പതിനാലാം ദിവസം: ഉല്പത്തി 45 - 47


 അദ്ധ്യായം 45

ജോസഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു
1: അവിടെ നിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാംമുമ്പില്‍ വികാരമടക്കാന്‍ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവനാജ്ഞാപിച്ചു. അതിനാല്‍ ജോസഫ് സഹോദരന്മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവന്‍ ഉറക്കെക്കരഞ്ഞു.
2: ഈജിപ്തുകാരും ഫറവോയുടെ വീട്ടുകാരും അതുകേട്ടു.
3: ജോസഫ് സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ ജോസഫാണ്. എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്തംഭിച്ചുപോയി. അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല.
4: അവനവരോട്, എന്റെ അടുത്തേക്കുവരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഈജിപ്തുകാര്‍ക്കുവിറ്റ നിങ്ങളുടെ സഹോദരന്‍ ജോസഫാണു ഞാന്‍.
5: എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിറുത്താന്‍വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കുമുമ്പേ ഇങ്ങോട്ടയച്ചത്.
6: നാട്ടിലാകെ ക്ഷാമം തുടങ്ങിയിട്ടു രണ്ടുകൊല്ലമായി. ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവര്‍ഷം ഇനിയുമുണ്ട്.
7: നിങ്ങള്‍ക്കു ഭൂമിയില്‍ സന്തതികളെ നിലനിറുത്താനും വിസ്മയകരമായ രീതിയില്‍ രക്ഷനല്കാനുംവേണ്ടി ദൈവം എന്നെ നിങ്ങള്‍ക്കുമുമ്പേ ഇങ്ങോട്ടയച്ചതാണ്.
8: അതുകൊണ്ടു നിങ്ങളല്ല, ദൈവമാണെന്നെ ഇങ്ങോട്ടയച്ചത്. അവിടുന്നെന്നെ ഫറവോയ്ക്കു പിതാവും അവന്റെ വീടിനു നാഥനും ഈജിപ്തുദേശത്തിന് അധിപനുമാക്കിയിരിക്കുന്നു.
9: നിങ്ങള്‍ തിടുക്കത്തില്‍ പിതാവിന്റെയടുത്തുചെന്ന് അവനോടുപറയുക: ദൈവമെന്നെ ഈജിപ്തിനു മുഴുവന്‍ നാഥനാക്കിയിരിക്കുന്നു. എന്റെയടുത്തു വരണം, ഒട്ടും താമസിക്കരുത്, എന്ന് അങ്ങയുടെ മകന്‍ ജോസഫ് പറയുന്നു.
10: അങ്ങേയ്ക്കു ഗോഷെനില്‍ പാര്‍ക്കാം. അങ്ങ് എന്റെയടുത്തായിരിക്കും; അങ്ങയോടൊപ്പം അങ്ങയുടെ മക്കളും മക്കളുടെ മക്കളും ആടുമാടുകളും അങ്ങേയ്ക്കുള്ള സകലതും.
11: അവിടെ അങ്ങയെ ഞാന്‍ പോറ്റിക്കൊള്ളാം. ക്ഷാമം അഞ്ചുകൊല്ലംകൂടെ നീണ്ടുനില്ക്കും. അങ്ങും കുടുംബവും അങ്ങേയ്ക്കുള്ളവരും പട്ടിണിയിലകപ്പെടാതിരിക്കും.
12: ഞാനാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങളും എന്റെ സഹോദരനായ ബഞ്ചമിനും നേരില്‍ കാണുന്നുണ്ടല്ലോ.
13: ഈജിപ്തിലെ എന്റെ പ്രതാപത്തെപ്പറ്റിയും നിങ്ങള്‍ കണ്ടതിനെക്കുറിച്ചും പിതാവിനോടു പറയുക. വേഗംചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുക. ജോസഫ് ബഞ്ചമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
14: ബഞ്ചമിനും അവന്റെ തോളില്‍ തലചായ്ച്ചു കരഞ്ഞു.
15: അവന്‍ തന്റെ സഹോദരന്മാരെല്ലാവരെയും ചുംബിക്കുകയും കെട്ടിപ്പിടിച്ചു കരയുകയുംചെയ്തു. അപ്പോള്‍ അവരവനോടു സംസാരിച്ചു.
16: ജോസഫിന്റെ സഹോദരന്മാര്‍ വന്നിട്ടുണ്ടെന്ന വാര്‍ത്ത ഫറവോയുടെ വീട്ടിലെത്തിയപ്പോള്‍ ഫറവോയും ദാസന്മാരും സന്തോഷിച്ചു.
17: ഫറവോ ജോസഫിനോടു പറഞ്ഞു: നിന്റെ സഹോദരന്മാരോട് ഇപ്രകാരംചെയ്യാന്‍ പറയുക:
18: മൃഗങ്ങളുടെമേല്‍ ചുമടുകയറ്റി, കാനാന്‍ദേശത്തുചെന്നു പിതാവിനെയും വീട്ടുകാരെയുംകൂട്ടി എന്റെയടുത്തു വരുക. ഈജിപ്തിലെ ഏറ്റവും നല്ല ഭൂമി നിങ്ങള്‍ക്കു ഞാന്‍ തരാം. മണ്ണിന്റെ ഫലസമൃദ്ധി നിങ്ങള്‍ക്കനുഭവിക്കുകയുംചെയ്യാം.
19: അവരോടു പറയുക: നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഭാര്യമാര്‍ക്കുംവേണ്ടി ഈജിപ്തില്‍നിന്നു രഥങ്ങള്‍ കൊണ്ടുപോകുക. നിങ്ങളുടെ പിതാവിനെ കൂട്ടിക്കൊണ്ടുവരുക.
20: നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഉത്കണ്ഠ വേണ്ടാ; ഈജിപ്തിലെ ഏറ്റവും നല്ലതൊക്കെ നിങ്ങളുടേതായിരിക്കും.
21: ഇസ്രായേലിന്റെ മക്കള്‍ അങ്ങനെ ചെയ്തു. ഫറവോയുടെ കല്പനയനുസരിച്ചു ജോസഫ് അവര്‍ക്കു രഥങ്ങളും യാത്രയ്ക്കുവേണ്ട വകകളും കൊടുത്തു.
22: അവന്‍ അവര്‍ക്കോരോരുത്തര്‍ക്കും പുതിയ വസ്ത്രങ്ങള്‍ നല്കി. ബഞ്ചമിനാകട്ടെ മുന്നൂറു വെള്ളിനാണയവും അഞ്ചുവസ്ത്രവും കൊടുത്തു.
23: അവന്‍ പത്തു കഴുതകളുടെ പുറത്ത്, ഈജിപ്തിലെ വിശിഷ്ടവസ്തുക്കളും, പത്തു പെണ്‍കഴുതകളുടെ പുറത്തു ധാന്യവും അപ്പവും യാത്രയ്ക്കുവേണ്ട വകകളും തന്റെ പിതാവിനു കൊടുത്തയച്ചു.
24: അങ്ങനെയവന്‍ സഹോദരന്മാരെ യാത്രയാക്കി. അവര്‍ പുറപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞു: വഴിക്കുവച്ചു ശണ്ഠകൂടരുത്.
25: ഈജിപ്തില്‍നിന്നു പുറപ്പെട്ട് അവര്‍ കാനാന്‍ദേശത്ത്, തങ്ങളുടെ പിതാവായ യാക്കോബിന്റെയടുത്തെത്തി.
26: അവര്‍ അവനോടു പറഞ്ഞു: ജോസഫ് ജീവിച്ചിരിക്കുന്നു. അവന്‍ ഈജിപ്തു മുഴുവന്റെയും ഭരണാധികാരിയാണ്. അവന്‍ സ്തബ്ധനായിപ്പോയി. അവന്‍, അവരെ വിശ്വസിച്ചില്ല.
27: എന്നാല്‍, ജോസഫ് പറഞ്ഞതൊക്കെ അവരില്‍നിന്നു കേള്‍ക്കുകയും തന്നെക്കൊണ്ടുപോകാന്‍ ജോസഫ് അയച്ച രഥങ്ങള്‍ കാണുകയുംചെയ്തപ്പോള്‍ അവരുടെ പിതാവായ യാക്കോബിന് ഉന്മേഷം വീണ്ടുകിട്ടി. അവന്‍ പറഞ്ഞു:
28: എനിക്കു തൃപ്തിയായി. എന്റെ മകന്‍ ജോസഫ് ജീവിച്ചിരിപ്പുണ്ട്; മരിക്കുംമുമ്പു ഞാന്‍പോയി അവനെക്കാണും.


 അദ്ധ്യായം 46

യാക്കോബ് ഈജിപ്തില്‍

1: തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍ യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന്‍ തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു.
2: രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നുവിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു.
3: അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും.
4: ഞാന്‍ നിന്റെകൂടെ ഈജിപ്തിലേക്കു വരും. നിന്നെ തിരിയേ കൊണ്ടുവരുകയും ചെയ്യും. മരണസമയത്തു ജോസഫ് നിന്നെ ശുശ്രൂഷിക്കും.
5: യാക്കോബ് ബേര്‍ഷെബായില്‍നിന്നു യാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി.
6: തങ്ങളുടെ കന്നുകാലികളും കാനാൻനാട്ടിൽ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെക്കൊണ്ടുപോയി.
7: യാക്കോബും സന്തതികളും ഈജിപ്തിലെത്തി. പുത്രന്മാരെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും പുത്രന്മാരുടെ പുത്രിമാരെയും തന്റെ സന്തതികള്‍ എല്ലാവരെയും അവന്‍ ഈജിപ്തിലേക്കുകൊണ്ടുപോയി.
8: ഈജിപ്തിലേക്കുവന്ന ഇസ്രായേലിന്റെ മക്കളുടെ പേരുവിവരം: യാക്കോബും അവന്റെ പുത്രന്മാരും: യാക്കോബിന്റെ കടിഞ്ഞൂല്‍ സന്താനമായ റൂബന്‍.
9: റൂബന്റെ പുത്രന്മാര്‍: ഹനോക്ക്, പല്ലു, ഹെസ്രോന്‍, കര്‍മി.
10: ശിമയോന്റെ പുത്രന്മാര്‍: യെമൂവേല്‍, യാമീന്‍, ഓഹദ്, യാക്കിന്‍, സോഹാര്‍, കാനാന്യ സ്ത്രീയില്‍ അവനു ജനിച്ച സാവൂള്‍.
11: ലേവിയുടെ പുത്രന്മാര്‍: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി.
12: യൂദായുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ഷേലാഹ്, പേരെസ്, സേറഹ്. ഏറും, ഓനാനും കാനാന്‍ദേശത്തുവച്ചു മരിച്ചു. പേരെസിന്റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂല്‍.
13: ഇസാക്കറിന്റെ പുത്രന്മാര്‍: തോലാ, ഫൂവ്വാ, യോബ്, ഷിമ്‌റോന്‍.
14: സെബുലൂണിന്റെ പുത്രന്മാര്‍: സേരെദ്, ഏലോന്‍, യഹ്‌ലേല്‍.
15: പാദാന്‍ആരാമില്‍വച്ചു യാക്കോബിനു ലെയായില്‍ ജനിച്ച പുത്രന്മാരാണിവര്‍. അവളില്‍ അവനു ദീന എന്ന പുത്രിയും ജനിച്ചു. അവന്റെ സന്താനങ്ങളുടെ ആകെ എണ്ണം മുപ്പത്തിമൂന്നായിരുന്നു.
16: ഗാദിന്റെ പുത്രന്മാര്‍: സിഫിയോന്‍, ഹഗ്ഗി, ഷൂനി, എസ്‌ബോന്‍, ഏരി, അരോദി, അരേലി.
17: ആഷേറിന്റെ പുത്രന്മാര്‍: ഇമ്‌നാ, ഇഷ്‌വാ, ഇഷ്‌വി, ബറിയാ, അവരുടെ സഹോദരി സേറഹ്. ബറിയായുടെ പുത്രന്മാര്‍: ഹേബര്‍, മല്ക്കിയേല്‍.
18: ലാബാന്‍ തന്റെ മകളായ ലെയായ്ക്കു പരിചാരികയായിക്കൊടുത്ത സില്‍ഫയുടെ മക്കളാണിവര്‍. യാക്കോബിനു സില്‍ഫയില്‍ പതിനാറു മക്കളുണ്ടായി.
19: യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ മക്കള്‍: ജോസഫ്, ബഞ്ചമിന്‍.
20: ജോസഫിന് ഈജിപ്തില്‍വെച്ച് ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ പുത്രി അസ്‌നത്തില്‍ മനാസ്സെയും എഫ്രായിമും ജനിച്ചു.
21: ബഞ്ചമിന്റെ പുത്രന്മാര്‍ ബേലാ, ബേക്കെര്‍, അഷ്‌ബേല്‍, ഗേരാ, നാമാന്‍, ഏഹിറോഷ്, മുപ്പീം, ഹുപ്പീം, ആരെദ്.
22: യാക്കോബിനു റാഹേലില്‍ ജനിച്ച മക്കളാണ് ഈ പതിനാലുപേരും.
23: ദാനിന്റെ പുത്രന്‍: ഹുഷിം.
24: നഫ്ത്താലിയുടെ പുത്രന്മാര്‍: യഹ്‌സേല്‍, ഗൂനി, യേസെര്‍, ഷില്ലെം.
25: ലാബാന്‍ തന്റെ മകളായ റാഹേലിനു കൊടുത്ത ബില്‍ഹാ എന്ന പരിചാരികയില്‍ യാക്കോബിനുണ്ടായ പുത്രന്മാരാണ് ഈ ഏഴു പേര്‍.
26: പുത്രന്മാരുടെ ഭാര്യമാരെക്കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്കു വന്ന അവന്റെ സന്താനങ്ങള്‍ അറുപത്താറുപേരാണ്. 
27: ഈജിപ്തില്‍വച്ചു ജോസഫിനു രണ്ടു പുത്രന്മാര്‍ ജനിച്ചു. അങ്ങനെ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബക്കാര്‍ ആകെ എഴുപതു പേരാണ്.
28: ഗോഷെനിലേക്കുള്ള വഴികാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, യാക്കോബ്, ജോസഫിന്റെയടുത്തേക്കു യൂദായെ മുന്‍കൂട്ടിയയച്ചു. അവര്‍ ഗോഷെനിലെത്തിച്ചേര്‍ന്നു.
29: ജോസഫ്, തന്റെ പിതാവായ ഇസ്രായേലിനെ എതിരേല്ക്കാന്‍ രഥമൊരുക്കി, ഗോഷെനിലെത്തി. അവന്‍ പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു.
30: ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ! എന്തെന്നാല്‍, ഞാന്‍ നിന്റെ മുഖം കാണുകയും നീ ജീവനോടെയിരിക്കുന്നുവെന്ന് അറിയുകയും ചെയ്തിരിക്കുന്നു.
31: ജോസഫ് തന്റെ സഹോദരന്മാരോടും പിതൃകുടുംബത്തോടുമായിപ്പറഞ്ഞു: ഞാന്‍ പോയി ഫറവോയോടു പറയട്ടെ; കാനാന്‍ദേശത്തായിരുന്ന എന്റെ സഹോദരന്മാരും പിതൃകുടുംബം മുഴുവനും എന്റെയടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു.
32: ഇവര്‍ ഇടയന്മാരാണ്; കാലിമേയ്ക്കലാണ് ഇവരുടെ തൊഴില്‍: ആടും മാടും അവര്‍ക്കുള്ളതൊക്കെയും അവര്‍ കൂടെക്കൊണ്ടുവന്നിട്ടുണ്ട്.
33: ഫറവോ നിങ്ങളെ വിളിച്ചു നിങ്ങളുടെ തൊഴിലെന്താണെന്നു ചോദിക്കുമ്പോള്‍,
34: അങ്ങയുടെ ദാസന്മാര്‍ ചെറുപ്പംമുതല്‍ ഇന്നുവരെയും കാലിമേയ്ക്കുന്നവരാണ്. ഞങ്ങളുടെ പിതാക്കന്മാരും അങ്ങനെയായിരുന്നു എന്നുപറയണം. അങ്ങനെ പറഞ്ഞെങ്കിലേ ഗോഷെന്‍ നാട്ടില്‍ നിങ്ങള്‍ക്കു പാര്‍ക്കാനൊക്കൂ. കാരണം ഇടയന്മാരോട് ഈജിപ്തുകാര്‍ക്ക് അവജ്ഞയാണ്.

 അദ്ധ്യായം 47

യാക്കോബ് ഗോഷെനില്‍
1: ജോസഫ് ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: കാനാന്‍ദേശത്തുനിന്ന് എന്റെ പിതാവും സഹോദരന്മാരും വന്നിട്ടുണ്ട്. അവരുടെ ആടുമാടുകളും അവര്‍ക്കുള്ള സകലതും കൂടെക്കൊണ്ടുവന്നിട്ടുണ്ട്. അവരിപ്പോള്‍ ഗോഷെന്‍ ദേശത്താണ്.
2: തന്റെ സഹോദരന്മാരില്‍ അഞ്ചുപേരെ അവന്‍ ഫറവോയുടെ മുമ്പില്‍ കൊണ്ടുചെന്നു.
3: അവന്റെ സഹോദരന്മാരോടു ഫറവോ ചോദിച്ചു: നിങ്ങളുടെ തൊഴിലെന്താണ്? അവര്‍ പറഞ്ഞു: അങ്ങയുടെ ദാസര്‍ ഇടയന്മാരാണ്; ഞങ്ങളുടെ പിതാക്കന്മാരും അങ്ങനെയായിരുന്നു.
4: അവര്‍ തുടര്‍ന്നു പറഞ്ഞു: ഇവിടെ താമസിക്കാനാണു ഞങ്ങള്‍ വന്നിരിക്കുന്നത്. കാനാന്‍ദേശത്തു ക്ഷാമം രൂക്ഷമായതുകൊണ്ട് അങ്ങയുടെ ദാസരുടെ കാലികള്‍ക്ക് അവിടെ തീറ്റിയില്ല. ദയചെയ്തു ഗോഷെന്‍ദേശത്തു താമസിക്കാന്‍ ഞങ്ങളെയനുവദിക്കണം.
5: അപ്പോള്‍ ഫറവോ ജോസഫിനോടു പറഞ്ഞു: നിന്റെ പിതാവും സഹോദരന്മാരും നിന്റെയടുത്തേക്കു വന്നിരിക്കുന്നു.
6: ഈജിപ്തുദേശം മുഴുവനും നിനക്കധീനമാണ്. നാട്ടില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്റെ പിതാവിനെയും സഹോദരന്മാരെയും പാര്‍പ്പിക്കുക. അവര്‍ ഗോഷെന്‍ദേശത്തു താമസിക്കട്ടെ. അവരില്‍ കാര്യശേഷിയുള്ളവരെ നിനക്കറിയാമെങ്കില്‍ എന്റെ കാലികളെ അവരെ ഭരമേല്പിക്കുക.
7: അതിനുശേഷം ജോസഫ് തന്റെ പിതാവായ യാക്കോബിനെ ഫറവോയുടെ മുമ്പില്‍ കൊണ്ടുചെന്നു.
8: യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. നിങ്ങള്‍ക്കു വയസ്സെത്രയായി? ഫറവോ ചോദിച്ചു.
9: എന്റെ ദേശാന്തരവാസകാലം നൂറ്റിമുപ്പതു വര്‍ഷമായിരിക്കുന്നു. അതു ഹ്രസ്വവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമായിരുന്നു. എന്റെ പിതാക്കന്മാരുടെ ദേശാന്തരവാസകാലത്തോളം ആയിട്ടില്ലത്.
10: ഫറവോയെ അനുഗ്രഹിച്ചതിനുശേഷം യാക്കോബ് അവന്റെയടുത്തുനിന്നു പോയി.
11: ഫറവോ കല്പിച്ചതുപോലെ ജോസഫ് തന്റെ പിതാവിനും സഹോദരന്മാര്‍ക്കും ഈജിപ്തിലെ ഒരു ദേശം, അവകാശമായി നല്കി, അവരെ അവിടെ പാര്‍പ്പിച്ചു. നാട്ടിലെ ഏറ്റവും നല്ല ദേശമായ റമ്‌സേസ് ആണ് അവന്‍ അവര്‍ക്കു കൊടുത്തത്.
12: ജോസഫ് തന്റെ പിതാവിനും സഹോദരന്മാര്‍ക്കും പിതാവിന്റെ വീട്ടുകാര്‍ക്കുമെല്ലാം അംഗസംഖ്യയനുസരിച്ച് ആഹാരം കൊടുത്തുപോന്നു.

ക്ഷാമം രൂക്ഷമാകുന്നു

13: ഒരു ദേശത്തും ആഹാരം കിട്ടാനില്ലായിരുന്നു. ക്ഷാമം അത്ര രൂക്ഷമായി. ഈജിപ്തും കാനാന്‍ദേശവും ക്ഷാമംമൂലം കഷ്ടപ്പെട്ടു.
14: ഈജിപ്തിലെയും കാനാന്‍ദേശത്തിലെയും പണം മുഴുവന്‍, ആളുകള്‍ വാങ്ങിയ ധാന്യത്തിന്റെ വിലയായി ജോസഫ് ശേഖരിച്ചു; അതു ഫറവോയുടെ ഭവനത്തിലെത്തിച്ചു.
15: ഈജിപ്തിലും കാനാനിലുമുള്ള പണമൊക്കെയും തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ ജോസഫിന്റെയടുത്തു വന്നു പറഞ്ഞു: ഞങ്ങള്‍ക്ക് ആഹാരം തരുക. അങ്ങയുടെ മുമ്പില്ക്കിടന്നു ഞങ്ങള്‍ മരിക്കാനിടയാക്കരുത്. ഞങ്ങളുടെ പണമെല്ലാം തീര്‍ന്നുപോയി.
16: ജോസഫ് പറഞ്ഞു: പണം തീര്‍ന്നെങ്കില്‍ കന്നുകാലികളെ തരുക; കാലികള്‍ക്കു പകരമായി ഞാന്‍ ആഹാരം തരാം.
17: തങ്ങളുടെ കന്നുകാലികളെ അവര്‍ ജോസഫിന്റെയടുത്തു കൊണ്ടു വന്നു. കുതിരകള്‍ക്കും ആടുമാടുകള്‍ക്കും കഴുതകള്‍ക്കും പകരമായി, അവൻ അവർക്കാഹാരം കൊടുത്തു. അവന്‍, അവരുടെ കന്നുകാലികള്‍ക്കെല്ലാം പകരമായി അവര്‍ക്ക് ഒരുവര്‍ഷത്തേക്ക് ആഹാരം നല്കി.
18: അടുത്ത വര്‍ഷം അവര്‍ ജോസഫിന്റെയടുത്തുചെന്നു പറഞ്ഞു: പണം തീര്‍ന്ന കാര്യം യജമാനനില്‍നിന്നു ഞങ്ങള്‍ ഒളിച്ചുവയ്ക്കുന്നില്ല. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടേതായി; ഞങ്ങളുടെ ദേഹവും നിലവുമല്ലാതെ ഞങ്ങള്‍ക്കിനി ഒന്നും ബാക്കിയില്ലെന്ന് അങ്ങേയ്ക്കു കാണാമല്ലോ.
19: ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കണ്മുമ്പില്‍ നശിക്കാതിരിക്കാന്‍ ഞങ്ങളെയും നിലത്തെയും വാങ്ങി പകരം ഞങ്ങള്‍ക്കാഹാരംതരുക. ഞങ്ങളും നിലവും ഫറവോയ്ക്ക് അടിമകളായിരുന്നുകൊള്ളാം. ഞങ്ങള്‍ മരിച്ചുപോകാതിരിക്കാനും നിലം ശൂന്യമാകാതിരിക്കാനുംവേണ്ടി ഞങ്ങള്‍ക്കു ധാന്യംനല്‍കുക.
20: അതുകൊണ്ട് ജോസഫ് ഈജിപ്തിലെ നിലംമുഴുവന്‍ ഫറവോയ്ക്കുവേണ്ടി വാങ്ങി. ക്ഷാമം വളരെ കഠിനമായിത്തീര്‍ന്നതിനാല്‍ ഈജിപ്തുകാരെല്ലാവരും തങ്ങളുടെ നിലംവിറ്റു. അങ്ങനെ നിലമെല്ലാം ഫറവോയുടേതായി.
21: ഈജിപ്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെയുള്ള സകലരും അടിമകളായി.
22: പുരോഹിതന്മാരുടെ നിലംമാത്രം അവന്‍ വാങ്ങിയില്ല. പുരോഹിതന്മാര്‍ക്ക് ഉപജീവനത്തിനായി ഫറവോ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍, അവര്‍ തങ്ങളുടെ നിലം വിറ്റില്ല.
23: ജോസഫ് ജനങ്ങളോടു പറഞ്ഞു: ഇന്നു ഞാന്‍ നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോയ്ക്കായി വാങ്ങിയിരിക്കുന്നു. ഇതാ വിത്ത്, കൊണ്ടുപോയി വിതച്ചുകൊള്ളുവിന്‍.
24: കൊയ്യുമ്പോള്‍ അഞ്ചിലൊന്നു ഫറവോയ്ക്കുകൊടുക്കണം. അഞ്ചില്‍ നാലും നിങ്ങളുടേതായിരിക്കും. വിത്തിനായും നിങ്ങള്‍ക്കും വീട്ടുകാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള ആഹാരത്തിനായും അതെടുത്തുകൊള്ളുക.
25: അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു. യജമാനനു ഞങ്ങളില്‍ കൃപയുണ്ടാകണം. ഞങ്ങള്‍ ഫറവോയുടെ അടിമകളായിരുന്നുകൊള്ളാം.
26: അങ്ങനെ ജോസഫ് ഈജിപ്തിലെ നിലത്തെ സംബന്ധിച്ച്, അഞ്ചിലൊന്നു ഫറവോയ്ക്ക് എന്നൊരു നിയമമുണ്ടാക്കി. അതിന്നും നിലനില്‍ക്കുന്നു. പുരോഹിതന്മാരുടെ നിലംമാത്രം ഫറവോയുടേതായില്ല.

യാക്കോബിന്റെ അന്ത്യാഭിലാഷം

27: ഇസ്രായേല്‍ ഈജിപ്തിലെ ഗോഷെന്‍ദേശത്തു പാര്‍ത്തു. അവര്‍ക്കവിടെ ധാരാളം സ്വത്തുണ്ടായി. അവര്‍ സന്താനസമൃദ്ധിയുള്ളവരായി പെരുകി.
28: യാക്കോബ് ഈജിപ്തില്‍ പതിനേഴുവര്‍ഷം ജീവിച്ചു. യാക്കോബിന്റെ ആയുഷ്‌കാലം നൂറ്റിനാല്പത്തിയേഴു വര്‍ഷമായിരുന്നു.
29: മരണസമയമടുത്തപ്പോള്‍ ഇസ്രായേല്‍ ജോസഫിനെ വിളിച്ചു പറഞ്ഞു: നിനക്കെന്നില്‍ പ്രീതിയുണ്ടെങ്കില്‍, എന്നോടു വിശ്വസ്തമായും സത്യസന്ധമായും പ്രവര്‍ത്തിക്കാമെന്ന്, എന്റെ തുടയ്ക്കുകീഴെ കൈവച്ചു സത്യംചെയ്യുക. എന്നെ ഈജിപ്തില്‍ സംസ്‌കരിക്കരുത്.
30: എനിക്ക്, എന്റെ പിതാക്കന്മാരോടൊപ്പം വിശ്രമിക്കുന്നതിന് എന്നെ ഈജിപ്തില്‍നിന്നു കൊണ്ടുപോയി അവരുടെ ശ്മശാനത്തിലടക്കുക. ജോസഫ് സമ്മതിച്ചു: അങ്ങു പറഞ്ഞതുപോലെ ഞാന്‍ ചെയ്യാം.
31: എന്നോടു സത്യംചെയ്യുക. അവനാവശ്യപ്പെട്ടു. ജോസഫ് സത്യംചെയ്തു. അപ്പോൾ ഇസ്രായേൽ കട്ടിൽത്തലയ്ക്കൽ ശിരസ്സുനമിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ