അദ്ധ്യായം 34
ജോസിയാ
1: രാജാവാകുമ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്സായിരുന്നു. അവന്‍ മുപ്പത്തിയൊന്നുവര്‍ഷം ജറുസലെമില്‍ വാണു.
2: അവന്‍ കര്‍ത്താവിന്റെമുമ്പാകെ നീതി പ്രവര്‍ത്തിച്ചു; പിതാവായ ദാവീദിന്റെ മാര്‍ഗ്ഗത്തില്‍നിന്ന് അണുവിട വ്യതിചലിച്ചില്ല.
3: അവന്‍ തന്റെ എട്ടാം ഭരണവര്‍ഷത്തില്‍, ചെറുപ്പമായിരിക്കെത്തന്നെ, പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിക്കാനാരംഭിച്ചു. രാജാവായി പന്ത്രണ്ടുവര്‍ഷമായപ്പോള്‍ യൂദായിലും ജറുസലെമിലുമുണ്ടായിരുന്ന പൂജാഗിരികളും അഷേരാപ്രതിഷ്ഠകളും കൊത്തുവിഗ്രഹങ്ങള്‍, വാര്‍പ്പുപ്രതിമകള്‍ എന്നിവയും നശിപ്പിക്കാന്‍തുടങ്ങി.
4: അവന്റെ മുമ്പില്‍വച്ച് അവര്‍ ബാലിന്റെ ബലിപീഠങ്ങള്‍ തകര്‍ത്തു; അവയ്ക്കു മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍ തല്ലിത്തകര്‍ത്തു; അഷേരാപ്രതിഷ്ഠകളും കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുപ്രതിമകളും തച്ചുടച്ചു. അവ ധൂളിയാക്കി അവയ്ക്കു ബലിയര്‍പ്പിച്ചിരുന്നവരുടെ ശവകുടീരങ്ങള്‍ക്കുമീതേ വിതറി.
5: പുരോഹിതന്മാരുടെ അസ്ഥികള്‍ അവരുടെ ബലിപീഠങ്ങളില്‍വച്ചു കത്തിച്ചു. അങ്ങനെ യൂദായെയും ജറുസലെമിനെയും ശുദ്ധീകരിച്ചു.
6: മനാസ്സെ, എഫ്രായിം, ശിമയോന് തുടങ്ങി നഫ്താലിവരെയുള്ള ദേശങ്ങളിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇതു തുടര്‍ന്നു.
7: ഇസ്രായേല്‍ദേശത്തുടനീളമുണ്ടായിരുന്ന ബലിപീഠങ്ങള്‍ അവന്‍ നശിപ്പിച്ചു. അഷേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകര്‍ത്തുപൊടിയാക്കി; ധൂപപീഠങ്ങള്‍ ഇടിച്ചുപൊളിച്ചു. അനന്തരം, അവന് ജറുസലെമിലേക്കു മടങ്ങി.
നിയമഗ്രന്ഥം കണ്ടുകിട്ടുന്നു
8: പതിനെട്ടാം ഭരണവര്‍ഷത്തില്‍ ദേശവും ആലയവും ശുദ്ധീകരിച്ചതിനുശേഷം അസാലിയായുടെ മകന്‍ ഷാഫാനെയും, നഗരാധിപനായ മാസേയായെയും, യൊവാഹാസിന്റെ മകനും രേഖകള്‍ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ കര്‍ത്താവിന്റെ ആലയം പുനരുദ്ധരിക്കാന്‍ ജോസിയാ നിയോഗിച്ചു.
9: വാതില്‍ക്കാവല്‍ക്കാരായ ലേവ്യര്‍ ദേവാലയത്തില്‍ ശേഖരിച്ച പണം അവന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയായെ ഏല്പിച്ചു. ഈ പണം മനാസ്സെ, എഫ്രായിം, ഇസ്രായേലിന്റെ മറ്റുപ്രദേശങ്ങള്‍, യൂദാ, ബഞ്ചമിന്, ജറുസലെം എന്നിവിടങ്ങളില്‍നിന്നു പിരിച്ചെടുത്തതായിരുന്നു.
10: അതു ജോലിയുടെ മേല്‍നോട്ടംവഹിച്ചിരുന്നവരെ ഏല്പിച്ചു. അവര്‍ പണം ദേവാലയത്തിന്റെ കേടുപോക്കാനുപയോഗിച്ചു.
11: യൂദാരാജാക്കന്മാരുടെ അശ്രദ്ധകാരണം ജീര്‍ണ്ണിച്ചുപോയ കെട്ടിടങ്ങളുടെ കേടുപോക്കുന്നതിന് ചെത്തിയെടുത്ത കല്ലും തുലാങ്ങള്‍ക്കുള്ള തടിയും വാങ്ങാന്‍ മരപ്പണിക്കാര്‍ക്കും കല്പണിക്കാര്‍ക്കും അവര്‍ ആ പണം കൊടുത്തു.
12: പണിക്കാര്‍ വിശ്വസ്തതയോടെ ജോലിചെയ്തു. അവരുടെ മേല്‍നോട്ടം വഹിക്കുന്നതിന്, മെറാറി വംശജനായ യഹത്ത്, ഒബാദിയാ, കൊഹാത്ത് വംശജരായ സഖറിയാ, മെഷുല്ലാം എന്നീ ലേവ്യരെ നിയോഗിച്ചു. സംഗീതോപകരണങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള ലേവ്യര്‍, ചുമടെടുക്കുന്നവരുടെയും മറ്റേതുതരം ജോലിചെയ്യുന്നവരുടെയും ചുമതലവഹിച്ചു.
13:ലേവ്യരില്‍ ഇനിയുംചിലര്‍ പകര്‍പ്പെഴുത്തുകാരും സേവകന്മാരും വാതില്‍കാവല്‍ക്കാരുമായിരുന്നു.
14: കര്‍ത്താവിന്റെ ദേവാലയത്തില്‍ നിക്ഷേപിച്ചിരുന്ന പണം പുറത്തെടുത്തപ്പോള്‍, മോശമുഖേന കര്‍ത്താവു നല്കിയിരുന്ന നിയമത്തിന്റെ ഗ്രന്ഥം ഹില്‍ക്കിയാ പുരോഹിതന്‍ കണ്ടെത്തി.
15: അവന്‍ വിചാരിപ്പുകാരനായ ഷാഫാനോടു പറഞ്ഞു: കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ നിയമഗ്രന്ഥം കണ്ടെത്തിയിരിക്കുന്നു. അവന്‍ ഗ്രന്ഥം ഷാഫാനെയേല്പിച്ചു.
16: അതു രാജാവിന്റെ അടുത്തുകൊണ്ടുവന്നിട്ട്, ഷാഫാന്‍ പറഞ്ഞു: അങ്ങ് ആജ്ഞാപിച്ചതെല്ലാം സേവകരനുവര്‍ത്തിക്കുന്നു.
17: കര്‍ത്താവിന്റെ ആലയത്തിലുണ്ടായിരുന്ന പണംമുഴുവന്‍ അവര്‍ പണിക്കാരെയും മേല്‍നോട്ടക്കാരെയും ഏല്പിച്ചു.
18: കാര്യസ്ഥനായ ഷാഫാന്‍ പറഞ്ഞു: ഹില്‍ക്കിയാ പുരോഹിതന്‍ എന്റെ കൈയില്‍ ഒരു ഗ്രന്ഥം തന്നിട്ടുണ്ട്. അവന്‍ അതു രാജാവിന്റെ മുമ്പില്‍ വായിച്ചു.
19: നിയമവചനങ്ങള്‍ കേട്ടപ്പോള്‍ രാജാവു വസ്ത്രംകീറി.
20: ഹില്‍ക്കിയാ ഷാഫാന്റെ മകന്‍ അഹീക്കാം, മിക്കായുടെ മകന്‍ അബ്‌ദോന്‍, കാര്യസ്ഥനായ ഷാഫാന്‍, രാജസേവകനായ അസായാ എന്നിവരോടു രാജാവു കല്പിച്ചു:
21: നിങ്ങള്‍പോയി എനിക്കും ഇസ്രായേലിലും യൂദായിലും അവശേഷിക്കുന്ന ജനത്തിനുംവേണ്ടി ഈ ഗ്രന്ഥത്തിലെ വചനങ്ങളെപ്പറ്റി കര്‍ത്താവിനോടാരായുവിന്‍. ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതിന്‍പ്രകാരം നമ്മുടെ പിതാക്കന്മാര്‍ കര്‍ത്താവിന്റെ വചനം അനുസരിക്കാതിരുന്നതിനാല്‍ അവിടുത്തെ ഉഗ്രകോപം നമ്മുടെമേല്‍ പതിച്ചിരിക്കുന്നു.
22: ഹില്‍ക്കിയായും രാജാവയച്ച മറ്റുള്ളവരുംകൂടെ ഹുല്‍ദാപ്രവാചികയുടെ അടുക്കല്‍ച്ചെന്നു വിവരമറിയിച്ചു. ഹസ്രായുടെ മകനായ തോക്ഹത്തിന്റെ മകനും വസ്ത്രംസൂക്ഷിപ്പുകാരനുമായ ഷല്ലൂമിന്റെ ഭാര്യയാണവള്‍. പുതിയ ജറുസലെമിലാണ് അവള്‍ പാര്‍ത്തിരുന്നത്.
23: അവള്‍ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, നിങ്ങളെ അയച്ചവനോടു ചെന്നുപറയുവിന്‍.
24: കര്‍ത്താവരുളിച്ചെയ്യുന്നു: യൂദാരാജാവിന്റെമുമ്പില്‍ വായിക്കപ്പെട്ട ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന സകലശാപങ്ങളും ഈ സ്ഥലത്തിന്മേലും ഇവിടുത്തെ നിവാസികളുടെമേലും ഞാന്‍ വര്‍ഷിക്കും
25: അവര്‍ എന്നെ പരിത്യജിക്കുകയും അന്യദേവന്മാര്‍ക്കു ധൂപമര്‍പ്പിക്കുകയും അങ്ങനെ തങ്ങളുടെ കരവേലകളാല്‍ എന്നെ പ്രകോപിപ്പിക്കുകയുംചെയ്തതിനാല്‍ ഈ സ്ഥലത്തിന്മേല്‍ എന്റെ ക്രോധം ഞാന്‍ ചൊരിയും. അതു ശമിക്കുകയില്ല.
26: കര്‍ത്താവിന്റെ ഹിതമാരായാന്‍ നിങ്ങളെ അയച്ച യൂദാരാജാവിനോടു പറയുവിന്‍, നീ കേട്ട വാക്കുകളെക്കുറിച്ച്, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്, ഇപ്രകാരമരുളിച്ചെയ്യുന്നു:
27: ഈ സ്ഥലത്തിനും ഇവിടത്തെ നിവാസികള്‍ക്കുമെതിരായ വാക്കുകള്‍ കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്റെ മുമ്പില്‍ നിന്നെത്തന്നെ എളിമപ്പെടുത്തുകയും വസ്ത്രം കീറുകയും വിലപിക്കുകയുംചെയ്തതിനാല്‍, ഞാന്‍ നിന്റെ യാചന ചെവിക്കാണ്ടിരിക്കുന്നു.
28: നീ പിതാക്കന്മാരോടുചേര്‍ന്നു സമാധാനത്തില്‍ സംസ്‌കരിക്കപ്പെടാന്‍ ഞാനിടയാക്കും. ഈ സ്ഥലത്തിന്റെയും ഇവിടത്തെ നിവാസികളുടെയുംമേല്‍ ഞാന്‍ വരുത്താനിരിക്കുന്ന അനര്‍ത്ഥങ്ങളൊന്നും നിനക്കു കാണേണ്ടിവരുകയില്ല. അവര്‍ മടങ്ങിവന്ന്, രാജാവിനെ വിവരമറിയിച്ചു.
ഉടമ്പടി പുതുക്കുന്നു
29: രാജാവ്, യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി.
30: യൂദാ - ജറുസലെംനിവാസികളെയും പുരോഹിതന്മാരെയും ലേവ്യരെയും വലുപ്പച്ചെറുപ്പമെന്നിയേ സകലജനത്തെയുംകൂട്ടി രാജാവു കര്‍ത്താവിന്റെ ആലയത്തിലേക്കു ചെന്നു. ദേവാലയത്തില്‍നിന്നു കണ്ടെത്തിയ ഉടമ്പടിയുടെ ഗ്രന്ഥം അവരെ വായിച്ചുകേള്‍പ്പിച്ചു.
31: കര്‍ത്താവിനെ പിന്‍ചെല്ലുമെന്നും, പൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെ കല്പനകളും പ്രമാണങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങളെല്ലാം അനുസരിക്കുമെന്നും സ്വസ്ഥാനത്തുനിന്നുകൊണ്ടു രാജാവു കര്‍ത്താവിന്റെമുമ്പില്‍ ഉടമ്പടിചെയ്തു.
32: ജറുസലെമിലും ബഞ്ചമിനിലുമുള്ള എല്ലാവരോടും അതുപാലിക്കാന്‍ അവനാവശ്യപ്പെട്ടു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവവുമായിചെയ്ത ഉടമ്പടി ജറുസലെം നിവാസികള്‍ അനുസരിച്ചു.
33: ഇസ്രായേല്‍ദേശത്തുണ്ടായിരുന്ന സകല മ്ലേച്ഛതകളും ജോസിയാ നീക്കംചെയ്തു; തങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ ഇസ്രായേല്‍നിവാസികളെ നിര്‍ബന്ധിച്ചു. അവന്റെ ജീവിതകാലം മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ സേവിക്കുന്നതില്‍നിന്ന് അവര്‍ പിന്മാറിയില്ല.
അദ്ധ്യായം 35
ജോസിയാ പെസഹാ ആഘോഷിക്കുന്നു
1: ജോസിയാ, ജറുസലെമില്‍ കര്‍ത്താവിന്റെ പെസഹായാചരിച്ചു. ഒന്നാംമാസം പതിനാലാംദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെക്കൊന്നു.
2: പുരോഹിതന്മാരെ അവരുടെ ചുമതലകളേല്പിക്കുകയും കര്‍ത്താവിന്റെ ആലയത്തിലെ ശുശ്രൂഷകള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.
3: ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുന്നവരും കര്‍ത്താവിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരുമായ ലേവ്യരോട് അവന്‍ പറഞ്ഞു: ദാവീദിന്റെ പുത്രനും ഇസ്രായേല്‍രാജാവുമായ സോളമന്‍നിര്‍മ്മിച്ച ആലയത്തില്‍ വിശുദ്ധപേടകം പ്രതിഷ്ഠിക്കുവിന്‍. നിങ്ങളിനി അതു തോളില്‍ വഹിക്കേണ്ടതില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിനും അവിടുത്തെ ജനമായ ഇസ്രായേലിനും ശുശ്രൂഷചെയ്യുവിന്‍.
4: ഇസ്രായേല്‍രാജാവായ, ദാവീദിന്റെയും പുത്രനായ സോളമന്റെയും നിര്‍ദ്ദേശങ്ങളനുസരിച്ച് കുടുംബക്രമത്തില്‍ ഗണംതിരിഞ്ഞ് ഒരുങ്ങുവിന്‍.
5: നിങ്ങളുടെ സഹോദരന്മാരായ സാമാന്യജനങ്ങളുടെ കുടുംബങ്ങള്‍ക്കു സേവനംചെയ്യാന്‍ നിങ്ങള്‍ വിശുദ്ധസ്ഥലത്തു നില്‍ക്കുവിന്‍. ലേവ്യര്‍ക്ക് ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഓഹരിയുണ്ടായിരിക്കണം.
6: പെസഹാക്കുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയുംചെയ്യുവിന്‍. മോശമുഖേന കര്‍ത്താവരുളിച്ചെയ്തതനുസരിച്ച്, നിങ്ങളുടെ സഹോദരര്‍ക്ക് സേവനംചെയ്യാന്‍ ഒരുങ്ങുവിന്‍.
7: അവിടെ സന്നിഹിതരായിരുന്ന സാമാന്യജനം പെസഹാക്കാഴ്ചയര്‍പ്പിക്കുവാന്‍വേണ്ടി, തന്റെ മൃഗസമ്പത്തില്‍നിന്നു മുപ്പതിനായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മൂവായിരം കാളകളെയും ജോസിയാ അവര്‍ക്കു ദാനംചെയ്തു.
8: അവന്റെ പ്രഭുക്കന്മാര്‍ ജനത്തിനും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും സ്വമനസാ ദാനങ്ങള്‍ നല്കി. ദേവാലയത്തിലെ മുഖ്യസേവകന്മാരായ ഹില്‍ക്കിയാ, സഖറിയാ, യഹിയേല്‍ എന്നിവര്‍ പുരോഹിതന്മാര്‍ക്കു പെസഹാക്കാഴ്ചയര്‍പ്പിക്കാന്‍ രണ്ടായിരിത്തിയറുനൂറു ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മുന്നൂറു കാളകളെയും നല്കി.
9: ലേവ്യപ്രമുഖരായ കൊനാനിയായും, അവന്റെ സഹോദരന്മാരായ ഷെമായായും നഥാനേലും, ഹഷാബിയാ, ജയിയ്യേല്‍, യോസാബാദ് എന്നിവരും പെസഹാക്കാഴ്ചയര്‍പ്പിക്കാന്‍ ലേവ്യര്‍ക്ക് അയ്യായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും അഞ്ഞൂറു കാളകളെയും നല്കി.
10: ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ പുരോഹിതന്മാരും ലേവ്യരും രാജകല്പനയനുസരിച്ചു താന്താങ്ങളുടെ സ്ഥാനങ്ങളേറ്റെടുത്തു.
11: അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതന്മാര്‍ ലേവ്യരില്‍നിന്നു രക്തം സ്വീകരിച്ചു ബലിപീഠത്തിന്മേല്‍ തളിച്ചു. ലേവ്യര്‍ മൃഗത്തിന്റെ തോലുരിഞ്ഞു.
12: ദഹനബലിക്കുള്ള മൃഗങ്ങളെ സാമാന്യജനത്തിനു കുടുംബക്രമമനുസരിച്ചു വീതിച്ചുകൊടുത്തു. മോശയുടെ നിയമഗ്രന്ഥത്തിലെഴുതിയിരിക്കുന്നതുപോലെ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാനായിരുന്നു അത്.
13: ലേവ്യര്‍ പെസഹാക്കുഞ്ഞാടിനെ ചട്ടപ്രകാരം തീയില്‍ ചുട്ടെടുത്തു. ശേഷിച്ചവ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് ഉടനെ ജനത്തിനു വിതരണംചെയ്തു.
14: അനന്തരം, അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കുമുള്ളതും തയ്യാറാക്കി. കാരണം, അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ മേദസ്സും ദഹനബലിയുമര്‍പ്പിക്കുന്നതില്‍ രാത്രിവരെ വ്യാപൃതരായിരുന്നു.
15: ദാവീദിന്റെയും ആസാഫ്, ഹേമാന്, രാജാവിന്റെ ദീര്‍ഘദര്‍ശിയായ യദുഥൂന്‍ എന്നിവരുടെയും നിര്‍ദ്ദേശമനുസരിച്ച് ആസാഫിന്റെ സന്തതികളായ ഗായകര്‍ സ്വസ്ഥാനങ്ങളില്‍നിന്നു. കാവല്‍ക്കാര്‍ ഓരോവാതില്‍ക്കലും നിലയുറപ്പിച്ചു. അവര്‍ക്കുവേണ്ടതു സഹോദരന്മാരായ ലേവ്യര്‍ ഒരുക്കിയിരുന്നതിനാല്‍ അവര്‍ക്കു ശുശ്രൂഷയില്‍നിന്നു പിന്തിരിയേണ്ടിവന്നില്ല.
16: ജോസിയാ രാജാവിന്റെ കല്പനയനുസരിച്ചു പെസഹായാചരിക്കുകയും കര്‍ത്താവിന്റെ ബലിപീഠത്തില്‍ ദഹനബലികളര്പ്പിക്കുകയുംചെയ്ത്, കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടതെല്ലാം അവരൊരുക്കി.
17: അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനം പെസഹാത്തിരുനാളും ഏഴുദിവസം നീളുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളും അന്നാഘോഷിച്ചു.
18: സാമുവല്‍പ്രവാചകന്റെകാലത്തിനുശേഷം അതുപോലൊരു പെസഹാ, ഇസ്രായേലില്‍ ആഘോഷിച്ചിട്ടില്ല. ജോസിയായും പുരോഹിതന്മാരും ലേവ്യരും അവിടെ സമ്മേളിച്ച യൂദായിലെയും ഇസ്രായേലിലെയും ജനങ്ങളും ജറുസലെം നിവാസികളുംചേര്‍ന്ന് ആഘോഷിച്ച ആ പെസഹാപോലെയൊന്ന് ഇസ്രായേല്‍രാജാക്കന്മാരില്‍ ആരുമാഘോഷിച്ചിട്ടില്ല.
19: ജോസിയായുടെ പതിനെട്ടാം ഭരണവര്‍ഷത്തിലാണ് ഈ പെസഹാ ആഘോഷിച്ചത്.
ജോസിയായുടെ മരണം
20: ജോസിയാ ദേവാലയക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ ഈജിപ്തുരാജാവായ നെക്കൊ യൂഫ്രട്ടീസ്‍തീരത്തുള്ള കര്‍ക്കെമീഷിലേക്കു യുദ്ധത്തിനു പോവുകയായിരുന്നു. ജോസിയാ അവനെതിരേ ചെന്നു.
21: നെക്കൊ ദൂതന്മാര്‍മുഖേന ജോസിയായോടു പറഞ്ഞു: യൂദാരാജാവേ, നാം തമ്മിലെന്തു തര്‍ക്കം? ഞാന്‍ വരുന്നതു നിന്നെയാക്രമിക്കാനല്ല, എന്റെ ശത്രുഭവനത്തിനെതിരായിട്ടാണ്. തിടുക്കംകൂട്ടാന്‍ ദൈവമെന്നോടു കല്പിച്ചിരിക്കുന്നു. എന്നോടൊത്തുള്ള ദൈവത്തെ എതിര്‍ക്കുന്നതില്‍നിന്നു പിന്തിരിയുക. അല്ലെങ്കില്‍, അവിടുന്നു നിന്നെ നശിപ്പിക്കും.
22: എന്നാല്‍, ജോസിയാ പിന്മാറിയില്ല. വേഷപ്രച്ഛന്നനായി യുദ്ധത്തിനുചെന്നു. നെക്കൊയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകേള്‍ക്കാതെ മെഗിദോസമതലത്തില്‍വച്ച് ജോസിയാ അവനുമായി ഏറ്റുമുട്ടി.
23: വില്ലാളികള്‍ ജോസിയാരാജാവിനെ എയ്തു. രാജാവു ഭൃത്യന്മാരോടു പറഞ്ഞു: എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു, എന്നെ, ഇവിടെനിന്നു കൊണ്ടുപോകുവിന്‍.
24: അവരവനെ ആ രഥത്തില്‍നിന്നിറക്കി മറ്റൊരു രഥത്തില്‍ക്കിടത്തി, ജറുസലെമിലേക്കുകൊണ്ടുവന്നു. അവന് മരിച്ചു; പിതാക്കന്മാരുടെ കല്ലറയില്‍ സംസ്‌കരിക്കപ്പെട്ടു. യൂദായും ജറുസലെമും ജോസിയായെ ഓര്‍ത്തു വിലപിച്ചു.
25: ജറെമിയായും ജോസിയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ജോസിയായെക്കുറിച്ചു വിലപിക്കുമ്പോള്‍ ഇസ്രായേലിലെ ഗായകരായ സ്ത്രീപുരുഷന്മാര്‍ ഈ ഗാനം ആലപിക്കാറുണ്ട്. ഇസ്രായേലില്‍ ഇതൊരു പതിവായി. വിലാപഗീതങ്ങളില്‍ ഈ ഗാനവും ചേര്‍ത്തിരിക്കുന്നു.
26: ജോസിയായുടെ ഇതരപ്രവര്‍ത്തനങ്ങളും കര്‍ത്താവിന്റെ നിയമത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് അവൻചെയ്ത കാര്യങ്ങളും ആദ്യന്തം, ഇസ്രായേൽരാജാക്കന്മാരുടെയും യൂദാരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
അദ്ധ്യായം 36
യഹോവാഹാസ്
1: ജോസിയായുടെ പുത്രനായ യഹോവാഹാസിനെ ദേശത്തെ ജനങ്ങള്‍ ജറുസലെമില്‍ രാജാവായി വാഴിച്ചു.
2: ഭരണമാരംഭിക്കുമ്പോള്‍ അവന് ഇരുപത്തിമൂന്നു വയസ്സായിരുന്നു.
3: അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ഈജിപ്തിലെ രാജാവ് അവനെ സ്ഥാനഭ്രഷ്ടനാക്കി; നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വര്‍ണ്ണവും ദേശത്തിനു കപ്പംചുമത്തി.
4: യഹോവാഹാസിന്റെ സഹോദരന്‍ എലിയാക്കിമിനെ ഈജിപ്തുരാജാവ് യൂദായുടെയും ജറുസലെമിന്റെയും രാജാവാക്കി; അവനു യഹോയാക്കിം എന്നു പേരിട്ടു. യഹോവാഹാസിനെ നെക്കൊ ഈജിപ്തിലേക്കുകൊണ്ടുപോയി.
യഹോയാക്കിം
5: വാഴ്ചയാരംഭിക്കുമ്പോള്‍ യഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ദൈവമായ കര്‍ത്താവിന്റെ മുമ്പില്‍ അവന്‍ തിന്മ പ്രവര്‍ത്തിച്ചു.
6: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ അവനെതിരേ വന്ന്, അവനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കുകൊണ്ടുപോയി.
7: കര്‍ത്താവിന്റെ ആലയത്തിലെ പാത്രങ്ങളില്‍ കുറേ അവന്‍ ബാബിലോണിലേക്കു കൊണ്ടുപോയി, കൊട്ടാരത്തില്‍ സൂക്ഷിച്ചു.
8: യഹോയാക്കിമന്റെ ഇതരപ്രവര്‍ത്തനങ്ങളും അവന്‍ചെയ്ത മ്ലേച്ഛതകളും അവന്റെ കുറ്റകൃത്യങ്ങളും ഇസ്രായേല്‍ - യൂദാരാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പുത്രന്‍ യഹോയാഖിന്‍ രാജാവായി.
യഹോയാഖിന്‍
9: രാജാവാകുമ്പോള്‍ യഹോയാഖിന് എട്ടു വയസ്സായിരുന്നു. അവന്‍ മൂന്നുമാസവും പത്തുദിവസവും ജറുസലെമില്‍ ഭരിച്ചു. അവന്‍ കര്‍ത്താവിന്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു.
10: ആ വര്‍ഷം വസന്തകാലത്ത് നബുക്കദ്‌നേസര്‍രാജാവു സൈന്യത്തെയയച്ച് യഹോയാഖിനെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിലെ വിലപിടിപ്പുള്ള പാത്രങ്ങളുംകൊണ്ടുപോയി. യഹോയാഖിമിന്റെ സഹോദരനായ സെദെക്കിയായെ യൂദായുടെയും ജറുസലെമിന്റെയും രാജാവാക്കി.
സെദെക്കിയാ
11: ഭരണമാരംഭിക്കുമ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തിയൊന്നു വയസ്സായിരുന്നു. പതിനൊന്നുവര്‍ഷം അവന്‍ ജറുസലെമില്‍ ഭരിച്ചു.
12: ദൈവമായ കര്‍ത്താവിന്റെ മുമ്പാകെ അവന്‍ തിന്മചെയ്തു. കര്‍ത്താവിന്റെ വചനം അറിയിച്ച ജറെമിയായുടെ മുമ്പില്‍ അവന്‍ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല.
ജറുസലെമിന്റെ പതനം
13: നബുക്കദ്‌നേസര്‍ രാജാവിനു വിധേയനായിരുന്നുകൊള്ളാമെന്ന് ദൈവനാമത്തില്‍ സത്യംചെയ്തിരുന്നെങ്കിലും സെദെക്കിയാ അവനോടു മത്സരിച്ചു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയാതെ അവന്‍ ഹൃദയം കഠിനമാക്കി ദുശ്ശാഠ്യത്തില്‍ തുടര്‍ന്നു.
14: ജനതകളുടെ മ്ലേച്ഛതകളനുകരിച്ച്, പുരോഹിതപ്രമുഖരും ജനവും അത്യധികം അവിശ്വസ്തരായിത്തീര്‍ന്നു. ജറുസലെമില്‍ കര്‍ത്താവിനു പ്രതിഷ്ഠിതമായിരുന്ന ആലയം അവര്‍ അശുദ്ധമാക്കി.
15: പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തന്റെ ജനത്തോടും വാസസ്ഥലത്തോടും കരുണതോന്നി അവരുടെയടുത്തേക്കു തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു.
16: എന്നാല്‍, അവര്‍ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകള്‍ പുച്ഛിച്ചുതള്ളുകയും പ്രവാചകന്മരെ അവഹേളിക്കുകയുംചെയ്തുകൊണ്ടിരുന്നു. അങ്ങനെ കര്‍ത്താവിന്റെ ക്രോധം, അപ്രതിഹതമാംവിധം അവിടുത്തെ ജനത്തിനെതിരേ ഉയര്‍ന്നു.
17: കല്‍ദായരാജാവിനെ അവിടുന്ന് അവര്‍ക്കെതിരേകൊണ്ടുവന്നു. അവന്‍, അവരുടെ യുവയോദ്ധാക്കളെ വിശുദ്ധസ്ഥലത്തുവച്ചു വാളിനിരയാക്കി. യുവാക്കളോടോ കന്യകകളോടോ വൃദ്ധന്മാരോടോ പടുകിഴവന്മാരോടോ അവന്‍ കരുണ കാണിച്ചില്ല. ദൈവം എല്ലാവരെയും അവന്റെ കൈകളിലേല്പിച്ചു.
18: ദേവാലയത്തിലെ ചെറുതും വലുതുമായ പാത്രങ്ങളും കര്‍ത്താവിന്റെ ആലയത്തിലെയും, രാജാവിന്റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലെയും നിക്ഷേപങ്ങളും അവന്‍ ബാബിലോണിലേക്കുകൊണ്ടു പോയി.
19: അവന്‍ ദേവാലയം അഗ്നിക്കിരയാക്കി. ജറുസലെമിന്റെ മതിലുകള്‍ ഇടിച്ചുനിരത്തി. അതിലെ മന്ദിരങ്ങള്‍ ചുട്ടെരിച്ചു. വിലപിടിപ്പുള്ള പാത്രങ്ങള്‍ നശിപ്പിച്ചു.
20: വാളില്‍നിന്നു രക്ഷപെട്ടവരെ അവന്‍ ബാബിലോണിലേക്കു തടവുകാരായികൊണ്ടുപോയി. പേര്‍ഷ്യാരാജ്യം സ്ഥാപിതമാകുന്നതുവരെ അവര്‍ അവനും അവന്റെ പുത്രന്മാര്‍ക്കും ദാസന്മാരായി കഴിഞ്ഞു.
21: അങ്ങനെ ജറെമിയാവഴി കര്‍ത്താവരുളിച്ചെയ്ത വചനം പൂര്‍ത്തിയായി. ദേശം അതിന്റെ സാബത്താസ്വദിച്ചു. എഴുപതുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ശൂന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്താചരിച്ചു.
സൈറസിന്റെ വിളംബരം
22: ജറെമിയാവഴി കര്‍ത്താവരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പേര്‍ഷ്യാരാജാവായ സൈറസ് ഭരണംതുടങ്ങിയ ഒന്നാമാണ്ടില്‍ത്തന്നെ സാമ്രാജ്യത്തിലെങ്ങും ഈ കല്പന വിളംബരംചെയ്യാനും അത് എഴുതി പ്രദര്‍ശിപ്പിക്കാനും കര്‍ത്താവ് അവനെയുത്തേജിപ്പിച്ചു.
23: പേര്‍ഷ്യാ രാജാവായ സൈറസ് ആജ്ഞാപിക്കുന്നു, ആകാശത്തിന്റെ ദൈവമായ കര്‍ത്താവ്, ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും എനിക്കു കീഴ്‌പെടുത്തിയിരിക്കുന്നു. യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ അവിടുന്നെന്നോടു കല്പിച്ചിരിക്കുന്നു. അവിടുത്തെ ജനത്തില്‍പ്പെട്ട ആരെങ്കിലും നിങ്ങളുടെയിടയിലുണ്ടെങ്കില്‍ അവന്‍ പുറപ്പെടട്ടെ. അവന്റെ ദൈവമായ കര്‍ത്താവ്, അവനോടുകൂടെയുണ്ടായിരിക്കട്ടെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ