അദ്ധ്യായം 8
നിയമം പരസ്യമായി വായിക്കുന്നു
1: ജനം ഒറ്റക്കെട്ടായി ജലകവാടത്തിനുമുമ്പിലുള്ള മൈതാനത്തില്‍ സമ്മേളിച്ചു. കര്‍ത്താവ് ഇസ്രായേലിനു നല്കിയ മോശയുടെ നിയമഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ നിയമജ്ഞനായ എസ്രായോടാവശ്യപ്പെട്ടു.
2: ഏഴാംമാസം ഒന്നാംദിവസം പുരോഹിതനായ എസ്രാ, സ്ത്രീകളും പുരുഷന്മാരും തിരിച്ചറിവായ എല്ലാവരുമടങ്ങുന്ന സഭയുടെമുമ്പില് നിയമഗ്രന്ഥം കൊണ്ടുവന്നു.
3: അവന് ജലകവാടത്തിനു മുമ്പിലുള്ള മൈതാനത്തു നിന്നുകൊണ്ട് അതിരാവിലെ മുതല്‍ മദ്ധ്യാഹ്നംവരെ അവരുടെ മുമ്പില്‍ അതു വായിച്ചു. ജനം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചു.
4: പ്രത്യേകം നിര്‍മ്മിച്ച, തടികൊണ്ടുള്ള പീഠത്തിലാണ് എസ്രാ നിന്നത്. മത്തീത്തിയാ, ഷേമാ, അനായാ, ഉറിയാ, ഹില്‍ക്കായാ, മാസെയാ എന്നിവര്‍ അവൻ്റെ വലത്തുവശത്തും പെദായാ, മിഷായേല്‍, മല്‍ക്കിയാ, ഹഷൂം, ഹഷ്ബദാന, സഖറിയാ, മെഷുല്ലാം എന്നിവര്‍ ഇടത്തുവശത്തും നിന്നിരുന്നു.
5: ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട്, എല്ലാവരും കാണ്‍കെ അവന് പുസ്തകം തുറന്നു. അവര്‍ എഴുന്നേറ്റുനിന്നു.
6: എസ്രാ, അത്യുന്നതദൈവമായ കര്‍ത്താവിനെ സ്തുതിച്ചു. ജനം കൈകളുയര്‍ത്തി ആമേന്‍, ആമേന്‍ എന്നുദ്ഘോഷിക്കുകയും സാഷ്ടാംഗംവീണു കര്ത്താവിനെയാരാധിക്കുകയുംചെയ്തു.
7: യഷുവ, ബാനി, ഷെറെബിയാ, യാമിന്, അക്കൂബ്, ഷബെത്തായി, ഹോദിയാ, മാസെയാ, കെലീത്താ, അസറിയാ, യോസാബാദ്, ഹനാന്, പെലായാ എന്നീ ലേവ്യര്‍ സ്വസ്ഥാനങ്ങളില്‍ നിന്നുകൊണ്ടു ജനത്തെ നിയമം മനസ്സിലാക്കാന്‍ സഹായിച്ചു.
8: അവര്‍ ദൈവത്തിൻ്റെ നിയമഗ്രന്ഥം വ്യക്തമായി വായിച്ചു. ജനങ്ങള്‍ക്കു മനസ്സിലാകുംവിധം ആശയം വിശദീകരിച്ചു.
9: നിയമം വായിച്ചുകേട്ടു ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപനായ നെഹെമിയായും പുരോഹിതനും നിയമജ്ഞനായ എസ്രായും ജനത്തെ പഠിപ്പിച്ച ലേവ്യരും അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്ത്താവിന് ഈ ദിവസം വിശുദ്ധമാണ്. അതിനാല്‍, ദുഃഖിക്കുകയോ കരയുകയോ അരുത്.
10: അനന്തരം അവന് അവരോടു പറഞ്ഞു: നിങ്ങള്‍ പോയി വിഭവസമൃദ്ധമായ ഭക്ഷണവും മധുരവീഞ്ഞും കഴിക്കുക. ആഹാരമില്ലാത്തവന് ഓഹരി കൊടുത്തയയ്ക്കുകയും ചെയ്യുക. ഈ ദിവസം കര്‍ത്താവിനു വിശുദ്ധമാണ്. നിങ്ങള്‍ വിലപിക്കരുത്. അവിടുത്തെ സന്തോഷമാണു നിങ്ങളുടെ ബലം.
11: നിശ്ശബ്ദരായിരിക്കുവിന്‍. ഈ ദിവസം വിശുദ്ധമാണ്. വിലാപമരുത് എന്നുപറഞ്ഞ് ലേവ്യര്‍ ജനത്തെ ശാന്തരാക്കി.
12: കാര്യംഗ്രഹിച്ച് എല്ലാവരും ഭക്ഷണപാനീയങ്ങള്‍ കഴിക്കാനും ഓഹരികള്‍ എത്തിച്ചുകൊടുക്കാനും ആഹ്ലാദിക്കാനുംവേണ്ടി പിരിഞ്ഞുപോയി.
13: പിറ്റേദിവസം കുടംബത്തലവന്മാര് എല്ലാവരും നിയമം പഠിക്കാന്‍വേണ്ടി ലേവ്യരോടും പുരോഹിതന്മാരോടുമൊപ്പം നിയമജ്ഞനായ എസ്രായുടെ അടുത്തു ചെന്നു.
14, 15: ഏഴാംമാസത്തിലെ ഉത്സവത്തിന്, ഇസ്രായേല്യര്‍ കൂടാരങ്ങളില്‍ വസിക്കണമെന്നും കുന്നുകളില്‍ച്ചെന്ന് ഒലിവ്, കാട്ടൊലിവ്, കൊളുന്ത്, ഈന്തപ്പന എന്നിവയുടെ ശാഖകള്‍ കൊണ്ടുവന്ന്, എഴുതപ്പെട്ടിരിക്കുന്നതുപോലെ കൂടാരങ്ങള്‍ നിര്‍മ്മിക്കുകയെന്ന് തങ്ങളുടെ പട്ടണങ്ങളിലും ജറുസലെമിലും പ്രഘോഷിച്ചറിയിക്കണമെന്നും കര്‍ത്താവു മോശവഴി നല്കിയ നിയമത്തില്‍ എഴുതിയിരിക്കുന്നത് അവര്‍ കണ്ടു.
16: അവര്‍ ചെന്ന് അവ കൊണ്ടുവരുകയും തങ്ങളുടെ മേല്പുരയിലും മുറ്റത്തും ദേവാലയാങ്കണത്തിലും, ജലകവാടത്തിനും എഫ്രായിംകവാടത്തിനും സമീപമുള്ള മൈതാനങ്ങളിലും കൂടാരങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
17: പ്രവാസത്തില്‍നിന്നു മടങ്ങിവന്ന ജനം കൂടാരങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍ വസിക്കുകയും ചെയ്തു. അവര്‍ വളരെ സന്തോഷിച്ചു. കാരണം, നൂനിൻ്റെ പുത്രന് ജോഷ്വയുടെ കാലംമുതല്‍ അന്നുവരെ ഇസ്രായേല്‍ജനം ഇപ്രകാരം ചെയ്തിരുന്നില്ല.
18: ഉത്സവത്തിൻ്റെ ആദ്യദിവസം മുതല്‍ അവസാനദിവസംവരെ എന്നുമവന് ദൈവത്തിൻ്റെ നിയമഗ്രന്ഥം വായിച്ചു കേള്‍പ്പിച്ചു. ഏഴുദിവസം അവര്‍ തിരുനാളാഘോഷിച്ചു. നിയമനുസരിച്ച്, എട്ടാംദിവസം ഒരു മഹാസമ്മേളനവുമുണ്ടായിരുന്നു.
അദ്ധ്യായം 9
ജനം പാപമേറ്റുപറയുന്നു
1: ആ മാസം ഇരുപത്തിനാലാം ദിവസം ഇസ്രായേല്‍ജനം സമ്മേളിച്ചു. അവര്‍ ചാക്കുടുത്ത് തലയില്‍ പൂഴിവിതറി ഉപവസിച്ചു.
2: അവര്‍ അന്യജനതകളില്‍നിന്നു വേര്‍തിരിയുകയും എഴുന്നേറ്റുനിന്നു തങ്ങളുടെ പാപങ്ങളും പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറയുകയും ചെയ്തു.
3: കൂടാതെ, ദിവസത്തിൻ്റെ കാല്‍ഭാഗം തങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ നിയമഗ്രന്ഥം എഴുന്നേറ്റുനിന്നു വായിക്കാനും കാല്‍ഭാഗം തങ്ങളുടെ പാപങ്ങളേറ്റുപറഞ്ഞ്, അവിടുത്തെ ആരാധിക്കാനും ചെലവഴിച്ചു.
4: യഷുവ, ബാനി, കദ്മിയേല്‍, ഷബാനിയാ, ബുന്നി, ഷെറെബിയാ, ബാനി, കെനാനി എന്നിവര്‍ ലേവ്യരുടെ പീഠങ്ങളില്‍ നിന്നുകൊണ്ടു ദൈവമായ കര്‍ത്താവിനെ ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു.
5: അനന്തരം, ലേവ്യരായ യഷുവ, കദ്മിയേല്‍, ബാനി, ഹഷബ്നയാ, ഷെറെബിയാ, ഹോദിയാ, ഷബാനിയ, പത്താഹിയാ എന്നിവര്‍ ജനത്തെ ആഹ്വാനംചെയ്തു: എഴുന്നേറ്റുനിന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നേയ്ക്കും സ്തുതിക്കുവിന്‍. എല്ലാ സ്തോത്രങ്ങള്‍ക്കും അതീതനായ അവിടുത്തെ മഹനീയനാമം സ്തുതിക്കപ്പെടട്ടെ!
6: എസ്രാ തുടര്‍ന്നു: അവിടുന്നുമാത്രമാണു കര്‍ത്താവ്. അവിടുന്ന് ആകാശത്തെയും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തെയും ആകാശസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയുമുണ്ടാക്കി; അവിടുന്നവയെ സംരക്ഷിക്കുന്നു. ആകാശഗോളങ്ങള്‍ അവിടുത്തെ ആരാധിക്കുന്നു.
7: അവിടുന്നാണു കല്‍ദായദേശമായ ഊറില്‍നിന്ന് അബ്രാമിനെ തിരഞ്ഞെടുത്തുകൊണ്ടുവന്ന്, അബ്രഹാമെന്ന പേരുനല്കിയ ദൈവമായ കര്‍ത്താവ്.
8: അവന് വിശ്വസ്തനാണെന്ന് അവിടുന്നു മനസ്സിലാക്കി. കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, ഗിര്‍ഗാഷ്യര്‍ എന്നിവരുടെ നാട്, അവൻ്റെ പിന്‍ഗാമികള്‍ക്കു നല്‍കുമെന്ന് അവിടുന്നവനോടു വാഗ്ദാനംചെയ്തു. നീതിമാനായ അവിടുന്ന്, അതു നിറവേറ്റി.
9: അവിടുന്ന് ഈജിപ്തില്‍ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡകള്‍ കാണുകയും ചെങ്കടലിങ്കല്‍വച്ചുള്ള വിലാപം ശ്രവിക്കുകയുംചെയ്തു.
10: ഫറവോയും സേവകന്മാരും ജനവും ഞങ്ങളുടെ പിതാക്കന്മാരോടു ധിക്കാരം പ്രവര്‍ത്തിച്ചത് അവിടുന്നറിഞ്ഞു. അവര്‍ക്കെതിരായി അവിടുന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ച്, ഇന്നെന്നപോലെ അവിടുത്തെനാമം വിശ്രുതമാക്കി.
11: അവരുടെ മുമ്പില്‍ അവിടുന്നു കടലിനെ വിഭജിച്ചു. ജനം ഉണങ്ങിയ നിലത്തിലൂടെ കടന്നു. അവരെ അനുധാവനംചെയ്തവരെ അവിടുന്നു കല്ലെന്നപോലെ കടലിലാഴ്ത്തി.
12: പകല്‍ മേഘസ്തംഭത്താല്‍ അവിടുന്നവരെ നയിച്ചു. രാത്രി അഗ്നിസ്തംഭത്താല്‍ അവര്‍ക്കു വഴികാട്ടി.
13: സ്വര്‍ഗ്ഗസ്ഥനായ അവിടുന്ന്, സീനായ്മലയില്‍ ഇറങ്ങിവന്ന് അവരോടു സംസാരിക്കുകയും ഉചിതമായ നിര്‍ദ്ദേശങ്ങളും നിയമങ്ങളും കല്പനകളും പ്രമാണങ്ങളും അവര്‍ക്കു നല്കുകയുംചെയ്തു.
14: അവിടുത്തെ ദാസനായ മോശവഴി, വിശുദ്ധ സാബത്തും പ്രമാണങ്ങളും കല്പനകളും അവര്‍ക്കു നല്കി.
15: അവിടുന്നവര്‍ക്ക്, ആകാശത്തുനിന്ന് അപ്പവും പാറയില്‍നിന്നു ദാഹജലവും നല്കി. അങ്ങു വാഗ്ദാനം ചെയ്ത നാടു കൈവശപ്പെടുത്താന്‍ അവരോടു കല്പിക്കുകയും ചെയ്തു.
16: എന്നാല്‍, അവരും ഞങ്ങളുടെ പിതാക്കന്മാരും ധിക്കാരവും ദുശ്ശാഠ്യവുംകാട്ടി, അവിടുത്തെ കല്പന ലംഘിച്ചു.
17: അവര്‍ അനുസരിക്കാന്‍ വിസമ്മതിച്ച്, അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളവഗണിച്ചു. ദുശ്ശാഠ്യക്കാരായ അവര്‍ ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങാന്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കുകയുംചെയ്തു. ക്ഷമിക്കാന്‍ സന്നദ്ധനും ദയാലുവും കൃപാനിധിയും ക്ഷമാശീലനും അളവറ്റ സ്നേഹത്തിനുടയവനുമായ ദൈവമാകയാല്‍ അവിടുന്നവരെ കൈവെടിഞ്ഞില്ല.
18: അവര്‍ ലോഹംകൊണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി. ഇതാ, നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച ദൈവം എന്നു പറഞ്ഞ്, ഘോരമായി ദൈവത്തെ ദുഷിച്ചു.
19: എന്നിട്ടും കാരുണ്യവാനായ അവിടുന്ന്, അവരെ മരുഭൂമിയില്‍ ഉപേക്ഷിച്ചില്ല; പകല്‍ അവരെ നയിച്ച മേഘസ്തംഭവും രാത്രി അവര്‍ക്കു വഴികാട്ടിയ അഗ്നിസ്തംഭവും അവരെ വിട്ടുപോയില്ല.
20: അവിടുന്നു തൻ്റെ ചൈതന്യം പകര്‍ന്ന്, അവരില്‍ വിവേകമുദിപ്പിച്ചു. മന്നായും ദാഹജലവും തുടര്‍ന്നു നല്കി.
21: നാല്പതുവര്ഷം അവിടുന്നവരെ മരുഭൂമിയില്‍ സംരക്ഷിച്ചു. അവര്‍ക്ക് ഒന്നിനും കുറവില്ലായിരുന്നു. അവരുടെ വസ്ത്രം ജീര്‍ണിച്ചില്ല, പാദം വീങ്ങിയില്ല.
22: രാജ്യങ്ങളെയും ജനതകളെയും അവിടുന്ന്, അവര്‍ക്കേല്പിച്ചുകൊടുത്തു. ദേശമെല്ലാം അവര്ക്കധീനമാക്കി. അവര്‍ ഹെഷ്ബോണ്‍രാജാവായ സീഹോൻ്റെയും ബാഷാന്‍രാജാവായ ഓഗിൻ്റെയും രാജ്യങ്ങള്‍ കൈവശപ്പെടുത്തി.
23: ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അവരുടെ സന്തതികളെ അവിടുന്നു വര്‍ദ്ധിപ്പിച്ചു, അവരുടെ പിതാക്കന്മാരോടു കൈവശമാക്കാന്‍ കല്പിച്ചിരുന്ന ദേശത്തേക്ക് അവിടുന്നവരെ നയിച്ചു.
24: അത്, അവര്‍ കൈവശമാക്കി. തദ്ദേശവാസികളായ കാനാന്യരെ അവിടുന്നു പരാജയപ്പെടുത്തി. അവരോടും അവരുടെ രാജാക്കന്മാരോടും ഇഷ്ടംപോലെ പെരുമാറാന്‍ അവിടുന്നു തൻ്റെ ജനത്തെയനുവദിച്ചു.
25: സുരക്ഷിതനഗരങ്ങളും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളും അവര്‍ പിടിച്ചടക്കി; വിശിഷ്ടവിഭവങ്ങള്നിറഞ്ഞ വീടുകള്‍, കിണറുകള്‍, മുന്തിരിത്തോപ്പുകള്‍, ഒലിവുതോട്ടങ്ങള്‍ ഫലവൃക്ഷങ്ങള്‍, എന്നിവ ധാരാളമായി അവര്‍ അധീനമാക്കി, അവര്‍ തിന്നുകൊഴുത്തു. അവിടുന്നു നല്കിയ വിശിഷ്ടവിഭവങ്ങള്‍ അവര്‍ ആസ്വദിച്ചു.
26: എങ്കിലും ധിക്കാരികളായ അവര്‍ അവിടുത്തെ എതിര്‍ക്കുകയും നിയമത്തെ അവഗണിക്കുകയും ചെയ്തു. അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാന്‍ ഉപദേശിച്ച, അങ്ങയുടെ പ്രവാചകന്മാരെ വധിക്കുകയും അങ്ങയെ ആവര്‍ത്തിച്ചു നിന്ദിക്കുകയും ചെയ്തു.
27: അവിടുന്നവരെ ശത്രുകരങ്ങളിലേല്പിച്ചു. ശത്രുക്കളുടെ പീഡനമേറ്റ് അവര്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു. സ്വര്‍ഗ്ഗത്തില്‍നിന്ന് അവിടുന്നവരുടെ പ്രാര്‍ത്ഥനകേട്ടു. കാരുണ്യാതിരേകത്താല്‍ അവിടുന്നു രക്ഷകന്മാരെയയച്ച് അവരെ ശത്രുകരങ്ങളില്‍നിന്നു രക്ഷിച്ചു.
28: എന്നാല്‍ സ്വസ്ഥതലഭിച്ചപ്പോള് അവര്‍ വീണ്ടും തിന്മ ചെയ്തു. അവിടുന്നവരെ ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുത്തു. ശത്രുക്കള്‍ അവരുടെമേല്‍ ആധിപത്യം പുലര്‍ത്തി. അവര്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥന കേട്ടു. അങ്ങനെ കാരുണ്യാതിരേകത്താല്‍ അവിടുന്നു പലതവണ അവരെ രക്ഷിച്ചു.
29: നിയമമനുസരിക്കാന്‍ അവിടുന്നവരെ അനുശാസിച്ചു. എങ്കിലും അവര്‍ ധിക്കാരപൂര്‍വ്വം അവിടുത്തെ കല്പനകള് ലംഘിച്ചു പാപംചെയ്തു. ജീവദായകമായ അവിടുത്തെ അനുശാസനങ്ങള്‍ പാലിച്ചില്ല. ദുശ്ശാഠ്യക്കാരായ അവര്‍ മറുതലിച്ചുകൊണ്ടിരുന്നു.
30: വളരെക്കാലം അവിടുന്നവരോടു ക്ഷമിച്ചു. പ്രവാചകന്മാരിലൂടെ അവിടുത്തെ ആത്മാവ് അവര്‍ക്കു താക്കീതു നല്കി. എന്നിട്ടും അവര്‍ ഗൗനിച്ചില്ല. അതിനാല്‍ അവിടുന്നവരെ ജനതകള്‍ക്ക് ഏല്പിച്ചുകൊടുത്തു.
31: എന്നാല്‍, കാരുണ്യാതിരേകംനിമിത്തം അവിടുന്നവരെ നിര്മ്മൂലമാക്കുകയോ പരിത്യജിക്കുകയോ ചെയ്തില്ല. അവിടുന്നു ദയാലുവും കൃപാനിധിയുമായ ദൈവമാകുന്നു.
32: മഹോന്നതനും ശക്തനും ഭീതികരനുമായ ദൈവമേ, ഉടമ്പടിപാലിക്കുന്ന സ്നേഹനിധേ, അസ്സീറിയാ രാജാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ ഞങ്ങള്‍ക്കും ഞങ്ങളുടെ രാജാക്കന്മാര്ക്കും പുരോഹിതന്മാര്ക്കും പ്രവാചകന്മാര്ക്കും പിതാക്കന്മാര്ക്കും അവിടുത്തെ ജനത്തിനും നേരിട്ടിരിക്കുന്ന ദുരിതങ്ങള്‍ നിസ്സാരമായി തള്ളരുതേ!
33: നീതിയുക്തമായാണ് അവിടുന്നു ഞങ്ങളെ ശിക്ഷിച്ചത്. അവിടുന്നു വിശ്വസ്തതയോടെ വര്‍ത്തിച്ചു; ഞങ്ങളോ ദുഷ്ടത പ്രവര്‍ത്തിച്ചു.
34: ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും അവിടുത്തെ നിയമങ്ങളും കല്പനകളും താക്കീതുകളും അവഗണിച്ചു.
35: സ്വന്തം രാജ്യത്ത് - വിശാലവും സമ്പന്നവുമായ ദേശത്ത് - അങ്ങു നല്കിയ സമൃദ്ധി ആസ്വദിച്ചുകഴിയുമ്പോഴും അവര്‍ അവിടുത്തെ സേവിച്ചില്ല; ദുഷ്പ്രവൃത്തികള്‍ ഉപേക്ഷിച്ചതുമില്ല.
36: സല്‍ഫലങ്ങളും നല്‍വരങ്ങളും ആസ്വദിക്കുന്നതിന് അവിടുന്നു ഞങ്ങളുടെ പിതാക്കന്മാര്ക്കുനല്കിയ ദേശത്ത്, ഇന്നു ഞങ്ങള്‍ അടിമകളാണ്.
37: ഞങ്ങളുടെ പാപങ്ങള്‍നിമിത്തം ഞങ്ങളെ കീഴ്പ്പെടുത്താന്‍ അങ്ങു നിയോഗിച്ച രാജാക്കന്മാര് ദേശത്തിന്റെ സമൃദ്ധിയനുഭവിക്കുന്നു. ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും അവരുടെ വരുതിയിലാണ്. ഞങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്.
ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു
38: തന്മൂലം ഞങ്ങള്‍ ഒരുടമ്പടി എഴുതിയുണ്ടാക്കുകയും നേതാക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതില്‍ ഒപ്പു വയ്ക്കുകയും ചെയ്യുന്നു.
അദ്ധ്യായം 10
1: ഉടമ്പടിയില്‍ ഒപ്പു വച്ചവര്‍: ഹക്കാലിയായുടെ പുത്രനും ദേശാധിപതിയുമായ നെഹെമിയാ, സെദെക്കിയാ,
2: പുരോഹിതന്മാര്: സെറായാ, അസറിയാ, ജറെമിയാ,
3: പാഷൂര്‍, അമരിയാ, മല്‍ക്കിയാ,
4: ഹത്തൂഷ്, ഷബാനിയാ, മല്ലൂക്ക്,
5: ഹാരിം, മെറെമോത്ത്, ഒബാദിയാ,
6: ദാനിയേല്‍, ഗിന്നെഥോന്‍, ബാറൂക്,
7: മെഷുല്ലാം, അബിയാ, മിയാമിന്‍,
8: മാസിയാ, ബില്‍ഗായ്, ഷെമായാ;
9: ലേവ്യര്‍: അസാനിയായുടെ പുത്രന്‍യഷുവ, ഹെനാദാദിൻ്റെ കുടുംബത്തില്‍പ്പെട്ട ബിന്നൂയി, കദ്മിയേല്‍;
10: അവരുടെ സഹോദരന്മാര്, ഷെബാനിയാ, ഹോദിയാ, കെലീതാ, പെലായാ, ഹാനാന്,
11: മിഖാ, റഹോബ്, ഹഷാബിയാ,
12: സക്കൂര്‍, ഷറെബിയാ, ഷെബാനിയാ,
13: ഹോദിയാ, ബാനി, ബനീനു;
14: ജനനേതാക്കന്മാര്: പരോഷ്, പഹാത് മൊവാബ്, ഏലാം, സത്തു, ബാനി,
15: ബുന്നി, ആസ്ഗാദ്, ബേബായ്,
16: അദോനിയാ, ബിഗ്വായ്, അദീന്‍,
17: ആതെര്‍, ഹെസക്കിയാ, അസ്സൂര്‍,
18: ഹോദിയാ, ഹഷും, ബേസായ്,
19: ഹാറിഫ്, അനാത്തോത്, നേബായ്,
20: മഗ്പിയാഷ്, മെഷുല്ലാം, ഹെസീര്‍,
21: മെഷെസാബേല്‍, സാദോക്, യദുവാ,
22: പെലാത്തിയാ, ഹാനാന്, അനായാ,
23: ഹോഷെയാ, ഹനനിയാ, ഹാഷുബ്, ഹല്ലൊഹേഷ്, പില്‍ഹാ, ഷോബെക്, റേഹും, ഹഷാബനാബ്, മാസെയാ, അഹിയാ, ഹാനാന്, ആനാന്‍, മല്ലൂ, ഹാറിം, ബാനാ.
28: ശേഷമുള്ള പുരോഹിതന്മാര്, ലേവ്യര്‍, വാതില്കാവല്ക്കാര്, ഗായകര്‍, ദേവാലയസേവകര്‍ എന്നിവരും ദൈവത്തിൻ്റെ നിയമത്തെപ്രതി തദ്ദേശീയരില്‍നിന്നു ബന്ധംവിടര്ത്തിയവരും അവരുടെ ഭാര്യമാരും മക്കളും തിരിച്ചറിവായ എല്ലാവരും
29: തങ്ങളുടെ ചാര്ച്ചക്കാരോടും ശ്രേഷ്ഠന്മാരോടുംകൂടെ തൻ്റെ ദാസനായ മോശവഴി ദൈവംനല്കിയ നിയമങ്ങളനുസരിച്ചു ജീവിക്കുമെന്നും ദൈവമായ കര്‍ത്താവിൻ്റെ എല്ലാ പ്രമാണങ്ങളും ചട്ടങ്ങളും കല്പനകളും പാലിക്കുമെന്നും മറിച്ചായാല്‍, ശാപമേറ്റുകൊള്ളാമെന്നും ശപഥംചെയ്തു.
30: ഞങ്ങളുടെ പുത്രന്മാര് തദ്ദേശവാസികളുടെ പുത്രിമാരെയോ, അവരുടെ പുത്രന്മാര് ഞങ്ങളുടെ പുത്രിമാരെയോ വിവാഹംചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല.
31: സാബത്തിലോ വിശുദ്ധദിനത്തിലോ അവര്‍ ധാന്യമോ മറ്റു വസ്തുക്കളോ വില്ക്കാന് കൊണ്ടുവന്നാല്‍ ഞങ്ങള്‍ വാങ്ങുകയില്ല. ഏഴാംവര്ഷത്തെ വിളവും കടമീടാക്കലും ഞങ്ങള്‍ ഉപേക്ഷിക്കും.
32: കാഴ്ചയപ്പം, നിരന്തര ധാന്യബലി, നിരന്തര ദഹനബലി,
33: സാബത്തുകള്‍, അമാവാസികള്‍, നിശ്ചിതതിരുനാളുകള്, വിശുദ്ധവസ്തുക്കള്‍, ഇസ്രായേലിനുവേണ്ടിയുള്ള പാപപരിഹാരബലികള്‍ എന്നിവയ്ക്കും ദേവാലയശുശ്രൂഷകള്‍ക്കുംവേണ്ടി പ്രതിവര്‍ഷം മൂന്നിലൊന്നു ഷെക്കല്‍ നല്‍കാമെന്നു ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.
34: കൂടാതെ, ദേവാലയത്തിലെ ബലിപീഠത്തില്‍ നിയമപ്രകാരം കത്തിക്കാനുള്ള വിറക്, കുടുംബക്രമമനുസരിച്ചു പ്രതിവര്‍ഷം നിശ്ചിതസമയങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളാമെന്നും ഞങ്ങള്‍, പുരോഹിതന്മാരും ലേവ്യരും ജനവും, നറുക്കിട്ടു തീരുമാനിച്ചിരിക്കുന്നു.
35: വയലിലെ ആദ്യവിളകളും, വൃക്ഷങ്ങളുടെ ആദ്യഫലങ്ങളും കര്‍ത്താവിൻ്റെ ആലയത്തില്‍ സമര്‍പ്പിക്കാമെന്നും
36: ഞങ്ങളുടെ ആദ്യജാതന്മാരെയും, മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും, ദേവാലയത്തില്‍ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെയടുത്തു നിയമപ്രകാരം കൊണ്ടുവന്നുകൊള്ളാമെന്നും,
37: പുതുധാന്യംകൊണ്ടുള്ള അപ്പവും വൃക്ഷഫലങ്ങള്‍, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരികളും ദേവാലയത്തില്‍ പുരോഹിതന്മാരുടെ മുറികളില്‍ എത്തിച്ചുകൊള്ളാമെന്നും, കാര്‍ഷികവിളകളുടെ ദശാംശം, ഉള്‍നാടന്‍ പട്ടണങ്ങളില്‍ അവ ശേഖരിക്കുന്ന ലേവ്യരുടെയടുത്ത് ഏല്പിച്ചുകൊള്ളാമെന്നും ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.
38: ലേവ്യര്‍ ദശാംശം സ്വീകരിക്കുമ്പോള്‍ അഹറോൻ്റെ പുത്രനായ പുരോഹിതന് അവരോടൊത്ത് ഉണ്ടായിരിക്കണം. ലേവ്യര്‍ ദശാംശത്തിൻ്റെ ദശാംശം ദേവാലയത്തിലെ കലവറയിലേക്കു കൊണ്ടുവരണം.
39: ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരി ഇസ്രായേല്‍ജനവും ലേവ്യരുംകൂടെ ദേവാലയശുശ്രൂഷകരായ പുരോഹിതന്മാരും പടികാവല്‍ക്കാരും, ഗായകരും താമസിക്കുന്നതും, ശ്രീകോവിലിലെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതുമായ മുറികളിലേക്കു കൊണ്ടുവരണം. ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിൻ്റെ ആലയത്തെ അവഗണിക്കുകയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ