ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.
അദ്ധ്യായം 39
ജോസഫും
പൊത്തിഫറും
1: ജോസഫിനെ
അവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ അവിടെക്കൊണ്ടുചെന്ന ഇസ്മായേല്യരുടെ അടുക്കല്‍നിന്നു
ഫറവോയുടെ ഒരുദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫര്‍ അവനെ വിലയ്ക്കുവാങ്ങി.
2: കര്‍ത്താവു
ജോസഫിന്റെകൂടെയുണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവനു ശ്രേയസ്സുണ്ടായി.
ഈജിപ്തുകാരനായ യജമാനന്റെ വീട്ടിലായിരുന്നു അവന്‍.
3: കര്‍ത്താവ്, അവന്റെകൂടെയുണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും
അവന്റെ യജമാനനു മനസ്സിലായി.
4: അവന്‍
യജമാനന്റെ പ്രീതിക്കു പാത്രമായി. അവന്‍ പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്റെ വീടിന്റെ
മേല്‍നോട്ടവും തനിക്കുള്ള എല്ലാറ്റിന്റേയും ചുമതലയും അവന്‍ ജോസഫിനെയേല്പിച്ചു.
5: ആ
ഈജിപ്തുകാരന്‍ വീടിന്റെ മേല്‍നോട്ടവും തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ
ഏല്പിച്ചനാള്‍മുതല്‍ ജോസഫിനെയോര്‍ത്തു കര്‍ത്താവ് അവന്റെ വീടിനെയനുഗ്രഹിച്ചു.
അവന്റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്റെയുംമേല്‍ കര്‍ത്താവിന്റെ
അനുഗ്രഹമുണ്ടായി.
6: അവന്‍
തന്റെ വസ്തുക്കളെല്ലാം ജോസഫിനെ ഭരമേല്പിച്ചതിനാല്‍ ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും
അവനു ശ്രദ്ധിക്കേണ്ടിയിരുന്നില്ല.
7: ജോസഫ്
വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍കഴിഞ്ഞപ്പോള്‍ അവന്റെ
യജമാനന്റെ ഭാര്യയ്ക്ക് അവനില്‍ അഭിലാഷം തോന്നി. എന്റെകൂടെ ശയിക്കുക. അവള്‍ അവനോടാവശ്യപ്പെട്ടു.
8: പക്ഷേ,
അവന്‍ വഴങ്ങിയില്ല. അവനവളോടു പറഞ്ഞു: ഞാനുള്ളതുകൊണ്ട്, യജമാനന്‍ വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാറില്ല.
9: എല്ലാമവന്‍ എന്റെ കൈയിലേല്പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല.
എന്റെ മേല്‍നോട്ടത്തില്‍നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന്‍ മാറ്റിനിറുത്തിയിട്ടില്ല.
അതു നിങ്ങള്‍ അവന്റെ ഭാര്യയായതുകൊണ്ടാണ്. ഞാനെങ്ങനെയാണ് ഇത്ര നീചമായി പ്രവര്‍ത്തിച്ചു
ദൈവത്തിനെതിരേ പാപംചെയ്യുക?
10: അനുദിനം
അവള്‍ പറഞ്ഞിട്ടും അവളുടെകൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന്‍ കൂട്ടാക്കിയില്ല.
11: ഒരു
ദിവസം ജോസഫ് ജോലിചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു.
12: വേലക്കാരാരും അകത്തില്ലായിരുന്നു. അപ്പോള്‍, അവളവന്റെ മേലങ്കിയില്‍
കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്റെകൂടെ ശയിക്കുക.
13: മേലങ്കി
അവളുടെ കൈയില്‍ വിട്ടിട്ട് അവനോടി, വീട്ടില്‍നിന്നു പുറത്തുവന്നു. കുപ്പായം, തന്റെ കൈയില്‍ വിട്ടിട്ട് അവന്‍ വീട്ടിനു പുറത്തേക്ക് ഓടിയെന്നുകണ്ടപ്പോള്‍ അവള്‍
വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു:
14: നമുക്കപമാനംവരുത്താന്‍ അവനിതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു
ശയിക്കാന്‍ അവനെന്നെ സമീപിച്ചു.
15: എന്നാല്‍
ഞാനുച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളികേട്ടപ്പോള്‍, അവന്‍ പുറങ്കുപ്പായം
എന്റെയരികിലിട്ടിട്ട്, ഓടി വീട്ടില്‍നിന്നു പുറത്തുകടന്നു.
16: അവന്റെ
യജമാനന്‍ തിരിച്ചുവരുവോളം അവളാ കുപ്പായം സൂക്ഷിച്ചു.
17: അവള്‍
അവനോടിപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായവേലക്കാരന്‍ അപമാനിക്കാനായി എന്നെ
സമീപിച്ചു.
18: എന്നാല്‍
ഞാനുച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന്‍ പുറങ്കുപ്പായം ഉപേക്ഷിച്ചിട്ടു
വീട്ടില്‍നിന്ന് ഓടിപ്പുറത്തുകടന്നു.
19 : ഇതാണ്, അങ്ങയുടെ വേലക്കാരന്‍ എന്നോടു ചെയ്തത്. തന്റെ ഭാര്യ പറഞ്ഞതുകേട്ടപ്പോള്‍ അവന്റെ യജമാനന്‍ രോഷാകുലനായി.
20 : അവന്‍ ജോസഫിനെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ
അവന്‍ കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി.
ജോസഫ്
കാരാഗൃഹത്തില്‍
21: കര്‍ത്താവു ജോസഫിന്റെകൂടെയുണ്ടായിരുന്നു. അവിടുന്നവനോടു കാരുണ്യംകാണിച്ചു. അവനു
കാരാഗൃഹസൂക്ഷിപ്പുകാരന്റെ പ്രീതിലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്തു.
22: കാരാഗൃഹസൂക്ഷിപ്പുകാരന്‍
തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്പിച്ചു.
23: അവിടെ, എല്ലാം ജോസഫിന്റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്പിച്ച ഒരു
കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരന്‍ ഇടപെട്ടില്ല. കാരണം, കര്‍ത്താവ്, അവന്റെകൂടെയുണ്ടായിരുന്നു. അവന്‍ ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയുംചെയ്തു.
അദ്ധ്യായം 40
ജോസഫ്
തടവുകാരുടെ സ്വപ്നം വ്യാഖാനിക്കുന്നു
1: കുറച്ചുനാള്‍കഴിഞ്ഞ്
ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും പാചകനും തങ്ങളുടെ യജമാനനായ രാജാവിനെതിരേ
തെറ്റു ചെയ്തു.
2: ഈ
രണ്ടുദ്യോഗസ്ഥന്മാര്‍ക്കുമെതിരേ ഫറവോ കുപിതനായി.
3: അവനവരെ കാവല്‍പ്പടനായകന്റെ വീട്ടിലുള്ള തടവറയിലടച്ചു. ജോസഫും അവിടെയാണു കഴിഞ്ഞിരുന്നത്.
4: കാവല്‍പ്പടനായകന്‍
അവരെ ജോസഫിനു ഭരമേല്പിച്ചു. അവന്‍ അവരെ പരിചരിച്ചു. കുറേക്കാലം അവര്‍ തടവിൽക്കിടന്നു.
5: തടവറയില്ക്കിടന്നിരുന്ന
അവരിരുവര്‍ക്കും- ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും, പാചകനും
- ഒരു രാത്രിയില്‍ വേറെവേറെ അര്‍ത്ഥമുള്ള സ്വപ്നമുണ്ടായി.
6: ജോസഫ്
രാവിലെ അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.
7: തന്റെ
യജമാനന്റെ വീട്ടിലെ തടവറയില്‍ തന്നോടൊത്തുകഴിയുന്ന ആ ഉദ്യോഗസ്ഥന്മാരോട് അവന്‍
ചോദിച്ചു: നിങ്ങളുടെ മുഖത്തെന്താണ് ഇന്നൊരു വിഷാദം?
8: അവര്‍
പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും സ്വപ്നംകണ്ടു. അവയെ വ്യാഖ്യാനിക്കാന്‍ ആരുമില്ല. ജോസഫ്
പറഞ്ഞു: വ്യാഖ്യാനം ദൈവത്തിന്റേതല്ലേ? സ്വപ്നമെന്തെന്നു
പറയൂ.
9: പാനപാത്രവാഹകന്‍
തന്റെ സ്വപ്നം ജോസഫിനോടു പറഞ്ഞു: ഞാന്‍ ഒരു മുന്തിരിവള്ളി സ്വപ്നം കണ്ടു.
10: അതില്‍
മൂന്നു ശാഖകളുണ്ടായിരുന്നു. അതു മൊട്ടിട്ടയുടനെ പുഷ്പിച്ച്, കുലകളില്‍
മുന്തിരിപ്പഴങ്ങള്‍ പാകമായി.
11: ഫറവോയുടെ
പാനപാത്രം എന്റെ കൈയിലുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങളെടുത്തു പിഴിഞ്ഞു
പാനപാത്രത്തിലൊഴിച്ച്, അവനു കൊടുത്തു.
12: ജോസഫ്
അവനോടു പറഞ്ഞു: അതിന്റെ വ്യാഖ്യാനമിതാണ്:
13: മൂന്നു
ശാഖകള്‍ മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ ഉദ്യോഗത്തില്‍
വീണ്ടും നിയമിക്കും. മുമ്പെന്നപോലെ നീ പാനപാത്രം ഫറവോയുടെ കൈയില്‍വച്ചുകൊടുക്കും.
14: നല്ലകാലംവരുമ്പോള്‍ എന്നെയുമോര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം.
എന്റെ കാര്യം ഫറവോയുടെമുമ്പിലുണര്‍ത്തിച്ച്, ഈ തടവറയില്‍നിന്ന്, എന്നെ
മോചിപ്പിക്കണം.
15: ഹെബ്രായരുടെ
നാട്ടില്‍നിന്ന് അവരെന്നെ മോഷ്ടിച്ചുകൊണ്ടുവന്നതാണ്. ഇവിടെയും അവരെന്നെ ഈ
ഇരുട്ടറയിലടയ്ക്കത്തക്കതൊന്നും ഞാന്‍ ചെയ്തിട്ടില്ല.
16: വ്യാഖ്യാനം
ശുഭസൂചകമാണെന്നുകണ്ടപ്പോള്‍ പാചകപ്രമാണി ജോസഫിനോടു പറഞ്ഞു: ഞാനുമൊരു സ്വപ്നം
കണ്ടു. എന്റെ തലയില്‍ മൂന്നുകുട്ടനിറയെ അപ്പമുണ്ടായിരുന്നു.
17: ഏറ്റവും
മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളായിരുന്നു. പക്ഷികള്‍വന്ന്, എന്റെ തലയിലെ കുട്ടയില്‍നിന്ന്, അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.
18: ജോസഫ്
പറഞ്ഞു: അതിന്റെ വ്യാഖ്യാനമിതാണ്: മൂന്നു കുട്ടകള്‍ മൂന്നു ദിവസംതന്നെ. മൂന്നു
ദിവസത്തിനകം ഫറവോ നിന്നെ പുറത്തിറക്കി മരത്തില്‍ കെട്ടിത്തൂക്കും.
19: പക്ഷികള്‍
നിന്റെ മാംസം തിന്നുകയും ചെയ്യും.
20: മൂന്നാം
ദിവസം ഫറവോയുടെ പിറന്നാളായിരുന്നു. തന്റെ വേലക്കാര്‍ക്ക് അവനൊരു വിരുന്നു നല്കി.
പാനപാത്രവാഹകനെയും പാചകപ്രമാണിയെയും പുറത്തുകൊണ്ടുവന്നു വിധികല്പിച്ചു.
21: പാനപാത്രവാഹകനെ
ഉദ്യോഗത്തില്‍ തിരിയേ നിയമിച്ചു; അവന്‍ പാനപാത്രം
ഫറവോയുടെ കൈയില്‍ക്കൊടുത്തു.
22: എന്നാല്‍
പാചകപ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. ജോസഫ് വ്യാഖ്യാനിച്ചതുപോലെതന്നെ
സംഭവിച്ചു.
23: എന്നാല്‍
പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മ്മിച്ചില്ല; അവനെ മറന്നുകളഞ്ഞു.
അദ്ധ്യായം 41
ഫറവോയുടെ
സ്വപ്നം
1: രണ്ടുവര്‍ഷം
കഴിഞ്ഞപ്പോള്‍, ഫറവോ ഒരു സ്വപ്നം കണ്ടു: അവന്‍ നൈല്‍ നദീതീരത്തു
നില്ക്കുകയായിരുന്നു.
2: കൊഴുത്ത്, അഴകുള്ള ഏഴുപശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍
മേഞ്ഞുകൊണ്ടു നിന്നു.
3: അതിനുശേഷം
മെലിഞ്ഞു വിരൂപമായ വേറെ ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറി, നദീതീരത്തുനിന്നിരുന്ന മറ്റുപശുക്കളുടെയരികില്‍ വന്നു നിന്നു.
4: മെലിഞ്ഞു
വിരൂപമായ പശുക്കള്‍, കൊഴുത്ത് അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോ
ഉറക്കമുണര്‍ന്നു.
5: അവന്‍
വീണ്ടുമുറങ്ങിയപ്പോള്‍ വേറൊരു സ്വപ്നമുണ്ടായി: ഒരു തണ്ടില്‍ പുഷ്ടിയുമഴകുമുള്ള
ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുപൊങ്ങി.
6: തുടര്‍ന്ന്
ഏഴു കതിരുകള്‍കൂടെ ഉയര്‍ന്നുവന്നു. അവ ശുഷ്കിച്ചവയും കിഴക്കന്‍കാറ്റില്‍
ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു.
7: ശോഷിച്ച
ഏഴുകതിരുകള്‍, പുഷ്ടിയുമഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഉറക്കമുണര്‍ന്നപ്പോള്‍, അതൊരു സ്വപ്നമായിരുന്നെന്ന് ഫറവോയ്ക്കു മനസ്സിലായി. നേരംപുലര്‍ന്നപ്പോള്‍ അവന്‍
അസ്വസ്ഥനായി.
8: ഈജിപ്തിലെ
എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച്, തന്റെ സ്വപ്നം അവരോടു പറഞ്ഞു:
അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
9: അപ്പോള്‍
പാനപാത്രവാഹകന്‍ ഫറവോയോടു പറഞ്ഞു: എന്റെ തെറ്റ്, ഇന്നു ഞാന്‍ മനസ്സിലാക്കുന്നു.
10: ഫറവോ
തന്റെ ദാസന്മാരോടു കോപിച്ചപ്പോള്‍ എന്നെയും പാചകപ്രമാണിയെയും സേനാനായകന്റെ
വീട്ടില്‍ തടവിലിട്ടു.
11: ഒരു
രാത്രി ഞങ്ങളിരുവരും സ്വപ്നം കണ്ടു - വ്യത്യസ്തമായ അര്‍ത്ഥമുള്ള സ്വപ്നങ്ങള്‍.
12: ഞങ്ങളുടെകൂടെ
ഒരു ഹെബ്രായ യുവാവുണ്ടായിരുന്നു. സേനാനായകന്റെ വേലക്കാരനായിരുന്നു അവന്‍ .
ഞങ്ങളുടെ സ്വപ്നം അവനോടു പറഞ്ഞപ്പോള്‍, അവനതു ഞങ്ങള്‍ക്കു
വ്യാഖ്യാനിച്ചുതന്നു. ഇരുവര്‍ക്കും അവനവന്റെ സ്വപ്നത്തിനൊത്ത വ്യാഖ്യാനമാണു
തന്നത്.
13: അവന്‍
ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നതുപോലെതന്നെ സംഭവിച്ചു. എന്നെ അവിടുന്ന്
ഉദ്യോഗത്തില്‍ പുനഃസ്ഥാപിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയും ചെയ്തു.
14: അപ്പോള്‍
ഫറവോ ജോസഫിനെ ആളയച്ചു വരുത്തി. അവരവനെ തിടുക്കത്തില്‍ ഇരുട്ടറയില്‍നിന്നു പുറത്തുകൊണ്ടുവന്നു.
അവന്‍ ക്ഷൗരംചെയ്ത്, ഉടുപ്പുമാറി ഫറവോയുടെ മുമ്പില്‍ ഹാജരായി.
15: ഫറവോ
ജോസഫിനോടു പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും
കഴിയുന്നില്ല. നിനക്കു സ്വപ്നം വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു ഞാനറിഞ്ഞു.
16: ജോസഫ്
ഫറവോയോടു പറഞ്ഞു: അത്, എന്റെ കഴിവല്ല. എന്നാല്‍ ദൈവം ഫറവോയ്ക്കു തൃപ്തികരമായ ഉത്തരം
നല്‍കും.
17: ഫറവോ
ജോസഫിനോടു പറഞ്ഞു: സ്വപ്നമിതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്ക്കുകയായിരുന്നു.
18: കൊഴുത്ത്
അഴകുള്ള ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറിവന്നു പുല്‍ത്തകിടിയില്‍ മേയാന്‍ തുടങ്ങി.
19: അവയ്ക്കു
പുറകേ മെലിഞ്ഞുവിരൂപമായ ഏഴുപശുക്കളും കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങും
ഞാന്‍ കണ്ടിട്ടില്ല.
20: ശോഷിച്ചു
വിരൂപമായ ആ പശുക്കള്‍ ആദ്യത്തെ ഏഴു കൊഴുത്ത പശുക്കളെ വിഴുങ്ങിക്കളഞ്ഞു,
21: എന്നാല്‍
മെലിഞ്ഞ പശുക്കള്‍ അവയെ വിഴുങ്ങിയെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍
കഴിയുമായിരുന്നില്ല. കാരണം മുമ്പെന്നപോലെതന്നെ ശോഷിച്ചാണ് അവ കാണപ്പെട്ടത്. അപ്പോള്‍
ഞാന്‍ കണ്ണുതുറന്നു.
22: വീണ്ടും
സ്വപ്നത്തില്‍ പുഷ്ടിയും അഴകുമുള്ള ഏഴുകതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്ക്കുന്നതു
ഞാന്‍ കണ്ടു.
23: തുടര്‍ന്നു
ശുഷ്‌കിച്ചതും കിഴക്കന്‍കാറ്റില്‍ വാടിക്കരിഞ്ഞതുമായ ഏഴുകതിരുകള്‍
പൊങ്ങിവന്നു.
24: ശുഷ്‌കിച്ച
കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഞാനിതു മന്ത്രവാദികളോടു പറഞ്ഞു.
എന്നാല്‍ അതു വ്യാഖ്യാനിച്ചുതരുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
25: അപ്പോള്‍
ജോസഫ് ഫറവോയോടു പറഞ്ഞു: ഫറവോയുടെ സ്വപ്നങ്ങളുടെ അര്‍ത്ഥം ഒന്നുതന്നെ! താനുടനെ
ചെയ്യാന്‍പോകുന്നതെന്തെന്നു ദൈവം ഫറവോയ്ക്കു വെളിപ്പെടുത്തിയിരിക്കുന്നു.
26: ഏഴു
നല്ല പശുക്കള്‍ ഏഴുവര്‍ഷമാണ്; ഏഴു നല്ല കതിരുകളും ഏഴുവര്‍ഷംതന്നെ;
സ്വപ്നങ്ങളുടെ അര്‍ത്ഥം ഒന്നുതന്നെ.
27: അവയ്ക്കു
പുറകേവന്ന മെലിഞ്ഞതും വിരൂപവുമായ ഏഴു പശുക്കളും ഏഴു വര്‍ഷമാണ്. കിഴക്കന്‍ കാറ്റില്‍
ഉണങ്ങിവരണ്ട പതിരുനിറഞ്ഞ ഏഴുകതിരുകള്‍ ക്ഷാമത്തിന്റെ ഏഴുവര്‍ഷമാണ്.
28: ഞാനങ്ങയോടു പറഞ്ഞതുപോലെ, ദൈവം ചെയ്യാന്‍പോകുന്നതെന്തെന്ന്, അവിടുന്നു ഫറവോയ്ക്കു കാണിച്ചുതന്നിരിക്കുന്നു.
29: ഈജിപ്തുമുഴുവനും സുഭിക്ഷത്തിന്റെ ഏഴുവര്‍ഷങ്ങള്‍ വരാന്‍പോകുന്നു.
30: അതേത്തുടര്‍ന്ന്, ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളുണ്ടാകും. സമൃദ്ധിയുടെ കാലം ഈജിപ്തുരാജ്യം മറന്നുപോകും.
ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.
31: പിന്നാലെ
വരുന്ന ക്ഷാമംമൂലം സമൃദ്ധി ഈജിപ്തിന്റെ ഓര്‍മ്മയില്‍പ്പോലും നില്ക്കില്ല. കാരണം,
ക്ഷാമം അത്രയ്ക്കു രൂക്ഷമായിരിക്കും.
32: സ്വപ്നമാവര്‍ത്തിച്ചതിന്റെ അര്‍ത്ഥം ദൈവം ഇക്കാര്യം തീരുമാനിച്ചുറച്ചെന്നും ഉടനെ അതു
നടപ്പിലാക്കുമെന്നുമാണ്.
33: അതുകൊണ്ട്,
ഫറവോ വിവേകിയും ബുദ്ധിമാനുമായ ഒരാളെ കണ്ടുപിടിച്ച്, ഈജിപ്തിന്റെ
മുഴുവന്‍ അധിപനായി നിയമിക്കണം.
34: ഫറവോ
നാട്ടിലെങ്ങും മേല്‍നോട്ടക്കാരെ നിയമിച്ച്, സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളിലും
വിളവിന്റെ അഞ്ചിലൊന്നു ശേഖരിക്കണം.
35: വരാന്‍പോകുന്ന
സമൃദ്ധിയുടെ വര്‍ഷങ്ങളില്‍ അവര്‍ ധാന്യം മുഴുവന്‍ ശേഖരിച്ച്, അതു ഫറവോയുടെ അധികാരത്തിന്‍കീഴ്, നഗരങ്ങളില്‍ ഭക്ഷണത്തിനായി
സൂക്ഷിച്ചുവയ്ക്കണം.
36: ഈജിപ്തില്‍ഏഴുവര്‍ഷം
നീണ്ടുനില്ക്കാന്‍പോകുന്ന ക്ഷാമത്തെ നേരിടാനുള്ള കരുതല്‍ ധാന്യമായിരിക്കുമത്.
അങ്ങനെ, നാടു പട്ടിണികൊണ്ടു നശിക്കാതിരിക്കും.
ജോസഫ് ഈജിപ്തിന്റെ
അധിപന്‍
37: ഈ
നിര്‍ദ്ദേശം കൊള്ളാമെന്നു ഫറവോയ്ക്കും അവന്റെ സേവകന്മാര്‍ക്കും തോന്നി.
38: ഫറവോ
സേവകന്മാരോടു പറഞ്ഞു: ദൈവത്തിന്റെ ആത്മാവു കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു
മനുഷ്യനെ കണ്ടെത്താന്‍ നമുക്കു കഴിയുമോ? ഫറവോ ജോസഫിനോടു
പറഞ്ഞു:
39: ദൈവം
ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ട്, നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ല.
40: നീ
എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനംമുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും.
സിംഹാസനത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.
41: ഫറവോ
തുടര്‍ന്നു: ഇതാ ഈജിപ്തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍
നിയമിച്ചിരിക്കുന്നു.
42: ഫറവോ
തന്റെ കൈയില്‍നിന്നു മുദ്രമോതിരം ഊരിയെടുത്തു ജോസഫിനെയണിയിച്ചു. അവനെ
പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണ്ണമാലയിടുകയുംചെയ്തു.
43: അവന്‍
തന്റെ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിനെന്ന് അവര്‍
അവനുമുമ്പേ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോ അവനെ ഈജിപ്തിനു മുഴുവന്‍ അധിപനാക്കി.
44: ഫറവോ
ജോസഫിനോടു പറഞ്ഞു: ഞാന്‍ ഫറവോയാണ്. നിന്റെ സമ്മതംകൂടാതെ ഈജിപ്തുദേശത്തിലെങ്ങും
ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല.
45: അവന്‍
ജോസഫിനു സാഫ്‌നത്ത്ഫാനെയ എന്നു പേരിട്ടു. ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍
അസ്നത്തിനെ അവനു ഭാര്യയായി കൊടുക്കുകയും ചെയ്തു. ജോസഫ് ഈജിപ്തു മുഴുവന്‍
സഞ്ചരിച്ചു.
46: ഈജിപ്തിലെ
രാജാവായ ഫറവോയുടെ സേവനത്തില്‍പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്സായിരുന്നു.
ഫറവോയുടെ മുമ്പില്‍നിന്നു പോയി അവന്‍ ഈജിപ്തുമുഴുവന്‍ ചുറ്റിസഞ്ചരിച്ചു.
47: സുഭിക്ഷത്തിന്റെ
ഏഴുവര്‍ഷം, ഭൂമി സമൃദ്ധമായി വിളവു നല്കി.
48: ഏഴുവര്‍ഷവും
കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ
നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ
സൂക്ഷിച്ചു.
49: കടല്‍ക്കരയിലെ
മണലുപോലെ കണക്കറ്റ ധാന്യം, ജോസഫ് ശേഖരിച്ചുവച്ചു. അത്, അളക്കാന്‍വയ്യാത്തതുകൊണ്ട്, അവന്‍ അളവുനിറുത്തി.
50: ക്ഷാമകാലം
തുടങ്ങുംമുമ്പ്, ഓനിന്റെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്‌നത്തില്‍ അവനു രണ്ടു
പുത്രന്മാര്‍ ജനിച്ചു.
51: എന്റെ
കഷ്ടപ്പാടും പിതാവിന്റെ വീടും എല്ലാം മറക്കാന്‍ ദൈവമിടയാക്കിയിരിക്കുന്നു
എന്നുപറഞ്ഞുകൊണ്ട്, അവന്‍ തന്റെ കടിഞ്ഞൂല്‍പ്പുത്രനെ മനാസ്സെ എന്നു വിളിച്ചു.
52: രണ്ടാമനെ
അവന്‍ എഫ്രായിം എന്നുവിളിച്ചു. എന്തെന്നാല്‍, കഷ്ടതകളുടെ
നാട്ടില്‍ ദൈവമെന്നെ സന്താനപുഷ്ടിയുള്ളവനാക്കിയിരിക്കുന്നുവെന്ന് അവന്‍
പറഞ്ഞു.
53: ഈജിപ്തിലെ
സമൃദ്ധിയുടെ ഏഴുവര്‍ഷമവസാനിച്ചു.
54: ജോസഫ്
പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളാരംഭിച്ചു. എല്ലാ നാടുകളിലും
ക്ഷാമമുണ്ടായി. എന്നാല്‍ ഈജിപ്തില്‍ ആഹാരമുണ്ടായിരുന്നു.
55: ഈജിപ്തിലെല്ലാം
ക്ഷാമമായപ്പോള്‍ ജനങ്ങള്‍ ഫറവോയുടെയടുക്കല്‍ ആഹാരത്തിനപേക്ഷിച്ചു. അവന്‍
ഈജിപ്തുകാരോടു പറഞ്ഞു: ജോസഫിന്റെയടുത്തേക്കു ചെല്ലുക, അവന്‍
നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക.
56: ദേശത്തെല്ലാം
പട്ടിണി വ്യാപിച്ചപ്പോള്‍ ജോസഫ് കലവറകള്‍ തുറന്ന്, ഈജിപ്തുകാര്‍ക്കു ധാന്യം വിറ്റു.
ഈജിപ്തില്‍ പട്ടിണി വളരെ രൂക്ഷമായിരുന്നു.
57: ജോസഫിന്റെ
പക്കല്‍നിന്നു ധാന്യംവാങ്ങാന്‍ എല്ലാ ദേശങ്ങളിലുംനിന്ന് ആളുകള്‍ ഈജിപ്തിലെത്തി.
ലോകത്തെല്ലാം പട്ടിണി അത്ര രൂക്ഷമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ