അറുപത്തൊന്നാം ദിവസം: ജോഷ്വാ 16 - 18


അദ്ധ്യായം 16

എഫ്രായിമിൻ്റെ ഓഹരി

1: ജോസഫിൻ്റെ സന്തതികള്‍ക്കു നിശ്ചയിച്ചിരുന്ന സ്ഥലത്തിൻ്റെ അതിര്‍ത്തി, ജറീക്കോ നീരുറവകള്‍ക്കു കിഴക്ക്, ജറീക്കോയ്ക്കുസമീപം ജോര്‍ദ്ദാനില്‍ തുടങ്ങുന്നു. അവിടെനിന്നു മരുഭൂമിയിലൂടെ മലമ്പ്രദേശത്തു ബഥേലിലെത്തുന്നു.
2: അവിടെനിന്നു ലൂസില്‍ച്ചെന്ന്, അര്‍ക്ക്യരുടെ പ്രദേശമായ അത്താറോത്തു കടക്കുന്നു.
3: തുടര്‍ന്നു താഴോട്ടു പടിഞ്ഞാറുവശത്തുള്ള ജഫ്‌ലേത്യരുടെ ദേശത്തിലൂടെ, താഴത്തെ ബേത്‌ഹൊറോണില്‍ പ്രവേശിച്ച്, ഗേസര്‍കടന്നു കടലിലവസാനിക്കുന്നു.
4: അങ്ങനെ ജോസഫിൻ്റെ പുത്രന്മാരായ മനാസ്സെക്കും എഫ്രായിമിനും തങ്ങളുടെ അവകാശം ലഭിച്ചു.
5: കുടുംബക്രമമനുസരിച്ച്, എഫ്രായിമിൻ്റെ മക്കള്‍ക്കു കിട്ടിയ ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്: കിഴക്ക്, അവരുടെ അവകാശത്തിൻ്റെ അതിര്‍ത്തി മുകളിലത്തെ ബേത്‌ഹോറോണ്‍വരെയുള്ള അത്താറോത്ത്ആദാര്‍ ആയിരുന്നു.
6: അവിടെനിന്ന് അതു കടല്‍വരെ വ്യാപിച്ചുകിടക്കുന്നു. വടക്ക്, മിക്‌മെത്താത്ത. കിഴക്കേ അതിര്‍ത്തി താനാത്ഷിലോവളഞ്ഞു, കിഴക്കു യനോവായിലെത്തുന്നു.
7: അവിടെനിന്നു താഴോട്ടിറങ്ങി, അത്താറോത്തിലും നാറായിലുമെത്തി, ജറീക്കോയെത്തൊട്ടു ജോര്‍ദ്ദാനിലവസാനിക്കുന്നു.
8: വീണ്ടും തപ്പുവായില്‍നിന്ന്, അതിര്‍ത്തി കാനാത്തോടിൻ്റെ പടിഞ്ഞാറുഭാഗത്തുകൂടെക്കടന്നു കടലിലവസാനിക്കുന്നു. എഫ്രായിം ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശമിതാണ്.
9: മനാസ്സെഗോത്രത്തിൻ്റെ അതിര്‍ത്തിക്കുള്ളില്‍ നീക്കിവച്ച പട്ടണങ്ങളും ഗ്രാമങ്ങളുംകൂടെ എഫ്രായിംഗോത്രത്തിനു ലഭിച്ചു.
10: എന്നാല്‍, ഗേസറില്‍ വസിച്ചിരുന്ന കാനാന്യരെ അവര്‍ തുരത്തിയില്ല. അവരിന്നും എഫ്രായിമിന് അടിമവേലചെയ്തു വസിക്കുന്നു.

അദ്ധ്യായം 17

മനാസ്സെയുടെ ഓഹരി

1: പിന്നീട്, ജോസഫിൻ്റെ ആദ്യജാതനായ മനാസ്സെയുടെ ഗോത്രത്തിന്, അവകാശം നല്കി. ഗിലയാദിൻ്റെ പിതാവും മനാസ്സെയുടെ ആദ്യജാതനുമായ മാക്കീറിനു ഗിലയാദും ബാഷാനും നല്കി. കാരണം, അവന്‍ യുദ്ധവീരനായിരുന്നു.
2: മനാസ്സെയുടെ ഗോത്രത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കും കുടുംബക്രമമനുസരിച്ച്, അവകാശം നല്കി. ഇവര്‍ അബിയേസര്‍, ഹേലക്, അസ്രിയേല്‍, ഷെക്കെം, ഹേഫെര്‍, ഷെമീദാ എന്നിവരായിരുന്നു. ഇവര്‍ കുടുംബക്രമമനുസരിച്ചു ജോസഫിൻ്റെ മകനായ മനാസ്സെയുടെ പിന്‍ഗാമികളായിരുന്നു.
3: മനാസ്സെയുടെ മകന്‍ മാക്കീറിൻ്റെ മകനാണ് ഗിലയാദ്. അവൻ്റെ മകനായ സെലോഫെഹാദിനു പുത്രന്മാരുണ്ടായിരുന്നില്ല; പുത്രിമാര്‍മാത്രം. അവര്‍ മഹ്‌ലാ, നോവാ, ഹോഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നിവരായിരുന്നു.
4: അവര്‍ പുരോഹിതനായ എലെയാസറിൻ്റെയും നൂനിൻ്റെ മകനായ ജോഷ്വയുടെയും പ്രമാണികളുടെയും മുമ്പാകെവന്നു പറഞ്ഞു: ഞങ്ങളുടെ സഹോദരന്മാരോടൊപ്പം ഞങ്ങള്‍ക്കുമവകാശം നല്‍കണമെന്നു കര്‍ത്താവു മോശയോടു കല്പിച്ചിട്ടുണ്ട്. അതനുസരിച്ചു ജോഷ്വ അവരുടെ പിതൃസഹോദരന്മാരോടൊപ്പം അവര്‍ക്കുമവകാശം നല്കി. 
5: അങ്ങനെ മനാസ്സെയ്ക്കു ജോര്‍ദ്ദാനക്കരെ കിടക്കുന്ന ഗിലയാദും ബാഷാനും കൂടാതെ പത്തോഹരി ലഭിച്ചു.
6: കാരണം, മനാസ്സെയുടെ പെണ്‍മക്കള്‍ക്കും ആണ്‍മക്കളോടൊപ്പം ഓഹരി ലഭിച്ചു. മനാസ്സെയുടെ മറ്റു പുത്രന്മാര്‍ക്കു ഗിലയാദ് അവകാശമായി കൊടുത്തു.
7: ആഷേര്‍മുതല്‍ ഷെക്കെമിനു കിഴക്ക്, മിക്ക്‌മെഥാത്ത്‌വരെ മനാസ്സെയുടെ ദേശം വ്യാപിച്ചുകിടക്കുന്നു. അതിൻ്റെ തെക്കേയതിര്‍ത്തി, എന്‍തപ്പുവാവരെ നീണ്ടുകിടക്കുന്നു. 
8: തപ്പുവാദേശം മനാസ്സെയുടെ അവകാശമായിരുന്നു. എന്നാല്‍, മനാസ്സെയുടെ അതിര്‍ത്തിയിലുള്ള തപ്പുവാപ്പട്ടണം എഫ്രായിമിൻ്റെ  മക്കളുടെ അവകാശമായിരുന്നു.
9: അതിര്‍ത്തി വീണ്ടും തെക്കോട്ട്, കാനാത്തോടുവരെ പോകുന്നു. മനാസ്സെയുടെ പട്ടണങ്ങളില്‍ തോടിനുതെക്കുള്ള പട്ടണങ്ങള്‍ എഫ്രായിമിനുള്ളതാണ്. മനാസ്സെയുടെ അതിര്‍ത്തി തോടിനു വടക്കേയറ്റത്തുകൂടെപ്പോയി കടലിലവസാനിക്കുന്നു.
10: തെക്കുവശത്തുള്ള ദേശം എഫ്രായിമിന്റേതും വടക്കുവശത്തുള്ളതു മനാസ്സെയുടേതുമാകുന്നു. സമുദ്രമാണ്, അതിൻ്റെയതിര്‍ത്തി. അതു വടക്ക് ആഷേറിനോടും കിഴക്ക് ഇസാക്കറിനോടും തൊട്ടുകിടക്കുന്നു.
11: ഇസാക്കറിലും ആഷേറിലും മനാസ്സെയ്ക്ക്, ബത്‌ഷെയാന്‍യിബ്‌ളയാം, ദോര്‍, എന്‍ദോര്‍, താനാക്ക്, മെഗിദോ എന്നിവയും അവയുടെ ഗ്രാമങ്ങളുമുണ്ടായിരുന്നു.
12: എന്നാല്‍, മനാസ്സെയുടെ പുത്രന്മാര്‍ക്ക് ആ പട്ടണങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല. കാനാന്യര്‍ അവിടെത്തന്നെ വസിച്ചുപോന്നു.
13: പക്ഷേ, ഇസ്രായേല്‍ക്കാര്‍ ശക്തിപ്രാപിച്ചപ്പോള്‍ അവര്‍ കാനാന്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. അവരെ അവിടെനിന്നു നിശ്ശേഷം തുരത്തിയില്ല.
14: ജോസഫിൻ്റെ സന്തതികള്‍ ജോഷ്വയോടു ചോദിച്ചു: കര്‍ത്താവിൻ്റെയനുഗ്രഹത്താല്‍ ഞങ്ങളൊരു വലിയ ജനമായിരിക്കേ എന്തുകൊണ്ടാണ്, ഞങ്ങള്‍ക്ക് ഒരു വിഹിതംമാത്രം തന്നത്? 
15: ജോഷ്വ അവരോടു പറഞ്ഞു: നിങ്ങളൊരു വലിയ ജനതയാണെങ്കില്‍ പെരീസ്യരുടെയും റഫായിമിൻ്റെയും ദേശങ്ങളില്‍പോയി വനംതെളിച്ചു ഭൂമി സ്വന്തമാക്കുവിന്‍. എഫ്രായിമിൻ്റെ മലമ്പ്രദേശങ്ങള്‍ നിങ്ങള്‍ക്കു തീരെ അപര്യാപ്തമാണല്ലോ.
16: അവര്‍ പറഞ്ഞു: മലമ്പ്രദേശങ്ങള്‍ മതിയാകയില്ല. എന്നാല്‍, സമതലങ്ങളില്‍ വസിക്കുന്ന കാനാന്യര്‍ക്കും ബത്‌ഷെയാനിലും അതിൻ്റെ ഗ്രാമങ്ങളിലും ജസ്രേല്‍താഴ്‌വരയിലും വസിക്കുന്നവര്‍ക്കും ഇരിമ്പുരഥങ്ങളുണ്ട്.
17: ജോസഫിൻ്റെ ഗോത്രങ്ങളായ എഫ്രായിമിനോടും മനാസ്സെയോടും ജോഷ്വ പറഞ്ഞു: നിങ്ങള്‍ വലിയൊരു ജനതയാണ്; ശക്തിയുമുണ്ട്. നിങ്ങള്‍ക്ക് ഒരോഹരിമാത്രംപോരാ.
18: മലമ്പ്രദേശങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്കിരിക്കട്ടെ. അതു വനമാണെങ്കിലും അതിൻ്റെ അങ്ങേ അതിര്‍ത്തിവരെ തെളിച്ച്, നിങ്ങള്‍ക്കു സ്വന്തമാക്കിയെടുക്കാം. കാനാന്യര്‍ ശക്തന്മാരും ഇരിമ്പുരഥങ്ങളുള്ളവരുമാണെങ്കിലും നിങ്ങള്‍ക്കവരെ തുരത്തിയോടിക്കാം.

അദ്ധ്യായം 18

ശേഷിച്ച ഏഴുഗോത്രങ്ങള്‍

1: ഇസ്രായേല്‍ജനം ഷീലോയില്‍ ഒന്നിച്ചുകൂടി, അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. ആ ദേശം അവര്‍ക്കധീനമായിരുന്നു.
2: ഇനിയുമാവകാശംലഭിക്കാത്ത ഏഴുഗോത്രങ്ങള്‍ ഇസ്രായേല്‍ക്കാരുടെയിടയിലുണ്ടായിരുന്നു. 
3: അതിനാല്‍, ജോഷ്വ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ദേശം കൈവശപ്പെടുത്താതെ, എത്രനാള്‍ നിങ്ങള്‍ അലസരായിരിക്കും?
4: ഓരോ ഗോത്രത്തില്‍നിന്നും മൂന്നുപേരെവീതം തിരഞ്ഞെടുക്കുവിന്‍. ഞാനവരെ ആ ദേശത്തേക്കയയ്ക്കാം. അവര്‍ ചുറ്റിസഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാനുദ്ദ്യേശിക്കുന്ന ഭാഗത്തിതി വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടുവരട്ടെ.
5: അവരത്, ഏഴു ഭാഗങ്ങളായിത്തിരിക്കണം. യൂദാ തെക്കുഭാഗത്തുള്ള തൻ്റെ ദേശത്തു താമസംതുടരട്ടെ; ജോസഫിൻ്റെ കുടുംബം വടക്കുഭാഗത്തുള്ള തങ്ങളുടെ സ്ഥലത്തും.
6: നിങ്ങള്‍ ആ പ്രദേശം ഏഴായിത്തിരിച്ച്, വിവരം എനിക്കുതരുവിന്‍. ഞാന്‍ നമ്മുടെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ നറുക്കിട്ട്, അതു നിങ്ങള്‍ക്കു നല്കാം.
7: ലേവ്യര്‍ക്കു നിങ്ങളുടെയിടയില്‍ ഓഹരിയുണ്ടായിരിക്കുകയില്ല. കര്‍ത്താവിൻ്റെ പൗരോഹിത്യമാണ് അവരുടെ ഓഹരി. ജോര്‍ദ്ദാനുകിഴക്ക്, ഗാദിനും, റൂബനും, മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനും തങ്ങളുടെ അവകാശം ലഭിച്ചിട്ടുണ്ട്. ഇതു കര്‍ത്താവിൻ്റെ ദാസനായ മോശ അവര്‍ക്കു നല്കിയതാണ്. അവര്‍ യാത്ര പുറപ്പെട്ടു.
8: ദേശത്തു ചുറ്റിസഞ്ചരിച്ച്, വിവരംശേഖരിച്ചു മടങ്ങിവരുവിന്‍. ഇവിടെ ഷീലോയില്‍ കര്‍ത്താവിൻ്റെ മുമ്പില്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നറുക്കിടാം എന്നു ജോഷ്വ പറഞ്ഞു.
9: അവര്‍ പോയി ചുറ്റിസഞ്ചരിച്ച്, ദേശത്തെ ഏഴായിത്തിരിച്ച്, പട്ടണങ്ങളടക്കം വിവരംരേഖപ്പെടുത്തി. അവര്‍ ഷീലോയില്‍ ജോഷ്വയുടെയിടുത്തു പാളയത്തില്‍ മടങ്ങിയെത്തി. 
10: അപ്പോള്‍ ജോഷ്വ അവര്‍ക്കുവേണ്ടി ഷീലോയില്‍ കര്‍ത്താവിൻ്റെമുമ്പില്‍വച്ചു നറുക്കിട്ടു. അവന്‍ ഇസ്രായേല്‍ജനത്തിന് ആ ദേശം, ഗോത്രമനുസരിച്ചു വിഭജിച്ചുകൊടുത്തു.

ബഞ്ചമിന്‍

11: ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു നറുക്കുവീണു. യൂദാഗോത്രത്തിൻ്റെയും ജോസഫ്ഗോത്രത്തിൻ്റെയും മദ്ധ്യേകിടക്കുന്ന പ്രദേശമാണവര്‍ക്കു ലഭിച്ചത്.
12: അവരുടെ വടക്കേ അതിര്‍ത്തി ജോര്‍ദ്ദാനില്‍ തുടങ്ങി ജറീക്കോയുടെ പാര്‍ശ്വംവരെ ചെന്ന്, മലമ്പ്രദേശങ്ങളിലൂടെ പടിഞ്ഞാറോട്ടു കടന്ന്, ബേത്ആവൻ മരുഭൂമിയില്‍ എത്തുന്നു.
13: അവിടെനിന്നു ലൂസിൻ്റെ - ബഥേലിൻ്റെ - തെക്കുഭാഗത്തുകൂടെ കടന്നു താഴോട്ടു ബേത്ത്‌ഹോറോണിൻ്റെ തെക്കുകിടക്കുന്ന മലയിലൂടെ അത്താറോത്ത് ആദാറിലേക്കിറങ്ങുന്നു.
14: വീണ്ടും അതു പടിഞ്ഞാറുഭാഗത്തു തിരിഞ്ഞു തെക്കോട്ടുപോയി, ബേത്‌ഹോറോമിനെതിരേകിടക്കുന്ന മലയില്‍നിന്നു യൂദാഗോത്രത്തിൻ്റെ പട്ടണമായ കിരിയാത്ബാലില്‍ - കിരിയാത്‌യെയാറിമില്‍ - വന്നു നില്‍ക്കുന്നു. അവരുടെ പടിഞ്ഞാറേ അതിര്‍ത്തിയാണിത്.
15: തെക്കുഭാഗം കിരിയാത്‌യെയാറിമിൻ്റെ പ്രാന്തങ്ങളിലാരംഭിക്കുന്നു. അവിടെനിന്ന് അത് എഫ്രോണില്‍ നെഫ്‌തോവനീരുറവവരെ ചെല്ലുന്നു.
16: അനന്തരം, അതു താഴോട്ട്, റഫായിംതാഴ്‌വരയുടെ വടക്കേയറ്റത്തുള്ള ഹിന്നോമിൻ്റെ മകൻ്റെ താഴ്‌വരയ്ക്ക് അഭിമുഖമായിനില്‍ക്കുന്ന പര്‍വ്വതത്തിൻ്റെ അതിര്‍ത്തിവരെയുമെത്തുന്നു. വീണ്ടും ഹിന്നോം താഴ്‌വരയിലൂടെയിറങ്ങി ജബൂസ്യരുടെ ദേശത്തിൻ്റെ തെക്കുഭാഗത്തുകൂടെ താഴെ എന്റോഗെലിലെത്തുന്നു.
17: പിന്നീടതു വടക്കോട്ടു തിരിഞ്ഞ്, എന്‍ഷമെഷില്‍ച്ചെന്ന്, അദുമ്മിം കയറ്റത്തിനെതിരേകിടക്കുന്ന ഗലിലോത്തിലെത്തി, താഴേക്കിറങ്ങി റൂബൻ്റെ മകനായ ബോഹൻ്റെ ശിലവരെയെത്തുന്നു.
18: വീണ്ടും ബത്അരാബായ്ക്കു വടക്കോട്ടുകടന്നു താഴേക്കിറങ്ങി അരാബായിലെത്തുന്നു.
19: ബത്‌ഹോഗ്‌ലായുടെ വടക്കു ഭാഗത്തുകൂടെ ജോര്‍ദ്ദാൻ്റെ തെക്കേയറ്റത്തുള്ള ഉപ്പുകടലിൻ്റെ വടക്കേയറ്റത്തു കിടക്കുന്ന ഉള്‍ക്കടലിലവസാനിക്കുന്നു. ഇതാണ് തെക്കേയതിര്‍ത്തി.
20: കിഴക്കേയതിര്‍ത്തി, ജോര്‍ദ്ദാനാണ്. ബഞ്ചമിന്‍ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശത്തിൻ്റെ അതിര്‍ത്തികളാണിവ.
21: കുടംബക്രമമനുസരിച്ച്, ബഞ്ചമിന്‍ഗോത്രത്തിനുള്ള പട്ടണങ്ങളിവയാണ്: ജറീക്കോ, ബത്‌ഹോഗ്‌ല, എമെക്ക്‌കെസീസ്,
22, 23: ബത്അരാബാ, സെമറായിം, ബഥേല്‍, ആറാവിം, പാരാ, ഓഫ്രാ,
24: കേഫാര്‍അമ്മോനി, ഓഫ്‌നി, ഗേബാ എന്നീ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും,
25, 26, 27: ഗിബെയോന്‍, റാമാ, ബേരോത്, മിസ്‌പെ, കെഫീരാ, മോസ, റക്കെം, ഇര്‍പ്പേല്‍, തരാല,
28: സേലാ, ഹായെലെഫ്, ജബൂസ് - ജറുസലെം വേഗിബെയാ, കിരിയാത്‌യെയാറിം എന്നീ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ബഞ്ചമിന്‍ ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച ഓഹരിയാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ