ഇരുന്നൂറ്റിനാല്പത്തിയേഴാം ദിവസം: എസക്കിയേല്‍ 39 - 41


അദ്ധ്യായം 39

ഗോഗിന്റെ പതനം

1: മനുഷ്യപുത്രാ, ഗോഗിനെതിരേ പ്രവചിക്കുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: മേഷെക്കിന്റെയും തൂബാലിന്റെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്കെതിരാണു്.
2: ഞാന്‍ നിന്നെ, തിരിച്ചുവടക്കേയററത്തുനിന്നു് ഇസ്രായേല്‍മലകള്‍ക്കെതിരേ കൊണ്ടുവരും.
3: നിന്റെ ഇടത്തുകൈയില്‍നിന്നു വില്ലു തെറിപ്പിച്ചുകളയും. വലത്തുകൈയില്‍നിന്നു് അമ്പുകള്‍ താഴെവീഴ്ത്തും.
4: നീയും നിന്റെ സൈന്യവും നിന്നോടൊപ്പമുള്ള ജനതയും ഇസ്രായേല്‍മലകളില്‍ വീഴും. എല്ലാവിധ ഹിംസ്രപക്ഷികള്‍ക്കും വന്യമൃഗങ്ങള്‍ക്കുമിരയായി നിന്നെ ഞാന്‍ കൊടുക്കും.
5: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ തുറസ്സായസ്ഥലത്തു വീഴും; ഞാനാണിതു പറഞ്ഞിരിക്കുന്നതു്.
6: മാഗോഗിലും തീരദേശങ്ങളില്‍ സുരക്ഷിതരായിവസിക്കുന്നവരുടെയിടയിലും ഞാൻ അഗ്നിവര്‍ഷിക്കും; ഞാനാണു കര്‍ത്താവെന്നു് അവരറിയും.
7: എന്റെ ജനമായ ഇസ്രായേലിന്റെമദ്ധ്യേ എന്റെ പരിശുദ്ധനാമം ഞാന്‍ വെളിപ്പെടുത്തും. എന്റെ പരിശുദ്ധനാമം ഇനിയൊരിക്കലും അശുദ്ധമാക്കാന്‍ ഞാനനുവദിക്കുകയില്ല. ഞാനാണു് ഇസ്രായേലിന്റെ പരിശുദ്ധനായ കര്‍ത്താവെന്നു ജനതകളറിയും.
8: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, അതു വരുന്നു. അതു സംഭവിക്കുകതന്നെചെയ്യും. ആ ദിനത്തെക്കുറിച്ചാണു ഞാന്‍ പറഞ്ഞിരിക്കുന്നതു്.
9: അപ്പോള്‍ ഇസ്രായേല്‍നഗരങ്ങളില്‍ വസിക്കുന്നവര്‍, പുറത്തുവന്ന് പരിച, കവചം, വില്ല്, അമ്പ്, ഗദ, കുന്തം എന്നീ ആയുധങ്ങള്‍കൊണ്ടു് ഏഴുവര്‍ഷത്തേക്കു തീ കത്തിക്കും.
10: അവര്‍ക്കിനി വയലില്‍നിന്നു വിറകുശേഖരിക്കുകയോ, വനങ്ങളില്‍നിന്നു് അവ വെട്ടിയെടുക്കുകയോചെയ്യേണ്ടതില്ല. എന്തെന്നാല്‍ അവര്‍ ആയുധങ്ങള്‍കൊണ്ടു തീ കത്തിക്കും. തങ്ങളെ കൊള്ളചെയ്തവരെ 
വര്‍ കൊള്ളയടിക്കും. കവര്‍ച്ചചെയ്തവരെ കവര്‍ച്ചചെയ്യും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
11: ആ നാളില്‍, ഗോഗിനു് ഇസ്രായേലിലൊരു ശ്മശാനം ഞാന്‍ കൊടുക്കും. കടലിനുകിഴക്കുള്ള യാത്രക്കാരുടെ താഴ്വരതന്നെ. അതു യാത്രക്കാര്‍ക്കു മാര്‍ഗ്ഗതടസ്സമുണ്ടാക്കും. എന്തെന്നാല്‍ ഗോഗും അവന്റെ എല്ലാ ജനസമൂഹങ്ങളും അവിടെ സംസ്കരിക്കപ്പെടും. ഹാമോണ്‍ഗോഗ്താഴ്‌വരയെന്നു് അതു വിളിക്കപ്പെടും.
12: അവരെ സംസ്കരിച്ചു ദേശംശുദ്ധീകരിക്കാന്‍ ഇസ്രായേല്‍ഭവനത്തിനു് ഏഴുമാസംവേണ്ടിവരും.
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ദേശത്തെ എല്ലാജനവുംകൂടെ അവരെ സംസ്കരിക്കും. ഞാനെന്റെ മഹത്വംവെളിപ്പെടുത്തുന്ന ദിവസം അവര്‍ക്കതു ബഹുമാനത്തിനു കാരണമാകും.
14: ദേശമെല്ലാം നിരന്തരംചുറ്റിനടന്നു്, അവശേഷിക്കുന്നവരെ സംസ്കരിക്കാനും അങ്ങനെ സ്ഥലമെല്ലാം ശുദ്ധീകരിക്കാനും അവര്‍ ആളുകളെ നിയമിക്കും. ഏഴാംമാസമവസാനംവരെ അവരന്വേഷണംനടത്തും.
15: അവര്‍ ദേശത്തിലൂടെ കടന്നുപോകുന്നതിനിടയില്‍ ആരുടെയെങ്കിലും അസ്ഥികണ്ടാല്‍, അതു ഹാമോണ്‍ഗോഗിന്റെ താഴ്‌വരയില്‍ സംസ്കരിക്കുന്നതുവരെ അതിന്റെസമീപം ഒരടയാളംസ്ഥാപിക്കും.
16: അവിടെയുള്ള പട്ടണം ഹമോന എന്ന പേരിലറിയപ്പെടും. ഇപ്രകാരം അവര്‍ ദേശം ശുദ്ധമാക്കും.
17: മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എല്ലാത്തരം പക്ഷികളോടും വയലിലെ മൃഗങ്ങളോടും പറയുക, ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയൊരുക്കുന്ന യാഗവിരുന്നിനായി എല്ലാ ഭാഗത്തുനിന്നും കൂട്ടമായി വരുക. ഇസ്രായേല്‍ ലകളിലെ ഏറ്റവും വലിയയാഗവിരുന്നാണിതു്. നിങ്ങള്‍ മാംസംഭക്ഷിക്കുകയും രക്തംകുടിക്കുകയുംചെയ്യും.
18: ഭൂമിയിലെ ശക്തന്മാരുടെ മാംസം നിങ്ങള്‍ ഭക്ഷിക്കും; പ്രഭുക്കന്മാരുടെ രക്തംകുടിക്കും - ബാഷാനിലെ തടിച്ചുകൊഴുത്ത കാളകള്‍, മുട്ടാടുകള്‍, ആടുകള്‍, കോലാടുകളെന്നിവയുടെ രക്തം,
19: ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയൊരുക്കിയിരിക്കുന്ന യാഗവിരുന്നില്‍ നിങ്ങള്‍ തൃപ്തരാവോളം മേദസ്സുഭക്ഷിക്കുകയും മത്തുപിടിക്കുവോളം രക്തം കുടിക്കുകയുംചെയ്യും.
20: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: പടയാളികളും ശക്തന്മാരും കുതിരകളും കുതിരപ്പടയാളികളുമടക്കം എല്ലാവരെയും എന്റെ മേശയില്‍നിന്നു ഭക്ഷിച്ചു നിങ്ങള്‍ തൃപ്തരാകും.

ഇസ്രായേലിനു രക്ഷ
21: ജനതകളുടെയിടയില്‍ ഞാനെന്റെ മഹത്വംസ്ഥാപിക്കും. ഞാന്‍നടപ്പാക്കിയ എന്റെ ന്യായവിധിയും അവരുടെമേല്‍പ്പതിച്ച എന്റെ കരവും എല്ലാ ജനതകളും കാണും.
22: തങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണെന്നു് അന്നുമുതല്‍ ഇസ്രായേല്‍ഭവനമറിയും.
23: ഇസ്രായേല്‍ഭവനം തങ്ങളുടെ ദുഷ്പ്രവൃത്തികള്‍മൂലമാണു് അടിമത്തത്തിലകപ്പെട്ടതെന്നു ജനതകള്‍ ഗ്രഹിക്കും. അവരവിശ്വസ്തമായി എന്നോടു പെരുമാറി; അതുകൊണ്ടു ഞാനവരില്‍നിന്നു മുഖംമറച്ചു്, അവരെ ശത്രുക്കളുടെ പിടിയിലേല്പിച്ചുകൊടുത്തു. അവരെല്ലാം വാളിനിരയായിത്തീര്‍ന്നു.
24: അവരുടെയശുദ്ധിക്കും അക്രമത്തിനുമനുസൃതമായി അവരോടു ഞാന്‍ പ്രവര്‍ത്തിച്ചു; അവരില്‍നിന്നു മുഖം മറച്ചു.
25: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ യാക്കോബിന്റെ ഭാഗധേയം പുനഃസ്ഥാപിക്കുകയും ഇസ്രായേല്‍ഭവനത്തോടുമുഴുവന്‍ കാരുണ്യംകാണിക്കുകയും ചെയ്യും. എന്റെ പരിശുദ്ധനാമത്തെപ്രതി ഞാനസൂയാലുവായിരിക്കും.
26: ആരും ഭയപ്പെടുത്താനില്ലാതെ, സ്വദേശത്തു സുരക്ഷിതരായി വസിക്കുമ്പോള്‍ എന്നോടുകാണിച്ച അവിശ്വസ്തതയെക്കുറിച്ചുള്ള ലജ്ജ അവര്‍ വിസ്മരിക്കും.
27: ജനതകളുടെയിടയില്‍നിന്നു ഞാനവരെ തിരിയെക്കൊണ്ടുവരുകയും ശത്രുരാജ്യങ്ങളില്‍നിന്നു് അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അങ്ങനെ അവരിലൂടെ അനേകം ജനതകളുടെമുമ്പില്‍ എന്റെ വിശുദ്ധി ഞാന്‍ വെളിപ്പെടുത്തും.
28: അപ്പോള്‍ ഞാനാണു തങ്ങളുടെ ദൈവമായ കര്‍ത്താവെന്നു് അവരറിയും; എന്തെന്നാല്‍ ഞാനവരെ ജനതകളുടെയിടയില്‍ പ്രവാസത്തിനയയ്ക്കുകയും തുടര്‍ന്ന് അവരെ സ്വദേശത്തു് ഒരുമിച്ചുകൂട്ടുകയും ചെയ്തു; അവരിലാരെയും ജനതകളുടെയിടയില്‍ ഞാനുപേക്ഷിക്കുകയില്ല.
29: ഇസ്രായേല്‍ഭവനത്തില്‍നിന്നു ഞാനെന്റെ മുഖം ഇനിമേല്‍ മറയ്ക്കുകയില്ല; എന്തെന്നാല്‍ ഞാനെന്റെ ആത്മാവിനെ അതിന്മേല്‍ അയച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 40

ഭാവിദേവാലയം

1: നമ്മുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം, അതായത്, നഗരം പിടിച്ചടക്കപ്പെട്ടതിന്റെ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു.
2: എന്നെ ഒരു ദൈവികദര്‍ശനത്തില്‍ ഇസ്രായേല്‍ദേശത്തു കൊണ്ടുവന്ന്, വളരെ ഉയര്‍ന്ന ഒരു മലയില്‍ നിറുത്തി. അവിടെ, എന്റെ മുമ്പില്‍ ഒരു പട്ടണത്തിന്റേതുപോലെ ഒരു രൂപമുണ്ടായിരുന്നു.
3: അവിടുന്നെന്നെ അവിടെക്കൊണ്ടുവന്നപ്പോള്‍ ഓടുകൊണ്ടുണ്ടാക്കിയതുപോലെതോന്നുന്ന ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു; അവന്റെ കൈയിലൊരു ചണച്ചരടും അളവുകോലുമുണ്ടായിരുന്നു; അവന്‍ പടിപ്പുരയില്‍ നില്‍ക്കുകയായിരുന്നു. അവനെന്നോടു പറഞ്ഞു:
4: മനുഷ്യപുത്രാ, നീ സൂക്ഷിച്ചുനോക്കുകയും ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യുക. ഞാന്‍ കാണിച്ചുതരുന്നതിലെല്ലാം നിന്റെ മനസ്സുറപ്പിക്കുക. അവ നിനക്കു ഞാന്‍ കാണിച്ചുതരുന്നതിനുവേണ്ടിത്തന്നെയാണു നിന്നെ ഇവിടെകൊണ്ടുവന്നിരിക്കുന്നതു്. നീ കാണുന്നതെല്ലാം ഇസ്രായേല്‍ഭവനത്തോടു പറയുക.
5: ദേവാലയത്തിനുചുറ്റും ഒരു മതിലുണ്ടായിരുന്നു. അവന്റെ കൈയിലിരുന്ന അളവുകോലിന്റെ നീളം ആറു നീണ്ടമുഴമായിരുന്നു; അതായതു് ഒരു സാധാരണമുഴവും ഒരു കൈപ്പത്തിയുടെ വീതിയുംകൂടിയ നീളം. അവന്‍ ഭിത്തിയുടെ കനമളന്നു. കനം ഒരു ദണ്ഡ്; ഉയരവുമളന്നു.
6: അതും ഒരു ദണ്ഡ്. കിഴക്കോട്ടുള്ള പടിപ്പുരയില്‍ച്ചെന്നു്, അതിന്റെ നടകള്‍ കയറി. ഉമ്മറപ്പടിയളന്നു; അതിന്റെ ഉയരം ഒരുദണ്ഡ്.
7: പാര്‍ശ്വത്തിലുള്ള ഓരോ മുറിക്കും ഒരുദണ്ഡു നീളവും ഒരുദണ്ഡു വീതിയും; അവയ്ക്കിടയിലുള്ള സ്ഥലം അഞ്ചു മുഴം. പടിപ്പുരയുടെ പൂമുഖത്തിനടുത്തുള്ള വാതിലിന്റെ ഉമ്മറപ്പടിക്കു്, അകമേനീളം ഒരുദണ്ഡ്.
8: അവന്‍ പടിപ്പുരയുടെ പൂമുഖം അകമേയളന്നു - ഒരു ദണ്ഡ്.
9: അവന്‍ പടിപ്പുരയുടെ പൂമുഖമളന്നു - എട്ടുമുഴം നീളം; കട്ടിളപ്പടികള്‍ക്കു രണ്ടുമുഴം നീളം. പടിപ്പുരയുടെ പൂമുഖം ഉള്‍ഭാഗത്തായിരുന്നു.
10: കിഴക്കേവാതിലിനിരുവശവും മൂന്നു മുറിവീത
മുണ്ടായിരുന്നു. എല്ലാറ്റിനും ഒരേവുതന്നെ. ഇരുവശങ്ങളിലുമുള്ള കട്ടിളപ്പടികള്‍ക്കും ഒരേയളവുതന്നെ.
11: പിന്നീടവന്‍ പടിപ്പുരയുടെ വീതിയളന്നു; അതു പത്തുമുഴം; നീളം പതിമൂന്നുമുഴം.
12: പാര്‍ശ്വമുറികള്‍ക്കുമുമ്പിൽ, ഇരുവശവും ഓരോ മുഴം വീതിയില്‍ അഴികള്‍കൊണ്ടു് അതിരിട്ടിരുന്നു. പാര്‍ശ്വമുറികള്‍ക്കു് ആറുമുഴം നീളവും ആറുമുഴം വീതിയും.
13: അവന്‍ പാര്‍ശ്വമുറികളിലൊന്നിന്റെ മേല്‍ക്കൂരമുതല്‍ എതിര്‍വശത്തുള്ളതിന്റെ മേല്‍ക്കൂരവരെ പടിപ്പുരയുടെ നീളമളന്നു. വാതില്‍മുതല്‍ വാതില്‍വരെ ഇരുപത്തഞ്ചുമുഴം.
14: അവന്‍ പൂമുഖമളന്നു; ഇരുപതുമുഴം. പടിപ്പുരയുടെ പൂമുഖത്തിനുചുറ്റും അങ്കണമുണ്ടായിരുന്നു.
15: പടിപ്പുരയുടെ മുന്നറ്റംമുതല്‍ അകത്തെ പൂമുഖത്തിന്റെ അറ്റംവരെ അമ്പതുമുഴമായിരുന്നു.
16: പടിപ്പുരയ്ക്കുചുറ്റും പാര്‍ശ്വമുറികളിലും പൂമുഖത്തിനുള്ളിലും അകത്തേക്കു്, ഇടുങ്ങിയ കിളിവാതിലുകളുണ്ടായിരുന്നു. കട്ടിളപ്പടിമേല്‍ ഈന്തപ്പന ചിത്രണംചെയ്തിരുന്നു.
17: അവനെന്നെ, പുറത്തു്, അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ, അങ്കണത്തിനുചുറ്റും മുറികളും കല്‍ത്തളവുമുണ്ടായിരുന്നു. കല്‍ത്തളത്തിനഭിമുഖമായി മുപ്പതുമുറികളാണുണ്ടായിരുന്നതു്.
18: പടിപ്പുരകളുടെ നീളത്തിനനുസൃതമായി അവയോടുചേര്‍ന്നായിരുന്നു കല്‍ത്തളം. ഇതായിരുന്നു താഴത്തെ കല്‍ത്തളം.
19: താഴത്തെപ്പടിപ്പുരയുടെ മുന്‍വശംമുതല്‍, അകത്തെയങ്കണത്തിന്റെ പുറത്തെയറ്റംവരെയുള്ള ദൂരം അവനളന്നു- നൂറുമുഴം.
20: അവനെന്റെമുമ്പില്‍ വടക്കോട്ടു നടന്നു. വടക്കോട്ടുദര്‍ശനമായി പുറത്തെ അങ്കണത്തിനു്, അവിടെയൊരു പടിപ്പുരയുണ്ടായിരുന്നു. അവനതിന്റെ നീളവും വീതിയുമളന്നു.
21: അതിന്റെ ഇരുവശങ്ങളിലുമുള്ള മുമ്മൂന്നു മുറികളും കട്ടിളപ്പടികളും പൂമുഖവും ആദ്യത്തെ പടിപ്പുരയുടെതന്നെ അളവിലായിരുന്നു. അതിന്റെ നീളം അമ്പതുമുഴവും വീതി ഇരുപത്തഞ്ചുമുഴവും.
22: കിഴക്കോട്ടുദര്‍ശനമുള്ള പടിപ്പുരയുടെതന്നെ അളവിലായിരുന്നു ഇതിന്റെയും കിളിവാതിലുകളും പൂമുഖവും ഈന്തപ്പനച്ചിത്രങ്ങളും. അതിലേക്കു് ഏഴുനടകളുമുണ്ടായിരുന്നു. പൂമുഖം അകത്തായിരുന്നു.
23: കിഴക്കുളളതുപോലെ അകത്തെ അങ്കണത്തിലേക്കു വടക്കെപ്പടിപ്പുരയ്‌ക്കെതിരേയും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുരവരെ നൂറുമുഴം അവനളന്നു.
24: അവനെന്നെ തെക്കോട്ടു നയിച്ചു. ഇതാ, തെക്കുവശത്തും ഒരു പടിപ്പുര. അതിന്റെ കട്ടിളപ്പടികളും പൂമുഖവുമളന്നു. അവയ്ക്കും മറ്റുള്ളവയുടെയളവുകള്‍തന്നെ.
25: പടിപ്പുരയ്ക്കും പൂമുഖത്തിനും ചുറ്റും മറ്റുള്ളവയ്‌ക്കെന്നപോലെ കിളിവാതിലുകളുണ്ടായിരുന്നു. അതിന്റെ നീളം, അമ്പതുമുഴവും വീതി, ഇരുപത്തഞ്ചുമുഴവുമായിരുന്നു.
26: അതിലേക്കു് ഏഴുനടകളുണ്ടായിരുന്നു. അതിന്റെ പൂമുഖം അകവശത്തായിരുന്നു. ഓരോ കട്ടിളപ്പടിയിലും ഇരുവശത്തും ഈന്തപ്പനച്ചിത്രങ്ങളുണ്ടായിരുന്നു.
27: അകത്തെ അങ്കണത്തിന്റെ തെക്കുഭാഗത്തും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുരവരെ അവനളന്നു- നൂറുമുഴം.
28: തെക്കേപ്പടിപ്പുരയിലൂടെ, അകത്തെ അങ്കണത്തിലേക്കു് അവനെന്നെ കൊണ്ടുവന്നു. ആ പടിപ്പുരയും അവനളന്നു. മറ്റുള്ളവയുടെയളവുതന്നെയായിരുന്നു, അതിനും.
29: അതിന്റെ പാര്‍ശ്വമുറികളും കട്ടിളപ്പടികളും പൂമുഖവും മറ്റുള്ളവയുടെയളവില്‍ത്തന്നെയായിരുന്നു. അതിലും പൂമുഖത്തിലും ചുറ്റുംകിളിവാതിലുകളുണ്ടായിരുന്നു. അതിന്റെ നീളം അമ്പതുമുഴവും വീതി ഇരുപത്തഞ്ചുമുഴവുമായിരുന്നു.
30: അതിനുചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള പൂമുഖങ്ങളുണ്ടായിരുന്നു.
31: അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഈന്തപ്പനച്ചിത്രങ്ങളുമുണ്ടായിരുന്നു; ഇതിലേക്കു് എട്ടുപടികളുണ്ടായിരുന്നു.
32: കിഴക്കുവശത്തുള്ള അകത്തെ അങ്കണത്തിലേക്കു് അവനെന്നെ കൊണ്ടുപോയി; അവന്‍ പടിപ്പുരയളന്നു: അതിനു മറ്റുള്ളവയുടെയളവുതന്നെ.
33: അതിന്റെ പാര്‍ശ്വമുറികളും കട്ടിളപ്പടികളും അങ്കണവും മറ്റുളളവയുടെയളവില്‍തന്നെയായിരുന്നു. അതിലും പൂമുഖത്തിലുംചുറ്റും കിളിവാതിലുകളുണ്ടായിരുന്നു. അതിന്റെ നീളം അമ്പതുമുഴവും വീതി ഇരുപത്തഞ്ചുമുഴവുമായിരുന്നു.
34: അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈന്തപ്പനച്ചിത്രവുമുണ്ടായിരുന്നു; അതിലേക്കും എട്ടു നടകളുണ്ടായിരുന്നു.
35: അവനെന്നെ വടക്കേപ്പടിപ്പുരയിലേക്കു കൊണ്ടുപോയി. അവനതളന്നു. അതിനും മറ്റുള്ളവയുടെയളവുതന്നെ.
36: അതിന്റെ പാര്‍ശ്വമുറികളും, കട്ടിളപ്പടികളും, പൂമുഖവും മറ്റുള്ളവയുടെ അളവില്‍ത്തന്നെയായിരുന്നു. അതിനുചുറ്റും കിളിവാതിലുകളുണ്ടായിരുന്നു; അതിന്റെ നീളം അമ്പതുമുഴവും വീതി ഇരുപത്തഞ്ചുമുഴവുമായിരുന്നു.
37: അതിന്റെ പൂമുഖം പുറത്തേ അങ്കണത്തിനഭിമുഖമായിരുന്നു; കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈന്തപ്പനച്ചിത്രവുമുണ്ടായിരുന്നു; അതിലേക്കു് എട്ടുപടികളുണ്ടായിരുന്നു.
38: അവിടെ, പടിപ്പുരയുടെ പൂമുഖത്തിൽ, ഒരു മുറിയും അതിനു വാതിലുമുണ്ടായിരുന്നു. ദഹനബലിക്കുള്ളവസ്തു അവിടെയാണു കഴുകേണ്ടിയിരുന്നതു്.
39: ദഹനബലിക്കും പാപപരിഹാരബലിക്കും പ്രായശ്ചിത്തബലിക്കുമുള്ള മൃഗങ്ങളെക്കൊല്ലുന്നതിനു്, പടിപ്പുരയുടെ പൂമുഖത്തില്‍, ഇരുവശത്തും ഓരോ മേശയുണ്ടായിരുന്നു.
40: വടക്കേപ്പടിപ്പുരയുടെ വാതില്‍ക്കല്‍, പൂമുഖത്തിനുപുറത്തായി രണ്ടുമേശയുണ്ടായിരുന്നു; പൂമുഖത്തിനു മറുവശത്തും രണ്ടുമേശയുണ്ടായിരുന്നു.
41: പടിപ്പുരയ്ക്ക്, അകത്തും പുറത്തുമായി നന്നാലുമേശകളുണ്ടായിരുന്നു; അങ്ങനെ എട്ടു മേശ. അവമേലാണു് ബലിമൃഗങ്ങളെക്കൊന്നിരുന്നതു്.
42: ദഹനബലിക്കുവേണ്ടി, കല്ലില്‍ക്കൊത്തിയെടുത്ത ഒന്നരമുഴംനീളവും ഒന്നരമുഴംവീതിയും ഒരുമുഴം ഉയരവുമുള്ള നാലുമേശകളുണ്ടായിരുന്നു. ദഹനബലിക്കും മറ്റു ബലികള്‍ക്കുമുള്ള മൃഗങ്ങളെക്കൊല്ലുന്നതിനുപയോഗിച്ചിരുന്ന ഉപകരണങ്ങളും അവയിലാണു വച്ചിരുന്നതു്.
43: അകത്ത്, ചുറ്റും കൈപ്പത്തിയുടെ വീതിയില്‍ കൊളുത്തുകള്‍ പിടിപ്പിച്ചിരുന്നു. മേശപ്പുറത്താണു ബലിക്കുള്ള മാംസംവച്ചിരുന്നതു്.
44: പിന്നീടവനെന്നെ പുറത്തുനിന്നു് അകത്തേയങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ, അകത്തളത്തില്‍ രണ്ടുമുറികളുണ്ടായിരുന്നു. ഒന്നു് തെക്കോട്ടുദര്‍ശനമായി വടക്കേപ്പടിപ്പുരയ്ക്കടുത്തും മറ്റേതു വടക്കോട്ടു ദര്‍ശനമായി തെക്കേ
പ്പടിപ്പുരയ്ക്കടുത്തുമായിരുന്നു.
45: അവനെന്നോടു പറഞ്ഞു: ദേവാലയത്തിന്റെ ചുമതലവഹിക്കുന്ന പുരോഹിതന്മാര്‍ക്കുള്ളതാണ്, തെക്കോട്ടു ദര്‍ശനമുള്ള മുറി.
46: ബലിപീഠത്തിന്റെ ചുമതലവഹിക്കുന്ന പുരോഹിതന്മാര്‍ക്കുള്ളതാണ്,  വടക്കോട്ടുദര്‍ശനമുള്ള മുറി. സാദോക്കിന്റെ പുത്രന്മാരാണിവര്‍. ലേവിപുത്രന്മാരില്‍ ഇവര്‍ക്കുമാത്രമേ കര്‍ത്താവിനു ശുശ്രൂഷചെയ്യാന്‍ അവിടുത്തെ സമീപിക്കാന്‍പാടുള്ളു.
47: അവനങ്കണമളന്നു; അതു നൂറുമുഴംവീതം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; ബലിപീഠം, ദേവാലയത്തിന്റെ മുന്‍വശത്തായിരുന്നു.
48: അവനെന്നെ ദേവാലയത്തിന്റെ പൂമുഖത്തേക്കു കൊണ്ടുവന്നു. പൂമുഖത്തിന്റെ കട്ടിളപ്പടികളവനളന്നു - അഞ്ചുമുഴം. വാതിലിന്റെ വീതി പതിന്നാലുമുഴമായിരുന്നു. അതിന്റെ പാര്‍ശ്വഭിത്തികള്‍ മൂന്നുമുഴംവീതം. പൂമുഖത്തിന്റെ നീളം ഇരുപതുമുഴവും വീതി പന്ത്രണ്ടുമുഴവുമായിരുന്നു. അതിലേക്കു പത്തുപടികളും കട്ടിളപ്പടികളും ഇരുവശത്തും തൂണുകളുമുണ്ടായിരുന്നു.

അദ്ധ്യായം 41

1: അവനെന്നെ ദേവാലയത്തില്‍ വിശുദ്ധസ്ഥലത്തേക്കു കൊണ്ടുവന്നു. അവനവിടത്തെ കട്ടിളപ്പടികൾ അളന്നു. അവയുടെ ഓരോവശത്തിന്റെയും വീതി, ആറുമുഴമായിരുന്നു.
2: പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴമായിരുന്നു. അതിന്റെ പാര്‍ശ്വഭിത്തികള്‍ അഞ്ചുമുഴംവീതമായിരുന്നു. അവന്‍ വിശുദ്ധസ്ഥലത്തിന്റെയും നീളമളന്നു- നാല്പതുമുഴം; വീതി ഇരുപതുമുഴം.
3: പിന്നെ അവനകത്തുകടന്ന്, കട്ടിളപ്പടിയളന്നു, കനം രണ്ടുമുഴം; കവാടത്തിന്റെ വീതി ആറുമുഴം. പാര്‍ശ്വഭിത്തികള്‍ ഏഴുമുഴം.
4: വിശുദ്ധസ്ഥലത്തിനപ്പുറത്തുള്ള സ്ഥലം അവനളന്നു. അതിനിരുപതുമുഴം നീളവും ഇരുപതുമുഴം വീതിയുമുണ്ടായിരുന്നു. അവനെന്നോടു പറഞ്ഞു: ഇതാണു ശ്രീകോവില്‍.
5: പിന്നെ അവന്‍ ദേവാലയത്തിന്റെ ഭിത്തിയുടെ കനമളന്നു- ആറുമുഴം. ചുറ്റുമുള്ള പാര്‍ശ്വഭിത്തികളുടെ വീതി നാലുമുഴം. പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി മുപ്പതുവീതം.
6: പാര്‍ശ്വമുറികളെ താങ്ങിനിറുത്തുന്നതിനു്, ദേവാലയത്തിനുചുറ്റും തുലാങ്ങളുണ്ടായിരുന്നു; ദേവാലയഭിത്തിയായിരുന്നില്ല അവയെ താങ്ങിനിറുത്തിയിരുന്നതു്.
7: ദേവാലയത്തിനുചുറ്റുമുള്ള തുലാങ്ങളുടെ വലിപ്പമനുസരിച്ച്, മുകളിലേക്കു ചെല്ലുന്തോറും പാര്‍ശ്വമുറികള്‍ക്കു വിസ്താരമേറിവന്നു. താഴത്തേനിലയില്‍നിന്നു മദ്ധ്യനിലയിലേക്കുപോകാന്‍ ദേവാലയത്തിന്റെ അരികിലൊരു ഗോവണിയുണ്ടായിരുന്നു.
8: ദേവാലയത്തിനുചുറ്റും ഉയര്‍ന്നൊരു തറ ഞാന്‍ കണ്ടു. പാര്‍ശ്വമുറികളുടെ അടിത്തറയുടെയളവു് ആറുമുഴമുള്ള ഒരു പൂര്‍ണ്ണദണ്ഡായിരുന്നു.
9: പാര്‍ശ്വമുറികളുടെ പുറംഭിത്തിയുടെ കനം അഞ്ചുമുഴമായിരുന്നു.
10: തറയുടെ ബാക്കിഭാഗം അഞ്ചുമുഴം. ദേവാലയത്തിന്റെ ചുറ്റുമുള്ള തറയ്ക്കും അങ്കണത്തിലെ മുറികള്‍ക്കുമിടയില്‍ ചുറ്റും ഇരുപതുമുഴംവീതിയില്‍ സ്ഥലമുണ്ടായിരുന്നു.
11: പാര്‍ശ്വമുറികള്‍, ഒഴിച്ചിട്ടിരുന്ന തറയിലേക്കാണു തുറന്നിരുന്നതു് - ഒന്നു വടക്കോട്ടും മറ്റേതു തെക്കോട്ടും. തറയുടെ വീതി, ചുറ്റും അഞ്ചുമുഴമായിരുന്നു.
12: പടിഞ്ഞാറ്, ദേവായത്തിന്റെ അങ്കണത്തിനഭിമുഖമായിനില്‍ക്കുന്ന കെട്ടിടത്തിന്റെ വീതി, എഴുപതുമുഴമായിരുന്നു. അതിന്റെ ചുറ്റുമുള്ള ഭിത്തിക്കു് അഞ്ചുമുഴം കനവും തൊണ്ണൂറുമുഴം നീളവും.
13: അവന്‍ ദേവാലയമളന്നു; അതിനു നൂറുമുഴം നീളം; അങ്കണവും ഭിത്തികളുള്‍പ്പെടെ കെട്ടിടവുംകൂടെ നൂറുമുഴം നീളം.
14: ആലയത്തിന്റെ കിഴക്കേ മുഖവും മുറ്റവുംകൂടെ നൂറുമുഴം വീതി.
15: അവന്‍ പടിഞ്ഞാറുവശത്തേ മുറ്റത്തിനഭിമുഖമായിനില്‍ക്കുന്ന കെട്ടിടം,
16: ഇരുവശത്തുമുള്ള ഭിത്തികളുള്‍പ്പെടെയളന്നു - നൂറുമുഴം നീളം. അകത്തു്, വിശുദ്ധസ്ഥലത്തും ശ്രീകോവിലിലും; പുറത്തു്, പൂമുഖത്തും തറമുതല്‍ കിളിവാതിലുകള്‍വരെ, ചുറ്റും പലകയടിച്ചിരുന്നു. കിളിവാതിലുകള്‍ക്കു് അഴിയിട്ടിരുന്നു; മറയ്ക്കാന്‍ വിരിയുമുണ്ടായിരുന്നു.
17: വാതിലിനുമുകളിലേക്കു ശ്രീകോവിലിന്റെ അകത്തും വിശുദ്ധസ്ഥലത്തും ഭിത്തിയില്‍ ചിത്രപ്പണികളുണ്ടായിരുന്നു.
18: കെരൂബുകളും ഈന്തപ്പനകളും, രണ്ടു കെരൂബുകളുടെമദ്ധ്യേ, ഒരു ഈന്തപ്പന എന്ന ക്രമത്തില്‍, ചിത്രീകരിക്കപ്പെട്ടിരുന്നു. ഓരോ കെരൂബിനും രണ്ടുമുഖംവീതമുണ്ടായിരുന്നു.
19: ഒരു വശത്തെ ഈന്തപ്പനയുടെനേരേ മനുഷ്യമുഖവും മറുവശത്തെ ഈന്തപ്പനയുടെനേരേ സിംഹക്കുട്ടിയുടെ മുഖവും തിരിഞ്ഞിരുന്നു. ദേവാലയംമുഴുവന്‍, ചുറ്റും ഇങ്ങനെ കൊത്തിവച്ചിരുന്നു.
20: ദേവാലയഭിത്തിയില്‍ തറമുതല്‍ വാതിലിന്റെ മേല്‍ഭാഗംവരെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രങ്ങള്‍ കൊത്തിയിരുന്നു.
21: വിശുദ്ധസ്ഥലത്തിന്റെ കട്ടിളക്കാല്‍ സമചതുരത്തിലായിരുന്നു.
22: തടികൊണ്ടുള്ള ബലിപീഠംപോലെതോന്നിക്കുന്ന ഒന്ന്, വിശുദ്ധസ്ഥലത്തിനു മുമ്പിലുണ്ടായിരുന്നു. അതിനു മൂന്നുമുഴം ഉയരവും രണ്ടുമുഴം നീളവും രണ്ടുമുഴം വീതിയുമുണ്ടായിരുന്നു. അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടുള്ളതായിരുന്നു. അവനെന്നോടു പറഞ്ഞു: ഇതു കര്‍ത്താവിന്റെ സന്നിധിയിലെ മേശയാണു്.
23: വിശുദ്ധസ്ഥലത്തിനും ശ്രീകോവിലിനും ഈരണ്ടു വാതിലുകളുണ്ടായിരുന്നു.
24: വാതിലുകള്‍ക്ക്, തിരിയുന്ന ഈരണ്ടു പാളികളുണ്ടായിരുന്നു.
25: ഭിത്തികളിലെന്നപോലെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രം, വിശുദ്ധസ്ഥലത്തിന്റെ വാതിലുകളിലും കൊത്തിയിരുന്നു. പൂമുഖത്തിനു മുന്‍വശത്തായി മരംകൊണ്ടുള്ള ഒരു വിതാനമുണ്ടായിരുന്നു.
26: പൂമുഖത്തിന്റെ ഇരുവശങ്ങളിലും അഴിയടിച്ച കിളിവാതിലുകളും ഈന്തപ്പനച്ചിത്രങ്ങളുമുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ