അദ്ധ്യായം 46
രാജാവും തിരുനാളുകളും
1: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അകത്തേ അങ്കണത്തിന്റെ കിഴക്കേ പടിപ്പുര ജോലിദിവസങ്ങള്‍ ആറിലും അടച്ചിരിക്കണം. സാബത്തിലും അമാവാസിയിലും അതു തുറന്നിടണം.2: രാജാവു പുറത്തുനിന്നു പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിച്ചു്, തൂണിനരികേ നില്ക്കണം. അവന്റെ ദഹനബലിയും സമാധാനബലിയും പുരോഹിതന്മാരര്‍പ്പിക്കണം. പടിപ്പുരയുടെ വാതില്‍ക്കല്‍നിന്നുകൊണ്ടു് അവന്‍ ആരാധനനടത്തുകയുംവേണം. അതുകഴിഞ്ഞു് അവന്‍ പുറത്തുപോകണം. എന്നാല്‍ വൈകുന്നേരംവരെ പടിപ്പുരവാതില്‍ അടയ്ക്കരുതു്.
3: ജനം സാബത്തിലും അമാവാസിയിലും പടിപ്പുരവാതില്‍ക്കല്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ആരാധനനടത്തണം.
4: സാബത്തില്‍ രാജാവു കര്‍ത്താവിനു സമര്‍പ്പിക്കുന്ന ദഹനബലി, ഊനമറ്റ ആറ് ആട്ടിന്‍ കുട്ടികളും ഒരു മുട്ടാടുമായിരിക്കണം.
5: ധാന്യബലിയായി മുട്ടാടിനോടൊപ്പം ഒരു ഏഫായും കുഞ്ഞാടുകളോടൊപ്പം തന്റെ കഴിവുപോലെയും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും അവന്‍ നല്കണം.
6: അമാവാസിയില്‍ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആറ് ആട്ടിന്‍കുട്ടികളെയും ഒരു മുട്ടാടിനെയും അവന്‍ കാഴ്ചകൊടുക്കണം.
7: കാളയോടും മുട്ടാടിനോടുമൊപ്പം ഓരോ ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം തന്റെ കഴിവുപോലെയും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും ധാന്യബലിയായി കൊടുക്കണം.
8: രാജാവു പടിപ്പുരയുടെ പൂമുഖത്തിലെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോവുകയുംവേണം.
9: നിശ്ചിതതിരുനാളുകളില്‍ ദേശത്തെ ജനം കര്‍ത്താവിന്റെ സന്നിധിയില്‍ ആരാധനയ്ക്കായിവരുമ്പോള്‍ വടക്കേ പടിപ്പുരയിലൂടെ പ്രവേശിക്കുന്നവന്‍ തെക്കേ പടിപ്പുരയിലൂടെയും തെക്കേതിലൂടെ പ്രവേശിക്കുന്നവന്‍ വടക്കേതിലൂടെയും പുറത്തുപോകണം. താന്‍ പ്രവേശിച്ച പടിപ്പുരയിലൂടെ തിരിയെപ്പോകാതെ അതിനെതിരേയുള്ളതിലൂടെവേണം പുറത്തുപോകാന്‍.
10: അവരകത്തുകടക്കുമ്പോള്‍ രാജാവും അവരോടൊപ്പം അകത്തു പ്രവേശിക്കുകയും പുറത്തുപോകുമ്പോള്‍ അവരോടൊപ്പം പുറത്തുപോകുകയുംവേണം.
11: തിരുനാളുകളിലും നിശ്ചിതകാലങ്ങളിലും ധാന്യബലി കാളക്കുട്ടിയോടും മുട്ടാടിനോടുമൊപ്പം ഒരു ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം ഓരോരുത്തന്റെ കഴിവുപോലെയും ഓരോ ഏഫായ്ക്കും ഓരോ ഹിൻ എണ്ണയുമായിരിക്കും.
12: രാജാവു് ദഹനബലിയോ സമാധാനബലിയോ കര്‍ത്താവിനു സ്വമേധയാ സമര്‍പ്പിക്കുമ്പോള്‍ കിഴക്കേ പടിപ്പുര അവനുവേണ്ടി തുറന്നുകൊടുക്കണം. സാബത്തില്‍ ചെയ്യാറുള്ളതുപോലെ തന്റെ ദഹനബലിയും സമാധാനബലിയും അവന്‍ സമര്‍പ്പിക്കണം. അതുകഴിഞ്ഞു പുറത്തുപോകണം; അതിനുശേഷം പടിപ്പുര അടയ്ക്കുകയുംവേണം.
13: അവന്‍ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ ഓരോ ആട്ടിന്‍ക്കുട്ടിയെ ദിവസേന കര്‍ത്താവിനു കൊടുക്കണം. ഓരോ പ്രഭാതത്തിലും അവനങ്ങനെചെയ്യട്ടെ.
14: അതിനോടൊപ്പം ആറിലൊന്നു് ഏഫായും മാവുകുഴയ്ക്കാന്‍ മൂന്നിലൊന്നു ഹിൻ എണ്ണയും ധാന്യബലിയായി അവന്‍ ഓരോ പ്രഭാതത്തിലും കര്‍ത്താവിനു കൊടുക്കണം. ദിനംതോറുമുള്ള ബലിയുടെ നിയമമാണിതു്.
15: ഇപ്രകാരം ആട്ടിന്‍കുട്ടിയും ധാന്യബലിയും എണ്ണയും ഓരോ പ്രഭാതത്തിലും ദൈനംദിനദഹനബലിക്കായി നല്കണം.
16: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: രാജാവു തന്റെ പുത്രന്മാരില്‍ ആര്‍ക്കെങ്കിലും തന്റെ പൈതൃകാവകാശത്തില്‍നിന്നൊരു സമ്മാനംകൊടുത്താല്‍ അതവന്റേതായിരിക്കും. അതവനു പൈതൃകസ്വത്തായിരിക്കും.
17: അവന്‍ തന്റെ പിതൃസ്വത്തില്‍നിന്നു തന്റെ ദാസന്മാരിലൊരുവനു് ഒരു സമ്മാനംകൊടുത്താല്‍ വിമോചനവര്‍ഷംവരെ അതവന്റേതായിരിക്കും. അതിനുശേഷം അതു തിരിയെക്കൊടുക്കണം. രാജാവിന്റെ പിതൃസ്വത്തില്‍നിന്നുള്ള സമ്മാനം അവന്റെ പുത്രന്മാര്‍ക്കുമാത്രമുള്ളതാണു്.
18: ജനത്തെ അവരുടെ സ്വത്തില്‍നിന്നു ബലംപ്രയോഗിച്ചുപുറത്താക്കി, രാജാവവരുടെ പൈതൃകാവകാശം കൈവശപ്പെടുത്താന്‍ പാടില്ല. സ്വന്തംസ്വത്തില്‍നിന്നാണു് അവന്‍ മക്കള്‍ക്കു പൈതൃകാവകാശംനല്കേണ്ടതു്. അങ്ങനെയാവുമ്പോൾ എന്റെ ജനത്തിന്റെ സ്വത്തു് അവര്‍ക്കു നഷ്ടപ്പെടുകയില്ല.
19: അതിനുശേഷം അവനെന്നെ പടിപ്പുരയുടെ പാര്‍ശ്വകവാടത്തിലൂടെ പുരോഹിതന്മാരുടെ വിശുദ്ധമുറികളുടെ വടക്കേനിരയിലേക്കു കൊണ്ടുവന്നു. അവയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തു് ഞാനൊരു സ്ഥലം കണ്ടു.
20: അവനെന്നോടു പറഞ്ഞു: പുറത്തേ അങ്കണത്തിലേക്കു കൊണ്ടുവന്നു ജനത്തിലേക്കു പരിശുദ്ധിപടരാതിരിക്കേണ്ടതിന്, പുരോഹിതന്മാര്‍ പ്രായശ്ചിത്തബലിയും പാപപരിഹാരബലിയും വേവിക്കുകയും ധാന്യബലി ചുടുകയുംചെയ്യേണ്ടസ്ഥലമാണിതു്.
21: പിന്നെ അവനെന്നെ പുറത്തേ അങ്കണത്തിലേക്കു കൊണ്ടുവന്നു്, അങ്കണത്തിന്റെ നാലുകോണുകളിലേക്കും നയിച്ചു. അങ്കണത്തിന്റെ ഓരോകോണിലും ഓരോ അങ്കണമുണ്ടായിരുന്നു.
22: നാല്പതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള ഓരോ ചെറിയ അങ്കണം നാലുകോണിലുമുണ്ടായിരുന്നു. അവ ഒരേവലിപ്പത്തിലായിരുന്നു.
23: നാലങ്കണങ്ങളുടെയും ഉള്‍വശത്തു ചുറ്റിലും കല്‍ഭിത്തി കെട്ടിയിരുന്നു.
24: അതിന്റെ ചുവട്ടില്‍, ചുറ്റും അടുപ്പുകളുമുണ്ടായിരുന്നു. അപ്പോളവനെന്നോടു പറഞ്ഞു: ദേവാലയത്തില്‍ ശുശ്രൂഷിക്കുന്നവര്‍ ജനത്തിന്റെ ബലിവസ്തുക്കള്‍ വേവിക്കുന്ന സ്ഥലമാണിതു്.
അദ്ധ്യായം 47
ദേവാലയത്തില്‍നിന്നു നീര്‍ച്ചാല്‍1: പിന്നെ അവനെന്നെ ദേവാലയവാതില്‍ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്റെ അടിയില്‍നിന്നു കിഴക്കോട്ടു വെള്ളമൊഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണു്. ദേവാലയപൂമുഖത്തിന്റെ വലത്തുഭാഗത്തു്, ബലിപീഠത്തിന്റെ തെക്കുവശത്തു്, അടിയില്‍നിന്നു വെള്ളമൊഴുകിക്കൊണ്ടിരുന്നു.
2: പിന്നെ അവനെന്നെ വടക്കേപ്പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയുംചെയ്തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു.
3: കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്നു്, ആയിരംമുഴം അളന്നു. എന്നിട്ടു് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാല്‍വരെ വെള്ളമുണ്ടായിരുന്നു.
4: പിന്നെയും അവന്‍ ആയിരംമുഴം അളന്നു്, എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടുമവന്‍ ആയിരംമുഴം അളന്നു് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെയരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നു.
5: പിന്നെയുമവന്‍ ആയിരംമുഴമളന്നു. എനിക്കു കടന്നുപോകാന്‍പറ്റാത്ത ഒരു നദിയായിരുന്നു അതു്. വെള്ളം അത്രയ്ക്കുയര്‍ന്നിരുന്നു. നീന്താന്‍വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിനു് - നടന്നു് അക്കരെപറ്റാന്‍വയ്യാത്ത ഒരു നദി.
6: അവനെന്നോടു ചോദിച്ചു: മനുഷ്യപുത്രാ നീയിതു കണ്ടോ? പിന്നെ അവനെന്നെ നദീതീരത്തൂടെ തിരിച്ചുകൊണ്ടുവന്നു.
7: ഞാന്‍ തിരിച്ചുപോന്നപ്പോള്‍ നദിയുടെയിരുകരയിലും വളരെയധികം വൃക്ഷങ്ങള്‍ കണ്ടു.
8: അവനെന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കന്‍പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ച്ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ചെന്നു്, അതിനെ ശുദ്ധജലമാക്കുന്നു.
9: നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റംചേര്‍ന്നുജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളുമുണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ്, നദി അങ്ങോട്ടൊഴുകുന്നതു്. അങ്ങനെ നദിയൊഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞുനില്‍ക്കും.
10: മീന്‍പിടുത്തക്കാര്‍ ആ കടല്‍ക്കരെ നില്ക്കും. എന്‍ഗേദിമുതല്‍ എന്‍എഗ്ലായിംവരെ വലവീശാന്‍പറ്റിയ സ്ഥലമാണു്. അവിടെ മഹാസമുദ്രത്തിലെപ്പോലെ വിവിധതരം മത്സ്യങ്ങളുണ്ടായിരിക്കും.
11: എന്നാല്‍ നദിയുടെ സമീപത്തുള്ള ചേറ്റുനിലങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാക്കപ്പെടുകയില്ല. ഉപ്പിനുവേണ്ടി അവ മാറ്റിവച്ചിരിക്കുന്നു.
12: നദിയുടെ, ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെയിലകള്‍ വാടിക്കൊഴിയുകയോ അവ ഫലംനല്കാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധസ്ഥലത്തുനിന്നൊഴുകുന്നതുകൊണ്ടു്, മാസംതോറും പുത്തന്‍ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകള്‍ രോഗശമനത്തിനുമുപകരിക്കുന്നു.
ദേശത്തിന്റെ അതിരുകള്‍
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കിടയില്‍, നീ ദേശം വിഭജിക്കുന്നതു് ഇപ്രകാരമായിരിക്കണം. ജോസഫിനു് രണ്ടു പങ്കുണ്ടായിരിക്കണം.
14: നിങ്ങളതു തുല്യമായിവേണം ഭാഗിക്കാന്‍. ഈ ദേശം നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്നു ഞാന്‍ ശപഥം ചെയ്തു. പൈതൃകാവകാശമായി നിങ്ങള്‍ക്കിതു ലഭിക്കും.
15: ദേശത്തിന്റെ അതിര്‍ത്തി ഇതായിരിക്കണം; വടക്കോട്ടു് മഹാസമുദ്രംമുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്റെ അതിര്‍ത്തിവരെ.
16: അവിടെനിന്നു സെദാദ്, ബറോത്ത, ദമാസ്‌ക്കസിന്റെയും ഹമാത്തിന്റെയും ഇടയ്ക്കുള്ള അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സിബ്രായിം, ഹൗറാന്റെ അതിര്‍ത്തിയിലുള്ള ഹാസ്സെര്‍ ഹത്തിക്കോൻ എന്നിവവരെയും.
17: അങ്ങനെ വടക്കേ അതിര്‍ത്തി, സമുദ്രംമുതല്‍ ദമാസ്ക്കസിന്റെ വടക്കേയതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍വരെയും അതിനു വടക്കുള്ള ഹമാത്തിന്റെ അതിര്‍ത്തിവരെയും. ഇതാണു വടക്കേ അതിര്.
18: കിഴക്കേ അതിര്‍ത്തി: ദമാസ്ക്കസിന്റെയും ഹൗറാന്റെയുമിടയ്ക്കുള്ള ഹസാര്‍ഏനോന്‍മുതല്‍ ഇസ്രായേല്‍ദേശത്തിനും ഗിലയാദിനുമിടയ്ക്കു ജോര്‍ദ്ദാന്‍വഴി കിഴക്കേക്കടലും താമാറുംവരെയും. ഇതായിരിക്കണം കിഴക്കേയതിര്.
19: തെക്കേയതിര്‍ത്തി: താമാര്‍മുതല്‍ മെരിബാത്കാദെഷിലെ ജലാശയംവരെയും അവിടെനിന്നു് ഈജിപ്തുതോടുവഴി മഹാസമുദ്രംവരെയും. ഇതായിരിക്കണം തെക്കേയതിര്‍ത്തി.
20: ഹമാത്തിന്റെ കവാടത്തിനുനേരേവരെ മഹാസമുദ്രമായിരിക്കണം പടിഞ്ഞാറേയതിര്‍ത്തി.
21: അങ്ങനെ ഇസ്രായേല്‍ഗോത്രങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ ഈ ദേശം വിഭജിച്ചെടുക്കണം.
22: നിങ്ങള്‍ക്കും നിങ്ങളുടെയിടയില്‍ത്താമസിക്കവേ, കുട്ടികള്‍ജനിച്ചു്, അവിടെപ്പാര്‍ക്കുന്ന വിദേശീയര്‍ക്കും പൈതൃകാവകാശമായി അതു പങ്കുവയ്ക്കണം. അവര്‍ നിങ്ങള്‍ക്കു സ്വദേശീയരായ ഇസ്രായേല്‍മക്കളെപ്പോലെയായിരിക്കണം. ഇസ്രായേല്‍ഗോത്രങ്ങളുടെയിടയില്‍ നിങ്ങളോടൊപ്പം അവര്‍ക്കും ഒരവകാശം ലഭിക്കണം.
23: പരദേശിപാര്‍ക്കുന്ന ഗോത്രമേതോ, ആ ഗോത്രത്തില്‍ത്തന്നെ അവനു് ഓഹരികൊടുക്കണം, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
അദ്ധ്യായം 48
ഗോത്രങ്ങളുടെ ഓഹരി1: ഗോത്രങ്ങളുടെ പേരുകളിവയാണു്: വടക്കേയതിര്‍ത്തിയിലാരംഭിച്ചു്, കടല്‍മുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്റെ കവാടംവരെയും ഹമാത്തിനുനേരേ ദമാസ്ക്കസിന്റെ വടക്കേയതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍വരെയും കിഴക്കുപടിഞ്ഞാറു വ്യാപിച്ചുകിടക്കുന്ന ദാന്‍ ആണു് ഒരുഭാഗം.
2: അതിനോടുചേര്‍ന്നു കിഴക്കേയറ്റംമുതല്‍ പടിഞ്ഞാറേയറ്റംവരെ ആഷേറിന്റെ ഓഹരിയാണു്.
3: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണു നഫ്താലിയുടേതു്.
4: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ മാനാസ്സെയുടെ ഓഹരിയാണു്.
5: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണു് എഫ്രായിമിന്റെ അവകാശം.
6: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടഞ്ഞാറുവരെ റൂബന്റെ ഓഹരിയാണു്.
7: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ യൂദായുടെ ഓഹരി.
വിശുദ്ധ ഓഹരി
8: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇരുപത്തയ്യായിരംമുഴം വീതിയിലും ഒരു ഗോത്രത്തിന്റെ ഓഹരിയുടേതിനുതുല്യമായ നീളത്തിലും കിഴക്കുപടിഞ്ഞാറായി നിങ്ങള്‍ നീക്കിവയ്ക്കുന്ന ഒരു ഭാഗം; അതിനുമദ്ധ്യേയായിരിക്കും വിശുദ്ധമന്ദിരം.
9: കര്‍ത്താവിനുവേണ്ടി നിങ്ങള്‍ മാറ്റിവയ്ക്കുന്നസ്ഥലത്തിന്റെ നീളം ഇരുപത്തയ്യായിരംമുഴവും വീതി പതിനായിരംമുഴവുമായിരിക്കണം.
10: വിശുദ്ധഓഹരിയായി നീക്കിവയ്‌ക്കേണ്ടതു് ഇവയാണു്: വടക്കു് ഇരുപത്തയ്യായിരംമുഴം നീളവും, പടിഞ്ഞാറ് പതിനായിരംമുഴം വീതിയും കിഴക്കു പതിനായിരംമുഴം വീതിയും തെക്കു് ഇരുപത്തയ്യായിരംമുഴം നീളവുമുള്ള ഒരു ഭാഗം പുരോഹിതന്മാര്‍ക്കായി നീക്കിവയ്ക്കണം. അതിന്റെമദ്ധ്യത്തിലായിരിക്കണം കര്‍ത്താവിന്റെ വിശുദ്ധമന്ദിരം.
11: ഇസ്രായേല്‍വംശവും ലേവ്യരും വഴിതെറ്റിയപ്പോള്‍ അവരോടൊപ്പം മാര്‍ഗ്ഗഭ്രംശംസംഭവിക്കാതെ എന്റെ ആലയത്തിന്റെ ചുമതലവഹിച്ച അഭിഷിക്തപുരോഹിതരായ സാദോക്കിന്റെ പുത്രന്മാര്‍ക്കുള്ളതാണിതു്.
12: ലേവ്യരുടെ അതിര്‍ത്തിയോടുചേര്‍ന്ന്, വിശുദ്ധഓഹരിയില്‍നിന്നു വേര്‍തിരിച്ചെടുത്ത, അതിവിശുദ്ധമായ ഓഹരിയാണവരുടേതു്.
13: പുരോഹിതന്മാരുടെതിനോടുചേര്‍ന്ന്, ഇരുപത്തയ്യായിരംമുഴം നീളത്തിലും പതിനായിരംമുഴം വീതിയിലും ഒരോഹരി ലേവ്യര്‍ക്കുണ്ടായിരിക്കണം. ആകെ നീളം ഇരുപത്തയ്യായിരംമുഴവും. വീതി പതിനായിരംമുഴവും.
14: അവരതു വില്ക്കുകയോ കൈമാറ്റംചെയ്യുകയോ അരുതു്. ദേശത്തിന്റെ ഈ വിശിഷ്ടഭാഗം അവര്‍ അന്യാധീനപ്പെടുത്തിക്കളയരുതു്. എന്തെന്നാല്‍ അതു കര്‍ത്താവിനു വിശുദ്ധമാണു്.
15: ശേഷിച്ച അയ്യായിരംമുഴം വീതിയും ഇരുപത്തയ്യായിരംമുഴം നീളവുമുള്ള ഭാഗം പട്ടണത്തിലെ സാധാരണആവശ്യത്തിനും താമസത്തിനും പ്രാന്തപ്രദേശത്തിനുംവേണ്ടിയാണു്. നഗരം അതിന്റെ മദ്ധ്യത്തിലായിരിക്കണം.
16: അതിന്റെ അളവുകളിതായിരിക്കണം: വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നാലായിരത്തിയഞ്ഞൂറുമുഴംവീതം.
17: നഗരത്തിനൊരു തുറസ്സായസ്ഥലമുണ്ടായിരിക്കണം. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇരുനൂറ്റമ്പതുമുഴംവീതം.
18: വിശുദ്ധഓഹരിയുടെയരികുചേര്‍ന്ന്, മിച്ചമുള്ളതു് കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതമായിരിക്കണം. അവിടത്തെ ഉത്പന്നങ്ങള്‍ നഗരത്തിലെ ജോലിക്കാര്‍ക്കു ഭക്ഷണത്തിനുള്ളതാണു്.
19: ഇസ്രായേലിലെ എല്ലാ ഗോത്രത്തിലുംപെട്ട നഗരത്തിലെ കൃഷിക്കാർ, അതില്‍ കൃഷിചെയ്യണം.
20: നിങ്ങള്‍ നീക്കിവയ്ക്കുന്ന മുഴുവന്‍ഭാഗവും - വിശുദ്ധഓഹരിയും നഗരസ്വത്തുംകൂടെ - ഇരുപത്തയ്യായിരംമുഴത്തില്‍ സമചതുരമായിരിക്കണം.
21: വിശുദ്ധഓഹരിക്കും നഗരസ്വത്തിനും ഇരുവശത്തും ശേഷിക്കുന്നഭാഗം രാജാവിനുള്ളതാണു്. വിശുദ്ധഓഹരിയുടെ ഇരുപത്തയ്യായിരംമുഴം സ്ഥലത്തുനിന്നു കിഴക്കേയതിരുവരെയും പടിഞ്ഞാറേയതിരുവരെയും ഗോത്രങ്ങളുടെ ഓഹരികള്‍ക്കു സമാന്തരമായി വ്യാപിച്ചുകിടക്കുന്നസ്ഥലം രാജാവിനുള്ളതാണു്. വിശുദ്ധഓഹരിയും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും അതിന്റെ നടുക്കായിരിക്കും.
22: നഗരത്തിന്റെയും ലേവ്യരുടെയും സ്വത്തുക്കള്‍ രാജാവിന്റെ ഓഹരിയുടെ മദ്ധ്യത്തിലായിരിക്കണം. രാജാവിന്റെ ഓഹരി യൂദായുടെയും ബഞ്ചമിന്റെയും അതിരുകള്‍ക്കിടയിലും.
മറ്റുഗോത്രങ്ങളുടെ ഓഹരി
23: ബാക്കിയുള്ള ഗോത്രങ്ങളുടെ ഓഹരി: കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ബഞ്ചമിന്റെ ഭാഗം.
24: അതിനോടു ചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണു് ശിമയോന്റെ ഓഹരി.
25: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇസാക്കറിന്റെ ഓഹരി.
26: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ സെബുലൂന്റെ ഓഹരി.
27: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഗാദിന്റെ ഓഹരി.
28: ഗാദിന്റെ അതിരിനോടുചേര്‍ന്നു തെക്കോട്ടു താമാര്‍മുതല്‍ മെറിബത്കാദെഷജലാശയംവരെയും അവിടെനിന്നു് ഈജിപ്തുതോടുവഴി മഹാസമുദ്രംവരെയുമാണു് തെക്കേയതിര്‍ത്തി.
29: ഇസ്രായേല്‍ഗോത്രങ്ങളുടെയിടയില്‍ പൈതൃകാവകാശമായി നിങ്ങള്‍ വിഭജിച്ചെടുക്കേണ്ട ദേശമിതാണു്. ഇവയാണു് അവരുടെ ഓഹരികള്‍ - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
ജറുസലെം കവാടങ്ങള്‍
30: പട്ടണത്തിന്റെ പുറത്തേക്കുള്ളകവാടങ്ങള്‍: നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള വടക്കുവശത്തു മൂന്നു കവാടങ്ങള്‍ -
31: റൂബന്റെയും യൂദായുടെയും ലേവിയുടെയും ഓരോന്നു്. ഇസ്രായേല്‍ഗോത്രങ്ങളുടെപേരിലാണു കവാടങ്ങളറിയപ്പെടുക.
32: നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള കിഴക്കുവശത്തു മൂന്നു കവാടങ്ങള്‍ - ജോസഫിന്റെയും ബഞ്ചമിന്റെയും ദാനിന്റെയും.
33: നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള തെക്കുവശത്തു മൂന്നു കവാടങ്ങള്‍ - ശിമയോന്റെയും ഇസാക്കറിന്റെയും സെബുലൂന്റെയും.
34: നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള പടിഞ്ഞാറുവശത്തു മൂന്നു കവാടങ്ങള്‍ ഗാദിന്റെയും ആഷേറിന്റേയും നഫ്താലിയുടെയും.
35: നഗരത്തിന്റെ ചുറ്റളവു പതിനെണ്ണായിരംമുഴമായിരിക്കണം. ഇനിമേല്‍ നഗരത്തിന്റെ പേര്, യാഹ്‌വെഷാമാ എന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ