പുതിയ നിയമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുതിയ നിയമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുന്നൂറ്റിയമ്പത്തേഴാം ദിവസം: വെളിപാട് 5 - 10


അദ്ധ്യായം 5


മുദ്രിതഗ്രന്ഥവും കുഞ്ഞാടും
1: സിംഹാസനസ്ഥന്റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്തകച്ചുരുള്‍ ഞാന്‍ കണ്ടു.
2: ശക്തനായൊരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്?
3: എന്നാല്‍, സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ കഴിഞ്ഞില്ല.
4: ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ യോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല്‍ ഞാന്‍ വളരെയേറെക്കരഞ്ഞു.
5: അപ്പോള്‍ ശ്രേഷ്ഠന്മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.
6: അപ്പോള്‍, സിംഹാസനത്തിന്റെയും നാലുജീവികളുടെയുംമദ്ധ്യേ, ശ്രേഷ്ഠന്മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായിതോന്നുന്ന ഒരു കുഞ്ഞാടു നില്ക്കുന്നതു ഞാന്‍ കണ്ടു. അവന് ഏഴുകൊമ്പുകളും ഏഴുകണ്ണുകളുമുണ്ട്; ഈ കണ്ണുകള്‍ ലോകമെമ്പാടും അയയ്ക്കപ്പെട്ട ദൈവത്തിന്റെ സപ്താത്മാക്കളാണ്.
7: അവന്‍ചെന്നു സിംഹാസനസ്ഥന്റെ വലത്തുകൈയില്‍നിന്നു ചുരുള്‍ വാങ്ങി.
8: അവനതു സ്വീകരിച്ചപ്പോള്‍ നാലുജീവികളും ഇരുപത്തിനാലുശ്രേഷ്ഠന്മാരും കുഞ്ഞാടിന്റെമുമ്പില്‍ സാഷ്ടാംഗംപ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യംനിറഞ്ഞ സ്വര്‍ണ്ണകലശങ്ങളും കൈയിലേന്തിയിരുന്നു.
9: അവര്‍ ഒരു നവ്യഗാനമാലപിച്ചു: പുസ്‌കതകച്ചുരുള്‍സ്വീകരിക്കാനും അതിന്റെ മുദ്രകള്‍തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്റെ രക്തംകൊണ്ട്, എല്ലാഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു.
10: നീയവരെ നമ്മുടെ ദൈവത്തിന്, ഒരു രാജ്യവും പുരോഹിന്മാരുമാക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണംനടത്തും.
11: പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയുംചുറ്റും അനേകം ദൂതന്മാരെക്കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളുമായിരുന്നു.
12: ഉച്ചസ്വരത്തില്‍ ഇവരുദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്. 
13: സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലുമുള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേയ്ക്കും സ്തുതിയും ബഹുമാനവും മഹത്വവുമാധിപത്യവും.
14: നാലുജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്ഠന്മാര്‍ സാഷ്ടാംഗംവീണാരാധിച്ചു.

അദ്ധ്യായം 6

    
ആറു മുദ്രകൾ തുറക്കുന്നു
1: കുഞ്ഞാട് ആ ഏഴു മുദ്രകളിലൊന്നു തുറന്നപ്പോള്‍ ഞാന്‍ നോക്കി. ആ നാലുജീവികളിലൊന്ന് ഇടിനാദംപോലെയുള്ള സ്വരത്തില്‍, വരുകയെന്നു പറയുന്നതു ഞാന്‍ കേട്ടു.
2: ഞാന്‍ ഒരു വെള്ളക്കുതിരയെക്കണ്ടു. അതിന്റെ പുറത്തു വില്ലുമായിരിക്കുന്ന ഒരുവന്‍ . അവനൊരു കിരീടം നല്കപ്പെട്ടു. വിജയത്തില്‍നിന്നു വിജയത്തിലേക്ക് അവന്‍ ജൈത്രയാത്രയാരംഭിച്ചു.
3: അവന്‍ രണ്ടാമത്തെ മുദ്രതുറന്നപ്പോള്‍ രണ്ടാമത്തെ ജീവി, വരുകയെന്നു പറയുന്നതു ഞാന്‍ കേട്ടു.
4: അപ്പോള്‍ തീക്കനലിന്റെ നിറമുള്ള മറ്റൊരു കുതിര കടന്നുവന്നു. മനുഷ്യര്‍ പരസ്പരം ഹിംസിക്കുമാറ്, ഭൂമിയില്‍നിന്നു സമാധാനമെടുത്തുകളയാന്‍ കുതിരപ്പുറത്തിരുന്നവന് അധികാരം നല്കപ്പെട്ടു. അവനൊരു വലിയ ഖഡ്ഗവുംകൊടുത്തു.
5: അവന്‍ മൂന്നാമത്തെ മുദ്രതുറന്നപ്പോള്‍, വരുകയെന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. നോക്കിയപ്പോള്‍ ഇതാ, ഒരു കറുത്തകുതിര. അതിന്റെ പുറത്തിരിക്കുന്നവന്റെ കൈയില്‍ ഒരു ത്രാസ്.
6: ആ നാലുജീവികളുടെ മദ്ധ്യത്തില്‍നിന്നുണ്ടായ ഒരു ശബ്ദംപോലെ ഞാന്‍ കേട്ടു: ഒരു ദനാറായ്ക്ക് ഇടങ്ങഴി ഗോതമ്പ്, ഒരു ദനാറായ്ക്കു മൂന്നിടങ്ങഴി ബാര്‍ലി. എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത്.
7: അവന്‍ നാലാമത്തെ മുദ്രതുറന്നപ്പോള്‍, വരുകയെന്നു നാലാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു.
8: ഞാന്‍ നോക്കി, ഇതാ, വിളറിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവനു മരണമെന്നു പേര്. പാതാളമവനെപ്പിന്തുടരുന്നു. വാളുകൊണ്ടും ക്ഷാമംകൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും ഭൂമിയിലെ വന്യമൃഗങ്ങളെക്കൊണ്ടും സംഹാരംനടത്താന്‍ ഭൂമിയുടെ നാലിലൊന്നിന്മേല്‍ അവര്‍ക്കധികാരം ലഭിച്ചു.
9: അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.
10: വലിയസ്വരത്തില്‍ അവരിങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ ന്യായവിധിനടത്തി, ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാന്‍ അങ്ങെത്രത്തോളം വൈകും?
11: അവര്‍ക്കോരോരുത്തര്‍ക്കും ധവളവസ്ത്രം നല്കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹദാസരുടെയും സഹോദരരുടെയും എണ്ണംതികയുന്നതുവരെ അല്പസമയംകൂടെ വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദ്ദേശം കിട്ടി.
12: അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ ഞാന്‍ നോക്കി. വലിയൊരു ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രനാകെ രക്തംപോലെയായി.
13: കൊടുങ്കാറ്റിലാടിയുലയുന്ന അത്തിവൃക്ഷത്തില്‍നിന്നു പച്ചക്കായ്കള്‍ പൊഴിയുന്നതുപോലെ ആകാശനക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു.
14: ആകാശം, തെറുത്തുമാറ്റിയ ചുരുള്‍പോലെ അപ്രത്യക്ഷമായി. എല്ലാപ്പര്‍വ്വതങ്ങളും ദ്വീപുകളും അവയുടെ സ്ഥാനങ്ങളില്‍നിന്നു മാറ്റപ്പെട്ടു.
15: ഭൂമിയിലെ രാജാക്കന്മാരും പ്രമുഖന്മാരും സൈന്യാധിപന്മാരും ധനികരും പ്രബലരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും പാറക്കെട്ടുകളിലും ചെന്നൊളിച്ചു.
16: അവര്‍ മലകളോടും പാറകളോടും വിളിച്ചുപറഞ്ഞു: ഞങ്ങളുടെമേല്‍ വന്നുവീഴുവിന്‍; സിംഹാസനസ്ഥന്റെ ദൃഷ്ടിയില്‍നിന്നും കുഞ്ഞാടിന്റെ ക്രോധത്തില്‍നിന്നും ഞങ്ങളെ മറയ്ക്കുവിന്‍.
17: എന്തെന്നാല്‍, അവരുടെ ക്രോധത്തിന്റെ ഭീകരദിനം വന്നുകഴിഞ്ഞു; ചെറുത്തുനില്ക്കാന്‍ ആര്‍ക്കുകഴിയും?

അദ്ധ്യായം 7

    
സംരക്ഷണമുദ്ര
1: ഇതിനുശേഷം ഭൂമിയുടെ നാലുകോണുകളില്‍ നാലുദൂതന്മാര്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ കടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍, ഭൂമിയിലെ നാലുകാറ്റുകളെയും അവര്‍ പിടിച്ചുനിറുത്തിയിരുന്നു.
2: വേറൊരു ദൂതന്‍, ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നുവരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും നാശംചെയ്യാന്‍ അധികാരംനല്കപ്പെട്ട ആ നാലു ദൂതന്മാരോട് അവന്‍ ഉറച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു
3: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്.
4: മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍മക്കളുടെ എല്ലാ ഗോത്രങ്ങളിലുംനിന്ന് ആകെ നൂറ്റിനാല്പത്തിനാലായിരം;
5: യൂദാഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം; റൂബന്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ഗാദ്ഗോത്രത്തില്‍നിന്നു പന്തീരായിരം;
6: ആഷേര്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; നഫ്ത്താലിഗോത്രത്തില്‍നിന്നു പന്തീരായിരം; മനാസ്സെഗോത്രത്തില്‍നിന്നു പന്തീരായിരം;
7: ശിമയോന്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ലേവിഗോത്രത്തില്‍നിന്നു പന്തീരായിരം; ഇസ്‌സാക്കര്‍ഗോത്രത്തില്‍നിന്നു പന്തീരായിരം;
8: സെബുലൂണ്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ജോസഫ്‌ഗോത്രത്തിൽനിന്നു പന്തീരായിരം; ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം.

വിശുദ്ധരുടെ പ്രതിഫലം
9: ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കുംസാധിക്കാത്ത, ഒരു വലിയജനക്കൂട്ടം. അവര്‍ സകലജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലുംനിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെമുമ്പിലും നിന്നിരുന്നു.
10: അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ.
11: ദൂതന്മാരെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠന്മാര്‍ക്കും നാലുജീവികള്‍ക്കുംചുറ്റും നിന്നു. അവര്‍ സിംഹാസനത്തിനുമുമ്പില്‍ കമിഴ്ന്നുവീണ്, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
12: ആമേന്‍, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
13: ശ്രേഷ്ഠന്മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞ ഇവരാരാണ്? ഇവരെവിടെനിന്നു വരുന്നു?
14: ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേയ്ക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകിവെളുപ്പിച്ചവര്‍.
15: അതുകൊണ്ട്, ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്ക്കുകയും, അവിടുത്തെ ആലയത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥന്‍, തന്റെ സാന്നിദ്ധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്കഭയംനല്കും. 
16 : ഇനിയൊരിക്കലും അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല.
17: എന്തെന്നാല്‍, സിംഹാസനമദ്ധ്യത്തിലിരിക്കുന്ന കുഞ്ഞാട്, അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും.

അദ്ധ്യായം 8


ഏഴാംമുദ്ര, ധൂപകലശം
1: അവന്‍ ഏഴാമത്തെ മുദ്രപൊട്ടിച്ചപ്പോള്‍, അരമണിക്കൂറോളം സ്വര്‍ഗ്ഗത്തില്‍ നിശ്ശബ്ദതയുണ്ടായി.
2: ദൈവസന്നിധിയില്‍നിന്നിരുന്ന ഏഴുദൂതന്മാരെ ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴുകാഹളങ്ങള്‍ നല്കപ്പെട്ടു.
3: മറ്റൊരു ദൂതന്‍ സ്വര്‍ണ്ണംകൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനുമുമ്പില്‍ വന്നുനിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ബലിപീഠത്തിന്മേല്‍ എല്ലാ വിശുദ്ധരുടെയും പ്രാര്‍ത്ഥനയോടൊപ്പമര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്കപ്പെട്ടു.
4: ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ത്ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയര്‍ന്നു.
5: ദൂതന്‍, ധൂപകലശമടുത്ത്, ബലിപീഠത്തിലെ അഗ്നികൊണ്ടുനിറച്ച്, ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ ഇടിമുഴക്കങ്ങളും ഉച്ചഘോഷങ്ങളും മിന്നല്‍പ്പിണരുകളും ഭൂമികുലുക്കവുമുണ്ടായി.

നാലു കാഹളങ്ങള്‍
6: ഏഴുകാഹളങ്ങള്‍പിടിച്ചിരുന്ന ഏഴുദൂതന്മാര്‍ അവ ഊതാന്‍ തയ്യാറായി.
7: ഒന്നാമന്‍ കാഹളംമുഴക്കി; അപ്പോള്‍ രക്തംകലര്‍ന്ന തീയും കന്മഴയുമുണ്ടായി; അതു ഭൂമിയില്‍പ്പതിച്ചു. ഭൂമിയുടെ മൂന്നിലൊരുഭാഗം വെന്തെരിഞ്ഞു; വൃക്ഷങ്ങളില്‍ മൂന്നിലൊന്നും കത്തിച്ചാമ്പലായി; പച്ചപ്പുല്ലുമുഴുവനും കത്തിയെരിഞ്ഞുപോയി.
8: രണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. തീപിടിച്ച, വലിയമലപോലെ എന്തോ ഒന്നു കടലിലേക്കെറിയപ്പെട്ടു. അപ്പോള്‍ കടലിന്റെ മൂന്നിലൊന്നു രക്തമായി.
9: കടലിലെ ജീവജാലങ്ങളില്‍ മൂന്നിലൊന്നു ചത്തുപോയി. മൂന്നിലൊരുഭാഗം കപ്പലുകളും നശിപ്പിക്കപ്പെട്ടു.
10: മൂന്നാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ പന്തംപോലെ കത്തുന്ന ഒരു വലിയനക്ഷത്രം ആകാശത്തുനിന്നടര്‍ന്ന്, നദികളുടെ മൂന്നിലൊന്നിന്മേലും നീരുറവകളിന്മേലും പതിച്ചു.
11: ആ നക്ഷത്രത്തിന്റെ പേരു തിക്തകം. അതു വീണപ്പോള്‍ ജലത്തിന്റെ മൂന്നിലൊന്നു തിക്തകമായി. ഈ ജലത്താല്‍ അനേകംപേര്‍ മൃതിയടഞ്ഞു. കാരണം, അതു കയ്പുള്ളതാക്കപ്പെട്ടിരുന്നു.
12: നാലാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ സൂര്യന്റെ മൂന്നിലൊന്നും ചന്ദ്രന്റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും തകര്‍ക്കപ്പെട്ടു. തന്മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിന്റെ മൂന്നിലൊന്നും ഇരുണ്ടുപോയി; അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും.
13: പിന്നെ, മദ്ധ്യാകാശത്തില്‍ പറക്കുന്ന ഒരു കഴുകനെ ഞാന്‍ കണ്ടു. വലിയസ്വരത്തില്‍ അതിങ്ങനെ വിളിച്ചുപറയുന്നതും കേട്ടു: ഇനിയും കാഹളംമുഴക്കാനിരിക്കുന്ന മൂന്നുദൂതന്മാരുടെ കാഹളദ്ധ്വനിമൂലം ഭൂവാസികള്‍ക്കു ദുരിതം, ദുരിതം, ദുരിതം!

അദ്ധ്യായം 9


അഞ്ചാമത്തെ കാഹളം
1: അഞ്ചാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ ആകാശത്തുനിന്നു ഭൂമിയിലേക്ക് ഒരു നക്ഷത്രം വീഴുന്നതു ഞാന്‍ കണ്ടു. പാതാളഗര്‍ത്തത്തിന്റെ താക്കോല്‍ അതിനു നല്കപ്പെട്ടു.
2: അതു പാതാളഗര്‍ത്തം തുറന്നു. അവിടെനിന്നു വലിയ തീച്ചൂളയില്‍നിന്നെന്നപോലെ പുകപൊങ്ങി.
3: ആ പുകകൊണ്ട്, സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. ആ പുകയില്‍നിന്നു വെട്ടുകിളികള്‍ ഭൂമിയിലേക്കു പുറപ്പെട്ടു വന്നു. ഭൂമിയിലെ തേളുകളുടേതുപോലുള്ള ശക്തി അവയ്ക്കു നല്കപ്പെട്ടു.
4: നെററിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്ന് അവയോടു കല്പിച്ചു.
5: മനുഷ്യരെ കൊല്ലാനല്ല, അഞ്ചുമാസം പീഡിപ്പിച്ചു ഞെരുക്കാനാണ് അവയ്ക്ക് അനുവാദം നല്കപ്പെട്ടത്.
6: അവരുടെ പീഡനമാകട്ടെ തേളുകുത്തുമ്പോഴത്തേതുപോലെതന്നെ. ആ നാളുകളില്‍ മനുഷ്യര്‍ മരണത്തെ തേടും; പക്ഷേ, കണ്ടെത്തുകയില്ല. അവര്‍ മരിക്കാനാഗ്രഹിക്കും; എന്നാല്‍, മരണം അവരില്‍നിന്നോടിയകലും.
7: വെട്ടുകിളികള്‍ പടക്കോപ്പണിഞ്ഞ കുതിരകള്‍ക്കു സദൃശമായിരുന്നു. അവയുടെ തലയില്‍ സ്വര്‍ണ്ണകിരീടംപോലെ എന്തോ ഒന്ന്. മുഖം മനുഷ്യമുഖംപോലെയും.
8: അവയ്ക്കു സ്ത്രീകളുടേതുപോലുള്ള തലമുടി. സിംഹങ്ങളുടേതുപോലുള്ള പല്ലുകള്‍.
9: ഇരുമ്പുകവചങ്ങള്‍പോലുള്ള ശല്ക്കങ്ങള്‍, അവയുടെ ചിറകുകളുടെ ശബ്ദം പോര്‍ക്കളത്തിലേക്കു പായുന്ന അനേകം അശ്വരഥങ്ങളുടെ ശബ്ദംപോലെ.
10: അവയ്ക്കു തേളുകളുടേതുപോലെ വാലും വിഷമുള്ളുമുണ്ടായിരുന്നു. ഈ വാലുകളില്‍ അഞ്ചുമാസത്തേക്കു മനുഷ്യരെ പീഡിപ്പിക്കാന്‍പോന്ന ശക്തിയുണ്ടായിരുന്നു.
11: പാതാളത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് ഹെബ്രായഭാഷയില്‍ അബദോന്‍, ഗ്രീക്കുഭാഷയില്‍ അപ്പോളിയോന്‍.
12: ഒന്നാമത്തെ ദുരിതം കടന്നുപോയി രണ്ടു ദുരിതങ്ങള്‍കൂടെ ഇനിയും വരാനിരിക്കുന്നു.

ആറാമത്തെ കാഹളം
13: ആറാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ ദൈവസന്നിധിയിലുള്ള സുവര്‍ണ്ണബലിപീഠത്തിന്റെ നാലുവളര്‍കോണുകളില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു.
14 : അതു കാഹളംപിടിച്ചിരുന്ന ആറാമത്തെ ദൂതനോടു പറഞ്ഞു: യൂഫ്രട്ടീസ് വന്‍നദിയുടെ കരയില്‍ ബന്ധിതരായിക്കഴിയുന്ന നാലുദൂതന്മാരെ അഴിച്ചുവിടുക.
15: ആ നാലുദൂതന്മാരും വിമോചിതരായി. അവര്‍, മനുഷ്യരില്‍ മൂന്നിലൊരുഭാഗത്തെക്കൊന്നൊടുക്കാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന മണിക്കൂറിനും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുംവേണ്ടി തയ്യാറാക്കി നിറുത്തിയിരുന്നവരാണ്.
16: ഞാന്‍ കുതിരപ്പടയുടെ എണ്ണംകേട്ടു; പതിനായിരങ്ങളുടെ ഇരുപതിനായിരം മടങ്ങ്.
17: ഞാന്‍ ദര്‍ശനത്തില്‍ കുതിരകളെയും അവയുടെ പുറത്തിരുന്നവരെയും കണ്ടു. അവര്‍ക്കു തീയുടെയും ഇന്ദ്രനീലക്കല്ലിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചങ്ങളുണ്ടായിരുന്നു. കുതിരകളുടെ തലകള്‍ സിംഹങ്ങളുടെ തലപോലെ; അവയുടെ വായില്‍നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടിരുന്നു.
18: അവയുടെ വായില്‍നിന്നു പുറപ്പെട്ടിരുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു മഹാമാരികള്‍മൂലം മനുഷ്യരില്‍ മൂന്നിലൊരുഭാഗം മൃതരായി.
19: ആ കുതിരകളുടെ ശക്തി, വായിലും വാലിലുമാണ്. അവയുടെ വാലുകള്‍ സര്‍പ്പങ്ങളെപ്പോലെയാണ്. അവയ്ക്കു തലകളുണ്ട്, ആ തലകള്‍കൊണ്ട് അവ മുറിവേല്പിക്കുന്നു.
20: ഈ മഹാമാരികള്‍നിമിത്തം മൃതരാകാതെ അവശേഷിച്ചവര്‍, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേള്‍ക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വര്‍ണ്ണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടതുമായ വിഗ്രഹങ്ങളെയും ആരാധിക്കുന്നതില്‍നിന്നു പിന്തിരിയുകയോ ചെയ്തില്ല.
21: തങ്ങളുടെ കൊലപാതകം, മന്ത്രവാദം, വ്യഭിചാരം, മോഷണം എന്നിവയെക്കുറിച്ചും അവരനുതപിച്ചില്ല.

അദ്ധ്യായം 10

    
ചുരുളേന്തിയ ദൂതന്‍
1: മേഘാവൃതനും ശക്തനുമായ വേറൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ്സനുമീതേ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും.
2: അവന്റെ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്ഥച്ചുരുളുണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍ കരയിലുമുറപ്പിച്ചു.
3: സിംഹഗര്‍ജ്ജനംപോലെ ഭയങ്കരസ്വരത്തില്‍ അവന്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ ഏഴിടിനാദങ്ങള്‍ മുഴങ്ങി.
4: ആ ഏഴിടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാനെഴുതാനൊരുങ്ങി. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരം പറയുന്നതു കേട്ടു: ആ ഏഴിടിനാദങ്ങള്‍ പറഞ്ഞതു മുദ്രിതമായിരിക്കട്ടെ. അതു രേഖപ്പെടുത്തരുത്.
5: കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍കണ്ട ദൂതന്‍ വലത്തുകൈ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി,
6: ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയുംസൃഷ്ടിച്ച നിത്യംജീവിക്കുന്നവന്റെ നാമത്തിലാണയിട്ടു: ഇനി കാലവിളംബമുണ്ടാവുകയില്ല.
7: ഏഴാമത്തെ ദൂതന്‍  മുഴക്കാനിരിക്കുന്ന കാഹളദ്ധ്വധ്വനിയുടെ ദിവസങ്ങളില്‍, തന്റെ ദാസരായ പ്രവാചകന്മാരെ ദൈവമറിയിച്ച രഹസ്യം നിവൃത്തിയാകും.

ചുരുള്‍ വിഴുങ്ങുന്നു
8: സ്വര്‍ഗ്ഗത്തില്‍നിന്നു ഞാന്‍കേട്ട സ്വരം വീണ്ടുമെന്നോടു പറഞ്ഞു: നീ പോയി, കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ദൂതന്റെ കൈയില്‍നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക.
9: ഞാന്‍ ദൂതന്റെയടുത്തുചെന്ന്, ആ ചെറിയചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും;
10: ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത്, എന്റെ വായില്‍ തേന്‍പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി.
11: വീണ്ടും ഞാന്‍ കേ ട്ടു: നീയിനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ചു പ്രവചിക്കണം.

മുന്നൂറ്റിയമ്പത്തിയാറാം ദിവസം: വെളിപാട്: 1 - 4


അദ്ധ്യായം 1


പ്രാരംഭം
1: ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി, ദൈവം യേശുക്രിസ്തുവിനു നല്കിയ വെളിപാട്.
2: അവന്‍ തന്റെ ദൂതനെയയച്ച്, ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താന്‍കണ്ട സകലത്തിനും സാക്ഷ്യംനല്കി.
3: ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതിലെഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയമടുത്തിരിക്കുന്നു. 

അഭിവാദനം
4: യോഹന്നാന്‍ ഏഷ്യയിലുള്ള ഏഴുസഭകള്‍ക്കെഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍നിന്നും അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളില്‍നിന്നും
5: വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
6: നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരുമാക്കുകയുംചെയ്തവനു മഹത്വവും പ്രതാപവും എന്നേയ്ക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
7: ഇതാ, അവന്‍ മേഘങ്ങളുടെയകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെക്കാണും. അവനെ കുത്തിമുറിവേല്പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
8: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനുമായ കര്‍ത്താവായ ദൈവമരുളിച്ചെയ്യുന്നു: ഞാന്‍ ആദിയുമന്തവുമാണ്. 

മനുഷ്യപുത്രന്റെ ദർശനം
9: നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂര്‍വ്വമായ സഹനത്തിലും യേശുവില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യോഹന്നാനായ ഞാന്‍ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്കിയ സാക്ഷ്യത്തെയുംപ്രതി, പാത്മോസ് എന്ന ദ്വീപിലായിരുന്നു.
10: കര്‍ത്താവിന്റെ ദിനത്തില്‍, ഞാന്‍ ആത്മാവില്‍ ലയിച്ചിരിക്കേ,
11: കാഹളത്തിന്റേതുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍നിന്നു കേട്ടു: നീ കാണുന്നത്, ഒരു ഗ്രന്ഥത്തിലെഴുതി എഫേസോസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ സഭകള്‍ക്കുമയച്ചുകൊടുക്കുക.
12: എന്നോടു സംസാരിച്ച സ്വരംശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു.
13: ദീപപീഠങ്ങളുടെ മദ്ധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദംവരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണ്ണംകൊണ്ടുള്ള ഇടക്കച്ച.
14: അവന്റെ ശിരസ്സും മുടിയുമാകട്ടെ വെണ്മഞ്ഞുപോലെയും വെണ്‍കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്ജ്വാലപോലെ;
15: പാദങ്ങള്‍ ചൂളയിലുരുകിയ പിച്ചളപോലെ; സ്വരം പെരുവെള്ളത്തിന്റേതുപോലെയും.
16: അവന്റെ വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍; വായില്‍നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്ത്തലവാള്‍; വദനം പൂര്‍ണ്ണശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
17: അവനെക്കണ്ടപ്പോള്‍, ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെമേല്‍വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയുമന്തവും ജീവിക്കുന്നവനും.
18: ഞാന്‍ മരിച്ചവനായിരുന്നു; എന്നാലിതാ, ഞാനെന്നേയ്ക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്.
19: അതുകൊണ്ട്, ഇപ്പോളുള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുമായി നീ ദര്‍ശനത്തില്‍ക്കാണുന്ന സകലതും രേഖപ്പെടുത്തുക.
20: എന്റെ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്ഷത്രങ്ങളുടെയും ഏഴു സ്വര്‍ണ്ണദീപപീഠങ്ങളുടെയും രഹസ്യമിതാണ്: ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരുടെയും, ഏഴു ദീപപീഠങ്ങള്‍ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു. 

അദ്ധ്യായം 2


സഭകൾക്കുള്ള കത്തുകൾ: എഫേസോസിലെ സഭയ്ക്ക്.
1: എഫേസോസിലുള്ള സഭയുടെ ദൂതനെഴുതുക: വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ വഹിച്ചുകൊണ്ട് ഏഴു സ്വര്‍ണ്ണദീപപീഠങ്ങള്‍ക്കുമദ്ധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു:
2: നിന്റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വ്വമായ ഉറച്ചുനില്പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മനസ്സിലാക്കുന്നു. അപ്പസ്തോലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയുംചെയ്യുന്നവരെ പരിശോധിച്ച്, അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.
3: തീര്‍ച്ചയായും, ക്ഷമാപൂര്‍വ്വം പിടിച്ചുനില്ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെപ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല.
4: എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു.
5: അതിനാല്‍, നീ ഏതവസ്ഥയില്‍നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച്, ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെയടുത്തുവരുകയും നിന്റെ ദീപപീഠം, അതിന്റെ സ്ഥലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
6: എന്നാല്‍, നിനക്കീ ഗുണമുണ്ട്: നിക്കൊളാവോസ് പക്ഷക്കാരുടെ ചെയ്തികള്‍ നീ വെറുക്കുന്നു. അവ ഞാനും വെറുക്കുന്നു.
7: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവനു ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്‍നിന്നു ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും.

സ്മിർണിയായിലെ സഭയ്ക്ക്
8: സ്മിര്‍ണായിലെ സഭയുടെ ദൂതനെഴുതുക: ആദിയുമന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍, പറയുന്നു:
9: നിന്റെ ഞെരുക്കവും ദാരിദ്ര്യവുമെനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്. യഹൂദരെന്നവകാശപ്പെടുകയും, എന്നാല്‍ അങ്ങനെയല്ലാതെ സാത്താന്റെ സിനഗോഗായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ദോഷാരോപണങ്ങളും ഞാനറിയുന്നുണ്ട്.
10: നീയുടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ച്ചിലരെ, പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്കും.
11: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവന്‍ തീര്‍ച്ചയായും രണ്ടാമത്തെ മരണത്തിനധീനനാകയില്ല. 

പെർഗാമോസിലെ സഭയ്ക്ക്
12: പെര്‍ഗാമോസിലെ സഭയുടെ ദൂതനെഴുതുക: മൂര്‍ച്ചയേറിയ ഇരുതല വാളുള്ളവന്‍ പറയുന്നു,
13: നീ എവിടെ വസിക്കുന്നെന്നെനിക്കറിയാം - സാത്താന്റെ സിംഹാസനമുള്ളിടത്തുതന്നെ. എങ്കിലും, എന്റെ നാമത്തെ നീ മുറുകെപ്പിടിക്കുന്നു. സാത്താന്‍വസിക്കുന്ന നിങ്ങളുടെ സമൂഹത്തില്‍വച്ച്, എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് വധിക്കപ്പെട്ട നാളുകളില്‍പ്പോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല.
14: എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍മക്കള്‍ക്കു ദുഷ്‌പ്രേരണ നല്കാന്‍ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്റെ ഉപദേശങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ അവിടെയുണ്ട്.
15: അതുപോലെതന്നെ, നിക്കൊളാവോസ് പക്ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരുമവിടെയുണ്ട്.
16: അതുകൊണ്ട്, അനുതപിക്കുക; അല്ലെങ്കില്‍, നിന്റെയടുത്തേക്കു ഞാനുടനെ വന്ന്, എന്റെ വായിലെ വാള്‍കൊണ്ട്, അവരോടു പോരാടും.
17: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുളളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്കും. അവനു ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും: അതിലൊരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരുമറിയുകയില്ല. 

തിയത്തീറായിലെ സഭയ്ക്ക്
18: തിയത്തീറായിലെ സഭയുടെ ദൂതനെഴുതുക: അഗ്നിനാളംപോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവസുതനരുളിചെയ്യുന്നു:
19: നിന്റെ പ്രവൃത്തികളും സ്‌നേഹവും വിശ്വാസവും ശുശ്രൂഷയും ദീര്‍ഘമായ സഹനവും ഞാനറിയുന്നു. നിന്റെ അവസാനപ്രവര്‍ത്തനങ്ങള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്.
20: എങ്കിലും നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്: പ്രവാചികയെന്നവകാശപ്പെടുകയും, വ്യഭിചാരംചെയ്യാനും വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയുംചെയ്യുന്ന ജസെബല്‍ എന്ന സ്ത്രീയോടു നീ സഹിഷ്ണുത കാണിക്കുന്നു.
21: അനുതപിക്കാന്‍ ഞാനവള്‍ക്കവസരം നല്കി. എന്നാല്‍, അവള്‍ തന്റെ വ്യഭിചാരത്തെക്കുറിച്ച് അനുതപിക്കാന്‍ കൂട്ടാക്കുന്നില്ല.
22: ഇതാ, ഞാനവളെ രോഗശയ്യയില്‍ തള്ളിയിടുന്നു. അവളുമായുള്ള വേഴ്ചയെപ്പറ്റി അനുതപിക്കുന്നില്ലെങ്കില്‍, അവളോടുകൂടെ വ്യഭിചാരംചെയ്യുന്നവരെയും വലിയ ഞെരുക്കത്തിലേക്കു ഞാനെറിയും.
23: അവളുടെ മക്കളെയാകട്ടെ, മരണത്താല്‍ ഞാന്‍ ശിക്ഷിക്കും. ഹൃദയങ്ങളും മനസ്സുകളും പരിശോധിക്കുന്നവനാണു ഞാനെന്നു സകല സഭകളും അപ്പോള്‍ ഗ്രഹിക്കും. നിങ്ങള്‍ക്കോരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസൃതം ഞാന്‍ പ്രതിഫലം നല്കും.
24: സാത്താന്റെ രഹസ്യങ്ങളെന്നു വിളിക്കപ്പെടുന്ന ഈ പ്രബോധനമറിയാത്തവരും സ്വീകരിക്കാത്തവരുമായി തിയത്തീറായില്‍ ബാക്കിയുള്ള നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെമേല്‍ വേറെ ഭാരം, ഞാന്‍ ചുമത്തുന്നില്ല.
25: എന്നാല്‍, നിങ്ങള്‍ക്കു ലഭിച്ചതിനെ ഞാന്‍വരുവോളം മുറുകെപ്പിടിക്കുവിന്‍.
26: വിജയംവരിക്കുന്നവനും അവസാനംവരെ എന്റെ പ്രവൃത്തികള്‍ ചെയ്യുന്നവനും ജനപദങ്ങളുടെമേല്‍ ഞാനധികാരം നല്കും.
27: ഇരുമ്പുദണ്ഡുകൊണ്ട്, അവനവരെ മേയിക്കും; മണ്‍പാത്രങ്ങള്‍പോലെ അവരെ തകര്‍ക്കും;
28: ഞാന്‍ എന്റെ പിതാവില്‍നിന്ന് അധികാരം സ്വീകരിച്ചതുപോലെതന്നെ. പുലര്‍കാലനക്ഷത്രം ഞാനവനു നല്കും.
29: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അദ്ധ്യായം 3


 സാർദീസിലെ സഭയ്ക്ക് 
1: സാര്‍ദീസിലെ സഭയുടെ ദൂതനെഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സപ്തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവനെന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്ഷേ, നീ മൃതനാണ്.
2: ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.
3: അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മരിച്ച്, അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീയറിയുകയില്ല.
4: എന്നാല്‍, വസ്ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്. അവര്‍ ധവളവസ്ത്രധാരികളായി എന്റെ കൂടെ നടക്കും. അവരതിനു യോഗ്യരാണ്.
5: വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തില്‍നിന്ന് അവന്റെ നാമം ഞാനൊരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്മാരുടെയും സന്നിധിയില്‍ അവന്റെ നാമം ഞാനേറ്റുപറയും.
6: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ഫിലദൽഫിയായിലെ സഭയ്ക്ക്
7: ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതനെഴുതുക. പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കുമടയ്ക്കാന്‍കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍കഴിയാത്തവിധമടയ്ക്കുന്നവനുമായവന്‍ പറയുന്നു:
8: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീയെന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല.
9: ഇതാ, യഹൂദരാണെന്നു പറയുകയും എന്നാല്‍, അങ്ങനെയല്ലാതെ നുണയന്മാരായി നടക്കുകയുംചെയ്യുന്ന സാത്താന്റെ സിനഗോഗില്‍നിന്നുള്ള ചിലര്‍! അവരെ ഞാന്‍ നിന്റെ കാല്ക്കല്‍വരുത്തി, കുമ്പിടുവിക്കും. അങ്ങനെ, ഞാന്‍ നിന്നെ സ്‌നേഹിച്ചുവെന്ന് അവര്‍ ഗ്രഹിക്കും.
10: സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തിലുണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്ഷകളില്‍ ഉറച്ചുനില്ക്കണമെന്നുള്ള എന്റെ വചനം നീ കാത്തു.
11: ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം, ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ നിനക്കുള്ളതു കാത്തുസൂക്ഷിക്കുക.
12: വിജയംവരിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെമേല്‍ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗ്ഗംവിട്ടിറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാനെഴുതും.
13: ആത്മാവുു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ലവോദീക്യായിലെ സഭയ്ക്ക്
14: ലവൊദീക്യായിലെ സഭയുടെ ദൂതനെഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേന്‍ അരുളിചെയ്യുന്നു:
15: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിലെന്നു ഞാനാഗ്രഹിക്കുന്നു.
16: ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
17: എന്തെന്നാല്‍, ഞാന്‍ ധനവാനാണ്, എനിക്കു സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്നു നീയറിയുന്നില്ല.
18: ഞാന്‍ നിന്നെയുപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്നിശുദ്ധിവരുത്തിയ സ്വര്‍ണ്ണം എന്നോടു വാങ്ങുക; നിന്റെ നഗ്നത മറ്റുള്ളവര്‍ കണ്ട്, നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോടു വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക.
19: ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. 
20: 
ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരംകേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെയടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.
21: ഞാന്‍ വിജയംവരിച്ച്, എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത്, എന്റെ സിംഹാസനത്തില്‍ ഞാനിരുത്തും.
22: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

അദ്ധ്യായം 4

    
സ്വര്‍ഗ്ഗദര്‍ശനം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തിലൊരു തുറന്ന വാതില്‍ ഞാന്‍ കണ്ടു. കാഹളദ്ധ്വനിപോലെ ഞാനാദ്യംകേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു ഞാന്‍ കാണിച്ചുതരാം.
2: പെട്ടെന്ന്, ഞാന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗ്ഗത്തിലൊരു സിംഹാസനമൊരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവനിരിക്കുന്നു.
3: സിംഹാസനസ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തംപോലെയും മാണിക്യംപോലെയുമായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലെയുള്ളൊരു മഴവില്ലും കാണപ്പെട്ടു.
4: ആ സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങള്‍. അവയില്‍ ധവളവസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍. അവരുടെ ശിരസ്സില്‍ സ്വര്‍ണ്ണകിരീടങ്ങള്‍.
5: സിംഹാസനത്തില്‍നിന്നു മിന്നല്‍പ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ ദൈവത്തിന്റെ സപ്താത്മാക്കളാണ്.
6: സിംഹാസനത്തിനുമുമ്പില്‍ ഒരു പളുങ്കുകടല്‍. സിംഹാസനത്തിന്റെ മദ്ധ്യത്തിലും ചുററിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍.
7: ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേതു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്റേതുപോലുള്ള മുഖം. നാലാമത്തേതു പറക്കുന്ന കഴുകനെപ്പോലെ.
8: ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവയുദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.
9: ആ ജീവികള്‍ സിംഹാസനസ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്കിയപ്പോഴെല്ലാം
10: ആ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍ സിംഹാസനസ്ഥന്റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയുംചെയ്തിരുന്നു:
11: ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാനര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച്, അവയ്ക്കസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

മുന്നൂറ്റിയമ്പത്തഞ്ചാം ദിവസം: 2 യോഹന്നാൻ; 3 യോഹന്നാൻ; യൂദാസ്



2 യോഹന്നാൻ



അഭിവാദനം
1: തിരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ മക്കള്‍ക്കും സഭാശ്രേഷ്ഠനെഴുതുന്നത്.
2: നമ്മില്‍ വസിക്കുന്നതും എക്കാലവും നമ്മോടൊത്തുണ്ടായതുമായ സത്യത്തെ മുന്‍നിർത്തിയും സത്യത്തിന്റെപേരിലും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു; ഞാന്‍മാത്രമല്ല, സത്യമറിയാവുന്നവരെല്ലാം നിങ്ങളെ സ്‌നേഹിക്കുന്നു.
3: പിതാവായ ദൈവത്തില്‍നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവില്‍നിന്നുമുള്ള കൃപയും കരുണയും സമാധാനവും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെയുണ്ടായിരിക്കും.

സത്യവും സ്‌നേഹവും
4: പിതാവില്‍നിന്നു നാം സ്വീകരിച്ച കല്പനയ്ക്കനുസൃതമായി, നിന്റെ മക്കളില്‍ച്ചിലര്‍ സത്യത്തില്‍ വ്യാപരിക്കുന്നതുകണ്ട്, ഞാനത്യന്തം സന്തോഷിച്ചു.
5: അല്ലയോ മഹതീ, ഞാന്‍ നിന്നോടഭ്യര്‍ത്ഥിക്കുന്നു. ഒരു പുതിയ കല്പനയായിട്ടല്ല, ആരംഭംമുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായിട്ടാണു ഞാനിതെഴുതുന്നത്: നാം പരസ്പരം സ്‌നേഹിക്കണം.
6: ഇതാണു സ്‌നേഹം: നാമവിടുത്തെ കല്പനകളനുസരിച്ചുനടക്കുക. കല്പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുകയെന്നതും.
7: വളരെയധികം വഞ്ചകര്‍ ലോകത്തിലേയ്ക്കിറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരംധരിച്ചുവന്നുവെന്നു സമ്മതിക്കാത്തവരാണവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും.
8: ഞങ്ങളുടെ അദ്ധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ, അതു പൂര്‍ണ്ണമായി നേടാന്‍ ശ്രദ്ധിക്കുവിന്‍.
9: ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്ക്കാതെ അതിനെയതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്ക്കുന്നവനു പിതാവും പുത്രനുമുണ്ട്.
10: പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ, ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനംചെയ്യുകയോ അരുത്.
11: എന്തെന്നാല്‍, അവനെ അഭിവാദനംചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്.
12: ഇനി വളരെക്കാര്യങ്ങള്‍ നിങ്ങള്‍ക്കെഴുതാനുണ്ട്. എങ്കിലും, അതിനു കടലാസും മഷിയുമുപയോഗിക്കാന്‍ എനിക്കു താത്പര്യമില്ല. എന്നാല്‍, നമ്മുടെ ആനന്ദം പൂര്‍ണ്ണമാകുന്നതിനുവേണ്ടി, നിങ്ങളുടെയടുത്തുവന്നു മുഖാഭിമുഖം സംസാരിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
13: നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കള്‍ നിന്നെ അഭിവാദനംചെയ്യുന്നു.



3 യോഹന്നാൻ




അഭിവാദനം
1: സഭാശ്രേഷ്ഠനായ ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഗായൂസിനെഴുതുന്നത്:
2: വാത്സല്യഭാജനമേ, നിന്റെ ആത്മാവു ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെതന്നെ, എല്ലാകാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെയെന്നും നീ ആരോഗ്യവാനായിരിക്കട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
3: നീ സത്യമനുസരിച്ചാണു ജീവിക്കുന്നതെന്ന്, സഹോദരന്മാര്‍ വന്ന്, നിന്റെ സത്യത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.
4: എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നതെന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയസന്തോഷമെനിക്കുണ്ടാകാനില്ല.

പ്രശംസയും ശാസനവും
5: വാത്സല്യഭാജനമേ, നീ സഹോദരര്‍ക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതര്‍ക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനുയോജിച്ച പ്രവൃത്തികളാണ്.
6: അവര്‍ സഭയുടെമുമ്പാകെ നിന്റെ സ്‌നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീയവരെ യാത്രയാക്കുന്നതു നന്നായിരിക്കും.
7: കാരണം, അവിടുത്തെ നാമത്തെപ്രതിയാണ് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരില്‍നിന്ന്, അവരൊരു സഹായവും സ്വീകരിച്ചിട്ടില്ല.
8: ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന്, ഇപ്രകാരമുള്ളവരെ സ്വീകരിച്ചുസംരക്ഷിക്കേണ്ടിയിരിക്കുന്നു.
9: ഞാന്‍ ചിലകാര്യങ്ങള്‍ സഭയ്‌ക്കെഴുതിയിരുന്നു. എന്നാല്‍, പ്രഥമസ്ഥാനം മോഹിക്കുന്ന ദിയോത്രെഫെസ് ഞങ്ങളുടെധികാരത്തെ അംഗീകരിക്കുന്നില്ല.
10: അതിനാല്‍, ഞാന്‍ വന്നാല്‍ അവന്റെ ചെയ്തികളെപ്പറ്റി അവനെയനുസ്മരിപ്പിക്കും. അവന്‍ ഞങ്ങള്‍ക്കെതിരേ ദുഷിച്ചുസംസാരിക്കുന്നു. അതുകൊണ്ടും തൃപ്തനാകാതെ സഹോദരരെ അവന്‍ നിരസിക്കുന്നു. തന്നെയുമല്ല, അവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ അവന്‍ തടയുകയും സഭയില്‍നിന്നു പുറത്താക്കുകയുംചെയ്യുന്നു.
11: വാത്സല്യഭാജനമേ, തിന്മയെ അനുകരിക്കരുത്; നന്മയെ അനുകരിക്കുക. നന്മ പ്രവര്‍ത്തിക്കുന്നവന്‍ ദൈവത്തിന്റെ സ്വന്തമാണ്. തിന്മ പ്രവര്‍ത്തിക്കുന്നവനാകട്ടെ ദൈവത്തെ കണ്ടിട്ടേയില്ല.
12: ദെമേത്രിയോസിന് എല്ലാവരിലുംനിന്ന്, സത്യത്തില്‍നിന്നുതന്നെയും, സാക്ഷ്യംലഭിച്ചിരിക്കുന്നു. ഞങ്ങളും അവനു സാക്ഷ്യംനല്കുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു നിനക്കറിയാം.
13: എനിക്കു വളരെയധികം കാര്യങ്ങളെഴുതാനുണ്ട്. എന്നാല്‍, അതെല്ലാം തൂലികയും മഷിയുംകൊണ്ടു നിനക്കെഴുതാന്‍ ഞാനാഗ്രഹിക്കുന്നില്ല.
14: താമസിയാതെ, നിന്നെക്കാണാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ മുഖാഭിമുഖം നമുക്കു സംസാരിക്കാം.
15: നിനക്കു സമാധാനം. സ്‌നേഹിതന്മാര്‍ നിന്നെ അഭിവാദനംചെയ്യുന്നു. എല്ലാ സ്‌നേഹിതരെയും പ്രത്യേകംപ്രത്യേകം അഭിവാദനമറിയിക്കുക.


യൂദാസ് 




അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്, പിതാവായ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരും യേശുക്രിസ്തുവിനുവേണ്ടി കാത്തുസൂക്ഷിക്കപ്പെടുന്നവരുമായ വിളിക്കപ്പെട്ടവര്‍ക്കെഴുതുന്നത്:
2: നിങ്ങളില്‍ കരുണയും സമാധാനവും സ്‌നേഹവും സമൃദ്ധമായുണ്ടാകട്ടെ!

വ്യാജോപദേഷ്ടാക്കള്‍
3: പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായി ലഭിച്ചിരിക്കുന്ന രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കെഴുതുവാന്‍ ഞാനതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്, വിശുദ്ധര്‍ക്ക് എന്നന്നേയ്ക്കുമായി ഏല്പിച്ചുകൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടണമെന്നുപദേശിച്ചുകൊണ്ട്, നിങ്ങള്‍ക്കെഴുതേണ്ടിവന്നിരിക്കുന്നത്.
4: പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.
5: നിങ്ങള്‍ക്ക് എല്ലാക്കാര്യങ്ങളും നല്ലപോലെയറിയാമെങ്കിലും, ചിലകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്നു ഞാനാഗ്രഹിക്കുന്നു. ഈജിപ്തുദേശത്തുനിന്ന് ഇസ്രായേല്‍ജനത്തെ രക്ഷിച്ച കര്‍ത്താവ്, വിശ്വസിക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.
6: സ്വന്തം നിലമറന്നു തങ്ങളുടേതായ വാസസ്ഥാനമുപേക്ഷിച്ചുകളഞ്ഞ ദൂതന്മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന് അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നോര്‍ക്കുക.
7: അതുപോലെതന്നെ, സോദോമിനെയും ഗൊമോറായെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലുംമുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷയ്ക്കു വിധേയമാക്കി, അവിടുന്നെല്ലാവര്‍ക്കും ദൃഷ്ടാന്തംനല്കിയിരിക്കുന്നു.
8: സ്വപ്നങ്ങളില്‍ നിമഗ്നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെയശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയുംചെയ്യുന്നു.
9: പ്രധാനദൂതനായ മിഖായേല്‍, മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനംപോലുമുച്ചരിക്കാന്‍ തുനിഞ്ഞില്ല; പിന്നെയോ, കര്‍ത്താവു നിന്നെ ശാസിക്കട്ടെയെന്നുമാത്രം പറഞ്ഞു.
10: ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്സിലാകാത്ത എല്ലാക്കാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്മവാസനകൊണ്ടു മനസ്സിലാക്കുന്ന കാര്യങ്ങള്‍വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
11: അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗ്ഗത്തിലൂടെ നടക്കുകയും ലാഭേച്ഛകൊണ്ട് ബാലാമിന്റെ തെറ്റില്‍ ചെന്നുവീഴുകയും കോറായുടെ പ്രക്ഷോഭത്തില്‍ നശിക്കുകയുംചെയ്യുന്നു.
12: തങ്ങളുടെ കാര്യംമാത്രംനോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍, നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കളങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങിക്കടപുഴകിയ ഫലശൂന്യമായ ശരത്കാലവൃക്ഷംപോലെയാണ്.
13: അവര്‍ തങ്ങളുടെതന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്ധകാരഗര്‍ത്തങ്ങള്‍ എന്നേയ്ക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു.
14: ആദത്തില്‍നിന്ന് ഏഴാംതലമുറക്കാരനായ ഹെനോക്ക് പ്രവചിച്ചത് ഇവരെക്കുറിച്ചാണ്: കണ്ടാലും, കര്‍ത്താവു തന്റെ വിശുദ്ധരുടെ പതിനായിരങ്ങളോടുകൂടെ ആഗതനായിരിക്കുന്നു.
15: എല്ലാവരുടെയുംമേല്‍ വിധിനടത്താനും സകലദുഷ്ടരെയും, അവര്‍ചെയ്ത സകലദുഷ്‌കര്‍മങ്ങളുടെപേരിലും തനിക്കെതിരായിപ്പറഞ്ഞ എല്ലാ ക്രൂരവാക്കുകളുടെ പേരിലും, കുറ്റംവിധിക്കാനും അവിടുന്നു വന്നു.
16: അവര്‍ പിറുപിറുക്കുന്നവരും അസംതൃപ്തരും തങ്ങളുടെ ദുരാശകള്‍ക്കൊത്തവിധം നടക്കുന്നവരും വമ്പുപറയുന്നവരും കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതിപറയുന്നവരുമാണ്.

താക്കീതും ഉപദേശവും
17: എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരാല്‍ മുന്‍കൂട്ടി പറയപ്പെട്ട വചനങ്ങളോര്‍ക്കുവിന്‍.
18: അവര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്: തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടുജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും.
19: പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്.
20: എന്നാല്‍, പ്രിയപ്പെട്ടവരേ, നിങ്ങള്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധിപ്രാപിക്കുവിന്‍.
21: നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍.
22: ചഞ്ചലചിത്തരോട് അനുകമ്പകാണിക്കുവിന്‍.
23: അഗ്നിയിലകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട്, ഭയത്തോടെ അവരോടു കരുണകാണിക്കുവിന്‍.
24: വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള
25: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി, നമ്മുടെ രക്ഷകനായ ഏകദൈവത്തിനു സ്തുതിയും മഹത്വവും ശക്തിയും ആധിപത്യവും സര്‍വ്വകാലത്തിനുമുമ്പും ഇപ്പോഴും എപ്പോഴുമുണ്ടായിരിക്കട്ടെ. ആമേന്‍.

മുന്നൂറ്റിയമ്പത്തിനാലാം ദിവസം: 1 യോഹന്നാൻ 1 - 5


അദ്ധ്യായം 1


ജീവന്റെ വചനം

1: ആദിമുതലുണ്ടായിരുന്നതും ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങളറിയിക്കുന്നു.
2: ജീവന്‍ വെളിപ്പെട്ടു; ഞങ്ങളതു കണ്ടു; അതിനു സാക്ഷ്യംനല്കുകയുംചെയ്യുന്നു. പിതാവിനോടുകൂടെയായിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു.
3: ഞങ്ങള്‍ കാണുകയും കേള്‍ക്കുകയുംചെയ്തതു നിങ്ങളെയും ഞങ്ങളറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മയുണ്ടാകേണ്ടതിനാണ്, ഞങ്ങളിതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്.
4: ഞങ്ങള്‍ ഇതെഴുതുന്നത്, ഞങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനാണ്.

ദൈവം പ്രകാശമാണ്
5: ഇതാണു ഞങ്ങളവനില്‍നിന്നു കേള്‍ക്കുകയും നിങ്ങളോടു പ്രഖ്യാപിക്കുകയുംചെയ്യുന്ന സന്ദേശം: ദൈവം പ്രകാശമാണ്.
6: ദൈവത്തിലന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നുപറയുകയും അതേസമയം അന്ധകാരത്തില്‍ നടക്കുകയുംചെയ്താല്‍ നാം വ്യാജംപറയുന്നവരാകും; സത്യം പ്രവര്‍ത്തിക്കുന്നുമില്ല.
7: അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍, നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം, എല്ലാപ്പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
8: നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍, അതാത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നുവരും.
9: എന്നാല്‍, നാം പാപങ്ങളേറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയുംചെയ്യും.
10 : നാം പാപംചെയ്തിട്ടില്ലെന്നുപറഞ്ഞാല്‍ നാമവനെ വ്യാജംപറയുന്നവനാക്കുന്നു. അവന്റെ വചനം നമ്മിലുണ്ടായിരിക്കുകയുമില്ല.

അദ്ധ്യായം 2


നമ്മുടെ മദ്ധ്യസ്ഥന്‍
1: എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപംചെയ്യാതിരിക്കേണ്ടതിനാണ് ഞാനിവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപംചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്കൊരു മദ്ധ്യസ്ഥനുണ്ട്. നീതിമാനായ യേശുക്രിസ്തു.
2: അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെമാത്രമല്ല, ലോകംമുഴുവന്റെയും പാപങ്ങള്‍ക്ക്.
3: നാമവന്റെ കല്പനകള്‍പാലിച്ചാല്‍ അതില്‍നിന്ന്, നാമവനെയറിയുന്നുവെന്നു തീര്‍ച്ചയാക്കാം.
4: ഞാനവനെയറിയുന്നെന്നു പറയുകയും അവന്റെ കല്പനകള്‍ പാലിക്കാതിരിക്കുകയുംചെയ്യുന്നവന്‍ കള്ളംപറയുന്നു; അവനില്‍ സത്യമില്ല.
5: എന്നാല്‍, അവന്റെ വചനംപാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണ്ണതപ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍നിന്നു നാമറിയുന്നു.
6: അവനില്‍ വസിക്കുന്നെന്നുപറയുന്നവന്‍, അവന്‍നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.

പുതിയ കല്പന
7: പ്രിയപ്പെട്ടവരേ, ഒരു പുതിയകല്പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്; ആരംഭംമുതല്‍ നിങ്ങള്‍ക്കു നല്കപ്പെട്ട പഴയകല്പനതന്നെ. ആ പഴയകല്പനയാകട്ടെ, നിങ്ങള്‍ശ്രവിച്ച വചനംതന്നെയാണ്.
8: എങ്കിലും, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത് ഒരു പുതിയ കല്പനയെക്കുറിച്ചാണ്. അതവനിലും നിങ്ങളിലും സത്യമാണ്. എന്തുകൊണ്ടെന്നാല്‍ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു; യഥാര്‍ത്ഥപ്രകാശമുദിച്ചുകഴിഞ്ഞിരിക്കുന്നു.
9: താന്‍ പ്രകാശത്തിലാണെന്നുപറയുകയും, അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയുംചെയ്യുന്നവന്‍, ഇപ്പോഴുമന്ധകാരത്തിലാണ്.
10: സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന് ഇടര്‍ച്ചയുണ്ടാകുന്നില്ല.
11: എന്നാല്‍, തന്റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട്, അവന്റെ കണ്ണുകളെയന്ധമാക്കിയതിനാല്‍ എവിടേയ്ക്കാണു പോകുന്നതെന്ന് അവനറിയുന്നില്ല.
12: കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: അവന്റെ നാമത്തെപ്രതി, നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
13: പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു: യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ദുഷ്ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു.
14: കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു. യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: നിങ്ങള്‍ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം, നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.
15: ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍, പിതാവിന്റെ സ്‌നേഹം അവനിലുണ്ടായിരിക്കുകയില്ല.
16: എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്.
17: ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നു.

ക്രിസ്തുവിന്റെ വൈരികള്‍
18: കുഞ്ഞുങ്ങളേ, ഇതവസാനമണിക്കൂറാണ്. അന്തിക്രിസ്തു വരുന്നൂ, എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം.
19: അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു.
20: പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകംചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.
21: നിങ്ങള്‍ സത്യമറിയായ്കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങള്‍ സത്യമറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തില്‍നിന്നല്ലാത്തതുകൊണ്ടുമാണ്.
22: യേശുവാണു ക്രിസ്തു എന്നതു നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു.
23: പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവുമുണ്ടായിരിക്കും
24: ആരംഭംമുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്ക്കട്ടെ. അതു നിങ്ങളില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്ക്കും.
25: അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനമിതാണ് - നിത്യജീവന്‍.
26: നിങ്ങളെ വഴിതെറ്റിക്കുന്നവര്‍നിമിത്തമാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്.
27: ക്രിസ്തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങളവനില്‍ വസിക്കുവിന്‍.
28: കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മധൈര്യമുണ്ടായിരിക്കാനും അവന്റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനുംവേണ്ടി അവനില്‍ വസിക്കുവിന്‍.
29: അവന്‍ നീതിമാനാണെന്നു നിങ്ങള്‍ക്കറിയാമെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്ന ഏവനും അവനില്‍നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.

അദ്ധ്യായം 3

    
നാം ദൈവമക്കള്‍
1: കണ്ടാലും! എത്രവലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാമങ്ങനെയാണു താനും. ലോകം നമ്മെയറിയുന്നില്ല; കാരണം, അതവിടുത്തെയറിഞ്ഞിട്ടില്ല.
2: പ്രിയപ്പെട്ടവരേ, നാമിപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാമെന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെയാകും. അവിടുന്നായിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
3: ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.
4: പാപംചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.
5: പാപങ്ങളേറ്റെടുക്കാന്‍വേണ്ടിയാണ് അവന്‍ പ്രത്യക്ഷനായതെന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല.
6: അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപംചെയ്യുന്ന ഒരുവനും അവനെക്കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.
7: കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്.
8: പാപംചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്.
9: ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപംചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്, അവനു പാപംചെയ്യാന്‍ സാദ്ധ്യമല്ല.
10: ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.

പരസ്പരം സ്‌നേഹിക്കുവിന്‍
11: ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശമിതാണ്: നാം പരസ്പരം സ്‌നേഹിക്കണം.
12: തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്തവുമായിരുന്നതുകൊണ്ടുതന്നെ.
13: സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ.
14: സഹോദരരെ സ്‌നേഹിക്കുന്നതുകൊണ്ടു നമ്മള്‍ മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു
15: സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ലെന്നു നിങ്ങള്‍ക്കറിയാമല്ലോ.
16: ക്രിസ്തു, സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹമെന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
17: ലൗകികസമ്പത്തുണ്ടായിരിക്കേ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയമടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?
18: കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
19: ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാമറിയുന്നു.
20: നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാമറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
21: പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍, ദൈവത്തിന്റെമുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
22: നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്കുകയും ചെയ്യും. കാരണം, നമ്മള്‍ അവിടുത്തെ കല്പനകളനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
23: അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന്‍ നമ്മോടു കല്പിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം; ഇതാണവന്റെ കല്പന.
24: അവന്റെ കല്പനകളനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന്‍, കല്പനകള്‍ പാലിക്കുന്നവനിലും. അവന്‍ നമുക്കു നല്കിയിരിക്കുന്ന ആത്മാവുമൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയുംചെയ്യുന്നു.

അദ്ധ്യായം 4


സത്യാത്മാവിനെ വിവേചിച്ചറിയുക
1: പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍നിന്നാണോയെന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
2: ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്കിങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്നേറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്.
3: യേശുവിനെ ഏറ്റുപറയാത്ത ആത്മാവ്, ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്റെ ആത്മാവാണത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.
4: കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.
5: അവര്‍ ലോകത്തിന്റേതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയുംചെയ്യുന്നു.
6: നാം ദൈവത്തില്‍നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം. 

ദൈവം സ്നേഹമാണ്.
7: പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെയറിയുകയും ചെയ്യുന്നു.
8: സ്‌നേഹിക്കാത്തവന്‍ ദൈവത്തെയറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്.
9: തന്റെ ഏകപുത്രന്‍വഴി, നാം ജീവിക്കേണ്ടതിനായി ദൈവമവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
10: നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണു സ്‌നേഹം.
11: പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
12: ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണ്ണമാവുകയും ചെയ്യും.
13: ദൈവം, തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നുവെന്നു നാമറിയുന്നു.
14: പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങളറിഞ്ഞിരിക്കുന്നു; ഞങ്ങളതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
15: യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.
16: ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാമറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവമവനിലും വസിക്കുന്നു.
17: വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിന്, സ്‌നേഹം നമ്മില്‍ പൂര്‍ണ്ണതപ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെയായിരിക്കുന്നു.
18: സ്‌നേഹത്തില്‍ ഭയത്തിനിടമില്ല; പൂര്‍ണ്ണമായ സ്‌നേഹം, ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണ്ണനായിട്ടില്ല.
19: ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.
20: ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയുംചെയ്താല്‍, അവന്‍ കള്ളംപറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.
21: ക്രിസ്തുവില്‍നിന്ന് ഈ കല്പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവന്‍, സഹോദരനെയും സ്‌നേഹിക്കണം.

അദ്ധ്യായം 5


ലോകത്തെ ജയിക്കുക
1: യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു.
2: നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ കല്പനകളനുസരിക്കുകയുംചെയ്യുമ്പോള്‍ ദൈവത്തിന്റെ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.
3: ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകളനുസരിക്കുകയെന്നര്‍ത്ഥം. അവിടുത്തെ കല്പനകള്‍ ഭാരമുള്ളവയല്ല.
4: എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്മേലുള്ള വിജയമിതാണ് - നമ്മുടെ വിശ്വാസം.
5: യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?

ക്രിസ്തുവിനു സാക്ഷ്യം
6: ജലത്താലും രക്തത്താലും വന്നവന്‍, ഇവനാണ്, യേശുക്രിസ്തു. ജലത്താല്‍മാത്രമല്ല, ജലത്താലും രക്തത്താലുമാണവന്‍ വന്നത്. ആത്മാവാണു സാക്ഷ്യം നല്കുന്നത്. ആത്മാവു സത്യമാണ്.
7: മൂന്നു സാക്ഷികളാണുള്ളത് - ആത്മാവ്, ജലം, രക്തം-
8: ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു.
9: മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്. ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്കിയിരിക്കുന്ന സാക്ഷ്യം
10: ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്, അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്റെ പുത്രനെക്കുറിച്ചു നല്കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവിടുത്തെ കള്ളംപറയുന്നവനാക്കിയിരിക്കുന്നു.
11: ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.
12: പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവനില്ല.

നിത്യജീവന്‍
13: ഞാന്‍ ഇവയെല്ലാമെഴുതിയത്, ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ടെന്നു നിങ്ങളറിയേണ്ടതിനാണ്.
14: അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥനകേള്‍ക്കുമെന്നതാണ് നമുക്കവനിലുള്ള ഉറപ്പ്.
15: നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്കറിയാം.
16: മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്കും. മരണാര്‍ഹമല്ലാത്ത പാപംചെയ്യുന്നവര്‍ക്കുമാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
17: എല്ലാ അധര്‍മ്മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.
18: ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്ഷിക്കുന്നുവെന്നു നാമറിയുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല.
19: നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാമറിയുന്നു.
20: ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെയറിയാനുള്ള കഴിവു നമുക്കു നല്കിയെന്നും നാമറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലുമാണ്. ഇവനാണു സത്യദൈവവും നിത്യജീവനും
21: കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍നിന്ന് അകന്നിരിക്കുവിന്‍.

മുന്നൂറ്റിയമ്പത്തിമൂന്നാം ദിവസം: 2 പത്രോസ് 1 - 3


അദ്ധ്യായം 1

അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്‌തോലനുമായ ശിമയോന്‍പത്രോസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിവഴി, ഞങ്ങള്‍ സ്വീകരിച്ച വിശ്വാസംതന്നെ സ്വീകരിച്ചവര്‍ക്കെഴുതുന്നത്.
2: ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയുംകുറിച്ചുള്ള പൂര്‍ണ്ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ദ്ധിക്കട്ടെ!

ക്രൈസ്തവന്റെ വിളി
3: തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനംചെയ്തിരിക്കുന്നു.
4: ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപെട്ട്, ദൈവികസ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവുംവഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്കിയിരിക്കുന്നു.
5: ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും സുകൃതത്തെ ജ്ഞാനംകൊണ്ടും 
6: ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും  ആത്മസംയമനത്തെ ക്ഷമകൊണ്ടും ക്ഷമയെ ഭക്തികൊണ്ടും
7: ഭക്തിയെ സഹോദരസ്‌നേഹം കൊണ്ടും സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണ്ണമാക്കാന്‍ നന്നായി ഉത്സാഹിക്കുവിന്‍.
8: ഇവ നിങ്ങളിലുണ്ടായിരിക്കുകയും സമൃദ്ധമാവുകയുംചെയ്താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവു സഹായിക്കും.
9: ഇവയില്ലാത്തവന്‍ അന്ധനും ഹ്രസ്വദൃഷ്ടിയും പഴയപാപങ്ങളില്‍നിന്നു ശുദ്ധീകരിക്കപ്പെട്ടെന്നകാര്യം വിസ്മരിക്കുന്നവനുമാണ്.
10: ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതലുത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
11: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരമായ രാജ്യത്തിലേക്ക് അനായാസം നിങ്ങള്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്യും.
12: നിങ്ങള്‍ ഇക്കാര്യങ്ങളറിയുകയും നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സത്യത്തില്‍ ഉറച്ചുനില്ക്കുകയും ചെയ്യുന്നെങ്കിലും, അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.
13: ഞാന്‍ ഈ കൂടാരത്തിലായിരിക്കുന്നിടത്തോളംകാലം, ഓര്‍മ്മപ്പെടുത്തല്‍വഴി നിങ്ങളെയുണര്‍ത്തുന്നത്, ഉചിതമാണെന്നു കരുതുന്നു.
14: എന്തെന്നാല്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ളതുപോലെ, കൂടാരത്തില്‍നിന്നുള്ള എന്റെ വേര്‍പാടിന്റെ സമയമടുത്തിരിക്കുന്നു.
15: എന്റെ വേര്‍പാടിനുശേഷവും നിങ്ങളിക്കാര്യങ്ങളോര്‍ക്കാന്‍, വേണ്ടതു ഞാന്‍ചെയ്യും.

മഹത്വത്തിനു സാക്ഷികള്‍
16: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയുംകുറിച്ചു ഞങ്ങള്‍ നിങ്ങളെയറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്പിതകഥകളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍, അവന്റെ ശക്തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികളായതുകൊണ്ടാണ്.
17: പിതാവായ ദൈവത്തില്‍നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവനെന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നസ്വരം മഹിമപ്രാഭവത്തില്‍നിന്ന് അവന്റെയടുത്തുവരുകയും ചെയ്തു.
18: സ്വര്‍ഗ്ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെകൂടെ വിശുദ്ധമലയിലുണ്ടായിരുന്നു.
19: ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതലുറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിലുദിക്കുകയുംചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെയെന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
20: ആദ്യം നിങ്ങളിതു മനസ്സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായവ്യാഖ്യാനത്തിനുള്ളതല്ല.
21: എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്.

അദ്ധ്യായം 2


വ്യാജപ്രവാചകന്മാര്‍
1: ഇസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശംവരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലുമുണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍, രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.
2: പലരും അവരുടെ ദുഷിച്ചമാര്‍ഗ്ഗത്തെയനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. 
3: അത്യാഗ്രഹംകാരണം, വ്യാജംപറഞ്ഞു നിങ്ങളെയവര്‍ ചൂഷണംചെയ്യും. നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന്, അവരെ കാത്തിരിക്കുകയുംചെയ്യുന്നു.
4: പാപംചെയ്ത ദൂതന്മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്നു നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു.
5: ദുഷ്ടരുടെമേല്‍ ജലപ്രളയമയച്ചപ്പോള്‍ പഴയ ലോകത്തോട് അവിടുന്നു കാരുണ്യംകാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ് ഏഴുപേരോടുകൂടെ അവിടുന്നു കാത്തുരക്ഷിച്ചു.
6: സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്, അവിടുന്ന്, അവയിലെ ജനങ്ങളെ ശിക്ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്നൊരു ഗുണപാഠം നല്കി.
7: ദുഷ്ടരുടെ ദുര്‍വൃത്തിമൂലം, വളരെ വേദനസഹിച്ച, നീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍നിന്നു രക്ഷിച്ചു.
8: അവരുടെമദ്ധ്യേ ജീവിച്ച ആ നീതിമാന്‍, അവരുടെ ദുഷ്പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്തു. അതവന്റെ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു.
9: ദൈവഭയമുള്ളവരെ പരീക്ഷകളില്‍നിന്ന് എങ്ങനെ രക്ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്ഷാവിധേയരാക്കി സൂക്ഷിക്കണമെന്നും കര്‍ത്താവറിയുന്നു-
10: പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്കടിമപ്പെടുന്നവരെയും അധികാരത്തെ നിന്ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണവര്‍.
11: ബലത്തിലും ശക്തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്മാര്‍പോലും, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ക്കെതിരായി അവമാനകരമായ വിധിപറയുന്നില്ല.
12: കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച്, അവര്‍ ദൂഷണംപറയുന്നു. മൃഗങ്ങളുടെ നാശംതന്നെ അവര്‍ക്കും വന്നുകൂടും. 
13: അവര്‍ക്കു തിന്മയ്ക്കു തിന്മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്സവത്തില്‍ മുഴുകുന്നത് അവര്‍ ആനന്ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്ഷണംകഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചനപ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവുംനിറഞ്ഞവരാണ്.
14: വ്യഭിചാരാസക്തിനിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചലമനസ്കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കംനേടിയ ഹൃദയമുള്ളവരും ശാപത്തിന്റെ സന്തതികളുമാണ്.
15: നേര്‍വഴിയില്‍നിന്നു മാറി, അവര്‍ തിന്മചെയ്തു. ബേവോറിന്റെ പുത്രനായ ബാലാമിന്റെ മാര്‍ഗ്ഗമാണ് അവര്‍ പിന്തുടര്‍ന്നത്. അവനാകട്ടെ, തിന്മയുടെ പ്രതിഫലത്തെ സ്‌നേഹിച്ചവനാണ്.
16: അവന്റെ തെറ്റിനുള്ള ശാസനം അവനു ലഭിച്ചു. ഒരു ഊമക്കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ചുകൊണ്ട്, ആ പ്രവാചകന്റെ ഭ്രാന്തിനറുതിവരുത്തി.
17: അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി അന്ധകാരത്തിന്റെ അധോലോകം കരുതിവയ്ക്കപ്പെട്ടിരിക്കുന്നു.
18: എന്തെന്നാല്‍, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്ടിച്ചു രക്ഷപ്രാപിച്ചവരെ, വ്യര്‍ത്ഥമായ വാഗ്‌ദ്ധോരണികൊണ്ടു വിഷയാസക്തമായ ദുര്‍വിചാരങ്ങളിലേക്ക് അവര്‍ പ്രലോഭിപ്പിക്കുന്നു.
19: മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്ന അവര്‍തന്നെ, നാശത്തിന്റെ അടിമകളാണ്. കാരണം, ഏതിനാല്‍ ഒരുവന്‍ തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍.
20: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചതിനുശേഷം, വീണ്ടുമവയില്‍ കുരുങ്ങുകയും അവയാല്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.
21: കാരണം, തങ്ങള്‍ക്കുലഭിച്ച വിശുദ്ധകല്പനയെക്കുറിച്ചറിഞ്ഞിട്ട്, അതില്‍നിന്നു പിന്മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത്, നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു.
22: നായ് ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി, ചെളിക്കുണ്ടില്‍ വീണ്ടുമുരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്.

അദ്ധ്യായം 3


കര്‍ത്താവിന്റെ പ്രത്യാഗമനം
1: പ്രിയപ്പെട്ടവരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന രണ്ടാമത്തെ ലേഖനമാണല്ലോ ഇത്. ഈ രണ്ടു ലേഖനങ്ങളിലും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടു നിങ്ങളുടെ നിഷ്‌കളങ്കമനസ്സിനെ, ഞാനുണര്‍ത്തുകയാണ്.
2: വിശുദ്ധപ്രവാചകന്മാരുടെ വചനങ്ങളും നിങ്ങളുടെ അപ്പസ്തോലന്മാര്‍വഴി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കര്‍ത്താവായ രക്ഷകന്റെ കല്പനയും നിങ്ങളനുസ്മരിക്കുവിന്‍.
3: ആദ്യംതന്നെ നിങ്ങളിതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്കടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍, നിങ്ങളെ പരിഹസിച്ചുകൊണ്ട്, അവസാനനാളുകളില്‍ പ്രത്യക്ഷപ്പെടും.
4: അവര്‍ പറയും: അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ? എന്തെന്നാല്‍, പിതാക്കന്മാര്‍ നിദ്രപ്രാപിച്ചനാള്‍മുതല്‍ സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍തന്നെ തുടരുന്നല്ലോ.
5: ദൈവത്തിന്റെ വചനത്താല്‍ ആകാശം പണ്ടുതന്നെയുണ്ടായെന്നും
6: ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ലോകം വെള്ളത്താല്‍ നശിച്ചുവെന്നുമുള്ള വസ്തുതകള്‍ അവര്‍ വിസ്മരിക്കുന്നു.
7: വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്നിക്കിരയാകേണ്ടതിന്, ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു.
8: പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസംപോലെയുമാണെന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്.
9: കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്ദാനങ്ങള്‍പാലിക്കുന്നതില്‍ താമസംവരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.
10: കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞുചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും.
11: ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതില്‍ നിങ്ങളെത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം!
12: ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയുംചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയുംചെയ്യുവിന്‍.
13: നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു. 
14: ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയുമില്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍വേണ്ടി ഉത്സാഹിക്കുവിന്‍.
15: നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘക്ഷമ, രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ്, തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച്, ഇക്കാര്യംതന്നെ നിങ്ങള്‍ക്കെഴുതിയിട്ടുണ്ടല്ലോ.
16: ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാലേഖനങ്ങളിലും അവനെഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.
17: ആകയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടിയറിഞ്ഞുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
18: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന് ഇപ്പോഴുമെന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.


മുന്നൂറ്റിയമ്പത്തിരണ്ടാം ദിവസം: 1 പത്രോസ് 1 - 5


അദ്ധ്യായം 1


അഭിവാദനങ്ങള്‍
1: യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പത്രോസ്, പിതാവായ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും,  
യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താല്‍ തളിക്കപ്പെടുന്നതിനുംവേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും ആത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടവരുമായി, പോന്തസിലും ഗലാത്തിയായിലും കപ്പദോക്കിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപാര്‍ക്കുന്നവര്‍ക്കെഴുതുന്നത്: 
2: നിങ്ങള്‍ക്കു കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.

സജീവമായ പ്രത്യാശ
3: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ.
4: അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍, യേശുക്രിസ്തുവിന്റെ മരിച്ചവരില്‍നിന്നുള്ള ഉത്ഥാനംവഴി, സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗ്ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
5: അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.
6: അല്പകാലത്തേക്കു വിവിധപരീക്ഷകള്‍നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതിലാനന്ദിക്കുവിന്‍.
7: കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത്, യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.
8: അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണ്ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.
9: അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയുംചെയ്യുന്നു.
10: നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയുംചെയ്തു.
11: ക്രിസ്തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവു മുന്‍കൂട്ടി പ്രവചിച്ചു. അവരാകട്ടെ അതെപ്പോഴെന്നും എങ്ങനെയെന്നും ആരായുകയുംചെയ്തു.
12: അവര്‍ തങ്ങളെത്തന്നെയല്ല, നിങ്ങളെയാണ് ശുശ്രൂഷിക്കുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നയയ്ക്കപ്പെട്ട പരിശുദ്ധാത്മാവുവഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. ഇവയിലേക്ക്, എത്തിനോക്കാന്‍ ദൈവദൂതന്മാര്‍പോലും കൊതിക്കുന്നു.

വിശുദ്ധരായിരിക്കുവിൻ
13: ആകയാല്‍, നിങ്ങള്‍ മാനസികമായൊരുങ്ങി, സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയുംചെയ്യുവിന്‍.
14: മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്ഞതയുടെ വ്യാമോഹങ്ങള്‍ക്ക്, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.
15: മറിച്ച്, നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
16: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട്, നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
17: ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്പക്ഷമായി വിധിക്കുന്നവനെയാണു നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.
18: പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്കുലഭിച്ച, വ്യര്‍ത്ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്, നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോകൊണ്ടല്ല എന്നു നിങ്ങളറിയുന്നുവല്ലോ.
19: കറയോ കളങ്കമോയില്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തംകൊണ്ടത്രേ.
20: അവനാകട്ടെ, ലോകസ്ഥാപനത്തിനുമുമ്പുതന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത്, നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.
21: അവനെ, മരിച്ചവരില്‍നിന്നുയിര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയുംചെയ്ത ദൈവത്തില്‍, അവന്‍മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിലായിരിക്കുകയുംചെയ്യുന്നു.
22: സത്യത്തോടുള്ള വിധേയത്വംവഴി, നിഷ്‌കപടമായ സഹോദരസ്‌നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വ്വകമായും ഗാഢമായും പരസ്പരം സ്‌നേഹിക്കുവിന്‍
23: നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍നിന്നല്ല; അനശ്വരമായ ബീജത്തില്‍നിന്നാണ് - സജീവവും സനാതനവുമായ ദൈവവചനത്തില്‍നിന്ന്.
24: എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്; അവരുടെ മഹിമ, പുല്ലിന്റെ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു
25: എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്ക്കുന്നു. ആ വചനംതന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

അദ്ധ്യായം 2

    
രാജകീയപൗരോഹിത്യം
1: നിങ്ങള്‍ എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിന്‍.
2: രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്, നിങ്ങള്‍ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളംപൈതങ്ങളെപ്പോലെ ദാഹിക്കുവിന്‍.
3: കര്‍ത്താവു നല്ലവനാണെന്നു നിങ്ങളനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.
4: അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തിരഞ്ഞെടുത്തതുമായ അമൂല്യശിലയാണവന്‍ .
5: നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തുവഴി, ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന്, വിശുദ്ധമായ ഒരു പുരോഹിതജനമാകുകയും ചെയ്യട്ടെ.
6: ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാനൊരു കല്ലു സ്ഥാപിക്കുന്നു- തിരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കുകയില്ല.
7: വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അതഭിമാനമാണ്; വിശ്വസിക്കാത്തവര്‍ക്ക്, പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.
8: അതവര്‍ക്ക്, തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.
9: എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തംജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം.
10: മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു.

വിജാതീയരോടുള്ള കടമ
11: പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരികപ്രവണതകളില്‍നിന്നു പരദേശികളും വിപ്രവാസികളുമെന്നനിലയില്‍, ഒഴിഞ്ഞുനില്ക്കാന്‍ നിങ്ങളോടു ഞാനപേക്ഷിക്കുന്നു.
12: വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങള്‍ ദുഷ്കര്‍മ്മികളാണെന്നു നിങ്ങള്‍ക്കെതിരായി പറയുന്നവര്‍, നിങ്ങളുടെ നല്ല പ്രവൃത്തികള്‍കണ്ട്, പ്രത്യാഗമനദിവസം ദൈവത്തെ സ്തുതിക്കട്ടെ.

അധികാരികളോടുള്ള കടമ
13: ഉന്നതാധികാരിയായ രാജാവോ, ദുഷ്‌കര്‍മ്മികളെ ശിക്ഷിക്കാനും സത്കര്‍മ്മികളെ പ്രശംസിക്കാനുമായി രാജാവിനാല്‍ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും,
14: നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍.
15: നന്മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണമെന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍.
16: എന്നാല്‍, സ്വാതന്ത്ര്യം തിന്മയുടെ ആവരണമാക്കരുത്. മറിച്ച്, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍.
17: എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്‌നേഹിക്കുവിന്‍; ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബഹുമാനിക്കുവിന്‍.

യജമാനന്മാരോടുള്ള കടമ
18: ഭൃത്യന്മാരേ, നിങ്ങളുടെ യജമാനന്മാര്‍ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും, എല്ലാ ആദരവോടുംകൂടെ അവര്‍ക്കു വിധേയരായിരിക്കുവിന്‍.
19: അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍, അതനുഗ്രഹകാരണമാകും.
20: തെറ്റുചെയ്തിട്ട്, അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്കെന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്മചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്.
21: ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങളനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃകനല്കുകയും ചെയ്തിരിക്കുന്നു.
22: അവന്‍ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല.
23: നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്.
24: നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്, അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ച്, നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.
25: അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങള്‍. എന്നാലിപ്പോള്‍, നിങ്ങള്‍, നിങ്ങളുടെ ഇടയനും പാലകനുമായവന്റെയടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.

അദ്ധ്യായം 3


ദമ്പതിമാരുടെ കടമ
1: ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനമനുസരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്കാനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും.
2: അവര്‍ നിങ്ങളുടെ ആദരപൂര്‍വ്വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇതു സാദ്ധ്യമാവുക.
3: ബാഹ്യമോടികളായ പിന്നിയമുടിയോ സ്വര്‍ണ്ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
4: പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന, അനശ്വരരത്നമണിഞ്ഞ ആന്തരികവ്യക്തിത്വമാണ്.
5: ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്ത്രീകള്‍, മുമ്പിപ്രകാരം തങ്ങളെത്തന്നെയലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്.
6: സാറാ അബ്രാഹത്തെ, നാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്മചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയുംചെയ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.
7: ഇങ്ങനെതന്നെ ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യഅവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനംകാണിക്കുവിന്‍. ഇതു നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു തടസ്സമുണ്ടാകാതിരിക്കാന്‍വേണ്ടിയാണ്.

സഹോദരരോടുള്ള കടമ
8: അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവുമുളളവരായിരിക്കുവിന്‍.
9: തിന്മയ്ക്കു തിന്മയോ, നിന്ദനത്തിനു നിന്ദനമോ പകരംകൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.
10: ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാനാഗ്രഹിക്കുകയുംചെയ്യുന്നവന്‍ തിന്മയില്‍നിന്നു തന്റെ നാവിനെയും വ്യാജംപറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.
11: അവന്‍ തിന്മയില്‍നിന്നു പിന്തിരിഞ്ഞു നന്മചെയ്യട്ടെ. സമാധാനമന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയുംചെയ്യട്ടെ.
12: എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്മാരുടെനേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ത്ഥനകളുടെനേരേയും തുറന്നിരിക്കുന്നു. എന്നാല്‍, തിന്മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അവിടുന്നു മുഖംതിരിച്ചിരിക്കുന്നു.

പീഡനത്തോടുള്ള സമീപനം
13: നന്മചെയ്യുന്നതില്‍ നിങ്ങള്‍ തീക്ഷ്ണതയുള്ളവരാണെങ്കില്‍, നിങ്ങളെയുപദ്രവിക്കാന്‍ ആര്‍ക്കുകഴിയും?
14: നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അവരുടെ ഭീഷണി, നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാകുകയും വേണ്ടാ.
15: ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണമാവശ്യപ്പെടുന്ന ഏവരോടും മറുപടിപറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.
16: എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടുംകൂടെയായിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മ്മലമായി സൂക്ഷിക്കുവിന്‍. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചുപറയുന്നവര്‍ അങ്ങനെ ലജ്ജിതരായിത്തീരും.
17: നന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണു ദൈവഹിതമെങ്കില്‍, അതാണ്, തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.
18: എന്തുകൊണ്ടെന്നാല്‍, ക്രിസ്തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കുവേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച്, ആത്മാവില്‍ ജീവന്‍പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
19: ആത്മാവോടുകൂടെച്ചെന്ന്, അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു.
20: അവരാകട്ടെ, നോഹിന്റെകാലത്തു പെട്ടകംപണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വംകാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തിലുണ്ടായിരുന്ന എട്ടുപേര്‍മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു.
21: അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മ്മാർജ്ജനമല്ല; മറിച്ച്, ശുദ്ധമനഃസാക്ഷിക്കായി യേശുക്രിസ്തുവിന്റെ ഉത്ഥാനംവഴി ദൈവത്തോടുനടത്തുന്ന പ്രാര്‍ത്ഥനയാണ്.
22: യേശുക്രിസ്തുവാകട്ടെ, സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ച് ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവിടുത്തേക്കു കീഴ്‌പ്പെട്ടുമിരിക്കുന്നു. 

അദ്ധ്യായം 4

    
ദൈവകൃപയുടെ കാര്യസ്ഥന്‍
1: ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍, പാപത്തോടു വിടവാങ്ങിയിരിക്കുന്നു.
2: അവന്‍ ശരീരത്തില്‍ ജീവിക്കുന്നിടത്തോളംകാലം മാനുഷികവികാരങ്ങള്‍ക്കടിമപ്പെട്ടല്ല, ദൈവഹിതത്തിനൊത്താണു ജീവിക്കുന്നത്.
3: വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി, നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.
4: അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്, അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.
5: എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്റെ മുമ്പില്‍ അവര്‍ കണക്കുകൊടുക്കേണ്ടിവരും.
6: എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.
7: സകലത്തിന്റെയുമവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരുമായിരിക്കുവിന്‍.
8: സര്‍വ്വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്‌നേഹമുണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.
9: പിറുപിറുപ്പുകൂടാതെ, നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദ പാലിക്കുവിന്‍.
10: ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കുംവേണ്ടി ഉപയോഗിക്കട്ടെ.
11: പ്രസംഗിക്കുന്നവന്‍, ദൈവത്തിന്റെ അരുളപ്പാടു നല്കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭിച്ച ശക്തികൊണ്ടെന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാക്കാര്യങ്ങളിലും ദൈവം യേശുക്രിസ്തുവിലൂടെ മഹത്വപ്പെടട്ടെ. മഹത്വവുമാധിപത്യവും എന്നുമെന്നേയ്ക്കുമവനുള്ളതാണ്. ആമേന്‍. 

ക്രിസ്തീയസഹനം
12: പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകളുണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.
13: ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിലാഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍, നിങ്ങളത്യധികമാഹ്ലാദിക്കും.
14: ക്രിസ്തുവിന്റെ നാമംനിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നു.
15: നിങ്ങളിലാരുംതന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്‌കര്‍മ്മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാനിടയാകരുത്.
16: ക്രിസ്ത്യാനിയെന്ന നിലയിലാണ്, ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതിലവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനിയെന്ന നാമത്തിലഭിമാനിച്ചുകൊണ്ട്, അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
17: എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണാരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷമനുസരിക്കാത്തവരുടെ അവസാനമെന്തായിരിക്കും!
18: നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതിയെന്തായിരിക്കും!
19: ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്മചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേല്പിക്കട്ടെ.

അദ്ധ്യായം 5


ശ്രേഷ്ഠന്മാര്‍ക്കുപദേശം
1: ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനുമെന്ന നിലയില്‍, ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്മാരെയുപദേശിക്കുന്നു:
2: നിങ്ങളെയേല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍.
3: അതു നിര്‍ബന്ധംമൂലമായിരിക്കരുത്. ദൈവത്തെപ്രതി, സന്മനസ്സോടെയായിരിക്കണം; ലാഭേച്ഛയോടെയായിരിക്കരുത്, തീക്ഷ്ണതയോടെയായിരിക്കണം; അജഗണത്തിന്റെമേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്കിക്കൊണ്ടായിരിക്കണം.
4: ഇടയന്മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും. 

വിശ്വാസികള്‍ക്കുപദേശം
5: അപ്രകാരംതന്നെ യുവാക്കന്മാരേ, നിങ്ങള്‍ ശ്രേഷ്ഠന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്പരവിനയത്തിന്റെ അങ്കിയണിയുവിന്‍. ദൈവം അഹങ്കാരികളെയെതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്കുകയും ചെയ്യുന്നു.
6: ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെയേല്പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
7: നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
8: നിങ്ങളുടെ ശത്രുവായ പിശാച്, അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്നന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
9: വിശ്വാസത്തിലുറച്ചുനിന്നുകൊണ്ട്, അവനെയെതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന് ഇതേ സഹനംതന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയുംചെയ്യുവിന്‍;
10: തന്റെ നിത്യമഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം, നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയുംചെയ്യും.
11: ആധിപത്യം എന്നുമെന്നേയ്ക്കും അവന്റേതായിരിക്കട്ടെ! ആമേന്‍.
12: നിങ്ങളവലംബിക്കുന്ന ദൈവകൃപ സത്യമായിട്ടുള്ളതാണെന്നുപദേശിക്കാനും സാക്ഷ്യപ്പെടുത്താനുമായി വിശ്വസ്തസഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസുവഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാനെഴുതിയിരിക്കുന്നു.
13: നിങ്ങളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
14: സ്‌നേഹചുംബനംകൊണ്ടു നിങ്ങള്‍ പരസ്പരം അഭിവാദനംചെയ്യുവിന്‍. ക്രിസ്തുവിലായിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം.

മുന്നൂറ്റിയമ്പത്തൊന്നാം ദിവസം: യാക്കോബ് 1- 5

അദ്ധ്യായം 1


അഭിവാദനം

1: ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടുഗോത്രങ്ങള്‍ക്കെഴുതുന്നത്: നിങ്ങള്‍ക്കഭിവാദനം. 

വിശ്വാസവും ജ്ഞാനവും
2: എന്റെ സഹോദരരേ, വിവിധപരീക്ഷകളിലകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.
3: എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍, നിങ്ങള്‍ക്കതില്‍ സ്ഥിരത ലഭിക്കുമെന്നറിയാമല്ലോ.
4: ഈ സ്ഥിരത, പൂര്‍ണ്ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണ്ണരും എല്ലാംതികഞ്ഞവരും ഒന്നിലുംകുറവില്ലാത്തവരുമാവുകയുംചെയ്യും.
5: നിങ്ങളില്‍ ജ്ഞാനംകുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവനതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്കുന്നവനാണവിടുന്ന്.
6: സംശയിക്കാതെ, വിശ്വാസത്തോടെവേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍, കാറ്റിലിളകിമറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്.
7: സംശയമനസ്കനും എല്ലാക്കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്, 
8: എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്. 

ദാരിദ്ര്യവും സമ്പത്തും
9: എളിയസഹോദരന്‍പോലും തനിക്കു ലഭിച്ചിരിക്കുന്ന ഔന്നത്യത്തിലഭിമാനിക്കട്ടെ.
10: ധനവാന്‍ താഴ്ത്തപ്പെടുന്നതിലഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവുപോലെ അവന്‍ കടന്നുപോകും.
11: സൂര്യന്‍ ഉഗ്രതാപത്തോടെ ഉദിച്ചുയര്‍ന്ന്, പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്റെ പൂവു കൊഴിഞ്ഞുവീഴുന്നു; സൗന്ദര്യം അസ്തമിക്കുകയുംചെയ്യുന്നു. ഇപ്രകാരം ധനികനും തന്റെ ഉദ്യമങ്ങള്‍ക്കിടയ്ക്കു മങ്ങിമറഞ്ഞുപോകും. 

പരീക്ഷകളെ നേരിടുക
12: പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചുകഴിയുമ്പോള്‍, തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന ജീവന്റെ കിരീടം, അവനു ലഭിക്കും.
13: പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണു പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്നാരെയും പരീക്ഷിക്കുന്നുമില്ല.
14: ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മ്മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്.
15: ദുര്‍മ്മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.
16: എന്റെ പ്രിയസഹോദരരേ, നിങ്ങള്‍ക്കു മാര്‍ഗ്ഗഭ്രംശം സംഭവിക്കരുത്.
17: ഉത്തമവും പൂര്‍ണ്ണവുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.
18: തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്താല്‍, നമുക്കു ജന്മംനല്കാന്‍ അവിടുന്നു തിരുമനസ്സായി. 

വചനം പാലിക്കുക
19: എന്റെ പ്രിയസഹോദരരേ, ഓര്‍മ്മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കംകൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരുമായിരിക്കണം.
20: മനുഷ്യന്റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്കുന്നില്ല;
21: ആകയാല്‍, എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചുവരുന്ന തിന്മയുമുപേക്ഷിച്ച്, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.
22: നിങ്ങള്‍ വചനംകേള്‍ക്കുകമാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ, അതനുവര്‍ത്തിക്കുന്നവരുമായിരിക്കുവിന്‍.
23: വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നവന്‍, തന്റെ മുഖം കണ്ണാടിയില്‍ക്കാണുന്ന മനുഷ്യനു സദൃശനാണ്.
24: അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു.
25: കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ്, പൂര്‍ണ്ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവനനുഗൃഹീതനാകും.
26: താന്‍ ദൈവഭക്തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ, ഹൃദയത്തെ വഞ്ചിക്കുകയുംചെയ്താല്‍ അവന്റെ ഭക്തി വ്യര്‍ത്ഥമത്രേ.
27: പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തിയിതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.

അദ്ധ്യായം 2


പക്ഷപാതത്തിനെതിരേ
1: എന്റെ സഹോദരരേ, മഹത്വപൂര്‍ണ്ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍വിശ്വസിക്കുന്ന നിങ്ങള്‍, പക്ഷപാതംകാണിക്കരുത്.
2: നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണ്ണമോതിരമണിഞ്ഞ്, മോടിയുള്ള വസ്ത്രംധരിച്ച ഒരുവനും മുഷിഞ്ഞവസ്ത്രംധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ.
3: നിങ്ങള്‍ മോടിയായി വസ്ത്രംധരിച്ചവനെ നോക്കി, ഇവിടെ സുഖമായിരിക്കുക എന്നുപറയുന്നു. പാവപ്പെട്ടവനോടു അവിടെ നില്ക്കുകയെന്നോ എന്റെ പാദപീഠത്തിനടുത്തിരിക്കുകയെന്നോ പറയുന്നു.
4: അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനംകാണിക്കുകയും ദുഷ്ടവിചാരങ്ങള്‍പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയുമല്ലേ ചെയ്യുന്നത്?
5: എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനംചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തിരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?
6: എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നതവരല്ലേ?
7: നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിക്കുന്നതവരല്ലേ?
8: നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയനിയമം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു.
9: നിങ്ങള്‍ പക്ഷപാതംകാണിക്കുന്നെങ്കില്‍ പാപംചെയ്യുന്നു; നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയുംചെയ്യുന്നു.
10: ആരെങ്കിലും നിയമം മുഴുവനനുസരിക്കുകയും ഒന്നില്‍മാത്രം വീഴ്ചവരുത്തുകയുംചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു.
11: എന്തെന്നാല്‍, വ്യഭിചാരംചെയ്യരുത്, എന്നു കല്പിച്ചവന്‍തന്നെ കൊല്ലരുത് എന്നും കല്പിച്ചിട്ടില്ലേ? നീ വ്യഭിചാരംചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു.
12: സ്വാതന്ത്ര്യത്തിന്റെ നിയമമനുസരിച്ചു വിധിക്കപ്പെടാനുളളവരെപ്പോലെ, നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്യുവിന്‍.
13: കാരുണ്യംകാണിക്കാത്തവന്റെമേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെമേല്‍ വിജയംവരിക്കുന്നു. 

വിശ്വാസവും പ്രവൃത്തിയും
14: എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തിയില്ലാതിരിക്കുകയുംചെയ്യുന്നവന് എന്തുമേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍കഴിയുമോ?
15: ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെകഴിയുമ്പോള്‍
16: നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത്, അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍പ്പോകുക; തീകായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ടെന്തു പ്രയോജനം?
17: പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജ്ജീവമാണ്.
18: എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെക്കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍വഴി എന്റെ വിശ്വാസം നിന്നെക്കാണിക്കാം.
19: ദൈവമേകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നുവിറയ്ക്കുകയും ചെയ്യുന്നു.
20: മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?
21: നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേല്‍ ബലിയര്‍പ്പിച്ചതുവഴിയല്ലേ?
22: അവന്റെ വിശ്വാസം അവന്റെ പ്രവൃത്തികളെ സഹായിച്ചുവെന്നും വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണ്ണമാക്കപ്പെട്ടുവെന്നും നിങ്ങളറിയുന്നുവല്ലോ.
23: അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അതവനു നീതിയായി പരിഗണിക്കപ്പെട്ടു എന്ന തിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്റെ സ്‌നേഹിതനെന്നു വിളിക്കപ്പെടുകയുംചെയ്തു
24: മനുഷ്യന്‍ വിശ്വാസംകൊണ്ടുമാത്രമല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങളറിയുന്നു.
25: റാഹാബ് എന്ന വേശ്യ, ദൗത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക് പുറത്തയയ്ക്കുകയുംചെയ്ത പ്രവൃത്തികള്‍മൂലമല്ലേ നീതീകരിക്കപ്പെട്ടത്?
26: ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ, പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃതമാണ്.

അദ്ധ്യായം 3

    
നാവിന്റെ ദുരുപയോഗം
1: എന്റെ സഹോദരരേ, നിങ്ങളില്‍ അധികംപേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാമര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍.
2: നാമെല്ലാവരും പലവിധത്തില്‍ തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനുകഴിയും.
3: നമ്മെയനുസരിക്കുന്നതിനുവേണ്ടി, കുതിരയുടെ വായില്‍ കടിഞ്ഞാണിടുമ്പോള്‍, അതിന്റെ ശരീരംമുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്.
4: വളരെ വലുതും, ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെച്ചെറിയ ചുക്കാനുപയോഗിച്ച്, ആഗ്രഹിക്കുന്നസ്ഥലത്തേക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു.
5: അതുപോലെ, നാവു വളരെച്ചെറിയ അവയവമാണ്. എങ്കിലും അതു വമ്പുപറയുന്നു. ചെറിയൊരു തീപ്പൊരി, എത്രവലിയ വനത്തെയാണു ചാമ്പലാക്കുക!
6: നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകംതന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത്, ശരീരംമുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാല്‍ ജ്വലിക്കുന്ന ഈ നാവ്, പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു.
7: എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്.
8: എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്.
9: ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയുംചെയ്യുന്നു.
10: ഒരേ വായില്‍നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇതുചിതമല്ല.
11: അരുവി, ഒരേ ഉറവയില്‍നിന്നു മധുരവും കയ്പും പുറപ്പെടുവിക്കുമോ?
12: എന്റെ സഹോദരരേ, അത്തിവൃക്ഷത്തിന് ഒലിവുഫലങ്ങളോ, മുന്തിരിവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരീകരിക്കാനാവുമോ? 

യഥാര്‍ത്ഥജ്ഞാനം
13: നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവനാരാണ്? അവന്‍ നല്ലപെരുമാറ്റംവഴി വിവേകജന്യമായ വിനയത്തോടെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ.
14: എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ത്ഥമോഹവുമുണ്ടാകുമ്പോള്‍, ആത്മപ്രശംസചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജംപറയുകയോ അരുത്.
15: ഈ ജ്ഞാനം ഉന്നതത്തില്‍നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്‍ത്ഥപരവും പൈശാചികവുമാണ്.
16: എവിടെ അസൂയയും സ്വാര്‍ത്ഥമോഹവുമുണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മ്മങ്ങളുമുണ്ട്.
17: എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം, ഒന്നാമതു ശുദ്ധവും പിന്നെ സമാധാനപൂര്‍ണ്ണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതുമാണ്. അത് അനിശ്ചിതമോ ആത്മാര്‍ത്ഥതയില്ലാത്തതോ അല്ല.
18: സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.

അദ്ധ്യായം 4

    
ലൗകികതൃഷ്ണ
1: നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളുമുണ്ടാകുന്നതെങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍നിന്നല്ലേ അവയുണ്ടാകുന്നത്?
2: നിങ്ങളാഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയുംചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്കൊന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയും യുദ്ധംചെയ്യുകയുംചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല.
3: ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്.
4: വിശ്വസ്തതപുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി, ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങളറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാനാഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.
5: നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ, ദൈവം അസൂയയോടെ അഭിലഷിക്കുന്നുവെന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
6: അവിടുന്നു കൃപാവരംചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെയെതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപകൊടുക്കുകയുംചെയ്യുന്നു.
7: ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും.
8: ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്നു നിങ്ങളോടും ചേര്‍ന്നുനില്ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ദ്ധമനസ്കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍.
9: ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുവിന്‍; നിങ്ങളുടെ ചിരി കരച്ചിലായും, നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ.
10: കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും. 

സഹോദരനെ വിധിക്കരുത്
11: സഹോദരരേ, നിങ്ങള്‍ പരസ്പരം എതിര്‍ത്തുസംസാരിക്കരുത്. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയുംചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമമനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ വിധികര്‍ത്താവത്രേ.
12: നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീയാരാണ്?

ആത്മപ്രശംസ പാടില്ല
13 : ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍പ്പോയി, അവിടെ ഒരു വര്‍ഷം താമസിച്ച്, വ്യാപാരംചെയ്തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.
14: നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയുംചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.
15: നിങ്ങളിങ്ങനെയാണു പറയേണ്ടത്: കര്‍ത്താവു മനസ്സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയുംചെയ്യും.
16: നിങ്ങളോ, ഇപ്പോള്‍ വ്യര്‍ത്ഥഭാഷണത്താല്‍ ആത്മപ്രശംസചെയ്യുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്.
17: ചെയ്യേണ്ട നന്മയേതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപംചെയ്യുന്നു.

അദ്ധ്യായം 5

    
ധനവാന്മാര്‍ക്കു മുന്നറിയിപ്പ്
1: ധനവാന്മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍.
2: നിങ്ങളുടെ സമ്പത്തു ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴുവരിച്ചുപോയി.
3: നിങ്ങളുടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും കറപിടിച്ചിരിക്കുന്നു. ആ കറ, നിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീപോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാനനാളുകളിലേക്കാണു നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്.
4: നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവുശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി, ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി, സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണ്ണപുടങ്ങളിലെത്തിയിരിക്കുന്നു.
5: നിങ്ങള്‍ ഭൂമിയില്‍ ആഡംബരപൂര്‍വ്വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു.
6: നീതിമാന്‍ നിങ്ങളെയെതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റംവിധിക്കുകയും കൊല്ലുകയുംചെയ്തു. 

കാത്തിരിക്കുവിന്‍
7: സഹോദരരേ, കര്‍ത്താവിന്റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ലഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍;
8: ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനമടുത്തിരിക്കുന്നു.
9: നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, എന്റെ സഹോദരരേ, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്ക്കുന്നു.
10: സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍.
11: ഇതാ, പീഡസഹിക്കുന്നവരെ ഭാഗ്യവാന്മാരായി നാം കരുതുന്നു. ജോബിന്റെ ദീര്‍ഘസഹനത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോടെന്തു ചെയ്തുവെന്നും അവിടുന്നെത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ.
12: എന്റെ സഹോദരരേ, സര്‍വ്വോപരി, നിങ്ങള്‍ ആണയിടരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയുംകൊണ്ടുമരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേയെന്നു പറയുമ്പോള്‍ അതേയെന്നും അല്ലന്നു പറയുമ്പോള്‍ അല്ലയെന്നുമായിരിക്കട്ടെ! 

രോഗിക്കുവേണ്ടി പ്രാര്‍ത്ഥന
13: നിങ്ങളുടെയിടയില്‍ ദുരിതമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതമാലപിക്കട്ടെ.
14: നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍, അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകംചെയ്ത്, അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ.
15: വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന, രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെയെഴുന്നേല്പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്നവനു മാപ്പുനല്കും.
16: നിങ്ങള്‍ സൗഖ്യംപ്രാപിക്കാനായി, പരസ്പരം പാപങ്ങളേറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്.
17: ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴപെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴപെയ്തില്ല.
18: വീണ്ടും അവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴനല്കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയുംചെയ്തു.
19: എന്റെ സഹോദരരേ, നിങ്ങളിലൊരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയുംചെയ്യുന്നെങ്കില്‍
20: പാപിയെ തെറ്റായമാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിക്കുന്നവന്‍, തന്റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയുംചെയ്യുന്നുവെന്നു നിങ്ങളറിഞ്ഞുകൊള്ളുവിന്‍.