വചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുന്നൂറ്റിയറുപതാം ദിവസം: വെളിപാട് 20 -22


അദ്ധ്യായം 20


ആയിരംവര്‍ഷത്തെ ഭരണം
1: സ്വര്‍ഗ്ഗത്തിൽനിന്നൊരു ദൂതനിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കൈയില്‍ പാതാളത്തിന്റെ താക്കോലും വലിയൊരു ചങ്ങലയുമുണ്ട്.
2: അവന്‍ ഒരുഗ്രസര്‍പ്പത്തെ -സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ- പിടിച്ച്, ആയിരംവര്‍ഷത്തേക്കു ബന്ധനത്തിലാക്കി.
3: അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതിലടച്ചു മുദ്രവച്ചു. ആയിരംവര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു.
4: പിന്നെ ഞാന്‍ കുറേ സിംഹാസനങ്ങള്‍ കണ്ടു. അവയിലിരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്കിയ സാക്ഷ്യത്തെപ്രതി ശിരശ്ഛേദംചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര സ്വീകരിക്കുകയുംചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍പ്രാപിക്കുകയും ആയിരംവര്‍ഷം ക്രിസ്തുവിനോടുകൂടെ വാഴുകയും ചെയ്തു.
5: ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരിലവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍പ്രാപിച്ചില്ല.
6: ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായിരിക്കും. അവരവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും.

സാത്താനു ലഭിച്ച ശിക്ഷ
7: എന്നാല്‍, ആയിരം വര്‍ഷംതികയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍നിന്നു മോചിതനാകും.
8: ഭൂമിയുടെ നാലുകോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്, മാഗോഗ് എന്നിവയെ യുദ്ധത്തിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരികളോളമായിരിക്കും.
9: അവര്‍ ഭൂതലത്തില്‍ക്കയറിവന്നു വിശുദ്ധരുടെ പാളയവും പ്രിയപ്പെട്ട പട്ടണവും വളഞ്ഞു. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങി.
10: അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും.

അവസാന വിധി
11: ഞാന്‍ വെണ്മയേറിയ ഒരു വലിയ സിംഹാസനവും അതിലിരിക്കുന്നവനെയും കണ്ടു. അവന്റെ സന്നിധിയില്‍നിന്നു ഭൂമിയുമാകാശവും ഓടിയകന്നു. അവയ്ക്ക്, ഒരു സങ്കേതവും ലഭിച്ചില്ല.
12: മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരു ഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളിലെഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
13: തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു.
14: മൃത്യുവും പാതാളവും അഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്നിത്തടാകം 
15: ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു.

അദ്ധ്യായം 21

    
പുതിയ ആകാശം പുതിയ ഭൂമി
1: ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലുമപ്രത്യക്ഷമായി.
2: വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
3: സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന്, അവരോടൊത്തു വസിക്കും. അവരവിടുത്തെ ജനമായിരിക്കും. അവിടുന്നവരോടുകൂടെയായിരിക്കുകയും ചെയ്യും.
4: അവിടുന്ന്, അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണമുണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
5: സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്.
6: പിന്നെ അവനെന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
7: വിജയംവരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാനവനു ദൈവവും അവനെനിക്കു മകനുമായിരിക്കും.
8: എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി, തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.

സ്വര്‍ഗ്ഗീയ ജറുസലെം
9: അവസാനത്തെ ഏഴു മഹാമാരികള്‍നിറഞ്ഞ ഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരിലൊരുവന്‍ വന്ന്, എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചുതരാം.
10: അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവിലെന്നെക്കൊണ്ടുപോയി. സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു.
11: അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു. അതിന്റെ തിളക്കം, അമൂല്യമായ രത്നത്തിനും
സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികംപോലെ നിര്‍മ്മലം.
12: അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളുമുണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളെഴുതപ്പെട്ടിരുന്നു.
13: കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാറു മൂന്നു കവാടങ്ങള്‍.
14: നഗരത്തിന്റെ മതിലിനു പന്ത്രണ്ടടിസ്ഥാനങ്ങളുണ്ടായിരുന്നു; അവയിന്മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകളും.
15: എന്നോടു സംസാരിച്ചവന്റെയടുക്കല്‍ നഗരവും അതിന്റെ കവാടങ്ങളും മതിലുകളുമളക്കാന്‍, സ്വര്‍ണ്ണംകൊണ്ടുള്ള അളവുകോലുണ്ടായിരുന്നു.
16: നഗരം സമചതുരമായി സ്ഥിതിചെയ്യുന്നു. അതിനു നീളത്തോളംതന്നെ വീതി. അവന്‍ ആ ദണ്ഡുകൊണ്ടു നഗരമളന്നു- പന്തീരായിരം സ്താദിയോണ്‍. അതിന്റെ നീളവും വീതിയും ഉയരവും തുല്യം.
17: അവന്‍ അതിന്റെ മതിലുമളന്നു: മനുഷ്യന്റെ തോതനുസരിച്ച്, നൂറ്റിനാല്പത്തിനാല് മുഴം; അതുതന്നെയായിരുന്നു ദൂതന്റെ തോതും.
18: മതില്‍ സൂര്യകാന്തംകൊണ്ട്. നഗരം തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചതും സ്ഫടികതുല്യം നിര്‍മ്മലവുമായിരുന്നു.
19: നഗരമതിലിന്റെ അടിസ്ഥാനങ്ങള്‍ എല്ലാത്തരം രത്നങ്ങള്‍കൊണ്ടലംകൃതം. ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം,
20: അഞ്ചാമത്തേതു ഗോമേദകം ആറാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു പത്മരാഗം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേതു സൗഗന്ധികം.
21: പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ടുണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിന്റെ തെരുവീഥി അച്ഛസ്ഫടികതുല്യമായ തനിത്തങ്കമായിരുന്നു.
22: നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം.
23: നഗരത്തിനു പ്രകാശംനല്കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു.
24: അതിന്റെ ദീപം കുഞ്ഞാടാണ്. അതിന്റെ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.
25: അതിന്റെ കവാടങ്ങള്‍ പകല്‍സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രിയില്ലതാനും.
26: ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
27: എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.

അദ്ധ്യായം 22

    
    1: ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്ഫടികംപോലെ തെളിഞ്ഞതുമായ ജീവജലത്തിന്റെ നദി അവനെനിക്കു കാണിച്ചുതന്നു.
    2: നഗരവീഥിയുടെ മദ്ധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന ജീവന്റെ വൃക്ഷം നില്ക്കുന്നു. അതു മാസംതോറും ഫലംതരുന്നു. ആ വൃക്ഷത്തിന്റെ ഇലകള്‍ ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്.
    3: ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നുമുണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിലുണ്ടായിരിക്കും.
    4: അവിടുത്തെ ദാസര്‍ അവിടുത്തെയാരാധിക്കും. അവര്‍, അവിടുത്തെ മുഖം ദര്‍ശിക്കും. അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തിലുണ്ടായിരിക്കും.
    5: ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്കാവശ്യമില്ല. ദൈവമായ കര്‍ത്താവ്, അവരുടെമേല്‍ പ്രകാശിക്കുന്നു. അവരെന്നേയ്ക്കും വാഴും.

    ക്രിസ്തുവിന്റെ പ്രത്യാഗമനം
    6: അവനെന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ ദാസര്‍ക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവു തന്റെ ദൂതനെ അയച്ചിരിക്കുന്നു.
    7: ഇതാ, ഞാന്‍ വേഗം വരുന്നു. ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ കാക്കുന്നവന്‍ ഭാഗ്യവാന്‍.
    8: യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്തു. ഇവ കേള്‍ക്കുകയും കാണുകയുംചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെയാരാധിക്കാന്‍ ഞാനവന്റെ കാല്ക്കല്‍ വീണു.
    9: അപ്പോള്‍ അവനെന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്. ദൈവത്തെയാരാധിക്കുക.
    10: വീണ്ടും അവനെന്നോടു പറഞ്ഞു: ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ നീ മുദ്രിതമായി സൂക്ഷിക്കേണ്ടാ. എന്തെന്നാല്‍, സമയമടുത്തിരിക്കുന്നു.
    11: അനീതി ചെയ്തിരുന്നവന്‍ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയുമങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാനിനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്ധനിനിയും വിശുദ്ധീകരിക്കപ്പെടട്ടെ. 
    12 : ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലംനല്കാനാണു ഞാന്‍ വരുന്നത്.
    13: ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയുമന്തവും.
    14 : ജീവന്റെ വൃക്ഷത്തിന്മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
    15: നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയുംചെയ്യുന്ന സകലരും പുറത്ത്.
    16: യേശുവായ ഞാന്‍ സഭകളെക്കുറിച്ചു നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്റെ വേരും സന്തതിയുമാണ്; പ്രഭാപൂര്‍ണ്ണനായ പ്രഭാതനക്ഷത്രം.
    17: ആത്മാവും മണവാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.

    ഉപസംഹാരം
    18: ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികള്‍ ദൈവം അവന്റെമേലയയ്ക്കും.
    19: ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍നിന്ന് ആരെങ്കിലുമെന്തെങ്കിലുമെടുത്തുകളഞ്ഞാല്‍, ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്‌, ദൈവം എടുത്തുകളയും.
    20: ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമേന്‍; കര്‍ത്താവായ യേശുവേ, വരണമേ!
    21: കര്‍ത്താവായ യേശുവിന്റെ കൃപ എല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ!

മുന്നൂറ്റിയമ്പത്തൊമ്പതാം ദിവസം: വെളിപാട് 16 -19


അദ്ധ്യായം 16


ക്രോധത്തിന്റെ പാത്രങ്ങള്‍
1: ശ്രീകോവിലില്‍നിന്ന് ആ ഏഴുദൂതന്മാരോടു പറയുന്ന ഒരു വലിയസ്വരം ഞാന്‍ കേട്ടു: നിങ്ങള്‍ പോയി, ദൈവകോപത്തിന്റെ ആ ഏഴുപാത്രങ്ങള്‍ ഭൂമിയിലേക്കൊഴിക്കുക.
2: ഉടനെ ഒന്നാമന്‍പോയി, തന്റെ പാത്രം ഭൂമിയിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തില്‍ ദുര്‍ഗന്ധംവമിക്കുന്ന വ്രണങ്ങളുണ്ടായി.
3: രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍, മരിച്ചവന്റെ രക്തംപോലെയായി. കടലിലെ സര്‍വ്വജീവികളും ചത്തുപോയി.
4: മൂന്നാമന്‍ തന്റെ പാത്രം നദികളിലും നീരുറവകളിലുമൊഴിച്ചു. അവ രക്തമായിമാറി.
5: അപ്പോള്‍ ജലത്തിന്റെ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്ധനുമായ അങ്ങ്, ഈ വിധികളില്‍ നീതിമാനാണ്.
6: അവര്‍ വിശുദ്ധരുടെയും പ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞു. എന്നാല്‍, അങ്ങവര്‍ക്കു രക്തംകുടിക്കാന്‍കൊടുത്തു. അതാണവര്‍ക്കു കിട്ടേണ്ടത്.
7: അപ്പോള്‍ ബലിപീഠം പറയുന്നതുകേട്ടു: അതേ, സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയുംനിറഞ്ഞതാണ്.
8: നാലാമന്‍ തന്റെ പാത്രം സൂര്യന്റെമേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്നികൊണ്ടു ദഹിപ്പിക്കാന്‍ അതിനനുവാദംലഭിച്ചു.
9: അത്യുഷ്ണത്താല്‍ മനുഷ്യര്‍ വെന്തെരിഞ്ഞു. ആ മഹാമാരികളുടെമേല്‍ അധികാരമുണ്ടായിരുന്ന ദൈവത്തിന്റെ നാമം അവര്‍ ദുഷിച്ചു. അവരനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോചെയ്തില്ല.
10: അഞ്ചാമന്‍ തന്റെ പാത്രം മൃഗത്തിന്റെ സിംഹാസനത്തിന്മേലൊഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യര്‍ കഠിനവേദനകൊണ്ടു നാവുകടിച്ചു.
11: വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചനുതപിച്ചില്ല.
12: ആറാമത്തെ ദൂതന്‍ തന്റെ പാത്രം യൂഫ്രട്ടീസ് മഹാനദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നുള്ള രാജാക്കന്മാര്‍ക്കു വഴിയൊരുക്കപ്പെട്ടു.
13: സര്‍പ്പത്തിന്റെ വായില്‍നിന്നും മൃഗത്തിന്റെ വായില്‍നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും പുറപ്പെട്ട തവളകള്‍പോലുള്ള മൂന്നശുദ്ധാത്മാക്കളെ ഞാന്‍ കണ്ടു.
14: അവര്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിനത്തിലെ യുദ്ധത്തിനായി, ലോകമെമ്പാടുമുള്ള രാജാക്കന്മാരെ ഒന്നിച്ചുകൂട്ടാന്‍ പുറപ്പെട്ടവരും അടയാളങ്ങള്‍ കാണിക്കുന്നവരുമായ പൈശാചികാത്മാക്കളാണ്.
15: ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്നനായി മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനായിത്തീരാതെ വസ്ത്രംധരിച്ച്, ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍.
16: ഹെബ്രായഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ അവരെയൊന്നിച്ചുകൂട്ടി.
17: ഏഴാമന്‍ തന്റെ പാത്രം അന്തരീക്ഷത്തിലൊഴിച്ചു. അപ്പോള്‍ ശ്രീകോവിലിലെ സിംഹാസനത്തില്‍നിന്ന് ഒരു വലിയസ്വരം പുറപ്പെട്ടു: ഇതാ, തീര്‍ന്നു.
18: അപ്പോള്‍ മിന്നല്‍പ്പിണരുകളും ഉച്ചഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂമിയില്‍ മനുഷ്യരുണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്തവിധം അത്രവലിയ ഭൂകമ്പവുമുണ്ടായി. മഹാനഗരം മൂന്നായിപ്പിളര്‍ന്നു.
19: ജനതകളുടെ പട്ടണങ്ങള്‍ നിലംപതിച്ചു. തന്റെ ഉഗ്രക്രോധത്തിന്റെ ചഷകം, മട്ടുവരെ കുടിപ്പിക്കാന്‍വേണ്ടി മഹാബാബിലോണിനെ ദൈവം പ്രത്യേകമോര്‍മ്മിച്ചു.
20: ദ്വീപുകളെല്ലാം ഓടിയൊളിച്ചു; പര്‍വ്വതങ്ങള്‍ കാണാതായി. 
21: താലന്തുകളുടെ ഭാരമുള്ള, വലിയകല്ലുകളുടെ പെരുമഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍പ്പതിച്ചു. കന്മഴയാകുന്ന മഹാമാരിനിമിത്തം മനുഷ്യര്‍ ദൈവത്തെ ദുഷിച്ചു. അത്, അത്രഭയങ്കരമായിരുന്നു.

അദ്ധ്യായം 17

    
കുപ്രസിദ്ധവേശ്യയും മൃഗവും
1: ഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരിലൊരുവന്‍വന്ന് എന്നോടു പറഞ്ഞു: വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം.
2: അവളോടുകൂടെ ഭൂമിയിലെ രാജാക്കന്മാര്‍ വ്യഭിചാരംചെയ്തു. അവളുടെ ദുര്‍വൃത്തിയുടെ വീഞ്ഞുകുടിച്ച്, ഭൂവാസികള്‍ ഉന്മത്തരായി.
3: ആ ദൂതന്‍ ആത്മാവില്‍ എന്നെ മരുഭൂമിയിലേക്കു നയിച്ചു. ദൈവദൂഷണപരമായ നാമങ്ങള്‍നിറഞ്ഞതും, ഏഴുതലയും പത്തുകൊമ്പും കടുംചെമപ്പുനിറവുമുള്ളതുമായ ഒരു മൃഗത്തിന്റെമേലിരിക്കുന്ന ഒരു സ്ത്രീയെ ഞാന്‍കണ്ടു.
4: ആ സ്ത്രീ, ധൂമ്രവും കടുംചെമപ്പും നിറമുള്ള വസ്ത്രംധരിച്ചിരുന്നു. സ്വര്‍ണ്ണവും വിലപിടിച്ചരത്നങ്ങളും മുത്തുകളുംകൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ലേച്ഛതകളുംകൊണ്ടുനിറഞ്ഞ ഒരു പൊന്‍ചഷകം അവളുടെ കൈയിലുണ്ടായിരുന്നു.
5: അവളുടെ നെറ്റിത്തടത്തില്‍ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോണ്‍- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്.
6: ആ സ്ത്രീ വിശുദ്ധരുടെയും യേശുവിന്റെ സാക്ഷികളുടെയും രക്തംകുടിച്ചുന്മത്തയായി ലഹരിപിടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു. അവളെക്കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതപരതന്ത്രനായി.
7: അപ്പോള്‍ ദൂതനെന്നോടു പറഞ്ഞു: നീ എന്തുകൊണ്ടു വിസ്മയിക്കുന്നു? ആ സ്ത്രീയുടെയും അവളെ വഹിക്കുന്ന ഏഴുതലയും പത്തുകൊമ്പുമുള്ള മൃഗത്തിന്റെയും രഹസ്യം ഞാന്‍ നിന്നോടു പറയാം.
8: നീ കണ്ട ആ മൃഗമുണ്ടായിരുന്നു; എന്നാല്‍ ഇപ്പോളില്ല. അതു പാതാളത്തില്‍നിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്ഥാപനംമുതല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്മയിക്കും.
9: ഇവിടെയാണു ജ്ഞാനമുള്ള മനസ്സിന്റെ ആവശ്യം. ഏഴുതലകള്‍ ആ സ്ത്രീ ഉപവിഷ്ടയായിരിക്കുന്ന ഏഴുമലകളാണ്. അവ ഏഴുരാജാക്കന്മാരുമാണ്.
10: അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോഴുണ്ട്. മറ്റൊരാള്‍ ഇനിയും വന്നിട്ടില്ല. അവന്‍ വരുമ്പോള്‍ ചുരുങ്ങിയകാലത്തേയ്ക്കേ ഇവിടെ വസിക്കുകയുള്ളൂ.
11: ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ മൃഗം എട്ടാമത്തേതും ഏഴില്‍പ്പെട്ടതുമാണ്. അതു നാശത്തിലേക്കു പോകുന്നു.
12: നീ കണ്ട പത്തുകൊമ്പുകള്‍ പത്തുരാജാക്കന്മാരാണ്. അവരിനിയും രാജത്വംസ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്മാരുടെ അധികാരംസ്വീകരിക്കേണ്ടവരാണവര്‍.
13: അവര്‍ക്ക് ഒരേ മനസ്സാണുള്ളത്. തങ്ങളുടെ ശക്തിയുമധികാരവും അവര്‍ മൃഗത്തിനേല്പിച്ചുകൊടുക്കുന്നു.
14: ഇവര്‍ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് അവരെക്കീഴ്‌പ്പെടുത്തും. എന്തെന്നാല്‍, അവന്‍ നാഥന്മാരുടെ നാഥനും രാജാക്കന്മാരുടെ രാജാവുമാണ്. അവനോടുകൂടെയുള്ളവര്‍ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ്.
15: പിന്നെ അവനെന്നോടു പറഞ്ഞു: വേശ്യ ഇരിക്കുന്നതായി നീ കാണുന്ന ജലപ്പരപ്പ്, ജനതകളും ജനസമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാണ്.
16: നീ കാണുന്ന പത്തുകൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്നയുമാക്കും. അവളുടെ മാംസംഭക്ഷിക്കുകയും അവളെ അഗ്നിയില്‍ ദഹിപ്പിക്കുകയുംചെയ്യും.
17: എന്തെന്നാല്‍, ദൈവത്തിന്റെ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്സോടെ മൃഗത്തിനു തങ്ങളുടെ രാജത്വംനല്കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
18: നീ കാണുന്ന ആ സ്ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേല്‍ അധീശത്വമുള്ള മഹാനഗരമാണ്.

അദ്ധ്യായം 18


ബാബിലോണിന്റെ പതനം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍നിന്നു വേറൊരുദൂതന്‍ ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു വലിയഅധികാരമുണ്ടായിരുന്നു. അവന്റെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു.
2: അവന്‍ ശക്തമായസ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോണ്‍ വീണു! അവള്‍ പിശാചുക്കളുടെ വാസസ്ഥലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്സവുമായ സകലപക്ഷികളുടെയും താവളവുമായി.
3: എന്തെന്നാല്‍, സകലജനതകളും അവളുടെ ഭോഗാസക്തിയുടെ മാദകമായവീഞ്ഞു പാനംചെയ്തു. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചാരംചെയ്തു. അവളുടെ സുഖഭോഗവസ്തുക്കള്‍വഴി വ്യാപാരികള്‍ ധനികരായി.
4: സ്വര്‍ഗ്ഗത്തില്‍നിന്നു വേറൊരുസ്വരം ഞാന്‍ കേട്ടു: എന്റെ ജനമേ, അവളില്‍നിന്നോടിയകലുവിന്‍. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍പ്പതിച്ച മഹാമാരികള്‍ നിങ്ങളെയും പിടികൂടും.
5: അവളുടെ പാപങ്ങള്‍ ആകാശത്തോളം കൂമ്പാരംകൂടിയിരിക്കുന്നു. ദൈവം അവളുടെയതിക്രമങ്ങള്‍ ഓര്‍മ്മിക്കുകയുംചെയ്തിരിക്കുന്നു.
6: അവള്‍ കൊടുത്തതുപോലെതന്നെ അവള്‍ക്കും തിരികെക്കൊടുക്കുവിന്‍. അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി പ്രതിഫലം നല്കുവിന്‍. അവള്‍ കലര്‍ത്തിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുവിന്‍.
7: അവള്‍ തന്നെത്തന്നെ എത്രത്തോളം മഹത്വപ്പെടുത്തുകയും സുഖഭോഗങ്ങളനുഭവിക്കുകയുംചെയ്തുവോ അത്രത്തോളം പീഡനവും ദുഃഖവും അവള്‍ക്കു നല്കുവിന്‍. എന്തെന്നാല്‍, അവള്‍ ഹൃദയത്തില്‍ പറയുന്നു: ഞാന്‍ രാജ്ഞിയായി വാഴുന്നു. ഞാന്‍ വിധവയല്ല. എനിക്കൊരിക്കലും വിലപിക്കേണ്ടിവരുകയില്ല.
8: തന്മൂലം ഒറ്റദിവസംകൊണ്ട് അവളുടെമേല്‍ മഹാമാരികള്‍ വരും- മരണവും വിലാപവും ക്ഷാമവും. അഗ്നിയിലവള്‍ ദഹിപ്പിക്കപ്പെടും. അവളെ വിധിക്കുന്ന ദൈവമായ കര്‍ത്താവു ശക്തനാണ്. 

ജനങ്ങൾ ബാബിലോണിനെക്കുറിച്ചു വിലപിക്കുന്നു
9: അവളോടൊത്തു വ്യഭിചാരംചെയ്യുകയും ഭോഗജീവിതം നയിക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാര്‍ അവള്‍കത്തിയെരിയുന്ന പുകകാണുമ്പോള്‍ അവളെക്കുറിച്ചു കരയുകയും അലമുറയിടുകയുംചെയ്യും.
10: അവളുടെ പീഡകളെക്കുറിച്ചുള്ള ഭയംനിമിത്തം, അകലെനിന്നുകൊണ്ട് അവര്‍ പറയും: കഷ്ടം, കഷ്ടം മഹാനഗരമേ! സുശക്തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴിഞ്ഞല്ലോ!
11: ഭൂമിയിലെ വ്യാപാരികള്‍ അവളെക്കുറിച്ചു കരയുകയും ദുഃഖിക്കുകയുംചെയ്യുന്നു. അവരുടെ കച്ചവടസാധനങ്ങള്‍ ആരും വാങ്ങുന്നില്ല.
12: കച്ചവടസാധനങ്ങളിവയാണ്- സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, രക്താംബരം, പട്ട്, സുഗന്ധമുള്ള പലതരം തടികള്‍, ദന്തനിര്‍മിതമായവസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, വെണ്ണക്കല്ല് എന്നിവയില്‍ത്തീര്‍ത്ത പലതരംവസ്തുക്കള്‍,
13: കറുവാപ്പട്ട, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്, എണ്ണ, നേരിയമാവ്, ഗോതമ്പ്, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍.
14: നിന്റെ ആത്മാവു കൊതിച്ചകനി, നിന്നില്‍നിന്നകന്നുപോയി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്ടപ്പെട്ടു. അവയൊന്നും ഇനിയൊരിക്കലും നീ കാണുകയില്ല.
15: അവള്‍നിമിത്തം ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു കരയുകയും വിലപിക്കുകയും ചെയ്യും.
16: മൃദുലവസ്ത്രവും ധൂമ്രവസ്ത്രവും രക്താംബരവും ധരിച്ചതും സ്വര്‍ണ്ണവും രത്നങ്ങളും മുത്തുംകൊണ്ട് അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, കഷ്ടം! കഷ്ടം!
17: എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരംകൊണ്ട്, നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. സകലകപ്പിത്താന്മാരും കപ്പല്‍യാത്രക്കാരും നാവികരും കടല്‍വ്യാപാരികളും അകലെ മാറിനിന്നു.
18: അവളുടെ ചിതാധൂമംകണ്ട്, അവര്‍ വിളിച്ചുപറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെയെന്തുണ്ട്?
19: അവര്‍ തങ്ങളുടെ തലയില്‍ പൊടിവിതറുകയും കരഞ്ഞും വിലപിച്ചുംകൊണ്ടു വിളിച്ചുപറയുകയുംചെയ്തു: മഹാനഗരമേ! കഷ്ടം! കഷ്ടം! കടലില്‍ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്ഷേ, ഒറ്റമണിക്കൂര്‍കൊണ്ടു നീ നശിപ്പിക്കപ്പെട്ടു.
20: അല്ലയോ സ്വര്‍ഗ്ഗമേ, വിശുദ്ധരേ, അപ്പസ്‌തോലന്മാരേ, പ്രവാചകന്മാരേ, അവളുടെ നാശത്തിലാഹ്ലാദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ വിധി പ്രസ്താവിച്ചുകഴിഞ്ഞു.
21: അനന്തരം, ശക്തനായൊരു ദൂതന്‍ വലിയതിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോണ്‍ മഹാനഗരവും ഇതുപോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല.
22: വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവരുടെയും ശബ്ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശലവിദഗ്ദ്ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സ്വരം നിന്നില്‍നിന്നുയരുകയില്ല.
23: ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ സ്വരം ഇനിയൊരിക്കലും നിന്നില്‍ക്കേള്‍ക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്മാരായിരുന്നു. നിന്റെ ആഭിചാരംകൊണ്ട് സകലജനതകളെയും നീ വഞ്ചിക്കുകയുംചെയ്തു.
24: പ്രവാചകരുടെയും വിശുദ്ധരുടെയും ഭൂമിയില്‍വധിക്കപ്പെട്ട സകലരുടെയും രക്തം, അവളില്‍ക്കാണപ്പെട്ടു.

അദ്ധ്യായം 19

    
സ്വര്‍ഗ്ഗത്തില്‍ വിജയഗീതം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയജനക്കൂട്ടത്തിന്റേതുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതാണ്.
2: അവിടുത്തെ വിധികള്‍ സത്യവും നീതിപൂര്‍ണ്ണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടുചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരംചെയ്തു.
3: രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേലുയ്യാ! അവളുടെ പുക എന്നേയ്ക്കുമുയര്‍ന്നുകൊണ്ടിരിക്കുന്നു.
4: അപ്പോള്‍ ഇരുപത്തിനാലുശ്രേഷ്ഠന്മാരും നാലുജീവികളും ആമേന്‍, ഹല്ലേലുയ്യാ എന്നു പറഞ്ഞുകൊണ്ട്, സാഷ്ടാംഗംപ്രണമിച്ച്, സിംഹാസനസ്ഥനായ ദൈവത്തെയാരാധിച്ചു. 

വിവാഹവിരുന്ന്
5 : സിംഹാസനത്തില്‍നിന്ന് ഒരു സ്വരംകേട്ടു: ദൈവത്തിന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.
6: പിന്നെ വലിയജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വ്വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
7: നമുക്കാനന്ദിക്കാം; ആഹ്ലാദിച്ചാര്‍പ്പുവിളിക്കാം. അവിടുത്തേയ്ക്കു മഹത്വംനല്കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
8: ശോഭയേറിയതും നിര്‍മ്മലവുമായ മൃദുലവസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്കപ്പെട്ടിരിക്കുന്നു. ആ വസ്ത്രം വിശുദ്ധരുടെ സത്പ്രവൃത്തികളാണ്.
9: ദൂതനെന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്റെ സത്യവചസ്സുകളാണ്.
10: അപ്പോള്‍ ഞാന്‍ അവനെയാരാധിക്കാനായി കാല്ക്കല്‍ വീണു. എന്നാല്‍, അവനെന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെ ഒരു സഹദാസനാണ് യേശുവിനു സാക്ഷ്യംനല്കുന്ന നിന്റെ സഹോദരിലൊരുവന്‍. നീ ദൈവത്തെയാരാധിക്കുക. യേശുവിനുളള സാക്ഷ്യമാണു പ്രവചനത്തിന്റെ ആത്മാവ്.

ദൈവവചനം
11: സ്വര്‍ഗ്ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.
12: അവന്റെ മിഴികള്‍ തീനാളംപോലെ; അവന്റെ ശിരസ്സില്‍ അനേകം കിരീടങ്ങള്‍. അവന് ആലേഖനംചെയ്യപ്പെട്ട ഒരു നാമമുണ്ട്; അത്, അവനല്ലാതെ മറ്റാര്‍ക്കുമറിഞ്ഞുകൂടാ.
13: അവന്‍ രക്തത്തില്‍മുക്കിയ മേലങ്കിധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനമെന്നാണ്.
14: സ്വര്‍ഗ്ഗീയസൈന്യങ്ങള്‍ നിര്‍മ്മലവും ധവളവുമായ മൃദുലവസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെയനുഗമിക്കുന്നു.
15: അവന്റെ വായില്‍നിന്നു മൂര്‍ച്ചയുള്ളൊരു വാള്‍ പുറപ്പെടുന്നു. സര്‍വ്വജനതകളുടെയുംമേല്‍ അതു പതിക്കും. ഇരുമ്പുദണ്ഡുകൊണ്ട് അവരെ ഭരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധത്തിന്റെ മുന്തിരിച്ചക്ക്, അവന്‍ ചവിട്ടുകയും ചെയ്യും.
16: അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമമുണ്ട്: രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും.

നിര്‍ണ്ണായകയുദ്ധം
17: സൂര്യനില്‍നില്ക്കുന്ന ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ മദ്ധ്യാകാശത്തില്‍പ്പറക്കുന്ന സകലപക്ഷികളോടും വലിയസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ദൈവത്തിന്റെ മഹാവിരുന്നിനു വരുവിന്‍.
18: രാജാക്കന്മാര്‍, സൈന്യാധിപന്മാര്‍, ശക്തന്മാര്‍ എന്നിവരുടെയും, കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും, സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസംഭക്ഷിക്കുന്നതിന് ഒന്നിച്ചുകൂടുവിന്‍.
19: അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടും യുദ്ധംചെയ്യാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കണ്ടു.
20: മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയുംചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു.
21: ശേഷിച്ചിരുന്നവര്‍ അശ്വാരൂഢന്റെ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസംതിന്നു തൃപ്തിയടഞ്ഞു.

മുന്നൂറ്റിയമ്പത്തെട്ടാം ദിവസം: വെളിപാട് 11 -15


അദ്ധ്യായം 11


രണ്ടു സാക്ഷികള്‍
1: ദണ്ഡുപോലുള്ള ഒരു മുഴക്കോല്‍ എനിക്കു നല്കപ്പെട്ടു. ഞാനിങ്ങനെ കേള്‍ക്കുകയുംചെയ്തു: നീയെഴുന്നേറ്റ്, ദൈവത്തിന്റെ ആലയത്തെയും ബലിപീഠത്തെയും അവിടെയാരാധിക്കുന്നവരെയും അളക്കുക.
2: ദേവാലയത്തിന്റെ മുറ്റമളക്കേണ്ടാ. കാരണം, അതു ജനതകള്‍ക്കു നല്കപ്പെട്ടതാണ്. നാല്പത്തിരണ്ടുമാസം അവര്‍ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും.
3: ചാക്കുടുത്ത്, ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവചിക്കാന്‍ ഞാനെന്റെ രണ്ടുസാക്ഷികള്‍ക്ക് അനുവാദംകൊടുക്കും.
4: അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍നില്ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളുമാണ്.
5: ആരെങ്കിലും അവരെ ഉപദ്രവിക്കാനിച്ഛിച്ചാല്‍, അവരുടെ വായില്‍നിന്ന് അഗ്നിപുറപ്പെട്ട്, ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെയുപദ്രവിക്കാന്‍പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം.
6: തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശമടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കിമാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകലമഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരമുണ്ട്.
7: അവര്‍ തങ്ങളുടെ സാക്ഷ്യംനിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം, അവരോടു യുദ്ധംചെയ്ത്, അവരെ കീഴടക്കിക്കൊല്ലും.
8: സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാർത്ഥത്തില്‍വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെവച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്.
9: ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലുംനിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്ക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവരനുവദിക്കുകയില്ല.
10: ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച്, അവരന്യോന്യം സമ്മാനങ്ങള്‍കൈമാറും. കാരണം, ഇവരാണ്, ഭൂമിയില്‍വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടുപ്രവാചകന്മാര്‍.
11: മൂന്നരദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റുനിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു.
12: സ്വര്‍ഗ്ഗത്തില്‍നിന്നു വലിയൊരു സ്വരം തങ്ങളോടിങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്ക്കേ അവരൊരു മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി.
13: ആ മണിക്കൂറില്‍ വലിയഭൂകമ്പമുണ്ടായി. പട്ടണത്തിന്റെ പത്തിലൊന്നു നിലംപതിച്ചു. മനുഷ്യരില്‍ ഏഴായിരംപേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ വിഹ്വലരായി, സ്വര്‍ഗ്ഗസ്ഥനായദൈവത്തെ മഹത്വപ്പെടുത്തി.
14: രണ്ടാമത്തെ ദുരിതം കടന്നുപോയി. ഇതാ, മൂന്നാമത്തെ ദുരിതം വേഗംവരുന്നു.

ഏഴാമത്തെ കാഹളം
15: ഏഴാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വലിയസ്വരങ്ങളുണ്ടായി: ലോകത്തിന്റെ ഭരണാധികാരം നമ്മുടെ കര്‍ത്താവിന്റേതും അവിടുത്തെ അഭിഷിക്തന്റേതുമായിരിക്കുന്നു. അവിടുന്ന് എന്നേയ്ക്കും ഭരിക്കും.
16: അപ്പോള്‍ ദൈവസന്നിധിയില്‍ സിംഹാസനങ്ങളിലിരിക്കുന്ന ഇരുപത്തിനാലുശ്രേഷ്ഠന്മാര്‍ സാഷ്ടാംഗംപ്രണമിച്ചു. അവര്‍ ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
17: ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു. എന്തെന്നാല്‍, അങ്ങു വലിയശക്തിപ്രയോഗിക്കാനും ഭരിക്കാനുംതുടങ്ങിയല്ലോ.
18: ജനതകള്‍ രോഷാകുലരായി. അങ്ങയുടെ ക്രോധം സമാഗതമായി. മരിച്ചവരെ വിധിക്കാനും അങ്ങയുടെ ദാസരായ പ്രവാചകന്മാര്‍ക്കും വിശുദ്ധര്‍ക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും പ്രതിഫലംനല്കാനും ഭൂമിയെ നശിപ്പിക്കുന്നവരെ ഉന്മൂലനംചെയ്യാനുമുള്ള സമയവും സമാഗതമായി.
19: അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെയാലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നല്‍പ്പിണരുകളും ഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയകന്മഴയുമുണ്ടായി.

അദ്ധ്യായം 12

    
സ്ത്രീയും ഉഗ്രസര്‍പ്പവും
1: സ്വര്‍ഗ്ഗത്തില്‍ വലിയൊരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടുനക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
2: അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി.
3: സ്വര്‍ഗ്ഗത്തില്‍ മറ്റൊരടയാളംകൂടെ കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരുഗ്രസര്‍പ്പം. അതിന് ഏഴുതലയും പത്തുകൊമ്പും. തലകളില്‍ ഏഴുകിരീടങ്ങള്‍.
4: അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്കെറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെവിഴുങ്ങാന്‍, സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു.
5: അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകലജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ടു ഭരിക്കാനുള്ളവനാണവന്‍. അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയുമടുത്തേക്കു സംവഹിക്കപ്പെട്ടു.
6: ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതുദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു.
7: അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധംചെയ്തു.
8: എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്കിടമില്ലാതായി.
9: ആ വലിയസര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടെ അവന്റെ ദൂതന്മാരും.
10: സ്വര്‍ഗ്ഗത്തില്‍ ഒരു വലിയസ്വരം വിളിച്ചുപറയുന്നതു ഞാന്‍കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയുംചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.
11: അവരാകട്ടെ കുഞ്ഞാടിന്റെ രക്തംകൊണ്ടും സ്വന്തംസാക്ഷ്യത്തിന്റെ വചനംകൊണ്ടും അവന്റെമേല്‍ വിജയംനേടി. ജീവന്‍നല്കാനും അവര്‍ തയ്യാറായി.
12: അതിനാല്‍, സ്വര്‍ഗ്ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയസമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്, അരിശംകൊണ്ട്, പിശാചു നിങ്ങളുടെയടുത്തേക്കിറങ്ങിയിട്ടുണ്ട്.
13: താന്‍ ഭൂമിയിലേക്കെറിയപ്പെട്ടു എന്നുകണ്ടപ്പോള്‍, ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെയന്വേഷിച്ച്, സര്‍പ്പം പുറപ്പെട്ടു.
14: സര്‍പ്പത്തിന്റെ വായില്‍നിന്നു രക്ഷപെട്ട്, തന്റെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാന്‍വേണ്ടി ആ സ്ത്രീയ്ക്കു വന്‍കഴുകന്റെ രണ്ടുചിറകുകള്‍ നല്കപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവളവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.
15: സ്ത്രീയെ ഒഴുക്കിക്കളയാന്‍ സര്‍പ്പം തന്റെ വായില്‍നിന്നു നദിപോലെ ജലം അവളുടെപിന്നാലെ പുറപ്പെടുവിച്ചു.
16: എന്നാല്‍, ഭൂമി അവളെ സഹായിച്ചു. അതു വായ്‌തുറന്ന്, സര്‍പ്പം വായില്‍നിന്നൊഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു.
17: അപ്പോള്‍ സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു. ദൈവകല്പനകള്‍കാക്കുന്നവരും യേശുവിനു സാക്ഷ്യംവഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു യുദ്ധംചെയ്യാന്‍ അതു പുറപ്പെട്ടു.
18: അതു സമുദ്രത്തിന്റെ മണല്‍ത്തിട്ടയില്‍ നിലയുറപ്പിച്ചു.

അദ്ധ്യായം 13


രണ്ടു മൃഗങ്ങള്‍
1: കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തുകൊമ്പും ഏഴുതലയും കൊമ്പുകളില്‍ പത്തുരത്നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.
2: ഞാന്‍കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. അതിന്റെ കാലുകള്‍ കരടിയുടേതുപോലെ, വായ് സിംഹത്തിന്റേതുപോലെയും. സര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയഅധികാരവും അതിനുകൊടുത്തു.
3: അതിന്റെ തലകളിലൊന്ന്, മാരകമായി മുറിപ്പെട്ടതുപോലെതോന്നി. എങ്കിലും മരണകാരണമായ ആ മുറിവു സുഖമാക്കപ്പെട്ടു. ഭൂമിമുഴുവന്‍ ആ മൃഗത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു.
4: മൃഗത്തിന് അധികാരംനല്കിയതുനിമിത്തം അവര്‍ സര്‍പ്പത്തെയാരാധിച്ചു. അവരിങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയുമാരാധിച്ചു: ഈ മൃഗത്തെപ്പോലെയാരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കുകഴിയും?
5: ദൈവദൂഷണവും വമ്പുംപറയുന്ന ഒരു വായ് അതിനു നല്കപ്പെട്ടു. നാല്പത്തിരണ്ടുമാസം പ്രവര്‍ത്തനംനടത്താന്‍ അതിനധികാരവും നല്കപ്പെട്ടു.
6: ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ്‌തുറന്നു. അവിടുത്തെ നാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു.
7: വിശുദ്ധരോടു പടപൊരുതി, അവരെ കീഴ്‌പ്പെടുത്താന്‍ അതിനനുവാദംനല്കി. സകലഗോത്രങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയുംമേല്‍ അതിനധികാരവും ലഭിച്ചു.
8: വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനംമുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരും അതിനെയാരാധിക്കും.
9: ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
10: തടവിലാക്കപ്പെടേണ്ടവന്‍ തടവിലേക്കുപോകുന്നു. വാളുകൊണ്ടു വധിക്കുന്നവന്‍ വാളിനിരയാകണം. ഇവിടെയാണ് വിശുദ്ധരുടെ സഹനശക്തിയും വിശ്വാസവും.
11: ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരുമൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്റേതുപോലുള്ള രണ്ടുകൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു.
12: അത്, ആദ്യത്തെ മൃഗത്തിന്റെ എല്ലാ അധികാരവും അതിന്റെ മുമ്പില്‍ പ്രയോഗിച്ചു. മാരകമായ മുറിവു സുഖമാക്കപ്പെട്ട ആദ്യത്തെ മൃഗത്തെയാരാധിക്കാന്‍ അതു ഭൂമിയെയും ഭൂവാസികളെയും നിര്‍ബ്ബന്ധിച്ചു.
13: ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലുംചെയ്ത് വലിയഅടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു.
14: മൃഗത്തിന്റെമുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍വഴി, അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു.
15: മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസംപകരാന്‍ അതിനനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തിലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനുംവേണ്ടിയായിരുന്നു അത്.
16: ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു.
17: മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാദ്ധ്യമാക്കാന്‍വേണ്ടിയായിരുന്നു അത്.
18: ഇവിടെയാണ്, ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അതൊരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്.

അദ്ധ്യായം 14


കുഞ്ഞാടും അനുയായികളും

1: ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്പത്തിനാലായിരംപേരും. അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവുമെഴുതിയിട്ടുണ്ട്.
2: വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍പോലെയും വലിയ ഇടിനാദംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു - വീണക്കാര്‍ വീണമീട്ടുന്നതുപോലൊരു സ്വരം.
3: അവര്‍ സിംഹാസനത്തിന്റെയും നാലുജീവികളുടെയും ശ്രേഷ്ഠന്മാരുടെയുംമുമ്പാകെ ഒരു പുതിയ ഗാനമാലപിച്ചു. ഭൂമിയില്‍നിന്നു വിലയ്ക്കുവാങ്ങപ്പെട്ട നൂറ്റിനാല്പത്തിനാലായിരംപേരൊഴികെ, ആര്‍ക്കും ആ ഗാനം പഠിക്കാന്‍കഴിഞ്ഞില്ല.
4: അവര്‍ സ്ത്രീകളോടുചേര്‍ന്നു മലിനരാകാത്തവരാണ്. അവര്‍ ബ്രഹ്മചാരികളുമാണ്. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാമനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്ക്കുവാങ്ങപ്പെട്ടവരാണ്.
5: അവരുടെ അധരങ്ങളില്‍ വ്യാജംകാണപ്പെട്ടില്ല; അവര്‍ നിഷ്‌കളങ്കരാണ്.

മൂന്നുദൂതന്മാര്‍
6: മദ്ധ്യാകാശത്തില്‍പ്പറക്കുന്ന വേറൊരു ദൂതനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളവരോടും സകലജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരംചെയ്യാനുള്ള ഒരു സനാതനസുവിശേഷം അവന്റെ പക്കലുണ്ട്.
7: അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേയ്ക്കു മഹത്വംനല്കുകയുംചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്ടിച്ചവനെ ആരാധിക്കുവിന്‍.
8: രണ്ടാമതൊരു ദൂതന്‍വന്നു പറഞ്ഞു: മഹാബാബിലോണ്‍ വീണുപോയി. ഭോഗാസക്തിയുടെ വീഞ്ഞ്, സകലജനതകളെയും കുടിപ്പിച്ചിരുന്ന അവള്‍ നിലംപതിച്ചു.
9: മൂന്നാമതൊരു ദൂതന്‍വന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്ര സ്വീകരിക്കുകയോചെയ്താല്‍,
10: അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ്, കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയുംമുമ്പാകെ അഗ്നിയാലും ഗന്ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയുംചെയ്യും.
11: അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവുമുണ്ടായിരിക്കയില്ല.
12: ഇവിടെയാണു ദൈവത്തിന്റെ കല്പനകള്‍പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേശുവിലുള്ള വിശ്വാസവുംവേണ്ടത്.
13: അനന്തരം, സ്വര്‍ഗ്ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അദ്ധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികള്‍, അവരെയനുഗമിക്കുന്നെന്ന് ആത്മാവരുളിച്ചെയ്യുന്നു.

വിളവെടുപ്പ്
14: പിന്നെ ഞാന്‍ കണ്ടു: ഇതാ, ഒരു വെണ്‍മേഘം; മേഘത്തിന്മേല്‍ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവന്‍, അവന്റെ ശിരസ്സില്‍ സ്വര്‍ണ്ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്.
15: ദേവാലയത്തില്‍നിന്നു മറ്റൊരു ദൂതന്‍ പുറത്തുവന്ന്, മേഘത്തിന്മേലിരിക്കുന്നവനോട് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: അരിവാളെടുത്തുകൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു.
16: അപ്പോള്‍, മേഘത്തിലിരിക്കുന്നവന്‍ തന്റെയരിവാള്‍ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയുംചെയ്തു.
17: സ്വര്‍ഗ്ഗത്തിലെ ദേവാലയത്തില്‍നിന്നു മൂര്‍ച്ചയുള്ള ഒരരിവാളുമായി മറ്റൊരു ദൂതനിറങ്ങിവന്നു.
18: വേറൊരു ദൂതന്‍ ബലിപീഠത്തില്‍നിന്നു പുറത്തുവന്നു. അവന് അഗ്നിയുടെമേല്‍ അധികാരമുണ്ടായിരുന്നു. മൂര്‍ച്ചയുള്ള അരിവാളുള്ളവനോട് അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: നിന്റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകള്‍ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു.
19: അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേഖരിച്ച്, ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.
20: പട്ടണത്തിനു വെളിയിലുള്ള ചക്കിലിട്ടു മുന്തിരിപ്പഴം ആട്ടി. ചക്കില്‍നിന്ന്, കുതിരകളുടെ കടിഞ്ഞാണ്‍വരെ ഉയരത്തില്‍ ആയിരത്തിയറുനൂറു സ്താദിയോണ്‍ നീളത്തില്‍ രക്തപ്രവാഹമുണ്ടായി.

അദ്ധ്യായം 15


വിജയികളുടെ സ്തുതിഗീതം
1: സ്വര്‍ഗ്ഗത്തില്‍ മഹത്തും വിസ്മയാവഹവുമായ മറ്റൊരടയാളം ഞാന്‍ കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴുദൂതന്മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്റെ ക്രോധമവസാനിക്കുന്നത്.
2: അഗ്നിമയമായ പളുങ്കുകടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്മേലും അവന്റെ പ്രതിമയിന്മേലും അവന്റെ നാമസംഖ്യയിന്മേലും വിജയംവരിച്ച്, ദൈവത്തിന്റെ വീണപിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്ക്കുന്നവരെയും ഞാന്‍ കണ്ടു.
3: അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങളാലപിച്ചുകൊണ്ടു പറഞ്ഞു: സര്‍വ്വശക്തനും ദൈവവുമായ
4: കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ നീതിപൂര്‍ണ്ണവും സത്യസന്ധവുമാണ്. കര്‍ത്താവേ, അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനുമാരുണ്ട്? അങ്ങുമാത്രമാണു പരിശുദ്ധന്‍. സകലജനതകളും വന്ന്, അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെ ന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
5 : ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ സാക്ഷ്യകൂടാരത്തിന്റെ ശ്രീകോവില്‍ തുറക്കപ്പെടുന്നതു ഞാന്‍ കണ്ടു.
6: ഏഴുമഹാമാരികളേന്തിയ ഏഴുദൂതന്മാര്‍ ശ്രീകോവിലില്‍നിന്നു പുറത്തുവന്നു. അവര്‍ ധവളവസ്ത്രം ധരിച്ചിരുന്നു; വക്ഷസ്സില്‍ പൊന്നുകൊണ്ടുള്ള ഇടക്കച്ച കെട്ടിയിരുന്നു.
7: നാലുജീവികളിലൊന്ന്, എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്റെ ക്രോധംനിറച്ച ഏഴു പൊന്‍കലശങ്ങള്‍ ഏഴുദൂതന്മാര്‍ക്കു കൊടുത്തു.
8: ദൈവത്തിന്റെ മഹത്വത്തിന്റെയും ശക്തിയുടെയും ധൂപംകൊണ്ടു ശ്രീകോവില്‍ നിറഞ്ഞു. ഏഴുദൂതന്മാരുടെ ഏഴു മഹാമാരികളുമവസാനിക്കുവോളം ഒരുവനും ശ്രീകോവിലില്‍ പ്രവേശിക്കാന്‍കഴിഞ്ഞില്ല.

മുന്നൂറ്റിയമ്പത്തിയാറാം ദിവസം: വെളിപാട്: 1 - 4


അദ്ധ്യായം 1


പ്രാരംഭം
1: ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി, ദൈവം യേശുക്രിസ്തുവിനു നല്കിയ വെളിപാട്.
2: അവന്‍ തന്റെ ദൂതനെയയച്ച്, ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താന്‍കണ്ട സകലത്തിനും സാക്ഷ്യംനല്കി.
3: ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതിലെഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയമടുത്തിരിക്കുന്നു. 

അഭിവാദനം
4: യോഹന്നാന്‍ ഏഷ്യയിലുള്ള ഏഴുസഭകള്‍ക്കെഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍നിന്നും അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളില്‍നിന്നും
5: വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
6: നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരുമാക്കുകയുംചെയ്തവനു മഹത്വവും പ്രതാപവും എന്നേയ്ക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
7: ഇതാ, അവന്‍ മേഘങ്ങളുടെയകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെക്കാണും. അവനെ കുത്തിമുറിവേല്പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
8: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനുമായ കര്‍ത്താവായ ദൈവമരുളിച്ചെയ്യുന്നു: ഞാന്‍ ആദിയുമന്തവുമാണ്. 

മനുഷ്യപുത്രന്റെ ദർശനം
9: നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂര്‍വ്വമായ സഹനത്തിലും യേശുവില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യോഹന്നാനായ ഞാന്‍ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്കിയ സാക്ഷ്യത്തെയുംപ്രതി, പാത്മോസ് എന്ന ദ്വീപിലായിരുന്നു.
10: കര്‍ത്താവിന്റെ ദിനത്തില്‍, ഞാന്‍ ആത്മാവില്‍ ലയിച്ചിരിക്കേ,
11: കാഹളത്തിന്റേതുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍നിന്നു കേട്ടു: നീ കാണുന്നത്, ഒരു ഗ്രന്ഥത്തിലെഴുതി എഫേസോസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ സഭകള്‍ക്കുമയച്ചുകൊടുക്കുക.
12: എന്നോടു സംസാരിച്ച സ്വരംശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു.
13: ദീപപീഠങ്ങളുടെ മദ്ധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദംവരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണ്ണംകൊണ്ടുള്ള ഇടക്കച്ച.
14: അവന്റെ ശിരസ്സും മുടിയുമാകട്ടെ വെണ്മഞ്ഞുപോലെയും വെണ്‍കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്ജ്വാലപോലെ;
15: പാദങ്ങള്‍ ചൂളയിലുരുകിയ പിച്ചളപോലെ; സ്വരം പെരുവെള്ളത്തിന്റേതുപോലെയും.
16: അവന്റെ വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍; വായില്‍നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്ത്തലവാള്‍; വദനം പൂര്‍ണ്ണശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
17: അവനെക്കണ്ടപ്പോള്‍, ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെമേല്‍വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയുമന്തവും ജീവിക്കുന്നവനും.
18: ഞാന്‍ മരിച്ചവനായിരുന്നു; എന്നാലിതാ, ഞാനെന്നേയ്ക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്.
19: അതുകൊണ്ട്, ഇപ്പോളുള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുമായി നീ ദര്‍ശനത്തില്‍ക്കാണുന്ന സകലതും രേഖപ്പെടുത്തുക.
20: എന്റെ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്ഷത്രങ്ങളുടെയും ഏഴു സ്വര്‍ണ്ണദീപപീഠങ്ങളുടെയും രഹസ്യമിതാണ്: ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരുടെയും, ഏഴു ദീപപീഠങ്ങള്‍ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു. 

അദ്ധ്യായം 2


സഭകൾക്കുള്ള കത്തുകൾ: എഫേസോസിലെ സഭയ്ക്ക്.
1: എഫേസോസിലുള്ള സഭയുടെ ദൂതനെഴുതുക: വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ വഹിച്ചുകൊണ്ട് ഏഴു സ്വര്‍ണ്ണദീപപീഠങ്ങള്‍ക്കുമദ്ധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു:
2: നിന്റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വ്വമായ ഉറച്ചുനില്പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മനസ്സിലാക്കുന്നു. അപ്പസ്തോലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയുംചെയ്യുന്നവരെ പരിശോധിച്ച്, അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.
3: തീര്‍ച്ചയായും, ക്ഷമാപൂര്‍വ്വം പിടിച്ചുനില്ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെപ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല.
4: എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു.
5: അതിനാല്‍, നീ ഏതവസ്ഥയില്‍നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച്, ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെയടുത്തുവരുകയും നിന്റെ ദീപപീഠം, അതിന്റെ സ്ഥലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
6: എന്നാല്‍, നിനക്കീ ഗുണമുണ്ട്: നിക്കൊളാവോസ് പക്ഷക്കാരുടെ ചെയ്തികള്‍ നീ വെറുക്കുന്നു. അവ ഞാനും വെറുക്കുന്നു.
7: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവനു ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്‍നിന്നു ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും.

സ്മിർണിയായിലെ സഭയ്ക്ക്
8: സ്മിര്‍ണായിലെ സഭയുടെ ദൂതനെഴുതുക: ആദിയുമന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍, പറയുന്നു:
9: നിന്റെ ഞെരുക്കവും ദാരിദ്ര്യവുമെനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്. യഹൂദരെന്നവകാശപ്പെടുകയും, എന്നാല്‍ അങ്ങനെയല്ലാതെ സാത്താന്റെ സിനഗോഗായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ദോഷാരോപണങ്ങളും ഞാനറിയുന്നുണ്ട്.
10: നീയുടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ച്ചിലരെ, പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്കും.
11: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവന്‍ തീര്‍ച്ചയായും രണ്ടാമത്തെ മരണത്തിനധീനനാകയില്ല. 

പെർഗാമോസിലെ സഭയ്ക്ക്
12: പെര്‍ഗാമോസിലെ സഭയുടെ ദൂതനെഴുതുക: മൂര്‍ച്ചയേറിയ ഇരുതല വാളുള്ളവന്‍ പറയുന്നു,
13: നീ എവിടെ വസിക്കുന്നെന്നെനിക്കറിയാം - സാത്താന്റെ സിംഹാസനമുള്ളിടത്തുതന്നെ. എങ്കിലും, എന്റെ നാമത്തെ നീ മുറുകെപ്പിടിക്കുന്നു. സാത്താന്‍വസിക്കുന്ന നിങ്ങളുടെ സമൂഹത്തില്‍വച്ച്, എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് വധിക്കപ്പെട്ട നാളുകളില്‍പ്പോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല.
14: എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍മക്കള്‍ക്കു ദുഷ്‌പ്രേരണ നല്കാന്‍ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്റെ ഉപദേശങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ അവിടെയുണ്ട്.
15: അതുപോലെതന്നെ, നിക്കൊളാവോസ് പക്ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരുമവിടെയുണ്ട്.
16: അതുകൊണ്ട്, അനുതപിക്കുക; അല്ലെങ്കില്‍, നിന്റെയടുത്തേക്കു ഞാനുടനെ വന്ന്, എന്റെ വായിലെ വാള്‍കൊണ്ട്, അവരോടു പോരാടും.
17: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുളളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്കും. അവനു ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും: അതിലൊരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരുമറിയുകയില്ല. 

തിയത്തീറായിലെ സഭയ്ക്ക്
18: തിയത്തീറായിലെ സഭയുടെ ദൂതനെഴുതുക: അഗ്നിനാളംപോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവസുതനരുളിചെയ്യുന്നു:
19: നിന്റെ പ്രവൃത്തികളും സ്‌നേഹവും വിശ്വാസവും ശുശ്രൂഷയും ദീര്‍ഘമായ സഹനവും ഞാനറിയുന്നു. നിന്റെ അവസാനപ്രവര്‍ത്തനങ്ങള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്.
20: എങ്കിലും നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്: പ്രവാചികയെന്നവകാശപ്പെടുകയും, വ്യഭിചാരംചെയ്യാനും വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയുംചെയ്യുന്ന ജസെബല്‍ എന്ന സ്ത്രീയോടു നീ സഹിഷ്ണുത കാണിക്കുന്നു.
21: അനുതപിക്കാന്‍ ഞാനവള്‍ക്കവസരം നല്കി. എന്നാല്‍, അവള്‍ തന്റെ വ്യഭിചാരത്തെക്കുറിച്ച് അനുതപിക്കാന്‍ കൂട്ടാക്കുന്നില്ല.
22: ഇതാ, ഞാനവളെ രോഗശയ്യയില്‍ തള്ളിയിടുന്നു. അവളുമായുള്ള വേഴ്ചയെപ്പറ്റി അനുതപിക്കുന്നില്ലെങ്കില്‍, അവളോടുകൂടെ വ്യഭിചാരംചെയ്യുന്നവരെയും വലിയ ഞെരുക്കത്തിലേക്കു ഞാനെറിയും.
23: അവളുടെ മക്കളെയാകട്ടെ, മരണത്താല്‍ ഞാന്‍ ശിക്ഷിക്കും. ഹൃദയങ്ങളും മനസ്സുകളും പരിശോധിക്കുന്നവനാണു ഞാനെന്നു സകല സഭകളും അപ്പോള്‍ ഗ്രഹിക്കും. നിങ്ങള്‍ക്കോരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസൃതം ഞാന്‍ പ്രതിഫലം നല്കും.
24: സാത്താന്റെ രഹസ്യങ്ങളെന്നു വിളിക്കപ്പെടുന്ന ഈ പ്രബോധനമറിയാത്തവരും സ്വീകരിക്കാത്തവരുമായി തിയത്തീറായില്‍ ബാക്കിയുള്ള നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെമേല്‍ വേറെ ഭാരം, ഞാന്‍ ചുമത്തുന്നില്ല.
25: എന്നാല്‍, നിങ്ങള്‍ക്കു ലഭിച്ചതിനെ ഞാന്‍വരുവോളം മുറുകെപ്പിടിക്കുവിന്‍.
26: വിജയംവരിക്കുന്നവനും അവസാനംവരെ എന്റെ പ്രവൃത്തികള്‍ ചെയ്യുന്നവനും ജനപദങ്ങളുടെമേല്‍ ഞാനധികാരം നല്കും.
27: ഇരുമ്പുദണ്ഡുകൊണ്ട്, അവനവരെ മേയിക്കും; മണ്‍പാത്രങ്ങള്‍പോലെ അവരെ തകര്‍ക്കും;
28: ഞാന്‍ എന്റെ പിതാവില്‍നിന്ന് അധികാരം സ്വീകരിച്ചതുപോലെതന്നെ. പുലര്‍കാലനക്ഷത്രം ഞാനവനു നല്കും.
29: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അദ്ധ്യായം 3


 സാർദീസിലെ സഭയ്ക്ക് 
1: സാര്‍ദീസിലെ സഭയുടെ ദൂതനെഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സപ്തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവനെന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്ഷേ, നീ മൃതനാണ്.
2: ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.
3: അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മരിച്ച്, അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീയറിയുകയില്ല.
4: എന്നാല്‍, വസ്ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്. അവര്‍ ധവളവസ്ത്രധാരികളായി എന്റെ കൂടെ നടക്കും. അവരതിനു യോഗ്യരാണ്.
5: വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തില്‍നിന്ന് അവന്റെ നാമം ഞാനൊരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്മാരുടെയും സന്നിധിയില്‍ അവന്റെ നാമം ഞാനേറ്റുപറയും.
6: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ഫിലദൽഫിയായിലെ സഭയ്ക്ക്
7: ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതനെഴുതുക. പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കുമടയ്ക്കാന്‍കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍കഴിയാത്തവിധമടയ്ക്കുന്നവനുമായവന്‍ പറയുന്നു:
8: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീയെന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല.
9: ഇതാ, യഹൂദരാണെന്നു പറയുകയും എന്നാല്‍, അങ്ങനെയല്ലാതെ നുണയന്മാരായി നടക്കുകയുംചെയ്യുന്ന സാത്താന്റെ സിനഗോഗില്‍നിന്നുള്ള ചിലര്‍! അവരെ ഞാന്‍ നിന്റെ കാല്ക്കല്‍വരുത്തി, കുമ്പിടുവിക്കും. അങ്ങനെ, ഞാന്‍ നിന്നെ സ്‌നേഹിച്ചുവെന്ന് അവര്‍ ഗ്രഹിക്കും.
10: സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തിലുണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്ഷകളില്‍ ഉറച്ചുനില്ക്കണമെന്നുള്ള എന്റെ വചനം നീ കാത്തു.
11: ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം, ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ നിനക്കുള്ളതു കാത്തുസൂക്ഷിക്കുക.
12: വിജയംവരിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെമേല്‍ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗ്ഗംവിട്ടിറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാനെഴുതും.
13: ആത്മാവുു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ലവോദീക്യായിലെ സഭയ്ക്ക്
14: ലവൊദീക്യായിലെ സഭയുടെ ദൂതനെഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേന്‍ അരുളിചെയ്യുന്നു:
15: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിലെന്നു ഞാനാഗ്രഹിക്കുന്നു.
16: ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
17: എന്തെന്നാല്‍, ഞാന്‍ ധനവാനാണ്, എനിക്കു സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്നു നീയറിയുന്നില്ല.
18: ഞാന്‍ നിന്നെയുപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്നിശുദ്ധിവരുത്തിയ സ്വര്‍ണ്ണം എന്നോടു വാങ്ങുക; നിന്റെ നഗ്നത മറ്റുള്ളവര്‍ കണ്ട്, നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോടു വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക.
19: ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. 
20: 
ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരംകേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെയടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.
21: ഞാന്‍ വിജയംവരിച്ച്, എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത്, എന്റെ സിംഹാസനത്തില്‍ ഞാനിരുത്തും.
22: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

അദ്ധ്യായം 4

    
സ്വര്‍ഗ്ഗദര്‍ശനം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തിലൊരു തുറന്ന വാതില്‍ ഞാന്‍ കണ്ടു. കാഹളദ്ധ്വനിപോലെ ഞാനാദ്യംകേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു ഞാന്‍ കാണിച്ചുതരാം.
2: പെട്ടെന്ന്, ഞാന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗ്ഗത്തിലൊരു സിംഹാസനമൊരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവനിരിക്കുന്നു.
3: സിംഹാസനസ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തംപോലെയും മാണിക്യംപോലെയുമായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലെയുള്ളൊരു മഴവില്ലും കാണപ്പെട്ടു.
4: ആ സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങള്‍. അവയില്‍ ധവളവസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍. അവരുടെ ശിരസ്സില്‍ സ്വര്‍ണ്ണകിരീടങ്ങള്‍.
5: സിംഹാസനത്തില്‍നിന്നു മിന്നല്‍പ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ ദൈവത്തിന്റെ സപ്താത്മാക്കളാണ്.
6: സിംഹാസനത്തിനുമുമ്പില്‍ ഒരു പളുങ്കുകടല്‍. സിംഹാസനത്തിന്റെ മദ്ധ്യത്തിലും ചുററിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍.
7: ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേതു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്റേതുപോലുള്ള മുഖം. നാലാമത്തേതു പറക്കുന്ന കഴുകനെപ്പോലെ.
8: ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവയുദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.
9: ആ ജീവികള്‍ സിംഹാസനസ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്കിയപ്പോഴെല്ലാം
10: ആ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍ സിംഹാസനസ്ഥന്റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയുംചെയ്തിരുന്നു:
11: ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാനര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച്, അവയ്ക്കസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

മുന്നൂറ്റിയമ്പത്തിമൂന്നാം ദിവസം: 2 പത്രോസ് 1 - 3


അദ്ധ്യായം 1

അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്‌തോലനുമായ ശിമയോന്‍പത്രോസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിവഴി, ഞങ്ങള്‍ സ്വീകരിച്ച വിശ്വാസംതന്നെ സ്വീകരിച്ചവര്‍ക്കെഴുതുന്നത്.
2: ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയുംകുറിച്ചുള്ള പൂര്‍ണ്ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ദ്ധിക്കട്ടെ!

ക്രൈസ്തവന്റെ വിളി
3: തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനംചെയ്തിരിക്കുന്നു.
4: ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപെട്ട്, ദൈവികസ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവുംവഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്കിയിരിക്കുന്നു.
5: ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും സുകൃതത്തെ ജ്ഞാനംകൊണ്ടും 
6: ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും  ആത്മസംയമനത്തെ ക്ഷമകൊണ്ടും ക്ഷമയെ ഭക്തികൊണ്ടും
7: ഭക്തിയെ സഹോദരസ്‌നേഹം കൊണ്ടും സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണ്ണമാക്കാന്‍ നന്നായി ഉത്സാഹിക്കുവിന്‍.
8: ഇവ നിങ്ങളിലുണ്ടായിരിക്കുകയും സമൃദ്ധമാവുകയുംചെയ്താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവു സഹായിക്കും.
9: ഇവയില്ലാത്തവന്‍ അന്ധനും ഹ്രസ്വദൃഷ്ടിയും പഴയപാപങ്ങളില്‍നിന്നു ശുദ്ധീകരിക്കപ്പെട്ടെന്നകാര്യം വിസ്മരിക്കുന്നവനുമാണ്.
10: ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതലുത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
11: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരമായ രാജ്യത്തിലേക്ക് അനായാസം നിങ്ങള്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്യും.
12: നിങ്ങള്‍ ഇക്കാര്യങ്ങളറിയുകയും നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സത്യത്തില്‍ ഉറച്ചുനില്ക്കുകയും ചെയ്യുന്നെങ്കിലും, അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.
13: ഞാന്‍ ഈ കൂടാരത്തിലായിരിക്കുന്നിടത്തോളംകാലം, ഓര്‍മ്മപ്പെടുത്തല്‍വഴി നിങ്ങളെയുണര്‍ത്തുന്നത്, ഉചിതമാണെന്നു കരുതുന്നു.
14: എന്തെന്നാല്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ളതുപോലെ, കൂടാരത്തില്‍നിന്നുള്ള എന്റെ വേര്‍പാടിന്റെ സമയമടുത്തിരിക്കുന്നു.
15: എന്റെ വേര്‍പാടിനുശേഷവും നിങ്ങളിക്കാര്യങ്ങളോര്‍ക്കാന്‍, വേണ്ടതു ഞാന്‍ചെയ്യും.

മഹത്വത്തിനു സാക്ഷികള്‍
16: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയുംകുറിച്ചു ഞങ്ങള്‍ നിങ്ങളെയറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്പിതകഥകളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍, അവന്റെ ശക്തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികളായതുകൊണ്ടാണ്.
17: പിതാവായ ദൈവത്തില്‍നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവനെന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നസ്വരം മഹിമപ്രാഭവത്തില്‍നിന്ന് അവന്റെയടുത്തുവരുകയും ചെയ്തു.
18: സ്വര്‍ഗ്ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെകൂടെ വിശുദ്ധമലയിലുണ്ടായിരുന്നു.
19: ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതലുറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിലുദിക്കുകയുംചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെയെന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
20: ആദ്യം നിങ്ങളിതു മനസ്സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായവ്യാഖ്യാനത്തിനുള്ളതല്ല.
21: എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്.

അദ്ധ്യായം 2


വ്യാജപ്രവാചകന്മാര്‍
1: ഇസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശംവരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലുമുണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍, രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.
2: പലരും അവരുടെ ദുഷിച്ചമാര്‍ഗ്ഗത്തെയനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. 
3: അത്യാഗ്രഹംകാരണം, വ്യാജംപറഞ്ഞു നിങ്ങളെയവര്‍ ചൂഷണംചെയ്യും. നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന്, അവരെ കാത്തിരിക്കുകയുംചെയ്യുന്നു.
4: പാപംചെയ്ത ദൂതന്മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്നു നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു.
5: ദുഷ്ടരുടെമേല്‍ ജലപ്രളയമയച്ചപ്പോള്‍ പഴയ ലോകത്തോട് അവിടുന്നു കാരുണ്യംകാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ് ഏഴുപേരോടുകൂടെ അവിടുന്നു കാത്തുരക്ഷിച്ചു.
6: സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്, അവിടുന്ന്, അവയിലെ ജനങ്ങളെ ശിക്ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്നൊരു ഗുണപാഠം നല്കി.
7: ദുഷ്ടരുടെ ദുര്‍വൃത്തിമൂലം, വളരെ വേദനസഹിച്ച, നീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍നിന്നു രക്ഷിച്ചു.
8: അവരുടെമദ്ധ്യേ ജീവിച്ച ആ നീതിമാന്‍, അവരുടെ ദുഷ്പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്തു. അതവന്റെ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു.
9: ദൈവഭയമുള്ളവരെ പരീക്ഷകളില്‍നിന്ന് എങ്ങനെ രക്ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്ഷാവിധേയരാക്കി സൂക്ഷിക്കണമെന്നും കര്‍ത്താവറിയുന്നു-
10: പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്കടിമപ്പെടുന്നവരെയും അധികാരത്തെ നിന്ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണവര്‍.
11: ബലത്തിലും ശക്തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്മാര്‍പോലും, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ക്കെതിരായി അവമാനകരമായ വിധിപറയുന്നില്ല.
12: കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച്, അവര്‍ ദൂഷണംപറയുന്നു. മൃഗങ്ങളുടെ നാശംതന്നെ അവര്‍ക്കും വന്നുകൂടും. 
13: അവര്‍ക്കു തിന്മയ്ക്കു തിന്മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്സവത്തില്‍ മുഴുകുന്നത് അവര്‍ ആനന്ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്ഷണംകഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചനപ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവുംനിറഞ്ഞവരാണ്.
14: വ്യഭിചാരാസക്തിനിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചലമനസ്കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കംനേടിയ ഹൃദയമുള്ളവരും ശാപത്തിന്റെ സന്തതികളുമാണ്.
15: നേര്‍വഴിയില്‍നിന്നു മാറി, അവര്‍ തിന്മചെയ്തു. ബേവോറിന്റെ പുത്രനായ ബാലാമിന്റെ മാര്‍ഗ്ഗമാണ് അവര്‍ പിന്തുടര്‍ന്നത്. അവനാകട്ടെ, തിന്മയുടെ പ്രതിഫലത്തെ സ്‌നേഹിച്ചവനാണ്.
16: അവന്റെ തെറ്റിനുള്ള ശാസനം അവനു ലഭിച്ചു. ഒരു ഊമക്കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ചുകൊണ്ട്, ആ പ്രവാചകന്റെ ഭ്രാന്തിനറുതിവരുത്തി.
17: അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി അന്ധകാരത്തിന്റെ അധോലോകം കരുതിവയ്ക്കപ്പെട്ടിരിക്കുന്നു.
18: എന്തെന്നാല്‍, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്ടിച്ചു രക്ഷപ്രാപിച്ചവരെ, വ്യര്‍ത്ഥമായ വാഗ്‌ദ്ധോരണികൊണ്ടു വിഷയാസക്തമായ ദുര്‍വിചാരങ്ങളിലേക്ക് അവര്‍ പ്രലോഭിപ്പിക്കുന്നു.
19: മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്ന അവര്‍തന്നെ, നാശത്തിന്റെ അടിമകളാണ്. കാരണം, ഏതിനാല്‍ ഒരുവന്‍ തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍.
20: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചതിനുശേഷം, വീണ്ടുമവയില്‍ കുരുങ്ങുകയും അവയാല്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.
21: കാരണം, തങ്ങള്‍ക്കുലഭിച്ച വിശുദ്ധകല്പനയെക്കുറിച്ചറിഞ്ഞിട്ട്, അതില്‍നിന്നു പിന്മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത്, നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു.
22: നായ് ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി, ചെളിക്കുണ്ടില്‍ വീണ്ടുമുരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്.

അദ്ധ്യായം 3


കര്‍ത്താവിന്റെ പ്രത്യാഗമനം
1: പ്രിയപ്പെട്ടവരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന രണ്ടാമത്തെ ലേഖനമാണല്ലോ ഇത്. ഈ രണ്ടു ലേഖനങ്ങളിലും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടു നിങ്ങളുടെ നിഷ്‌കളങ്കമനസ്സിനെ, ഞാനുണര്‍ത്തുകയാണ്.
2: വിശുദ്ധപ്രവാചകന്മാരുടെ വചനങ്ങളും നിങ്ങളുടെ അപ്പസ്തോലന്മാര്‍വഴി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കര്‍ത്താവായ രക്ഷകന്റെ കല്പനയും നിങ്ങളനുസ്മരിക്കുവിന്‍.
3: ആദ്യംതന്നെ നിങ്ങളിതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്കടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍, നിങ്ങളെ പരിഹസിച്ചുകൊണ്ട്, അവസാനനാളുകളില്‍ പ്രത്യക്ഷപ്പെടും.
4: അവര്‍ പറയും: അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ? എന്തെന്നാല്‍, പിതാക്കന്മാര്‍ നിദ്രപ്രാപിച്ചനാള്‍മുതല്‍ സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍തന്നെ തുടരുന്നല്ലോ.
5: ദൈവത്തിന്റെ വചനത്താല്‍ ആകാശം പണ്ടുതന്നെയുണ്ടായെന്നും
6: ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ലോകം വെള്ളത്താല്‍ നശിച്ചുവെന്നുമുള്ള വസ്തുതകള്‍ അവര്‍ വിസ്മരിക്കുന്നു.
7: വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്നിക്കിരയാകേണ്ടതിന്, ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു.
8: പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസംപോലെയുമാണെന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്.
9: കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്ദാനങ്ങള്‍പാലിക്കുന്നതില്‍ താമസംവരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.
10: കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞുചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും.
11: ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതില്‍ നിങ്ങളെത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം!
12: ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയുംചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയുംചെയ്യുവിന്‍.
13: നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു. 
14: ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയുമില്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍വേണ്ടി ഉത്സാഹിക്കുവിന്‍.
15: നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘക്ഷമ, രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ്, തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച്, ഇക്കാര്യംതന്നെ നിങ്ങള്‍ക്കെഴുതിയിട്ടുണ്ടല്ലോ.
16: ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാലേഖനങ്ങളിലും അവനെഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.
17: ആകയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടിയറിഞ്ഞുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
18: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന് ഇപ്പോഴുമെന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.


മുന്നൂറ്റിയമ്പത്തിരണ്ടാം ദിവസം: 1 പത്രോസ് 1 - 5


അദ്ധ്യായം 1


അഭിവാദനങ്ങള്‍
1: യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പത്രോസ്, പിതാവായ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും,  
യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താല്‍ തളിക്കപ്പെടുന്നതിനുംവേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും ആത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടവരുമായി, പോന്തസിലും ഗലാത്തിയായിലും കപ്പദോക്കിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപാര്‍ക്കുന്നവര്‍ക്കെഴുതുന്നത്: 
2: നിങ്ങള്‍ക്കു കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.

സജീവമായ പ്രത്യാശ
3: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ.
4: അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍, യേശുക്രിസ്തുവിന്റെ മരിച്ചവരില്‍നിന്നുള്ള ഉത്ഥാനംവഴി, സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗ്ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
5: അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.
6: അല്പകാലത്തേക്കു വിവിധപരീക്ഷകള്‍നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതിലാനന്ദിക്കുവിന്‍.
7: കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത്, യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.
8: അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണ്ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.
9: അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയുംചെയ്യുന്നു.
10: നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയുംചെയ്തു.
11: ക്രിസ്തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവു മുന്‍കൂട്ടി പ്രവചിച്ചു. അവരാകട്ടെ അതെപ്പോഴെന്നും എങ്ങനെയെന്നും ആരായുകയുംചെയ്തു.
12: അവര്‍ തങ്ങളെത്തന്നെയല്ല, നിങ്ങളെയാണ് ശുശ്രൂഷിക്കുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നയയ്ക്കപ്പെട്ട പരിശുദ്ധാത്മാവുവഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. ഇവയിലേക്ക്, എത്തിനോക്കാന്‍ ദൈവദൂതന്മാര്‍പോലും കൊതിക്കുന്നു.

വിശുദ്ധരായിരിക്കുവിൻ
13: ആകയാല്‍, നിങ്ങള്‍ മാനസികമായൊരുങ്ങി, സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയുംചെയ്യുവിന്‍.
14: മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്ഞതയുടെ വ്യാമോഹങ്ങള്‍ക്ക്, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.
15: മറിച്ച്, നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
16: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട്, നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
17: ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്പക്ഷമായി വിധിക്കുന്നവനെയാണു നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.
18: പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്കുലഭിച്ച, വ്യര്‍ത്ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്, നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോകൊണ്ടല്ല എന്നു നിങ്ങളറിയുന്നുവല്ലോ.
19: കറയോ കളങ്കമോയില്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തംകൊണ്ടത്രേ.
20: അവനാകട്ടെ, ലോകസ്ഥാപനത്തിനുമുമ്പുതന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത്, നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.
21: അവനെ, മരിച്ചവരില്‍നിന്നുയിര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയുംചെയ്ത ദൈവത്തില്‍, അവന്‍മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിലായിരിക്കുകയുംചെയ്യുന്നു.
22: സത്യത്തോടുള്ള വിധേയത്വംവഴി, നിഷ്‌കപടമായ സഹോദരസ്‌നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വ്വകമായും ഗാഢമായും പരസ്പരം സ്‌നേഹിക്കുവിന്‍
23: നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍നിന്നല്ല; അനശ്വരമായ ബീജത്തില്‍നിന്നാണ് - സജീവവും സനാതനവുമായ ദൈവവചനത്തില്‍നിന്ന്.
24: എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്; അവരുടെ മഹിമ, പുല്ലിന്റെ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു
25: എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്ക്കുന്നു. ആ വചനംതന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

അദ്ധ്യായം 2

    
രാജകീയപൗരോഹിത്യം
1: നിങ്ങള്‍ എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിന്‍.
2: രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്, നിങ്ങള്‍ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളംപൈതങ്ങളെപ്പോലെ ദാഹിക്കുവിന്‍.
3: കര്‍ത്താവു നല്ലവനാണെന്നു നിങ്ങളനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.
4: അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തിരഞ്ഞെടുത്തതുമായ അമൂല്യശിലയാണവന്‍ .
5: നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തുവഴി, ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന്, വിശുദ്ധമായ ഒരു പുരോഹിതജനമാകുകയും ചെയ്യട്ടെ.
6: ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാനൊരു കല്ലു സ്ഥാപിക്കുന്നു- തിരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കുകയില്ല.
7: വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അതഭിമാനമാണ്; വിശ്വസിക്കാത്തവര്‍ക്ക്, പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.
8: അതവര്‍ക്ക്, തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.
9: എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തംജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം.
10: മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു.

വിജാതീയരോടുള്ള കടമ
11: പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരികപ്രവണതകളില്‍നിന്നു പരദേശികളും വിപ്രവാസികളുമെന്നനിലയില്‍, ഒഴിഞ്ഞുനില്ക്കാന്‍ നിങ്ങളോടു ഞാനപേക്ഷിക്കുന്നു.
12: വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങള്‍ ദുഷ്കര്‍മ്മികളാണെന്നു നിങ്ങള്‍ക്കെതിരായി പറയുന്നവര്‍, നിങ്ങളുടെ നല്ല പ്രവൃത്തികള്‍കണ്ട്, പ്രത്യാഗമനദിവസം ദൈവത്തെ സ്തുതിക്കട്ടെ.

അധികാരികളോടുള്ള കടമ
13: ഉന്നതാധികാരിയായ രാജാവോ, ദുഷ്‌കര്‍മ്മികളെ ശിക്ഷിക്കാനും സത്കര്‍മ്മികളെ പ്രശംസിക്കാനുമായി രാജാവിനാല്‍ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും,
14: നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍.
15: നന്മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണമെന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍.
16: എന്നാല്‍, സ്വാതന്ത്ര്യം തിന്മയുടെ ആവരണമാക്കരുത്. മറിച്ച്, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍.
17: എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്‌നേഹിക്കുവിന്‍; ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബഹുമാനിക്കുവിന്‍.

യജമാനന്മാരോടുള്ള കടമ
18: ഭൃത്യന്മാരേ, നിങ്ങളുടെ യജമാനന്മാര്‍ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും, എല്ലാ ആദരവോടുംകൂടെ അവര്‍ക്കു വിധേയരായിരിക്കുവിന്‍.
19: അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍, അതനുഗ്രഹകാരണമാകും.
20: തെറ്റുചെയ്തിട്ട്, അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്കെന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്മചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്.
21: ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങളനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃകനല്കുകയും ചെയ്തിരിക്കുന്നു.
22: അവന്‍ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല.
23: നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്.
24: നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്, അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ച്, നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.
25: അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങള്‍. എന്നാലിപ്പോള്‍, നിങ്ങള്‍, നിങ്ങളുടെ ഇടയനും പാലകനുമായവന്റെയടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.

അദ്ധ്യായം 3


ദമ്പതിമാരുടെ കടമ
1: ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനമനുസരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്കാനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും.
2: അവര്‍ നിങ്ങളുടെ ആദരപൂര്‍വ്വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇതു സാദ്ധ്യമാവുക.
3: ബാഹ്യമോടികളായ പിന്നിയമുടിയോ സ്വര്‍ണ്ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
4: പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന, അനശ്വരരത്നമണിഞ്ഞ ആന്തരികവ്യക്തിത്വമാണ്.
5: ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്ത്രീകള്‍, മുമ്പിപ്രകാരം തങ്ങളെത്തന്നെയലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്.
6: സാറാ അബ്രാഹത്തെ, നാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്മചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയുംചെയ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.
7: ഇങ്ങനെതന്നെ ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യഅവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനംകാണിക്കുവിന്‍. ഇതു നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു തടസ്സമുണ്ടാകാതിരിക്കാന്‍വേണ്ടിയാണ്.

സഹോദരരോടുള്ള കടമ
8: അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവുമുളളവരായിരിക്കുവിന്‍.
9: തിന്മയ്ക്കു തിന്മയോ, നിന്ദനത്തിനു നിന്ദനമോ പകരംകൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.
10: ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാനാഗ്രഹിക്കുകയുംചെയ്യുന്നവന്‍ തിന്മയില്‍നിന്നു തന്റെ നാവിനെയും വ്യാജംപറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.
11: അവന്‍ തിന്മയില്‍നിന്നു പിന്തിരിഞ്ഞു നന്മചെയ്യട്ടെ. സമാധാനമന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയുംചെയ്യട്ടെ.
12: എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്മാരുടെനേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ത്ഥനകളുടെനേരേയും തുറന്നിരിക്കുന്നു. എന്നാല്‍, തിന്മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അവിടുന്നു മുഖംതിരിച്ചിരിക്കുന്നു.

പീഡനത്തോടുള്ള സമീപനം
13: നന്മചെയ്യുന്നതില്‍ നിങ്ങള്‍ തീക്ഷ്ണതയുള്ളവരാണെങ്കില്‍, നിങ്ങളെയുപദ്രവിക്കാന്‍ ആര്‍ക്കുകഴിയും?
14: നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അവരുടെ ഭീഷണി, നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാകുകയും വേണ്ടാ.
15: ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണമാവശ്യപ്പെടുന്ന ഏവരോടും മറുപടിപറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.
16: എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടുംകൂടെയായിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മ്മലമായി സൂക്ഷിക്കുവിന്‍. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചുപറയുന്നവര്‍ അങ്ങനെ ലജ്ജിതരായിത്തീരും.
17: നന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണു ദൈവഹിതമെങ്കില്‍, അതാണ്, തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.
18: എന്തുകൊണ്ടെന്നാല്‍, ക്രിസ്തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കുവേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച്, ആത്മാവില്‍ ജീവന്‍പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
19: ആത്മാവോടുകൂടെച്ചെന്ന്, അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു.
20: അവരാകട്ടെ, നോഹിന്റെകാലത്തു പെട്ടകംപണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വംകാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തിലുണ്ടായിരുന്ന എട്ടുപേര്‍മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു.
21: അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മ്മാർജ്ജനമല്ല; മറിച്ച്, ശുദ്ധമനഃസാക്ഷിക്കായി യേശുക്രിസ്തുവിന്റെ ഉത്ഥാനംവഴി ദൈവത്തോടുനടത്തുന്ന പ്രാര്‍ത്ഥനയാണ്.
22: യേശുക്രിസ്തുവാകട്ടെ, സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ച് ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവിടുത്തേക്കു കീഴ്‌പ്പെട്ടുമിരിക്കുന്നു. 

അദ്ധ്യായം 4

    
ദൈവകൃപയുടെ കാര്യസ്ഥന്‍
1: ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍, പാപത്തോടു വിടവാങ്ങിയിരിക്കുന്നു.
2: അവന്‍ ശരീരത്തില്‍ ജീവിക്കുന്നിടത്തോളംകാലം മാനുഷികവികാരങ്ങള്‍ക്കടിമപ്പെട്ടല്ല, ദൈവഹിതത്തിനൊത്താണു ജീവിക്കുന്നത്.
3: വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി, നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.
4: അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്, അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.
5: എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്റെ മുമ്പില്‍ അവര്‍ കണക്കുകൊടുക്കേണ്ടിവരും.
6: എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.
7: സകലത്തിന്റെയുമവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരുമായിരിക്കുവിന്‍.
8: സര്‍വ്വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്‌നേഹമുണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.
9: പിറുപിറുപ്പുകൂടാതെ, നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദ പാലിക്കുവിന്‍.
10: ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കുംവേണ്ടി ഉപയോഗിക്കട്ടെ.
11: പ്രസംഗിക്കുന്നവന്‍, ദൈവത്തിന്റെ അരുളപ്പാടു നല്കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭിച്ച ശക്തികൊണ്ടെന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാക്കാര്യങ്ങളിലും ദൈവം യേശുക്രിസ്തുവിലൂടെ മഹത്വപ്പെടട്ടെ. മഹത്വവുമാധിപത്യവും എന്നുമെന്നേയ്ക്കുമവനുള്ളതാണ്. ആമേന്‍. 

ക്രിസ്തീയസഹനം
12: പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകളുണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.
13: ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിലാഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍, നിങ്ങളത്യധികമാഹ്ലാദിക്കും.
14: ക്രിസ്തുവിന്റെ നാമംനിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നു.
15: നിങ്ങളിലാരുംതന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്‌കര്‍മ്മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാനിടയാകരുത്.
16: ക്രിസ്ത്യാനിയെന്ന നിലയിലാണ്, ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതിലവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനിയെന്ന നാമത്തിലഭിമാനിച്ചുകൊണ്ട്, അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
17: എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണാരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷമനുസരിക്കാത്തവരുടെ അവസാനമെന്തായിരിക്കും!
18: നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതിയെന്തായിരിക്കും!
19: ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്മചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേല്പിക്കട്ടെ.

അദ്ധ്യായം 5


ശ്രേഷ്ഠന്മാര്‍ക്കുപദേശം
1: ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനുമെന്ന നിലയില്‍, ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്മാരെയുപദേശിക്കുന്നു:
2: നിങ്ങളെയേല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍.
3: അതു നിര്‍ബന്ധംമൂലമായിരിക്കരുത്. ദൈവത്തെപ്രതി, സന്മനസ്സോടെയായിരിക്കണം; ലാഭേച്ഛയോടെയായിരിക്കരുത്, തീക്ഷ്ണതയോടെയായിരിക്കണം; അജഗണത്തിന്റെമേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്കിക്കൊണ്ടായിരിക്കണം.
4: ഇടയന്മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും. 

വിശ്വാസികള്‍ക്കുപദേശം
5: അപ്രകാരംതന്നെ യുവാക്കന്മാരേ, നിങ്ങള്‍ ശ്രേഷ്ഠന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്പരവിനയത്തിന്റെ അങ്കിയണിയുവിന്‍. ദൈവം അഹങ്കാരികളെയെതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്കുകയും ചെയ്യുന്നു.
6: ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെയേല്പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
7: നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
8: നിങ്ങളുടെ ശത്രുവായ പിശാച്, അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്നന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
9: വിശ്വാസത്തിലുറച്ചുനിന്നുകൊണ്ട്, അവനെയെതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന് ഇതേ സഹനംതന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയുംചെയ്യുവിന്‍;
10: തന്റെ നിത്യമഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം, നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയുംചെയ്യും.
11: ആധിപത്യം എന്നുമെന്നേയ്ക്കും അവന്റേതായിരിക്കട്ടെ! ആമേന്‍.
12: നിങ്ങളവലംബിക്കുന്ന ദൈവകൃപ സത്യമായിട്ടുള്ളതാണെന്നുപദേശിക്കാനും സാക്ഷ്യപ്പെടുത്താനുമായി വിശ്വസ്തസഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസുവഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാനെഴുതിയിരിക്കുന്നു.
13: നിങ്ങളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
14: സ്‌നേഹചുംബനംകൊണ്ടു നിങ്ങള്‍ പരസ്പരം അഭിവാദനംചെയ്യുവിന്‍. ക്രിസ്തുവിലായിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം.

മുന്നൂറ്റിയമ്പത്തൊന്നാം ദിവസം: യാക്കോബ് 1- 5

അദ്ധ്യായം 1


അഭിവാദനം

1: ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടുഗോത്രങ്ങള്‍ക്കെഴുതുന്നത്: നിങ്ങള്‍ക്കഭിവാദനം. 

വിശ്വാസവും ജ്ഞാനവും
2: എന്റെ സഹോദരരേ, വിവിധപരീക്ഷകളിലകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.
3: എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍, നിങ്ങള്‍ക്കതില്‍ സ്ഥിരത ലഭിക്കുമെന്നറിയാമല്ലോ.
4: ഈ സ്ഥിരത, പൂര്‍ണ്ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണ്ണരും എല്ലാംതികഞ്ഞവരും ഒന്നിലുംകുറവില്ലാത്തവരുമാവുകയുംചെയ്യും.
5: നിങ്ങളില്‍ ജ്ഞാനംകുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവനതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്കുന്നവനാണവിടുന്ന്.
6: സംശയിക്കാതെ, വിശ്വാസത്തോടെവേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍, കാറ്റിലിളകിമറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്.
7: സംശയമനസ്കനും എല്ലാക്കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്, 
8: എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്. 

ദാരിദ്ര്യവും സമ്പത്തും
9: എളിയസഹോദരന്‍പോലും തനിക്കു ലഭിച്ചിരിക്കുന്ന ഔന്നത്യത്തിലഭിമാനിക്കട്ടെ.
10: ധനവാന്‍ താഴ്ത്തപ്പെടുന്നതിലഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവുപോലെ അവന്‍ കടന്നുപോകും.
11: സൂര്യന്‍ ഉഗ്രതാപത്തോടെ ഉദിച്ചുയര്‍ന്ന്, പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്റെ പൂവു കൊഴിഞ്ഞുവീഴുന്നു; സൗന്ദര്യം അസ്തമിക്കുകയുംചെയ്യുന്നു. ഇപ്രകാരം ധനികനും തന്റെ ഉദ്യമങ്ങള്‍ക്കിടയ്ക്കു മങ്ങിമറഞ്ഞുപോകും. 

പരീക്ഷകളെ നേരിടുക
12: പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചുകഴിയുമ്പോള്‍, തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന ജീവന്റെ കിരീടം, അവനു ലഭിക്കും.
13: പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണു പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്നാരെയും പരീക്ഷിക്കുന്നുമില്ല.
14: ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മ്മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്.
15: ദുര്‍മ്മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.
16: എന്റെ പ്രിയസഹോദരരേ, നിങ്ങള്‍ക്കു മാര്‍ഗ്ഗഭ്രംശം സംഭവിക്കരുത്.
17: ഉത്തമവും പൂര്‍ണ്ണവുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.
18: തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്താല്‍, നമുക്കു ജന്മംനല്കാന്‍ അവിടുന്നു തിരുമനസ്സായി. 

വചനം പാലിക്കുക
19: എന്റെ പ്രിയസഹോദരരേ, ഓര്‍മ്മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കംകൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരുമായിരിക്കണം.
20: മനുഷ്യന്റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്കുന്നില്ല;
21: ആകയാല്‍, എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചുവരുന്ന തിന്മയുമുപേക്ഷിച്ച്, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.
22: നിങ്ങള്‍ വചനംകേള്‍ക്കുകമാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ, അതനുവര്‍ത്തിക്കുന്നവരുമായിരിക്കുവിന്‍.
23: വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നവന്‍, തന്റെ മുഖം കണ്ണാടിയില്‍ക്കാണുന്ന മനുഷ്യനു സദൃശനാണ്.
24: അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു.
25: കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ്, പൂര്‍ണ്ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവനനുഗൃഹീതനാകും.
26: താന്‍ ദൈവഭക്തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ, ഹൃദയത്തെ വഞ്ചിക്കുകയുംചെയ്താല്‍ അവന്റെ ഭക്തി വ്യര്‍ത്ഥമത്രേ.
27: പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തിയിതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.

അദ്ധ്യായം 2


പക്ഷപാതത്തിനെതിരേ
1: എന്റെ സഹോദരരേ, മഹത്വപൂര്‍ണ്ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍വിശ്വസിക്കുന്ന നിങ്ങള്‍, പക്ഷപാതംകാണിക്കരുത്.
2: നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണ്ണമോതിരമണിഞ്ഞ്, മോടിയുള്ള വസ്ത്രംധരിച്ച ഒരുവനും മുഷിഞ്ഞവസ്ത്രംധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ.
3: നിങ്ങള്‍ മോടിയായി വസ്ത്രംധരിച്ചവനെ നോക്കി, ഇവിടെ സുഖമായിരിക്കുക എന്നുപറയുന്നു. പാവപ്പെട്ടവനോടു അവിടെ നില്ക്കുകയെന്നോ എന്റെ പാദപീഠത്തിനടുത്തിരിക്കുകയെന്നോ പറയുന്നു.
4: അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനംകാണിക്കുകയും ദുഷ്ടവിചാരങ്ങള്‍പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയുമല്ലേ ചെയ്യുന്നത്?
5: എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനംചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തിരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?
6: എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നതവരല്ലേ?
7: നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിക്കുന്നതവരല്ലേ?
8: നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയനിയമം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു.
9: നിങ്ങള്‍ പക്ഷപാതംകാണിക്കുന്നെങ്കില്‍ പാപംചെയ്യുന്നു; നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയുംചെയ്യുന്നു.
10: ആരെങ്കിലും നിയമം മുഴുവനനുസരിക്കുകയും ഒന്നില്‍മാത്രം വീഴ്ചവരുത്തുകയുംചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു.
11: എന്തെന്നാല്‍, വ്യഭിചാരംചെയ്യരുത്, എന്നു കല്പിച്ചവന്‍തന്നെ കൊല്ലരുത് എന്നും കല്പിച്ചിട്ടില്ലേ? നീ വ്യഭിചാരംചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു.
12: സ്വാതന്ത്ര്യത്തിന്റെ നിയമമനുസരിച്ചു വിധിക്കപ്പെടാനുളളവരെപ്പോലെ, നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്യുവിന്‍.
13: കാരുണ്യംകാണിക്കാത്തവന്റെമേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെമേല്‍ വിജയംവരിക്കുന്നു. 

വിശ്വാസവും പ്രവൃത്തിയും
14: എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തിയില്ലാതിരിക്കുകയുംചെയ്യുന്നവന് എന്തുമേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍കഴിയുമോ?
15: ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെകഴിയുമ്പോള്‍
16: നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത്, അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍പ്പോകുക; തീകായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ടെന്തു പ്രയോജനം?
17: പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജ്ജീവമാണ്.
18: എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെക്കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍വഴി എന്റെ വിശ്വാസം നിന്നെക്കാണിക്കാം.
19: ദൈവമേകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നുവിറയ്ക്കുകയും ചെയ്യുന്നു.
20: മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?
21: നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേല്‍ ബലിയര്‍പ്പിച്ചതുവഴിയല്ലേ?
22: അവന്റെ വിശ്വാസം അവന്റെ പ്രവൃത്തികളെ സഹായിച്ചുവെന്നും വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണ്ണമാക്കപ്പെട്ടുവെന്നും നിങ്ങളറിയുന്നുവല്ലോ.
23: അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അതവനു നീതിയായി പരിഗണിക്കപ്പെട്ടു എന്ന തിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്റെ സ്‌നേഹിതനെന്നു വിളിക്കപ്പെടുകയുംചെയ്തു
24: മനുഷ്യന്‍ വിശ്വാസംകൊണ്ടുമാത്രമല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങളറിയുന്നു.
25: റാഹാബ് എന്ന വേശ്യ, ദൗത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക് പുറത്തയയ്ക്കുകയുംചെയ്ത പ്രവൃത്തികള്‍മൂലമല്ലേ നീതീകരിക്കപ്പെട്ടത്?
26: ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ, പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃതമാണ്.

അദ്ധ്യായം 3

    
നാവിന്റെ ദുരുപയോഗം
1: എന്റെ സഹോദരരേ, നിങ്ങളില്‍ അധികംപേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാമര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍.
2: നാമെല്ലാവരും പലവിധത്തില്‍ തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനുകഴിയും.
3: നമ്മെയനുസരിക്കുന്നതിനുവേണ്ടി, കുതിരയുടെ വായില്‍ കടിഞ്ഞാണിടുമ്പോള്‍, അതിന്റെ ശരീരംമുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്.
4: വളരെ വലുതും, ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെച്ചെറിയ ചുക്കാനുപയോഗിച്ച്, ആഗ്രഹിക്കുന്നസ്ഥലത്തേക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു.
5: അതുപോലെ, നാവു വളരെച്ചെറിയ അവയവമാണ്. എങ്കിലും അതു വമ്പുപറയുന്നു. ചെറിയൊരു തീപ്പൊരി, എത്രവലിയ വനത്തെയാണു ചാമ്പലാക്കുക!
6: നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകംതന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത്, ശരീരംമുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാല്‍ ജ്വലിക്കുന്ന ഈ നാവ്, പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു.
7: എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്.
8: എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്.
9: ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയുംചെയ്യുന്നു.
10: ഒരേ വായില്‍നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇതുചിതമല്ല.
11: അരുവി, ഒരേ ഉറവയില്‍നിന്നു മധുരവും കയ്പും പുറപ്പെടുവിക്കുമോ?
12: എന്റെ സഹോദരരേ, അത്തിവൃക്ഷത്തിന് ഒലിവുഫലങ്ങളോ, മുന്തിരിവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരീകരിക്കാനാവുമോ? 

യഥാര്‍ത്ഥജ്ഞാനം
13: നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവനാരാണ്? അവന്‍ നല്ലപെരുമാറ്റംവഴി വിവേകജന്യമായ വിനയത്തോടെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ.
14: എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ത്ഥമോഹവുമുണ്ടാകുമ്പോള്‍, ആത്മപ്രശംസചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജംപറയുകയോ അരുത്.
15: ഈ ജ്ഞാനം ഉന്നതത്തില്‍നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്‍ത്ഥപരവും പൈശാചികവുമാണ്.
16: എവിടെ അസൂയയും സ്വാര്‍ത്ഥമോഹവുമുണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മ്മങ്ങളുമുണ്ട്.
17: എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം, ഒന്നാമതു ശുദ്ധവും പിന്നെ സമാധാനപൂര്‍ണ്ണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതുമാണ്. അത് അനിശ്ചിതമോ ആത്മാര്‍ത്ഥതയില്ലാത്തതോ അല്ല.
18: സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.

അദ്ധ്യായം 4

    
ലൗകികതൃഷ്ണ
1: നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളുമുണ്ടാകുന്നതെങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍നിന്നല്ലേ അവയുണ്ടാകുന്നത്?
2: നിങ്ങളാഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയുംചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്കൊന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയും യുദ്ധംചെയ്യുകയുംചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല.
3: ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്.
4: വിശ്വസ്തതപുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി, ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങളറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാനാഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.
5: നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ, ദൈവം അസൂയയോടെ അഭിലഷിക്കുന്നുവെന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
6: അവിടുന്നു കൃപാവരംചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെയെതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപകൊടുക്കുകയുംചെയ്യുന്നു.
7: ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും.
8: ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്നു നിങ്ങളോടും ചേര്‍ന്നുനില്ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ദ്ധമനസ്കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍.
9: ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുവിന്‍; നിങ്ങളുടെ ചിരി കരച്ചിലായും, നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ.
10: കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും. 

സഹോദരനെ വിധിക്കരുത്
11: സഹോദരരേ, നിങ്ങള്‍ പരസ്പരം എതിര്‍ത്തുസംസാരിക്കരുത്. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയുംചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമമനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ വിധികര്‍ത്താവത്രേ.
12: നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീയാരാണ്?

ആത്മപ്രശംസ പാടില്ല
13 : ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍പ്പോയി, അവിടെ ഒരു വര്‍ഷം താമസിച്ച്, വ്യാപാരംചെയ്തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.
14: നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയുംചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.
15: നിങ്ങളിങ്ങനെയാണു പറയേണ്ടത്: കര്‍ത്താവു മനസ്സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയുംചെയ്യും.
16: നിങ്ങളോ, ഇപ്പോള്‍ വ്യര്‍ത്ഥഭാഷണത്താല്‍ ആത്മപ്രശംസചെയ്യുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്.
17: ചെയ്യേണ്ട നന്മയേതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപംചെയ്യുന്നു.

അദ്ധ്യായം 5

    
ധനവാന്മാര്‍ക്കു മുന്നറിയിപ്പ്
1: ധനവാന്മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍.
2: നിങ്ങളുടെ സമ്പത്തു ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴുവരിച്ചുപോയി.
3: നിങ്ങളുടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും കറപിടിച്ചിരിക്കുന്നു. ആ കറ, നിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീപോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാനനാളുകളിലേക്കാണു നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്.
4: നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവുശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി, ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി, സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണ്ണപുടങ്ങളിലെത്തിയിരിക്കുന്നു.
5: നിങ്ങള്‍ ഭൂമിയില്‍ ആഡംബരപൂര്‍വ്വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു.
6: നീതിമാന്‍ നിങ്ങളെയെതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റംവിധിക്കുകയും കൊല്ലുകയുംചെയ്തു. 

കാത്തിരിക്കുവിന്‍
7: സഹോദരരേ, കര്‍ത്താവിന്റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ലഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍;
8: ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനമടുത്തിരിക്കുന്നു.
9: നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, എന്റെ സഹോദരരേ, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്ക്കുന്നു.
10: സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍.
11: ഇതാ, പീഡസഹിക്കുന്നവരെ ഭാഗ്യവാന്മാരായി നാം കരുതുന്നു. ജോബിന്റെ ദീര്‍ഘസഹനത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോടെന്തു ചെയ്തുവെന്നും അവിടുന്നെത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ.
12: എന്റെ സഹോദരരേ, സര്‍വ്വോപരി, നിങ്ങള്‍ ആണയിടരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയുംകൊണ്ടുമരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേയെന്നു പറയുമ്പോള്‍ അതേയെന്നും അല്ലന്നു പറയുമ്പോള്‍ അല്ലയെന്നുമായിരിക്കട്ടെ! 

രോഗിക്കുവേണ്ടി പ്രാര്‍ത്ഥന
13: നിങ്ങളുടെയിടയില്‍ ദുരിതമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതമാലപിക്കട്ടെ.
14: നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍, അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകംചെയ്ത്, അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ.
15: വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന, രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെയെഴുന്നേല്പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്നവനു മാപ്പുനല്കും.
16: നിങ്ങള്‍ സൗഖ്യംപ്രാപിക്കാനായി, പരസ്പരം പാപങ്ങളേറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്.
17: ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴപെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴപെയ്തില്ല.
18: വീണ്ടും അവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴനല്കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയുംചെയ്തു.
19: എന്റെ സഹോദരരേ, നിങ്ങളിലൊരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയുംചെയ്യുന്നെങ്കില്‍
20: പാപിയെ തെറ്റായമാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിക്കുന്നവന്‍, തന്റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയുംചെയ്യുന്നുവെന്നു നിങ്ങളറിഞ്ഞുകൊള്ളുവിന്‍.