ഇരുന്നൂറ്റിയമ്പത്തൊന്നാം ദിവസം: ദാനിയേല്‍ 3


അദ്ധ്യായം 3

മൂന്നു യുവാക്കന്മാര്‍ തീച്ചൂളയില്‍

1: നബുക്കദ്‌നേസര്‍രാജാവു് അറുപതുമുഴമുയരവും ആറുമുഴം വണ്ണവുമുള്ള ഒരു സ്വര്‍ണ്ണവിഗ്രഹമുണ്ടാക്കി. ബാബിലോണ്‍ദേശത്തെ ദൂരാതാഴ്‌വരയില്‍ അവനതു സ്ഥാപിച്ചു.
2: താന്‍ നിര്‍മ്മിച്ച പ്രതിമയുടെ പ്രതിഷ്ഠയ്ക്കു പ്രധാനദേശാധിപതികളെയും സ്ഥാനപതികളെയും നാടുവാഴികളെയും ഉപദേശകരെയും ഭണ്ഡാരംവിചാരിപ്പുകാരെയും ന്യായാധിപന്മാരെയും നിയമജ്ഞരെയും ദേശത്തുള്ള സകലസ്ഥാനികളെയും വിളിച്ചുകൂട്ടാന്‍ നബുക്കദ്‌നേസര്‍ ആളയച്ചു.
3: എല്ലാവരും രാജാവുനിര്‍മ്മിച്ച പ്രതിമയുടെ പ്രതിഷ്ഠയ്ക്കു വന്നുചേര്‍ന്നു. അവര്‍ പ്രതിമയ്ക്കു ചുററുംനിന്നു.
4: അപ്പോള്‍ വിളംബരംചെയ്യുന്നവര്‍ വിളിച്ചുപറഞ്ഞു: ജനതകളേ, ജനപദങ്ങളേ, വിവിധഭാഷക്കാരേ, നിങ്ങളോടു കല്പിക്കുന്നു:
5: കൊമ്പു്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധവാദ്യനാദവുംകേള്‍ക്കുമ്പോള്‍, നിങ്ങള്‍ സാഷ്ടാംഗംവീണു് നബുക്കദ്‌നേസര്‍രാജാവു പ്രതിഷ്ഠിച്ച സ്വര്‍ണ്ണബിംബത്തെ ആരാധിക്കണം.
6: ആരെങ്കിലും അപ്രകാരംചെയ്യുന്നില്ലെങ്കില്‍, അവനെ തത്ക്ഷണം എരിയുന്നതീച്ചൂളയിലെറിയും.
7: അതുകൊണ്ടു്, കൊമ്പു്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരംതുടങ്ങിയ വാദ്യനാദങ്ങള്‍കേട്ടമാത്രയില്‍ ആ ജനതകളും രാജ്യക്കാരും വിവിധഭാഷക്കാരും നബുക്കദ്‌നേസര്‍സ്ഥാപിച്ച സ്വര്‍ണ്ണബിംബത്തെ സാഷ്ടാംഗംവീണു നമസ്‌കരിച്ചു.
8: അപ്പോള്‍ ചില കല്‍ദായര്‍ മുമ്പോട്ടുവന്നു ദുരുദ്ദേശത്തോടെ യഹൂദരുടെമേല്‍ കുറ്റംചുമത്തി.
9: അവര്‍ നബുക്കദ്‌നേസര്‍രാജാവിനോടു പറഞ്ഞു: രാജാവു നീണാള്‍വാഴട്ടെ!
10: രാജാവേ, കൊമ്പു്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വാദ്യനാദങ്ങള്‍ മുഴങ്ങുമ്പോള്‍ എല്ലാവരും സ്വര്‍ണ്ണപ്രതിമയെ താണുവീണു് ആരാധിക്കണമെന്നു നീ കല്പിച്ചിരുന്നല്ലോ.
11: സാഷ്ടാംഗംവീണു് ആരാധനനടത്താത്തവന്‍ ആരായാലും അവന്‍ കത്തിക്കാളുന്ന അഗ്നികുണ്ഡത്തിലെറിയപ്പെടുമെന്നും നീ കല്പിച്ചിരുന്നു.
12: രാജാവേ, ബാബിലോണ്‍ദേശത്തെ ഭരണാധികാരികളായി നീ നിയമിച്ചിരുന്ന ഷദ്രാക്, മെഷാക്, അബെദ്‌നെഗോ എന്നീ യഹൂദര്‍ നിന്നെയനുസരിക്കുന്നില്ല. അവര്‍ നിന്റെ ദേവന്മാരെ സേവിക്കുകയോ നീപ്രതിഷ്ഠിച്ച സ്വര്‍ണ്ണവിഗ്രഹത്തെ ആരാധിക്കുകയോചെയ്യുന്നില്ല.
13: അപ്പോള്‍, ഉഗ്രകോപംപൂണ്ട നബുക്കദ്‌നേസര്‍ ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയുംകൊണ്ടുവരാന്‍ കല്പിച്ചു. അവരെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
14: നബുക്കദ്‌നേസര്‍ ചോദിച്ചു: ഹേ, ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, നിങ്ങള്‍ എന്റെ ദേവന്മാരെ സേവിക്കുന്നില്ലെന്നും ഞാന്‍സ്ഥാപിച്ച പ്രതിമയെ ആരാധിക്കുന്നില്ലെന്നുംകേട്ടതു സത്യമാണോ?
15: കൊമ്പു്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയവയുടെ നാദംകേള്‍ക്കുമ്പോള്‍, ഞാന്‍ പ്രതിഷ്ഠിച്ച പ്രതിമയെ താണുവീണു് ആരാധിക്കുന്നെങ്കില്‍ നിങ്ങള്‍ക്കു നന്നു്, അല്ലെങ്കില്‍ ഉടന്‍തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിലെറിഞ്ഞുകളയും; ഏതു ദേവന്‍ എന്റെ കരങ്ങളില്‍നിന്നു നിങ്ങളെ രക്ഷിക്കും?
16: ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും രാജാവിനോടു പറഞ്ഞു: അല്ലയോ, നബുക്കദ്‌നേസര്‍, ഇക്കാര്യത്തില്‍ ഞങ്ങളുത്തരം പറയേണ്ടതില്ല.
17: രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം, എരിയുന്ന തീച്ചൂളയില്‍നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണു്. അവിടുന്നു ഞങ്ങളെ നിന്റെ കൈയില്‍നിന്നു മോചിപ്പിക്കും.
18: ഇക്കാര്യം നീയറിഞ്ഞുകൊള്ളുക. അവിടുന്നു ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍പ്പോലും ഞങ്ങള്‍ നിന്റെ ദേവന്മാരെയോ നീ നിര്‍മ്മിച്ച സ്വര്‍ണ്ണബിംബത്തെയോ ആരാധിക്കുകയില്ല.
19: ഷദ്രാക്കിനും മെഷാക്കിനും അബെദ്‌നെഗോയ്ക്കുംനേരേ കോപംകൊണ്ടുനിറഞ്ഞ നബുക്കദ്‌നേസറിന്റെ മുഖഭാവം മാറി. ചൂള പതിവില്‍ ഏഴുമടങ്ങു ജ്വലിപ്പിക്കാന്‍ അവന്‍ കല്പിച്ചു.
20: ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ബന്ധിച്ചു് ആളിക്കത്തുന്ന ചൂളയിലേക്കു വലിച്ചെറിയാന്‍ തന്റെ ശക്തരായ ഭടന്മാരോടാജ്ഞാപിച്ചു.
21: പടയാളികള്‍ അവരെ അങ്കി, തൊപ്പി, മറ്റുവസ്ത്രങ്ങള്‍ എന്നിവയോടുകൂടെ ബന്ധിച്ചു് ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്കെറിഞ്ഞു.
22: കര്‍ശനമായ രാജകല്പനയനുസരിച്ചു തീച്ചൂള അത്യുഗ്രമായി ജ്വലിച്ചിരുന്നതുകൊണ്ടു്, ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ചൂളയിലേക്കു കൊണ്ടുചെന്നവരെ തീജ്വാലകള്‍ ദഹിപ്പിച്ചുകളഞ്ഞു.
23: ഷദ്രാക്, മെഷാക്, അബെദ്‌നെഗോ എന്നീ മൂന്നുപേരും ബന്ധിതരായി ജ്വലിക്കുന്ന തീച്ചൂളയില്‍ പതിച്ചു.

മൂന്നു യുവാക്കന്മാരുടെ കീര്‍ത്തനം
1: അവര്‍ ദൈവത്തിനു കീര്‍ത്തനമാലപിച്ചുകൊണ്ടും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടും തീജ്വാലകളുടെ മദ്ധ്യേനടന്നു. 
2: അസറിയാ എഴുന്നേറ്റുനിന്നു പ്രാര്‍ത്ഥിച്ചു; അഗ്നിയുടെ മദ്ധ്യത്തില്‍ അവന്റെ അധരങ്ങള്‍ കര്‍ത്താവിനെപ്പുകഴ്ത്തി: 
3: കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, അവിടുന്ന് വാഴ്ത്തപ്പെട്ടവനാണ്; അവിടുന്ന് സ്തുത്യര്‍ഹനാണ്. അങ്ങയുടെ നാമം എന്നേയ്ക്കും മഹത്വപ്പെടട്ടെ! 
4: ഞങ്ങളോടു ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളിലും അങ്ങ് നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികള്‍ സത്യസന്ധവും മാര്‍ഗങ്ങള്‍ നീതിനിഷ്ഠവുമാണ്. അങ്ങയുടെ ന്യായവിധികള്‍ സത്യംതന്നെ. 
5: ഞങ്ങള്‍ക്കുവേണ്ടിച്ചെയ്ത എല്ലാക്കാര്യങ്ങളിലും അങ്ങ് ഉചിതമായ വിധിനടത്തി; ഞങ്ങളുടെ പിതാക്കന്മാരുടെ വിശുദ്ധനഗരമായ ജറുസലെമിന്റെമേലും അങ്ങനെതന്നെ. ഞങ്ങളുടെ പാപങ്ങള്‍നിമിത്തമാണല്ലോ അങ്ങ് സത്യത്തിലും നീതിയിലും ഇവ ഞങ്ങളുടെമേല്‍ വരുത്തിയത്. 
6: ഞങ്ങള്‍ നിയമംലംഘിച്ചു പാപത്തില്‍മുഴുകി, അങ്ങയില്‍നിന്ന് അകന്നുപോയി. എല്ലാക്കാര്യങ്ങളിലും ഞങ്ങള്‍ തിന്മപ്രവര്‍ത്തിച്ചു; അങ്ങയുടെ കല്പനകള്‍ ഞങ്ങളനുസരിച്ചില്ല. 
7: ഞങ്ങള്‍ അവ പാലിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ നന്മയ്ക്കുവേണ്ടിയാണല്ലോ അങ്ങു ഞങ്ങള്‍ക്കു കല്പനകള്‍നല്‍കിയത്. 
8: ഞങ്ങളുടെമേല്‍ അങ്ങു വരുത്തിയവയെല്ലാം, ഞങ്ങളോടങ്ങുചെയ്തവയെല്ലാം, ഉചിതമായ വിധിയോടെയായിരുന്നു. 
9: നിയമലംഘകരായ ശത്രുക്കളുടെയും ഏറ്റവും നിന്ദ്യരായ ധിക്കാരികളുടെയും ലോകത്തിലെ ഏറ്റവും ദുഷ്ടനായ, അനീതി പ്രവര്‍ത്തിക്കുന്ന,ഒരു രാജാവിന്റെയും കരങ്ങളില്‍ അങ്ങു ഞങ്ങളെ വിട്ടുകൊടുത്തിരിക്കുന്നു. 
10: ഇപ്പോഴാകട്ടെ, വായ് തുറക്കുന്നതിനുപോലും ഞങ്ങള്‍ക്കുകഴിയുന്നില്ല; ലജ്ജയും അവമാനവും അങ്ങയുടെ ദാസരെയും ആരാധകരെയും ബാധിച്ചിരിക്കുന്നു. 
11: അങ്ങയുടെ നാമത്തെപ്രതി, ഞങ്ങളെ തീര്‍ത്തുംപരിത്യജിക്കരുതേ; അങ്ങയുടെയുടമ്പടി ലംഘിക്കരുതേ. 
12: അങ്ങയുടെ സ്നേഹഭാജനമായ അബ്രാഹമിനെയും, അങ്ങയുടെ ദാസനായ ഇസഹാക്കിനെയും അങ്ങയുടെ പരിശുദ്ധനായ ഇസ്രായേലിനെയുമനുസ്മരിച്ച്, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍നിന്നു പിന്‍വലിച്ചുകളയരുതേ! 
13: ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍പോലെയും അവരുടെ സന്തതികളെ വര്‍ദ്ധിപ്പിക്കുമെന്ന് അങ്ങു വാഗ്ദാനംചെയ്തിട്ടുണ്ടല്ലോ. 
14: കര്‍ത്താവേ, ഞങ്ങള്‍ മറ്റേതൊരു ജനതയെയുംകാള്‍ എണ്ണത്തില്‍ക്കുറവായി. ഞങ്ങളുടെ പാപങ്ങള്‍നിമിത്തം ഞങ്ങള്‍ ഇപ്പോഴിതാ, ലോകത്തില്‍ ഏറ്റവും നിന്ദ്യരായിരിക്കുന്നു. 
15: ഇക്കാലത്ത്, രാജാവോ പ്രവാചകനോ നായകനോ ദഹനബലിയോ മറ്റുബലികളോ അര്‍ച്ചനയോ ധൂപമോ ഞങ്ങള്‍ക്കില്ല. അങ്ങേയ്ക്കു ബലിയര്‍പ്പിക്കുന്നതിനോ അങ്ങയുടെ കാരുണ്യംതേടുന്നതിനോ ഒരിടവും ഞങ്ങള്‍ക്കില്ല. 
16: പക്ഷേ, മുട്ടാടുകളും കാളകളും പതിനായിരക്കണക്കിന് ആടുകളുംകൊണ്ടുള്ള ബലിയാലെന്നപോലെ, പശ്ചാത്താപവിവശമായ ഹൃദയത്തോടും വിനീതമനസ്സോടുംകൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ! 
17: ഇന്ന്, അങ്ങയുടെ സന്നിധിയില്‍ ഞങ്ങളുടെ ബലി ഇങ്ങനെയാണ്. ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുഗമിക്കും; എന്തെന്നാല്‍, അങ്ങയിലാശ്രയിക്കുന്ന ആരും ലജ്ജിക്കേണ്ടിവരുകയില്ല. 
18: ഇപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടെ ഞങ്ങളങ്ങയെ അനുഗമിക്കുന്നു; ഞങ്ങളങ്ങയെ ഭയപ്പെടുകയും അങ്ങയുടെ മുഖം തേടുകയുംചെയ്യുന്നു. 
19: ഞങ്ങള്‍ ലജ്ജിക്കാനിടയാക്കരുതേ! അങ്ങയുടെ അനന്തകാരുണ്യത്തിനും ക്ഷമയ്ക്കുമനുസൃതമായി ഞങ്ങളോടു വര്‍ത്തിക്കണമേ! 
20: അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍ക്കൊത്ത് ഞങ്ങള്‍ക്കു മോചനംനല്‍കണമേ! കര്‍ത്താവേ, അങ്ങയുടെ നാമത്തിനു മഹത്വംനല്‍കണമേ! അങ്ങയുടെ ദാസരെ ഉപദ്രവിക്കുന്നവര്‍ ലജ്ജിതരാകട്ടെ!
21: അവര്‍ അവമാനിതരും അധികാരവും ആധിപത്യവും നഷ്ടപ്പെട്ടവരുമാകട്ടെ! അവരുടെ ശക്തി ക്ഷയിച്ചുപോകട്ടെ! 
22: അഖിലലോകത്തിനുംമേല്‍ മഹത്വപൂര്‍ണ്ണനും ഏകദൈവവുമായ കര്‍ത്താവ് അങ്ങാണെന്ന് അവരറിയട്ടെ! 
23: അവരെ തീച്ചൂളയിലെറിഞ്ഞ രാജസേവകന്മാര്‍, ഗന്ധകവും കീലും ചണച്ചവറും വിറകുമിട്ട്, തീച്ചൂളയെ ഉജ്ജ്വലിപ്പിക്കുന്നതില്‍നിന്നു പിന്മാറിയില്ല. 
24: തീജ്ജ്വാല ചൂളയില്‍നിന്നു നാല്‍പത്തൊന്‍പതു മുഴം ആളിയുയര്‍ന്നു;
25: ചൂളയുടെ ചുറ്റും നിലയുറപ്പിച്ച കല്‍ദായരെ അതു ദഹിപ്പിച്ചുകളഞ്ഞു. 
26: അസറിയായോടും കൂട്ടുകാരോടുംകൂടെ നില്‍ക്കുന്നതിന് കര്‍ത്താവിന്റെ ദൂതന്‍ ചൂളയിലേക്കിറങ്ങിച്ചെന്നു. അവന്‍ ജ്വാലയെ ചൂളയില്‍നിന്ന് ആട്ടിയകറ്റി. 
27: ചൂളയുടെ മദ്ധ്യഭാഗം ജലകണങ്ങള്‍നിറഞ്ഞ, കാറ്റുവീശുന്നസ്ഥലംപോലെയായി. അതുകൊണ്ട്, അഗ്നി അവരെ സ്പര്‍ശിച്ചില്ല. അതവരെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തില്ല. 
28: അപ്പോള്‍ അവര്‍ മൂവരും ഏകകണ്ഠമായി ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്തു: 
29: കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, അങ്ങു വാഴ്ത്തപ്പെട്ടവനാണ്; അങ്ങ് എന്നുമെന്നും സ്തുത്യര്‍ഹനും അത്യുന്നതനുമാണ്. 
30: അങ്ങയുടെ മഹത്വപൂര്‍ണ്ണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ! അത് എക്കാലവും എല്ലാറ്റിനുമുപരി മഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയുംചെയ്യട്ടെ! 
31: പരിശുദ്ധിയും മഹത്വവും നിറഞ്ഞുതുളുമ്പുന്ന അങ്ങയുടെ ആലയത്തില്‍, അങ്ങ് വാഴ്ത്തപ്പെടട്ടെ! അങ്ങെന്നെന്നും പുകഴ്ത്തപ്പെടുകയും അത്യധികം മഹത്വപ്പെടുകയുംചെയ്യട്ടെ! 
32: കെരൂബുകളുടെമേലിരുന്ന്, അഗാധങ്ങളെ വീക്ഷിക്കുന്ന അങ്ങു വാഴ്ത്തപ്പെടട്ടെ! അങ്ങെന്നേയ്ക്കും സ്തുതിക്കപ്പെടുകയും അത്യധികം വാഴ്ത്തപ്പെടുകയുംചെയ്യട്ടെ! 
33: രാജകീയസിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന അങ്ങു വാഴ്ത്തപ്പെട്ടവനാണ്. അങ്ങെന്നെന്നും പുകഴ്ത്തപ്പെടുകയും അത്യധികം ഉന്നതനായിരിക്കുകയുംചെയ്യട്ടെ!
34: ആകാശവിതാനത്തില്‍ അങ്ങു വാഴ്ത്തപ്പെട്ടവനാണ്. അനന്തമായ സ്തുതിക്കും മഹിമയ്ക്കുമര്‍ഹനാണ്. 
35: കര്‍ത്താവിന്റെ സൃഷ്ടികളേ, അവിടുത്തെ വാഴ്ത്തുവിന്‍. അവിടുത്തേക്കു സ്തുതിപാടുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
36: ആകാശങ്ങളേ, കര്‍ത്താവിനെപ്പുകഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
37: കര്‍ത്താവിന്റെ ദൂതന്മാരേ, അവിടുത്തെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
38: ആകാശത്തിനു മുകളിലുള്ള ജലസഞ്ചയമേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
39: ആധിപത്യങ്ങളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
40: സൂര്യനും ചന്ദ്രനും കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
41: ആകാശത്തിലെ നക്ഷത്രങ്ങളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
42: മഴയേ, മഞ്ഞേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
43: കാറ്റുകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
44: അഗ്നിയേ, ചൂടേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
45: ഹേമന്തത്തിലെ ശൈത്യമേ, ഗ്രീഷ്മത്തിലെ ഉഷ്ണമേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
46: ഹിമകണങ്ങളേ, മഞ്ഞുകട്ടകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
47: രാവുകളേ, പകലുകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
48: പ്രകാശമേ, അന്ധകാരമേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
49: മഞ്ഞുകട്ടയേ, ശൈത്യമേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
50: മൂടല്‍മഞ്ഞേ, പൊടിമഞ്ഞേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
51: മിന്നലുകളേ, മേഘങ്ങളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
52: ഭൂമി കര്‍ത്താവിനെ വാഴ്ത്തട്ടെ! അതെന്നേയ്ക്കും അവിടുത്തെ പാടിപ്പുകഴ്ത്തട്ടെ! 
53: മലകളേ, കുന്നുകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
54: ഭൂമിയില്‍ വളരുന്ന സമസ്തവസ്തുക്കളും കര്‍ത്താവിനെ വാഴ്ത്തട്ടെ! എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തട്ടെ! 
55: ഉറവകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
56: സമുദ്രങ്ങളേ, നദികളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
57: തിമിംഗലങ്ങളേ, ജലജീവികളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
58: ആകാശപ്പറവകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
59: വന്യമൃഗങ്ങളേ, വളര്‍ത്തുമൃഗങ്ങളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
60: മനുഷ്യമക്കളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
61: ഇസ്രായേലേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
62: കര്‍ത്താവിന്റെ പുരോഹിതരേ, അവിടുത്തെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
63: കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
64: ആത്മാക്കളേ, നീതിമാന്മാരുടെ ചേതസ്സുകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
65: വിശുദ്ധരേ, വിനീതഹൃദയരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 
66: ഹനനിയാ, അസറിയാ, മിഷായേല്‍, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേയ്ക്കുമവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. എന്തെന്നാല്‍, അവിടുന്നു നമ്മെ പാതാളത്തില്‍നിന്നും മരണത്തിന്റെ പിടിയില്‍നിന്നും ജ്വലിക്കുന്ന തീച്ചൂളയില്‍നിന്നും അഗ്നിയുടെ മധ്യത്തില്‍നിന്നും രക്ഷിച്ചിരിക്കുന്നു. 
67: കര്‍ത്താവിനു നന്ദിപറയുവിന്‍, അവിടുന്നു നല്ലവനാണ്, അവിടുത്തെക്കാരുണ്യം എന്നേയ്ക്കും നിലനില്‍ക്കുന്നു. 
68: ദേവന്മാരുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍, അവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തേയ്ക്കു നന്ദിപറയുവിന്‍; അവിടുത്തെക്കാരുണ്യം എന്നേയ്ക്കും നിലനില്‍ക്കുന്നു.
24: നബുക്കദ്‌നേസര്‍ പരിഭ്രമിച്ചുപിടഞ്ഞെഴുന്നേറ്റു. തന്റെ ഉപദേശകന്മാരോടു് അവന്‍ ചോദിച്ചു: മൂന്നുപേരെയല്ലേ നാം ബന്ധിച്ചുതീയിലെറിഞ്ഞതു്?
25: അതേ, രാജാവേ, അവര്‍ പറഞ്ഞു. രാജാവു പറഞ്ഞു: എന്നാല്‍, അഗ്നിയുടെ നടുവില്‍ ബന്ധനംകൂടാതെ നാലുപേര്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കു് ഒരുപദ്രവവുമേറ്റിട്ടില്ല; നാലാമത്തവന്‍ കാഴ്ചയില്‍ ദേവകുമാരനെപ്പോലെയിരിക്കുന്നു.
26: ജ്വലിക്കുന്ന തീച്ചൂളയുടെ വാതില്‍ക്കലെത്തി നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരായ നിങ്ങള്‍ പുറത്തുവരുവിന്‍.
27: അവര്‍ അഗ്നിയില്‍നിന്നു പുറത്തുവന്നു. പ്രധാനദേശാധിപന്മാരും സ്ഥാനപതികളും നാടുവാഴികളും രാജാവിന്റെ ഉപദേശകരും വന്നുകൂടുകയും ആ മൂവരുടെയുംമേല്‍ അഗ്നിക്കു് ഒരു ശക്തിയുമുണ്ടായിരുന്നില്ലെന്നു കാണുകയുംചെയ്തു. അവരുടെ തലമുടി കരിയുകയോ വസ്ത്രത്തിനു കേടുപറ്റുകയോ, അവര്‍ക്കു തീയുടെ ഗന്ധമേല്‍ക്കുകയോ ചെയ്തില്ല.
28: നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്കിന്റെയും മെഷാക്കിന്റെയും അബെദ്‌നെഗോയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ! സ്വന്തം ദൈവത്തെയല്ലാതെ മറ്റൊരുദേവനെയും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിനെക്കാള്‍ സ്വശരീരങ്ങളെ പീഡനത്തിനു വിട്ടുകൊടുക്കുന്നതിനും രാജകല്പനയെപ്പോലും അവഗണിക്കുന്നതിനും തക്കവിധം, തന്നിലാശ്രയിച്ച തന്റെ ദാസന്മാരെ അവിടുന്നു സ്വന്തം ദൂതനെയയച്ചു മോചിപ്പിച്ചുവല്ലോ.
29: അതുകൊണ്ടു ഞാനിതാ ഒരു കല്പനപുറപ്പെടുവിക്കുന്നു: ഷദ്രാക്കിന്റെയും മെഷാക്കിന്റെയും അബെദ്‌നെഗോയുടെയും ദൈവത്തിനെതിരേ എന്തെങ്കിലുംപറയുന്ന ജനതകളെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണംകഷണമായി ചീന്തിക്കളയും; അവരുടെ ഭവനങ്ങള്‍ നിലംപരിചാക്കും; എന്തെന്നാല്‍, ഈ വിധത്തില്‍ രക്ഷിക്കാന്‍കഴിവുള്ള വേറൊരു ദേവനില്ല.
30: രാജാവു ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ബാബിലോണ്‍പ്രവിശ്യയില്‍ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ