മൂന്നാം ദിവസം: ഉല്പത്തി 8 - 11

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.



അദ്ധ്യായം 8


ജലപ്രളയത്തിന്റെ അന്ത്യം
1: നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവമോര്‍ത്തു.
2: അവിടുന്നു ഭൂമിയില്‍ കാറ്റുവീശി; വെള്ളമിറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്ക്കുകയുംചെയ്തു.
3: ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതു ദിവസംകഴിഞ്ഞപ്പോള്‍ വെള്ളം വളരെക്കുറഞ്ഞു.
4: ഏഴാംമാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പര്‍വ്വതത്തിലുറച്ചു.
5: പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വ്വതശിഖരങ്ങള്‍ കാണാറായി.
6: നാല്പതു ദിവസംകഴിഞ്ഞപ്പോള്‍ നോഹ, പെട്ടകത്തില്‍ താനുണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്ന്,
7: ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത്, അങ്ങുമിങ്ങും പറന്നു നടന്നു.
8: ഭൂമിയില്‍നിന്നു വെള്ളമിറങ്ങിയോ എന്നറിയാന്‍ അവന്‍ ഒരു പ്രാവിനെയും വിട്ടു.
9: കാലുകുത്താന്‍ ഇടംകാണാതെ പ്രാവു പെട്ടകത്തിലേക്കുതന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവന്‍ കൈനീട്ടി, പ്രാവിനെപ്പിടിച്ചു പെട്ടകത്തിലാക്കി.
10: ഏഴുദിവസംകൂടെ കാത്തിട്ട്, വീണ്ടുമവന്‍ പ്രാവിനെ പെട്ടകത്തിനു പുറത്തുവിട്ടു.
11: വൈകുന്നേരമായപ്പോള്‍ പ്രാവു തിരിച്ചുവന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്റെ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നോഹയ്ക്കു മനസ്സിലായി.
12: ഏഴുനാള്‍കൂടെക്കഴിഞ്ഞ്, അവന്‍ വീണ്ടും പ്രാവിനെ പുറത്തു വിട്ടു.
13: അതു പിന്നെ തിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നോഹ പെട്ടകത്തിന്റെ മേല്‍ക്കൂര പൊക്കിനോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു.
14: രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീര്‍ത്തുമുണങ്ങി.
15: ദൈവം നോഹയോടു പറഞ്ഞു :
16: ഭാര്യ, പുത്രന്മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവരോടുകൂടെ പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുക.
17: പെട്ടകത്തിലുള്ള പക്ഷികളെയും മൃഗങ്ങളെയും ഇഴജന്തുക്കളെയുമെല്ലാം പുറത്തുകൊണ്ടുവരുക. സമൃദ്ധമായി പെരുകി, അവ ഭൂമിയില്‍ നിറയട്ടെ.
18: ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരുമൊത്ത്‌, നോഹ പെട്ടകത്തില്‍നിന്നു പുറത്തു വന്നു.
19: മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും, ഭൂമുഖത്തു ചലിക്കുന്നവയൊക്കെയും, ഇനംതിരിഞ്ഞു പുറത്തേക്കു പോയി. 

നോഹ ബലിയര്‍പ്പിക്കുന്നു
20: നോഹ, കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലുംനിന്ന് അവന്‍ അവിടുത്തേക്കൊരു ദഹനബലിയര്‍പ്പിച്ചു.
21: ആ ഹൃദ്യമായ ഗന്ധമാസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി: മനുഷ്യന്‍കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കം മുതലേ അവന്റെയന്തരംഗം തിന്മയിലേക്കു ചാഞ്ഞിരിക്കയാണ്. ഇപ്പോള്‍ ചെയ്തതുപോലെ ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാന്‍ നശിപ്പിക്കുകയില്ല.
22: ഭൂമിയുള്ളിടത്തോളം കാലം, വിതയും കൊയ്ത്തും, ചൂടും തണുപ്പും, വേനലും വര്‍ഷവും, രാവും പകലും നിലയ്ക്കുകയില്ല.


അദ്ധ്യായം 9


നോഹയുമായി ഉടമ്പടി
1: നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍.
2: സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെയേല്പിച്ചിരിക്കുന്നു.
3: ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്കാഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു.
4: എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്.
5: ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കു ചോദിക്കും.
6: മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം, മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്.
7: സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍.
8: നോഹയോടും പുത്രന്മാരോടും ദൈവം വീണ്ടും അരുളിച്ചെയ്തു:
9: നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരുടമ്പടിചെയ്യുന്നു.
10: അതോടൊപ്പം നിന്റെകൂടെ പെട്ടകത്തില്‍നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും - പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും -
11: നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനുറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കംകൊണ്ടു ജീവജാലങ്ങളെല്ലാം നശിക്കാനിടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല.
12 : ദൈവം തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കുംവേണ്ടി, നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളമിതാണ്:
13: ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി, മേഘങ്ങളില്‍ എന്റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു.
14: ഞാന്‍ ഭൂമിക്കുമേലേ മേഘത്തെയയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും.
15: നിങ്ങളും സര്‍വ്വജീവജാലങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനോര്‍ക്കും. സര്‍വ്വജീവനെയും നശിപ്പിക്കാന്‍പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലുമുണ്ടാകയില്ല.
16: മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായിചെയ്ത എന്നേയ്ക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. ദൈവം നോഹയോടരുളിച്ചെയ്തു:
17: ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളമിതായിരിക്കും.

നോഹയുടെ പുത്രന്മാര്‍
18: പെട്ടകത്തില്‍നിന്നു പുറത്തിറങ്ങിയ നോഹയുടെ പുത്രന്മാര്‍ ഷേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു. ഹാമായിരുന്നു കാനാന്റെ പിതാവ്.
19: ഇവരാകുന്നു നോഹയുടെ മൂന്നു പുത്രന്മാര്‍. ഇവര്‍വഴിയാണു ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.
20: നോഹ ഭൂമിയില്‍ കൃഷിചെയ്യാന്‍ തുടങ്ങി. അവനൊരു മുന്തിരിത്തോട്ടം വച്ചുപിടിപ്പിച്ചു.
21: വീഞ്ഞുകുടിച്ചു മത്തനായി നോഹ കൂടാരത്തില്‍ നഗ്നനായി കിടന്നു.
22: കാനാന്റെ പിതാവായ ഹാം തന്റെ പിതാവിനെ നഗ്നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്ന തന്റെ രണ്ടു സഹോദരന്മാരോടും പറയുകയും ചെയ്തു.
23: ഷേമും യാഫെത്തും ഒരു തുണിയെടുത്തു തങ്ങളുടെ തോളിലിട്ട്, പുറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട് പിതാവിന്റെ നഗ്നത കണ്ടില്ല.
24: ലഹരിവിട്ടുണര്‍ന്ന നോഹ, തന്റെ ഇളയ മകന്‍ ചെയ്തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ.
25: അവന്‍ തന്റെ സഹോദരര്‍ക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും.
26: അവന്‍ തുടര്‍ന്നു പറഞ്ഞു: ഷേമിന്റെ കര്‍ത്താവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ.
27: യാഫെത്തിനെ ദൈവം പുഷ്ടിപ്പെടുത്തട്ടെ. ഷേമിന്റെ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും.
28: വെള്ളപ്പൊക്കത്തിനുശേഷം നോഹ മുന്നൂറ്റമ്പതു വര്‍ഷം ജീവിച്ചു.
29: നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതു കൊല്ലമായിരുന്നു; അവനും മരിച്ചു.

അദ്ധ്യായം 10


ജനതകളുടെ ഉദ്ഭവം
1: നോഹയുടെ പുത്രന്മാരായ ഷേമിനും ഹാമിനും യാഫെത്തിനും ജലപ്രളയാനന്തരമുണ്ടായ പുത്രന്മാരുടെ പേരുവിവരം.
2: യാഫെത്തിന്റെ പുത്രന്മാര്‍: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷെക്, തീരാസ്.
3: ഗോമറിന്റെ പുത്രന്മാര്‍: അഷ്‌ക്കെനാസ്, റീഫത്ത്, തോഗര്‍മ്മ.
4: യാവാന്റെ പുത്രന്മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, ദോദാനീം.
5: ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങള്‍. അവര്‍ താന്താങ്ങളുടെ ദേശങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിച്ച്, വെവ്വേറെ ഗോത്രങ്ങളും ജനതകളുമായി പാര്‍ത്തുവരുന്നു.
6: ഹാമിന്റെ പുത്രന്മാര്‍: കുഷ്, മീസ്രായിം, ഫുത്ത്, കാനാന്‍ എന്നിവര്‍.
7: കുഷിന്റെ പുത്രന്മാര്‍: സേബാ, ഹവിലാ, സബ്ത്താ, റാമാ, സബ്‌ത്തേക്കാ. റാമായുടെ മക്കളാണ്, ഷെബായും, ദദാനും.
8: കുഷിന് നിമ്രോദ് എന്നൊരു പുത്രന്‍ ജനിച്ചു. അവനാണ് ഭൂമിയിലെ ആദ്യത്തെ വീരപുരുഷന്‍.
9: അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരു നായാട്ടുവീരനായിരുന്നു. അതുകൊണ്ട്, കര്‍ത്താവിന്റെ മുമ്പില്‍ നിമ്രോദിനെപ്പോലെയൊരു നായാട്ടുവീരന്‍ എന്ന ചൊല്ലുണ്ടായി.
10: ആരംഭത്തില്‍ അവന്റെ രാജ്യം ഷീനാര്‍ദേശത്തെ ബാബേലും ഏറെക്കും അക്കാദുമടങ്ങിയതായിരുന്നു.
11: അവിടെനിന്ന് അവന്‍ അഷൂറിലേക്ക് കടന്ന് നിനെവേ, റേഹോബോത്ത് പട്ടണം, കാലാ എന്നിവ പണിതു.
12: നിനെവേക്കും കാലായ്ക്കും മദ്ധ്യേ റേസന്‍ എന്ന വലിയ നഗരവും അവന്‍ നിര്‍മ്മിച്ചു.
13: മിസ്രായിമിന്റെ മക്കളാണ് ലൂദിം, അനാമിം, ലഹാബിം, നഫ്ത്തുഹിം,
14: പത്രുസിം, കസ്‌ലുഹിം, കഫ്‌ത്തോറിം എന്നിവര്‍. കസ്‌ലുഹിമില്‍നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം.
15: കാനാനു കടിഞ്ഞൂല്‍പ്പുത്രനായി സീദോനും തുടര്‍ന്നു ഹേത്തും ജനിച്ചു.
16: ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍,
17: ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍,
18: അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളുടെ പൂര്‍വ്വികനായിരുന്നു കാനാന്‍. പില്‍ക്കാലത്ത്, കാനാന്‍കുടുംബങ്ങള്‍ പലയിടത്തേക്കും വ്യാപിച്ചു.
19: കാനാന്‍ വംശജരുടെ നാട്, സീദോനില്‍ത്തുടങ്ങി ഗെരാറിന് നേര്‍ക്ക് ഗാസവരെയും സോദോമിനും ഗൊമോറായ്ക്കും അദ്മായ്ക്കും സെബോയിമിനുംനേര്‍ക്ക്, ലാഷാ വരെയും നീണ്ടുകിടന്നു.
20: ഇതാണ് ഭാഷയും ദേശവും കുലവുമനുസരിച്ചു ഹാമിന്റെ സന്തതിപരമ്പര.
21: യാഫെത്തിന്റെ മൂത്ത സഹോദരനായ ഷേമിനും മക്കളുണ്ടായി. അവന്‍ ഏബറിന്റെ മക്കള്‍ക്കു പൂര്‍വ്വപിതാവാണ്.
22: ഷേമിന്റെ പുത്രന്മാര്‍ ഏലാം, അഷൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, ആരാം എന്നിവരും
23: ആരാമിന്റെ പുത്രന്മാര്‍ ഊസ്, ഹൂല്‍, ഗേതെര്‍, മാഷ് എന്നിവരുമായിരുന്നു.
24: അര്‍പ്പക്ഷാദിന് ഷേലാഹും, ഷേലാഹിന് ഏബറും ജനിച്ചു.
25: ഏബറിന് രണ്ടു പുത്രന്മാരുണ്ടായി. ഒരുവന്റെ പേര്‌ പേലെഗ്. കാരണം, അവന്റെ കാലത്താണ് അവര്‍ ഭൂമി വീതിച്ചത്. അവന്റെ സഹോദരന്റെ പേര്‍ യോക്താന്‍.
26: യോക്താന്റെ പുത്രന്മാരായിരുന്നു അല്‍മോദാദ്, ഷേലെഫ്, ഹസര്‍മവെത്ത്, യാറഹ്,
27: ഹദോറാം, ഊസാല്‍, ദിക്‌ലാ,
28: ഓബാല്‍, അബിമായേല്‍, ഷെബാ,
29: ഓഫീര്‍, ഹവില, യോബാബ് എന്നിവര്‍.
30: അവര്‍ പാര്‍ത്തിരുന്ന നാട്‌, സേഫാറിലെ മേഷാ മുതല്‍ കിഴക്കുള്ള മലമ്പ്രദേശംവരെ നീണ്ടുകിടന്നു.
31: ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ഷേമിന്റെ സന്തതിപരമ്പര.
32: ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബചരിത്രമാണിത്. ഇവരില്‍നിന്നാണ് ജലപ്രളയത്തിനുശേഷം ജനതകള്‍ ഭൂമിയിലാകെ വ്യാപിച്ചത്.


അദ്ധ്യായം 11


ബാബേല്‍ഗോപുരം
1: ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാരരീതിയുംമാത്രമേ ഉണ്ടായിരുന്നുള്ളു.
2: കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെത്തി, അവിടെ പാര്‍പ്പുറപ്പിച്ചു.
3: നമുക്ക്‌ ഇഷ്‌ടികയുണ്ടാക്കി ചുട്ടെടുക്കാമെന്ന്‌ അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്‌ടികയും കുമ്മായത്തിനുപകരം കളിമണ്ണും അവരുപയോഗിച്ചു.
4: അവര്‍ പരസ്‌പരം പറഞ്ഞു: നമുക്ക്‌ ഒരു പട്ടണവും ആകാശംമുട്ടുന്ന ഒരു ഗോപുരവുംതീര്‍ത്തു പ്രശസ്‌തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും.
6: മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ കര്‍ത്താവിറങ്ങിവന്നു.
7: അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്‌; അവര്‍ക്കൊരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളു. ചെയ്യാനൊരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാദ്ധ്യമായിരിക്കയില്ല.
7: നമുക്കിറങ്ങിച്ചെന്ന്‌, അവരുടെ ഭാഷ, പരസ്‌പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം.
8: അങ്ങനെ കര്‍ത്താവ്‌ അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണംപണിയുപേക്ഷിച്ചു.
9: അതുകൊണ്ടാണ്‌, ആ സ്ഥലത്തിനു ബാബേല്‍ എന്നു പേരുണ്ടായത്‌.  അവിടെവച്ചാണ്‌, കര്‍ത്താവു ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെച്ചിതറിച്ചതും.

ഷേം മുതൽ അബ്രാംവരെ
10: ഷേമിന്റെ വംശാവലി: ഷേമിനു നൂറു വയസ്സായപ്പോള്‍ അര്‍പ്പക്ഷാദ്‌ ജനിച്ചു.
11: ജലപ്രളയം കഴിഞ്ഞ്‌, രണ്ടാം വര്‍ഷമായിരുന്നു അത്‌. അര്‍പ്പക്ഷാദിന്റെ ജനനത്തിനുശേഷം ഷേം അഞ്ഞൂറുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
12: മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അര്‍പ്പക്ഷാദിനു ഷേലാഹ്‌ ജനിച്ചു.
13: ഷേലാഹിന്റെ ജനനത്തിനുശേഷം അര്‍പ്പക്ഷാദ്‌ നാനൂറ്റിമൂന്നുവര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
14: മുപ്പതു വയസ്സായപ്പോള്‍ ഷേലാഹിന്‌ ഏബര്‍ ജനിച്ചു.
15: ഏബര്‍ ജനിച്ചതിനുശേഷം നാനൂറ്റിമൂന്നു വര്‍ഷം ഷേലാഹ്‌ ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
16: മുപ്പത്തിനാലു വയസ്സായപ്പോള്‍ ഏബറിനു പേലെഗ്‌ ജനിച്ചു. പേലെഗിന്റെ ജനനത്തിനുശേഷം ഏബര്‍ നാനൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
17: മുപ്പതു വയസ്സായപ്പോള്‍ പേലെഗിനു റെവു ജനിച്ചു.
18: റെവുവിന്റെ ജനനത്തിനുശേഷം പേലെഗ്‌ ഇരുനൂറ്റിയൊമ്പതു വര്‍ഷം ജീവിച്ചു. 
19: അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
20: മുപ്പത്തിരണ്ടു വയസ്സായപ്പേള്‍ റെവുവിനു സെരൂഗ്‌ ജനിച്ചു.
21: സെരൂഗിന്റെ ജനനത്തിനുശേഷം റെവു ഇരുനൂറ്റേഴുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
22: മുപ്പതാം വയസ്സായപ്പോള്‍ സെരൂഗിനു നാഹോര്‍ ജനിച്ചു.
23: നാഹോറിന്റെ ജനനത്തിനുശേഷം സെരൂഗ്‌ ഇരുനൂറുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരുമുണ്ടായി.
24: ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ നാഹോറിനു തേരാഹ്‌ ജനിച്ചു.
25: തേരാഹിന്റെ ജനനത്തിനുശേഷം നാഹോര്‍ നൂറ്റിപ്പത്തൊമ്പതുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
26: എഴുപതു വയസ്സെത്തിയതിനുശേഷം തേരാഹിന്‌ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നീ പുത്രന്മാര്‍ ജനിച്ചു.
27: തേരാഹിന്റെ പിന്മുറക്കാര്‍ ഇവരാണ്‌. തേരാഹിന്റെ പുത്രന്മാരാണ്‌ അബ്രാമും നാഹോറും ഹാരാനും. ഹാരാന്റെ പുത്രനാണ്‌ ലോത്ത്‌.
28: തന്റെപിതാവായ തേരാഹ്‌ മരിക്കുന്നതിനുമുമ്പ്‌ ഹാരാന്‍ ജന്മനാടായ കല്‍ദായരുടെ ഊറില്‍വച്ചു ചരമമടഞ്ഞു.
29: അബ്രാമും നാഹോറും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര്‌ സാറായി. നാഹോറിന്റെ ഭാര്യയുടെ പേര്‌ മില്‍ക്കാ. അവള്‍ മില്‍ക്കായുടെയും ഇസ്‌ക്കയുടെയും പിതാവായ ഹാരാന്റെ മകളാണ്‌.
30: സാറായി വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളുണ്ടായില്ല.
31: തേരാഹ്‌ കല്‍ദായരുടെ ഊറില്‍നിന്നു കാനാന്‍ ദേശത്തേക്കുയാത്ര പുറപ്പെട്ടു. മകന്‍ അബ്രാമിനെയും, പേരക്കിടാവും ഹാരാന്റെ മകനുമായ ലോത്തിനെയും അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയും അവന്‍ കൂടെക്കൊണ്ടുപോയി. അവര്‍ ഹാരാനിലെത്തി അവിടെ വാസമുറപ്പിച്ചു.
32: തേരാഹ്‌ ഇരുനൂറ്റഞ്ചുവര്‍ഷം ജീവിച്ചിരുന്നു. അവന്‍ ഹാരാനില്‍വച്ചു മൃതിയടഞ്ഞു.

2 അഭിപ്രായങ്ങൾ: