അദ്ധ്യായം 10
ദേവാലയശുദ്ധീകരണം
1: കര്‍ത്താവിനാല്‍ നയിക്കപ്പെട്ട്, മക്കബേയൂസും അനുയായികളും നഗരവും ദേവാലയവും വീണ്ടെടുത്തു.
2: വിദേശീയര്‍ പൊതുസ്ഥലത്തു സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും കാവുകളും നശിപ്പിച്ചു.
3: ദേവാലയം ശുദ്ധീകരിച്ചതിനുശേഷം അവര്‍ ബലിയര്‍പ്പണത്തിനു മറ്റൊരു പീഠം നിര്‍മ്മിച്ചു; കല്ലുകളുരച്ചു തീകത്തിച്ചു ബലിയര്‍പ്പിക്കുകയും കുന്തുരുക്കം പുകയ്ക്കുകയും വിളക്കുകൊളുത്തുകയുംചെയ്ത്, തിരുസാന്നിദ്ധ്യയപ്പം പ്രതിഷ്ഠിച്ചു.
4: രണ്ടുവര്‍ഷം കഴിഞ്ഞിരുന്നു അവിടെ ബലിയര്‍പ്പിച്ചിട്ട്. അവര്‍ സാഷ്ടാംഗംവീണ്, ഇത്തരം ദുരിതങ്ങള്‍ മേലില്‍ തങ്ങള്‍ക്കു വരുത്തരുതേയെന്നും, എപ്പോഴെങ്കിലും പാപംചെയ്താല്‍ ക്ഷമാപൂര്‍വ്വം ശിക്ഷണം നല്കി രക്ഷിക്കണമേയെന്നും തങ്ങളെ ദൈവദൂഷകരും കിരാതരുമായ ജനതകള്‍ക്ക് ഏല്പിച്ചുകൊടുക്കരുതേയെന്നും കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
5: വിദേശീയര്‍ ദേവാലയം അശുദ്ധമാക്കിയ അതേദിവസം, അതായത്, കിസ്ലേവു മാസം ഇരുപത്തഞ്ചാം ദിവസം ദേവാലയശുദ്ധീകരണംനടന്നു.
6: അവര്‍ അതു കൂടാരത്തിരുനാളിന്റെ മാതൃകയില്‍, ആനന്ദത്തോടും ആര്‍ഭാടത്തോടുംകൂടെ എട്ടു ദിവസമാചരിച്ചു. കൂടാരത്തിരുനാളുകളില്‍ ചെയ്തിരുന്നതുപോലെ, തങ്ങള്‍ മലകളിലും ഗുഹകളിലും വന്യമൃഗങ്ങളെപ്പോലെ അലഞ്ഞുതിരിഞ്ഞത് അധികനാള്‍ മുമ്പല്ലെന്ന്, അവരനുസ്മരിച്ചു.
7: തരുരോഹിണീചക്രങ്ങളാല്‍ അലംകൃതമായ ദണ്ഡുകളും മനോഹരമായ മരച്ചില്ലകളും ഈന്തപ്പനക്കൈകളും വഹിച്ചുകൊണ്ട്, അവര്‍ വിശുദ്ധമന്ദരിത്തിന്റെ ശുദ്ധീകരണം വിജയിപ്പിച്ച കര്‍ത്താവിനു കൃതജ്ഞതാസ്‌തോത്രങ്ങളര്‍പ്പിച്ചു.
8: പിന്നീട്, ആണ്ടുതോറും യഹൂദജനംമുഴുവന്‍ ആ ദിനങ്ങള്‍ ആചരിക്കണമെന്ന്, അവര്‍ ജനഹിതമനുസരിച്ചു പൊതുനിയമമുണ്ടാക്കി.
9: എപ്പിഫാനസ് എന്നറിയപ്പെടുന്ന അന്തിയോക്കസിന്റെ കഥ ഇങ്ങനെ അവസാനിച്ചു.
അന്തിയോക്കസ് യൂപ്പാത്തോര്‍
10: അധര്‍മ്മിയായ ആ മനുഷ്യന്റെ പുത്രനായ അന്തിയോക്കസ് യൂപ്പാത്തോറിന്റെ ഭരണകാലത്തു സംഭവിച്ച കാര്യങ്ങളും യുദ്ധക്കെടുതികളില്‍ മുഖ്യമായവയുടെ സംക്ഷിപ്തമായ വിവരണവുമാണു ഞങ്ങള്‍ ഇനിപ്പറയുന്നത്.
11: ഇവന്‍ രാജാവായ ഉടനെ, ലിസിയാസ് എന്നൊരുവനെ ദക്ഷിണസിറിയായുടെയും ഫെനീഷ്യയുടെയും അധിപനായി നിയമിച്ചു.
12: മക്രോണ്‍ എന്നു വിളിക്കപ്പെടുന്ന ടോളമി, യഹൂദര്‍ക്കനുഭവിക്കേണ്ടിവന്ന യാതനകളോര്‍ത്ത്, അവരോടു നീതി പ്രവര്‍ത്തിക്കുന്നതില്‍ മുമ്പനായി, അവരുമായി സമാധാനപരമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുദ്യമിച്ചു.
13: തത്ഫലമായി രാജമിത്രങ്ങള്‍ അവനെ യൂപ്പാത്തോറിന്റെമുമ്പില്‍ കുറ്റപ്പെടുത്തി; ഫിലോമെത്തോര്‍ ഏല്പിച്ചിരുന്ന സൈപ്രസ് വിട്ട്, അന്തിയോക്കസ് എപ്പിഫാനെസിന്റെ പക്ഷംചേര്‍ന്നതുകൊണ്ട്, തന്നെ എല്ലാവരും രാജദ്രോഹിയെന്നു വിളിക്കുന്നത് അവന്‍കേട്ടു. തന്റെ സ്ഥാനത്തിനുചേര്‍ന്ന ആദരമാര്‍ജ്ജിക്കാന്‍കഴിയാതെവന്നതുകൊണ്ട്, അവന്‍ വിഷംകഴിച്ചു ജീവിതമവസാനിപ്പിച്ചു.
14: ഗോര്‍ജിയാസ് അവിടത്തെ ഭരണാധിപനായപ്പോള്‍ ഒരു കൂലിപ്പട്ടാളത്തെ ശേഖരിച്ച് യഹൂദരോടു യുദ്ധംനടത്തിക്കൊണ്ടിരുന്നു.
15: പ്രധാനമായ കോട്ടകള്‍ കൈയടക്കിയ ഇദുമേയരും യഹൂദരെയലട്ടി; അവര്‍ ജറുസലെമില്‍നിന്നു ബഹിഷ്‌കൃതരാകുന്നവരെ സ്വാഗതംചെയ്യുകയും യുദ്ധംതുടരാന്‍ ശ്രമിക്കുകയും ചെയ്തു.
16: മക്കബേയൂസും അനുചരന്മാരും പരസ്യപ്രാര്‍ത്ഥന നടത്തി, തങ്ങളോടൊപ്പം യുദ്ധംചെയ്യണമെന്നു ദൈവത്തോടു യാചിച്ചുകൊണ്ട്, ഇദുമേയരുടെ കോട്ടകളിലേക്കു പാഞ്ഞുചെന്നു.
17: ശക്തിയോടെയാക്രമിച്ച്, ആ സ്ഥലങ്ങള്‍ കൈവശപ്പെടുത്തുകയും, കോട്ടകളില്‍നിന്നു പോരാടിയവരെ തുരത്തുകയും നേരിട്ടെതിര്‍ത്തവരെ വധിക്കുകയും ചെയ്തു. ഇരുപതിനായിരത്തില്‍ക്കുറയാത്ത പടയാളികള്‍ കൊല്ലപ്പെട്ടു.
18: ഉപരോധംചെറുക്കാന്‍ സജ്ജമാക്കിയിരുന്ന രണ്ടു ബലിഷ്ഠഗോപുരങ്ങളിലായി ഒമ്പതിനായിരത്തില്പരം ആളുകള്‍ അഭയംപ്രാപിച്ചു.
19: മക്കബേയൂസ് അവരെയാക്രമിക്കുന്നതിനു മതിയായ ഒരു സേനയോടുകൂടെ ശിമയോനെയും ജോസഫിനെയും ഒപ്പം സക്കേവൂസിനെയും അവന്റെയാളുകളെയും, അവിടെ നിറുത്തി; തന്റെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായ സ്ഥലങ്ങളിലേക്ക് അവന്‍ പുറപ്പെട്ടു.
20: എന്നാല്‍, ശിമയോനോടുകൂടെയുണ്ടായിരുന്ന പണക്കൊതിയന്മാരായ ആളുകള്‍ക്കു ഗോപുരങ്ങളിലുണ്ടായിരുന്ന ചിലര്‍ കൈക്കൂലികൊടുക്കുകയും എഴുപതിനായിരം ദ്രാക്മാ കൈപ്പറ്റി. അവരില്‍ച്ചിലര്‍ രക്ഷപെടുന്നതിന്, അവരനുവദിക്കുകയുംചെയ്തു.
21: ഈ വാര്‍ത്ത മക്കബേയൂസിന്റെ അടുത്തെത്തി. അവന്‍ ജനനേതാക്കളെ വിളിച്ചുകൂട്ടി. ആ ദുരാഗ്രഹികള്‍ തങ്ങളുടെ സഹോദരന്മാരെ വിറ്റുവെന്നും അവര്‍ക്കെതിരേ ശത്രുക്കളെ സ്വതന്ത്രരാക്കിവിട്ടുവെന്നും കുറ്റപ്പെടുത്തി.
22: അനന്തരം, അവന്‍ ആ ദ്രോഹികളെ വധിക്കുകയും വേഗം ഇരുഗോപുരങ്ങളും പിടിച്ചടക്കുകയും ചെയ്തു.
23: താനേറ്റെടുത്ത യുദ്ധങ്ങളിലെല്ലാം വിജയംവരിച്ച മക്കബേയൂസ്, ഇരുഗോപുരങ്ങളിലുമായി ഇരുപതിനായിരത്തില്പരം ആളുകളെ വധിച്ചു.
24: യഹൂദര്‍, മുമ്പു തോല്പിച്ചോടിച്ച തിമോത്തേയോസ്, വലിയൊരു കൂലിപ്പടയെയും ഏഷ്യയില്‍നിന്നു വലിയൊരു കുതിരപ്പടയെയും ശേഖരിച്ചു, യൂദയാ പിടിച്ചടക്കാന്‍വേണ്ടി പടനീക്കി.
25: അപ്പോള്‍ മക്കബേയൂസും അനുയായികളും ശിരസ്സില്‍ പൂഴിവിതറി അരയില്‍ ചാക്കുചുറ്റി ദൈവത്തോടു യാചിച്ചു.
26: ബലിപീഠത്തിന്റെ മുമ്പിലുള്ള സോപാനത്തില്‍ സാഷ്ടാംഗംവീണ്, നിയമങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ തങ്ങളോടു ദയകാണിക്കണമെന്നും തങ്ങളുടെ ശത്രുക്കള്‍ക്കു ശത്രുവും എതിരാളികള്‍ക്ക് എതിരാളിയുമായിരിക്കണമെന്നും അവര്‍ അവിടുത്തോടു പ്രാര്‍ത്ഥിച്ചു.
27: അനന്തരം, എഴുന്നേറ്റ്, ആയുധങ്ങള്‍ധരിച്ച്, നഗരത്തില്‍നിന്നു കുറെദൂരം മുമ്പോട്ടു നീങ്ങി; ശത്രുസങ്കേതം സമീപിച്ചപ്പോള്‍ നിന്നു.
28: പ്രഭാതമായതോടെ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി - തങ്ങളുടെ വിജയത്തിന്റെയുറപ്പ് തങ്ങളുടെ പരാക്രമംമാത്രമല്ല, കര്‍ത്താവിലുള്ള ആശ്രയവുമണെന്നു വിചാരിക്കുന്ന ഒരുകൂട്ടര്‍; തങ്ങളുടെ ക്രോധാവേശത്തെ പടനായകനാക്കിയ മറ്റൊരു കൂട്ടര്‍!
29: യൂദ്ധം മുറുകിയപ്പോള്‍ സ്വര്‍ണ്ണക്കടിഞ്ഞാണിട്ട കുതിരകളുടെ പുറത്ത്, തേജസ്വികളായ അഞ്ചുപേര്‍ ആകാശത്തുനിന്നു വരുന്നതു ശത്രുക്കള്‍ കണ്ടു. അവരാണ് യഹൂദരെ നയിച്ചത്.
30: അവര്‍ മക്കബേയൂസിനു മുറിവേല്‍ക്കാതിരിക്കാന്‍ ചുറ്റുംനിന്ന് തങ്ങളുടെ പരിചകളും ആയുധങ്ങളുംകൊണ്ട് അവനെ സംരക്ഷിച്ചു. അവര്‍ ശത്രുവിന്റെമേല്‍ അസ്ത്രങ്ങളും ഇടിവാളുകളുമയച്ച്, അവരെ അന്ധാളിപ്പിച്ച്, അന്ധതയിലാഴ്ത്തി, ചിതറിക്കുകയും വധിക്കുകയും ചെയ്തു.
31: അറുനൂറു കുതിരപ്പടയാളികള്ക്കുപുറമേ, ഇരുപതിനായിരത്തിയഞ്ഞൂറുപേര് വധിക്കപ്പെട്ടു.
32: കേരയാസിന്റെ കീഴിലുള്ള സുശക്തകാവല്‍സേനയോടുകൂടിയ ഗസറാ എന്ന കോട്ടയിലേക്കു തിമോത്തേയോസ് പലായനംചെയ്തു.
33: മക്കബേയൂസും അനുയായികളും സന്തുഷ്ടരായി. അവരതിനെ നാലുദിവസം ഉപരോധിച്ചു.
34: ഉള്ളിലുണ്ടായിരുന്നവര്‍ കോട്ടയുടെ ഉറപ്പിലാശ്രയിച്ചിരുന്നതിനാല്‍ കഠിനമായി ദൈവദൂഷണംപറയുകയും അസഭ്യവാക്കുകള്‍ വര്‍ഷിക്കുകയുംചെയ്തു.
35: എന്നാല്‍ അഞ്ചാംദിവസം പ്രഭാതത്തില്‍ മക്കബേയൂസിന്റെ സൈന്യത്തിലെ ഇരുപതുയുവാക്കന്മാര്‍ ആ ദൈവദൂഷണംകേട്ട്, കോപം ജ്വലിച്ച്, മതിലിലൂടെ ഇരച്ചുകയറി, കണ്ടവരെയെല്ലാം നിര്‍ദ്ദയമരിഞ്ഞുവീഴ്ത്തി.
36: ഇതുപോലെ മതില്‍കയറിയ മറ്റുചിലര്‍ എതിര്‍ത്തുനിന്ന ആ ദൈവദൂഷകരെ പിന്നില്‍നിന്നാക്രമിച്ചു. ഗോപുരങ്ങള്‍ക്കു തീ വച്ചു; തീ കൊളുത്തി അവരെ ജീവനോടെ ദഹിപ്പിച്ചു. ചിലര്‍ കവാടങ്ങള്‍ തകര്‍ത്ത്, ബാക്കി സൈന്യത്തെ അകത്തുകടത്തുകയും, നഗരം കൈവശപ്പെടുത്തുകയും ചെയ്തു.
37: ഒരു ജലസംഭരണിയില്‍ ഒളിച്ചിരുന്ന തിമോത്തേയോസിനെയും അവന്റെ സഹോദരന്‍ കേരയാസിനെയും അപ്പോളോഫാനസിനെയും അവര്‍ വധിച്ചു.
38: അനന്തരം അവര്‍ ഇസ്രായേലിനോടു വലിയ ദയകാണിക്കുകയും തങ്ങള്‍ക്കു വിജയംനല്‍കുകയുംചെയ്യുന്ന കര്‍ത്താവിനെ കൃതജ്ഞതാസ്തോത്രങ്ങളോടെ വാഴ്ത്തി.
അദ്ധ്യായം 11
ലിസിയാസിന്റെ പരാജയം
1: ഈ സംഭവങ്ങള്‍, രാജാവിന്റെ രക്ഷാകര്‍ത്താവും ചാര്‍ച്ചക്കാരനും ഭരണച്ചുമതല വഹിച്ചിരുന്നവനുമായ ലിസിയാസിനെ അമര്‍ഷംകൊള്ളിച്ചു.
2: അവന്‍ ഉടനെ എൺപതിനായിരം പടയാളികളെയും കുതിരപ്പടമുഴുവനെയും ശേഖരിച്ച്, യഹൂദര്‍ക്കെതിരേ നീങ്ങി. നഗരത്തെ, ഗ്രീക്ക് അധിനിവേശസ്ഥമാക്കുകയായിരുന്നു അവന്റെ ലക്ഷ്യം.
3: മറ്റു ജനതകളുടെ ക്ഷേത്രങ്ങള്‍ക്കെന്നപോലെ അവരുടെ ദേവാലയത്തിനും നികുതിചുമത്താനും പ്രധാനപുരോഹിതസ്ഥാനം ആണ്ടുതോറും വില്പനയ്ക്കുവയ്ക്കാനും അവനുദ്ദേശിച്ചു.
4: ലിസിയാസ് ദൈവശക്തിയെ തൃണവദ്ഗണിച്ചെന്നു മാത്രമല്ല, പതിനായിരക്കണക്കിനുള്ള കാലാള്‍പ്പടയാളികളുടെയും ആയിരക്കണക്കിനുള്ള കുതിരപ്പടയാളികളുടെയും എൺപത് ആനകളുടെയും ബലത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ച്, അഹങ്കരിക്കുകയും ചെയ്തു.
5: അവന്‍ യൂദയായില്ക്കടന്ന്, ജറുസലെമില്‍നിന്ന് ഏകദേശം ഇരുപതുമൈലകലെ സ്ഥിതിചെയ്യുന്നതും കോട്ടയാല്‍ ബലിഷ്ഠവുമായ ബേത്സൂറിലെത്തി അതിനെ ശക്തമായി ആക്രമിച്ചു.
6: ലിസിയാസ്, കോട്ടകളാക്രമിക്കുന്നതായി മക്കബേയൂസിനും അനുയായികള്‍ക്കും അറിവുകിട്ടി. ഉടനെ അവരും ജനവുമൊരുമിച്ച്, ഇസ്രായേലിനെ രക്ഷിക്കാന്‍ ഒരുത്തമദൂതനെ അയച്ചുതരണമേയെന്നു കണ്ണീരോടും വിലാപത്തോടുംകൂടെ കര്‍ത്താവിനോടപേക്ഷിച്ചു.
7: ആദ്യം ആയുധമെടുത്തതു മക്കബേയൂസാണ്.
8: സഹോദരന്മാരെ സഹായിക്കാന്‍വേണ്ടി, തന്നോടൊത്തു ജീവന്‍പണയംവച്ചു പോരാടാന്‍ അവന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. പിന്നെ അവര്‍ ഒറ്റക്കെട്ടായി കുതിച്ചുപാഞ്ഞു. ജറുസലെമില്‍നിന്നകലുന്നതിനുമുമ്പ്, ധവളവസ്ത്രധാരിയായ ഒരു അശ്വാരൂഢന്‍ സ്വര്‍ണ്ണായുധങ്ങള്‍ ചുഴറ്റിക്കൊണ്ട് തങ്ങളുടെ മുമ്പേ നീങ്ങുന്നത് അവര്‍ കണ്ടു.
9: അവര്‍ കൃപാലുവായ ദൈവത്തെ ഏകസ്വരത്തില്‍ സ്തുതിച്ചു. മനുഷ്യരെമാത്രമല്ല ഘോരമൃഗങ്ങളെയും ഉരുക്കുകോട്ടകളെയും ആക്രമിക്കാന്‍തക്ക മനോധൈര്യം അവര്‍ക്കു ലഭിച്ചു.
10: കര്‍ത്താവിന്റെ കൃപാകടാക്ഷമുണ്ടായിരുന്നതിനാല്‍, സ്വര്‍ഗ്ഗീയസഹായകനോടൊപ്പം യുദ്ധസജ്ജരായി അവര്‍ മുന്നേറി.
11: ശത്രുക്കളുടെമേല്‍ സിംഹങ്ങളെപ്പോലെ ചാടിവീണ്, പതിനോരായിരം കാലാള്‍പ്പടയാളികളെയും ആയിരത്തിയറുനൂറു കുതിരപ്പടയാളികളെയും അവര്‍ വധിച്ചു; അവശേഷിച്ചവരെ പലായനംചെയ്യിച്ചു.
12: അധികംപേരും നിരായുധരും മുറിവേറ്റവരുമായിട്ടാണ് ഓടിപ്പോയത്. ലിസിയാസുതന്നെയും അപഹാസ്യമായി പലായനംചെയ്താണു രക്ഷപെട്ടത്.
സമാധാന ഉടമ്പടി
13: എന്നാല്‍ ലിസിയാസ് ബുദ്ധിഹീനനല്ലായിരുന്നു.
14: തനിക്കുനേരിട്ട പരാജയത്തെക്കുറിച്ച് അവന്‍ ആലോചിച്ചു, സര്‍വ്വശക്തനായ ദൈവം ഹെബ്രായപക്ഷത്തുനിന്നു പോരാടിയതിനാലാണു തനിക്കവരെ തോല്പിക്കാന്‍കഴിയാഞ്ഞതെന്നവന്‍ മനസ്സിലാക്കി. തുടര്‍ന്ന്, അവന്‍ ഹെബ്രായര്‍ക്കു രാജാവിന്റെ മൈത്രിനേടിക്കൊടുക്കാമെന്ന് ഉറപ്പുകൊടുത്തുകൊണ്ട് നീതിപൂര്‍വ്വകമായ വ്യവസ്ഥകളില്‍ ഒത്തുതീര്‍പ്പിനു തയ്യാറാകാന്‍ ഒരു സന്ദേശമയച്ച് അവരെ പ്രേരിപ്പിച്ചു.
15: മക്കബേയൂസ് യഹൂദര്‍ക്കുണ്ടേി ലിസിയാസിനു രേഖാമൂലം സമര്‍പ്പിച്ച അഭ്യര്‍ത്ഥനകള്‍ ഓരോന്നും രാജാവനുവദിച്ചു.
16: ലിസിയാസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ മക്കബേയൂസ് പൊതുനന്മയിലുളള താത്പര്യംനിമിത്തം സമ്മതിച്ചു. ലിസിയാസ് യഹൂദര്‍ക്ക് ഇപ്രകാരം ഒരു കത്തെഴുതി:
17: യഹൂദജനതയ്ക്കു ലിസിയാസിന്റെ അഭിവാദനങ്ങള്‍! നിങ്ങളയച്ച യോഹന്നാനും അബ്‌സലോമും നിങ്ങള്‍ ഒപ്പിട്ട കത്ത്, ഞങ്ങളെയേല്പിക്കുകയും അതില്പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി ചോദിക്കുകയുംചെയ്തു.
18: രാജാവിനെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം ഞാനറിയിച്ചു. സാദ്ധ്യമായതെല്ലാം രാജാവ് അനുവദിക്കുകയുംചെയ്തിരിക്കുന്നു.
19: നിങ്ങള്‍ ഭരണകൂടത്തോടു കൂറുപുലര്‍ത്തിയാല്‍ ഭാവിയില്‍ നിങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഞാന്‍ പരിശ്രമിക്കാം.
20: ഈ കാര്യങ്ങളെക്കുറിച്ചും അവയുടെ വിശദാംശങ്ങളെക്കുറിച്ചും നിങ്ങളോടു കൂടിയാലോചനനടത്താന്‍ ഇവരോടും എന്റെ പ്രതിനിധികളോടും ഞാനാവശ്യപ്പെട്ടിട്ടുണ്ട്.
21: നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ! നൂറ്റിനാല്പത്തിയെട്ടാമാണ്ട് ദിയോസ്‌ക്കൊറിന്തിയൂസ് ഇരുപത്തിനാലാം ദിവസം.
22: രാജാവിന്റെ കത്ത് ഇപ്രകാരമായിരുന്നു: അന്തിയോക്കസ് രാജാവില്‍നിന്നു തന്റെ സഹോദരന്‍ ലിസിയാസിനു മംഗളാശംസകള്‍!
23: നമ്മുടെ പിതാവു ദേവന്മാരുടെ അടുത്തേക്കു പൊയ്ക്കഴിഞ്ഞു. പ്രജകള്‍ നിര്‍വ്വിഘ്‌നം ജീവിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
24: ഗ്രീക്കാചാരങ്ങള്‍ അനുഷ്ഠിക്കണമെന്നാവശ്യപ്പെട്ട്, നമ്മുടെ പിതാവ് യഹൂദര്‍ക്കു നല്കിയ കല്പന അവര്‍ക്കു സ്വീകാര്യമല്ലെന്നും, സ്വന്തം ജീവിതസമ്പ്രദായങ്ങള്‍ അവര്‍ ഇഷ്ടപ്പെടുന്നെന്നും അവ പിന്തുടരാന്‍ അനുവദിക്കണമെന്നഭ്യര്‍ത്ഥിക്കുന്നെന്നും നാം കേട്ടിരിക്കുന്നു.
25: ഈ ജനതയും പ്രതിബന്ധങ്ങളില്‍നിന്നൊഴിഞ്ഞു ജീവിക്കണമെന്നാണ് നമ്മുടെയാഗ്രഹം. അതിനാല്‍, അവരുടെ ദേവാലയം തിരിച്ചേല്പിക്കണമെന്നും പൂര്‍വ്വികാചാരങ്ങളനുസരിച്ചു ജീവിക്കാന്‍ അവരെ അനുവദിക്കണമെന്നും നാം ആജ്ഞാപിക്കുന്നു.
26: അവര്‍ നമ്മുടെ നയം മനസ്സിലാക്കി, സ്വകൃത്യങ്ങള്‍ സന്തുഷ്ടിയോടെ അനുഷ്ഠിക്കേണ്ടതിന് നീ അവരെ ഈ സൗഹൃദവാഗ്ദാനങ്ങള്‍ അറിയിക്കുന്നതുചിതമായിരിക്കും.
27: രാജ്യവാസികളെല്ലാവര്‍ക്കുമായി രാജാവെഴുതിയ കത്ത് ഇപ്രകാരമായിരുന്നു: യഹൂദരുടെ ആലോചനാസഭയ്ക്കും മറ്റു യഹൂദര്‍ക്കും അന്തിയോക്കസ് രാജാവിന്റെ അഭിവാദനങ്ങള്‍!
28: നിങ്ങള്‍ക്കു സുഖമാണെങ്കില്‍ നാം കൃതാര്‍ത്ഥനാണ്. നമുക്കു ക്ഷേമംതന്നെ.
29: വീടുകളിലേക്കു മടങ്ങാനും സത്കൃത്യങ്ങളില്‍ വ്യാപൃതരാകാനും നിങ്ങള്‍ ഇച്ഛിക്കുന്നെന്നു മെനെലാവൂസ് നമ്മെയറിയിച്ചിരിക്കുന്നു.
30: ക്സാന്തിക്കൂസിന്റെ മുപ്പതാം ദിനത്തിനുമുമ്പ് വീട്ടിലേക്കു തിരിച്ചുപോകുന്നവര്‍ക്കെല്ലാം നമ്മുടെ മൈത്രിയുണ്ടായിരിക്കും.
31: തങ്ങളുടെ ഭക്ഷണരീതിയും നിയമങ്ങളും തുടര്‍ന്നും പാലിക്കാന്‍ യഹൂദര്‍ക്കു പൂര്‍ണ്ണാനുവാദം നല്കിയിരിക്കുന്നു. അറിയാതെചെയ്ത തെറ്റിന് ആരെയുമലട്ടുന്നതല്ല.
32: നിങ്ങള്‍ക്കു ധൈര്യംപകരാന്‍ മെനെലാവൂസിനെ അങ്ങോട്ടയച്ചിരിക്കുന്നു.
33: മംഗളം ഭവിക്കട്ടെ! നൂറ്റിനാല്പത്തെട്ടാമാണ്ട് ക്സാന്തിക്കൂസ് പതിനഞ്ചാംദിനം.
34: റോമാക്കാരും യഹൂദര്‍ക്ക് ഒരു കത്തയച്ചു: റോമാക്കാരുടെ പ്രതിനിധികളായ ക്വിന്തൂസ്മെമ്മിയൂസ്, തിത്തൂസ്മാനിയൂസ് എന്നിവരില്‍നിന്നു യഹൂദജനതയ്ക്ക് അഭിവാദനങ്ങള്‍!
35: രാജബന്ധുവായ ലിസിയാസ് നിങ്ങള്‍ക്കു നല്കിയിട്ടുള്ള ആനുകൂല്യങ്ങള്‍ ഞങ്ങളും അംഗീകരിക്കുന്നു.
36: എന്നാല്‍, ചില കാര്യങ്ങള്‍ അവന്‍ രാജാവിന്റെ തീരുമാനത്തിനു വിട്ടിട്ടുണ്ടല്ലോ; അവയെക്കുറിച്ച് അവധാനപൂര്വ്വമാലോചിച്ച്, എത്രയുംവേഗം ഒരു ദൂതനെയയച്ചു വിവരം ഞങ്ങളെയറിയിച്ചാല്‍, നിങ്ങള്‍ക്കു യോജിച്ച നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ക്കു കഴിയും. ഞങ്ങള്‍ അന്ത്യോക്യായിലേക്കു പുറപ്പെടുകയാണ്.
37: അതിനാല്‍, നിങ്ങളുടെ തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് ദൂതന്‍മുഖേന ഉടനെയറിയിക്കുവിന്‍.
38: മംഗളം ഭവിക്കട്ടെ! നൂറ്റിനാല്പത്തെട്ടാമാണ്ട് ക്സാന്തിക്കൂസ് പതിനഞ്ചാം ദിനം.
അദ്ധ്യായം 12
യൂദാസിന്റെ പ്രതികാരം
1: ഉടമ്പടിയുണ്ടാക്കിയതിനുശേഷം, ലിസിയാസ്, രാജാവിന്റെയടുക്കലേക്കും യഹൂദര്‍ തങ്ങളുടെ കൃഷിസ്ഥലങ്ങളിലേക്കും മടങ്ങി.
2: എന്നാല്‍, സൈപ്രസ് ദേശാധിപതിയായ നിക്കാനോറും മറ്റു ദേശാധിപതികളായ തിമോത്തേയോസ്, ഗന്നേയൂസിന്റെ പുത്രന്‍ അപ്പൊളോണിയൂസ്, ഹിയെറോണിമൂസ്, ദമോഫോണ്‍ എന്നിവരും യഹൂദരെ ശാന്തിയിലും സമാധാനത്തിലും ജീവിക്കാനനുവദിച്ചില്ല.
3: ജോപ്പായില്‍നിന്നുള്ള ചിലര്‍ ഇങ്ങനെയൊരു നീചകൃത്യം ചെയ്തു: തങ്ങള്‍ ഒരുക്കിനിറുത്തിയിരുന്ന വഞ്ചിയില്‍ ഭാര്യമാരോടും കുട്ടികളോടുമൊപ്പം കയറാന്‍ തങ്ങളുടെയിടയില്‍ പാര്‍ത്തിരുന്ന യഹൂദരെ അവര്‍ ക്ഷണിച്ചു. യഹൂദരോടു വിരോധമൊന്നുമില്ലെന്നവര്‍ നടിച്ചു.
4: ശത്രു പൊതുസമ്മതപ്രകാരം ആസൂത്രണംചെയ്ത പ്രവൃത്തിയായിരുന്നു അത്. അവരുമായി സമാധാനത്തില്‍ ജീവിക്കാനാഗ്രഹിച്ച യഹൂദര്‍ അപകടശങ്കയെന്നിയേ ക്ഷണം സ്വീകരിച്ചു. ഇരുനൂറോളം വരുന്ന അവരെ ജോപ്പാക്കാര്‍ പുറങ്കടലിലേക്കു നയിച്ചു മുക്കിക്കൊന്നു.
5: തന്റെ നാട്ടുകാരോടുചെയ്ത ഈ ക്രൂരതയെപ്പറ്റിക്കേട്ട യൂദാസ്, സൈന്യത്തിനു നിര്‍ദേശംനല്കി.
6: നീതിയുറ്റ വിധിയാളനായ ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് സഹോദരരുടെ കൊലയാളികളെയാക്രമിച്ചു. രാത്രി, തുറമുഖത്തിനു തീവയ്ക്കുകയും വഞ്ചികള്‍ ചുട്ടെരിക്കുകയും അവിടെ അഭയം തേടിയവരെയെല്ലാം വധിക്കുകയും ചെയ്തു.
7: നഗരകവാടങ്ങള്‍ അടച്ചിരുന്നതിനാല്‍, പിന്നീടുവന്ന് ജോപ്പാവാസികളെ ഇല്ലായ്മചെയ്യാമെന്നു തീരുമാനിച്ച് അവന്‍ മടങ്ങി.
8: എന്നാല്‍, യാമ്നിയാക്കാരും തങ്ങളുടെമദ്ധ്യേ വസിച്ചിരുന്ന യഹൂദരെ ഇപ്രകാരം നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നെന്ന് അവനറിഞ്ഞു.
9: അവന്‍, രാത്രി അവരെയാക്രമിക്കുകയും തുറമുഖത്തിനും കപ്പലുകള്‍ക്കും തീവയ്ക്കുകയും ചെയ്തു. തീജ്വാലയുടെ പ്രകാശം ഇരുനൂറ്റിനാല്പതു സ്താദിയോണ്‍ അകലെ ജറുസലെമില്‍ ദൃശ്യമായിരുന്നു.
10: പിന്നീടവര്‍ തിമോത്തേയോസിനെതിരേ ഒമ്പതു സ്താദിയോണിലധികം മുന്നേറിയപ്പോള്‍ അയ്യായിരത്തിലേറെ കാലാള്‍പ്പടയാളികളോടും അഞ്ഞൂറില്‍പ്പരം കുതിരപ്പടയാളികളോടുംകൂടെ അറബികള്‍ അവരെയാക്രമിച്ചു.
11: ഉഗ്രമായ പോരാട്ടത്തിനുശേഷം, ദൈവസഹായത്താല്‍ യൂദാസും സൈന്യവും വിജയംനേടി. അപ്പോള്‍ പരാജയപ്പെട്ട ആ നാടോടികള്‍ യൂദാസിനോടു മൈത്രിക്കപേക്ഷിച്ചു; കന്നുകാലികളെ നല്കാമെന്നും മറ്റെല്ലാവിധത്തിലും ജനത്തെ സഹായിക്കാമെന്നും അവര്‍ വാഗ്ദാനംചെയ്തു.
12: തീര്‍ച്ചയായും അവരെക്കൊണ്ടു പല പ്രകാരത്തിലും ഉപകാരമുണ്ടാകുമെന്നു കരുതി അവന്‍ അവരുമായി സമാധാനം സ്ഥാപിക്കാന്‍ തയ്യാറായി. സഖ്യപ്രതിജ്ഞചെയ്തതിനുശേഷം അവര്‍ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി.
13: അനന്തരം, യൂദാസ് കോട്ടകൊത്തളങ്ങളാല്‍ ബലിഷ്ഠവും, വിവിധവര്‍ഗ്ഗക്കാരായ വിജാതീയര്‍ വസിച്ചിരുന്നതുമായ കാസ്പിന്‍ നഗരമാക്രമിച്ചു.
14: കോട്ടയുടെ ബലത്തിലും ഭക്ഷണസാധനങ്ങളുടെ സമൃദ്ധിയിലും വിശ്വസിച്ച് അഹങ്കരിച്ചിരുന്ന നഗരവാസികള്‍ യൂദാസിനെയും അനുയായികളെയും പരിഹസിക്കുകയും അവരുടെനേരെ അസഭ്യം വര്‍ഷിക്കുകയും ദൈവദൂഷണം പറയുകയുംചെയ്തു.
15: എന്നാല്‍, യൂദാസും സൈന്യവും, യന്ത്രമുട്ടികളോ മറ്റു യുദ്ധോപകരണങ്ങളോകൂടാതെ ജോഷ്വയുടെ കാലത്തു ജറീക്കോയെ നിലംപതിപ്പിച്ച ലോകാധിനാഥനെ വിളിച്ചപേക്ഷിച്ചുകൊണ്ട്, കോട്ടയുടെമേല്‍ ഉഗ്രമായ ആക്രമണമാരംഭിച്ചു.
16: ദൈവേഷ്ടത്താല്‍ നഗരം അവര്‍ കീഴടക്കി; അസംഖ്യംപേരെ വധിച്ചു. തൊട്ടടുത്തുള്ളതും രണ്ടു സ്താദിയോണ്‍ വീതിയുള്ളതുമായ തടാകത്തില്‍ രക്തം കവിഞ്ഞൊഴുകുന്നതായി കാണപ്പെട്ടു.
17: അവിടെനിന്ന് എഴുനൂറ്റിയമ്പതു സ്താദിയോണ്‍ ചെന്നപ്പോള്‍ കരാക്സില്‍, തൂബിയാനി എന്നു വിളിക്കപ്പെടുന്ന യഹൂദരുടെ അടുത്തെത്തി.
18: തിമോത്തേയോസിനെ ആ പ്രദേശത്ത് അവര്‍ കണ്ടെത്തിയില്ല; ശക്തമായ കാവല്‍സേനയെ ഒരു ദിക്കില്‍ നിയോഗിച്ചിരുന്നെങ്കിലും ഒന്നുംനേടാതെ അവന്‍ സ്ഥലംവിട്ടിരുന്നു.
19: മക്കബേയൂസിന്റെ കീഴിലുണ്ടായിരുന്ന ദൊസിത്തേവൂസ്, സോസിപ്പാത്തര്‍ എന്നീ പടനായകന്മാര്‍ സൈന്യത്തെനയിച്ച്, ശക്തിദുര്‍ഗ്ഗങ്ങളില്‍ തിമോത്തേയോസ് നിറുത്തിയിരുന്ന പതിനായിരത്തില്പരം പടയാളികളെ കൊന്നു.
20: മക്കബേയൂസ്, സൈന്യത്തെ പല ഗണങ്ങളായി വിഭജിച്ച്, ഓരോന്നിനും നായകന്മാരെ നിയോഗിച്ചതിനുശേഷം, ഒരുലക്ഷത്തിയിരുപതിനായിരം കാലാള്‍പ്പടയാളികളും രണ്ടായിരത്തിയഞ്ഞൂറ് കുതിരപ്പടയാളികളുമൊത്ത് പലായനംചെയ്ത് തിമോത്തേയോസിനെ അനുധാവനം ചെയ്തു.
21: യൂദാസ് അടുത്തുവരുന്നു എന്നറിഞ്ഞ തിമോത്തേയോസ്, സ്ത്രീകളെയും കുട്ടികളെയും ഭാണ്ഡങ്ങളോടൊപ്പം കര്‍നായിം എന്ന സ്ഥലത്തേക്കയച്ചു. എന്തെന്നാല്‍, ആ സ്ഥലം ഇടുങ്ങിയ മാര്‍ഗ്ഗങ്ങളോടുകൂടിയതും ദുര്‍ഗ്ഗമവുമായതിനാല്‍ ആക്രമണസാദ്ധ്യത കുറഞ്ഞതായിരുന്നു.
22: യൂദാസിന്റെ സൈന്യത്തില്‍ ആദ്യഗണത്തെ കണ്ടപ്പോള്‍ത്തന്നെ ശത്രുക്കള്‍ സര്‍വ്വദര്‍ശിയായവന്റെ ദര്‍ശനത്തില്‍, ഭയവിഹ്വലരായി ഇടംവലംനോക്കാതെ ചിതറിപ്പായുകയും പലപ്പോഴും പരസ്പരം ഏറ്റുമുട്ടി, സ്വന്തം വാളാല്‍ മുറിവേല്‍ക്കുകയും ചെയ്തു.
23: യൂദാസ് ആവേശപൂര്‍വ്വം പിന്തുടര്‍ന്ന് ആ പാപികളെ വാളിനിരയാക്കി; മുപ്പതിനായിരത്തോളംപേര്‍ വധിക്കപ്പെട്ടു.
24: ദൊസിത്തേവൂസിന്റെയും സോസിപ്പാത്തറിന്റെയും സൈന്യത്തിന്റെപിടിയില്‍ തിമോത്തേയോസ് അകപ്പെട്ടു. എന്നാല്‍, അവന്‍ അവരില്‍ പലരുടെയും മാതാപിതാക്കളും ചിലരുടെ സഹോദരരും തന്റെ അധീനതയിലുണ്ടെന്നും അവര്‍ക്ക് ഒരു പരിഗണനയും ലഭിക്കുകയില്ലെന്നും കൗശലപൂര്‍വ്വം വ്യാജംപറഞ്ഞ്, തന്നെ സുരക്ഷിതനായി വിട്ടയയ്ക്കണമെന്നപേക്ഷിച്ചു.
25: തങ്ങളുടെ സഹോദരരെ സുരക്ഷിതമായി തിരിച്ചേല്പിക്കാമെന്ന് തിമോത്തേയോസ് ഉറപ്പുകൊടുത്തതിനാല്‍, അവരുടെ രക്ഷയെയോര്‍ത്ത് അവനെയവര്‍ വിട്ടയച്ചു.
26: അനന്തരം, യൂദാസ് കര്‍നായിമിനും അതര്‍ഗാത്തിസ് ക്ഷേത്രത്തിനുമെതിരേ പടനയിച്ച്, ഇരുപത്തയ്യായിരംപേരെ വധിച്ചു.
27: ഇവരെ നശിപ്പിച്ചതിനുശേഷം, അവന്‍ വിവിധ വര്‍ഗ്ഗക്കാരായ ആളുകളോടുകൂടെ ലിസിയാസ് പാര്‍ത്തിരുന്ന സുരക്ഷിതനഗരമായ എഫ്രോണിനെതിരേ നീങ്ങി. കോട്ടയുടെ രക്ഷയ്ക്കു നിലകൊണ്ടിരുന്ന ധീരരായ യുവാക്കള്‍ ശക്തമായെതിര്‍ത്തു. അവിടെ യുദ്ധോപകരണങ്ങളും ചുഴറ്റുചക്രങ്ങളും ധാരാളമായി ശേഖരിച്ചുവച്ചിരുന്നു.
28: എന്നാല്‍ യഹൂദര്‍, ശത്രുബലം തകര്‍ക്കുന്ന സര്‍വ്വശക്തനെ വിളിച്ചപേക്ഷിച്ച്, നഗരം കീഴടക്കി, അവിടെയുണ്ടായിരുന്നവരില്‍ ഇരുപത്തയ്യായിരത്തോളംപേരെ വധിച്ചു.
29: അനന്തരം അവിടെനിന്നു പുറപ്പെട്ട്, അവര്‍ ജറുസലെമിന് അറുന്നൂറു സ്താദിയോണ്‍ അകലെയുള്ള സ്കിത്തോപ്പോളിസിലേക്കു തിടുക്കത്തില്‍ പോയി.
30: അവിടെ താമസിച്ചിരുന്ന യഹൂദര്‍, സ്കിത്തോപ്പോളിസിലെ ജനങ്ങള്‍ തങ്ങളോടുകാണിച്ച സന്മനസ്സിനും കഷ്ടകാലങ്ങളില്‍ തങ്ങള്‍ക്കുനല്കിയ പരിചരണത്തിനും സാക്ഷ്യംനല്കി.
31: അതിനാല്‍, അവര്‍ക്കു നന്ദിപ്രകാശിപ്പിക്കുകയും ഭാവിയിലും തങ്ങളുടെ വംശത്തോടു സന്മനസ്സുകാണിക്കണമെന്നഭ്യര്ത്ഥിക്കുകയുംചെയ്തതിനുശേഷം, ആഴ്ചകളുടെ തിരുനാള്‍ ആസന്നമായിരുന്നതിനാല്‍ ജറുസലെമിലേക്ക് അവര്‍ മടങ്ങി.
32: പന്തക്കുസ്താതിരുനാള്‍ കഴിഞ്ഞ്, അതിവേഗം അവര്‍ ഇദുമിയായുടെ അധിപതിയായ ഗോര്‍ജിയാസിനെതിരേ നീങ്ങി.
33: അവന്‍ മൂവായിരം കാലാള്‍പ്പടയാളികളോടും നാനൂറു കുതിരപ്പടയാളികളോടുമൊത്ത് അവര്‍ക്കെതിരേ വന്നു.
34: ആ ഏറ്റുമുട്ടലില്‍ ഏതാനും യഹൂദര്‍ നിലംപതിച്ചു.
35: അപ്പോള്‍ ബക്കെനോറിന്റെ അനുയായിയും ബലിഷ്ഠനുമായ ദൊസിത്തേവൂസ് അശ്വാരൂഢനായി വന്നു ഗോര്‍ജിയാസിനെ കടന്നുപിടിച്ചു; ആ ശപിക്കപ്പെട്ടവനെ ജീവനോടെ സൂക്ഷിക്കണമെന്നാഗ്രഹിച്ച്, അവന്റെ മേലങ്കിയില്‍പ്പിടിച്ചു വലിച്ചിഴച്ചു. അപ്പോള്‍ ത്രാസിയാക്കാരനായ ഒരു കുതിരപ്പടയാളി ചാടിവീണ് ദൊസിത്തേവൂസിന്റെ കരം ഛേദിച്ചുകളഞ്ഞു. ഗോര്‍ജിയാസ് രക്ഷപെട്ട് മരീസായിലെത്തി.
36: എസ്ദ്രീസും കൂട്ടരും വളരെനേരം പോരാടി. ക്ഷീണിച്ചപ്പോള്‍ കര്‍ത്താവാണു തങ്ങളുടെ സഹായകനും യുദ്ധനായകനുമെന്നു തെളിയിക്കാന്‍ യൂദാസ് അവിടുത്തെ വിളിച്ചപേക്ഷിച്ചു.
37: അനന്തരം, അവന്‍ പിതാക്കന്മാരുടെ ഭാഷയില്‍ കീര്‍ത്തനങ്ങളാലപിച്ചു പോര്‍വിളിനടത്തിക്കൊണ്ട്, അപ്രതീക്ഷിതമായ സമയത്ത് ഗോര്‍ജിയാസിന്റെ സേനയെ ആക്രമിച്ച്, അവരെത്തുരത്തി.
മരിച്ചവര്‍ക്കുവേണ്ടി ബലി
38: യൂദാസ്, തന്റെ സൈന്യത്തെ വിളിച്ചുകൂട്ടി അദുല്ലാംനഗരത്തിലേക്കു പോയി. ഏഴാംദിവസം സമീപിച്ചിരുന്നതിനാല്‍ അവര്‍ മുറപ്രകാരം തങ്ങളെത്തന്നെ ശുദ്ധീകരിച്ച് സാബത്താചരിച്ചു.
39: യുദ്ധത്തില്‍ മൃതിയടഞ്ഞവരെ പിതൃകുടീരങ്ങളിലടക്കംചെയ്യുക ആവശ്യമായിരുന്നതിനാല്‍ , യൂദാസും അനുയായികളും പിറ്റേന്നുതന്നെ, ജഡങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ പുറപ്പെട്ടു.
40: അവര്‍ മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍, യാമ്നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്നം ആലേഖനംചെയ്ത തകിടുകള്‍ കണ്ടു. യഹൂദര്‍ക്ക് ഇതു ധരിക്കുക നിഷിദ്ധമായിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം അതാണെന്ന് ഏവര്‍ക്കും വ്യക്തമായി.
41: നീതിമാനായ വിധിയാളനും നിഗൂഢമായവയെ വെളിപ്പെടുത്തുന്നവനുമായ കര്‍ത്താവിന്റെ മാര്‍ഗ്ഗങ്ങളെയവര്‍ വാഴ്ത്തി.
42: ഇവരുടെ ഈ പാപം തുടച്ചുമാറ്റണമെന്നു യാചിച്ച്, അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. പാപംനിമിത്തം മരണത്തിനിരയായവര്‍ക്കു സംഭവിച്ചതെന്തെന്ന് ഒരിക്കല്‍ക്കണ്ട ജനത്തോട്, പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വീരപുരുഷനായ യൂദാസ് ഉപദേശിച്ചു.
43: അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്കയച്ചുകൊടുത്തു. പുനരുത്ഥാനമുണ്ടാകുമെന്നുറച്ച്, യൂദാസ്ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവുമുചിതവുംതന്നെ.
44: മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവുമാകുമായിരുന്നു.
45: എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്, അവന്‍ പ്രത്യാശപുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്കു പാപമോചനംലഭിക്കുന്നതിന് അവൻ, അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മ്മമനുഷ്ഠിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ