അദ്ധ്യായം 11
ജറുസലെംനിവാസികള്‍
1: ജനനേതാക്കള്‍ ജറുസലെമില്‍ താമസിച്ചു. ശേഷിച്ചവര്‍, വിശുദ്ധനഗരമായ ജറുസലെമില്‍ പത്തിലൊരാള്വീതവും, ഇതരപട്ടണങ്ങളില്‍ പത്തിലൊമ്പതുവീതവും താമസിക്കാന്‍ നറുക്കിട്ടു തീരുമാനിച്ചു.
2: ജറുസലെമില്‍ താമസിക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനമഭിനന്ദിച്ചു.
3: ഇസ്രായേല്‍ജനവും പുരോഹിതന്മാര്, ലേവ്യര്‍, ദേവാലയശുശ്രൂഷകര്‍, സോളമൻ്റെ ദാസന്മാരുടെ പിന്‍ഗാമികള്‍ എന്നിവര്‍ യൂദാനഗരങ്ങളില്‍ സ്വന്തം സ്ഥലത്തു താമസിച്ചു.
4: ജറുസലെമില്വസിച്ച പ്രമുഖന്മാര് യൂദായുടെയും ബഞ്ചമിൻ്റെയും ഗോത്രത്തില്‍പ്പെട്ടവരാണ്. യൂദാഗോത്രത്തില്‍നിന്ന് ഉസിയായുടെ പുത്രന് അത്തായാ. ഉസിയാ സഖറിയായുടെയും സഖറിയാ അമരിയായുടെയും അമരിയാ ഷെഫാത്തിയായുടെയും ഷെഫാത്തിയ മഹലലേലിൻ്റെയും മഹലലേല്‍ പേരെസിൻ്റെയും പുത്രന്മാര്.
5: ബാറൂക്കിൻ്റെ പുത്രൻ മാസെയാ. ബാറൂക്ക് കൊല്‍ഹോസെയുടെയും അവന് ഹസായായുടെയും ഹസായാ അദായായുടെയും അവന് യോയാറിബിൻ്റെയും യോയാറിബ് ഷീലോന്യനായ സഖറിയായുടെയും പുത്രന്മാരായിരുന്നു.
6: പേരെസിൻ്റെ കുടുംബത്തില്‍പ്പെട്ട നാനൂറ്റിയറുപത്തെട്ടു ധീരന്മാര് ജറുസലെമില്‍ പാര്‍ത്തു.
7: ബഞ്ചമിന്ഗോത്രത്തില്നിന്ന്, മെഷുല്ലാമിൻ്റെ പുത്രന് സല്ലു. മെഷുല്ലാം യോബെദിൻ്റെയും യോബെദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മാസെയായുടെയും മാസെയാ ഇത്തിയേലിൻ്റെയും ഇത്തിയേല്‍ യഷായായുടെയും പുത്രന്മാരായിരുന്നു.
8: സല്ലുവിനോടൊപ്പം അടുത്തചാര്ച്ചക്കാരായ ഗബ്ബായ്, സല്ലായ് എന്നിവരും. ആകെ തൊള്ളായിരത്തിയിരുപത്തെട്ടുപേര്.
9: സിക്രിയുടെ പുത്രന് ജോയേലാണ് അവരുടെ ചുമതല വഹിച്ചത്; ഹസേനുവായുടെ പുത്രന് യൂദാ ആയിരുന്നു നഗരത്തില്‍ രണ്ടാമന്.
10: പുരോഹിതന്മാരില് യോയാറിബിൻ്റെ പുത്രന് യദായാ, യാക്കീന്‍,
11: ഹില്ക്കിയായുടെ പുത്രന് സെറായാം ഹില്‍ക്കിയ മെഷുല്ലാമിൻ്റെയും, മെഷുല്ലാം സാദോക്കിൻ്റെയും, സാദോക്ക് മെറായോത്തിൻ്റെയും മെറായോത്ത് ദേവാലയഭരണാധികാരിയായ അഹിത്തൂബിൻ്റെയും പുത്രന്മാരായിരുന്നു.
12: ദേവാലയത്തില്‍ ജോലിചെയ്തിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ എണ്ണൂറ്റിയിരുപത്തിരണ്ടുപേര്‍. യറോഹാമിൻ്റെ പുത്രന് അദായാ. യറോഹാം പെലാലിയായുടെയും പെലാലിയാ അംസിയുടെയും അംസി സഖറിയായുടെയും സഖറിയാ പാഷൂറിൻ്റെയും പാഷൂര്‍ മല്‍ക്കിയായുടെയും പുത്രന്മാരായിരുന്നു.
13: അദായായുടെ ചാര്‍ച്ചക്കാരായ കുടുംബത്തലവന്മാര് ഇരുനൂറ്റിനാല്പത്തിരണ്ട്. അസറേലിൻ്റെ പുത്രന് അമഷെസായ്. അസറേല്‍ അഹ്സായിയുടെയും അഹ്സായി മെഷില്ലെമോത്തിൻ്റെയും മെഷില്ലെമോത്ത് ഇമ്മറിൻ്റെയും പുത്രന്മാരായിരുന്നു.
14: അവരുടെ ശൂരപരാക്രമികളായ ചാര്‍ച്ചക്കാര്‍ നൂറ്റിയിരുപത്തിയെട്ടു പേര്; അവരുടെ നേതാവ് ഹഗെദോലിൻ്റെ പുത്രന് സബ്ദിയേലായിരുന്നു.
15: ലേവ്യരില്‍നിന്നു ഹാഷൂബിൻ്റെ പുത്രന് ഷെമായാ; ഹാഷൂബ് അസ്രിക്കാമിൻ്റെയും അസ്രിക്കാം ഹഷാബിയായുടെയും ഹഷാബിയാ ബുന്നിയുടെയും പുത്രന്മാരായിരുന്നു.
16: ദേവാലയത്തിനു പുറമേയുള്ള ജോലികളുടെ മേല്‍നോട്ടം വഹിച്ചിരുന്നതു ലേവ്യപ്രമുഖരായ ഷാബെഥായിയും യോസാബാദുമാകുന്നു.
17: സ്തോത്രപ്രാര്ത്ഥനയ്ക്കു നേതൃത്വംവഹിച്ചിരുന്നത് ആസാഫിൻ്റെ പുത്രനായ സബ്ദിയുടെ പുത്രന് മിക്കായുടെ പുത്രനായ മത്താനിയാ; രണ്ടാമന് ബക്ബുക്കിയാ. യദുഥൂനിൻ്റെ പുത്രനായ ഗലാലിൻ്റെ പുത്രന് ഷമ്മുവായുടെ പുത്രനായ അബ്ദാ.
18: വിശുദ്ധനഗരത്തില്‍, ആകെ ലേവ്യര്‍ ഇരുനൂറ്റിയെണ്‍പത്തിനാല്.
19: വാതില്കാവല്ക്കാരായ അക്കൂബും തല്മോനും, അവരുടെ ചാര്‍ച്ചക്കാരുംകൂടെ നൂറ്റിയെഴുപത്തിരണ്ടുപേര്‍.
20: ബാക്കിയുള്ള ഇസ്രായേല്‍ജനവും പുരോഹിതന്മാരും ലേവ്യരും യൂദാനഗരങ്ങളില്‍ താന്താങ്ങളുടെ അവകാശഭൂമികളില്‍ താമസിച്ചു.
21: എന്നാല്‍, ദേവാലയശുശ്രൂഷകര്‍ ഓഫേലില്‍ താമസിച്ചു, സീഹായും ഗിഷ്പായും അവരുടെ മേല്‍നോട്ടം വഹിച്ചു.
22: ബാനിയുടെ പുത്രനായ ഉസിയാണ് ജറുസലെമിലെ ലേവ്യരുടെ മേല്‍നോട്ടംവഹിച്ചത്. ബാനി ഹഷാബിയായുടെയും ഹഷാബിയാ മത്താനിയായുടെയും മത്താനിയാ ദേവാലയത്തില്‍ ഗാനശുശ്രൂഷനടത്തിയിരുന്ന ആസാഫിൻ്റെ കുടുംബത്തില്‍പ്പെട്ട മിക്കായുടെയും പുത്രന്മാരായിരുന്നു.
23: ദേവാലയത്തില്‍ ദിവസംതോറുമുള്ള ഗാനശുശ്രൂഷകരുടെ തവണ, ഓരോഗണത്തിനും രാജാവു നിശ്ചയിച്ചുകൊടുത്തു.
24: യൂദായുടെ പുത്രനായ സേറായുടെ പുത്രന് മെഷെസാബേലിൻ്റെ പുത്രനായ പെത്താഹിയാ ജനത്തെസംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളിലും രാജാവിൻ്റെ ഉപദേഷ്ടാവായിരുന്നു.
25: യൂദായില്‍പ്പെട്ട ചിലര്‍ കിരിയാത്അര്‍ബ, ദിബോണ്‍, യക്കാബ്സേല്‍ എന്നീ നഗരങ്ങള്‍ അവയുടെ ഗ്രാമങ്ങള്‍;
26: യഷുവ, മൊളാദാ, ബത്പെലേത്,
27: ഹസാര്‍ഷുവാല്‍, ബേര്‍ഷെബാ, അതിൻ്റെ ഗ്രാമങ്ങള്‍;
28: സിക്ലാഗ്, മെക്കോനാ, അതിൻ്റെ ഗ്രാമങ്ങള്‍;
29: എന്റിമ്മോന്‍, സോറാ, യാര്‍മുത്, സനോവാ, അദുല്ലാം എന്നീ പട്ടണങ്ങള്‍, അവയുടെ ഗ്രാമങ്ങള്‍, ലാഖീഷ്, അതിൻ്റെ വയലുകള്‍, അസേക്കാ, അതിൻ്റെ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ വസിച്ചു.
30:അങ്ങനെ അവര്‍ ബേര്‍ഷെബാ മുതല്‍ ഹിന്നോം താഴ്വരവരെ വാസമുറപ്പിച്ചു.
31: ബഞ്ചമിന്‍ഗോത്രജര്‍ ഗേബാ, മിക്മാഷ്, അയ്യാ, ബഥേല്‍, അതിൻ്റെ ഗ്രാമങ്ങള്‍
32: അനാത്തോത്, നോബ്, അനാനിയാ,
33: ഹാസോര്‍, റാമാ, ഗിത്തായിം,
34: ഹദീദ്, സെബോയിം, നെബല്ലാത്,
35: ലോദ്, ശില്പികളുടെ താഴ്വരയായ ഓനോ എന്നിവിടങ്ങളില്‍ പാര്‍ത്തു.
36: യൂദായിലെ ചില ലേവ്യഗണങ്ങള്‍ ബഞ്ചമിനോടുചേര്ന്നു.
അദ്ധ്യായം 12
പുരോഹിതന്മാരും ലേവ്യരും
1: ഷെയാല്ത്തിയേലിൻ്റെ പുത്രന് സെറുബാബേലിനോടും യഷുവായോടും കൂടെവന്ന പുരോഹിതന്മാരും ലേവ്യരും: സെറായാ, ജറെമിയാ, എസ്രാ,
2: അമരിയാ, മല്ലൂക്, ഹത്തൂഷ്,
3: ഷെക്കാനിയാ, റഹും, മെറെമോത്ത്,
4: ഇദ്ദോ, ഗിന്നെത്തോയ്, അബിയാ,
5: മിയാമിന്‍, മാദിയാ, ബില്ഗാ,
6: ഷമായാ, യോയാറിബ്, യദായാ,
7: സല്ലു, ആമോക്, ഹില്‍ക്കിയാ, യദായാ. യഷുവയുടെ കാലത്തെ പുരോഹിതന്മാരുടെയും അവരുടെ സഹോദരന്മാരുടെയും നേതാക്കന്മാര് ഇവരായിരുന്നു.
8: ലേവ്യര്‍: യഷുവ, ബിന്നൂയ്, കദ്മിയേല്‍, ഷറെബിയാ, യൂദാ എന്നിവരും സ്തോത്രഗീതത്തിൻ്റെ നേതൃത്വംവഹിച്ചിരുന്ന മത്താനിയായും ചാര്‍ച്ചക്കാരും.
9: അവരുടെ സഹോദരന്മാരായ ബക്ബുക്കിയായും ഉന്നോയും അവര്ക്കഭിമുഖമായിനിന്നു ഗാനശുശ്രൂഷയില്‍ പങ്കുകൊണ്ടു.
10: യഷുവ യോയാക്കിമിൻ്റെയും യോയാക്കിം എലിയാഷിബിൻ്റെയും എലിയാഷിബ് യൊയാദായുടെയും
11: യൊയാദാ ജോനാഥാൻ്റെയും ജോനാഥാന് യദുവായുടെയും പിതാവായിരുന്നു.
12: യോയാക്കിമിൻ്റെകാലത്തെ കുടുംബത്തലവന്മാരായ പുരോഹിതന്മാര്: സെറായാക്കുടുംബത്തില്‍ മെറായാ; ജറെമിയാക്കുടുംബത്തില്‍ ഹനനിയാ,
13: എസ്രാക്കുടുംബത്തില്‍ മെഷുല്ലാം, അമരിയാക്കുടുംബത്തില് യഹോഹനാന്‍,
14: മല്ലുക്കിക്കുടുംബത്തില്‍ ജോനാഥന്, ഷെബാനിയാക്കുടുംബത്തില്‍ ജോസഫ്.
15: ഹാറിംകുടുംബത്തില്‍ അദ്നാ, മെറായോത്കുടുംബത്തില്‍ ഹെല്‍ക്കായ്,
16: ഇദ്ദോക്കുടുംബത്തില്‍ സഖറിയാ, ഗിന്നഥോന്‍ കുടുംബത്തില്‍ മെഷുല്ലാം;
17: അബിയാക്കുടുംബത്തില്‍ സിക്രി; മിനിയാമിന്‍, മൊവാദിയാക്കുടുംബത്തില്‍ പില്‍ത്തായ്.
18: ബില്‍ഗാക്കുടുംബത്തില്‍ ഷമ്മുവാ, ഷമായാക്കുടുംബത്തില് യഹോനാഥാന്‍;
19: യൊയാബിക്കുടുംബത്തില്‍ മത്തെനായ്, യദായാക്കുടുംബത്തില്‍ ഉസി;
20: സല്ലായ്ക്കുടുംബത്തില്‍ കല്ലായ്, അമോക്കുടുംബത്തില്‍ ഏബെര്‍;
21: ഹില്‍ക്കിയാക്കുടുംബത്തില്‍ ഹഷാബിയാ; യദായാക്കുടുംബത്തില്‍ നെത്തനേല്‍.
22: എലിയാഷിബ്, യോയാദാ, യോഹനാന്, യദുവാ എന്നിവരുടെ കാലത്ത് ലേവ്യരുടെയും പേര്‍ഷ്യാരാജാവായ ദാരിയൂസിൻ്റെകാലംവരെ പുരോഹിതന്മാരുടെയും കുടുംബത്തലവന്മാരുടെയും പേരുവിവരം രേഖപ്പെടുത്തിയിരിക്കുന്നു.
23: എലിയാഷിബിൻ്റെ പുത്രന് യോഹനാൻ്റെകാലംവരെ ദിനവൃത്താന്തഗ്രന്ഥത്തില്‍ ലേവിക്കുടുംബത്തലവന്മാരുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
24: ഹഷാബിയാ, ഷറെബിയാ, കദ്മിയേലിൻ്റെ പുത്രന് യഷുവ എന്നിവര്‍ തങ്ങള്‍ക്ക് അഭിമുഖമായിനിന്ന് സഹോദരന്മാരോടൊത്ത് ദൈവപുരുഷനായ ദാവീദിന്റെ കല്പനയനുസരിച്ചുള്ള സ്തുതിയും കൃതജ്ഞതയും യാമംതോറും ദൈവത്തിനര്‍പ്പിച്ചു.
25: മത്താനിയാ, ബക്ബുക്കിയാ, ഒബാദിയാ, മെഷുല്ലാം, തല്മോന്, അക്കൂബ് എന്നിവരായിരുന്നു പടിവാതില്ക്കലുള്ള കലവറകളുടെ സംരക്ഷകരും കാവല്‍ക്കാരും.
26: ഇവര്‍ യോസദാക്കിൻ്റെ പുത്രന് യഷുവയുടെ പുത്രന് യോയാക്കിമിൻ്റെയും, ദേശാധിപനായ നെഹെമിയായുടെയും നിയമജ്ഞനും പുരോഹിതനുമായ എസ്രായുടെയും സമകാലികരായിരുന്നു.
27: ജറുസലെംമതിലിൻ്റെ പ്രതിഷ്ഠാകര്‍മ്മം കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടെ സ്തോത്രഗാനങ്ങളാലപിച്ച്, ആഘോഷിക്കാന്‍ എല്ലായിടങ്ങളിലുംനിന്നു ലേവ്യരെ വരുത്തി.
28: നെത്തൊഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും ജറുസലെമിൻ്റെ പ്രാന്തങ്ങളില്‍നിന്നും ബത്ഗില്‍ഗാല്‍, ഗേബാ, അസ്മാവെത്ത് എന്നിവിടങ്ങളില്‍നിന്നും ഗായകര്‍ വന്നുചേര്‍ന്നു.
29: അവര്‍ ജറുസലെമിനുചുറ്റും ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു.
30: പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെയും ജനത്തെയും കവാടങ്ങള്‍, മതില് എന്നിവയെയും ശുദ്ധീകരിച്ചു.
31: അനന്തരം, ഞാന്‍ യൂദായിലെ പ്രഭുക്കന്മാരെ മതിലിൻ്റെ മുകളിലേക്കാനയിക്കുകയും കൃതജ്ഞതാസ്തോത്രങ്ങളോടെ ഘോഷയാത്രനടത്തുന്നതിനു രണ്ടു വലിയ ഗായകഗണങ്ങളെ നിയോഗിക്കുകയും ചെയ്തു. ഒരു ഗണം മതിലിനു മുകളിലൂടെ വലത്തോട്ടു ചവറ്റുവാതില്‍വരെ പോയി.
32: അവരുടെ പിന്നാലെ ഹോഷായായും യൂദാപ്രഭുക്കളില്‍ പകുതിയും
33: അസറിയാ, എസ്രാ, മെഷുല്ലാം, യൂദാ, ബഞ്ചമിന്, ഷമായാ, ജറെമിയാ എന്നിവരും
34: കാഹളമൂതിക്കൊണ്ടു പുരോഹിതപ്രമുഖന്മാരില് ചിലരും നടന്നു.
35: ജോനാഥാൻ്റെ പുത്രന് സഖറിയായും - ജോനാഥാന് ഷെമായായുടെയും ഷെമായാ, മത്താനിയായുടെയും മത്താനിയാ മിക്കായായുടെയും മിക്കായാ സക്കൂറിൻ്റെയും സക്കൂര്‍ ആസാഫിൻ്റെയും പുത്രന്മാരായിരുന്നു.
36: അവൻ്റെ സഹോദരന്മാരായ ഷെമായാ, അസറേല്‍, മിലാലായ്, ഗിലാലായ്, മായ്, നെത്തനേല്‍, യൂദാ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദിൻ്റെ വാദ്യോപകരണങ്ങള്‍ വഹിച്ചുകൊണ്ടു നടന്നു. നിയമജ്ഞനായ എസ്രാ അവരുടെമുമ്പില്‍ നടന്നു.
37: ഈ സംഘം ഉറവവാതില്കടന്നു ദാവീദിൻ്റെ നഗരത്തിലേക്കുള്ള നടകള്കയറി അവൻ്റെ കൊട്ടാരത്തിൻ്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെപോയി കിഴക്കു ജലകവാടത്തിങ്കലെത്തി.
38: കൃതജ്ഞതാസ്തോത്രമാലപിച്ചുകൊണ്ടു മറ്റേസംഘം ഇടത്തുവശത്തേക്കു നീങ്ങുമ്പോള്‍, ഞാന്‍ പകുതി ജനത്തോടൊത്തു മതിലിലൂടെ ചൂളഗോപുരംകടന്നു വിശാലമതില്‍വരെ അവരെയനുഗമിച്ചു.
39: അവര്‍ എഫ്രായിംകവാടവും പ്രാചീനകവാടവും മത്സ്യകവാടവും ഹനാനേല്‍ഗോപുരവും ശതഗോപുരവും അജകവാടവും പിന്നിട്ട്, കാവല്പ്പുരയ്ക്കടുത്തുള്ള കവാടത്തിങ്കല്‍ എത്തിനിന്നു.
40: കൃതജ്ഞതാസ്തോത്രമാലപിച്ചുകൊണ്ടിരുന്ന രണ്ടു ഗണങ്ങളും ഞാനും നേതാക്കന്മാരില് പകുതിയും
41: കാഹളമൂതിക്കൊണ്ടു പുരോഹിതന്മാരായ എലിയാക്കിം, മാസെയാ, മിനായാമിന്‍, മിക്കായാ, എലിയോവേനായ്, സഖറിയാ, ഹനാനിയാ എന്നിവരും
42: പിന്നാലെ മാസെയാ, ഷമായാ, എലെയാസര്‍, ഉസി, യഹോഹനാന്‍, മല്‍ക്കിയാ, ഏലാം, ഏസര്‍ എന്നിവരും ദേവാലയത്തിലെത്തി. എസ്രാഹിയായുടെ നേതൃത്വത്തില്‍ ഗായകര്‍ ഗാനമാലപിച്ചു.
43: അന്ന്, അവര്‍ അനേകം ബലികളര്‍പ്പിക്കുകയും ആനന്ദിക്കുകയും ചെയ്തു. വലിയ ആഹ്ലാദത്തിനു ദൈവം അവര്ക്കിടനല്കി. സ്ത്രീകളും കുട്ടികളും അതില്‍ പങ്കുചേര്‍ന്നു. ജറുസലെമിൻ്റെ ആഹ്ലാദത്തിമിര്‍പ്പുകള്‍ അകലെ കേള്‍ക്കാമായിരുന്നു.
44: പുരോഹിതന്മാര്ക്കും ലേവ്യര്‍ക്കും പട്ടണങ്ങളോടുചേര്ന്നുള്ള വയലുകളില്‍നിന്നു നിയമപ്രകാരം ലഭിക്കേണ്ട സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും സംഭരിച്ച് കലവറകളില്‍ സൂക്ഷിക്കാന്‍ ആളുകളെ അന്നു നിയോഗിച്ചു. ദേവാലയശുശ്രൂഷകരായ പുരോഹിതന്മാരിലും ലേവ്യരിലും യൂദാജനം സംപ്രീതരായിരുന്നു.
45: അവര്‍ ദൈവത്തിൻ്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും അനുഷ്ഠിച്ചിരുന്നു. ദാവീദിൻ്റെയും പുത്രന് സോളമൻ്റെയും അനുശാസനമനുസരിച്ച് ഗായകന്മാരും വാതില്ക്കാവല്ക്കാരും തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു.
46: പണ്ടു ദാവീദിൻ്റെയും ആസാഫിൻ്റെയുംകാലത്തു ഗായകന്മാര്ക്കു നേതാവുണ്ടായിരുന്നു. സ്തുതിയുടെയും കൃതജ്ഞതയുടെയും ഗാനങ്ങള്‍ ദൈവസന്നിധിയില്‍ അവര്‍ ആലപിച്ചിരുന്നു.
47: സെറുബാബേലിൻ്റെയും നെഹെമിയായുടെയുംകാലത്ത്, ഇസ്രായേല്‍ജനം ഗായകന്മാര്ക്കും വാതില്കാവല്ക്കാര്ക്കും ദിവസേന വിഹിതം നല്‍കിയിരുന്നു. ലേവ്യര്‍ക്കും വിഹിതം കൊടുത്തിരുന്നു. ലേവ്യര്‍ അഹറോൻ്റെ പുത്രന്മാര്ക്കുള്ള ഓഹരി നീക്കിവയ്ക്കുകയുംചെയ്തിരുന്നു.
അദ്ധ്യായം 13
നെഹെമിയായുടെ നവീകരണങ്ങള്‍
1: ആ ദിവസം ജനംകേള്‍ക്കേ, മോശയുടെ നിയമഗ്രന്ഥത്തില്‍നിന്ന് അവര്‍ വായിച്ചു. അതില്‍ ഇങ്ങനെയെഴുതിയിരുന്നു: അമ്മോന്യരെയും മൊവാബ്യരെയും ദൈവത്തിൻ്റെ സഭയില്‍ പ്രവേശിപ്പിക്കരുത്.
2: ഇസ്രായേല്‍ജനത്തെ അപ്പവും വെള്ളവുംകൊടുത്തു സ്വീകരിക്കുന്നതിനുപകരം അവരെ ശപിക്കാന്‍ ബാലാമിനെ കൂലിക്കെടുത്തവരാണവര്. എന്നാല്‍, ദൈവം ആ ശാപത്തെ അനുഗ്രഹമായിമാറ്റി.
3: നിയമം വായിച്ചുകേട്ട ജനം അന്യജനതകളെ ഇസ്രായേലില്നിന്നകറ്റി.
4: എന്നാല്‍, ഇതിനുമുമ്പു പുരോഹിതനും തോബിയായുടെ സുഹൃത്തും ദേവാലയമുറികളുടെ ചുമതലക്കാരനുമായ എലിയാഷിബ് തോബിയായ്ക്കുവേണ്ടി ഒരു വലിയ മുറി സജ്ജമാക്കി.
5: അതിലാണു ധാന്യബലിക്കുള്ള വസ്തുക്കളും കുന്തുരുക്കവും പാത്രങ്ങളും ലേവ്യര്‍, ഗായകര്‍, കാവല്ക്കാര് എന്നിവര്‍ക്കു കല്പനപ്രകാരംനല്കിയിരുന്ന ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാര്ക്കുള്ള സംഭാവനകളും മുമ്പു സൂക്ഷിച്ചിരുന്നത്.
6: ഈ സമയത്തു ഞാന്‍ ജറുസലെമിലുണ്ടായിരുന്നില്ല. ബാബിലോണ്‍രാജാവായ അര്ത്താക്സെര്ക്സസിൻ്റെ മുപ്പത്തിരണ്ടാം ഭരണവര്‍ഷത്തില്‍ ഞാന്‍ രാജാവിനെ കാണാന്പോയിരിക്കുകയായിരുന്നു.
7: കുറച്ചുകാലംകഴിഞ്ഞു ഞാന്‍ രാജാവിനോടു വിടവാങ്ങി, ജറുസലെമില്‍ തിരിച്ചെത്തി. എലിയാഷിബ്, ദേവാലയാങ്കണത്തില്‍ തോബിയായ്ക്കുവേണ്ടി ഒരു മുറി സജ്ജമാക്കുക എന്ന ഹീനകൃത്യം ചെയ്തിരിക്കുന്നതു ഞാന്‍ കണ്ടു.
8: കോപിഷ്ഠനായ ഞാന്‍ തോബിയായുടെ ഗൃഹോപകരണങ്ങള്‍ പുറത്തെറിഞ്ഞു.
9: മുറിയുടെ ശുദ്ധീകരണകര്മ്മംനിര്വഹിക്കാന് ഞാനാജ്ഞാപിച്ചു. ദേവാലയത്തിലെ പാത്രങ്ങളും ധാന്യബലിക്കുള്ള വസ്തുക്കളും കുന്തുരുക്കവും അതില്‍ തിരിച്ചുകൊണ്ടുവന്നു വച്ചു.
10: ലേവ്യരുടെ ഓഹരി മുടങ്ങിയെന്നും ശുശ്രൂഷചെയ്തിരുന്ന ലേവ്യരും ഗായകന്മാരും താന്താങ്ങളുടെ വയലുകളിലേക്കുപോയെന്നും ഞാനറിഞ്ഞു.
11: ദേവാലയത്തെ പരിത്യജിച്ചതെന്തിന് എന്നുചോദിച്ചു ഞാന്‍ ചുമതലപ്പെട്ടവരെ ശാസിച്ചു. ലേവ്യരെയും ഗായകരെയും ഞാന്‍ പൂര്വ്വസ്ഥാനങ്ങളിലാക്കി.
12: യൂദാജനം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം കലവറയില്‍ കൊണ്ടുവന്നു.
13: സംഭരണശാലകളുടെ സൂക്ഷിപ്പുകാരായി പുരോഹിതന് ഷെലെമിയായെയും നിയമജ്ഞന് സാദോക്കിനെയും ലേവ്യനായ പെദായായെയും അവര്‍ക്കു സഹായത്തിന് സക്കൂറിൻ്റെ മകനും മത്താനിയായുടെ പൗത്രനുമായ ഹനാനെയും ഞാന്‍ നിയമിച്ചു. അവര്‍ വിശ്വസ്തരായി പരിഗണിക്കപ്പെട്ടിരുന്നു. തങ്ങളുടെ സഹോദരന്മാര്ക്ക് അവരുടെ ഓഹരിനല്കുകയായിരുന്നു അവരുടെ ചുമതല.
14: എൻ്റെ ദൈവമേ, ഈ പ്രവൃത്തിമൂലം എന്നെ സ്മരിക്കണമേ! എൻ്റെ ദൈവത്തിൻ്റെ ആലയത്തിനും അങ്ങയുടെ ശുശ്രൂഷയ്ക്കുംവേണ്ടി ഞാന്‍ ചെയ്തിട്ടുള്ള സല്കൃത്യങ്ങള് അങ്ങു മറക്കരുതേ!
15: അക്കാലത്തു യൂദാജനം സാബത്തില്‍, മുന്തിരിച്ചക്കാട്ടുന്നതും ധാന്യക്കറ്റ കഴുതപ്പുറത്തു കയറ്റുന്നതും ജറുസലെമിലേക്കു വീഞ്ഞ്, മുന്തിരി, അത്തിപ്പഴം എന്നിവയും മറ്റു ചുമടുകളും കൊണ്ടുവരുന്നതും ഞാന്‍ കണ്ടു. അവ വില്ക്കുന്നവരെ ഞാന്‍ ശാസിച്ചു.
16: ടയിറില്‍നിന്നു വന്ന് ജറുസലെമില്‍ വസിച്ചിരുന്ന ആളുകള്‍ സാബത്തില്‍ യൂദായിലെയും ജറുസലെമിലെയും ജനത്തിനുവേണ്ടി മത്സ്യവും മറ്റുസാധനങ്ങളും കൊണ്ടുവന്നു വിറ്റിരുന്നു.
17: യൂദായിലെ പ്രമുഖന്മാരെ ഞാന്‍ കുറ്റപ്പെടുത്തി: സാബത്തുദിനത്തെ അശുദ്ധമാക്കി, എത്ര വലിയ തിന്മയാണു നിങ്ങള്‍ ചെയ്യുന്നത്?
18: നിങ്ങളുടെ പിതാക്കന്മാര് ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ നമ്മുടെദൈവം നമുക്കും നമ്മുടെ നഗരത്തിനും ഈ ദുരിതം വരുത്തിയത്? എന്നിട്ടും സാബത്തശുദ്ധമാക്കി, നിങ്ങള്‍ ഇസ്രായേലിൻ്റെമേല്‍ പൂര്‍വ്വോപരി ക്രോധം വിളിച്ചുവരുത്തുന്നു.
19: സാബത്തിനുമുമ്പ് ഇരുട്ടു വ്യാപിക്കാന്തുടങ്ങുമ്പോള് ജറുസലെമിൻ്റെ കവാടങ്ങള്‍ അടയ്ക്കണമെന്നും സാബത്തുകഴിയുന്നതുവരെ തുറക്കരുതെന്നും ഞാന്‍ നിര്‍ദ്ദേശിച്ചു. സാബത്തുദിവസം കവാടങ്ങളിലൂടെ ചുമടു കൊണ്ടുവരാതിരിക്കാന്‍ ദാസന്മാരെ ഞാന്‍ കാവല്‍ നിര്‍ത്തി.
20: കച്ചവടക്കാര്‍ക്കും എല്ലാവിധ വ്യാപാരികള്‍ക്കും ജറുസലെമിനു വെളിയില്‍ ഒന്നുരണ്ടുപ്രാവശ്യം താമസിക്കേണ്ടിവന്നു.
21: അപ്പോള്‍, ഞാനവരെ ശാസിച്ചു. നിങ്ങള്‍ എന്താണു മതിലിനു മുമ്പില്‍ താമസിക്കുന്നത്? ഇതുതുടര്‍ന്നാല്‍ എനിക്കു ബലംപ്രയോഗിക്കേണ്ടിവരും. പിന്നീടവര്‍ സാബത്തില്‍ വന്നിട്ടില്ല.
22: സാബത്തുദിവസം വിശുദ്ധമായി ആചരിക്കേണ്ടതിനു തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും കവാടങ്ങള്‍ കാത്തുസൂക്ഷിക്കുകയുംചെയ്യാന് ലേവ്യരോടു ഞാന്‍ കല്പിച്ചു. എന്റെ ദൈവമേ, ഇതും എനിക്കനുകൂലമായി ഓര്‍ക്കണമേ! അങ്ങയുടെ അനശ്വരസ്നേഹത്തിൻ്റെ മഹത്വത്തിനൊത്ത് എന്നെ രക്ഷിക്കണമേ!
23: ഇക്കാലത്ത് അഷ്ദോദ്, അമ്മോന്, മൊവാബ് എന്നീ ദേശങ്ങളിലെ സ്ത്രീകളെ വിവാഹംചെയ്ത യഹൂദരെ ഞാന്‍ കണ്ടു.
24: അവരുടെ സന്താനങ്ങളില്‍ പകുതിപ്പേരും അഷ്ദോദ് ഭാഷയാണ് സംസാരിച്ചിരുന്നത്. യൂദായുടെ ഭാഷ സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. താന്താങ്ങളുടെ ഭാഷമാത്രമേ അവര്‍ അറിഞ്ഞിരുന്നുള്ളു.
25: ഞാന്‍ അവരോടു തര്‍ക്കിക്കുകയും അവരെ ശപിക്കുകയും ചിലരെ പ്രഹരിക്കുകയുംചെയ്തു. അവരുടെ തലമുടി ഞാന്‍ വലിച്ചുപറിച്ചു. അവരെക്കൊണ്ടു ദൈവനാമത്തില്‍ ശപഥം ചെയ്യിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു: നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്കു നല്‍കുകയോ അവരുടെ പുത്രിമാരെ നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ സ്വീകരിക്കുകയോ അരുത്.
26: ഇസ്രായേല്‍രാജാവായ സോളമന് ഇത്തരം സ്ത്രീകള്നിമിത്തം പാപംചെയ്തില്ലേ? അവനെപ്പോലൊരു രാജാവ്, ജനതകള്ക്കിടയിലില്ലായിരുന്നു. ദൈവം അവനെ സ്നേഹിച്ചു. അവിടുന്നവനെ ഇസ്രായേലിൻ്റെ മുഴുവന്‍ രാജാവാക്കി. എന്നാല്‍, വിദേശീയസ്ത്രീകള് അവനെക്കൊണ്ടുപോലും പാപം ചെയ്യിച്ചു.
27: നിങ്ങളെ പിന്തുടര്ന്നു ഞങ്ങളും ഈ വലിയ തിന്മകള് ചെയ്യണമോ? വിദേശീയസ്ത്രീകളെ വിവാഹംചെയ്ത്, നമ്മുടെ ദൈവത്തോടു വഞ്ചനകാണിക്കണമോ?
28: പ്രധാനപുരോഹിതന്‍ എലിയാഷിബിൻ്റെ പുത്രന് യഹോയാദായുടെ മക്കളില്‍ ഒരുവന് ഹൊറോണ്യനായ സന്ബലത്താത്തിൻ്റെ മകളെ വിവാഹംകഴിച്ചിരുന്നു. അവനെ ഞാന്‍ എൻ്റെ മുമ്പില്‍നിന്ന് ആട്ടിപ്പായിച്ചു.
29: എൻ്റെ ദൈവമേ, അവര്‍ പൗരോഹിത്യത്തെയും പൗരോഹിത്യവാഗ്ദാനത്തെയും ലേവ്യരെയും അവഹേളിച്ചത് അവര്‍ക്കെതിരേ ഓര്‍ക്കണമേ!
30: അങ്ങനെ വിദേശീയമായ എല്ലാറ്റിലുംനിന്നു ഞാനവരെ ശുദ്ധീകരിച്ചു. പുരോഹിതന്മാരുടെയും ലേവ്യരുടെയും കര്‍ത്തവ്യങ്ങള്‍ക്കു വ്യവസ്ഥയുണ്ടാക്കി.
31: നിശ്ചിതസമയങ്ങളില്‍ വിറകും ആദ്യഫലങ്ങളും അര്‍പ്പിക്കുന്നതിനു വ്യവസ്ഥയേര്പ്പെടുത്തി. എൻ്റെ ദൈവമേ, എന്നെ എന്നും ഓര്മ്മിക്കണമേ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ