മുന്നൂറ്റിനാല്പത്തിയെട്ടാം ദിവസം: ഹെബ്രായർ 1- 6


അദ്ധ്യായം 1


ദൈവപുത്രന്‍

1: പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി, വിവിധ ഘട്ടങ്ങളിലും വിവിധരീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്.
2: എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു.
3: അവന്‍, അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍, അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍നിന്നു നമ്മെ ശുദ്ധീകരിച്ചതിനുശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവനുപവിഷ്ടനായി.
4: അവനവകാശമാക്കിയ നാമം, ദൈവദൂതന്മാരുടേതിനേക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ അവനും അവരെക്കാള്‍ ശ്രേഷ്ഠനാണ്.

ദൂതന്മാരെക്കാള്‍ ശ്രേഷ്ഠന്‍
5: ഏതു ദൂതനോടാണ്, നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്മമേകിയെന്നും ഞാനവനു പിതാവും, അവനെനിക്കു പുത്രനുമായിരിക്കുമെന്നും ദൈവമരുളിച്ചെയ്തിട്ടുള്ളത്?
6: വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്കയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതന്മാരെല്ലാം അവനെയാരാധിക്കട്ടെ.
7: അവിടുന്നു തന്റെ ദൂതന്മാരെ കാറ്റും, ശുശ്രൂഷകരെ തീനാളങ്ങളുമാക്കുന്നു എന്നു ദൂതന്മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു.
8: എന്നാല്‍, പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേയ്ക്കും നിലനില്ക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.
9: അങ്ങു നീതിയെ സ്‌നേഹിച്ചു; അനീതിയെ വെറുത്തു. അതിനാല്‍, അങ്ങയുടെ സ്‌നേഹിതരെക്കാളധികമായി, സന്തോഷത്തിന്റെ തൈലംകൊണ്ട്‌, ദൈവം, അങ്ങയുടെ ദൈവം, അങ്ങയെ അഭിഷേകംചെയ്തിരിക്കുന്നു.
10: കര്‍ത്താവേ, ആദിയില്‍ അങ്ങു ഭൂമിക്കടിസ്ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്.
11: അവയൊക്കെ നശിക്കും. അങ്ങുമാത്രം നിലനില്ക്കും. വസ്ത്രംപോലെ അവ പഴകിപ്പോകും.
12: മേലങ്കിപോലെ അങ്ങവയെ മടക്കും. വസ്ത്രംപോലെ അവ മാറ്റപ്പെടും. എന്നാല്‍, അങ്ങേയ്ക്കു മാറ്റമില്ല. അങ്ങയുടെ വത്സരങ്ങളവസാനിക്കുകയുമില്ല.
13: നിന്റെ ശത്രുക്കളെ ഞാന്‍ നിനക്കു പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്കുകയെന്ന് ഏതു ദൂതനോടാണ്, എപ്പോഴെങ്കിലും അവിടുന്നു പറഞ്ഞിട്ടുള്ളത്?
14: രക്ഷയുടെ അവകാശികളാകാനിരിക്കുന്നവർക്കു ശുശ്രൂഷചെയ്യാനയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?

അദ്ധ്യായം 2


രക്ഷ ക്രിസ്തുവിലൂടെ
1: നാം കേട്ടിട്ടുള്ള കാര്യങ്ങളില്‍നിന്ന് അകന്നുപോകാതിരിക്കാന്‍ അവയില്‍ കൂടുതല്‍ ശ്രദ്ധിക്കുക ആവശ്യമാണ്.
2: ദൂതന്മാര്‍ പറഞ്ഞ വാക്കുകള്‍ സത്യമാവുകയും നിയമലംഘനത്തിനും അനുസരണമില്ലായ്മയ്ക്കും തക്കശിക്ഷ ലഭിക്കുകയുംചെയ്‌തെങ്കില്‍
3: ഇത്ര മഹത്തായ രക്ഷയെ അവഗണിക്കുന്ന നാം ശിക്ഷയില്‍നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും? ആരംഭത്തില്‍ കര്‍ത്താവുതന്നെയാണ് അതു പ്രഖ്യാപിച്ചത്. അവിടുത്തെ വാക്കു ശ്രവിച്ചവര്‍ നമുക്കതു സ്ഥിരീകരിച്ചു തന്നു.
4: അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, പലവിധത്തിലുള്ള ശക്തമായ പ്രവൃത്തികള്‍ എന്നിവകൊണ്ടും തന്റെ ഇഷ്ടത്തിനൊത്തു പരിശുദ്ധാത്മാവിനെ ദാനംചെയ്തുകൊണ്ടും ദൈവംതന്നെ ഇതിനു സാക്ഷ്യം നല്കിയിരിക്കുന്നു.
5: എന്തെന്നാല്‍, നാം പരാമര്‍ശിക്കുന്ന ഭാവിലോകത്തെ, ദൂതന്മാര്‍ക്കല്ലല്ലോ അവിടുന്നധീനമാക്കിയത്.
6: ഇതെക്കുറിച്ച്, ഒരിടത്തിങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: അങ്ങു മനുഷ്യനെയോര്‍ക്കാന്‍ അവനാരാണ്? അങ്ങു ശ്രദ്ധിക്കാന്‍ മനുഷ്യപുത്രനാരാണ്?
7: ദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു.
8: സമസ്തവും അവന്റെ പാദങ്ങളുടെ കീഴിലാക്കി. എല്ലാം അവന്റെ അധീനതയിലാക്കിയപ്പോള്‍ അവനു കീഴ്‌പ്പെടാത്തതായി ഒന്നും അവിടുന്നവശേഷിപ്പിച്ചില്ല. എന്നാല്‍, എല്ലാം അവനധീനമായതായി നാം കാണുന്നില്ല.
9: മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായ യേശു മരണത്തിനധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടമണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു.
10: ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണ്ണനാക്കുക തികച്ചും ഉചിതമായിരുന്നു.
11: വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉദ്ഭവിക്കുന്നത് ഒരുവനില്‍നിന്നുതന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നു വിളിക്കാന്‍, അവന്‍ ലജ്ജിച്ചില്ല.
12: അവന്‍ പറയുന്നു: അങ്ങേനാമം എന്റെ സഹോദരരെ ഞാനറിയിക്കും. സഭാമദ്ധ്യേ അങ്ങേയ്ക്കു ഞാന്‍ സ്തുതിഗീതമാലപിക്കും.
13: വീണ്ടും, ഞാനവനില്‍ വിശ്വാസമര്‍പ്പിക്കുമെന്നും ഇതാ, ഞാനും എനിക്കു ദൈവംനല്കിയ മക്കളുമെന്നും അവന്‍ പറയുന്നു.
14: മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാകുന്നതുപോലെ അവനുമവയില്‍ ഭാഗഭാക്കായി.
15: അത്, മരണത്തിന്മേലധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച്, മരണഭയത്തോടെ ജീവിതകാലംമുഴുവന്‍ അടിമത്തത്തില്‍ക്കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്.
16: എന്തെന്നാല്‍, അവന്‍ സ്വന്തമായെടുത്തതു ദൈവദൂതന്മാരെയല്ല, അബ്രാഹമിന്റെ സന്തതിയെയാണ്.
17: ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാക്കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.
18: അവന്‍ പീഡസഹിക്കുകയും പരീക്ഷിക്കപ്പെടുകയുംചെയ്തതുകൊണ്ട്, പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.

അദ്ധ്യായം 3

    
മോശയെക്കാള്‍ ശ്രേഷ്ഠന്‍
1: സ്വര്‍ഗ്ഗീയവിളിയില്‍ പങ്കാളികളായ വിശുദ്ധസഹോദരരേ, നാമേറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പസ്‌തോലനും ശ്രേഷ്ഠപുരോഹിതനുമായ യേശുവിനെപ്പറ്റിച്ചിന്തിക്കുവിന്‍.
2: മോശ ദൈവത്തിന്റെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതുപോലെ അവനും തന്നെ നിയോഗിച്ചവനോടു വിശ്വസ്തനായിരുന്നു.
3: യേശു, മോശയെക്കാള്‍ വളരെയേറെ മഹത്വമുള്ളവനായി കണക്കാക്കപ്പെടുന്നു; വീടുപണിതവന്‍, വീടിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതുപോലെതന്നെ.
4: ഓരോ വീടിനും നിര്‍മ്മാതാവുണ്ടല്ലോ. എന്നാല്‍ സകലത്തിന്റെയും നിര്‍മ്മാതാവു ദൈവമാണ്.
5: പറയപ്പെടാനിരുന്ന കാര്യങ്ങള്‍ക്കു സാക്ഷ്യംനല്കുന്നതിന്, ദൈവത്തിന്റെ ഭവനംമുഴുവനിലും മോശ ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു.
6: ക്രിസ്തുവാകട്ടെ, അവിടുത്തെ ഭവനത്തില്‍ പുത്രനെപ്പോലെയാണ്. ആത്മധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും അവസാനംവരെ നാം മുറുകെപ്പിടിക്കുമെങ്കില്‍, നാം അവിടുത്തെ ഭവനമായിരിക്കും.

ദൈവികവിശ്രാന്തി
7: പരിശുദ്ധാത്മാവു പറയുന്നതുപോലെ,
8: ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുമ്പോള്‍, മരുഭൂമിയിലെ പരീക്ഷണകാലത്തുണ്ടായ പ്രകോപനത്തിലെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
9: അവിടെ, നിങ്ങളുടെ പിതാക്കന്മാര്‍ നാല്പതുവര്‍ഷം എന്നെ പരീക്ഷിക്കുകയും എന്റെ പ്രവൃത്തികള്‍ കാണുകയുംചെയ്തു.
10: അതിനാല്‍, ആ തലമുറയോടു ഞാന്‍ കോപിച്ചുപറഞ്ഞു: അവര്‍ സദാ തങ്ങളുടെ ഹൃദയത്തില്‍ തെറ്റുചെയ്യുന്നു. എന്റെ വഴികള്‍ അവര്‍ മനസ്സിലാക്കിയിട്ടില്ല.
11: എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥംചെയ്തുപറഞ്ഞതുപോലെ, അവരൊരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
12: എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
13: ഇന്ന്, എന്നുവിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ളകാലത്തോളം എല്ലാദിവസവും നിങ്ങള്‍ പരസ്പരമുപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്.
14: എന്തെന്നാല്‍, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളു.
15: ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ഇന്നു നിങ്ങള്‍ അവന്റെ സ്വരംശ്രവിക്കുമ്പോള്‍, എതിര്‍പ്പിന്റെ കാലത്തെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
16: ദൈവത്തിന്റെ സ്വരംശ്രവിച്ചിട്ടും ചിലരെല്ലാം എതിര്‍പ്പുകാണിച്ചില്ലേ? മോശയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍നിന്നു പുറത്തുവന്നവരല്ലേ അവര്‍?
17: അവരുമായല്ലേ അവര്‍ നാല്പതുവത്സരം മല്ലടിച്ചത്? അവരുടെ ശരീരങ്ങളല്ലേ പാപംമൂലം മരുഭൂമിയില്‍ നിപതിച്ചത്?
18: അനുസരണക്കേടുകാണിച്ചവരോടല്ലേ ഒരിക്കലും തന്റെ വിശ്രമത്തിലേക്കു പ്രവേശിക്കയില്ലെന്ന് അവിടുന്നാണയിട്ടു പറഞ്ഞത്?
19: അങ്ങനെ, അവിശ്വാസംനിമിത്തമാണ് അവര്‍ക്കു പ്രവേശിക്കാന്‍സാധിക്കാതെവന്നതെന്നു നാം കാണുന്നു.

അദ്ധ്യായം 4

    
    1: അവിടുന്നു നല്കുന്ന വിശ്രമത്തിലേക്കു നാം പ്രവേശിക്കുമെന്ന വാഗ്ദാനം നിലനില്ക്കുമ്പോള്‍ത്തന്നെ, അതില്‍ പ്രവേശിക്കാന്‍ കഴിയാത്തവരായി നിങ്ങളിലാരെങ്കിലും കാണപ്പെടുമോ എന്നു നാം ഭയപ്പെടണം.
    2 : അവര്‍ക്കെന്നതുപോലെതന്നെയാണു നമുക്കും സുവിശേഷം ലഭിച്ചത്. എന്നാല്‍, അവര്‍കേട്ട വചനം അവര്‍ക്കു പ്രയോജനപ്പെട്ടില്ല; കാരണം, അവരതു വിശ്വസിച്ചില്ല.
    3: എന്നാല്‍, വിശ്വസിച്ചവരായ നാം വിശ്രമത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെ സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ ജോലി പൂര്‍ത്തീകരിക്കപ്പെട്ടു. എങ്കിലും അവിടുന്നു പറഞ്ഞിരിക്കുന്നു: എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥംചെയ്തതുപോലെ, അവരൊരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
    4: ഏഴാംദിവസത്തെപ്പറ്റി ഒരിടത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നു: തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഏഴാംദിവസം ദൈവം വിശ്രമിച്ചു. വീണ്ടും ഇങ്ങനെ പറഞ്ഞിരിക്കുന്നു:
    5: അവരൊരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
    6: എന്നാല്‍, ചിലരിനിയും പ്രവേശിക്കാനുണ്ട്. മുമ്പു സുവിശേഷം ശ്രവിച്ചവരാകട്ടെ, അനുസരണക്കേടുമൂലം പ്രവേശിച്ചിട്ടുമില്ല.
    7: അതിനാലവിടുന്ന്, ഒരു പ്രത്യേക ദിവസം, അതായത് ഇന്ന്, നിശ്ചയിച്ചിരിക്കുന്നു. അവിടുന്നു മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ദാവീദുവഴി വീണ്ടും പറയുന്നു: ഇന്നെങ്കിലും നിങ്ങളവന്റെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ എത്രനന്നായിരുന്നു! നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
    8: ജോഷ്വ, അവര്‍ക്കു വിശ്രമം കൊടുത്തിരുന്നെങ്കില്‍, പിന്നീട്, ദൈവം മറ്റൊരു ദിവസത്തെപ്പറ്റി പറയുമായിരുന്നില്ല.
    9: അതിനാല്‍, ദൈവജനത്തിന്, ഒരു സാബത്തുവിശ്രമം ലഭിക്കാനിരിക്കുന്നു.
    10: എന്തെന്നാല്‍, ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുന്നവന്‍ അവിടുത്തെപ്പോലെ തന്റെ ജോലിയില്‍നിന്നു വിരമിക്കുന്നു.
    11: അതുപോലുള്ള അനുസരണക്കേടുമൂലം അധഃപതിക്കാതിരിക്കുന്നതിന്, നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ ഉത്സുകരായിരിക്കാം.
    12: ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി, ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
    13: അവന്റെ മുമ്പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുമ്പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്. 

പ്രധാനപുരോഹിതൻ
    14: സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ട്, നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം.
    15: നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണവന്‍ .
    16: അതിനാല്‍, വേണ്ടസമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.

അദ്ധ്യായം 5

    
    1: ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളുമര്‍പ്പിക്കാനാണ്.
    2: അവന്‍തന്നെ ബലഹീനനായതുകൊണ്ട്, അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും.
    3: ഇക്കാരണത്താല്‍, അവന്‍ ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടിയെന്നപോലെ, സ്വന്തംപാപങ്ങള്‍ക്കുവേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
    4: അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല.
    5: അതുപോലെതന്നെ, ക്രിസ്തുവും പ്രധാനപുരോഹിതനാകുന്നതിനു തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. നീ എന്റെ പ്രിയപുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്മമേകിയെന്ന് അവനോടു പറഞ്ഞവന്‍തന്നെയാണ് അവനെ മഹത്വപ്പെടുത്തിയത്.
    6: അവിടുന്നു വീണ്ടും പറയുന്നു: മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേയ്ക്കും പുരോഹിതനാണ്.
    7: തന്റെ ഐഹികജീവിതകാലത്ത്, ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു.
    8: പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണമഭ്യസിച്ചു.
    9: പരിപൂര്‍ണ്ണനാക്കപ്പെട്ടതുവഴി, അവന്‍, തന്നെയനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.
    10: എന്തെന്നാല്‍, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം അവന്‍ പ്രധാനപുരോഹിതനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടു. 

      വിശ്വാസത്യാഗത്തിനെതിരേ
      11: ഇതേക്കുറിച്ച്, ഇനിയും ധാരാളം ഞങ്ങള്‍ക്കു പറയാനുണ്ട്. നിങ്ങള്‍ ഗ്രഹിക്കുന്നതില്‍ പിന്നോക്കമായതുകൊണ്ട് അതെല്ലാം വിശദീകരിക്കുക വിഷമമാണ്.
      12: ഇതിനകം നിങ്ങളെല്ലാവരും പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്ഷേ, ദൈവവചനത്തിന്റെ പ്രഥമപാഠങ്ങള്‍പോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നു. നിങ്ങള്‍ക്കു പാലാണാവശ്യം, കട്ടിയുള്ള ഭക്ഷണമല്ല.
      13: പാലുകുടിച്ചു ജീവിക്കുന്നവന്‍ നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ദ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന്‍ ശിശുവാണ്.
      14: കട്ടിയുള്ള ഭക്ഷണം, പക്വതവന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്മതിന്മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്.


    അദ്ധ്യായം 6


    1: അതിനാല്‍, ക്രിസ്‌തുവിന്റെറെ വചനത്തിന്റെ പ്രഥമപാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്‌, ദൈവത്തിലുള്ള വിശ്വാസം,
    2: ജ്ഞാനസ്‌നാനത്തെ സംബന്ധിക്കുന്ന പ്രബോധനം, കൈവയ്‌പ്‌, മരിച്ചവരുടെ ഉയിര്‍പ്പ്‌, നിത്യവിധി ഇവയ്‌ക്കു വീണ്ടും ഒരടിസ്‌ഥാനമിടേണ്ടതില്ല.
    3: ദൈവമനുവദിക്കുന്നെങ്കില്‍ നമുക്കു മുന്നോട്ടു പോകാം.
    4: ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗ്ഗീയ സമ്മാനമാസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും
    5: വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്‌തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാദ്ധ്യമാണ്‌.
    6: കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്‌ക്കുകയും ചെയ്‌തു.
    7: കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയുംചെയ്യുന്ന ഭൂമി, ദൈവത്തില്‍നിന്ന്‌ അനുഗ്രഹം പ്രാപിക്കുന്നു.
    8: ഞെരിഞ്ഞിലുകളും മുള്ളുകളുമാണ്‌ പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്‌. അതിന്മേല്‍ ശാപമാസന്നവുമാണ്‌. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെറെയവസാനം.
    9: പ്രിയപ്പെട്ടവരേ, ഞങ്ങളിങ്ങനെ സംസാരിക്കുന്നുവെങ്കിലും ഉത്തമവും രക്ഷാകരവുമായ ഗുണങ്ങള്‍ നിങ്ങളിലുണ്ടെന്നു ഞങ്ങള്‍ക്കു ബോദ്ധ്യമുണ്ട്‌.
    10: നിങ്ങളുടെ പ്രവൃത്തികളും, വിശുദ്ധര്‍ക്കു നിങ്ങള്‍ ചെയ്‌തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്റെ നാമത്തോടു കാണിച്ച സ്നേഹവും വിസ്മരിക്കാന്‍മാത്രം നീതിരഹിതനല്ലല്ലോ ദൈവം.
    11: നിങ്ങളിലോരോരുത്തരും നിങ്ങളുടെ പ്രത്യാശയുടെ പൂര്‍ത്തീകരണത്തിനായി അവസാനംവരെ ഇതേ ഉത്സാഹംതന്നെ കാണിക്കണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.
    12: അങ്ങനെ, നിരുത്സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയുംവഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍.

    ദൈവത്തിന്റെ വാഗ്ദാനം

    13: ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്കിയപ്പോള്‍, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥംചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍ , തന്നെക്കൊണ്ടുതന്നെ ശപഥംചെയ്‌തു
    പറഞ്ഞു: 
    14: നിശ്ചയമായും നിന്നെ ഞാനനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
    15: അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന്‌, ഈ വാഗ്ദാനംപ്രാപിച്ചു.
    16: മനുഷ്യര്‍ തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടാണല്ലോ ശപഥംചെയ്യുന്നത്‌. ശപഥമാണ്‌ അവരുടെ എല്ലാത്തര്‍ക്കങ്ങളും തീരുമാനിക്കുന്നതില്‍ അവസാനവാക്ക്‌.
    17: ദൈവം, തന്റെ തീരുമാനത്തിന്റെ അചഞ്ചലത വാഗ്ദാനത്തിന്റെ അവകാശികള്‍ക്കു കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കാന്‍ നിശ്ചയിച്ചപ്പോള്‍ ഒരു ശപഥത്താല്‍ ഈ തീരുമാനമുറപ്പിച്ചു.
    18: മാറ്റമില്ലാത്തതും ദൈവത്തെ സംബന്ധിച്ചു വ്യാജമാകാത്തതുമായ ഈ രണ്ടു കാര്യങ്ങളിലൂടെ നമ്മുടെ മുമ്പില്‍ വയ്‌ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുന്നതിനു യത്നിക്കുന്ന നമുക്കു വലിയ പ്രോത്സാഹനം ലഭിക്കുന്നു.
    19: ഈ പ്രത്യാശ, നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരംപോലെയാണ്‌.
    20: നമ്മുടെ മുന്നോടിയായി യേശു, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേയ്ക്കും പുരോഹിതനായിക്കൊണ്ട്‌, ഏതുവിരിക്കുള്ളില്‍ പ്രവേശിച്ചുവോ അതേ വിരിക്കുള്ളിലേക്ക്‌ ഈ പ്രത്യാശ കടന്നുചെല്ലുന്നു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ