അദ്ധ്യായം 29
ഹെസെക്കിയ
1: ഇരുപത്തഞ്ചാം വയസ്സില്‍ ഹെസെക്കിയാ രാജ്യഭാരമേറ്റു; ഇരുപത്തിയൊമ്പതു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. സഖറിയായുടെ മകളായ അബിയാ ആയിരുന്നു അവന്റെ അമ്മ.
2: പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെമുമ്പില്‍ നീതി പ്രവര്‍ത്തിച്ചു.
ദേവാലയം ശുദ്ധീകരിക്കുന്നു
3: ഭരണമേറ്റ ആദ്യവര്‍ഷം, ആദ്യമാസംതന്നെ അവന്‍ കര്‍ത്താവിന്റെ ആലയത്തിന്റെ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍തീര്‍ക്കുകയുംചെയ്തു.
4: അവന്‍ പുരോഹിതന്മാരെയും ലേവ്യരേയും കിഴക്കേയങ്കണത്തില്‍ വിളിച്ചുകൂട്ടി പറഞ്ഞു:
5: ലേവ്യരേ, കേള്‍ക്കുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിന്റെ ആലയം വിശുദ്ധീകരിച്ച്, വിശുദ്ധസ്ഥലത്തുനിന്നു സകലമാലിന്യങ്ങളും നീക്കംചെയ്യുവിന്‍.
6: നമ്മുടെ പിതാക്കന്മാര്‍ ദൈവമായ കര്‍ത്താവിന്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ച് അവിശ്വസ്തത കാണിച്ചു; അവിടുത്തെ പരിത്യജിച്ചു; അവിടുത്തെ വാസസ്ഥലത്തുനിന്ന് അവര്‍ മുഖംതിരിച്ചു; അവിടുത്തെ മുമ്പില്‍ പുറംതിരിഞ്ഞു.
7: അവര്‍ പൂമുഖവാതിലുകളടച്ചു; ദീപങ്ങളണച്ചു; ഇസ്രായേലിന്റെ ദൈവത്തിന്റെ വിശുദ്ധസ്ഥലത്തു ധൂപാര്‍ച്ചന നടത്തുകയോ ദഹനബലിയര്‍പ്പിക്കുകയോ ചെയ്തില്ല.
8: അതിനാല്‍, കര്‍ത്താവിന്റെ ക്രോധം യൂദായുടെയും ജറുസലെമിന്റെയുംനേരേ പതിച്ചു. നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ടു കാണുന്നതുപോലെ, അവിടുന്നവരെ ഭീതിക്കും പരിഭ്രമത്തിനും പരിഹാസത്തിനും പാത്രമാക്കി.
9: നമ്മുടെ പിതാക്കന്മാര്‍ വാളിനിരയായി. പുത്രീപുത്രന്മാരും ഭാര്യമാരും തടവുകാരാക്കപ്പെട്ടു.
10: അവിടുത്തെ ഉഗ്രകോപം നമ്മെ വിട്ടകലുന്നതിന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവുമായി ഒരുടമ്പടിചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു.
11: മക്കളേ, നിങ്ങള്‍ ഇനി അനാസ്ഥ കാണിക്കരുത്, തന്റെ സന്നിധിയില്‍ നില്‍ക്കുന്നതിനും തനിക്കു ശുശ്രൂഷചെയ്യുന്നതിനും ധൂപമര്‍പ്പിക്കുന്നതിനും കര്‍ത്താവു നിങ്ങളെയാണു തിരഞ്ഞെടുത്തിരിക്കുന്നത്.
12: കൊഹാത്യരില്‍ ആമസായിയുടെ മകന്‍ മഹത്ത്; അസറിയായുടെ മകന്‍ ജോയേല്‍; മെറാറിക്കുടുംബത്തില്‍നിന്ന് അബ്ദിയുടെ മകന്‍ കിഷ്, യഹല്ലേലിന്റെ മകന്‍ അസറിയാ; ഗര്‍ഷോന്യരില്‍നിന്നു സിമ്മായുടെ മകന്‍ യോവാഹ്, യോവാഹിന്റെ മകന്‍ ഏദെന്‍;
13: എലീസാഫാന്റെ കുടുംബത്തില്‍നിന്നു സിമ്രി, യവുവേല്‍; ആസാഫ് കുടുംബത്തില്‍നിന്നു സഖറിയാ, മത്താനിയാ;
14: ഹേമാന്‍കുടുംബത്തില്‍നിന്നു യഹുവേല്‍, ഷിമെയി; യദുഥൂന്കുടുംബത്തില്നിന്നു ഷെമായാ, ഉസിയേല്‍ എന്നീ ലേവ്യര്‍ മുമ്പോട്ടുവന്നു.
15: എല്ലാ സഹോദരരെയും വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. കര്‍ത്താവരുളിച്ചെയ്തതനുസരിച്ച്, രാജാവു കല്പിച്ചതിന്‍പ്രകാരം കര്‍ത്താവിന്റെ ആലയം വിശുദ്ധീകരിക്കാന്‍ അവര്‍ അകത്തുകടന്നു.
16: കര്‍ത്താവിന്റെ ആലയത്തിന്റെ അന്തര്‍ഭാഗം ശുദ്ധീകരിക്കാനായി പുരോഹിതന്മാര്‍ അങ്ങോട്ടു ചെന്നു; അവിടെക്കണ്ട മാലിന്യങ്ങളെല്ലാം അങ്കണത്തിലേക്കുകൊണ്ടുവന്നു. ലേവ്യര്‍ അതു കിദ്രോണ്‍അരുവിയിലേക്കുകൊണ്ടുപോയി.
17: ഒന്നാംമാസം ഒന്നാംദിവസം ഈ ശുദ്ധീകരണം തുടങ്ങി. എട്ടാംദിവസം ദേവാലയപൂമുഖത്തെത്തി. തുടര്‍ന്ന് എട്ടുദിവസം അവര്‍ കര്‍ത്താവിന്റെ ആലയം ശുദ്ധീകരിച്ചു. ഒന്നാംമാസം പതിനാറാംദിവസം ശുദ്ധീകരണം പൂര്‍ത്തിയായി.
18: അവര്‍ ഹെസെക്കിയാ രാജാവിനെ അറിയിച്ചു: ദഹനബലിപീഠം, കാഴ്ചയപ്പത്തിന്റെ മേശ, അവയുടെ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ കര്‍ത്താവിന്റെ ആലയംമുഴുവന്‍ ഞങ്ങള്‍ ശുദ്ധീകരിച്ചു.
19: ആഹാസ് രാജാവ് ദൈവത്തോടു വിശ്വസ്തതവെടിഞ്ഞു ഭരിച്ചകാലത്ത്, അവഗണിക്കപ്പെട്ടുകിടന്ന ഉപകരണങ്ങള്‍ ഞങ്ങള്‍ ശുദ്ധീകരിച്ചുസജ്ജമാക്കി, കര്‍ത്താവിന്റെ ബലിപീഠത്തിനു മുമ്പില്‍ വച്ചിരിക്കുന്നു.
20: ഹെസെക്കിയാ രാജാവ് അതിരാവിലെയുണര്‍ന്നു നഗരത്തിലെ സേവകന്മാരെ വിളിച്ചുകൂട്ടി. കര്‍ത്താവിന്റെ ആലയത്തിലേക്കു ചെന്നു.
21: രാജ്യത്തിനും വിശുദ്ധസ്ഥലത്തിനും യൂദായ്ക്കുംവേണ്ടി പാപപരിഹാര ബലിയര്‍പ്പിക്കാന്‍ ഏഴുകാള, ഏഴുമുട്ടാട്, ഏഴുചെമ്മരിയാട്, ഏഴു ആണ്‍കോലാട് എന്നിവയെക്കൊണ്ടുവന്നു. അവയെ കര്‍ത്താവിന്റെ ബലിപീഠത്തിലര്‍പ്പിക്കാന്‍, രാജാവ്, അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു കല്പിച്ചു.
22: അവര്‍ കാളകളെക്കൊന്നു. പുരോഹിതന്മാര്‍ അവയുടെ രക്തം ബലിപീഠത്തിന്മേല്‍ തളിച്ചു. അവര്‍ മുട്ടാടുകളെക്കൊന്നു രക്തം ബലിപീഠത്തിന്മേല്‍ തളിച്ചു. പിന്നീട്, ചെമ്മരിയാടുകളെക്കൊന്നു രക്തം ബലിപീഠത്തിന്മേല്‍ തളിച്ചു.
23: പാപപരിഹാരബലിക്കുള്ള ആണ്‍കോലാടുകളെ രാജാവിന്റെയും സമൂഹത്തിന്റെയും മുമ്പില്‍കൊണ്ടുവന്നു. അവര്‍ അവയുടെമേല്‍ കൈകള്‍ വച്ചു.
24: പുരോഹിതന്മാര്‍ അവയെക്കൊന്ന്, അവയുടെ രക്തംകൊണ്ട് ഇസ്രായേല്‍ജനത്തിനുവേണ്ടി പാപപരിഹാരമനുഷ്ഠിച്ചു. കാരണം, ദഹനബലിയും പാപപരിഹാര ബലിയും ഇസ്രായേല്‍മുഴുവനുംവേണ്ടി അര്‍പ്പിക്കണമെന്നു രാജാവു കല്പിച്ചിരിക്കുന്നു.
25: ദാവീദിന്റെയും രാജാവിന്റെ ദീര്‍ഘദര്‍ശിയായ ഗാദിന്റെയും പ്രവാചകനായ നാഥാന്റെയും കല്പനയനുസരിച്ച് കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടി ലേവ്യരെ കര്‍ത്താവിന്റെ ആലയത്തില്‍ അവന്‍ നിയോഗിച്ചു. കല്പന, പ്രവാചകന്മാരിലൂടെ കര്‍ത്താവു നല്കിയിരുന്നതാണ്.
26: ദാവീദിന്റെ വാദ്യോപകരണങ്ങളുമായി ലേവ്യരും, കാഹളങ്ങളുമായി പുരോഹിതന്മാരും നിലയുറപ്പിച്ചു.
27: അപ്പോള്‍, ബലിപീഠത്തില്‍ ദഹനബലിയര്‍പ്പിക്കാന്‍ ഹെസെക്കിയാ കല്പിച്ചു. ബലിയാരംഭിച്ചപ്പോള്‍ ഇസ്രായേല്‍രാജാവായ ദാവീദിന്റെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കര്‍ത്താവിന് ഗാനാലാപവും കാഹളവിളിയുംതുടങ്ങി.
28: സമൂഹംമുഴുവന്‍ ആരാധിച്ചു; ഗായകര്‍ പാടി; കാഹളമൂത്തുകാര്‍ കാഹളമൂതി. ദഹനബലി കഴിയുന്നതുവരെ ഇതുതുടര്‍ന്നു.
29: ബലി തീര്‍ന്നപ്പോള്‍ രാജാവും കൂടെയുണ്ടായിരുന്നവരും കുമ്പിട്ടുവണങ്ങി.
30: ദാവീദിന്റെയും ദീര്‍ഘദര്‍ശിയായ ആസാഫിന്റെയും വാക്കുകളില്‍ കര്‍ത്താവിനു സ്‌തോത്രമാലപിക്കാന്‍ ഹെസെക്കിയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു കല്പിച്ചു. അവര്‍ സസന്തോഷം സ്തോത്രമാലപിച്ചു; സാഷ്ടാംഗം പ്രണമിച്ചു.
31: ഹെസെക്കിയാ പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്റെമുമ്പാകെ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ചിരിക്കുന്നുവല്ലോ. കര്‍ത്താവിന്റെ ആലയത്തില്‍ ബലിവസ്തുക്കളും സ്‌തോത്രക്കാഴ്ചകളുംകൊണ്ടുവരുവിന്‍. സമൂഹം അവകൊണ്ടുവന്നു: സ്വാഭീഷ്ടമനുസരിച്ച് ദഹനബലിക്കുള്ള വസ്തുക്കള്‍കൊണ്ടുവന്നു.
32: ദഹനബലിക്കായി സമൂഹം എഴുപതുകാളകളെയും നൂറുമുട്ടാടുകളെയും ഇരുനൂറു ചെമ്മരിയാടുകളെയുംകൊണ്ടുവന്നു. ഇവയെല്ലാം കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍വേണ്ടിയായിരുന്നു.
33: കൂടാതെ, അറുനൂറു കാളകളും മൂവായിരം ആടുകളും നേര്‍ച്ചയായി ലഭിച്ചു.
34: ദഹനബലിക്കുള്ള മൃഗങ്ങളെയെല്ലാം തോലുരിഞ്ഞു സജ്ജമാക്കാന്‍ പുരോഹിതന്മാര്‍ തീരെക്കുറവായിരുന്നതിനാല്‍ മറ്റു പുരോഹിതന്മാര്‍ ശുദ്ധീകരണകര്‍മ്മംനടത്തി, തയ്യാറാകുന്നതുവരെ സഹോദരന്മാരായ ലേവ്യര്‍ അവരെ സഹായിച്ചു. തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്മാരെക്കാള്‍ ഉത്‌സുകരായിരുന്നു.
35: നിരവധി ദഹനബലികള്‍ക്കുപുറമേ സമാധാന ബലിക്കുള്ള മേദസ്സും പാനീയബലികളുമര്‍പ്പിക്കപ്പെട്ടു. അങ്ങനെ കര്‍ത്താവിന്റെ ആലയത്തിലെ ആരാധന പുനഃസ്ഥാപിക്കപ്പെട്ടു.
36: ഇക്കാര്യങ്ങളെല്ലാം വേഗംചെയ്തുതീര്‍ക്കാന്‍ ദൈവം തന്റെ ജനത്തെ സഹായിച്ചതോര്‍ത്തു ഹെസക്കിയായും സമൂഹവും സന്തോഷിച്ചു.
അദ്ധ്യായം 30
പെസഹാ ആഘോഷിക്കുന്നു
1: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പെസഹാ ആചരിക്കുന്നതിനു ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തിലേക്കുവരാന്‍ ഇസ്രായേലിലും യൂദായിലുമുള്ള സകലരോടും ഹെസെക്കിയാ അഭ്യര്‍ത്ഥിച്ചു. എഫ്രായിം, മനാസ്സെഗോത്രങ്ങളെ കത്തുമുഖേന പ്രത്യേകമായും ക്ഷണിച്ചു.
2: രാജാവും പ്രഭുക്കന്മാരും ജറുസലെംസമൂഹവും രണ്ടാംമാസത്തില്‍ പെസഹാ ആചരിക്കുന്നതിനെപ്പറ്റി ആലോചനനടത്തി.
3: പെസഹാത്തിരുനാള്‍ തക്കസമയത്ത് ആചരിക്കുവാന്‍ അവര്‍ക്കു സാധിച്ചിരുന്നില്ല. എന്തെന്നാല്‍, വിധിപ്രകാരം ശുദ്ധീകരണംനടത്തിയ പുരോഹിതന്മാരുടെ എണ്ണം കുറവായിരുന്നു. മാത്രമല്ല, ജനങ്ങള്‍ ജറുസലെമില്‍ സമ്മേളിച്ചിരുന്നുമില്ല.
4: രണ്ടാംമാസത്തില്‍ പെസഹാ ആചരിക്കുകയെന്നതു സമൂഹത്തിനു സ്വീകാര്യമായി തോന്നി.
5: ജനം ജറുസലെമില്‍വന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനു പെസഹാ ആചരിക്കണമെന്ന്, ബേര്‍ഷെബാമുതല്‍ ദാന്‍വരെ ഇസ്രായേലിലെങ്ങും വിളംബരംചെയ്യാന്‍, അവര്‍ കല്പനനല്കി. അതുവരെ വിധിപ്രകാരം അധികംപേര്‍ അതാചരിച്ചിരുന്നില്ല.
6: രാജാവും പ്രഭുക്കന്മാരും തയ്യാറാക്കിയ കല്പനയുമായി ദൂതന്മാര്‍ ഇസ്രായേലിലും യൂദായിലും ഉടനീളം സഞ്ചരിച്ചു. രാജകല്പന ഇതായിരുന്നു: ഇസ്രായേല്‍ ജനമേ, അസ്സീറിയാരാജാക്കന്മാരുടെ പിടിയില്‍നിന്നു രക്ഷപെട്ട നിങ്ങളെ അവിടുന്നു കടാക്ഷിക്കേണ്ടതിന്, നിങ്ങള്‍ അബ്രാഹമിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുവിന്‍.
7: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയുംപോലെയാകരുത്. അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചു. നിങ്ങള്‍ കാണുന്നതുപോലെ അവിടുന്നവരെ കഠിനമായി ശിക്ഷിച്ചു.
8: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യക്കാരാകാതെ, കര്ത്താവിനെയനുസരിക്കുവിന്. അവിടുത്തെ ഉഗ്രകോപം നിങ്ങളില്‍നിന്നു നീങ്ങിപ്പോകേണ്ടതിന്, നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന ആലയത്തില്‍വന്ന് അവിടുത്തെ ആരാധിക്കുവിന്‍.
9: നിങ്ങള്‍ കര്‍ത്താവിങ്കലേക്കു മടങ്ങിവരുമെങ്കില്‍, നിങ്ങളുടെ സഹോദരരും മക്കളും തങ്ങളെ തടവുകാരാക്കിയവരുടെമുമ്പില്‍ കരുണകണ്ടെത്തുകയും ഈ ദേശത്തേക്കു തിരിച്ചുവരുകയും ചെയ്യും. ദൈവമായ കര്‍ത്താവു കൃപാലുവും കാരുണ്യവാനുമാണ്. നിങ്ങള്‍ മടങ്ങിവന്നാല്‍ അവിടുന്നു നിങ്ങളില്‍നിന്നു മുഖംതിരിക്കുകയില്ല.
10: എഫ്രായിമിലും മനാസ്സെയിലും സെബുലൂണ്‍വരെ നഗരങ്ങള്‍തോറും ദൂതന്മാര്‍ സഞ്ചരിച്ചു. ജനങ്ങളാകട്ടെ, അവരെ പുച്ഛിച്ചു കളിയാക്കി.
11: ആഷേര്‍, മനാസ്സെ, സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍നിന്നു വളരെക്കുറച്ചുപേര്‍മാത്രമേ തങ്ങളെത്തന്നെ എളിമപ്പെടുത്തി, ജറുസലെമിലേക്കു വന്നുള്ളു.
12: കര്‍ത്താവിന്റെ വചനമനുസരിച്ച്, രാജാവും പ്രഭുക്കന്മാരും നല്കിയ കല്പന നിറവേറ്റുന്നതിനു യൂദായിലെ ജനങ്ങള്‍ ഏകമാനസരായി മുന്നോട്ടുവരാന്‍ ദൈവത്തിന്റെ കരം ഇടവരുത്തി.
13: രണ്ടാം മാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ ആഘോഷിക്കുവാന്‍ ഒരു വലിയ ജനാവലി ജറുസലെമില്‍ സമ്മേളിച്ചു.
14: അവര്‍ ജറുസലെമിലുണ്ടായിരുന്ന സകല ബലിപീഠങ്ങളും ധൂപപീഠങ്ങളും തച്ചുടച്ചു കിദ്രോണ്‍താഴ്‌വരയിലേക്ക് എറിഞ്ഞുകളഞ്ഞു.
15: രണ്ടാംമാസം പതിനാലാം ദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായി, തങ്ങളെത്തന്നെ ശുദ്ധീകരിച്ചതിനുശേഷം കര്‍ത്താവിന്റെ ആലയത്തില്‍ ദഹനബലിക്കുള്ള വസ്തുക്കള്‍ സജ്ജമാക്കി.
16: ദൈവപുരുഷനായ മോശയുടെ നിയമമനുസരിച്ച്, നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ അവര്‍ നിന്നു. ലേവ്യര്‍ കൊടുത്ത രക്തമെടുത്തു പുരോഹിതന്മാര്‍ ബലിപീഠത്തിന്മേല്‍ തളിച്ചു.
17: സമൂഹത്തില്‍ പലരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നില്ല. അതിനാല്‍ ലേവ്യര്‍ അവര്‍ക്കുവേണ്ടി പെസഹാക്കുഞ്ഞാടിനെക്കൊന്നു കര്‍ത്തൃസന്നിധിയില്‍ പവിത്രമാക്കി.
18: വളരെപ്പേര്‍ - അതില്‍ ബഹുഭൂരിപക്ഷവും എഫ്രായിം, മനാസ്സെ, ഇസാക്കര്‍, സെബുലൂണ്‍ഗോത്രങ്ങളില്‍നിന്നുള്ളവര്‍ - വിധിപ്രകാരമല്ലാതെ പെസഹാ ഭക്ഷിച്ചു. ഹെസെക്കിയാ അവര്‍ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു:
19: ദേവാലയ നിയമപ്രകാരമുള്ള ശുദ്ധീകരണം കഴിഞ്ഞിട്ടില്ലാത്തവരെങ്കിലും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ ഹൃദയപൂര്‍വ്വം അന്വേഷിക്കുന്ന ഓരോരുത്തരോടും നല്ലവനായ കര്‍ത്താവു ക്ഷമിക്കുമാറാകട്ടെ.
20: കര്‍ത്താവു ഹെസെക്കിയായുടെ പ്രാര്‍ത്ഥന കേട്ടു. അവിടുന്നു ജനത്തെ ശിക്ഷിച്ചില്ല.
21: ജറുസലെമില്‍ സമ്മേളിച്ച ഇസ്രായേല്‍ജനം ഏഴുദിവസം അത്യാഹ്ലാദത്തോടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ ആഘോഷിച്ചു; ലേവ്യരും പുരോഹിതന്മാരും നിത്യേന സര്‍വ്വശക്തിയോടുകൂടെ കര്‍ത്താവിനെ പാടിസ്തുതിച്ചു.
22: കര്‍ത്താവിന്റെ ശുശ്രൂഷയില്‍ പ്രകടിപ്പിച്ച സാമര്‍ത്ഥ്യത്തിനു ഹെസെക്കിയാ ലേവ്യരെ അഭിനന്ദിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനു സ്‌തോത്രവും സമാധാനബലികളുമര്‍പ്പിച്ച്, ജനം ഏഴുദിവസം തിരുനാള്‍ ഭക്ഷണമാസ്വദിച്ചു.
23: ഏഴു ദിവസംകൂടെ തിരുനാള്‍ കൊണ്ടാടാന്‍ സമൂഹം തീരുമാനിച്ചു. അത്, അവര്‍ ആനന്ദത്തോടെ ആഘോഷിച്ചു.
24: യൂദാരാജാവായ ഹെസെക്കിയാ അവര്‍ക്ക് ആയിരം കാളകളെയും ഏഴായിരം ആടുകളെയും കൊടുത്തു; പ്രഭുക്കന്മാര് ആയിരം കാളകളെയും പതിനായിരം ആടുകളെയും. അസംഖ്യം പുരോഹിതന്മാര്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.
25: യൂദാസമൂഹവും പുരോഹിതന്മാരും ലേവ്യരും ഇസ്രായേലില്‍നിന്നുവന്ന സമൂഹവും യൂദായിലും ഇസ്രായേലിലുംവന്നു താമസമാക്കിയവരും അത്യധികം സന്തോഷിച്ചു.
26: ജറുസലെമില്‍ ആഹ്ലാദമലതല്ലി. ഇസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ സോളമന്റെകാലത്തിനുശേഷം ഇങ്ങനെയൊരുത്സവം അവിടെ നടന്നിട്ടില്ല.
27: പുരോഹിതന്മാരും ലേവ്യരും ജനത്തെ ആശീര്‍വ്വദിച്ചു. അവരുടെ പ്രാര്‍ത്ഥനയുടെ സ്വരം സ്വര്‍ഗ്ഗത്തില്‍ ദൈവസന്നിധിയിലെത്തി.
അദ്ധ്യായം 31
മതനവീകരണം
1: ഉത്സവാഘോഷങ്ങള്‍ക്കുശേഷം അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനം യൂദാനഗരങ്ങളില്‍ച്ചെന്ന് അഷേരാപ്രതിഷ്ഠകളും സ്തംഭങ്ങളും ഇടിച്ചുനിരത്തുകയും യൂദാ, ബഞ്ചമിന്, എഫ്രായിം, മനാസ്സെ എന്നിവിടങ്ങളിലെ പൂജാഗിരികളും ബലിപീഠങ്ങളും തകര്‍ക്കുകയുംചെയ്തു. അതിനുശേഷം, ജനം തങ്ങളുടെ നഗരങ്ങളിലേക്ക്, സ്വന്തം അവകാശഭൂമിയിലേക്കു മടങ്ങി.
2: ഹെസെക്കിയാ ശുശ്രൂഷയുടെ അടിസ്ഥാനത്തില്‍ പുരോഹിതന്മാരെയും ലേവ്യരെയും ഗണംതിരിച്ചു. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുന്നതിനും കര്‍ത്താവിന്റെ പാളയത്തിന്റെ കവാടങ്ങളില്‍ ശുശ്രൂഷചെയ്യുന്നതിനും സ്തുതിയും കീര്‍ത്തനങ്ങളും ആലപിക്കുന്നതിനും അവരെ നിയോഗിച്ചു.
3: കര്‍ത്താവിന്റെ നിയമം അനുശാസിക്കുന്നതുപോലെ പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദഹനബലികള്‍ക്കും സാബത്തിലും അമാവാസിയിലും നിശ്ചിതതിരുനാളുകളിലുമുള്ള ദഹനബലികള്‍ക്കുമായി രാജാവു തന്റെ സ്വത്തില്‍ ഒരോഹരിനല്കി.
4: കര്‍ത്താവിന്റെ നിയമത്തിന് അവര്‍ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കേണ്ടതിന്, പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കുമവകാശപ്പെട്ട ഓഹരികൊടുക്കാന്‍ ജറുസലെംനിവാസികളോട് അവന്‍ കല്പിച്ചു.
5: കല്പന പുറപ്പെടുവിച്ചയുടനെ, ജനം ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, വയലിലെ ഇതരവിഭവങ്ങള്‍ എന്നിവയുടെ ആദ്യഫലങ്ങളും എല്ലാത്തിന്റെയും ദശാംശവും ധാരാളമായി കൊണ്ടുവന്നു.
6: യൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരും യൂദാനിവാസികളും തങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും ദശാംശവും ദൈവമായ കര്‍ത്താവിനു പ്രതിഷ്ഠിച്ചിരുന്ന നേര്‍ച്ചവസ്തുക്കളും കൊണ്ടുവന്നു കൂമ്പാരംകൂട്ടി.
7: മൂന്നാംമാസംമുതല്‍ ഏഴാംമാസംവരെ അങ്ങനെ തുടര്‍ന്നു.
8: ഹെസെക്കിയാരാജാവും പ്രഭുക്കന്മാരും അതുകണ്ട്, കര്‍ത്താവിനെയും അവിടുത്തെ ജനമായ ഇസ്രായേലിനെയും പുകഴ്ത്തി.
9: പുരോഹിതന്മാരോടും ലേവ്യരോടും ഹെസെക്കിയാ കൂമ്പാരങ്ങളെക്കുറിച്ചന്വേഷിച്ചു.
10: സാദോക്കുവംശജനും പ്രധാനപുരോഹിതനുമായ അസറിയാരാജാവിനോടു പറഞ്ഞു: കര്‍ത്താവിന്റെ ആലയത്തിലേക്കു ജനം കാഴ്ചകള്‍കൊണ്ടുവരാന്‍ തുടങ്ങിയതുമുതല്‍ ഞങ്ങള്‍ മതിവരെ ഭക്ഷിക്കുകയും ധാരാളം മിച്ചംവരുകയും ചെയ്തിരിക്കുന്നു. കര്‍ത്താവു തന്റെ ജനത്തെ അനുഗ്രഹിച്ചതിനാല്‍ ഇത്ര വലിയൊരു ശേഖരം നമുക്കുണ്ട്.
11: ഹെസെക്കിയായുടെ കല്പനയനുസരിച്ച്, ഇവ സൂക്ഷിക്കുന്നതിനായി കര്‍ത്താവിന്റെ ആലയത്തില്‍ സംഭരണശാലകളൊരുക്കി.
12: അവര്‍ ദശാംശങ്ങളും നേര്‍ച്ചകാഴ്ചകളും വിശ്വസ്തതയോടെകൊണ്ടുവന്നു. ലേവ്യനായ കെനാനിയായാണ് മുഖ്യമായ ചുമതല വഹിച്ചത്. സഹോദരനായ ഷിമെയി അവനെ സഹായിച്ചു.
13: ഹെസെക്കിയാരാജാവും പ്രധാനപുരോഹിതനായ അസറിയായും നിയമിച്ചതനുസരിച്ച് യഹീയേല്‍, അസസിയാ, നഹത്ത്, അസഹേല്‍, യറിമോത്ത്, യോസബാദ്, എലീയേല്‍, ഇസ്മാഖിയാ, മഹത്ത്, ബനായാ എന്നിവര്‍ കെനാനിയായുടെയും ഷിമെയിയുടെയുംകീഴില്‍ മേല്‍നോട്ടക്കാരായി വര്‍ത്തിച്ചു.
14: ലേവ്യനായ ഇമ്‌നായുടെ മകനും പൂര്‍വ്വകവാടത്തിന്റെ കാവല്‍ക്കാരനുമായ കോറെ, ദൈവത്തിനര്‍പ്പിക്കപ്പെട്ട സ്വാഭീഷ്ടക്കാഴ്ചകളുടെ മേല്‍നോട്ടം വഹിച്ചു. ബലിവസ്തുക്കളില്‍ കര്‍ത്താവിനു നീക്കിവച്ചവയും അതിവിശുദ്ധകാഴ്ചകളും അവന്‍ വീതിച്ചുകൊടുത്തു.
15: നഗരങ്ങളില്‍ വസിച്ചിരുന്ന പുരോഹിതസഹോദരന്മാര്‍ക്കു പ്രായഭേദമെന്നിയേ, ഗണമനുസരിച്ച് ഓഹരിയെത്തിച്ചുകൊടുക്കാന്‍ ഏദെന്‍, മിനിയാമീന്‍, യഷുവ, ഷെമായ, അമരിയാ, ഷെക്കാനിയാ എന്നിവര്‍ അവനെ സഹായിച്ചു.
16: ക്രമത്തില്‍ ഗണംതിരിച്ചു പേരുചേര്‍ത്തിട്ടുള്ളവരും ദിനംപ്രതി ഊഴംവച്ചു ദേവാലയത്തില്‍ ശുശ്രൂഷയ്ക്കു വരുന്നവരുമായ മൂന്നും അതിലേറെയും വയസ്സുള്ള പുരുഷന്മാര്‍ ഈ കൂട്ടത്തില്‍പ്പെടുന്നില്ല.
17: പിതൃകുടുംബ ക്രമത്തിലാണ് പുരോഹിതന്മാരുടെപേരെഴുതിയത്. ലേവ്യരില്‍ ഇരുപതും അതിലേറെയും വയസ്സുള്ളവരെമാത്രമേ പട്ടികയില്‍ ചേര്‍ത്തുള്ളു. അതും ഗണംതിരിച്ച്, ശുശ്രൂഷയുടെ ക്രമത്തില്‍.
18: പുരോഹിതരുടെ പട്ടികയില്‍ ഭാര്യമാരുടെയും ശിശുക്കളുടെയും പുത്രീപുത്രന്മാരുടെയും പേരുകളും ഉള്‍പ്പെടുത്തി. കാരണം, തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതില്‍ അവര്‍ വിശ്വസ്തത പുലര്‍ത്തിയിരുന്നു.
19: തങ്ങളുടെ നഗരങ്ങള്‍ക്കുചുറ്റുമുള്ള വയലുകളില്‍ പാര്‍ക്കുന്ന അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ക്കും പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ള ലേവ്യര്‍ക്കും ഓഹരി വിതരണംചെയ്യാന്‍ ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയോഗിച്ചു.
20: യൂദായിലുടനീളം ഹെസെക്കിയാ ഇപ്രകാരമുള്ള ക്രമീകരണങ്ങളേര്‍പ്പെടുത്തി. ദൈവമായ കര്‍ത്താവിന്റെമുമ്പാകെ നന്മയും നീതിയും പ്രവര്‍ത്തിച്ച്, അവന്‍ അവിടുത്തോടു വിശ്വസ്തതപുലര്‍ത്തി.
21: ദൈവഹിതപ്രകാരം, നിയമവും കല്പനകളുമനുസരിച്ച്, ദേവാലയശുശ്രൂഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും അവന്‍ പൂര്‍ണ്ണഹൃദയത്തോടെയാണു ചെയ്തത്. അതില്‍ അവനു വിജയമുണ്ടായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ