മുന്നൂറ്റിനാല്പത്തിയേഴാം ദിവസം: തീത്തോസ് 1 - 3; ഫിലമോൻ

തീത്തോസ്

അദ്ധ്യായം 1

അഭിവാദനം
1: ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനുമായ പൗലോസില്‍നിന്ന്:
2: ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസത്തെയും ദൈവഭക്തിക്കുചേര്‍ന്ന സത്യത്തിന്റെ ജ്ഞാനത്തെയും നിത്യജീവന്റെ പ്രത്യാശയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി, ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.
3: ഈ പ്രത്യാശ, വ്യാജംപറയാത്തവനായ ദൈവം, യുഗങ്ങള്‍ക്കുമുമ്പു വാഗ്ദാനംചെയ്തിട്ടുള്ളതും തക്കസമയത്ത് തന്റെ വചനത്തിന്റെ പ്രഘോഷണംവഴി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.
4: നമ്മുടെ രക്ഷകനായ ദൈവത്തിന്റെ കല്പനയാല്‍ ഈ പ്രഘോഷണത്തിനു നിയുക്തനായിരിക്കുന്ന ഞാന്‍, നാം പങ്കുചേരുന്ന വിശ്വാസംവഴി, യഥാര്‍ത്ഥത്തില്‍ എന്റെ പുത്രനായ തീത്തോസിനെഴുതുന്നത്. പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.

ക്രേത്തേയിലെ ദൗത്യം
5: ഞാന്‍ നിന്നെ ക്രേത്തേയില്‍ വിട്ടിട്ടുപോന്നത്, നീ അവിടത്തെ കുറവുകളെല്ലാം പരിഹരിക്കുന്നതിനും ഞാന്‍ നിര്‍ദേശിച്ചവിധം എല്ലാ പട്ടണങ്ങളിലും ശ്രേഷ്ഠന്മാരെ നിയമിക്കുന്നതിനുംവേണ്ടിയാണ്.
6: ശ്രേഷ്ഠന്‍ കുറ്റമറ്റസ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്റെ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരുമായിരിക്കണം.
7: മെത്രാന്‍, ദൈവത്തിന്റെ കാര്യസ്ഥനെന്ന നിലയ്ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ ലാഭക്കൊതിയനോ ആയിരിക്കരുത്.
8: മറിച്ച്, അവന്‍ അതിഥിസത്കാരപ്രിയനും നന്മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണംപാലിക്കുന്നവനുമായിരിക്കണം.
9: അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനംനല്കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോദ്ധ്യംജനിപ്പിക്കാനുംകഴിയേണ്ടതിന്, അവന്‍, താന്‍പഠിച്ചറിഞ്ഞ സത്യവചനത്തെ മുറുകെപ്പിടിക്കണം.
10: എന്തെന്നാല്‍, വിധേയത്വമില്ലാത്തവരും അര്‍ത്ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്; പ്രത്യേകിച്ച്, പരിച്ഛേദനവാദികള്‍.
11: അവരെ നിശബ്ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നംവച്ചുകൊണ്ട്, പഠിപ്പിക്കാന്‍പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നതുമുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടംമറിക്കുന്നു.
12: അവരുടെ കൂട്ടത്തിലൊരാള്‍ - അവരുടെതന്നെ ഒരു പ്രവാചകന്‍ -  ഇപ്രകാരം പറയുകയുണ്ടായി: ക്രേത്തേയിലെ ആളുകള്‍ എല്ലായ്‌പോഴും നുണയരും ദുഷ്ടമൃഗങ്ങളും അലസരും ഭോജനപ്രിയരുമാണ്.
13: ഈ പ്രസ്താവം സത്യമാണ്.
14: അതിനാല്‍, യഹൂദരുടെ കെട്ടുകഥകള്‍ക്കും സത്യത്തെ നിഷേധിക്കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും ചെവികൊടുക്കാതെ, അവര്‍ ശരിയായ വിശ്വാസത്തിലുറച്ചുനില്ക്കുന്നതിനുവേണ്ടി നീയവരെ നിര്‍ദ്ദാക്ഷിണ്യം ശാസിക്കുക.
15: നിര്‍മ്മലഹൃദയര്‍ക്ക് എല്ലാം നിര്‍മ്മലമാണ്; എന്നാല്‍, മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മ്മലമല്ല. അവരുടെ ഹൃദയവും മനഃസാക്ഷിയും ദുഷിച്ചതാണ്.
16: തങ്ങള്‍ ദൈവത്തെ അറിയുന്നുവെന്ന് അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍വഴി അവിടുത്തെ നിഷേധിക്കുകയുംചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്.

അദ്ധ്യായം 2


നിര്‍ദ്ദേശങ്ങള്‍
1: നീ ശരിയായ വിശ്വാസസംഹിതയനുസരിച്ചുള്ള കാര്യങ്ങള്‍ പഠിപ്പിക്കുക.
2: പ്രായംചെന്ന പുരുഷന്മാര്‍ മിതത്വംപാലിക്കുന്നവരും ഗൗരവബുദ്ധികളും വിവേകികളും വിശ്വാസത്തിലും സ്‌നേഹത്തിലും സഹനത്തിലും ദൃഢതയുള്ളവരുമായിരിക്കാന്‍ നീ ഉപദേശിക്കുക.
3: പ്രായംചെന്ന സ്ത്രീകള്‍ ആദരപൂര്‍വ്വം പെരുമാറുകയും പരദൂഷണമൊഴിവാക്കുകയും മദ്യപാനത്തിന് അടിമകളാകാതിരിക്കുകയുംചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ലകാര്യങ്ങള്‍ പഠിപ്പിക്കട്ടെ.
4: ഭര്‍ത്താക്കന്മാരെയും കുട്ടികളെയും സ്‌നേഹിക്കാനും, വിവേകവും ചാരിത്രശുദ്ധിയും കുടുംബജോലികളില്‍ താത്പര്യവും ദയാശീലവും ഭര്‍ത്താക്കന്മാരോടു വിധേയത്വവുമുള്ളവരാകാനും യുവതികളെ അവര്‍ പരിശീലിപ്പിക്കട്ടെ.
5: അങ്ങനെ, ദൈവവചനത്തെ അപകീര്‍ത്തിയില്‍നിന്ന് ഒഴിവാക്കാന്‍ അവര്‍ക്കു കഴിയും. ഇപ്രകാരംതന്നെ, ആത്മനിയന്ത്രണംപാലിക്കാന്‍ യുവാക്കന്മാരെ ഉദ്‌ബോധിപ്പിക്കുക.
6: നീ എല്ലാവിധത്തിലും സത്പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക;
7:
 നിന്റെ പ്രബോധനങ്ങളില്‍ സത്യസന്ധതയും ഗൗരവബോധവും ആരും കുറ്റംപറയാത്തവിധം നിര്‍ദ്ദോഷമായ സംസാരരീതിയും പ്രകടമാക്കുക.
8: അങ്ങനെയായാല്‍, എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവുംപറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും.
9: അടിമകളോട്, യജമാനന്മാര്‍ക്കു കീഴ്‌പ്പെട്ടിരിക്കാനും എല്ലാക്കാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദ്ദേശിക്കുക.
10: അവര്‍ എതിര്‍ത്തുസംസാരിക്കരുത്; ഒന്നും അപഹരിക്കുകയുമരുത്; എല്ലാക്കാര്യങ്ങളിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പ്രബോധനങ്ങള്‍ക്കു ഭൂഷണമായിരിക്കത്തക്കവിധം പൂര്‍ണ്ണവും ആത്മാര്‍ഥവുമായ വിശ്വസ്തത പുലര്‍ത്തണം.
11: എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി, ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
12: നിര്‍മ്മതത്വവും ലൗകികമോഹങ്ങളുമുപേക്ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതംനയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു.
13: അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണ്ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.
14: യേശുക്രിസ്തു എല്ലാ തിന്മകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു.
15: ഇക്കാര്യങ്ങള്‍ നീ പ്രഖ്യാപിക്കുക; തികഞ്ഞ അധികാരത്തോടെ നീ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെയവഗണിക്കാതിരിക്കട്ടെ.

അദ്ധ്യായം 3


ക്രിസ്തീയജീവിതചര്യ
1: ഭരണകര്‍ത്താക്കള്‍ക്കും മറ്റധികാരികള്‍ക്കും കീഴ്‌പ്പെട്ടിരിക്കാനും അനുസരണമുള്ളവരായിരിക്കാനും സത്യസന്ധമായ ഏതൊരു ജോലിക്കും സന്നദ്ധരായിരിക്കാനും നീ ജനങ്ങളെ ഓര്‍മ്മിപ്പിക്കുക.
2: ആരെയുംപറ്റി തിന്മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദപ്രകടിപ്പിക്കാനും നീയവരെ ഉദ്‌ബോധിപ്പിക്കുക.
3: എന്തെന്നാല്‍, നാംതന്നെയും ഒരു കാലത്തു മൂഢന്മാരും അനുസരണമില്ലാത്തവരും തെറ്റായ മാര്‍ഗ്ഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങള്‍ക്കും സുഖേച്ഛകള്‍ക്കും അടിമപ്പെട്ടവരും ദ്രോഹബുദ്ധിയിലും അസൂയയിലും ദിവസങ്ങള്‍കഴിച്ചവരും മനുഷ്യരാല്‍ വെറുക്കപ്പെട്ടവരും പരസ്പരം വെറുക്കുന്നവരുമായിരുന്നു.
4: എന്നാല്‍, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്മയും സ്‌നേഹംനിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോള്‍, അവിടുന്നു നമുക്കു രക്ഷ നല്കി;
5: അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്നു നിര്‍വ്വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രേ.
6: ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിച്ചത്.
7: അവിടുത്തെ കൃപാവരത്താല്‍ നാം നീതികരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനുംവേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
8: ഇപ്പറഞ്ഞതു സത്യമാണ്. ദൈവത്തില്‍ വിശ്വസിച്ചവര്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ജാഗരൂകരായിരിക്കാന്‍വേണ്ടി ഇക്കാര്യങ്ങളില്‍ നീ സമ്മര്‍ദം ചെലുത്തണമെന്നു ഞാനാഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യര്‍ക്കു പ്രയോജനകരവുമാണ്.
9: അതുപോലെ, അര്‍ത്ഥശൂന്യമായ വാഗ്വാദങ്ങളിലും വംശാവലികളെക്കുറിച്ചുള്ള ചര്‍ച്ചകളിലും കലഹങ്ങളിലും നിയമത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളിലുംനിന്ന് ഒഴിഞ്ഞുനില്‍ക്കുക. അവ പ്രയോജനരഹിതവും നിഷ്ഫലവുമാണ്.
10: വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം, അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക.
11: അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണ്. അവന്‍ തന്നെത്തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു.
12: ഞാന്‍ അര്‍ത്തേമാസിനെയോ തിക്കിക്കോസിനെയോ നിന്റെയടുത്തേക്കയയ്ക്കുമ്പോള്‍, നിക്കോപ്പോളിസില്‍ എന്റെയടുത്തുവരാന്‍ നീ ഉത്സാഹിക്കണം. മഞ്ഞുകാലം അവിടെ ചെലവഴിക്കാനാണു ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്.
13: നിയമജ്ഞനായ സേനാസിനെയും അപ്പോളോസിനെയും വേഗം യാത്രയാക്കാന്‍ നീ കഴിവുള്ളതെല്ലാംചെയ്യണം; അവര്‍ക്ക് ഒന്നിലും പോരായ്മയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
14: നമ്മുടെ ജനങ്ങള്‍ അടിയന്തിരാവശ്യങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നതിനും പ്രയോജനരഹിതരാകാതിരിക്കുന്നതിനുംവേണ്ടി സത്പ്രവൃത്തികളില്‍ വ്യാപരിക്കാന്‍ പഠിക്കട്ടെ.
15: എന്റെ കൂടെയുള്ളവരെല്ലാം നിനക്ക് അഭിവാദനങ്ങളയയ്ക്കുന്നു. വിശ്വാസത്തില്‍ ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അഭിവാദനങ്ങളര്‍പ്പിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവകൃപയുണ്ടായിരിക്കട്ടെ!


ഫിലമോൻ

അദ്ധ്യായം 1

അഭിവാദനം
1: യേശുക്രിസ്തുവിനെപ്രതി തടവുകാരനായ പൗലോസും സഹോദരന്‍ തിമോത്തേയോസുംകൂടെ, ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ഫിലെമോനേ, നിനക്കും നിന്റെ ഭവനത്തിലെ സഭയ്ക്കും
2: സഹോദരി ആഫിയായ്ക്കും ഞങ്ങളുടെ സഹയോദ്ധാവ് ആര്‍ക്കിപ്പൂസിനും എഴുതുന്നത്.
3: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!

ഫിലെമോന്റെ മാതൃക
4: ഞാന്‍ എന്റെ പ്രാർത്ഥനകളില്‍ നിന്നെ അനുസ്മരിക്കുമ്പോഴെല്ലാം ദൈവത്തിനു നന്ദിപറയുന്നു.
5: എന്തെന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവിനോടും എല്ലാവിശുദ്ധരോടും നിനക്കുള്ള സ്‌നേഹത്തെയും വിശ്വാസത്തേയുംകുറിച്ചു ഞാന്‍ കേള്‍ക്കുന്നുണ്ട്.
6: ക്രിസ്തുവിലുള്ള ഐക്യംമൂലം സകലനന്മകളെയുംകുറിച്ചു നമുക്കു ലഭിക്കുന്ന അറിവ്, ആഴമേറിയതാക്കാന്‍ വിശ്വാസത്തിലുള്ള നിന്റെ ഭാഗഭാഗിത്വം സഹായകമാകട്ടെയെന്നു ഞാന്‍ പ്രാർത്ഥിക്കുന്നു.
7: സഹോദരാ, നിന്റെ സ്‌നേഹത്തില്‍നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്കു ലഭിച്ചു. എന്തെന്നാല്‍, നീവഴി വിശുദ്ധര്‍ ഉന്മേഷഭരിതരായി.

ഒനേസിമോസിനെക്കുറിച്ച്
8: ഉചിതമായതുചെയ്യാന്‍ നിന്നോടാജ്ഞാപിക്കാനുള്ള തന്റേടം ക്രിസ്തുവില്‍ എനിക്കുണ്ടെങ്കിലും സ്‌നേഹംമൂലം നിന്നോടപേക്ഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
9: പൗലോസായ ഞാന്‍ വൃദ്ധനും ഇപ്പോള്‍ യേശുക്രിസ്തുവിനെപ്രതി തടവുകാരനുമാണ്.
10: എന്റെ പുത്രന്‍ ഒനേസിമോസിന്റെ കാര്യമാണു നിന്നോടു ഞാനപേക്ഷിക്കുന്നത്. എന്റെ കാരാഗൃഹവാസകാലത്തു ഞാനവനു പിതാവായി.
11: മുമ്പ്, അവന്‍ നിനക്കു പ്രയോജനരഹിതനായിരുന്നു. ഇപ്പോഴാകട്ടെ അവന്‍ നിനക്കും എനിക്കും പ്രയോജനമുള്ളവനാണ്.
12: അവനെ നിന്റെയടുത്തേക്കു ഞാന്‍ തിരിച്ചയയ്ക്കുന്നു. എന്റെ ഹൃദയംതന്നെയാണു ഞാനയയ്ക്കുന്നത്.
13: സുവിശേഷത്തെപ്രതിയുള്ള എന്റെ ബന്ധിതാവസ്ഥയില്‍ നിനക്കുവേണ്ടി എന്നെ ശുശ്രൂഷിക്കാന്‍, ഞാനവനെ സന്തോഷപൂര്‍വ്വം എന്നോടൊപ്പം നിറുത്തുമായിരുന്നു.
14: നിന്റെ ഔദാര്യം നിര്‍ബന്ധത്താലാകാതെ സ്വതന്ത്രമനസ്സാല്‍ ആകുന്നതിനാണ് നിന്റെ സമ്മതംകൂടാതെ ഒന്നുംചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കാത്തത്.
15: അല്പകാലത്തേക്ക് അവന്‍ നിന്നില്‍നിന്നു വേര്‍പിരിഞ്ഞത്, ഒരുപക്ഷേ നിത്യമായി അവനെ നിനക്കു തിരിച്ചുകിട്ടുന്നതിനായിരിക്കാം.
16: ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി, ലൗകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു.
17: അതുകൊണ്ട്, നീ എന്നെ നിന്റെ സഹകാരിയായി പരിഗണിക്കുന്നെങ്കില്‍, എന്നെപ്പോലെ അവനെയും സ്വീകരിക്കുക.
18: അവന്‍ നിന്നോട് എന്തെങ്കിലും തെറ്റുചെയ്യുകയോ എന്തെങ്കിലും നിനക്കു തരാന്‍ ഉണ്ടായിരിക്കുകയോചെയ്താല്‍ അതെല്ലാം എന്റെപേരില്‍ കണക്കാക്കിക്കൊള്ളുക. 
19: പൗലോസായ ഞാന്‍ എന്റെ സ്വന്തം കൈകൊണ്ടുതന്നെ എഴുതുന്നു, എല്ലാം ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, നീതന്നെയും മുഴുവനായി എനിക്കു കടപ്പെട്ടിരിക്കുന്നു എന്നകാര്യം ഞാന്‍ എടുത്തുപറയുന്നില്ല. 
20: അതേ, സഹോദരാ, നീ കര്‍ത്താവില്‍ എനിക്ക് ഈ സഹായംചെയ്യുക. ക്രിസ്തുവില്‍ എന്റെ ഹൃദയത്തെ നീ ഉന്മേഷഭരിതമാക്കുക.
21: നിന്റെ വിധേയത്വത്തില്‍ വിശ്വസിച്ചുകൊണ്ടും ഞാന്‍ ആവശ്യപ്പെടുന്നതിലധികം ചെയ്യുമെന്നറിഞ്ഞുകൊണ്ടുമാണ് ഞാന്‍ എഴുതുന്നത്.
22: മറ്റൊരുകാര്യംകൂടെ: എനിക്കു നീ താമസസൗകര്യം ഒരുക്കിത്തരണം. എന്തെന്നാല്‍, നിന്റെ പ്രാർത്ഥനകള്‍മൂലം ദൈവം എന്നെ നിന്റെയടുക്കല്‍ എത്തിക്കുമെന്നാണ് എന്റെ പ്രത്യാശ.

ആശംസകള്‍
23: യേശുക്രിസ്തുവില്‍ എന്റെ കൂട്ടുതടവുകാരനായ എപ്പഫ്രാസ് നിനക്ക് അഭിവാദനങ്ങളര്‍പ്പിക്കുന്നു.
24: അതുപോലെതന്നെ, എന്റെ സഹപ്രവര്‍ത്തകരായ മര്‍ക്കോസും അരിസ്താര്‍ക്കൂസും ദേമാസും ലൂക്കായും.
25: കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപാവരം നിങ്ങളുടെ ആത്മാവോടുകൂടെ ഉണ്ടായിരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ