ഇരുന്നൂറ്റിയമ്പതാം ദിവസം: ദാനിയേല്‍ 1 - 2


അദ്ധ്യായം 1

ദാനിയേലും കൂട്ടുകാരും രാജകൊട്ടാരത്തില്‍
1: യൂദാരാജാവായ യഹോയാക്കിമിന്റെ മൂന്നാംഭരണവര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെമിനെതിരേവന്നു് അതിനെയാക്രമിച്ചു.
2: കര്‍ത്താവു യൂദാരാജാവായ യഹോയാക്കിമിനെ അവ
നേല്പിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളില്‍ച്ചിലതും അവിടുന്നവനു നല്കി. നബുക്കദ്‌നേസര്‍ അവനെ പാത്രങ്ങളോടൊപ്പം ഷീനാര്‍ദേശത്തു്, തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോന്നു; പാത്രങ്ങള്‍ ദേവന്റെ ഭണ്ഡാരത്തില്‍ സൂക്ഷിച്ചു.
3: ഷണ്ഡന്മാരുടെ നായകനായ അഷ്പേനാസിനോടു രാജാവു കല്പിച്ചു: രാജകുലത്തിലും പ്രഭുവര്‍ഗ്ഗത്തിലുംജനിച്ച കുറേ ഇസ്രായേല്‍ക്കാരെ കൊണ്ടുവരുക.
4: അവര്‍ കുറ്റമറ്റവരും സുമുഖരും വൈദഗ്ദ്ധ്യമുള്ളവരും വിജ്ഞാനമാര്‍ജ്ജിച്ചവരും ഗ്രഹണശക്തിയുള്ളവരും കൊട്ടാരത്തില്‍ സേവനംചെയ്യാന്‍ കഴിവുള്ളവരുമായ യുവാക്കളായിരിക്കണം. കല്‍ദായഭാഷയും ലിപിയും അവരെപ്പഠിപ്പിക്കണം.
5: വിഭവസമൃദ്ധമായ രാജകീയഭക്ഷണത്തിന്റെയും രാജാവു കുടിച്ചിരുന്ന വീഞ്ഞിന്റെയുമോഹരി ദിവസേന അവര്‍ക്കു കൊടുക്കുന്നതിനും രാജാവു നിര്‍ദ്ദേശിച്ചു. അപ്രകാരം മൂന്നുവര്‍ഷത്തെ പരിശീലനത്തിനുശേഷം അവര്‍ രാജസേവനത്തില്‍ പ്രവേശിക്കേണ്ടിയിരുന്നു.
6: ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ യൂദാഗോത്രത്തില്‍പ്പെട്ട ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവരുണ്ടായിരുന്നു.
7: കൊട്ടാരഷണ്ഡന്മാരുടെ നായകന്‍ അവര്‍ക്കു പേരുകള്‍നല്കി: ദാനിയേലിനെ ബല്‍ത്തെഷാസര്‍ എന്നും ഹനനിയായെ ഷദ്രാക് എന്നും മിഷായേലിനെ മെഷാക്കു് എന്നും അസറിയായെ അബെദ്‌നെഗോ എന്നും വിളിച്ചു.
8: എന്നാല്‍, രാജാവിന്റെ വിഭവസമൃദ്ധമായ ഭക്ഷണംകൊണ്ടോ അവന്‍ കുടിച്ചിരുന്ന വീഞ്ഞുകൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേല്‍ നിശ്ചയിച്ചു. അതിനാല്‍, മലിനനാകാതിരിക്കാന്‍ തന്നെയനുവദിക്കണമെന്നു് അവന്‍ ഷണ്ഡന്മാരുടെ നായകനോടഭ്യര്‍ത്ഥിച്ചു.
9: ദാനിയേലിനോടു് അവനു പ്രീതിയും അനുകമ്പയുംതോന്നാന്‍ ദൈവമിടയാക്കി.
10: അവന്‍ ദാനിയേലിനോടു പറഞ്ഞു: നിന്റെ പ്രായത്തിലുള്ള മറ്റു യുവാക്കന്മാരെക്കാള്‍ നീ ക്ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്ഷണപാനീയങ്ങള്‍ തരാന്‍ നിയോഗിച്ച എന്റെ രാജാവു കണ്ടേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ രാജസമക്ഷം എന്റെ ജീവന്‍ നീ അപകടത്തിലാക്കും.
11: തനിക്കും ഹനനിയായ്ക്കും മിഷായേലിനും അസറിയായ്ക്കുംവേണ്ടി പ്രധാനഷണ്ഡന്‍ നിയമിച്ചിരുന്ന വിചാരിപ്പുകാരനോടു ദാനിയേല്‍ പറഞ്ഞു:
12: നിന്റെ ഈ ദാസന്മാരെ പത്തുദിവസത്തേക്കു പരീക്ഷിച്ചുനോക്കൂ; ഞങ്ങള്‍ക്കു സസ്യഭക്ഷണവും ജലവുംമാത്രം തരുക.
13: അതിനുശേഷം, ഞങ്ങളുടെയും രാജകീയഭക്ഷണംകഴിക്കുന്ന യുവാക്കളുടെയും മുഖം നീ കാണുക. നീ കാണുന്നതനുസരിച്ചു നിന്റെ ദാസന്മാരോടു വര്‍ത്തിച്ചാലും.
14: അവരുടെ വാക്കുകേട്ടു്, അവനവരെ പത്തുദിവസത്തേക്കു പരീക്ഷിച്ചു.
15: പത്തുദിവസങ്ങള്‍ക്കുശേഷം അവര്‍ രാജകീയഭക്ഷണംകഴിച്ചിരുന്ന യുവാക്കളെക്കാള്‍ ആരോഗ്യമുള്ളവരും കൊഴുത്തവരുമായി കാണപ്പെട്ടു.
16: അതുകൊണ്ടു്, വിചാരിപ്പുകാരന്‍ അവരുടെ വിഭവസമൃദ്ധമായ ഭക്ഷണത്തിനും അവര്‍ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനുംപകരം അവര്‍ക്കു സസ്യഭക്ഷണം നല്കി.
17: ദൈവം ഈ നാലുയുവാക്കള്‍ക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അറിവും സാമര്‍ത്ഥ്യവും നല്കി. സകലവിധദര്‍ശനങ്ങളും സ്വപ്നങ്ങളും വ്യാഖ്യാനിക്കാന്‍ ദാനിയേലിനു കഴിഞ്ഞിരുന്നു.
18: അവരെ തന്റെമുമ്പില്‍ കൊണ്ടുവരണമെന്നു രാജാവുകല്പിച്ചിരുന്ന ദിവസംവന്നപ്പോള്‍ പ്രധാനഷണ്ഡന്‍ അവരെ നബുക്കദ്‌നേസറിന്റെ മുമ്പില്‍ കൊണ്ടുവന്നു.
19: രാജാവു് അവരോടു സംസാരിച്ചു. എന്നാല്‍ ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ക്കുതുല്യരായി അവരിലാരുമുണ്ടായിരുന്നില്ല. അതിനാലവര്‍ രാജസേവകരായിത്തീര്‍ന്നു.
20: വിജ്ഞാനത്തെയും അറിവിനെയുംസംബന്ധിച്ചു രാജാവുചോദിച്ച ഏതുകാര്യത്തിലും അവര്‍ രാജ്യത്തെ ഏതു മാന്ത്രികനെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരായിക്കാണപ്പെട്ടു.
21: സൈറസ്‌രാജാവിന്റെ ഒന്നാംഭരണവര്‍ഷംവരെ ദാനിയേല്‍ അവിടെക്കഴിഞ്ഞു.

അദ്ധ്യായം 2

നബുക്കദ്‌നേസറിന്റെ സ്വപ്നം
1: നബുക്കദ്‌നേസറിന്റെ രണ്ടാംഭരണവര്‍ഷം രാജാവിനു ചില സ്വപ്നങ്ങളുണ്ടായി. തന്മൂലം അവന്റെ മനസ്സുകലങ്ങി, ഉറക്കം നഷ്ടപ്പെട്ടു.
2: സ്വപ്നംവ്യാഖ്യാനിക്കാന്‍ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രപ്രയോഗക്കാരെയും കല്‍ദായരെയുംവരുത്താന്‍ രാജാവു കല്പിച്ചു. അവരെല്ലാവരും രാജസന്നിധിയില്‍വന്നു.
3: രാജാവവരോടു പറഞ്ഞു: എനിക്കൊരു സ്വപ്നമുണ്ടായി; അതിന്റെ അര്‍ത്ഥമറിയാന്‍ എനിക്കുത്കണ്ഠയുണ്ടു്.
4: കല്‍ദായര്‍ രാജാവിനോടു പറഞ്ഞു: രാജാവു നീണാള്‍വാഴട്ടെ! സ്വപ്നമെന്തെന്നു് ഈ ദാസരോടു പറഞ്ഞാലും. ഞങ്ങള്‍ വ്യാഖ്യാനിക്കാം.
5: രാജാവു കല്‍ദായരോടു പറഞ്ഞു: എന്റെ വാക്കിനു മാറ്റമില്ല. സ്വപ്നവും അതിന്റെ വ്യാഖ്യാനവും പറയുന്നില്ലെങ്കില്‍ നിങ്ങളെ കഷണംകഷണമായി അരിയുകയും നിങ്ങളുടെ ഭവനങ്ങള്‍ നശിപ്പിക്കുകയും ചെയ്യും.
6: എന്നാല്‍, സ്വപ്നവും അതിന്റെ വ്യാഖ്യാനവുംനല്‍കിയാല്‍ വിശേഷസമ്മാനങ്ങളും പ്രതിഫലവും വലിയബഹുമതിയും നിങ്ങള്‍ക്കു ലഭിക്കും. അതുകൊണ്ടു്, സ്വപ്നവും അതിന്റെ അര്‍ത്ഥവും പറയുവിന്‍.
7: അവര്‍ വീണ്ടും പറഞ്ഞു: സ്വപ്നമെന്തെന്നു് ഈ ദാസരോടു പറയുക; ഞങ്ങള്‍ വ്യാഖ്യാനിക്കാം.
8: രാജാവു പറഞ്ഞു: നിങ്ങള്‍ കൂടുതല്‍ സമയംലഭിക്കാന്‍ശ്രമിക്കുകയാണെന്നു് എനിക്കറിയാം. എന്റെ വാക്കിനിളക്കമില്ലെന്നു നിങ്ങള്‍ക്കറിയാം.
9: സ്വപ്നമെന്തെന്നു പറയുന്നില്ലെങ്കില്‍ നിങ്ങളുടെ വിധി ഒന്നുമാത്രമാണെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ ഈ സ്ഥിതിക്കു മാറ്റംവരുന്നതുവരെ എന്റെ മുമ്പില്‍ വ്യാജവും ദുഷിച്ചവാക്കുകളും പറയാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുകയാണു്. സ്വപ്നമെന്തെന്നു പറയുക; അപ്പോള്‍ അതു വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോയെന്നു് എനിക്കറിയാം.
10: കല്‍ദായര്‍ രാജാവിനോടു പറഞ്ഞു: രാജഹിതംനിറവേറ്റാന്‍കഴിയുന്ന ഒരുവനും ഭൂമുഖത്തില്ല. ശ്രേഷ്ഠനും ശക്തനുമായ ഒരു രാജാവും ഇത്തരമൊരു കാര്യം ഒരു മാന്ത്രികനോടോ ആഭിചാരകനോടോ കല്‍ദായനോടോ ആവശ്യപ്പെട്ടിട്ടില്ല.
11: രാജാവാവശ്യപ്പെടുന്ന കാര്യം ദുഷ്‌കരമാണു്. അതു വ്യക്തമാക്കിത്തരാന്‍ ദേവന്മാര്‍ക്കല്ലാതെ ആര്‍ക്കുംസാധിക്കയില്ല. അവരാകട്ടെ, മനുഷ്യരുടെയിടയിലില്ലതാനും.
12: ഇതുകേട്ടു രാജാവു് അത്യന്തം കോപാക്രാന്തനായി, ബാബിലോണിലെ ജ്ഞാനികളെയെല്ലാം നശിപ്പിക്കാന്‍ കല്പിച്ചു.
13: ജ്ഞാനികളെയെല്ലാം വധിക്കണമെന്ന കല്പന പുറപ്പെട്ടു. അതിനാല്‍ ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലേണ്ടതിനു് അവരന്വേഷിച്ചു.
14: ബാബിലോണിലെ ജ്ഞാനികളെയെല്ലാം വധിക്കാന്‍പുറപ്പെട്ട രാജസേനാനിയായ അരിയോക്കിനോടു് ദാനിയേല്‍ ബുദ്ധിപൂര്‍വ്വമായും വിവേകത്തോടുകൂടെയും ചോദിച്ചു:
15: എന്തുകൊണ്ടാണു രാജകല്പന ഇത്രക്രൂരമായിരിക്കുന്നതു്? അരിയോക്കു് ദാനിയേലിനെ കാര്യംധരിപ്പിച്ചു.
16: ദാനിയേല്‍ രാജസന്നിധിയിലെത്തി, സ്വപ്നം വ്യാഖ്യാനിക്കാന്‍ തനിക്കു സമയമനുവദിക്കണമെന്നു് അപേക്ഷിച്ചു.
17: പിന്നീടു ദാനിയേല്‍ വാസസ്ഥലത്തുചെന്നു് തന്റെ സ്നേഹിതരായ ഹനനിയായെയും മിഷായേലിനെയും അസറിയായെയും കാര്യമറിയിച്ചു.
18: ബാബിലോണിലെ മറ്റുജ്ഞാനികളോടൊപ്പം താനും കൂട്ടുകാരും നശിക്കാതിരിക്കേണ്ടതിനു്, ഈ രഹസ്യത്തെപ്പറ്റി സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണയാചിക്കണമെന്നു ദാനിയേല്‍ അവരോടാവശ്യപ്പെട്ടു.
19: രാത്രിയില്‍ ഒരു ദര്‍ശനത്തില്‍ ദാനിയേലിനു് രഹസ്യം വെളിപ്പെട്ടു. അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചു.
20: അവന്‍ പറഞ്ഞു: ദൈവത്തിന്റെ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ! ജ്ഞാനവും ശക്തിയും അവിടുത്തേതാണു്.
21: സമയങ്ങളുടെയും കാലങ്ങളുടെയും മാറ്റം അവിടുന്നു നിശ്ചയിക്കുന്നു, രാജാക്കന്മാരെ നീക്കുന്നതും വീണ്ടും പ്രതിഷ്ഠിക്കുന്നതും അവിടുന്നാണല്ലോ. ജ്ഞാനിക്കു ജ്ഞാനവും അറിവുള്ളവനു് അറിവും പ്രദാനംചെയ്യുന്നതു് അവിടുന്നാണു്.
22: അഗാധവും അജ്ഞേയവുമായ കാര്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തുന്നു; അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നതെന്താണെന്നു് അവിടുന്നറിയുന്നു; പ്രകാശം അവിടുത്തോടൊപ്പം വസിക്കുന്നു.
23: എന്റെ പിതാക്കന്മാരുടെ ദൈവമേ, ഞാന്‍ അങ്ങേയ്ക്കു നന്ദിപറയുന്നു; അങ്ങയെ സ്തുതിക്കുന്നു. അങ്ങെനിക്കു ജ്ഞാനവും ശക്തിയും നല്കി; ഞങ്ങള്‍ അപേക്ഷിച്ചതു് അവിടുന്നെന്നെ അറിയിച്ചു. രജാവിന്റെ സ്വപ്നം അങ്ങു ഞങ്ങള്‍ക്കു വെളിപ്പെടുത്തി.
24: ബാബിലോണിലെ ജ്ഞാനികളെനശിപ്പിക്കാന്‍ രാജാവു നിയമിച്ചിരുന്ന അരിയോക്കിനെസമീപിച്ചു ദാനിയേല്‍ പറഞ്ഞു: ബാബിലോണിലെ ജ്ഞാനികളെ നശിപ്പിക്കരുതു്; എന്നെ രാജസന്നിധിയില്‍ക്കൊണ്ടുപോവുക; ഞാന്‍ രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കാം.
25: അരിയോക്കു് ഉടന്‍തന്നെ ദാനിയേലിനെ രാജസന്നിധിയില്‍ക്കൊണ്ടുചെന്നു പറഞ്ഞു: രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കാന്‍കഴിവുള്ള ഒരുവനെ യൂദായില്‍നിന്നുള്ള പ്രവാസികളുടെയിടയില്‍ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
26: ബല്‍ത്തെഷാസര്‍ എന്നുപേരുള്ള ദാനിയേലിനോടു രാജാവു ചോദിച്ചു: ഞാന്‍കണ്ട സ്വപ്നവും അതിന്റെ വ്യാഖ്യാനവും വെളിപ്പെടുത്താന്‍ നിനക്കുകഴിയുമോ?
27: ദാനിയേല്‍ പറഞ്ഞു: ഒരു ജ്ഞാനിക്കും ആഭിചാരകനും മാന്ത്രികനും ജ്യോത്സ്യനും രാജാവു് ആവശ്യപ്പെട്ട രഹസ്യം വെളിപ്പെടുത്താനാവില്ല.
28: എന്നാല്‍, രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗ്ഗത്തിലുണ്ടു്; അവിടുന്നു് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ നബുക്കദ്‌നേസര്‍രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. നിന്റെ സ്വപ്നവും, കിടക്കയില്‍വച്ചുണ്ടായ ദര്‍ശനങ്ങളും ഇവയാണു്.
29: രാജാവേ, ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെപ്പറ്റി ചിലചിന്തകള്‍, കിടക്കയിലായിരിക്കുമ്പോള്‍ നിനക്കുണ്ടായി, രഹസ്യങ്ങള്‍വെളിപ്പെടുത്തുന്നവന്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ നിന്നെയറിയിച്ചിരിക്കുന്നു.
30: ഈ രഹസ്യം എനിക്കു വെളിപ്പെടുത്തിയതു ജീവിച്ചിരിക്കുന്ന മറ്റാരെയുംകാള്‍ കൂടുതലായ ജ്ഞാനം എനിക്കുള്ളതുകൊണ്ടല്ല; പ്രത്യുത, രാജാവു വ്യാഖ്യാനമറിയേണ്ടതിനും മനസ്സിലുള്ള വിചാരങ്ങള്‍ ഗ്രഹിക്കേണ്ടതിനുമാണു്.
31: രാജാവേ, നീ വലിയൊരു പ്രതിമ കണ്ടു. തിളങ്ങുന്ന ആ വലിയ പ്രതിമ നിന്റെ മുമ്പില്‍ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
32: ആ പ്രതിമയുടെ ശിരസ്സു തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും,
33: കാലുകള്‍ ഇരുമ്പുകൊണ്ടുമായിരുന്നു; പാദങ്ങള്‍ ഇരുമ്പും കളിമണ്ണും ചേര്‍ന്നതും.
34: നീ നോക്കിക്കൊണ്ടിരിക്കേ, ഒരു കല്ലു് ആരും തൊടാതെ അടര്‍ന്നുവന്നു ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും ചേര്‍ന്ന പാദങ്ങളില്‍ പതിച്ചു്, അതിനെ ഛിന്നഭിന്നമാക്കി.
35: ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വര്‍ണ്ണവുമെല്ലാം ഒന്നുപോലെ പൊടിഞ്ഞു വേനല്‍ക്കാലത്തു മെതിക്കളത്തിലെ പതിരുപോലെയായി; അവയുടെ ഒരു തരിപോലും കാണാനില്ലാത്തവിധം കാറ്റവയെ പറത്തിക്കൊണ്ടുപോയി. പ്രതിമതകര്‍ത്ത കല്ലാകട്ടെ, ഒരു മഹാപര്‍വ്വതമായിത്തീര്‍ന്നു ഭൂമിമുഴുവന്‍ നിറഞ്ഞു.
36: ഇതായിരുന്നു സ്വപ്നം. ഞങ്ങള്‍ ഇതിന്റെ വ്യാഖ്യാനവും നിന്നോടു പറയാം.
37: രാജാവേ, രാജാധിരാജനായ നിനക്കു്, സ്വര്‍ഗ്ഗസ്ഥനായ ദൈവം അധികാരവും ശക്തിയും മഹത്വവും നല്കി,
38: എല്ലായിടത്തുമുള്ള മനുഷ്യമക്കളെയും വന്യമൃഗങ്ങളെയും ആകാശപ്പറവകളെയും അടക്കിഭരിക്കാന്‍ ദൈവം നിന്നെയേല്പിച്ചു! സ്വര്‍ണ്ണംകൊണ്ടുള്ള തല നീതന്നെ.
39: നിനക്കുശേഷം നിന്റേതിനേക്കാള്‍ പ്രതാപംകുറഞ്ഞ ഒരു സാമ്രാജ്യമുണ്ടാകും; മൂന്നാമതാകട്ടെ, ഭൂമിമുഴുവന്‍ അടക്കിഭരിക്കുന്ന ഓടുകൊണ്ടുള്ള സാമ്രാജ്യവും.
40: നാലാമതു് ഇരുമ്പുപോലെ ശക്തിയുള്ള രാജ്യമാണു്; ഇരുമ്പു് എല്ലാ വസ്തുക്കളെയും തകര്‍ത്തു തരിപ്പണമാക്കുന്നു; ഞെരിച്ചുതകര്‍ക്കുന്ന ഇരുമ്പുപോലെ അതു് എല്ലാറ്റിനെയും തകര്‍ത്തുഞെരിക്കും.
41: നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവന്റെ കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്തരാജ്യമായിരിക്കും; എന്നാല്‍, ഉടഞ്ഞുപോകുന്ന കളിമണ്ണിനോടു് ഇരുമ്പു ചേര്‍ക്കപ്പെട്ടിരുന്നതായി നീ ദര്‍ശിച്ചതുപോലെ, ഇരുമ്പിന്റെ ഉറപ്പ് അതിനും ഭാഗികമായുണ്ടായിരിക്കും.
42: വിരലുകള്‍ ഭാഗികമായി ഇരുമ്പും കളിമണ്ണുമായിരുന്നതുപോലെ, രാജ്യവും, ഭാഗികമായി ശക്തവും ഭാഗികമായി ദുര്‍ബലവുമായിരിക്കും.
43: ഉറപ്പില്ലാത്ത കളിമണ്ണിനോടു് ഇരുമ്പു ചേര്‍ക്കപ്പെട്ടതായി നീ കണ്ടതുപോലെ, അവര്‍ വിവാഹത്തില്‍ പരസ്പരമിടകലരും; പക്ഷേ, ഇരുമ്പു കളിമണ്ണുമായി കലരാത്തതുപോലെ അവരും തമ്മില്‍ ചേരുകയില്ല.
44: ആ രാജാക്കന്മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗ്ഗസ്ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്പറഞ്ഞ രാജ്യങ്ങളെയെല്ലാം തകര്‍ത്തില്ലാതാക്കി, അതെന്നേക്കും നിലനില്ക്കും.
45: മലമുകളില്‍നിന്നു് ആരുംതൊടാതെ കല്ലു് അടര്‍ന്നുവരുന്നതും ഇരുമ്പും ഓടും കളിമണ്ണും വെള്ളിയും സ്വര്‍ണ്ണവും ഇടിച്ചുപൊടിയാക്കുന്നതും നീ ദര്‍ശിച്ചതുപോലെതന്നെ. ഉന്നതനായ ദൈവമാണു് ഭാവികാര്യങ്ങള്‍ നിനക്കു വെളിപ്പെടുത്തിയിരിക്കുന്നതു്. സ്വപ്നം തീര്‍ച്ചയായും ഇതുതന്നെ. വ്യാഖ്യാനത്തിനും മാറ്റമില്ല.
46: അപ്പോള്‍ നബുക്കദ്‌നേസര്‍രാജാവു സാഷ്ടാംഗംവീണു ദാനിയേലിനെ വന്ദിച്ചു; കാഴ്ചയും ധൂപവും അവനുവേണ്ടിയര്‍പ്പിക്കാന്‍ കല്പിക്കുകയുംചെയ്തു.
47: രാജാവു ദാനിയേലിനോടു പറഞ്ഞു: നിന്റെ ദൈവം സത്യമായും ദേവന്മാരുടെ ദൈവവും, രാജാക്കന്മാരുടെ കര്‍ത്താവും രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനുമാണു്. എന്തെന്നാല്‍, ഈ രഹസ്യം വെളിപ്പെടുത്താന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.
48: രാജാവു് ഉന്നതബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും ദാനിയേലിനു കൊടുത്തു. അവനെ ബാബിലോണ്‍പ്രവിശ്യയുടെ ഭരണകര്‍ത്താവും, ബാബിലോണിലെ എല്ലാ ജ്ഞാനികളുടെയും തലവനുമായി നിയമിക്കുകയും ചെയ്തു.
49: ഷദ്രാക്കു്, മെഷാക്, അബെദ്‌നെഗോ എന്നിവരെ ദാനിയേലിന്റെ അപേക്ഷയനുസരിച്ചു്, അവന്‍ ബാബിലോണ്‍ പ്രവിശ്യയുടെ ചുമതലയേല്പിച്ചു. ദാനിയേല്‍ രാജകൊട്ടാരത്തില്‍ വസിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ