അദ്ധ്യായം 18
ആഹാബ്
1: യഹോഷാഫാത്തിനു സമ്പത്തും പ്രശസ്തിയും വര്‍ദ്ധിച്ചു. അവന്‍ ആഹാബു കുടുംബവുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു.
2: ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം യഹോഷാഫാത്ത് സമരിയായില്‍ ആഹാബിനെ സന്ദര്‍ശിച്ചു. ആഹാബ് അനേകം ആടുകളെയും കാളകളെയുംകൊന്ന്, അവനെയും കൂടെയുള്ളവരെയും സത്കരിച്ചു. അങ്ങനെ റാമോത്ത്-ഗിലയാദിനെതിരേ യുദ്ധംചെയ്യുവാന്‍ തന്നോടു ചേരുന്നതിന് ആഹാബ് അവനെ പ്രേരിപ്പിച്ചു.
3: ഇസ്രായേല്‍രാജാവായ ആഹാബ് യൂദാരാജാവായ യഹോഷാഫാത്തിനോടു ചോദിച്ചു: റാമോത്ത്-ഗിലയാദിലേക്ക് നീ എന്നോടുകൂടെ വരുമോ? യഹോഷാഫാത്ത് മറുപടി പറഞ്ഞു: നീ തയ്യാറാണെങ്കില്‍ ഞാനും തയ്യാര്‍. എന്റെ സൈന്യം നിന്റെ സൈന്യത്തെപ്പോലെതന്നെ. ഞങ്ങള്‍ നിങ്ങളോടൊത്തു യുദ്ധത്തിനു പോരാം.
4: അവന്‍ തുടര്‍ന്നു: ആദ്യം കര്‍ത്താവിന്റെ ഹിതമാരായാം.
5: അപ്പോള്‍ ഇസ്രായേല്‍രാജാവ് പ്രവാചകന്മാരെ വിളിച്ചുകൂട്ടി. അവര്‍ നാനൂറുപേരുണ്ടായിരുന്നു. അവനവരോടു ചോദിച്ചു: റാമോത്ത്-ഗിലയാദിനോടു യുദ്ധംചെയ്യാന്‍ ഞാന്‍ പോകണമോ വേണ്ടായോ? അവര്‍ പറഞ്ഞു: പോവുക. ദൈവം അതു രാജാവിന്റെ കൈയിലേല്പിക്കും.
6: അപ്പോള്‍ യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്റെ ഇംഗിതമാരായാന്‍ അവിടുത്തെ പ്രവാചകനായി മറ്റാരുമിവിടെയില്ലേ? ഇസ്രായേല്‍രാജാവു പറഞ്ഞു:
7: കര്‍ത്താവിന്റെ ഹിതതമാരായാന് ഒരാള്‍കൂടെയുണ്ട്, ഇമ്‌ലായുടെ മകന്‍ മിക്കായാ. എന്നാല്‍, എനിക്കവനോടു വെറുപ്പാണ്. അവന്‍, എനിക്കു തിന്മയല്ലാതെ നന്മ ഒരിക്കലും പ്രവചിക്കുകയില്ല. യഹോഷാഫാത്ത് പറഞ്ഞു: രാജാവ് അങ്ങനെ പറയരുതേ!
8: ആഹാബ് ഒരു ഭൃത്യനെ വിളിച്ച് ഇമ്‌ലായുടെ മകന്‍ മിക്കായായെ വേഗം കൂട്ടിക്കൊണ്ടുവരുവാന്‍ കല്പിച്ചു.
9: ഇസ്രായേല്‍രാജാവും യൂദാരാജാവായ യഹോഷാഫാത്തും രാജകീയവസ്ത്രങ്ങളണിഞ്ഞ്, സമരിയായുടെ കവാടത്തിനടുത്തുള്ള മെതിക്കളത്തില്‍ സിംഹാസനത്തിലുപവിഷ്ടരായി. പ്രവാചകന്മാര്‍ അവരുടെ മുമ്പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
10: അവരിലൊരാള്‍ കെനാനയുടെ മകന്‍ സെദെക്കിയാ ഇരുമ്പുകൊണ്ടുള്ള കൊമ്പുകള്‍വച്ച് ആഹാബിനോടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു. നീ ഇതുകൊണ്ട് സിറിയാക്കാരെ കുത്തി നശിപ്പിക്കും.
11: എല്ലാ പ്രവാചകന്മാരും അതു ശരിവച്ചു പറഞ്ഞു: റാമോത്ത്-ഗിലയാദിനെതിരേ നീങ്ങുക. കര്‍ത്താവ്, അതു രാജാവിന്റെ കൈകളിലേല്‍പ്പിക്കും.
12: മിക്കായായെ വിളിക്കാന്‍ചെന്ന രാജസേവകന്‍ അവനോടു പറഞ്ഞു: എല്ലാ പ്രവാചകന്മാരും ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.
13: മിക്കായാ പറഞ്ഞു: കര്‍ത്താവാണേ, എന്റെ ദൈവം അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയും.
14: അവന്‍ വന്നപ്പോള്‍ രാജാവു ചോദിച്ചു: മിക്കായാ, ഞങ്ങള്‍ റാമോത്ത്-ഗിലയാദിനെതിരേ യുദ്ധത്തിനു പോകണമോ വേണ്ടായോ? മിക്കായാ പറഞ്ഞു: പോയി വിജയംവരിക്കുക. കര്‍ത്താവവരെ നിങ്ങളുടെ കൈകളിലേല്പിക്കും. രാജാവു പറഞ്ഞു:
15: കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു സത്യമേ പറയാവൂ എന്ന് എത്രപ്രാവശ്യം ഞാനാവശ്യപ്പെടണം.
16: അപ്പോള്‍ മിക്കായാ പറഞ്ഞു: ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്‍ജനം പര്‍വ്വതങ്ങളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കണ്ടു. ഇവര്‍ക്കു നാഥനില്ല, കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു; ഇവര്‍ സ്വഭവനത്തിലേക്ക് സമാധാനത്തോടെ മടങ്ങട്ടെ.
17: ഇസ്രായേല്‍രാജാവ് യഹോഷാഫാത്തിനോടു പറഞ്ഞു: ഇവനെനിക്കു തിന്മയല്ലാതെ, ഒരിക്കലും നന്മ പ്രവചിക്കുകയില്ലെന്നു ഞാന്‍ പറഞ്ഞില്ലേ?
18: മിക്കായാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുക. കര്‍ത്താവു തന്റെ സിംഹാസനത്തിലുപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. സ്വര്‍ഗ്ഗീയസൈന്യങ്ങള്‍ അവിടുത്തെ ഇടത്തും വലത്തും നിന്നിരുന്നു.
19: അപ്പോള്‍ കര്‍ത്താവു ചോദിച്ചു: ഇസ്രായേല്‍രാജാവായ ആഹാബ് റാമോത്ത്-ഗിലയാദില്‍പോയി വധിക്കപ്പെടാന്‍തക്കവണ്ണം ആരവനെ വശീകരിക്കും?
20: ഓരോരുത്തരും ഓരോവിധത്തില്‍ മറുപടി നല്കി. ഒരാത്മാവു മുമ്പോട്ടുവന്നു പറഞ്ഞു: ഞാന്‍ വശീകരിക്കാം. കര്‍ത്താവു ചോദിച്ചു:
21: എങ്ങനെ? അവന്‍ പറഞ്ഞു: ഞാന്‍ പോയി അവന്റെ എല്ലാ പ്രവാചകന്മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്മാവായി ഇരിക്കും. അവിടുന്നരുളിച്ചെയ്തു: പോയി അവനെ വശീകരിക്കുക.
22: നീ വിജയിക്കും. ഇതാ നിന്റെ ഈ പ്രവാചകന്മാരുടെ അധരങ്ങളില്‍ കര്‍ത്താവു വ്യാജത്തിന്റെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്ക് അനര്‍ത്ഥംവരുത്തുമെന്നു കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.
23: അപ്പോള്‍ കെനാനായുടെ മകന്‍ സെദെക്കിയാ അടുത്തുചെന്ന് മിക്കായായുടെ ചെകിട്ടത്തടിച്ചുകൊണ്ടു ചോദിച്ചു: നിന്നോടു സംസാരിക്കാന്‍ കര്‍ത്താവിന്റെ ആത്മാവ് എന്നെവിട്ട് ഏതുവഴിക്കാണു നിന്റെയടുത്തെത്തിയത്?
25: ഇസ്രായേല്‍രാജാവ് കല്പിച്ചു: മിക്കായായെ പിടിച്ചു നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാഷിന്റെയും മുമ്പില്‍കൊണ്ടുചെന്നു പറയുക:
26: ഞാന്‍ സമാധാനത്തില്‍ തിരിച്ചെത്തുന്നതുവരെ അല്പംമാത്രം അപ്പവും വെള്ളവുംകൊടുത്ത് ഇവനെ കാരാഗൃഹത്തില്‍ സൂക്ഷിക്കുക എന്നു രാജാവാജ്ഞാപിക്കുന്നു.
27: മിക്കായാ പറഞ്ഞു: നീ സമാധാനത്തില്‍ മടങ്ങിയെത്തുമെങ്കില്‍ കര്‍ത്താവല്ല എന്നിലൂടെ സംസാരിച്ചത്. ഇതു ജനംമുഴുവന്‍ കേള്‍ക്കട്ടെ!
28: ഇസ്രായേല്‍രാജാവും യൂദാരാജാവായ യഹോഷാഫാത്തും റാമോത്ത് - ഗിലയാദിലേക്കു പുറപ്പെട്ടു.
29: ഇസ്രായേല്‍രാജാവു യഹോഷാഫാത്തിനോടു പറഞ്ഞു: ഞാന്‍ വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോകാം; നീ രാജകീയവസ്ത്രം ധരിച്ചുകൊള്ളൂ. അങ്ങനെ ഇസ്രായേല്‍ രാജാവു വേഷംമാറി. അവര്‍ യുദ്ധത്തിനുപോയി.
30: ഇസ്രായേല്‍ രാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ ആരോടും പടപൊരുതരുതെന്നു സിറിയാരാജാവു തന്റെ രഥനായകന്മാരോടു കല്പിച്ചിരുന്നു.
31: യഹോഷാഫാത്തിനെ കണ്ടപ്പോള്‍ ഇതാ ഇസ്രായേല്‍രാജാവ് എന്നു പറഞ്ഞ് അവരവനെ ആക്രമിച്ചു. അപ്പോള്‍ യഹോഷാഫാത്ത് നിലവിളിച്ചു. കര്‍ത്താവ് അവനെ സഹായിച്ചു. അവരില്‍നിന്നു ദൈവം അവനെ വിടുവിച്ചു.
32: അവന്‍ ഇസ്രായേല്‍രാജാവല്ല എന്നു മനസ്സിലാക്കിയപ്പോള്‍ രഥനായകന്മാര്‍ അവനെതിരായുള്ള ആക്രമണത്തില്‍നിന്നു പിന്തിരിഞ്ഞു.
33: എന്നാല്‍, യാദൃച്ഛയാ ഒരു ഭടൻ എയ്ത അമ്പ്, ഇസ്രായേല്‍രാജാവിന്റെ മാര്‍ച്ചട്ടയ്ക്കും കവചത്തിനുമിടയില്‍ തുളച്ചുകയറി. അവന്‍ സാരഥിയോടു പറഞ്ഞു: രഥംതിരിച്ച് എന്നെ യുദ്ധക്കളത്തില്‍നിന്നുകൊണ്ടുപോവുക. എനിക്കു മുറിവേറ്റിരിക്കുന്നു.
34: അന്നു ഘോരയുദ്ധംനടന്നു. സന്ധ്യവരെ ഇസ്രായേല്‍രാജാവ് സിറിയാക്കാര്‍ക്കഭിമുഖമായി രഥത്തില്‍ ചാരിനിന്നു. സൂര്യാസ്തമയത്തോടെ അവന്‍ മരിച്ചു.
അദ്ധ്യായം 19
യഹോഷാഫാത്തിന്റെ നവീകരണം
1: യൂദാരാജാവായ യഹോഷാഫാത്ത് സുരക്ഷിതനായി ജറുസലെമിലെ കൊട്ടാരത്തില്‍ മടങ്ങിയെത്തി.
2: അപ്പോള്‍ ഹനാനിയുടെ മകനായ യേഹുദീര്‍ഘദര്‍ശി അവനെക്കാണുവാന്‍ചെന്നു. അവന്‍ രാജാവിനോടു പറഞ്ഞു: നീ അധര്‍മ്മികളെ സഹായിക്കുകയും കര്‍ത്താവിനെ ദ്വേഷിക്കുന്നവരെ സ്നേഹിക്കുകയുംചെയ്യുന്നുവോ? നിന്റെ ഈ പ്രവൃത്തിമൂലം കര്‍ത്താവിന്റെ ക്രോധം നിനക്കെതിരേ പുറപ്പെട്ടിരിക്കുന്നു.
3: എന്നാലും അഷേരാപ്രതിഷ്ഠകളെ നശിപ്പിക്കുകയും ദൈവഹിതമനുസരിച്ചു ജീവിക്കുവാന്‍ ശ്രമിക്കുകയുംചെയ്തതിനാല്‍, നിന്നില്‍ കുറച്ചുനന്മയുണ്ട്.
4: യഹോഷാഫാത്ത് രാജാവ് ജറുസലെമിലാണു വസിച്ചിരുന്നത്. ജനങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ടി അവന്‍ ബേര്‍ഷെബാമുതല്‍ എഫ്രായിം മലമ്പ്രദേശംവരെ വീണ്ടും സഞ്ചരിച്ചു.
5: യൂദായിലെ സുരക്ഷിത നഗരങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു.
6: അവര്‍ക്ക് ഈ നിര്‍ദ്ദേശവുംകൊടുത്തു: നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം. കാരണം, നിങ്ങള്‍ മനുഷ്യന്റെ പേരിലല്ല, കര്ത്താവിന്റെപേരിലാണു വിധിപ്രസ്താവിക്കുന്നത്. വിധിപ്രസ്താവിക്കുമ്പോഴെല്ലാം അവിടുന്നു നിങ്ങളോടുകൂടെയുണ്ട്.
7: നിങ്ങള്‍ കര്‍ത്താവിനെ ഭയപ്പെടണം. ശ്രദ്ധയോടെ പ്രവര്‍ത്തിക്കുവിന്‍. അനീതിയും പക്ഷപാതവും കൈക്കൂലിയും അവിടുന്നു പൊറുക്കുകയില്ല.
8: കര്‍ത്താവിന്റെ നാമത്തില്‍ വിധിക്കുന്നതിനും തര്‍ക്കം തീര്‍ക്കുന്നതിനും യഹോഷാഫാത്ത് ഏതാനും ലേവ്യരെയും പുരോഹിതന്മാരെയും കുടുംബത്തലവന്മാരെയും ജറുസലെമില്‍ നിയമിച്ചു.
9: അവിടെയായിരുന്നു അവരുടെ ആസ്ഥാനം. അവന്‍ അവരോടു നിര്‍ദ്ദേശിച്ചു: ദൈവഭയത്തോടും വിശ്വസ്തയോടും പൂര്‍ണ്ണഹൃദയത്തോടുംകൂടെ നിങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുവിന്‍.
10: ഏതെങ്കിലും പട്ടണത്തില്‍നിന്നു നിങ്ങളുടെ സഹോദരര്‍ കൊലപാതകത്തെയോ നിയമം, പ്രമാണം, കല്പന, ചട്ടങ്ങള്‍ എന്നിവയുടെ ലംഘനത്തെയോ സംബന്ധിക്കുന്ന പരാതിയുമായി വരുമ്പോള്‍, കര്‍ത്താവിന്റെമുമ്പില്‍ അവര്‍ കുറ്റക്കാരായിത്തീരുകയും അങ്ങനെ നിങ്ങളുടെയും സഹോദരരുടെയുംമേല്‍ അവിടുത്തെ ക്രോധം പതിക്കുകയും ചെയ്യാതിരിക്കേണ്ടതിന്, നിങ്ങള്‍ അവര്‍ക്കുവേണ്ട ഉപദേശം നല്കണം. ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ കുറ്റക്കാരാവുകയില്ല.
11: കര്‍ത്താവിനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കേണ്ടത് പ്രധാന പുരോഹിതനായ അമരിയാ ആണ്. രാജാവിനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അന്തിമതീരുമാനം യൂദാഭവനത്തിലെ അധിപനും ഇസ്മായേലിന്റെ മകനുമായ സെബദിയായും. ലേവ്യര്‍ നിങ്ങളുടെ സേവകരായിരിക്കും. ധൈര്യപൂര്‍വ്വം പ്രവര്‍ത്തിക്കുവിന്‍. കര്‍ത്താവു നീതിമാന്റെ പക്ഷത്തായിരിക്കും.
അദ്ധ്യായം 20
ഏദോമിനെതിരേ യുദ്ധം
1: കുറേക്കാലം കഴിഞ്ഞ്, മൊവാബ്യരും അമ്മോന്യരും മേയൂന്യരും ചേര്‍ന്നു യഹോഷാഫാത്തിനെതിരേ യുദ്ധത്തിനു വന്നു.
2: ചിലര്‍ വന്നു യഹോഷാഫാത്തിനോടു പറഞ്ഞു: കടലിനക്കരെ ഏദോമില്‍നിന്ന് ഒരു വലിയ സൈന്യം നിനക്കെതിരേ വരുന്നു. ഇതാ അവര്‍ ഹാസോന്‍ താമറില്‍, അതായത് എന്‍ഗേദിയില്‍ എത്തിക്കഴിഞ്ഞു.
3: അവന്‍ ഭയന്നു കര്‍ത്താവിങ്കലേക്കുതിരിയാന്‍ തീരുമാനിക്കുകയും യൂദായിലെങ്ങും ഉപവാസം പ്രഖ്യാപിക്കുകയുംചെയ്തു.
4: കര്‍ത്താവിന്റെ സഹായംതേടാന്‍ യൂദാനിവാസികള്‍ ഒരുമിച്ചുകൂടി. അവര്‍ കര്‍ത്താവിനെ അന്വേഷിച്ചു യൂദായിലെ എല്ലാ നഗരങ്ങളിലുംനിന്നു വന്നു.
5: ദേവാലയത്തിന്റെ മുമ്പിലുള്ള പുതിയ അങ്കണത്തില്‍ സമ്മേളിച്ച യൂദാ - ജറുസലെം നിവാസികളെ സംബോധനചെയ്തുകൊണ്ട് യഹോഷാഫാത്ത് പറഞ്ഞു:
6: ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവേ, അവിടുന്നു സ്വര്‍ഗ്ഗസ്ഥനായ ദൈവമാണല്ലോ. ഭൂമിയിലുള്ള സകലജനതകളെയും അവിടുന്നാണല്ലോ ഭരിക്കുന്നത്. അങ്ങയുടെ കരം കരുത്തുറ്റതും പ്രബലവുമാണ്. അങ്ങയോട് എതിര്‍ത്തുനില്‍ക്കാന്‍ ആര്‍ക്കു കഴിയും?
7: ഞങ്ങളുടെ ദൈവമേ, അങ്ങു സ്വന്തംജനമായ ഇസ്രായേലിന്റെ മുമ്പില്‍നിന്ന് ഈ ദേശത്തെ നിവാസികളെ തുരത്തുകയും അങ്ങയുടെ സ്‌നേഹിതനായ അബ്രാഹമിന്റെ സന്തതികള്‍ക്ക് അതു ശാശ്വതാവകാശമായി നല്‍കുകയും ചെയ്തില്ലേ?
8: അവര്‍ അവിടെ വസിക്കുകയും അങ്ങയുടെ നാമത്തിന് ഒരാലയം പണിയുകയുംചെയ്തു.
9: അവര്‍ പറഞ്ഞു: യുദ്ധം, ഈതിബാധ, മഹാമാരി, ക്ഷാമം എന്നിങ്ങനെ അനര്‍ത്ഥങ്ങള്‍ ഞങ്ങളുടെമേല്‍ പതിക്കുമ്പോള്‍, അങ്ങയുടെ നാമം അധിവസിക്കുന്ന ഈ ആലയത്തിനു മുമ്പില്‍, അങ്ങയുടെ മുമ്പില്‍വന്നു ഞങ്ങള്‍ ഞങ്ങളുടെ ദുരിതങ്ങളുടെ ആഴത്തില്‍നിന്നു വിളിച്ചപേക്ഷിച്ചാല്‍ അങ്ങു ഞങ്ങളുടെ പ്രാര്‍ത്ഥന ശ്രവിച്ചു ഞങ്ങളെ രക്ഷിക്കും.
10: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പോരുമ്പോള്‍ അങ്ങ് അനുവദിക്കായ്കയാല്‍ ആക്രമിച്ചു നശിപ്പിക്കാതെ ഒഴിവാക്കിയ അമ്മോന്യര്‍, മൊവാബ്യര്‍, സെയിര്‍ പര്‍വ്വത നിവാസികള്‍ എന്നിവര്
11: അങ്ങു ഞങ്ങള്‍ക്ക് അവകാശമായിത്തന്ന ഈ ദേശത്തുനിന്ന് ഞങ്ങളെ തുരത്താന്‍ വന്നിരിക്കുന്നു. ഇതാണ് അവര്‍ ഞങ്ങള്‍ക്കു നല്‍കുന്ന പ്രതിഫലം.
12: ഞങ്ങളുടെ ദൈവമേ, അങ്ങ് അവരുടെമേല്‍ ന്യായവിധി നടത്തുകയില്ലേ? ഞങ്ങള്ക്കെതിരേവരുന്ന ഈ വലിയ സൈന്യവ്യൂഹത്തോടു പൊരുതാന്‍ ഞങ്ങള്‍ അശക്തരാണ്. എന്തു ചെയ്യേണ്ടു എന്നു ഞങ്ങള്‍ക്കറിയില്ല. എങ്കിലും ഞങ്ങള്‍ അങ്ങയെ അഭയംപ്രാപിക്കുന്നു.
13: യൂദായിലെ പുരുഷന്മാരെല്ലാവരും കുട്ടികളോടും ഭാര്യമാരോടും കുഞ്ഞുങ്ങളോടുംകൂടെ കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുകയായിരുന്നു.
14: അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ്, സഭാമദ്ധ്യേ നിന്നിരുന്ന ആസാഫ് വംശജനും ലേവ്യനുമായ യഹസിയേലിന്റെമേല്‍ വന്നു. അവന്‍ സഖറിയായുടെയും സഖറിയാ ബനായായുടെയും, ബനായാ ജയീയേലിന്റെയും ജയീയേല്‍ മത്താനിയായുടെയും മകനായിരുന്നു.
15: യഹസിയേല്‍ പറഞ്ഞു: യൂദായിലും ജറുസലെമിലും വസിക്കുന്നവരും യഹോഷാഫാത്ത് രാജാവും കേള്‍ക്കട്ടെ! കര്‍ത്താവ് നിങ്ങളോടരുളിച്ചെയ്യുന്നു: നിങ്ങള്‍ ഭയപ്പെടേണ്ടാ. നിങ്ങളല്ല, ദൈവമാണു പൊരുതുന്നത്. നാളെ അവര്‍ക്കെതിരേ പുറപ്പെടുക.
16: സീസ് കയറ്റം കയറിയായിരിക്കും അവര്‍ വരുന്നത്. യരുവേല്‍ മരുഭൂമിയുടെ കിഴക്ക്, താഴ്‌വര അവസാനിക്കുന്നിടത്തുവച്ചു നിങ്ങള്‍ അവരെ നേരിടും.
17: ഈ യുദ്ധത്തില്‍ നിങ്ങള്‍ പൊരുതേണ്ടിവരുകയില്ല. യൂദാ - ജറുസലെം നിവാസികളേ, അണിനിരന്നു കാത്തുനില്‍ക്കുവിന്‍. കര്‍ത്താവുതരുന്ന വിജയം നിങ്ങള്‍ കാണും. നിങ്ങള്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. നാളെ അവര്‍ക്കെതിരേ നീങ്ങുവിന്‍. കര്‍ത്താവു നിങ്ങളോടുകൂടെയുണ്ട്.
18: അപ്പോള്‍ യഹോഷാഫാത്ത് സാഷ്ടാംഗപ്രണാമംചെയ്തു. യൂദായിലെയും ജറുസലെമിലെയും നിവാസികളും കുമ്പിട്ടു കര്‍ത്താവിനെ വണങ്ങി.
19: കൊഹാത്യരും കോറഹ്യരുമായ ലേവ്യര്‍ എഴുന്നേറ്റുനിന്ന് ഉച്ചത്തില്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ സ്തുതിച്ചു.
20: പിറ്റേദിവസം അതിരാവിലെ അവര്‍ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവര്‍ പുറപ്പെടുമ്പോള്‍ യഹോഷാഫാത്ത് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: യൂദാ - ജറുസലെംനിവാസികളേ കേള്‍ക്കുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുവിന്‍. നിങ്ങള്‍ സുരക്ഷിതരായിരിക്കും; അവിടുത്തെ പ്രവാചകന്മാരെ വിശ്വസിക്കുവിന്‍. നിങ്ങള്‍ വിജയംവരിക്കും.
21: വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്, സൈന്യങ്ങളുടെ മുമ്പേ നടന്ന്, കര്‍ത്താവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍. അവിടുത്തെ അചഞ്ചലസ്‌നേഹം ശാശ്വതമാണ് എന്നുപാടാന്‍ ജനങ്ങളുമായി ആലോചിച്ച്, അവന്‍ ഗായകരെ നിയോഗിച്ചു.
22: അവര്‍ പാടിസ്തുതിക്കാന്‍ തുടങ്ങിയപ്പോള്‍ യൂദായെ ആക്രമിക്കാന്‍വന്ന അമ്മോന്യര്‍, മെവാബ്യര്‍, സെയിര്‍ പര്‍വ്വത നിവാസികള്‍ എന്നിവര്‍ക്കെതിരേ കര്‍ത്താവു കെണിയൊരുക്കി; അവര്‍ തുരത്തപ്പെട്ടു.
23: അമ്മോന്യരും മൊവാബ്യരും ഒരുമിച്ചു സെയിര്‍ പര്‍വ്വതനിവാസികളോടു പൊരുതി അവരെ നിശ്ശേഷം നശിപ്പിച്ചു. അതിനുശേഷം അമ്മോന്യരും മൊവാബ്യരും അന്യോന്യമാക്രമിച്ച് അവരും നശിച്ചു.
24: യൂദാസൈന്യം മരുഭൂമിയിലെ കാവല്‍ഗോപുരത്തില്‍വന്നു ശത്രുസൈന്യത്തെ നോക്കിയപ്പോള്‍ ശവശരീരങ്ങള്‍ നിലത്തു കിടക്കുന്നതാണു കണ്ടത്. ആരും രക്ഷപെട്ടിരുന്നില്ല.
25: യഹോഷാഫാത്തും സൈന്യവും അവരെ കൊള്ളയടിക്കാന്‍ ചെന്നു. വളരെയധികം ആടുമാടുകളും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിശിഷ്ടവസ്തുക്കളും അവിടെയുണ്ടായിരുന്നു. ഓരോരുത്തരും ചുമക്കാവുന്നത്ര സാധനങ്ങള്‍ ശേഖരിച്ചു. അവരുടെ കൊള്ള മൂന്നുദിവസം നീണ്ടു. അത്രയേറെയുണ്ടായിരുന്നു അത്.
26: നാലാംദിവസം അവര്‍ ബറാക്കാത്താഴ്‌വരയില്‍ ഒന്നിച്ചുകൂടി. അവിടെ അവര്‍ കര്‍ത്താവിനെ വാഴ്ത്തി. അതുകൊണ്ടാണ്, അതിനു ബറാക്കാത്താഴ്‌വര എന്നു പേര്‍ ലഭിച്ചത്.
27: ശത്രുക്കളുടെമേല്‍ കര്‍ത്താവ് നല്കിയ വിജയത്തില്‍ ആഹ്ലാദിച്ചുകൊണ്ടു യൂദാ - ജറുസലെംനിവാസികള്‍ യഹോഷാഫാത്തിന്റെ നേതൃത്വത്തില്‍ ജറുസലെമിലേക്കു മടങ്ങി.
28: വീണ, കിന്നരം, കാഹളം എന്നിവയുടെ അകമ്പടിയോടെ അവര്‍ ജറുസലെമില്‍ കര്‍ത്താവിന്റെ ഭവനത്തിലെത്തി.
29: ഇസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരേ കര്‍ത്താവു പൊരുതിയെന്നു കേട്ടപ്പോള്‍ ചുറ്റുമുള്ള ജനതകളെയെല്ലാം ദൈവത്തെക്കുറിച്ചുള്ള ഭയം ബാധിച്ചു.
30: യഹോഷാഫാത്തിന്റെ ഭരണം സമാധാനപൂര്‍ണ്ണമായിരുന്നു. അവന്റെ രാജ്യത്തിനുചുറ്റും ദൈവം സ്വസ്ഥത നല്കി.
31: അങ്ങനെ യഹോഷാഫാത്ത് യൂദായില്‍ ഭരണമാരംഭിക്കുമ്പോള്‍ അവനു മുപ്പത്തിയഞ്ചു വയസ്സായിരുന്നു. അവന്‍ ഇരുപത്തിയഞ്ചുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. ഷില്‍ഹിയുടെ മകള്‍ അസൂബായായിരുന്നു അവന്റെ അമ്മ.
32: അവന്‍ തന്റെ പിതാവായ ആസായുടെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ചില്ല. കര്‍ത്താവിന്റെ മുമ്പാകെ നീതിയായതു പ്രവര്‍ത്തിച്ചു.
33: എങ്കിലും പൂജാഗിരികള്‍ നീക്കംചെയ്തില്ല. തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തില്‍ ജനം ഹൃദയമുറപ്പിച്ചിരുന്നില്ല.
34: യഹോഷാഫാത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യവസാനം ഹനാനിയുടെ മകനായ യേഹുവിന്റെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നു.
35: ഒടുവില്‍ യൂദാരാജാവായ യഹോഷാഫാത്ത് ഇസ്രായേല്‍രാജാവായ അഹസിയായുമായി സഖ്യത്തിലേര്‍പ്പെട്ടു. അഹസിയാ ദുഷ്‌കര്‍മ്മിയായിരുന്നു.
36: താര്‍ഷീഷിലേക്കു പോകുന്നതിന് എസിയോന്‍ഗേബെറില്‍വച്ച് കപ്പലുകള്‍ നിര്‍മ്മിച്ചത് അവരൊന്നിച്ചാണ്.
37: മരേഷായിലെ ദോദാവാഹുവിന്റെ പുത്രന്‍ എലിയേസര്‍ യഹോഷാഫാത്തിനെതിരേ പ്രവചിച്ചു പറഞ്ഞു: അഹസിയായുമായി സഖ്യംചെയ്തതിനാല്‍ നീ നിര്‍മ്മിച്ചതെല്ലാം കര്‍ത്താവു നശിപ്പിക്കും. ആ കപ്പലുകളെല്ലാം ഉടഞ്ഞുതകര്‍ന്നു. താര്‍ഷീഷിലേക്കു പോകുവാന്‍ അവയ്ക്കു കഴിഞ്ഞില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ