അദ്ധ്യായം 1
1: കര്‍ത്താവു മോശയെ വിളിച്ചു സമാഗമകൂടാരത്തില്‍നിന്നു പറഞ്ഞു:
2: ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങളിലാരെങ്കിലും കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ കാലിക്കൂട്ടത്തില്‍നിന്നോ ആട്ടിന്‍കൂട്ടത്തില്‍നിന്നോ ബലിമൃഗത്തെ കൊണ്ടുവരണം.
3: ദഹനബലിക്കുള്ള മൃഗം കാലിക്കൂട്ടത്തില്‍നിന്നാണെങ്കില്‍ ഊനമറ്റ ഒരു കാളയെ സമര്‍പ്പിക്കട്ടെ. കര്‍ത്താവിനു സ്വീകാര്യമാകാന്‍ അതിനെ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ സമര്‍പ്പിക്കട്ടെ.
4: അവന്‍ ബലിമൃഗത്തിൻ്റെ തലയില്‍ കൈകള്‍വയ്ക്കണം. അത്, അവൻ്റെ പാപങ്ങളുടെ പരിഹാരത്തിനായി സ്വീകരിക്കപ്പെടും.
5: അവന്‍ കര്‍ത്താവിൻ്റെ മുമ്പില്‍വച്ചു കാളക്കുട്ടിയെക്കൊല്ലണം. അഹറോൻ്റെ പുത്രന്മാരായ പുരോഹിതന്മാര്‍, അതിൻ്റെ രക്തമെടുത്തു സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കലുള്ള ബലിപീഠത്തിനു ചുറ്റും തളിക്കണം.
6: അതിനുശേഷം, ബലിമൃഗത്തെ തോലുരിഞ്ഞു കഷണങ്ങളായി മുറിക്കണം.
7: പുരോഹിതരായ അഹറോൻ്റെ പുത്രന്മാര്‍ ബലിപീഠത്തില്‍ തീകൂട്ടി അതിനുമുകളില്‍ വിറകടുക്കണം.
8: അവര്‍ മൃഗത്തിൻ്റെ കഷണങ്ങളും തലയും മേദസ്സും ബലിപീഠത്തില്‍, തീയ്ക്കു മുകളിലുള്ള വിറകിനുമീതേ അടുക്കിവയ്ക്കണം.
9: എന്നാല്‍, അതിൻ്റെ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളത്തില്‍ക്കഴുകണം. പുരോഹിതന്‍, എല്ലാം ദഹനബലിയായി, കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി, ബലിപീഠത്തിലെ അഗ്നിയില്‍ ദഹിപ്പിക്കണം.
10: ദഹനബലിക്കായുള്ള കാഴ്ചമൃഗം ചെമ്മരിയാടോ കോലാടോ ആണെങ്കില്‍, അത് ഊനമറ്റ മുട്ടാടായിരിക്കണം.
11: ബലിപീഠത്തിനു വടക്കുവശത്ത്, കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ച് അതിനെക്കൊല്ലണം. അതിൻ്റെ രക്തം, അഹറോൻ്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ബലിപീഠത്തിനു ചുറ്റും തളിക്കണം.
12: അതിനെ തലയും മേദസ്സും ഉള്‍പ്പെടെ കഷണങ്ങളായി മുറിക്കണം; പുരോഹിതന്മാര്‍, അവ ബലിപീഠത്തില്‍ തീയ്ക്കു മുകളിലുള്ള വിറകിന്മേല്‍ അടുക്കിവയ്ക്കണം.
13: എന്നാല്‍, അതിൻ്റെ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളംകൊണ്ടു കഴുകണം. പുരോഹിതന്‍ അതു മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതൊരു ദഹനബലിയാണ് - അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവും.
14: ദഹനബലിയായി പക്ഷിയെയാണര്‍പ്പിക്കുന്നതെങ്കില്‍, അതു ചെങ്ങാലിയോ പ്രാവിന്‍കുഞ്ഞോ ആയിരിക്കണം.
15: പുരോഹിതന്‍, അതിനെ ബലിപീഠത്തില്‍ക്കൊണ്ടുവന്നു കഴുത്തു പിരിച്ചുമുറിച്ച്, ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. രക്തം ബലിപീഠത്തിൻ്റെ പാര്‍ശ്വത്തിലൊഴുക്കിക്കളയണം.
16: അതിൻ്റെ ആമാശയവും തൂവലുകളും ബലിപീഠത്തിനു കിഴക്കുവശത്ത്, ചാരം ശേഖരിക്കുന്ന സ്ഥലത്തിടണം.
17: അതിനെ ചിറകുകളില്‍പ്പിടിച്ച് വലിച്ചുകീറണം. എന്നാല്‍, രണ്ടായി വേര്‍പെടുത്തരുത്. പുരോഹിതന്‍ അതിനെ ബലിപീഠത്തില്‍ തീയുടെ മുകളിലുള്ള വിറകിനുമീതേവച്ചു ദഹിപ്പിക്കണം. അതൊരു ദഹനബലിയാണ്. അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവും.
അദ്ധ്യായം 2
ധാന്യബലി
1: ആരെങ്കിലും കര്‍ത്താവിനു ധാന്യബലിയര്‍പ്പിക്കുന്നെങ്കില്‍, ബലിവസ്തു നേര്‍മ്മയുള്ള മാവായിരിക്കണം. അതില്‍ എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും ചെയ്യണം.
2: അത്, അഹറോൻ്റെ പുത്രന്മാരായ പുരോഹിതരുടെ മുമ്പില്‍ കൊണ്ടുവരണം. പുരോഹിതന്‍ ഒരു കൈ മാവും എണ്ണയും കുന്തുരുക്കം മുഴുവനുമെടുത്തു സ്മരണാംശമായി ബലിപീഠത്തില്‍ ദഹിപ്പിക്കണം. അത്, അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
3: ധാന്യബലിവസ്തുവില്‍ ശേഷിച്ചഭാഗം അഹറോനും പുത്രന്മാര്‍ക്കുമുള്ളതാണ്. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്.
4: ധാന്യബലിക്കുള്ള കാഴ്ചവസ്തു അടുപ്പില്‍ ചുട്ടെടുത്തതാണെങ്കില്‍, അതു നേരിയമാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പമോ എണ്ണപുരട്ടിയ പുളിപ്പില്ലാത്ത അടയോ ആയിരിക്കണം.
5: നിൻ്റെ ധാന്യബലിക്കുള്ള കാഴ്ചവസ്തു വറചട്ടിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അതു പുളിപ്പില്ലാത്ത നേരിയമാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയതായിരിക്കണം.
6: കഷണങ്ങളായി മുറിച്ച്, അതില്‍ എണ്ണയൊഴിക്കണം. അതൊരു ധാന്യബലിയാണ്.
7: ധാന്യബലിക്കുള്ള കാഴ്ചവസ്തു ഉരുളിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അതു നേരിയമാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയതായിരിക്കണം.
8: ഇവകൊണ്ടുണ്ടാക്കിയ ധാന്യബലി കര്‍ത്താവിനു കൊണ്ടുവരുമ്പോള്‍ അതു പുരോഹിതനെയേല്പിക്കണം. അവന്‍, അതു ബലിപീഠത്തിലേയ്ക്കു കൊണ്ടുവരണം.
9: പുരോഹിതന്‍ ധാന്യബലിയില്‍നിന്നു സ്മരണാംശമെടുത്തു ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അത്, അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
10: ധാന്യബലിവസ്തുവില്‍ ശേഷിക്കുന്നത്, അഹറോനും പുത്രന്മാര്‍ക്കുമുള്ളതാണ്. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്.
11: കര്‍ത്താവിനു നിങ്ങള്‍ കൊണ്ടുവരുന്ന ധാന്യബലി പുളിപ്പുചേര്‍ത്തതായിരിക്കരുത്. ദഹനബലിയായി പുളിമാവോ തേനോ അര്‍പ്പിക്കരുത്.
12: എന്നാല്‍, അവ ആദ്യഫലങ്ങളായി കര്‍ത്താവിനു സമര്‍പ്പിക്കാം. അവയൊരിക്കലും കര്‍ത്താവിനു സുരഭിലബലിയായി ദഹിപ്പിക്കരുത്. ധാന്യബലിക്കെല്ലാം ഉപ്പുചേര്‍ക്കണം.
13: ധാന്യബലിയില്‍നിന്നു നിൻ്റെ ദൈവത്തിൻ്റെ ഉടമ്പടിയുടെ ഉപ്പു നീക്കിക്കളയരുത്. എല്ലാ ധാന്യബലിയോടുംകൂടെ ഉപ്പു സമര്‍പ്പിക്കണം.
14: ആദ്യഫലങ്ങള്‍ കര്‍ത്താവിനു ധാന്യബലിയായി സമര്‍പ്പിക്കുന്നെങ്കില്‍ പുതിയ കതിരുകളില്‍നിന്നുള്ള മണികള്‍ തീയില്‍ ഉണക്കിപ്പൊടിച്ചു സമര്‍പ്പിക്കണം.
15: അതില്‍, എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും വേണം. അതൊരു ധാന്യബലിയാണ്.
16: പൊടിച്ചമാവില്‍നിന്നും എണ്ണയില്‍നിന്നും സ്മരണാംശമെടുത്ത് കുന്തുരുക്കം മുഴുവനുംകൂടെ പുരോഹിതന്‍ ദഹിപ്പിക്കണം. അതു കര്‍ത്താവിനുള്ള ദഹനബലിയാണ്.
അദ്ധ്യായം 3
സമാധാനബലി
1: സമാധാനബലിക്കായി കാലിക്കൂട്ടത്തില്‍നിന്നാണു കര്‍ത്താവിനു കാഴ്ചകൊണ്ടുവരുന്നതെങ്കില്‍, അത്, ഊനമറ്റ കാളയോ പശുവോ ആയിരിക്കണം.
2: ബലിമൃഗത്തിൻ്റെ തലയില്‍ കൈവയ്ക്കുകയും സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍വച്ച് അതിനെക്കൊല്ലുകയുംവേണം. അഹറോൻ്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിൻ്റെ രക്തം ബലിപീഠത്തിനുചുറ്റും തളിക്കണം.
3: സമാധാനബലിമൃഗത്തിൻ്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സ്, കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
4: അതിൻ്റെ ഇരുവൃക്കകളും അവയോടൊപ്പം അരക്കെട്ടിലുള്ള മേദസ്സും കരളിനുമുകളിലുള്ള നെയ്‌വലയുമെടുക്കണം.
5: അഹറോൻ്റെ പുത്രന്മാര്‍, അവ ബലിപീഠത്തില്‍, വിറകിനു മുകളില്‍വച്ച് അഗ്നിയില്‍ ദഹിപ്പിക്കണം. അതു ദഹനബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
6: ആട്ടിന്‍കൂട്ടത്തില്‍നിന്നാണു സമാധാനബലിക്കായി കര്‍ത്താവിനു കാഴ്ച കൊണ്ടുവരുന്നതെങ്കില്‍ അത്, ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം.
7: ആട്ടിന്‍കുട്ടിയെയാണ് ബലിവസ്തുവായി സമര്‍പ്പിക്കുന്നതെങ്കില്‍, അതിനെ കര്‍ത്താവിൻ്റെ മുമ്പില്‍ക്കൊണ്ടുവരട്ടെ.
8: അതിൻ്റെ തലയില്‍ കൈവച്ചതിനുശേഷം സമാഗമകൂടാരത്തിൻ്റെ മുമ്പില്‍വച്ച് അതിനെക്കൊല്ലണം. അഹറോൻ്റെ പുത്രന്മാര്‍, അതിൻ്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
9: സമാധാനബലിമൃഗത്തിൻ്റെ മേദസ്സും ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സും, നട്ടെല്ലോടുചേര്‍ത്തു മുറിച്ചെടുത്ത കൊഴുത്തവാലും കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
10: അതിൻ്റെ ഇരുവൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്‌വലയുമെടുക്കണം.
11: പുരോഹിതന്‍, അവ കര്‍ത്താവിനു ഭോജനബലിയായി ബലിപീഠത്തില്‍ ദഹിപ്പിക്കണം.
12: ബലിമൃഗം കോലാടാണെങ്കില്‍, അതിനെ കര്‍ത്താവിൻ്റെ മുമ്പില്‍ക്കൊണ്ടുവരണം.
13: അതിൻ്റെ തലയില്‍ കൈവച്ചതിനുശേഷം സമാഗമകൂടാരത്തിൻ്റെ മുമ്പില്‍വച്ച്, അതിനെക്കൊല്ലണം. അഹറോൻ്റെ പുത്രന്മാര്‍, അതിൻ്റെ രക്തം ബലിപീഠത്തിനുചുറ്റും തളിക്കണം.
14: അതിൻ്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനും കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
15: അതിൻ്റെ ഇരുവൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്‌വലയുമെടുക്കണം.
16: പുരോഹിതന്‍, അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്നിയില്‍ സമര്‍പ്പിക്കുന്ന ഭോജനബലിയാണ്. മേദസ്സു മുഴുവന്‍ കര്‍ത്താവിനുള്ളതത്രേ.
17: രക്തവും മേദസ്സും ഭക്ഷിച്ചുകൂടാ എന്നതു നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം തലമുറതോറും എന്നേയ്ക്കുമുള്ളൊരു നിയമമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ