അദ്ധ്യായം 1
പ്രവാസികളുടെ തിരിച്ചുവരവ്
1: ജറെമിയായിലൂടെ കര്‍ത്താവരുളിച്ചെയ്ത വചനങ്ങള്‍ നിറവേറേണ്ടതിന്, പേര്‍ഷ്യാരാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവര്‍ഷം കര്‍ത്താവു പ്രചോദിപ്പിക്കുകയും അവന്‍ ഒരു വിളംബരമെഴുതി രാജ്യംമുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയുംചെയ്തു.
2: പേര്‍ഷ്യാരാജാവായ സൈറസ് അറിയിക്കുന്നു: സ്വര്‍ഗ്ഗത്തിന്റെ ദൈവമായ കര്‍ത്താവു ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്കുകയും യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ആലയംപണിയാന്‍ എന്നെ ചുമതലപ്പെടുത്തുകയുംചെയ്തിരിക്കുന്നു.
3: അവിടുത്തെ ജനമായി നിങ്ങളുടെയിടയിലുള്ളവര്‍ - അവിടുന്ന്, അവരോടുകൂടെയുണ്ടായിരിക്കട്ടെ - യൂദായിലെ ജറുസലെമില്‍ചെന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ ആലയം വീണ്ടും നിര്‍മ്മിക്കട്ടെ. ജറുസലെമില്‍വസിക്കുന്ന ദൈവമാണവിടുന്ന്.
4: അവശേഷിക്കുന്ന ജനം എവിടെവസിക്കുന്നവരായാലും, അവരെ തദ്ദേശവാസികള്‍, ജറുസലെമിലെ ദേവാലയത്തിനുവേണ്ടി സ്വാഭീഷ്ടക്കാഴ്ചകള്‍ക്കുപുറമേ വെള്ളി, സ്വര്‍ണ്ണം, ഇതരവസ്തുക്കള്, മൃഗങ്ങള്‍ എന്നിവ നല്കി സഹായിക്കട്ടെ.
5: അപ്പോള്‍ യൂദായുടെയും ബഞ്ചമിന്റെയും ഗോത്രത്തലവന്മാരും പുരോഹിതരും ലേവ്യരും ദൈവത്താല്‍ ഉത്തേജിതരായി ജറുസലെമിലെ കര്‍ത്താവിന്റെ ആലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു പുറപ്പെട്ടു.
6: അവര്‍ വസിച്ചിരുന്ന ദേശത്തെ ആളുകള്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ക്കുപുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണ്ണം, ഇതരവസ്തുക്കള്, മൃഗങ്ങള്‍, വിലയേറിയ സാധനങ്ങള്‍ ഇവനല്കി അവരെ സഹായിച്ചു.
7: നബുക്കദ്‌നേസര്‍ ജറുസലെമില്‍ കര്‍ത്താവിന്റെ ഭവനത്തില്‍നിന്നു കൊണ്ടുവന്നു തന്റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ വച്ചിരുന്ന പാത്രങ്ങള്‍, സൈറസ് രാജാവ് എടുത്തുകൊണ്ടുവന്നു.
8: അവന്‍ അവ ഭണ്ഡാരവിചാരിപ്പുകാരനായ മിത്രേദാത്തിനെയേല്പിച്ചു. അവന്‍ യൂദായിലെ ഭരണാധിപനായ ഷെബ്ബസാറിന് അവ എണ്ണിക്കൊടുത്തു.
9: അവയുടെയെണ്ണം: ആയിരം സ്വര്‍ണ്ണച്ചരുവങ്ങള്‍, ആയിരം വെള്ളിച്ചരുവങ്ങള്‍, ഇരുപത്തൊമ്പതു ധൂപകലശങ്ങള്‍,
10: മുപ്പതു സ്വര്‍ണ്ണക്കോപ്പകള്‍, രണ്ടായിരത്തിനാനൂറ്റിപ്പത്തു വെള്ളിക്കോപ്പകള്‍, ആയിരം മറ്റു പാത്രങ്ങള്‍;
11:സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ്റിയറുപത്തൊമ്പത്. പ്രവാസികളെ ബാബിലോണില്‍നിന്നു ജറുസലെമിലേക്കു കൊണ്ടുവന്നപ്പോള്‍ ഷെബ്ബസാര്‍ ഇവയും കൊണ്ടുപോന്നു.
അദ്ധ്യായം 2
തിരിച്ചെത്തിയ പ്രവാസികള്‍
1: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തില്‍നിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി.
2: സെറുബാബെല്‍, യഷുവ, നെഹെമിയാ, സെറായിയാ, റേലായാ, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്പാര്‍, ബിഗ്വായ്, റഹും, ബാനാ എന്നിവരാണ് അവരെ നയിച്ചത്.
3: ഇസ്രായേല്‍ജനത്തിന്റെ കണക്ക്: പാറോഷിന്റെ പുത്രന്മാര്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്;
4: ഷെഫാത്തിയായുടെ പുത്രന്മാര്‍ മുന്നൂറ്റിയെഴുപത്തിരണ്ട്;
5: ആരായുടെ പുത്രന്മാര്‍ എഴുനൂറ്റിയെഴുപത്തഞ്ച്;
6: പഹത്മൊവാബിന്റെ, അതായത് യഷുവയുടെയും യോവാബിന്റെയും പുത്രന്മാര്‍ രണ്ടായിരത്തിയെണ്ണൂറ്റിപ്പന്ത്രണ്ട്.
7: ഏലാമിന്റെ പുത്രന്മാര്‍ ആയിരത്തിയിരുനൂറ്റിയമ്പത്തിനാല്;
8: സാത്തുവിന്റെ പുത്രന്മാര്‍ തൊള്ളായിരത്തിനാല്‍പ്പത്തഞ്ച്;
9: സക്കായിയുടെ പുത്രന്മാര്‍ എഴുനൂറ്റിയറുപത്;
10: ബാനിയുടെ പുത്രന്മാര്‍ അറുനൂറ്റിനാല്പത്തിരണ്ട്;
11: ബേബായിയുടെ പുത്രന്മാര്‍ അറുനൂറ്റിയിരുപത്തിമൂന്ന്;
12: അസ്ഗാദിന്റെ പുത്രന്മാര്‍ ആയിരത്തിയിരുനൂറ്റിയിരുപത്തിരണ്ട്;
13: അദോനിക്കാമിന്റെ പുത്രന്മാര്‍ അറുനൂററിയറുപത്തിയാറ്;
14: ബിഗ്‌വായിയുടെ പുത്രന്മാര്‍ രണ്ടായിരത്തിയമ്പത്താറ്;
15: അദീനിന്റെ പുത്രന്മാര്‍ നാനൂറ്റിയമ്പത്തിനാല്;
16: അതേറിന്റെ, അതായത് ഹെസക്കിയായുടെ പുത്രന്മാര്‍, തൊണ്ണൂറ്റെട്ട്;
17: ബേസായിയുടെ പുത്രന്മാര്‍ മുന്നൂറ്റിയിരുപത്തിമൂന്ന്;
18: യോറായുടെ പുത്രന്മാര്‍ നൂറ്റിപ്പന്ത്രണ്ട്;
19: ഹാഷൂമിന്റെ പുത്രന്മാര്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്;
20: ഗിബ്ബാറിന്റെ പുത്രന്മാര്‍ തൊണ്ണൂറ്റഞ്ച്;
21: ബേത്ലെഹെമിലെ ആളുകള്‍ നൂറ്റിയിരുപത്തിമൂന്ന്;
22: നെത്തോഫായിലെ ആളുകള്‍ അമ്പത്തിയാറ്;
23: അനാത്തോത്തിലെ ആളുകള്‍ നൂറ്റിയിരുപത്തെട്ട്;
24: അസ്മാവെത്തിലെ ആളുകള്‍ നാല്പത്തിരണ്ട്;
25: കിര്യാഥാറിം, കെഫീറാ, ബേറോത്ത് എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിനാല്പത്തിമൂന്ന്;
26: റാമായിലെയും ഗേബായിലെയും ആളുകള്‍ അറുനൂറ്റിയിരുപത്തൊന്ന്;
27: മിക്മാസിലെ ആളുകള്‍ നൂറ്റിയിരുപത്തിരണ്ട്;
28: ബഥേലിലെയും ആയിയിലെയും ആളുകള്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്;
29: നെബോയിലെ ആളുകള്‍ അമ്പത്തിരണ്ട്;
30: മഗ്ബീഷിലെ ആളുകള്‍ നൂറ്റിയമ്പത്തിയാറ്;
31: മറ്റേ ഏലാമിലെ ആളുകള്‍ ആയിരത്തിയിരുനൂറ്റിയമ്പത്തിനാല്;
32: ഹാരിമിലെ ആളുകള്‍ മുന്നൂറ്റിയിരുപത്.
33: ലോദ്, ഹാദിദ്, ഓനോ എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിയിരുപത്തിയഞ്ച്;
34: ജറീക്കോയിലെ ആളുകള്‍ മുന്നൂറ്റിനാല്പത്തിയഞ്ച്;
35: സേനായിലെ ആളുകള്‍ മുവായിരത്തിയറുനൂറ്റിമുപ്പത്.
36: പുരോഹിതന്മാര്‍: യഷുവയുടെ കുടുംബത്തിലെ യദായായുടെ പുത്രന്മാര്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്;
37: ഇമ്മെറിന്റെ പുത്രന്മാര്‍ ആയിരത്തിയമ്പത്തിരണ്ട്;
38: പഷ്ഹൂറിന്റെ പുത്രന്മാര്‍ ആയിരത്തിയിരുനൂറ്റിനാല്പത്തിയേഴ്;
39: ഹാരിമിന്റെ പുത്രന്മാര്‍ ആയിരത്തിപ്പതിനേഴ്.
40: ലേവ്യര്‍: ഹോദാവിയായുടെ പുത്രന്മാരായ യഷുവയുടെയും കദ്മിയേലിന്റെയും പുത്രന്മാര്‍ എഴുപത്തിനാല്.
41: ഗായകര്‍: ആസാഫിന്റെ പുത്രന്മാര്‍ നൂറ്റിയിരുപത്തെട്ട്.
42: വാതില്‍കാവല്‍ക്കാരുടെ മക്കള്‍: ഷല്ലൂം, അതേര്‍, തല്‍മോന്‍, അക്കൂബ്, ഹതിത, ഷോബായ് എന്നിവരുടെ പുത്രന്മാര്‍ നൂറ്റിമുപ്പത്തൊമ്പത്.
43: ദേവാലയത്തിലെ സേവകന്മാര്‍: സിഹാ, ഹസൂഫാ, താബാവോത്,
44: കെറോസ്, സിയാഹ, പാദോന്‍,
45: ലബാനാ, ഹഗാബാ, അക്കൂബ്,
46: ഹഗാബ്, ഷമ്ലായ്, ഹാനാന്,
47: ഗിദ്ദേല്‍, ഗാഹര്‍, റയായാ,
48: റസീന്‍, നെക്കോദ, ഗാസ്സാം,
49: ഉസാ, പസേയാ, ബസായ്,
50: അസ്നാ, മെയൂനിം, നെഫിസിം,
51: ബക്ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍,
52: ബസ്ലൂത്ത്, മെഹീദാ, ഹര്ഷാ,
53: ബര്‍കോസ്, സിസേറ, തേമാ,
54: നെസിയാ, ഹതീഫാ എന്നിവരുടെ പുത്രന്മാര്‍.
55: സോളമന്റെ ഭൃത്യന്മാരുടെ മക്കള്‍: സോതായ്, ഹസോഫെറേത്, പെറൂദാ,
56: യാലാ, ദാര്‍ക്കോന്‍, ഗിദ്ദേല്‍,
57: ഷെഫാത്തിയാ, ഹത്തീല്‍, പോക്കേറെത്ഹസേബായിം, ആമി എന്നിവരുടെ പുത്രന്മാര്‍.
58: ദേവാലയശുശ്രൂഷകരും സോളമന്റെ ഭൃത്യന്മാരുംകൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടുപേര്‍;
59: തങ്ങളുടെ പിതൃകുടുംബമേതെന്നോ, തങ്ങള്‍ ഇസ്രായേലില്‍പ്പെട്ടവരാണെന്നോ തെളിയിക്കാന്‍കഴിയാതിരുന്ന തെല്‍മേലാ, തെല്‍ഹര്‍ഷാ, കെറൂബ്, അദ്ദാന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍നിന്നു വന്നവര്‍;
60: ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ പുത്രന്മാര്‍ അറുനൂറ്റിയമ്പത്തിരണ്ട്;
61: കൂടാതെ, പുരോഹിതപുത്രന്മാര്; ഹബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ പുത്രന്മാര്‍. ഗിലയാദുകാരനായ ബര്‍സില്ലായുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ചതിനാല്‍, അവളുടെ പേരില്‍ അറിയപ്പെടുന്നവരാണ് ബര്‍സില്ലായ് കുടുംബക്കാര്‍.
62: വംശാവലിരേഖയില്‍ അംഗത്വം കണ്ടുപിടിക്കാന്‍കഴിയാഞ്ഞതിനാല്‍ ഇവര്‍ അശുദ്ധരായി പൗരോഹിത്യത്തില്‍നിന്നു പുറന്തള്ളപ്പെട്ടു.
63: ഉറീമും തുമ്മീമുംമുഖേന ആരായാന്‍ ഒരു പുരോഹിതന്‍ ഉണ്ടാകുന്നതുവരെ അതിവിശുദ്ധ ഭോജ്യത്തില്‍ പങ്കുചേരുന്നതില്‍നിന്ന് ദേശാധിപതി അവരെ വിലക്കി.
64: സമൂഹത്തില്‍ ആകെ നാല്പത്തീരായിരത്തിമുന്നൂറ്റിയറുപതുപേര്‍ ഉണ്ടായിരുന്നു.
65: ഏഴായിരത്തി മുന്നൂറ്റിമുപ്പത്തിയേഴു ദാസീദാസന്മാര്‍ക്കു പുറമേയാണിത്. അവര്‍ക്ക് ഇരുനൂറു ഗായികാഗായകന്മാര്‍ ഉണ്ടായിരുന്നു;
66: അവര്‍ക്ക് എഴുനൂറ്റിമുപ്പത്തിയാറു കുതിര,
67: ഇരുനൂററിനാല്പത്തിയഞ്ചു കോവര്‍കഴുത, നാനൂറ്റിമുപ്പത്തിയഞ്ച് ഒട്ടകം, ആറായിരത്തിയെഴുനൂറ്റിയിരുപതു കഴുത എന്നിവയുണ്ടായിരുന്നു.
68: ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തില്‍വന്ന ചില കുടുംബത്തലവന്മാര്‍ ദേവാലയം യഥാസ്ഥാനം പണിയാന്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ നല്‍കി.
69: ആലയനിര്‍മ്മാണനിധിയിലേക്കു തങ്ങളുടെ കഴിവിനൊത്ത് അവര്‍ നല്കിയ സംഭാവന അറുപത്തോരായിരം ദാരിക് സ്വര്‍ണ്ണവും ആയിരം മീനാ വെള്ളിയും നുറു പുരോഹിതവസ്ത്രങ്ങളുമാണ്.
70: പുരോഹിതന്മാരും ലേവ്യരും ചില ആളുകളും ജറുസലെമിലും പരിസരങ്ങളിലും താമസിച്ചു. ഗായകരും വാതില്‍കാവല്‍ക്കാരും ദേവാലയസേവകരും മറ്റ് ഇസ്രായേല്യരും തങ്ങളുടെ പട്ടണങ്ങളില്‍ വസിച്ചു.
അദ്ധ്യായം 3
ബലിസമര്‍പ്പണം
1: പട്ടണങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ക്കാര്‍ ഏഴാംമാസത്തില്‍ ഒറ്റക്കെട്ടായി ജറുസലെമില്‍ വന്നു.
2: യോസാദാക്കിന്റെ പുത്രനായ യഷുവ സഹപുരോഹിതന്മാരോടും ഷയാല്‍ത്തിയേലിന്റെ പുത്രന്‍ സെറുബാബേല്‍ തന്റെ സഹോദരന്മാരോടുംകൂടെ ദൈവപുരുഷനായ മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ചു ദഹനബലിയര്‍പ്പിക്കുന്നതിന് ഇസ്രായേലിന്റെ ദൈവത്തിന്റെ ബലിപീഠം പണിതു.
3: ദേശവാസികളെ ഭയന്ന്, അവര്‍ ബലിപീഠം പൂര്‍വ്വസ്ഥാനത്തു സ്ഥാപിച്ചു. അതിന്മേല്‍ അവര്‍ കര്‍ത്താവിനു പ്രഭാതത്തിലും പ്രദോഷത്തിലും ദഹനബലിയര്‍പ്പിച്ചു.
4: അവര്‍ കൂടാരത്തിരുനാള്‍ യഥാവിധി ആചരിച്ചു; അനുദിന ദഹനബലി ഓരോ ദിവസത്തേക്കുമുള്ള ചട്ടമനുസരിച്ച് അര്‍പ്പിച്ചു.
5: നിരന്തരദഹനബലിയും അമാവാസിയിലെയും കര്‍ത്താവിന്റെ നിശ്ചിതതിരുനാളുകളിലെയും ദഹനബലികളും ഓരോരുത്തരുടെയും സ്വാഭീഷ്ടക്കാഴ്ചകളും അവര്‍ കര്‍ത്താവിനര്‍പ്പിച്ചു.
6: ഏഴാംമാസം ഒന്നാംദിവസംമുതല്‍ അവര്‍ കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ തുടങ്ങി. എന്നാല്‍ കര്‍ത്താവിന്റെ ആലയത്തിന് അടിസ്ഥാനമിട്ടിരുന്നില്ല.
ദേവാലയനിര്‍മ്മാണം തുടങ്ങുന്നു
7: പേര്‍ഷ്യാരാജാവായ സൈറസിന്റെ അനുവാദത്തോടെ അവര്‍ കല്പണിക്കാര്‍ക്കും മരപ്പണിക്കാര്‍ക്കും പണവും ലബനോനില്‍നിന്നു ജോപ്പായിലേക്കു കടല്‍മാര്‍ഗ്ഗം ദേവദാരു കൊണ്ടുവരാന്‍ സിദോന്യര്‍ക്കും ടയിര്‍നിവാസികള്‍ക്കും ഭക്ഷണപാനീയങ്ങളും എണ്ണയും നല്കി.
8: അവര്‍ ജറുസലെമില്‍ ദേവാലയത്തിലേക്കുവന്നതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലും യോസാദാക്കിന്റെ മകന്‍ യഷുവയുംകൂടെ തങ്ങളുടെ മറ്റു സഹോദരന്മാര്‍, പുരോഹിതന്മാര്‍, ലേവ്യര്‍, പ്രവാസത്തില്‍നിന്നു ജറുസലെമില്‍ വന്നവര്‍ എന്നിവരോടൊപ്പം പണിയാരംഭിച്ചു. കര്‍ത്താവിന്റെ ആലയം നിര്‍മ്മിക്കുന്നതിന്റെ മേല്‍നോട്ടംവഹിക്കാന്‍ ഇരുപതും അതിനുമേലും പ്രായമുള്ള ലേവ്യരെ നിയോഗിച്ചു.
9: യഷുവയും പുത്രന്മാരും ചാര്‍ച്ചക്കാരും, യൂദായുടെ മക്കളായ കദ്മിയേലും പുത്രന്മാരും, ഹെനാദാദിന്റെ പുത്രന്മാരും ലേവ്യരും അവരുടെ പുത്രന്മാരും ചാര്‍ച്ചക്കാരും ചേര്‍ന്ന് മേല്‍നോട്ടംവഹിച്ചു.
10: കര്‍ത്താവിന്റെ ഭവനത്തിന്റെ ശിലാസ്ഥാപനം ശില്പികള്‍ നിര്‍വഹിച്ചപ്പോള്‍ ഇസ്രായേല്‍ രാജാവായ ദാവീദു നിര്‍ദ്ദേശിച്ചിരുന്നതനുസരിച്ച് വിശുദ്ധവസ്ത്രങ്ങളണിഞ്ഞ പുരോഹിതന്മാര്‍ കാഹളങ്ങളും ലേവ്യരായ ആസാഫിന്റെ പുത്രന്മാര്‍ കൈത്താളങ്ങളുമായി കര്‍ത്താവിനെ സ്തുതിക്കാന്‍ മുമ്പോട്ടുവന്നു.
11: അവര്‍ കര്‍ത്താവിനെ പുകഴ്ത്തുകയും അവിടുത്തേക്കു നന്ദി പറയുകയുംചെയ്തുകൊണ്ടു സ്തുതിഗീതങ്ങള്‍ വചനപ്രതിവചനങ്ങളായി പാടി: കര്‍ത്താവു നല്ലവനല്ലോ. ഇസ്രായേലിന്റെ നേരേയുള്ള അവിടുത്തെ സ്‌നേഹം എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിന്റെ ആലയത്തിന്റെ അടിസ്ഥാനമിട്ടതിനാല്‍ അവര്‍ ആര്‍പ്പുവിളികളോടെ കര്‍ത്താവിനെ സ്തുതിച്ചു.
12: അനേകര്‍ ആഹ്ലാദത്താല്‍ ആര്‍ത്തുവിളിച്ചെങ്കിലും ആദ്യത്തെ ആലയം കണ്ടിട്ടുള്ള പുരോഹിതന്മാരും ലേവ്യരും കുടുംബത്തലവന്മാരുമായ വൃദ്ധന്മാര്‍, ആലയത്തിന് അടിസ്ഥാനമിടുന്നതുകണ്ട് ഉറക്കെക്കരഞ്ഞു.
13: സന്തോഷധ്വനികളും വിലാപസ്വരവുംതമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ജനം ഉച്ചത്തിലട്ടഹസിച്ചതിനാല്‍ ശബ്ദം വിദൂരത്തില്‍ കേള്‍ക്കാമായിരുന്നു.
അദ്ധ്യായം 4
ദേവാലയനിര്‍മ്മിതിക്ക് എതിര്‍പ്പ്
1: തിരിച്ചെത്തിയ പ്രവാസികള്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മ്മിക്കുന്നുവെന്നു യൂദായുടെയും ബഞ്ചമിന്റെയും പ്രതിയോഗികള്‍ കേട്ടു.
2: അവര്‍ സെറുബാബേലിനെയും കുടുംബത്തലവന്മാരെയും സമീപിച്ചു പറഞ്ഞു: ഞങ്ങളും നിങ്ങളോടുകൂടെ പണിയട്ടെ; ഞങ്ങളും നിങ്ങളെപ്പോലെ നിങ്ങളുടെ ദൈവത്തെ ആരാധിക്കുകയും ഞങ്ങളെ ഇവിടെക്കൊണ്ടുവന്ന അസ്സീറിയാരാജാവായ ഏസര്‍ഹദ്ദോന്റെ കാലംമുതല്‍ അവിടുത്തേക്കു ബലിയര്‍പ്പിക്കുകയും ചെയ്തുവരുന്നു.
3: എന്നാല്‍, സെറുബാബേലും യഷുവയും മറ്റു കുടുംബത്തലവന്മാരും അവരോടു പറഞ്ഞു: ഞങ്ങളുടെ ദൈവത്തിന് ആലയം പണിയുന്നതില്‍ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. പേര്‍ഷ്യാരാജാവായ സൈറസ് കല്പിച്ചതനുസരിച്ച്, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ ആലയം ഞങ്ങള്‍തന്നെ നിര്‍മ്മിച്ചുകൊള്ളാം.
4: അപ്പോള്‍ ദേശവാസികള്‍ പണിതുടരുന്നതില്‍ യൂദാജനങ്ങളെ നിരുത്സാഹപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു.
5: അവരെ ലക്ഷ്യത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ദേശവാസികള്‍ പേര്‍ഷ്യാരാജാക്കന്മാരായ സൈറസിന്റെ കാലംമുതല്‍ ദാരിയൂസിന്റെ കാലംവരെ ഉപദേശകന്മാരെ വിലയ്‌ക്കെടുത്തു.
6: അഹസ്വേരൂസിന്റെ ഭരണമാരംഭിച്ചപ്പോള്‍ അവര്‍ ജറുസലെമിലെയും യൂദായിലെയും നിവാസികള്‍ക്കെതിരേ ഒരു കുറ്റപത്രം സമര്‍പ്പിച്ചു.
7: പേര്‍ഷ്യാരാജാവായ അര്‍ത്താക്സെര്‍ക്സസിന്റെ കാലത്തും ബിഷ്ലാം, മിത്രെദാത്, താബേല്‍ എന്നിവരും അനുയായികളും രാജാവിനെഴുതി. കത്ത് അരമായ ലിപിയിലാണ് എഴുതിയിരുന്നത്. വിവര്‍ത്തനവുമുണ്ടായിരുന്നു.
8: സേനാപതി റഹും, കാര്യദര്‍ശി ഷിംഷായി എന്നിവര്‍ ജറുസലെമിനെതിരേ രാജാവിനു കത്തയച്ചു.
9: റഹും, ഷിംഷായി, അവരുടെ അനുചരന്മാര്‍, ന്യായാധിപന്മാര്‍, ദേശാധിപതികള്‍, സ്ഥാനികള്‍, പേര്‍ഷ്യക്കാര്‍, എറെക്കിലെ ജനങ്ങള്‍, ബാബിലോണ്‍കാര്‍, ഏലാമ്യരെന്നറിയപ്പെടുന്ന സൂസാക്കാര്‍ എന്നിവരും,
10: മഹാനും ശ്രേഷ്ഠനുമായ ഒസ്നാപ്പര്‍ നാടുകടത്തി സമരിയായിലെ പട്ടണങ്ങളിലും നദിക്കപ്പുറത്തുള്ള ദേശത്തും വസിപ്പിച്ച മറ്റു ജനതകളുംകൂടെ എഴുതുന്ന കത്ത്.
11: കത്തിന്റെ പകര്‍പ്പാണിത്: അര്‍ത്താക്സെര്‍ക്സസ് രാജാവിനു നദിക്കക്കരെയുള്ള ദേശത്തു വസിക്കുന്ന ദാസന്മാരുടെ മംഗളാശംസകള്‍!
12: അങ്ങയുടെ അടുത്തുനിന്നുവന്ന യഹൂദര്‍ ജറുസലെമിലേക്കുപോയി എന്നറിയിക്കട്ടെ. കലഹക്കാരുടെയും ദുഷ്ടന്മാരുടെയുമായ ആ പട്ടണത്തിന്റെ പുനര്‍നിര്‍മ്മാണം അവര്‍ ആരംഭിച്ചിരിക്കുന്നു. അവര്‍ അതിന്റെ മതിലുകള്‍ പൂര്‍ത്തിയാക്കുകയും അസ്തിവാരത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയുംചെയ്യുന്നു.
13: മതിലുകള്‍ പൂര്‍ത്തിയാക്കുകയും നഗരം പുനഃസ്ഥാപിക്കുകയുംചെയ്താല്‍ അവര്‍ കപ്പമോ കരമോ ചുങ്കമോ തരുകയില്ല; അങ്ങനെ രാജഭണ്ഡാരം ക്ഷയിക്കും എന്നറിഞ്ഞാലും.
14: രാജാവിനെ അനാദരിക്കുന്നതു കണ്ടുകൊണ്ടിരിക്കാന്‍ അങ്ങയുടെ ആശ്രിതന്മാരായ ഞങ്ങള്‍ക്കു കഴിയുകയില്ല. അതിനാല്‍ ഞങ്ങള്‍, അങ്ങയെ വിവരമറിയിക്കുന്നു.
15: അങ്ങയുടെ പിതാക്കന്മാരുടെ ചരിത്രരേഖകള്‍ പരിശോധിച്ചാല്‍, ഈ നഗരം കലഹകാരിയും രാജാക്കന്മാര്‍ക്കും ദേശങ്ങള്‍ക്കും ഉപദ്രവകാരിയുമാണെന്നും പണ്ടുമുതലേ അവിടെ കലഹം പൊട്ടിപ്പുറപ്പെട്ടിരുന്നെന്നും അറിയാന്‍ കഴിയും. അതിനാലാണ് ഈ പട്ടണം നശിച്ചത്.
16: പട്ടണം പുനഃസ്ഥാപിക്കുകയും മതിലുകള്‍ പൂര്‍ത്തിയാക്കുകയുംചെയ്താല്‍, നദിക്കിക്കരെയുള്ള ദേശത്ത് അങ്ങേയ്ക്ക് ഒരവകാശവും ഉണ്ടായിരിക്കയില്ലെന്നറിഞ്ഞാലും.
17: രാജാവു മറുപടി അയച്ചു: സൈന്യാധിപനായ റഹുമിനും കാര്യദര്‍ശിയായ ഷിംഷായിക്കും സമരിയായിലും നദിക്കക്കരെയുള്ള മറ്റുദേശത്തും ജീവിക്കുന്ന അവരുടെ അനുയായികള്‍ക്കും ശുഭാശംസകള്‍!
18: നിങ്ങളയച്ച കത്ത്, ഞാന്‍ വ്യക്തമായി വായിച്ചുകേട്ടു.
19: ഞാന്‍ ഒരു കല്പന പുറപ്പെടുവിച്ച് അന്വേഷണം നടത്തി. പണ്ടുമുതലേ ഈ നഗരം രാജാക്കന്മാരെ എതിര്‍ക്കുകയും കലഹവും കലാപവും അവിടെ നടമാടുകയും ചെയ്തിരുന്നുവെന്നു വ്യക്തമായി.
20: നദിക്കക്കരെയുള്ള ഭൂവിഭാഗം മുഴുവന്‍ ഭരിച്ചിരുന്ന ശക്തരായ രാജാക്കന്മാര്‍ ജറുസലെമിലുണ്ടായിരുന്നു. അവര്‍ കപ്പവും കരവും ചുങ്കവും ഈടാക്കിയിരുന്നു.
21: ഞാന്‍ കല്പന പുറപ്പെടുവിക്കുന്നതുവരെ നഗരനിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ അവരോടാജ്ഞാപിക്കുവിന്‍.
22: ഇക്കാര്യത്തില്‍ അയവു വരുത്തരുത്. വരുത്തിയാല്‍, അതും രാജാവിനുപദ്രവകരമായിത്തീരും.
23: അര്‍ത്താക്സെര്‍ക്സസ് രാജാവിന്റെ കത്തിന്റെ പകര്‍പ്പു വായിച്ചുകേട്ട റഹുമും കാര്യദര്‍ശിയായ ഷിംഷായിയും, അനുയായികളും ജറുസലെമിലെ യഹൂദരുടെ അടുത്തേക്കു തിടുക്കത്തില്‍ച്ചെന്ന് അധികാരവും ബലവുമുപയോഗിച്ചു പണിനിര്‍ത്തി വയ്പിച്ചു.
24: അങ്ങനെ ജറുസലെമിലെ ദേവാലയത്തിന്റെ പണി നിലച്ചു. പേര്‍ഷ്യാരാജാവായ ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷംവരെ അതു മുടങ്ങിക്കിടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ