മുന്നൂറ്റിനാല്പതാം ദിവസം: എഫേസോസ് 4 - 6


അദ്ധ്യായം 4


ഐക്യത്തിനാഹ്വാനം
1: കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കുലഭിച്ച വിളിക്കുയോഗ്യമായ ജീവിതം നയിക്കുവിന്‍.
2: പൂര്‍ണ്ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടുംകൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍.
3: സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിറുത്താന്‍ ജാഗരൂകരായിരിക്കുവിന്‍.
4: ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരാത്മാവുമാണുള്ളത്.
5: ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു.
6: സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍മാത്രം.

കൃപാവരങ്ങളുടെ വൈവിധ്യം
7: നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്കപ്പെട്ടിരിക്കുന്നു.
8: അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണംചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്കി.
9: അവന്‍ ആരോഹണംചെയ്തുവെന്നതിന്റെ അര്‍ത്ഥമെന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങിയെന്നുകൂടെയല്ലേ?
10: ഇറങ്ങിയവന്‍തന്നെയാണ്, എല്ലാ വസ്തുക്കളെയും പൂരിതമാക്കാന്‍വേണ്ടി എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കുമുപരി ആരോഹണംചെയ്തവനും.
11: അവന്‍, ചിലര്‍ക്ക് അപ്പസ്‌തോലന്മാരും പ്രവാചകന്മാരും സുവിശേഷപ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റുമാകാന്‍ വരം നല്കി.
12: ഇതു വിശുദ്ധരെ പരിപൂര്‍ണ്ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനുംവേണ്ടിയാണ്.
13: വിശ്വാസത്തിന്റെ ഐക്യത്തിലും
ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ്ണജ്ഞാനത്തിലും എല്ലാവരുമെത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണ്ണതയുടെ അളവനുസരിച്ച്, പക്വതയാര്‍ന്ന മനുഷ്യരാവുകയുംചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.
14: നാം ഇനിമേല്‍, തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍ മനുഷ്യര്‍ കൗശലപൂര്‍വ്വം നല്കുന്ന, വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെറിയപ്പെടുകയുംചെയ്യുന്ന ശിശുക്കളാകരുത്.
15: പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട്, ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു.
16: അവന്‍വഴി ശരീരംമുഴുവന്‍, ഓരോ സന്ധിബന്ധവും അതതിന്റെ ജോലി നിര്‍വ്വഹിക്കത്തക്കവിധം സമന്വയിക്കപ്പെട്ടു വളരുകയും സ്‌നേഹത്തില്‍ രൂപപ്പെടുകയും ചെയ്യുന്നു.

ക്രിസ്തുവില്‍ നവജീവിതം
17: കര്‍ത്താവില്‍ ഞാന്‍ നിങ്ങളോടുറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ക്കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്.
18: ഹൃദയകാഠിന്യംനിമിത്തം അജ്ഞത ബാധിച്ച അവര്‍, ബുദ്ധിയില്‍ അന്ധകാരംനിറഞ്ഞ്, ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു.
19: അവര്‍ മനസ്സു മരവിച്ച്, ഭോഗാസക്തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്ധികളിലും ആവേശത്തോടെ മുഴുകി.
20: പക്ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചത്.
21: നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെതന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
22: നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ, ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.
23: നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.
24: യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.

വര്‍ജ്ജിക്കേണ്ട തിന്മകള്‍
25: അതിനാല്‍, വ്യാജംവെടിഞ്ഞ്, എല്ലാവരും തങ്ങളുടെ അയല്ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്.
26: കോപിക്കാം; എന്നാല്‍, പാപംചെയ്യരുത്. നിങ്ങളുടെ കോപം, സൂര്യനസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.
27: സാത്താന്, നിങ്ങളവസരം കൊടുക്കരുത്.
28: മോഷ്ടാവ്, ഇനിമേല്‍ മോഷ്ടിക്കരുത്. അവന്‍ ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകള്‍കൊണ്ടു മാന്യമായ ജോലി ചെയ്യട്ടെ.
29: നിങ്ങളുടെ അധരങ്ങളില്‍നിന്നു തിന്മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍.
30: രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്.
31: സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്മകളോടുംകൂടെ നിങ്ങളുപേക്ഷിക്കുവിന്‍.
32: ദൈവം ക്രിസ്തുവഴി, നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.

അദ്ധ്യായം 5


ദൈവത്തെ അനുകരിക്കുക
1: വത്സലമക്കളെപ്പോലെ, നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.
2: ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.
3: നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്. അങ്ങനെ വിശുദ്ധര്‍ക്കു യോഗ്യമായരീതിയില്‍ വര്‍ത്തിക്കുവിന്‍.
4: മ്ലേച്ഛതയും വ്യര്‍ത്ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം, കൃതജ്ഞതാസ്‌തോത്രമാണുചിതം.
5: വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും - വിഗ്രഹാരാധകനും - ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തിലവകാശമില്ലെന്നു നിങ്ങളറിഞ്ഞുകൊള്ളുവിന്‍.
6: ആരും അര്‍ത്ഥശൂന്യമായ വാക്കുകള്‍കൊണ്ടു നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു.
7: അതിനാല്‍, അവരുമായി സമ്പര്‍ക്കമരുത്.
8: ഒരിക്കല്‍ നിങ്ങള്‍, അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു.
9: പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം, സകലനന്മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്.
10: കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളവയെന്തെന്നു വിവേചിച്ചറിയുവിന്‍.
11: അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍.
12: അവര്‍ രഹസ്യമായിച്ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ.

പ്രകാശിതമായവയെല്ലാം പ്രശോഭിക്കും.
13: ഇങ്ങനെ പ്രശോഭിക്കുന്നതെല്ലാം പ്രകാശമാണ്.
14: അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: ഉറങ്ങുന്നവനേ, ഉണരുക, മരിച്ചവരില്‍നിന്ന് എഴുന്നേല്ക്കുക, ക്രിസ്തു നിന്റെമേല്‍ പ്രകാശിക്കും.
15: അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ, വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്ധിക്കുവിന്‍.
16: ഇപ്പോള്‍ തിന്മയുടെ ദിനങ്ങളാണ്. നിങ്ങളുടെ സമയം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവിന്‍.
17: ഭോഷന്മാരാകാതെ കര്‍ത്താവിന്റെ അഭീഷ്ടമെന്തെന്നു മനസ്സിലാക്കുവിന്‍.
18: നിങ്ങള്‍ വീഞ്ഞുകുടിച്ച്, ഉന്മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിന്‍.
19: സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണംചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍.
20: എപ്പോഴും എല്ലാറ്റിനുംവേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍, പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
21: ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍.

ഭാര്യാഭര്‍ത്താക്കന്മാര്‍
22: ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനെന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍.
23: എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവു ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും.
24: സഭ, ക്രിസ്തുവിനു വിധേയയായിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം.
25: ഭര്‍ത്താക്കന്മാരേ, ക്രിസ്തു, സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയുംചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.
26: അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി, വചനത്താല്‍ വെണ്മയുള്ളതാക്കി.
27: ഇത്, അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണ്ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനുംവേണ്ടിയാണ്.
28: അതുപോലെതന്നെ, ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെയെന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍, തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്.
29: ആരുമൊരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ക്രിസ്തു, സഭയെയെന്നപോലെ, അവനതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയുംചെയ്യുന്നു.
30: എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്.
31: ഇക്കാരണത്താല്‍ പുരുഷന്‍, പിതാവിനെയും മാതാവിനെയുംവിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും.
32: ഇതൊരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണു ഞാനിതു പറയുന്നത്.
33: ചുരുക്കത്തില്‍, നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയുംവേണം.


അദ്ധ്യായം 6


മക്കളും മാതാപിതാക്കന്മാരും
1: കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍, മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്.
2: നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.
3: വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന ഇതത്രേ.
4: പിതാക്കന്മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപമുളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.

ഭൃത്യന്മാരുംയജമാനന്മാരും
5: ദാസന്മാരേ, നിങ്ങളുടെ ലൗകികയജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്മാര്‍ഥതയോടുംകൂടെ അനുസരിക്കണം.
6: മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ അവരുടെ കണ്മുമ്പില്‍മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കാതെ, പൂര്‍ണ്ണഹൃദയത്തോടെ ദൈവഹിതമനുവര്‍ത്തിച്ചുകൊണ്ട് ക്രിസ്തുവിന്റെ ദാസന്മാരായിരിക്കുവിന്‍.
7: മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടിയെന്നപോലെ സന്മനസ്സോടെ ശുശ്രൂഷ ചെയ്യണം.
8: ഓരോരുത്തര്‍ക്കും, സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ, നല്ല പ്രവൃത്തികള്‍ക്ക്, തക്ക പ്രതിഫലം കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നറിഞ്ഞുകൊള്ളുവിന്‍.
9: യജമാനന്മാരേ, നിങ്ങളും ഇതേ രീതിയില്‍ത്തന്നെ ദാസന്മാരോടു പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനന്‍ സ്വര്‍ഗ്ഗത്തിലുണ്ടെന്നും അവിടുത്തേക്കു മുഖംനോട്ടമില്ലെന്നുമറിയുവിന്‍.

ആത്മീയ സമരം
10: അവസാനമായി, കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
11: സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
12: എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനുമെതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന, തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
13: അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
14: അതിനാല്‍, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചംധരിച്ച്, നിങ്ങള്‍ ഉറച്ചുനില്ക്കുവിന്‍.
15: സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍.
16: സര്‍വ്വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന്, നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിചയെടുക്കുവിന്‍.
17: രക്ഷയുടെ പടത്തൊപ്പിയണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാളെടുക്കുകയും ചെയ്യുവിന്‍. 

നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍

18: നിങ്ങള്‍, അപേക്ഷകളോടും യാചനകളോടുംകൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തമുണര്‍ന്നിരുന്ന്, എല്ലാ വിശുദ്ധര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
19: ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം, ധൈര്യപൂര്‍വ്വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
20: സുവിശേഷ രഹസ്യത്തിന്റെ ബന്ധനസ്ഥനായ സ്ഥാനപതിയാണല്ലോ ഞാന്‍. എന്റെ കടമയ്‌ക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കാന്‍വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.

ഉപസംഹാരം, ആശംസ
21: ഞാന്‍ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നുമറിയാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയസഹോദരനും കര്‍ത്താവിന്റെ വിശ്വസ്തശുശ്രൂഷകനുമായ തിക്കിക്കോസ്, നിങ്ങളോട് എല്ലാം പറയുന്നതാണ്.
22: ഇതിനുവേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെയടുത്തേക്കയയ്ക്കുന്നത് - ഞങ്ങളുടെ വിശേഷങ്ങള്‍ നിങ്ങളെയറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനുംവേണ്ടി.
23: സഹോദരര്‍ക്കു പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും വിശ്വാസപൂര്‍വകമായ സ്‌നേഹവും സമാധാനവും.
24: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും കൃപയും നിത്യജീവനുമുണ്ടാകട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ