അദ്ധ്യായം 12
1: ജോര്‍ദ്ദാനു കിഴക്ക്, അര്‍നോണ്‍താഴ്‌വരമുതല്‍ ഹെര്‍മോണ്‍മലവരെയും കിഴക്ക്, അരാബാമുഴുവനും ഇസ്രായേല്‍ജനം ആക്രമിച്ചു കൈവശപ്പെടുത്തി. അവര്‍ തോല്പിച്ച രാജാക്കന്മാര്‍ ഇവരാണ്.
2: ഹെഷ്ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍. അവൻ്റെ രാജ്യം അര്‍നോണ്‍താഴ്‌വരയുടെ അരികിലുള്ള അരോവേര്‍മുതല്‍ താഴ്‌വരയുടെ മദ്ധ്യത്തിലൂടെ അമ്മോന്യരുടെ അതിരായ യാബോക്ക് നദിവരെ കിടക്കുന്ന ഗിലയാദിൻ്റെ പകുതിയും,
3: കിഴക്ക് അരാബാമുതല്‍ കിന്നരോത്ത് സമുദ്രംവരെയും ബത്‌ജെഷിമോത്തിനുനേരേ അരാബാസമുദ്രംവരെയും തെക്കു പിസ്ഗായുടെ അടിവാരത്തുള്ള ഉപ്പുകടല്‍വരെയും വ്യാപിച്ചിരുന്നു.
4: അഷ്ത്താരോത്തിലും എദ്രേയിലും താമസിച്ചിരുന്ന റഫായിംകുലത്തില്‍ അവശേഷിച്ചിരുന്ന ബാഷാന്‍രാജാവായ ഓഗിനെയും അവര്‍ പരാജയപ്പെടുത്തി.
5: ഹെര്‍മോണ്‍മലയും സാലേക്കാ തുടങ്ങി മാക്കായുടെയും ഗഷൂറിൻ്റെയും അതിര്‍ത്തികള്‍വരെയും ബാഷാനും ഗിലയാദിൻ്റെ അര്‍ദ്ധഭാഗവും, ഹെഷ്‌ബോണ്‍ രാജാവായ സീഹോൻ്റെ അതിര്‍ത്തിവരെയും അവൻ്റെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു.
6: കര്‍ത്താവിൻ്റെ ദാസനായ മോശയും ഇസ്രായേല്‍ജനവും അവരെ പരാജയപ്പെടുത്തി. മോശ അവരുടെ രാജ്യം റൂബന്‍-ഗാദ് ഗോത്രങ്ങള്‍ക്കും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനും അവകാശമായി നല്കി.
7: ജോര്‍ദ്ദാനു പടിഞ്ഞാറ്, ലബനോന്‍താഴ്‌വരയിലുള്ള ബല്‍ഗാദുമുതല്‍ സെയീറിലേക്കുള്ള കയറ്റത്തിലെ ഹാലാക്ക്‌മലവരെയുള്ള സ്ഥലത്തുവച്ചു ജോഷ്വയും ഇസ്രായേല്‍ജനവും പരാജയപ്പെടുത്തിയ രാജാക്കന്മാര്‍ ഇവരാണ്. ജോഷ്വ അവരുടെ നാട് ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് ഓഹരിപ്രകാരം നല്കി.
8: മലമ്പ്രദേശത്തും സമതലത്തും അരാബായിലും മലഞ്ചെരിവുകളിലും മരുഭൂമിയിലും നെഗെബിലുമുള്ള ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ രാജാക്കന്മാര്‍.
9: ജറീക്കോ, ബഥേലിനു സമീപമുള്ള ആയ്, ജറുസലെം, ഹെബ്രോണ്‍, ജാര്‍മുത്, ലാഖീഷ്, എഗ്ലോണ്‍, ഗേസര്‍, ദബീര്‍, ഗേദര്‍, ഹോര്‍മാ, ആരാദ്, ലിബ്‌നാ, അദുല്ലാം, മക്കേദാ, ബഥേല്‍, തപ്പുവാ, ഹേഫര്‍, അഫെക്, ലാഷറോണ്‍, മാദോന്‍, ഹാസോര്‍, ഷിംറോണ്‍, മെറോണ്‍, അക്ഷാഫ്, താനാക്ക്, മെഗിദോ, കേദെഷ്, കാര്‍മെലിലെ യോക്ക് നെയാം, നഫ്‌ദോറിലെ ദോര്‍, ഗലീലിയിലെ ഗോയിം, തിര്‍സാ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍; ആകെ മുപ്പത്തൊന്നു പേര്‍.
അദ്ധ്യായം 13
1: ജോഷ്വ വൃദ്ധനായപ്പോള്‍, കര്‍ത്താവവനോടു പറഞ്ഞു: നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്.
2: അവശേഷിക്കുന്ന സ്ഥലമിതാണ്; ഫിലിസ്ത്യരുടെയും ഗഷൂര്യരുടെയും ദേശങ്ങളും, കാനാന്യര്‍ക്കുള്ളതെന്നു കരുതപ്പെടുന്നതും
3: ഈജിപ്തിനു കിഴക്ക്, ഷീഹോര്‍ മുതല്‍ വടക്ക് എക്രോൻ്റെ അതിര്‍ത്തികള്‍വരെയുള്ള സ്ഥലവും ഫിലിസ്ത്യരാജാക്കന്മാര്‍ ഭരിച്ചിരുന്ന ഗാസാ, അഷ്‌ദോദ്, അഷ്‌കലോണ്‍, ഗത്ത്, എക്രോണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും
4: തെക്ക് ആവിംദേശവും കാനാന്‍ദേശവും സീദോന്യരുടെ മൊറാറയും അമോര്യരുടെ അതിര്‍ത്തിയായ അഫേക്‌വരെയും;
5: ഗബാല്യരുടെ ദേശവും, ഹെര്‍മോണ്‍ മലയുടെതാഴെ ബാല്‍ഗാദുമുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനംവരെയും,
6: ലബനോനും, മിസ്രെഹോത്മായിമിനും ലബനോനുമിടയ്ക്കുള്ള സീദോന്യരുടെ മലമ്പ്രദേശങ്ങളും ഇതില്‍പ്പെടുന്നു. ഇസ്രായേല്‍ജനം മുന്നേറുന്നതനുസരിച്ച്, ഞാന്‍തന്നെ അവരെ അവിടെനിന്നോടിക്കും. ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതുപോലെ, നീ ആ ദേശം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുക്കണം.
7: ഈ ദേശം ഒമ്പതു ഗോത്രക്കാര്‍ക്കും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനും അവകാശമായി വിഭജിച്ചുകൊടുക്കുക.
ജോര്‍ദ്ദാനു കിഴക്ക്
8: റൂബന്‍-ഗാദുഗോത്രങ്ങളും മനാസ്സെയുടെ മറ്റേ അര്‍ദ്ധഗോത്രവും, കര്‍ത്താവിൻ്റെ ദാസനായ മോശ നല്കിയ ദേശം, നേരത്തെതന്നെ കൈവശമാക്കിയിരുന്നു. ജോര്‍ദ്ദാന്‍നദിയുടെ കിഴക്കുവശത്തായിരുന്നു അത്.
9: അര്‍നോണ്‍ താഴ്‌വരയുടെ മദ്ധ്യത്തിലുള്ള പട്ടണവും ആ താഴ്‌വരയുടെ അറ്റത്തുള്ള അരോവേര്‍മുതല്‍ മെദേബാ സമതലം ഉള്‍പ്പെടെ ദീബോന്‍വരെയും,
10: ഹെഷ്ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോൻ്റെ പട്ടണങ്ങളും, അമ്മോന്യരുടെ അതിര്‍ത്തികള്‍വരെയും,
11: ഗിലയാദും ഗഷൂറും മാക്കായും ഹെര്‍മോണ്‍മലയും സലേക്കാവരെയുള്ള ബാഷാനും
12: എദ്രേയിലും അസ്താരോത്തിലും ഭരിച്ചിരുന്ന ബാഷാന്‍രാജാവായ ഓഗിൻ്റെ ദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു അത്. ഓഗ് മാത്രമേ റഫായിംകുലത്തില്‍ അവശേഷിച്ചിരുന്നുള്ളു.
13: ഇവരെ മോശ തോല്പിച്ചു പുറത്താക്കി. എങ്കിലും ഇസ്രായേല്‍ജനം ഗഷൂര്യരെയോ മാക്കാത്യരെയോ തുരത്തിയില്ല. അവര്‍ ഇന്നും ഇസ്രായേല്‍ക്കാരുടെ ഇടയില്‍ വസിക്കുന്നു.
14: ലേവിയുടെ ഗോത്രത്തിനു മോശ അവകാശമൊന്നും നല്കിയില്ല. അവന്‍ അവരോടു പറഞ്ഞതുപോലെ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനര്‍പ്പിക്കുന്ന ദഹനബലികളാണ് അവരുടെ അവകാശം.
റൂബൻ്റെ ഓഹരി
15: റൂബൻ്റെ ഗോത്രത്തിനും കുടുംബമനുസരിച്ച്, മോശ അവകാശം കൊടുത്തു.
16: മെദേബായോടു ചേര്‍ന്നുകിടക്കുന്ന സമതലങ്ങളും അര്‍നോണ്‍ താഴ്‌വരയുടെ മദ്ധ്യത്തിലുള്ള പട്ടണവും ആ താഴ്‌വരയുടെ അറ്റത്തുള്ള അരോവേറും ഉള്‍പ്പെട്ടതാണ് അവരുടെ ദേശം.
17: ഹെഷ്‌ബോണും സമതലവും അതിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ബാലും ബേത്ബാല്‍മേയോനും
18: യാഹാസും, കെദേമോത്തും, മെഫാത്തും
19: കിരിയാത്തായിമും, സിബ്മായും സമതലത്തിലെ ചെറുകുന്നിലുള്ള സെരെത്ഷാഹാറും
20: ബേത്‌പെയോറും പിസ്ഗാ ചരിവുകളും ബേത്ജഷിമോത്തും
21: ഹെഷ്‌ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോൻ്റെ രാജ്യംമുഴുവനും സമതലത്തിലെ പട്ടണങ്ങളും ഇതിലുള്‍പ്പെടുന്നു. അവൻ്റെയും മിദിയാനിലെ നേതാക്കന്മാരായ ഏവി, റേക്കം, സുര്‍, ഹൂര്‍, റേബാ എന്നിവരെയും മോശ തോല്പിച്ചു. സീഹോനിലെ പ്രഭുക്കന്മാരായ ഇവര്‍ അവിടെ വസിച്ചിരുന്നു.
22: ഇസ്രായേല്‍ജനം വാളിനിരയാക്കിയവരുടെ കൂട്ടത്തില്‍ ബയോറിൻ്റെ മകനും മന്ത്രവാദിയുമായ ബാലാമും ഉണ്ടായിരുന്നു.
23: ജോര്‍ദ്ദാന്‍തീരമായിരുന്നു റൂബന്‍ഗോത്രത്തിൻ്റെ പശ്ചിമ അതിര്‍ത്തി. അവര്‍ക്കു കുടുംബക്രമമനുസരിച്ച്, അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.
ഗാദിൻ്റെ ഓഹരി
24: ഗാദ്‌ഗോത്രത്തിനും കുടുംബക്രമമനുസരിച്ചു മോശ അവകാശം നല്കി.
25: അവരുടെ ദേശങ്ങള്‍ യാസാര്‍, ഗിലയാദിലെ പട്ടണങ്ങള്‍, റബ്ബായുടെ കിഴക്ക് അരോവേര്‍വരെ അമ്മോന്യരുടെ ദേശത്തിൻ്റെ പകുതി,
26: ഹെഷ്‌ബോണ്‍മുതല്‍ റാമാത്ത് മിസ്‌പെയും ബത്തോണിമുംവരെ മഹനായിംമുതല്‍ ദബീറിൻ്റെ പ്രദേശംവരെ,
27: താഴ്‌വരയിലെ ബത്ഹാറാം, ബത്‌നിമ്രാ, സുക്കോത്ത്, സാഫോന്‍, ഹെഷ്‌ബോണ്‍രാജാവായ സീഹോൻ്റെ രാജ്യത്തിലെ ബാക്കിഭാഗം എന്നിവയാണ്. കിന്നരോത്തുകടലിൻ്റെ താഴത്തേ അറ്റംവരെ, ജോര്‍ദ്ദാൻ്റെ കിഴക്കേത്തീരമാണ് അതിൻ്റെ അതിര്‍ത്തി.
28: ഗാദ്‌ഗോത്രത്തിനു കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.
മനാസ്സെയുടെ ഓഹരി
29: മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനു മോശ കുടുംബക്രമമനുസരിച്ച്, അവകാശം നല്കി.
30: അവരുടെ ദേശം, മഹനായിംമുതല്‍ ബാഷാന്‍മുഴുവനും, ബാഷാന്‍രാജാവായ ഓഗിൻ്റെ രാജ്യംമുഴുവനും ബാഷാനിലുള്ള ജായിറിൻ്റെ എല്ലാ പട്ടണങ്ങളും -
31: -അറുപതു പട്ടണങ്ങളും ഗിലയാദിൻ്റെ പകുതിയും, അഷ്താരോത്ത്, എദ്രെയി എന്നീ ബാഷാനിലെ ഓഗിൻ്റെ രാജ്യത്തുള്ള പട്ടണങ്ങളും - ഉള്‍പ്പെട്ടിരുന്നു. മനാസ്സെയുടെ മകനായ മാക്കീറിൻ്റെ സന്തതികളില്‍ പകുതിപ്പേര്‍ക്കു കുടുംബക്രമമനുസരിച്ചു ലഭിച്ചതാണിവ.
32: ജറീക്കോയുടെ കിഴക്കു ജോര്‍ദ്ദാനക്കരെ മൊവാബ് സമതലത്തില്‍വച്ചു മോശ അവകാശമായി വിഭജിച്ചുകൊടുത്തവയാണിവ.
33: എന്നാല്‍, ലേവിയുടെ ഗോത്രത്തിന്, മോശ അവകാശമൊന്നും നല്കിയില്ല. അവനവരോടു പറഞ്ഞതുപോലെ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവുതന്നെയാണ് അവരുടെ അവകാശം.
അദ്ധ്യായം 14
1: കാനാന്‍ദേശത്ത്, ഇസ്രായേല്‍ജനത്തിനവകാശമായി ലഭിച്ച സ്ഥലങ്ങളിവയാണ്. പുരോഹിതനായ എലെയാസറും നൂനിൻ്റെ മകനായ ജോഷ്വയും ഇസ്രായേല്‍ഗോത്രപിതാക്കന്മാരില്‍ തലവന്മാരുംകൂടെ, ഇവ അവര്‍ക്കു ഭാഗിച്ചുകൊടുത്തു.
2: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ ഒമ്പതുഗോത്രത്തിനും അര്‍ദ്ധഗോത്രത്തിനും അവകാശങ്ങള്‍ ഭാഗിച്ചുകൊടുത്തതു നറുക്കിട്ടാണ്.
3: ജോര്‍ദ്ദാനു മറുകരയില്‍ രണ്ടുഗോത്രങ്ങള്‍ക്കും അര്‍ദ്ധഗോത്രത്തിനുമായി മോശ അവകാശംകൊടുത്തുകഴിഞ്ഞിരുന്നു. എന്നാല്‍, അവരുടെയിടയില്‍ ലേവ്യര്‍ക്ക് അവകാശമൊന്നുംകൊടുത്തില്ല.
4: ജോസഫിൻ്റെ സന്തതികള്‍, മനാസ്സെ, എഫ്രായിം എന്നു രണ്ടുഗോത്രങ്ങളായിരുന്നു. താമസിക്കുന്നതിനു പട്ടണങ്ങളും കന്നുകാലികളെ മേയ്ക്കുന്നതിനു പുല്‍മേടുകളുംമാത്രമല്ലാതെ ലേവ്യര്‍ക്ക് അവിടെ വിഹിതമൊന്നും നല്കിയില്ല.
5: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെതന്നെ അവര്‍ സ്ഥലം പങ്കിട്ടെടുത്തു.
6: അതിനുശേഷം യൂദായുടെ മക്കള്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ അടുത്തുവന്നു. കെനീസ്യനായ യഫുന്നയുടെ മകന്‍ കാലെബ് അവനോടു പറഞ്ഞു: കര്‍ത്താവു ദൈവപുരുഷനായ മോശയോട് എന്നെക്കുറിച്ചും നിന്നെക്കുറിച്ചും കാദെഷ്ബര്‍ണിയായില്‍വച്ച് എന്താണരുളിച്ചെയ്തതെന്നു നിനക്കറിയാമല്ലോ.
7: കാദെഷ്ബര്‍ണിയായില്‍നിന്നു ദേശം ഒറ്റുനോക്കുന്നതിന് കര്‍ത്താവിൻ്റെ ദാസനായ മോശ എന്നെയയയ്ക്കുമ്പോള്‍ എനിക്കു നാല്പതുവയസ്സുണ്ടായിരുന്നു. ഞാന്‍ സത്യാവസ്ഥ അവനെയറിയിക്കുകയുംചെയ്തു.
8: എന്നാല്‍, എന്നോടുകൂടെ വന്ന സഹോദരന്മാര്‍, ജനത്തെ നിരുത്സാഹപ്പെടുത്തി. എന്നിട്ടും ഞാന്‍ എൻ്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണമായി പിന്‍ചെന്നു.
9: അന്നു മോശ ശപഥംചെയ്തു പറഞ്ഞു: നീ കാലുകുത്തിയ സ്ഥലം എന്നേക്കും നിനക്കും നിൻ്റെ സന്തതികള്‍ക്കും അവകാശമായിരിക്കും. എന്തെന്നാല്‍, എൻ്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണമായും നീ പിന്‍ചെന്നിരിക്കുന്നു.
10: ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ സഞ്ചരിച്ചകാലത്തു കര്‍ത്താവു മോശയോട് ഇക്കാര്യം സംസാരിച്ചതുമുതല്‍ നാല്പത്തഞ്ചു സംവത്സരങ്ങള്‍ അവിടുന്നെന്നെ ജീവിക്കാനനുവദിച്ചു. ഇപ്പോളെനിക്ക് എണ്‍പത്തിയഞ്ചു വയസ്സായി.
11: മോശ എന്നെയയച്ചപ്പോളുണ്ടായിരുന്ന അതേ ശക്തി ഇന്നുമെനിക്കുണ്ട്. യുദ്ധംചെയ്യാനും മറ്റെന്തിനും, അന്നത്തെ ശക്തി ഇന്നുമെനിക്കുണ്ട്.
12: ആകയാല്‍, കര്‍ത്താവന്നുപറഞ്ഞ ഈ മലമ്പ്രദേശം എനിക്കു തന്നാലും. പ്രബലങ്ങളായ വലിയ പട്ടണങ്ങളോടുകൂടിയതും അനാക്കിമുകള്‍ വസിക്കുന്നതുമാണ് ഈ സ്ഥലമെന്നു നീ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് എന്നോടുകൂടെയുണ്ടെങ്കില്‍ അവിടുന്നെന്നോടു പറഞ്ഞിട്ടുള്ളതുപോലെ ഞാനവരെ ഓടിച്ചുകളയും.
13: ജോഷ്വ, യഫുന്നയുടെ മകനായ കാലെബിനെയനുഗ്രഹിച്ച്, അവനു ഹെബ്രോണ്‍ അവകാശമായിക്കൊടുത്തു.
14: അങ്ങനെ ഇന്നുവരെ ഹെബ്രോണ്‍ കെനീസ്യനായ യഫുന്നയുടെ മകന്‍ കാലെബിൻ്റെ അവകാശമാണ്. എന്തെന്നാല്‍, അവന്‍ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെ പരിപൂര്‍ണ്ണമായി പിന്‍ചെന്നു.
15: ഹെബ്രോണിൻ്റെ പേരു പണ്ടു കിരിയാത്ത്അര്‍ബ്ബാ എന്നായിരുന്നു. ഇത് അനാക്കിമുകളുടെ സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു. നാട്ടില്‍ സമാധാനമുണ്ടായി.
അദ്ധ്യായം 15
1: യൂദാഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച ഓഹരി, തെക്ക്, സിന്‍മരുഭൂമിയുടെ തെക്കേയറ്റമായ ഏദോം അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്നു.
2: അവരുടെ തെക്കേയതിര്‍ത്തി ഉപ്പുകടലിൻ്റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉള്‍ക്കടലിലാരംഭിക്കുന്നു.
3: അത്, അക്രാബിമിൻ്റെ കയറ്റത്തിലൂടെ തെക്കോട്ടുചെന്ന്, സിനിലേക്കുകടന്ന്, കാദെഷ്ബര്‍ണ്ണയായുടെ തെക്കുഭാഗത്തുകൂടെ ഹെസ്രോണിലൂടെ അദാറിലെത്തി, കര്‍ക്കായിലേക്കു തിരിയുന്നു.
4: അവിടെനിന്ന് അസ്‌മോണ്‍കടന്ന്, ഈജിപ്തു തോടുവരെചെന്നു കടലിലവസാനിക്കുന്നു. ഇതായിരിക്കും നിങ്ങളുടെ തെക്കേയതിര്‍ത്തി.
5: ജോര്‍ദ്ദാന്‍നദീമുഖംവരെയുള്ള ഉപ്പുകടലായിരിക്കും നിങ്ങളുടെ കിഴക്കേയതിര്‍ത്തി. വടക്കേയതിര്‍ത്തി ജോര്‍ദ്ദാന്‍നദീമുഖത്തുള്ള ഉള്‍ക്കടലില്‍നിന്നാരംഭിക്കുന്നു.
6: അതു ബേത്‌ഹോഗ്‌ലായിലൂടെ പോയി ബേത്അരാബായുടെ വടക്കുകൂടെക്കടന്നു റൂബൻ്റെ മകന്‍ ബോഹാൻ്റെ ശിലവരെ പോകുന്നു.
7: തുടര്‍ന്ന് ആഖോര്‍താഴ്‌വരയില്‍നിന്നു ദബീര്‍വരെപോയി വടക്കോട്ടു ഗില്‍ഗാലിലേക്കു തിരിയുന്നു. താഴ്‌വരയുടെ തെക്കുവശത്തുള്ള അദുമ്മിംകയറ്റത്തിൻ്റെ എതിര്‍വശത്താണു ഗില്‍ഗാല്‍ അതിര്‍ത്തി. എന്‍ഷമേഷ് ജലാശയത്തിലൂടെ കടന്ന്, എന്റോഗലിലെത്തുന്നു.
8: അവിടെനിന്ന്, അത് ജബൂസ്യമലയുടെ - ജറുസലെമിൻ്റെ - തെക്കേയറ്റത്തു ബന്‍ഹിന്നോം താഴ്‌വരവരെപോകുന്നു. പിന്നീട് ഹിന്നോം താഴ്‌വരയുടെമുമ്പില്‍ പടിഞ്ഞാറോട്ടും റഫായിംതാഴ്‌വരയുടെയടുത്തു വടക്കോട്ടുമുള്ള മലമുകളിലേക്കു കയറുന്നു.
9: വീണ്ടുമതു മലമുകളില്‍നിന്ന്, നെഫ്‌തോവാ അരുവികള്‍വരെയും അവിടെനിന്നു എഫ്രോണ്‍മലയിലെ പട്ടണങ്ങള്‍വരെയും, അവിടെനിന്ന് ബാലായിലേക്ക്, അതായത്, കിരിയാത്ത് യെയാറിമിലേക്കു വളഞ്ഞുപോകുന്നു.
10: ബാലായുടെ പശ്ചിമഭാഗത്തുകൂടെക്കടന്ന്, സെയിര്‍മലയിലെത്തി, യയാറിംമലയുടെ - കെസലോണിൻ്റെ - വടക്കുഭാഗത്തുകൂടെക്കടന്നു ബത്ഷമേഷിലേക്കിറങ്ങി, തിമ്‌നായിലൂടെ നീങ്ങുന്നു.
11: അത് എക്രോണിൻ്റെ വടക്കുള്ള കുന്നിന്‍പ്രദേശങ്ങളിലൂടെചെന്നു ഷിക്കറോണ്‍ചുറ്റി ബാലാമലയിലൂടെ കടന്ന്, യാബ്‌നേലിലെത്തി, സമുദ്രത്തില്‍വന്നവസാനിക്കുന്നു.
12: പടിഞ്ഞാറേയതിര്‍ത്തി, മഹാസമുദ്രവും അതിൻ്റെ തീരപ്രദേശവുമാണ്. യൂദാഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശത്തിനുചുറ്റുമുള്ള അതിര്‍ത്തിയാണിത്.
13: ജോഷ്വയോടു കര്‍ത്താവു കല്പിച്ചതനുസരിച്ച്, യഫുന്നയുടെ മകനായ കാലെബിനു യൂദാഗോത്രത്തിൻ്റെയിടയില്‍ കിരിയാത്ത് അര്‍ബ്ബാ - ഹെബ്രോണ്‍ - കൊടുത്തു. അനാക്കിൻ്റെ പിതാവായിരുന്നു അര്‍ബ്ബാ.
14: അവിടെനിന്നു കാലെബ്, അനാക്കിൻ്റെ സന്തതികളായ ഷേഷായി, അഹിമാന്‍, തല്‍മായി എന്നിവരെത്തുരത്തി.
15: പിന്നീടവന്‍ ദബീര്‍നിവാസികള്‍ക്കെതിരേ പുറപ്പെട്ടു. ദബീറിൻ്റെ പഴയപേര് കിരിയാത്‌സേഫര്‍ എന്നായിരുന്നു.
16: കാലെബ് പറഞ്ഞു: കിരിയാത്‌സേഫര്‍ പിടിച്ചടക്കുന്നവന്, എൻ്റെ മകള്‍ അക്സായെ ഞാന്‍ ഭാര്യയായിക്കൊടുക്കും.
17: കാലെബിൻ്റെ സഹോദരന്‍ കെനസിൻ്റെ മകനായ ഒത്‌നിയേല്‍ അതു പിടിച്ചെടുത്തു. അവനു തൻ്റെ മകളായ അക്സായെ കാലെബ് ഭാര്യയായി നല്കി.
18: അവളടുത്തുചെന്നപ്പോള്‍ പിതാവിനോടൊരു വയല്‍ ചോദിക്കണമെന്ന് അവന്‍ നിര്‍ബന്ധിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോള്‍ കാലെബ് അവളോടു ചോദിച്ചു:
19: നിനക്കെന്താണു വേണ്ടത്? അവള്‍ പറഞ്ഞു: എനിക്കൊരു സമ്മാനം വേണം. നീയെന്നെ, വരണ്ട നെഗെബിലേക്കയയ്ക്കുന്നതിനാല്‍ എനിക്കു നീരുറവകള്‍ തരണം. കാലെബ് അവള്‍ക്ക്, മലയിലും താഴ്‌വരയിലും നീരുറവകള്‍ കൊടുത്തു.
20: യൂദാഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശം:
21: തെക്കേയറ്റത്ത്, ഏദോം അതിര്‍ത്തിക്കരികേ യൂദാഗോത്രത്തിനുള്ള പട്ടണങ്ങള്‍ ഇവയാണ്: കബ്‌സേല്‍, ഏദര്‍, യാഗുര്‍,
22, 23: കീന, ദിമോന, അദാദാ, കേദെഷ്, ഹാസോര്‍, ഇത്‌നാന്‍,
24: സിഫ്, തേലെം, ബേയാലോത്,
25: ഹാസോര്‍ഹദാത്താ, കെരിയോത്ത് ഹെസ്രോണ്‍-ഹാസോര്‍-
26, 27: അമാം, ഷേമ, മൊളാദ, ഹസാര്‍ഗാദ, ഹെഷ് മോണ്‍, ബത്‌പെലെത്,
28: ഹസാര്‍ഷുവാല്‍, ബേര്‍ഷേബാ, ബിസിയോതിയ, ബാല, ഇയിം, ഏസെം,
30: എല്‍ത്തോലാദ്, കെസില്‍, ഹോര്‍മ, സിക്‌ലാഗ്, മദ്മന്നാ, സാന്‍സന്ന,
32: ലബാവോത്ത്, ഷില്‍ഹിം, അയിന്‍, റിമ്മോന്‍ - അങ്ങനെ ആകെ ഇരുപത്തിയൊമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
33: സമതലത്തില്‍ എഷ്താവോല്‍, സോറ, അഷ്‌ന,
34: സനോവ, എന്‍ഗന്നിം, തപ്പുവാ, ഏനാം,
35: യാര്‍മുത്; അദുല്ലാം, സൊക്കോ, അസേക്ക,
36: ഷറായിം, അദിത്തായിം, ഗദേറ, ഗദറോത്തായിം എന്നീ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
37, 38: സെനാന്‍, ഹദാഷാ, മിഗ്ദല്‍ഗാദ്, ദിലെയാന്‍, മിസ്‌പേ, യോക്‌തേല്‍,
39, 40: ലാഖീഷ്, ബൊസ്‌ക്കത്ത്, എഗ്‌ലോന്‍, കബോന്‍, ലഹ്മാം, കിത്ത്‌ലിഷ്,
41: ഗദെറോത്ത്, ബത് ദാഗോന്‍, നാമാ, മക്കേദ എന്നീ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
42, 43, 44: ലിബ്‌നാ, എത്തോര്‍, ആഷാന്‍, ഇഫ്താ, അഷ്‌നാ, നെസിബ്, കെയില, അക്സീബ്, മറേഷ എന്നീ ഒമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
45: എക്രോണിലെ പട്ടങ്ങളും ഗ്രാമങ്ങളും.
46: എക്രോണ്‍മുതല്‍ സമുദ്രംവരെ അഷ്‌ദോദിൻ്റെയരികിലുള്ള പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
47: അഷ് ദോദിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഗാസയിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഈജിപ്തുതോടും മഹാസമുദ്രവും അതിന്റെ തീരവും വരെ
48: മലമ്പ്രദേശങ്ങളില്‍ ഷമീര്‍, യത്തീര്‍, സൊക്കോ,
49, 50: ദന്നാ, കിരിയാത്ത്‌സന്നാ - ദബീര്‍ - അനാബ്, എഷ്‌തെമോ, അനീ,
51: ഗോഷന്‍, ഹോലോന്‍, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
52: അരാബ്, ദുമ, എഷാന്‍, യാനീം, ബത്തപ്പുവാ, അഫേക്കാ,
54: ഹുംത, കിരിയാത്ത് അര്‍ബ്ബാ - ഹെബ്രോണ്‍-സിയൊര്‍ എന്നീ ഒമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
55, 56: മാവോന്‍, കാര്‍മല്‍, സിഫ്, യുത്താ, യസ്രേല്‍, യോക്‌ദെയാം, സനോവാ,
57: കായിന്‍, ഗിബെയാ, തിംനാ എന്നീ പത്തു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
58, 59: ഹാല്‍ഹുല്‍, ബത്‌സുര്‍, ഗദോര്‍, മാറാത്, ബത്അനോത്, എല്‍തെക്കോന്‍ എന്നീ ആറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
60: കിരിയാത് ബാല്‍ - കിരിയാത്‌യയാറിം - റാബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
61, 62: മരുഭൂമിയില്‍ ബത്അരാബാ, മിദ്ദീന്‍, സെക്കാക്ക, നിബ്ഷാന്‍ഉപ്പുനഗരം, എന്‍ഗേദി എന്നീ ആറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
63: എന്നാല്‍, യൂദാഗോത്രത്തിനു ജറുസലെംനിവാസികളായ ജബൂസ്യരെ തുരത്താന്‍ സാധിച്ചില്ല. അതുകൊണ്ട്, ഇന്നും ജബൂസ്യര്‍ അവരോടൊന്നിച്ചു ജറുസലെമില്‍ വസിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ