മുന്നൂറ്റിപ്പതിമൂന്നാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 4 - 6


അദ്ധ്യായം 4


പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പില്‍
1: അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്മാരും ദേവാലയസേനാധിപനും സദുക്കായരും അവര്‍ക്കെതിരേചെന്നു.
2: അവര്‍ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയുംചെയ്തിരുന്നതിനാല്‍ ഇക്കൂട്ടര്‍ വളരെ അസ്വസ്ഥരായിരുന്നു.
3: അവര്‍, അവരെപ്പിടികൂടി, സന്ധ്യയായതുകൊണ്ട്, അടുത്തദിവസംവരെ കാരാഗൃഹത്തില്‍ സൂക്ഷിച്ചു.
4: അവരുടെ വചനംകേട്ടവരില്‍ അനേകര്‍ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.
5: പിറ്റേദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും ജറുസലെമില്‍ സമ്മേളിച്ചു.
6: പ്രധാനപുരോഹിതന്‍ അന്നാസും കയ്യാഫാസും യോഹന്നാനും അലക്സാണ്ടറും പ്രധാനപുരോഹിതന്റെ കുലത്തില്‍പ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു.
7: അപ്പസ്‌തോലന്മാരെ അവര്‍ തങ്ങളുടെ മദ്ധ്യത്തില്‍ നിറുത്തി, ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെനാമത്തിലാണ് നിങ്ങളിതു പ്രവര്‍ത്തിച്ചത്?
8: അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, പത്രോസ് അവരോടു പറഞ്ഞു:
9: ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ചെയ്ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തുമാര്‍ഗ്ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണചെയ്യപ്പെടുന്നതെങ്കില്‍,
10: നിങ്ങളും ഇസ്രായേല്‍ജനംമുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ത്തറച്ചുകൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയുംചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖംപ്രാപിച്ച്, നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നത്.
11: വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്, മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല.
12: ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.
13: പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യംകാണുകയും അവര്‍ വിദ്യാവിഹീനരായ സാധാരണമനുഷ്യരാണെന്നു മനസ്സിലാക്കുകയുംചെയ്തപ്പോള്‍ അവര്‍ അദ്ഭുതപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാണെന്ന് ഗ്രഹിക്കുകയുംചെയ്തു.
14: എന്നാല്‍, സുഖംപ്രാപിച്ച മനുഷ്യന്‍ അവരുടെ സമീപത്തുനില്ക്കുന്നതു കണ്ടതിനാല്‍ എന്തെങ്കിലും എതിര്‍ത്തുപറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
15: അതുകൊണ്ട്, സംഘത്തില്‍നിന്നു പുറത്തുപോകാന്‍ അവരോട് കല്പിച്ചതിനുശേഷം അവര്‍ പരസ്പരം ആലോചിച്ചു.
16: ഈ മനുഷ്യരോടു നാം എന്താണുചെയ്യുക? ഇവര്‍വഴി ശ്രദ്ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെംനിവാസികള്‍ക്കെല്ലാം വ്യക്തമായറിയാം. അതു നിഷേധിക്കാന്‍ നമുക്കു സാദ്ധ്യമല്ല.
17: എന്നാല്‍, ഇതു ജനത്തിനിടയില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ ഈ നാമത്തില്‍ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്കവരെ താക്കീതുചെയ്യാം.
18: അവര്‍ അവരെ വിളിച്ച്, യേശുവിന്റെ നാമത്തില്‍ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്പിച്ചു.
19: പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍.
20: എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയുംചെയ്ത കാര്യങ്ങളെക്കുറിച്ചു സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാദ്ധ്യമല്ല.
21: അവര്‍ അവരെ കൂടുതല്‍ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല. കാരണം, ജനത്തെ അവര്‍ ഭയപ്പെട്ടു. എന്തെന്നാല്‍, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.
22: അദ്ഭുതകരമായ രോഗശാന്തിലഭിച്ച മനുഷ്യനു നാല്പതിലേറെ വയസ്സുണ്ടായിരുന്നു.

വിശ്വാസികള്‍ ധൈര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു
23: മോചിതരായ അവര്‍ സ്വസമൂഹത്തിലെത്തി, പുരോഹിതപ്രമുഖന്മാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങള്‍ അവരെയറിയിച്ചു.
24: അതുകേട്ടപ്പോള്‍ അവര്‍ ഏകമനസ്സോടെ ഉച്ചത്തില്‍ ദൈവത്തോടപേക്ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്ടാവേ,
25: ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്ധാത്മാവുമുഖേന അവിടുന്നിപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: വിജാതീയര്‍ രോഷാകുലരായതെന്തിന്? ജനങ്ങള്‍ വ്യര്‍ത്ഥമായകാര്യങ്ങള്‍ വിഭാവനംചെയ്തതുമെന്തിന്?
26: കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുകയും അധികാരികള്‍ ഒരുമിച്ചുകൂടുകയുംചെയ്തു.
27: അവിടുന്നഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തില്‍ ഒരുമിച്ചുകൂടി.
28: അവിടുത്തെ ശക്തിയും ഹിതവുമനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ നിറവേറുന്നതിനുവേണ്ടിയാണ് അവര്‍ ഇപ്രകാരംചെയ്തത്.
29: അതിനാല്‍, കര്‍ത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ.
30: അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണ്ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെയനുഗ്രഹിക്കണമേ.
31: പ്രാര്‍ത്ഥനകഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വ്വം പ്രസംഗിച്ചു.

വിശ്വാസികളുടെ കൂട്ടായ്മ
32: വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്നവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.
33: അപ്പസ്‌തോലന്മാര്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയശക്തിയോടെ സാക്ഷ്യംനല്കി. അവരെല്ലാവരുടെയുംമേല്‍ കൃപാവരം സമൃദ്ധമായുണ്ടായിരുന്നു.
34: അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരുമുണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റുകിട്ടിയ തുക അപ്പസ്‌തോലന്മാരുടെ കാല്ക്കലര്‍പ്പിച്ചു.
35: അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ചു വിതരണംചെയ്യപ്പെട്ടു.
36: ബാര്‍ണബാസ് എന്ന അപരനാമത്താല്‍ അപ്പസ്‌തോലന്മാര്‍ വിളിച്ചിരുന്നവനും - ഈ വാക്കിന്റെ അര്‍ത്ഥം ആശ്വാസപുത്രന്‍ എന്നാണ് - സൈപ്രസ്സ്വദേശിയും ലേവായനുമായ ജോസഫ്,
37: തന്റെ വയല്‍ വിറ്റുകിട്ടിയ പണം അപ്പസ്‌തോലന്മാരുടെ കാല്ക്കലര്‍പ്പിച്ചു.

അദ്ധ്യായം 5 


അനനിയാസും സഫീറായും
1: അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.
2: വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി, അപ്പസ്‌തോലന്മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.
3: പത്രോസ് ചോദിച്ചു: അനനിയാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താന്‍ നിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്?
4: പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റുകിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തിചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞതു മനുഷ്യനോടല്ല ദൈവത്തോടാണ്.
5: ഈ വാക്കുകേട്ട ഉടനെ, അനനിയാസ് നിലത്തുവീണു മരിച്ചു. ഇതുകേട്ടവരെല്ലാം ഭയവിഹ്വലരായി.
6: ചെറുപ്പക്കാര്‍ അവനെ വസ്ത്രത്തില്‍പ്പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്‌കരിച്ചു.
7: ഏകദേശം മൂന്നുമണിക്കൂര്‍കഴിഞ്ഞ്, അവന്റെ ഭാര്യയും വന്നു. നടന്നതൊന്നും അവളറിഞ്ഞിരുന്നില്ല.
8: പത്രോസ് അവളോടു ചോദിച്ചു: ഈ തുകയ്ക്കുതന്നെയാണോ നിങ്ങള്‍ പറമ്പുവിറ്റതെന്ന് എന്നോടു പറയുക. അവള്‍ പറഞ്ഞു: അതേ, ഈ തുകയ്ക്കുതന്നെ.
9: അപ്പോള്‍ പത്രോസ് പറഞ്ഞു: കര്‍ത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നതെന്ത്? ഇതാ, നിന്റെ ഭര്‍ത്താവിനെ സംസ്കരിച്ചവരുടെ കാലൊച്ച വാതിലിനു പുറത്തു കേള്‍ക്കാം. അവര്‍ നിന്നെയും കൊണ്ടുപോകും.
10: തത്ക്ഷണം അവള്‍ അവന്റെ കാല്ക്കല്‍ മരിച്ചുവീണു. ചെറുപ്പക്കാര്‍ അകത്തു പ്രവേശിച്ചപ്പോള്‍ അവള്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ അവളെ എടുത്തുകൊണ്ടുപോയി, ഭര്‍ത്താവിനു സമീപം സംസ്‌കരിച്ചു.
11: സഭ മുഴുവനിലും ഇതുകേട്ട എല്ലാവരിലും വലിയഭയമുണ്ടായി.

അദ്ഭുതങ്ങളും അടയാളങ്ങളും
12: അപ്പസ്‌തോലന്മാരുടെ കരങ്ങള്‍വഴി, ജനമദ്ധ്യത്തില്‍ വളരെ അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവര്‍ ഏകമനസ്സോടെ സോളമന്റെ മണ്ഡപത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു.
13: മറ്റുള്ളവരില്‍ ആരുംതന്നെ അവരോടുചേരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, ജനം അവരെ ബഹുമാനിച്ചുപോന്നു.
14: കര്‍ത്താവില്‍ വിശ്വസിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
15: അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന്, കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനുംപേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
16: അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട്, ജനം ജറുസലെമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു.

കാരാഗൃഹത്തില്‍നിന്നു മോചനം
17: എന്നാല്‍, പ്രധാനപുരോഹിതനും അവനോടു ചേര്‍ന്നുനിന്നിരുന്ന സദുക്കായവിഭാഗവും അസൂയനിറഞ്ഞ്,
18: അപ്പസ്‌തോലന്മാരെ പിടിച്ചു ബന്ധിച്ച്, പൊതുകാരാഗൃഹത്തിലടച്ചു.
19: രാത്രി, കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന്, അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു:
20: നിങ്ങള്‍ ദേവാലയത്തില്‍ച്ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിന്‍.

സംഘത്തിന്റെ മുമ്പില്‍
21: അവര്‍ ഇതുകേട്ട്, പ്രഭാതമായപ്പോള്‍ ദേവാലയത്തില്‍ പ്രവേശിച്ചു പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരന്മാരും ഒന്നിച്ചുകൂടി, ന്യായാധിപസംഘത്തെയും, ഇസ്രായേലിലെ എല്ലാ ജനപ്രമുഖന്മാരെയും, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാന്‍ ജയിലിലേക്ക് ആളയയ്ക്കുകയുംചെയ്തു.
22: ആ സേവകര്‍ കാരാഗൃഹത്തില്‍ ചെന്നപ്പോള്‍ അവരെ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുചെന്നു വിവരമറിയിച്ചു:
23: കാരാഗൃഹത്തിന്റെ വാതിലുകള്‍ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും പടയാളികള്‍ കാവല്‍നില്ക്കുന്നതും ഞങ്ങള്‍ കണ്ടു. എന്നാല്‍, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല.
24: ഇതു കേട്ടപ്പോള്‍, ദേവാലയസേനാധിപനും പുരോഹിതപ്രമുഖന്മാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി.
25: അപ്പോള്‍ ഒരാള്‍വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങള്‍ കാരാഗൃഹത്തിലടച്ച മനുഷ്യര്‍ ദേവാലയത്തില്‍നിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു.
26: അപ്പോള്‍ സേനാധിപന്‍ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗംകൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.
27: അവര്‍ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പില്‍ നിറുത്തി. പ്രധാന പുരോഹിതന്‍ അവരോടു പറഞ്ഞു:
28: ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനംകൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയുംചെയ്യുന്നു.
29: പത്രോസും അപ്പസ്‌തോലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍, ദൈവത്തെയാണനുസരിക്കേണ്ടത്.
30: നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു.
31: ഇസ്രായേലിന്, അനുതാപവും പാപമോചനവുംനല്കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്കുയര്‍ത്തി.
32: ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.

ഗമാലിയേല്‍ ഇടപെടുന്നു
33: ഇതുകേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരാവുകയും അപ്പസ്‌തോലന്മാരെ വധിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു.
34: എന്നാല്‍, നിയമോപദേഷ്ടാവും സകലര്‍ക്കും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താന്‍ ആവശ്യപ്പെട്ടു.
35: അനന്തരം അവന്‍ പറഞ്ഞു: ഇസ്രായേല്‍ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂക്ഷിച്ചുവേണം.
36: കുറെനാളുകള്‍ക്കു മുമ്പ്, താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍ തെവുദാസ് രംഗപ്രവേശംചെയ്തു. ഏകദേശം നാനൂറുപേര്‍ അവന്റെകൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്റെ അനുയായികള്‍ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു.
37: അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആകര്‍ഷിച്ച്, അനുയായികളാക്കി. അവനും നശിച്ചുപോയി; അനുയായികള്‍ തൂത്തെറിയപ്പെടുകയും ചെയ്തു.
38: അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും.
39: മറിച്ച്, ദൈവത്തില്‍നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്റെ ഉപദേശം സ്വീകരിച്ചു.
40: അവര്‍ അപ്പസ്‌തോലന്മാരെ അകത്തുവിളിച്ചു പ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാരിച്ചുപോകരുതെന്നു കല്പിച്ച്, അവരെ വിട്ടയച്ചു.
41: അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനംസഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട്, സംഘത്തിന്റെ മുമ്പില്‍നിന്നു പുറത്തുപോയി.
42: എല്ലാ ദിവസവും ദേവാലയത്തില്‍വച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലുംനിന്ന് അവര്‍ വിരമിച്ചില്ല.

അദ്ധ്യായം 6 


1: ശിഷ്യരുടെ സംഖ്യ, വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. 
2: അതുകൊണ്ട്, പന്ത്രണ്ടുപേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷകാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല.
3: അതിനാല്‍ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവുംകൊണ്ടു നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങളവരെ ഈ ചുമതലയേല്പിക്കാം.
4: ഞങ്ങള്‍ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.
5: അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വിശ്വാസവും പരിശുദ്ധാത്മാവുംനിറഞ്ഞ സ്‌തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതംസ്വീകരിച്ച അന്തിയോക്യാക്കാരന്‍ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു.
6: അവരെ അപ്പസ്‌തോലന്മാരുടെ മുമ്പില്‍ നിറുത്തി. അവര്‍ പ്രാര്‍ത്ഥിച്ചിട്ട്, അവരുടെമേല്‍ കൈകള്‍ വച്ചു.
7: ദൈവവചനം പ്രചരിക്കുകയും ജറുസലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ദ്ധിക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.

സ്‌തേഫാനോസിനെ ബന്ധിക്കുന്നു
8: സ്‌തേഫാനോസ് കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ്, പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു.
9: കിറേനേക്കാരും അലക്സാണ്ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങളെഴുന്നേറ്റ്, സ്‌തേഫാനോസിനോടു വാദപ്രതിവാദത്തിലേര്‍പ്പെട്ടു.
10: എന്നാല്‍, അവന്റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തുനില്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
11: അതുകൊണ്ട്, അവര്‍ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച്, ജനങ്ങളില്‍ ചിലര്‍ പറഞ്ഞു: അവന്‍ മോശയ്ക്കും ദൈവത്തിനുമെതിരായി ദൂഷണംപറയുന്നതു ഞങ്ങള്‍ കേട്ടു.
12: അവര്‍ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച്‌, ന്യായാധിപസംഘത്തിന്റെമുമ്പില്‍ കൊണ്ടുവരുകയും ചെയ്തു.
13 : കള്ളസാക്ഷികള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഇവന്‍ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനുമെതിരായി സംസാരിക്കുന്നതില്‍നിന്ന് ഒരിക്കലും വിരമിക്കുന്നില്ല.
14: നസറായനായ യേശു, ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നല്കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയുംചെയ്യുമെന്ന് ഇവന്‍ പ്രസ്താവിക്കുന്നതു ഞങ്ങള്‍ കേട്ടു.
15: സംഘത്തിലുണ്ടായിരുന്നവര്‍ അവന്റെനേരേ സൂക്ഷിച്ചുനോക്കി. അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കാണപ്പെട്ടു.

മുന്നൂറ്റിപ്പന്ത്രണ്ടാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 1 - 3


അദ്ധ്യായം 1


പരിശുദ്ധാത്മാവിന്റെ വാഗ്ദാനം
1: അല്ലയോ തെയോഫിലോസ്, യേശു, താന്‍ തിരഞ്ഞെടുത്ത അപ്പസ്‌തോലന്മാര്‍ക്ക് പരിശുദ്ധാത്മാവുവഴി കല്പന നല്കിയതിനുശേഷം
2: സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയുംചെയ്ത എല്ലാക്കാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാനെഴുതിയിട്ടുണ്ടല്ലോ.
3: പീഡാനുഭവത്തിനുശേഷം നാല്പതുദിവസത്തേക്ക്, യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്രതെളിവുകള്‍ നല്കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.
4: അവന്‍ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോള്‍ കല്പിച്ചു: നിങ്ങള്‍ ജറുസലെംവിട്ടു പോകരുത്. എന്നില്‍നിന്നു നിങ്ങള്‍കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍.
5: എന്തെന്നാല്‍, യോഹന്നാന്‍ വെള്ളംകൊണ്ടു സ്‌നാനം നല്കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനമേല്ക്കും.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം
6: ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവരവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനല്കുന്നത് ഇപ്പോഴാണോ?
7: അവന്‍ പറഞ്ഞു: പിതാവു സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങളറിയേണ്ട കാര്യമല്ല.
8: എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍, നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.
9: ഇതു പറഞ്ഞുകഴിഞ്ഞപ്പോള്‍, അവര്‍ നോക്കിനില്ക്കേ, അവന്‍ ഉന്നതങ്ങളിലേക്കു സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന്, അവനെ അവരുടെ ദൃഷ്ടിയില്‍നിന്നു മറച്ചു.
10: അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്ക്കുമ്പോള്‍, വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു
11: പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്കു പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും.

മത്തിയാസ്
12: അവര്‍ ഒലിവുമലയില്‍നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മില്‍ ഒരു സാബത്തുദിവസത്തെ യാത്രാദൂരമാണുള്ളത്.
13: അവര്‍ പട്ടണത്തിലെത്തി, തങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ ചെന്നു. അവര്‍, പത്രോസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബര്‍ത്തലോമിയോ, മത്തായി, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോന്‍, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു.
14: ഇവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.
15: അന്നൊരു ദിവസം, നൂറ്റിയിരുപതോളം സഹോദരര്‍ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മദ്ധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു:
16: സഹോദരരേ, യേശുവിനെ പിടിക്കാന്‍വന്നവര്‍ക്കു നേതൃത്വംനല്കിയ യൂദാസിനെക്കുറിച്ച്, ദാവീദുവഴി പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനം പൂര്‍ത്തിയാകേണ്ടിയിരുന്നു.
17: അവന്‍ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയില്‍ അവനു ഭാഗഭാഗിത്വം ലഭിക്കുകയുംചെയ്തിരുന്നു.
18: എന്നാല്‍, അവന്‍ തന്റെ ദുഷ്‌കര്‍മ്മത്തിന്റെ പ്രതിഫലംകൊണ്ട്, ഒരു പറമ്പു വാങ്ങി. അവന്‍ തലകുത്തി വീണു; ഉദരംപിളര്‍ന്ന്, അവന്റെ കുടലെല്ലാം പുറത്തുചാടി.
19: ജറുസലെംനിവാസികള്‍ക്കെല്ലാം ഈ വിവരമറിയാം. ആ സ്ഥലം അവരുടെ ഭാഷയില്‍ രക്തത്തിന്റെ വയല്‍ എന്നര്‍ത്ഥമുള്ള ഹക്കല്‍ദാമ എന്നു വിളിക്കപ്പെട്ടു.
20: അവന്റെ ഭവനം ശൂന്യമായിത്തീരട്ടെ. ആരുമതില്‍ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവന്‍ ഏറ്റെടുക്കട്ടെയെന്നും സങ്കീര്‍ത്തനപ്പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
21: അതിനാല്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന്, ഒരാള്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം.
22: യോഹന്നാന്റെ സ്‌നാനംമുതല്‍ നമ്മില്‍നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടനാള്‍വരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലംമുഴുവനും, നമ്മുടെകൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്‍.
23: അവര്‍ ബാര്‍ണബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിര്‍ദേശിച്ചു. ജോസഫിനു യുസ്‌തോസ് എന്നും പേരുണ്ടായിരുന്നു.
24: അവര്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, എല്ലാമനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങറിയുന്നുവല്ലോ.
25: യൂദാസ് താനര്‍ഹിച്ചിരുന്നിടത്തേക്കു പോകാന്‍വേണ്ടിയുപേക്ഷിച്ച അപ്പസ്‌തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാന്‍ ഈ ഇരുവരില്‍ ആരെയാണ്, അങ്ങു തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമാക്കണമേ.
26: പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറിവീണു. പതിനൊന്ന് അപ്പസ്‌തോലന്മാരോടുകൂടെ അവന്‍ എണ്ണപ്പെടുകയുംചെയ്തു.

അദ്ധ്യായം 2 


പരിശുദ്ധാത്മാവിന്റെ ആഗമനം
1: പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.
2: കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം, പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത്, അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.
3: അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നുനില്ക്കുന്നതായി അവര്‍ കണ്ടു.
4: അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച്, അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍തുടങ്ങി.
5: ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലുംനിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമിലുണ്ടായിരുന്നു.
6: ആരവമുണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്മാര്‍ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു.
7: അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?
8 : നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?
9: പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും
10: ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും
11: ക്രേത്യരും അറേബ്യരുമായ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.
12: ഇതിന്റെയെല്ലാം അര്‍ത്ഥമെന്തെന്ന് പരസ്പരം ചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.
13: എന്നാല്‍, മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച്. അവര്‍ക്കു ലഹരിപിടിച്ചിരിക്കുകയാണ്.

പത്രോസിന്റെ പ്രസംഗം
14: എന്നാല്‍, പത്രോസ് മറ്റുപതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന്, ഉച്ചസ്വരത്തില്‍ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിന്‍; എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.
15: നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരിപിടിച്ചവരല്ല. കാരണം, ഇപ്പോള്‍ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ?
16: മറിച്ച്, ജോയേല്‍പ്രവാചകന്‍ പറഞ്ഞതാണിത്:
17: ദൈവമരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.
18: എന്റെ ദാസന്മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയുംചെയ്യും.
19: ആകാശത്തില്‍ അദ്ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും ഞാന്‍ കാണിക്കും- രക്തവും അഗ്നിയും ധൂമപടലവും.
20: കര്‍ത്താവിന്റെ മഹനീയവും പ്രകാശപൂര്‍ണ്ണവുമായദിനം വരുന്നതിനുമുമ്പ്, സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും.
21: കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും.
22: ഇസ്രായേല്‍ജനങ്ങളേ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍വഴി നിങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ച മഹത്തായകാര്യങ്ങള്‍കൊണ്ടും തന്റെ അദ്ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തിത്തന്നു.
23: അവന്‍ ദൈവത്തിന്റെ നിശ്ചിതപദ്ധതിയും പൂര്‍വ്വജ്ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളിലേല്പിക്കപ്പെട്ടു. അധര്‍മ്മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു.
24: എന്നാല്‍, ദൈവമവനെ മൃത്യുപാശത്തില്‍നിന്നു വിമുക്തനാക്കി ഉയിര്‍പ്പിച്ചു. കാരണം, അവന്‍ മരണത്തിന്റെ പിടിയില്‍ക്കഴിയുക അസാദ്ധ്യമായിരുന്നു.
25: ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്.
26: എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്‌തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയില്‍ നിവസിക്കും.
27: എന്തെന്നാല്‍, എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തിലുപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണ്ണിക്കാന്‍ അവിടുന്നനുവദിക്കുകയുമില്ല.
28: ജീവന്റെ വഴികള്‍ അവിടുന്നെനിക്കു കാണിച്ചുതന്നു. തന്റെ സാന്നിദ്ധ്യത്താല്‍ അവിടുന്നെന്നെ സന്തോഷഭരിതനാക്കും.
29: സഹോദരരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു നിങ്ങളോടു ഞാന്‍ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവന്‍ മരിക്കുകയും സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയിലുണ്ടല്ലോ.
30: അവന്‍ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളില്‍ ഒരാളെ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കുമെന്നു ദൈവം അവനോടുചെയ്ത ശപഥം, അവനറിയുകയുംചെയ്തിരുന്നു.
31: അതുകൊണ്ടാണ്, അവന്‍ പാതാളത്തില്‍ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീര്‍ണ്ണിക്കാന്‍ ഇടയായതുമില്ല എന്ന്, ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന്‍ പറഞ്ഞത്.
32: ആ യേശുവിനെ ദൈവമുയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.
33: ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍നിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയുംചെയ്ത അവന്‍ ഈ ആത്മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയുംചെയ്യുന്നത്.
34: ദാവീദ് സ്വര്‍ഗത്തിലേക്ക് ആരോഹണംചെയ്തില്ല. എങ്കിലും അവന്‍ പറയുന്നു:
35: കര്‍ത്താവ് എന്റെ കര്‍ത്താവിനോടു പറഞ്ഞു, ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.
36: അതിനാല്‍, നിങ്ങള്‍ കുരിശില്‍ത്തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തിയെന്ന് ഇസ്രായേല്‍ജനംമുഴുവനും വ്യക്തമായി അറിയട്ടെ.

ആദ്യക്രൈസ്തവസമൂഹം
37: ഇതുകേട്ടപ്പോള്‍ അവര്‍ ഹൃദയംനുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്‌തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങളെന്താണു ചെയ്യേണ്ടത്?
38: പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനംസ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും.
39: ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ്, തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ്.
40: അവന്‍ മറ്റുപലവചനങ്ങളാലും അവര്‍ക്കു സാക്ഷ്യംനല്കുകയും ഈ ദുഷിച്ചതലമുറയില്‍നിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിനെന്ന് ഉപദേശിക്കുകയുംചെയ്തു.
41: അവന്റെ വചനം ശ്രവിച്ചവര്‍, സ്‌നാനംസ്വീകരിച്ചു. ആ ദിവസംതന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.
42: അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍, സദാ താല്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.
43: എല്ലാവരിലും ഭീതിയുളവായി. അപ്പസ്‌തോലന്മാര്‍വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു.
44: വിശ്വസിച്ചവരെല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയുംചെയ്തു.
45: അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ്, ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു.
46: അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.
47: അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാമനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയുംചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു.

അദ്ധ്യായം 3 


മുടന്തനു സൗഖ്യം
1: ഒരു ദിവസം ഒമ്പതാംമണിക്കൂറിലെ പ്രാര്‍ത്ഥനയ്ക്കു പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോവുകയായിരുന്നു.
2: ജന്മനാമുടന്തനായ ഒരാളെ എടുത്തുകൊണ്ട്, ചിലര്‍ അവിടെയെത്തി, ദേവാലയത്തില്‍ പ്രവേശിക്കുന്നവരോടു ഭിക്ഷയാചിക്കാനായി, സുന്ദരകവാടം എന്നുവിളിക്കപ്പെടുന്ന ദേവാലയവാതില്‍ക്കല്‍ അവനെക്കിടത്തുക പതിവായിരുന്നു.
3: പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട്, അവന്‍ അവരോടു ഭിക്ഷയാചിച്ചു.
4: പത്രോസ്, യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെനേരേ നോക്കുക.
5: അവരുടെ പക്കല്‍നിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച്, അവനവരെ നോക്കി.
6: പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണ്ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റുനടക്കുക.
7: പത്രോസ് വലത്തുകൈയ്ക്കുപിടിച്ച്, അവനെയെഴുന്നേല്പിച്ചു. ഉടന്‍തന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു.
8: അവന്‍ ചാടിയെഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്തുതിച്ചുംകൊണ്ട്, അവന്‍ അവരോടൊപ്പം ദേവാലയത്തില്‍ പ്രവേശിച്ചു.
9: അവന്‍ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു.
10: ദേവാലയത്തിന്റെ സുന്ദരകവാടത്തിങ്കല്‍ ഭിക്ഷയാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്നു മനസ്സിലാക്കി, അവനു സംഭവിച്ച കാര്യത്തെക്കുറിച്ച് അവര്‍ അദ്ഭുതസ്തബ്ധരായി.

പത്രോസിന്റെ പ്രസംഗം
11: അവന്‍ പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നില്ക്കുന്നതുകണ്ടപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ട്, സോളമന്റെ മണ്ഡപത്തില്‍ അവരുടെയടുത്ത് ഓടിക്കൂടി.
12: ഇതുകണ്ട്, പത്രോസ് അവരോടു പറഞ്ഞു: ഇസ്രായേല്‍ജനമേ, നിങ്ങളെന്തിന് ഇതിലദ്ഭുതപ്പെടുന്നു? ഞങ്ങള്‍ സ്വന്തം ശക്തിയോ സുകൃതമോകൊണ്ട് ഇവനു നടക്കാന്‍ കഴിവുകൊടുത്തു എന്നമട്ടില്‍ ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്?
13: അബ്രാഹമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ അവനെ ഏല്പിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചിട്ടും അവന്റെ മുമ്പില്‍വച്ച്, നിങ്ങളവനെ തള്ളിപ്പറഞ്ഞു.
14: പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങള്‍ നിരാകരിച്ചു. പകരം, ഒരു കൊലപാതകിയെ വിട്ടുകിട്ടാനപേക്ഷിച്ചു.
15: ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവമവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്.
16: അവന്റെ നാമത്തിലുള്ള വിശ്വാസംമൂലം, അവന്റെ നാമമാണ് നിങ്ങള്‍ കാണുകയും അറിയുകയുംചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അവനിലുള്ള വിശ്വാസമാണ് നിങ്ങളുടെ മുമ്പില്‍വച്ച് ഈ മനുഷ്യനു പൂര്‍ണ്ണാരോഗ്യം പ്രദാനംചെയ്തത്.
17: സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്ഞതമൂലമാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം.
18: എന്നാല്‍, തന്റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകന്മാര്‍വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂര്‍ത്തിയാക്കി.
19: അതിനാല്‍, നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍, പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍.
20: നിങ്ങള്‍ക്കു കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു സമാശ്വാസത്തിന്റെ കാലംവന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും.
21: ആദിമുതല്‍ തന്റെ വിശുദ്ധപ്രവാചകന്‍മാര്‍വഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലംവരെ സ്വര്‍ഗ്ഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു.
22: മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം.
23: ആ പ്രവാചകന്റെ വാക്കു കേള്‍ക്കാത്തവരെല്ലാം ജനത്തിന്റെ ഇടയില്‍നിന്നു പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെടും.
24: സാമുവലും തുടര്‍ന്നുവന്ന പ്രവാചകന്മാരെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
25: നിങ്ങള്‍ പ്രവാചകന്മാരുടെയും നമ്മുടെ പിതാക്കന്മാരോടു ദൈവംചെയ്ത ഉടമ്പടിയുടെയും സന്തതികളാണ്. അവിടുന്ന് അബ്രാഹത്തോടരുളിച്ചെയ്തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതിവഴി അനുഗൃഹീതമാകും.
26: ദൈവം തന്റെ ദാസനെ ഉയിര്‍പ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങള്‍ ഓരോരുത്തരെയും ദുഷ്ടതയില്‍നിന്നു പിന്തിരിപ്പിച്ച്, അനുഗ്രഹിക്കാന്‍വേണ്ടിയാണത്.

മുന്നൂറ്റിപ്പതിനൊന്നാം ദിവസം: യോഹന്നാന്‍ 19 - 21


അദ്ധ്യായം 19


1: പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു;
2: ഒരു ചെമന്നമേലങ്കി, അവനെയണിയിച്ചു. 
3: അവര്‍ അവന്റെയടുക്കല്‍വന്ന്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ്, കൈകൊണ്ട്, അവന്റെ കരണത്തടിച്ചു.
4: പീലാത്തോസ് വീണ്ടും പുറത്തുവന്ന്, അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാന്‍ അവനില്‍ കാണുന്നില്ലെന്നു നിങ്ങളറിയാന്‍ ഇതാ, അവനെ നിങ്ങളുടെയടുത്തേക്കു കൊണ്ടുവരുന്നു.
5: മുള്‍ക്കിരീടവും ചെമന്നമേലങ്കിയും ധരിച്ച്, യേശു പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യന്‍!
6: അവനെക്കണ്ടപ്പോള്‍ പ്രധാനപുരോഹിതന്മാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാനവനില്‍ ഒരു കുറ്റവും കാണുന്നില്ല.
7: യഹൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച്, ഇവന്‍മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.
8: ഇതുകേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഭയപ്പെട്ടു.
9: അവന്‍ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനോടു ചോദിച്ചു: നീ എവിടെനിന്നാണ്? യേശു മറുപടിയൊന്നും പറഞ്ഞില്ല.
10: പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്കധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?
11: യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്പിച്ചുതന്നവന്റെ പാപം, കൂടുതല്‍ വലുതാണ്.
12: അപ്പോള്‍മുതല്‍ പീലാത്തോസ് അവനെ വിട്ടയ്ക്കാന്‍ ശ്രമംതുടങ്ങി. എന്നാല്‍, യഹൂദര്‍ വിളിച്ചുപറഞ്ഞു: ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്‌നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ആരും സീസറിന്റെ വിരോധിയാണ്.
13: ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് യേശുവിനെ പുറത്തേക്കുകൊണ്ടുവന്ന്, കല്‍ത്തളം - ഹെബ്രായഭാഷയില്‍ ഗബ്ബാത്ത - എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്‌, ന്യായാസനത്തിലിരുന്നു.
14: അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാംമണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:
15: ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെക്കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? പ്രധാനപുരോഹിതന്മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.
16:
അപ്പോളവന്‍, യേശുവിനെ ക്രൂശിക്കാനായി, അവര്‍ക്കേല്പിച്ചുകൊടുത്തു.

യേശുവിനെ ക്രൂശിക്കുന്നു
17: അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശുചുമന്നുകൊണ്ട്, തലയോടിടം - ഹെബ്രായഭാഷയില്‍ ഗോല്‍ഗോഥാ - എന്നുവിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി.
18: അവിടെ അവരവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മദ്ധ്യത്തിലും അവരെ ഇരുവശങ്ങളിലുമായി.
19: പീലാത്തോസ് ഒരു ശീര്‍ഷകമെഴുതി, കുരിശിനു മുകളില്‍ വച്ചു. അതിങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്.
20: യേശുവിനെ ക്രൂശിച്ചസ്ഥലം, പട്ടണത്തിനു സമീപമായിരുന്നതിനാല്‍, യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അതു ഹീബ്രുവിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു.
21: യഹൂദരുടെ പ്രധാനപുരോഹിതന്മാര്‍ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാകുന്നു എന്ന്, അവന്‍ പറഞ്ഞു എന്നാണെഴുതേണ്ടത്.
22: പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത്, എഴുതി.
23: പടയാളികള്‍ യേശുവിനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു - ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവരെടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.
24: ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: നമുക്കതു കീറേണ്ടാ; പകരം, അതാരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്, പടയാളികള്‍ ഇപ്രകാരം ചെയ്തത്.
25: യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.
26: യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ചിരുന്ന ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട്, അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ .
27: അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തമായി സ്വീകരിച്ചു.

യേശുവിന്റെ മരണം
28: അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്നറിഞ്ഞ്, തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.
29: ഒരു പാത്രംനിറയെ ചവർപ്പുള്ള വീഞ്ഞ്, അവിടെയുണ്ടായിരുന്നു. അവര്‍ ചവർപ്പുള്ള ആ വീഞ്ഞില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി, ഹിസോപ്പുതണ്ടില്‍വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു.
30: യേശു ആ വീഞ്ഞു രുചിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തലചായ്ച്ച്, ആത്മാവിനെകൈമാറി.

പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു
31: അതു സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത്, ഒരു വലിയദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ക്കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോടാവശ്യപ്പെട്ടു.
32: അതിനാല്‍ പടയാളികള്‍വന്ന്, അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു.
33: അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞുവെന്നുകണ്ടതിനാൽ, അവന്റെ കാലുകള്‍ തകര്‍ത്തില്ല. 
34: എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ വിലാവിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും ജലവും പുറത്തുവന്നു.
35: അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിന്, താന്‍ സത്യമാണു പറയുന്നതെന്ന് അവനറിയുകയുംചെയ്യുന്നു.
36: അവന്റെ അസ്ഥി തകര്‍ക്കപ്പെടുകയില്ലെന്ന ലിഖിതം പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്.
37: മറ്റൊരു ലിഖിതം പറയുന്നു: തങ്ങള്‍ കുത്തിത്തുളച്ചവനെ അവര്‍ നോക്കും.

യേശുവിനെ സംസ്‌കരിക്കുന്നു.
38: യഹൂദരോടുള്ള ഭയംനിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ്, യേശുവിന്റെ ശരീരമെടുത്തുമാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദംനല്കി. അവന്‍ വന്ന്, ശരീരമെടുത്തു മാറ്റി.
39: യേശുവിനെ ആദ്യം, രാത്രിയില്‍ച്ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും അകിലുംചേര്‍ന്ന, ഏകദേശം നൂറു റാത്തല്‍ സുഗന്ധദ്രവ്യവും അവന്‍ കൊണ്ടുവന്നിരുന്നു.
40: അവൻ യേശുവിന്റെ ശരീരമെടുത്ത്, യഹൂദരുടെ മൃതസംസ്‌കാരരീതിയനുസരിച്ച്, സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍പ്പൊതിഞ്ഞു.
41: അവന്‍ ക്രൂശിക്കപ്പെട്ടസ്ഥലത്ത്, ഒരു തോട്ടവും ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു.
42: യഹൂദരുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്‌കരിച്ചു.

അദ്ധ്യായം 20


ശൂന്യമായ കല്ലറ
1: ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലെ, ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം കല്ലറയുടെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.
2: അവള്‍ ഉടനെ ഓടി, ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേശിഷ്യന്റെയും അടുത്തെത്തിപ്പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
3: പത്രോസ് ഉടനെ, മറ്റേശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ചോടി.
4: എന്നാല്‍, മറ്റേശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍വേഗമോടി, ആദ്യം കല്ലറയുടെയടുത്തെത്തി.
5: കുനിഞ്ഞുനോക്കിയപ്പോള്‍, കച്ചകിടക്കുന്നത് അവന്‍ കണ്ടു. എങ്കിലുമവന്‍ അകത്തു പ്രവേശിച്ചില്ല.
6: അവന്റെ പിന്നാലെ വന്ന, ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു.
7: കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല, കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും അവന്‍ കണ്ടു.
8: അപ്പോള്‍ കല്ലറയുടെ സമീപത്ത് ആദ്യമെത്തിയ മറ്റേശിഷ്യനും അകത്തുപ്രവേശിച്ച്, കണ്ടുവിശ്വസിച്ചു.
9: അവന്‍ മരിച്ചവരില്‍നിന്ന്, ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നുവെന്ന തിരുവെഴുത്ത്, അവര്‍ അതുവരെ മനസ്സിലാക്കിയിരുന്നില്ല.
10: അനന്തരം ശിഷ്യന്മാര്‍ വീടുകളിലേക്കു മടങ്ങിപ്പോയി. 

യേശു, മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെടുന്നു.
11: മറിയം കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
12: വെള്ളവസ്ത്രംധരിച്ച രണ്ടു ദൂതന്മാര്‍, യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവന്‍ തലയ്ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു.
13: അവരവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവള്‍ പറഞ്ഞു: എന്റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവരവനെ എവിടെയാണുവച്ചിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.
14: ഇതുപറഞ്ഞിട്ട്, പുറകോട്ടുതിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്സിലായില്ല.
15: യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച്, അവള്‍ പറഞ്ഞു: പ്രഭോ, അങ്ങവനെ എടുത്തുമാറ്റിയെങ്കില്‍, എവിടെവച്ചുവെന്ന് എന്നോടു പറയുക. ഞാനവനെ എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാം.
16: യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ്, 
 ഗുരു എന്നര്‍ത്ഥമുള്ള, റബ്ബോനീ എന്ന്, ഹെബ്രായഭാഷയില്‍ വിളിച്ചു.
17: യേശു പറഞ്ഞു: നീ എന്നെ സ്പർശിക്കരുത്. ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. എന്നാൽ നീ എന്റെ സഹോദരന്മാരുടെയടുത്തുചെന്ന്, ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും പക്കലേക്ക് ആരോഹണംചെയ്യുന്നു എന്ന്, അവരോടു പറയുക.
18: മഗ്ദലേനമറിയംചെന്ന്, ഞാന്‍ കര്‍ത്താവിനെക്കണ്ടെന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞെന്നും ശിഷ്യന്മാരെയറിയിച്ചു.

ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു
19: ആഴ്ചയുടെ ആദ്യദിവസമായ അന്നുവൈകിട്ട്, ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന്, കതകടച്ചിരിക്കെ, യേശു വന്ന്. അവരുടെമദ്ധ്യേ നിന്ന്, അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
20: ഇപ്രകാരം പറഞ്ഞുകൊണ്ട്, അവന്‍ തന്റെ കൈകളും വിലാവും അവരെക്കാണിച്ചു. കര്‍ത്താവിനെക്കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു.
21: യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.
22: ഇതുപറഞ്ഞിട്ട്, അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്, അവരോട് അരുൾചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.
23: നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.

തോമസിന്റെ സംശയം
24: പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്, യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25: അതുകൊണ്ടു മറ്റുശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെക്കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ വിലാവില്‍ എന്റെ കൈവയ്ക്കുകയുംചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.
26: എട്ടുദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്മാര്‍ വീട്ടിലായിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകളടച്ചിരുന്നു. യേശുവന്ന്, അവരുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
27: അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെക്കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈനീട്ടി എന്റെ വിലാവിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
28: തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!
29: യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
30: ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
31: എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുന്നതുനിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവനുണ്ടാകുന്നതിനുംവേണ്ടിയാണ്.

അദ്ധ്യായം 21


യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു
1: ഇതിനുശേഷം യേശു തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്‍ക്ക്, വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:
2: ശിമയോന്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബദിപുത്രന്മാര്‍ എന്നിവരും വേറെ രണ്ടുശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു.
3: ശിമയോന്‍ പത്രോസ് അവരോടു പറഞ്ഞു: ഞാന്‍ മീന്‍പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍പോയി, വള്ളത്തില്‍ക്കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നുംകിട്ടിയില്ല.
4: ഉഷസ്സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്മാരറിഞ്ഞില്ല.
5: യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെപക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരംപറഞ്ഞു.
6: അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലത്തുവശത്തേക്കു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കണ്ടെത്തും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യംനിമിത്തം അതു വലിച്ചുകയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
7: യേശുസ്‌നേഹിച്ച, ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താവാണെന്നുകേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ വിവസ്ത്രനായിരുന്നതുകൊണ്ട്, പുറങ്കുപ്പായം എടുത്തുധരിച്ചു കടലിലേക്കു ചാടി.
8: എന്നാല്‍, മറ്റു ശിഷ്യന്മാര്‍ മീന്‍നിറഞ്ഞ വലയുംവലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.
9: കരയ്ക്കിറങ്ങിയപ്പോള്‍ കനൽ കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു.
10: യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍പ്പിടിച്ച മത്സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍.
11: ഉടനെ ശിമയോന്‍പത്രോസ് വള്ളത്തില്‍ക്കയറി വലിയമത്സ്യങ്ങള്‍കൊണ്ടുനിറഞ്ഞ വല വലിച്ചു കരയ്ക്കുകയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികമുണ്ടായിരുന്നിട്ടും വല കീറിയില്ല.
12: യേശു പറഞ്ഞു: വന്നു പ്രാതല്‍കഴിക്കുവിന്‍. ശിഷ്യന്മാരിലാരും അവനോട് നീയാരാണെന്നു ചോദിക്കാന്‍ മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന് അവരറിഞ്ഞിരുന്നു.
13: യേശു വന്ന്, അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും.
14: യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാംപ്രാവശ്യമാണ്.

പത്രോസ് അജപാലകന്‍
15: അവരുടെ പ്രാതല്‍കഴിഞ്ഞപ്പോള്‍ യേശു, ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാളധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.
16: രണ്ടാംപ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
17: അവന്‍ മൂന്നാംപ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീയെന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാംപ്രാവശ്യവും നീയെന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട്, പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാമറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നെന്നും നീ മനസ്സിലാക്കുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
18: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍, നീ സ്വയം അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോകുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.
19: ഇത് അവന്‍ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോടു 
പറഞ്ഞു: എന്നെയനുഗമിക്കുക.

യേശുവും വത്സലശിഷ്യനും
20: പത്രോസ് തിരിഞ്ഞുനോക്കിയപ്പോള്‍, യേശു സ്‌നേഹിച്ചശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്റെ വക്ഷസ്സില്‍ ചാരിക്കിടന്നുകൊണ്ട്, കര്‍ത്താവേ, നിന്നെ ഒറ്റിക്കൊടുക്കാന്‍ പോകുന്നത് 
ആരാണെന്നു ചോദിച്ചത്.
21: അവനെക്കണ്ടപ്പോള്‍ പത്രോസ് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, ഇവന്റെ കാര്യമോ?
22: യേശു പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവനുണ്ടായിരിക്കണമെന്നാണ്, എന്റെഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെയനുഗമിക്കുക.
23: ആ ശിഷ്യന്‍ മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരന്മാരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവനുണ്ടായിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍, നിനക്കെന്ത് എന്നാണ്.
24: ഈ ശിഷ്യന്‍തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യംനല്കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം.
25: യേശുചെയ്ത മറ്റനേകം കാര്യങ്ങളുമുണ്ട്. അവയോരോന്നും എഴുതിയിരുന്നെങ്കില്‍, എഴുതപ്പെടുന്ന ഈ  ഗ്രന്ഥങ്ങള്‍ 
 ലോകത്തിന് ഉള്‍ക്കൊള്ളാനാകുകയില്ലെന്നു ഞാൻ കരുതുന്നു.

മുന്നൂറ്റിപ്പത്താം ദിവസം: യോഹന്നാന്‍ 17 - 18


അദ്ധ്യായം 17


യേശുവിന്റെ അന്തിമപ്രാര്‍ത്ഥന 
1: ഇവ പറഞ്ഞശേഷം യേശു സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു: പിതാവേ, ആ മണിക്കൂർ വന്നിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്, പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
2: എന്തെന്നാല്‍, അവിടുന്ന് അവനു നല്കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ പ്രദാനംചെയ്യേണ്ടതിന്, എല്ലാവരുടെയുംമേല്‍ അവിടുന്ന്, അവനധികാരം കൊടുത്തിരിക്കുന്നുവല്ലോ.
3: ഇതാണ് നിത്യജീവന്‍: ഏകസത്യദൈവമായ അവിടുത്തെയും അങ്ങയച്ച യേശുക്രിസ്തുവിനെയും അവരറിയുക.
4: അവിടുന്ന് എന്നെയേല്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട്, ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി.
5: ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ.
6: ലോകത്തില്‍നിന്ന് അവിടുന്നെനിക്കു നല്കിയവര്‍ക്ക് അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങവരെ എനിക്കു നല്കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയുംചെയ്തു.
7: അങ്ങ്, എനിക്കു നല്കിയതെല്ലാം അങ്ങില്‍നിന്നാണെന്ന് അവര്‍ ഇപ്പോളറിയുന്നു.
8: എന്തെന്നാല്‍, അങ്ങെനിക്കു നല്കിയ വചനം, ഞാനവര്‍ക്കു നല്കി. അവരതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങെന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു.
9: ഞാന്‍ അവര്‍ക്കുവേണ്ടിയാണു യാചിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കുവേണ്ടിയാണു യാചിക്കുന്നത്. എന്തെന്നാല്‍, അവര്‍ അങ്ങേയ്ക്കുള്ളവരാണ്.
10: എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. അങ്ങേയ്ക്കുള്ളതെല്ലാം എന്റേതും. ഞാന്‍ അവയില്‍ മഹത്വപ്പെട്ടിരിക്കുന്നു.
11: ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, അവര്‍ ലോകത്തിലാണ്. ഞാന്‍ അങ്ങയുടെയടുത്തേക്കു വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്കിയ അവരെ, അങ്ങേ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ!
12: ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങെനിക്കുനല്കിയ അവരെ, അങ്ങേനാമത്തില്‍ ഞാൻ സംരക്ഷിച്ചു; ഞാനവരെ കാത്തുസൂക്ഷിച്ചു. ലിഖിതം പൂര്‍ത്തിയാകാന്‍വേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരിലാരും നഷ്ടപ്പെട്ടിട്ടില്ല.
13: എന്നാല്‍, ഇപ്പോളിതാ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തില്‍വച്ചു ഞാന്‍ സംസാരിക്കുന്നത്, എന്റെ സന്തോഷം അവരിൽ പൂര്‍ണ്ണമായി ഉണ്ടാകേണ്ടതിനാണ്.
14: അവിടുത്തെ വചനം അവര്‍ക്കു ഞാന്‍ നല്കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്റേതല്ലാത്തപോലെ അവരും ലോകത്തിന്റേതല്ല.
15: ലോകത്തില്‍നിന്ന് അവരെ അവിടുന്ന് എടുക്കണമെന്നല്ല, ദുഷ്ടനില്‍നിന്ന് അവരെ കാത്തുകൊള്ളണമെന്നാണു ഞാന്‍ യാചിക്കുന്നത്.
16: ഞാന്‍ ലോകത്തിന്റേതല്ലാത്തപോലെ അവരും ലോകത്തിന്റേതല്ല.
17: അവരെ, അങ്ങു സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണു സത്യം.
18: അങ്ങ്, എന്നെ ലോകത്തിലേക്കയച്ചപോലെ ഞാനുമവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.
19: അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
20: അവര്‍ക്കുവേണ്ടിമാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടെയാണു ഞാന്‍ യാചിക്കുന്നത്.
21: അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങെന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നപോലെ അവരും നമ്മിലായിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം വിശ്വസിക്കുന്നതിനുംവേണ്ടി!
22: നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന്, അങ്ങ് എനിക്കുതന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്കിയിരിക്കുന്നു.
23: അവര്‍ പൂര്‍ണ്ണമായും ഒന്നാകേണ്ടതിന്, ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങെന്നെ അയച്ചുവെന്നും അങ്ങെന്നെ സ്‌നേഹിച്ചപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകമറിയട്ടെ.
24: പിതാവേ, ലോകസ്ഥാപനത്തിനുമുമ്പ്, എന്നോടുള്ള അങ്ങളുടെ സ്‌നേഹത്താല്‍ അങ്ങെനിക്കു മഹത്വംനല്കി. അതു കാണാന്‍, അങ്ങെനിക്കു നല്കിയവരും ഞാന്‍ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ ആയിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
25: നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാനങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അങ്ങാണയച്ചതെന്ന് ഇവരുമറിഞ്ഞിരിക്കുന്നു.
26: അങ്ങയുടെ നാമം, അവരെ ഞാനറിയിച്ചു. അങ്ങെനിക്കു നല്കിയ സ്‌നേഹം, അവരിലുണ്ടാകേണ്ടതിനും ഞാന്‍ അവരിലായിരിക്കേണ്ടതിനുമായി ഞാനിനിയും അതറിയിക്കും.

അദ്ധ്യായം 18


യേശുവിനെ ബന്ധിക്കുന്നു.
1: ഇവ പറഞ്ഞശേഷം, യേശു ശിഷ്യന്മാരോടുകൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടമുണ്ടായിരുന്നു. അവനും ശിഷ്യന്മാരും അതില്‍ പ്രവേശിച്ചു.
2: അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലമറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ സമ്മേളിക്കുമായിരുന്നു.
3: യൂദാസ്, ഒരുഗണം പടയാളികളെയും 
പ്രധാനപുരോഹിതന്മാരുടേയും ഫരിസേയരുടേയും അടുക്കല്‍നിന്നു സേവകരെയുംകൂട്ടി, വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി അവിടെയെത്തി.
4: തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു, മുന്നോട്ടുവന്ന്, അവരോടു ചോദിച്ചു: നിങ്ങള്‍ ആരെയാണന്വേഷിക്കുന്നത്?
5: അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: ഞാൻ ആകുന്നു. അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെയുണ്ടായിരുന്നു.
6: ഞാൻ ആകുന്നു എന്ന്, അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു.
7: അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ ആരെയന്വേഷിക്കുന്നു? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ.
8: യേശു പ്രതിവചിച്ചു: ഞാൻ ആകുന്നു എന്നു നിങ്ങളോടു പറഞ്ഞല്ലോ. നിങ്ങള്‍ എന്നെയാണന്വേഷിക്കുന്നതെങ്കില്‍, ഇവര്‍ പൊയ്‌ക്കൊള്ളട്ടെ.
9: നീ എനിക്കു തന്നവരില്‍ ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല എന്ന് അവന്‍ പറഞ്ഞവചനം പൂര്‍ത്തിയാകാന്‍വേണ്ടിയായിരുന്നു ഇത്.
10: ശിമയോന്‍ പത്രോസ് വാളൂരി, പ്രധാനപുരോഹിതന്റെ ഭൃത്യനെ വെട്ടി, അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര് മല്‍ക്കോസ് എന്നായിരുന്നു.
11: യേശു പത്രോസിനോടു പറഞ്ഞു: വാള്‍ ഉറയിലിടുക. പിതാവ്, എനിക്കു നല്കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?
12: അപ്പോള്‍ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരുംകൂടെ യേശുവിനെപ്പിടിച്ചു ബന്ധിച്ചു.

പ്രധാനപുരോഹിതന്റെ മുമ്പില്‍
13: അവര്‍, അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവന്‍ ആ വര്‍ഷത്തെ മഹാപുരോഹിതനായ കയ്യാഫാസിന്റെ ഭാര്യാപിതാവായിരുന്നു.
14: ജനത്തിനുവേണ്ടി ഒരാള്‍ മരിക്കുന്നതു യുക്തമാണെന്ന്, യഹൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.

പത്രോസ് തള്ളിപ്പറയുന്നു.
15: ശിമയോന്‍ പത്രോസും മറ്റൊരുശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ മഹാപുരോഹിതനു പരിചയമുണ്ടായിരുന്നതിനാല്‍, അവന്‍ യേശുവിനോടുകൂടെ, മഹാപുരോഹിതന്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു.
16: പത്രോസാകട്ടെ പുറത്തു വാതില്‍ക്കല്‍ നിന്നു. അതിനാല്‍ മഹാപുരോഹിതന്റെ പരിചയക്കാരനായ മറ്റേ ശിഷ്യന്‍ പുറത്തുചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച്, പത്രോസിനെയും അകത്തുപ്രവേശിപ്പിച്ചു.
17: അപ്പോള്‍ ആ പരിചാരിക പത്രോസിനോടു ചോദിച്ചു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിലൊരുവനല്ലേ? അവന്‍ പറഞ്ഞു: ഞാനല്ലാ.
18: തണുപ്പായതിനാല്‍, ഭൃത്യരും സേവകരും കനൽകൂട്ടി, തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീകാഞ്ഞുകൊണ്ടിരുന്നു.

പ്രധാനപുരോഹിതന്‍ ചോദ്യംചെയ്യുന്നു.
19: മഹാപുരോഹിതന്‍, യേശുവിനെ അവന്റെ ശിഷ്യരേയും പ്രബോധനത്തെയുംകുറിച്ചു ചോദ്യംചെയ്തു.
20: യേശു മറുപടി പറഞ്ഞു: ഞാന്‍ പരസ്യമായാണു ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ് എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാനൊന്നും സംസാരിച്ചിട്ടില്ല.
21: എന്നോടു ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍ക്കറിയാം.
22: അവന്‍ ഇതുപറഞ്ഞപ്പോള്‍ അടുത്തുനിന്നിരുന്ന സേവകന്മാരിലൊരുവന്‍, ഇങ്ങനെയാണോ മഹാപുരോഹിതനോടു മറുപടി പറയുന്നത്, എന്നു ചോദിച്ചുകൊണ്ട് യേശുവിനെ അടിച്ചു.
23: യേശു അവനോടു പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ, എന്നെ അടിക്കുന്നു?
24: അപ്പോള്‍ അന്നാസ് യേശുവിനെ ബന്ധിച്ച്, കയ്യാഫാസിന്റെ അടുക്കലേക്കയച്ചു.

പത്രോസ് വീണ്ടും തള്ളിപ്പറയുന്നു.
25: ശിമയോന്‍പത്രോസ് തീകാഞ്ഞുകൊണ്ടു നില്ക്കുകയായിരുന്നു. അപ്പോള്‍ അവരവനോടു ചോദിച്ചു: നീയും അവന്റെ ശിഷ്യന്മാരിലൊരുവനല്ലേ? അവന്‍ നിഷേധിച്ചുകൊണ്ട് പറഞ്ഞു: ഞാനല്ലാ.
26: മഹാപുരോഹിതന്റെ ഭൃത്യരിലൊരുവനും പത്രോസ്, ചെവി ഛേദിച്ചവന്റെ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു ചോദിച്ചു: ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ?
27: പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂകി.

പീലാത്തോസിന്റെ മുമ്പില്‍
28 : യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.
29: അതിനാല്‍ പീലാത്തോസ്, പുറത്ത്, അവരുടെയടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത്?
30: അവര്‍ പറഞ്ഞു: ഇവന്‍ തിന്മ പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങളിവനെ നിനക്കേല്പിച്ചുതരുകയില്ലായിരുന്നു.
31: പീലാത്തോസ് പറഞ്ഞു: നിങ്ങള്‍തന്നെ അവനെക്കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുക. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.
32: ഏതുവിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട്, യേശു പറഞ്ഞവചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
33: പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച്, യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?
34: യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?
35: പീലാത്തോസ് പറഞ്ഞു: ഞാന്‍ യഹൂദനല്ലല്ലോ; നിന്റെ ജനവും പ്രധാനപുരോഹിതന്മാരുമാണ് നിന്നെ എനിക്കേല്പിച്ചു തന്നത്. നീ എന്താണുചെയ്തത്?
36: യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്പിക്കപ്പെടാതിരിക്കാന്‍, എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല.
37: പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ്, അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്ഷ്യംനല്കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
38: പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?

മരണത്തിനു വിധിക്കപ്പെടുന്നു.
39: ഇതു ചോദിച്ചിട്ട്, അവന്‍ വീണ്ടും യഹൂദരുടെയടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പെസഹാദിവസം ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനാക്കി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ യഹൂദരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടേ?
40: ഈ മനുഷ്യനെയല്ല, ബറാബ്ബാസിനെ എന്ന്, അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ബറാബ്ബാസാകട്ടെ, കൊള്ളക്കാരനായിരുന്നു.

മുന്നൂറ്റിയൊമ്പതാം ദിവസം: യോഹന്നാന്‍ 14 - 16


അദ്ധ്യായം 14


യേശു പിതാവിലേക്കുള്ള വഴി
1: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
2: എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
3: ഞാന്‍ പോയി, നിങ്ങള്‍ക്കു സ്ഥലമൊരുക്കിക്കഴിയുമ്പോള്‍ ഞാനായിരിക്കുന്നിടത്തു നിങ്ങളുമായിരിക്കേണ്ടതിന്, ഞാന്‍ വീണ്ടുംവന്നു നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
4: ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.
5: തോമസ് പറഞ്ഞു: കര്‍ത്താവേ, നീയെവിടേക്കു പോകുന്നെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി, ഞങ്ങളെങ്ങനെയറിയും?
6: യേശു പറഞ്ഞു: ഞാനാകുന്നൂ, വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേക്കു വരുന്നില്ല.
7: നിങ്ങള്‍ എന്നെയറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍മുതല്‍ നിങ്ങളവനെയറിയുന്നു. അവനെ കാണുകയുംചെയ്തിരിക്കുന്നു.
8: പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്കതു മതി.
9: യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീയെന്നെ അറിയുന്നില്ലേ? എന്നെക്കാണുന്നവന്‍ പിതാവിനെക്കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുകയെന്നു നീ പറയുന്നതെങ്ങനെ?
10: ഞാന്‍ പിതാവിലും പിതാവെന്നിലുമാണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ്, തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്.
11: ഞാന്‍ പിതാവിലും പിതാവെന്നിലുമാണെന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ ഈ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍.
12: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെയടുത്തേക്കു പോകുന്നതുകൊണ്ട്, ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.
13: നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.
14: എന്റെ നാമത്തില്‍ നിങ്ങളെന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.

പരിശുദ്ധാത്മാവിനെ വാഗ്ദാനംചെയ്യുന്നു
15: നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകൾപാലിക്കും.
16: ഞാന്‍ പിതാവിനോടപേക്ഷിക്കുകയും എന്നേയ്ക്കും നിങ്ങളോടുകൂടെയായിരിക്കാന്‍, മറ്റൊരാശ്വാസകനെ അവിടുന്നു നിങ്ങള്‍ക്കു തരുകയുംചെയ്യും.
17: ഈ സത്യത്തിന്റെയാത്മാവിനെ സ്വീകരിക്കാന്‍, ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെക്കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങളവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും.
18: ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെയടുത്തേക്കു വരും.
19: അല്പസമയംകൂടെക്കഴിഞ്ഞാല്‍പ്പിന്നെ, ലോകമെന്നെ കാണുകയില്ല. എന്നാല്‍, നിങ്ങളെന്നെക്കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും.
20: ഞാനെന്റെ പിതാവിലും നിങ്ങളെന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആ ദിവസം നിങ്ങളറിയും.
21: എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനുമവനെ സ്നേഹിക്കുകയും എന്നെയവനു വെളിപ്പെടുത്തുകയുംചെയ്യും.
22: യൂദാസ് - യൂദാസ്കറിയോത്തായല്ല - അവനോടു പറഞ്ഞു: നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍പോകുന്നു, എന്നാല്‍, ലോകത്തിനു വെളിപ്പെടുത്തുകയില്ലെന്നു പറഞ്ഞതെന്താണ്?
23: യേശു പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്, അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്റെയടുത്തുവന്ന്, അവനോടൊപ്പം വാസമുറപ്പിക്കുകയും ചെയ്യും.
24: എന്നെ സ്നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെയയച്ച പിതാവിന്റേതാണ്.
25: നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇവ ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26: എന്നാല്‍, എന്റെനാമത്തില്‍ പിതാവയയ്ക്കുന്ന, ആശ്വാസകനായ പരിശുദ്ധാത്മാവ്, എല്ലാക്കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളവയെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും.
27: സമാധാനം, 
ഞാന്‍ നിങ്ങളെ ഏല്പിച്ചിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നപോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
28: ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെയടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങളെന്നെ സ്നേഹിച്ചിരുന്നെങ്കില്‍, പിതാവിന്റെയടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍, പിതാവ് എന്നെക്കാള്‍ വലിയവനാണ്.
29: അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു.
30: നിങ്ങളോടിനിയും ഞാൻ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെമേൽ ഒരധികാരവുമില്ല. 
31: എന്നാല്‍, ഞാന്‍ പിതാവിനെ സ്നേഹിക്കുന്നെന്നും അവിടുന്നെന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നെന്നും ലോകമറിയണം. എഴുന്നേല്ക്കുവിന്‍, നമുക്ക് ഇവിടെനിന്നുപോകാം

അദ്ധ്യായം 15 


മുന്തിരിച്ചെടിയും ശാഖകളും
1: ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.
2: എന്നിൽഫലംതരാത്ത എല്ലാശാഖകളേയും അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍ ഫലംതരുന്നതിനെ, കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.
3: ഞാന്‍ നിങ്ങളോടുപറഞ്ഞ വചനംനിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു.
4: നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍നില്ക്കാതെ ശാഖയ്ക്കു സ്വയമേ ഫലംപുറപ്പെടുവിക്കാന്‍ സാധിക്കാത്തപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.
5: ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആരെന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലംപുറപ്പെടുവിക്കുന്നു. എന്തെന്നാൽ, എന്നെക്കൂടാതെ നിങ്ങള്‍ക്ക്, ഒന്നുംചെയ്യാന്‍ സാധിക്കുകയില്ല.
6: എന്നില്‍ വസിക്കാത്തവന്‍, മുറിച്ചശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയുംചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച്, തീയിലിട്ടു കത്തിച്ചുകളയുന്നു.
7: നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയുംചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.
8: നിങ്ങള്‍ ധാരാളം ഫലംപുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയുംചെയ്യുന്നതുവഴി, പിതാവു മഹത്വപ്പെടുന്നു.
9: പിതാവ് എന്നെ സ്‌നേഹിച്ചപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്ക്കുവിന്‍.
10: എന്റെ പിതാവിന്റെ കല്പനകള്‍പാലിച്ച്, ഞാന്‍ അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നപോലെ, എന്റെ കല്പനകള്‍പാലിച്ചാല്‍ നിങ്ങളും എന്റെ സ്‌നേഹത്തില്‍ നിലനില്ക്കും.
11: ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞത്, എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനുംവേണ്ടിയാണ്.
12: ഇതാണെന്റെ കല്പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം.
13: ഒരുവൻ തന്റെ സ്‌നേഹിതര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല.
14: ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു നിങ്ങള്‍ചെയ്യുന്നെങ്കില്‍ നിങ്ങളെന്റെ സ്‌നേഹിതരാണ്.
15: ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസനറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടവയെല്ലാം നിങ്ങളെ ഞാനറിയിച്ചു.
16: നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍പോയി ഫലംപുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്കും.
17: ഞാന്‍ നിങ്ങളോടു കല്പിക്കുന്നു: പരസ്പരം സ്‌നേഹിക്കുവിന്‍.

ലോകം നിങ്ങളെ വെറുക്കും
18: ലോകം നിങ്ങളെ വെറുക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത്, എന്നെ വെറുത്തുവെന്ന് അറിഞ്ഞുകൊള്ളുവിന്‍.
19: നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം അതിനു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ വെറുക്കുന്നു.
20: ദാസന്‍, യജമാനനെക്കാള്‍ വലിയവനല്ലാ, എന്നു ഞാന്‍ നിങ്ങളോടുപറഞ്ഞ വചനമോര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചെങ്കില്‍, നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനംപാലിച്ചെങ്കില്‍ നിങ്ങളുടേതും പാലിക്കും.
21: എന്നാല്‍, എന്റെ നാമംമൂലം അവര്‍ ഇതെല്ലാം നിങ്ങളോടുചെയ്യും. കാരണം, എന്നെ അയച്ചവനെ അവരറിയുന്നില്ല.
22: ഞാന്‍ വന്ന്, അവരോടു സംസാരിച്ചില്ലായിരുന്നെങ്കില്‍ അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച്, അവര്‍ക്ക് ഒഴികഴിവില്ല.
23: എന്നെ വെറുക്കുന്നവന്‍ എന്റെ പിതാവിനെയും വെറുക്കുന്നു.
24: മറ്റാരുംചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്തില്ലായിരുന്നെങ്കില്‍, അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാലിപ്പോള്‍, അവര്‍ എന്നെയും എന്റെ പിതാവിനെയും കാണുകയും വെറുക്കുകയുംചെയ്തിരിക്കുന്നു.
25: അവര്‍ കാരണംകൂടാതെ എന്നെ വെറുത്തുവെന്ന്, അവരുടെ നിയമത്തിലെഴുതപ്പെട്ടിരുന്ന വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
26: ഞാന്‍ പിതാവിന്റെ അടുത്തുനിന്നയയ്ക്കുന്ന ആശ്വാസകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യംനല്കും.
27: ആരംഭംമുതല്‍ എന്നോടുകൂടെയുള്ളവരായതുകൊണ്ട്, നിങ്ങളും സാക്ഷ്യംനല്കും.

അദ്ധ്യായം 16  


1: നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ്, ഞാന്‍ ഇവ നിങ്ങളോടു പറഞ്ഞത്.
2: അവര്‍ നിങ്ങളെ സിനഗോഗുകളില്‍നിന്നു പുറത്താക്കും. നിങ്ങളെക്കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ശുശ്രൂഷചെയ്യുന്നു എന്നുകരുതുന്ന സമയംവരുന്നു.
3: അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട്, ഇതുചെയ്യും.
4: അവരുടെ സമയംവരുമ്പോള്‍, ഇവ ഞാന്‍ പറഞ്ഞിരുന്നുവെന്നു നിങ്ങള്‍ ഓര്‍മ്മിക്കാന്‍വേണ്ടി ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങള്‍ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത്, ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം
5: എന്നാല്‍, ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെയടുക്കലേക്കു പോകുകയാണ്. എന്നിട്ടും നീ എവിടെപോകുന്നുവെന്ന് നിങ്ങളിലാരുമെന്നോടു ചോദിക്കുന്നില്ല.
6: ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട്, നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു.
7: എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, ആശ്വാസകന്‍ നിങ്ങളുടെയടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെയടുക്കലേക്കു ഞാനയയ്ക്കും.
8: അവന്‍ വന്ന്, പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ കുറ്റപ്പെടുത്തും -
9: അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും ,
10: ഞാന്‍ പിതാവിന്റെയടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും,
11: ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും.
12: ഇനിയും ഏറെക്കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിയില്ല.
13: സത്യാത്മാവു വരുമ്പോള്‍, നിങ്ങളെ പൂര്‍ണ്ണസത്യത്തിലേക്കു നയിക്കും.
14: അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതുമാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍
 എന്നെ മഹത്വപ്പെടുത്തും. എന്തെന്നാൽ, അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച്, നിങ്ങളോടു പ്രഖ്യാപിക്കും.
15: പിതാവിനുള്ളവയെല്ലാം എന്റേതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.

ദുഃഖം, സന്തോഷമായിമാറും
16: അല്പസമയംകഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണുകയില്ല. വീണ്ടും അല്പസമയംകഴിഞ്ഞാല്‍ നിങ്ങളെന്നെക്കാണും.
17: അപ്പോള്‍ അവന്റെ ശിഷ്യന്മാരില്‍ച്ചിലര്‍, പരസ്പരം പറഞ്ഞു: അല്പസമയംകഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണുകയില്ല, വീണ്ടുമല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണുമെന്നും ഞാന്‍ പിതാവിന്റെയടുത്തേക്കു പോകുന്നുവെന്നും അവന്‍ നമ്മോടു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?
18: അവര്‍ തുടര്‍ന്നു: അല്പസമയം എന്നതുകൊണ്ട് അവനെന്താണ് അര്‍ത്ഥമാക്കുന്നത്? അവന്‍ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ.
19: ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാനാഗ്രഹിക്കുന്നെന്നു മനസ്സിലാക്കി, യേശു പറഞ്ഞു: അല്പസമയംകഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണുകയില്ല, വീണ്ടും അല്പസമയംകഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ?
20: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായിമാറും.
21: സ്ത്രീക്കു പ്രസവവേദനയാരംഭിക്കുമ്പോള്‍, അവളുടെ സമയംവന്നതുകൊണ്ട്, അവള്‍ക്കു ദുഃഖമുണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷംനിമിത്തം ആ വേദന പിന്നീടൊരിക്കലും അവളോര്‍മ്മിക്കുന്നില്ല.
22: അതുപോലെ, ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെക്കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം, ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയുമില്ല.
23: അന്നു നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്കും.
24: ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുകയും ചെയ്യും.

ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു
25: ഉപമകള്‍വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഉപമകള്‍വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയംവരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാന്‍ നിങ്ങളെയറിയിക്കും.
26: അന്നു നിങ്ങള്‍ എന്റെ നാമത്തില്‍ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിക്കും എന്നുപറയുന്നില്ല.
27: കാരണം, പിതാവുതന്നെ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നുവന്നെന്നു വിശ്വസിക്കുകയുംചെയ്തിരിക്കുന്നു.
28 : ഞാന്‍ പിതാവില്‍നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകംവിട്ട്, പിതാവിലേക്കു പോകുന്നു.
29: അവന്റെ ശിഷ്യന്മാര്‍ പറഞ്ഞു: ഇപ്പോള്‍ ഇതാ, നീ സ്പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല.
30: നീ എല്ലാക്കാര്യങ്ങളും അറിയുന്നെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. നീ ദൈവത്തില്‍നിന്നുവന്നെന്ന്, ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
31: യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
32: എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായിവിട്ടുപോകുകയുംചെയ്യുന്ന മണിക്കൂർ വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാന്‍ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.
33: നിങ്ങള്‍ക്ക്, എന്നില്‍ സമാധാനമുണ്ടാകേണ്ടതിനാണ്, ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമുള്ളവരായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.

മുന്നൂറ്റിയെട്ടാം ദിവസം: യോഹന്നാന്‍ 12 - 13


അദ്ധ്യായം 12


തൈലാഭിഷേകം
1: മരിച്ചവരില്‍നിന്നു താനുയിര്‍പ്പിച്ച, ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്ക്, പെസഹായ്ക്ക് ആറുദിവസംമുമ്പ്, യേശു വന്നു.
2: അവരവന് അത്താഴമൊരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ഒരാൾ ലാസറായിരുന്നു.
3: അപ്പോൾ മറിയം, വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍സുഗന്ധതൈലമെടുത്ത്, യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയുംചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടുനിറഞ്ഞു.
4: അവന്റെ ശിഷ്യന്മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു:
5: എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കുവിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ലാ?
6: ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍  കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തുമാറ്റിയിരുന്നതുകൊണ്ടുമാണ്.
7: അപ്പോൾ, യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ മൃതസംസ്കാരദിനത്തിനായി അവളിതു ചെയ്തിരിക്കുന്നു.
8: ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാനെപ്പോഴും ഉണ്ടായിരിക്കുകയില്ല.
9: അവന്‍ അവിടെയുണ്ടെന്നറിഞ്ഞ് വലിയൊരു ഗണം യഹൂദര്‍ അവിടേയ്ക്കു വന്നു. അവര്‍ വന്നത്, യേശുവിനെ ഉദ്ദ്യേശിച്ചുമാത്രമല്ല; അവന്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍കൂടെയാണ്.
10: ലാസറിനെക്കൂടെ കൊല്ലാന്‍, പ്രധാനപുരോഹിതന്മാര്‍ ആലോചിച്ചു.
11: എന്തെന്നാല്‍, അവന്‍നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെവിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു.  

രാജകീയപ്രവേശനം
12: അടുത്തദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയജനക്കൂട്ടം, യേശു, ജറുസലെമിലേക്കു വരുന്നെന്നുകേട്ട്,
13: ഈന്തപ്പനയോലകളെടുത്തുകൊണ്ട് അവനെയെതിരേല്ക്കാന്‍ പുറപ്പെട്ടു. അവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍.
14: യേശുവാകട്ടെ, എഴുതപ്പെട്ടിരിക്കുന്നപോലെ ഒരു കഴുതക്കുട്ടിയെക്കണ്ട്, അതിന്റെ പുറത്തുകയറിയിരുന്നു.
15: സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവു കഴുതക്കുട്ടിയുടെ പുറത്തെഴുന്നള്ളുന്നു.
16: അവന്റെ ശിഷ്യന്മാര്‍ക്ക് ആദ്യമിതു മനസ്സിലായില്ല. എന്നാല്‍, യേശു മഹത്വംപ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തെന്നും  അവരനുസ്മരിച്ചു.
17: ലാസറിനെ കല്ലറയില്‍നിന്നു വിളിക്കുകയും മരിച്ചവരിൽനിന്നുയിര്‍പ്പിക്കുകയുംചെയ്തപ്പോൾ, അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യംനല്കിയിരുന്നു.
18: അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടെയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കാന്‍വന്നത്.
19: അപ്പോള്‍ ഫരിസേയര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നുംചെയ്യാന്‍ കഴിയുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ, ലോകം അവന്റെ പിന്നാലേ പോയിക്കഴിഞ്ഞു.

ഗ്രീക്കുകാര്‍ യേശുവിനെത്തേടുന്നു
20: തിരുനാളില്‍ ആരാധിക്കാന്‍വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.
21: ഇവര്‍ ഗലീലിയിലെ ബേത്സയ്ദായില്‍നിന്നുള്ള പീലിപ്പോസിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെക്കാണാന്‍ ആഗ്രഹിക്കുന്നു.
22: പീലിപ്പോസ് പോയി, അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസുംകൂടെ യേശുവിനെ വിവരമറിയിച്ചു.
23: യേശു പ്രതിവചിച്ചു. മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള മണിക്കൂർ ആഗതമായിരിക്കുന്നു.
24: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത്, അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത്, ഏറെഫലം പുറപ്പെടുവിക്കും.
25: തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ വെറുക്കുന്നവന്‍ നിത്യജീവനിലേക്ക് അതു കാത്തുസൂക്ഷിക്കും.
26: എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവന്‍ എന്നെയനുഗമിക്കട്ടെ. അപ്പോള്‍, ഞാനായിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനുമായിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.

മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം
27: ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാനെന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്.
28: പിതാവേ, അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും.
29: അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതുകേട്ടിട്ട്, ഇടിമുഴക്കമുണ്ടായെന്നു പറഞ്ഞു. എന്നാല്‍ ചിലര്‍, ഒരു മാലാഖ അവനോടു സംസാരിച്ചു എന്നും. 
30: യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.
31: ഇപ്പോഴാണ് ഈ ലോകത്തിന്റെ ന്യായവിധി. ഇപ്പോള്‍, ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.
32: ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാമനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.
33: അവനിതു പറഞ്ഞത്, താന്‍ ഏതുവിധത്തിലുള്ള മരണമാണു വരിക്കാന്‍പോകുന്നതെന്നു സൂചിപ്പിക്കാനാണ്.
34: അപ്പോള്‍ ജനക്കൂട്ടം അവനോടു ചോദിച്ചു: ക്രിസ്തു എന്നേയ്ക്കും നിലനില്ക്കുന്നു എന്നാണല്ലോ നിയമത്തില്‍ ഞങ്ങള്‍ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണീ മനുഷ്യപുത്രന്‍?
35: യേശു അവരോടു പറഞ്ഞു: അല്പസമയംകൂടെ പ്രകാശം നിങ്ങളുടെയിടയിലുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്ധകാരത്തില്‍ നടക്കുന്നവന്‍ താനെവിടേയ്ക്കാണു പോകുന്നതെന്ന് അറിയുന്നില്ല.
36: നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ അതില്‍ വിശ്വസിക്കുവിന്‍.

യഹൂദരുടെ അവിശ്വാസം
37: ഇതു പറഞ്ഞതിനുശേഷം യേശു അവരില്‍നിന്നു പോയി, രഹസ്യത്തിൽക്കഴിഞ്ഞു. അവന്‍ ഏറെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവരവനില്‍ വിശ്വസിച്ചില്ല.
38: ഏശയ്യാപ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണിത്. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരുവിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്?
39: അതുകൊണ്ട് അവര്‍ക്കു വിശ്വസിക്കാന്‍കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു:
40: അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും അങ്ങനെ, അവരെന്നിലേക്കു തിരിഞ്ഞ്, ഞാനവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ടതിന് അവിടുന്നവരുടെ കണ്ണുകൾ അന്ധമാക്കുകയും ഹൃദയം കഠിനമാക്കുകയും ചെയ്തു.
41: അവന്റെ മഹത്വംകാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ്, ഏശയ്യാ ഇങ്ങനെ പറഞ്ഞത്.
42: എന്നിട്ടും, അധികാരികളില്‍ത്തന്നെ അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി, ഫരിസേയരെ ഭയന്ന് അവരാരും അതേറ്റുപറഞ്ഞില്ല.
43: ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവരഭിലഷിച്ചു.
44: യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്.
45: എന്നെക്കാണുന്നവന്‍ എന്നെ അയച്ചവനെക്കാണുന്നു.
46: എന്നില്‍ വിശ്വസിക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.
47: എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാനവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്.
48: എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്കരിക്കുകയുംചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞ വചനംതന്നെ അന്തിമനാളിൽ അവനെ വിധിക്കും.
49: എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാനെന്തു പറയണം, എന്തു സംസാരിക്കണമെന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്പന നല്കിയിരിക്കുന്നു.
50: അവിടുത്തെ കല്പന നിത്യജീവനാണെന്നു ഞാനറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്പിച്ചപോലെതന്നെയാണ്.

അദ്ധ്യായം 13 


ശിഷ്യന്മാരുടെ പാദംകഴുകുന്നു
1: പെസഹാത്തിരുനാളിനു മുമ്പുതന്നെ യേശു, 
ഈ ലോകത്തുനിന്ന്, പിതാവിന്റെ പക്കലേക്കുപോകാനുള്ള അവന്റെ മണിക്കൂർ വന്നുവെന്നറിഞ്ഞു. ലോകത്തില്‍ സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനംവരെ, അവരെ സ്നേഹിച്ചു.
2: അത്താഴസമയത്ത്, പിശാച്, ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെയുള്ളിൽ, യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.
3: പിതാവു സകലതും തന്റെ കരങ്ങളിലേല്പിച്ചിരിക്കുന്നെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോകുകയും ചെയ്യുന്നെന്നും യേശു അറിഞ്ഞു.
4: അത്താഴത്തിനിടയില്‍ അവനെഴുന്നേറ്റ്, മേലങ്കിമാറ്റി, ഒരു കച്ചയെടുത്ത് അരയില്‍ച്ചുറ്റി.
5: അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത്, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ച്ചുറ്റിയിരുന്ന 
കച്ചകൊണ്ടു തുടയ്ക്കാനും തുടങ്ങി.
6: അവന്‍ ശിമയോന്‍ പത്രോസിന്റെയടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്റെ പാദങ്ങൾ കഴുകുകയോ?
7: യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീയറിയുന്നില്ല; എന്നാല്‍ പിന്നീടു നീയറിയും.
8: പത്രോസ് പറഞ്ഞു: നീയൊരിക്കലും എന്റെ പാദങ്ങൾ കഴുകരുത്. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്കെന്നോടുകൂടെ പങ്കുണ്ടായിരിക്കുകയില്ലാ.
9: ശിമയോന്‍ പത്രോസ് പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്റെ പാദങ്ങള്‍മാത്രമല്ലാ, കരങ്ങളും ശിരസ്സുംകൂടെ കഴുകണമേ!
10: യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്റെ കാലുകള്‍മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുദ്ധിയുള്ളവനായിരിക്കും.. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല.
11: തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് അവനറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളിലെല്ലാവരും ശുദ്ധിയുള്ളവരല്ലെന്ന് അവന്‍ പറഞ്ഞത്.
12: അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കിധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്നു നിങ്ങളറിയുന്നുവോ?
13: നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ.
14: നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.
15: എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കുചെയ്തതുപോലെ നിങ്ങളുംചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്കിയിരിക്കുന്നു.
16: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍ യജമാനനേക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവ
നേക്കാളും വലിയവനല്ല.
17: ഈക്കാര്യങ്ങളറിഞ്ഞ്, നിങ്ങളിതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍.
18: നിങ്ങളെല്ലാവരെയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാന്‍ തിരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം ഭക്ഷിക്കുന്നവന്‍ എനിക്കെതിരേ കുതികാലുയര്‍ത്തിയെന്ന തിരുവെഴുത്തു പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു.
19: അതു സംഭവിക്കുമ്പോള്‍ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനാണ്, സംഭവിക്കുന്നതിനുമുമ്പ്, ഇപ്പോൾത്തന്നെ ഞാന്‍ നിങ്ങളോടു പറയുന്നത്.
20: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവന്‍, എന്നെയയച്ചവനെ സ്വീകരിക്കുന്നു.

യൂദാസിന്റെ വഞ്ചനയെക്കുറിച്ച്
21: ഇതു പറഞ്ഞപ്പോള്‍ യേശു ആത്മാവിലസ്വസ്ഥനായി. അവന്‍ വ്യക്തമായി പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.
22: അവന്‍ ആരെപ്പറ്റിപ്പറയുന്നു എന്നറിയാതെ ശിഷ്യന്മാര്‍ അസ്വസ്ഥചിത്തരായി പരസ്പരം നോക്കി.
23: ശിഷ്യന്മാരില്‍ യേശു സ്നേഹിച്ചിരുന്നവന്‍ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു.
24: ശിമയോന്‍ പത്രോസ് അവനോട് ആംഗ്യംകാണിച്ചു: അവന്‍ ആരെപ്പറ്റി പറയുന്നെന്നു ചോദിക്കുക.
25: യേശുവിന്റെ വക്ഷസ്സില്‍ ചേര്‍ന്നുകിടന്നുകൊണ്ട് അവന്‍ ചോദിച്ചു: കര്‍ത്താവേ, ആരാണത്?
26: അവന്‍ പ്രതിവചിച്ചു: അപ്പക്കഷണംമുക്കി, ഞാനാര്‍ക്കു കൊടുക്കുന്നുവോ അവന്‍തന്നെ. അവന്‍ അപ്പക്കഷണംമുക്കി ശിമയോന്‍ സ്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു.
27: അപ്പക്കഷണം സ്വീകരിച്ചുകഴിഞ്ഞപ്പോൾ സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗംചെയ്യുക.
28: എന്നാല്‍, ഭക്ഷണത്തിനിരുന്നവരിലാരും അവന്‍ ഇതെന്തിനു പറഞ്ഞെന്നറിഞ്ഞില്ല.
29: പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാല്‍, നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുകയെന്നോ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുകയെന്നോ ആയിരിക്കാം യേശു അവനോടാവശ്യപ്പെട്ടതെന്നു ചിലര്‍ വിചാരിച്ചു.
30: ആ അപ്പക്കഷണംസ്വീകരിച്ച 
അവന്‍, ഉടനേ പുറത്തുപോയി. അപ്പോള്‍ രാത്രിയായിരുന്നു.

പുതിയ പ്രമാണം
31: അവന്‍ പുറത്തുപോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു.
32: ദൈവം അവനില്‍ മഹത്വപ്പെട്ടെങ്കില്‍ ദൈവമവനെ, തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍തന്നെ മഹത്വപ്പെടുത്തും.
33: എന്റെ കുഞ്ഞുങ്ങളേ, ഇനി അല്പസമയംകൂടെ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങളെന്നെയന്വേഷിക്കും. എന്നാല്‍, ഞാന്‍ യഹൂദരോടു പറഞ്ഞപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു, ഞാന്‍ പോകുന്നിടത്തേക്കുവരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
34: ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു.
35: നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങളെന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരുമറിയും.
36: ശിമയോന്‍ പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീയെവിടേയ്ക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാന്‍ പോകുന്നിടത്തേക്ക് ഇപ്പോളെന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും.
37: പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ത്തന്നെ നിന്നെ അനുഗമിക്കാന്‍ എനിക്കു കഴിയാത്തതെന്തുകൊണ്ട്? നിനക്കുവേണ്ടി എന്റെ ജീവന്‍ ഞാന്‍ ത്യജിക്കും.
38: യേശു പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവന്‍ ത്യജിക്കുമെന്നോ? സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീയെന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂകുകയില്ല.

മുന്നൂറ്റിയേഴാം ദിവസം: യോഹന്നാന്‍ 10 - 11


അദ്ധ്യായം 10


ആട്ടിന്‍കൂട്ടത്തിന്റെ ഉപമ
1: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്.
2: എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്.
3: കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നുകൊടുക്കുന്നു. ആടുകള്‍ അവന്റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും അവയെ പുറത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നു.
4: തനിക്കുള്ളവയെയെല്ലാം പുറത്തിറക്കിയിട്ട്, അവന്‍ അവയ്ക്കുമുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട്, ആടുകൾ അവനെയനുഗമിക്കുന്നു.
5: അവയൊരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരമറിയാത്തതുകൊണ്ട്, അവ അവരില്‍നിന്ന് ഓടിയകലും-
6: യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാല്‍, അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ മനസ്സിലാക്കിയില്ല.

നല്ല ഇടയന്‍
7: അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍.
8: എനിക്കുമുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല.
9: ഞാനാണു വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തുവരുകയും പുറത്തുപോകുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയുംചെയ്യും.
10: മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.
11: ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍, ആടുകള്‍ക്കുവേണ്ടി സ്വജീവനര്‍പ്പിക്കുന്നു.
12: ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍, ചെന്നായ് വരുന്നതുകാണുമ്പോള്‍, ആടുകളെയുപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന്, അവയെപ്പിടിക്കുകയും ചിതറിച്ചുകളയുകയുംചെയ്യുന്നു.
13: അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി ചിന്തയില്ലാത്തവനായതുകൊണ്ടുമാണ്.
14: ഞാന്‍ നല്ല ഇടയനാണ്. ഞാന്‍ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയുമറിയുന്നു.
15: പിതാവെന്നെയും ഞാന്‍ പിതാവിനേയും അറിയുന്നപോലെതന്നെ! ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവനര്‍പ്പിക്കുന്നു.
16: ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളുമെനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
17: വീണ്ടുമെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവനര്‍പ്പിക്കുന്നതിനാല്‍ പിതാവെന്നെ സ്‌നേഹിക്കുന്നു.
18: ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാനതു സ്വമനസ്സാ അര്‍പ്പിക്കുകയാണ്. അതര്‍പ്പിക്കാനും വീണ്ടുമെടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്.
19: ഈ വാക്കുകള്‍മൂലം യഹൂദരുടെയിടയില്‍ വീണ്ടും ഭിന്നതയുണ്ടായി.
20: അവനു പിശാചുണ്ട്; അവനു ഭ്രാന്താണ്; എന്തിന്, അവന്‍ പറയുന്നതു കേള്‍ക്കക്കുന്നൂ, എന്നിങ്ങനെ അവരില്‍ ഏറെപ്പേര്‍ പറഞ്ഞു.
21: എന്നാല്‍, മറ്റുള്ളവര്‍ പറഞ്ഞു: ഈ വാക്കുകള്‍ പിശാചുബാധിതന്റേതല്ല; പിശാചിന് അന്ധരുടെ കണ്ണുകള്‍ തുറക്കാന്‍കഴിയുമോ?

യേശു ദൈവപുത്രന്‍
22: ജറുസലെമില്‍ അപ്പോൾ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. അതു ശീതകാലവുമായിരുന്നു.
23: യേശു ദേവാലയത്തിലെ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍
24: യഹൂദര്‍ അവനുചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാളിങ്ങനെ സന്ദിഗ്ദ്ധാവസ്ഥയില്‍ നിറുത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക.
25: യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യംനല്കുന്നു.
26: എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല.
27: എന്റെ ആടുകള്‍, എന്റെ സ്വരം ശ്രവിക്കുന്നു. എനിക്കവയെ അറിയാം. അവ എന്നെയനുഗമിക്കുന്നു.
28: ഞാന്‍, അവയ്ക്കു നിത്യജീവന്‍ നല്കുകയുംചെയ്യുന്നു. അവയൊരിക്കലും നശിച്ചുപോകുകയില്ല. അവയെ എന്റെയടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
29: അവയെ എനിക്കു നല്കിയ എന്റെ പിതാവ്, എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
30: ഞാനും പിതാവും ഒന്നാകുന്നു.
31: യഹൂദര്‍ അവനെയെറിയാന്‍ വീണ്ടും കല്ലുകളെടുത്തു.
32: യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ലപ്രവൃത്തികള്‍ ഞാന്‍ നിങ്ങളെക്കാണിച്ചു. ഇവയില്‍ ഏതുപ്രവൃത്തിമൂലമാണു നിങ്ങളെന്നെ കല്ലെറിയുന്നത്?
33: യഹൂദര്‍ അവനോടു പറഞ്ഞു: ഏതെങ്കിലും നല്ലപ്രവൃത്തികള്‍മൂലമല്ല, ദൈവദൂഷണംമൂലമാണു ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കേ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു.
34: യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
35: ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെയടുത്തേക്കു വന്നുവോ അവരെ ദൈവങ്ങളെന്ന് അവന്‍ വിളിച്ചു.
36: അങ്ങനെയെങ്കില്‍, പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണെന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നെന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ?
37: ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെന്നെ വിശ്വസിക്കേണ്ടാ.
38: എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങളെന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവെന്നിലും ഞാന്‍ പിതാവിലുമാണെന്നു നിങ്ങളറിയുകയും ആ അറിവില്‍ നിലനില്ക്കുകയുംചെയ്യും.
39: വീണ്ടുമവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍നിന്ന് രക്ഷപെട്ടു.
40: ജോര്‍ദ്ദാന്റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്നാനംനല്കിയിരുന്ന സ്ഥലത്തേക്ക് അവന്‍ വീണ്ടും പോയി, അവിടെത്താമസിച്ചു.
41: ഏറെപ്പേര്‍ അവന്റെയടുത്തു വന്നു. അവര്‍ പറഞ്ഞു: യോഹന്നാന്‍ ഒരടയാളവും പ്രവര്‍ത്തിച്ചില്ല. എന്നാല്‍, ഈ മനുഷ്യനെപ്പറ്റി യോഹന്നാന്‍ പറഞ്ഞിരുന്നതെല്ലാം സത്യമാണ്.
42: അവിടെവച്ച് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.

അദ്ധ്യായം 11 


ലാസറിന്റെ മരണം
1: ലാസര്‍ എന്ന ഒരുവന്‍ രോഗബാധിതനായി. അവന്‍ മറിയത്തിന്റെയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍നിന്നുള്ളവനായിരുന്നു.
2: ഈ മറിയമാണു സുഗന്ധതൈലംകൊണ്ടു കര്‍ത്താവിനെ പൂശുകയും തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയുംചെയ്തത്. ഇവളുടെ സഹോദരന്‍ ലാസറാണു രോഗബാധിതനായത്.
3: കര്‍ത്താവേ, ഇതാ, അങ്ങു സ്നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നെന്നുപറയാന്‍ ആ സഹോദരിമാര്‍ അവന്റെയടുക്കലേക്ക് ആളയച്ചു.
4: അതുകേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തിലവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി, ദൈവപുത്രന്‍ മഹത്വപ്പെടുന്നതിനുമുള്ളതാണ്.
5: യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.
6: എങ്കിലും അവന്‍ രോഗിയായെന്നുകേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടുദിവസംകൂടെ ചെലവഴിച്ചു.
7: അനന്തരം, അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: നമുക്കു വീണ്ടും യൂദയായിലേക്കു പോകാം.
8: ശിഷ്യന്മാര്‍ ചോദിച്ചു: ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോകുകയാണോ?
9: യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ തട്ടിവീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവന്‍ കാണുന്നു.
10: രാത്രി നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല.
11: ഇവ പറഞ്ഞശേഷം അവന്‍ തുടര്‍ന്നു: നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെയുണര്‍ത്താന്‍ ഞാന്‍ പോകുന്നു.
12: ശിഷ്യന്മാര്‍ പറഞ്ഞു: കര്‍ത്താവേ, ഉറങ്ങുകയാണെങ്കില്‍ അവന്‍ സൗഖ്യംപ്രാപിക്കും.
13: യേശു അവന്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് അവര്‍ വിചാരിച്ചു.
14: അപ്പോള്‍ യേശു വ്യക്തമായി അവരോടു പറഞ്ഞു: ലാസര്‍ മരിച്ചുപോയി.
15: നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാനവിടെ ഇല്ലാതിരുന്നതിനാല്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക്, അവന്റെയടുത്തേക്കു പോകാം.
16: ദീദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ് അപ്പോള്‍ മറ്റുശിഷ്യന്മാരോടു പറഞ്ഞു: അവനോടുകൂടെ മരിക്കാന്‍, നമുക്കും പോകാം.

യേശു ഉത്ഥാനവും ജീവനും
17: ലാസര്‍ സംസ്കരിക്കപ്പെട്ടിട്ടു നാലുദിവസമായെന്ന് യേശു അവിടെയെത്തിയപ്പോളറിഞ്ഞു.
18: ബഥാനിയാ, ജറുസലെമിനടുത്ത് ഏകദേശം പതിനഞ്ചു സ്താദിയോണ്‍ അപ്പുറമായിരുന്നു.
19: അനേകം യഹൂദര്‍ മര്‍ത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാന്‍ വന്നിരുന്നു.
20: യേശു വരുന്നെന്നുകേട്ടപ്പോള്‍ മര്‍ത്താ ചെന്ന്, അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെയിരുന്നു.
21: മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു.
22: എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം, നിനക്കു തരുമെന്ന് എനിക്കറിയാം.
23: യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്ക്കും.
24: മര്‍ത്താ അവനോടുപറഞ്ഞു: അന്തിമനാളിലെ ഉത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം.
25: യേശു അവളോടു പറഞ്ഞു: ഞാനാകുന്നൂ ഉത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
26: അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയുംചെയ്യുന്നവന്‍ നിത്യമായി മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?
27: അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തുവാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

യേശു കരയുന്നു
28: ഇതു പറഞ്ഞിട്ട്, അവള്‍ പോയി, തന്റെ സഹോദരിയായ മറിയത്തെ വിളിച്ച്, ഇതാ, ഗുരു ഇവിടെയുണ്ട്; നിന്നെ വിളിക്കുന്നെന്നു സ്വകാര്യമായിപ്പറഞ്ഞു.
29: ഇതു കേട്ടയുടനെ അവളെഴുന്നേറ്റ്, അവന്റെയടുത്തേക്കു ചെന്നു.
30: യേശു അപ്പോഴും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. മര്‍ത്താ, കണ്ടുമുട്ടിയ സ്ഥലത്തുതന്നെ അവന്‍ നില്‍ക്കുകയായിരുന്നു.
31: മറിയം തിടുക്കത്തിലെഴുന്നേറ്റു പുറത്തേക്കു പോകുന്നതു കണ്ട്, വീട്ടില്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന യഹൂദര്‍ അവളെയനുഗമിച്ചു. അവള്‍ ശവകുടീരത്തിങ്കല്‍ കരയാന്‍പോകുകയാണെന്ന് അവര്‍ വിചാരിച്ചു.
32: മറിയം, യേശു നിന്നിരുന്നിടത്തു വന്ന്, അവനെക്കണ്ടപ്പോള്‍ കാല്ക്കല്‍വീണു പറഞ്ഞു: കര്‍ത്താവേ, നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല.
33: അവളും അവളോടുകൂടെവന്ന യഹൂദരും കരയുന്നതുകണ്ടപ്പോള്‍ യേശു ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട്, അസ്വസ്ഥനായി ചോദിച്ചു:
34: അവനെ നിങ്ങൾ അടക്കിയിരിക്കുന്നതെവിടെയാണ്? അവരവനോടു പറഞ്ഞു: കര്‍ത്താവേ, വന്നു കാണുക.
35: യേശു കണ്ണീര്‍പൊഴിച്ചു.
36: അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നോക്കൂ, അവനെത്രമാത്രം അവനെ സ്‌നേഹിച്ചിരുന്നു!
37: എന്നാല്‍ അവരില്‍ച്ചിലര്‍ പറഞ്ഞു: അന്ധന്റെ കണ്ണുതുറന്ന ഈ മനുഷ്യന്, ഇവനെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?

ലാസറിനെ ഉയിര്‍പ്പിക്കുന്നു
38: യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കല്‍ വന്നു. അതൊരു ഗുഹയായിരുന്നു. അതിന്മേല്‍ ഒരു കല്ലുവച്ചിരുന്നു.
39: യേശു പറഞ്ഞു: ആ കല്ലെടുത്തുമാറ്റുവിന്‍. മരിച്ചയാളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: ഇപ്പോള്‍ ദുര്‍ഗ്ഗന്ധമുണ്ടായിരിക്കും. ഇതു നാലാംദിവസമാണ്.
40: യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?
41: അപ്പോൾ, അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുകളുയർത്തിപ്പറഞ്ഞു: പിതാവേ, അങ്ങെന്നെ ശ്രവിച്ചതിനാല്‍ ഞാനങ്ങേയ്ക്കു നന്ദിപറയുന്നു.
42: അങ്ങെന്നെ എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്നു ചുറ്റുംനില്‍ക്കുന്ന ജനക്കൂട്ടം, വിശ്വസിക്കുന്നതിനുവേണ്ടിയാണു ഞാനിതുപറയുന്നത്.
43: ഇതുപറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തുവരുക.
44: അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു. അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം കച്ചകൊണ്ട് ആവരണംചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ.

യേശുവിനെ വധിക്കാനാലോചന
45: മറിയത്തിന്റെയടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ അവന്‍ പ്രവര്‍ത്തിച്ചവകണ്ട്, അവനില്‍ വിശ്വസിച്ചു.
46: എന്നാല്‍, അവരില്‍ച്ചിലര്‍ ചെന്ന്, യേശു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഫരിസേയരോടു പറഞ്ഞു.
47: അപ്പോള്‍, പ്രധാനപുരോഹിതന്മാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടിപ്പറഞ്ഞു: നാമെന്താണു ചെയ്യേണ്ടത്? ഈ മനുഷ്യന്‍ വളരെയധികം അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ.
48: അവനെ നാമിങ്ങനെവിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന്, നമ്മുടെ സ്ഥലവും ജനത്തെയും പിടിച്ചെടുക്കും.
49: അവരിലൊരുവനും ആ വര്‍ഷത്തെ മഹാപുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്‍ക്ക് ഒന്നുമറിഞ്ഞുകൂടാ.
50: ജനംമുഴുവന്‍ നശിക്കാതിരിക്കാനായി, അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.
51: അവനിതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ മഹാപുരോഹിതന്‍ എന്നനിലയില്‍, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു-
52: ജനത്തിനുവേണ്ടിമാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും.
53: അന്നുമുതല്‍ അവനെ വധിക്കാന്‍ അവരാലോചിച്ചുകൊണ്ടിരുന്നു.
54: അതുകൊണ്ട്, യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ അവിടെനിന്നുപോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിംപട്ടണത്തില്‍, ശിഷ്യരോടൊത്തു വസിച്ചു.
55: യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. ഗ്രാമങ്ങളില്‍നിന്നു വളരെപ്പേര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതിന്, പെസഹായ്ക്കുമുമ്പേ ജറുസലെമിലേക്കു പോയി.
56: അവര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ട് ദേവാലയത്തില്‍വച്ചു പരസ്പരം ചോദിച്ചു: നിങ്ങളെന്തു വിചാരിക്കുന്നു? അവന്‍ തിരുനാളിനു വരികയില്ലെന്നോ?
57: അവനെവിടെയാണെന്ന് ആര്‍ക്കെങ്കിലും വിവരംലഭിച്ചാല്‍, അവനെ ബന്ധിക്കേണ്ടതിനു തങ്ങളെ അറിയിക്കണമെന്നു 
പ്രധാനപുരോഹിതന്മാരും ഫരിസേയരും കല്പനകൊടുത്തിരുന്നു.