ഇരുന്നൂറ്റിയറുപത്തിയാറാം ദിവസം: സെഫാനിയ 1 - 3


അദ്ധ്യായം 1

കര്‍ത്താവിന്റെ ദിനം
1: യൂദാരാജാവും അമ്മോന്റെ പുത്രനുമായ ജോസിയായുടെകാലത്തു കുഷിയുടെ മകന്‍ സെഫാനിയായ്ക്കു കര്‍ത്താവില്‍നിന്നുണ്ടായ അരുളപ്പാട്. കുഷി ഗദാലിയായുടെയും ഗദാലിയാ അമറിയായുടെയും അമറിയാ ഹെസക്കിയായുടെയും പുത്രനാണ്.
2: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ഭൂമുഖത്തുനിന്നു സര്‍വ്വവും തുടച്ചുമാറ്റും.
3: മനുഷ്യരെയും മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും കടലിലെ മത്സ്യങ്ങളെയും ഞാന്‍ ഉന്മൂലനംചെയ്യും. ദുഷ്ടരെ ഞാന്‍ തകര്‍ക്കും. ഭൂമുഖത്തുനിന്നു ഞാന്‍ മനുഷ്യവംശത്തെ വിച്ഛേദിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
4: ഞാന്‍ യൂദായ്ക്കും ജറുസലെംനിവാസികള്‍ക്കുമെതിരേ എന്റെ കരം നീട്ടും. ബാലിന്റെ ഭക്തന്മാരില്‍ അവശേഷിച്ചിരിക്കുന്നവരെയും വിഗ്രഹാരാധകരായ പുരോഹിതന്മാരുടെ നാമത്തെയും ഈ സ്ഥലത്തുനിന്നു ഞാന്‍ വിച്ഛേദിക്കും.
5: പുരമുകളില്‍ ആകാശസൈന്യത്തെ വണങ്ങുന്നവരെയും, കര്‍ത്താവിനെ ആരാധിക്കുകയും അവിടുത്തെ നാമത്തില്‍ ശപഥംചെയ്യുകയും അതേസമയം മില്‍ക്കോമിന്റെ നാമത്തില്‍ ശപഥംചെയ്യുകയുംചെയ്യുന്നവരെയും ഞാനില്ലാതാക്കും.
6: കര്‍ത്താവിനെ അനുഗമിക്കുന്നതില്‍നിന്നു പിന്തിരിഞ്ഞവരെയും അവിടുത്തെ അന്വേഷിക്കാത്തവരെയും അവിടുത്തോട് ആരായാത്തവരെയും ഞാന്‍ സംഹരിക്കും.
7: ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവിന്റെ ദിനം ആസന്നമായിരിക്കുന്നു. കര്‍ത്താവ് ഒരു ബലിയൊരുക്കിയിരിക്കുന്നു. തന്റെ അതിഥികളെ അവിടുന്നു ശുദ്ധീകരിച്ചിരിക്കുന്നു.
8: കര്‍ത്താവിന്റെ ബലിയുടെ ദിനത്തില്‍ രാജസേവകന്മാരെയും രാജകുമാരന്മാരെയും വിദേശീയ വസ്ത്രങ്ങള്‍കൊണ്ടു തങ്ങളെത്തന്നെ അലങ്കരിച്ചിരിക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.
9: അന്നു വാതില്പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെ യജമാനന്മാരുടെ വീടുകള്‍ അക്രമത്താലും വഞ്ചനയാലും നിറയ്ക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.
10: കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു മത്സ്യകവാടത്തില്‍നിന്ന് ഒരു വിലാപവും നഗരത്തിന്റെ പുതിയഭാഗത്തുനിന്നു മുറവിളിയുമുയരും. കുന്നുകളില്‍നിന്നു പൊട്ടിക്കരയുന്ന ശബ്ദം കേള്‍ക്കും.
11: മക്തേഷ്‌നിവാസികളേ, പ്രലപിക്കുവിന്‍. എല്ലാ വ്യാപാരികളും തിരോധാനംചെയ്തു. വെള്ളി തൂക്കുന്നവര്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
12: അന്നു ഞാന്‍ ജറുസലെമിനെ, വിളക്കുമായി വന്നു പരിശോധിക്കും. കര്‍ത്താവ് നന്മയോ തിന്മയോ ചെയ്യുകയില്ല എന്നാത്മഗതംചെയ്ത്, വീഞ്ഞിന്റെ മട്ടില്‍ക്കിടന്നു ചീര്‍ക്കുന്നവരെ ഞാന്‍ ശിക്ഷിക്കും.
13: അവരുടെ വസ്തുവകകള്‍ കവര്‍ച്ചചെയ്യപ്പെടും. അവരുടെ ഭവനങ്ങള്‍ ശൂന്യമാകും. അവര്‍ വീടുപണിയുമെങ്കിലും അതില്‍ വസിക്കുകയില്ല. അവര്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല.
14: കര്‍ത്താവിന്റെ മഹാദിനമടുത്തിരിക്കുന്നു; അതിവേഗം അതടുത്തുവരുന്നു. കര്‍ത്താവിന്റെ ദിനത്തിന്റെ മുഴക്കം ഭയങ്കരമാണ്; ശക്തന്മാര്‍ അപ്പോള്‍ ഉറക്കെ നിലവിളിക്കും.
15: ക്രോധത്തിന്റെ ദിനമാണത്. കഷ്ടതയുടെയും കഠിനദുഃഖത്തിന്റെയും ദിനം! നാശത്തിന്റെയും ശൂന്യതയുടെയും ദിനം! അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും ദിനം! മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം!
16: ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയര്‍ന്ന കോട്ടകള്‍ക്കുമെതിരായി കാഹളനാദവും പോര്‍വിളിയുമുയരുന്ന ദിനം!
17: ഞാന്‍ മനുഷ്യരുടെമേല്‍ കഷ്ടത വരുത്തും. അപ്പോളവര്‍ അന്ധരെപ്പോലെ നടക്കും. എന്തെന്നാല്‍, അവര്‍ കര്‍ത്താവിനെതിരായി പാപംചെയ്തിരിക്കുന്നു. അവരുടെ രക്തം പൊടിപോലെയും, അവരുടെ മാംസം, ചാണകംപോലെയും ചിതറിക്കും.
18: കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ അവരുടെ വെള്ളിക്കോ സ്വര്‍ണ്ണത്തിനോ അവരെ രക്ഷിക്കാനാവില്ല. അസഹിഷ്ണുവായ അവിടുത്തെ ക്രോധത്തിന്റെ അഗ്നിയില്‍ ഭൂമി മുഴുവനും ദഹിച്ചുപോകും; ഭൂവാസികളെ മുഴുവന്‍ അവിടുന്നു പൂര്‍ണ്ണമായും പെട്ടെന്നും ഉന്മൂലനം ചെയ്യും.

അദ്ധ്യായം 2

അനുതപിക്കുക
1: ലജ്ജയില്ലാത്ത ജനതയേ, പറന്നുപോകുന്ന പതിരുപോലെ നിങ്ങളെ ഓടിച്ചുകളയുന്നതിനു മുമ്പ്,
2: കര്‍ത്താവിന്റെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കുന്നതിനു മുമ്പ്, കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനം നിങ്ങളുടെമേല്‍ വരുന്നതിനുമുമ്പ്, ഒരുമിച്ചു കൂടുവിന്‍.
3: അവിടുത്തെ കല്പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, കര്‍ത്താവിനെയന്വേഷിക്കുവിന്‍; നീതിയും വിനയവുമന്വേഷിക്കുവിന്‍. കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ ഒരുപക്ഷേ നിങ്ങളെ അവിടുന്നു മറച്ചേക്കാം.

ജനതകള്‍ക്കു നാശം
4: ഗാസാ നിര്‍ജ്ജനമാകും; അഷ്‌കലോണ്‍ ശൂന്യമാകും. അഷ്ദോദിലെ ജനങ്ങള്‍ മധ്യാഹ്നത്തില്‍ തുരത്തപ്പെടും. എക്രോണ്‍ പിഴുതെറിയപ്പെടും.
5: കടല്‍ത്തീരവാസികളേ, ക്രേത്യജനമേ, നിങ്ങള്‍ക്കു ദുരിതം! കര്‍ത്താവിന്റെ വചനം നിങ്ങള്‍ക്കെതിരാണ്. ഫിലിസ്ത്യദേശമായ കാനാന്‍, ഒരുവന്‍പോലും അവശേഷിക്കാത്തവിധം നിന്നെ ഞാന്‍ നശിപ്പിക്കും.
6: കടല്‍ത്തീരമേ, നീ ഇടയന്മാരുടെ കുടിലുകള്‍ക്കും ആട്ടിന്‍കൂട്ടങ്ങളുടെ ആലകള്‍ക്കുമുള്ള ഇടമായിത്തീരും.
7: കടല്‍ത്തീരം യൂദാഗോത്രത്തിലവശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമാടുകളെ മേയ്ക്കും. അഷ്കലോണിന്റെ ഭവനങ്ങളില്‍ അവര്‍ വൈകുന്നേരം ഉറങ്ങും. എന്തെന്നാല്‍, അവരുടെ ദൈവമായ കര്‍ത്താവ്, അവരെ സ്മരിക്കുകയും അവരുടെ സുസ്ഥതി പുനഃസ്ഥാപിക്കുകയുംചെയ്യും.
8: മൊവാബിന്റെ അധിക്ഷേപങ്ങളും, എന്റെ ജനത്തെനിന്ദിക്കുകയും അവരുടെ ദേശത്തിനെതിരായി വീമ്പടിക്കുകയും ചെയ്ത അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു.
9: അതിനാല്‍ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, മൊവാബ്, സോദോമിനെപ്പോലെയും അമ്മോന്യര്‍, ഗൊമോറായെപ്പോലെയും, മുള്‍പ്പടര്‍പ്പും ഉപ്പുകുഴികളുംനിറഞ്ഞ നിത്യശൂന്യതയുടെ ദേശമായിത്തീരും. എന്റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ അവരെ കൊള്ളയടിക്കും. എന്റെ രാജ്യത്തില്‍ അവശേഷിക്കുന്നവര്‍ അവ കൈവശപ്പെടുത്തും.
10: ഇതായിരിക്കും അവരുടെ അഹങ്കാരത്തിനുള്ള പ്രതിഫലം. അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ജനത്തിനെതിരായി വീമ്പടിക്കുകയും അവരെ നിന്ദിക്കുകയും ചെയ്തു.
11: കര്‍ത്താവ് അവര്‍ക്കു ഭീതിദനായിരിക്കും. അവിടുന്നു ഭൂമിയിലെ സകല ദേവന്മാരെയും നശിപ്പിക്കും. എല്ലാ ജനതകളും താന്താങ്ങളുടെ ദേശത്ത് അവിടുത്തെ വണങ്ങും.
12: എത്യോപ്യാക്കാരേ, നിങ്ങളും എന്റെ വാളിനിരയാകും.
13: അവിടുന്ന്, ഉത്തരദിക്കിനെതിരേ കൈനീട്ടി അസ്സീറിയായെ നശിപ്പിക്കും. അവിടുന്നു നിനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടതുമാക്കും.
14: അതിന്റെ മദ്ധ്യത്തില്‍ ആട്ടിന്‍പറ്റങ്ങള്‍ മേയും; വന്യമൃഗങ്ങളും കഴുകനും മുള്ളന്‍പന്നിയും തകര്‍ന്ന തൂണുകളുടെയിടയില്‍ പാര്‍ക്കും. കിളിവാതില്‍ക്കലിരുന്നു മൂങ്ങ മൂളും; വാതില്പടിയിലിരുന്നു മലങ്കാക്ക കരയും. അവളുടെ ദേവദാരുശില്പങ്ങള്‍ ശൂന്യമായിക്കിടക്കും.
15: ഞാന്‍മാത്രമേയുള്ളു, മറ്റാരുമില്ല എന്നുപറഞ്ഞു സുരക്ഷിതമായി നിലകൊണ്ട്, വിലസിയ നഗരം ഇതുതന്നെ. ഇതെത്ര ശൂന്യമായി, വന്യമൃഗങ്ങളുടെ സങ്കേതമായി! അതിനരികിലൂടെ കടന്നുപോകുന്നവര്‍ ചൂളമടിച്ചു പരിഹസിക്കുകയും കൈവീശുകയുംചെയ്യും.

അദ്ധ്യായം 3

ജറുസലെമിനു ശിക്ഷ
1: ധിക്കാരിയും മലിനയും മര്‍ദ്ദകയുമായ നഗരത്തിനു ദുരിതം! അവള്‍ ആരുപറഞ്ഞാലും കേള്‍ക്കുകയില്ല.
2: അവള്‍ ശിക്ഷണത്തിനു വഴങ്ങുന്നില്ല. അവള്‍ കര്‍ത്താവിലാശ്രയിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്ക് അവള്‍തിരിയുന്നില്ല.
3: അവളുടെ പ്രഭുക്കന്മാര്‍ അവളുടെമദ്ധ്യേ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളാണ്. അവളുടെ ന്യായാധിപന്മാര്‍ സന്ധ്യയ്ക്ക് ഇരപിടിക്കാനിറങ്ങുന്ന ചെന്നായ്ക്കളാണ്. അവ പ്രഭാതത്തിലേക്ക് ഒന്നുംശേഷിപ്പിക്കുന്നില്ല.
4: അവളുടെ പ്രവാചകന്മാര്‍ ദുര്‍മാര്‍ഗ്ഗികളും അവിശ്വസ്തരുമാണ്. അവളുടെ പുരോഹിതന്മാര്‍ വിശുദ്ധമായതിനെ അശുദ്ധമാക്കുന്നു. അവര്‍ നിയമത്തെ കൈയേറ്റംചെയ്യുന്നു.
5: അവളുടെമദ്ധ്യേയുള്ള കര്‍ത്താവു കുറ്റമറ്റനീതിമാനാണ്. എല്ലാപ്രഭാതത്തിലും മുടങ്ങാതെ അവിടുന്നു തന്റെ ന്യായംവെളിപ്പെടുത്തുന്നു. എന്നാല്‍ നീതിരഹിതനു ലജ്ജയെന്തെന്നറിഞ്ഞുകൂടാ.
6: ഞാന്‍ ജനതകളെ വിച്ഛേദിച്ചുകളഞ്ഞു. അവരുടെ കോട്ടകള്‍ ശൂന്യമായിരിക്കുന്നു. അവരുടെ വീഥികള്‍ ഞാന്‍ ശൂന്യമാക്കി; അതിലെ ആരും കടന്നുപോകുന്നില്ല. അവരുടെ പട്ടണങ്ങള്‍ വിജനമാക്കപ്പെട്ടിരിക്കുന്നു; ഒരുവനും, ഒരുവന്‍പോലും, അവിടെ വസിക്കുന്നില്ല.
7: തീര്‍ച്ചയായും അവളെന്നെ ഭയപ്പെടും; അവള്‍ ശിക്ഷണംസ്വീകരിക്കും. ഞാനവളുടെമേല്‍വരുത്തിയ ശിക്ഷകള്‍ അവള്‍ കാണാതെപോവുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ദുഷ്പ്രവര്‍ത്തികള്‍ചെയ്യാന്‍ അവര്‍ ഉത്സുകരായതേയുള്ളു.
8: കര്‍ത്താവരുളിച്ചെയ്യുന്നു: അതുകൊണ്ടു സാക്ഷ്യംവഹിക്കാന്‍ ഞാന്‍വരുന്ന ദിവസംവരെ എന്നെ കാത്തിരിക്കുക. എന്റെ രോഷവും കോപാഗ്നിയുംവര്‍ഷിക്കാന്‍ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. അസഹിഷ്ണുവായ എന്റെ ക്രോധാഗ്നിയില്‍, ഭൂമിമുഴുവന്‍ ദഹിക്കും.

രക്ഷയുടെ വാഗ്ദാനം
9: കര്‍ത്താവിന്റെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏകമനസ്സോടെ അവിടുത്തേക്കു ശുശ്രൂഷചെയ്യാനുംവേണ്ടി അന്നു ഞാനവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.
10: എത്യോപ്യയിലെ നദികള്‍ക്കപ്പുറത്തുനിന്ന് എന്റെ അപേക്ഷകര്‍, എന്റെ ജനത്തില്‍നിന്നു ചിതറിപ്പോയവരുടെ പുത്രിമാര്‍, എനിക്കു കാഴ്ചകള്‍ കൊണ്ടുവരും.
11: നീ എന്നെ ധിക്കരിച്ചുചെയ്ത പ്രവൃത്തികള്‍നിമിത്തം നിന്നെ ഞാനന്നു ലജ്ജിതനാക്കുകയില്ല. എന്തെന്നാല്‍, നിന്റെമദ്ധ്യേനിന്നു വന്‍പുപറയുന്ന അഹങ്കാരികളെ ഞാന്‍ നീക്കിക്കളയും. നീ എന്റെ വിശുദ്ധഗിരിയില്‍വച്ച്, ഒരിക്കലും അഹങ്കരിക്കുകയില്ല.
12: ഞാന്‍ നിന്റെമദ്ധ്യത്തില്‍ വിനയവും എളിമയുമുള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവര്‍ കര്‍ത്താവിന്റെനാമത്തില്‍ അഭയംപ്രാപിക്കും.
13: ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ തിന്മ ചെയ്യുകയില്ല, വ്യാജം പറയുകയില്ല. അവരുടെ വായില്‍ ,വഞ്ചനനിറഞ്ഞ നാവുണ്ടായിരിക്കുകയില്ല. അവര്‍ സുഖമായി മേയുകയും വിശ്രമിക്കുകയുംചെയ്യും. ആരുമവരെ ഭയപ്പെടുത്തുകയില്ല.
14: സീയോന്‍പുത്രീ, ആനന്ദഗാനമാലപിക്കുക. ഇസ്രായേലേ, ആര്‍പ്പുവിളിക്കുക. ജറുസലെംപുത്രീ, പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക.
15: നിനക്കെതിരേയുള്ള വിധി, കര്‍ത്താവു പിന്‍വലിച്ചിരിക്കുന്നു. നിന്റെ ശത്രുക്കളെ അവിടുന്നു ചിതറിച്ചിരിക്കുന്നു.
16: ഇസ്രായേലിന്റെ രാജാവായ കര്‍ത്താവു നിങ്ങളുടെ മദ്ധ്യേയുണ്ട്; നിങ്ങള്‍ ഇനിമേല്‍ അനര്‍ത്ഥം ഭയപ്പെടേണ്ടതില്ല. അന്നു ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്റെ കരങ്ങള്‍ ദുര്‍ബ്ബലമാകാതിരിക്കട്ടെ.
17: നിന്റെ ദൈവമായ കര്‍ത്താവ്, വിജയംനല്കുന്ന യോദ്ധാവ്, നിന്റെമദ്ധ്യേയുണ്ട്.
18: നിന്നെക്കുറിച്ച് അവിടുന്നതിയായി ആഹ്ലാദിക്കും. തന്റെ സ്നേഹത്തില്‍ അവിടുന്നു നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്നു നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു നിന്ദനമേല്ക്കേണ്ടിവരുകയില്ല.
19: നിന്റെ മര്‍ദ്ദകരെയെല്ലാം അന്നു ഞാന്‍ ശിക്ഷിക്കും. മുടന്തരെ ഞാന്‍ രക്ഷിക്കും; പുറന്തള്ളപ്പെട്ടവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജയെ ഞാന്‍ സ്തുതിയും ഭൂമി മുഴുവന്‍ വ്യാപിച്ച കീര്‍ത്തിയുമാക്കും.
20: അന്ന്, നിങ്ങളെ ഒരുമിച്ചുകൂട്ടുന്ന അന്ന്, ഞാന്‍ നിങ്ങളെ സ്വദേശത്തേക്കു കൊണ്ടുവരും. നിങ്ങള്‍ കാണ്‍കേ നിങ്ങളുടെ സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കുമ്പോള്‍ നിങ്ങളെ എല്ലാ ജനതകളുടെയുമിടയില്‍ ഞാന്‍ പ്രഖ്യാതരും പ്രകീര്‍ത്തിതരുമാക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ