അദ്ധ്യായം 6
സോളമന്റെ പ്രാര്‍ത്ഥന
1: സോളമന് പറഞ്ഞു: താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു കര്ത്താവരുളിച്ചെയ്തിട്ടുണ്ടെങ്കിലും
2: ഞാനിതാ അവിടുത്തേയ്ക്ക് എന്നേയ്ക്കുംവസിക്കാന് അതിമഹത്തായ ഒരാലയംപണിതിരിക്കുന്നു.
3: ഇസ്രായേല്‍ജനമൊക്കെയും അവിടെ കൂടിനിന്നിരുന്നു. രാജാവു സഭയെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു:
4: എന്റെ പിതാവായ ദാവീദിനുനല്കിയ വാഗ്ദാനംനിറവേറ്റിയ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍! അവിടുന്നരുളിച്ചെയ്തിട്ടുണ്ടായിരുന്നു;
5: ഈജിപ്തില്‍നിന്ന് എന്റെ ജനത്തെകൊണ്ടുവന്ന നാള്‍മുതല്‍, ഇസ്രായേല്‍ഗോത്രങ്ങളിലെ ഒരു പട്ടണവും എന്റെ നാമത്തില്‍ ഒരാലയംപണിയുവാന് ഞാന്‍ തെരഞ്ഞെടുത്തില്ല; എന്റെ ജനമായ ഇസ്രായേലിനധിപനായി ആരെയും നിയമിച്ചതുമില്ല.
6: എന്നാല്‍, ഇതാ എന്റെ നാമം നിലനിറുത്തുവാന്‍ ഞാന്‍ ജറുസലെം തിരഞ്ഞെടുത്തിരിക്കുന്നു. എന്റെ ജനമായ ഇസ്രായേലില്‍ അധിപനായി ദാവീദിനെയും നിയമിച്ചിരിക്കുന്നു,
7: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ഒരാലയം പണിയുകയെന്നത് എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.
8: എന്നാല്‍, കര്‍ത്താവ് എന്റെ പിതാവായ ദാവീദിനോടരുളിച്ചെയ്തു; എന്റെ നാമത്തില്‍ ഒരാലയംപണിയുവാന് നീയാഗ്രഹിച്ചല്ലോ, നല്ലതുതന്നെ.
9: എന്നാല്‍, നീ ആലയം പണിയുകയില്ല. നിനക്കു ജനിക്കാനിരിക്കുന്ന നിന്റെ മകനായിരിക്കും എന്റെ നാമത്തിന് ആലയം പണിയുക,
10: കര്‍ത്താവ്, തന്റെ വാഗ്ദാനം ഇന്നിതാ നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്ദാനമനുസരിച്ച്, എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത്, ഇസ്രായേലിന്റെ സിംഹാസനത്തില്‍ ഞാനുപവിഷ്ടനായിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തിനു ഞാന്‍ ആലയംപണിതിരിക്കുന്നു.
11: ദൈവം ഇസ്രായേലുമായിചെയ്ത ഉടമ്പടിയുടെ പേടകവും അതിനുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.
12: സോളമന് ഇസ്രായേല്‍സമൂഹത്തിന്റെ സാന്നിദ്ധ്യത്തില്‍ കര്‍ത്താവിന്റെ ബലിപീഠത്തിന്റെ മുമ്പില്‍നിന്നുകൊണ്ടു കൈകള്‍ വിരിച്ചുപിടിച്ചു.
13: അങ്കണത്തില്‍, അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും മൂന്നുമുഴം ഉയരവുമുള്ള ഒരു പീഠം, ഓടുകൊണ്ടൊരുക്കിയിരുന്നു. അതിന്റെ മുകളിലാണ് അവന് നിന്നത്. ഇസ്രായേല്‍സമൂഹത്തിന്റെ സാന്നിദ്ധ്യത്തില്‍ മുട്ടുകുത്തി സ്വര്‍ഗ്ഗത്തിലേക്കു കൈകളുയര്‍ത്തി,
14: അവന് പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, സ്വര്‍ഗ്ഗത്തിലും ഭൂമിയിലും അങ്ങേയ്ക്കുതുല്യനായ വേറൊരു ദൈവമില്ല. പൂര്‍ണ്ണഹൃദയത്തോടെ അങ്ങയുടെ മുമ്പാകെ വ്യാപരിക്കുന്ന അവിടുത്തെ ദാസന്മാരോട് അവിടുന്നു കൃപകാണിക്കുകയും ഉടമ്പടിപാലിക്കുകയും ചെയ്യുന്നു.
15: എന്റെ പിതാവായ അവിടുത്തെ ദാസന് ദാവീദിനോട്, അവിടുന്നരുളിച്ചെയ്തപ്രകാരം പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്ന് അധരംകൊണ്ടരുളിയത്, ഇന്നു കരംകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്നു.
16: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, നീ എന്റെ മുമ്പാകെ ജീവിച്ചതുപോലെ എന്റെ നിയമമനുസരിച്ചു നിന്റെ മക്കള്‍ നേരായമാര്‍ഗ്ഗത്തിലൂടെ ചരിച്ചാല്‍, ഇസ്രായേലിന്റെ സിംഹാസനത്തില്‍ വാഴാന്‍ നിനക്ക് ആളില്ലാതെ വരുകയില്ല, എന്നിങ്ങനെ അവിടുത്തെ ദാസനായ എന്റെ പിതാവു ദാവീദിനോട്, അവിടുന്നുചെയ്ത വാഗ്ദാനം, ഇപ്പോള്‍ നിവൃത്തിച്ചാലും.
17: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അവിടുത്തെ ദാസനായ ദാവീദിനോടരുളിച്ചെയ്ത വചനങ്ങള്‍ സ്ഥിരീകരിക്കണമേ!
18: എന്നാല്‍ ദൈവം മനുഷ്യനോടൊത്തു ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗ്ഗവും സ്വര്ഗ്ഗാധിസ്വര്ഗ്ഗങ്ങളും അവിടുത്തക്കു മതിയാകുകയില്ല. പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയമെന്തുണ്ട്?
19: എങ്കിലും എന്റെ ദൈവമായ കര്‍ത്താവേ, എന്റെ നിലവിളികേള്‍ക്കണമേ; അവിടുത്തെ ദാസന്റെ പ്രാര്‍ത്ഥനയും അപേക്ഷയും സ്വീകരിക്കണമേ!
20: കണ്ണുതുറന്ന്, ഈ ആലയത്തെ രാപകല്‍ കടാക്ഷിക്കണമേ! അങ്ങയുടെ ദാസന്റെ പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്, ഈ സ്ഥലത്ത് അങ്ങയുടെ നാമം സ്ഥാപിക്കുമെന്ന് അങ്ങു വാഗ്ദാനംചെയ്തിട്ടുണ്ടല്ലോ.
21: അങ്ങയുടെ ജനമായ ഇസ്രായേലും, ഈ ദാസനും ഈ ആലയത്തിങ്കലേക്കു തിരിഞ്ഞ്, അങ്ങയോടു പ്രാര്‍ത്ഥിക്കുമ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകളും അപേക്ഷകളും അങ്ങയുടെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു കേള്‍ക്കുകയും ഞങ്ങളോടു ക്ഷമിക്കുകയും ചെയ്യണമേ!
22: ഒരുവന് അയല്‍ക്കാരനോടു ദ്രോഹംചെയ്തതായി ആരോപണമുണ്ടാവുകയും അവനെ സത്യംചൊല്ലിക്കുവാനായി ഈ ആലയത്തില്കൊണ്ടുവരുകയും അവിടുത്തെ ബലിപീഠത്തിന്റെ മുമ്പില്‍ അവന് സത്യംചെയ്യുകയും ചെയ്യുമ്പോള്‍, അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ശ്രദ്ധിച്ച്, അവിടുത്തെ ദാസരെ ന്യായംവിധിക്കണമേ!
23: കുറ്റക്കാരന്‍ അവന്റെ പ്രവൃത്തിക്കൊത്തും നീതിമാന് അവന്റെ നീതിക്കനുസരിച്ചും പ്രതിഫലം നല്കണമേ!
24: അങ്ങേജനമായ ഇസ്രായേല്‍, അങ്ങയോടെതിര്‍ത്തു പാപംചെയ്യുമ്പോള്‍, അവര്‍ ശത്രുക്കളാല്‍ തോല്പിക്കപ്പെടുകയും ആ സമയം അവര്‍ പശ്ചാത്തപിച്ച് അങ്ങയുടെ നാമത്തെ ഏറ്റുപറയുകയും ഈ ആലയത്തില്‍വച്ച് അങ്ങയോടു പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍, അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്നു കേള്‍ക്കണമേ!
25: അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപംക്ഷമിച്ച്, അവര്‍ക്കും അവരുടെ പിതാക്കന്മാര്ക്കുമായി അവിടുന്നുനല്കിയ ദേശത്തേക്ക് അവരെ തിരികെവരുത്തണമേ!
26: അവിടുത്തെ ജനമായ ഇസ്രായേല്‍ അങ്ങയോടു പാപംചെയ്തിട്ട്, അവിടുന്ന് അവര്‍ക്കു മഴതടയുമ്പോള് അവര്‍ തങ്ങളുടെ പാപത്തില്‍നിന്നു പിന്തിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിലേക്കുനോക്കി വിളിച്ചപേക്ഷിക്കുകയുംചെയ്താല്, അവിടുന്നു സ്വര്ഗ്ഗത്തില്നിന്നുകേട്ട്, അവരുടെ പാപം ക്ഷമിക്കണമേ!
27: അവര്‍ നടക്കേണ്ട നീതിമാര്‍ഗ്ഗം അവര്‍ക്കു പഠിപ്പിച്ചുകൊടുക്കണമേ! അവിടുന്നവര്‍ക്ക് അവകാശമായി നല്കിയ ദേശത്തു മഴനല്കി അനുഗ്രഹിക്കണമേ!
28: ദേശത്തു ക്ഷാമമോ, സാംക്രമികരോഗമോ, മഹാമാരി, വിഷമഞ്ഞ്, വെട്ടുകിളി, കീടബാധ മുതലായവയാലുള്ള കൃഷിനാശമോ മറ്റുപീഡകളോ ഉണ്ടാകുമ്പോഴും,
29: ശത്രുക്കള്‍ ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോഴും അവിടുത്തെ ജനമായ ഇസ്രായേല്‍ ഒന്നടങ്കമോ വ്യക്തികളായോ തങ്ങളുടെ സങ്കടത്തില്‍ അങ്ങയോടു നിലവിളിക്കുമ്പോള്‍, ഈ ആലയത്തിങ്കലേക്കു കൈകള്‍നീട്ടി പ്രാര്‍ത്ഥിക്കുമ്പോള്‍,
30: അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു കേള്‍ക്കണമേ! അവരോടു ക്ഷമിക്കുകയും ഓരോരുത്തരുടെയും ഹൃദയമറിയുന്ന അങ്ങ്, അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലംനല്കുകയുംചെയ്യണമേ! മനുഷ്യരുടെ ഹൃദയങ്ങളെ ശരിയായി അറിയുന്നത് അവിടുന്നുമാത്രമാണല്ലോ.
31: അവര്‍ അവിടുത്തെ ഭയപ്പെടുകയും അവിടുന്നു ഞങ്ങളുടെ പിതാക്കന്മാര്ക്കുനല്കിയ ഈ ദേശത്ത്, അവര്‍ ജീവിച്ചിരിക്കുന്നനാളെല്ലാം അവിടുത്തെ വഴിയില്‍ നടക്കുകയുംചെയ്യട്ടെ!
32: അതുപോലെതന്നെ, അവിടുത്തെ ജനമായ ഇസ്രായേല്യരിലുള്പ്പെടാത്ത ഒരു വിദേശി, അവിടുത്തെ ശക്തമായ കരത്തിന്റെ പ്രവര്ത്തനങ്ങളെപ്പറ്റികേട്ട്, അങ്ങയെത്തേടി വിദൂരത്തുനിന്ന് ഈ ആലയത്തിങ്കല്വന്നു പ്രാര്‍ത്ഥിച്ചാല്‍,
33: അവിടുത്തെ വാസസ്ഥലമായ സ്വര്ഗ്ഗത്തില്നിന്നുകേട്ട്, അവന്റെ അപേക്ഷകളെല്ലാം സാധിച്ചുകൊടുക്കണമേ! അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ അങ്ങയുടെ നാമമറിയാനും അവിടുത്തെ ഭയപ്പെടാനുമിടയാകട്ടെ! ഞാന്‍ പണിതിരിക്കുന്ന ഈ ആലയം അങ്ങയുടെ നാമത്തിലാണെന്ന് അവരറിയുകയുംചെയ്യട്ടെ!
34: അങ്ങയുടെ ജനം അങ്ങയയ്ക്കുന്ന വഴിയിലൂടെ ശത്രുക്കള്‍ക്കെതിരേ യുദ്ധത്തിനുപോകുമ്പോള്‍, അങ്ങു തിരഞ്ഞെടുക്കുന്ന ഈ നഗരത്തിനും ഞാന്‍ അങ്ങയുടെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിനും അഭിമുഖമായിനിന്നു പ്രാര്‍ത്ഥിച്ചാല്‍
35: അങ്ങു സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിച്ച്, അവരെ വിജയത്തിലേക്കു നയിക്കണമേ!
36: അവര്‍ അങ്ങേയ്ക്കെതിരേ പാപംചെയ്യുകയും - പാപംചെയ്യാത്ത മനുഷ്യനില്ലല്ലോ - അവിടുന്നു കോപിച്ച്, അവരെ ശത്രുകരങ്ങളില്‍ ഏല്‍പ്പിക്കുകയും ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള ദേശത്തേക്കു തടവുകാരായികൊണ്ടുപോകുകയും,
37: ആ പ്രവാസദേശത്തുവച്ച് അവര്‍ ഹൃദയപൂര്‍വം പശ്ചാത്തപിക്കുകയും ഞങ്ങള്‍ പാപംചെയ്തുപോയി, അനീതിയും അക്രമവും പ്രവര്‍ത്തിച്ചു എന്ന് ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുകയുംചെയ്താല്‍,
38: ആ ദേശത്തുവച്ച്, അവര്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അനുതപിച്ച്, അങ്ങ്, അവരുടെ പിതാക്കന്മാര്ക്കു നല്കിയ ദേശത്തേക്കും, അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അങ്ങയുടെ നാമത്തിനു ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും തിരിഞ്ഞു, പ്രാര്‍ത്ഥിച്ചാല്‍,
39: അങ്ങയുടെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥനകളും യാചനകളുംശ്രവിച്ച്, അങ്ങേയ്ക്കെതിരേ പാപംചെയ്ത, അങ്ങയുടെ ജനത്തോടു ക്ഷമിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്യണമേ!
40: എന്റെ ദൈവമേ, ഇവിടെവച്ചര്പ്പിക്കുന്ന ഈ പ്രാര്‍ത്ഥന ശ്രവിച്ച്, ഞങ്ങളെ കടാക്ഷിക്കണമേ!
41: ദൈവമായ കര്‍ത്താവേ, അങ്ങേ ശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരണമേ! ദൈവമായ കര്‍ത്താവേ, അങ്ങയുടെ പുരോഹിതന്മാരെ രക്ഷയുടെ അങ്കിയണിയിക്കണമേ! അങ്ങയുടെ വിശുദ്ധന്മാര് അങ്ങയുടെ നന്മയില് സന്തോഷിക്കാനിടയാക്കണമേ!
42: ദൈവമായ കര്‍ത്താവേ, അങ്ങയുടെ അഭിഷിക്തനില്‍നിന്നു മുഖംതിരിക്കരുതേ! അങ്ങയുടെ ദാസനായ ദാവീദിനോടുള്ള അങ്ങയുടെ അനശ്വരസ്നേഹമോര്ക്കണമേ!
അദ്ധ്യായം 7
ദേവാലയപ്രതിഷ്ഠ
1: സോളമന് പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ദഹനബലിവസ്തുവും മറ്റുവസ്തുക്കളും ദഹിപ്പിച്ചു.
2: കര്‍ത്താവിന്റെ മഹത്വം ദേവാലയത്തില്‍ നിറഞ്ഞു. കര്‍ത്താവിന്റെ തേജസ്സ്, ദേവാലയത്തില്‍ നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്മാര്ക്ക് അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല.
3: അഗ്നി താഴേക്കുവരുന്നതും ആലയത്തില്‍ കര്‍ത്താവിന്റെ മഹത്വം നിറയുന്നതുംകണ്ട്, ഇസ്രായേല്‍ജനം സാഷ്ടാംഗം പ്രണമിച്ച്, അവിടുന്നു നല്ലവനാണ്, അവിടുത്തെ സ്നേഹം ശാശ്വതമാണ് എന്നുപറഞ്ഞു കര്‍ത്താവിനെ സ്തുതിച്ചു.
4: തുടര്‍ന്നു രാജാവും ജനവുംചേര്ന്നു കര്‍ത്താവിനു ബലിയര്‍പ്പിച്ചു.
5: സോളമന് രാജാവ് ഇരുപത്തീരായിരം കാളകളെയും ഒരു ലക്ഷത്തിയിരുപതിനായിരം ആടുകളെയും ബലിയര്‍പ്പിച്ചു. അങ്ങനെ രാജാവും ജനവുംചേര്ന്നു ദേവാലയ പ്രതിഷ്ഠനടത്തി.
6: പുരോഹിതന്മാര് താന്താങ്ങളുടെ സ്ഥാനങ്ങളില്‍നിന്നു. കര്‍ത്താവിനു സ്തുതിപാടുവാന്‍ ദാവീദുരാജാവു നിര്‍മ്മിച്ച സംഗീതോപകരണങ്ങളുമായി ലേവ്യര്‍ അവര്ക്കഭിമുഖമായിനിന്നു. ദാവീദു നിര്‍ദ്ദേശിച്ചിരുന്നതുപോലെ, കര്‍ത്താവിന്റെ കൃപ ശാശ്വതമാണ് എന്നുപാടി അവിടുത്തെ സ്തുതിച്ചു. അപ്പോള്‍ പുരോഹിതന്മാര് കാഹളമൂതി.
7: ജനം എഴുന്നേറ്റുനിന്നു. സോളമന് ദേവാലയത്തിനുമുമ്പിലുള്ള അങ്കണത്തിന്റെ മദ്ധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ദഹനബലിയും സമാധാനബലിക്കുള്ള മേദസ്സുമര്പ്പിച്ചു. കാരണം, സോളമന് ഓടുകൊണ്ടു നിര്‍മ്മിച്ച ബലിപീഠത്തിന്, ഈ ദഹനബലിയും ധാന്യബലിയും മേദസ്സുമര്പ്പിക്കാന്മാത്രം വലുപ്പമുണ്ടായിരുന്നില്ല.
8: സോളമന് ഏഴുദിവസം ഉത്സവമായി ആചരിച്ചു. ഹാമാത്തിന്റെ അതിര്‍ത്തിമുതല്‍ ഈജിപ്തുതോടുവരെയുള്ള എല്ലാ സ്ഥലങ്ങളിലുംനിന്ന് ഇസ്രായേല്യരുടെ ഒരു വലിയസമൂഹം അതില്‍ പങ്കെടുത്തു.
9: ബലിപീഠ പ്രതിഷ്ഠയുടെ ഉത്സവം ഏഴുദിവസം നീണ്ടു. എട്ടാംദിവസം സമാപന സമ്മേളനംനടത്തി.
10: ഏഴാംമാസം ഇരുപത്തിമൂന്നാംദിവസം സോളമന് ജനത്തെ ഭവനങ്ങളിലേക്കു തിരികെ അയച്ചു. ദാവീദിനും സോളമനും തന്റെ ജനമായ ഇസ്രായേലിനും കര്‍ത്താവു നല്കിയ അനുഗ്രഹങ്ങളെയോര്ത്ത ആഹ്ലാദഭരിതരായി അവര്‍ മടങ്ങിപ്പോയി.
കര്‍ത്താവു സോളമനു വീണ്ടും പ്രത്യക്ഷപ്പെടുന്നു
11: സോളമന്, ദേവാലയവും രാജകൊട്ടാരവും പണിയിച്ചു. ദേവാലയത്തിലും തന്റെ കൊട്ടാരത്തിലും വേണമെന്നു താന്‍ ആഗ്രഹിച്ചതെല്ലാം സോളമന് വിജയകരമായി പൂര്‍ത്തിയാക്കി.
12: രാത്രി കര്‍ത്താവു സോളമനു പ്രത്യക്ഷനായി പറഞ്ഞു: ഞാന്‍ നിന്റെ പ്രാര്ത്ഥനകേട്ടിരിക്കുന്നു. എനിക്കു ബലിയര്‍പ്പിക്കാനുള്ള ആലയമായി ഈ സ്ഥലം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
13: ഞാന്‍ മഴതരാതെ ആകാശമടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാന്‍ വെട്ടുകിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയില്‍ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോള്‍,
14: എന്റെ നാമംപേറുന്ന എന്റെ ജനം എന്നെയന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ ദുര്മ്മാര്ഗ്ഗങ്ങളില്നിന്നു പിന്തിരിയുകയുംചെയ്താല്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥനകേട്ട്, അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയുംചെയ്യും.
15: ഇവിടെനിന്നുയരുന്ന പ്രാര്ത്ഥനകള്ക്കുനേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും.
16: എന്റെ നാമം ഇവിടെ എന്നേയ്ക്കും നിലനില്ക്കേണ്ടതിന് ഞാന്‍ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നതിനാല്‍, എന്റെ ഹൃദയപൂര്‍വ്വമായ കടാക്ഷം സദാ ഇതിന്മേലുണ്ടായിരിക്കും.
17: നിന്റെ പിതാവായ ദാവീദിനെപ്പോലെ നീയും എന്റെ കല്പനകള് ആചരിച്ച്, എന്റെ പ്രമാണങ്ങളും നിയമങ്ങളുംപാലിച്ച്, എന്റെ മുമ്പാകെ നടക്കുമെങ്കില്‍,
18: ഞാന്‍ നിന്റെ രാജകീയ സിംഹാസനം സുസ്ഥിരമാക്കും. നിന്റെ പിതാവായ ദാവീദുമായിചെയ്ത ഉടമ്പടിയനുസരിച്ച് ഇസ്രായേലിനെ ഭരിക്കാന്‍ നിനക്കൊരു സന്തതിയില്ലാതെപോകുകയില്ല.
19: എന്നാല്‍, നീ മറുതലിച്ച് ഞാന്‍ നിനക്കുനല്കിയ കല്പനകളും പ്രമാണങ്ങളും ത്യജിച്ച്, അന്യദേവന്മാരെ ആരാധിക്കുകയും സേവിക്കുകയുംചെയ്താല്,
20: ഞാന്‍ നിനക്കുതന്ന ഈ ദേശത്തുനിന്നു നിന്നെ പിഴുതെറിയും. എന്റെ നാമത്തിനു പ്രതിഷ്ഠിച്ച ഈ ആലയവും നീക്കിക്കളയും. സകല മനുഷ്യരുടെയുമിടയില്‍ ഇതൊരു പഴഞ്ചൊല്ലും പരിഹാസവിഷയവുമാക്കിത്തീര്ക്കും.
21: വഴിപോക്കര്‍ മഹത്തായ ഈ ആലയം കാണുമ്പോള്‍ കര്‍ത്താവ് ഈ നഗരത്തോടും ഈ ആലയത്തോടും ഇങ്ങനെചെയ്തതെന്ത് എന്നദ്ഭുതപ്പെടും.
22: തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച ദൈവമായ കര്‍ത്താവിനെയുപേക്ഷിച്ച്, അന്യദേവന്മാരെ സ്വീകരിച്ച് അവരെയാരാധിക്കുകയും സേവിക്കുകയുംചെയ്തതിനാല്, അവിടുന്ന് ഈ അനര്‍ത്ഥമൊക്കെയും അവര്‍ക്കു വരുത്തിയെന്ന് അവര്‍ പറയും.
അദ്ധ്യായം 8
സോളമന്റെ നേട്ടങ്ങള്‍
1: ദേവാലയവും കൊട്ടാരവും പണിയുവാന്‍ സോളമന് ഇരുപതുവര്‍ഷത്തോളം വേണ്ടിവന്നു.
2: പിന്നീടു സോളമന് ഹീരാമില്നിന്നു ലഭിച്ച പട്ടണങ്ങള്‍ പുതുക്കിപ്പണിത്, ഇസ്രായേല്യരെ അവിടെ വസിപ്പിച്ചു.
3: അതിനുശേഷം സോളമന് ഹമാത്ത്സോബാ പിടിച്ചടക്കി.
4: മരുഭൂമിയില്‍ തദ്മോറും ഹമാത്തില്‍ സംഭരണനഗരങ്ങളും പണികഴിപ്പിച്ചു.
5: കൂടാതെ മതിലും കവാടങ്ങളും ഓടാമ്പലുകളുംകൊണ്ടു സുരക്ഷിതമായ ഉത്തര - ദക്ഷിണ ബേത്ത്ഹോറോണ്‍ നഗരങ്ങള്‍,
6: ബാലാത്ത്, സോളമനുണ്ടായിരുന്ന സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കുമുള്ള നഗരങ്ങള്‍ ഇങ്ങനെ ജറുസലെമിലും ലബനോനിലും തന്റെ ആധിപത്യത്തിലുള്ള ദേശങ്ങളിലൊക്കെയും ആഗ്രഹിച്ചതെല്ലാം അവന് പണിതു.
7: ഇസ്രായേല്യരല്ലാത്ത ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിങ്ങനെ
8: ദേശത്തു ശേഷിച്ചിരുന്നവരെ സോളമന് ദാസ്യവൃത്തിക്കു നിയോഗിച്ചു. അവര്‍ ഇന്നും അങ്ങനെ തുടരുന്നു.
9: എന്നാല്‍, ഇസ്രായേല്യരെ സോളമന് അടിമവേലയ്ക്ക് ഏര്‍പ്പെടുത്തിയില്ല, അവരെ പടയാളികളായും പടത്തലവന്മാരായും രഥങ്ങളുടെയും കുതിരകളുടെയും അധിപതികളായും നിയമിച്ചു.
10: സോളമന് രാജാവിന്റെ പ്രധാന സേവകന്മാരായി, ജനത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നവര്‍, ഇരുനൂറ്റമ്പതു പേരുണ്ടായിരുന്നു.
11: കര്‍ത്താവിന്റെ പേടകമിരിക്കുന്നിടം വിശുദ്ധമാണ്; ആകയാല്‍ ഫറവോയുടെ മകളായ എന്റെ ഭാര്യ, ഇസ്രായേല്‍രാജാവായ ദാവീദിന്റെ കൊട്ടാരത്തില്‍ വസിച്ചുകൂടാ എന്നുപറഞ്ഞ്, സോളമന് അവളെ അവിടെനിന്നുകൊണ്ടുപോയി അവള്ക്കായിപണിത കൊട്ടാരത്തില്‍ പാര്‍പ്പിച്ചു.
12: ദേവാലയപൂമുഖത്തിന്റെമുമ്പില് താന്‍ പണിയിച്ച കര്‍ത്താവിന്റെ ബലിപീഠത്തിന്മേല്
13: മോശയുടെ കല്പനയനുസരിച്ച്, സാബത്ത്, അമാവാസി എന്നീ ദിവസങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍, വാരോത്സവം, കൂടാരത്തിരുനാള്‍ എന്നീ മൂന്നു വാര്‍ഷികോത്സവങ്ങളിലും അതതുദിവസത്തെ വിധിയനുസരിച്ചു സോളമന് ദൈവത്തിനു ദഹനബലികളര്‍പ്പിച്ചു.
14: തന്റെ പിതാവായ ദാവീദു നിര്‍ദേശിച്ചിരുന്നതുപോലെ പുരോഹിതന്മാരെ ഗണംതിരിച്ച്, അതതു ശുശ്രൂഷയ്ക്കായി നിയോഗിച്ചു. സ്തുതിഗീതമാലപിക്കാനും പുരോഹിതന്മാരെ സഹായിക്കാനുമായി ലേവ്യരെ ഓരോദിവസത്തെ ക്രമമനുസരിച്ചു നിയമിച്ചു. കൂടാതെ, ഓരോ വാതിലിനും കാവല്‍ക്കാരെയും നിയോഗിച്ചു. ദൈവപുരുഷനായ ദാവീദ് ഇങ്ങനെയെല്ലാം കല്പിച്ചിട്ടുണ്ടായിരുന്നു.
15: ഭണ്ഡാരത്തിന്റെ കാര്യത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ പുരോഹിതന്മാരും ലേവ്യരും രാജകല്പന ധിക്കരിച്ചില്ല.
16: ദേവാലയത്തിന്റെ അടിസ്ഥാനമിട്ടതുമുതല്‍ പൂര്‍ത്തീകരിക്കുന്നതുവരെയുള്ള സകലപണികളും സമാപിച്ചു. അങ്ങനെ ദേവാലയം പൂര്‍ത്തിയായി.
17: പിന്നീടു സോളമന് ഏദോംദേശത്തെ എസിയോന്‍ഗേബെര്‍, ഏലോത്ത് എന്നീ തുറമുഖനഗരങ്ങളിലേക്കു പോയി.
18: ഹീരാം സ്വന്തം സേവകരുടെ നേതൃത്വത്തില്‍ സോളമനു കപ്പലുകളയച്ചുകൊടുത്തു. ഒപ്പം പരിചയസമ്പന്നരായ നാവികരെയും. അവര്‍ സോളമന്റെ ഭൃത്യന്മാരോടുകൂടെ ഓഫീറിലേക്കു പോയി; അവിടെനിന്ന് അവര്‍ നാനൂറ്റമ്പതു താലന്തു സ്വര്‍ണ്ണം സോളമന്‍രാജാവിനു കൊണ്ടുവന്നുകൊടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ