മുന്നൂറ്റിയമ്പത്തിനാലാം ദിവസം: 1 യോഹന്നാൻ 1 - 5


അദ്ധ്യായം 1


ജീവന്റെ വചനം

1: ആദിമുതലുണ്ടായിരുന്നതും ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങളറിയിക്കുന്നു.
2: ജീവന്‍ വെളിപ്പെട്ടു; ഞങ്ങളതു കണ്ടു; അതിനു സാക്ഷ്യംനല്കുകയുംചെയ്യുന്നു. പിതാവിനോടുകൂടെയായിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു.
3: ഞങ്ങള്‍ കാണുകയും കേള്‍ക്കുകയുംചെയ്തതു നിങ്ങളെയും ഞങ്ങളറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മയുണ്ടാകേണ്ടതിനാണ്, ഞങ്ങളിതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്.
4: ഞങ്ങള്‍ ഇതെഴുതുന്നത്, ഞങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനാണ്.

ദൈവം പ്രകാശമാണ്
5: ഇതാണു ഞങ്ങളവനില്‍നിന്നു കേള്‍ക്കുകയും നിങ്ങളോടു പ്രഖ്യാപിക്കുകയുംചെയ്യുന്ന സന്ദേശം: ദൈവം പ്രകാശമാണ്.
6: ദൈവത്തിലന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നുപറയുകയും അതേസമയം അന്ധകാരത്തില്‍ നടക്കുകയുംചെയ്താല്‍ നാം വ്യാജംപറയുന്നവരാകും; സത്യം പ്രവര്‍ത്തിക്കുന്നുമില്ല.
7: അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍, നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം, എല്ലാപ്പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
8: നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍, അതാത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നുവരും.
9: എന്നാല്‍, നാം പാപങ്ങളേറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയുംചെയ്യും.
10 : നാം പാപംചെയ്തിട്ടില്ലെന്നുപറഞ്ഞാല്‍ നാമവനെ വ്യാജംപറയുന്നവനാക്കുന്നു. അവന്റെ വചനം നമ്മിലുണ്ടായിരിക്കുകയുമില്ല.

അദ്ധ്യായം 2


നമ്മുടെ മദ്ധ്യസ്ഥന്‍
1: എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപംചെയ്യാതിരിക്കേണ്ടതിനാണ് ഞാനിവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപംചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്കൊരു മദ്ധ്യസ്ഥനുണ്ട്. നീതിമാനായ യേശുക്രിസ്തു.
2: അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെമാത്രമല്ല, ലോകംമുഴുവന്റെയും പാപങ്ങള്‍ക്ക്.
3: നാമവന്റെ കല്പനകള്‍പാലിച്ചാല്‍ അതില്‍നിന്ന്, നാമവനെയറിയുന്നുവെന്നു തീര്‍ച്ചയാക്കാം.
4: ഞാനവനെയറിയുന്നെന്നു പറയുകയും അവന്റെ കല്പനകള്‍ പാലിക്കാതിരിക്കുകയുംചെയ്യുന്നവന്‍ കള്ളംപറയുന്നു; അവനില്‍ സത്യമില്ല.
5: എന്നാല്‍, അവന്റെ വചനംപാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണ്ണതപ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍നിന്നു നാമറിയുന്നു.
6: അവനില്‍ വസിക്കുന്നെന്നുപറയുന്നവന്‍, അവന്‍നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.

പുതിയ കല്പന
7: പ്രിയപ്പെട്ടവരേ, ഒരു പുതിയകല്പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്; ആരംഭംമുതല്‍ നിങ്ങള്‍ക്കു നല്കപ്പെട്ട പഴയകല്പനതന്നെ. ആ പഴയകല്പനയാകട്ടെ, നിങ്ങള്‍ശ്രവിച്ച വചനംതന്നെയാണ്.
8: എങ്കിലും, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത് ഒരു പുതിയ കല്പനയെക്കുറിച്ചാണ്. അതവനിലും നിങ്ങളിലും സത്യമാണ്. എന്തുകൊണ്ടെന്നാല്‍ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു; യഥാര്‍ത്ഥപ്രകാശമുദിച്ചുകഴിഞ്ഞിരിക്കുന്നു.
9: താന്‍ പ്രകാശത്തിലാണെന്നുപറയുകയും, അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയുംചെയ്യുന്നവന്‍, ഇപ്പോഴുമന്ധകാരത്തിലാണ്.
10: സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന് ഇടര്‍ച്ചയുണ്ടാകുന്നില്ല.
11: എന്നാല്‍, തന്റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട്, അവന്റെ കണ്ണുകളെയന്ധമാക്കിയതിനാല്‍ എവിടേയ്ക്കാണു പോകുന്നതെന്ന് അവനറിയുന്നില്ല.
12: കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: അവന്റെ നാമത്തെപ്രതി, നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
13: പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു: യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ദുഷ്ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു.
14: കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു. യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: നിങ്ങള്‍ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം, നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.
15: ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍, പിതാവിന്റെ സ്‌നേഹം അവനിലുണ്ടായിരിക്കുകയില്ല.
16: എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്.
17: ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നു.

ക്രിസ്തുവിന്റെ വൈരികള്‍
18: കുഞ്ഞുങ്ങളേ, ഇതവസാനമണിക്കൂറാണ്. അന്തിക്രിസ്തു വരുന്നൂ, എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം.
19: അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു.
20: പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകംചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.
21: നിങ്ങള്‍ സത്യമറിയായ്കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങള്‍ സത്യമറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തില്‍നിന്നല്ലാത്തതുകൊണ്ടുമാണ്.
22: യേശുവാണു ക്രിസ്തു എന്നതു നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു.
23: പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവുമുണ്ടായിരിക്കും
24: ആരംഭംമുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്ക്കട്ടെ. അതു നിങ്ങളില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്ക്കും.
25: അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനമിതാണ് - നിത്യജീവന്‍.
26: നിങ്ങളെ വഴിതെറ്റിക്കുന്നവര്‍നിമിത്തമാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്.
27: ക്രിസ്തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങളവനില്‍ വസിക്കുവിന്‍.
28: കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മധൈര്യമുണ്ടായിരിക്കാനും അവന്റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനുംവേണ്ടി അവനില്‍ വസിക്കുവിന്‍.
29: അവന്‍ നീതിമാനാണെന്നു നിങ്ങള്‍ക്കറിയാമെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്ന ഏവനും അവനില്‍നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.

അദ്ധ്യായം 3

    
നാം ദൈവമക്കള്‍
1: കണ്ടാലും! എത്രവലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാമങ്ങനെയാണു താനും. ലോകം നമ്മെയറിയുന്നില്ല; കാരണം, അതവിടുത്തെയറിഞ്ഞിട്ടില്ല.
2: പ്രിയപ്പെട്ടവരേ, നാമിപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാമെന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെയാകും. അവിടുന്നായിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
3: ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.
4: പാപംചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.
5: പാപങ്ങളേറ്റെടുക്കാന്‍വേണ്ടിയാണ് അവന്‍ പ്രത്യക്ഷനായതെന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല.
6: അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപംചെയ്യുന്ന ഒരുവനും അവനെക്കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.
7: കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്.
8: പാപംചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്.
9: ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപംചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്, അവനു പാപംചെയ്യാന്‍ സാദ്ധ്യമല്ല.
10: ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.

പരസ്പരം സ്‌നേഹിക്കുവിന്‍
11: ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശമിതാണ്: നാം പരസ്പരം സ്‌നേഹിക്കണം.
12: തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്തവുമായിരുന്നതുകൊണ്ടുതന്നെ.
13: സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ.
14: സഹോദരരെ സ്‌നേഹിക്കുന്നതുകൊണ്ടു നമ്മള്‍ മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു
15: സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ലെന്നു നിങ്ങള്‍ക്കറിയാമല്ലോ.
16: ക്രിസ്തു, സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹമെന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
17: ലൗകികസമ്പത്തുണ്ടായിരിക്കേ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയമടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?
18: കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
19: ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാമറിയുന്നു.
20: നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാമറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
21: പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍, ദൈവത്തിന്റെമുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
22: നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്കുകയും ചെയ്യും. കാരണം, നമ്മള്‍ അവിടുത്തെ കല്പനകളനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
23: അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന്‍ നമ്മോടു കല്പിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം; ഇതാണവന്റെ കല്പന.
24: അവന്റെ കല്പനകളനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന്‍, കല്പനകള്‍ പാലിക്കുന്നവനിലും. അവന്‍ നമുക്കു നല്കിയിരിക്കുന്ന ആത്മാവുമൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയുംചെയ്യുന്നു.

അദ്ധ്യായം 4


സത്യാത്മാവിനെ വിവേചിച്ചറിയുക
1: പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍നിന്നാണോയെന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
2: ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്കിങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്നേറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്.
3: യേശുവിനെ ഏറ്റുപറയാത്ത ആത്മാവ്, ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്റെ ആത്മാവാണത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.
4: കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.
5: അവര്‍ ലോകത്തിന്റേതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയുംചെയ്യുന്നു.
6: നാം ദൈവത്തില്‍നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം. 

ദൈവം സ്നേഹമാണ്.
7: പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെയറിയുകയും ചെയ്യുന്നു.
8: സ്‌നേഹിക്കാത്തവന്‍ ദൈവത്തെയറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്.
9: തന്റെ ഏകപുത്രന്‍വഴി, നാം ജീവിക്കേണ്ടതിനായി ദൈവമവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
10: നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണു സ്‌നേഹം.
11: പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
12: ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണ്ണമാവുകയും ചെയ്യും.
13: ദൈവം, തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നുവെന്നു നാമറിയുന്നു.
14: പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങളറിഞ്ഞിരിക്കുന്നു; ഞങ്ങളതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
15: യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.
16: ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാമറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവമവനിലും വസിക്കുന്നു.
17: വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിന്, സ്‌നേഹം നമ്മില്‍ പൂര്‍ണ്ണതപ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെയായിരിക്കുന്നു.
18: സ്‌നേഹത്തില്‍ ഭയത്തിനിടമില്ല; പൂര്‍ണ്ണമായ സ്‌നേഹം, ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണ്ണനായിട്ടില്ല.
19: ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.
20: ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയുംചെയ്താല്‍, അവന്‍ കള്ളംപറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.
21: ക്രിസ്തുവില്‍നിന്ന് ഈ കല്പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവന്‍, സഹോദരനെയും സ്‌നേഹിക്കണം.

അദ്ധ്യായം 5


ലോകത്തെ ജയിക്കുക
1: യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു.
2: നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ കല്പനകളനുസരിക്കുകയുംചെയ്യുമ്പോള്‍ ദൈവത്തിന്റെ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.
3: ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകളനുസരിക്കുകയെന്നര്‍ത്ഥം. അവിടുത്തെ കല്പനകള്‍ ഭാരമുള്ളവയല്ല.
4: എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്മേലുള്ള വിജയമിതാണ് - നമ്മുടെ വിശ്വാസം.
5: യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?

ക്രിസ്തുവിനു സാക്ഷ്യം
6: ജലത്താലും രക്തത്താലും വന്നവന്‍, ഇവനാണ്, യേശുക്രിസ്തു. ജലത്താല്‍മാത്രമല്ല, ജലത്താലും രക്തത്താലുമാണവന്‍ വന്നത്. ആത്മാവാണു സാക്ഷ്യം നല്കുന്നത്. ആത്മാവു സത്യമാണ്.
7: മൂന്നു സാക്ഷികളാണുള്ളത് - ആത്മാവ്, ജലം, രക്തം-
8: ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു.
9: മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്. ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്കിയിരിക്കുന്ന സാക്ഷ്യം
10: ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്, അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്റെ പുത്രനെക്കുറിച്ചു നല്കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവിടുത്തെ കള്ളംപറയുന്നവനാക്കിയിരിക്കുന്നു.
11: ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.
12: പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവനില്ല.

നിത്യജീവന്‍
13: ഞാന്‍ ഇവയെല്ലാമെഴുതിയത്, ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ടെന്നു നിങ്ങളറിയേണ്ടതിനാണ്.
14: അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥനകേള്‍ക്കുമെന്നതാണ് നമുക്കവനിലുള്ള ഉറപ്പ്.
15: നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്കറിയാം.
16: മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്കും. മരണാര്‍ഹമല്ലാത്ത പാപംചെയ്യുന്നവര്‍ക്കുമാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
17: എല്ലാ അധര്‍മ്മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.
18: ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്ഷിക്കുന്നുവെന്നു നാമറിയുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല.
19: നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാമറിയുന്നു.
20: ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെയറിയാനുള്ള കഴിവു നമുക്കു നല്കിയെന്നും നാമറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലുമാണ്. ഇവനാണു സത്യദൈവവും നിത്യജീവനും
21: കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍നിന്ന് അകന്നിരിക്കുവിന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ