അദ്ധ്യായം 13
ഹോളോഫര്‍ണ്ണസിനെ വധിക്കുന്നു
1: സന്ധ്യയായപ്പോള്‍ ഹോളോഫര്‍ണ്ണസിന്റെ അടിമകള്‍ വേഗം പിന്‍വാങ്ങി. ബഗോവാസ് യജമാനസന്നിധിയില്‍നിന്നു സേവകന്മാരെയെല്ലാം വെളിയിലാക്കി കൂടാരകവാടം പുറത്തുനിന്നടച്ചു. വിരുന്നു നീണ്ടുപോയതിനാല്‍ ക്ഷീണിതരായ അവര്‍, ഉടനെ പോയിക്കിടന്നു.
2: കൂടാരത്തില്‍ വീഞ്ഞുകുടിച്ചു മത്തനായി കിടക്കയില്‍ കിടക്കുന്ന ഹോളോഫര്‍ണ്ണസിന്റെസമീപം യൂദിത്തുമാത്രമവശേഷിച്ചു.
3: ശയനമുറിയില്‍നിന്നു താന്‍ പുറത്തുവരുന്നതുവരെ, പതിവുപോലെ കാത്തുനില്‍ക്കാന്‍ അവള്‍ ദാസിയോടു പറഞ്ഞിരുന്നു; താന്‍ പ്രാര്‍ത്ഥിക്കാന്‍പോകുമെന്നും അവള്‍ പറഞ്ഞിരുന്നു. ബഗോവാസിനോടും അങ്ങനെതന്നെ പറഞ്ഞു.
4: അങ്ങനെ എല്ലാവരും പോയി; ചെറിയവനോ, വലിയവനോ ആരും കിടക്കറയില്‍ അവശേഷിച്ചില്ല. യൂദിത്ത് അവന്റെ കിടക്കയ്ക്കടുത്തു നിന്നുകൊണ്ടു ഹൃദയത്തില്‍ മന്ത്രിച്ചു; സര്‍വ്വശക്തനായ ദൈവമായ കര്‍ത്താവേ, അവിടുന്നിപ്പോള്‍, ജറുസലെമിന്റെ മഹത്വത്തിനുവേണ്ടിയുള്ള എന്റെ പ്രവൃത്തിയെ കടാക്ഷിക്കണമേ;
5: അവിടുത്തെ അവകാശമായ ജനത്തെ സഹായിക്കാനും ഞങ്ങള്‍ക്കെതിരേ വരുന്ന ശത്രുക്കളെ നശിപ്പിക്കാന്‍ ഞാനേറ്റെടുത്ത കര്‍ത്തവ്യം നിര്‍വ്വഹിക്കാനുമുള്ള അവസരമാണിത്.
6: അവള്‍ ചെന്ന്, കിടക്കയുടെ അറ്റത്തുള്ള തൂണില്‍, ഹോളോഫര്‍ണ്ണസിന്റെ തലയ്ക്കു മുകളിലായി തൂങ്ങിക്കിടന്ന വാളെടുത്തു.
7: അവള്‍ കിടക്കയ്ക്കടുത്തുവന്ന് അവന്റെ തലമുടിയില്‍ പിടിച്ചു പ്രാര്‍ത്ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഇന്നെനിക്കു ശക്തിതരണമേ!
8: അവള്‍ തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് അവന്റെ കഴുത്തില്‍ രണ്ടു പ്രാവശ്യം വെട്ടി, ശിരസ്സ് ശരീരത്തില്‍നിന്നു വേര്‍പെടുത്തി.
9: ശരീരം കിടക്കയില്‍ നിന്നുരുട്ടി താഴെയിട്ടു. മേല്‍ക്കട്ടിയും തൂണുകളില്‍നിന്നു വലിച്ചെടുത്തു. അല്‍പംകഴിഞ്ഞ് അവള്‍ പുറത്തുകടന്നു ഹോളോഫര്‍ണ്ണസിന്റെ ശിരസ്സ് ദാസിയെ ഏല്പിച്ചു.
10: അവളതു ഭക്ഷണസഞ്ചിയില്‍ നിക്ഷേപിച്ചു. ഉടന്‍തന്നെ ഇരുവരും നിത്യവും പ്രാര്‍ത്ഥനയ്ക്കുപോകുംപോലെ പുറത്തേക്കുപോയി. അവള്‍ പാളയത്തിലൂടെ കടന്ന്, താഴ്‌വരചുറ്റി, മലകയറി ബത്തൂലിയായുടെ കവാടങ്ങളിലെത്തി.
യൂദിത്ത് മടങ്ങിയെത്തുന്നു
11: യൂദിത്ത് ദൂരെവച്ചുതന്നെ കവാടത്തിലെ കാവല്‍ക്കാരോടു വിളിച്ചു പറഞ്ഞു: തുറക്കൂ, വാതില്‍ തുറക്കൂ, ദൈവം, നമ്മുടെ ദൈവം, ഇപ്പോഴും നമ്മോടുകൂടെയുണ്ട്. ഇസ്രായേലില്‍ തന്റെ പ്രാബല്യവും നമ്മുടെ ശത്രുക്കള്‍ക്കെതിരേ തന്റെ ശക്തിയും ഇന്നത്തെപ്പോലെ പ്രത്യക്ഷമാക്കുന്നതിനുവേണ്ടിത്തന്നെ.
12: അവളുടെ നഗരത്തിലെ ആളുകള്‍ അവളുടെ ശബ്ദം കേട്ടപ്പോള്‍ ഇറങ്ങി നഗരകവാടത്തിലേക്കോടിച്ചെന്ന്, ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി.
13: വലുപ്പച്ചെറുപ്പമെന്നിയേ അവരെല്ലാവരും ഒന്നിച്ചോടി; കാരണം അവള്‍ തിരിച്ചെത്തിയെന്നു വിശ്വസിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവര്‍ വാതില്‍ തുറന്ന് അവരെ അകത്തു കടത്തി, വെളിച്ചത്തിനുവേണ്ടി തീ കത്തിക്കുകയും അവരുടെ ചുറ്റും കൂടിനില്‍ക്കുകയും ചെയ്തു.
14: അവള്‍ ഉച്ചത്തില്‍ പറഞ്ഞു: ദൈവത്തെ സ്തുതിക്കുവിന്‍, അവിടുത്തെ പുകഴ്ത്തുവിന്‍. ഇസ്രായേല്‍ ഭവനത്തില്‍നിന്നു തന്റെ കാരുണ്യം പിന്‍വലിക്കാത്തവനും ഈ രാത്രി എന്റെ കരത്താല്‍ നമ്മുടെ ശത്രുക്കളെ നശിപ്പിച്ചവനുമായ, ദൈവത്തെ സ്തുതിക്കുവിന്‍.
15: അനന്തരം, അവള്‍ സഞ്ചിയില്‍നിന്ന് ആ തലയെടുത്ത് അവരെ കാണിച്ചുകൊണ്ടു പറഞ്ഞു: നോക്കൂ, അസ്സീറിയന്‍ സൈന്യാധിപനായ ഹോളോഫര്‍ണ്ണസിന്റെ ശിരസ്സും മേല്‍ക്കട്ടിയും. ഇതിന്റെ കീഴിലാണ് കുടിച്ചു മത്തുപിടിച്ച് അവന്‍ ശയിച്ചത്. ഒരു സ്ത്രീയുടെ കൈയാല്‍ കര്‍ത്താവവനെ വീഴ്ത്തി.
16: ഞാന്‍ പോയവഴിയില്‍ എന്നെ സംരക്ഷിച്ച കര്‍ത്താവാണേ, എന്റെ മുഖമാണ് അവനെ നാശത്തിന്റെ കെണിയില്‍ കുടുക്കിയതും പാപകരമായ പ്രവൃത്തിയാല്‍ എന്നെ മലിനയാക്കുകയോ അപമാനിക്കുകയോചെയ്യാന്‍ ഇടവരുത്താതിരുന്നതും.
17: ജനം അദ്ഭുതപരതന്ത്രരായി, ദൈവത്തെ കുമ്പിട്ടാരാധിച്ച്, ഏകസ്വരത്തിലുദ്‌ഘോഷിച്ചു; ഞങ്ങളുടെ ദൈവമേ, അവിടുന്നു വാഴ്ത്തപ്പെടട്ടെ! അവിടുത്തെ ജനത്തിന്റെ ശത്രുക്കളെയിന്ന് അവിടുന്നു നിന്ദ്യരാക്കി.
18: ഉസിയാ അവളോടു പറഞ്ഞു: മകളേ, ഭൂമിയിലെ സ്ത്രീകളില്‍വച്ച് അത്യുന്നതനായ ദൈവത്താല്‍ ഏറ്റവും അധികമനുഗ്രഹിക്കപ്പെട്ടവളാണു നീ. ആകാശവും ഭൂമിയും സൃഷ്ടിച്ചവനും ശത്രുനേതാവിന്റെ തല തകര്‍ക്കാന്‍ നിന്നെ നയിച്ചവനുമായ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
19: ജനം ദൈവത്തിന്റെ ശക്തിയനുസ്മരിക്കുമ്പോള്‍, നീ ദൈവത്തിലര്‍പ്പിച്ച പ്രത്യാശ അവരുടെ ഹൃദയങ്ങളില്‍നിന്നു വിട്ടുപോവുകയില്ല.
20: ഇതു നിനക്കൊരു ശാശ്വത ബഹുമതിയാകാന്‍ ദൈവം കനിയട്ടെ! അനുഗ്രഹങ്ങളാല്‍ അവിടുന്നു നിന്നെ നിറയ്ക്കട്ടെ! എന്തെന്നാല്‍, നമ്മുടെ ദേശം അപമാനിതമായപ്പോള്‍ നീ സ്വജീവന്‍ അവഗണിച്ച്, ദൈവസന്നിധിയില്‍ നേര്‍വഴിയിലൂടെ ചരിച്ച്, ശത്രുക്കളോടു പ്രതികാരംചെയ്ത്, നാശത്തില്‍നിന്ന്, അതിനെ രക്ഷിച്ചു. അങ്ങനെതന്നെ, അങ്ങനെതന്നെ! ജനം ഉദ്‌ഘോഷിച്ചു.
അദ്ധ്യായം 14
യഹൂദര്‍ അസ്സീറിയാക്കാരെ ആക്രമിക്കുന്നു
1: യൂദിത്ത് അവരോടു പറഞ്ഞു: സഹോദരന്മാരേ, ശ്രദ്ധിക്കുവിന്‍. ഈ തല കൊണ്ടുപോയി കോട്ടമതിലില്‍ തൂക്കിയിടണം.
2: പ്രഭാതമായി സൂര്യന്‍ ഉദിച്ചുതുടങ്ങുമ്പോള്‍ വീരന്മാരെല്ലാവരും ആയുധങ്ങളുമെടുത്ത് ഒരു നേതാവിന്റെ കീഴില്‍, പട്ടണംകടന്ന് അസ്സീറിയരുടെ പുറംതാവളത്തിനെതിരേ എന്ന ഭാവേന സമതലത്തിലേക്കു പുറപ്പെടണം. എന്നാല്‍, താഴേക്കിറങ്ങരുത്.
3: അവര്‍ ആയുധങ്ങളുമെടുത്തു പാളയത്തിലേക്കുചെന്ന് അസ്സീറിയന്‍ സേനാധിപതികളെയുണര്‍ത്തും; അവര്‍ ഉടനെ ഹോളോഫര്‍ണ്ണസിന്റെ കൂടാരത്തിലേക്കോടും. പക്ഷേ അവനെ കാണുകയില്ല. അപ്പോള്‍ ഭയവിഹ്വലരായി അവര്‍ പലായനംചെയ്യും.
4: തത്സമയം നിങ്ങളും ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ വസിക്കുന്നവരും പിന്തുടര്‍ന്നുചെന്ന് അവരെ വെട്ടിവീഴ്ത്തണം.
5: ഇതിനെല്ലാം മുമ്പേ, അമ്മോന്യനായ ആഖിയോറിനെ ഇങ്ങോട്ടു നയിക്കുക. ഇസ്രായേല്‍ഭവനത്തെ നിന്ദിച്ചവനും മരണത്തിലേക്കെന്നപോലെതന്നെ നമ്മുടെ അടുക്കലേക്കയച്ചവനുമായ മനുഷ്യനെ അവന്‍ കണ്ടു തിരിച്ചറിയട്ടെ.
6: അവര്‍ ആഖിയോറിനെ ഉസിയായുടെ ഗൃഹത്തില്‍നിന്നു വിളിപ്പിച്ചു. അവന്‍ വന്നപ്പോള്‍, ജനക്കൂട്ടത്തിലൊരാളുടെ കൈയില്‍ ഹോളോഫര്‍ണ്ണസിന്റെ തലകണ്ട് മൂര്‍ച്ഛിച്ചു കമിഴ്ന്നുവീണു.
7: അവര്‍ എഴുന്നേല്പിച്ചയുടനെ അവന്‍ യൂദിത്തിന്റെ പാദത്തില്‍വീണു മുട്ടിന്മേല്‍നിന്നുകൊണ്ടു പറഞ്ഞു: യൂദായുടെ കൂടാരങ്ങളിലെങ്ങും നീ വാഴ്ത്തപ്പെടും. ഏതു രാജ്യത്തായാലും ആളുകള്‍ നിന്റെ പേരുകേട്ടാല്‍ ഭയചകിതരാകും.
8: ഈ ദിവസങ്ങളില്‍ നീ എന്തെല്ലാമാണു ചെയ്തതെന്നു പറഞ്ഞാലും. അപ്പോള്‍ യൂദിത്ത്, താന്‍ അവരെ പിരിഞ്ഞുപോയ ദിവസംമുതല്‍ അവരോടു സംസാരിക്കുന്ന ആ നിമിഷംവരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ജനത്തിന്റെമുമ്പില്‍വച്ച് അവനെ വിവരിച്ചു കേള്‍പ്പിച്ചു.
9: അവള്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ ജനമാര്‍പ്പുവിളിക്കുകയും നഗരമാകെ ആഹ്ലാദധ്വനികള്‍ മുഴക്കുകയും ചെയ്തു.
10: ഇസ്രായേലിന്റെ ദൈവംചെയ്ത പ്രവൃത്തികള്‍കണ്ട ആഖിയോര്‍ ദൈവത്തില്‍ ഗാഢമായി വിശ്വസിക്കുകയും പരിച്ഛേദനം സ്വീകരിച്ച് ഇസ്രായേല്‍ഭവനത്തോടു ചേരുകയുംചെയ്തു. ഇന്നും അങ്ങനെ തുടരുന്നു.
11: പ്രഭാതമായപ്പാള്‍ അവര്‍ ഹോളോഫര്‍ണ്ണസിന്റെ ശിരസ്സ് മതിലില്‍ തൂക്കി. അവര്‍ ആയുധവുമേന്തി, ഗണങ്ങളായി മലമ്പാതകളിലേക്കു പുറപ്പെട്ടു.
12: അസ്സീറിയാക്കാര്‍ ഇതുകണ്ട് തങ്ങളുടെ സേനാപതികളെ വിവരമറിയിക്കുകയും സൈന്യാധിപന്മാര്‍, മറ്റുപടത്തലവന്മാര്‍, ഗണനായകന്മാര്‍ എന്നിവരുടെയടുത്തേക്കു പോവുകയും ചെയ്തു.
13: അവര്‍ ഹോളോഫര്‍ണ്ണസിന്റെ കൂടാരത്തിലെത്തി. അവന്റെ സ്വകാര്യ പരിചാരകനോടു പറഞ്ഞു: ഞങ്ങളുടെ യജമാനനെയുണര്‍ത്തുക. ഇതാ, ആ അടിമകള്‍ തങ്ങളുടെ സമ്പൂര്‍ണ്ണനാശത്തിനു നമുക്കെതിരേ യുദ്ധത്തിനു പുറപ്പെടാനുള്ള ധൈര്യം കാണിച്ചിരിക്കുന്നു.
14: ബഗോവാസ് അകത്തു പ്രവേശിച്ച്, കൂടാരവാതിലില്‍ മുട്ടി; അവന്‍ യൂദിത്തിന്റെകൂടെ ഉറങ്ങുകയാണന്നത്രേ അവന്‍ ധരിച്ചത്.
15: മറുപടി ലഭിക്കായ്കയാല്‍ അവന്‍ വാതില്‍ തുറന്ന്, ഉറക്കറയില്‍ പ്രവേശിച്ചപ്പോള്‍, ഹോളോഫര്‍ണ്ണസ് ശിരസ്സറ്റു തറയില്‍ക്കിടക്കുന്നതാണു കണ്ടത്. ശിരസ്സ് അപ്രത്യക്ഷമായിരുന്നു.
16: അവന്‍ ഉറക്കെ നിലവിളിക്കുകയും, ഏങ്ങിക്കരയുകയും വസ്ത്രംകീറുകയും ചെയ്തു.
17: അവന്‍ യൂദിത്തു പാര്‍ത്തിരുന്ന കൂടാരത്തിലെത്തി, അവളെ കാണാഞ്ഞതിനാല്‍ പുറത്ത് ആളുകളുടെയടുത്തേക്ക് ഓടിച്ചെന്നു വിളിച്ചു പറഞ്ഞു:
18: ആ അടിമകള്‍ നമ്മെ ചതിച്ചു. ഒരു ഹെബ്രായക്കാരി നബുക്കദ്‌നേസര്‍ രാജാവിന്റെ ഭവനത്തിന് അപമാനം വരുത്തിയിരിക്കുന്നു; ഇതാ, ഹോളോഫര്‍ണ്ണസ് നിലത്തു കിടക്കുന്നു. അവന്റെ ശിരസ്സ് ജഡത്തില്‍ കാണുന്നില്ല.
19: അസ്സീറിയന്‍ സൈന്യാധിപന്മാര്‍ ഇതു കേട്ടപ്പോള്‍ പരിഭ്രാന്തരായി, വസ്ത്രം കീറി. പാളയത്തില്‍ അവരുടെ നിലവിളികളും അട്ടഹാസങ്ങളുമുയര്‍ന്നു.
അദ്ധ്യായം 15
അസ്സീറിയാക്കാരുടെ പലായനം
1: കൂടാരത്തിലിരുന്നവര്‍ അതു കേട്ടു. നടന്ന സംഭവത്തില്‍ അവര്‍ വിസ്മയഭരിതരായി.
2: അവര്‍ പേടിച്ചുവിറച്ച് ആരെയും കാത്തുനില്‍ക്കാതെ ഒരൊറ്റക്കുതിപ്പിന് മലകളിലും സമതലത്തിലുമുള്ള എല്ലാ പാതകളിലൂടെയും ഇറങ്ങിയോടി.
3: ബത്തൂലിയായ്ക്കു ചുറ്റുമുള്ള കുന്നുകളില്‍ പാളയമടിച്ചിരുന്നവരും പലായനം ചെയ്തു. ഇസ്രായേല്‍പടയാളികള്‍ അവരുടെമേല്‍ ചാടിവീണു.
4: ഉസിയായാകട്ടെ, ബത്തോമസ്തായിം, ബേബായ്, കോബാ, കോളാ എന്നിവിടങ്ങളിലേക്കും ഇസ്രായേലിന്റെ അതിര്‍ത്തികളിലേക്കും ആളുകളെയയച്ചു സംഭവിച്ചതെന്തെന്നറിയിക്കുകയും തങ്ങളുടെ ശത്രുക്കളെ ആക്രമിച്ചു നശിപ്പിക്കാന്‍ അവരെ ആവേശംകൊള്ളിക്കുകയും ചെയ്തു.
5: വാര്‍ത്തകേട്ട ഇസ്രായേല്‍കാര്‍ ഒറ്റക്കെട്ടായി ശത്രുവിന്റെമേല്‍ ചാടിവീഴുകയും അവരെ അരിഞ്ഞു വീഴ്ത്തിക്കൊണ്ട് കോബാവരെ പിന്തുടരുകയും ചെയ്തു. ജറുസലെമിലും മലമ്പ്രദേശത്തുമുണ്ടായിരുന്നവരും വന്നു ചേര്‍ന്നു. ശത്രുപാളയത്തിലുണ്ടായ സംഭവം അവരെയും അറിയിച്ചിരുന്നു. ഗിലെയാദിലും ഗലീലിയിലും വസിച്ചിരുന്നവര്‍ ദമാസ്ക്കസിനും അതിര്‍ത്തികള്‍ക്കുമപ്പുറംവരെയും ശത്രുക്കളെ കടന്നാക്രമിച്ച്, വമ്പിച്ച കൊല നടത്തി.
6: ശേഷിച്ച ബത്തൂലിയാക്കാര്‍ അസ്സീറിയാക്കാരുടെ പാളയം കൊള്ളചെയ്ത് ധാരാളം മുതല്‍ കൈവശമാക്കി.
7: സംഹാരംകഴിഞ്ഞ് ഇസ്രായേല്‍ക്കാര്‍ മടങ്ങിവന്ന്, ശേഷിച്ചതു കൈവശപ്പെടുത്തി. സമതലത്തിലും മലമ്പ്രദേശത്തും ഉണ്ടായിരുന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലും ധാരാളം കൊള്ളമുതല്‍ ചെന്നെത്തി; അത് അത്രയധികമുണ്ടായിരുന്നു.
ഇസ്രായേല്‍ ആഹ്ലാദിക്കുന്നു
8: കര്‍ത്താവ് ഇസ്രായേലിനുചെയ്ത നന്മകള്‍ക്കു സാക്ഷ്യംവഹിക്കുകയും യൂദിത്തിനെ സന്ദര്‍ശിച്ചു മംഗളമാശംസിക്കുകയുംചെയ്യാന്‍ പ്രധാനപുരോഹിതനായ യൊവാക്കിമും ജറുസലെമിലെ ഇസ്രായേല്‍ക്കാരുടെ ആലോചനാസംഘവും വന്നു.
9: അവളെ കണ്ടമാത്രയില്‍ അവര്‍ ഏകസ്വരത്തില്‍ അനുഗ്രഹാശിസ്സുകള്‍ വര്‍ഷിച്ചു; ജറുസലെമിന്റെ ഉന്നതിയും ഇസ്രായേലിന്റെ മഹിമയും ദേശത്തിന്റെ അഭിമാനവുമാണു നീ.
10: നീ ഒറ്റയ്ക്ക് ഇതെല്ലാംചെയ്ത്, ഇസ്രായേലിനു വലിയ നന്മ ചെയ്തിരിക്കുന്നു. ദൈവം അതില്‍ പ്രസാദിച്ചിരിക്കുന്നു. സര്‍വ്വശക്തനായ കര്‍ത്താവു നിന്നെ എന്നേക്കുമനുഗ്രഹിക്കട്ടെ! ജനക്കൂട്ടം പറഞ്ഞു: അങ്ങനെ സംഭവിക്കട്ടെ!
11: ജനം മുപ്പതുദിവസം പാളയം കൊള്ളയടിച്ചു. അവര്‍ ഹോളോഫര്‍ണ്ണസിന്റെ കൂടാരവും വെള്ളിത്തട്ടങ്ങളും ശയ്യകളും പാത്രങ്ങളും ഗൃഹോപകരണങ്ങളും യൂദിത്തിനു നല്‍കി. അവള്‍ അവ കഴുതപ്പുറത്തു കയറ്റുകയും വണ്ടികള്‍ കൂട്ടിയിണക്കി, സാധനങ്ങള്‍ അതില്‍ കൂമ്പാരംകൂട്ടുകയും ചെയ്തു.
12: അപ്പോള്‍ ഇസ്രായേലിലെ സ്ത്രീകളെല്ലാവരുംകൂടെ അവളെ കാണാനെത്തി. അവരവള്‍ക്ക് ആശിസ്സരുളി. ചിലര്‍ അവളുടെമുമ്പില്‍ നൃത്തം ചെയ്തു. അവളാകട്ടെ മരച്ചില്ലകളെടുത്ത് തന്നോടുകൂടെയുണ്ടായിരുന്ന ആ സ്ത്രീകള്‍ക്കു നല്‍കി.
13: അനന്തരം, അവളും കൂടെയുണ്ടായിരുന്നവരും ഒലിവിലകള്‍കൊണ്ടു കിരീടമുണ്ടാക്കിയണിഞ്ഞു. ആ മഹിളകളുടെ മുമ്പില്‍നിന്നു നൃത്തംചെയ്ത് അവരെ നയിച്ചുകൊണ്ട് അവള്‍ ജനത്തിന്റെ മുമ്പില്‍ പോയപ്പോള്‍ ആയുധധാരികളായ ഇസ്രായേല്‍ പുരുഷന്മാര്‍ പൂമാലകളണിഞ്ഞു പാട്ടുപാടിക്കൊണ്ട് അവരെയനുഗമിച്ചു.
14: യൂദിത്ത് ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ നിന്നുകൊണ്ട് കൃതജ്ഞതാസ്തോത്രമാലപിച്ചു. ജനം ആ സ്തുതിഗീതം ഉച്ചത്തിലേറ്റുപാടി.
അദ്ധ്യായം 16
1: യൂദിത്ത് ഇസ്രായേൽജനത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് കൃതജ്ഞതാസ്തോത്രമാലപിച്ചു. ജനം ആ സ്തുതിഗീതം ഉച്ചത്തിൽ ഏറ്റുപാടി.
2: യൂദിത്ത് പാടി: എന്റെ ദൈവത്തിനു തംബുരുമീട്ടി ഒരു ഗാനമാരംഭിക്കുവിന്‍, എന്റെ നാഥനു കൈത്താളംകൊട്ടി ഒരു നവകീര്‍ത്തനമാലപിക്കുവിന്‍; അവിടുത്തെ പുകഴ്ത്തുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
3: ദൈവമാണു യുദ്ധങ്ങളെ തകര്‍ക്കുന്ന കര്‍ത്താവ്, എന്നെ പിന്തുടര്‍ന്നവരുടെ കൈകളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു; ജനത്തിന്റെ മദ്ധ്യത്തില്‍, അവിടുത്തെ പാളയത്തിലേക്ക്, എന്നെ നയിച്ചു.
4: വടക്കുള്ള പര്‍വ്വതങ്ങളില്‍നിന്ന് അസ്സീറിയാക്കാരനിറങ്ങിവന്നു; എണ്ണമറ്റ യോദ്ധാക്കളുമായി അവന്‍ വന്നു. അവരുടെ സമൂഹം താഴ്‌വരകളില്‍ നിറഞ്ഞു; അവരുടെ കുതിരപ്പട കുന്നുകളെ മൂടി.
5: എന്റെ നാട് അഗ്നിക്കിരയാക്കുമെന്നും, യുവാക്കളെ വാളിനിരയാക്കുമെന്നും, പൈതങ്ങളെ നിലത്തടിക്കുമെന്നും, കുട്ടികളെ ഇരയായിപ്പിടിക്കുമെന്നും കന്യകളെ കൊള്ളമുതലായി കൈക്കലാക്കുമെന്നും അവനഹങ്കരിച്ചു.
6: എന്നാല്‍ സര്‍വ്വശക്തനായ കര്‍ത്താവ്, ഒരു സ്ത്രീയുടെ കൈയാല്‍ അവന്റെ പദ്ധതികള്‍ തകിടംമറിച്ചു.
7: യുവാക്കളുടെ കരങ്ങളല്ല അവരുടെ ശക്തനെ വീഴ്ത്തിയത്; മല്ലന്മാരുടെ മക്കള്‍ അവനെ തകര്‍ത്തില്ല. അതികായന്മാര്‍ അവന്റെമേല്‍ ചാടിവീണില്ല; എന്നാല്‍, മെറാറിയുടെ പുത്രി യൂദിത്ത്, വദനലാവണ്യത്താല്‍ അവനെ കീഴടക്കി.
8: മര്‍ദ്ദിതരായ ഇസ്രായേല്‍ജനത്തെയുദ്ധരിക്കാന്‍ അവള്‍ തന്റെ വൈധവ്യദുഃഖം മറച്ചുവച്ചു; മുഖത്ത് സുഗന്ധദ്രവ്യങ്ങള്‍ ലേപനംചെയ്തു. ശിരോഭൂഷണംകൊണ്ടു കേശം ബന്ധിച്ചു; അവനെ വശീകരിക്കാന്‍ നേര്‍ത്ത മേലങ്കി ധരിച്ചു.
9: അവളുടെ പാദുകം അവന്റെ കണ്ണു കവര്‍ന്നു, അവളുടെ സൗന്ദര്യം ഹൃദയത്തെ കീഴ്‌പെടുത്തി; വാള്‍ ഗളത്തെ വിച്ഛേദിച്ചു.
10: പേര്‍ഷ്യാക്കാര്‍ അവളുടെ ധീരതകണ്ടു വിറച്ചു; മേദിയാക്കാര്‍ അവളുടെ ധൈര്യംകണ്ടു ചകിതരായി.
11: പീഡിതരായ എന്റെ ജനം ആനന്ദത്താല്‍ ആര്‍പ്പുവിളിച്ചു; ബലഹീനര്‍ അട്ടഹസിച്ചു, ശത്രുക്കള്‍ വിറച്ചു.
12: ശബ്ദഘോഷം മുഴക്കി അവര്‍ വൈരിയെ തിരിച്ചോടിച്ചു; ദാസീപുത്രന്മാര്‍ അവരെ പിളര്‍ന്നു; അഭയാര്‍ത്ഥികളുടെ മക്കളെന്നോണം അവര്‍ മുറിവേല്പിക്കപ്പെട്ടു. എന്റെ കര്‍ത്താവിന്റെ സൈന്യത്തിന്റെ മുമ്പില്‍ അവര്‍ നശിച്ചു.
13: ഞാന്‍ എന്റെ ദൈവത്തിന് ഒരു പുതിയ കീര്‍ത്തനമാലപിക്കും; കര്‍ത്താവേ, അങ്ങ് ഉന്നതനും മഹിമയാര്‍ന്നവനുമല്ലോ; അദ്ഭുത പരാക്രമിയും അജയ്യനുമല്ലോ.
14: അങ്ങയുടെ സൃഷ്ടികളെല്ലാം അങ്ങയെ സേവിക്കട്ടെ; അങ്ങു കല്പിച്ചു, അവ ഉളവായി. അവിടുന്ന് ആത്മാവിനെ അയച്ചു, അതവയ്ക്കു രൂപമേകി. അവിടുത്തെ സ്വരം അപ്രതിരോദ്ധ്യമാണ്.
15: പര്‍വ്വതങ്ങളുടെ അടിത്തറ തിരമാലകള്‍കൊണ്ടിളകും, അങ്ങയുടെമുമ്പില്‍ പാറകള്‍ മെഴുകുപോലെയുരുകും; എന്നാല്‍, അങ്ങയുടെ ഭക്തരോട് അങ്ങു കരുണ കാണിച്ചുകൊണ്ടിരിക്കും.
16: സുരഭിലകാഴ്ചയായി അവിടുത്തേക്കര്‍പ്പിക്കുന്ന ബലി നിസ്സാരം, ദഹനബലികള്‍ക്കുള്ള കൊഴുപ്പ് എത്ര തുച്ഛം! എന്നാല്‍, കര്‍ത്താവിന്റെ ഭക്തന്‍ എന്നേക്കും വലിയവനായിരിക്കും.
17: എന്റെ ജനത്തെയെതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കു ഹാ കഷ്ടം! വിധിദിനത്തില്‍ സര്‍വ്വശക്തനായ കര്‍ത്താവ് അവരോടു പ്രതികാരം ചെയ്യും; അവരുടെ ശരീരങ്ങളിലേക്ക് തീയും പുഴുക്കളുമയയ്ക്കും, വേദനയാല്‍ അവര്‍ നിത്യം വിലപിക്കും.
18: ജറുസലെമിലെത്തിയപ്പോള്‍ അവര്‍ ദൈവത്തെയാരാധിച്ചു. ശുദ്ധീകരണം കഴിഞ്ഞയുടനെ ജനം ദഹനബലികളും സ്വാഭീഷ്ടക്കാഴ്ചകളും മറ്റുകാഴ്ചകളുമര്‍പ്പിച്ചു.
19: യൂദിത്ത് ജനം തനിക്കു നല്‍കിയ ഹോളോഫര്‍ണ്ണസിന്റെ പാത്രങ്ങള്‍ ദൈവത്തിനു സമര്‍പ്പിച്ചു. അവന്റെ കിടക്കറയില്‍നിന്നു തനിക്കായെടുത്തിരുന്ന മേല്‍ക്കട്ടി അവള്‍ കര്‍ത്താവിനു നേര്‍ച്ചയായര്‍പ്പിച്ചു.
20: ജനം ജറുസലെമില്‍ വിശുദ്ധമന്ദിരത്തിന്റെമുമ്പില്‍ മൂന്നുമാസക്കാലം ഉത്സവാഘോഷങ്ങള്‍ നടത്തി. യൂദിത്ത് അവരോടൊപ്പം വസിച്ചു.
യൂദിത്തിന്റെ അന്തിമവര്‍ഷങ്ങള്‍
21: അതിനുശേഷം, അവര്‍ തങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങി. യൂദിത്ത് ബത്തൂലിയായിലേക്കു പോയി. ജീവിതകാലംമുഴുവന്‍ സകലജനത്തിനും ആദരണീയയായി അവള്‍ അവിടെ തന്റെ ഭൂമിയില്‍ വസിച്ചു.
22: അവളെ വിവാഹം ചെയ്യാന്‍ പലരുമാഗ്രഹിച്ചു. എന്നാല്‍, തന്റെ ഭര്‍ത്താവു മനാസ്സെ മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നതുമുതല്‍ ജീവിതകാലംമുഴുവന്‍ അവള്‍ വിധവയായി കഴിഞ്ഞു.
23: അവളുടെ യശസ്സു നിരന്തരം വര്‍ദ്ധിച്ചുവന്നു. വൃദ്ധയായി നൂറ്റഞ്ചു വയസ്സുവരെ അവള്‍ ഭര്‍ത്തൃഗൃഹത്തില്‍ വസിച്ചു. അവള്‍ തന്റെ ദാസിയെ സ്വതന്ത്രയാക്കി. യൂദിത്ത് ബത്തൂലിയായില്‍വച്ചു മൃതിയടഞ്ഞു. ഭര്‍ത്താവായ മനാസ്സെയെ അടക്കിയ കല്ലറയില്‍ അവര്‍ അവളെ സംസ്കരിച്ചു.
24: ഇസ്രായേല്‍ജനം അവളെയോര്‍ത്ത്, ഏഴുദിവസം ദുഃഖമാചരിച്ചു. അവള്‍ മരിക്കുന്നതിനുമുമ്പ് സ്വത്തുക്കള്‍ ഭര്‍ത്താവായ മനാസ്സെയുടെ ഉറ്റ ബന്ധുക്കള്‍ക്കും, തന്റെ ഏറ്റവുമടുത്ത ചാര്‍ച്ചക്കാര്‍ക്കും വീതിച്ചുകൊടുത്തു.
25: യൂദിത്തിന്റെ കാലത്തോ അവളുടെ മരണത്തിനുശേഷം ദീര്‍ഘകാലത്തേക്കോ ആരുമൊരിക്കലും ഇസ്രായേല്‍ജനതയെ ഭീഷണിപ്പെടുത്തിയിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ