ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.
അദ്ധ്യായം 33
ഏസാവിനെ കണ്ടുമുട്ടുന്നു
1: യാക്കോബ്, തലയുയര്‍ത്തിനോക്കിയപ്പോള്‍, ഏസാവു നാനൂറുപേരുടെ
അകമ്പടിയോടെ വരുന്നതുകണ്ടു. ഉടനെ യാക്കോബ് മക്കളെ വേര്‍തിരിച്ച്, ലെയായുടെയും റാഹേലിന്റെയും രണ്ടു പരിചാരികമാരുടെയും അടുക്കലായി നിറുത്തി.
2: അവന്‍
പരിചാരികമാരെയും അവരുടെ മക്കളെയും മുമ്പിലും ലെയായെയും മക്കളെയും അതിനുപുറകിലും
റാഹേലിനെയും ജോസഫിനെയും ഏറ്റവും പുറകിലും നിറുത്തി.
3: അവന്‍
അവരുടെമുമ്പേ നടന്നു. സഹോദരന്റെ അടുത്തെത്തുവോളം ഏഴുതവണ നിലംമുട്ടെ
താണുവണങ്ങി.
4: ഏസാവാകട്ടെ
ഓടിച്ചെന്ന് അവനെക്കെട്ടിപ്പിടിച്ചു ചുംബിച്ചു. ഇരുവരും കരഞ്ഞു.
5: ഏസാവു
തലയുയര്‍ത്തിനോക്കിയപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും കണ്ടു. അവന്‍ ചോദിച്ചു:
നിന്റെ കൂടെക്കാണുന്ന ഇവരൊക്കെ ആരാണ്? യാക്കോബു മറുപടി
പറഞ്ഞു: അങ്ങയുടെ ഈ ദാസനു ദൈവം കനിഞ്ഞു നല്കിരിക്കുന്ന മക്കളാണ്.
6: അപ്പോള്‍
പരിചാരികമാരും അവരുടെ മക്കളും അടുത്തുചെന്ന് ഏസാവിനെ വണങ്ങി.
7: തുടര്‍ന്ന്
ലെയായും അവളുടെ മക്കളും അതിനുശേഷം ജോസഫും റാഹേലും അടുത്തുചെന്ന് താണുവണങ്ങി.
8: ഏസാവു
ചോദിച്ചു: ഞാന്‍ വഴിയില്‍ക്കണ്ട പറ്റങ്ങള്‍കൊണ്ടു നീ എന്താണുദ്ദേശിക്കുന്നത്?
യാക്കോബു പറഞ്ഞു: എന്റെ യജമാനനായ അങ്ങയുടെ പ്രീതിനേടുക.
9: ഏസാവു
പറഞ്ഞു: സഹോദരാ, എനിക്കതെല്ലാം വേണ്ടത്രയുണ്ട്. നിന്റേതു
നീതന്നെയെടുത്തുകൊള്ളുക.
10: യാക്കോബ്
അപേക്ഷിച്ചു: അങ്ങനെയല്ല, അങ്ങ്, എന്നില്‍ സംപ്രീതനാണെങ്കില്‍, എന്റെ കൈയില്‍നിന്ന് ഈ സമ്മാനം സ്വീകരിക്കുക. കാരണം, ദൈവത്തിന്റെ മുഖം കണ്ടാലെന്നപോലെയാണു ഞാനങ്ങയുടെ മുഖം കണ്ടത്.
അത്രയ്ക്കു ദയയോടെയാണ് അങ്ങെന്നെ സ്വീകരിച്ചത്.
11: അങ്ങയുടെമുമ്പില്‍ കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനങ്ങള്‍ ദയവായി സ്വീകരിക്കുക. എന്തെന്നാല്‍, ദൈവം എന്നോടു കാരുണ്യംകാണിച്ചിരിക്കുന്നു. എല്ലാം എനിക്കു വേണ്ടത്രയുണ്ട്.
അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏസാവ് അതു സ്വീകരിച്ചു.
12: ഏസാവു
പറഞ്ഞു: നമുക്കു യാത്ര തുടരാം. ഞാന്‍ നിന്റെ മുമ്പേ നടക്കാം.
13: യാക്കോബ്
പറഞ്ഞു: അങ്ങേയ്ക്കറിയാമല്ലോ, മക്കളൊക്കെ
ക്ഷീണിച്ചിരിക്കുകയാണെന്ന്. കറവയുള്ള ആടുമാടുകള്‍ എന്റെകൂടെയുണ്ട്. ഒരു
ദിവസത്തേക്കാണെങ്കിലും കൂടുതലായി ഓടിച്ചാല്‍ അവ ചത്തുപോകും.
14: അതുകൊണ്ട്
അങ്ങു മുമ്പേ പോയാലും. കുഞ്ഞുങ്ങളുടെയും കന്നുകാലികളുടെയും നടപ്പിനൊത്തു ഞാന്‍
പതുക്കെവന്ന്, സെയിറില്‍ അങ്ങയുടെ അടുത്തെത്തിക്കൊള്ളാം.
15: എന്റെ
ആള്‍ക്കാരില്‍ കുറെപ്പേരെ ഞാന്‍ നിന്റെകൂടെ നിറുത്തട്ടെ? ഏസാവു
ചോദിച്ചു. യാക്കോബു മറുപടിപറഞ്ഞു: എന്തിന്? എനിക്ക്, അങ്ങയുടെ
പ്രീതിമാത്രം മതി.
16: അതുകൊണ്ട്,
ഏസാവ് അന്നുതന്നെ സെയിറിലേക്കു തിരികെപ്പോയി.
17: യാക്കോബാകട്ടെ
സുക്കോത്തിലേക്കുപോയി, അവിടെ വീടുപണിതു, കന്നുകാലികള്‍ക്കു കൂടുകളും കെട്ടി. അതുകൊണ്ടാണ് ആ സ്ഥലത്തിനു സുക്കോത്ത്
എന്നുപേരുണ്ടായത്.
18: യാക്കോബ്
പാദാന്‍ആരാമില്‍നിന്നുള്ള യാത്രതുടര്‍ന്നു. കാനാന്‍ദേശത്തുള്ള ഷെക്കെം
പട്ടണത്തില്‍ സുരക്ഷിതനായി എത്തിച്ചേര്‍ന്നു. അവിടെ നഗരത്തിനടുത്തു
കൂടാരമടിച്ചു.
19: യാക്കോബ്
ഷെക്കെമിന്റെ പിതാവായ ഹാമോറിന്റെ മക്കളില്‍നിന്ന്, താന്‍
കൂടാരമടിച്ച പറമ്പിന്റെ ഒരു ഭാഗം, നൂറു നാണയത്തിനു വാങ്ങി.
20: അവനവിടെ ഒരു ബലിപീഠം പണിതു. അതിന് ഏല്‍ - ഏലൊഹെയ് - ഇസ്രായേല്‍ എന്നുപേരിട്ടു.
അദ്ധ്യായം 34
ദീനയുടെ മാനഹാനി
1: യാക്കോബിനു
ലെയായിലുണ്ടായ മകള്‍ ദീന, ആ നാട്ടിലുള്ള സ്ത്രീകളെ സന്ദര്‍ശിക്കാന്‍ പോയി.
2: അവിടത്തെ
പ്രഭുവായിരുന്ന ഹാമോര്‍ എന്ന ഹിവ്യന്റെ മകന്‍ ഷെക്കെം അവളെ കണ്ടപ്പോള്‍
പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് അപമാനിച്ചു.
3: അവന്റെ
ഹൃദയം യാക്കോബിന്റെ മകളായ ദീനയില്‍ ലയിച്ചുചേര്‍ന്നു. അവന്‍ അവളെ അതിരറ്റു സ്നേഹിച്ചു.
സ്‌നേഹവായ്‌പോടെ അവനവളോടു സംസാരിച്ചു.
4: ഷെക്കെം, തന്റെ പിതാവായ ഹാമോറിനോടു പറഞ്ഞു: ആ പെണ്‍കുട്ടിയെ എനിക്കു ഭാര്യയായിത്തരണം.
5: തന്റെ
മകളായ ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയെന്ന വിവരം യാക്കോബറിഞ്ഞു. പുത്രന്മാരെല്ലാവരും
വയലില്‍ കാലികളുടെകൂടെയായിരുന്നതുകൊണ്ട്, അവര്‍ തിരിച്ചെത്തുംവരെ അവന്‍
ക്ഷമിച്ചിരുന്നു.
6: ഷെക്കെമിന്റെ
പിതാവായ ഹാമോര്‍ യാക്കോബിനോടു സംസാരിക്കാനായി വന്നു.
7: വിവരമറിഞ്ഞ്
യാക്കോബിന്റെ പുത്രന്മാര്‍ വയലില്‍നിന്നു തിരിച്ചെത്തി. അവര്‍ക്കു രോഷവും അമര്‍ഷവുമുണ്ടായി.
കാരണം, യാക്കോബിന്റെ മകളെ ബലാത്സംഗംചെയ്തതുവഴി, ഷെക്കെം ഇസ്രായേലിനു നിഷിദ്ധമായ മ്ലേച്ഛതയാണു പ്രവര്‍ത്തിച്ചത്.
8: എന്നാല്‍, ഹാമോര്‍ അവരോടു പറഞ്ഞു: എന്റെ മകനായ ഷെക്കെമിന്റെ ഹൃദയം, നിങ്ങളുടെ മകള്‍ക്കുവേണ്ടി
ദാഹിക്കുന്നു. ദയചെയ്ത് അവളെ അവനു ഭാര്യയായി നല്കണം.
9: ഞങ്ങളുമായി
വിവാഹബന്ധത്തിലേര്‍പ്പെടുക. നിങ്ങളുടെപെണ്‍കുട്ടികളെ ഞങ്ങള്‍ക്കു തരുക. ഞങ്ങളുടെ
പെണ്‍കുട്ടികളെ നിങ്ങളും സ്വീകരിക്കുക.
10: ഞങ്ങളുടെകൂടെ
പാര്‍ക്കുക. ഈ നാട്ടില്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും. നിങ്ങള്‍ക്ക്, ഇവിടെ പാര്‍ത്തു തൊഴില്‍ചെയ്യുകയും സമ്പാദ്യമുണ്ടാക്കുകയുംചെയ്യാം.
11: ഷെക്കെം
ദീനയുടെ പിതാവിനോടും സഹോദരന്മാരോടുമായി പറഞ്ഞു: ദയയോടെ നിങ്ങളെന്നോടു
പെരുമാറണം. നിങ്ങള്‍ ചോദിക്കുന്നതു ഞാന്‍ നിങ്ങള്‍ക്കു തരാം.
12: സ്ത്രീധനമായോ
വിവാഹസമ്മാനമായോ നിങ്ങള്‍ ചോദിക്കുന്നതെന്തുംതരാന്‍ ഞാനൊരുക്കമാണ്. പെണ്‍കുട്ടിയെ
എനിക്കു ഭാര്യയായിത്തരണം.
13: തങ്ങളുടെ
സഹോദരി ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയതുകൊണ്ട്, യാക്കോബിന്റെ മക്കള്‍ അവനോടും
അവന്റെ പിതാവായ ഹാമോറിനോടും ചതിവായി സംസാരിച്ചു.
14: അവര്‍
പറഞ്ഞു: പരിച്ഛേദനംചെയ്യാത്ത ഒരുവനു ഞങ്ങളുടെ സഹോദരിയെ ഭാര്യയായി നല്കുക
സാധ്യമല്ല. ഞങ്ങള്‍ക്ക് അതപമാനകരമാണ്.
15: എന്നാല്‍
ഒരു വ്യവസ്ഥയില്‍ ഞങ്ങളിതിനു സമ്മതിക്കാം. നിങ്ങളുടെ പുരുഷന്മാരെല്ലാം പരിച്ഛേദനംചെയ്തു ഞങ്ങളെപ്പോലെയാകണം.
16: അങ്ങനെയെങ്കില്‍
ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കു തരാം. നിങ്ങളുടെ പുത്രിമാരെ ഞങ്ങളും
സ്വീകരിക്കാം. ഞങ്ങള്‍ നിങ്ങളോടൊത്തു വസിക്കുകയും നമ്മള്‍ ഒരു ജനതയായിത്തീരുകയും
ചെയ്യും.
17: ഞങ്ങള്‍
പറയുന്നതനുസരിച്ചു പരിച്ഛേദനംചെയ്യാന്‍ നിങ്ങളൊരുക്കമല്ലെങ്കില്‍ ഞങ്ങളുടെ
മകളെയുംകൊണ്ടു ഞങ്ങള്‍ സ്ഥലംവിടും.
18: അവരുടെ
വ്യവസ്ഥ ഹാമോറിനും മകന്‍ ഷെക്കെമിനും ഇഷ്ടപ്പെട്ടു.
19: അങ്ങനെചെയ്യാന്‍ ആ ചെറുപ്പക്കാരന്‍ ഒട്ടും മടികാണിച്ചില്ല. കാരണം, യാക്കോബിന്റെ
മകളില്‍ അവനത്രമേല്‍ അനുരക്തനായിരുന്നു. അവന്റെ കുടുംബത്തില്‍ ഏറ്റവും
മതിക്കപ്പെട്ടവനായിരുന്നു ഷെക്കെം.
20: അതിനാല്‍, ഹാമോറും മകന്‍ ഷെക്കെമും നഗരകവാടത്തിങ്കല്‍ച്ചെന്ന്, അവരുടെ പട്ടണത്തിലെ
പുരുഷന്മാരോട് ഇപ്രകാരം പറഞ്ഞു:
21: ഈ
മനുഷ്യര്‍ നമ്മോടു സൗഹാര്‍ദ്ദത്തിലാണ്. അവര്‍ ഈ നാട്ടില്‍പ്പാര്‍ത്ത്, ഇവിടെ തൊഴില്‍ചെയ്യട്ടെ. ഈ നാട് അവരെക്കൂടി ഉള്‍ക്കൊള്ളാന്‍മാത്രം വിശാലമാണല്ലോ. അവരുടെ
പുത്രിമാരെ നമുക്കു ഭാര്യമാരായി സ്വീകരിക്കാം. നമ്മുടെ പുത്രിമാരെ അവര്‍ക്കു നല്കുകയുംചെയ്യാം.
22: എന്നാല്‍, ഒരു വ്യവസ്ഥയില്‍മാത്രമേ ഇവര്‍ നമ്മോടൊത്തു പാര്‍ത്ത്, ഒരു ജനതയാകാന്‍
സമ്മതിക്കുകയുള്ളു. നമ്മുടെ പുരുഷന്മാരെല്ലാം അവരെപ്പോലെ പരിച്ഛേദനംചെയ്യണം.
23: അവരുടെ
സമ്പത്തും കന്നുകാലികളും മറ്റുമൃഗങ്ങളുമൊക്കെ നമ്മുടേതാവില്ലേ? നമുക്കിതു സമ്മതിക്കാം. എങ്കില്‍, അവര്‍ നമ്മുടെകൂടെ
താമസിക്കും.
24: പട്ടണത്തിലെ
പുരുഷന്മാരെല്ലാം ഹാമോറിന്റെയും മകന്‍ ഷെക്കെമിന്റെയും വാക്കുകള്‍കേട്ടു പരിച്ഛേദനംചെയ്തു.
25: മൂന്നാംദിവസം,
അവര്‍ വേദനിച്ചിരുന്നപ്പോള്‍ ദീനയുടെ സഹോദരന്മാരും യാക്കോബിന്റെ
പുത്രന്മാരുമായ ശിമയോനും ലേവിയും വാളെടുത്ത്, അപ്രതീക്ഷിതമായി നഗരത്തില്‍ക്കടന്നു
പുരുഷന്മാരെയെല്ലാം വധിച്ചു.
26: ഹാമോറിനെയും
മകന്‍ ഷെക്കെമിനെയും അവര്‍ വാളിനിരയാക്കി; ഷെക്കെമിന്റെ
വീട്ടില്‍നിന്നു ദീനയെ വീണ്ടെടുത്ത്, അവര്‍ തിരിച്ചുപോയി.
27: തങ്ങളുടെ
സഹോദരിയെ മാനഭംഗപ്പെടുത്തിയതിന്റെപേരില്‍ യാക്കോബിന്റെ മക്കള്‍, മരിച്ചുകിടന്നവരുടെ ഇടയിലൂടെചെന്നു നഗരം കൊള്ളയടിച്ചു.
28: അവരുടെ
ആടുമാടുകളെയും കഴുതകളെയും നഗരത്തിലും വയലിലുമുണ്ടായിരുന്ന സകലത്തെയും അവര്‍
അപഹരിച്ചു.
29: അവരുടെ
സ്വത്തും വീട്ടുവകകളൊക്കെയും യാക്കോബിന്റെ മക്കള്‍ കൈവശപ്പെടുത്തി. കുഞ്ഞുങ്ങളെയും
സ്ത്രീകളെയും പിടിച്ചുകൊണ്ടുപോവുകയുംചെയ്തു.
30: അപ്പോള്‍
യാക്കോബ് ശിമയോനെയും ലേവിയെയും വിളിച്ച്, ഇങ്ങനെ പറഞ്ഞു: ഇന്നാട്ടുകാരായ കാനാന്‍കാരുടെയും
പെരീസ്യരുടെയുംമുമ്പില്‍ നിങ്ങള്‍ എനിക്കു ദുഷ്കീര്‍ത്തി വരുത്തിയിരിക്കുന്നു. എനിക്ക്
ആള്‍ബലം കുറവാണ്. അവരൊന്നിച്ചുകൂടി എന്നെ ആക്രമിച്ചാല്‍ ഞാന്‍ തകര്‍ന്നുപോകും.
ഞാനും കുടുംബവും നശിക്കും.
31: അവര്‍
ചോദിച്ചു: ഒരു വേശ്യയോടെന്നപോലെ അവന്‍ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയതെന്തിന്?
അദ്ധ്യായം 35
വീണ്ടും ബേഥേലില്‍
1: ദൈവം യാക്കോബിനോടരുളിച്ചെയ്തു: ബേഥേലിലേക്കു പോയി, അവിടെപ്പാര്‍ക്കുക. നിന്റെ
സഹോദരനായ ഏസാവില്‍നിന്നു നീ ഓടി രക്ഷപ്പെട്ടപ്പോള്‍ നിനക്കു പ്രത്യക്ഷപ്പെട്ട
ദൈവത്തിന് അവിടെയൊരു ബലിപീഠം പണിയുക.
2: അതുകൊണ്ട്, യാക്കോബ് തന്റെ
കുടുംബാംഗങ്ങളോടും കൂടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള
അന്യദേവന്മാരെ ദൂരെക്കളയുക; എല്ലാവരും ശുദ്ധിവരുത്തി വസ്ത്രങ്ങള്‍ മാറുക. നമുക്ക് ബേഥേലിലേക്കു
പോകാം.
3: എന്റെ കഷ്ടപ്പാടില്‍ എന്റെ പ്രാര്‍ത്ഥന ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം
എന്റെ കൂടെയുണ്ടായിരുന്നവനുമായ ദൈവത്തിനു ഞാനവിടെയൊരു ബലിപീഠം പണിയും.
4: തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങളും തങ്ങളുടെ കര്‍ണ്ണാഭരണങ്ങളും
അവര്‍ യാക്കോബിനെയേല്പിച്ചു. അവന്‍ ഷെക്കെമിനടുത്തുള്ള ഓക്കുമരത്തിന്റെ
ചുവട്ടില്‍ അവ കുഴിച്ചുമൂടി.
5: അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാം ദൈവഭീതിയുണ്ടായി. അതുകൊണ്ട് അവര്‍ യാത്രചെയ്തപ്പോള്‍
ആരും യാക്കോബിന്റെ മക്കളെ പീഡിപ്പിച്ചില്ല.
6: യാക്കോബും കൂടെയുണ്ടായിരുന്നവരും കാനാന്‍ദേശത്ത്, ബേഥേല്‍, അതായത്, ലൂസ് എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു.
7: അവിടെ അവന്‍, ഒരു ബലിപീഠം പണിയുകയും ആ സ്ഥലത്തിന് ഏല്‍ബേഥേല്‍ എന്നു പേരിടുകയും
ചെയ്തു. കാരണം, സ്വന്തം സഹോദരനില്‍നിന്ന്
ഒളിച്ചോടിയപ്പോള്‍ അവിടെവച്ചാണു ദൈവമവനു പ്രത്യക്ഷപ്പെട്ടത്.
8: റബേക്കായുടെ പരിചാരികയായ ദബോറ മരണമടഞ്ഞു. ബേഥേലിന്റെ താഴ്‌വരയില്‍ ഒരു
ഓക്കുമരത്തിന്റെ കീഴെ, അവളെയടക്കി. അതിന് അലോണ്‍ ബാക്കുത്ത് എന്നു
പേരുണ്ടായി.
9: പാദാന്‍ആരാമില്‍നിന്നു പോന്നപ്പോള്‍ ദൈവം യാക്കോബിനു വീണ്ടും
പ്രത്യക്ഷപ്പെട്ട്, അവനെ
അനുഗ്രഹിച്ചു.
10: ദൈവം അവനോടരുളിച്ചെയ്തു: യാക്കോബ് എന്നാണു നിന്റെ പേര്. എന്നാല്‍, ഇനിമേലില്‍ യാക്കോബ് എന്നല്ല, ഇസ്രായേലെന്നായിരിക്കും നീ വിളിക്കപ്പെടുക. അതിനാല്‍ അവന്‍ ഇസ്രായേലെന്നു വിളിക്കപ്പെട്ടു.
11: ദൈവം അവനോടു വീണ്ടുമരുളിച്ചെയ്തു: ഞാന്‍ സര്‍വ്വശക്തനായ ദൈവമാണ്. നീ സന്താനപുഷ്ടിയുണ്ടായി
പെരുകുക. ജനതയും ജനതയുടെ ഗണങ്ങളും നിന്നില്‍നിന്നുദ്ഭവിക്കും. രാജാക്കന്മാരും
നിന്നില്‍നിന്നു ജന്മമെടുക്കും.
12: അബ്രാഹത്തിനും ഇസഹാക്കിനും ഞാന്‍ നല്കിയ നാടു നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും
ഞാന്‍ നല്കും.
13: അനന്തരം, ദൈവം അവനെ വിട്ടുപോയി.
14: അവിടുന്നു തന്നോടു സംസാരിച്ച സ്ഥലത്ത്, യാക്കോബ് കല്ലുകൊണ്ട് ഒരു സ്തംഭമുയര്‍ത്തി.
15: അതിന്മേല്‍ ഒരു പാനീയബലിയര്‍പ്പിച്ച്, എണ്ണ പകര്‍ന്നു. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിനു യാക്കോബ് ബേഥേല്‍ എന്നു
പേരിട്ടു.
16: ബേഥേലില്‍നിന്ന് അവര്‍ യാത്രതുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചുമുമ്പ് റാഹേലിനു പ്രസവവേദന തുടങ്ങി.
17: പ്രസവക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും.
18: എന്നാല്‍, അവള്‍ മരിക്കുകയായിരുന്നു. ജീവന്‍ വേര്‍പെടുന്ന
സമയത്ത്, അവളവനെ ബനോനി എന്നു പേര്‍
വിളിച്ചു. പക്ഷേ, അവന്റെ പിതാവവനു ബഞ്ചമിന്‍
എന്നാണു പേരിട്ടത്.
19: റാഹേല്‍ മരിച്ചു. ബേത് ലേഹം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍
അവളെയടക്കി.
20: അവളുടെ കല്ലറയില്‍, യാക്കോബ് ഒരു സ്തംഭം നാട്ടി. ഇന്നുമതു റാഹേലിന്റെ
കല്ലറയിലെ സ്മാരകസ്തംഭമായി നില്ക്കുന്നു.
21: ഇസ്രായേല്‍ യാത്രതുടര്‍ന്ന്, ഏദെര്‍ ഗോപുരത്തിനപ്പുറം കൂടാരമടിച്ചു.
22: ഇസ്രായേല്‍ ആ നാട്ടില്‍ പാര്‍ത്തിരുന്നപ്പോള്‍ റൂബന്‍ തന്റെ പിതാവിന്റെ
ഉപനാരിയായ ബില്‍ഹായുമൊത്തു ശയിച്ചു. ഇസ്രായേല്‍ അതറിയാനിടയായി.
യാക്കോബിന്റെ പുത്രന്മാര്‍
23: യാക്കോബിനു പന്ത്രണ്ടു പുത്രന്മാരുണ്ടായിരുന്നു. ലെയായുടെ പുത്രന്മാര്‍:
യാക്കോബിന്റെ കടിഞ്ഞൂല്‍പ്പുത്രന്‍ റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസ്‌സാക്കാര്‍, സെബുലൂണ്‍.
റാഹേലിന്റെ പുത്രന്മാര്‍: ജോസഫ്, ബഞ്ചമിന്‍.
24, 25: റാഹേലിന്റെ പരിചാരികയായ ബില്‍ഹായുടെ
പുത്രന്മാര്‍: ദാന്‍, നഫ്താലി.
26: ലെയായുടെ പരിചാരികയായ സില്‍ഫായുടെ പുത്രന്മാര്‍: ഗാദ്, ആഷേര്‍. യാക്കോബിന് പാദാന്‍ആരാമില്‍വച്ചു ജനിച്ച മക്കളാണ് ഇവര്‍.
ഇസഹാക്കിന്റെ മരണം
27: യാക്കോബ്, ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍
തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കുപോയി. അബ്രാഹവും ഇസഹാക്കും പാര്‍ത്തിരുന്നത്
അവിടെയാണ്.
28: ഇസഹാക്കിന്റെ ആയുഷ്കാലം നൂറ്റെണ്‍പതു വര്‍ഷമായിരുന്നു.
29: ഇസഹാക്ക് അന്ത്യശ്വാസം വലിച്ചു. വൃദ്ധനായ അവന്‍, തന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍
മരിച്ചു, സ്വന്തം ജനത്തോടുചേര്‍ന്നു. മക്കളായ ഏസാവും യാക്കോബും അവനെ സംസ്കരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ