മുന്നൂറ്റിനാല്പത്തിയാറാം ദിവസം: 2 തിമോത്തി 1 - 4


അദ്ധ്യായം 1


അഭിവാദനം

1: യേശുക്രിസ്തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്ദാനമനുസരിച്ച്, ദൈവഹിതത്താല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസ്,
2: പ്രേഷ്ഠപുത്രനായ തിമോത്തേയോസിന് പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.

വിശ്വസ്തനായിരിക്കുക
3: രാവും പകലും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ നിര്‍മ്മലമനഃസാക്ഷിയോടുകൂടെ ഞാനാരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു.
4: നിന്റെ കണ്ണീരിനെപ്പറ്റിയോര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാന്‍ ഞാനതിനായി ആഗ്രഹിക്കുന്നു.
5: നിന്റെ നിര്‍വ്യാജമായ വിശ്വാസം ഞാനനുസ്മരിക്കുന്നു. നിന്റെ വലിയമ്മയായ ലോവീസിനും അമ്മയായ എവുനിക്കെയിക്കും ഉണ്ടായിരുന്ന വിശ്വാസം, ഇപ്പോള്‍ നിനക്കുമുണ്ടെന്ന് എനിക്കു ബോദ്ധ്യമുണ്ട്.
6: എന്റെ കൈവയ്പിലൂടെ, നിനക്കുലഭിച്ച ദൈവികവരം വീണ്ടുമുജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെയനുസ്മരിപ്പിക്കുന്നു.
7: എന്തെന്നാല്‍, ഭീരുത്വത്തിന്റെയാത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.
8: നമ്മുടെ കര്‍ത്താവിനു സാക്ഷ്യംനല്കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയിലാശ്രയിച്ചുകൊണ്ട്, അവന്റെ സുവിശേഷത്തെപ്രതിയുള്ള ക്ലേശങ്ങളില്‍, നീയും പങ്കുവഹിക്കുക.
9: അവിടുന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെ വിളിക്കുകയുംചെയ്തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയും യുഗങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തുവില്‍ നമുക്കു നല്കിയ കൃപാവരമനുസരിച്ചുമാണ്.
10: ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെയില്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
11: ഈ സുവിശേഷത്തിന്റെ പ്രഘോഷകനും അപ്പസ്‌തോലനും പ്രബോധകനുമായി ഞാന്‍ നിയമിതനായിരിക്കുന്നു.
12: ഇക്കാരണത്താലാണ് ഞാനിപ്പോള്‍ ഇവയെല്ലാം സഹിക്കുന്നത്. ഞാന്‍, അതില്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, ആരിലാണു ഞാന്‍ വിശ്വാസമര്‍പ്പിച്ചരിക്കുന്നതെന്ന് എനിക്കറിയാം. എന്നെ ഭരമേല്പിച്ചിരിക്കുന്നവയെല്ലാം ആ ദിവസംവരെയും ഭദ്രമായി കാത്തുസുക്ഷിക്കാന്‍ അവനു കഴിയുമെന്നും എനിക്കു പൂര്‍ണ്ണബോദ്ധ്യമുണ്ട്.
13: നീ എന്നില്‍നിന്നു കേട്ടിട്ടുള്ള നല്ലപ്രബോധനങ്ങള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്‌നേഹത്തിലും നീയനുസരിക്കുക, മാതൃകയാക്കുക.
14: നിന്നെയേല്പിച്ചിരിക്കുന്ന നല്ലനിക്ഷേപങ്ങള്‍, നമ്മില്‍വസിക്കുന്ന പരിശുദ്ധാത്മാവിന്റെശക്തിയാല്‍ കാത്തുസൂക്ഷിക്കുക.
15: ഏഷ്യയിലുള്ളവരെല്ലാം എന്നെയുപേക്ഷിച്ചെന്നു നിനക്കറിയാമല്ലോ. ഫിഗേലോസും ഹെര്‍മോഗെനെസും അവരിലുള്‍പ്പെടുന്നു.
16: ഒനേസിഫൊറോസിന്റെ കുടുബത്തിന്റെമേല്‍ കര്‍ത്താവു കാരുണ്യംചൊരിയട്ടെ. എന്തെന്നാല്‍, അവന്‍ പലപ്പോഴും എന്നെയാശ്വസിപ്പിച്ചിട്ടുണ്ട്. എന്റെ ചങ്ങലകളെപ്പറ്റി അവന്‍ ലജ്ജിച്ചിട്ടുമില്ല.
17: അവന്‍ റോമയിലെത്തിയപ്പോള്‍ എന്നെപ്പറ്റി ആകാംക്ഷാപൂര്‍വ്വമന്വേഷിക്കുകയും എന്നെക്കാണുകയും ചെയ്തു.
18: എഫേസോസില്‍വച്ച് അവന്‍ചെയ്ത സേവനങ്ങളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. അവസാനദിവസം കര്‍ത്താവില്‍നിന്നു കാരുണ്യംലഭിക്കാന്‍ അവിടുന്നവന് അനുഗ്രഹംനല്കട്ടെ!

അദ്ധ്യായം 2


ക്രിസ്തുവിന്റെ പടയാളി
1: എന്റെ മകനേ നീ യേശുക്രിസ്തുവിന്റെ കൃപാവരത്തില്‍നിന്നു ശക്തിസ്വീകരിക്കുക.
2: അനേകം സാക്ഷികളുടെ മുമ്പില്‍വച്ചു നീ എന്നില്‍നിന്നുകേട്ടവ, മറ്റുള്ളവരെക്കൂടെ പഠിപ്പിക്കാന്‍കഴിവുള്ള വിശ്വസ്തരായ ആളുകള്‍ക്കു പകര്‍ന്നുകൊടുക്കുക.
3: യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകള്‍സഹിക്കുക.
4: സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കുന്ന പടയാളി, തന്നെ സൈന്യത്തില്‍ച്ചേര്‍ത്ത ആളിന്റെ ഇഷ്ടംനിറവേറ്റാനുള്ളതിനാല്‍ മറ്റുകാര്യങ്ങളില്‍ തലയിടാറില്ല.
5: നിയമാനുസൃതം മത്സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല.
6: അദ്ധ്വാനിക്കുന്ന കര്‍ഷകനാണു വിളവിന്റെ ആദ്യപങ്കു ലഭിക്കേണ്ടത്.
7: ഞാന്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചു നീ അവധാനപൂര്‍വ്വം ചിന്തിക്കുക; എല്ലാക്കാര്യങ്ങളും മനസ്സിലാക്കാന്‍വേണ്ട കഴിവു കര്‍ത്താവു നിനക്കു തരും.
8: എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരില്‍നിന്നുയിര്‍ത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക.
9: ആ സുവിശേഷത്തിനുവേണ്ടിയാണ് ഞാന്‍ കഷ്ടത സഹിച്ചുകൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകള്‍ക്കുവരെ അധീനനാകുന്നത്. എന്നാല്‍, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല.
10: അതിനാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണ്ണവുമായ രക്ഷനേടുന്നതിനുവേണ്ടി, ഞാന്‍ എല്ലാം സഹിക്കുന്നു.
11: ഈ വചനം വിശ്വാസയോഗ്യമാണ്. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടുകൂടെ ജീവിക്കും.
12: നാം ഉറച്ചുനില്ക്കുമെങ്കില്‍ അവനോടുകൂടെ വാഴും. നാം അവനെ നിഷേധിക്കുന്നെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും.
13: നാം അവിശ്വസ്തരായിരുന്നാലും അവന്‍ വിശ്വസ്തനായിരിക്കും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല.

വിശ്വസ്തഭൃത്യന്‍
14: ഇത് അവരെയനുസ്മരിപ്പിക്കുക, വാക്കുകളെച്ചൊല്ലി അവരെ ദൈവസന്നിധിയിലുപദേശിക്കുക. ഇത്തരം തര്‍ക്കങ്ങള്‍ യാതൊരു ഗുണവുംചെയ്യുകയില്ല, ശ്രോതാക്കളെ നശിപ്പിക്കുകയേയുള്ളു.
15: സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യംചെയ്തുകൊണ്ട്, അഭിമാനിക്കാനവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്സാഹപൂര്‍വ്വം പരിശ്രമിക്കുക.
16: ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അല്ലെങ്കില്‍, അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്കു നയിക്കും.
17: ഈ ഭക്തിരഹിതരുടെ സംസാരം ശരിരത്തെ കാര്‍ന്നുതിന്നുന്ന വ്രണംപോലെ പടര്‍ന്നുപിടിക്കും. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും.
18: പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞുവെന്ന വാദമുന്നയിച്ചുകൊണ്ട് അവര്‍ സത്യത്തില്‍നിന്നു വ്യതിചലിച്ചു; ചിലരുടെ വിശ്വാസത്തെ അവര്‍ തകിടംമറിക്കുകയുംചെയ്യുന്നു.
19: എന്നാല്‍, ദൈവമുറപ്പിച്ച അടിത്തറ, ഇളകാതെ നില്ക്കുന്നു. അതില്‍ ഇങ്ങനെ മുദ്രിതമായിരിക്കുന്നു: കര്‍ത്താവു തനിക്കു സ്വന്തമായിട്ടുള്ളവരെ അറിയുന്നു. കര്‍ത്താവിന്റെ നാമം വിളിക്കുന്നവരെല്ലാം പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കട്ടെ.
20: ഒരു വലിയഭവനത്തില്‍ സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടുംതീര്‍ത്ത പാത്രങ്ങള്‍മാത്രമല്ല; മരം, മണ്ണ് ഇവകൊണ്ടു തീര്‍ത്തവയുമുണ്ടായിരിക്കും. അവയില്‍ ചിലതു മാന്യമായ കാര്യങ്ങള്‍ക്കും ചിലതു മാന്യതകുറഞ്ഞ കാര്യങ്ങള്‍ക്കുമുപയോഗിക്കുന്നു.
21: ഒരുവന്‍ നികൃഷ്ഠമായ അവസ്ഥയില്‍നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിൽ, അവന്‍ ശ്രേഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും.
22: അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്ന് ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടുചേര്‍ന്ന്, നീതി, വിശ്വാസം, സ്‌നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യംവയ്ക്കുക.
23: മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടരുത്; അവ കലഹങ്ങള്‍ക്കിടയാക്കുമെന്നു നിനക്കറിയാമല്ലോ!.
24: കര്‍ത്താവിന്റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അദ്ധ്യാപകനും ക്ഷമാശീലനുമായിരിക്കണം.
25: എതിര്‍ക്കുന്നവരെ അവന്‍ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോദ്ധ്യത്തിലേക്കു മടങ്ങിവരാനുതകുന്ന അനുതാപം ദൈവമവര്‍ക്കു നല്കിയെന്നുവരാം.
26: പിശാച്, തന്റെ ഇഷ്ടനിര്‍വ്വഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും അവർ സുബോധം വീണ്ടെടുത്ത്, ആ കെണിയില്‍നിന്നു രക്ഷപ്പെട്ടേക്കാം.

അദ്ധ്യായം 3

    
ദുഷ്ടന്മാരുടെ നാളുകള്‍
1: ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍വരും.
2: അപ്പോള്‍ സ്വാര്‍ത്ഥസ്‌നേഹികളും നധമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ദൈവദുഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്‌നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും.
3: അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും
4: വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്‌നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും.
5: അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിറുത്തികൊണ്ട്, അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്ക്കുക.
6: അവരില്‍ച്ചിലര്‍, വീടുകളില്‍ നുഴഞ്ഞുകയറി, ദുര്‍ബ്ബലകളും പാപങ്ങള്‍ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു.
7: ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍, സത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണജ്ഞാനത്തിലെത്തിച്ചേരാന്‍ അവര്‍ക്കു കഴിവില്ല.
8: യാന്നസ്സും യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെയെതിര്‍ക്കുന്നു. അവര്‍ ദുഷിച്ചമനസ്സുള്ളവരും വിശ്വാസനിന്ദകരുമാണ്.
9: എന്നാല്‍ അവര്‍ അധികം മുമ്പോട്ടുപോവുകയില്ല. മേല്പറഞ്ഞവരുടെ കാര്യത്തലെന്നപോലെ അവരുടെ മൗഢ്യം എല്ലാവര്‍ക്കും ബോദ്ധ്യമാകും.
10: ഞാന്‍ പഠിപ്പിച്ച സത്യങ്ങളും എന്റെ ജീവിതരീതിയും ലക്ഷ്യവും വിശ്വാസവും ക്ഷമയും സ്‌നേഹവും സ്ഥൈര്യവും നീ അടുത്തറിഞ്ഞിട്ടുണ്ടല്ലോ.
11: ഞാന്‍സഹിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്ത്രായിലും എനിക്കു സഹിക്കേണ്ടിവന്ന മര്‍ദ്ദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്. അവയില്‍നിന്നെല്ലാം കര്‍ത്താവ് എന്നെ രക്ഷിച്ചു.
12: യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട്, വിശുദ്ധജീവിതംനയിക്കാനാഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.
13: അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.
14: എന്നാല്‍ നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആരില്‍നിന്നാണു പഠിച്ചതെന്നോര്‍ത്ത്, അവയില്‍ സ്ഥിരമായി നില്ക്കുക.
15: യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലുടെ രക്ഷപ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍, നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ.
16: വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനുമുപകരിക്കുന്നു.
17: ഇതുവഴി, ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളുംചെയ്യുന്നതിനു പര്യാപ്തനാവുകയുംചെയ്യുന്നു.

അദ്ധ്യായം 4

    
    1: ദൈവത്തിന്റെ മുമ്പാകെയും, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്തുവിന്റെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയുംപേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു:
    2: വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലുമല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോദ്ധ്യംജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയുംചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയുംചെയ്യുക.
    3: ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലംവരുന്നു. കേള്‍വിക്കിമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍, അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും.
    4: അവര്‍ സത്യത്തിനുനേരേ ചെവിയടച്ച്, കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.
    5: നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തതപാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലിചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയുംചെയ്യുക.

    നീതിയുടെ കിരീടം
    6: ഞാന്‍ ബലിയായര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി.
    7: ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസംകാത്തു.
    8: എനിക്കായി നീതിയുടെ കീരിടമൊരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വംവിധിക്കുന്ന കര്‍ത്താവ്, ആ ദിവസം അതെനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും. 

    നിര്‍ദ്ദേശങ്ങള്‍
    9: എന്റെയടുത്തു വേഗമെത്തിച്ചേരാന്‍ ഉത്സാഹിക്കുക.
    10: എന്തെന്നാല്‍, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെവിട്ട്, തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്‌കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദല്‍മാത്തിയായിലേക്കും പോയിക്കഴിഞ്ഞു.
    11: ലുക്കാമാത്രമേ എന്നോടുകൂടെയുള്ളു. മര്‍ക്കോസിനെക്കുടെ നീ കൂട്ടികൊണ്ടുവരണം. ശുശ്രുഷയില്‍ അവനെനിക്കു വളരെ പ്രയോജനപ്പെടും.
    12: തിക്കിക്കോസിനെ ഞാന്‍ എഫേസോസിലേക്കയച്ചിരിക്കുകയാണ്. 
    13: നീ വരുമ്പോള്‍ ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്റെപക്കല്‍ ഏല്പിച്ചിട്ടുപോന്ന എന്റെ പൂറംകുപ്പായവും പുസ്തകങ്ങളും, പ്രത്യേകിച്ച്, തുകല്‍ച്ചുരുളുകളും കൊണ്ടുപോരണം.
    14: ചെമ്പുപണിക്കാരനായ അലക്സാണ്ടര്‍ എനിക്കു വലിയദ്രോഹംചെയ്തു. കര്‍ത്താവ് അവന്റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്കും.
    15: നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ശക്തിപൂര്‍വ്വമെതിര്‍ത്തവനാണ്.
    16: എന്റെ ന്യായവാദങ്ങള്‍ ഞാനാദ്യമവതരിപ്പിച്ചപ്പോള്‍, ആരും എന്റെ ഭാഗത്തല്ലായിരുന്നു. എല്ലാവരുമെന്നെയുപേക്ഷിച്ചു. ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ.
    17: എന്നാല്‍, കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാവിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രാഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടുന്നെനിക്കു നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നു രക്ഷിക്കപ്പെട്ടു.
    18: കര്‍ത്താവ് എല്ലാതിന്മകളിലുംനിന്ന് എന്നെ മോചിപ്പിച്ച്, തന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നുമെന്നേയ്ക്കും അവിടുത്തേക്കു മഹത്വം! ആമേന്‍. 

    ആശംസകള്‍
    19: പ്രിസ്‌ക്കായ്ക്കും അക്വീലായ്ക്കും ഒനേസിഫൊറോസിന്റെ കുടുംബത്തിനും അഭിവാദനങ്ങള്‍.
    20: എറാസ്തൂസ് കോറിന്തോസില്‍ തങ്ങി. രോഗബാധിതനായ ത്രോഫിമോസിനെ ഞാന്‍ മിലേത്തോസില്‍ വിട്ടിട്ടു പോന്നു.
    21: മഞ്ഞുകാലത്തിനുമുമ്പുതന്നെ ഇവിടെയെത്താന്‍ നീ ശ്രമിക്കുക. എവുബുളോസും പൂദെന്‍സും ലീനൂസും ക്ലൗദിയായും മറ്റെല്ലാ സഹോദരന്മാരും നിനക്കഭിവാദനങ്ങളര്‍പ്പിക്കുന്നു.
    22: കര്‍ത്താവു നിന്റെ ആത്മാവോടുകൂടെയുണ്ടായിരിക്കട്ടെ. ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ