നൂറ്റിനാല്പത്തിരണ്ടാം ദിവസം: 1 മക്കബായര്‍ 10, 11



അദ്ധ്യായം 10

ദമെത്രിയൂസും ജോനാഥാനും
1: നൂറ്റിയറുപതാമാണ്ടില്‍ അന്തിയോക്കസിന്റെ പുത്രന്‍ അലക്സാണ്ടര്‍ എപ്പിഫാനസ് വന്നു ടോളമായിസ് കൈവശപ്പെടുത്തി. അവരവനു സ്വാഗതമരുളി, അവന്‍ ഭരണവുംതുടങ്ങി.
2: ദമെത്രിയൂസ്‌രാജാവ് ഇതുകേട്ടു വലിയൊരു സൈന്യവുമായി അവനെതിരേ ചെന്നു.
3: ദമെത്രിയൂസ് ജോനാഥാനെ പ്രശംസിച്ചുകൊണ്ടു സൗഹൃദപൂര്‍വ്വമായ ഒരു കത്തയച്ചു. അവന്‍ ഇങ്ങനെ വിചാരിച്ചു:
4: ജോനാഥാന്‍ നമുക്കെതിരേ അലക്സാണ്ടറുമായി സഖ്യത്തിലേര്‍പ്പെടുന്നതിനുമുമ്പേ നമുക്കാദ്യം അവനുമായി സഖ്യംചെയ്യാം.
5: അവനോടും അവന്റെ സഹോദരന്മാരോടും രാജ്യത്തോടും നമ്മള്‍ചെയ്ത ദ്രോഹങ്ങളെല്ലാം അവനോര്‍ക്കുന്നുണ്ടാകും.
6: സൈന്യശേഖരംനടത്താനും അവരെ ആയുധസജ്ജരാക്കാനും തന്റെ സഖ്യകക്ഷിയാകാനും ദമെത്രിയൂസ്, ജോനാഥാനധികാരം നല്കി. കോട്ടയ്ക്കുള്ളില്‍ ജാമ്യത്തില്‍കഴിഞ്ഞിരുന്നവരെ വിട്ടുകൊടുക്കാന്‍ ദമെത്രിയൂസ് ആജ്ഞാപിച്ചു.
7: ജോനാഥാന്‍ ജറുസലെമിലെത്തി സകലജനങ്ങളും കോട്ടയിലെ ആളുകളുംകേള്‍ക്കെ ദമെത്രിയൂസിന്റെ കത്തുവായിച്ചു.
8: സൈന്യശേഖരംനടത്താന്‍ രാജാവ് അവനധികാരംനല്കിയെന്നു കേട്ടപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ടു.
9: എങ്കിലും കോട്ടയിലുണ്ടായിരുന്നവര്‍ ജാമ്യക്കാരെ ജോനാഥാനു വിട്ടുകൊടുത്തു. അവനവരെ അവരുടെ മാതാപിതാക്കള്‍ക്ക് ഏല്പിച്ചുകൊടുത്തു.
10: ജോനാഥാന്‍ ജറുസലെമില്‍ താമസിച്ചുകൊണ്ടു നഗരത്തിന്റെ പണിയും പുനരുദ്ധാരണവുമാരംഭിച്ചു.
11: മതിലുകള്‍ പണിയാനും സീയോന്‍മലയ്ക്കുചുറ്റും ചതുരക്കല്ലുകള്‍കൊണ്ടു കോട്ടകെട്ടി അതിനെ കൂടുതല്‍ ബലവത്താക്കാനും അവന്‍ ജോലിക്കാര്‍ക്കു നിര്‍ദ്ദേശംനല്കി. അവര്‍ അങ്ങനെ ചെയ്തു.
12: ബക്കിദെസ് നിര്‍മ്മിച്ച കോട്ടകളിലുണ്ടായിരുന്ന വിദേശീയര്‍ പലായനംചെയ്തു.
13: ഓരോരുത്തരും താന്താങ്ങളുടെ നാട്ടിലേക്കു മടങ്ങി. 
14: ബത്സൂറില്‍മാത്രം കുറെപ്പേര്‍ തങ്ങി. നിയമവും പ്രമാണങ്ങളും പരിത്യജിച്ചവരായിരുന്നു അവര്‍. അവിടം അവര്‍ക്ക് അഭയസങ്കേതമായിത്തീര്‍ന്നു.

ജോനാഥാന്‍ പ്രധാനപുരോഹിതന്‍
15: ദമെത്രിയൂസ് ജോനാഥാനു നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് അലക്സാണ്ടര്‍രാജാവു കേട്ടു. ജോനാഥാനും സഹോദരന്മാരുംകൂടെ നടത്തിയ യുദ്ധങ്ങളെയും ചെയ്തധീരകൃത്യങ്ങളെയും സഹിച്ച കഷ്ടപ്പാടുകളെയുംകുറിച്ച് അവന്‍ ജനങ്ങളില്‍നിന്നറിഞ്ഞു.
16: അവന്‍ പറഞ്ഞു: ഇവനെപ്പോലെ മറ്റൊരുവനെ കണ്ടുകിട്ടുമോ? നമുക്കവനെ മിത്രമാക്കി അവനുമായി സഖ്യം ചെയ്യാം.
17: അവന്‍ ജോനാഥാന് ഇപ്രകാരം ഒരു കത്തെഴുതി:
18: സഹോദരന്‍ ജോനാഥാന് അലക്സാണ്ടര്‍രാജാവില്‍നിന്ന് അഭിവാദനങ്ങള്‍!
19: നീ ശക്തനായ പോരാളിയും സ്നേഹിതനാകാന്‍ യോഗ്യനുമാണെന്നു ഞാന്‍ കേട്ടിരിക്കുന്നു.
20: അതിനാല്‍, നിന്റെ ജനത്തിന്റെ പ്രധാനപുരോഹിതനായി ഇന്നു നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു. നീ രാജാവിന്റെ സുഹൃത്തായി അറിയപ്പെടണം. നീ എന്റെ പക്ഷത്തു നിലകൊള്ളുകയും എന്നോടു മൈത്രിപുലര്‍ത്തുകയും വേണം. രാജാവ് അവനൊരു ചെമന്ന മേലങ്കിയും സ്വര്‍ണ്ണക്കിരീടവും അയച്ചുകൊടുത്തു.
21: നൂറ്റിയറുപതാമാണ്ട് ഏഴാംമാസം കൂടാരത്തിരുനാളില്‍ ജോനാഥാന്‍ വിശുദ്ധവസ്ത്രങ്ങളണിഞ്ഞു. അവന്‍ സൈന്യശേഖരം നടത്തി. വന്‍തോതില്‍ ആയുധവും സജ്ജീകരിച്ചു.

ദമെത്രിയൂസിന്റെ വാഗ്ദാനം
22: ഇതുകേട്ടു ദമെത്രിയൂസ് ദുഃഖിതനായി പറഞ്ഞു:
23: നമ്മളെന്തുകൊണ്ട് ഇതനുവദിച്ചു. തന്നെത്തന്നെ പ്രബലനാക്കാന്‍ യഹൂദരുമായി മൈത്രി സ്ഥാപിക്കുന്നതില്‍ അലക്സാണ്ടര്‍ നമ്മെ മറികടന്നിരിക്കുന്നു.
24: എനിക്ക് അവരുടെ സഹായം ലഭിക്കേണ്ടതിന്, ബഹുമതികളും സമ്മാനങ്ങളും വാഗ്ദാനംചെയ്തുകൊണ്ട് ഞാനവര്‍ക്കു ഹൃദ്യമായ സന്ദേശമയയ്ക്കും.
25: അതനുസരിച്ച് അവനവര്‍ക്ക്, ഇങ്ങനെയെഴുതി: യഹൂദജനതയ്ക്കു ദമെത്രിയൂസ്‌രാജാവിന്റെ അഭിവാദനങ്ങള്‍!
26: നിങ്ങള്‍ ഞങ്ങളോടുള്ള കരാര്‍ പാലിക്കുന്നുവെന്നും മൈത്രീബന്ധം തുടരുന്നുവെന്നും ഞങ്ങളുടെ ശത്രുക്കളുമായി കൂട്ടുചേര്‍ന്നിട്ടില്ലെന്നുമറിയുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.
27: മേലിലും ഞങ്ങളോടു വിശ്വസ്തരായിരിക്കുവിന്‍. ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ ചെയ്യുന്നതിനെല്ലാം ഞങ്ങള്‍ നല്ല പ്രതിഫലം നല്കുന്നതാണ്.
28: ഞാന്‍ നിങ്ങള്‍ക്കു ധാരാളം ഇളവുകളനുവദിക്കുകയും സമ്മാനങ്ങള്‍ നല്കുകയും ചെയ്യുന്നതാണ്.
29: ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ സ്വതന്ത്രരാക്കുകയും സര്‍വ്വയഹൂദരെയും കപ്പത്തിലും ഉപ്പുനികുതിയിലും കിരീടനികുതിയിലുംനിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.
30: എനിക്കു ലഭിക്കേണ്ട ധാന്യങ്ങളുടെ മൂന്നിലൊന്നും ഫലങ്ങളുടെ പകുതിയും ഇനിമുതല്‍ നിങ്ങളില്‍നിന്ന് ഈടാക്കുന്നതല്ല. യൂദാദേശത്തുനിന്നോ, സമരിയാ, ഗലീലി എന്നീ ദേശങ്ങളില്‍നിന്നോ ഇന്നുമുതല്‍ ഒരിക്കലും ഞാന്‍ അവ പിരിക്കുകയില്ല.
31: ജറുസലെമും പരിസരങ്ങളും ജറുസലെമിനുള്ള ദശാംശങ്ങളും വരുമാനങ്ങളും വിശുദ്ധവും നികുതിരഹിതവുമായിരിക്കട്ടെ.
32: ജറുസലെമിലെ കോട്ടയിന്‍മേല്‍ എനിക്കുള്ള നിയന്ത്രണാധികാരം ഞാനുപേക്ഷിക്കുകയും പ്രധാനപുരോഹിതനു വിട്ടുകൊടുക്കുകയും ചെയ്യുന്നു. അവന്‍ സ്വന്തമിഷ്ടംപോലെ അവിടെ കാവലേര്‍പ്പെടുത്തിക്കൊള്ളട്ടെ.
33: യൂദാദേശത്തുനിന്നു ബന്ധനസ്ഥരാക്കി എന്റെ രാജ്യത്തെവിടെയെങ്കിലും പാര്‍പ്പിച്ചിട്ടുള്ള എല്ലാ യഹൂദരെയും മോചനദ്രവ്യംകൂടാതെ ഞാന്‍ സ്വതന്ത്രരാക്കുന്നു. അവരുടെ കന്നുകാലികളുടെപേരിലുള്ള നികുതികളും ഒഴിവാക്കാന്‍ രാജസേവകരോടു ഞാന്‍ നിഷ്‌കര്‍ഷിക്കുന്നു.
34: എല്ലാ തിരുനാളുകളും സാബത്തുകളും അമാവാസികളും മറ്റു വിശേഷദിവസങ്ങളും തിരുനാളിനു മുമ്പും പിമ്പും മുമ്മൂന്നു ദിവസങ്ങളും എന്റെ രാജ്യത്തുള്ള എല്ലാ യഹൂദര്‍ക്കും സ്വാതന്ത്ര്യപൂര്‍വ്വമായ ദിവസങ്ങളായിരിക്കും.
35: അവരില്‍നിന്ന് എന്തെങ്കിലും ഈടാക്കുന്നതിനോ അവരിലാരെയെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ശല്യപ്പെടുത്തുന്നതിനോ ആര്‍ക്കുമധികാരമുണ്ടായിരിക്കുകയില്ല.
36: യഹൂദരില്‍ മുപ്പതിനായിരംപേരെ രാജസൈന്യത്തില്‍ ചേര്‍ക്കുന്നതായിരിക്കും. രാജകീയസേനയ്ക്ക് അര്‍ഹമായ വേതനം അവര്‍ക്കു ലഭിക്കും.
37: അവരില്‍ കുറെപ്പേര്‍ക്കു രാജാവിന്റെ പ്രധാനകോട്ടകളില്‍ സ്ഥാനംനല്‍കപ്പെടും. ചിലര്‍ക്കു രാജ്യത്തു വിശ്വസ്തപദവികള്‍ ലഭിക്കും. അവരില്‍നിന്നുതന്നെയായിരിക്കും അവര്‍ക്ക് അധിപന്മാരെയും നേതാക്കന്മാരെയും ലഭിക്കുക. യൂദാദേശത്തു രാജാവു കല്പിച്ചതുപോലെ സ്വന്തം നിയമങ്ങളനുസരിച്ച് അവര്‍ക്കു ജീവിക്കാവുന്നതാണ്.
38: സമരിയായില്‍നിന്നു യൂദായോടു ചേര്‍ക്കപ്പെട്ടിട്ടുള്ള മൂന്നു പ്രവിശ്യകള്‍ ഏകഭരണകര്‍ത്താവിന് അധീനമായിരിക്കും. പ്രധാനപുരോഹിതനല്ലാതെ മറ്റൊരധികാരി അവര്‍ക്കുണ്ടായിരിക്കുകയില്ല.
39: ജറുസലെം ദേവാലയത്തിലെ ചെലവുകള്‍ക്കായി ടോളമായിസും അതിനോടുചേര്‍ന്നുകിടക്കുന്ന പ്രദേശവും ഞാന്‍ പാരിതോഷികമായി നല്കുന്നു.
40: സൗകര്യമുള്ള സ്ഥലങ്ങളില്‍നിന്നു വാങ്ങിക്കത്തക്കവിധം രാജഭണ്ഡാരത്തില്‍നിന്നു പ്രതിവര്‍ഷം പതിനയ്യായിരം ഷെക്കല്‍ വെള്ളിയും ഞാനനുവദിക്കുന്നു.
41: സഹായധനം നല്കുന്നതില്‍ ഭരണാധികാരികള്‍ വരുത്തിയിട്ടുള്ള എല്ലാ കുടിശ്ശികകളും ആദ്യകൊല്ലങ്ങളിലെ പതിവനുസരിച്ച് ഇന്നുമുതല്‍ ദേവാലയശുശ്രൂഷയ്ക്കായി നല്കുന്നതാണ്.
42: കൂടാതെ, ദേവാലയ ശുശ്രൂഷയില്‍നിന്ന് എന്റെ സേവകര്‍ക്ക് ആണ്ടുതോറും ലഭിച്ചിരുന്ന അയ്യായിരം ഷെക്കല്‍ വെള്ളി ഇതിനാല്‍ നിര്‍ത്തലാക്കിയിരിക്കുന്നു. ആ തുക ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ വിഹിതമാണ്.
43: രാജാവിനു പണം കടപ്പെട്ടിരിക്കുന്നതിനാലോ മറ്റെന്തെങ്കിലും കടപ്പാടുള്ളതിനാലോ ജറുസലെം ദേവാലയത്തിലോ അതിന്റെ പരിസരങ്ങളിലോ അഭയംതേടുന്ന ഏതൊരുവനെയും ഞാന്‍ മോചിപ്പിക്കുകയും എന്റെ രാജ്യത്ത് അവനുള്ള വസ്തുവകകള്‍ തിരിച്ചുകൊടുക്കുകയും ചെയ്യുന്നു.
44: വിശുദ്ധമന്ദിരം പുതുക്കിപ്പണിയുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും വേണ്ടിവരുന്ന ചെലവുകള്‍ മുഴുവന്‍ രാജഭണ്ഡാരത്തില്‍നിന്നു വഹിക്കുന്നതാണ്. 
45: ജറുസലെമിലെ മതിലുകള്‍ പുതുക്കിപ്പണിയുന്നതിനും അതിന്റെ ചുറ്റുപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും യൂദയായിലെ കോട്ടകള്‍ വീണ്ടും നിര്‍മ്മിക്കുന്നതിനും ആവശ്യമായ തുക രാജഭണ്ഡാരത്തില്‍നിന്നു നല്കും.

അലക്സാണ്ടറുമായി സഖ്യം

46: ജോനാഥാനും ജനങ്ങളും ഈ വാക്കുകള്‍കേട്ടപ്പോള്‍ അതു സ്വീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല. കാരണം, ദമെത്രിയൂസ് ഇസ്രായേലില്‍ മഹാപാതകങ്ങള്‍ പ്രവര്‍ത്തിച്ചതും അവന്‍ കഠിനമായി അവരെ പീഡിപ്പിച്ചതും അവരോര്‍ത്തു.
47: സമാധാന സന്ദേശവുമായി ആദ്യമെത്തിയ അലക്സാണ്ടറിനോടായിരുന്നു അവര്‍ക്കു പ്രതിപത്തി. അവന്റെ ജീവിതകാലമത്രയും അവര്‍ സഖ്യകക്ഷികളായി നിലകൊണ്ടു.
48: അലക്സാണ്ടര്‍ രാജാവു വലിയൊരു സൈന്യത്തെ ശേഖരിച്ച് ദമെത്രിയൂസിനെതിരേ പാളയമടിച്ചു. ഇരുരാജാക്കന്മാരും ഏറ്റുമുട്ടി.
49: ദമെത്രിയൂസിന്റെ സൈന്യം പലായനം ചെയ്തു. അലക്സാണ്ടര്‍ പിന്തുടര്‍ന്ന് അവരെ തോല്പിച്ചു.
50: സൂര്യാസ്തമയംവരെ യുദ്ധംതുടര്‍ന്നു; ദമെത്രിയൂസ് വധിക്കപ്പെട്ടു.
51: അലക്സാണ്ടര്‍ ഈജിപ്തിലെ രാജാവായ ടോളമിക്ക് സ്ഥാനപതികള്‍മുഖേന ഈ സന്ദേശമയച്ചു.
52: ഞാന്‍ എന്റെ രാജ്യത്തിലേക്കു മടങ്ങിവന്ന് എന്റെ പിതാക്കന്മാരുടെ സിംഹാസനത്തില്‍ ആരൂഢനാവുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ദമെത്രിയൂസിനെ തോല്പിച്ച് രാജ്യം ഞാന്‍ വീണ്ടെടുത്തിരിക്കുന്നു.
53: ദമെത്രിയൂസിനെയും അവന്റെ സേനയെയും യുദ്ധത്തില്‍ തോല്പിക്കുകയും ഞാന്‍ അവന്റെ സിംഹാസനം കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
54: നമുക്കു സൗഹൃദംസ്ഥാപിക്കാം. നിന്റെ മകളെ എനിക്കു ഭാര്യയായി നല്കുക. ഞാന്‍ നിന്റെ ജാമാതാവായിരിക്കും. നിനക്കുമവള്‍ക്കും ഞാന്‍ രാജോചിതമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
55: ടോളമിരാജാവ്, മറുപടി നല്കി: നിന്റെ പിതാക്കന്മാരുടെ നാട്ടിലേക്കുമടങ്ങിവന്ന്, നീ അവരുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായദിവസം സന്തോഷകരംതന്നെ.
56: നീ എഴുതിയതുപോലെ ഞാന്‍ പ്രവര്‍ത്തിക്കാം. നമുക്കു പരസ്പരം കാണുന്നതിനും നീ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ നിന്റെ ശ്വശുരനാവുന്നതിനുംവേണ്ടി ടോളമായിസില്‍ വന്ന് എന്നെക്കാണുക.
57: ടോളമി തന്റെ മകള്‍ ക്ലെയോപ്പാത്രയുമൊത്ത് ഈജിപ്തില്‍നിന്നു നൂറ്റിയറുപത്തിരണ്ടാമാണ്ടില്‍ ടോളമായിസില്‍ എത്തി.
58: അലക്സാണ്ടര്‍ അവനെ സ്വീകരിച്ചു. ടോളമി, മകള്‍ ക്ലെയോപ്പാത്രയെ അലക്സാണ്ടറിനു നല്കി. ടോളമായിസില്‍വച്ചു രാജകീയാഡംബരങ്ങളോടെ വിവാഹംനടന്നു.
59: തന്നെ വന്നുകാണാന്‍ ആവശ്യപ്പെട്ടുകൊണ്ട്, അലക്സാണ്ടര്‍രാജാവു ജോനാഥാനു കത്തെഴുതി.
60: ജോനാഥാന്‍ ആഡംബരത്തോടെ ടോളമായിസിലേക്കു ചെന്നു. രാജാക്കന്മാര്‍ രണ്ടുപേരെയും സന്ദര്‍ശിച്ചു. അവന്‍ അവര്‍ക്കും അവരുടെ സ്‌നേഹിതന്മാര്‍ക്കും പൊന്നും വെള്ളിയുമായി ധാരാളം സമ്മാനങ്ങള്‍ നല്‍കി. അവന്‍ അവരുടെ പ്രീതിക്കു പാത്രമായി.
61: ഇസ്രായേലിലെ ദ്രോഹികളും അധര്‍മ്മികളുമായ ഒരുകൂട്ടമാളുകള്‍ അവനെതിരേ ഒത്തുചേര്‍ന്നു; അവനില്‍ കുറ്റമാരോപിച്ചു. എന്നാല്‍, അലക്സാണ്ടര്‍ രാജാവ് അതു കണക്കിലെടുത്തില്ല.
62: ജോനാഥാന്റെ വസ്ത്രം മാറ്റി, പകരം അവനെ ധൂമ്രവസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. അവര്‍ അപ്രകാരം ചെയ്തു.
63: രാജാവ് അവനെ തനിക്കരികേയിരുത്തി; തന്റെ സേവകരോടു പറഞ്ഞു: നിങ്ങള്‍ ജോനാഥാനുമൊത്തു നഗരമദ്ധ്യത്തിലേക്കു പോകുവിന്‍. ആരും ഒരു കാരണവശാലും അവനില്‍ കുറ്റമാരോപിക്കുകയോ അവനു ശല്യംചെയ്യുകയോപാടില്ലെന്നു പ്രഖ്യാപിക്കുവിന്‍.
64: രാജവിളംബരമനുസരിച്ച് ജോനാഥാന്‍ ബഹുമാനിതനാകുന്നതും അവന്‍ രാജവസ്ത്രം അണിഞ്ഞിരിക്കുന്നതും കണ്ടപ്പോള്‍, അവനെതിരേ കുറ്റമാരോപിച്ചിരുന്നവര്‍ പലായനംചെയ്തു.
65: ഇങ്ങനെ രാജാവവനെ ബഹുമാനിച്ചു. തന്റെ മുഖ്യസുഹൃത്തുക്കളില്‍ ഒരാളായി അവനെ കണക്കാക്കി. അവനെ ഒരു സേനാധിപനും പ്രവിശ്യയുടെ ഭരണാധികാരിയുമായി നിയമിക്കുകയും ചെയ്തു.
66: സമാധാനത്തോടും സന്തോഷത്തോടുംകൂടെ ജോനാഥാന്‍ ജറുസലെമിലേക്കു മടങ്ങി.

ദമെത്രിയൂസിന്റെമേല്‍ വിജയം

67: നൂറ്റിയറുപത്തഞ്ചാമാണ്ടില്‍ ദമെത്രിയൂസിന്റെ മകന്‍ ദമെത്രിയൂസ് ക്രേത്തില്‍നിന്നു തന്റെ പിതാക്കന്മാരുടെ നാട്ടിലേക്കുവന്നു.
68: ഇതറിഞ്ഞ് അലക്സാണ്ടര്‍രാജാവ് അതിയായി ദുഃഖിച്ച് അന്ത്യോക്യായിലേക്കു മടങ്ങി.
69: ദമെത്രിയൂസ് ദക്ഷിണസിറിയായിലെ ഭരണാധിപനായിരുന്ന അപ്പൊളോണിയൂസിനെ തന്റെ സൈന്യാധിപനായി നിയമിച്ചു. വലിയ ഒരു സൈന്യവുമായി അവന്‍ ജാമ്നിയായ്‌ക്കെതിരേ പാളയമടിച്ചു. അനന്തരം, പ്രധാനപുരോഹിതനായ ജോനാഥാന് ഈ സന്ദേശമയച്ചു.
70: നീ ഒരാള്‍മാത്രമാണ് എനിക്കെതിരേ നിലകൊള്ളുന്നത്. തന്മൂലം, ഞാന്‍ നിന്ദ്യനും അപഹാസ്യനുമായിത്തീര്‍ന്നിരിക്കുന്നു. മലമ്പ്രദേശങ്ങളില്‍ ഞങ്ങള്‍ക്കെതിരായി എന്തുകൊണ്ടു നീ അധികാരംപ്രയോഗിക്കുന്നു?
71: നിന്റെ സേനാബലത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെങ്കില്‍ സമതലത്തിലേക്കു വരുക. അവിടെവച്ചു നമുക്ക് ബലപരീക്ഷണംനടത്താം. നഗരങ്ങളുടെ പിന്‍ബലം എനിക്കുണ്ട്.
72: ഞാന്‍ ആരാണെന്നും എന്നെ സഹായിക്കുന്നവര്‍ ആരൊക്കെയാണെന്നും അന്വേഷിക്കുക. നിന്റെ പിതാക്കന്മാരെ രണ്ടുപ്രാവശ്യം പലായനംചെയ്യിച്ച ഞങ്ങളെ ചെറുത്തുനില്‍ക്കാന്‍ നിനക്കു സാധിക്കയില്ലെന്നു നീയറിയും.
73: കല്ലോ പാറയോ മറ്റു രക്ഷാമാര്‍ഗ്ഗങ്ങളോ ഇല്ലാത്ത ഒരു സമതലപ്രദേശത്ത് എന്റെ അശ്വസൈന്യത്തെയും വലിയ കാലാള്‍പ്പടയെയും ചെറുത്തുനില്‍ക്കാന്‍ നിനക്കാവില്ല.
74: അപ്പൊളോണിയൂസിന്റെ ഈ വാക്കുകള്‍കേട്ട് ജോനാഥാന്‍ ഉത്തേജിതനായി. അവന്‍ പതിനായിരമാളുകളെ തെരഞ്ഞെടുത്ത് ജറുസലെമില്‍നിന്നു പുറപ്പെട്ടു. അവന്റെ സഹോദരന്‍ ശിമയോനും സഹായത്തിനെത്തിച്ചേര്‍ന്നു.
75: ജോപ്പായുടെ മുന്‍വശത്ത് അവന്‍ പാളയമടിച്ചു. അപ്പൊളോണിയൂസിന്റെ ഒരു സേനാവിഭാഗം പട്ടണത്തിലുണ്ടായിരുന്നതിനാല്‍, നഗരവാസികള്‍ കവാടങ്ങളടച്ചുകളഞ്ഞു.
76: ജോനാഥാന്‍ അവര്‍ക്കെതിരേ പൊരുതി. സംഭീതരായ നഗരവാസികള്‍ കവാടങ്ങള്‍ തുറന്നുകൊടുത്തു. ജോനാഥാന്‍ അങ്ങനെ ജോപ്പാ കൈവശപ്പെടുത്തി.
77: അപ്പൊളോണിയൂസ് ഇതറിഞ്ഞപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മൂവായിരം കുതിരപ്പടയാളികളെയും വലിയൊരു കാലാള്‍പ്പടയെയും ശേഖരിച്ച് അസോത്തൂസ് കടന്നുപോകാനെന്നവണ്ണം അങ്ങോട്ടു ചെന്നു. അതേസമയം, അസംഖ്യമായ തന്റെ അശ്വസൈന്യത്തില്‍ വിശ്വാസമര്‍പ്പിച്ച് അവന്‍ സമതലത്തിലേക്കു മുന്നേറി.
78: അവനെ പിന്തുടര്‍ന്ന് ജോനാഥാന്‍ അസോത്തൂസിലെത്തി. അവിടെവച്ചു സൈന്യങ്ങള്‍ ഏറ്റുമുട്ടി.
79: എന്നാല്‍, അപ്പൊളോണിയൂസ് ആയിരം കുതിരപ്പടയാളികളെ അവര്‍ക്കുപിന്നിലൊളിപ്പിച്ചിരുന്നു.
80: തനിക്കുപിന്നില്‍ ഒരു കെണിയുണ്ടെന്നു ജോനാഥാന്‍ മനസ്സിലാക്കി. പതിയിരുന്നവര്‍ അവന്റെ സൈന്യത്തെ വളഞ്ഞു. പ്രഭാതംമുതല്‍ പ്രദോഷംവരെ ശരവര്‍ഷംനടത്തി.
81: എങ്കിലും ജോനാഥാന്റെ ആജ്ഞയനുസരിച്ച് അവര്‍ അചഞ്ചലരായി നിലകൊണ്ടു. ഒടുവില്‍ ശത്രുവിന്റെ കുതിരകള്‍ തളര്‍ന്നു.
82: തത്സമയം, ശിമയോന്‍ സൈന്യവുമായി മുന്നോട്ടുവന്നു കാലാള്‍പ്പടയെ ആക്രമിച്ചു. അശ്വസൈന്യം തളര്‍ന്നിരുന്നു. അവന്‍ അവരെ നിശ്ശേഷം തോല്പിച്ചോടിച്ചു.
83: സമതലത്തില്‍ ചിതറിപ്പോയ അശ്വസൈന്യം, അസോത്തൂസിലേക്കോടി അവരുടെ വിഗ്രഹാലയമായ ബേത്ദാഗോണില്‍ അഭയംതേടി.
84: ജോനാഥാന്‍ അസോത്തൂസും ചുറ്റുമുള്ള നഗരങ്ങളും അഗ്നിക്കിരയാക്കി, അവരെ കൊള്ളയടിച്ചു; ദാഗോണിന്റെ ക്ഷേത്രത്തെയും അതില്‍ അഭയംതേടിയിരുന്നവരെയും ചുട്ടുകരിച്ചു.
85: വാളിനിരയായവരും തീയില്‍ വെന്തുമരിച്ചവരുംകൂടെ ഏകദേശം എണ്ണായിരംപേര്‍വരും.
86: ജോനാഥാന്‍ അവിടെനിന്നു പുറപ്പെട്ട് അസ്കലോണിനെതിരേ പാളയമടിച്ചു. നഗരവാസികള്‍ പുറത്തുവന്ന് അവനെ രാജോചിതമായി സ്വീകരിച്ചു.
87: കൈയടക്കിയ സമ്പാദ്യങ്ങളുമായി ജോനാഥാനും കൂട്ടരും ജറുസലെമിലേക്കു മടങ്ങി.
88: ഇതറിഞ്ഞപ്പോള്‍ അലക്സാണ്ടര്‍രാജാവ് ജോനാഥാനെ പൂര്‍വ്വാധികം ബഹുമാനിച്ചു.
89: രാജകുടുംബാംഗങ്ങള്‍ക്കുമാത്രംനല്കാറുള്ള സ്വര്‍ണ്ണക്കൊളുത്ത്, രാജാവ് അവനയച്ചുകൊടുത്തു. കൂടാതെ, എക്രോണും പരിസരപ്രദേശങ്ങളും അവനു വിട്ടുകൊടുത്തു.

അദ്ധ്യായം 11

അലക്സാണ്ടറിന്റെ പതനം
1: ഈജിപ്തുരാജാവു കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യം പടയാളികളെ ശേഖരിച്ചു; അനേകം കപ്പലുകള്‍ ഒരുക്കി. തന്ത്രപൂര്‍വ്വം അലക്സാണ്ടറിന്റെ സാമ്രാജ്യം തട്ടിയെടുത്തു തന്റേതിനോടുചേര്‍ക്കാന്‍ അവനുദ്യമിച്ചു.
2: സമാധാന വചസ്സുകളുമായി അവന്‍ സിറിയായിലേക്കു പുറപ്പെട്ടു. അലക്സാണ്ടര്‍ രാജാവിന്റെ ആജ്ഞയനുസരിച്ചു ശ്വശുരനെ സ്വീകരിക്കാന്‍ കവാടങ്ങള്‍തുറന്നു ജനങ്ങള്‍ നഗരങ്ങളില്‍നിന്നു പുറത്തുവന്നു.
3: എന്നാല്‍, താന്‍പ്രവേശിച്ച ഓരോ നഗരത്തിലും, ടോളമി ഓരോ കാവല്‍സേനയെ നിറുത്തി.
4: അവന്‍ അസോത്തൂസിനെ സമീപിച്ചപ്പോള്‍ അഗ്നിക്കിരയായ ദാഗോണ്‍ ക്ഷേത്രവും നശിപ്പിക്കപ്പെട്ട അസോത്തൂസും ഉപനഗരങ്ങളും ചിതറിക്കിടക്കുന്ന ശരീരങ്ങളും ജോനാഥാന്‍ യുദ്ധത്തില്‍ ദഹിപ്പിച്ചവരുടെ കരിഞ്ഞ ജഡങ്ങളും അവനു കാണിച്ചു കൊടുത്തു. അവന്‍ പോകേണ്ട വഴിയില്‍ ശവശരീരങ്ങള്‍ കുന്നുകൂടിയിരുന്നു.
5: ജോനാഥാനില്‍ കുറ്റമാരോപിക്കേണ്ടതിന് അവന്റെ ചെയ്തികളെല്ലാം അവര്‍ രാജാവിനോടു വിവരിച്ചു. രാജാവു മൗനം ദീക്ഷിച്ചതേയുള്ളു.
6: ജോപ്പായില്‍വച്ചു രാജോചിതമായ സ്വീകരണങ്ങള്‍നല്കി, ജോനാഥാന്‍രാജാവിനെ സ്വീകരിച്ചു. അവര്‍ പരസ്പരം അഭിവാദനംചെയ്യുകയും അന്നുരാത്രി അവിടെ ചെലവഴിക്കുകയുംചെയ്തു.
7: എലെവുത്തെരൂസ് നദിവരെ രാജാവിനെ അനുയാത്രചെയ്തതിനുശേഷം ജോനാഥാന്‍ ജറുസലെമിലേക്കു തിരിച്ചുപോന്നു.
8: സെലൂക്യവരെയുള്ള സമുദ്രതീരനഗരങ്ങളുടെ ഭരണാധികാരം ടോളമിരാജാവിനു ലഭിച്ചു. അവന്‍ അലക്സാണ്ടറിനെതിരേ ദുരാലോചനകള്‍ തുടര്‍ന്നു.
9: ദൂതന്മാര്‍വഴി അവന്‍ ദമെത്രിയൂസ് രാജാവിനെ ഇപ്രകാരമറിയിച്ചു: നമുക്ക് ഒരുടമ്പടി ചെയ്യാം. അലക്സാണ്ടറിനു ഭാര്യയായിനല്കിയ എന്റെ മകളെ നിനക്കു ഞാന്‍ വിവാഹംചെയ്തു തരാം. നിനക്കു നിന്റെ പിതാവിന്റെ സാമ്രാജ്യത്തിന്മേല്‍ ഭരണംനടത്തുകയുമാകാം.
10: എന്റെ മകളെ അവനു ഭാര്യയായി നല്കിയതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു. കാരണം, അവന്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു.
11: അലക്സാണ്ടറിന്റെ സാമ്രാജ്യം മോഹിച്ചിരുന്നതിനാല്‍ ടോളമി അവനെതിരെ കുറ്റാരോപണം നടത്തി;
12: തന്റെ മകളെ അലക്സാണ്ടറില്‍നിന്നു തിരിച്ചെടുത്ത് അവന്‍ ദമെത്രിയൂസിനു നല്‍കി. അലക്സാണ്ടറുമായുള്ള സ്നേഹബന്ധം അവന്‍ വേര്‍പെടുത്തി; അവര്‍ തമ്മിലുള്ള ശത്രുത പരസ്യമായി.
13: ടോളമി അന്ത്യോക്യായില്‍ പ്രവേശിച്ച് ഏഷ്യയുടെ കിരീടമണിഞ്ഞു. അങ്ങനെ അവന്‍ രണ്ടു രാജ്യങ്ങളുടെ - ഈജിപ്തിന്റെയും ഏഷ്യയുടെയും അധിപനായി.
14: ആ സമയം കിലിക്യായിലുള്ള ജനങ്ങള്‍ ഒരു വിപ്ലവത്തിനൊരുമ്പെട്ടതിനാല്‍ അലക്സാണ്ടര്‍രാജാവ് അവിടെ വന്നിട്ടുണ്ടായിരുന്നു.
15: വിവരങ്ങളറിഞ്ഞ് അലക്സാണ്ടര്‍ ടോളമിക്കെതിരേ പുറപ്പെട്ടു. ടോളമി അതിശക്തമായ ഒരു സൈന്യത്തോടെവന്ന് അവനെ തോല്പിച്ചോടിച്ചു.
16: പലായനംചെയ്ത അലക്സാണ്ടര്‍ അറേബ്യയില്‍ അഭയംപ്രാപിച്ചു. ടോളമിരാജാവ് അങ്ങനെ വിജയിയായി.
17: അറേബ്യനായ സബ്ദിയേല്‍ അലക്സാണ്ടറിന്റെ ശിരസ്സു ഛേദിച്ചു ടോളമിക്കയച്ചു കൊടുത്തു.
18: എന്നാല്‍, മൂന്നു ദിവസങ്ങള്‍ക്കുശേഷം ടോളമി രാജാവു മരണമടഞ്ഞു. കോട്ടകളിലുണ്ടായിരുന്ന അവന്റെ സേനമുഴുവന്‍ തദ്ദേശവാസികളാല്‍ കൊല്ലപ്പെട്ടു.
19: അങ്ങനെ നൂറ്റിയറുപത്തിയേഴാമാണ്ടില്‍ ദമെത്രിയൂസ് രാജാവായി.

ജോനാഥാനും ദമെത്രിയൂസുംതമ്മില്‍ സഖ്യം
20: ജറുസലെമിലുള്ള കോട്ട പിടിച്ചടക്കുന്നതിനുവേണ്ടി യൂദയായിലുള്ള ജനങ്ങളെ മുഴുവന്‍ ജോനാഥാന്‍ വിളിച്ചുകൂട്ടി. അതിനെതിരേ പ്രയോഗിക്കാന്‍ പല യുദ്ധോപകരണങ്ങളും അവന്‍ നിര്‍മ്മിച്ചു.
21: സ്വന്തം ജനത്തെത്തന്നെ വെറുത്തിരുന്ന ചില അധര്‍മ്മികള്‍ ചെന്ന്, ജോനാഥാന്‍ വലിയൊരു സൈന്യസന്നാഹത്തോടെ കോട്ട ആക്രമിക്കുന്ന വിവരം രാജാവിനെ ധരിപ്പിച്ചു.
22: ഇതുകേട്ട് അവന്‍ രോഷാകുലനായി, ഉടനെ തന്നെ, ടോളമായിസിലേക്കു വന്നു. ദുര്‍ഗാക്രമണം തുടരരുതെന്നും സംഭാഷണത്തിനായി എത്രയും വേഗം ടോളമായിസില്‍ വന്നു തന്നെക്കാണണമെന്നും ജോനാഥാനെഴുതി.
23: ഇതറിഞ്ഞപ്പോള്‍, ദുര്‍ഗാക്രമണം തുടരാനാണു ജോനാഥാനാജ്ഞാപിച്ചത്. ഇസ്രയേലിലെ ഏതാനും പുരോഹിതന്മാരെയും ശ്രേഷ്ഠന്മാരെയും തെരഞ്ഞെടുത്ത്, ആപത്തിനെ നേരിടാന്‍ അവന്‍ തീരുമാനിച്ചു.
24: സ്വര്‍ണ്ണവും വെള്ളിയും തുണിത്തരങ്ങളും മറ്റു നിരവധി സമ്മാനങ്ങളുമായി അവന്‍ ടോളമായിസില്‍ രാജാവിന്റെയടുക്കല്‍ ചെന്നു. അവന്‍ രാജപ്രീതിക്കു പാത്രമായി.
25: സ്വജനത്തില്‍പ്പെട്ട ചില അധര്‍മ്മികള്‍ അവനെതിരേ പരാതി പറഞ്ഞു.
26: എങ്കിലും രാജാവു തന്റെ മുന്‍ഗാമികളെപ്പോലെതന്നെ അവനോടു വര്‍ത്തിക്കുകയും, സുഹൃത്തുക്കളുടെ മുന്നില്‍വച്ച് അവനെയാദരിക്കുകയും ചെയ്തു.
27: രാജാവ് അവന്റെ പ്രധാനപുരോഹിതസ്ഥാനവും മുമ്പുണ്ടായിരുന്ന മറ്റു ബഹുമതികളും സ്ഥിരീകരിക്കുകയും അവനെ തന്റെ പ്രമുഖസ്‌നേഹിതന്മാരില്‍ ഒരുവനായി പരിഗണിക്കുകയും ചെയ്തു.
28: യൂദയായെയും സമരിയായിലെ മൂന്നു പ്രവിശ്യകളെയും കപ്പത്തില്‍നിന്ന് ഒഴിവാക്കണമെന്ന് അപ്പോള്‍ ജോനാഥാന്‍ രാജാവിനോടഭ്യര്‍ത്ഥിച്ചു. പകരം മുന്നൂറു താലന്ത് അവന്‍ വാഗ്ദാനം ചെയ്തു. രാജാവതു സമ്മതിച്ചു.
29: അതിനെക്കുറിച്ചു രാജാവ് ജോനാഥാനെഴുതിയതിന്റെ ഉള്ളടക്കമിതായിരുന്നു:
30: സഹോദരനായ ജോനാഥാനും യഹൂദജനതയ്ക്കും ദമെത്രിയൂസ്‌രാജാവിന്റെ അഭിവാദനം!
31: നിങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ബന്ധുവായ ലാസ്തെനസിനു ഞാനെഴുതിയ കത്തിന്റെ ഉള്ളടക്കം ഗ്രഹിക്കേണ്ടതിന് അതിന്റെ പകര്‍പ്പ് നിങ്ങള്‍ക്കുമയയ്ക്കുന്നു.
32: പിതാവായ ലാസ്തെനസിന് ദമെത്രിയൂസ്‌രാജാവിന്റെ അഭിവാദനം!
33: ഞങ്ങളുടെ മിത്രങ്ങളും ഞങ്ങളോടുള്ള കടപ്പാടു നിര്‍വ്വഹിക്കുന്നവരുമായ യഹൂദജനത്തിന്, അവര്‍ കാണിച്ച സന്മനസ്സിനെപ്രതി നന്മചെയ്യാന്‍ ഞങ്ങളുറച്ചിരിക്കുന്നു.
34: യൂദയായും സമരിയായില്‍നിന്നു യൂദയായോടു ചേര്‍ക്കപ്പെട്ട അഫൈറേമാ, ലിദ്ദാ, റഥാമിന്‍ എന്നീ പ്രവിശ്യകളും അവയുടെ പ്രാന്തപ്രദേശങ്ങളും അവര്‍ക്കവകാശപ്പെട്ടതാണെന്നു ഞങ്ങള്‍ തീര്‍പ്പുകല്പിക്കുന്നു. ജറുസലെമില്‍ ബലിയര്‍പ്പിക്കുന്നവര്‍ക്കു മുന്‍കാലങ്ങളില്‍ ആണ്ടുതോറും ധാന്യങ്ങളില്‍നിന്നും വൃക്ഷഫലങ്ങളില്‍നിന്നും ഈടാക്കിയിരുന്ന രാജകീയനികുതി, ഞങ്ങള്‍ ഇളവുചെയ്തുകൊടുക്കുന്നു.
35: കൂടാതെ ദശാംശം, കപ്പം, ഉപ്പളങ്ങളിന്മേലുള്ള ഭോഗങ്ങള്‍, കിരീടനികുതി എന്നീയിങ്ങളില്‍ ഞങ്ങള്‍ക്കു ലഭിക്കേണ്ട വിഹിതവും ഞങ്ങള്‍ ഇളവുചെയ്യുന്നു.
36: ഈ ആനുകൂല്യങ്ങളില്‍ ഒന്നും മേലില്‍ നീക്കംചെയ്യപ്പെടുകയില്ല.
37: അതിനാല്‍ ഇതിന്റെ ഒരു പകര്‍പ്പെടുക്കാന്‍ ശ്രദ്ധിക്കുക. അത് ജോനാഥാനു നല്കുകയും അവന്‍ വിശുദ്ധഗിരിയില്‍ ശ്രദ്ധേയമായ ഒരിടത്ത് അതു സ്ഥാപിക്കുകയുംചെയ്യട്ടെ.
38: തന്റെ ഭരണത്തില്‍ രാജ്യം ശാന്തമാണെന്നും തന്നോടാര്‍ക്കും എതിര്‍പ്പില്ലെന്നുംകണ്ട്, ദമെത്രിയൂസ്‌ രാജാവ് വിജാതീയ ദ്വീപുകളില്‍നിന്നു ശേഖരിച്ച വിദേശീയസേനയൊഴികെ മറ്റു സേനാവിഭാഗങ്ങളെ അവരവരുടെ നാടുകളിലേക്കു പിരിച്ചയച്ചു. തന്മൂലം, അവന്റെ പിതാക്കന്മാരെ സേവിച്ചുപോന്ന പടയാളികള്‍ അവനെ വെറുത്തു.
39: മുന്‍കാലത്ത് അലക്സാണ്ടറിനെ തുണച്ചിരുന്ന ഒരുവനാണ് ട്രിഫൊ. സൈന്യം മുഴുവന്‍ ദമെത്രിയൂസിനെതിരേ പിറുപിറുക്കുന്നു എന്നുകണ്ട് അവന്‍ അലക്സാണ്ടറിന്റെ കൊച്ചുമകന്‍ അന്തിയോക്കസിനെ വളര്‍ത്തിയിരുന്ന അറബിയായ ഇമാല്‍ക്കുവേയുടെ അടുത്തുചെന്നു.
40: പിതാവിന്റെ സ്ഥാനത്തു രാജാവാകേണ്ടതിന് അന്തിയൊക്കസിനെ വിട്ടുതരണമെന്നു ട്രിഫൊ നിര്‍ബ്ബന്ധിച്ചു. ദമെത്രിയൂസിന്റെ ചെയ്തികളെക്കുറിച്ചും അവനെ സ്വന്തം സേനകള്‍ വെറുക്കുന്നതിനെക്കുറിച്ചും ഇമാല്‍ക്കുവേയ്ക്കു വിശദീകരിച്ചുകൊടുത്തു. കുറെ ദിവസം അവന്‍ അവിടെ താമസിക്കുകയുംചെയ്തു.
41: ജറുസലെം കോട്ടയിലും മറ്റു ശക്തിദുര്‍ഗ്ഗങ്ങളിലുമുള്ള സേനാനികളെ, ഇസ്രായേലിനെതിരേ പടപൊരുതുക കാരണം, അവിടെനിന്നു ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു ജോനാഥാന്‍ ദമെത്രിയൂ‌സ്‌രാജാവിന് അഭ്യര്‍ത്ഥനയയച്ചു.
42: ദമെത്രിയൂസ് ജോനാഥാന് ഈ സന്ദേശമയച്ചു: നിനക്കും ജനത്തിനുംവേണ്ടി ഇതുചെയ്യുക മാത്രമല്ല, സന്ദര്‍ഭമുണ്ടായാല്‍ വലിയ ബഹുമതികള്‍നല്കുവാനും ഞാന്‍ തയ്യാറാണ്.
43: സേനകള്‍ എന്നോടു വിധേയത്വം പുലര്‍ത്തായ്കയാല്‍ എന്നെ സഹായിക്കാന്‍ കുറെപ്പേരെ അയച്ചുതന്നാല്‍ക്കൊള്ളാം.
44: അതനുസരിച്ച്, മൂവായിരത്തോളം വീരയോദ്ധാക്കളെ ജോനാഥാന്‍ അന്ത്യോക്യായിലേക്കയച്ചു. അവര്‍ അടുക്കലെത്തിയപ്പോള്‍ അവരുടെ ആഗമനത്തില്‍ രാജാവ് അത്യധികമായി സന്തോഷിച്ചു.
45: രാജാവിനെക് കൊല്ലുക എന്ന ലക്ഷ്യത്തോടെ, ഒരു ലക്ഷത്തിയിരുപതിനായിരത്തോളംവരുന്ന നഗരവാസികള്‍ നഗരത്തില്‍ ഒന്നിച്ചുകൂടി.
46: രാജാവു കൊട്ടാരത്തിലഭയംപ്രാപിച്ചു. നഗരത്തിലെ പ്രധാനനിരത്തുകള്‍ കൈയേറി, നഗരവാസികള്‍ യുദ്ധംതുടങ്ങി.
47: രാജാവ് യഹൂദരെ സഹായത്തിനു വിളിച്ചു. അവര്‍ ഓടിയെത്തി, നഗരത്തിലെങ്ങും നിരന്നു. ഒരുലക്ഷത്തോളംപേരെ അന്നുതന്നെ കൊന്നൊടുക്കി.
48: അവര്‍ നഗരത്തെ അഗ്നിക്കിരയാക്കി. ധാരാളം കൊള്ളവസ്തുക്കള്‍ കൈക്കലാക്കി. അങ്ങനെ രാജാവിനെ രക്ഷിച്ചു.
49: യഹൂദര്‍ നഗരം കൈയടക്കുകയും യഥേഷ്ടം അതിന്മേല്‍ ആധിപത്യംപുലര്‍ത്തുകയും ചെയ്യുന്നതുകണ്ട്, നഗരവാസികള്‍ അസ്തധൈര്യരായി, രാജസന്നിധിയില്‍ ഇങ്ങനെ കേണപേക്ഷിച്ചു:
50: ഞങ്ങള്‍ക്കു സമാധാനം നല്കണമേ! ഞങ്ങള്‍ക്കും നഗരത്തിനുമെതിരേയുള്ള യുദ്ധത്തില്‍നിന്നു യഹൂദരെ പിന്തിരിപ്പിക്കണമേ!
51: അവര്‍ ആയുധമുപേക്ഷിച്ച്, സമാധാന ഉടമ്പടിയിലേര്‍പ്പെട്ടു. രാജാവിന്റെയും ജനത്തിന്റെയുംമുമ്പില്‍, യഹൂദര്‍ ഏറെ ബഹുമാനിതരായി. ധാരാളം കൊള്ളവസ്തുക്കളുമായി അവര്‍ ജറുസലെമിലേക്കു മടങ്ങി.
52: ദമെത്രിയൂസ്‌രാജാവു സിംഹാസനത്തില്‍ത്തുടര്‍ന്നു. അവന്റെ ഭരണത്തിന്‍കീഴില്‍ ദേശത്തു സമാധാനം നിലനിന്നു.

ദമെത്രിയൂസിനെതിരേ
53: എന്നാല്‍, അവന്‍ തന്റെ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. ജോനാഥാനില്‍നിന്നകന്നു. ജോനാഥാന്‍ചെയ്ത ഉപകാരങ്ങള്‍ക്കു പ്രത്യുപകാരംചെയ്തില്ലെന്നുമാത്രമല്ല, അവനെ വളരെയേറെ ദ്രോഹിക്കുകയും ചെയ്തു.
54: ബാലനായ അന്തിയോക്കസുമായി ട്രിഫൊ തിരിച്ചെത്തി. അന്തിയോക്കസ് കിരീടംധരിച്ചു ഭരണമാരംഭിച്ചു.
55: ദമെത്രിയൂസ് പിരിച്ചുവിട്ട സേനകള്‍ അവന്റെ പക്ഷംചേര്‍ന്നു; ദമെത്രിയൂസിനെതിരേ പൊരുതി. ദമെത്രിയൂസ് പരാജിതനായി പലായനംചെയ്തു.
56: ട്രിഫൊ ആനകളെ കൈവശപ്പെടുത്തുകയും അന്ത്യോക്യാ തന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
57: യുവരാജാവായ അന്തിയോക്കസ് ജോനാഥാന് ഈ വിധമെഴുതി: പ്രധാനപുരോഹിതനായി ഞാന്‍ നിന്നെ സ്ഥിരീകരിക്കുകയും നാലു പ്രവിശ്യകളുടെ ആധിപത്യമേല്പിക്കുകയും രാജമിത്രങ്ങളിലൊരാളായി നിന്നെ പരിഗണിക്കുകയുംചെയ്യുന്നു.
58: രാജാവ് അവനൊരു സ്വര്‍ണ്ണത്തളികയും മറ്റു ഭോജനോപകരണങ്ങളും കൊടുത്തയച്ചു. സുവര്‍ണ്ണചഷകങ്ങളില്‍നിന്നു പാനംചെയ്യാനും, രാജവസ്ത്രവും സ്വര്‍ണ്ണക്കൊളുത്തും ധരിക്കാനുമുള്ള അവകാശവും നല്കി.
59: ജോനാഥാന്റെ സഹോദരനായ ശിമയോനെ ടയിറിലെ ലാദര്‍ മുതല്‍ ഈജിപ്തിന്റെ അതിര്‍ത്തികള്‍വരെയുള്ള പ്രദേശങ്ങളുടെ അധിപനാക്കുകയും ചെയ്തു.
60: ജോനാഥാന്‍ പുറപ്പെട്ടു നദിക്കക്കരെയുള്ള ദേശത്തും നഗരങ്ങളിലും സഞ്ചരിച്ചു. സിറിയാ സൈന്യം അവനോടു സഖ്യംചേര്‍ന്നു. അസ്കലോണിലെത്തിയപ്പോള്‍ നഗരവാസികള്‍ അവനെ സ്വീകരിക്കുകയും ആദരങ്ങളര്‍പ്പിക്കുകയുംചെയ്തു.
61: അവിടെനിന്ന് അവന്‍ ഗാസായിലേക്കു പോയി. എന്നാല്‍, ഗാസാ നിവാസികള്‍ അവനെതിരേ നഗരകവാടങ്ങളടച്ചുകളഞ്ഞു. അതിനാല്‍ അവന്‍ നഗരംവളയുകയും സമീപപ്രദേശങ്ങള്‍ അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയുംചെയ്തു.
62: ഗാസാ നിവാസികള്‍ ജോനാഥാനോടു കേണപേക്ഷിക്കുകയും അവന്‍ അവരുമായി സമാധാനയുടമ്പടി സ്ഥാപിക്കുകയും ചെയ്തു. അവരുടെ ഭരണാധിപന്മാരുടെ മക്കളെ ജാമ്യത്തടവുകാരായിപ്പിടിച്ച് അവന്‍ ജറുസലെമിലേക്കയച്ചു. ദമാസ്ക്കസ്‌വരെ അവന്‍ രാജ്യത്തുടനീളം സഞ്ചരിച്ചു.
63: തന്നെ അധികാരത്തില്‍നിന്നു തുരത്താനുദ്ദേശിച്ചുകൊണ്ട് വലിയൊരു സൈന്യവുമായി ദമെത്രിയൂസിന്റെ സേനകള്‍ ഗലീലിയിലെ കാദെഷിലെത്തിയിട്ടുണ്ടെന്നു ജോനാഥാന്‍ കേട്ടു.
64: സഹോദരനായ ശിമയോനെ നാട്ടില്‍ത്തന്നെ നിറുത്തിയിട്ട്, അവരെ നേരിടുന്നതിനായി അവന്‍ പുറപ്പെട്ടു.
65: ശിമയോന്‍ ബേത്‌സൂറിനു മുമ്പില്‍ പാളയമടിക്കുകയും അനേകദിവസം അതിനെതിരേ പടപൊരുതുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.
66: അവരപ്പോള്‍ സമാധാനയുടമ്പടികള്‍ക്കായി അപേക്ഷിക്കുകയും അവന്‍ അതിനു സമ്മതിക്കുകയും ചെയ്തു. അവന്‍ അവിടെനിന്ന് അവരെപ്പുറത്താക്കി, നഗരം കൈവശപ്പെടുത്തുകയും, ഒരു കാവല്‍സൈന്യത്തെ അവിടെയേര്‍പ്പെടുത്തുകയുംചെയ്തു.
67: ഗനസരെത്ത് തടാകത്തിനരികെ ജോനാഥാനും സേനയും പാളയമടിച്ചു. അതിരാവിലെതന്നെ അവര്‍ ഹാസോര്‍ സമതലത്തിലേക്കു തിരിച്ചു.
68: അവിടെവച്ച്, വിദേശീയസൈന്യം അവനുമായേറ്റുമുട്ടി. അവനെതിരേ മലകളില്‍ അവര്‍ കെണിയൊരുക്കിയിരുന്നു. അവരവനെ മുഖത്തോടുമുഖം എതിര്‍ത്തു.
69: അപ്പോള്‍, പതിയിരുന്നവര്‍ ഒളിസ്ഥലങ്ങളില്‍നിന്നുവന്നു യുദ്ധത്തില്‍ച്ചേര്‍ന്നു.
70: ജോനാഥാനോടൊപ്പം ഉണ്ടായിരുന്നവരെല്ലാം പലായനംചെയ്തു. അബ്സലോമിന്റെ മകന്‍ മത്താത്തിയാസും കാല്‍ഫിയുടെ മകന്‍ യൂദാസുമൊഴികെ ആരുമവശേഷിച്ചില്ല. ഇരുവരും സൈന്യാധിപന്മാരായിരുന്നു.
71: ജോനാഥാന്‍ വസ്ത്രംകീറി, തലയില്‍ പൂഴിവിതറി പ്രാര്‍ത്ഥിച്ചു.
72: അവന്‍ മടങ്ങിച്ചെന്നു ശത്രുവിനോടു യുദ്ധംചെയ്ത് അവരെത്തുരത്തി. അവര്‍ പലായനം ചെയ്തു.
73: അവനെ വിട്ടോടിപ്പോയവര്‍ ഇതുകണ്ടു തിരിച്ചുവന്ന്, അവനോടു ചേര്‍ന്നു. അവര്‍ ശത്രുക്കളെ പിന്തുടര്‍ന്നു കാദെഷിലുള്ള അവരുടെ പാളയത്തിലെത്തുകയും അവിടെ പാളയമടിക്കുകയും ചെയ്തു.
74: വിദേശീയരില്‍ മൂവായിരംപേര്‍ അന്നു മരിച്ചുവീണു. അനന്തരം ജോനാഥാന്‍ ജറുസലെമിലേക്കു മടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ