ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.
അദ്ധ്യായം 36
ഏസാവ് ഏദോമ്യരുടെ
പിതാവ്
1: ഏദോം
എന്നുകൂടെ പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്.
2: കാനാന്യസ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ
സിബയോന്റെ മകളായ ആനായുടെ പുത്രിയാണ് ഒഹോലിബാമാ.
3: ഇസ്മായേലിന്റെ
മകളും നെബായോത്തിന്റെ സാഹോദരിയുമാണു ബസ്മത്ത്.
4: ഏസാവിന്
ആദായില്‍ എലിഫാസും ബസ്മത്തില്‍ റവുവേലും ജനിച്ചു.
5: ഒഹോലിബാമായില്‍നിന്ന്
അവനു യവുഷുവും യാലാമും കോറഹും ജനിച്ചു. കാനാന്‍ദേശത്തുവച്ച് ഏസാവിനുണ്ടായ മക്കളാണ്
ഇവര്‍.
6: ഏസാവ്,
ഭാര്യമാരും പുത്രന്മാരും പുത്രിമാരും വീട്ടിലുള്ള എല്ലാവരുമൊത്ത്,
തന്റെ കാലികളും മൃഗങ്ങളും കാനാന്‍ദേശത്തു താന്‍ നേടിയ സ്വത്തുമായി
സഹോദരനായ യാക്കോബിനെവിട്ട്, അകലെയുള്ള ഒരു ദേശത്തേക്കു പോയി. കാരണം, ഒന്നിച്ചു പാര്‍ക്കാന്‍വയ്യാത്തവിധം ഇരുവര്‍ക്കും അത്രയേറെ
സമ്പത്തുണ്ടായിരുന്നു.
7: അവരുടെ
അധിവാസഭൂമിക്കു സംരക്ഷിക്കുവാനാവാത്തവണ്ണം അത്രയധികമായിരുന്നു ആടുമാടുകള്‍.
8: അതുകൊണ്ട്, ഏസാവ് സെയിര്‍ എന്ന മലനാട്ടില്‍ പാര്‍ത്തു. ഏസാവും ഏദോമും ഒരാള്‍തന്നെ.
9: സെയിര്‍മലയിലെ
ഏദോമ്യരുടെ പിതാവായ ഏസാവിന്റെ സന്തതിപരമ്പര:
10: ഏസാവിന്റെ
പുത്രന്മാരുടെ പേരുകള്‍: ഏസാവിനു ഭാര്യയായ ആദായിലുണ്ടായ മകന്‍ എലിഫാസ്. ഭാര്യയായ
ബസ്മത്തിലുണ്ടായ മകന്‍ റവുവേല്‍.
11: എലിഫാസിന്റെ
പുത്രന്മാര്‍ തേമാന്‍, ഓമര്‍, സെഫോ,
ഗത്താം, കെനസ്.
12: ഏസാവിന്റെ
മകന്‍ എലിഫാസിനു തിമ്‌നാ എന്നൊരുപനാരിയുണ്ടായിരുന്നു. എലിഫാസിന് അവളില്‍
അമലേക്ക് എന്നൊരു പുത്രന്‍ ജനിച്ചു. ഏസാവിനു ഭാര്യയായ ആദായിലുണ്ടായ സന്തതികളാണ്
ഇവര്‍.
13: റവുവേലിന്റെ
പുത്രന്മാരാണ് നഹത്ത്, സേറഹ്, ഷമ്മാ,
മിസ്സാം എന്നിവര്‍. ഏസാവിനു ഭാര്യ ബസ്മത്തിലുണ്ടായ സന്തതികളാണ് ഇവര്‍.
14: സിബയോന്റെ
പുത്രിയായ ആനായുടെ മകള്‍ ഒഹോലിബാമായില്‍ ഏസാവിനുണ്ടായ പുത്രന്മാരാണു യവൂഷും,
യാലാമും, കോറഹും.
15: ഏസാവിന്റെ
മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: ഏസാവിന്റെ കടിഞ്ഞൂല്‍പുത്രനായ എലിഫാസിന്റെ
മക്കള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്,
16: കോറഹ്,
ഗത്താം, അമലേക്ക് എന്നിവര്‍ ഏദോംനാട്ടില്‍
എലിഫാസില്‍നിന്നുണ്ടായ നായകന്മാരാണ്. ഇവരെല്ലാം ആദായുടെ പുത്രന്മാരാണ്.
17: ഏസാവിന്റെ
മകനായ റവുവേലിന്റെ പുത്രന്മാര്‍: പ്രമുഖരായ നഹത്ത്, സേറഹ്,
ഷമ്മാ, മിസ്സാ. ഏദോംനാട്ടില്‍ റവുവേലില്‍നിന്നുണ്ടായ പ്രധാനപ്പെട്ടവരാണ് ഇവര്‍. ഇവര്‍ ഏസാവിന്റെ ഭാര്യ ബസ്മത്തിന്റെ
സന്തതികളാണ്.
18: ഏസാവിന്റെ
ഭാര്യ ഒഹോലിബാമായുടെ പുത്രന്മാര്‍: പ്രമുഖരായ യവൂഷ്, യലാം,
കോറഹ്. ഇവര്‍ ഏസാവിന്റെ ഭാര്യയും ആനായുടെ മകളുമായ ഒഹോലിബാമായില്‍നിന്നുള്ള നായകന്മാരാണ്.
19: ഇവര്‍
ഏസാവിന്റെ സന്തതികളും ഏദോമിലെ പ്രമുഖന്മാരുമാണ്.
20: അന്നാട്ടില്‍
പാര്‍ത്തിരുന്നവരും സെയിര്‍ എന്ന ഹോര്യന്റെ പുത്രന്മാരുമാണ് ലോത്താന്‍, ഷോബാല്‍, സിബയോന്‍, ആനാ,
21: ദീഷോന്‍, ഏസെര്‍, ദീഷാന്‍. ഇവര്‍ ഏദോംനാട്ടിലെ സെയിറിന്റെ
പുത്രന്മാരും ഹോര്യയിലെ പ്രമാണികളുമാണ്.
22: ലോത്താന്റെ
പുത്രന്മാര്‍ ഹോറി, ഹേമാ. ലോത്താന്റെ സഹോദരിയായിരുന്നു തിമ്‌നാ.
23: ഷോബാലിന്റെ
പുത്രന്മാര്‍ അല്‍വാന്‍, മനഹത്ത്, ഏബാല്‍, ഷെഫോ, ഓനാം.
24: സിബയോന്റെ
പുത്രന്മാര്‍: ആയ്യാ, ആനാ. തന്റെ പിതാവായ സിബയോന്റെ കഴുതകളെ മേയ്ക്കുമ്പോള്‍
മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടെത്തിയ ആനാ ഇവന്‍തന്നെയാണ്.
25: ദീഷോന്‍
ആനായുടെ പുത്രനും ഒഹോലിബാമാ പുത്രിയുമായിരുന്നു.
26: ഹെമ്ദാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍
എന്നിവരായിരുന്നു ദീഷോന്റെ പുത്രന്മാര്‍.
27: ഏസെറിന്റെ
പുത്രന്മാരായിരുന്നു ബില്‍ഹാനും സാവാനും അക്കാനും.
28: ദീഷാന്റെ
പുത്രന്മാരായിരുന്നു ഊസും അരാനും.
29: ഹോര്യരിലെ
പ്രമുഖരായിരുന്നു ലോത്താന്‍, ഷോബാന്‍,
സിബയോന്‍, ആനാ എന്നിവര്‍.
30: ദീഷോന്‍, ഏസെര്‍, ദീഷാന്‍ എന്നിവര്‍ സെയിര്‍നാട്ടില്‍
ഹോര്യരിലെ പ്രമുഖരായിരുന്നു.
31: ഇസ്രായേല്‍ക്കാരുടെയിടയില്‍
രാജഭരണമാരംഭിക്കുന്നതിനുമുമ്പ് ഏദോംനാട്ടിലെ ഭരണാധികാരികള്‍ ഇവരായിരുന്നു;
32: ബേയോറിന്റെ
മകനായ ബേല ഏദോമില്‍ ഭരിച്ചു. അവന്റെ പട്ടണത്തിന്റെ പേരു ദിന്‍ഹാബാ
എന്നായിരുന്നു.
33: ബേല
മരിച്ചപ്പോള്‍ ബൊസ്രായിലെ സേറഹിന്റെ മകനായ യോബാബ് രാജാവായി.
34: യോബാബ്
മരിച്ചപ്പോള്‍ തേമാന്യനായ ഹൂഷാം രാജാവായി.
35: ഹൂഷാം
മരിച്ചപ്പോള്‍ ബദാദിന്റെ പുത്രനായ ഹദാദ് രാജാവായി. അവന്‍ മൊവാബുദേശത്തുവച്ച്
മിദിയാനെ തോല്പിച്ചു. അവന്റെ പട്ടണത്തിന്റെ പേര് അവിത് എന്നായിരുന്നു.
36: ഹദാദ്
മരിച്ചപ്പോള്‍ മസ്റേക്കായിലെ സമ്‌ലാ രാജാവായി.
37: സമ്‌ലാ
മരിച്ചപ്പോള്‍ നദീതീരത്തുള്ള റഹോബോത്തിലെ സാവൂള്‍ രാജാവായി.
38: സാവൂള്‍
മരിച്ചപ്പോള്‍ അക്‌ബോറിന്റെ മകനായ ബാല്‍ഹാനാന്‍ രാജാവായി.
39: അക്‌ബോറിന്റെ
മകനായ ബാല്‍ഹാനാൻ മരിച്ചപ്പോള്‍, ഹദാറാണു തല്‍സ്ഥാനത്തു ഭരിച്ചത്. അവന്റെ
പട്ടണത്തിന്റെ പേരു പാവൂ എന്നായിരുന്നു. മെസാഹാബിന്റെ പൗത്രിയും മത്രെദിന്റെ
പുത്രിയുമായ മെഹേത്തബേല്‍ ആയിരുന്നു അവന്റെ ഭാര്യ.
40: കുടുംബവും
വാസസ്ഥലവും പേരുമനുസരിച്ച്, ഏസാവില്‍നിന്നുദ്ഭവിച്ച പ്രമുഖര്‍
തിമ്‌ന, അല്‍വാ, യത്തത്ത്,
41: ഒഹോലിബാമാ,
ഏലാ, പിനോന്‍,
42: കെനസ്,
തേമാന്‍, മിബ്‌സാര്‍,
43: മഗ്ദിയേല്‍, ഈറാം എന്നിവരായിരുന്നു. തങ്ങള്‍ കൈയടക്കിയ നാട്ടിലെ താമസസ്ഥലമനുസരിച്ച്
ഏദോംകാരുടെ പ്രമാണികള്‍ ഇവരായിരുന്നു. ഏസാവാണ് ഏദോംകാരുടെ പിതാവ്.
അദ്ധ്യായം 37
ജോസഫിനെ വില്ക്കുന്നു
1: യാക്കോബ്,
തന്റെ പിതാവു പരദേശിയായിപ്പാര്‍ത്തിരുന്ന കാനാന്‍ദേശത്തു വാസമുറപ്പിച്ചു.
2: ഇതാണു
യാക്കോബിന്റെ കുടുംബചരിത്രം. പതിനേഴു വയസ്സുള്ളപ്പോള്‍ ജോസഫ് സഹോദരന്മാരുടെകൂടെ
ആടുമേയ്ക്കുകയായിരുന്നു. അവന്‍ തന്റെ പിതാവിന്റെ ഭാര്യമാരായ ബില്‍ഹായുടെയും സില്‍ഫായുടെയും
മക്കളുടെകൂടെയായിരുന്നു. അവരെപ്പറ്റി അശുഭവാര്‍ത്തകള്‍ അവന്‍ പിതാവിനെ
അറിയിച്ചു.
3: ഇസ്രായേല്‍
ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു. കാരണം, അവന്‍ തന്റെ വാര്‍ദ്ധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട
കുപ്പായം അവന്‍ ജോസഫിനുവേണ്ടിയുണ്ടാക്കി.
4: പിതാവു
ജോസഫിനെ തങ്ങളെക്കാളധികമായി സ്‌നേഹിക്കുന്നുവെന്നുകണ്ടപ്പോള്‍ സഹോദരന്മാര്‍ അവനെ
വെറുത്തു. അവനോടു സൗമ്യമായി സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
5: ഒരിക്കല്‍
ജോസഫിന് ഒരു സ്വപ്നമുണ്ടായി. അവനതു സഹോദരന്മാരോടു പറഞ്ഞപ്പോള്‍ അവരവനെ കൂടുതല്‍വെറുത്തു.
6: അവന്‍
അവരോടു പറഞ്ഞു; എനിക്കുണ്ടായ സ്വപ്നം കേള്‍ക്കുക:
7: നമ്മള്‍
പാടത്തു കറ്റകെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴിതാ, എന്റെ
കറ്റ എഴുന്നേറ്റു നിന്നു. നിങ്ങളുടെ കറ്റകളെല്ലാം ചുറ്റുംവന്ന്, എന്റെ കറ്റയെ
താണുവണങ്ങി.
8: അവര്‍
ചോദിച്ചു: നീ ഞങ്ങളെ ഭരിക്കുമെന്നാണോ? നീ ഞങ്ങളുടെമേല്‍
ആധിപത്യം സ്ഥാപിക്കുമെന്നാണോ? അവന്റെ സ്വപ്നവും വാക്കുകളുംകാരണം അവരവനെ അത്യധികം ദ്വേഷിച്ചു.
9: അവനു
വീണ്ടുമൊരു സ്വപ്നമുണ്ടായി. അവന്‍ തന്റെ സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ വേറൊരു
സ്വപ്നം കണ്ടു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങി.
10: അവന്‍
ഇതു പിതാവിനോടും സഹോദരന്മാരോടും പറഞ്ഞപ്പോള്‍ പിതാവ്, അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു:
എന്താണു നിന്റെ സ്വപ്നത്തിന്റെയര്‍ത്ഥം? ഞാനും നിന്റെ അമ്മയും
സഹോദരന്മാരും നിന്നെ നിലംപറ്റെ താണുവണങ്ങണമെന്നാണോ?
11: സഹോദരന്മാര്‍ക്ക്, അവനോടസൂയതോന്നി. പിതാവാകട്ടെ ഈ വാക്കുകള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുവച്ചു.
12: അവന്റെ
സഹോദരന്മാര്‍ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ ഷെക്കെമിലേക്കു പോയി. ഇസ്രായേല്‍
ജോസഫിനോടു പറഞ്ഞു:
13: നിന്റെ
സഹോദരന്മാര്‍ ഷെക്കെമില്‍ ആടുമേയ്ക്കുകയല്ലേ? ഞാന്‍ നിന്നെ
അങ്ങോട്ടു വിടുകയാണ്. ഞാന്‍ പോകാം, അവന്‍ മറുപടി
പറഞ്ഞു.
14: നീ
പോയി നിന്റെ സഹോദരന്മാര്‍ക്കും ആടുകള്‍ക്കും ക്ഷേമംതന്നെയോ എന്നന്വേഷിച്ച്, വിവരമെന്നെ അറിയിക്കണം. ജോസഫിനെ അവന്‍ ഹെബ്രോണ്‍ താഴ്‌വരയില്‍നിന്നു യാത്രയാക്കി. അവന്‍
ഷെക്കെമിലേക്കു പോയി.
15: അവന്‍
വയലില്‍ അലഞ്ഞുതിരിയുന്നതുകണ്ട ഒരാള്‍ അവനോടു ചോദിച്ചു:
16: നീ
അന്വേഷിക്കുന്നതെന്താണ്? അവന്‍ പറഞ്ഞു: ഞാന്‍ എന്റെ സഹോദരന്മാരെയന്വേഷിക്കുകയാണ്. അവരെവിടെയാണ് ആടുമേയ്ക്കുന്നതെന്നു ദയവായി
പറഞ്ഞുതരിക.
17: അവന്‍
പറഞ്ഞു: അവര്‍ ഇവിടെനിന്നുപോയി. പോകുമ്പോള്‍ നമുക്കു ദോത്താനിലേക്കു പോകാമെന്ന്
അവര്‍ പറയുന്നതു ഞാന്‍ കേട്ടു. സഹോദരന്മാരുടെ പുറകേ ജോസഫും പോയി, ദോത്താനില്‍വച്ച്, അവനവരെ കണ്ടുമുട്ടി.
18: ദൂരെവച്ചുതന്നെ
അവരവനെ കണ്ടു. അവന്‍ അടുത്തെത്തും മുമ്പേ, അവനെ
വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി.
19: അവര്‍
പരസ്പരം പറഞ്ഞു: സ്വപ്നക്കാരന്‍ വരുന്നുണ്ട്.
20: വരുവിന്‍, നമുക്ക് അവനെക്കൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ
പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു
കാണാമല്ലോ.
21: റൂബന്‍
ഇതുകേട്ടു. അവന്‍ ജോസഫിനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ചു. അവന്‍ പറഞ്ഞു:
നമുക്കവനെ കൊല്ലേണ്ടാ. രക്തം ചിന്തരുത്.
22: അവനെ
നിങ്ങള്‍ മരുഭൂമിയിലെ ഈ കുഴിയില്‍ തള്ളിയിടുക. പക്ഷേ, ദേഹോപദ്രവമേല്പിക്കരുത്. അവനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ചു പിതാവിനു തിരിച്ചേല്പിക്കാനാണ്
റൂബന്‍ ഇങ്ങനെ പറഞ്ഞത്.
23: അതിനാല്‍, ജോസഫ് അടുത്തെത്തിയപ്പോള്‍, സഹോദരന്മാര്‍ അവന്‍
ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു.
24: അവനെ
ഒരു കുഴിയില്‍ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു.
25: അവര്‍
ഭക്ഷണംകഴിക്കാനിരുന്നപ്പോള്‍, ഗിലയാദില്‍നിന്നുവരുന്ന ഇസ്മായേല്യരുടെ
ഒരുയാത്രാസംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും
ഒട്ടകപ്പുറത്തുകയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു.
26: അപ്പോള്‍
യൂദാ തന്റെ സഹോദരന്മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന്, അവന്റെ രക്തം
മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക?
27: വരുവിന്‍, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ.
അവന്‍ നമ്മുടെ സഹോദരനാണ്. നമ്മുടെതന്നെ മാംസം. അവന്റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു.
28: അപ്പോള്‍
കുറേ മിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്മാര്‍ അവനെ
കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു.
അവരവനെ ഈജിപ്തിലേക്കു കൊണ്ടുപോയി.
29: റൂബന്‍
കുഴിയുടെ അടുത്തേക്കു തിരിച്ചുചെന്നു. എന്നാല്‍ ജോസഫ് കുഴിയിലില്ലായിരുന്നു.
30: അവന്‍
തന്റെ ഉടുപ്പു വലിച്ചുകീറി, സഹോദരന്മാരുടെ അടുത്തുചെന്നു
വിലപിച്ചു. കുട്ടിയെക്കാണാനില്ല. ഞാനിനി എവിടെപ്പോകും.
31: അവര്‍
ഒരാടിനെക്കൊന്ന്, ജോസഫിന്റെ കുപ്പായമെടുത്ത് അതിന്റെ രക്തത്തില്‍ മുക്കി.
32: കൈനീളമുള്ള
ആ നീണ്ടകുപ്പായം തങ്ങളുടെ പിതാവിന്റെയടുക്കല്‍ കൊണ്ടുചെന്നിട്ട് അവര്‍ പറഞ്ഞു: ഈ
കുപ്പായം ഞങ്ങള്‍ക്കു കണ്ടുകിട്ടി. ഇത് അങ്ങയുടെ മകന്റേതാണോ അല്ലയോ എന്നു
നോക്കുക.
33: അവനതു തിരിച്ചറിഞ്ഞു. അവന്‍ പറഞ്ഞു: ഇതെന്റെ മകന്റെ കുപ്പായമാണ്. ഏതോ കാട്ടുമൃഗം
അവനെ പിടിച്ചുതിന്നു. ജോസഫിനെ അതു കടിച്ചുകീറിക്കാണും.
34: യാക്കോബു
തന്റെ വസ്ത്രം വലിച്ചുകീറി; ചാക്കുടുത്തു വളരെനാള്‍ തന്റെ
മകനെക്കുറിച്ചു വിലപിച്ചു.
35: അവന്റെ
പുത്രന്മാരും പുത്രിമാരും അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ക്കു കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടുതന്നെ പാതാളത്തില്‍ എന്റെ
മകന്റെയടുത്തേക്കു ഞാന്‍ പോകും എന്നു പറഞ്ഞ് അവന്‍ തന്റെ മകനെയോര്‍ത്തു വിലപിച്ചു;
36: ഇതിനിടെ
മിദിയാന്‍കാര്‍ ജോസഫിനെ ഈജിപ്തില്‍ ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്‍പ്പടയുടെ
നായകനുമായ പൊത്തിഫറിനു വിറ്റു.
അദ്ധ്യായം 38
യൂദായും താമാറും
1: അക്കാലത്തു യൂദാ, തന്റെ സഹോദരന്മാരെ വിട്ട്, ഹീറാ എന്നുപേരായ ഒരു
അദുല്ലാംകാരന്റെ അടുത്തേക്കു പോയി.
2: അവിടെയവന്‍ ഷൂവാ എന്നുപേരായ ഒരു കാനാന്‍കാരന്റെ മകളെക്കണ്ടു.
3: അവളെ ഭാര്യയായി സ്വീകരിച്ച്, അവളോടു ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച്, ഒരു പുത്രനെ പ്രസവിച്ചു. യൂദാ അവന് ഏര്‍
എന്നുപേരിട്ടു. അവള്‍ വീണ്ടും ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.
4: അവനെയവള്‍ ഓനാന്‍ എന്നുവിളിച്ചു.
5: അവള്‍ വീണ്ടും ഗര്‍ഭിണിയാകുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്തു. അവനെ അവള്‍
ഷേലാ എന്നുവിളിച്ചു. അവന്‍ ജനിക്കുമ്പോള്‍ യൂദാ കെസീബിലായിരുന്നു.
6: തന്റെ കടിഞ്ഞൂല്‍പുത്രനായ ഏറിന്, യൂദാ ഒരു ഭാര്യയെ തിരഞ്ഞെടുത്തു. അവളുടെ പേര്‍
താമാര്‍ എന്നായിരുന്നു.
7: എന്നാല്‍, യൂദായുടെ കടിഞ്ഞൂല്‍പുത്രനായ ഏര്‍ കര്‍ത്താവിന്റെ
മുമ്പില്‍ ദുഷിച്ചവനായിരുന്നു. കര്‍ത്താവ് അവനെ മരണത്തിനിരയാക്കി.
8: അപ്പോള്‍ യൂദാ ഓനാനെ വിളിച്ചു പറഞ്ഞു: നിന്റെ സഹോദരന്റെ ഭാര്യയെ വിവാഹംചെയ്ത്, സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുക.
9: സന്തതി തന്റേതായിരിക്കില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ തന്റെ സഹോദരനുവേണ്ടി
സന്താനങ്ങളെ ഉല്പാദിപ്പിക്കാതിരിക്കാന്‍,
സഹോദരഭാര്യയുമായിച്ചേര്‍ന്നപ്പോള്‍, ബീജം നിലത്തുവീഴ്ത്തിക്കളഞ്ഞു.
10: അവന്‍ ചെയ്തതു കര്‍ത്താവിന് അനിഷ്ടമായതിനാല്‍ അവനെയും അവിടുന്നു
മരണത്തിനിരയാക്കി.
11: അപ്പോള്‍ യൂദാ തന്റെ മരുമകളായ താമാറിനോടു പറഞ്ഞു: എന്റെ മകന്‍ ഷേലാ
വളരുന്നതുവരെ നിന്റെ പിതാവിന്റെ വീട്ടില്‍ ഒരു വിധവയായി പാര്‍ക്കുക. അവനും സഹോദരന്മാരെപ്പോലെ
മരിച്ചേക്കുമെന്നു യൂദാ ഭയപ്പെട്ടു. താമാര്‍ തന്റെ പിതാവിന്റെ വീട്ടില്‍പ്പോയി
താമസിച്ചു.
12: കുറേനാള്‍ കഴിഞ്ഞ് യൂദായുടെ ഭാര്യ, ഷൂവായുടെ മകള്‍, മരിച്ചു.
ദുഃഖത്തിന് ആശ്വാസമുണ്ടായപ്പോള്‍ അവന്‍ തന്റെ സുഹൃത്ത് അദുല്ലാംകാരന്‍
ഹീറായുടെകൂടെ തിമ്‌നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കുപോയി.
13: നിന്റെ അമ്മായിയപ്പന്‍ ആടുകളുടെ രോമംമുറിക്കാന്‍ തിമ്നായിലേക്കു പോകുന്നുണ്ട്
എന്ന് ആളുകള്‍ താമാറിനോടു പറഞ്ഞു:
14: ഷേലായ്ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹംചെയ്തുകൊടുക്കുന്നില്ലെന്നുകണ്ട്, താമാര്‍ തന്റെ വിധവാവസ്ത്രങ്ങള്‍ മാറ്റി, ഒരു മൂടുപടംകൊണ്ടു ദേഹമാകെ മറച്ചു തിമ്നായിലേക്കുള്ള വഴിയില്‍ എനയീം
പട്ടണത്തിന്റെ വാതില്‍ക്കല്‍ ചെന്നിരിപ്പായി.
15: മുഖം മൂടിയിരുന്നതുകൊണ്ട്, അവള്‍ ഒരു വേശ്യയാണെന്നു യൂദാ വിചാരിച്ചു.
16: വഴിവക്കത്ത്, അവളുടെ അടുത്തുചെന്ന് അവന്‍ പറഞ്ഞു: വരൂ, ഞാന്‍ നിന്നെ പ്രാപിക്കട്ടെ. തന്റെ മരുമകളാണ് അവളെന്ന് അവനറിഞ്ഞില്ല. അവള്‍
ചോദിച്ചു: അങ്ങെനിക്ക് എന്തു പ്രതിഫലം തരും?
17: അവന്‍ പറഞ്ഞു: ആട്ടിന്‍കൂട്ടത്തില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍
കൊടുത്തയയ്ക്കാം. അവള്‍ ചോദിച്ചു: അതിനെ കൊടുത്തയയ്ക്കുന്നതുവരെ എന്തുറപ്പാണ്
എനിക്കുതരുക?
18: അവന്‍ ചോദിച്ചു: ഉറപ്പായി എന്താണു ഞാന്‍ നിനക്കു തരേണ്ടത്? അവള്‍ പറഞ്ഞു: അങ്ങയുടെ മുദ്രമോതിരവും വളയും കൈയിലെ വടിയും. അവന്‍ അവയെല്ലാം
അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്തു. അങ്ങനെ അവള്‍ അവനില്‍നിന്നു
ഗര്‍ഭംധരിച്ചു.
19: അവള്‍ അവിടെനിന്നുപോയി തന്റെ മൂടുപടം മാറ്റി വിധവാവസ്ത്രം ധരിച്ചു.
20: താന്‍ ഈടുകൊടുത്തവ ആ സ്ത്രീയുടെ കൈയില്‍നിന്നു തിരിച്ചെടുക്കാന്‍ യൂദാ
അദുല്ലാംകാരനായ സ്‌നേഹിതന്റെ കൈയില്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, അവന് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
21: അവന്‍ സ്ഥലത്തുള്ളവരോടു ചോദിച്ചു: എനയീമിലെ വഴിവക്കിലിരുന്ന വേശ്യയെവിടെ? അവര്‍ പറഞ്ഞു ഇവിടെ അങ്ങനെയൊരു വേശ്യയില്ല.
22: അവന്‍ തിരിച്ചുചെന്നു യൂദായോടു പറഞ്ഞു: അവളെ കണ്ടുപിടിക്കാന്‍ എനിക്കു
കഴിഞ്ഞില്ല. അവിടെ ഒരു വേശ്യയുണ്ടായിരുന്നില്ലെന്ന് അവിടത്തുകാര്‍ പറയുകയും
ചെയ്തു.
23: യൂദാ പറഞ്ഞു: സാധനങ്ങള്‍ അവള്‍ സ്വന്തമായി സൂക്ഷിച്ചുകൊള്ളട്ടെ. നമ്മെ ആരും
പരിഹസിക്കരുതല്ലോ. ഞാന്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, നിനക്കവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
24: ഏതാണ്ട്, മൂന്നുമാസം കഴിഞ്ഞപ്പോള്‍, തന്റെ മരുമകളായ
താമാര്‍ വേശ്യാവൃത്തിനടത്തിയെന്നും അവളിപ്പോള്‍ ഗര്‍ഭിണിയാണെന്നും യൂദാ
കേട്ടു.
25: അവന്‍ പറഞ്ഞു: അവളെ പുറത്തിറക്കി, ചുട്ടുകളയുക. അവളെ പുറത്തുകൊണ്ടുവന്നപ്പോള്‍ അവള്‍ തന്റെ അമ്മായിയപ്പന് ഒരു
സന്ദേശമയച്ചു: ദയചെയ്ത്, ഈ മുദ്രമോതിരവും വളയും വടിയും ആരുടേതെന്നു കണ്ടുപിടിക്കുക. ഇവയുടെ ഉടമസ്ഥനില്‍നിന്നാണു ഞാന്‍ ഗര്‍ഭിണിയായത്.
26: അവ തന്റേതാണെന്നു യൂദാ സമ്മതിച്ചു. അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീതിയുള്ളവളാണവള്‍. ഞാന്‍ അവളെ എന്റെ മകന്‍ ഷേലായ്ക്കു ഭാര്യയായി കൊടുത്തില്ലല്ലോ. പിന്നീട്, അവനവളെ പ്രാപിച്ചില്ല.
27: അവള്‍ക്കു പ്രസവസമയമടുത്തു. അവളുടെ ഉദരത്തില്‍ രണ്ടുകുഞ്ഞുങ്ങളായിരുന്നു.
28: പ്രസവവേദന തുടങ്ങിയപ്പോള്‍ ഒരു കുഞ്ഞ്, കൈ പുറത്തേക്കു നീട്ടി. ഇവന്‍ ആദ്യം
പുറത്തുവന്നു എന്നുപറഞ്ഞു സൂതികര്‍മിണി അവന്റെ കൈയില്‍ ചുവന്ന ഒരു ചരടുകെട്ടി.
29: പക്ഷേ, അവന്‍ കൈ ഉള്ളിലേക്കു വലിച്ചു.
അവന്റെ സഹോദരന്‍ പുറത്തുവന്നു. നീ തന്നത്താന്‍ പുറത്തേക്കു വഴിയുണ്ടാക്കിയല്ലോ
എന്നുപറഞ്ഞ് അവള്‍ അവനെ പേരെസ് എന്നു വിളിച്ചു.
30: പിന്നീടു കൈയില്‍ ചുവന്ന ചരടുമായി അവന്റെ സഹോദരന്‍ പുറത്തുവന്നു. അവനു സേറഹ്
എന്നുപേരിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ