ഇരുന്നൂറ്റിയറുപത്തിനാലാം ദിവസം: നാഹൂം 1 - 3


അദ്ധ്യായം 1

നിനെവേയുടെമേല്‍ വിധി

1: നിനെവേയെ സംബന്ധിച്ചുള്ള പ്രവചനം, എല്‍ക്കോഷനായ നാഹുമിന്റെ ദര്‍ശനഗ്രന്ഥം.
2: കര്‍ത്താവ്, അസഹിഷ്ണുവായ ദൈവവും പ്രതികാരംചെയ്യുന്നവനുമാണ്. കര്‍ത്താവു പ്രതികാരംചെയ്യുന്നവനും ക്രോധംനിറഞ്ഞവനുമാണ്. കര്‍ത്താവു തന്റെ വൈരികളോടു പകരംവീട്ടുകയും ശത്രുക്കള്‍ക്കുവേണ്ടി ക്രോധം കരുതിവെയ്ക്കുകയും ചെയ്യുന്നു.
3: കര്‍ത്താവു ദീര്‍ഘക്ഷമയുള്ളവനും അതിശക്തനുമാണ്. ഒരുകാരണവശാലും അവിടുന്നു കുറ്റക്കാരെ വെറുതെവിടുകയില്ല. ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമാണ് അവിടുത്തെ പാത. മേഘങ്ങള്‍ അവിടുത്തെ പാദങ്ങളിലെ പൊടിയാണ്.
4: അവിടുന്നു കടലിനെ ശാസിക്കുകയും വറ്റിച്ചുകളയുകയുംചെയ്യുന്നു; നദികളെ അവിടുന്നു വരട്ടുന്നു. ബാഷാനും കാര്‍മലും ഉണങ്ങുകയും ലബനോനിലെ പുഷ്പങ്ങള്‍ വാടുകയുംചെയ്യുന്നു.
5: പര്‍വ്വതങ്ങള്‍ അവിടുത്തെ മുമ്പില്‍ പ്രകമ്പനംകൊള്ളുന്നു. മലകള്‍ ഉരുകിപ്പോകുന്നു; ഭൂമിയും ലോകവും അതിലുള്ളതൊക്കെയും അവിടുത്തെ മുമ്പില്‍ ശൂന്യമായിത്തീരുന്നു.
6: അവിടുത്തെ രോഷത്തിനുമുമ്പില്‍ നിലകൊള്ളാന്‍ ആര്‍ക്കുകഴിയും? അവിടുത്തെ കോപാഗ്നി ആര്‍ക്കു സഹിക്കാനാവും? അഗ്നിപോലെ അവിടുത്തെ ക്രോധം വര്‍ഷിക്കപ്പെടുന്നു. അവിടുന്നു പാറകളെ ഉടച്ചുകളയുന്നു.
7: കര്‍ത്താവു നല്ലവനും കഷ്ടതയുടെ നാളില്‍ അഭയദുര്‍ഗ്ഗവുമാണ്. തന്നിലാശ്രയിക്കുന്നവരെ അവിടുന്നറിയുന്നു.
8: എന്നാല്‍, കവിഞ്ഞൊഴുകുന്ന പ്രവാഹത്താല്‍ അവിടുന്നു തന്റെ ശത്രുക്കളെ നിശ്ശേഷം നശിപ്പിക്കും. അവിടുന്നവരെ അന്ധകാരത്തിലേക്ക് അനുധാവനംചെയ്യും.
9: കര്‍ത്താവിനെതിരായി നിങ്ങള്‍ എന്തു ഗൂഢാലോചനയാണുനടത്തുന്നത്? അവിടുന്നതു നിശ്ശേഷം തകര്‍ക്കും. ശത്രുക്കളുടെമേല്‍ രണ്ടാമതൊരു പ്രതികാരം അവിടുന്നു ചെയ്യുകയില്ല.
10: കെട്ടുപിണഞ്ഞുകിടക്കുന്ന മുള്‍പ്പടര്‍പ്പുപോലെ, ഉണങ്ങിയ വയ്‌ക്കോല്‍പോലെ, അവര്‍ ദഹിപ്പിക്കപ്പെടും.
11: കര്‍ത്താവിനെതിരേ ഗൂഢാലോചന നടത്തുകയും ദ്രോഹമുപദേശിക്കുകയുംചെയ്ത ഒരുവന്‍ നിന്നില്‍നിന്നുദ്ഭവിച്ചില്ലേ?
12: കര്‍ത്താവരുളിച്ചെയ്യുന്നു: അവരുടെ ശക്തിയും എണ്ണവും എത്രയധികമായാലും അവര്‍ വിച്ഛേദിക്കപ്പെട്ട് ഇല്ലാതാകും. ഞാന്‍ നിന്നെ പീഡിപ്പിച്ചെങ്കിലും മേലില്‍ പീഡിപ്പിക്കുകയില്ല.
13: അവന്റെ നുകം നിന്നില്‍നിന്നു ഞാന്‍ ഒടിച്ചുകളയുകയും നിന്റെ ബന്ധനങ്ങളെ ഞാന്‍ ഛേദിക്കുകയും ചെയ്യും.
14: കര്‍ത്താവു നിന്നെപ്പറ്റി കല്പിച്ചിരിക്കുന്നു. നിന്റെ നാമം മേലില്‍ നിലനില്ക്കുകയില്ല. നിന്റെ ദേവന്മാരുടെ ആലയത്തില്‍നിന്നു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഞാന്‍ വെട്ടിമാറ്റും. ഞാന്‍ നിനക്കു ശവക്കുഴിയുണ്ടാക്കും; എന്തെന്നാല്‍, നീ നികൃഷ്ടനാണ്.
15: സദ്‌വാര്‍ത്ത കൊണ്ടുവരുന്നവന്റെ, സമാധാനംപ്രഘോഷിക്കുന്നവന്റെ പാദങ്ങള്‍ അതാ, മലമുകളില്‍! യൂദാ, നീ നിന്റെ ഉത്സവങ്ങളാചരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയുംചെയ്യുക. എന്തെന്നാല്‍, ഇനിയൊരിക്കലും ദുഷ്ടന്‍ നിനക്കെതിരേ വരുകയില്ല; അവന്‍ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.


അദ്ധ്യായം 2

നിനെവേയുടെ പതനം

1: വിനാശകന്‍ നിനക്കെതിരേ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക; വഴികളില്‍ കാവല്‍ നിറുത്തുക. നീ അരമുറുക്കുക; സര്‍വ്വശക്തിയും സംഭരിക്കുക.
2: കര്‍ത്താവു യാക്കോബിന്റെ പ്രതാപം പുനഃസ്ഥാപിക്കുന്നു; ഇസ്രായേലിന്റെ പ്രതാപംപോലെതന്നെ. കവര്‍ച്ചക്കാര്‍ അതപഹരിച്ച്, അവരുടെ ശാഖകളെ നശിപ്പിച്ചു.
3: അവന്റെ യോദ്ധാക്കളുടെ പരിചയ്ക്കു ചെന്നിറമാണ്. അവന്റെ സൈനികര്‍ രക്താംബരമണിഞ്ഞിരിക്കുന്നു. അണിനിരന്നു നീങ്ങുമ്പോള്‍ അവരുടെ രഥങ്ങള്‍ തീജ്വാലപോലെ മിന്നുന്നു. പടക്കുതിരകള്‍ കുതിച്ചുപായുന്നു.
4: രഥങ്ങള്‍ തെരുവീഥിയിലൂടെ ചീറിപ്പായുന്നു. തുറസ്സായ സ്ഥലങ്ങളിലൂടെ അങ്ങുമിങ്ങുമോടുന്നു. അവ പന്തങ്ങള്‍പോലെ പ്രകാശിക്കുകയും മിന്നല്‍പോലെ പായുകയുംചെയ്യുന്നു.
5: സേവകരെ വിളിച്ചുകൂട്ടുന്നു; അവര്‍ ചാടിക്കടക്കുന്നു. അവര്‍ മതിലിനടുത്തേക്ക് ഓടിയടുക്കുന്നു. ലോഹമറ സജ്ജമാക്കിയിരിക്കുന്നു.
6: നദികള്‍ തുറന്നുവിട്ടിരിക്കുന്നു. രാജമന്ദിരം തകര്‍ന്നുകിടക്കുന്നു.
7: രാജ്ഞിയെ വിവസ്ത്രയാക്കി പിടിച്ചുകൊണ്ടുപോയിരിക്കുന്നു. അവളുടെ ദാസിമാര്‍ പ്രാവുകളെപ്പോലെ ദുഃഖിച്ചുകൊണ്ടു മാറത്തടിച്ചു നിലവിളിക്കുന്നു.
8: ജലം വാര്‍ന്നൊഴുകുന്ന കുളംപോലെയാണു നിനെവേ. നില്ക്കൂ, നില്ക്കൂ എന്ന് അവര്‍ വിളിച്ചുപറയുന്നു; ആരും തിരിഞ്ഞുനോക്കുന്നില്ല.
9: വെള്ളിയും സ്വര്‍ണ്ണവും കൊളളയടിക്കുക! അതിലെ നിധികള്‍ക്കന്തമില്ല; എല്ലാത്തരം അനര്‍ഘവസ്തുക്കളും അവിടെയുണ്ട്.
10: ശൂന്യം! ശൂന്യത! വിനാശം! ഹൃദയം മരവിക്കുന്നു; കാല്‍മുട്ടുകള്‍ വിറയ്ക്കുന്നു. അരക്കെട്ടില്‍ അതിയായ വേദന, എല്ലാവരുടെയും മുഖം വിളറുന്നു.
11: സിംഹം ഇരയെ കൊണ്ടുവരുന്ന ഗുഹയും സിംഹക്കുട്ടികള്‍ നിര്‍ബ്ബാധം വിഹരിക്കുന്ന മാളങ്ങളുമെവിടെ?
12: സിംഹം തന്റെ കുട്ടികള്‍ക്കുവേണ്ടി വേണ്ടുവോളം മാംസം ചീന്തിക്കീറിവച്ചിട്ടുണ്ട്. സിംഹികള്‍ക്കുവേണ്ടി ഇരയെ ഞെരിച്ചുകൊന്നിരിക്കുന്നു; ഇരയെക്കൊണ്ട് അവന്റെ ഗുഹയും ചീന്തിയ മാംസംകൊണ്ടു മാളവും നിറച്ചിരിക്കുന്നു.
13: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്കെതിരാണ്. ഞാന്‍ നിന്റെ രഥങ്ങളെ കത്തിച്ചുകളയും. നിന്റെ സിംഹക്കുട്ടികള്‍ വാളിനിരയാകും. ഞാന്‍ നിന്റെ ഇരയെ ഭൂമിയില്‍നിന്നു ഛേദിച്ചു കളയും. നിന്റെ ദൂതന്മാരുടെ സ്വരം മേലില്‍ കേള്‍ക്കുകയില്ല.

അദ്ധ്യായം 3

നിനെവേയുടെ അക്രമങ്ങള്‍

1: രക്തപങ്കിലമായ നഗരത്തിനു ഹാ കഷ്ടം!. വ്യാജവും കൊള്ളയുംകൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്നു കവര്‍ച്ചയൊഴിയുകയില്ല.
2: ചമ്മട്ടിയുടെ ശബ്ദം, ചക്രങ്ങളുടെ ഇരമ്പല്‍, കുതിരകളുടെ കുളമ്പടി, രഥങ്ങളുടെ മുഴക്കം,
3: കുതിക്കുന്ന കുതിരപ്പടയാളികള്‍, ജ്വലിക്കുന്ന വാള്‍, തിളങ്ങുന്ന കുന്തം, നിഹതന്മാരുടെ വ്യൂഹങ്ങള്‍, ശവശരീരങ്ങളുടെ കൂമ്പാരം, എണ്ണമറ്റ മൃതദേഹങ്ങള്‍ - അവരവയെ ചവിട്ടിക്കടന്നുപോകുന്നു.
4: വേശ്യാവൃത്തികൊണ്ടു ജനതകളെയും വശീകരണശക്തികൊണ്ടു രാജ്യങ്ങളെയും വഞ്ചിച്ച മോഹിനിയും മാരകവശ്യതയുള്ളവളുമായ വേശ്യയുടെ എണ്ണമറ്റ വേശ്യാവൃത്തികള്‍ നിമിത്തമാണിതെല്ലാം സംഭവിച്ചത്.
5: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്കെതിരാണ്. ഞാന്‍ നിന്റെ വസ്ത്രം മുഖത്തോളമുയര്‍ത്തി, ജനതകള്‍ക്കു നിന്റെ നഗ്നത കാണിച്ചുകൊടുക്കും. രാജ്യങ്ങള്‍ നിന്റെ ലജ്ജ ദര്‍ശിക്കാനിടവരുത്തും.
6: ഞാന്‍ നിന്റെമേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നോടു വെറുപ്പോടെ പെരുമാറുകയും നിന്നെ നിന്ദാവിഷയമാക്കുകയും ചെയ്യും.
7: നിന്നെക്കാണുന്ന എല്ലാവരും നിന്നെ വിട്ടകന്ന്, ഇപ്രകാരം പറയും: നിനെവേ ശൂന്യമായിരിക്കുന്നു; അവളെച്ചൊല്ലി ആരു വിലപിക്കും? അവള്‍ക്കുവേണ്ടി ഞാന്‍ എവിടെനിന്ന് ആശ്വാസകരെ കണ്ടുപിടിക്കും?
8: നൈലിനരികേ സ്ഥിതിചെയ്തിരുന്ന തേബസിനെക്കാള്‍ ശ്രേഷ്ഠയാണോ നീ? അവള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരുന്നു; കടല്‍ അവള്‍ക്കു കോട്ടയും വെള്ളം അവള്‍ക്കു മതിലുമായിരുന്നു.
9: എത്യോപ്യാ അവളുടെ ശക്തിയായിരുന്നു. ഈജിപ്തും അവള്‍ക്ക് അതിരറ്റ ശക്തി പകര്‍ന്നു. പുത്യരും ലിബിയാക്കാരും അവളുടെ സഹായകരായിരുന്നു.
10: എന്നിട്ടും അവള്‍ തടവിലാക്കപ്പെട്ട്, അടിമത്തത്തിലാണ്ടു. വഴിക്കവലകളില്‍വച്ച് അവളുടെ കുഞ്ഞുങ്ങള്‍ നിലത്തടിച്ചു കൊല്ലപ്പെട്ടു. അവളുടെ സമുന്നതന്മാര്‍ക്കുവേണ്ടി അവര്‍ നറുക്കിട്ടു. അവളുടെ പ്രമുഖന്മാരെയെല്ലാം അവര്‍ ചങ്ങലയില്‍ ബന്ധിച്ചു.
11: അങ്ങനെ നീയും ലഹരിപിടിച്ച് ഉന്മത്തയും പരിഭ്രാന്തയുമാകും. ശത്രുക്കളില്‍നിന്ന് നീ അഭയമന്വേഷിക്കും.
12: നിന്റെ കോട്ടകള്‍ പാകമായ ആദ്യഫലങ്ങള്‍പേറുന്ന അത്തിവൃക്ഷങ്ങള്‍പോലെയാകും. കുലുക്കിയാല്‍ അവ ഭോക്താവിന്റെ വായില്‍ത്തന്നെ പതിക്കും.
13: നിന്റെ സൈന്യം സ്ത്രീകളെപ്പോലെയാണ്. നിന്റെ ദേശത്തിന്റെ കവാടങ്ങള്‍ ശത്രുക്കള്‍ക്കായി മലര്‍ക്കെ തുറന്നിരിക്കുന്നു. അഗ്നി, നിന്റെ ഓടാമ്പലുകളെ വിഴുങ്ങിയിരിക്കുന്നു.
14: ഉപരോധത്തിനുവേണ്ടി വെള്ളംകോരുക; കോട്ടകളെ ബലപ്പെടുത്തുക; ചെളിയിലിറങ്ങി കളിമണ്ണു ചവിട്ടിക്കുഴച്ച് ഇഷ്ടികയുണ്ടാക്കുക.
15: അവിടെ അഗ്നി നിന്നെ വിഴുങ്ങും; വാള്‍ നിന്നെ വിച്ഛേദിക്കും. വെട്ടുകിളിപോലെ അതു നിന്നെ സംഹരിക്കും. വെട്ടുകിളിയെപ്പോലെ പെരുകുക; വിട്ടിലിനെപ്പോലെ വര്‍ദ്ധിക്കുക.
16: ആകാശത്തിലെ നക്ഷത്രങ്ങളെക്കാളധികമായി നീ നിന്റെ വ്യാപാരികളെ വര്‍ദ്ധിപ്പിച്ചു. വെട്ടുകിളി ചിറകുവിരിച്ചു പറന്നകലുന്നു.
17: നിന്റെ പ്രഭുക്കന്മാര്‍ വിട്ടിലുകളെപ്പോലെയും, നിന്റെ സൈന്യാധിപന്മാര്‍ ശീതകാലത്തു വേലിയില്‍ പറന്നുകൂടുന്ന വെട്ടുകിളിപ്പറ്റങ്ങള്‍പോലെയുമാണ്. സൂര്യനുദിക്കുമ്പോള്‍ അവ പറന്നുപോകുന്നു. അവയെവിടെയാണെന്ന് ആരുമറിയുന്നില്ല.
18: അസ്സീറിയാരാജാവേ, നിന്റെ ഇടയന്മാര്‍ ഉറങ്ങുന്നു; നിന്റെ പ്രഭുക്കന്മാര്‍ മയങ്ങുന്നു. ഒരുമിച്ചുകൂട്ടാന്‍ ആരുമില്ലാതെ, നിന്റെ ജനം, മലകളില്‍ ചിതറിക്കപ്പെട്ടിരിക്കുന്നു.
19: നിന്റെ ക്ഷതത്തിനു ശമനമില്ല. നിന്റെ മുറിവു മാരകമാണ്. നിന്നെക്കുറിച്ചു കേള്‍ക്കുന്നവരെല്ലാം കൈകൊട്ടിച്ചിരിക്കും. നിന്റെ ഒടുങ്ങാത്ത ദ്രോഹമേല്‍ക്കാത്തതാര്‍ക്കാണ്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ