അമ്പത്തിയഞ്ചാം ദിവസം: നിയമാവര്‍ത്തനം 28 - 30


അദ്ധ്യായം 28

അനുഗ്രഹങ്ങള്‍

1: നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ വാക്കുകേട്ട്, ഇന്നു ഞാന്‍ നിനക്കു നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്നു നിന്നെ, ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.
2: അവിടുത്തെ വചനംശ്രവിച്ചാല്‍, അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിൻ്റെമേല്‍ ചൊരിയും.
3: നഗരത്തിലും വയലിലും നീയനുഗൃഹീതനായിരിക്കും.
4: നിൻ്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും.
5: നിൻ്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും.
6: സകലപ്രവൃത്തികളിലും നീയനുഗൃഹീതനായിരിക്കും.
7: നിനക്കെതിരേ വരുന്ന ശത്രുക്കളെ, നിൻ്റെ മുമ്പില്‍വച്ചു കര്‍ത്താവു തോല്പിക്കും. നിനക്കെതിരായി അവര്‍ ഒരുവഴിയിലൂടെ വരും; ഏഴുവഴിയിലൂടെ പലായനം ചെയ്യും.
8: നിൻ്റെ കളപ്പുരകളിലും നിൻ്റെ പ്രയത്നങ്ങളിലും കര്‍ത്താവ് അനുഗ്രഹംവര്‍ഷിക്കും. നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കുതരുന്ന ദേശത്ത്, അവിടുന്നു നിന്നെയനുഗ്രഹിക്കും.
9: അവിടുത്തെ കല്പനകള്‍പാലിച്ച്, അവിടുത്തെ മാര്‍ഗ്ഗത്തില്‍ച്ചരിച്ചാല്‍, കര്‍ത്താവു നിന്നോടു ശപഥംചെയ്തിട്ടുള്ളതുപോലെ, നിന്നെ തൻ്റെ വിശുദ്ധജനമായുയര്‍ത്തും.
10: കര്‍ത്താവിൻ്റെ നാമം നീ വഹിക്കുന്നതുകാണുമ്പോള്‍ ലോകത്തിലുള്ള സകലമനുഷ്യരും നിന്നെ ഭയപ്പെടും.
11: നിനക്കു നല്കുമെന്നു നിൻ്റെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത്, കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്ധമായ വിളവുനല്കി അവിടുന്നു നിന്നെ സമ്പന്നനാക്കും.
12: കര്‍ത്താവു തൻ്റെ വിശിഷ്ട ഭണ്ഡാഗാരമായ ആകാശംതുറന്നു നിൻ്റെ ദേശത്തു തക്കസമയത്തു മഴപെയ്യിച്ച്, നിൻ്റെ എല്ലാ പ്രയത്നങ്ങളെയുമനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടംകൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.
13: കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തിയായിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്കുന്ന, നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ കല്പനകള്‍ശ്രവിച്ച്, അവ ശ്രദ്ധാപൂര്‍വ്വം പാലിക്കുമെങ്കില്‍ നിനക്കഭിവൃദ്ധിയുണ്ടാകും; നിനക്കൊരിക്കലും അധോഗതിയുണ്ടാവുകയില്ല.
14: ഞാനിന്നു കല്പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്മാരെയനുഗമിക്കുകയോ സേവിക്കുകയോ അരുത്.

അനുസരണക്കേടിനു ശിക്ഷ

15: എന്നാല്‍, നീ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സ്വരംശ്രവിച്ച്, ഞാനിന്നു നിനക്കു നല്കുന്ന അവിടുത്തെ കല്പനകളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വ്വം അനുസരിക്കാതിരുന്നാല്‍ താഴെപ്പറയുന്ന ശാപമൊക്കെയും നിൻ്റെമേല്‍ പതിക്കും:
16: നഗരത്തിലും വയലിലും നീ ശപിക്കപ്പെട്ടവനായിരിക്കും.
17: നിൻ്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും ശാപഗ്രസ്തമായിരിക്കും.
18: നിൻ്റെ സന്താനങ്ങളും വിളവുകളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും ശപിക്കപ്പെടും.
19: സകല പ്രവൃത്തികളിലും നീ ശപ്തനായിരിക്കും.
20: നിൻ്റെ ദുഷ്‌കൃത്യങ്ങള്‍വഴി കര്‍ത്താവിനെയുപേക്ഷിച്ചതിനാല്‍, നീ നശിക്കുന്നതുവരെ നിൻ്റെ എല്ലാ പ്രയത്നങ്ങളിന്മേലും അവിടുന്നു ശാപവും ക്ലേശവും ശകാരവുമയയ്ക്കും; നീ ക്ഷണത്തില്‍ നിശ്ശേഷം നശിച്ചുപോകും.
21: നീ കൈവശപ്പെടുത്താന്‍പോകുന്ന ദേശത്തു നിന്നെ സംഹരിക്കുന്നതുവരെ കര്‍ത്താവു നിൻ്റെമേല്‍ തീരാവ്യാധികളയയ്ക്കും.
22: ക്ഷയം, പനി, വീക്കം, അത്യുഷ്ണം, വാള്‍, വരള്‍ച്ച, വിഷക്കാറ്റ്, പൂപ്പല്‍ ഇവകൊണ്ടു കര്‍ത്താവു നിന്നെ പ്രഹരിക്കും; നിശ്ശേഷം നശിക്കുന്നതുവരെ ഇവ നിന്നെ വേട്ടയാടും.
23: നിനക്കു മുകളിലുള്ള ആകാശം പിത്തളയും കീഴുള്ള ഭൂമി ഇരുമ്പുമായി മാറും.
24: കര്‍ത്താവു നിൻ്റെ ദേശത്തു മഴയ്ക്കുപകരം പൊടിയും പൂഴിയും വര്‍ഷിക്കും. നീ നശിക്കുംവരെ ആകാശത്തുനിന്ന് അവ നിൻ്റെമേല്‍പ്പതിക്കും.
25: കര്‍ത്താവു നിന്നെ ശത്രുക്കളുടെ മുമ്പില്‍ തോല്പിക്കും. നീ ഒരുവഴിയിലൂടെ അവര്‍ക്കെതിരായി ചെല്ലും; ഏഴുവഴിയിലൂടെ തോറ്റോടും. ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും നീയൊരു ബീഭത്സവസ്തുവായിത്തീരും.
26: നിൻ്റെ ശവം ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ ജന്തുക്കള്‍ക്കും ഭക്ഷണമായിത്തീരും; അവയെ ആട്ടിയോടിക്കാന്‍ ആരുമുണ്ടാവുകയില്ല.
27: ഈജിപ്തിനെ ബാധിച്ച പരുക്കളും അര്‍ബുദവും ചൊറിയും ചിരങ്ങുംകൊണ്ടു കര്‍ത്താവു നിന്നെ പീഡിപ്പിക്കും. അവയില്‍നിന്നു നീയൊരിക്കലും വിമുക്തനാവുകയില്ല.
28: ഭ്രാന്തും അന്ധതയും പരിഭ്രാന്തിയുംകൊണ്ടു കര്‍ത്താവു നിന്നെ പീഡിപ്പിക്കും.
29: കുരുടന്‍ അന്ധകാരത്തിലെന്നപോലെ നീ മധ്യാഹ്നത്തില്‍ തപ്പിത്തടയും. നിൻ്റെവഴിയില്‍ ഒരിക്കലും നീ മുന്നേറുകയില്ല. നീ സദാ മര്‍ദ്ദിതനും ചൂഷിതനും ആയിരിക്കും. ആരും നിന്നെ സഹായിക്കുകയില്ല.
30: നീ ഒരു സ്ത്രീയോടു വിവാഹവാഗ്ദാനം നടത്തും; എന്നാല്‍, മറ്റൊരുവന്‍ അവളോടുകൂടെ ശയിക്കും. നീ വീടുപണിയും; എന്നാല്‍, അതില്‍ വസിക്കുകയില്ല. നീ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കും; എന്നാല്‍, അതിൻ്റെ ഫലമനുഭവിക്കുകയില്ല.
31: നിൻ്റെ കാളയെ, നിൻ്റെ മുമ്പില്‍വച്ചു കൊല്ലും. എന്നാല്‍ നീ അതിൻ്റെ മാംസം ഭക്ഷിക്കുകയില്ല. നിന്റെ കഴുതയെ നിൻ്റെ മുമ്പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; നിനക്കതിനെ തിരിയെക്കിട്ടുകയില്ല. നിൻ്റെ ആടുകളെ ശത്രുക്കള്‍ കൈവശമാക്കും; നിന്നെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല.
32: നിൻ്റെ കണ്മുമ്പില്‍വച്ചുതന്നെ നിൻ്റെ പുത്രന്മാരും പുത്രിമാരും അന്യജനങ്ങള്‍ക്കു വില്‍ക്കപ്പെടും; തടയാന്‍ നിൻ്റെ കരങ്ങള്‍ അശക്തമായിരിക്കും. ദിവസേന അവരെക്കാത്തിരുന്നു നിൻ്റെ കണ്ണുകള്‍ തളരും.
33: നിൻ്റെ വിളവുകളും പ്രയത്നഫലവും നീയറിയാത്ത ജനതയനുഭവിക്കും; നീയെന്നും മര്‍ദ്ദിതനും പീഡിതനുമായിരിക്കും.
34: അങ്ങനെ, നീ കാണുന്ന കാഴ്ചകള്‍ നിന്നെ ഭ്രാന്തനാക്കും.
35: നിൻ്റെ കാലുകളിലും കാല്‍മുട്ടുകളിലുംമാത്രമല്ല അടിമുതല്‍ മുടിവരെ ഉണങ്ങാത്ത വ്രണങ്ങളയച്ച്, കര്‍ത്താവു നിന്നെ പീഡിപ്പിക്കും.
36: നിന്നെയും നിനക്കധിപനായി നീ വാഴിക്കുന്ന രാജാവിനെയും നീയോ നിൻ്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതയുടെ ഇടയിലേക്കു കര്‍ത്താവു കൊണ്ടുപോകും. അവിടെ നിങ്ങള്‍ കല്ലും തടിയുംകൊണ്ടുള്ള അന്യദേവന്മാരെ സേവിക്കും.
37: കര്‍ത്താവു നിന്നെക്കൊണ്ടെത്തിക്കുന്ന സകല ജനങ്ങളുടെയുമിടയില്‍ നീയൊരു ബീഭത്സവസ്തുവായിരിക്കും; പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയവും.
38: നീ വയലില്‍ ധാരാളം വിത്തു വിതയ്ക്കും; പക്ഷേ, വെട്ടുകിളികള്‍ തിന്നൊടുക്കുകയാല്‍ കുറച്ചുമാത്രമേ കൊയ്യുകയുള്ളു.
39: നീ മുന്തിരിത്തോട്ടം നട്ടുവളര്‍ത്തുകയും വെട്ടിയൊരുക്കുകയും ചെയ്യും; എന്നാല്‍, വീഞ്ഞു കുടിക്കുകയോ മുന്തിരിപ്പഴങ്ങള്‍ ശേഖരിക്കുകയോ ചെയ്യുകയില്ല; പഴങ്ങള്‍ പുഴു തിന്നുതീര്‍ക്കും. നിൻ്റെ ദേശത്തെല്ലായിടത്തും ഒലിവുമരങ്ങളുമുണ്ടായിരിക്കും;
40: എന്നാല്‍, നീ അവയുടെ തൈലം, ലേപനംചെയ്യുകയില്ല; അവയുടെ കായ്കളെല്ലാം കൊഴിഞ്ഞുപോകും.
41: നിനക്കു പുത്രന്മാരും പുത്രിമാരും ജനിക്കും; എങ്കിലും അവരെ നിനക്കു സ്വന്തമായി കിട്ടുകയില്ല; അവര്‍ അന്യനാടുകളില്‍ അടിമകളായിത്തീരും.
42: നിൻ്റെ വൃക്ഷങ്ങളും വയലിലെ വിളവുകളുമെല്ലാം വെട്ടുകിളികള്‍ തിന്നുതീര്‍ക്കും.
43: നിൻ്റെയിടയിലുള്ള പരദേശി, നിന്നെക്കാള്‍ വളരെയുന്നതനായിരിക്കും; നീ തീരെയധഃപതിക്കുകയുംചെയ്യും.
44: അവന്‍ നിനക്കു കടംതരും; കടംകൊടുക്കാന്‍ നിനക്കു കഴിവുണ്ടാകുകയില്ല. അവന്‍ നിൻ്റെ അധിപനായിരിക്കും; നീ അധീനനും.
45: നീ നശിക്കുന്നതുവരെ ഈ ശാപങ്ങളെല്ലാം നിൻ്റെമേല്‍പ്പതിക്കും; ഇവ നിന്നെ വേട്ടയാടിപ്പിടിക്കും. എന്തെന്നാല്‍, നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ വാക്കു നീ കേട്ടില്ല. അവിടുന്നുനല്കിയ കല്പനകളും നിയമങ്ങളും പാലിച്ചുമില്ല.
46: ഇവയെല്ലാം നിനക്കും നിൻ്റെ സന്തതികള്‍ക്കും എന്നേയ്ക്കും അടയാളവുമദ്ഭുതവുമായിരിക്കും.
47: എല്ലാറ്റിലും സമൃദ്ധിയുണ്ടായപ്പോള്‍ തികഞ്ഞ ആഹ്ലാദത്തോടെ നീ നിൻ്റെ ദൈവമായ കര്‍ത്താവിനു ശുശ്രൂഷചെയ്തില്ല.
48: അതിനാല്‍, കര്‍ത്താവു നിനക്കെതിരേയയയ്ക്കുന്ന ശത്രുക്കള്‍ക്കുവേണ്ടി, നീ വിശപ്പും ദാഹവും നഗ്നതയും പരമദാരിദ്ര്യവും സഹിച്ചുകൊണ്ടു വേലചെയ്യും. നീ നശിക്കുന്നതുവരെ, അവിടുന്നു നിൻ്റെ കഴുത്തില്‍ ഇരുമ്പുനുകംവയ്ക്കും.
49: വിദൂരത്തുനിന്ന്, ഭൂമിയുടെ അതിര്‍ത്തിയില്‍നിന്ന്, കര്‍ത്താവു നിനക്കെതിരായി ഒരു ജനതയെ കഴുകൻ്റെ വേഗത്തില്‍ കൊണ്ടുവരും. ആ ജനതയുടെ ഭാഷ നിനക്കു മനസ്സിലാവുകയില്ല.
50: വൃദ്ധനെയാദരിക്കുകയോ ബാലനോട്, അനുകമ്പകാണിക്കുകയോചെയ്യാത്ത, ക്രൂരമുഖമുള്ളൊരു ജനതയായിരിക്കുമത്.
51: നീ നശിക്കുന്നതുവരെയും നിൻ്റെ കാലികളെയും വിളവുകളെയും അവര്‍ ഭക്ഷിക്കും. നിന്നെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ അവര്‍ ധാന്യമോ വീഞ്ഞോ എണ്ണയോ കാളക്കുട്ടികളെയോ ആട്ടിന്‍കുഞ്ഞുങ്ങളെയോ നിനക്കുവേണ്ടി അവശേഷിപ്പിക്കുകയില്ല.
52: നിൻ്റെ ദേശത്തെങ്ങും നീയാശ്രയിച്ചിരുന്ന, ഉന്നതങ്ങളും ബലിഷ്ഠങ്ങളുമായ കോട്ടകള്‍ തകര്‍ന്നുവീഴുന്നതുവരെ നിൻ്റെ പട്ടണങ്ങളിലെല്ലാം അവര്‍ നിന്നെയുപരോധിക്കും. നിൻ്റെ കര്‍ത്താവു നിനക്കുതന്ന സകലപട്ടണങ്ങളിലും അവര്‍ നിന്നെയാക്രമിക്കും.
53: ഉപരോധംവഴി, ശത്രുക്കള്‍ നിന്നെ ഞെരുക്കുകയും നീ കഠിനമായ ക്ലേശമനുഭവിക്കുകയുംചെയ്യുമ്പോള്‍, നിൻ്റെ സ്വന്തം ശരീരത്തിൻ്റെ ഫലം - നിൻ്റെ പുത്രീപുത്രന്മാരുടെ മാംസം - നീ ഭക്ഷിക്കും.
54: നിങ്ങളുടെയിടയിലെ ഏറ്റവും മൃദുലഹൃദയനും സുഖലാളിതനുമായ മനുഷ്യന്‍പോലും തൻ്റെ സഹോദരനെയും പ്രാണപ്രേയസിയെയും അവശേഷിച്ചിരിക്കുന്ന സ്വന്തം മക്കളെയും വെറുക്കും.
55: അവന്‍ ഭക്ഷിക്കുന്ന, സ്വന്തം മക്കളുടെ മാംസത്തില്‍നിന്ന് അല്പംപോലും അവര്‍ക്കു കൊടുക്കുകയില്ല. എന്തെന്നാല്‍ നിൻ്റെ സകലനഗരങ്ങളിലും ശത്രുക്കളുടെ ഉപരോധംമൂലമുണ്ടാകുന്ന കഠിനമായ ക്ലേശത്താല്‍ അവനു മറ്റുയാതൊന്നും ഭക്ഷിക്കാനുണ്ടാവില്ല.
56: നിങ്ങളുടെയിടയിലുള്ള, ഒരിക്കല്‍പോലും പാദം നിലത്തുചവിട്ടിയിട്ടില്ലാത്ത, അത്രയേറെ മൃദുലാംഗിയും പരിലാളിതയുമായ സ്ത്രീ, തൻ്റെ ശ്രേഷ്ഠഭര്‍ത്താവിനെയും പുത്രീപുത്രന്മാരെയും കരുണയറ്റ കണ്ണുകളോടെ വീക്ഷിക്കും.
57: തൻ്റെ ഉദരത്തില്‍നിന്നു പുറത്തുവരുന്ന മാശും താന്‍ പ്രസവിക്കുന്ന ശിശുക്കളെയും അവള്‍ തനിച്ച്, രഹസ്യത്തില്‍ ഭക്ഷിക്കും. ശത്രുക്കള്‍ നിൻ്റെ പട്ടണങ്ങള്‍ ഉപരോധിക്കുമ്പോഴത്തെ ക്ഷാമവും ക്ലേശവും അത്രരൂക്ഷമായിരിക്കും.
58: നിൻ്റെ ദൈവമായ കര്‍ത്താവ്, എന്ന മഹത്വപൂര്‍ണ്ണവും ഭയാനകവുമായ നാമത്തെ നീ ഭയപ്പെടുന്നതിനുവേണ്ടി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമങ്ങള്‍ അക്ഷരംപ്രതി, ശ്രദ്ധാപൂര്‍വ്വം നീയനുസരിക്കാതിരുന്നാല്‍,
59: ചിന്തിക്കാനാവാത്തവിധം ക്രൂരവും മാരകവുമായ മഹാമാരികളാലും തീരാവ്യാധികളാലും അവിടുന്നു നിന്നെയും നിൻ്റെ സന്തതികളെയും അടിച്ചുവീഴ്ത്തും.
60: ഈജിപ്തില്‍ നീ ഭയപ്പെട്ടിരുന്ന വ്യാധികളെല്ലാം അവിടുന്നു നിൻ്റെമേല്‍ വരുത്തും; അവ, നിന്നെ വിട്ടുമാറുകയില്ല.
61: ഈ നിയമഗ്രന്ഥത്തിലെഴുതിയിട്ടില്ലാത്ത സകലരോഗങ്ങളും മഹാമാരികളും, നീ നശിക്കുന്നതുവരെ കര്‍ത്താവു നിൻ്റെമേലയയ്ക്കും.
62: ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ അസംഖ്യമായിരുന്ന നിങ്ങളില്‍, ചുരുക്കംപേര്‍മാത്രമേ അവശേഷിക്കുകയുള്ളു. എന്തെന്നാല്‍ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ വാക്കു നീയനുസരിച്ചില്ല.
63: നിങ്ങള്‍ക്കു നന്മ ചെയ്യുന്നതിലും നിങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിലും കര്‍ത്താവു സന്തോഷിച്ചിരുന്നതുപോലെ നിങ്ങളെ നശിപ്പിച്ച് ഇല്ലാതാക്കുന്നതിലും അവിടുന്നു സന്തോഷിക്കും. നീ കൈവശമാക്കാന്‍പോകുന്ന ദേശത്തുനിന്നു നിന്നെ അവിടുന്നു പിഴുതെറിയും.
64: ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ സകലജനതകളുടെയുമിടയില്‍ കര്‍ത്താവു നിങ്ങളെച്ചിതറിക്കും. അവിടെ നിങ്ങളോ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ, കല്ലും മരവുംകൊണ്ടുതീര്‍ത്ത ദേവന്മാരെ, നിങ്ങള്‍ സേവിക്കും.
65: ആ ജനതകളുടെയിടയില്‍ നിനക്കാശ്വാസമോ നിൻ്റെ പാദങ്ങള്‍ക്കു വിശ്രമമോ ലഭിക്കുകയില്ല. അവിടെ കര്‍ത്താവു നിൻ്റെ ഹൃദയം ചകിതമാക്കും. കണ്ണുകള്‍ക്കു മങ്ങല്‍ വരുത്തും; മനസ്സു ദുഃഖംകൊണ്ടു നിറയ്ക്കും.
66: നിൻ്റെ ജീവന്‍ നിരന്തരം അപകടത്തിലായിരിക്കും; രാവും പകലും നീ സംഭീതനായിരിക്കും; ജീവിതത്തില്‍ നിനക്കൊരു സുരക്ഷിതത്വവുമുണ്ടായിരിക്കുകയില്ല.
67: ഹൃദയത്തില്‍ കുടികൊള്ളുന്ന ഭയവും കണ്ണുകള്‍ കാണുന്ന കാഴ്ചകളുംനിമിത്തം, പ്രഭാതത്തില്‍ നീ പറയും: ദൈവമേ, സന്ധ്യയായിരുന്നെങ്കില്‍! സന്ധ്യയില്‍ നീ പറയും: ദൈവമേ, പ്രഭാതമായിരുന്നെങ്കില്‍!
68: കര്‍ത്താവു നിന്നെ, കപ്പല്‍മാര്‍ഗ്ഗം ഈജിപ്തിലേക്കു തിരിയെക്കൊണ്ടുപോകും. ഇനിയൊരിക്കലും നീ കാണുകയില്ലെന്നു ഞാന്‍ വാഗ്ദാനംചെയ്തിരുന്ന വഴിയാണത്. അവിടെ നിങ്ങള്‍ ദാസന്മാരും ദാസികളുമായി നിങ്ങളുടെ ശത്രുക്കള്‍ക്ക് അടിമവേലചെയ്യാന്‍ നിങ്ങളെത്തന്നെ വില്‍ക്കാനാഗ്രഹിക്കും. എന്നാല്‍ ആരും നിങ്ങളെ വാങ്ങുകയില്ല.

അദ്ധ്യായം 29

മൊവാബില്‍വച്ച് ഉടമ്പടി

1: ഹോറെബില്‍വച്ചുചെയ്ത ഉടമ്പടിക്കുപുറമേ മൊവാബു നാട്ടില്‍വച്ച് ഇസ്രായേല്‍ജനവുമായിചെയ്യാന്‍ മോശയോടു കര്‍ത്താവു കല്പിച്ച ഉടമ്പടിയുടെ വാക്കുകളാണിവ.
2: മോശ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞു: കര്‍ത്താവു നിങ്ങളുടെ മുമ്പാകെ, ഈജിപ്തില്‍വച്ച്, ഫറവോയോടും അവൻ്റെ സേവകരോടും രാജ്യത്തോടും ചെയ്തതെല്ലാം നിങ്ങള്‍ കണ്ടുവല്ലോ.
3: നിങ്ങള്‍ നേരില്‍ക്കണ്ട കഠിനപരീക്ഷണങ്ങളായ അടയാളങ്ങളും വലിയ അദ്ഭുതങ്ങളും തന്നെ.
4: എങ്കിലും ഗ്രഹിക്കാന്‍ ഹൃദയവും കാണാന്‍ കണ്ണുകളും കേള്‍ക്കാന്‍ കാതുകളും കര്‍ത്താവ് ഇന്നുവരെ നിങ്ങള്‍ക്കു നല്കിയിട്ടില്ല.
5: ഞാന്‍ നിങ്ങളെ മരുഭൂമിയിലൂടെ നയിച്ച നാല്പതുവര്‍ഷവും നിങ്ങളുടെ വസ്ത്രം പഴകിക്കീറുകയോ ചെരിപ്പു തേഞ്ഞുതീരുകയോ ചെയ്തില്ല.
6: നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ അപ്പമോ പാനംചെയ്യാന്‍ വീഞ്ഞോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ ഉണ്ടായിരുന്നില്ല, ഞാനാണു നിങ്ങളുടെ കര്‍ത്താവ് എന്നു നിങ്ങള്‍ മനസ്സിലാക്കണമായിരുന്നു.
7: നിങ്ങള്‍ ഈ സ്ഥലത്തേക്കു വരുമ്പോള്‍ ഹെഷ്‌ബോന്‍ രാജാവായ സീഹോനും ബാഷാന്‍രാജാവായ ഓഗും നമുക്കെതിരേ യുദ്ധത്തിനു വന്നു; എങ്കിലും നാമവരെ തോല്പിച്ചു.
8: നാം അവരുടെ ദേശം പിടിച്ചടക്കി, റൂബൻ്റെയും ഗാദിൻ്റെയും ഗോത്രങ്ങള്‍ക്കും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനും അവകാശമായിക്കൊടുത്തു.
9: നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം വിജയിക്കേണ്ടതിന്, ഈ ഉടമ്പടിയിലെ വചനങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുവിന്‍.
10: ഇന്നു നിങ്ങളെല്ലാവരും നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ മുമ്പില്‍ നില്‍ക്കുകയാണ് - നിങ്ങളുടെ ഗോത്രത്തലവന്മാരും ശ്രേഷ്ഠന്മാരും അധികാരികളും ഇസ്രായേല്‍ജനം മുഴുവനും,
11: നിങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും പാളയത്തില്‍ വിറകുവെട്ടുകയും വെള്ളംകോരുകയുംചെയ്യുന്ന പരദേശിയുമെല്ലാം.
12: നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഇന്നു നിങ്ങളുമായിച്ചെയ്യുന്ന, തൻ്റെ പ്രതിജ്ഞാബദ്ധമായ ഉടമ്പടിയില്‍ നിങ്ങള്‍ പ്രവേശിക്കാന്‍പോകയാണ്.
13: നിങ്ങളോടുചെയ്ത വാഗ്ദാനവും നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടുംചെയ്ത പ്രതിജ്ഞയുമനുസരിച്ച്, അവിടുന്നു നിങ്ങളെ, തൻ്റെ ജനമായി സ്ഥാപിക്കും; അവിടുന്നു നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും.
14: നിങ്ങളോടു മാത്രമല്ല ഞാന്‍ ശപഥപൂര്‍വ്വമായ ഈ ഉടമ്പടി ചെയ്യുന്നത്.
15: ഇവിടെ ഇപ്പോള്‍ നമ്മോടൊന്നിച്ചു നമ്മുടെ ദൈവമായ കര്‍ത്താവിൻ്റെ മുമ്പാകെ നില്‍ക്കുന്നവരോടും ഇന്നു നമ്മോടൊന്നിച്ചില്ലാത്തവരോടുംകൂടെയാണ്.
16: ഈജിപ്തില്‍ നാം വസിച്ചിരുന്നതും ജനതകളുടെയിടയില്‍ക്കൂടെ നാം കടന്നുപോന്നതും എങ്ങനെയെന്നു നിങ്ങള്‍ക്കറിയാമല്ലോ.
17: അവരുടെ മ്ലേച്ഛതകള്‍ - മരവും കല്ലും വെള്ളിയും പൊന്നുംകൊണ്ടുള്ള വിഗ്രഹങ്ങള്‍ - നിങ്ങള്‍ കണ്ടില്ലേ?
18: അവരുടെ ദേവന്മാരെ സേവിക്കാനായി നമ്മുടെ ദൈവമായ കര്‍ത്താവില്‍നിന്ന്, ഇന്നു തൻ്റെ ഹൃദയത്തെയകറ്റുന്ന പുരുഷനോ സ്ത്രീയോ കുടുംബമോ ഗോത്രമോ നിങ്ങളുടെയിടയിലുണ്ടായിരിക്കരുത്. കയ്പുള്ള വിഷഫലംകായ്ക്കുന്ന മരത്തിൻ്റെ വേരു നിങ്ങളുടെയിടയിലുണ്ടാവരുത്.
19: അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എൻ്റെയിഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കുമെന്നുപറഞ്ഞു തന്നെത്തന്നെയനുഗ്രഹിക്കും.
20: എന്നാല്‍, കര്‍ത്താവ് അവനോടു ക്ഷമിക്കുകയില്ല; കര്‍ത്താവിൻ്റെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവൻ്റെമേല്‍ പതിക്കും; കര്‍ത്താവ്, ആകാശത്തിനു കീഴില്‍നിന്ന്, അവൻ്റെ നാമം തുടച്ചുമാറ്റും.
21: ഈ നിയമപുസ്തകത്തില്‍ എഴുതിയിരിക്കുന്ന ഉടമ്പടിയുടെ ശാപങ്ങള്‍ക്കനുസൃതമായി അവനെ നശിപ്പിക്കുന്നതിന്, ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് അവനെ മാറ്റിനിര്‍ത്തും.
22: നിൻ്റെ ഭാവിതലമുറയും വിദൂരത്തുനിന്നുവരുന്ന പരദേശികളും ഈ ദേശത്തെ മഹാമാരികളും കര്‍ത്താവിവിടെവരുത്തിയ രോഗങ്ങളും കാണും.
23: വിത്തുവിതയ്ക്കുകയോ ഒന്നുംവളരുകയോ പുല്ലുപോലും മുളയ്ക്കുകയോചെയ്യാത്തവിധം ഗന്ധകവും ഉപ്പുംകൊണ്ടു നാടുമുഴുവന്‍ കത്തിയെരിഞ്ഞിരിക്കും. കര്‍ത്താവു തൻ്റെ രൂക്ഷമായ കോപത്താല്‍ നശിപ്പിച്ച സോദോം, ഗൊമോറ, അദ്മാ, സെബോയിം എന്നീ പട്ടണങ്ങളുടെ വിനാശംപോലെയായിരിക്കുമത്.
24: ഇതു കാണുന്ന ജനതകള്‍ ചോദിക്കും: എന്തുകൊണ്ടാണ്, ഈ രാജ്യത്തോടു കര്‍ത്താവിപ്രകാരം പ്രവര്‍ത്തിച്ചത്? അവിടുത്തെ കോപം ഇത്രയധികം ജ്വലിക്കാന്‍ കാരണമെന്ത്?
25: അപ്പോള്‍ ജനങ്ങള്‍ പറയും: അവരുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്തിരുന്ന ഉടമ്പടി അവരുപേക്ഷിച്ചു.
26: അവരറിയുകയോ കര്‍ത്താവവര്‍ക്കു നല്കുകയോചെയ്തിട്ടില്ലാത്ത ദേവന്മാരെ അവര്‍ സേവിക്കുകയുംചെയ്തു.
27: അതിനാലാണ്, ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന എല്ലാ ശാപങ്ങളും ഈ ദേശത്തിൻ്റെമേല്‍ വര്‍ഷിക്കുമാറ് കര്‍ത്താവിൻ്റെ കോപം ജ്വലിച്ചത്.
28: കര്‍ത്താവ് അത്യധികമായ ക്രോധത്തോടെ അവരെ. അവരുടെ നാട്ടില്‍നിന്നു കടപുഴക്കി മറ്റൊരു നാട്ടിലേക്കു വലിച്ചെറിഞ്ഞു; ഇന്നുമവരവിടെയാണ്.
29: രഹസ്യങ്ങള്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്റേതു മാത്രമാകുന്നു. എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ, എന്നെന്നും നമുക്കും നമ്മുടെ സന്തതികള്‍ക്കുംവേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങള്‍ നാം പാലിക്കേണ്ടതാണ്.

 അദ്ധ്യായം 30

പശ്ചാത്താപവും പുനരുദ്ധാരണവും

1: ഞാന്‍ നിങ്ങളെയറിയിച്ച എല്ലാക്കാര്യങ്ങളും - അനുഗ്രഹവും ശാപവും - നിങ്ങളുടെമേല്‍ വന്നുഭവിക്കുമ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെച്ചിതറിച്ച ജനതകളുടെയിടയില്‍വച്ചു നിങ്ങളവയെപ്പറ്റിയോര്‍ക്കും.
2: അന്നു നിൻ്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിഞ്ഞു നീയും നിൻ്റെ മക്കളും ഇന്നു ഞാന്‍ നല്കുന്ന കര്‍ത്താവിൻ്റെ കല്പനകളെല്ലാംകേട്ട്, പൂര്‍ണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടുംകൂടെ അവയനുസരിക്കും.
3: അപ്പോള്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെയടിമത്തം അവസാനിപ്പിക്കും. നിങ്ങളോടു കാരുണ്യംകാണിക്കുകയും, കര്‍ത്താവു നിങ്ങളെച്ചിതറിച്ചിരുന്ന സകലജനതകളിലുംനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും.
4: നിങ്ങള്‍ ആകാശത്തിൻ്റെ അതിര്‍ത്തിയിലേക്കു ചിതറിപ്പോയാലും അവിടെനിന്നു കര്‍ത്താവു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും തിരിയെക്കൊണ്ടുവരുകയും ചെയ്യും.
5: നിങ്ങളുടെ പിതാക്കന്മാര്‍ സ്വന്തമാക്കിയിരുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ കൂട്ടിക്കൊണ്ടുവരും; നിങ്ങളതു കൈവശമാക്കും. അവിടുന്നു നിങ്ങള്‍ക്കു നന്മചെയ്യുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ അനേകമടങ്ങു വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
6: നിൻ്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടുംകൂടെ സ്‌നേഹിക്കുന്നതിനും അങ്ങനെ നീ ജീവിച്ചിരിക്കേണ്ടതിനുംവേണ്ടി അവിടുന്നു നിൻ്റെയും നിൻ്റെ മക്കളുടെയും ഹൃദയകവാടം തുറക്കും.
7: നിൻ്റെ ദൈവമായ കര്‍ത്താവ് ഈ ശാപങ്ങളെല്ലാം നിൻ്റെ വിരോധികളുടെമേലും നിന്നെ പീഡിപ്പിക്കുന്ന ശത്രുക്കളുടെമേലും വര്‍ഷിക്കും.
8: നിങ്ങള്‍ മനസ്സുതിരിഞ്ഞു കര്‍ത്താവിൻ്റെ വാക്കുകേള്‍ക്കുകയും ഇന്നു ഞാന്‍ നിങ്ങള്‍ക്കുനല്കുന്ന കല്പനകളെല്ലാം പാലിക്കുകയുംചെയ്യും.
9: നിങ്ങളുടെദൈവമായ കര്‍ത്താവു നിങ്ങളെ എല്ലാപ്രയത്നങ്ങളിലും സമൃദ്ധമായനുഗ്രഹിക്കും. ധാരാളം മക്കളും കന്നുകാലികളും സമൃദ്ധമായി വിളവും അവിടുന്നു നിങ്ങള്‍ക്കു പ്രദാനംചെയ്യും. നിൻ്റെ പിതാക്കന്മാരുടെ ഐശ്വര്യത്തില്‍ സന്തോഷിച്ചതുപോലെ നിൻ്റെ ഐശ്വര്യത്തിലും അവിടുന്നു സന്തോഷിക്കും.
10: ഈ നിയമഗ്രന്ഥത്തിലെഴുതിയിരിക്കുന്ന എല്ലാ കല്പനകളും ചട്ടങ്ങളും അനുസരിക്കുന്നതിനായി നീ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ വാക്കുകേള്‍ക്കുകയും പൂര്‍ണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടുംകൂടെ അവിടുത്തെനേര്‍ക്കു തിരിയുകയുംചെയ്യുമെങ്കില്‍മാത്രമേ അതു സംഭവിക്കൂ.
11: ഇന്നു ഞാന്‍ നിനക്കു നല്കുന്ന ഈ കല്പന, നിൻ്റെ ശക്തിക്കതീതമോ അപ്രാപ്യമാംവിധം വിദൂരസ്ഥമോ അല്ല.
12: നാം അതു കേള്‍ക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനുമായി നമുക്കുവേണ്ടി ആരു സ്വര്‍ഗ്ഗത്തിലേക്കു കയറിച്ചെന്ന് അതു കൊണ്ടുവന്നുതരുമെന്നു നീ പറയാന്‍, അതു സ്വര്‍ഗ്ഗത്തിലല്ല.
13: ഇതുകേട്ടു പ്രവര്‍ത്തിക്കാന്‍ ആരു കടലിനക്കരെപ്പോയി അതു നമുക്കു കൊണ്ടുവന്നുതരുമെന്നുപറയാന്‍, അതു കടലിനക്കരെയുമല്ല.
14: വചനം നിനക്കു സമീപസ്ഥമാണ്; അതു നിൻ്റെ അധരത്തിലും ഹൃദയത്തിലുമുണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും.


ജീവനോ മരണമോ തിരഞ്ഞെടുക്കുക


15: ഇതാ, ഇന്നു ഞാന്‍ നിൻ്റെ മുമ്പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു.
16: ഇന്നു ഞാന്‍ നിന്നോടാജ്ഞാപിക്കുന്നതനുസരിച്ച്, നിൻ്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയുംചെയ്താല്‍ നീ ജീവിക്കും; നീ കൈവശമാക്കാന്‍പോകുന്ന ദേശത്തു നിൻ്റെ ദൈവമായ കര്‍ത്താവു നിന്നെയനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും.
17: എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ, നിൻ്റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനുമായി വശീകരിക്കപ്പെടുകയുംചെയ്താല്‍ നീ തീര്‍ച്ചയായും നശിക്കുമെന്നും,
18: ജോര്‍ദ്ദാന്‍കടന്നു കൈവശമാക്കാന്‍പോകുന്ന ദേശത്തു ദീര്‍ഘകാലം ജീവിക്കുകയില്ലെന്നും ഇന്നു ഞാനുറപ്പിച്ചു പറയുന്നു.
19: ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിൻ്റെ മുമ്പില്‍ വച്ചിരിക്കുന്നുവെന്നതിന്, ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിൻ്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക.
20: നിൻ്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നുനില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും. നിൻ്റെ പിതാക്കന്മാരായ അബ്രാഹമിനും ഇസഹാക്കിനും യാക്കോബിനും നല്കുമെന്നു കര്‍ത്താവു ശപഥംചെയ്ത ദേശത്തു നീ വസിക്കുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ