അദ്ധ്യായം 19
ഏലിയയും ബാലിൻ്റെ പ്രവാചകന്മാരും
1: ഏറെനാള്കഴിഞ്ഞ്, മൂന്നാംവര്‍ഷം കര്‍ത്താവ് ഏലിയായോടു കല്പിച്ചു: നീ ആഹാബിൻ്റെ മുമ്പില്ച്ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴപെയ്യിക്കും.
2: ഏലിയാ ആഹാബിൻ്റെയടുത്തേക്കു പുറപ്പെട്ടു. സമരിയായിലപ്പോള്‍ ക്ഷാമം കഠിനമായിരുന്നു.
3: ആഹാബ് തൻ്റെ കാര്യസ്ഥനായ ഒബാദിയായെ വരുത്തി. അവന്‍ വലിയ ദൈവഭക്തനായിരുന്നു.
4: ജസെബെല്‍ കര്‍ത്താവിൻ്റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, ഒബാദിയാ നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി, അമ്പതുപേരെവീതം ഓരോ ഗുഹയില്‍ ഒളിപ്പിച്ചു. അവന്‍, അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍കൊടുത്തു സംരക്ഷിച്ചു.
5: ആഹാബ് ഒബാദിയായോടു പറഞ്ഞു: നീ നാട്ടിലുള്ള എല്ലാ അരുവികളിലും താഴ്‌വരകളിലും ചെന്നുനോക്കുക. കുതിരകളെയും കോവര്‍കഴുതകളെയും ജീവനോടെ രക്ഷിക്കാന്‍ പുല്ലുകിട്ടിയെന്നുവരാം. മൃഗങ്ങളെല്ലാം നശിച്ചുപോകാതിരിക്കട്ടെ.
6: അന്വേഷണസൗകര്യത്തിന് രാജ്യം രണ്ടായി വിഭജിച്ചു. ആഹാബ് ഒരു വഴിക്കും ഒബാദിയാ വേറൊരു വഴിക്കും പുറപ്പെട്ടു.
7: ഏലിയാ ഒബാദിയായെ വഴിക്കുവച്ചു കണ്ടുമുട്ടി. ഒബാദിയാ അവനെ തിരിച്ചറിഞ്ഞു. താണുവണങ്ങിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, അങ്ങ് ഏലിയാ അല്ലേ?
8: അവന്‍ പറഞ്ഞു: ഞാന്‍തന്നെ. ഏലിയാ ഇവിടെയുണ്ടെന്നു ചെന്നു നിൻ്റെ യജമാനനോടു പറയുക.
9: അവന്‍ പറഞ്ഞു: ഈ ദാസനെ ആഹാബിൻ്റെ കൈയില്‍ കൊലയ്ക്കേല്പിക്കാന്‍ ഞാനെന്തു പാപംചെയ്തു?
10: അങ്ങയുടെ ദൈവമായ കര്‍ത്താവാണേ, അങ്ങയെ അന്വേഷിക്കാന്‍ എൻ്റെ യജമാനന്‍ ആളയയ്ക്കാത്ത രാജ്യമോ ജനതയോ ഇല്ല. അങ്ങ് അവിടെയില്ലെന്നു മറുപടികിട്ടുമ്പോള്‍ അങ്ങയെ കണ്ടിട്ടില്ലെന്ന് അവന്‍ ഓരോ രാജ്യത്തെയും ജനതയെയുംകൊണ്ടു സത്യംചെയ്യിക്കുന്നു.
11: അങ്ങനെയിരിക്കെ, ഏലിയാ ഇവിടെയുണ്ടെന്ന് എൻ്റെ യജമാനനെ അറിയിക്കാന്‍ അങ്ങു കല്പിക്കുന്നല്ലോ!
12: ഞാന്‍ അങ്ങയുടെയടുത്തുനിന്നു പോയാലുടനെ കര്‍ത്താവിൻ്റെ ആത്മാവ് ഞാനറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെക്കൊണ്ടുപോകും. ആഹാബിനെ ഞാന്‍ വിവരമറിയിക്കുകയും അവന്‍ അങ്ങയെ കണ്ടെത്താതിരിക്കുകയുംചെയ്താല്‍, അങ്ങയുടെ ഈ ദാസന്‍ ചെറുപ്പംമുതല്‍ കര്‍ത്താവിൻ്റെ ഭക്തനാണെങ്കിലും അവനെന്നെ വധിക്കും.
13: ജസെബെല്‍ കര്‍ത്താവിൻ്റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, ഒരു ഗുഹയില്‍ അമ്പതു പ്രവാചകന്മാരെവീതം നൂറുപേരെ ഒളിപ്പിച്ച് അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ നല്കി ഞാന്‍ സംരക്ഷിച്ചത് അങ്ങു കേട്ടിട്ടില്ലേ?
14: എന്നിട്ടും, പോയി ഏലിയാ ഇവിടെയുണ്ടെന്നു നിൻ്റെ യജമാനനോടു പറയുകയെന്ന് അങ്ങു കല്പിക്കുന്നു: അവനെന്നെ കൊല്ലും.
15: ഏലിയാ പ്രതിവചിച്ചു: ഞാന്‍ സേവിക്കുന്ന കര്‍ത്താവാണേ, ഇന്നു ഞാന്‍ അവൻ്റെ മുമ്പില്ച്ചെല്ലും, തീര്‍ച്ച.
16: അപ്പോള്‍ ഒബാദിയാചെന്ന് ആഹാബിനെ വിവരമറിയിച്ചു. അവന്‍ ഏലിയായെക്കാണാന്‍ വന്നു.
17: ഏലിയായെ കണ്ടപ്പോള്‍ ആഹാബ് ചോദിച്ചു: ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്ന നീതന്നെയോ ഇത്?
18: അവന്‍ പ്രതിവചിച്ചു: ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, കര്‍ത്താവിൻ്റെ കല്പനകള്‍ നിരസിച്ച്, ബാല്ദേവന്മാരെ സേവിക്കുന്ന നീയും നിൻ്റെ പിതാവിൻ്റെ ഭവനവുമാണ്.
19: നീ ഇസ്രായേല്‍ജനത്തെമുഴുവന്‍ കാര്‍മ്മല്‍മലയില്‍ എൻ്റെയടുക്കല്‍ വിളിച്ചുകൂട്ടുക. ജസെബെല്‍പോറ്റുന്ന ബാലിൻ്റെ നാനൂറ്റിയമ്പതു പ്രവാചകന്മാരെയും, അഷേരായുടെ നാനൂറ് പ്രവാചകന്മാരെയും കൂട്ടിക്കൊണ്ടുവരുക.
20: ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്മാരെയും കാര്‍മല്‍മലയില്‍ ഒരുമിച്ചുകൂട്ടി.
21: ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങളെത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? കര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവൻ്റെ പിന്നാലെപോകുവിന്‍. ജനം ഒന്നും പറഞ്ഞില്ല.
22: ഏലിയാ വീണ്ടും ജനത്തോടു പറഞ്ഞു: കര്‍ത്താവിൻ്റെ പ്രവാചകന്മാരില്‍ ഞാനേ ശേഷിച്ചിട്ടുള്ളു, ഞാന്മാത്രം. ബാലിനാകട്ടെ നാനൂറ്റിയമ്പതു പ്രവാചകന്മാരുണ്ട്.
23: ഞങ്ങള്‍ക്കു രണ്ടു കാളയെ തരുവിന്‍. ഒന്നിനെ അവര്‍ കഷണങ്ങളാക്കി വിറകിന്മേല്‍ വയ്ക്കട്ടെ; തീ കൊളുത്തരുത്. മറ്റേതിനെ ഞാനും ഒരുക്കി വിറകിന്മേല്‍വയ്ക്കാം. ഞാനും തീ കൊളുത്തുകയില്ല.
24: നിങ്ങള്‍ നിങ്ങളുടെ ദൈവത്തിൻ്റെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ഞാന്‍ കര്‍ത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കാം. അഗ്നിയയച്ചു പ്രാര്‍ത്ഥനകേള്‍ക്കുന്ന ദൈവമായിരിക്കും യഥാര്‍ത്ഥ ദൈവം. വളരെ നല്ല അഭിപ്രായം, ജനമൊന്നാകെ പ്രതിവചിച്ചു.
25: ബാലിൻ്റെ പ്രവാചകന്മാരോട് ഏലിയാ പറഞ്ഞു: ആദ്യം നിങ്ങള്‍ ഒരു കാളയെ ഒരുക്കിക്കൊള്ളുവിന്‍, നിങ്ങളനേകം പേരുണ്ടല്ലോ. നിങ്ങളുടെ ദേവനെ വിളിച്ചപേക്ഷിക്കുവിന്‍. എന്നാല്‍, തീ കൊളുത്തരുത്.
26: അവര്‍ കാളയെ ഒരുക്കി, പ്രഭാതംമുതല്‍ മദ്ധ്യാഹ്നംവരെ ബാല്‍ദേവാ ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേയെന്നു വിളിച്ചപേക്ഷിച്ചു. പ്രതികരണമുണ്ടായില്ല; ആരും ഉത്തരവും നല്കിയില്ല. ബലിപീഠത്തിനുചുറ്റും അവര്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നു.
27: ഉച്ചയായപ്പോള്‍ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: ഉച്ചത്തില്‍ വിളിക്കുവിന്‍. ബാല്‍ ഒരു ദേവനാണല്ലോ. അവന്‍ ദിവാസ്വപ്നം കാണുകയായിരിക്കാം; ദിനചര്യ അനുഷ്ഠിക്കുകയാവാം; യാത്രപോയതാവാം, അല്ലെങ്കില്‍ ഉറങ്ങുകയാവും, വിളിച്ചുണര്‍ത്തേണ്ടിയിരിക്കുന്നു.
28: അപ്പോള്‍ അവര്‍ ശബ്ദമുയര്‍ത്തി വിളിച്ചു; ആചാരമനുസരിച്ചു വാളുകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു, രക്തമൊഴുകി.
29: മദ്ധ്യാഹ്നംകഴിഞ്ഞിട്ടും അവര്‍ ഉന്മത്തരായി വിളിച്ചുകൊണ്ടിരുന്നു. ബലിക്കു സമയമായി. എന്നിട്ടും ഒരു ശബ്ദവുമുണ്ടായില്ല; ആരുമുത്തരം നല്കിയില്ല. ആരുമവരുടെ പ്രാര്‍ത്ഥന ശ്രവിച്ചില്ല.
30: അപ്പോള്‍, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിന്‍: എല്ലാവരും ചെന്നു. കര്‍ത്താവിൻ്റെ തകര്‍ന്നുകിടന്നിരുന്ന ബലിപീഠം അവന്‍ കേടുപോക്കി.
31: നിൻ്റെ നാമം ഇസ്രായേല്‍ എന്നായിരിക്കുമെന്നു കര്‍ത്താവ് ആരോടരുളിച്ചെയ്തുവോ ആ യാക്കോബിൻ്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അവന്‍ പന്ത്രണ്ടു കല്ലെടുത്തു.
32: ആ കല്ലുകള്‍കൊണ്ട് അവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിച്ചു. അതിനുചുറ്റും രണ്ടളവു വിത്തുകൊള്ളുന്ന ഒരു ചാലുണ്ടാക്കി.
33: അവന്‍ വിറകടുക്കി, കാളയെ കഷണങ്ങളാക്കി അതിന്മേല്‍വച്ചു. അവന്‍ പറഞ്ഞു: നാലുകുടം വെള്ളം, ദഹനബലിവസ്തുവിലും വിറകിലുമൊഴിക്കുവിന്‍.
34: അവന്‍ തുടര്‍ന്നു: വീണ്ടും അങ്ങനെ ചെയ്യുവിന്‍; അവര്‍ ചെയ്തു. അവന്‍ വീണ്ടും പറഞ്ഞു: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുവിന്‍. അവരങ്ങനെചെയ്തു.
35: ബലിപീഠത്തിനുചുറ്റും വെള്ളമൊഴുകി, ചാലില്‍ വെള്ളം നിറഞ്ഞു.
36: ദഹനബലിയുടെ സമയമായപ്പോള്‍ ഏലിയാ പ്രവാചകന്‍ അടുത്തുവന്നു പ്രാര്‍ത്ഥിച്ചു: അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും ഇസ്രായേലിൻ്റെയും ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിൻ്റെ ദൈവമാണെന്നും, ഞാന്‍ അങ്ങയുടെ ദാസനാണെന്നും അങ്ങയുടെ കല്പനയനുസരിച്ചാണു ഞാനിതു ചെയ്തതെന്നും അങ്ങിന്നു വെളിപ്പെടുത്തണമേ!
37: കര്‍ത്താവേ, എൻ്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! അങ്ങുമാത്രമാണു ദൈവമെന്നും അങ്ങിവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവരറിയുന്നതിന് എൻ്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ!
38: ഉടനെ കര്‍ത്താവില്‍നിന്ന് അഗ്നിയിറങ്ങി, ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയുംചെയ്തു.
39: ഇതുകണ്ടു ജനം സാഷ്ടാംഗംവീണു വിളിച്ചുപറഞ്ഞു: കര്‍ത്താവുതന്നെ ദൈവം! കര്‍ത്താവുതന്നെ ദൈവം!
40: ഏലിയാ അവരോടു പറഞ്ഞു: ബാലിൻ്റെ പ്രവാചകന്മാരെ പിടിക്കുവിന്‍, ഒരുവനും രക്ഷപെടരുത്. ജനം അവരെ പിടിച്ചു. ഏലിയാ അവരെ താഴെ കിഷോന്‍ അരുവിക്കു സമീപം കൊണ്ടുപോയി വധിച്ചു.
വരള്‍ച്ച അവസാനിക്കുന്നു
41: അനന്തരം, ഏലിയാ ആഹാബിനോടു പറഞ്ഞു: പോയി ഭക്ഷണപാനീയങ്ങള്‍ കഴിക്കുക. വലിയ മഴയിരമ്പുന്നു.
42: ആഹാബ് ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ പോയി. ഏലിയാ കാര്‍മല്‍മലയുടെ മുകളില്‍ കയറി; അവന്‍ മുട്ടുമടക്കി നിലംവരെ കുനിഞ്ഞ് മുഖം മുട്ടുകള്‍ക്കിടയിലാക്കി ഇരുന്നു.
43: അവന്‍ ഭൃത്യനോടു പറഞ്ഞു: പോയി കടലിലേക്കു നോക്കുക. അവന്‍ ചെന്നുനോക്കിയിട്ട്, ഒന്നുമില്ലെന്നു പറഞ്ഞു. വീണ്ടും അവനോടു പറഞ്ഞു: ഏഴുപ്രാവശ്യം ഇങ്ങനെ ചെയ്യുക.
44: ഏഴാം പ്രാവശ്യം അവന്‍ പറഞ്ഞു: ഇതാ കടലില്‍നിന്ന് മനുഷ്യകരത്തോളമുള്ള ചെറിയ ഒരു മേഘം പൊന്തിവരുന്നു. ഏലിയാ അവനോടു പറഞ്ഞു: മഴ തടസ്സമാകാതിരിക്കാന്‍ രഥംപൂട്ടി പുറപ്പെടുകയെന്ന് ആഹാബിനോടു പറയുക.
45: നൊടിയിടയില്‍ ആകാശം മേഘാവൃതമായി, കറുത്തിരുണ്ടു, കാറ്റുവീശി; വലിയ മഴപെയ്തു. ആഹാബ് ജസ്രേലിലേക്കു രഥം ഓടിച്ചുപോയി.
46: കര്‍ത്താവിൻ്റെ കരം ഏലിയായോടുകൂടെയുണ്ടായിരുന്നു. അവന്‍ അരമുറുക്കി, ആഹാബിനുമുമ്പേ ജസ്രേല്‍കവാടംവരെ ഓടി.
അദ്ധ്യായം 19
ഏലിയാ ഹോറെബില്‍
1: ഏലിയാചെയ്ത കാര്യങ്ങളും, പ്രവാചകന്മാരെ വാളിനിരയാക്കിയ വിവരവും ആഹാബ് ജസെബെലിനോടു പറഞ്ഞു:
2: അപ്പോള്‍ അവള്‍ ദൂതനെയയച്ച് ഏലിയായോടു പറഞ്ഞു: നാളെ ഈ നേരത്തിനുമുമ്പു ഞാന്‍ നിൻ്റെ ജീവന്‍ ആ പ്രവാചകന്മാരിലൊരുവന്റേതുപോലെയാക്കുന്നില്ലെങ്കില്‍ ദേവന്മാര്‍ അതും അതിലപ്പുറവുമെന്നോടുചെയ്യട്ടെ.
3: ഏലിയാ ഭയപ്പെട്ട്, ജീവരക്ഷാര്‍ഥം പലായനംചെയ്തു. അവന്‍ യൂദായിലെ ബേര്‍ഷെബായിലെത്തി. അവിടെവച്ച് ഭൃത്യനെ വിട്ടുപിരിഞ്ഞു.
4: അവിടെനിന്ന് അവന്‍ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴിനടന്ന് ഒരു വാടാമുള്‍ച്ചെടിയുടെ തണലിലിരുന്നു. അവന്‍ മരണത്തിനായി പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, മതി; എൻ്റെ പ്രാണനെ സ്വീകരിച്ചാലും! ഞാന്‍ എൻ്റെ പിതാക്കന്മാരെക്കാള്‍ മെച്ചമല്ല.
5: അവന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി. കര്‍ത്താവിൻ്റെ ദൂതന്‍ അവനെ തട്ടിയുണര്‍ത്തി, എഴുന്നേറ്റു ഭക്ഷിക്കുക എന്നു പറഞ്ഞു.
6: എഴുന്നേറ്റു നോക്കിയപ്പോള്‍ ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും ഇതാ, തലയ്ക്കലിരിക്കുന്നു. അതു കഴിച്ച് അവന്‍ വീണ്ടും കിടന്നു.
7: കര്‍ത്താവിൻ്റെ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്ഷിക്കുക. അല്ലെങ്കില്‍ യാത്ര ദുഷ്‌കരമായിരിക്കും.
8: അവനെഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിൻ്റെ ശക്തികൊണ്ടു നാല്പതുരാവും നാല്പതുപകലും നടന്നു കര്‍ത്താവിൻ്റെ മലയായ ഹോറെബിലെത്തി.
9: അവൻ, അവിടെയൊരു ഗുഹയില്‍ വസിച്ചു. അവിടെവച്ച്, കര്‍ത്താവിൻ്റെ സ്വരം അവന്‍ ശ്രവിച്ചു: ഏലിയാ, നീയിവിടെ എന്തുചെയ്യുന്നു?
10: ഏലിയാ ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവരങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍മാത്രമേ ശേഷിച്ചിട്ടുള്ളു; എൻ്റെ ജീവനെയും അവര്‍ വേട്ടയാടുകയാണ്.
11: നീ ചെന്ന്, മലയില്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ നില്ക്കുക, അവിടുന്ന് അരുളിച്ചെയ്തു. കര്‍ത്താവു കടന്നുപോയി. അവിടുത്തെ മുമ്പില്‍ മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തുംകൊണ്ടു കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു.
12: ഭൂകമ്പത്തിനുശേഷം അഗ്നിയുണ്ടായി. അഗ്നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്നിയടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു.
13: അപ്പോള്‍ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു, പുറത്തേക്കുവന്ന്, ഗുഹാമുഖത്തുനിന്നു. അപ്പോള്‍ അവനൊരു സ്വരം കേട്ടു: ഏലിയാ, നീയിവിടെ എന്തുചെയ്യുന്നു?
14: അവന്‍ പ്രതിവചിച്ചു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതി ഞാന്‍ അതീവതീക്ഷണതയാല്‍ ജ്വലിക്കുകയാണ്. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍മാത്രമേ ശേഷിച്ചിട്ടുള്ളു. എൻ്റെയും ജീവന്‍ അവര്‍ വേട്ടയാടുന്നു.
15: കര്‍ത്താവു കല്പിച്ചു: നീ ദമാസ്‌ക്കസിനടുത്തുള്ള മരുഭൂമിയിലേക്കു മടങ്ങുക. അവിടെ ഹസായേലിനെ സിറിയാരാജാവായി അഭിഷേകം ചെയ്യുക.
16: നിംഷിയുടെ മകന്‍ യേഹുവിനെ ഇസ്രായേല്‍രാജാവായും ആബെമെഹോലായിലെ ഷാഫാത്തിൻ്റെ മകന്‍ എലീഷായെ നിനക്കുപകരം പ്രവാചകനായും അഭിഷേകംചെയ്യുക.
17: ഹസായേലിൻ്റെ വാളില്‍നിന്നു രക്ഷപെടുന്നവനെ യേഹു വധിക്കും; യേഹുവിൻ്റെ വാളില്‍നിന്നു രക്ഷപെടുന്നവനെ എലീഷാ വധിക്കും.
18: എന്നാല്‍, ബാലിൻ്റെമുമ്പില്‍ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോചെയ്യാത്ത ഏഴായിരംപേരെ ഞാന്‍ ഇസ്രായേലില്‍ അവശേഷിപ്പിക്കും.
എലീഷായെ വിളിക്കുന്നു
19: ഏലിയാ അവിടെനിന്നു പുറപ്പെട്ടു. പന്ത്രണ്ട്ര് ഏർ കാള ഉഴുതുകൊണ്ടിരുന്ന സ്ഥലത്ത്, അവന്‍ ഷാഫാത്തിൻ്റെ മകന്‍ എലീഷായെക്കണ്ടു. അവന്‍ പന്ത്രണ്ടാമത്തെ നിരയിലായിരുന്നു. ഏലിയാ അവൻ്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ തൻ്റെ മേലങ്കി അവൻ്റെമേലിട്ടു.
20: ഉടനെ അവന്‍ കാളകളെ വിട്ട് ഏലിയായുടെ പിന്നാലെ ഓടിച്ചെന്നു പറഞ്ഞു: മാതാപിതാക്കന്മാരെ ചുംബിച്ചു യാത്രപറഞ്ഞിട്ട് ഞാനങ്ങയെ അനുഗമിക്കാം. ഏലിയാ പറഞ്ഞു: പൊയ്ക്കൊള്ളൂ; ഞാന്‍ നിന്നോടെന്തുചെയ്തു?
21: അവന്‍ മടങ്ങിച്ചെന്ന് ഒരേര്‍ കാളയെ കൊന്നു കലപ്പ കത്തിച്ച് മാംസം വേവിച്ചു ജനത്തിനു കൊടുത്തു. അവര്‍ ഭക്ഷിച്ചു. എലീഷാ ഏലിയായെ അനുഗമിച്ച്, അവൻ്റെ ശുശ്രൂഷകനായിത്തീര്‍ന്നു.
അദ്ധ്യായം 20
സിറിയായുമായി യുദ്ധം
1: സിറിയാരാജാവായ ബന്‍ഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികള്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവൻ്റെ പക്ഷംചേര്‍ന്നു. അവന്‍ചെന്നു സമരിയായെ വളഞ്ഞാക്രമിച്ചു.
2: അവന്‍ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച്, ഇസ്രായേല്‍രാജാവായ ആഹാബിനെ അറിയിച്ചു:
3: ബന്‍ഹദാദ് അറിയിക്കുന്നു, നിൻ്റെ വെള്ളിയും സ്വര്‍ണ്ണവും എന്റേതാണ്; നിൻ്റെ സുന്ദരികളായ ഭാര്യമാരും മക്കളും എനിക്കുള്ളതാണ്.
4: ഇസ്രായേല്‍രാജാവു പറഞ്ഞു: പ്രഭോ, രാജാവായ അങ്ങു പറയുന്നതുപോലെതന്നെ, ഞാനും എനിക്കുള്ളതും അങ്ങയുടേതാണ്.
5: അവൻ്റെ ദൂതന്മാര്‍വന്നു വീണ്ടും പറഞ്ഞു; ബന്‍ഹദാദ് അറിയിക്കുന്നു, നിൻ്റെ വെള്ളിയും സ്വര്‍ണ്ണവും ഭാര്യമാരും പുത്രന്മാരും എനിക്കുള്ളതാണെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ.
6: നാളെ ഈ നേരത്തു ഞാന്‍ എൻ്റെ സേവകന്മാരെ അയയ്ക്കും. അവര്‍ നിൻ്റെ അരമനയും സേവകന്മാരുടെ വീടുകളും പരിശോധിച്ച് ഇഷ്ടമുള്ളതെല്ലാം എടുത്തുകൊണ്ടുപോരും.
7: അപ്പോള്‍ ഇസ്രായേല്‍രാജാവ് എല്ലാ ശ്രേഷ്ഠന്മാരെയും വിളിച്ചുകൂട്ടി പറഞ്ഞു: ഇതാ; ഇവന് നമ്മെ നശിപ്പിക്കാനൊരുങ്ങുന്നു. അവന്‍ ദൂതന്മാരെ അയച്ച് എൻ്റെ ഭാര്യമാര്‍, കുഞ്ഞുങ്ങള്‍, വെള്ളി, സ്വര്‍ണ്ണം ഇവയെല്ലാം ആവശ്യപ്പെട്ടു. ഞാനെതിര്‍ത്തില്ല.
8: ശ്രേഷ്ഠന്മാരും ജനവും പറഞ്ഞു: അവന്‍ പറയുന്നതു കേള്‍ക്കരുത്. സമ്മതിക്കുകയുമരുത്.
9: അതിനാല്‍, ആഹാബ് ബന്‍ഹദാദിൻ്റെ ദൂതന്മാരോടു പറഞ്ഞു: എൻ്റെ യജമാനനായ രാജാവിനെ അറിയിക്കുക; ഈ ദാസനോട് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്യാം; എന്നാല്‍, ഇതു സാദ്ധ്യമല്ല. ദൂതന്മാര്‍ മടങ്ങിച്ചെന്നു വിവരമറിയിച്ചു.
10: ബന്‍ഹദാദ് വീണ്ടും പറഞ്ഞയച്ചു. എൻ്റെ അനുയായികള്‍ക്ക് ഓരോപിടി വാരാന്‍ സമരിയായിലെ മണ്ണു തികഞ്ഞാല്‍ ദേവന്മാര്‍ എന്നെ കഠിനമായി ശിക്ഷിക്കട്ടെ.
11: ഇസ്രായേല്‍രാജാവ് പറഞ്ഞു: ബന്‍ഹദാദ് രാജാവിനോടു പറയുക, പടയ്ക്കുമുമ്പല്ല പിമ്പാണു വമ്പുപറയേണ്ടത്.
12: ബന്‍ഹദാദും നാടുവാഴികളും കൂടാരങ്ങളില്‍ കുടിച്ചുമദിക്കുമ്പോഴാണ് ആഹാബിൻ്റെ മറുപടി ലഭിച്ചത്. ഉടനെ അവന്‍ സൈന്യത്തിനു പുറപ്പെടാന്‍ ആജ്ഞ നല്കി. അവര്‍ നഗരത്തിനെതിരേ നിലയുറപ്പിച്ചു.
13: അപ്പോള്‍ ഒരു പ്രവാചകന്‍ ഇസ്രായേല്‍രാജാവായ ആഹാബിനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു: ഈ മഹാസൈന്യത്തെ നീ കണ്ടില്ലേ? അതിൻ്റെമേല്‍ നിനക്കു ഞാന്‍ ഇന്നു വിജയം നല്‍കും; ഞാനാണു കര്‍ത്താവെന്നു നീയറിയും.
14: ആഹാബ് ചോദിച്ചു: ആരാണു പൊരുതുക? പ്രവാചകന്‍ പറഞ്ഞു: കര്‍ത്താവു കല്പിക്കുന്നു; ദേശാധിപതികളുടെ സേവകന്മാര്‍ യുദ്ധംചെയ്യട്ടെ. ആഹാബ് ചോദിച്ചു: ആരാണു തുടങ്ങേണ്ടത്? നീതന്നെ, പ്രവാചകന്‍ പ്രതിവചിച്ചു.
15: രാജാവ് ദേശാധിപതികളുടെ സേവകന്മാരെ അണിനിരത്തി. അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരുണ്ടായിരുന്നു. അവരുടെ പിന്നില്‍ ഏഴായിരംപേര്‍വരുന്ന ഇസ്രായേല്‍സൈന്യം നിരന്നു.
16: അവര്‍ ഉച്ചനേരത്തു പുറപ്പെട്ടു; അപ്പോള്‍ ബന്‍ഹദാദും അവൻ്റെ പക്ഷംചേര്‍ന്ന മുപ്പത്തിരണ്ടു നാടുവാഴികളും കൂടാരങ്ങളില്‍ മദ്യപിച്ച് ഉന്മത്തരായിക്കൊണ്ടിരുന്നു.
17: ദേശാധിപതികളുടെ സേവകന്മാര്‍ ആദ്യം പുറപ്പെട്ടു. കാവല്‍സംഘം മടങ്ങിച്ചെന്ന്, സമരിയായില്‍നിന്നു സൈന്യം വരുന്നുണ്ടെന്നു ബന്‍ഹദാദിനെ അറിയിച്ചു.
18: അവന്‍ കല്പിച്ചു: അവര്‍ വരുന്നതു സമാധാനത്തിനാണെങ്കിലും യുദ്ധത്തിനാണെങ്കിലും അവരെ ജീവനോടെ പിടിക്കുവിന്‍.
19: ദേശാധിപതികളുടെ സേവകന്മാരും അവരുടെ പിന്നില്‍ സൈന്യവും നഗരത്തില്‍നിന്നു പുറപ്പെട്ടു.
20: ഓരോരുത്തരും തനിക്കെതിരേ വന്നവനെ വധിച്ചു. സിറിയാക്കാര്‍ പലായനം ചെയ്തു; ഇസ്രായേല്‍ അവരെ പിന്‍തുടര്‍ന്നു. സിറിയാരാജാവായ ബന്‍ഹദാദ് കുതിരപ്പുറത്തു കയറി, ഏതാനും കുതിരപ്പടയാളികളോടൊപ്പം രക്ഷപ്പെട്ടു.
21: ഇസ്രായേല്‍രാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും സ്വന്തമാക്കി; സിറായാക്കാര്‍ കൂട്ടക്കൊലയ്ക്കിരയായി.
22: പ്രവാചകന്‍ വീണ്ടും ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ശക്തി സംഭരിക്കുക; കാര്യങ്ങള്‍ ശ്രദ്ധയോടെ ആസൂത്രണംചെയ്യുക. സിറിയാരാജാവ് അടുത്ത വസന്തകാലത്ത് ആക്രമിക്കും.
23: സേവകന്മാര്‍ സിറിയാരാജാവിനെ ഉപദേശിച്ചു. ഇസ്രായേലിൻ്റെ ദേവന്മാര്‍ ഗിരിദേവന്മാരാണ്. അതുകൊണ്ടാണ് അവര്‍ നമ്മെക്കാള്‍ പ്രബലരായത്. സമതലത്തില്‍വച്ചു യുദ്ധംചെയ്താല്‍, അവരെ നിശ്ചയമായും കിഴടക്കാം.
24: ഒരുകാര്യംകൂടെ ചെയ്യണം, നാടുവാഴികളെ സ്ഥാനത്തുനിന്നു മാറ്റി, പകരം സൈന്യാധിപന്മാരെ നിയമിക്കുക.
25: നഷ്ടപ്പെട്ടത്ര വലിയ സൈന്യത്തെ അണിനിരത്തണം - കുതിരയ്ക്കു കുതിര, രഥത്തിനു രഥം. നമുക്കവരെ സമതലത്തില്‍വച്ചു നേരിടാം. നിശ്ചയമായും നമ്മള്‍ വിജയംവരിക്കും. ബന്‍ഹദാദ് അവരുടെ അഭിപ്രായം സ്വീകരിച്ച്, അങ്ങനെ ചെയ്തു.
26: വസന്തത്തില്‍ ബന്‍ഹദാദ് സിറിയാക്കാരെ സജ്ജീകരിച്ച് ഇസ്രായേലിനെതിരേ യുദ്ധംചെയ്യാന്‍ അഫേക്കിലേക്കു പോയി.
27: ഇസ്രായേല്‍ക്കാരും സന്നാഹങ്ങളോടുകൂടെ അവര്‍ക്കെതിരേ വന്നു. ദേശം നിറഞ്ഞുനിന്ന സിറിയാക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടു ഗണമായി താവളമടിച്ച ഇസ്രായേല്‍ സൈന്യം ചെറിയ രണ്ടാട്ടിന്‍പറ്റംപോലെ തോന്നി.
28: അപ്പോള്‍ ഒരു ദൈവപുരുഷന്‍ ഇസ്രായേല്‍രാജാവിൻ്റെയടുത്തെത്തി പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു; കര്‍ത്താവു ഗിരിദേവനാണ്, സമതലപ്രദേശത്തെ ദേവനല്ല, എന്നു സിറിയാക്കാര്‍ പറയുന്നതിനാല്‍, ഞാന്‍ ഈ വലിയ സൈന്യത്തെ നിൻ്റെ കൈയിലേല്പിച്ചുതരും. ഞാനാണു കര്‍ത്താവെന്നു നീയറിയും.
29: സൈന്യങ്ങള്‍ ഏഴുദിവസം മുഖാഭിമുഖമായി പാളയങ്ങളില്‍ കഴിഞ്ഞുകൂടി. ഏഴാംദിവസം യുദ്ധം തുടങ്ങി. ഇസ്രായേല്‍ക്കാര്‍ ഒറ്റദിവസംകൊണ്ട് ഒരുലക്ഷം സിറിയന്‍ഭടന്മാരെ വധിച്ചു.
30: അഫേക്ക് നഗരത്തിലേക്കു പലായനംചെയ്ത ശേഷിച്ച ഇരുപത്തേഴായിരം ഭടന്മാരുടെമേല്‍ പട്ടണത്തിൻ്റെ മതില്‍ ഇടിഞ്ഞുവീണു. ബന്‍ഹദാദ് നഗരത്തിലെ ഒരുള്ളറയില്‍ ഓടിയൊളിച്ചു.
31: സേവകന്മാര്‍ അവനോടു പറഞ്ഞു: ഇസ്രായേല്‍രാജാക്കന്മാര്‍ ദയയുള്ളവരാണെന്നു ഞങ്ങള്‍ കേട്ടിട്ടുണ്ട്, ചാക്കുടുത്തു തലയില്‍ കയറുചുറ്റി ഇസ്രായേല്‍രാജാവിൻ്റെയടുത്തേക്കു പോകാന്‍ ഞങ്ങളെയനുവദിക്കുക. അവനങ്ങയുടെ ജീവന്‍ രക്ഷിച്ചേക്കാം.
32: അവര്‍ ചാക്കുടുത്തു തലയില്‍ കയറുചുറ്റി ഇസ്രായേല്‍രാജാവിനെ സമീപിച്ചു പറഞ്ഞു: തൻ്റെ ജീവന്‍ രക്ഷിക്കണമെന്ന് അങ്ങയുടെ ദാസന്‍ ബന്‍ഹദാദ് യാചിക്കുന്നു. ആഹാബ് പ്രതിവചിച്ചു: അവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അവന്‍ എൻ്റെ സഹോദരനാണ്.
33: ബന്‍ഹദാദിൻ്റെ സേവകന്മാര്‍ ഒരു ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. സഹോദരനെന്ന് ആഹാബ് പറഞ്ഞപ്പോള്‍ അവരതു ശുഭലക്ഷണമായി എടുത്തു പറഞ്ഞു: അതേ, അങ്ങയുടെ സഹോദരന്‍ ബന്‍ഹദാദ്. ആഹാബ് കല്പിച്ചു: പോയി അവനെക്കൊണ്ടുവരുവിന്‍. ബന്‍ഹദാദ് വന്നപ്പോള്‍ ആഹാബ് അവനെ തന്നോടൊപ്പം രഥത്തില്‍ക്കയറ്റി.
34: ബന്‍ഹദാദ് ആഹാബിനോടു പറഞ്ഞു: എൻ്റെ പിതാവ് അങ്ങയുടെ പിതാവില്‍നിന്നു പിടിച്ചെടുത്ത പട്ടണങ്ങള്‍ ഞാന്‍ മടക്കിത്തരാം, എൻ്റെ പിതാവ് സമരിയായില്‍ ചെയ്തതുപോലെ അങ്ങ് ദമാസ്‌ക്കസില്‍ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിച്ചാലും. ആഹാബ് പ്രതിവചിച്ചു: ഈ കരാറനുസരിച്ചു നിന്നെ വിട്ടയയ്ക്കുന്നു. അവന്‍ ഒരുടമ്പടിചെയ്ത് ബന്‍ഹദാദിനെ വിട്ടയച്ചു.
ആഹാബിനെതിരേ പ്രവചനം
35: പ്രവാചകഗണത്തില്‍പ്പെട്ട ഒരുവന്‍ മറ്റൊരുവനോട് എന്നെ അടിക്കുക എന്ന് കര്‍ത്താവിൻ്റെ കല്പനയനുസരിച്ച് ആവശ്യപ്പെട്ടു. അവന്‍ വിസമ്മതിച്ചു.
36: അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: കര്‍ത്താവിൻ്റെ കല്പനയനുസരിക്കായ്കയാല്‍ ഇവിടെനിന്നു പോയാലുടനെ നിന്നെ ഒരു സിംഹം കൊല്ലും. അവന്‍ പുറപ്പെട്ടയുടനെ ഒരു സിംഹം എതിരേവന്ന് അവനെക്കൊന്നു.
37: അവന്‍ വേറൊരാളെ സമീപിച്ചു പറഞ്ഞു: എന്നെ അടിക്കുക. അവന്‍ അടിച്ചു മുറിവേല്പിച്ചു.
38: അതിനുശേഷം പ്രവാചകന്‍ അവിടെനിന്നു പോയി. അവന്‍ ആളറിയാത്തവിധം മുഖംമൂടി രാജാവിനെക്കാത്തു വഴിയില്‍ നിന്നു.
39: രാജാവു കടന്നുപോയപ്പോള്‍ പ്രവാചകന്‍ വിളിച്ചുപറഞ്ഞു: ഈ ദാസന്‍ യുദ്ധക്കളത്തില്‍ പടപൊരുതാന്‍ പോയി; അപ്പോള്‍ ഒരു പടയാളി ഒരാളെ എൻ്റെ അടുത്തുകൊണ്ടുവന്നു പറഞ്ഞു, ഇവനെ കാത്തുകൊള്ളുക, ഇവന് രക്ഷപെട്ടാല്‍ പകരം നിൻ്റെ ജീവന്‍ കൊടുക്കേണ്ടിവരും. അല്ലെങ്കില്‍, ഒരു താലന്ത് വെള്ളി ഈടാക്കും.
40: എന്നാല്‍, അങ്ങയുടെ ഈ ദാസന്‍ പലകാര്യങ്ങളില്‍ വ്യാപൃതനായിരുന്നതിനാല്‍ അവന്‍ രക്ഷപെട്ടു. ഇസ്രായേല്‍രാജാവു പറഞ്ഞു: നീ നിശ്ചയിച്ച വിധിതന്നെ നിനക്കിരിക്കട്ടെ.
41: അവന്‍ തല്‍ക്ഷണം മുഖംമൂടിയിരുന്ന തുണി അഴിച്ചുമാറ്റി. പ്രവാചകന്മാരില്‍ ഒരുവനാണ് അവനെന്ന് ഇസ്രായേല്‍രാജാവിനു മനസ്സിലായി.
42: പ്രവാചകന്‍ രാജാവിനോടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു; ഞാന്‍ നശിപ്പിക്കാനുഴിഞ്ഞിട്ടിരുന്നവനെ നീ വിട്ടയച്ചു. എന്നാല്‍, അവൻ്റെ ജീവനുപകരം നിൻ്റെ ജീവനും അവൻ്റെ ജനത്തിനുപകരം നിൻ്റെ ജനവും എടുക്കപ്പെടും.
43: ഇസ്രായേല്‍രാജാവ് ദുഃഖാകുലനായി സമരിയായിലെ കൊട്ടാരത്തിലേക്കു മടങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ