മുന്നൂറ്റിനാല്പത്തൊന്നാം ദിവസം: ഫിലിപ്പി 1 - 4


അദ്ധ്യായം 1


അഭിവാദനം

1: യേശുക്രിസ്തുവിന്റെ ദാസന്മാരായ പൗലോസും തിമോത്തേയോസും ഫിലിപ്പിയിലെ മെത്രാന്മാരും ഡീക്കന്മാരുമുള്‍പ്പെടെ യേശുക്രിസ്തുവിലുള്ള സകല വിശുദ്ധര്‍ക്കുമെഴുതുന്നത്.
2: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

കൃതജ്ഞതയും പ്രാര്‍ഥനയും
3: ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു നന്ദിപറയുന്നു;
4: എപ്പോഴും എന്റെ എല്ലാ പ്രാര്‍ത്ഥനകളിലും നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി സന്തോഷത്തോടെ യാചിക്കുന്നു;
5: ആദ്യദിവസംമുതല്‍ ഇന്നുവരെയും സുവിശേഷപ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്മയ്ക്കു ഞാന്‍ നന്ദി പറയുന്നു.
6: നിങ്ങളില്‍ സത്പ്രവൃത്തി ആരംഭിച്ചവന്‍, യേശുക്രിസ്തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനിക്കു ബോദ്ധ്യമുണ്ട്.
7: നിങ്ങളെ എന്റെ ഹൃദയത്തില്‍ സംവഹിക്കുന്നതുകൊണ്ട്, നിങ്ങളെല്ലാവരെയുംകുറിച്ച് ഞാന്‍ അപ്രകാരം വിചാരിക്കുന്നതു യുക്തമാണ്. കാരണം, നിങ്ങളെല്ലാവരും കൃപയില്‍ എന്റെ പങ്കുകാരാണ്; അതുപോലെതന്നെ, എന്റെ ബന്ധനത്തിലും സുവിശേഷസംരക്ഷണത്തിലും സ്ഥിരീകരണത്തിലും.
8: യേശുക്രിസ്തുവിന്റെ വാത്സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്രമാത്രമാഗ്രഹിക്കുന്നുവെന്നതിനു ദൈവംതന്നെ സാക്ഷി.
9: നിങ്ങളുടെ സ്‌നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്തിയിലും ഉത്തരോത്തരം വര്‍ദ്ധിച്ചുവരട്ടെയെന്ന്, ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
10: അങ്ങനെ, ഉത്തമമായവ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു കഴിയും.
11: ദൈവത്തിന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന നീതിയുടെ ഫലങ്ങള്‍കൊണ്ടു നിറഞ്ഞ്, നിങ്ങള്‍ ക്രിസ്തുവിന്റെ ദിനത്തിലേക്ക് നിഷ്‌കളങ്കരും നിര്‍ദ്ദോഷരുമായി ഭവിക്കട്ടെ.

എനിക്കു ജീവിതം ക്രിസ്തു
12: സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം സുവിശേഷത്തിന്റെ പുരോഗതിക്കു കാരണമായെന്നു നിങ്ങളറിയാന്‍ ഞാനാഗ്രഹിക്കുന്നു.
13: കാരണം, ഞാന്‍ ക്രിസ്തുവിനുവേണ്ടിയാണു ബന്ധനസ്ഥനായതെന്നു പ്രത്തോറിയംമുഴുവനിലും ശേഷമെല്ലാവര്‍ക്കും സുവിദിതമാണ്.
14: മിക്കസഹോദരര്‍ക്കും എന്റെ ബന്ധനംനിമിത്തം കര്‍ത്താവില്‍ ആത്മധൈര്യം ലഭിച്ചതുകൊണ്ട്, ഭയംകൂടാതെ ദൈവവചനം പ്രസംഗിക്കാന്‍ അവര്‍ കൂടുതല്‍ സന്നദ്ധരായിരിക്കുന്നു.
15: ചിലര്‍ അസൂയയും മാത്സര്യവുംനിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്മനസ്സോടെതന്നെ പ്രസംഗിക്കുന്നു.
16: ഇവര്‍ സ്‌നേഹത്തിന്റെ പേരിലാണ് അങ്ങനെ ചെയ്യുന്നത്. കാരണം, സുവിശേഷത്തിന്റെ സംരക്ഷണത്തിനു ഞാന്‍ നിയുക്തനാണെന്ന് അവര്‍ക്കറിയാം.
17: ആദ്യത്തെ കൂട്ടര്‍ കക്ഷിമാത്സര്യംമൂലം, എന്റെ ബന്ധനത്തില്‍ എനിക്കു ദുഃഖം വര്‍ദ്ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട്, ആത്മാര്‍ഥതകൂടാതെ ക്രിസ്തുവിനെ പ്രസംഗിക്കുന്നു.
18: എന്നാലെന്ത്? ആത്മാര്‍ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും.
19: നിങ്ങളുടെ പ്രാര്‍ത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ ദാനത്താലും ഇതെനിക്കു മോചനത്തിനായി പരിണമിക്കുമെന്നു ഞാനറിയുന്നു.
20: ആകയാല്‍, എനിക്കൊന്നിലും ലജ്ജിക്കേണ്ടിവരുകയില്ലെന്നും, മറിച്ച്, പൂര്‍ണ്ണധൈര്യത്തോടെ എപ്പോഴുമെന്നപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്തില്‍ - ജീവിതംവഴിയോ മരണംവഴിയോ - മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹവും പ്രതീക്ഷയുമുണ്ട്.
21: എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.
22: ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ.
23: ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച്, ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്ഠം.
24: പക്ഷേ, ഞാന്‍ ശരീരത്തില്‍ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതലാവശ്യമാണ്.
25: നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള സന്തോഷത്തിനുമായി ഞാന്‍ തുടര്‍ന്നു ജീവിക്കുമെന്നും നിങ്ങളെല്ലാവരുടെയുംകൂടെ ആയിരിക്കുമെന്നും എനിക്കറിയാം.
26: നിങ്ങളുടെയടുത്തേക്കുള്ള എന്റെ തിരിച്ചുവരവ്, യേശുക്രിസ്തുവില്‍ ഞാന്‍മൂലമുള്ള നിങ്ങളുടെ അഭിമാനത്തെ വര്‍ദ്ധിപ്പിക്കും. 

വിശ്വാസത്തെപ്രതി പോരാട്ടം
27: ഞാന്‍ നിങ്ങളെ വന്നുകണ്ടാലും നിങ്ങളില്‍നിന്നു ദൂരസ്ഥനായിരുന്നാലും, നിങ്ങള്‍ ഒരേ ആത്മാവോടും ഒരേ മനസ്സോടുംകൂടെ ഉറച്ചുനിന്ന്, സുവിശേഷത്തിലുള്ള വിശ്വാസത്തിനുവേണ്ടി പോരാടുന്നുവെന്നു നിങ്ങളെക്കുറിച്ചു കേള്‍ക്കുവാന്‍തക്കവിധം, ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായരീതിയില്‍ നിങ്ങള്‍ ജീവിക്കണമെന്നുമാത്രം.
28: നിങ്ങളുടെ എതിരാളികളില്‍നിന്നുണ്ടാകുന്ന യാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തില്‍നിന്നുള്ള അടയാളമാണത് - അവര്‍ക്കു നാശത്തിന്റെയും നിങ്ങള്‍ക്കു രക്ഷയുടെയും.
29: ക്രിസ്തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടെയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.
30: ഒരിക്കല്‍ ഞാന്‍ ചെയ്തതായി കണ്ടതും ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ത്തന്നെയാണല്ലോ നിങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്.

അദ്ധ്യായം 2


തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തു
1: ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍
2: നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവുമുള്ളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍.
3: മാത്സര്യമോ വ്യര്‍ത്ഥാഭിമാനമോമൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം.
4: ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം.
5: യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം, നിങ്ങളിലുമുണ്ടാകട്ടെ.
6: ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
7: തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്, ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തിലായിത്തീര്‍ന്ന്,
8: ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
9: ആകയാല്‍, ദൈവമവനെ അത്യധികമുയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കുമുപരിയായ നാമം നല്കുകയും ചെയ്തു.
10 : ഇത്, യേശുവിന്റെ നാമത്തിനുമു മ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, 
11: യേശുക്രിസ്തു കര്‍ത്താവാണെന്ന്, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. 

ലോകത്തിന്റെ വെളിച്ചം
12: എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ളതുപോലെ, എന്റെ സാന്നിദ്ധ്യത്തില്‍മാത്രമല്ലാ, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വ്വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അദ്ധ്വാനിക്കുവിന്‍.
13: എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച്, ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്.
14: എല്ലാകാര്യങ്ങളും മുറുമുറുപ്പും തര്‍ക്കവുംകൂടാതെ ചെയ്യുവിന്‍.
15: അങ്ങനെ, നിങ്ങള്‍ നിര്‍ദ്ദോഷരും നിഷ്‌കളങ്കരുമായിത്തീര്‍ന്ന്, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയില്‍ കുറ്റമറ്റ ദൈവ മക്കളാവട്ടെ; അവരുടെ മദ്ധ്യേ, ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കുകയുംചെയ്യട്ടെ. 
16: നിങ്ങള്‍ ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുവിന്‍. അപ്പോള്‍ ഞാനോടിയതും അദ്ധ്വാനിച്ചതും വ്യര്‍ത്ഥമായില്ലെന്ന്, ക്രിസ്തുവിന്റെ ദിനത്തില്‍ എനിക്കഭിമാനിക്കാം.
17: നിങ്ങളുടെ ബലിയുടെയും വിശ്വാസത്തില്‍നിന്നുള്ള ശുശ്രൂഷയുടെയുംമേല്‍ ഒരു നൈവേദ്യമായി എന്റെ ജീവന്‍ ചൊരിയേണ്ടിവന്നാല്‍ത്തന്നെയും, ഞാന്‍ അതില്‍ സന്തോഷിക്കുകയും നിങ്ങളെല്ലാവരോടുംകൂടെ ആ നന്ദിക്കുകയും ചെയ്യും.
18: ഇപ്രകാരംതന്നെ നിങ്ങളും എന്നോടുകൂടെ സന്തോഷിക്കുകയും എന്റെ ആനന്ദത്തില്‍ പങ്കുകൊള്ളുകയും ചെയ്യുവിന്‍.

തിമോത്തേയോസ്
19: നിങ്ങളുടെ വിവരങ്ങളറിഞ്ഞ്, എനിക്കു സന്തോഷിക്കാന്‍വേണ്ടി, തിമോത്തേയോസിനെ ഉടനെ നിങ്ങളുടെയടുത്തേക്ക് അയയ്ക്കാമെന്ന്, കര്‍ത്താവായ യേശുവില്‍ ഞാന്‍ പ്രത്യാശിക്കുന്നു.
20: അവനെപ്പോലെ നിങ്ങളുടെ കാര്യത്തില്‍ ആത്മാര്‍ഥമായി താത്പര്യമുള്ള വേറൊരാള്‍ എനിക്കില്ല.
21: എല്ലാവരുമന്വേഷിക്കുന്നതു സ്വന്തം കാര്യമാണ്. യേശുക്രിസ്തുവിന്റെ കാര്യമല്ല.
22: എന്നാല്‍, തിമോത്തേയോസിന്റെ സ്വഭാവഗുണം നിങ്ങള്‍ക്കറിയാമല്ലോ. പുത്രന്‍ പിതാവിനോടൊത്തെന്നതുപോലെ അവന്‍ എന്നോടൊത്തു സുവിശേഷത്തിനു ശുശ്രൂഷ ചെയ്തു.
23: എന്റെ കാര്യം എങ്ങനെയാകുമെന്നറിഞ്ഞാലുടനെ അവനെ അയയ്ക്കാമെന്നു പ്രതീക്ഷിക്കുന്നു.
24: എനിക്കു വേഗം വരാന്‍ സാധിക്കുമെന്നു കര്‍ത്താവില്‍ ഞാന്‍ പ്രത്യാശിക്കുന്നു.

എപ്പഫ്രോദിത്തോസ്
25: എന്റെ സഹോദരനും സഹപ്രവര്‍ത്തകനും സഹയോദ്ധാവും നിങ്ങളുടെ അപ്പസ്‌തോലനും എന്റെ ആവശ്യങ്ങളില്‍ ശുശ്രൂഷകനുമായ എപ്പഫ്രോദിത്തോസിനെ നിങ്ങളുടെയടുത്തേക്ക് അയയ്‌ക്കേണ്ടതാണെന്നു ഞാന്‍ കരുതുന്നു.
26: നിങ്ങളെയെല്ലാവരെയും കാണാന്‍, അവന്‍ അതീവ തത്പരനാണ്. കൂടാതെ, താന്‍ രോഗിയാണെന്നു നിങ്ങള്‍ കേട്ടതില്‍ അവന്‍ വളരെ അസ്വസ്ഥനായിരിക്കുകയുമാണ്.
27: അതേ, അവന്‍ രോഗബാധിതനായി മരണത്തോളമെത്തി. എങ്കിലും ദൈവമവനോടു കരുണ കാണിച്ചു. അവനോടുമാത്രമല്ല എന്നോടും-എനിക്കു ദുഃഖത്തിന്മേല്‍ ദുഃഖമുണ്ടാകാതിരിക്കാന്‍വേണ്ടി.
28: അവനെ നിങ്ങള്‍ വീണ്ടും കണ്ടു സന്തോഷിക്കാനും അങ്ങനെ, എന്റെ ദുഃഖം കുറയാനുംവേണ്ടി അവനെ അയയ്ക്കാന്‍, ഞാനതീവ തത്പരനാണ്.
29: അതുകൊണ്ട്, പൂര്‍ണ്ണ സന്തോഷത്തോടെ നിങ്ങള്‍ കര്‍ത്താവില്‍ അവനെ സ്വീകരിക്കുവിന്‍. അവനെപ്പോലെയുള്ളവരെ നിങ്ങള്‍ ബഹുമാനിക്കണം.
30: കാരണം, ക്രിസ്തുവിനുവേണ്ടിയുള്ള ശുശ്രൂഷയില്‍, അവന്‍ മരണത്തിന്റെ വക്കുവരെയെത്തി. എനിക്കുവേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു പരിഹരിക്കാന്‍ സ്വന്തം ജീവന്‍തന്നെ അവനപകടത്തിലാക്കി.


അദ്ധ്യായം 3

    
യഥാര്‍ത്ഥ നീതി
1  എന്റെ സഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. ഒരേ കാര്യം വീണ്ടുമെഴുതുന്നതില്‍ എനിക്കു മടുപ്പു തോന്നുന്നില്ല; നിങ്ങള്‍ക്കതു കൂടുതല്‍ സുരക്ഷിതത്വം നല്കും.
2: നായ്ക്കളെയും തിന്മകള്‍ പ്രവര്‍ത്തിക്കുന്നവരെയും പരിച്ഛേദന വാദികളെയും സൂക്ഷിച്ചുകൊള്ളുവിന്‍.
3: നമ്മളാണു യഥാര്‍ത്ഥ പരിച്ഛേദിതര്‍ . ദൈവത്തെ ആത്മാവിലാരാധിക്കുകയും യേശുക്രിസ്തുവില്‍ അഭിമാനംകൊള്ളുകയും ജഡത്തില്‍ ശരണംവയ്ക്കാതിരിക്കുകയുംചെയ്യുന്ന നമ്മള്‍.
4: എന്നാല്‍, എനിക്കു ശരീരത്തിലും പ്രത്യാശ വയ്ക്കാന്‍ കഴിയും. ശരീരത്തില്‍ പ്രത്യാശയുണ്ടെന്നു വിചാരിക്കുന്ന ആരെയുംകാള്‍ കൂടുതലായി അതിനുള്ള അവകാശമെനിക്കുണ്ട്.
5: കാരണം, എട്ടാംദിവസം പരിച്ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായേല്‍വംശത്തിലും ബഞ്ചമിന്‍ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍നിന്നു ജനിച്ച ഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്‍.
6: തീക്ഷ്ണതകൊണ്ടു സഭയെ പീഡിപ്പിച്ചവന്‍; നീതിയുടെ കാര്യത്തില്‍ നിയമത്തിന്റെമുമ്പില്‍ കുറ്റമില്ലാത്തവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന
7: ഇവയെല്ലാം, ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി.
8: ഇവമാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം, കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വ്വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്.
9: ഇത്, ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനുംവേണ്ടിയത്രേ. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്; പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസത്തെ ആസ്പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി.
10: അത്, അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും ഞാനറിയുന്നതിനും അവന്റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്റെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടിയാണ്.
11: അങ്ങനെ മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പു പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. 

ലക്ഷ്യത്തിലേക്ക്
12: ഇതെനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണ്ണനായെന്നോ അര്‍ത്ഥമില്ല. ഇതു സ്വന്തമാക്കാന്‍വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. 
13: സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.
14: യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു.
15: അതിനാല്‍, നമ്മില്‍ പൂര്‍തപ്രാപിച്ചവര്‍ ഇങ്ങനെതന്നെ ആഗ്രഹിക്കട്ടെ. ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ഭിന്നമായി ചിന്തിക്കുന്നെങ്കില്‍ ദൈവം നിങ്ങള്‍ക്കതു വ്യക്തമാക്കിത്തരും.
16: എന്നാല്‍, നേടിയെടുത്തതിനെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെയാവണം നമ്മുടെ പ്രവര്‍ത്തനം. 
17: സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെകൂടെച്ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍.
18: എന്നാല്‍, പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നെന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെയാവര്‍ത്തിക്കുന്നു.
19: നാശമാണവരുടെയവസാനം; ഉദരമാണവരുടെ ദൈവം. ലജ്ജാകരമായതില്‍ അവരഭിമാനംകൊള്ളുന്നു.
20: ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്; അവിടെനിന്നൊരു രക്ഷകനെ, കര്‍ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു. 
21: സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി, അവന്‍ നമ്മുടെ ദുര്‍ബ്ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും.

അദ്ധ്യായം 4

    
    1: ആകയാല്‍ പ്രിയപ്പെട്ടവരേ, ഞാന്‍ കാണാനാഗ്രഹിക്കുന്ന, എന്റെ സന്തോഷവും കിരീടവുമായ വത്‌സലസഹോദരരേ, നിങ്ങള്‍ കര്‍ത്താവിലുറച്ചുനില്ക്കുവിന്‍. 

    ഉപദേശങ്ങള്‍
    2 : കര്‍ത്താവില്‍ ഏകമനസ്സോടെയായിരിക്കാന്‍ ഞാന്‍ എവോദിയായോടും സിന്തിക്കെയോടുമഭ്യര്‍ത്ഥിക്കുന്നു.
    3: കൂടാതെ, എന്റെ ആത്മസുഹൃത്തേ, ക്ലെമന്റിനോടും എന്റെ മറ്റു സഹപ്രവര്‍ത്തകരോടുംകൂടെ സുവിശേഷത്തിനുവേണ്ടി എന്നോടൊപ്പം പ്രയത്നിച്ച ആ സ്ത്രീകളെ സഹായിക്കണമെന്ന്, ഞാന്‍ നിന്നോടഭ്യര്‍ഥിക്കുന്നു. അവരുടെ നാമം ജീവന്റെ പുസ്തകത്തിലുണ്ട്.
    4: നിങ്ങളെപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.
    5: നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു. 
    6: ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയിലര്‍പ്പിക്കുവിന്‍.
    7: അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.
    8: അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാര്‍ഹവും സ്തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍.
    9: എന്നില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ക്കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്റെ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും. 

    സഹായത്തിനു നന്ദി
    10: നിങ്ങള്‍ ഇപ്പോള്‍ വീണ്ടും എന്നോടു താത്പര്യം കാണിക്കുന്നതിനാല്‍, ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിക്കുന്നു. ഈ താത്പര്യം നിങ്ങള്‍ക്കു പണ്ടുമുണ്ടായിരുന്നതാണ്; എന്നാല്‍, അതു പ്രകടിപ്പിക്കാന്‍ അവസരമില്ലായിരുന്നല്ലോ.
    11: എനിക്കെന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല, ഞാനിതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.
    12: താഴ്ന്നനിലയില്‍ ജീവിക്കാന്‍ എനിക്കറിയാം; സമൃദ്ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് - അതേ, സുഭിക്ഷത്തിലും ദുര്‍ഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം.
    13: എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാംചെയ്യാന്‍ എനിക്കു സാധിക്കും.
    14: എങ്കിലും, എന്റെ ഞെരുക്കങ്ങളില്‍ സൗമനസ്യത്തോടെ നിങ്ങള്‍ പങ്കുചേര്‍ന്നു.
    15: ഫിലിപ്പിയരേ, സുവിശേഷപ്രചാരണത്തിന്റെ ആരംഭത്തില്‍ ഞാന്‍ മക്കെദോനിയാ വിട്ടപ്പോള്‍ നിങ്ങളൊഴികെ മറ്റൊരു സഭയും എന്നോടു കൊടുക്കല്‍വാങ്ങലില്‍ പങ്കുചേര്‍ന്നില്ലെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ.
    16: ഞാന്‍ തെസലോനിക്കായില്‍ ആയിരുന്നപ്പോള്‍പോലും, എന്റെ ആവശ്യത്തിന് ഒന്നുരണ്ടു പ്രാവശ്യം നിങ്ങള്‍ സഹായമയച്ചുതന്നു.
    17: ഞാന്‍ ദാനമാഗ്രഹിക്കുന്നുവെന്നു വിചാരിക്കരുത്; പിന്നെയോ, നിങ്ങള്‍ക്കു പ്രതിഫലം വര്‍ദ്ധിക്കണമെന്നാണ് എന്റെയാഗ്രഹം.
    18: എനിക്ക് ആവശ്യത്തിനും അതിലധികവും ലഭിച്ചു. എനിക്ക് എല്ലാം തികഞ്ഞിരിക്കുന്നു; കാരണം, എപ്പഫ്രോദിത്തോസിന്റെയടുത്തുനിന്ന്, നിങ്ങളുടെ ദാനം, ദൈവത്തിനു പ്രസാദിച്ചതും സുരഭിലവും സ്വീകാര്യവുമായ ബലി, ഞാന്‍ സ്വീകരിച്ചു.
    19: എന്റെ ദൈവം, തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നല്കും.
    20: നമ്മുടെ പിതാവായ ദൈവത്തിന് എന്നുമെന്നേയ്ക്കും മഹത്വണ്ടായിരിക്കട്ടെ! ആമേന്‍.
    21: നിങ്ങള്‍ യേശുക്രിസ്തുവില്‍ സകല വിശുദ്ധരെയും അഭിവാദനംചെയ്യുവിന്‍. എന്റെകൂടെയുള്ള സഹോദരര്‍ നിങ്ങളെയഭിവാദനം ചെയ്യുന്നു.
    22: എല്ലാ വിശുദ്ധരും, പ്രത്യേകിച്ച് സീസറിന്റെ ഭവനത്തില്‍പ്പെട്ടവര്‍, നിങ്ങളെയഭിവാദനംചെയ്യുന്നു.
    23: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെയുണ്ടായിരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ