മുപ്പതാം ദിവസം: ലേവ്യര്‍ 7 - 9


അദ്ധ്യായം 7


പ്രായശ്ചിത്തബലി

1: അതിവിശുദ്ധമായ പ്രായശ്ചിത്തബലിക്കുള്ള നിയമമിതാണ്:
2: ദഹനബലിക്കുള്ള മൃഗത്തെക്കൊല്ലുന്ന സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തബലിക്കുള്ള മൃഗത്തെയും കൊല്ലണം. അതിൻ്റെ രക്തം ബലിപീഠത്തിനുചുറ്റും തളിക്കണം.
3: അതിൻ്റെ മേദസ്സു മുഴുവനും - ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്നതും അരക്കെട്ടിനോടുചേര്‍ന്നുള്ള വൃക്കകളിലുള്ളതും -
4: ഇരുവൃക്കകളും കൊഴുത്തവാലും കരളിന്മേലുള്ള നെയ്‌വലയുമെടുക്കണം.
5: പുരോഹിതന്‍, അവ കര്‍ത്താവിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പ്രായശ്ചിത്തബലിയാണ്.
6: പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്മാര്‍ക്കും അതു ഭക്ഷിക്കാം. വിശുദ്ധ സ്ഥലത്തുവച്ചുവേണം അതു ഭക്ഷിക്കാന്‍.
7: അത്, അതിവിശുദ്ധമാണ്. പ്രായശ്ചിത്തബലി, പാപപരിഹാരബലിപോലെതന്നെയാണ്. അവയുടെ നിയമവും ഒന്നുതന്നെ. ബലിവസ്തു, പരിഹാരകര്‍മ്മംചെയ്യുന്ന പുരോഹിതനുള്ളതാണ്.
8: ആര്‍ക്കെങ്കിലുംവേണ്ടി ദഹനബലിയായി അര്‍പ്പിക്കപ്പെടുന്ന മൃഗത്തിൻ്റെ തുകല്‍, ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.
9: അടുപ്പിലോ ഉരുളിയിലോ വറചട്ടിയിലോ പാകപ്പെടുത്തിയ ധാന്യബലിവസ്തുക്കളെല്ലാം ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.
10: എണ്ണ ചേര്‍ത്തതും ചേര്‍ക്കാത്തതുമായ എല്ലാ ധാന്യബലിവസ്തുക്കളും അഹറോൻ്റെ പുത്രന്മാര്‍ക്കെല്ലാവര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ്.

സമാധാനബലി

11: കര്‍ത്താവിനു സമര്‍പ്പിക്കുന്ന സമാധാനബലിയുടെ നിയമമിതാണ്:
12: കൃതജ്ഞതാപ്രകാശനത്തിനുവേണ്ടിയാണ് ഒരുവന്‍ അതര്‍പ്പിക്കുന്നതെങ്കില്‍, എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത അപ്പവും എണ്ണപുരട്ടിയ പുളിപ്പില്ലാത്ത അടയും നേരിയമാവില്‍ എണ്ണചേര്‍ത്തു കുഴച്ചുചുട്ട അപ്പവുമാണ് കൃതജ്ഞതാബലിയോടുചേര്‍ത്തു സമര്‍പ്പിക്കേണ്ടത്.
13: കൃതജ്ഞതാപ്രകാശനത്തിനുള്ള സമാധാനബലിയോടുകൂടെ പുളിപ്പുള്ള അപ്പവും കാഴ്ചയര്‍പ്പിക്കണം.
14: ഓരോ ബലിയര്‍പ്പണത്തിലും കര്‍ത്താവിനു കാഴ്ചയായി ഓരോ അപ്പം നല്കണം. അതു സമാധാനബലിമൃഗത്തിൻ്റെ രക്തംതളിക്കുന്ന പുരോഹിതനുള്ളതാണ്.
15: കൃതജ്ഞതാപ്രകാശനത്തിനുള്ള സമാധാനബലിമൃഗത്തിൻ്റെ മാംസം ബലിയര്‍പ്പിക്കുന്ന ദിവസംതന്നെ ഭക്ഷിക്കണം. അതില്‍ ഒട്ടും പ്രഭാതംവരെ ബാക്കിവയ്ക്കരുത്.
16: എന്നാല്‍, ബലി, നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ ആയിട്ടാണര്‍പ്പിക്കുന്നതെങ്കില്‍ അര്‍പ്പിക്കുന്ന ദിവസംതന്നെ അതു ഭക്ഷിക്കണം. അവശേഷിക്കുന്നതു പിറ്റേദിവസം ഭക്ഷിക്കാം.
17: ബലിമൃഗത്തിൻ്റെ മാംസം മൂന്നാംദിവസവും അവശേഷിക്കുന്നുവെങ്കില്‍ അത്, അഗ്നിയില്‍ ദഹിപ്പിക്കണം.
18: സമാധാനബലിയുടെ മാംസം മൂന്നാംദിവസം ഭക്ഷിക്കയാണെങ്കില്‍ ബലി സ്വീകരിക്കപ്പെടുകയില്ല. സമര്‍പ്പകന് അതിൻ്റെ ഫലം ലഭിക്കുകയുമില്ല. അത് അശുദ്ധമായിരിക്കും. ഭക്ഷിക്കുന്നവന്‍ കുറ്റമേല്‍ക്കേണ്ടിവരും.
19: അശുദ്ധവസ്തുക്കളുടെ സ്പര്‍ശമേറ്റ മാംസം ഭക്ഷിക്കരുത്. അതു തീയില്‍ ദഹിപ്പിച്ചുകളയണം. ശുദ്ധിയുള്ള എല്ലാവര്‍ക്കും മാംസം ഭക്ഷിക്കാം.
20: എന്നാല്‍, അശുദ്ധനായിരിക്കേ ആരെങ്കിലും കര്‍ത്താവിനര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്ഷിച്ചാല്‍ അവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
21: അശുദ്ധമായ ഏതെങ്കിലുമൊന്നിനെ, മാനുഷിക മാലിന്യത്തെയോ അശുദ്ധമായ മൃഗത്തെയോ നിന്ദ്യമായ എന്തെങ്കിലും അശുദ്ധവസ്തുവിനെയോ, സ്പര്‍ശിച്ചതിനുശേഷം കര്‍ത്താവിനര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
22: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
23: ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ കാളയുടെയോ ചെമ്മരിയാടിൻ്റെയോ കോലാടിൻ്റെയോ മേദസ്സു ഭക്ഷിക്കരുത്.
24: ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ മൃഗത്തിൻ്റെ മേദസ്സ്‌ ഒരു കാരണവശാലും ഭക്ഷിക്കരുത്. അതു മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാം.
25: കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിച്ച മൃഗത്തിൻ്റെ മേദസ്സ്, ആരെങ്കിലും ഭക്ഷിച്ചാല്‍ അവനെ സ്വജനത്തില്‍നിന്നു വിച്ഛേദിക്കണം.
26: നിങ്ങള്‍ എവിടെപ്പാര്‍ത്താലും പക്ഷിയുടെയോ മൃഗത്തിൻ്റെയോ രക്തം ഭക്ഷിക്കരുത്.
27: രക്തം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
28: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
29: ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുന്നവന്‍, തൻ്റെ ബലിവസ്തുവിലൊരു ഭാഗം അവിടുത്തേക്കു പ്രത്യേകകാഴ്ചയായിക്കൊണ്ടുവരണം.
30: കര്‍ത്താവിനുള്ള ദഹനബലിവസ്തുക്കള്‍ സ്വന്തം കൈകളില്‍ത്തന്നെ അവന്‍ കൊണ്ടുവരട്ടെ. ബലിമൃഗത്തിൻ്റെ നെഞ്ചോടൊപ്പം മേദസ്സും കൊണ്ടുവരണം. നെഞ്ച്, അവിടുത്തെമുമ്പില്‍ നീരാജനംചെയ്യണം.
31: മേദസ്സ് പുരോഹിതന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. എന്നാല്‍ നെഞ്ച്, അഹറോനും പുത്രന്മാര്‍ക്കുമുള്ളതാണ്.
32: സമാധാനബലിക്കുള്ള മൃഗത്തിൻ്റെ വലത്തെ കുറക്, പ്രത്യേകകാഴ്ചയായി പുരോഹിതനു നല്കണം.
33: വലത്തെ കുറക്, സമാധാനബലിയുടെ രക്തവും മേദസ്സുമര്‍പ്പിക്കുന്ന അഹറോൻ്റെ പുത്രനുള്ളതാണ്.
34: നീരാജനംചെയ്ത നെഞ്ചും അര്‍പ്പിച്ച കുറകും ഇസ്രായേല്‍ജനത്തില്‍നിന്നുള്ള ശാശ്വതാവകാശമായി സമാധാനബലിയില്‍നിന്ന് അഹറോനും പുത്രന്മാര്‍ക്കും ഞാന്‍ നല്കിയിരിക്കുന്നു.
35: അഹറോനും പുത്രന്മാരും കര്‍ത്താവിൻ്റെ പുരോഹിതരായി ശുശ്രൂഷചെയ്യാന്‍ അഭിഷിക്തരായ ദിവസം, അവിടുത്തെ ദഹനബലികളില്‍നിന്ന് അവര്‍ക്കു ലഭിച്ച ഓഹരിയാണിത്.
36: ഇത്, അവര്‍ക്കു നല്കണമെന്ന് അവരുടെ അഭിഷേകദിവസം കര്‍ത്താവ് ഇസ്രായേല്‍ജനത്തോടു കല്പിച്ചിട്ടുണ്ട്. ഇതു തലമുറതോറും അവരുടെ ശാശ്വതാവകാശമാണ്.
37: ദഹനബലി, ധാന്യബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, സമാധാനബലി, അഭിഷേകം എന്നിവ സംബന്ധിച്ചുള്ള നിയമമാണിത്.
38: സീനായ്‌മരുഭൂമിയില്‍വച്ചു തനിക്കു ബലികളര്‍പ്പിക്കണമെന്ന് ഇസ്രായേല്‍ക്കാരോടു കല്പിച്ചനാളിലാണ് സീനായ്‌മലയിൽവച്ച്, കര്‍ത്താവു മോശയോട് ഇങ്ങനെയാജ്ഞാപിച്ചത്.

അദ്ധ്യായം 8

പുരോഹിതാഭിഷേകം

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: വസ്ത്രങ്ങള്‍, അഭിഷേകതൈലം, പാപപരിഹാരബലിക്കുള്ള കാള, രണ്ടു മുട്ടാടുകള്‍, ഒരുകുട്ട പുളിപ്പില്ലാത്ത അപ്പം എന്നിവയോടുകൂടെ അഹറോനെയും പുത്രന്മാരെയും കൊണ്ടുവരിക.
3: സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടുക.
4: കര്‍ത്താവു കല്പിച്ചതുപോലെ മോശചെയ്തു. സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടി.
5: അപ്പോള്‍ മോശ സമൂഹത്തോടു പറഞ്ഞു: ഇങ്ങനെ ചെയ്യണമെന്നാണു കര്‍ത്താവു കല്പിച്ചത്.
6: അനന്തരം, മോശ അഹറോനെയും പുത്രന്മാരെയും മുമ്പോട്ടുകൊണ്ടുവന്ന്, അവരെ വെള്ളംകൊണ്ടു കഴുകി;
7: അഹറോനെ കുപ്പായമണിയിച്ച്, അരപ്പട്ടകെട്ടി, മേലങ്കി ധരിപ്പിച്ചു. അതിനുമീതെ എഫോദണിയിച്ചു. എഫോദിൻ്റെ വിദഗ്ദ്ധമായി നെയ്‌തെടുത്ത പട്ട, അവൻ്റെ അരയില്‍ച്ചുറ്റി.
8: പിന്നീട്, ഉരസ്ത്രാണം ധരിപ്പിച്ചു. അതില്‍ ഉറീമും തുമ്മീമും നിക്ഷേപിച്ചു.
9: തലപ്പാവു ധരിപ്പിച്ച്, അതിൻ്റെ മുന്‍വശത്തായി കര്‍ത്താവു കല്പിച്ചിരുന്നതുപോലെ വിശുദ്ധകിരീടമായ പൊന്‍തകിടു ചാര്‍ത്തി.
10: അനന്തരം, അഭിഷേകതൈലമെടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകംചെയ്തു വിശുദ്ധീകരിച്ച് അതില്‍നിന്നു കുറച്ചെടുത്തു ബലിപീഠത്തില്‍ ഏഴുപ്രാവശ്യം തളിച്ചു.
11: ബലിപീഠവും അതിൻ്റെ എല്ലാ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിൻ്റെ ചുവടും അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു.
12: പിന്നീടു ശിരസ്സില്‍ തൈലാഭിഷേകംചെയ്ത്, അഹറോനെ വിശുദ്ധീകരിച്ചു.
13: കര്‍ത്താവു കല്പിച്ചിരുന്നതുപോലെ, മോശ അഹറോൻ്റെ പുത്രന്മാരെയും മുന്നോട്ടു കൊണ്ടുവന്നു കുപ്പായമണിയിക്കുകയും അരപ്പട്ടകെട്ടുകയും തൊപ്പി ധരിപ്പിക്കുകയും ചെയ്തു.
14: മോശ പാപപരിഹാരബലിക്കുള്ള കാളയെക്കൊണ്ടുവന്നു. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍വച്ചു.
15: മോശ അതിനെക്കൊന്നു രക്തമെടുത്ത്, അതില്‍ വിരല്‍മുക്കി ബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടി ബലിപീഠം ശുദ്ധീകരിച്ചു. ബാക്കിരക്തം ബലിപീഠത്തിൻ്റെ ചുവട്ടിലൊഴിച്ചു; അങ്ങനെ ബലിപീഠം ശുദ്ധിചെയ്ത് പരിഹാരകര്‍മ്മത്തിനു സജ്ജമാക്കി.
16: ആന്തരികാവയവങ്ങളിന്മേലുണ്ടായിരുന്ന മേദസ്സു മുഴുവനും കരളിന്‍മേലുണ്ടായിരുന്ന നെയ്‌വലയും ഇരുവൃക്കകളും അവയുടെ മേദസ്സുമെടുത്തു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
17: എന്നാല്‍, കാളയെ - അതിൻ്റെ തോല്‍, മാംസം, ചാണകം എന്നിവ - കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ കൂടാരത്തിനു വെളിയില്‍വച്ചാണു ദഹിപ്പിച്ചത്.
18: ദഹനബലിക്കുള്ള മുട്ടാടിനെ അവന്‍ കൊണ്ടുവന്നു. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍വച്ചു.
19: മോശ അതിനെക്കൊന്നു രക്തം ബലിപീഠത്തിനു ചുറ്റുമൊഴിച്ചു.
20: അതിനെ കഷണങ്ങളായി മുറിച്ച്, തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു.
21: കര്‍ത്താവു കല്പിച്ചിരുന്നതുപോലെ മോശ അതിൻ്റെ ആന്തരികാവയവങ്ങളും കാലുകളും വെള്ളത്തില്‍ക്കഴുകി, അതിനെ മുഴുവനും അവിടുത്തേക്കു പ്രീതിജനകമായ സൗരഭ്യംനല്കുന്ന ദഹനബലിയായി, ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
22: അവന്‍ മറ്റേ മുട്ടാടിനെ - പുരോഹിതാഭിഷേകത്തിൻ്റെ മുട്ടാടിനെ - കൊണ്ടുവന്നു. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍വച്ചു.
23: മോശ അതിനെക്കൊന്നു കുറേ രക്തമെടുത്ത്, അഹറോൻ്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും പുരട്ടി.
24: പിന്നീട് അഹറോൻ്റെ പുത്രന്മാരെ അടുക്കല്‍വരുത്തി കുറച്ചു രക്തം ഓരോരുത്തരുടെയും വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും പുരട്ടി. ശേഷിച്ച രക്തം ബലിപീഠത്തിനുചുറ്റുമൊഴിച്ചു.
25: കൊഴുത്തവാലും ആന്തരികാവയവങ്ങളിന്മേലുള്ള മേദസ്സും കരളിന്മേലുള്ള നെയ്‌വലയും ഇരുവൃക്കകളും അവയുടെ മേദസ്സും വലത്തെ കുറകുമെടുത്തു.
26: കര്‍ത്താവിൻ്റെ സന്നിധിയില്‍ പുളിപ്പില്ലാത്ത അപ്പമിരിക്കുന്ന കുട്ടയില്‍നിന്ന് ഒരപ്പവും എണ്ണചേര്‍ത്ത ഒരപ്പവും ഒരടയുമെടുത്ത് മേദസ്സിന്മേലും വലത്തെ കുറകിന്മേലും വച്ചു.
27: ഇവയെല്ലാം അവന്‍ അഹറോൻ്റെയും പുത്രന്മാരുടെയും കൈകളില്‍വച്ച് കര്‍ത്താവിൻ്റെ മുമ്പില്‍ നീരാജനംചെയ്തു.
28: അനന്തരം മോശ, അവ അവരുടെ കൈകളില്‍നിന്നെടുത്തു ബലിപീഠത്തിന്മേല്‍ ദഹനബലിവസ്തുക്കളോടൊപ്പംവച്ചു ദഹിപ്പിച്ചു. അഭിഷേകബലിയായി കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായര്‍പ്പിച്ച ദഹനബലിയാണിത്.
29: മോശ അതിൻ്റെ നെഞ്ച്, കര്‍ത്താവിൻ്റെ സന്നിധിയില്‍ നീരാജനംചെയ്തു. കര്‍ത്താവു കല്പിച്ചതുപോലെ അഭിഷേകബലിയാടില്‍നിന്ന് മോശയ്ക്കുള്ള ഓഹരിയായിരുന്നു അത്.
30: അനന്തരം, മോശ കുറച്ചഭിഷേകതൈലവും ബലിപീഠത്തിന്മേലുള്ള രക്തവുമെടുത്ത് അഹറോൻ്റെയും അവൻ്റെ വസ്ത്രങ്ങളുടെയുംമേലും, പുത്രന്മാരുടെയും അവരുടെ വസ്തങ്ങളുടെയുംമേലും തളിച്ചു. അങ്ങനെ മോശ അഹറോനെയും അവൻ്റെ വസ്ത്രങ്ങളെയും പുത്രന്മാരെയും അവരുടെ വസ്ത്രങ്ങളെയും വിശുദ്ധീകരിച്ചു.
31: മോശ അഹറോനോടും പുത്രന്മാരോടും പറഞ്ഞു: സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍വച്ചു മാംസം വേവിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതനുസരിച്ച് അതും അഭിഷേകക്കാഴ്ചകളുടെ കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്മാരും അവിടെവച്ചു ഭക്ഷിക്കണം.
32: ശേഷിക്കുന്ന അപ്പവും മാംസവും തീയില്‍ ദഹിപ്പിക്കണം.
33: അഭിഷേകത്തിൻ്റെ ദിവസങ്ങള്‍ തീരുന്നതുവരെ ഏഴു ദിവസത്തേക്കു സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍നിന്നു പുറത്തുപോകരുത്. എന്തെന്നാല്‍, അഭിഷേകത്തിന് ഏഴുദിവസം വേണം.
34: ഇന്നു ചെയ്തതു കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, നിങ്ങളുടെ പാപങ്ങളുടെ പരിഹാരത്തിനുവേണ്ടിയാണ്.
35: ആകയാല്‍, കര്‍ത്താവിൻ്റെ കല്പനകള്‍ കാത്തുകൊണ്ട് ഏഴുദിവസം രാവും പകലും നിങ്ങള്‍ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ കഴിയുവിന്‍. അല്ലെങ്കില്‍, നിങ്ങള്‍ മരിക്കും. എന്തെന്നാല്‍, ഇങ്ങനെയാണ് കര്‍ത്താവ് എന്നോടു കല്പിച്ചിരിക്കുന്നത്.
36: മോശവഴി കര്‍ത്താവു കല്പിച്ചിരുന്നതെല്ലാം അഹറോനും പുത്രന്മാരും നിറവേറ്റി.


അദ്ധ്യായം 8

പുരോഹിതശുശ്രൂഷ

1: എട്ടാംദിവസം മോശ അഹറോനെയും പുത്രന്മാരെയും ഇസ്രായേലിലെ ശ്രേഷ്ഠന്മാരെയും വിളിച്ചു.
2: അവന്‍ അഹറോനോടു പറഞ്ഞു: പാപപരിഹാരബലിക്കായി ഊനമറ്റൊരു കാളക്കുട്ടിയെയും ദഹനബലിക്കായി ഊനമറ്റൊരു മുട്ടാടിനെയും കര്‍ത്താവിൻ്റെ മുമ്പില്‍ സമര്‍പ്പിക്കണം.
3: ഇസ്രായേല്‍ജനത്തോടു പറയുക: പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍മുട്ടനെയും ദഹനബലിക്കായി ഒരു വയസ്സുള്ളതും ഊനമറ്റതുമായ ഒരു കാളക്കുട്ടിയെയും ഒരു ചെമ്മരിയാടിനെയും
4: സമാധാനബലിക്കായി ഒരു കാളയെയും ഒരു മുട്ടാടിനെയും കര്‍ത്താവിൻ്റെ മുമ്പില്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുവിന്‍. എണ്ണചേര്‍ത്ത ഒരു ധാന്യബലിയും അര്‍പ്പിക്കുവിന്‍. എന്തെന്നാല്‍ കര്‍ത്താവ്, ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും.
5: മോശ ആവശ്യപ്പെട്ടതെല്ലാം അവര്‍ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ കൊണ്ടുവന്നു. സമൂഹം മുഴുവന്‍ അടുത്തുവന്ന്, കര്‍ത്താവിൻ്റെ സന്നിധിയില്‍ നിലകൊണ്ടു.
6: അപ്പോള്‍ മോശ പറഞ്ഞു: നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവു കല്പിച്ചകാര്യമിതാണ്. കര്‍ത്താവിൻ്റെ മഹത്വം നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും.
7: മോശ അഹറോനോടു പറഞ്ഞു: ബലിപീഠത്തിങ്കലേക്കുവന്നു നിൻ്റെ പാപപരിഹാരബലിയും ദഹനബലിയും അര്‍പ്പിക്കുക. അങ്ങനെ നിനക്കും ജനങ്ങള്‍ക്കുമായി പാപപരിഹാരം ചെയ്യുക. ജനങ്ങളുടെ കാഴ്ചകള്‍ സമര്‍പ്പിച്ച്, അവര്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുക. ഇങ്ങനെയാണു കര്‍ത്താവു കല്പിച്ചിരിക്കുന്നത്.
8: അഹറോന്‍ ബലിപീഠത്തെ സമീപിച്ച്, തൻ്റെ പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെ കൊന്നു.
9: അഹറോൻ്റെ പുത്രന്മാര്‍, അതിൻ്റെ രക്തം, അവൻ്റെമുമ്പില്‍ കൊണ്ടുവന്നു. അവന്‍ വിരല്‍ രക്തത്തില്‍മുക്കി, ബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടി.
10: ശേഷിച്ചരക്തം ബലിപീഠത്തിനു ചുറ്റുമൊഴിച്ചു. കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ ബലിമൃഗത്തിൻ്റെ മേദസ്സും വൃക്കകളും കരളിനുമുകളിലുള്ള നെയ്‌വലയും ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
11: മാംസവും തോലും പാളയത്തിനു വെളിയില്‍വച്ച് അഗ്നിയില്‍ ദഹിപ്പിച്ചു.
12: അഹറോന്‍, ദഹനബലിക്കുള്ള മൃഗത്തെയും കൊന്നു. അവൻ്റെ പുത്രന്മാര്‍ അതിൻ്റെ രക്തം അവൻ്റെയടുക്കല്‍ കൊണ്ടുവന്നു. അവനതു ബലിപീഠത്തിനു ചുറ്റും തളിച്ചു.
13: ദഹനബലിമൃഗത്തിൻ്റെ കഷണങ്ങളും തലയും അവര്‍ അവൻ്റെയടുത്തു കൊണ്ടുവന്നു. അവനതു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
14: അതിൻ്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകി, അതിനോടൊപ്പം ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
15: അതിനുശേഷം, അവന്‍ ജനങ്ങളുടെ കാഴ്ച സമര്‍പ്പിച്ചു. പാപപരിഹാരബലിയായി അവര്‍ക്കുവേണ്ടി ഒരു കോലാടിനെ കൊണ്ടുവന്നുകൊന്നു. അതിനെ ആദ്യത്തേതിനെപ്പോലെയര്‍പ്പിച്ചു. 
16: അനന്തരം, ദഹനബലിവസ്തു കൊണ്ടുവന്നു വിധിപ്രകാരം സമര്‍പ്പിച്ചു.
17: പ്രഭാതത്തിലെ ദഹനബലിക്കുപുറമേ ധാന്യബലിയും സമര്‍പ്പിച്ചു. അതില്‍നിന്ന് ഒരു കൈനിറയെയെടുത്തു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
18: അഹറോന്‍ ജനങ്ങള്‍ക്കുവേണ്ടി സമാധാനബലിയായി കാളയെയും മുട്ടാടിനെയും കൊന്നു. പുത്രന്മാര്‍ അതിൻ്റെ രക്തം അവൻ്റെയടുക്കല്‍ കൊണ്ടുവന്നു. അവനതു ബലിപീഠത്തിനു ചുറ്റും തളിച്ചു.
19: അവര്‍ കാളയുടെയും മുട്ടാടിൻ്റെയും കൊഴുത്തവാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞുള്ള മേദസ്സും വൃക്കകളും കരളിന്മേലുള്ള നെയ്‌വലയും എടുത്തു.
20: അവര്‍ മേദസ്സ്‌, മൃഗങ്ങളുടെ നെഞ്ചിനുമീതേ വച്ചു; അവന്‍ മേദസ്സു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
21: മോശ കല്പിച്ചിരുന്നതുപോലെ നെഞ്ചും വലത്തെ കുറകും അഹറോന്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ നീരാജനംചെയ്തു.
22: അതിനുശേഷം അഹറോന്‍ ജനത്തിൻ്റെനേരേ കൈകളുയര്‍ത്തി അവരെയനുഗ്രഹിച്ചു. പാപപരിഹാരബലിയും ദഹനബലിയും സമാധാനബലിയും അര്‍പ്പിച്ചതിനുശേഷം അവനിറങ്ങിവന്നു.
23: മോശയും അഹറോനും സമാഗമകൂടാരത്തില്‍ പ്രവേശിച്ചു; പുറത്തിറങ്ങിവന്ന്, അവര്‍ ജനത്തെ ആശീര്‍വദിച്ചു. അപ്പോള്‍ കര്‍ത്താവിൻ്റെ മഹത്വം ജനത്തിനു പ്രത്യക്ഷമായി.
24: കര്‍ത്താവിൻ്റെ സന്നിധിയില്‍നിന്ന് അഗ്നി പുറപ്പെട്ടു ബലിപീഠത്തിലിരുന്ന ദഹനബലിയും മേദസ്സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോള്‍ ജനമെല്ലാം ആര്‍ത്തുവിളിച്ചു സാഷ്ടാംഗം വീണു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ