പന്ത്രണ്ടാം ദിവസം: ഉല്പത്തി 39 - 41

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.



 അദ്ധ്യായം 39

ജോസഫും പൊത്തിഫറും
1: ജോസഫിനെ അവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ അവിടെക്കൊണ്ടുചെന്ന ഇസ്മായേല്യരുടെ അടുക്കല്‍നിന്നു ഫറവോയുടെ ഒരുദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫര്‍ അവനെ വിലയ്ക്കുവാങ്ങി.      
2: കര്‍ത്താവു ജോസഫിന്റെകൂടെയുണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവനു ശ്രേയസ്സുണ്ടായി. ഈജിപ്തുകാരനായ യജമാനന്റെ വീട്ടിലായിരുന്നു അവന്‍.       
3: കര്‍ത്താവ്, അവന്റെകൂടെയുണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്റെ യജമാനനു മനസ്സിലായി.        
4: അവന്‍ യജമാനന്റെ പ്രീതിക്കു പാത്രമായി. അവന്‍ പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്റെ വീടിന്റെ മേല്‍നോട്ടവും തനിക്കുള്ള എല്ലാറ്റിന്റേയും ചുമതലയും അവന്‍ ജോസഫിനെയേല്പിച്ചു.       
5: ആ ഈജിപ്തുകാരന്‍ വീടിന്റെ മേല്‍നോട്ടവും തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഏല്പിച്ചനാള്‍മുതല്‍ ജോസഫിനെയോര്‍ത്തു കര്‍ത്താവ് അവന്റെ വീടിനെയനുഗ്രഹിച്ചു. അവന്റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്റെയുംമേല്‍ കര്‍ത്താവിന്റെ അനുഗ്രഹമുണ്ടായി.       
6: അവന്‍ തന്റെ വസ്തുക്കളെല്ലാം ജോസഫിനെ ഭരമേല്പിച്ചതിനാല്‍ ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്ധിക്കേണ്ടിയിരുന്നില്ല.       
7: ജോസഫ് വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍കഴിഞ്ഞപ്പോള്‍ അവന്റെ യജമാനന്റെ ഭാര്യയ്ക്ക് അവനില്‍ അഭിലാഷം തോന്നി. എന്റെകൂടെ ശയിക്കുക. അവള്‍ അവനോടാവശ്യപ്പെട്ടു.       
8: പക്ഷേ, അവന്‍ വഴങ്ങിയില്ല. അവനവളോടു പറഞ്ഞു: ഞാനുള്ളതുകൊണ്ട്‌, യജമാനന്‍ വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാറില്ല.       
9: എല്ലാമവന്‍ എന്റെ കൈയിലേല്പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല. എന്റെ മേല്‍നോട്ടത്തില്‍നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന്‍ മാറ്റിനിറുത്തിയിട്ടില്ല. അതു നിങ്ങള്‍ അവന്റെ ഭാര്യയായതുകൊണ്ടാണ്. ഞാനെങ്ങനെയാണ് ഇത്ര നീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരേ പാപംചെയ്യുക?      
10: അനുദിനം അവള്‍ പറഞ്ഞിട്ടും അവളുടെകൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന്‍ കൂട്ടാക്കിയില്ല.      
11: ഒരു ദിവസം ജോസഫ് ജോലിചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു.       
12: വേലക്കാരാരും അകത്തില്ലായിരുന്നു. അപ്പോള്‍, അവളവന്റെ മേലങ്കിയില്‍ കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്റെകൂടെ ശയിക്കുക.       
13: മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവനോടി, വീട്ടില്‍നിന്നു പുറത്തുവന്നു. കുപ്പായം, തന്റെ കൈയില്‍ വിട്ടിട്ട് അവന്‍ വീട്ടിനു പുറത്തേക്ക് ഓടിയെന്നുകണ്ടപ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു:       
14: നമുക്കപമാനംവരുത്താന്‍ അവനിതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു ശയിക്കാന്‍ അവനെന്നെ സമീപിച്ചു.       
15: എന്നാല്‍ ഞാനുച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളികേട്ടപ്പോള്‍, അവന്‍ പുറങ്കുപ്പായം എന്റെയരികിലിട്ടിട്ട്, ഓടി വീട്ടില്‍നിന്നു പുറത്തുകടന്നു.       
16: അവന്റെ യജമാനന്‍ തിരിച്ചുവരുവോളം അവളാ കുപ്പായം സൂക്ഷിച്ചു.       
17: അവള്‍ അവനോടിപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായവേലക്കാരന്‍ അപമാനിക്കാനായി എന്നെ സമീപിച്ചു.       
18: എന്നാല്‍ ഞാനുച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന്‍ പുറങ്കുപ്പായം ഉപേക്ഷിച്ചിട്ടു വീട്ടില്‍നിന്ന് ഓടിപ്പുറത്തുകടന്നു.      
19 : ഇതാണ്, അങ്ങയുടെ വേലക്കാരന്‍ എന്നോടു ചെയ്തത്. തന്റെ ഭാര്യ പറഞ്ഞതുകേട്ടപ്പോള്‍ അവന്റെ യജമാനന്‍ രോഷാകുലനായി.       
20 : അവന്‍ ജോസഫിനെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി.        

ജോസഫ് കാരാഗൃഹത്തില്‍
21: കര്‍ത്താവു ജോസഫിന്റെകൂടെയുണ്ടായിരുന്നു. അവിടുന്നവനോടു കാരുണ്യംകാണിച്ചു. അവനു കാരാഗൃഹസൂക്ഷിപ്പുകാരന്റെ പ്രീതിലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്തു.       
22: കാരാഗൃഹസൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്പിച്ചു.       
23: അവിടെ, എല്ലാം ജോസഫിന്റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരന്‍ ഇടപെട്ടില്ല. കാരണം, കര്‍ത്താവ്, അവന്റെകൂടെയുണ്ടായിരുന്നു. അവന്‍ ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയുംചെയ്തു.

 അദ്ധ്യായം 40

ജോസഫ് തടവുകാരുടെ സ്വപ്നം വ്യാഖാനിക്കുന്നു
1: കുറച്ചുനാള്‍കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും പാചകനും തങ്ങളുടെ യജമാനനായ രാജാവിനെതിരേ തെറ്റു ചെയ്തു.    
2: ഈ രണ്ടുദ്യോഗസ്ഥന്മാര്‍ക്കുമെതിരേ ഫറവോ കുപിതനായി.    
3: അവനവരെ കാവല്‍പ്പടനായകന്റെ വീട്ടിലുള്ള തടവറയിലടച്ചു. ജോസഫും അവിടെയാണു കഴിഞ്ഞിരുന്നത്.    
4: കാവല്‍പ്പടനായകന്‍ അവരെ ജോസഫിനു ഭരമേല്പിച്ചു. അവന്‍ അവരെ പരിചരിച്ചു. കുറേക്കാലം അവര്‍ തടവിൽക്കിടന്നു.    
5: തടവറയില്ക്കിടന്നിരുന്ന അവരിരുവര്‍ക്കും- ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും, പാചകനും - ഒരു രാത്രിയില്‍ വേറെവേറെ അര്‍ത്ഥമുള്ള സ്വപ്നമുണ്ടായി.    
6: ജോസഫ് രാവിലെ അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.    
7: തന്റെ യജമാനന്റെ വീട്ടിലെ തടവറയില്‍ തന്നോടൊത്തുകഴിയുന്ന ആ ഉദ്യോഗസ്ഥന്മാരോട് അവന്‍ ചോദിച്ചു: നിങ്ങളുടെ മുഖത്തെന്താണ് ഇന്നൊരു വിഷാദം?    
8: അവര്‍ പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും സ്വപ്നംകണ്ടു. അവയെ വ്യാഖ്യാനിക്കാന്‍ ആരുമില്ല. ജോസഫ് പറഞ്ഞു: വ്യാഖ്യാനം ദൈവത്തിന്റേതല്ലേ? സ്വപ്നമെന്തെന്നു പറയൂ.    
9: പാനപാത്രവാഹകന്‍ തന്റെ സ്വപ്നം ജോസഫിനോടു പറഞ്ഞു: ഞാന്‍ ഒരു മുന്തിരിവള്ളി സ്വപ്നം കണ്ടു.    
10: അതില്‍ മൂന്നു ശാഖകളുണ്ടായിരുന്നു. അതു മൊട്ടിട്ടയുടനെ പുഷ്പിച്ച്, കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമായി.    
11: ഫറവോയുടെ പാനപാത്രം എന്റെ കൈയിലുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങളെടുത്തു പിഴിഞ്ഞു പാനപാത്രത്തിലൊഴിച്ച്, അവനു കൊടുത്തു.    
12: ജോസഫ് അവനോടു പറഞ്ഞു: അതിന്റെ വ്യാഖ്യാനമിതാണ്:    
13: മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ ഉദ്യോഗത്തില്‍ വീണ്ടും നിയമിക്കും. മുമ്പെന്നപോലെ നീ പാനപാത്രം ഫറവോയുടെ കൈയില്‍വച്ചുകൊടുക്കും.    
14: നല്ലകാലംവരുമ്പോള്‍ എന്നെയുമോര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെമുമ്പിലുണര്‍ത്തിച്ച്, ഈ തടവറയില്‍നിന്ന്, എന്നെ മോചിപ്പിക്കണം.    
15: ഹെബ്രായരുടെ നാട്ടില്‍നിന്ന് അവരെന്നെ മോഷ്ടിച്ചുകൊണ്ടുവന്നതാണ്. ഇവിടെയും അവരെന്നെ ഈ ഇരുട്ടറയിലടയ്ക്കത്തക്കതൊന്നും ഞാന്‍ ചെയ്തിട്ടില്ല.       
16: വ്യാഖ്യാനം ശുഭസൂചകമാണെന്നുകണ്ടപ്പോള്‍ പാചകപ്രമാണി ജോസഫിനോടു പറഞ്ഞു: ഞാനുമൊരു സ്വപ്നം കണ്ടു. എന്റെ തലയില്‍ മൂന്നുകുട്ടനിറയെ അപ്പമുണ്ടായിരുന്നു.       
17: ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളായിരുന്നു. പക്ഷികള്‍വന്ന്, എന്റെ തലയിലെ കുട്ടയില്‍നിന്ന്, അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.       
18: ജോസഫ് പറഞ്ഞു: അതിന്റെ വ്യാഖ്യാനമിതാണ്: മൂന്നു കുട്ടകള്‍ മൂന്നു ദിവസംതന്നെ. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ പുറത്തിറക്കി മരത്തില്‍ കെട്ടിത്തൂക്കും.       
19: പക്ഷികള്‍ നിന്റെ മാംസം തിന്നുകയും ചെയ്യും.        
20: മൂന്നാം ദിവസം ഫറവോയുടെ പിറന്നാളായിരുന്നു. തന്റെ വേലക്കാര്‍ക്ക് അവനൊരു വിരുന്നു നല്കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയും പുറത്തുകൊണ്ടുവന്നു വിധികല്പിച്ചു.       
21: പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരിയേ നിയമിച്ചു; അവന്‍ പാനപാത്രം ഫറവോയുടെ കൈയില്‍ക്കൊടുത്തു.      
22: എന്നാല്‍ പാചകപ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. ജോസഫ് വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു.       
23: എന്നാല്‍ പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മ്മിച്ചില്ല; അവനെ മറന്നുകളഞ്ഞു.

 അദ്ധ്യായം 41

ഫറവോയുടെ സ്വപ്നം
1: രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, ഫറവോ ഒരു സ്വപ്നം കണ്ടു: അവന്‍ നൈല്‍ നദീതീരത്തു നില്ക്കുകയായിരുന്നു.      
2: കൊഴുത്ത്, അഴകുള്ള ഏഴുപശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടു നിന്നു.      
3: അതിനുശേഷം മെലിഞ്ഞു വിരൂപമായ വേറെ ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറി, നദീതീരത്തുനിന്നിരുന്ന മറ്റുപശുക്കളുടെയരികില്‍ വന്നു നിന്നു.       
4: മെലിഞ്ഞു വിരൂപമായ പശുക്കള്‍, കൊഴുത്ത് അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോ ഉറക്കമുണര്‍ന്നു.       
5: അവന്‍ വീണ്ടുമുറങ്ങിയപ്പോള്‍ വേറൊരു സ്വപ്നമുണ്ടായി: ഒരു തണ്ടില്‍ പുഷ്ടിയുമഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുപൊങ്ങി.       
6: തുടര്‍ന്ന് ഏഴു കതിരുകള്‍കൂടെ ഉയര്‍ന്നുവന്നു. അവ ശുഷ്കിച്ചവയും കിഴക്കന്‍കാറ്റില്‍ ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു.    
7: ശോഷിച്ച ഏഴുകതിരുകള്‍, പുഷ്ടിയുഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഉറക്കമുണര്‍ന്നപ്പോള്‍, അതൊരു സ്വപ്നമായിരുന്നെന്ന് ഫറവോയ്ക്കു മനസ്സിലായി. നേരംപുലര്‍ന്നപ്പോള്‍ അവന്‍ അസ്വസ്ഥനായി.       
8: ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച്, തന്റെ സ്വപ്നം അവരോടു പറഞ്ഞു: അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.       
9: അപ്പോള്‍ പാനപാത്രവാഹകന്‍ ഫറവോയോടു പറഞ്ഞു: എന്റെ തെറ്റ്, ഇന്നു ഞാന്‍ മനസ്സിലാക്കുന്നു.       
10: ഫറവോ തന്റെ ദാസന്മാരോടു കോപിച്ചപ്പോള്‍ എന്നെയും പാചകപ്രമാണിയെയും സേനാനായകന്റെ വീട്ടില്‍ തടവിലിട്ടു.      
11: ഒരു രാത്രി ഞങ്ങളിരുവരും സ്വപ്നം കണ്ടു - വ്യത്യസ്തമായ അര്‍ത്ഥമുള്ള സ്വപ്നങ്ങള്‍.       
12: ഞങ്ങളുടെകൂടെ ഒരു ഹെബ്രായ യുവാവുണ്ടായിരുന്നു. സേനാനായകന്റെ വേലക്കാരനായിരുന്നു അവന്‍ . ഞങ്ങളുടെ സ്വപ്നം അവനോടു പറഞ്ഞപ്പോള്‍, അവനതു ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നു. ഇരുവര്‍ക്കും അവനവന്റെ സ്വപ്നത്തിനൊത്ത വ്യാഖ്യാനമാണു തന്നത്.       
13: അവന്‍ ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നതുപോലെതന്നെ സംഭവിച്ചു. എന്നെ അവിടുന്ന് ഉദ്യോഗത്തില്‍ പുനഃസ്ഥാപിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയും ചെയ്തു.       
14: അപ്പോള്‍ ഫറവോ ജോസഫിനെ ആളയച്ചു വരുത്തി. അവരവനെ തിടുക്കത്തില്‍ ഇരുട്ടറയില്‍നിന്നു പുറത്തുകൊണ്ടുവന്നു. അവന്‍ ക്ഷൗരംചെയ്ത്, ഉടുപ്പുമാറി ഫറവോയുടെ മുമ്പില്‍ ഹാജരായി.       
15: ഫറവോ ജോസഫിനോടു പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. നിനക്കു സ്വപ്നം വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു ഞാനറിഞ്ഞു.       
16: ജോസഫ് ഫറവോയോടു പറഞ്ഞു: അത്, എന്റെ കഴിവല്ല. എന്നാല്‍ ദൈവം ഫറവോയ്ക്കു തൃപ്തികരമായ ഉത്തരം നല്‍കും.       
17: ഫറവോ ജോസഫിനോടു പറഞ്ഞു: സ്വപ്നമിതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്ക്കുകയായിരുന്നു.       
18: കൊഴുത്ത് അഴകുള്ള ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറിവന്നു പുല്‍ത്തകിടിയില്‍ മേയാന്‍ തുടങ്ങി.       
19: അവയ്ക്കു പുറകേ മെലിഞ്ഞുവിരൂപമായ ഏഴുപശുക്കളും കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങും ഞാന്‍ കണ്ടിട്ടില്ല.        
20: ശോഷിച്ചു വിരൂപമായ ആ പശുക്കള്‍ ആദ്യത്തെ ഏഴു കൊഴുത്ത പശുക്കളെ വിഴുങ്ങിക്കളഞ്ഞു,       
21: എന്നാല്‍ മെലിഞ്ഞ പശുക്കള്‍ അവയെ വിഴുങ്ങിയെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം മുമ്പെന്നപോലെതന്നെ ശോഷിച്ചാണ് അവ കാണപ്പെട്ടത്. അപ്പോള്‍ ഞാന്‍ കണ്ണുതുറന്നു.       
22: വീണ്ടും സ്വപ്നത്തില്‍ പുഷ്ടിയും അഴകുമുള്ള ഏഴുകതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു.      
23: തുടര്‍ന്നു ശുഷ്‌കിച്ചതും കിഴക്കന്‍കാറ്റില്‍ വാടിക്കരിഞ്ഞതുമായ ഏഴുകതിരുകള്‍ പൊങ്ങിവന്നു.       
24: ശുഷ്‌കിച്ച കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഞാനിതു മന്ത്രവാദികളോടു പറഞ്ഞു. എന്നാല്‍ അതു വ്യാഖ്യാനിച്ചുതരുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.       
25: അപ്പോള്‍ ജോസഫ് ഫറവോയോടു പറഞ്ഞു: ഫറവോയുടെ സ്വപ്നങ്ങളുടെ അര്‍ത്ഥം ഒന്നുതന്നെ! താനുടനെ ചെയ്യാന്‍പോകുന്നതെന്തെന്നു ദൈവം ഫറവോയ്ക്കു വെളിപ്പെടുത്തിയിരിക്കുന്നു.       
26: ഏഴു നല്ല പശുക്കള്‍ ഏഴുവര്‍ഷമാണ്; ഏഴു നല്ല കതിരുകളും ഏഴുവര്‍ഷംതന്നെ; സ്വപ്നങ്ങളുടെ അര്‍ത്ഥം ഒന്നുതന്നെ.      
27: അവയ്ക്കു പുറകേവന്ന മെലിഞ്ഞതും വിരൂപവുമായ ഏഴു പശുക്കളും ഏഴു വര്‍ഷമാണ്. കിഴക്കന്‍ കാറ്റില്‍ ഉണങ്ങിവരണ്ട പതിരുനിറഞ്ഞ ഏഴുകതിരുകള്‍ ക്ഷാമത്തിന്റെ ഏഴുവര്‍ഷമാണ്.       
28: ഞാനങ്ങയോടു പറഞ്ഞതുപോലെ, ദൈവം ചെയ്യാന്‍പോകുന്നതെന്തെന്ന്, അവിടുന്നു ഫറവോയ്ക്കു കാണിച്ചുതന്നിരിക്കുന്നു.       
29: ഈജിപ്തുമുഴുവനും സുഭിക്ഷത്തിന്റെ ഏഴുവര്‍ഷങ്ങള്‍ വരാന്‍പോകുന്നു.       
30: അതേത്തുടര്‍ന്ന്, ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളുണ്ടാകും. സമൃദ്ധിയുടെ കാലം ഈജിപ്തുരാജ്യം മറന്നുപോകും. ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.       
31: പിന്നാലെ വരുന്ന ക്ഷാമംമൂലം സമൃദ്ധി ഈജിപ്തിന്റെ ഓര്‍മ്മയില്‍പ്പോലും നില്ക്കില്ല. കാരണം, ക്ഷാമം അത്രയ്ക്കു രൂക്ഷമായിരിക്കും.       
32: സ്വപ്നമാവര്‍ത്തിച്ചതിന്റെ അര്‍ത്ഥം ദൈവം ഇക്കാര്യം തീരുമാനിച്ചുറച്ചെന്നും ഉടനെ അതു നടപ്പിലാക്കുമെന്നുമാണ്.      
33: അതുകൊണ്ട്, ഫറവോ വിവേകിയും ബുദ്ധിമാനുമായ ഒരാളെ കണ്ടുപിടിച്ച്, ഈജിപ്തിന്റെ മുഴുവന്‍ അധിപനായി നിയമിക്കണം.       
34: ഫറവോ നാട്ടിലെങ്ങും മേല്‍നോട്ടക്കാരെ നിയമിച്ച്, സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നു ശേഖരിക്കണം.       
35: വരാന്‍പോകുന്ന സമൃദ്ധിയുടെ വര്‍ഷങ്ങളില്‍ അവര്‍ ധാന്യം മുഴുവന്‍ ശേഖരിച്ച്, അതു ഫറവോയുടെ അധികാരത്തിന്‍കീഴ്‌, നഗരങ്ങളില്‍ ഭക്ഷണത്തിനായി സൂക്ഷിച്ചുവയ്ക്കണം.       
36: ഈജിപ്തില്‍ഏഴുവര്‍ഷം നീണ്ടുനില്ക്കാന്‍പോകുന്ന ക്ഷാമത്തെ നേരിടാനുള്ള കരുതല്‍ ധാന്യമായിരിക്കുമത്. അങ്ങനെ, നാടു പട്ടിണികൊണ്ടു നശിക്കാതിരിക്കും.       

ജോസഫ് ഈജിപ്തിന്റെ അധിപന്‍
37: ഈ നിര്‍ദ്ദേശം കൊള്ളാമെന്നു ഫറവോയ്ക്കും അവന്റെ സേവകന്മാര്‍ക്കും തോന്നി.       
38: ഫറവോ സേവകന്മാരോടു പറഞ്ഞു: ദൈവത്തിന്റെ ആത്മാവു കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യനെ കണ്ടെത്താന്‍ നമുക്കു കഴിയുമോ? ഫറവോ ജോസഫിനോടു പറഞ്ഞു:       
39: ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ട്, നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ല.       
40: നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനംമുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.       
41: ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു.       
42: ഫറവോ തന്റെ കൈയില്‍നിന്നു മുദ്രമോതിരം ഊരിയെടുത്തു ജോസഫിനെണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണ്ണമാലയിടുകയുംചെയ്തു.       
43: അവന്‍ തന്റെ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിനെന്ന് അവര്‍ അവനുമുമ്പേ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോ അവനെ ഈജിപ്തിനു മുഴുവന്‍ അധിപനാക്കി.       
44: ഫറവോ ജോസഫിനോടു പറഞ്ഞു: ഞാന്‍ ഫറവോയാണ്. നിന്റെ സമ്മതംകൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല.       
45: അവന്‍ ജോസഫിനു സാഫ്‌നത്ത്ഫാനെയ എന്നു പേരിട്ടു. ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്നത്തിനെ അവനു ഭാര്യയായി കൊടുക്കുകയും ചെയ്തു. ജോസഫ് ഈജിപ്തു മുഴുവന്‍ സഞ്ചരിച്ചു.       
46: ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്സായിരുന്നു. ഫറവോയുടെ മുമ്പില്‍നിന്നു പോയി അവന്‍ ഈജിപ്തുമുഴുവന്‍ ചുറ്റിസഞ്ചരിച്ചു.       
47: സുഭിക്ഷത്തിന്റെ ഏഴുവര്‍ഷം, ഭൂമി സമൃദ്ധമായി വിളവു നല്കി.       
48: ഏഴുവര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്ഷിച്ചു.       
49: കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം, ജോസഫ് ശേഖരിച്ചുവച്ചു. അത്, അളക്കാന്‍വയ്യാത്തതുകൊണ്ട്, അവന്‍ അളവുനിറുത്തി.       
50: ക്ഷാമകാലം തുടങ്ങുംമുമ്പ്, ഓനിന്റെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്‌നത്തില്‍ അവനു രണ്ടു പുത്രന്മാര്‍ ജനിച്ചു.       
51: എന്റെ കഷ്ടപ്പാടും പിതാവിന്റെ വീടും എല്ലാം മറക്കാന്‍ ദൈവമിടയാക്കിയിരിക്കുന്നു എന്നുപറഞ്ഞുകൊണ്ട്, അവന്‍ തന്റെ കടിഞ്ഞൂല്‍പ്പുത്രനെ മനാസ്സെ എന്നു വിളിച്ചു.       
52: രണ്ടാമനെ അവന്‍ എഫ്രായിം എന്നുവിളിച്ചു. എന്തെന്നാല്‍, കഷ്ടതകളുടെ നാട്ടില്‍ ദൈവമെന്നെ സന്താനപുഷ്ടിയുള്ളവനാക്കിയിരിക്കുന്നുവെന്ന് അവന്‍ പറഞ്ഞു.       
53: ഈജിപ്തിലെ സമൃദ്ധിയുടെ ഏഴുവര്‍ഷമവസാനിച്ചു.       
54: ജോസഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളാരംഭിച്ചു. എല്ലാ നാടുകളിലും ക്ഷാമമുണ്ടായി. എന്നാല്‍ ഈജിപ്തില്‍ ആഹാരമുണ്ടായിരുന്നു.       
55: ഈജിപ്തിലെല്ലാം ക്ഷാമമായപ്പോള്‍ ജനങ്ങള്‍ ഫറവോയുടെയടുക്കല്‍ ആഹാരത്തിനപേക്ഷിച്ചു. അവന്‍ ഈജിപ്തുകാരോടു പറഞ്ഞു: ജോസഫിന്റെയടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക.      
56: ദേശത്തെല്ലാം പട്ടിണി വ്യാപിച്ചപ്പോള്‍ ജോസഫ് കലവറകള്‍ തുറന്ന്, ഈജിപ്തുകാര്‍ക്കു ധാന്യം വിറ്റു. ഈജിപ്തില്‍ പട്ടിണി വളരെ രൂക്ഷമായിരുന്നു.       
57: ജോസഫിന്റെ പക്കല്‍നിന്നു ധാന്യംവാങ്ങാന്‍ എല്ലാ ദേശങ്ങളിലുംനിന്ന് ആളുകള്‍ ഈജിപ്തിലെത്തി. ലോകത്തെല്ലാം പട്ടിണി അത്ര രൂക്ഷമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ