മുന്നൂറ്റിനാല്പത്തിരണ്ടാം ദിവസം: കൊളോസോസ് 1 - 4


അദ്ധ്യായം 1

അഭിവാദനം
1: ദൈവഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസും സഹോദരനായ തിമോത്തേയോസുംകൂടെ
2: ക്രിസ്തുവില്‍ വിശുദ്ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്കെഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും!

കൃതജ്ഞതയും പ്രാര്‍ഥനയും
3: ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു നന്ദി പറയുന്നു.
4: എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തെക്കുറിച്ചും നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്‌നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു.
5: നിങ്ങളോടറിയിക്കപ്പെട്ട സുവിശേഷസത്യത്തിന്റെ വചനത്തില്‍നിന്ന് ഈ പ്രത്യാശയെക്കുറിച്ചു മുമ്പുതന്നെ നിങ്ങള്‍ കേട്ടിട്ടുണ്ട്.
6: നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്റെ കൃപ പൂര്‍ണ്ണമായി മനസ്സിലാക്കുകയുംചെയ്ത നാള്‍മുതല്‍ ലോകത്തില്‍ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയുംചെയ്തുകൊണ്ടിരിക്കുന്നു.
7: ഞങ്ങളുടെ പ്രിയപ്പെട്ട സഹശുശ്രൂഷകന്‍ എപ്പഫ്രാസില്‍നിന്നാണല്ലോ നിങ്ങള്‍ ഇതു ഗ്രഹിച്ചത്. നിങ്ങള്‍ക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ വിശ്വസ്തനായ ശുശ്രൂഷകനാണ് അവന്‍.
8: ആത്മാവിലുള്ള നിങ്ങളുടെ സ്‌നേഹത്തെക്കുറിച്ച് അവന്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. 

ക്രിസ്തു സൃഷ്ടിയുടെ മകുടം
9: തന്മൂലം, അതെക്കുറിച്ചു കേട്ടനാള്‍മുതല്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതില്‍നിന്നു ഞങ്ങള്‍ വിരമിച്ചിട്ടില്ല. നിങ്ങള്‍ പൂര്‍ണ്ണമായ ജ്ഞാനവും ആത്മീയ അറിവുംവഴി ദൈവഹിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൊണ്ടു നിറയാന്‍വേണ്ടിയാണു ഞങ്ങള്‍ പ്രാര്‍ ത്ഥിക്കുന്നത്.
10: കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്കിടയാകട്ടെ. അതുവഴി, നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങളഭിവൃദ്ധിപ്പെടുകയും ചെയ്യും.
11: സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വ്വശക്തിയിലും നിങ്ങള്‍ ബലംപ്രാപിക്കട്ടെ.
12: പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
13: അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു.
14: അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.
15: അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
16: കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.
17: അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു.
18: അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാക്കാര്യങ്ങളിലും അവന്‍ പ്രഥമസ്ഥാനീയനായി.
19: എന്തെന്നാല്‍, അവനില്‍ സര്‍വ്വസമ്പൂര്‍ണ്ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്സായി.
20: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോടനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു. 

വിശ്വാസ സ്ഥിരത
21: ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍നിന്നകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികള്‍വഴി മനസ്സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു.
22: എന്നാല്‍, ഇപ്പോള്‍ ക്രിസ്തു തന്റെ മരണംവഴി, സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്ധരും കുറ്റമറ്റവരും നിര്‍മ്മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് അവനിപ്രകാരംചെയ്തത്.
23: എന്നാല്‍, നിങ്ങള്‍ ശ്രവിച്ച സുവിശേഷംനല്കുന്ന പ്രത്യാശയില്‍നിന്നു വ്യതിചലിക്കാതെ, സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്റെ ശുശ്രൂഷകനായി. 

വിജാതീയര്‍ക്കുള്ള ശുശ്രൂഷ
24: നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ്, എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു.
25: നിങ്ങള്‍ക്കുവേണ്ടി ദൈവമെന്നെ ഭരമേല്പിച്ച ദൗത്യംവഴി, ഞാന്‍ സഭയിലെ ശുശ്രൂഷകനായി. ദൈവവചനം പൂര്‍ണ്ണമായി വെളിപ്പെടുത്തുകയെന്നതായിരുന്നു ആ ദൗത്യം.
26: യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു.
27: ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്ഠമാണെന്ന്, വിശുദ്ധര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതുതന്നെ.
28: അവനെയാണു ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ക്രിസ്തുവില്‍ പക്വത പ്രാപിച്ചവരാക്കാന്‍വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു നല്കുകയും എല്ലാവരെയും സര്‍വ്വവിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു.
29: ഈ ലക്ഷ്യം പ്രാപിക്കുന്നതിനുവേണ്ടിയത്രേ, അവനെന്നില്‍ ശക്തിയായി ഉണര്‍ത്തുന്ന ശക്തികൊണ്ടു ഞാന്‍ കഠിനമായി അദ്ധ്വാനിക്കുന്നത്.


അദ്ധ്യായം 2

    
    1: നിങ്ങള്‍ക്കുവേണ്ടിയും ലവൊദീക്യായിലുള്ളവര്‍ക്കുവേണ്ടിയും എന്റെ മുഖം നേരിട്ടുകണ്ടിട്ടില്ലാത്ത അനേകര്‍ക്കുവേണ്ടിയും ഞാനെത്ര ശക്തമായി പോരാടുന്നെന്നു നിങ്ങളറിയണമെന്നു ഞാനാഗ്രഹിക്കുന്നു.
    2: സ്‌നേഹത്താല്‍ പരസ്പരബദ്ധമായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക, ആശ്വാസവും സുനിശ്ചിതമായ ബോദ്ധ്യത്തിന്റെ പൂര്‍ണ്ണസമ്പത്തും ദൈവത്തിന്റെ രഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണു ഞാനിതു ചെയ്യുന്നത്.
    3: ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികള്‍ അവനിലാണ് ഒളിഞ്ഞുകിടക്കുന്നത്.
    4: ഞാനിതു പറയുന്നത്, വഞ്ചനാത്മകമായ വാക്കുകള്‍കൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍വേണ്ടിയാണ്.
    5: ഞാന്‍ ശാരീരികമായി നിങ്ങളില്‍നിന്നു വിദൂരസ്ഥനാണെങ്കിലും ആത്മാവില്‍ നിങ്ങളുടെകൂടെയാണ്. നിങ്ങളുടെ ജീവിതക്രമവും ക്രിസ്തുവിലുള്ള അടിയുറച്ചവിശ്വാസവും കണ്ടു ഞാന്‍ സന്തോഷിക്കുകയും ചെയ്യുന്നു. 

    ക്രിസ്തുവില്‍ പൂര്‍ണ്ണത
    6: കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍.
    7: അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ചവിശ്വാസത്തില്‍ ദൃഢതപ്രാപിച്ചുംകൊണ്ട്, അനര്‍ഗ്ഗളമായ കൃതജ്ഞതാപ്രകാശനത്തില്‍ മുഴുകുവിന്‍.
    8: ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
    9: ദൈവത്വത്തിന്റെ പൂര്‍ണ്ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.
    10: എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നത്.
    11: അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജനംചെയ്യുന്ന ക്രിസ്തുവിന്റെ പരിച്ഛേദനം.
    12: ജ്ഞാനസ്‌നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെയുയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസംനിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
    13: നിങ്ങള്‍ പാപങ്ങള്‍നിമിത്തം മൃതരും ദുര്‍വ്വാസനകളുടെ പരിച്ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു.
    14: നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ത്തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്തു.
    15: ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയമാഘോഷിച്ചുകൊണ്ട്, അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
    16: ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ; അതുപോലെതന്നെ ഉത്സവങ്ങളുടെയും അമാവാസിയുടെയും സാബത്തിന്റെയും ആചരണത്തിലും.
    17: ഇവയെല്ലാം വരാനിരുന്നവന്റെ വെറും പ്രതിച്ഛായകള്‍മാത്രം; യാഥാര്‍ത്ഥ്യമാകട്ടെ ക്രിസ്തുവും.
    18: മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്സോടുകൂടെ വ്യര്‍ത്ഥമായി അഹങ്കരിക്കുന്നവരത്രേ.
    19: അവര്‍ ശിരസ്സിനോടു ഗാഢബന്ധം പുലര്‍ത്തുന്നില്ല. ശരീരംമുഴുവന്‍ സന്ധിബന്ധങ്ങളാലും സിരകളാലും പരിപുഷ്ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നത് ഈ ശിരസ്സില്‍നിന്നാണല്ലോ. 

    ക്രിസ്തുവില്‍ പുതുജീവിതം
    20: ക്രിസ്തുവിനോടൊപ്പം പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കു നിങ്ങള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ , ഇനിയും ലോകത്തിന്റെതെന്നമട്ടില്‍ ജീവിക്കുന്നതെന്തിന്?
    21: സ്പര്‍ശിക്കരുത്, രുചിക്കരുത്, കൈകാര്യം ചെയ്യരുത് എന്നീ നിബന്ധനകള്‍ക്കു നിങ്ങള്‍ വിധേയരാകുന്നതെന്തിന്?
    22: ഉപയോഗിക്കുമ്പോള്‍ നശിച്ചുപോകുന്നവയെപ്പറ്റിയുള്ളതാണ് ഈ നിബന്ധനകള്‍. ഇവ വെറും മാനുഷികമായ ഉപദേശങ്ങളും സിദ്ധാന്തങ്ങളുമനുസരിച്ചുള്ളവയാണ്.
    23: തീവ്രമായ ഭക്തിയും ആത്മനിന്ദയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്നതിനാല്‍, വിജ്ഞാനത്തിന്റെ പ്രതീതി ഇവയിലനുഭവപ്പെടും. എന്നാല്‍, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവയ്ക്കു യാതൊരു മൂല്യവുമില്ല.

അദ്ധ്യായം 3

    
    1: ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന, ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.
    2: ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.
    3: എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍, ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു.
    4: നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും. 

    ജീവിതത്തിനു നിയമങ്ങള്‍
    5: അതുകൊണ്ട്, നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്മാര്‍ഗ്ഗികത, അശുദ്ധി, മനഃക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം - നശിപ്പിക്കുവിന്‍.
    6: ഇവനിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു.
    7: നിങ്ങളുമൊരിക്കല്‍ അവയ്ക്കനുസൃതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്തിരുന്നു.
    8: ഇപ്പോള്‍ അവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം തുടങ്ങിയവ വര്‍ജ്ജിക്കുവിന്‍.
    9: പരസ്പരം കള്ളംപറയരുത്. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്‌കാസനംചെയ്യുവിന്‍.
    10: സമ്പൂര്‍ണ്ണജ്ഞാനംകൊണ്ടു സ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍.
    11: ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്ഛേദിതനെന്നോ അപരിച്ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്.
    12: അതിനാല്‍, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍.
    13: ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണം.
    14: സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.
    15: ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ്, നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാനിര്‍ഭരരായിരിക്കുവിന്‍.
    16: പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞതനിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ!
    17: നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍.
    18: ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനു യോഗ്യമാംവിധം ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍.
    19: ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദ്ദയമായി പെരുമാറരുത്.
    20: കുട്ടികളേ, എല്ലാക്കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്രേ.
    21: പിതാക്കന്മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്മേഷരാകും.
    22: ദാസന്മാരേ, നിങ്ങളുടെ ലൗകിക യജമാനന്മാരെ എല്ലാകാര്യങ്ങളിലുമനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാര്‍ത്ഥതയോടെ ചെയ്യുന്നതാകണം. 
    23: നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍.
    24 : നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്നറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്.


അദ്ധ്യായം 4

    
    1: യജമാനന്മാരേ, നിങ്ങളുടെ ദാസരോടു നീതിയും സമഭാവനയും പുലര്‍ത്തുവിന്‍. നിങ്ങള്‍ക്കും സ്വര്‍ഗ്ഗത്തിലൊരു യജമാനനുണ്ടെന്ന് ഓര്‍മ്മിക്കുവിന്‍. 

    ഉപദേശങ്ങള്‍
    2: കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരുന്ന്, നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍.
    3: ദൈവം, വചനത്തിന്റെ കവാടം ഞങ്ങള്‍ക്കു തുറന്നുതരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ഇതിനായിട്ടാണല്ലോ ഞാന്‍ ബന്ധനസ്ഥനായിരിക്കുന്നത്.
    4: പ്രസംഗിക്കാന്‍ എനിക്കുള്ള ഉത്തരവാദിത്വമനുസരിച്ച്, ആ രഹസ്യം ഞാന്‍ പ്രസ്പഷ്ടമാക്കാന്‍ ഇടയാകുന്നതിനുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍.
    5: പുറമേയുള്ളവരോടു നിങ്ങള്‍ വിവേകപൂര്‍വ്വം വര്‍ത്തിക്കുവിന്‍. സമയം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുക.
    6: നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. 

    ആശംസകള്‍
    7: എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിക്കിക്കോസ് നിങ്ങളെയറിയിക്കും. അവന്‍ എന്റെ വത്സലസഹോദരനും കര്‍ത്താവില്‍ വിശ്വസ്തശുശ്രൂഷകനും സഹസേവകനുമത്രേ.
    8: അതിനുവേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെയടുത്തേക്കു ഞാനയച്ചത് - അതായത്; ഞങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ നിങ്ങളെയറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങള്‍ക്കാശ്വാസം പകരുന്നതിനുംവേണ്ടി.
    9: നിങ്ങളില്‍നിന്നുതന്നെയുള്ള ഒരാളും അവരോടൊപ്പം വരുന്നുണ്ട് - വിശ്വസ്തനും പ്രിയങ്കരനുമായ സഹോദരന്‍ ഒനേസിമോസ്. ഇവിടെനടന്ന എല്ലാക്കാര്യങ്ങളെയുംകുറിച്ച്, അവര്‍ നിങ്ങളെയറിയിക്കും.
    10: എന്റെ കൂട്ടുതടവുകാരനായ അരിസ്താര്‍ക്കൂസ് നിങ്ങളെ അഭിവാദനംചെയ്യുന്നു, അപ്രകാരംതന്നെ ബാര്‍ണബാസിന്റെ പിതൃവ്യപുത്രനായ മര്‍ക്കോസും. അവനെക്കുറിച്ചു നിങ്ങള്‍ക്കു നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടല്ലോ. അവന്‍ വരുകയാണെങ്കില്‍ നിങ്ങള്‍ അവനെ സ്വാഗതം ചെയ്യണം.
    11: യൂസ്തോസ് എന്നു വിളിക്കപ്പെടുന്ന യേസൂസും നിങ്ങള്‍ക്കു വന്ദനംപറയുന്നു. ദൈവരാജ്യത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന എന്റെ സഹപ്രവര്‍ത്തകരില്‍ പരിച്ഛേദനം സ്വീകരിച്ചവര്‍ ഈ മൂന്നുപേര്‍മാത്രമാണ്. ഇവര്‍ എനിക്കു വലിയ ആശ്വാസമായിരുന്നു.
    12: നിങ്ങളില്‍നിന്നുള്ളവനും യേശുക്രിസ്തുവിന്റെ ദാസനുമായ എപ്പഫ്രാസ് നിങ്ങള്‍ക്കഭിവാദനമര്‍പ്പിക്കുന്നു. ദൈവതിരുമനസ്സില്‍ നിങ്ങള്‍ പൂര്‍ണ്ണമായാശ്രയിക്കുന്നതിനും പക്വമതികളായി നിലനില്ക്കുന്നതിനുംവേണ്ടി, അവന്‍ തന്റെ പ്രാര്‍ത്ഥനകളില്‍ താത്പര്യപൂര്‍വം നിങ്ങളെ അനുസ്മരിക്കുന്നതാണ്.
    13: നിങ്ങള്‍ക്കുവേണ്ടിയും ലവൊദീക്യായിലും ഹിയറാപോളീസിലുമുള്ളവര്‍ക്കുവേണ്ടിയും അവന്‍ കഠിനമായി അദ്ധ്വാനിച്ചിട്ടുണ്ടെന്നതിന്, ഞാന്‍ സാക്ഷിയാണ്.
    14: നമ്മുടെ പ്രിയങ്കരനായ ഭിഷഗ്വരന്‍ ലൂക്കായും ദേമാസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
    15: ലവൊദീക്യായിലുള്ള സഹോദരര്‍ക്കും നിംഫായ്ക്കും അവളുടെ ഭവനത്തിലെ സഭയ്ക്കും എന്റെ ആശംസകള്‍.
    16: ഈ കത്തു നിങ്ങളുടെയിടയില്‍ വായിച്ചുകഴിഞ്ഞതിനുശേഷം ലവൊദീക്യായിലുള്ള സഭയിലും വായിക്കണം. അതുപോലെതന്നെ ലവൊദീക്യാക്കാര്‍ക്കുള്ള കത്തു നിങ്ങളും വായിക്കണം.
    17: കര്‍ത്താവില്‍ സ്വീകരിച്ചിരിക്കുന്ന ശുശ്രൂഷ നിര്‍വ്വഹിക്കാന്‍ പരിശ്രമിക്കുകയെന്ന് ആര്‍ക്കിപ്പൂസിനോടു പറയുക.
    18: പൗലോസായ ഞാന്‍, സ്വന്തം കൈകൊണ്ടുതന്നെ ഈ അഭിവാദനമെഴുതുന്നു. എന്റെ ചങ്ങലകള്‍ നിങ്ങളോര്‍ക്കുവിന്‍. ദൈവകൃപ നിങ്ങളോടുകൂടെയുണ്ടായിരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ