അദ്ധ്യായം 13
1: യൊവാക്കിം എന്നൊരുവന്‍ ബാബിലോണില്‍ ജീവിച്ചിരുന്നു.
2: ഹില്‍ക്കിയായുടെ മകളും അതീവസുന്ദരിയും ദൈവഭക്തയുമായ സൂസന്നയെ അവന്‍ വിവാഹംചെയ്തു.
3: അവളുടെ മാതാപിതാക്കന്മാര്‍ നീതിനിഷ്ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ചു്, അവര്‍ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
4: യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടുചേര്‍ന്നു് അവനു വിസ്തൃതമായ ഒരുദ്യാനമുണ്ടായിരുന്നു; അവന്‍ എല്ലാവരെയുംകാള്‍ ആദരണീയനായിരുന്നതിനാല്‍ യഹൂദര്‍ അവനെ കാണാന്‍വരുക പതിവായിരുന്നു.
5: അക്കൊല്ലം ജനത്തിന്റെയിടയില്‍നിന്നു രണ്ടു ശ്രേഷ്ഠന്മാര്‍ ന്യായാധിപന്മാരായി നിയമിക്കപ്പെട്ടു. അവരെപ്പറ്റി കര്‍ത്താവു് അരുളിച്ചെയ്തിരുന്നു: ബാബിലോണില്‍നിന്നു ജനത്തെ ഭരിക്കേണ്ടവരും ന്യായാധിപന്മാരുമായ ശ്രേഷ്ഠന്മാരില്‍നിന്നു് അകൃത്യം പുറപ്പെട്ടു.
6: ഇവര്‍ കൂടെക്കൂടെ യൊവാക്കിമിന്റെ വീട്ടില്‍ പോയിരുന്നു. വ്യവഹാരങ്ങളുള്ളവര്‍ അവരെ സമീപിക്കുമായിരുന്നു.
7: ഉച്ചയ്ക്ക് ആളുകള്‍ പിരിഞ്ഞുപോയതിനുശേഷം, സൂസന്ന ഭര്‍ത്താവിന്റെ ഉദ്യാനത്തില്‍ ഉലാത്താന്‍പോകും.
8: എല്ലാ ദിവസവും അവളെ ഈ രണ്ടുശ്രേഷ്ഠന്മാരും കാണാറുണ്ടു്. അവര്‍ക്കു് അവളിലഭിലാഷം ജനിച്ചു.
9: അവര്‍ വിവേകശൂന്യരായി ദൈവവിചാരവും ധര്‍മ്മബോധവും കൈവെടിഞ്ഞു.
10: അവളോടുള്ള അത്യാസക്തി അവര്‍ ഇരുവരെയും കീഴടക്കി; പക്ഷേ, തങ്ങളുടെ മനോവ്യഥ അവര്‍ പരസ്പരം പറഞ്ഞില്ല;
11: അവളെ പ്രാപിക്കാനുള്ള ആസക്തി വെളിപ്പെടുത്താന്‍ അവര്‍ ലജ്ജിച്ചു.
12: എന്നാല്‍, ദിനംതോറും അവരവളെ നോക്കിക്കൊണ്ടിരുന്നു.
13: അവരന്യോന്യം പറഞ്ഞു: ഭക്ഷണസമയമായി. നമുക്കു വീട്ടിലേക്കു പോകാം. പുറത്തിറങ്ങിയ അവര്‍ രണ്ടുവഴിക്കുപോയി.
14: എന്നാല്‍ മടങ്ങിവന്നു്, അവര്‍ വീണ്ടും കണ്ടുമുട്ടി. ഇരുവരും കാരണംപറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍, അവര്‍ തങ്ങളുടെ അഭിലാഷം പരസ്പരം വെളിപ്പെടുത്തി. അവളെ തനിച്ചു കണ്ടുമുട്ടാവുന്ന ഒരു സമയം അവര്‍ പറഞ്ഞൊത്തു.
15: അവര്‍ തക്കം നോക്കിയിരിക്കവേ, പതിവുപോലെ, അവള്‍ രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തില്‍ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ടു് അവള്‍ കുളിക്കാനൊരുങ്ങി.
16: ഒളിച്ചുനിന്നു നോക്കിയിരുന്ന ആ രണ്ടു ശ്രേഷ്ഠന്മാരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.
17: അവള്‍ തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാന്‍ എണ്ണയും ലേപനങ്ങളും കൊണ്ടുവരുവിന്‍.
18: വാതിലടയ്ക്കുവിന്‍. അതനുസരിച്ചു്, അവര്‍ വാതിലടച്ചിട്ടു്, തങ്ങളോടാവശ്യപ്പെട്ടവ കൊണ്ടുവരാന്‍ പിന്‍വാതിലിലൂടെ പോയി. ഒളിച്ചുനിന്ന ശ്രേഷ്ഠന്മാരെ അവര്‍ കണ്ടില്ല.
19: തോഴിമാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആ രണ്ടുശ്രേഷ്ഠന്മാര്‍ അവളുടെയടുത്തു് ഓടിയെത്തിപ്പറഞ്ഞു:
20: ഇതാ, ഉദ്യാനകവാടങ്ങളടച്ചിരിക്കുന്നു; ആരും നമ്മെക്കാണുന്നില്ല; ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു. അതുകൊണ്ടു്, നീ മടികൂടാതെ ഞങ്ങളോടൊത്തു ശയിക്കുക.
21: നീ വിസമ്മതിച്ചാല്‍, നിന്റെകൂടെ ഒരു യുവാവുണ്ടായിരുന്നതുകൊണ്ടാണു തോഴിമാരെ നീ പറഞ്ഞയച്ചതെന്നു്, ഞങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തും.
22: സൂസന്ന നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എല്ലാത്തരത്തിലും ഞാന്‍ അകപ്പെട്ടു. ഞാന്‍ സമ്മതിച്ചാല്‍, അതെന്റെ മരണമാണു്. സമ്മതിച്ചില്ലെങ്കില്‍, നിങ്ങളുടെ കൈയില്‍നിന്നു് രക്ഷപെടുകയില്ല.
23: കര്‍ത്താവിന്റെമുമ്പില്‍ പാപംചെയ്യുന്നതിനെക്കാള്‍ നിങ്ങള്‍ക്കു വഴങ്ങാതെ നിങ്ങളുടെ പിടിയില്‍പ്പെടുന്നതാണു ഞാനിഷ്ടപ്പെടുന്നതു്.
24: സൂസന്ന ഉച്ചത്തില്‍ നിലവിളിച്ചു. ആ ശ്രേഷ്ഠന്മാര്‍ അവള്‍ക്കെതിരേ അട്ടഹസിച്ചു.
25: അവരിലൊരാള്‍ ഓടിച്ചെന്നു്, ഉദ്യാനവാതില്‍ തുറന്നു.
26: ഉദ്യാനത്തില്‍നിന്നു് അട്ടഹാസംകേട്ടപ്പോള്‍ സൂസന്നയ്ക്ക് എന്താണു സംഭവിച്ചതെന്നറിയാന്‍ വീട്ടിലെ വേലക്കാരെല്ലാവരും ഉദ്യാനത്തിലെ പിന്‍വാതിലിലൂടെ ഓടിക്കൂടി.
27: ശ്രേഷ്ഠന്മാര്‍ പറഞ്ഞ കഥകേട്ടു വേലക്കാര്‍ അത്യന്തം ലജ്ജിച്ചു; ഇത്തരത്തിലൊന്നും ഒരിക്കലും സൂസന്നയെപ്പറ്റി അവര്‍ കേട്ടിരുന്നില്ല.
28: അടുത്തദിവസം, അവളുടെ ഭര്‍ത്താവായ യൊവാക്കിമിന്റെ വീട്ടില്‍ ആളുകള്‍കൂടിയപ്പോള്‍, സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി ആ രണ്ടുശ്രേഷ്ഠന്മാരും എത്തിച്ചേര്‍ന്നു.
29: അവര്‍ ജനത്തോടു പറഞ്ഞു: ഹില്‍ക്കിയായുടെ മകളും യൊവാക്കിമിന്റെ ഭാര്യയുമായ സൂസന്നയെ കൊണ്ടുവരുവിന്‍.
30: അവര്‍, അവളെക്കൊണ്ടുവന്നു. തന്റെ മാതാപിതാക്കന്മാരോടും കുട്ടികളോടും ബന്ധുക്കളോടുംകൂടെയാണു് അവള്‍ വന്നതു്.
31: സൂസന്ന, സംസ്കൃതചിത്തയും സുന്ദരിയുമായിരുന്നു.
32: അവളുടെ സൗന്ദര്യമാസ്വദിക്കാന്‍വേണ്ടി മൂടുപടംമാറ്റാന്‍ ആ ദുഷ്ടന്മാരാജ്ഞാപിച്ചു.
33: അവളുടെ കുടുംബാംഗങ്ങളും കൂട്ടുകാരും അവളെക്കണ്ട എല്ലാവരും കരഞ്ഞു.
34: അപ്പോള്‍ ആ രണ്ടുശ്രേഷ്ഠന്മാര്‍ ജനമദ്ധ്യേ എഴുന്നേറ്റുനിന്നു് അവളുടെ തലയില്‍ കരങ്ങള്‍വച്ചു.
35: അവള്‍ കരഞ്ഞുകൊണ്ടു സ്വര്‍ഗ്ഗത്തിലേക്കു ദൃഷ്ടികളുയര്‍ത്തി; അവള്‍ കര്‍ത്താവില്‍ ആശ്രയമര്‍പ്പിച്ചു.
36: ശ്രേഷ്ഠന്മാര്‍ പറഞ്ഞു: ഞങ്ങള്‍ തനിച്ചു് ഉദ്യാനത്തില്‍ നടക്കുമ്പോള്‍, ഇവള്‍ രണ്ടു തോഴിമാരോടൊപ്പം വരുകയും ഉദ്യാനവാതിലടച്ചതിനുശേഷം തോഴിമാരെ പറഞ്ഞുവിടുകയുംചെയ്തു.
37: അപ്പോള്‍ അവിടെ ഒളിച്ചിരുന്ന ഒരു യുവാവു വന്നു്, ഇവളോടുകൂടെ ശയിച്ചു.
38: ഞങ്ങള്‍ ഉദ്യാനത്തില്‍ ഒരു കോണിലായിരുന്നു; ഈ ദുഷ്ടത കണ്ടു് ഞങ്ങള്‍ ഓടിച്ചെന്നു.
39: അവര്‍ ആലിംഗനംചെയ്യുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ ഞങ്ങളെക്കാള്‍ ശക്തനായിരുന്നതിനാല്‍, ഞങ്ങള്‍ക്കവനെ പിടിക്കാന്‍ കഴിഞ്ഞില്ല; അവന്‍ വാതില്‍തുറന്നു് ഓടിമറഞ്ഞു.
40: അതുകൊണ്ടു്, ഞങ്ങള്‍ ഇവളെ പിടിച്ചു്, അവനാരാണെന്നു ചോദിച്ചു; അവള്‍ പറഞ്ഞില്ല. ഇതു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
41: കൂടിയിരുന്നവര്‍ അവരെ വിശ്വസിച്ചു; കാരണം, അവര്‍ ജനത്തിന്റെ ശ്രേഷ്ഠന്മാരും ന്യായാധിപന്മാരുമായിരുന്നു; അവരവളെ മരണത്തിനു വിധിച്ചു.
42: അപ്പോള്‍ സൂസന്ന അത്യുച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനേ, വസ്തുക്കള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അവയെ അറിയുന്നവനേ,
43: ഇവര്‍ എനിക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞെന്നു് അങ്ങറിയുന്നുവല്ലോ. ഞാനിതാ മരിക്കാന്‍ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാന്‍ ചെയ്തിട്ടില്ല.
44: കര്‍ത്താവു് അവളുടെ നിലവിളികേട്ടു.
45: അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്നുപേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കര്‍ത്താവുണര്‍ത്തി.
46: അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഇവളുടെ രക്തത്തില്‍ എനിക്കു പങ്കില്ല.
47: ജനം അവന്റെനേരേ തിരിഞ്ഞു: നീയെന്താണു പറഞ്ഞതു്?
48: അവരുടെമദ്ധ്യേ നിന്നുകൊണ്ടു് അവന്‍ പറഞ്ഞു: ഇസ്രായേല്‍മക്കളേ, നിങ്ങളിത്ര ഭോഷന്മാരാണോ? വിചാരണനടത്താതെയും വസ്തുതകള്‍ഗ്രഹിക്കാതെയും ഒരിസ്രായേല്‍പ്പുത്രിയെ നിങ്ങള്‍ ശിക്ഷയ്ക്കു വിധിക്കുന്നുവോ?
49: വിചാരണസ്ഥലത്തേക്കു മടങ്ങുവിന്‍, കാരണം, ഈ മനുഷ്യര്‍ ഇവള്‍ക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു.
50: അവര്‍ വേഗംമടങ്ങി. ശ്രേഷ്ഠന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങളുടെയിടയിലിരുന്നു് നിന്റെ വാദമുന്നയിക്കുക; ദൈവം നിനക്കു ശ്രേഷ്ഠസ്ഥാനംനല്‍കിയിട്ടുണ്ടല്ലോ.
51: ദാനിയേല്‍ പറഞ്ഞു: അവരെ രണ്ടുപേരെയും പരസ്പരം ദൂരെമാറ്റിനിറുത്തുക; ഞാനവരെ വിസ്തരിക്കാം.
52: അവരെത്തമ്മില്‍ അകറ്റി നിറുത്തിയിട്ടു്, അവന്‍ അവരിലൊരുവനെ വിളിച്ചുപറഞ്ഞു: ദുഷ്ടതയില്‍ തഴക്കംനേടിയവനേ, നിന്റെ മുന്‍കാലപാപങ്ങള്‍ നിന്റെമേല്‍പ്പതിച്ചിരിക്കുന്നു.
53: നിരപരാധനും നീതിമാനുമായ ഒരുവനെ കൊല്ലരുതെന്നു കര്‍ത്താവു കല്പിച്ചിട്ടുണ്ടെങ്കിലും നീ നിരപരാധിനിയെ ശിക്ഷയ്ക്കുവിധിച്ചു. തെറ്റുചെയ്തവനെ വെറുതെവിട്ടു; അങ്ങനെ അന്യായമായ വിധികള്‍ നീ പ്രസ്താവിച്ചു.
54: എന്നാല്‍, നീ അവളെക്കണ്ടുവെന്നതു സത്യമാണെങ്കില്‍, ഞാന്‍ ചോദിക്കുന്നതിനു് ഇപ്പോള്‍ ഉത്തരംപറയുക. ഏതുവൃക്ഷത്തിന്റെ ചുവട്ടിലാണു് ആലിംഗനബദ്ധരായി അവരെ നീ കണ്ടതു്? ഒരു കരയാമ്പൂമരത്തിന്റെ ചുവട്ടില്‍- അവന്‍ മറുപടി പറഞ്ഞു.
55: ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെതന്നെ തലയ്ക്കു തിരിഞ്ഞടിക്കും. ദൈവദൂതനു ദൈവത്തില്‍നിന്നു കല്പന ലഭിച്ചിരിക്കുന്നു. അവനുടനെ നിന്നെ രണ്ടായിപ്പിളര്‍ന്നുകളയും.
56: അവനെ മാറ്റിനിറുത്തിയിട്ടു് അപരനെക്കൊണ്ടുവരാന്‍ ദാനിയേല്‍ ആജ്ഞാപിച്ചു. ദാനിയേല്‍ അവനോടു പറഞ്ഞു: കാനാന്റെ സന്തതീ, നീ യൂദാഗോത്രത്തില്‍പ്പെട്ടവനല്ല. സൗന്ദര്യം നിന്നെ വഞ്ചിക്കുകയും, വിഷയാസക്തി നിന്റെ ഹൃദയത്തെ വഴിതെറ്റിക്കുകയുംചെയ്തിരിക്കുന്നു.
57: ഇങ്ങനെയാണു നിങ്ങള്‍ ഇരുവരും ഇസ്രായേല്‍പുത്രിമാരോടു പെരുമാറിയതു്. ഭയംമൂലം അവര്‍ നിങ്ങളോടൊപ്പം ശയിച്ചു; പക്ഷേ, യൂദായുടെ ഒരു പുത്രി നിങ്ങളുടെ ദുഷ്ടതയ്ക്കു വഴങ്ങിയില്ല.
58: എന്നാല്‍, ഇപ്പോളെന്നോടു പറയുക, ഏതു വൃക്ഷത്തിന്റെ ചുവട്ടില്‍വച്ചാണു് ആലിംഗനബദ്ധരായി അവരെ നീ കണ്ടതു്? തഴച്ചുവളരുന്ന ഒരു കരുവേലകത്തിന്റെ ചുവട്ടില്‍ - അവന്‍ മറുപടി നല്‍കി.
59: ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെ തലയ്ക്കു തിരിഞ്ഞടിച്ചിരിക്കുന്നു. നിന്നെ രണ്ടായി അറുത്തു മുറിക്കുന്നതിനു് ദൈവദൂതന്‍ വാളുമായി കാത്തുനില്‍ക്കുന്നു; അവന്‍ നിങ്ങള്‍ ഇരുവരെയും നശിപ്പിക്കും.
60: അപ്പോള്‍ കൂടിയിരുന്നവര്‍ അത്യുച്ചത്തില്‍ അട്ടഹസിക്കുകയും, തന്നില്‍ പ്രത്യാശവയ്ക്കുന്നവരെ രക്ഷിക്കുന്ന ദൈവത്തെ സ്തുതിക്കുകയും ചെയ്തു.
61: അവര്‍ ആ രണ്ടു ശ്രേഷ്ഠന്മാര്‍ക്കെതിരേ തിരിഞ്ഞു: എന്തെന്നാല്‍, അവര്‍ കള്ളസാക്ഷ്യം പറയുന്നെന്നു് അവരുടെ വാക്കുകൊണ്ടുതന്നെ ദാനിയേല്‍ തെളിയിച്ചു.
62: തങ്ങളുടെ അയല്‍ക്കാരിക്കു് അവര്‍ നല്‍കാന്‍ ദുഷ്ടതയോടെ തീരുമാനിച്ച ശിക്ഷ അവര്‍ക്കു നല്കി. മോശയുടെ നിയമമനുസരിച്ചു്, ജനമവരെ വധിച്ചു. അങ്ങനെ നിഷ്കളങ്കയായ ഒരുവള്‍ അന്നു രക്ഷപെട്ടു.
63: ഹില്‍ക്കിയായും ഭാര്യയും തങ്ങളുടെ മകളായ സൂസന്നയെപ്രതി ദൈവത്തെ സ്തുതിച്ചു; അവളുടെ ഭര്‍ത്താവായ യൊവാക്കിമും ബന്ധുക്കളെല്ലാവരും അങ്ങനെതന്നെ ചെയ്തു; എന്തെന്നാല്‍, ലജ്ജാകരമായ യാതൊന്നും അവളില്‍ കാണപ്പെട്ടില്ല.
64: അന്നുമുതല്‍ ജനത്തിന്റെയിടയില്‍ ദാനിയേലിനു വലിയ കീര്‍ത്തിയുണ്ടായി.
അദ്ധ്യായം 14
1: അസ്ത്യാഗെസു്രാജാവിനുശേഷം പേര്‍ഷ്യാക്കാരനായ സൈറസു് ഭരണമേറ്റു.
2: രാജാവിന്റെ മിത്രവും അവന്റെ സ്നേഹിതന്മാരില്‍വച്ചു് ഏറ്റവും ബഹുമാനിതനുമായിരുന്നു ദാനിയേല്‍. ബാബിലോണിയര്‍ക്കു് ബേല്‍ എന്നുപേരായ ഒരു പ്രതിഷ്ഠയുണ്ടായിരുന്നു.
3: പ്രതിദിനം പന്ത്രണ്ടുപറ നേരിയമാവും നാല്പതു് ആടും ആറളവു വീഞ്ഞും അതിനര്‍പ്പിച്ചിരുന്നു.
4: രാജാവു് അതിനെ പൂജിക്കുകയും എല്ലാദിവസവും അതിനെ ആരാധിക്കാന്‍ പോവുകയുംചെയ്തിരുന്നു. ദാനിയേല്‍ തന്റെ ദൈവത്തെമാത്രം ആരാധിച്ചു.
5: രാജാവവനോടു ചോദിച്ചു: എന്താണു നീ ബേലിനെയാരാധിക്കാത്തതു്? അവന്‍ പറഞ്ഞു: ആകാശവും ഭൂമിയും സൃഷ്ടിച്ചവനും സകലജീവജാലങ്ങളുടെയുംമേല്‍ ആധിപത്യമുള്ളവനുമായ ജീവനുള്ളദൈവത്തെമാത്രമേ ഞാനാരാധിക്കുകയുള്ളു. മനുഷ്യനിര്‍മ്മിതമായ ബിംബങ്ങളെ ഞാന്‍ പൂജിക്കുകയില്ല.
6: രാജാവവനോടു ചോദിച്ചു: ബേല്‍ ജീവനുള്ള ദൈവമാണെന്നു നീ കരുതുന്നില്ലേ? അവന്‍ ദിവസംതോറും എത്രമാത്രം തിന്നുകയും കുടിക്കുകയുംചെയ്യുന്നുവെന്നു നീ കാണുന്നില്ലേ?
7: അപ്പോള്‍ ദാനിയേല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: രാജാവേ, നീ വഞ്ചിതനാകരുതു്. ഇതിന്റെയുള്ളില്‍ കളിമണ്ണും പുറമേ ഓടുമാണു്. ഇതൊരിക്കലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തിട്ടില്ല.
8: അപ്പോള്‍ രാജാവു കോപിച്ചു്, തന്റെ പുരോഹിതന്മാരെ വിളിച്ചുപറഞ്ഞു: ഈ ആഹാരമെല്ലാം ആരാണു ഭക്ഷിക്കുന്നതെന്നു പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വധിക്കപ്പെടും.
9: എന്നാല്‍, ബേലാണു് അവ ഭക്ഷിക്കുന്നതെന്നു നിങ്ങള്‍ തെളിയിച്ചാല്‍ ദാനിയേല്‍ വധിക്കപ്പെടും; കാരണം, അവന്‍ ബേലിനെതിരേ ദൂഷണംപറഞ്ഞിരിക്കുന്നു. ദാനിയേല്‍ രാജാവിനോടു പറഞ്ഞു: നീ പറഞ്ഞതുപോലെ സംഭവിക്കട്ടെ!
10: ബേലിന്റെ പുരോഹിതന്മാരായി എഴുപതുപേരുണ്ടായിരുന്നു; കൂടാതെ അവരുടെ ഭാര്യമാരും കുട്ടികളും. രാജാവു ദാനിയേലിനെയുംകൂട്ടി ബേലിന്റെ ആലയത്തിലെത്തി.
11: ബേലിന്റെ പുരോഹിതന്മാര്‍ പറഞ്ഞു: ഇതാ, ഞങ്ങള്‍ പുറത്തുപോകുന്നു. രാജാവേ, നീതന്നെ ഭക്ഷണവും വീഞ്ഞും ഒരുക്കിവച്ചിട്ടു വാതിലടച്ചു നിന്റെ മോതിരംകൊണ്ടു മുദ്രവയ്ക്കുക.
12: നീ പ്രഭാതത്തില്‍ മടങ്ങിവരുമ്പോള്‍ ബേല്‍ ഇതുമുഴുവന്‍ ഭക്ഷിച്ചിട്ടില്ലെങ്കില്‍, ഞങ്ങളെ കൊന്നുകൊള്ളുക; അല്ലെങ്കില്‍, ഞങ്ങളെപ്പറ്റി വ്യാജംപറയുന്ന ദാനിയേല്‍ മരിക്കണം.
13: അവര്‍ക്കു കൂസലില്ലായിരുന്നു. കാരണം, പീഠത്തിന്റെയടിയില്‍ അവര്‍ ഒരു രഹസ്യകവാടമുണ്ടാക്കിയിരുന്നു. അതിലൂടെയാണു പതിവായി അകത്തുകടന്നു് അവര്‍ ആഹാരം ഭക്ഷിച്ചിരുന്നതു്.
14: അവര്‍ പുറത്തുപോയതിനുശേഷം രാജാവു ബേലിനുള്ള ഭക്ഷണമൊരുക്കിവച്ചു. അപ്പോള്‍ ദാനിയേല്‍, കുറെ ചാരം കൊണ്ടുവരാന്‍ തന്റെ ദാസന്മാരോടാജ്ഞാപിച്ചു; രാജാവുമാത്രം കാണ്‍കെ അവരതു് ആലയത്തിലെങ്ങും വിതറി. പിന്നെ അവര്‍ പുറത്തിറങ്ങി. വാതിലടച്ചു്, രാജാവിന്റെ മോതിരംകൊണ്ടു മുദ്രവച്ചിട്ടു പിരിഞ്ഞുപോയി.
15: പതിവുപോലെ രാത്രിയില്‍ പുരോഹിതന്മാര്‍ ഭാര്യമാരോടും കുട്ടികളോടുംകൂടെവന്നു്, എല്ലാം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു.
16: അതിരാവിലെ രാജാവു വന്നു; ദാനിയേലും അവനോടൊപ്പം എത്തി.
17: രാജാവു ചോദിച്ചു: ദാനിയേലേ, മുദ്രകള്‍ ഭദ്രമായിരിക്കുന്നുവോ? രാജാവേ, അവ ഭദ്രംതന്നെ- അവന്‍ ഉത്തരം പറഞ്ഞു.
18: വാതില്‍ തുറന്നയുടനെ രാജാവു പീഠത്തില്‍ നോക്കി അത്യുച്ചത്തിലട്ടഹസിച്ചു: ബേല്‍, നീ വലിയവന്‍തന്നെ; നിന്നില്‍ വഞ്ചന അശേഷവുമില്ല.
19: അപ്പോള്‍ ദാനിയേല്‍ ചിരിച്ചുകൊണ്ടു് രാജാവിനെ അകത്തു കടക്കുന്നതില്‍നിന്നു തടഞ്ഞു. അവന്‍ പറഞ്ഞു: തറയിലേക്കു നോക്കൂ; ആരുടേതാണു് ഈ കാല്‍പാടുകളെന്നു ശ്രദ്ധിക്കൂ.
20: രാജാവു പറഞ്ഞു: പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കാല്‍പാടുകള്‍ ഞാന്‍ കാണുന്നു.
21: രാജാവു കോപംകൊണ്ടു ജ്വലിച്ചു; അവന്‍ പുരോഹിതന്മാരെയും ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുവന്നു. പീഠത്തിലുള്ളതെല്ലാം ഭക്ഷിക്കുന്നതിനുവേണ്ടി, പതിവായി തങ്ങള്‍ പ്രവേശിച്ചിരുന്ന രഹസ്യകവാടം അവര്‍ രാജാവിനു കാണിച്ചുകൊടുത്തു.
22: രാജാവു് അവരെ വധിക്കുകയും ബേലിനെ ദാനിയേലിനു വിട്ടുകൊടുക്കുകയും ചെയ്തു; ദാനിയേല്‍ ബേലിനെ അതിന്റെ ആലയത്തോടൊപ്പം നശിപ്പിച്ചു.
23: ബാബിലോണിയര്‍ ആദരിച്ചുപോന്ന ഒരു വ്യാളമുണ്ടായിരുന്നു.
24: രാജാവു ദാനിയേലിനോടു പറഞ്ഞു: ഇതു ജീവനുള്ള ദേവനാണു് എന്നതു നിനക്കു നിഷേധിക്കാനാവില്ല; അതിനാല്‍ അതിനെയാരാധിക്കണം.
25: ദാനിയേല്‍ പറഞ്ഞു: ഞാന്‍ എന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കും, കാരണം, അവിടുന്നാണു ജീവിക്കുന്ന ദൈവം.
26: രാജാവേ, നീയനുവദിച്ചാല്‍ വാളോ വടിയോകൂടാതെ ഞാനതിനെ കൊല്ലാം. രാജാവു പറഞ്ഞു: ഞാന്‍ അനുവദിച്ചിരിക്കുന്നു.
27: അപ്പോള്‍ ദാനിയേല്‍ കീലും കൊഴുപ്പും രോമവും തിളപ്പിച്ചു് ഉരുളയാക്കി വ്യാളത്തിനു തിന്നാന്‍ കൊടുത്തു. ആ ജീവി അതു തിന്നു; അതിന്റെ വയറു പൊട്ടി. ദാനിയേല്‍ പറഞ്ഞു: നീ എന്തിനെയാണു് ആരാധിച്ചുകൊണ്ടിരുന്നതെന്നു കണ്ടാലും.
28: ബാബിലോണിയര്‍ ഇതു കേട്ടപ്പോള്‍ അത്യധികം കുപിതരായി രാജാവിനെതിരേ ഗൂഢാലോചന നടത്തി. അവര്‍ പരസ്പരം പറഞ്ഞു: രാജാവു് യഹൂദനായിരിക്കുകയാണു്. അവന്‍ ബേലിനെ നശിപ്പിച്ചു. വ്യാളത്തെ കൊന്നു. പുരോഹിതന്മാരെ വധിച്ചു.
29: അവര്‍ ചെന്നു രാജാവിനോടു പറഞ്ഞു: ദാനിയേലിനെ ഞങ്ങള്‍ക്കു വിട്ടുതരുക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്റെ കുടുംബാംഗങ്ങളെയും കൊല്ലും.
30: രാജാവു് അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി, ദാനിയേലിനെ വിട്ടുകൊടുത്തു.
31: അവര്‍ ദാനിയേലിനെ സിംഹങ്ങളുടെ കുഴിയിലെറിഞ്ഞു. ആറുദിവസം അവനവിടെ കഴിച്ചുകൂട്ടി. ഏഴു സിംഹങ്ങള്‍ ആ കുഴിയിലുണ്ടായിരുന്നു.
32: ദിവസേന അവയ്ക്കു രണ്ടു മനുഷ്യശരീരങ്ങളും രണ്ടു് ആടുകളും കൊടുക്കാറുണ്ടായിരുന്നു; എന്നാല്‍, ദാനിയേലിനെ വിഴുങ്ങേണ്ടതിനു് അവയ്ക്ക് ഇവയൊന്നും കൊടുത്തിരുന്നില്ല.
33: അക്കാലത്ത്, ഹബക്കുക്കു് പ്രവാചകന്‍ യൂദായിലുണ്ടായിരുന്നു. അവന്‍ കറിയും പൊടിച്ച അപ്പവും ഒരു പാത്രത്തിലാക്കി കൊയ്ത്തുകാര്‍ക്കു കൊടുക്കാന്‍വേണ്ടി വയലിലേക്കു പോവുകയായിരുന്നു.
34: കര്‍ത്താവിന്റെ ദൂതന്‍ ഹബക്കുക്കിനോടു പറഞ്ഞു: നിന്റെ കൈയിലുള്ള ഭക്ഷണം, ബാബിലോണിലെ സിംഹക്കുഴിയില്‍ക്കിടക്കുന്ന ദാനിയേലിനു കൊണ്ടുപോയി കൊടുക്കുക.
35: ഹബക്കുക്കു് പറഞ്ഞു: പ്രഭോ, ഞാനൊരിക്കലും ബാബിലോണ്‍ കണ്ടിട്ടില്ല. സിംഹക്കുഴിയെപ്പറ്റി എനിക്കൊന്നുമറിഞ്ഞുകൂടാ.
36: അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവനെ മുടിയില്‍പ്പിടിച്ചു തൂക്കിയെടുത്തു്, ബാബിലോണില്‍, സിംഹക്കുഴിയുടെ നേരേമുകളില്‍ വായുവേഗത്തിലെത്തിച്ചു.
37: ഹബക്കുക്കു് വിളിച്ചുപറഞ്ഞു: ദാനിയേല്‍! ദാനിയേല്‍! ദൈവം നിനക്കു് എത്തിച്ചുതന്നിരിക്കുന്ന ഭക്ഷണംകഴിച്ചാലും.
38: ദാനിയേല്‍ പറഞ്ഞു: ദൈവമേ, അങ്ങെന്നെ ഓര്‍മ്മിച്ചിരിക്കുന്നു; അങ്ങയെ സ്നേഹിക്കുന്നവരെ അങ്ങുപേക്ഷിച്ചിട്ടില്ല.
39: ദാനിയേല്‍ എഴുന്നേറ്റു ഭക്ഷണംകഴിച്ചു. കര്‍ത്താവിന്റെ ദൂതന്‍ ഉടന്‍തന്നെ ഹബക്കുക്കിനെ അവന്റെ സ്ഥലത്തേക്കു മടക്കിക്കൊണ്ടുവന്നു.
40: ഏഴാംദിവസം രാജാവു ദാനിയേലിനെപ്രതി വിലപിക്കാനെത്തി. അവന്‍ വന്നു്, സിംഹക്കുഴിയില്‍ നോക്കിയപ്പോള്‍ ദാനിയേല്‍ അവിടെയിരിക്കുന്നതു കണ്ടു.
41: രാജാവു് അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു: കര്‍ത്താവേ, ദാനിയേലിന്റെ ദൈവമേ, അങ്ങു് അത്യുന്നതനാണു്, അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
42: അവന്‍ ദാനിയേലിനെ സിംഹക്കുഴിയില്‍നിന്നു കയറ്റുകയും അവനെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ ആ കുഴിയിലെറിയുകയും ചെയ്തു. ഉടന്‍തന്നെ അവന്റെ കണ്‍മുമ്പില്‍വച്ചു് അവരെ സിംഹം വിഴുങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ