മുന്നൂറ്റിയമ്പത്തേഴാം ദിവസം: വെളിപാട് 5 - 10


അദ്ധ്യായം 5


മുദ്രിതഗ്രന്ഥവും കുഞ്ഞാടും
1: സിംഹാസനസ്ഥന്റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്തകച്ചുരുള്‍ ഞാന്‍ കണ്ടു.
2: ശക്തനായൊരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്?
3: എന്നാല്‍, സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ കഴിഞ്ഞില്ല.
4: ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ യോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല്‍ ഞാന്‍ വളരെയേറെക്കരഞ്ഞു.
5: അപ്പോള്‍ ശ്രേഷ്ഠന്മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.
6: അപ്പോള്‍, സിംഹാസനത്തിന്റെയും നാലുജീവികളുടെയുംമദ്ധ്യേ, ശ്രേഷ്ഠന്മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായിതോന്നുന്ന ഒരു കുഞ്ഞാടു നില്ക്കുന്നതു ഞാന്‍ കണ്ടു. അവന് ഏഴുകൊമ്പുകളും ഏഴുകണ്ണുകളുമുണ്ട്; ഈ കണ്ണുകള്‍ ലോകമെമ്പാടും അയയ്ക്കപ്പെട്ട ദൈവത്തിന്റെ സപ്താത്മാക്കളാണ്.
7: അവന്‍ചെന്നു സിംഹാസനസ്ഥന്റെ വലത്തുകൈയില്‍നിന്നു ചുരുള്‍ വാങ്ങി.
8: അവനതു സ്വീകരിച്ചപ്പോള്‍ നാലുജീവികളും ഇരുപത്തിനാലുശ്രേഷ്ഠന്മാരും കുഞ്ഞാടിന്റെമുമ്പില്‍ സാഷ്ടാംഗംപ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യംനിറഞ്ഞ സ്വര്‍ണ്ണകലശങ്ങളും കൈയിലേന്തിയിരുന്നു.
9: അവര്‍ ഒരു നവ്യഗാനമാലപിച്ചു: പുസ്‌കതകച്ചുരുള്‍സ്വീകരിക്കാനും അതിന്റെ മുദ്രകള്‍തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്റെ രക്തംകൊണ്ട്, എല്ലാഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു.
10: നീയവരെ നമ്മുടെ ദൈവത്തിന്, ഒരു രാജ്യവും പുരോഹിന്മാരുമാക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണംനടത്തും.
11: പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയുംചുറ്റും അനേകം ദൂതന്മാരെക്കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളുമായിരുന്നു.
12: ഉച്ചസ്വരത്തില്‍ ഇവരുദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്. 
13: സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലുമുള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേയ്ക്കും സ്തുതിയും ബഹുമാനവും മഹത്വവുമാധിപത്യവും.
14: നാലുജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്ഠന്മാര്‍ സാഷ്ടാംഗംവീണാരാധിച്ചു.

അദ്ധ്യായം 6

    
ആറു മുദ്രകൾ തുറക്കുന്നു
1: കുഞ്ഞാട് ആ ഏഴു മുദ്രകളിലൊന്നു തുറന്നപ്പോള്‍ ഞാന്‍ നോക്കി. ആ നാലുജീവികളിലൊന്ന് ഇടിനാദംപോലെയുള്ള സ്വരത്തില്‍, വരുകയെന്നു പറയുന്നതു ഞാന്‍ കേട്ടു.
2: ഞാന്‍ ഒരു വെള്ളക്കുതിരയെക്കണ്ടു. അതിന്റെ പുറത്തു വില്ലുമായിരിക്കുന്ന ഒരുവന്‍ . അവനൊരു കിരീടം നല്കപ്പെട്ടു. വിജയത്തില്‍നിന്നു വിജയത്തിലേക്ക് അവന്‍ ജൈത്രയാത്രയാരംഭിച്ചു.
3: അവന്‍ രണ്ടാമത്തെ മുദ്രതുറന്നപ്പോള്‍ രണ്ടാമത്തെ ജീവി, വരുകയെന്നു പറയുന്നതു ഞാന്‍ കേട്ടു.
4: അപ്പോള്‍ തീക്കനലിന്റെ നിറമുള്ള മറ്റൊരു കുതിര കടന്നുവന്നു. മനുഷ്യര്‍ പരസ്പരം ഹിംസിക്കുമാറ്, ഭൂമിയില്‍നിന്നു സമാധാനമെടുത്തുകളയാന്‍ കുതിരപ്പുറത്തിരുന്നവന് അധികാരം നല്കപ്പെട്ടു. അവനൊരു വലിയ ഖഡ്ഗവുംകൊടുത്തു.
5: അവന്‍ മൂന്നാമത്തെ മുദ്രതുറന്നപ്പോള്‍, വരുകയെന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. നോക്കിയപ്പോള്‍ ഇതാ, ഒരു കറുത്തകുതിര. അതിന്റെ പുറത്തിരിക്കുന്നവന്റെ കൈയില്‍ ഒരു ത്രാസ്.
6: ആ നാലുജീവികളുടെ മദ്ധ്യത്തില്‍നിന്നുണ്ടായ ഒരു ശബ്ദംപോലെ ഞാന്‍ കേട്ടു: ഒരു ദനാറായ്ക്ക് ഇടങ്ങഴി ഗോതമ്പ്, ഒരു ദനാറായ്ക്കു മൂന്നിടങ്ങഴി ബാര്‍ലി. എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത്.
7: അവന്‍ നാലാമത്തെ മുദ്രതുറന്നപ്പോള്‍, വരുകയെന്നു നാലാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു.
8: ഞാന്‍ നോക്കി, ഇതാ, വിളറിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവനു മരണമെന്നു പേര്. പാതാളമവനെപ്പിന്തുടരുന്നു. വാളുകൊണ്ടും ക്ഷാമംകൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും ഭൂമിയിലെ വന്യമൃഗങ്ങളെക്കൊണ്ടും സംഹാരംനടത്താന്‍ ഭൂമിയുടെ നാലിലൊന്നിന്മേല്‍ അവര്‍ക്കധികാരം ലഭിച്ചു.
9: അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.
10: വലിയസ്വരത്തില്‍ അവരിങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ ന്യായവിധിനടത്തി, ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാന്‍ അങ്ങെത്രത്തോളം വൈകും?
11: അവര്‍ക്കോരോരുത്തര്‍ക്കും ധവളവസ്ത്രം നല്കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹദാസരുടെയും സഹോദരരുടെയും എണ്ണംതികയുന്നതുവരെ അല്പസമയംകൂടെ വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദ്ദേശം കിട്ടി.
12: അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ ഞാന്‍ നോക്കി. വലിയൊരു ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രനാകെ രക്തംപോലെയായി.
13: കൊടുങ്കാറ്റിലാടിയുലയുന്ന അത്തിവൃക്ഷത്തില്‍നിന്നു പച്ചക്കായ്കള്‍ പൊഴിയുന്നതുപോലെ ആകാശനക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു.
14: ആകാശം, തെറുത്തുമാറ്റിയ ചുരുള്‍പോലെ അപ്രത്യക്ഷമായി. എല്ലാപ്പര്‍വ്വതങ്ങളും ദ്വീപുകളും അവയുടെ സ്ഥാനങ്ങളില്‍നിന്നു മാറ്റപ്പെട്ടു.
15: ഭൂമിയിലെ രാജാക്കന്മാരും പ്രമുഖന്മാരും സൈന്യാധിപന്മാരും ധനികരും പ്രബലരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും പാറക്കെട്ടുകളിലും ചെന്നൊളിച്ചു.
16: അവര്‍ മലകളോടും പാറകളോടും വിളിച്ചുപറഞ്ഞു: ഞങ്ങളുടെമേല്‍ വന്നുവീഴുവിന്‍; സിംഹാസനസ്ഥന്റെ ദൃഷ്ടിയില്‍നിന്നും കുഞ്ഞാടിന്റെ ക്രോധത്തില്‍നിന്നും ഞങ്ങളെ മറയ്ക്കുവിന്‍.
17: എന്തെന്നാല്‍, അവരുടെ ക്രോധത്തിന്റെ ഭീകരദിനം വന്നുകഴിഞ്ഞു; ചെറുത്തുനില്ക്കാന്‍ ആര്‍ക്കുകഴിയും?

അദ്ധ്യായം 7

    
സംരക്ഷണമുദ്ര
1: ഇതിനുശേഷം ഭൂമിയുടെ നാലുകോണുകളില്‍ നാലുദൂതന്മാര്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ കടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍, ഭൂമിയിലെ നാലുകാറ്റുകളെയും അവര്‍ പിടിച്ചുനിറുത്തിയിരുന്നു.
2: വേറൊരു ദൂതന്‍, ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നുവരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും നാശംചെയ്യാന്‍ അധികാരംനല്കപ്പെട്ട ആ നാലു ദൂതന്മാരോട് അവന്‍ ഉറച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു
3: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്.
4: മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍മക്കളുടെ എല്ലാ ഗോത്രങ്ങളിലുംനിന്ന് ആകെ നൂറ്റിനാല്പത്തിനാലായിരം;
5: യൂദാഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം; റൂബന്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ഗാദ്ഗോത്രത്തില്‍നിന്നു പന്തീരായിരം;
6: ആഷേര്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; നഫ്ത്താലിഗോത്രത്തില്‍നിന്നു പന്തീരായിരം; മനാസ്സെഗോത്രത്തില്‍നിന്നു പന്തീരായിരം;
7: ശിമയോന്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ലേവിഗോത്രത്തില്‍നിന്നു പന്തീരായിരം; ഇസ്‌സാക്കര്‍ഗോത്രത്തില്‍നിന്നു പന്തീരായിരം;
8: സെബുലൂണ്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ജോസഫ്‌ഗോത്രത്തിൽനിന്നു പന്തീരായിരം; ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം.

വിശുദ്ധരുടെ പ്രതിഫലം
9: ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കുംസാധിക്കാത്ത, ഒരു വലിയജനക്കൂട്ടം. അവര്‍ സകലജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലുംനിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെമുമ്പിലും നിന്നിരുന്നു.
10: അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ.
11: ദൂതന്മാരെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠന്മാര്‍ക്കും നാലുജീവികള്‍ക്കുംചുറ്റും നിന്നു. അവര്‍ സിംഹാസനത്തിനുമുമ്പില്‍ കമിഴ്ന്നുവീണ്, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
12: ആമേന്‍, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
13: ശ്രേഷ്ഠന്മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞ ഇവരാരാണ്? ഇവരെവിടെനിന്നു വരുന്നു?
14: ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേയ്ക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകിവെളുപ്പിച്ചവര്‍.
15: അതുകൊണ്ട്, ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്ക്കുകയും, അവിടുത്തെ ആലയത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥന്‍, തന്റെ സാന്നിദ്ധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്കഭയംനല്കും. 
16 : ഇനിയൊരിക്കലും അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല.
17: എന്തെന്നാല്‍, സിംഹാസനമദ്ധ്യത്തിലിരിക്കുന്ന കുഞ്ഞാട്, അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും.

അദ്ധ്യായം 8


ഏഴാംമുദ്ര, ധൂപകലശം
1: അവന്‍ ഏഴാമത്തെ മുദ്രപൊട്ടിച്ചപ്പോള്‍, അരമണിക്കൂറോളം സ്വര്‍ഗ്ഗത്തില്‍ നിശ്ശബ്ദതയുണ്ടായി.
2: ദൈവസന്നിധിയില്‍നിന്നിരുന്ന ഏഴുദൂതന്മാരെ ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴുകാഹളങ്ങള്‍ നല്കപ്പെട്ടു.
3: മറ്റൊരു ദൂതന്‍ സ്വര്‍ണ്ണംകൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനുമുമ്പില്‍ വന്നുനിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ബലിപീഠത്തിന്മേല്‍ എല്ലാ വിശുദ്ധരുടെയും പ്രാര്‍ത്ഥനയോടൊപ്പമര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്കപ്പെട്ടു.
4: ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ത്ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയര്‍ന്നു.
5: ദൂതന്‍, ധൂപകലശമടുത്ത്, ബലിപീഠത്തിലെ അഗ്നികൊണ്ടുനിറച്ച്, ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ ഇടിമുഴക്കങ്ങളും ഉച്ചഘോഷങ്ങളും മിന്നല്‍പ്പിണരുകളും ഭൂമികുലുക്കവുമുണ്ടായി.

നാലു കാഹളങ്ങള്‍
6: ഏഴുകാഹളങ്ങള്‍പിടിച്ചിരുന്ന ഏഴുദൂതന്മാര്‍ അവ ഊതാന്‍ തയ്യാറായി.
7: ഒന്നാമന്‍ കാഹളംമുഴക്കി; അപ്പോള്‍ രക്തംകലര്‍ന്ന തീയും കന്മഴയുമുണ്ടായി; അതു ഭൂമിയില്‍പ്പതിച്ചു. ഭൂമിയുടെ മൂന്നിലൊരുഭാഗം വെന്തെരിഞ്ഞു; വൃക്ഷങ്ങളില്‍ മൂന്നിലൊന്നും കത്തിച്ചാമ്പലായി; പച്ചപ്പുല്ലുമുഴുവനും കത്തിയെരിഞ്ഞുപോയി.
8: രണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. തീപിടിച്ച, വലിയമലപോലെ എന്തോ ഒന്നു കടലിലേക്കെറിയപ്പെട്ടു. അപ്പോള്‍ കടലിന്റെ മൂന്നിലൊന്നു രക്തമായി.
9: കടലിലെ ജീവജാലങ്ങളില്‍ മൂന്നിലൊന്നു ചത്തുപോയി. മൂന്നിലൊരുഭാഗം കപ്പലുകളും നശിപ്പിക്കപ്പെട്ടു.
10: മൂന്നാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ പന്തംപോലെ കത്തുന്ന ഒരു വലിയനക്ഷത്രം ആകാശത്തുനിന്നടര്‍ന്ന്, നദികളുടെ മൂന്നിലൊന്നിന്മേലും നീരുറവകളിന്മേലും പതിച്ചു.
11: ആ നക്ഷത്രത്തിന്റെ പേരു തിക്തകം. അതു വീണപ്പോള്‍ ജലത്തിന്റെ മൂന്നിലൊന്നു തിക്തകമായി. ഈ ജലത്താല്‍ അനേകംപേര്‍ മൃതിയടഞ്ഞു. കാരണം, അതു കയ്പുള്ളതാക്കപ്പെട്ടിരുന്നു.
12: നാലാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ സൂര്യന്റെ മൂന്നിലൊന്നും ചന്ദ്രന്റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും തകര്‍ക്കപ്പെട്ടു. തന്മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിന്റെ മൂന്നിലൊന്നും ഇരുണ്ടുപോയി; അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും.
13: പിന്നെ, മദ്ധ്യാകാശത്തില്‍ പറക്കുന്ന ഒരു കഴുകനെ ഞാന്‍ കണ്ടു. വലിയസ്വരത്തില്‍ അതിങ്ങനെ വിളിച്ചുപറയുന്നതും കേട്ടു: ഇനിയും കാഹളംമുഴക്കാനിരിക്കുന്ന മൂന്നുദൂതന്മാരുടെ കാഹളദ്ധ്വനിമൂലം ഭൂവാസികള്‍ക്കു ദുരിതം, ദുരിതം, ദുരിതം!

അദ്ധ്യായം 9


അഞ്ചാമത്തെ കാഹളം
1: അഞ്ചാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ ആകാശത്തുനിന്നു ഭൂമിയിലേക്ക് ഒരു നക്ഷത്രം വീഴുന്നതു ഞാന്‍ കണ്ടു. പാതാളഗര്‍ത്തത്തിന്റെ താക്കോല്‍ അതിനു നല്കപ്പെട്ടു.
2: അതു പാതാളഗര്‍ത്തം തുറന്നു. അവിടെനിന്നു വലിയ തീച്ചൂളയില്‍നിന്നെന്നപോലെ പുകപൊങ്ങി.
3: ആ പുകകൊണ്ട്, സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. ആ പുകയില്‍നിന്നു വെട്ടുകിളികള്‍ ഭൂമിയിലേക്കു പുറപ്പെട്ടു വന്നു. ഭൂമിയിലെ തേളുകളുടേതുപോലുള്ള ശക്തി അവയ്ക്കു നല്കപ്പെട്ടു.
4: നെററിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്ന് അവയോടു കല്പിച്ചു.
5: മനുഷ്യരെ കൊല്ലാനല്ല, അഞ്ചുമാസം പീഡിപ്പിച്ചു ഞെരുക്കാനാണ് അവയ്ക്ക് അനുവാദം നല്കപ്പെട്ടത്.
6: അവരുടെ പീഡനമാകട്ടെ തേളുകുത്തുമ്പോഴത്തേതുപോലെതന്നെ. ആ നാളുകളില്‍ മനുഷ്യര്‍ മരണത്തെ തേടും; പക്ഷേ, കണ്ടെത്തുകയില്ല. അവര്‍ മരിക്കാനാഗ്രഹിക്കും; എന്നാല്‍, മരണം അവരില്‍നിന്നോടിയകലും.
7: വെട്ടുകിളികള്‍ പടക്കോപ്പണിഞ്ഞ കുതിരകള്‍ക്കു സദൃശമായിരുന്നു. അവയുടെ തലയില്‍ സ്വര്‍ണ്ണകിരീടംപോലെ എന്തോ ഒന്ന്. മുഖം മനുഷ്യമുഖംപോലെയും.
8: അവയ്ക്കു സ്ത്രീകളുടേതുപോലുള്ള തലമുടി. സിംഹങ്ങളുടേതുപോലുള്ള പല്ലുകള്‍.
9: ഇരുമ്പുകവചങ്ങള്‍പോലുള്ള ശല്ക്കങ്ങള്‍, അവയുടെ ചിറകുകളുടെ ശബ്ദം പോര്‍ക്കളത്തിലേക്കു പായുന്ന അനേകം അശ്വരഥങ്ങളുടെ ശബ്ദംപോലെ.
10: അവയ്ക്കു തേളുകളുടേതുപോലെ വാലും വിഷമുള്ളുമുണ്ടായിരുന്നു. ഈ വാലുകളില്‍ അഞ്ചുമാസത്തേക്കു മനുഷ്യരെ പീഡിപ്പിക്കാന്‍പോന്ന ശക്തിയുണ്ടായിരുന്നു.
11: പാതാളത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് ഹെബ്രായഭാഷയില്‍ അബദോന്‍, ഗ്രീക്കുഭാഷയില്‍ അപ്പോളിയോന്‍.
12: ഒന്നാമത്തെ ദുരിതം കടന്നുപോയി രണ്ടു ദുരിതങ്ങള്‍കൂടെ ഇനിയും വരാനിരിക്കുന്നു.

ആറാമത്തെ കാഹളം
13: ആറാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ ദൈവസന്നിധിയിലുള്ള സുവര്‍ണ്ണബലിപീഠത്തിന്റെ നാലുവളര്‍കോണുകളില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു.
14 : അതു കാഹളംപിടിച്ചിരുന്ന ആറാമത്തെ ദൂതനോടു പറഞ്ഞു: യൂഫ്രട്ടീസ് വന്‍നദിയുടെ കരയില്‍ ബന്ധിതരായിക്കഴിയുന്ന നാലുദൂതന്മാരെ അഴിച്ചുവിടുക.
15: ആ നാലുദൂതന്മാരും വിമോചിതരായി. അവര്‍, മനുഷ്യരില്‍ മൂന്നിലൊരുഭാഗത്തെക്കൊന്നൊടുക്കാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന മണിക്കൂറിനും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുംവേണ്ടി തയ്യാറാക്കി നിറുത്തിയിരുന്നവരാണ്.
16: ഞാന്‍ കുതിരപ്പടയുടെ എണ്ണംകേട്ടു; പതിനായിരങ്ങളുടെ ഇരുപതിനായിരം മടങ്ങ്.
17: ഞാന്‍ ദര്‍ശനത്തില്‍ കുതിരകളെയും അവയുടെ പുറത്തിരുന്നവരെയും കണ്ടു. അവര്‍ക്കു തീയുടെയും ഇന്ദ്രനീലക്കല്ലിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചങ്ങളുണ്ടായിരുന്നു. കുതിരകളുടെ തലകള്‍ സിംഹങ്ങളുടെ തലപോലെ; അവയുടെ വായില്‍നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടിരുന്നു.
18: അവയുടെ വായില്‍നിന്നു പുറപ്പെട്ടിരുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു മഹാമാരികള്‍മൂലം മനുഷ്യരില്‍ മൂന്നിലൊരുഭാഗം മൃതരായി.
19: ആ കുതിരകളുടെ ശക്തി, വായിലും വാലിലുമാണ്. അവയുടെ വാലുകള്‍ സര്‍പ്പങ്ങളെപ്പോലെയാണ്. അവയ്ക്കു തലകളുണ്ട്, ആ തലകള്‍കൊണ്ട് അവ മുറിവേല്പിക്കുന്നു.
20: ഈ മഹാമാരികള്‍നിമിത്തം മൃതരാകാതെ അവശേഷിച്ചവര്‍, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേള്‍ക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വര്‍ണ്ണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടതുമായ വിഗ്രഹങ്ങളെയും ആരാധിക്കുന്നതില്‍നിന്നു പിന്തിരിയുകയോ ചെയ്തില്ല.
21: തങ്ങളുടെ കൊലപാതകം, മന്ത്രവാദം, വ്യഭിചാരം, മോഷണം എന്നിവയെക്കുറിച്ചും അവരനുതപിച്ചില്ല.

അദ്ധ്യായം 10

    
ചുരുളേന്തിയ ദൂതന്‍
1: മേഘാവൃതനും ശക്തനുമായ വേറൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ്സനുമീതേ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും.
2: അവന്റെ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്ഥച്ചുരുളുണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍ കരയിലുമുറപ്പിച്ചു.
3: സിംഹഗര്‍ജ്ജനംപോലെ ഭയങ്കരസ്വരത്തില്‍ അവന്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ ഏഴിടിനാദങ്ങള്‍ മുഴങ്ങി.
4: ആ ഏഴിടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാനെഴുതാനൊരുങ്ങി. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരം പറയുന്നതു കേട്ടു: ആ ഏഴിടിനാദങ്ങള്‍ പറഞ്ഞതു മുദ്രിതമായിരിക്കട്ടെ. അതു രേഖപ്പെടുത്തരുത്.
5: കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍കണ്ട ദൂതന്‍ വലത്തുകൈ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി,
6: ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയുംസൃഷ്ടിച്ച നിത്യംജീവിക്കുന്നവന്റെ നാമത്തിലാണയിട്ടു: ഇനി കാലവിളംബമുണ്ടാവുകയില്ല.
7: ഏഴാമത്തെ ദൂതന്‍  മുഴക്കാനിരിക്കുന്ന കാഹളദ്ധ്വധ്വനിയുടെ ദിവസങ്ങളില്‍, തന്റെ ദാസരായ പ്രവാചകന്മാരെ ദൈവമറിയിച്ച രഹസ്യം നിവൃത്തിയാകും.

ചുരുള്‍ വിഴുങ്ങുന്നു
8: സ്വര്‍ഗ്ഗത്തില്‍നിന്നു ഞാന്‍കേട്ട സ്വരം വീണ്ടുമെന്നോടു പറഞ്ഞു: നീ പോയി, കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ദൂതന്റെ കൈയില്‍നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക.
9: ഞാന്‍ ദൂതന്റെയടുത്തുചെന്ന്, ആ ചെറിയചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും;
10: ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത്, എന്റെ വായില്‍ തേന്‍പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി.
11: വീണ്ടും ഞാന്‍ കേ ട്ടു: നീയിനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ചു പ്രവചിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ