പഴയനിയമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പഴയനിയമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുന്നൂറ്റിയെൺപത്തിനാലാം ദിവസം: മര്‍ക്കോസ് 3 - 4


അദ്ധ്യായം 3

സാബത്തില്‍ രോഗശാന്തി
1: യേശു വീണ്ടും സിനഗോഗില്‍ പ്രവേശിച്ചു. കൈശോഷിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു.
2: യേശുവില്‍ കുറ്റമാരോപിക്കാൻ, സാബത്തില്‍ അവന്‍ രോഗശാന്തിനല്കുമോ എന്നറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
3: കൈ ശോഷിച്ചവനോട് അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുക്കുനില്ക്കുക.
4: അനന്തരം, അവനവരോടു ചോദിച്ചു: സാബത്തില്‍ നന്മചെയ്യുന്നതോ തിന്മചെയ്യുന്നതോ, ജീവന്‍രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണനുവദനീയം? അവര്‍ നിശ്ശബ്ദരായിരുന്നു.
5: അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച്, അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അവന്റെ കൈ സുഖമാക്കപ്പെട്ടു.
6: ഫരിസേയര്‍ ഉടനേ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന്, ഹേറോദേസ്‌പക്ഷക്കാരുമായി കൂടിയാലോചനനടത്തി.

കടല്‍ത്തീരത്തെ അദ്ഭുതങ്ങള്‍
7: യേശു ശിഷ്യന്മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന് ഒരു വലിയസംഘം അവനെയനുഗമിച്ചു.
8: യൂദയാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദ്ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും വലിയസംഘം അവൻ ചെയ്തതത്രയുംകേട്ട്, അവന്റെയടുത്തെത്തി.
9: ജനക്കൂട്ടം തന്നെ ഞെരുക്കാതിരിക്കാൻ, 
ഒരു വള്ളം ഒരുക്കിനിറുത്താന്‍, ശിഷ്യന്മാരോട് അവനാവശ്യപ്പെട്ടു.
10: എന്തെന്നാല്‍, അവന്‍ അനേകരെ സുഖപ്പെടുത്തിയതുമൂലം അവനെ  സ്പര്‍ശിക്കാന്‍, രോഗമുണ്ടായിരുന്നവരെല്ലാം തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
11: അശുദ്ധാത്മാക്കള്‍ അവനെക്കണ്ടപ്പോഴൊക്കെ അവന്റെ മുമ്പില്‍വീണ്, നീ ദൈവപുത്രനാണെന്നു വിളിച്ചുപറഞ്ഞു.
12: തന്നെ വെളിപ്പെടുത്തരുതെന്ന് അവനവയെ കര്‍ശനമായി ശാസിച്ചു.

അപ്പസ്‌തോലന്മാരെ തിരഞ്ഞെടുക്കുന്നു
13: പിന്നെ, അവന്‍ മലയിലേക്കു കയറി, തനിക്കിഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവരവന്റെ സമീപത്തേക്കു ചെന്നു.
14: 
അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ച്,അവരെ അപ്പസ്തോലന്മാർ എന്നുവിളിച്ചു: - തന്നോടുകൂടെ ആയിരിക്കുന്നതിനും പ്രഘോഷിക്കാന്‍ അയയ്ക്കുന്നതിനും
15: പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരമുണ്ടായിരിക്കുന്നതിനും. 
16: അവര്‍, പത്രോസ് എന്ന് അവന്‍ പേരുനല്കിയ ശിമയോന്‍,
17: ബൊവനെര്‍ഗെസ് - 
ഇടിമുഴക്കത്തിന്റെ പുത്രന്മാര്‍ - എന്നു പേരു നല്‍കിയ സെബദീപുത്രന്മാരായ യാക്കോബും സഹോദരന്‍ യോഹന്നാനും,
18: അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദ്ദേവൂസ്, കാനാന്‍കാരനായ ശിമയോന്‍,
19: അവനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.

യേശുവും ബേല്‍സെബൂലും
20: അനന്തരം അവന്‍ സ്വഭവനത്തിലേക്കു വന്നു. ജനങ്ങള്‍ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തന്മൂലം, ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കു സാധിച്ചില്ല.
21: അവന്റെ സ്വന്തക്കാര്‍ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടു പോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നെന്ന് അവര്‍ പറഞ്ഞിരുന്നു.
22: ജറുസലെമില്‍നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നത്.
23: അവനവരെ അടുത്തുവിളിച്ച്, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന്, എങ്ങനെയാണു സാത്താനെ പുറത്താക്കാന്‍കഴിയുക?
24: അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകസാദ്ധ്യമല്ലാ.
25: അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകസാദ്ധ്യമല്ലാ.
26: സാത്താന്‍ തനിക്കുതന്നെ എതിരായി നില്ക്കുകയും ഭിന്നിക്കുകയുംചെയ്താല്‍ അവനു നിലനില്ക്കുക സാദ്ധ്യമല്ല. മറിച്ച്, അവന്റെ അവസാനമായിരിക്കും.
27: ശക്തനായ ഒരുവന്റെ ഭവനത്തില്‍പ്രവേശിച്ച്, അവന്റെ വസ്തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യം അവനെ ബന്ധിക്കണം. അനന്തരം,അവന്റെ വീടു കവര്‍ച്ചചെയ്യാം.
28: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും മോചിപ്പിക്കപ്പെടും.
29: എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണംപറയുന്നവന്, ഒരുകാലത്തും മോചനമില്ല. അവന്‍ നിത്യപാപത്തിനുത്തരവാദിയാകും.
30: എന്തെന്നാൽ, അവന് അശുദ്ധാത്മാവുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു.

യേശുവിന്റെ അമ്മയും സഹോദരരും
31: അവന്റെ അമ്മയും സഹോദരന്മാരും വന്നു. അവർ പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാന്‍ ആളയച്ചു.
32: ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും 
പുറത്തു നിന്നെയന്വേഷിക്കുന്നു.
33: അവന്‍ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും?
34: ചുറ്റുമിരിക്കുന്നവരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും!
35: ദൈവത്തിന്റെ ഹിതം പ്രാവർത്തികമാക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.

അദ്ധ്യായം 4

വിതക്കാരന്റെ ഉപമ
1: കടല്‍ത്തീരത്തുവച്ച്, യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയൊരു ജനക്കൂട്ടം അവന്റെയടുത്തു വന്നുകൂടി. അതിനാല്‍, കടലില്‍, ഒരു വഞ്ചിയില്‍ക്കയറി 
അവനിരുന്നു. ജനക്കൂട്ടമെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു.
2: അവന്‍ ഉപമകളിൽ അനേകം കാര്യങ്ങള്‍ അവരെപ്പഠിപ്പിച്ചു.
3: പ്രബോധനത്തിൽ, അവനവരോടു പറഞ്ഞു: കേള്‍ക്കുവിന്‍, ഇതാ, ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.
4: വിതച്ചപ്പോള്‍ വിത്തുകളില്‍ച്ചിലതു വഴിയരികില്‍ വീണു. പക്ഷികള്‍വന്ന്, അവ തിന്നുകളഞ്ഞു.
5: മറ്റുചിലത്, മണ്ണധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അവ പെട്ടെന്നു മുളച്ചുപൊങ്ങി.
6: സൂര്യനുദിച്ചപ്പോള്‍ അവ വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോകുകയുംചെയ്തു.
7: വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്, അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലംനല്കിയില്ലാ.
8: മറ്റുള്ള വിത്തുകള്‍ നല്ല മണ്ണില്‍പ്പതിച്ചു. അവ മുളച്ചുപൊങ്ങിവളര്‍ന്ന്, ഫലംനല്കി. മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും വിളവുനല്കി.
9: അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമകളുടെ ഉദ്ദേശ്യം
10: അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരോടുംകൂടെ, ചുറ്റുമുണ്ടായിരുന്നവർ ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു.
11: അവന്‍ പറഞ്ഞു:
 നിങ്ങള്‍ക്കാണു ദൈവരാജ്യത്തിന്റെ രഹസ്യം നല്കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിൽ.
12: അവര്‍ കണ്ടിട്ടും ദർശിക്കാതിരിക്കാനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനും അങ്ങനെ അവര്‍ മനസ്സുതിരിഞ്ഞു മോചിതരാകാതിരിക്കാനുമാണത്.

വിതക്കാരന്റെ ഉപമ - വിശദീകരണം
13: അവനവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ? എങ്കില്‍, ഉപമകളെല്ലാം നിങ്ങളെങ്ങനെ മനസ്സിലാക്കും?
14: വിതക്കാരന്‍ വചനം വിതയ്ക്കുന്നു. 
15: വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്ത്, ഇവരാണ്: വചനംശ്രവിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്, അവരില്‍ വിതയ്ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു.
16:  പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്: അവര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു.
17: വേരില്ലാത്തതിനാല്‍, അവ അല്പസമയത്തേക്കുമാത്രം നിലനില്ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ ഉടനേ അവര്‍ വീണുപോകുന്നു.
18: മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടവരാണ്, മറ്റുള്ളവർ. അവര്‍ വചനം ശ്രവിക്കുന്നു.
19: എന്നാല്‍, ലൗകികവ്യഗ്രതയും സമ്പത്തിന്റെ വശീകരണവും മറ്റുള്ളവയ്ക്കുവേണ്ടിയുള്ള ആസക്തിയും അവരില്‍ കടന്നുകൂടി, വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയുംചെയ്യുന്നു.
20: നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനംശ്രവിക്കുകയും സ്വീകരിക്കുകയും മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലംപുറപ്പെടുവിക്കു
കയുംചെയ്യുന്നവരാണ്.

ദീപം മറച്ചുവയ്ക്കരുത്
21: അവനവരോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത്, പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? ദീപപീഠത്തിന്മേല്‍ വയ്ക്കാനല്ലേ?
22: വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല.
23: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അവനവരോടു പറഞ്ഞു:
24: നിങ്ങള്‍ കേള്‍ക്കുന്നതു 
ശ്രദ്ധിക്കുവിൻ. നിങ്ങളളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കുമളന്നുകിട്ടും; കൂടുതലും ലഭിക്കും.
25: ഉള്ളവനു നല്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതും എടുക്കപ്പെടും.

വിത്തിന്റെ ഉപമ
26: അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ നിലത്തു വിത്തുവിതയ്ക്കുന്നതിനു സദൃശം.
27: അവന്‍ രാവും പകലും ഉറങ്ങിയുമുണര്‍ന്നും കഴിയുന്നു. അവനറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചുവളരുന്നു.
28: ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്നു കതിരില്‍ ധാന്യമണികള്‍ - ഇങ്ങനെ ഭൂമി സ്വയമേവ ഫലംപുറപ്പെടുവിക്കുന്നു.
29: ധാന്യം വിളയുമ്പോള്‍ ഉടനേ അരിവാള്‍വയ്ക്കുന്നു.

കടുകുമണിയുടെ ഉപമ
30: അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ നമ്മൾ എന്തിനോടു താരതമ്യപ്പെടുത്തും? എന്തുപമകൊണ്ട് അതവതരിപ്പിക്കും?
31: അതൊരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍, അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്.
32: എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന്, എല്ലാച്ചെടികളെയുംകാള്‍ വലുതാകുകയും വലിയശാഖകള്‍ പുറപ്പെടുവിക്കുകയുംചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക്, അതിന്റെ തണലില്‍ ചേക്കേറാന്‍കഴിയുന്നു.
33: അവര്‍ക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു.
34: ഉപമകളിലൂടെയല്ലാതെ അവനവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്മാര്‍ക്കുമാത്രമായി, എല്ലാം  വിശദമാക്കിക്കൊടുത്തിരുന്നു.

കടലിനെ ശാന്തമാക്കുന്നു
35: അന്നു സായാഹ്നമായപ്പോള്‍ അവനവരോടു പറഞ്ഞു:
36: നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെപ്പറഞ്ഞുവിട്ട്, അവനിരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു.
37: അപ്പോള്‍ ഒരു കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചുകയറി. വഞ്ചിയില്‍ വെള്ളംനിറഞ്ഞുകൊണ്ടിരുന്നു.
38: യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവരവനെ വിളിച്ചുണര്‍ത്തിപ്പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍പോകുന്നതു ഗൗനിക്കുന്നില്ലേ?
39: അവനുണര്‍ന്ന്, കാറ്റിനെ ശാസിച്ചുകൊണ്ടു കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; വലിയ ശാന്തതയുണ്ടായി.
40: അവനവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?
41: അവര്‍ അത്യധികംഭയന്നു പരസ്പരം പറഞ്ഞു: ഇവനാരാണ്! കാറ്റും കടലുംപോലും ഇവനെയനുസരിക്കുന്നല്ലോ!

ഇരുന്നൂറ്റിയെണ്‍പത്തിമൂന്നാം ദിവസം: മര്‍ക്കോസ് 1 - 2


അദ്ധ്യായം 1

സ്നാപകന്റെ പ്രഭാഷണം
1: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.
2: 
ഏശയ്യാപ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നപോലെ, ഇതാ, നിനക്കുമുമ്പേ, ഞാനെന്റെ ദൂതനെയയയ്ക്കുന്നു. അവന്‍ നിന്റെ വഴിയൊരുക്കും.
3: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍. അവന്റെ പാതകൾ നേരെയാക്കുവിന്‍. 
4: പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ സ്നാനംപ്രഘോഷിച്ചുകൊണ്ട്, സ്നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷനായി.
5: യൂദയാപ്രദേശംമുഴുവനും ജറുസലേംനിവാസികളെല്ലാവരും അവന്റെയടുത്തേക്കുപോയി. അവര്‍ പാപങ്ങളേറ്റുപറഞ്ഞ്, ജോര്‍ദ്ദാന്‍ നദിയില്‍വച്ച്, അവനിൽനിന്നു സ്നാനംസ്വീകരിച്ചു.
6: ഒട്ടകരോമംകൊണ്ടുള്ള വസ്ത്രമാണ്, 
യോഹന്നാന്‍ ധരിച്ചിരുന്നത്. അവന്റെ അരയില്‍ തോല്‍പ്പട്ടയും. വെട്ടുക്കിളിയും കാട്ടുതേനുമാണ്, അവൻ ഭക്ഷിച്ചിരുന്നത്.
7: അവന്‍ ഇപ്രകാരം പ്രഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെവരുന്നു. കുനിഞ്ഞ്, അവന്റെ ചെരിപ്പിന്റെ വള്ളിയഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.
8: ഞാന്‍ നിങ്ങളെ ജലംകൊണ്ടു സ്നാനപ്പെടുത്തി. അവനോ പരിശുദ്ധാത്മാവാല്‍ നിങ്ങളെ സ്നാനപ്പെടുത്തും.

യേശുവിന്റെ ജ്ഞാനസ്നാനം
9: അനാളുകളിൽ, യേശു ഗലീലിയിലെ നസറത്തില്‍നിന്നു വന്ന്, ജോര്‍ദ്ദാനില്‍വച്ച് യോഹന്നാനില്‍നിന്നു സ്നാനംസ്വീകരിച്ചു.
10: വെള്ളത്തില്‍നിന്നു കയറിയ ഉടനേ, ആകാശംപിളരുന്നതും ആത്മാവു പ്രാവിന്റെരൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു.
11: സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

മരുഭൂമിയിലെ പ്രലോഭനം 
12: ഉടനെ ആത്മാവവനെ മരുഭൂമിയിലേക്കു കൊണ്ടുപോയി.
13: സാത്താനാല്‍ പരീക്ഷിക്കപ്പെട്ട്, നാല്പതുദിവസം അവന്‍ മരുഭൂമിയിലായിരുന്നു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.

ദൗത്യമാരംഭിക്കുന്നു
14: യോഹന്നാന്‍ ബന്ധനസ്ഥനായശേഷം, യേശു ദൈവത്തിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടു ഗലീലിയിലേക്കു വന്നു.
15: അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. മാനസാന്തരപ്പെടുവിൻ. സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.

ആദ്യശിഷ്യന്മാര്‍
16: അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍,
 കടലില്‍ വലയെറിഞ്ഞുകൊണ്ടിരുന്ന ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. എന്തെന്നാൽ  അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
17: യേശു അവരോടു പറഞ്ഞു: എന്റെ പിന്നാലെ വരുക. ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.
18: ഉടനെ വലയുപേക്ഷിച്ച്, അവരവനെ അനുഗമിച്ചു.
19: കുറച്ചുകൂടെ മുന്നോട്ടുപോയപ്പോള്‍, സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു.
20: ഉടനെ അവനവരെയും വിളിച്ചു. തങ്ങളുടെ പിതാവായ സെബദിയെ സേവകരോടൊപ്പം വഞ്ചിയിൽവിട്ടിട്ട്, അവരവനെയനുഗമിച്ചു.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
21: അവര്‍ കഫര്‍ണാമിലെത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചുപഠിപ്പിച്ചു.
22: അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.
23: അശുദ്ധാത്മാവുബാധിച്ച ഒരു മനുഷ്യന്‍ അവരുടെ സിനഗോഗിലുണ്ടായിരുന്നു.
24: അവനലറി: നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കുമെന്ത്? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീയാരാണെന്നെനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍.
25: യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെവിട്ട്, നീ പുറത്തുവരുക.
26: അശുദ്ധാത്മാവ് അവനെ കോച്ചിവലിച്ച്, ഉച്ചത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു.
27: എല്ലാവരും അദ്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയപ്രബോധനം! അശുദ്ധാത്മാക്കളോടുപോലും അവനാജ്ഞാപിക്കുന്നു; അവ, അവനെയനുസരിക്കുകയുംചെയ്യുന്നു.
28: അവന്റെ പ്രശസ്തി, ഉടനേ ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം വ്യാപിച്ചു.

ശിമയോന്റെ അമ്മായിയമ്മയെ
 സുഖപ്പെടുത്തുന്നു 
29: യേശു സിനഗോഗില്‍നിന്നിറങ്ങി യാക്കോബിനോടും യോഹന്നാനോടുംകൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി.
30: ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചുകിടപ്പായിരുന്നു. അവളെക്കുറിച്ച്, ഉടനേ അവരവനോടു പറഞ്ഞു.
31: അവനടുത്തുചെന്ന്, അവളെ കൈയ്ക്കുപിടിച്ചെഴുന്നേല്പിച്ചു. പനി അവളെ വിട്ടുമാറി. അവളവരെ ശുശ്രൂഷിച്ചു.
32: വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെയടുത്തുകൊണ്ടുവന്നു.
33: നഗരംമുഴുവൻ വാതില്‍ക്കല്‍ ഒത്തുകൂടി.
34: വിവിധരോഗങ്ങള്‍ബാധിച്ചിരുന്ന ഏറേപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെപ്പുറത്താക്കി. പിശാചുക്കള്‍ തന്നെയറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെയവന്‍ അനുവദിച്ചില്ല.

സിനഗോഗുകളില്‍ പ്രസംഗിക്കുന്നു
35: അതിരാവിലേ, അവനെഴുന്നേറ്റുപുറത്തിറങ്ങി, ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെയവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
36: ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെത്തേടിച്ചെന്നു. 
37: അവനെക്കണ്ടെത്തിയപ്പോള്‍ അവരവനോടു പറഞ്ഞു: എല്ലാവരും നിന്നെയന്വേഷിക്കുന്നു.
38: അവനവരോടു പറഞ്ഞു: നമുക്ക് അടുത്തപട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രഘോഷിക്കാനുണ്ട്. ഇതിനാണു ഞാന്‍ വന്നത്.
39: അവരുടെ സിനഗോഗുകളില്‍ പ്രഘോഷിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിമുഴുവൻ സഞ്ചരിച്ചു.

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു.
40: ഒരു കുഷ്ഠരോഗി അവന്റെയടുത്തെത്തി മുട്ടുകുത്തിയപേക്ഷിച്ചു: അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍കഴിയും.
41: അവന്‍ മനസ്സലിഞ്ഞു കൈനീട്ടി, അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാക്കപ്പെടട്ടെ.
42: ഉടനേ അവനിൽനിന്നു കുഷ്ഠംമാറി, അവൻ ശുദ്ധനാക്കപ്പെട്ടു.
43: യേശു അവനെ താക്കീതുനല്കിപ്പറഞ്ഞയച്ചു:
44: നീ ഇതേപ്പറ്റി, ആരോടും ഒന്നുംസംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക.
 അവർക്കു സാക്ഷ്യത്തിനായി, മോശകല്പിച്ച കാഴ്ചകളര്‍പ്പിക്കുകയുംചെയ്യുക.
45: എന്നാല്‍, അവന്‍ പുറത്തുചെന്ന് എറെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പറഞ്ഞുപരത്താനുംതുടങ്ങി. തന്മൂലം, പിന്നീടു പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്തു വിജനപ്രദേശങ്ങളില്‍ത്തങ്ങി. ആളുകളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്റെയടുത്തു വന്നുകൊണ്ടിരുന്നു.

അദ്ധ്യായം 2

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു
1: കുറേദിവസങ്ങള്‍കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ വീണ്ടുമെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ടെന്ന ശ്രുതിപരന്നു.
2: വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലംതികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവനവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു.
3: അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്ത്, അവന്റെപക്കലേക്കു കൊണ്ടുവന്നു.
4: എന്നാൽ, ജനക്കൂട്ടംനിമിത്തം അവന്റെയടുത്തെത്താന്‍കഴിയാതെ, അവനിരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി.
5: അവരുടെ വിശ്വാസം കണ്ട്, യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
6: നിയമജ്ഞരില്‍ച്ചിലര്‍ അവിടെയിരിക്കുന്നുണ്ടായിരുന്നു. അവര്‍ തങ്ങളുടെ ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു:
7: എന്തുകൊണ്ടാണ് ഇവനിപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവമൊരുവനല്ലാതെ മറ്റാര്‍ക്കാണു പാപംമോചിക്കാന്‍സാധിക്കുക?
8: അവര്‍ ഇപ്രകാരം ചിന്തിക്കുന്നെന്നുമനസ്സിലാക്കി, പെട്ടെന്ന്, യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങളിക്കാര്യങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ചിന്തിക്കുന്നത്?
9: ഏതാണെളുപ്പം? തളര്‍വാതരോഗിയോടു നിന്റെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയെടുടുത്തു നടക്കുക എന്നു പറയുന്നതോ?
10: എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ മോചിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങളറിയേണ്ടതിന്, - അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു:
11: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്ക്കുക. നിന്റെ കിടക്കയെടുത്ത്, വീട്ടിലേക്കു പോവുക.
12: അവനെഴുന്നേറ്റ്, ഉടനേ കിടക്കയെടുത്ത്, എല്ലാവരുംകാണ്‍കേ, പുറത്തേക്കു പോയി. എല്ലാവരുമാശ്ചര്യപ്പെട്ടു. ഇതുപോലൊന്നു ഞങ്ങളൊരിക്കലുംകണ്ടിട്ടില്ലെന്നു പറഞ്ഞ്, അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തി.

ലേവിയെ വിളിക്കുന്നു
13: അവൻ വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടംമുഴുവൻ അവന്റെയടുത്തേക്കുവന്നു. അവനവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.
14: അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്തിരിക്കുന്നതുകണ്ട്, അവനോടു പറഞ്ഞു: എന്നെയനുഗമിക്കുക. അവനെഴുന്നേറ്റ്, യേശുവിനെയനുഗമിച്ചു.
15: അവന്‍ അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യന്മാരുടെയുംകൂടെയിരുന്നു. കാരണം, അവനെയനുഗമിച്ചവര്‍ നിരവധിയായിരുന്നു.
16: അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണംകഴിക്കുന്നതുകണ്ട്, ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ അവന്റെ ശിഷ്യന്മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയുംകൂടെ ഭക്ഷിക്കുന്നതെന്ത്?
17: ഇതുകേട്ട്, യേശു അവരോടു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കു 
വൈദ്യനെക്കൊണ്ടാവശ്യമില്ലാ. പ്രത്യുത, രോഗികള്‍ക്കാണ്. ഞാന്‍ വന്നത്, നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ്.

ഉപവാസം സംബന്ധിച്ചു തര്‍ക്കം
18: യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന്, യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?
19: യേശു അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ വിവാഹാതിഥികൾക്ക്, ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളംകാലം അവര്‍ക്കുപവസിക്കാനാവില്ല.
20: മണവാളന്‍ അവരില്‍നിന്നകറ്റപ്പെടുന്ന നാളുകൾ വരും; ആ നാളിൽ, അവരുപവസിക്കും.
21: ആരും പഴയവസ്ത്രത്തില്‍ പുതിയകഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെചെയ്താല്‍ തുന്നി
പ്പിടിപ്പിച്ചത്, പഴയതില്‍നിന്നു കീറിപ്പോരുകയും കീറല്‍, കൂടുതൽ വലുതാവുകയുംചെയ്യും.
22: ആരും പുതിയവീഞ്ഞു പഴയതോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെചെയ്താല്‍, വീഞ്ഞ്, തോല്‍ക്കുടങ്ങള്‍ പിളർക്കുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയുംചെയ്യും. പുതിയ വീഞ്ഞ്, പുതിയ തോല്‍ക്കുടങ്ങളിൽ!

സാബത്താചരണത്തെക്കുറിച്ചു വിവാദം
23: ഒരു സാബത്തിൽ, അവന്‍ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്മാര്‍ കതിരുകള്‍ പറിക്കാന്‍തുടങ്ങി.
24: ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നതെന്തുകൊണ്ട്?
25: അവന്‍ ചോദിച്ചു: ദാവീദുമനുചരന്മാരും ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങളൊരിക്കലും വായിച്ചിട്ടില്ലേ?
26: അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ, ദാവീദ് ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കുംഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയുംചെയ്തില്ലേ?
27: അവനവരോടു പറഞ്ഞു: സാബത്തു മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല.
28: അതിനാൽ, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

ഇരുന്നൂറ്റിയെണ്‍പത്തിരണ്ടാം ദിവസം: മത്തായി 27 - 28


അദ്ധ്യായം 27

യേശു പീലാത്തോസിന്റെ മുമ്പില്‍
1: പ്രഭാതമായപ്പോള്‍ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന്, അവനെതിരേ കൂടിയാലോചന നടത്തി.
2: അവരവനെ ബന്ധിച്ചുകൊണ്ടുപോയി ദേശാധികാരിയായ പീലാത്തോസിനെയേല്പിച്ചു.

യൂദാസിന്റെ അന്ത്യം
3: അപ്പോൾ, അവനെയൊറ്റിക്കൊടുത്ത യൂദാസ്, അവന്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ മനസ്സുമാറ്റി, ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്മാരെയും പ്രമാണിമാരെയും തിരിച്ചേല്പിച്ചുകൊണ്ടു പറഞ്ഞു:
4: നിഷ്കളങ്കരക്തം ഒറ്റിക്കൊടുത്ത്, ഞാന്‍ പാപംചെയ്തിരിക്കുന്നു. അവരവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്.
5: വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട്, അവന്‍ തിരിച്ചുപോയി തൂങ്ങിമരിച്ചു.
6: പ്രധാനപുരോഹിതന്മാര്‍ ആ വെള്ളിനാണയങ്ങളെടുത്തുകൊണ്ടു പറഞ്ഞു: ഇതു രക്തത്തിന്റെ വിലയാകയാല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നത് അനുവദനീയമല്ല.
7: അതുകൊണ്ട്, അവര്‍ കൂടിയാലോചിച്ച്, ആ പണംകൊടുത്ത്, പരദേശികളെ സംസ്കരിക്കാന്‍ കുശവന്റെ നിലം വാങ്ങി.
8: അതിന്നും രക്തനിലം എന്നറിയപ്പെടുന്നു.
9: പ്രവാചകനായ ജറെമിയാവഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂര്‍ത്തിയായി: അവന്റെ വിലയായി ഇസ്രായേല്‍മക്കള്‍ നിശ്ചയിച്ച മുപ്പതു വെള്ളിനാണയങ്ങളെടുത്ത്,
10: കര്‍ത്താവെന്നോടു കല്പിച്ചതുപോലെ അവര്‍ കുശവന്റെ നിലത്തിനായിക്കൊടുത്തു.

വിചാരണയും വിധിയും
11: 
അപ്പോൾ, യേശു ദേശാധികാരിയുടെ മുമ്പില്‍നിന്നു. ദേശാധികാരി ചോദിച്ചു: നീ യഹൂദന്മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീതന്നെ പറയുന്നുവല്ലോ.
12: പ്രധാനപുരോഹിതന്മാരും പ്രമാണികളും അവന്റെമേല്‍ കുറ്റമാരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല.
13: 
അപ്പോൾ, പീലാത്തോസ് വീണ്ടും ചോദിച്ചു: അവരെന്തെല്ലാംകാര്യങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നെന്നു നീ കേള്‍ക്കുന്നില്ലേ?
14: എന്നാല്‍, അവന്‍ ഒരാരോപണത്തിനും മറുപടിപറഞ്ഞില്ല. തത്ഫലമായി, ദേശാധികാരി അത്യധികമാശ്ചര്യപ്പെട്ടു.
15: ജനക്കൂട്ടമാഗ്രഹിക്കുന്ന ഒരു തടവുകാരനെ, ദേശാധികാരി 
അവര്‍ക്കു തിരുനാളില്‍ വിട്ടുകൊടുക്കുക പതിവായിരുന്നു.
16: അന്നവര്‍ക്ക്, ബറാബ്ബാസ് എന്നുപേരുള്ള ഒരു കുപ്രസിദ്ധ തടവുപുള്ളിയുണ്ടായിരുന്നു.
17: അതുകൊണ്ട്, അവരൊരുമിച്ചുകൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങളാഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?
18: എന്തെന്നാൽ, അസൂയനിമിത്തമാണ് അവരവനെ ഏല്പിച്ചുകൊടുത്തതെന്ന് അവനറിഞ്ഞിരുന്നു.
19: മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനായിരിക്കുമ്പോള്‍, അവന്റെ ഭാര്യ, അവന്റെയടുത്തേക്ക് ആളയച്ചറിയിച്ചു: ആ നീതിമാന്റെ കാര്യത്തിലിടപെടരുത്. 
എന്തെന്നാൽ, അവന്‍മൂലം സ്വപ്നത്തില്‍ ഞാനിന്നു വളരെയേറെ ക്ലേശിച്ചു.
20: പ്രധാനപുരോഹിതന്മാരും പ്രമാണികളും, ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ ഇല്ലാതാക്കാനുമാവശ്യപ്പെടാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.
21: ദേശാധികാരി വീണ്ടുമവരോടു ചോദിച്ചു: ഇവർ രണ്ടുപേരിലാരെ വിട്ടുതരണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. 
22: പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവൻ ക്രൂശിക്കപ്പെടട്ടെ.
23: അവനവരോടു ചോദിച്ചു: അവനെന്തു തിന്മയാണുചെയ്തത്?അപ്പോളവര്‍ കൂടുതലുച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവൻ ക്രൂശിക്കപ്പെടട്ടെ.
24: ബഹളം വര്‍ദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നുമുണ്ടാവുന്നില്ലെന്നു മനസ്സിലാക്കിയ പീലാത്തോസ്, വെള്ളമെടുത്ത്, ജനക്കൂട്ടത്തിന്റെ മുമ്പില്‍വച്ചു കൈകഴുകിക്കൊണ്ടു പറഞ്ഞു: ഈ മനുഷ്യന്റെ രക്തത്തില്‍ ഞാൻ നിർദ്ദോഷിയാണ്. ബാക്കി നിങ്ങളുടെ കാര്യം.
25: അപ്പോള്‍ ജനംമുഴുവന്‍ മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലുമായിക്കൊള്ളട്ടെ!
26: അപ്പോളവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.

യേശുവിനെ പരിഹസിക്കുന്നു
27: അനന്തരം, ദേശാധികാരിയുടെ പടയാളികള്‍, 
പ്രത്തോറിയത്തിലേക്ക് യേശുവിനെക്കൊണ്ടുപോയി. സൈന്യവിഭാഗംമുഴുവന്‍ അവനുചുറ്റും ഒരുമിച്ചുകൂടി.
28: അവര്‍, അവന്റെ വസ്ത്രമുരിഞ്ഞുമാറ്റി, ഒരു ചെമന്നമേലങ്കി പുതപ്പിച്ചു.
29: ഒരു മുള്‍ക്കിരീടംമെടഞ്ഞ്, അവന്റെ ശിരസ്സില്‍വച്ചു. വലത്തുകൈയില്‍ ഒരു ഞാങ്ങണയുംകൊടുത്തു. അവന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് അവരവനെ പരിഹസിച്ചു.
30: അവര്‍, അവന്റെമേല്‍ തുപ്പുകയും ഞാങ്ങണയെടുത്ത് അവന്റെ ശിരസ്സിലടിക്കുകയും ചെയ്തു.
31: അവനെ പരിഹസിച്ചതിനുശേഷം മേലങ്കിയെടുത്തുമാറ്റി, അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച്, കുരിശില്‍ത്തറയ്ക്കാന്‍ കൊണ്ടുപോയി.

യേശുവിനെ കുരിശില്‍ത്തറയ്ക്കുന്നു
32: അവര്‍ പോകുന്നവഴി ശിമയോനെന്ന ഒരു സൈറീൻകാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശുചുമക്കാന്‍ അവരിവനെ നിര്‍ബന്ധിച്ചു.
33: തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗോഥായിലെത്തിയപ്പോള്‍
34: അവരവനു കയ്പുകലര്‍ത്തിയ വീഞ്ഞു കുടിക്കാന്‍കൊടുത്തു. അവനതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാനിഷ്ടപ്പെട്ടില്ല.
35: അവനെ കുരിശില്‍ത്തറച്ചതിനുശേഷം, അവരവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു.
36: അനന്തരം, അവരവിടെ അവനു കാവലിരുന്നു.
37: ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ് എന്ന അവന്റെ കുറ്റപത്രം, അവരവന്റെ ശിരസ്സിനുമുകളില്‍ എഴുതിവച്ചു.
38: അവനോടുകൂടെ രണ്ടു കള്ളന്മാരെയും അവര്‍ കുരിശില്‍ത്തറച്ചു - ഒരുവനെ വലത്തും അപരനെ ഇടത്തും.
39: അതിലെ കടന്നുപോയവര്‍ തലകുലുക്കിക്കൊണ്ട്, അവനെ ദുഷിച്ചുപറഞ്ഞു:
40: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ട്, അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങിവരുക.
41: അപ്രകാരംതന്നെ പ്രധാനപുരോഹിതന്മാര്‍ നിയമജ്ഞരോടും ശ്രേഷ്ഠരോടുമൊത്ത് അവനെ പരിഹസിച്ചുകൊണ്ടു പറഞ്ഞു:
42: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, ഇപ്പോൾ കുരിശില്‍നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍, ഇവനില്‍ വിശ്വസിക്കാം.
43: ഇവന്‍ ദൈവത്തിലാശ്രയിച്ചു. ദൈവത്തിനുവേണമെങ്കില്‍ ഇപ്പോളിവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണെന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്.
44: അവനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരും ഇപ്രകാരംതന്നെ അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
45: ആറാംമണിക്കൂര്‍മുതല്‍ ഒമ്പതാംമണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരംവ്യാപിച്ചു.
46: ഏകദേശം ഒമ്പതാംമണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീയെന്നെയുപേക്ഷിച്ചു?
47: അടുത്തു നിന്നിരുന്നവരില്‍ച്ചിലർ, ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.
48: ഉടനെ അവരിലൊരാള്‍ ഓടിച്ചെന്ന്, നീര്‍പ്പഞ്ഞിയെടുത്തു ചവർപ്പുള്ളവീഞ്ഞിൽമുക്കി, ഒരു ഞാങ്ങണമേല്‍ച്ചുറ്റി, അവനു കുടിക്കാന്‍കൊടുത്തു.
49: അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്ക്കൂ, ഏലിയാവന്ന് അവനെ രക്ഷിക്കുമോയെന്നു നമുക്കു കാണാം.
50: യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പ്രാണൻവെടിഞ്ഞു.
51: അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല, മുകള്‍മുതല്‍ അടിവരെ രണ്ടായിക്കീറി; ഭൂമികുലുങ്ങി; പാറകള്‍ പിളര്‍ന്നു; 
52:
 ശവകുടീരങ്ങള്‍ തുറക്കപ്പെടുകയും നിദ്രപ്രാപിച്ച, അനേകം വിശുദ്ധരുടെ ശരീരങ്ങളുയിര്‍പ്പിക്കപ്പെടുകയുംചെയ്തു.
53: അവന്റെ ഉത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന്, വിശുദ്ധനഗരത്തില്‍ പ്രവേശിച്ച്, പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.
54: യേശുവിനു കാവല്‍നിന്നിരുന്ന ശതാധിപനും അവന്റെകൂടെയുണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളുംകണ്ട്, അത്യധികം ഭയപ്പെട്ടു
പറഞ്ഞു: സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു.
55: ഗലീലിയില്‍നിന്ന് യേശുവിനെയനുഗമിച്ചവരും അവനു ശുശ്രൂഷചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടുനിന്നിരുന്നു.
56: അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്മാരുടെ അമ്മയുമുണ്ടായിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
57: വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ ജോസഫ് എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു.
58: അവന്‍ പീലാത്തോസിന്റെയടുത്തുചെന്ന്, യേശുവിന്റെ ശരീരമാവശ്യപ്പെട്ടു. അതവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ് കല്പിച്ചു.
59: ജോസഫ് ശരീരമെടുത്തു വൃത്തിയുള്ളൊരു തുണിയില്‍പ്പൊതിഞ്ഞ്,
60: പാറയില്‍വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ സംസ്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന്‍ പോയി.
61: മഗ്ദലേനമറിയവും മറ്റേമറിയവും ശവകുടീരത്തിനഭിമുഖമായി അവിടെയിരിക്കുന്നുണ്ടായിരുന്നു.

കല്ലറയ്ക്കു കാവല്‍
62: പിറ്റേദിവസം, അതായത്, ഒരുക്കദിനത്തിനുശേഷം, പ്രധാനപുരോഹിതന്മാരും ഫരിസേയരും പീലാത്തോസിന്റെയടുക്കല്‍ ഒരുമിച്ചുകൂടി.
63: അവര്‍ പറഞ്ഞു: യജമാനനേ, മൂന്നു ദിവസംകഴിഞ്ഞു ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്, ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞതു ഞങ്ങളിപ്പോളോര്‍മ്മിക്കുന്നു.
64: അതിനാല്‍, മൂന്നാംദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താനാജ്ഞാപിക്കുക. അല്ലെങ്കില്‍ അവന്റെ ശിഷ്യന്മാര്‍വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്തെന്നു ജനങ്ങളോടു പറയുകയുംചെയ്‌തെന്നുവരും. അങ്ങനെ അവസാനത്തെച്ചതി, ആദ്യത്തേതിനെക്കാള്‍ ദോഷകരമായിത്തീരുകയും ചെയ്യും.
65: പീലാത്തോസ് അവരോടു പറഞ്ഞു: നിങ്ങള്‍ക്കൊരു കാവല്‍സേനയുണ്ടല്ലോ, നിങ്ങൾപോയി ആവുംവിധം ഭദ്രമാക്കുവിൻ.
66: അവര്‍പോയി കല്ലിനുമുദ്രവച്ച്, കാവല്‍ക്കാരിലൂടെ കല്ലറ ഭദ്രമാക്കി.

അദ്ധ്യായം 28

പുനരുത്ഥാനം
1: സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാംദിവസംപുലരുമ്പോൾ, മഗ്ദലേനമറിയവും മറ്റേമറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു.
2: അപ്പോള്‍ വലിയൊരു ഭൂകമ്പമുണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേലിരുന്നു.
3: അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെയായിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും.
4: അവനെക്കുറിച്ചുള്ള ഭയംനിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ടു മരിച്ചവരെപ്പോലെയായി.
5: ദൂതന്‍ സ്ത്രീകളോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങളന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
6: അവനിവിടെയില്ല; താനരുൾചെയ്തപേലെ അവനുയിര്‍പ്പിക്കപ്പെട്ടു.
7: അവന്‍കിടന്ന സ്ഥലം വന്നുകാണുവിന്‍. വേഗംപോയി അവന്റെ ശിഷ്യന്മാരോട്, അവന്‍ മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ചു നിങ്ങളവനെ കാണുമെന്നും പറയുവിന്‍. ഇതാ, ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
8: അവര്‍ വേഗം കല്ലറവിട്ട്, ഭയത്തോടും വലിയസന്തോഷത്തോടുംകൂടെ അവന്റെ ശിഷ്യന്മാരെ വിവരമറിയിക്കാനോടി.
9: അപ്പോള്‍ യേശു, അവർക്കെതിരേ വന്ന്, നിങ്ങൾക്കഭിവാദനങ്ങൾ എന്നു പറഞ്ഞു. അവരവനെ സമീപിച്ച്, പാദങ്ങളില്‍ കെട്ടിപ്പിടിച്ചാരാധിച്ചു.
10: അപ്പോൾ, യേശു അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ചെന്ന് എന്റെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെയവര്‍ എന്നെക്കാണുമെന്നും പറയുക.

കാവല്‍ക്കാരുടെ വ്യാജപ്രസ്താവന
11: അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ച്ചിലര്‍ പട്ടണത്തില്‍ച്ചെന്നു സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്മാരെയറിയിച്ചു.
12: അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കു വേണ്ടത്രപണംകൊടുത്തിട്ടു പറഞ്ഞു:
13: ഞങ്ങളുറങ്ങിയപ്പോള്‍, രാത്രി അവന്റെ ശിഷ്യന്മാര്‍വന്ന്, അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍.
14: ദേശാധികാരിയുടെ ചെവിയിലെത്തിയാൽ, ഞങ്ങളവനെ സ്വാധീനിച്ച് നിങ്ങള്‍ക്കുപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം.
15: അവര്‍ പണംവാങ്ങി, നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഈ കഥ, ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.

പ്രേഷിതദൗത്യം
16: അനന്തരം, യേശു നിര്‍ദ്ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി.
17: അവനെക്കണ്ടപ്പോള്‍ അവരവനെയാരാധിച്ചു. ചിലരാകട്ടെ, സംശയിച്ചു.
18: യേശു അവരെ സമീപിച്ച്, അരുൾചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
19: ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
20: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കാൻ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എല്ലായ്‌പ്പോഴും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും.

ഇരുന്നൂറ്റിയെണ്‍പത്തൊന്നാം ദിവസം: മത്തായി 26


അദ്ധ്യായം 26

യേശുവിനെ വധിക്കാന്‍ ആലോചന
1: അങ്ങനെ, യേശു ഈ വചനങ്ങളെല്ലാമവസാനിപ്പിച്ചപ്പോൾ തന്റെ ശിഷ്യന്മാരോടു പറഞ്ഞു:
2: രണ്ടു ദിവസംകഴിഞ്ഞ്, പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാനായി ഏല്പിക്കപ്പെടും.
3: പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും കയ്യാഫാസ് എന്നു പേരുള്ള മഹാപുരോഹിതന്റെ കൊട്ടാരത്തില്‍ സമ്മേളിച്ച്,
4: യേശുവിനെ ചതിവില്‍പ്പിടികൂടി വധിക്കേണ്ടതെങ്ങനെയെന്നാലോചിച്ചു.
5: അവര്‍ പറഞ്ഞു: തിരുനാള്‍ ദിവസം വേണ്ടാ; ജനങ്ങള്‍ ബഹളമുണ്ടാക്കും.

ബഥാനിയായിലെ തൈലാഭിഷേകം
6: യേശു ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ ഭവനത്തിലിരിക്കുമ്പോള്‍,
7: വിലയേറിയ സുഗന്ധതൈലംനിറച്ച ഒരു വെണ്‍കല്പാത്രവുമായി ഒരു സ്ത്രീ അവനെ സമീപിച്ചു. അവന്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, അവള്‍ തൈലം, അവന്റെ ശിരസ്സിലൊഴിച്ചു.
8: ഇതുകണ്ട ശിഷ്യന്മാര്‍ നീരസത്തോടെ പറഞ്ഞു: എന്തിനീ പാഴ്‌ചെലവ്?
9: എന്തെന്നാൽ ഇതു നല്ലവിലയ്ക്കു വിറ്റ്, ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ?
10: യേശു ഇതുഗ്രഹിച്ച് അവരോടു പറഞ്ഞു: എന്തിനു നിങ്ങളീ സ്ത്രീയെ വിഷമിപ്പിക്കുന്നു? ഇവളെനിക്കുവേണ്ടി, ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു.
11: കാരണം, ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെയുണ്ടായിരിക്കുകയില്ല.
12: അതിനാൽ എന്നെ സംസ്കരിക്കുന്നതിനുള്ള ഒരുക്കമായാണ്, ഇവള്‍ എന്റെ ശരീരത്തില്‍ തൈലംപൂശിയത്.
13: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തില്‍ എവിടെയെല്ലാം ഈ സദ്‌വാർത്ത പ്രഘോഷിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.

യൂദാസിന്റെ വഞ്ചന
14: പന്ത്രണ്ടുപേരിലൊരുവനായ യൂദാസ് സ്കറിയോത്താ, പ്രധാനപുരോഹിതന്മാരുടെയടുത്തുചെന്നു ചോദിച്ചു:
15: ഞാനവനെ നിങ്ങള്‍ക്കേല്പിച്ചുതന്നാല്‍ നിങ്ങളെനിക്കെന്തു തരും? അവർ, മുപ്പതുവെള്ളിക്കാശിന്, അവനുമായി കരാറുറപ്പിച്ചു. 
16: അപ്പോള്‍മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരമന്വേഷിച്ചുകൊണ്ടിരുന്നു.

പെസഹാ ആചരിക്കുന്നു
17: പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാംദിവസം ശിഷ്യന്മാര്‍ യേശുവിന്റെയടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ, എവിടെ ഞങ്ങളൊരുക്കണമെന്നാണു നീയാഗ്രഹിക്കുന്നത്?
18: അവന്‍ പറഞ്ഞു: നിങ്ങള്‍ പട്ടണത്തില്‍പ്പോയി, നിർദ്ദേശിക്കപ്പെട്ടയാളുടെ അടുത്തുചെന്നു പറയുക: ഗുരു പറയുന്നു, എന്റെസമയമടുത്തിരിക്കുന്നു; ഞാന്‍ എന്റെ ശിഷ്യന്മാരോടുകൂടെ നിന്റെയടുക്കലാണ്, പെസഹായാചരിക്കുന്നത്.
19: യേശു നിര്‍ദ്ദേശിച്ചതുപോലെ ശിഷ്യന്മാര്‍ പെസഹായൊരുക്കി.
20: വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരോടൊത്ത്, ഭക്ഷണത്തിനിരുന്നു.
21: ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളിലൊരുവന്‍ എന്നെയൊറ്റിക്കൊടുക്കും.
22: അവര്‍ അതീവം ദുഃഖിതരായി; കര്‍ത്താവേ, അതു ഞാനല്ലല്ലോയെന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍തുടങ്ങി.
23: അവന്‍ പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തില്‍ കൈമുക്കുന്നവന്‍തന്നെ, എന്നെയൊറ്റിക്കൊടുക്കും.
24: മനുഷ്യപുത്രന്‍, അവനെക്കുറിച്ച്, എഴുതപ്പെട്ടിരിക്കുന്നതുപോലെ കടന്നുപോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആരൊറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!
25: അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനല്ലല്ലോ? അവന്‍ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു.

പുതിയ ഉടമ്പടി
26: അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, യേശു അപ്പമെടുത്ത്, വാഴ്ത്തി, മുറിച്ച്, ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ടരുൾചെയ്തു: എടുത്തുഭക്ഷിക്കുവിന്‍; ഇതെന്റെ ശരീരമാകുന്നു.
27: അനന്തരം പാനപാത്രമെടുത്തു കൃതജ്ഞതാസ്തോത്രംചെയ്ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനംചെയ്യുവിന്‍.
28: എന്തെന്നാൽ, ഇതു പാപമോചനത്തിന്, അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ എന്റെ രക്തമാണ്.
29: ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്തു പുതുതായി ഇതു പാനംചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.
30: സ്‌തോത്രഗീതമാലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

പത്രോസ് ഗുരുവിനെ നിഷേധിക്കും
31: അപ്പോൾ, യേശു അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങളെല്ലാവരും എന്നിലിടറും. എന്തെന്നാൽ, ഞാനിടയനെയടിക്കും; ആട്ടിൻപറ്റം ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു.
32: എന്നാല്‍, ഞാനുയിര്‍പ്പിക്കപ്പെട്ടശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കുപോകും.
33: അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു. എല്ലാവരും നിന്നിലിടറിയാലും ഞാനൊരിക്കലും ഇടറുകയില്ല.
34: യേശു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഈ രാത്രി, കോഴി കൂകുന്നതിനുമുമ്പ്, നീയെന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചുപറയും.
35: പത്രോസ് പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാല്‍പ്പോലും ഞാന്‍ നിന്നെ നിഷേധിച്ചുപറയുകയില്ല. ഇങ്ങനെതന്നെ ശിഷ്യന്മാരെല്ലാവരും പറഞ്ഞു.

ഗത്സേമനിയില്‍ പ്രാര്‍ത്ഥിക്കുന്നു
36: അനന്തരം, യേശു അവരോടൊത്തു ഗത്സേമനി എന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഞാനവിടെപ്പോയി പ്രാര്‍ത്ഥിക്കുവോളം, നിങ്ങളിവിടെയിരിക്കുക.
37: അവന്‍ പത്രോസിനെയും സെബദിയുടെ ഇരുപുത്രന്മാരെയും കൂടെക്കൊണ്ടുപോയി, ദുഃഖിക്കാനും വ്യാകുലപ്പെടാനുംതുടങ്ങി.
38: അവനവരോടു പറഞ്ഞു: എന്റെയാത്മാവ്, തീവ്രദുഃഖത്താല്‍ മരണത്തോളമെത്തിയിരിക്കുന്നു. നിങ്ങളിവിടെ എന്നോടൊത്ത്, ഉണര്‍ന്നിരിക്കുക.
39: അവന്‍ അല്പദൂരം മുന്നോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, സാദ്ധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകന്നുപോകട്ടെ. എങ്കിലും ഞാനിച്ഛിക്കുന്നപോലെയല്ല; നീയിച്ഛിക്കുന്നപോലെയാകട്ടെ.
40: അനന്തരം അവന്‍ ശിഷ്യന്മാരുടെയടുത്തേക്കുവന്നു. അപ്പോള്‍ അവരുറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂറുണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?
41: പ്രലോഭനത്തിലകപ്പെടാതിരിക്കാന്‍ നിങ്ങളുണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍; ആത്മാവു സന്നദ്ധം; ശരീരം ദുർബ്ബലം.
42: രണ്ടാംപ്രാവശ്യവും അവന്‍പോയി പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകാൻസാദ്ധ്യമല്ലെങ്കില്‍ നിന്റെ ഹിതം ഭവിക്കട്ടെ!
43: അവന്‍ വീണ്ടുംവന്നപ്പോള്‍, അവരുറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു.
44: അവന്‍ മൂന്നാംപ്രാവശ്യവും അവരെവിട്ടുപോയി, അതേ വാക്കുകൾപറഞ്ഞു പ്രാര്‍ത്ഥിച്ചു.
45:അനന്തരം, അവന്‍ ശിഷ്യന്മാരുടെയടുത്തുവന്നു പറഞ്ഞു: നിങ്ങളിനിയും ഉറങ്ങി വിശ്രമിച്ചുകൊള്ളുക. ഇതാ, സമയമടുത്തിരിക്കുന്നു. മനുഷ്യപുത്രന്‍ പാപികളുടെ കൈകളിലേല്പിക്കപ്പെടുന്നു.
46: എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം. എന്നെയൊറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.

യേശുവിനെ ഒറ്റിക്കൊടുക്കുന്നു
47: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പന്ത്രണ്ടുപേരിലൊരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ, പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയുമടുക്കല്‍നിന്ന്, വാളുകളും വടികളുമായി വലിയൊരു ജനക്കൂട്ടവും വന്നിരുന്നു.
48: ഒറ്റുകാരന്‍ അവര്‍ക്ക്, ഈയടയാളം നല്കിയിരുന്നു. ഞാനാരെ ചുംബിക്കുന്നുവോ അവന്‍തന്നെ. അവനെപ്പിടിച്ചുകൊള്ളുക.
49: അവന്‍ പെട്ടെന്ന്, യേശുവിന്റെ അടുത്തുചെന്ന്, ഗുരോ, സ്വസ്തി എന്നുപറഞ്ഞ് അവനെ ചുംബിച്ചു.
50: യേശു അവനോടു ചോദിച്ചു: സ്നേഹിതാ, നീയെന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടുവന്ന്, യേശുവിനെപ്പിടിച്ചു.
51: യേശുവിനോടുകൂടെയുണ്ടായിരുന്നവരിലൊരുവന്‍ കൈനീട്ടി വാളൂരി, പ്രധാനപുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി, ഛേദിച്ചുകളഞ്ഞു.
52: യേശു അവനോടു പറഞ്ഞു: വാളുറയിലിടുക; എന്തെന്നാൽ വാളെടുക്കുന്നവരെല്ലാം വാളാല്‍ നശിക്കും.
53: എനിക്ക്, എന്റെ പിതാവിനോടപേക്ഷിക്കാന്‍കഴിയുകയില്ലെന്നും ഉടന്‍തന്നെ അവിടുന്നെനിക്കു തന്റെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?
54: അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന ലിഖിതങ്ങൾ എങ്ങനെ നിറവേറും?
55: ആ സമയത്ത്, യേശു ജനക്കൂട്ടത്തോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേയെന്നപോലെ വാളുകളും വടികളുമായി നിങ്ങളെന്നെ ബന്ധിക്കാന്‍വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങളെന്നെപ്പിടിച്ചില്ല.
56: പ്രവാചകന്മാരുടെ ലിഖിതങ്ങള്‍ പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതൊക്കെയും സംഭവിച്ചത്. അപ്പോള്‍ ശിഷ്യന്മാരെല്ലാവരും അവനെയുപേക്ഷിച്ച്, ഓടിപ്പോയി.

ന്യായാധിപസംഘത്തിനു മുമ്പില്‍
57: യേശുവിനെ പിടിച്ചുബന്ധിച്ചവര്‍ മഹാപുരോഹിതനായ കയ്യാഫാസിന്റെയടുത്തേക്ക് അവനെക്കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശ്രേഷ്ഠന്മാരും സമ്മേളിച്ചിരുന്നു.
58: പ്രധാനപുരോഹിതന്റെ അകത്തളംവരെ പത്രോസ്, അവനെ അല്പംദൂരെയായി അനുഗമിച്ചു. അനന്തരം, അവനകത്തുകടന്ന്, അവസാനമെന്തെന്നുകാണാന്‍ പരിചാരകന്മാരുടെകൂടെയിരുന്നു.
59: പ്രധാനപുരോഹിതന്മാരും ന്യായാധിപസംഘംമുഴുവനും യേശുവിനെ മരണത്തിനേല്പിച്ചുകൊടുക്കേണ്ടതിന്, അവനെതിരെ കള്ളസാക്ഷ്യമന്വേഷിച്ചുകൊണ്ടിരുന്നു.
60: അനേകം കള്ളസാക്ഷികള്‍വന്നെങ്കിലും അവര്‍ക്കു സാക്ഷ്യമൊന്നും കിട്ടിയില്ല.
61: അവസാനം, രണ്ടുപേര്‍ മുന്നോട്ടുവന്നുപറഞ്ഞു: ഈ ദേവാലയം നശിപ്പിക്കാനും മൂന്നുദിവസംകൊണ്ടു നിര്‍മ്മിക്കാനും എനിക്കു സാധിക്കുമെന്ന് ഇവന്‍ പറഞ്ഞിട്ടുണ്ട്.
62: മഹാപുരോഹിതന്‍ എഴുന്നേറ്റുനിന്ന് അവനോടു ചോദിച്ചു: നീ ഒരു മറുപടിയും പറയുന്നില്ലേ? ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതെന്ത്?
63: യേശുവാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോള്‍ മഹാപുരോഹിതന്‍ അവനോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തെക്കൊണ്ട് ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോയെന്നു ഞങ്ങളോടു പറയുക.
64: യേശു അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇപ്പോള്‍മുതല്‍ മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍വരുന്നതും നിങ്ങള്‍ കാണും.
65: അപ്പോള്‍ മഹാപുരോഹിതന്‍ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങളിപ്പോള്‍ കേട്ടുവല്ലോ!
66: നിങ്ങള്‍ക്കെന്തുതോന്നുന്നു? അവര്‍ പ്രതിവചിച്ചു: അവന്‍ മരണാർഹനാണ്.
67: അനന്തരം അവരവന്റെ മുഖത്തു തുപ്പുകയും അവനെയടിക്കുകയും ചെയ്തു.
68: ക്രിസ്തുവേ, നിന്നെ അടിച്ചതാരെന്നു ഞങ്ങളോടു പ്രവചിക്കുക എന്നു പറഞ്ഞുകൊണ്ട്, അവര്‍ അവന്റെ കരണത്തടിച്ചു.

പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
69: പത്രോസ്, പുറത്തു തളത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെസമീപിച്ച്, നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെയായിരുന്നല്ലോ എന്നു പറഞ്ഞു.
70: എന്നാൽ, നീ പറയുന്നതെന്താണെന്നു ഞാനറിയുന്നില്ല എന്ന്, അവരുടെയെല്ലാംമുമ്പാകെ അവന്‍ നിഷേധിച്ചുപറഞ്ഞു.
71: അവന്‍ കവാടത്തിലേക്കുപോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തുനിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെകൂടെയായിരുന്നു.
72: ഞാനാ മനുഷ്യനെ അറിയുകയില്ലെന്ന് വീണ്ടുമവൻ ആണയിട്ടു നിഷേധിച്ചു.
73: കുറച്ചുകഴിഞ്ഞപ്പോള്‍, അടുത്തുനിന്നിരുന്നവര്‍ പത്രോസിനെ സമീപിച്ചുപറഞ്ഞു: നീ സത്യമായും അവരിലൊരുവനാണ്, കാരണം, നിന്റെ ഉച്ചാരണരീതി അതു തെളിയിക്കുന്നു.
74: പത്രോസാകട്ടെ, ഞാന്‍ ആ മനുഷ്യനെ അറിയുകയില്ലെന്നുപറഞ്ഞ്, ശപിക്കാനും ആണയിടാനുംതുടങ്ങി. ഉടനെ കോഴികൂകി.
75: കോഴികൂകുന്നതിനുമുമ്പ്, മൂന്നുപ്രാവശ്യം നീയെന്നെ നിഷേധിക്കുമെന്ന് യേശുപറഞ്ഞ വാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മ്മിച്ചു. അവന്‍ പുറത്തുപോയി കയ്‌പോടെകരഞ്ഞു.

ഇരുന്നൂറ്റിയെഴുപത്തിയേഴാം ദിവസം: മത്തായി 17 - 19


അദ്ധ്യായം 17

യേശു രൂപാന്തരപ്പെടുന്നു
1: യേശു, ആറുദിവസംകഴിഞ്ഞ്, പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെമാത്രം കൂട്ടിക്കൊണ്ട്, ഒരുയര്‍ന്ന മലയിലേക്കുപോയി.
2: അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രങ്ങൾ പ്രകാശംപോലെ ധവളമായി.
3: മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ക്കു കാണപ്പെട്ടു.
4: പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞാനിവിടെ മൂന്നുകൂടാരങ്ങളുണ്ടാക്കാം - ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്.
5: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തിളക്കമേറിയ ഒരുമേഘംവന്ന്, അവരെയാവരണംചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവനെന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവനെ ശ്രവിക്കുവിന്‍.
6: ഇതുകേട്ടപ്പോൾ, ശിഷ്യന്മാര്‍ കമിഴ്ന്നുവീണു; അവര്‍ അത്യധികം ഭയപ്പെട്ടിരുന്നു.
7: യേശു അവരെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്ക്കുവിന്‍, ഭയപ്പെടേണ്ടാ.
8: അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.

ഏലിയായുടെ ആഗമനം
9: മലയില്‍നിന്നിറങ്ങുമ്പോള്‍ യേശു അവരോടാജ്ഞാപിച്ചു: മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്.
10: ശിഷ്യന്മാര്‍ അവനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്നു നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ട്?
11: അവന്‍ പറഞ്ഞു: ഏലിയാ വന്ന്, എല്ലാം പുനഃസ്ഥാപിക്കുകതന്നെചെയ്യും.
12: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഏലിയാ വന്നുകഴിഞ്ഞു. എങ്കിലും അവരവനെ തിരിച്ചറിഞ്ഞില്ലാ. മാത്രമല്ലാ, തോന്നിയതെല്ലാം അവരവനോടുചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍നിന്നു പീഡകളേല്‍ക്കാന്‍പോകുന്നു.
13: സ്നാപകയോഹന്നാനെപ്പറ്റിയാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി.

അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു
14: അവര്‍ ജനക്കൂട്ടത്തിന്റെയടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്റെ സന്നിധിയില്‍ മുട്ടുകുത്തിക്കൊണ്ടു പറഞ്ഞു:
15: കര്‍ത്താവേ, എന്റെ പുത്രനില്‍ക്കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ടു വല്ലാതെ കഷ്ടപ്പെടുന്നു. കാരണം, പലപ്പോഴുമവന്‍ തീയിലും വെള്ളത്തിലുംവീഴുന്നു.
16: ഞാനവനെ നിന്റെ ശിഷ്യന്മാരുടെയടുത്തുകൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കുകഴിഞ്ഞില്ല.
17: യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെകൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളെ സഹിക്കണം! അവനെ ഇവിടെ എന്റെയടുത്തു കൊണ്ടുവരിക.
18: യേശു അതിനെ ശാസിച്ചു. പിശാചവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖംപ്രാപിച്ചു.
19: അനന്തരം ശിഷ്യന്മാര്‍മാത്രമായി, യേശുവിനെ സമീപിച്ചുചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്?
20: യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസംകൊണ്ടുതന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെനിന്നുമാറി, മറ്റൊരു സ്ഥലത്തേക്കു നീങ്ങുക എന്നുപറഞ്ഞാല്‍ അതു നീങ്ങിപ്പോകും.
21: നിങ്ങള്‍ക്ക്‌ ഒന്നുംതന്നെ അസാദ്ധ്യമായിരിക്കുകയില്ല.

പീഡാനുഭവവും ഉത്ഥാനവും - രണ്ടാംപ്രവചനം
22: അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്പിക്കപ്പെടാന്‍പോകുന്നു.
23: അവരവനെ വധിക്കും; എന്നാല്‍ മൂന്നാംദിവസം അവനുയിര്‍പ്പിക്കപ്പെടും. അപ്പോൾ, അവര്‍ അതീവദുഃഖിതരായിത്തീര്‍ന്നു.

നികുതിയെക്കുറിച്ച്
24: അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതിപിരിക്കുന്നവര്‍ പത്രോസിന്റെയടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതികൊടുക്കുന്നില്ലേ?
25: അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തുതോന്നുന്നു, ഭൂമിയിലെ രാജാക്കന്മാര്‍ ആരില്‍നിന്നാണു നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരില്‍നിന്നോ, അന്യരില്‍നിന്നോ?
26: പത്രോസ് മറുപടി പറഞ്ഞു. 'അന്യരില്‍ നിന്ന്.' യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്മാര്‍ ഒഴിവുലഭിച്ചവരാണല്ലോ;
27: എങ്കിലും അവര്‍ക്ക് ഇടര്‍ച്ചനല്കാതിരിക്കാന്‍ നീ കടലില്‍പ്പോയി ചൂണ്ടയിടുക; ആദ്യംലഭിക്കുന്ന മത്സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയംകണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കുംവേണ്ടി അവര്‍ക്കു കൊടുക്കുക.

അദ്ധ്യായം 18

സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവന്‍
1: ആ സമയത്ത്, ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചുചോദിച്ചു: സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനാരാണ്?
2: യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെമദ്ധ്യേ നിറുത്തിക്കൊണ്ട് അരുൾചെയ്തു:
3: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനസ്സുതിരിഞ്ഞ്, ശിശുക്കളെപ്പോലെയാകുന്നില്ലെങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
4: ഈ ശിശുവിനെപ്പോലെ സ്വയംചെറുതാകുന്നവനാണു സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍.
5: ഇതുപോലുള്ളൊരു ശിശുവിനെ എന്റെനാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.

ഇടർച്ചകള്‍
6: എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരിലൊരുവനു ദുഷ്‌പ്രേരണ നല്കുന്നവനാരായാലും അവനു കൂടുതല്‍ നല്ലത്, കഴുത്തിലൊരു വലിയ തിരികല്ലുകെട്ടി കടലിന്റെയാഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും.
7: ഇടർച്ചകൾനിമിത്തം ലോകത്തിനു ദുരിതം! നിശ്ചയമായും 
ഇടർച്ചകൾ വരേണ്ടതാണ്. എന്നാല്‍, ആരുമൂലം ഇടർച്ചകൾവരുന്നുവോ, അവനു ദുരിതം!
8: നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ചയ്ക്കു കാരണമാകുന്നെങ്കില്‍ അതുമുറിച്ച്, നിന്നിൽനിന്ന് എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളുമുള്ളവനായി നിത്യാഗ്നിയിലെറിയപ്പെടുന്നതിനെക്കാള്‍ നിനക്കു നല്ലത്, അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.
9: നിന്റെ കണ്ണു നിനക്ക് ഇടർച്ചയ്ക്കു കാരണമാകുന്നെങ്കില്‍, അതു ചൂഴ്‌ന്നെടുത്ത്, നിന്നിൽനിന്ന് എറിഞ്ഞുകളയുക. ഇരുകണ്ണുകളോടുംകൂടെ നരകാഗ്നിയിലെറിയപ്പെടുന്നതിനെക്കാള്‍ നിനക്കു നല്ലത്, ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.

വഴിതെറ്റിയ ആടിന്റെ ഉപമ
10: ഈ ചെറിയവരിൽ ഒരുവനെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
11: കാരണം, സ്വര്‍ഗ്ഗത്തില്‍, അവരുടെ മാലാഖാമാര്‍, സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
12: നിങ്ങള്‍ക്കെന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകളുണ്ടായിരിക്കെ, അതിലൊന്നു വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, വഴിതെറ്റിയതിനെ അവന്‍ അന്വേഷിച്ചുപോകയില്ലേ?
13: അതിനെക്കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
14: ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകുക എന്നത്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ ഹിതമല്ലാ.

പരസ്പരം തിരുത്തുക
15: നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനുംമാത്രമായിരിക്കുമ്പോള്‍, ചെന്ന് ആ തെറ്റ് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക.
16: അവന്‍ നിന്റെ വാക്കുകേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടിക്കഴിഞ്ഞു. അവന്‍ കേള്‍ക്കുന്നില്ലെങ്കില്‍, ഓരോ വാക്കും 
രണ്ടോ മൂന്നോ സാക്ഷികളാൽ സ്ഥിരീകരിക്കുന്നതിനുവേണ്ടി, നിന്നോടൊപ്പം, ഒന്നോ രണ്ടോപേരെക്കൂടെ കൊണ്ടുപോവുക.
17: അവന്‍, അവരെയുംകേൾക്കാൻ വിസമ്മതിക്കുന്നെങ്കിൽ, സഭയോടു പറയുക; സഭയേയുംകേൾക്കാൻ വിസമ്മതിക്കുന്നെങ്കിൽ, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയുമായിരിക്കട്ടെ.
18: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയിലഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
19: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതുകാര്യത്തിലും ഏകമനസ്കരാണെങ്കിൽ സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവ് നിറവേറ്റിത്തരും.
20: എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെമദ്ധ്യേ ഞാനുണ്ടായിരിക്കും.

നിര്‍ദ്ദയനായഭൃത്യന്റെ ഉപമ
21: അപ്പോള്‍ പത്രോസ് അടുത്തുവന്ന്, അവനോടു ചോദിച്ചു: കര്‍ത്താവേ, 
ന്റെ സഹോദരൻ എന്നോടു തെറ്റുചെയ്താൽ, എത്രപ്രാവശ്യം ഞാനവനോടു ക്ഷമിക്കണം? ഏഴുപ്രാവശ്യമോ?
22: യേശു അരുൾചെയ്തു: ഏഴല്ല, ഏഴെഴുപതുപ്രാവശ്യമെന്നു ഞാന്‍ നിന്നോടു പറയുന്നു.
23: സ്വര്‍ഗ്ഗരാജ്യം, തന്റെ സേവകന്മാരുടെ കണക്കുതീര്‍ക്കാനാഗ്രഹിച്ച ഒരു രാജാവിനു സദൃശം.
24: കണക്കുതീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെമുമ്പില്‍ക്കൊണ്ടുവന്നു.
25: അവനതുവീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്തവുംവിറ്റു കടംവീട്ടാന്‍ യജമാനന്‍ കല്പിച്ചു.
26: അതിനാൽ സേവകന്‍ വീണുപ്രണമിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എനിക്കു സാവകാശംതരണമേ! ഞാന്‍ നിനക്ക്, എല്ലാം തന്നുവീട്ടിക്കൊള്ളാം.
27: ആ സേവകന്റെ യജമാനന്‍ കരുണതോന്നി, അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
28: അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറകടപ്പെട്ടിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തുപിടിച്ചു ഞെക്കിക്കൊണ്ട് അവന്‍ പറഞ്ഞു: നീ കടപ്പെട്ടതു തന്നുതീര്‍ക്കുക.
29: അപ്പോള്‍ ആ സഹസേവകന്‍ അവനോടു കേണപേക്ഷിച്ചു: എനിക്കു സാവകാശംതരണമേ! നിനക്കു തന്നുതീർത്തുകൊള്ളാം.
30: എന്നാല്‍, അവന്‍ സമ്മതിച്ചില്ല. മറിച്ച്, അവൻപോയി, കടംവീട്ടുന്നതുവരെ അവനെ കാരാഗൃഹത്തിലേക്കു തള്ളി.
31: അതിനാൽ അവന്റെ സഹസേവകര്‍, സംഭവിച്ചതുകണ്ട്‌ ഏറെസങ്കടപ്പെട്ട്, യജമാനന്റെയടുക്കൽപ്പോയി, നടന്നതെല്ലാം വിവരിച്ചു.
32: യജമാനന്‍ അവനെ വിളിച്ചുപറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട്, ആ കടമെല്ലാം നിനക്കു ഞാന്‍ ഇളച്ചുതന്നു.
33: ഞാന്‍ നിന്നോടു കരുണകാണിച്ചപോലെ നീയും നിന്റെ സഹസേവകനോടു കരുണകാണിക്കേണ്ടതായിരുന്നില്ലേ?
34: അവന്റെ യജമാനന്‍ കോപിച്ച്, കടംമുഴുവന്‍ വീട്ടുന്നതുവരെ അവനെ ദണ്ഡകര്‍ക്ക് ഏല്പിച്ചുകൊടുത്തു.
35: ആകയാൽ, നിങ്ങളോരോരുത്തരും സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവും നിങ്ങളോട് ഇതുപോലെതന്നെചെയ്യും.

അദ്ധ്യായം 19

വിവാഹമോചനംസംബന്ധിച്ച്
1: അങ്ങനെ യേശു ഈ വാക്കുകളവസാനിപ്പിച്ചപ്പോൾ, ഗലീലിവിട്ട്, ജോര്‍ദ്ദാനക്കരെ യൂദയാപ്രദേശങ്ങളിലെത്തി.
2: വലിയജനക്കൂട്ടം അവനെയനുഗമിക്കുകയും അവിടെവച്ച്, അ
വനവരെ സുഖപ്പെടുത്തുകയുംചെയ്തു.
3: ഫരിസേയര്‍ അടുത്തുചെന്ന്, അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ?
4: അവന്‍ മറുപടി പറഞ്ഞു: 
നിങ്ങള്‍ വായിച്ചിട്ടില്ലേ, സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.
5: അവൻ തുടർന്നു: ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയുംവിട്ടു ഭാര്യയോടു ചേര്‍ന്നിരിക്കും; അവരിരുവരും ഏകശരീരമായിത്തീരും. 
6: തന്മൂലം, മേലിൽ അവര്‍ രണ്ടല്ല, ഒരുശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
7: അവരവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്ഷാപത്രംനല്കി, ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്?
8: അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യംനിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതിനല്കിയത്. പക്ഷേ, ആദിമുതൽതന്നെ അങ്ങനെയായിരുന്നില്ല.
9: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലമല്ലാതെ മറ്റേതെങ്കിലുംകാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹംചെയ്യുന്നവന്‍ വ്യഭിചാരംചെയ്യുന്നു.
10: ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍ത്തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹംചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.
11: അവനവരോടു പറഞ്ഞു: ആർക്കുനല്കപ്പെട്ടുവോ അവരല്ലാതെ മറ്റാരും ഈ വചനം ഗ്രഹിക്കുന്നില്ല.
12: എന്തെന്നാല്‍, മാതാവിന്റെ ഉദരത്തിൽനിന്നുതന്നെ ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.

ശിശുക്കളെ അനുഗ്രഹിക്കുന്നു
13: അപ്പോൾ, അവരുടെമേൽ കൈകള്‍വച്ചു പ്രാര്‍ത്ഥിക്കുന്നതിനായി, ചിലര്‍ ശിശുക്കളെ അവന്റെയടുത്തുകൊണ്ടുവന്നു. ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.
14: എന്നാല്‍, യേശു പറഞ്ഞു: ശിശുക്കളെ എന്റെയടുക്കൽവരാന്‍ അനുവദിക്കുവിന്‍; അവരെത്തടയേണ്ടാ. എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
15: അവന്‍ അവരുടെമേല്‍ കൈകള്‍വച്ചശേഷം അവിടെനിന്നു പോയി.

ധനികനായ യുവാവ്
16: അപ്പോൾ ഒരുവൻ അവനെ സമീപിച്ചുചോദിച്ചു: ഗുരോ, നിത്യജീവന്‍പ്രാപിക്കാന്‍ ഞാനെന്തു നന്മചെയ്യണം?
17: അവന്‍ പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍മാത്രം. ജീവനില്‍പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങൾ പാലിക്കുക.
18: അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരംചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യംനല്കരുത്.
19: പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.
20: ആ യുവാവ് അവനോടു പറഞ്ഞു: ഇവയെല്ലാം ഞാൻ പാലിച്ചിട്ടുണ്ട്; ഇനിയുമെന്താണ് എനിക്കു കുറവ്?
21: യേശു പറഞ്ഞു: നീ പൂര്‍ണ്ണനാകാനാഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റുദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെയനുഗമിക്കുക.
22: എന്നാൽ ഈ വചനംകേട്ട് ആ യുവാവു ദുഃഖിതനായി, തിരിച്ചുപോയി; എന്തെന്നാൽ, അവനു വളരെയേറെ സമ്പത്തുണ്ടായിരുന്നു.
23: യേശു ശിഷ്യന്മാരോടരുൾചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാൻ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്, ദുഷ്കരമാണ്.
24: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാളെളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.
25: ശിഷ്യന്മാര്‍ ഇതുകേട്ടു വിസ്മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കുസാധിക്കും?
26: യേശു അവരെനോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇതസാദ്ധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.
27: അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാമുപേക്ഷിച്ചു നിന്നെയനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?
28: യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുതിയ ജീവിതത്തില്‍, മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ലുപവിഷ്ടനാകുമ്പോള്‍, എന്നെയനുഗമിച്ച നിങ്ങള്‍, ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട്, പന്ത്രണ്ടുസിംഹാസനങ്ങളിലിരിക്കും.
29: എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ആർക്കും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയുംചെയ്യും.
30: എന്നാല്‍, മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകും.

ഇരുന്നൂറ്റിയെഴുപത്താറാം ദിവസം: മത്തായി 14 - 16

 

അദ്ധ്യായം 14

സ്നാപകന്റെ ശിരശ്ഛേദം
1: അക്കാലത്ത്, സാമന്തരാജാവായ ഹേറോദേസ് യേശുവിന്റെ കീര്‍ത്തിയെപ്പറ്റിക്കേട്ട്,
2: തന്റെ സേവകന്മാരോടു പറഞ്ഞു: ഇവന്‍ സ്നാപകയോഹന്നാനാണ്. മരിച്ചവരില്‍നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനില്‍ പ്രവര്‍ത്തിക്കുന്നത്.
3: ഹേറോദേസ് യോഹന്നാനെബന്ധിച്ചു കാരാഗൃഹത്തിലടച്ചിരുന്നു. സ്വന്തംസഹോദരനായ പീലിപ്പോസിന്റെ ഭാര്യ, ഹേറോദിയാനിമിത്തമാണ് അവനിതുചെയ്തത്.
4: എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നതു നിയമാനുസൃതമല്ല.
5: ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
6: ഹേറോദേസിന്റെ ജന്മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്സില്‍ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു.
7: തന്മൂലം അവള്‍ ചോദിക്കുന്നതെന്തുംനല്‍കാമെന്നു രാജാവവളോട്, ആണയിട്ടു വാഗ്ദാനംചെയ്തു.
8: അവള്‍ അമ്മയുടെ നിര്‍ബ്ബന്ധത്താൽപ്പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്, ഒരു തളികയില്‍വച്ച് എനിക്കുതരിക.
9: രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അതവള്‍ക്കുനല്കാന്‍ അവനാജ്ഞാപിച്ചു.
10: അവന്‍ കാരാഗൃഹത്തിലാളയച്ച്, യോഹന്നാന്റെ തല വെട്ടിയെടുത്തു.
11: അതൊരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്കി. അവളത് അമ്മയുടെയടുത്തേക്കു കൊണ്ടുപോയി.
12: അവന്റെ ശിഷ്യര്‍ചെന്നു മൃതശരീരമെടുത്തു സംസ്കരിച്ചു. അനന്തരം, അവര്‍പോയി യേശുവിനെ വിവരമറിയിച്ചു.

അഞ്ചപ്പം അയ്യായിരംപേര്‍ക്ക്
13: യേശു ഇതുകേട്ട് അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ക്കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കുപോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളില്‍നിന്നു കരമാർഗ്ഗം അവനെ പിന്തുടര്‍ന്നു.
14: അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയൊരു ജനക്കൂട്ടത്തെക്കണ്ടു. അവരോട് അവനനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി.
15: സായാഹ്നമായപ്പോള്‍ ശിഷ്യന്മാര്‍ അവനെ സമീപിച്ചുപറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരം വൈകിയുമിരിക്കുന്നു. ഗ്രാമങ്ങളില്‍പ്പോയി തങ്ങള്‍ക്കു ഭക്ഷണംവാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക.
16: എന്നാല്‍ യേശു പറഞ്ഞു:
17: അവര്‍ പോകേണ്ടആവശ്യമില്ല; നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാൻ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടുമത്സ്യവുമല്ലാതെ ഞങ്ങൾക്കിവിടെ ഒന്നുമില്ലാ.
18: അപ്പോൾ അവന്‍ പറഞ്ഞു: അത് എന്റെയടുത്തുകൊണ്ടുവരുക.
19: അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയിലിരിക്കാന്‍ കല്പിച്ചശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവുമെടുത്ത്, സ്വര്‍ഗ്ഗത്തിലേക്കുനോക്കി വാഴ്ത്തി, മുറിച്ച്, ശിഷ്യന്മാരെയേല്പിച്ചു. അവരതു ജനങ്ങള്‍ക്കു വിളമ്പി.
20: അവരെല്ലാവരും ഭക്ഷിച്ചുതൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
21: ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്മാരായിരുന്നു.

വെള്ളത്തിനുമീതേ നടക്കുന്നു
22: ജനക്കൂട്ടത്തെപ്പറഞ്ഞുവിടുന്നതിനിടയിൽ, തനിക്കുമുമ്പേ വഞ്ചിയില്‍ക്കയറി, ഉടനേ മറുകരയ്ക്കുപോകാന്‍ അവൻ ശിഷ്യന്മാരെ നിര്‍ബന്ധിച്ചു.
23: അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കുകയറി. സായാഹ്നമായപ്പോഴും അവനവിടെ തനിയേയായിരുന്നു.
24: ഇതിനിടെ, വഞ്ചി കരയില്‍നിന്ന് ഏറെ അകലെയായിക്കഴിഞ്ഞിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെയുലഞ്ഞു.
25: രാത്രിയുടെ നാലാംയാമത്തില്‍, അവന്‍ കടലിനുമീതേ നടന്ന്, അവരുടെയടുത്തേക്കു ചെന്നു.
26: അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയംനിമിത്തം നിലവിളിച്ചു.
27: ഉടനെ അവനവരോടു സംസാരിച്ചു: ധൈര്യത്തോടെയിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ.
28: പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടെ, അങ്ങയുടെ അടുത്തേക്കുവരാന്‍ കല്പിക്കുക. വരൂ, അവന്‍ പറഞ്ഞു.
29: പത്രോസ് വഞ്ചിയില്‍നിന്നിറങ്ങി, വെള്ളത്തിനുമുകളിലൂടെ  നടന്ന്, യേശുവിന്റെയടുത്തേക്കുചെന്നു.
30: എന്നാല്‍, ശക്തമായ കാറ്റുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, എന്നെ രക്ഷിക്കണേ!
31: ഉടനെ യേശു കൈനീട്ടി അവനെപ്പിടിച്ചുകൊണ്ടു ചോദിച്ചു: അല്പവിശ്വാസീ, നീ എന്തുകൊണ്ടു സംശയിച്ചു?
32: അവര്‍ വഞ്ചിയില്‍ക്കയറിയപ്പോള്‍ കാറ്റു ശമിച്ചു.
33: വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെയാരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.

ഗനേസറത്തിലെ അദ്ഭുതങ്ങള്‍
34: അനന്തരം, അവര്‍ അക്കരയ്ക്കുകടന്ന്, ഗനേസറത്ത് പ്രദേശത്തെത്തി.
35: ആ സ്ഥലത്തെ ആളുകൾ അവനെത്തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാമാളയച്ച്, സകലരോഗികളെയും അവന്റെയടുത്തു കൊണ്ടുവന്നു.
36: അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും തൊടട്ടെയെന്ന് അവർ അവനോടു യാചിക്കുകയായിരുന്നു. സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയുംചെയ്തു.


അദ്ധ്യായം 15

പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം
1: അനന്തരം ജറുസലെമില്‍നിന്നു ഫരിസേയരും നിയമജ്ഞരും യേശുവിന്റെ അടുത്തുവന്നുപറഞ്ഞു:
2: നിന്റെ ശിഷ്യന്മാര്‍ പൂര്‍വ്വികരുടെ പാരമ്പര്യംലംഘിക്കുന്നതെന്തുകൊണ്ട്? ഭക്ഷണംകഴിക്കുന്നതിനുമുമ്പ് അവര്‍ കൈകഴുകുന്നില്ലല്ലോ.
3: അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെപേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണംലംഘിക്കുന്നതെന്തുകൊണ്ട്?
4: എന്തെന്നാൽ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ നിന്ദിക്കുന്നവന്‍ മരിക്കണമെന്നു ദൈവം കല്പിച്ചിരിക്കുന്നു.
5: എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ പിതാവിനോടോ മാതാവിനോടോ 'എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടതു ദൈവത്തിനർപ്പിതം' എന്നു പറഞ്ഞാല്‍ പിന്നെയവന്‍ തന്റെ പിതാവിനെ ബഹുമാനിക്കേണ്ടതില്ലാ.
6: ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനം നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു.
7: കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:
8: ഈ ജനം, അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്ന് ഏറെയകലെയാണ്.
9: അവര്‍ മനുഷ്യനിയമങ്ങള്‍ കല്പനകളായിപ്പഠിപ്പിച്ചുകൊണ്ട്, വ്യര്‍ത്ഥമായി എന്നെയാരാധിക്കുന്നു.

ആന്തരികവും ബാഹ്യവുമായ ശുദ്ധി
10: അവന്‍ ജനങ്ങളെ തന്റെയടുത്തു വിളിച്ചുപറഞ്ഞു: നിങ്ങള്‍ കേട്ടുമനസ്സിലാക്കുവിന്‍;
11: വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നുവരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്.
12: അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയെന്നു നീയറിയുന്നുവോ?
13: അവന്‍ മറുപടിപറഞ്ഞു: എന്റെ സ്വര്‍ഗ്ഗീയപിതാവു നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും.
14: അവരെ വിട്ടേക്കൂ; അവര്‍ അന്ധർക്കു വഴികാട്ടികളായ അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍വീഴും.
15: മറുപടിയായി, 
പത്രോസ് അപേക്ഷിച്ചു. ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ.
16: അവന്‍ പറഞ്ഞു: നിങ്ങളിപ്പോഴും ഗ്രഹണശക്തിയില്ലാത്തവരാണോ?
17: വായില്‍പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന് അതു വിസര്‍ജ്ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
18: എന്നാല്‍, വായില്‍നിന്നു വരുന്നതു ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്. അതു മനുഷ്യനെ അശുദ്ധനാക്കുന്നു.
19: കാരണം, ദുശ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, ദൈവദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്.
20: ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. എന്നാൽ, കഴുകാത്തകൈകൊണ്ടു  ഭക്ഷിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല.

കാനാന്‍കാരിയുടെ വിശ്വാസം
21: യേശു അവിടെനിന്നു പുറപ്പെട്ട്, ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലേക്കു പോയി.
22: അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ക്കനിയണമേ! എന്റെ മകളെ പിശാചു കഠിനമായി ബാധിച്ചിരിക്കുന്നു.
23: എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരംപറഞ്ഞില്ല. ശിഷ്യന്മാര്‍വന്ന്, അവനോടഭ്യര്‍ത്ഥിച്ചു: അവളെപ്പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെവന്നു നിലവിളിക്കുന്നല്ലോ.
24: അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെയടുത്തേക്കുമാത്രമാണു ഞാനയയ്ക്കപ്പെട്ടിരിക്കുന്നത്.
25: എന്നാല്‍, അവള്‍ വന്ന്, അവന്റെമുമ്പിൽ, സാഷ്ടാംഗംപ്രണമിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, എന്നെ സഹായിക്കണമേ.
26: അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്തു നായ്ക്കുട്ടികള്‍ക്കെറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല.
27: പക്ഷേ അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കുട്ടികൾപോലും യജമാനന്മാരുടെ മേശയില്‍നിന്നുവീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.
28: യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.

അനേകര്‍ക്കു രോഗശാന്തി
29: യേശു അവിടെനിന്നു പുറപ്പെട്ട്, ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയില്‍ക്കയറി അവിടെയിരുന്നു.
30: അപ്പോൾ വലിയജനക്കൂട്ടം അവന്റെയടുക്കലേക്കു വന്നു. അവരുടെകൂടെയുള്ള മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമകൾ എന്നിവരെയും മറ്റനേകംപേരെയും അവന്റെ പാദത്തിങ്കൽക്കിടത്തി. അവനവരെ സുഖപ്പെടുത്തി.
31: ഊമകൾ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്ചപ്രാപിക്കുന്നതുംകണ്ട്, ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.

ഏഴപ്പം നാലായിരംപേർക്ക് 
32: പിന്നീട്, യേശു തന്റെ ശിഷ്യന്മാരെ അടുക്കലേക്കുവിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്കനുകമ്പതോന്നുന്നു. എന്തെന്നാൽ, മൂന്നുദിവസമായി അവര്‍ എന്നോടുകൂടെയാണ്; അവര്‍ക്കു ഭക്ഷിക്കാനൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നുവീഴാനിടയുള്ളതിനാല്‍ ആഹാരംനല്‍കാതെ അവരെ പറഞ്ഞയയ്ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല.
33: ശിഷ്യന്മാര്‍ ചോദിച്ചു: ഇത്രവലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍വേണ്ടത്ര അപ്പം, ഈ മരുഭൂമിയില്‍ നമുക്കെവിടെനിന്നു കിട്ടും?
34: യേശു അവരോടു ചോദിച്ചു: നിങ്ങളുടെപക്കല്‍ എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്സ്യവുമുണ്ട്.
35: ജനക്കൂട്ടത്തോടു നിലത്തിരിക്കാനാജ്ഞാപിച്ചിട്ട്,
36: അവന്‍ ഏഴപ്പവും മത്സ്യവുമെടുത്ത് കൃതജ്ഞതാസ്‌തോത്രംചെയ്ത്, മുറിച്ചു ശിഷ്യന്മാർക്കു കൊടുത്തു. ശിഷ്യന്മാരാകട്ടെ, ജനക്കൂട്ടത്തിനു വിളമ്പി. അവര്‍ ഭക്ഷിച്ചുതൃപ്തരായി.
37: ബാക്കിവന്ന കഷണങ്ങള്‍, ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
38: ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ നാലായിരം പുരുഷന്മാരായിരുന്നു.
39: ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്, അവന്‍ വഞ്ചിയില്‍ക്കയറി മഗദാന്‍ പ്രദേശത്തേക്കു പോയി.

അദ്ധ്യായം 16

കാലത്തിന്റെ അടയാളങ്ങള്‍
1: അനന്തരം, ഫരിസേയരും സദ്ദുക്കായരും അവനെപ്പരീക്ഷിക്കാന്‍ അടുക്കലെത്തി. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരടയാളം തങ്ങളെക്കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.
2: അവന്‍ മറുപടി പറഞ്ഞു: വൈകുന്നേരമാകുമ്പോൾ നിങ്ങള്‍ പറയുന്നു, നല്ല കാലാവസ്ഥയായിരിക്കും. കാരണം, ആകാശംചെമന്നിരിക്കുന്നു; 
3: എന്നാൽ, പ്രഭാതത്തിൽ നിങ്ങള്‍ പറയുന്നു: 
 ഇന്നു കാറ്റും കോളുമുണ്ടാകും. കാരണം, ആകാശം ചെമന്നുമൂടിയിരിക്കുന്നു; ആകാശത്തിന്റെ ഭാവഭേദങ്ങള്‍ വിവേചിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍, കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലേ?
4: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളമന്വേഷിക്കുന്നു. യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. അനന്തരമവന്‍ അവരെവിട്ടുപോയി.

ഫരിസേയരുടെയും സദ്ദുക്കായരുടെയും പുളിമാവ്
5: പിന്നീട്, മറുകരയിലേക്കു പോകുമ്പോള്‍ അപ്പമെടുക്കാന്‍ ശിഷ്യന്മാര്‍ മറന്നിരുന്നു.
6: യേശു പറഞ്ഞു: ഫരിസേയരുടെയും സദ്ദുക്കായരുടെയും പുളിമാവിനെ 
ശ്രദ്ധയോടെ സൂക്ഷിച്ചുകൊള്ളുവിന്‍.
7: നാം അപ്പമൊന്നും എടുക്കാത്തതുകൊണ്ടായിരിക്കാമെന്ന് അവര്‍ പരസ്പരം പറഞ്ഞു.
8: യേശു ഇതറിഞ്ഞ് അവരോടുചോദിച്ചു: അല്പവിശ്വാസികളേ, അപ്പമില്ലാത്തതിനെപ്പറ്റി നിങ്ങള്‍ പരസ്പരം സംസാരിക്കുന്നതെന്തിന്?
9: നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ? അയ്യായിരംപേരുടെ അഞ്ചപ്പം നിങ്ങളോര്‍മ്മിക്കുന്നില്ലേ? എത്രകുട്ട അപ്പക്കഷണങ്ങള്‍ നിങ്ങള്‍ ശേഖരിച്ചു?
10: നാലായിരംപേരുടെ ഏഴപ്പവും നിങ്ങളോര്‍മ്മിക്കുന്നില്ലേ? അന്ന് എത്രകുട്ടകളാണു നിങ്ങള്‍ നിറച്ചത്?
11: ഞാന്‍ അപ്പത്തെപ്പറ്റിയല്ല സംസാരിച്ചതെന്നു നിങ്ങള്‍ മനസ്സിലാക്കാത്തതെന്തുകൊണ്ട്? ഫരിസേയരുടെയും സദ്ദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍.
12: അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദ്ദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണു സൂക്ഷിച്ചുകൊള്ളാന്‍ അവന്‍ അരുൾചെയ്തതെന്ന് അവര്‍ക്കപ്പോള്‍ മനസ്സിലായി.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം
13:കേസറിയാഫിലിപ്പിപ്രദേശത്തെത്തിയപ്പോള്‍, 
യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ്, ആളുകൾപറയുന്നത്?
14: അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു.
15: അവനവരോടു ചോദിച്ചു: എന്നാല്‍, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്?
16: ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവയ്ക്കുന്നദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.
17: യേശു അവനോടരുൾചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ അനുഗൃഹീതൻ! എന്തെന്നാൽ,മാംസവും രക്തവുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്കിതു വെളിപ്പെടുത്തിത്തന്നത്.
18: ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ പണിയും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
19: സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
20: അനന്തരം, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്ന്, അവൻ ശിഷ്യന്മാരോടു കല്പിച്ചു.

പീഡാനുഭവവും ഉത്ഥാനവും - ഒന്നാംപ്രവചനം
21: അപ്പോള്‍മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരില്‍നിന്നും പ്രധാനപുരോഹിതന്മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചുതുടങ്ങി.
22: പത്രോസ് അവനെ മാറ്റിനിറുത്തി തടസ്സംപറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു ഭവിക്കാതിരിക്കട്ടെ.
23: യേശുതിരിഞ്ഞു പത്രോസിനോടു പറഞ്ഞു: സാത്താനേ, നീ എന്റെ പിന്നിലേക്കു പോകൂ, നീയെനിക്കു തടസ്സമാണ്. കാരണം. നീ ചിന്തിക്കുന്നത് ദൈവികകാര്യങ്ങളല്ല, മാനുഷികകാര്യങ്ങളാണ്.
24: അനന്തരം, യേശു ശിഷ്യന്മാരോടരുൾചെയ്തു: ആരെങ്കിലും എന്റെ പിന്നാലെവരാൻ ആഗ്രഹിക്കുന്നെങ്കില്‍, അവന്‍ സ്വയം പരിത്യജിച്ചു തന്റെ കുരിശെടുത്ത് എന്നെയനുഗമിക്കട്ടെ.
25: എന്തെന്നാൽ, സ്വന്തം ജീവന്‍ രക്ഷിക്കുവാനാഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വന്തംജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവനതു കണ്ടെത്തും.
26: ഒരുവന്‍ ലോകംമുഴുവന്‍നേടിയാലും സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാല്‍ അവനെന്തുപ്രയോജനം? കാരണം, ഒരുവന്‍ സ്വന്തം ജീവനുപകരമായി എന്തുകൊടുക്കും?
27: മനുഷ്യപുത്രന്‍, തന്റെ
 പിതാവിന്റെ മഹത്വത്തില്‍ ദൂതന്മാരോടുകൂടെ വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലംനല്കും.
28: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍വരുന്നതു ദര്‍ശിക്കുന്നതിനുമുമ്പ് ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലാ.

ഇരുന്നൂറ്റിയെഴുപത്തിയഞ്ചാം ദിവസം: മത്തായി 12 - 13


അദ്ധ്യായം 12

സാബത്തിനെക്കുറിച്ചു വിവാദം
1: അക്കാലത്ത്, ഒരു സാബത്തില്‍, യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ അവന്റെ ശിഷ്യന്മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍പറിച്ചു തിന്നാന്‍തുടങ്ങി.
2: ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ,  നിന്റെ ശിഷ്യന്മാര്‍ 
സാബത്തില്‍ നിഷിദ്ധമായതുചെയ്യുന്നു.
3: അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണുചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
4: അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ തനിക്കോ സഹചരന്മാര്‍ക്കോ ഭക്ഷിക്കാനനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ?
5: അല്ലെങ്കില്‍, സാബത്തുദിവസം ദേവാലയത്തിലെ പുരോഹിതന്മാര്‍ സാബത്തുലംഘിക്കുകയും അതേസമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ?
6: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്ഠമായതിവിടെയുണ്ട്.
7: ബലിയല്ല, കരുണയാണു ഞാനാഗ്രഹിക്കുന്നത്, എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റംവിധിക്കുമായിരുന്നില്ല.
8: എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

സാബത്തില്‍ രോഗശാന്തിനല്കുന്നു
9: അനന്തരം, യേശു അവിടെനിന്നു യാത്രതിരിച്ച്, അവരുടെ സിനഗോഗിലെത്തി.
10: അവിടെ, കൈശോഷിച്ച ഒരുവനുണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ, അവരവനോടു ചോദിച്ചു: സാബത്തില്‍ രോഗശാന്തിനല്കുന്നത് അനുവദനീയമാണോ?
11: അവന്‍ പറഞ്ഞു: നിങ്ങളിലാരുണ്ട്, തന്റെ ആട് സാബത്തില്‍ കുഴിയില്‍വീണാല്‍ പിടിച്ചുകയറ്റാത്തതായി?
12: ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്‍! അതിനാല്‍, സാബത്തില്‍ നന്മചെയ്യുന്നത്, അനുവദനീയമാണ്.
13: അനന്തരം, അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈനീട്ടി. ഉടനെ അതു സുഖംപ്രാപിക്കപ്പെട്ട്, മറ്റേക്കൈപോലെയായി.
14: ഫരിസേയരാകട്ടെ, അവിടെനിന്നുപോയി, അവനെ നശിപ്പിക്കേണ്ടതെങ്ങനെയെന്നു കൂടിയാലോചനനടത്തി.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടദാസന്‍
15: ഇതു മനസ്സിലാക്കിയ യേശു അവിടെനിന്നു പിന്‍വാങ്ങി. അനേകംപേര്‍ അവനെയനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി.
16: തന്നെ പരസ്യപ്പെടുത്തുന്നതിൽനിന്ന്, അവനവരെ വിലക്കി. അവനവരോടു കല്പിച്ചു.
17: ഇത്, ഏശയ്യാപ്രവാചകന്‍വഴി അരുൾചെയ്യപ്പെട്ടതു പൂര്‍ത്തിയാകാനാണ്:
18: ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ ആത്മാവുപ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാനവന്റെമേല്‍ എന്റെ ആത്മാവിനെ
യയ്ക്കും;
19: അവന്‍ വിജാതീയരെ ന്യായവിധിയറിയിക്കും. അവന്‍ തര്‍ക്കിക്കുകയോ ഒച്ചവയ്ക്കുകയോ ഇല്ല; തെരുവീഥികളില്‍ അവന്റെ ശബ്ദം, ആരും കേള്‍ക്കുകയില്ല.
20: നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവന്‍ ചതഞ്ഞഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞതിരി കെടുത്തുകയില്ല.
21: അവന്റെ നാമത്തില്‍ വിജാതീയര്‍ പ്രത്യാശവയ്ക്കും.

യേശുവും ബേല്‍സെബൂലും
22: അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവര്‍ യേശുവിന്റെയടുത്തു കൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്തു.
23: ജനക്കൂട്ടമെല്ലാം അദ്ഭുതപ്പെട്ടു ചോദിച്ചുകൊണ്ടിരുന്നു: ഇവനായിരിക്കുമോ ദാവീദിന്റെ പുത്രന്‍?
24: എന്നാല്‍, ഇതുകേട്ടപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: ഇവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടുതന്നെയാണു പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.
25: അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്ക്കുകയില്ല.
26: സാത്താന്‍ സാത്താനെ ബഹിഷ്കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; അങ്ങനെയെങ്കിൽ അവന്റെ രാജ്യമെങ്ങനെ നിലനില്ക്കും?
27: ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍, നിങ്ങളുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട്, അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും.
28: എന്നാല്‍, ദൈവാത്മാവിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയടുത്തെത്തിയിരിക്കുന്നു.
29: അഥവാ, ശക്തനായ ഒരു മനുഷ്യന്റെ ഭവനത്തില്‍പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ചചെയ്യാന്‍ ആദ്യംതന്നെ അവനെ ബന്ധിക്കാതെ സാധിക്കുമോ? ബന്ധിച്ചാല്‍ കവര്‍ച്ചചെയ്യാന്‍കഴിയും.
30: എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.
31: അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല.
32: മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അതു ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.
33: ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. കാരണം, ഫലത്തില്‍നിന്നാണു വൃക്ഷത്തെ മനസ്സിലാക്കുന്നത്.
34: അണലിസന്തതികളേ! ദുഷ്ടരായിരിക്കെ, നല്ലകാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെകഴിയും? ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
35: നല്ല മനുഷ്യന്‍ നന്മയുടെ ശേഖരത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തിന്മയുടെ 
ശേഖരത്തില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു.
36: ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
37: കാരണം, നിന്റെ വാക്കുകളാല്‍ നീ നീതിമത്കരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ത്തന്നെ, നീ കുറ്റംവിധിക്കപ്പെടുകയുംചെയ്യും.

യോനാപ്രവാചകന്റെ അടയാളം
38: അപ്പോള്‍, 
ചിലനിയമജ്ഞരും ഫരിസേയരും അവനോടുപറഞ്ഞു: ഗുരോ, നിന്നില്‍നിന്ന് ഒരടയാളംകാണാന്‍ ഞങ്ങളാഗ്രഹിക്കുന്നു.
39: അവന്‍ മറുപടി പറഞ്ഞു: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളമന്വേഷിക്കുന്നു.
40: യോനാപ്രവാചകന്റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്കപ്പെടുകയില്ല. യോനാ, മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ക്കിടന്നപോലെ മനുഷ്യപുത്രനും മൂന്നുരാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും.
41: നിനെവേനിവാസികള്‍, വിധിദിവസം ഈ തലമുറയോടൊത്തെഴുന്നേറ്റ്, ഇതിനെ കുറ്റംവിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗംകേട്ട്, അവരനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!
42: ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊത്ത് ഉയിര്‍ത്തെഴുന്നേൽക്കുകയും ഇതിനെ കുറ്റംവിധിക്കുകയുംചെയ്യും. എന്തെന്നാല്‍, സോളമന്റെ വിജ്ഞാനംശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു വന്നെത്തി. ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍!

അശുദ്ധാരൂപി തിരിച്ചുവരുന്നു
43: അശുദ്ധാരൂപി ഒരു മനുഷ്യനെവിട്ടുപോകുമ്പോള്‍ അത്, ആശ്വാസംതേടി, വരണ്ടസ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോളതു പറയുന്നു:
44: ഞാനിറങ്ങിപ്പോന്ന എന്റെ താമസസ്ഥലത്തേക്കു തിരിച്ചുചെല്ലും. മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു.
45: അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ
രൂപികളെക്കൂടെ തന്നോടൊത്തുകൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി, ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ദുഷിച്ചതലമുറയ്ക്കും ഇതുതന്നെയായിരിക്കും സ്ഥിതി.

യേശുവിന്റെ അമ്മയും സഹോദരരും
46: അവന്‍ തുടർന്ന്, ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാനാഗ്രഹിച്ചു പുറത്തുനിന്നിരുന്നു.
47: ഒരുവന്‍ അവനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാനാഗ്രഹിച്ച്, പുറത്തുനില്‍ക്കുന്നു.
48: യേശു അവനോടു പറഞ്ഞു: ആരാണെന്റെയമ്മ? ആരാണെന്റെ സഹോദരര്‍?
49: തന്റെ ശിഷ്യരുടെനേരേ കൈനീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും.
50: സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഹിതംനിറവേറ്റുന്നവനാരോ, അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.

അദ്ധ്യായം 13

വിതക്കാരന്റെ ഉപമ
1: ആ ദിവസം യേശു വീട്ടില്‍നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്തിരുന്നു.
2: വലിയ ജനക്കൂട്ടം അവന്റെ ചുറ്റുംകൂടി. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറിയിരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തുനിന്നു.
3: അപ്പോളവന്‍ ഏറെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: ഇതാ, വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.
4: അവന്‍ വിതച്ചപ്പോള്‍, കുറേവിത്തുകൾ വഴിയരികില്‍ വീണു. പക്ഷികള്‍ വന്ന്, അവ തിന്നുകളഞ്ഞു.
5: എന്നാൽ ചിലതു മണ്ണധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് താഴ്ചയില്ലാതിരുന്നതിനാല്‍ പെട്ടെന്നു മുളച്ചുപൊങ്ങി.
6: സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു.
7: വേറെചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്, അതിനെ ഞെരുക്കിക്കളഞ്ഞു.
8: മറ്റുചിലതാകട്ടെ, നല്ല നിലത്തു വീണു. അവ, നൂറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും വിളവുനല്കി.
9: ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമകളുടെ ഉദ്ദേശ്യം
10: അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: എന്തുകൊണ്ടാണ്, നീയവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്?
11: അവന്‍ മറുപടി പറഞ്ഞു: 
നിങ്ങള്‍ക്കാണു സ്വര്‍ഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങളറിയാൻ നല്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കാകട്ടെ, നല്കപ്പെട്ടിട്ടില്ലാ.
12: കാരണം, ഉള്ളവനു നല്കപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയുംചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലുമെടുക്കപ്പെടും.
13: അതുകൊണ്ടാണ്, ഞാനവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്. എന്തെന്നാൽ അവർ കാണുന്നെങ്കിലും കാണുന്നില്ല, കേൾക്കുന്നെങ്കിലും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.
14: ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.
15: കാരണം, അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാനവരെ സുഖപ്പെടുത്തുകയും അസാദ്ധ്യമാകുംവിധം ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ്, അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
16: എന്നാൽ, നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു.
17: കാരണം, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍കാണുന്നവ കാണാനാഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍കേള്‍ക്കുന്നവ കേള്‍ക്കാനാഗ്രഹിച്ചു, എങ്കിലും കേട്ടില്ല.

വിതക്കാരന്റെ ഉപമ വിശദീകരിക്കുന്നു
18: ആകയാൽ, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍
19: ഒരുവൻ രാജ്യത്തിന്റെ വചനം കേട്ടു മനസ്സിലാക്കാതിരിക്കുമ്പോൾ, 
 ദുഷ്ടന്‍വന്ന്, അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത്, അപഹരിക്കുന്നു. ഇതാണ് വഴിയരികില്‍വീണ വിത്ത്.
20: പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്താകട്ടെ,
 വചനം കേട്ട്, ഉടനെ സസന്തോഷം സ്വീകരിക്കുന്നവനാണ്. 
21: എന്നാൽ, തന്നില്‍ വേരില്ലാത്തതിനാല്‍ അല്പനേരംമാത്രംനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ അവൻ തത്ക്ഷണം ഇടറിപ്പോകുന്നു.
22: മറ്റൊരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലോകത്തിന്റെ ഉത്കണ്ഠയും ധനത്തിന്റെ ആകര്‍ഷകത്വവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാകുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍വീണ വിത്ത്.
23: എന്നാൽ, വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ലനിലത്തുവീണ വിത്ത്. അവന്‍ നിശ്ചയമായും ഫലംപുറപ്പെടുവിക്കുന്നു. ചിലപ്പോൾ നൂറുമേനിയും അറുപതുമേനിയും, മറ്റുചിലപ്പോൾ മുപ്പതുമേനിയും 

കളകളുടെ ഉപമ
24: 
 അവനവരോടു മറ്റൊരുപമ പറഞ്ഞു: തന്റെ വയലില്‍ നല്ല വിത്തുവിതയ്ക്കുന്ന മനുഷ്യനോടു സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം.
25: ആളുകളുറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കളവിതച്ചിട്ടു കടന്നുകളഞ്ഞു.
26: ചെടികള്‍ വളര്‍ന്നുകതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു.
27: വേലക്കാര്‍ചെന്നു വീട്ടുടമസ്ഥനോടു ചോദിച്ചു: യജമാനനേ, നീ വയലില്‍, നല്ലവിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായതെവിടെനിന്ന്?
28: അവന്‍ പറഞ്ഞു: ശത്രുവായ ഒരു മനുഷ്യനാണ്, ഇതുചെയ്തത്. വേലക്കാര്‍ ചോദിച്ചു: അതിനാൽ, ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടണമെന്നു നീയാഗ്രഹിക്കുന്നുവോ?
29: അവന്‍ പറഞ്ഞു: ഇല്ലാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
30: കൊയ്ത്തുവരെ അവ ഒരുമിച്ചുവളരാൻ അനുവദിക്കുക. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടുപറയും: ആദ്യമേ കളകള്‍ശേഖരിച്ച്, തീയില്‍ച്ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ ശേഖരിക്കുവിന്‍.

കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ
31: 
അവനവരോടു വേറൊരുപമ പറഞ്ഞു: സ്വര്‍ഗ്ഗരാജ്യം ഒരുവന്‍ വയലില്‍പാകിയ കടുകുമണിക്കു സദൃശം.
32: അത്, എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്; എന്നാല്‍, വളര്‍ന്നുകഴിയുമ്പോള്‍ അതു മറ്റുചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന്, അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍തക്കവിധം മരമായിത്തീരുന്നു.
33: മറ്റൊരുപമ അവനവരോടരുൾ
ചെയ്തു: മൂന്നളവുമാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീചേര്‍ത്ത പുളിമാവിനു സദൃശമാണു സ്വര്‍ഗ്ഗരാജ്യം.
34: ഇവയെല്ലാം ഉപമകള്‍വഴിയാണ് 
യേശു ജനക്കൂട്ടത്തോടു പറഞ്ഞത്. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നുമവരോടു പറഞ്ഞിരുന്നില്ല.
35: ഞാന്‍ ഉപമകള്‍വഴി സംസാരിക്കും, ലോകസ്ഥാപനംമുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ വെളിപ്പെടുത്തുമെന്ന്, പ്രവാചകനിലൂടെ പറയപ്പെട്ടതു പൂര്‍ത്തിയാകാനായിരുന്നു ഇത്.

കളകളുടെ ഉപമ - വിശദീകരണം
36: പിന്നീട്,
 അവന്‍ ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്, വീട്ടിലേക്കുവന്നു. ശിഷ്യന്മാര്‍ അവന്റെയടുത്തുവന്നു പറഞ്ഞു: വയലിലെ കളകളെസംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും!
37: അവന്‍ മറുപടിപറഞ്ഞു: നല്ലവിത്തുവിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്.
38: വയല്‍, ലോകവും നല്ലവിത്ത്, രാജ്യത്തിന്റെ പുത്രന്മാരും കളകള്‍, ദുഷ്ടന്റെ പുത്രന്മാരുമാണ്.
39: അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തു യുഗാന്തമാണ്; കൊയ്ത്തുകാര്‍ ദൈവദൂതന്മാരും.
40: കളകള്‍ശേഖരിച്ച്, അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെയായിരിക്കും യുഗാന്തത്തിലും.
41: മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും അനീതിപ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി, 
42: അഗ്നികുണ്ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
43: അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

നിധിയുടെയും രത്നത്തിന്റെയും വലയുടെയും ഉപമകള്‍
44: സ്വര്‍ഗ്ഗരാജ്യം, വയലില്‍ ഒളിഞ്ഞി രിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്ന മനുഷ്യന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെപോയി തനിക്കുള്ളതെല്ലാം വിറ്റ്, ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.
45: വീണ്ടും, സ്വര്‍ഗ്ഗരാജ്യം നല്ല രത്നങ്ങള്‍തേടുന്ന വ്യാപാരിക്കുതുല്യം.
46: അവന്‍ വിലയേറിയൊരു രത്നംകണ്ടെത്തുമ്പോള്‍, പോയി, തനിക്കുള്ളതെല്ലാംവിറ്റ്, അതു വാങ്ങുന്നു.
47: സ്വര്‍ഗ്ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയുംശേഖരിക്കാന്‍ കടലിലെറിയപ്പെട്ട വലയ്ക്കുതുല്യം.
48: വലനിറഞ്ഞപ്പോള്‍ അവരതു കരയ്ക്കു വലിച്ചുകയറ്റി. അവര്‍ അവിടെയിരുന്ന്, നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ശേഖരിക്കുകയും ചീത്തമത്സ്യങ്ങള്‍ പുറത്തേക്കെറിയുകയുംചെയ്തു.
49: യുഗാന്തത്തിലും ഇതുപോലെയായിരിക്കും. ദൈവദൂതന്മാര്‍ പുറപ്പെട്ടുചെന്ന്, ദുഷ്ടന്മാരെ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും.
50: അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും.
51: നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? അവന്‍ ചോദിച്ചു. ഉവ്വ്, അവര്‍ പറഞ്ഞു.
52: അവനവരോടു പറഞ്ഞു: അതിനാൽ, സ്വര്‍ഗ്ഗരാജ്യത്തിന്റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യനാകുന്നു.

സ്വന്തംനാട്ടില്‍ അവഗണിക്കപ്പെടുന്നു
53: അങ്ങനെ, യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചപ്പോൾ അവിടെനിന്നു പുറപ്പെട്ട്,
54: സ്വദേശത്തുവന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയുമെവിടെനിന്ന്?
55: ഇവന്‍ ആ തച്ചന്റെ മകനല്ലേ? ഇവന്റെ അമ്മ, മറിയം എന്നുവിളിക്കപ്പെടുന്നവളല്ലേ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്‍?
56: ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാമെവിടെനിന്ന്?
57: അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല.
58: അവരുടെ അവിശ്വാസംനിമിത്തം, അവനവിടെ കൂടുതൽ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല.