ഇരുന്നൂറ്റിത്തൊണ്ണൂറ്റിയൊമ്പതാം ദിവസം: ലൂക്കാ 17 - 18


അദ്ധ്യായം 17

ശിഷ്യര്‍ക്ക് ഉപദേശങ്ങള്‍
1: അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ഇടർച്ചകളുണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാല്‍, ആരുമൂലം അവയുണ്ടാകുന്നുവോ അവനു ദുരിതം!
2: ഈ ചെറിയവരിലൊരുവന്, ഇടർച്ചനല്കുന്നതിനെക്കാള്‍, കഴുത്തില്‍ തിരികല്ലുകെട്ടി കടലിലെറിയപ്പെടുന്നതാണു നല്ലത്.
3: ശ്രദ്ധിച്ചുകൊള്ളുവിന്‍. നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക.
4: ദിവസത്തില്‍ ഏഴുപ്രാവശ്യം അവന്‍ നിനക്കെതിരായി പാപംചെയ്യുകയും ഏഴുപ്രാവശ്യവും തിരിച്ചുവന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നെന്നു പറയുകയുംചെയ്താല്‍ നീ അവനോടു ക്ഷമിക്കണം.
5: അപ്പോള്‍ അപ്പസ്‌തോലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ!
6: കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍വൃക്ഷത്തോട്, കടയോടെയിളകി, കടലില്‍ച്ചെന്നു വേരുറയ്ക്കുകയെന്നു പറഞ്ഞാല്‍ അതു നിങ്ങളെയനുസരിക്കും.
7: നിങ്ങളുടെ ഒരു ഭൃത്യന്‍ ഉഴുകുകയോ ആടുമേയിക്കുകയോചെയ്തിട്ടു വയലില്‍നിന്നു വരുമ്പോള്‍ അവനോട്, നീ ഉടനേവന്നു ഭക്ഷണത്തിനിരിക്കുകയെന്നു നിങ്ങളിലാരെങ്കിലും പറയുമോ?
8:  നിങ്ങളിങ്ങനെയല്ലേ അവനോടു പറയുക: എനിക്കു ഭക്ഷിക്കാൻ എന്തെങ്കിലും തയ്യാറാക്കുക. ഞാന്‍ തിന്നുകയും കുടിക്കുകയുംചെയ്യുന്നതുവരെ, അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയുംചെയ്യാം.
9: കല്പിക്കപ്പെട്ടതു ചെയ്തതുകൊണ്ട്, ദാസനോടു നിങ്ങള്‍ നന്ദിപറയുമോ?
10: ഇതുപോലെതന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടപെട്ടതു ചെയ്തതേയുള്ളു എന്നു പറയുവിന്‍.

പത്തു കുഷ്ഠരോഗികള്‍
11: ജറൂസലെമിലേക്കുയാത്രചെയ്യുമ്പോൾ, അവന്‍ സമരിയായ്ക്കും ഗലീലിക്കുംമദ്ധ്യേകൂടെ കടന്നുപോവുകയായിരുന്നു.
12: അവന്‍, ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെനിന്നിരുന്ന പത്തു കുഷ്ഠരോഗികള്‍ അവനെക്കണ്ടുമുട്ടി.
13: അവര്‍ സ്വരമുയര്‍ത്തി, യേശുവേ, ഗുരോ, ഞങ്ങളില്‍ക്കനിയണമേ എന്നപേക്ഷിച്ചു.
14: അവരെക്കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്കു കാണിച്ചുകൊടുക്കുവിന്‍. പോകുംവഴി അവര്‍ ശുദ്ധരാക്കപ്പെട്ടു.
15: അവരിലൊരുവന്‍ , താന്‍ രോഗവിമുക്തനായി എന്നുകണ്ട് വലിയസ്വരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു തിരിച്ചുവന്നു.
16: അവന്‍ യേശുവിന്റെ കാല്‍ക്കല്‍ കമിഴ്ന്നുവീണു നന്ദിപറഞ്ഞു. അവനൊരു സമരിയാക്കാരനായിരുന്നു.
17: യേശു ചോദിച്ചു: പത്തുപേരല്ലേ ശുദ്ധരാക്കപ്പെട്ടത്? ബാക്കി ഒമ്പതുപേരെവിടെ?
18: തിരിച്ചുവന്നു ദൈവത്തിനു മഹത്വംകൊടുക്കാൻ ഈ വിജാതീയനെയല്ലാതെ മറ്റാരെയും കണ്ടില്ലല്ലോ!
19: അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം, നിന്നെ രക്ഷിച്ചിരിക്കുന്നു.

മനുഷ്യപുത്രന്റെ ആഗമനം
20: ദൈവരാജ്യം എപ്പോഴാണു വരുന്നതെന്നു ഫരിസേയര്‍ ചോദിച്ചതിന്, അവന്‍ മറുപടി പറഞ്ഞു: ബാഹ്യമായി കാണത്തക്കവിധമല്ല, ദൈവരാജ്യം വരുന്നത്.
21: ഇതാ ഇവിടെ, ഇതാ അവിടെ എന്നാരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെയിടയിലുണ്ട്.
22: അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നുകാണാന്‍ നിങ്ങളാഗ്രഹിക്കുന്ന സമയംവരും. എന്നാല്‍, നിങ്ങള്‍ കാണുകയില്ല.
23: ഇതാ അവിടെ, ഇതാ ഇവിടെ എന്ന്, അവര്‍ നിങ്ങളോടു പറയും. നിങ്ങള്‍ പോകരുത്. അവരെ നിങ്ങള്‍ പിന്തുടരുകയുമരുത്.
24: ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും.
25: എന്നാല്‍, ആദ്യമേ അവന്‍ വളരെയധികം സഹിക്കുകയും ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടുകയും വേണ്ടിയിരിക്കുന്നു.
26: നോഹയുടെ ദിവസങ്ങളില്‍ സംഭവിച്ചതെങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും.
27: നോഹ, പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയംവന്നു സകലതും നശിപ്പിക്കുകയുംചെയ്തതുവരെ, അവര്‍ തിന്നും കുടിച്ചും വിവാഹംചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു.
28: ലോത്തിന്റെ നാളുകളിലും അങ്ങനെതന്നെയായിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്ക്കുകയും നടുകയും വീടുപണിയുകയും ചെയ്തുകൊണ്ടിരുന്നു.
29: പക്ഷേ, ലോത്തു സോദോമില്‍നിന്ന് ഓടിപ്പോയ ദിവസം, സ്വര്‍ഗ്ഗത്തില്‍നിന്നു തീയും ഗന്ധകവും പെയ്യിച്ച്, അവരെയെല്ലാം നശിപ്പിച്ചു.
30: ഇപ്രകാരംതന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും.
31: ആ ദിവസം പുരമുകളിലായിരിക്കുന്നവന്‍ വീട്ടിനകത്തുള്ള തന്റെ സാധനങ്ങളെടുക്കാന്‍ താഴേയ്ക്കിറങ്ങരുത്. അതുപോലെ വയലിലായിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്.
32: ലോത്തിന്റെ ഭാര്യയെ ഓര്‍ക്കുക.
33: തന്റെ ജീവന്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍, അതു നഷ്ടപ്പെടുത്തുന്നവന്‍ ജീവന്‍ നിലനിറുത്തും.
34: ഞാന്‍ നിങ്ങളോടു പറയുന്നു: ആ രാത്രി ഒരു കട്ടിലില്‍ രണ്ടുപേരുണ്ടായിരിക്കും. ഒരാളെടുക്കപ്പെടും; മറ്റേയാള്‍ ഉപേക്ഷിക്കപ്പെടും.
35: രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ധാന്യംപൊടിച്ചുകൊണ്ടിരിക്കും. ഒരുവളെടുക്കപ്പെടും; മറ്റവള്‍ ഉപേക്ഷിക്കപ്പെടും.
36: അവര്‍ ചോദിച്ചു: കര്‍ത്താവേ, എവിടെ?
37: അവനവരോടു പറഞ്ഞു: ശവമെവിടെയോ അവിടെ കഴുകന്മാര്‍ വന്നുകൂടും.

അദ്ധ്യായം 18 

ന്യായാധിപനും വിധവയും
1: ഭഗ്നാശരാകാതെ, എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നുകാണിക്കാന്‍ യേശു അവരോട് ഒരുപമ പറഞ്ഞു:
2: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തിലുണ്ടായിരുന്നു.
3: ആ പട്ടണത്തില്‍ ഒരു വിധവയുമുണ്ടായിരുന്നു. അവള്‍വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു.
4: കുറേനാളത്തേക്ക് അവനതു ഗൗനിച്ചില്ല. പിന്നീട്, അവനിങ്ങനെ ആത്മഗതംചെയ്തു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോചെയ്യുന്നില്ല.
5: എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട്, ഇനിവന്ന്, എന്നെ അസഹ്യപ്പെടുത്താതിരിക്കാൻ, ഞാനവള്‍ക്കു നീതി നടത്തിക്കൊടുക്കും.
6: കര്‍ത്താവു പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്നു ശ്രദ്ധിക്കുവിന്‍.
7: അങ്ങനെയെങ്കില്‍, രാവും പകലും തന്നെവിളിച്ചുകരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്, ദൈവം നീതി നടത്തിക്കൊടുകാത്തിരിക്കുമോ? അവിടുന്ന് അതിനു കാലവിളംബംവരുത്തുമോ?
8: അവര്‍ക്കു വേഗം, നീതി നടത്തിക്കൊടുക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും മനുഷ്യപുത്രന്‍ വരുമ്പോള്‍, ഭൂമിയില്‍ വിശ്വാസംകണ്ടെത്തുമോ?

ഫരിസേയനും ചുങ്കക്കാരനും
9: തങ്ങള്‍ നീതിമാന്മാരാണെന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയുംചെയ്യുന്നവരോട് അവന്‍ ഈ ഉപമ പറഞ്ഞു:
10: രണ്ടുപേര്‍ പ്രാര്‍ത്ഥിക്കാന്‍ ദേവാലയത്തിൽപ്പോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും.
11: ഫരിസേയന്‍ നിന്നുകൊണ്ട്, സ്വയം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റുമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല.
12: ഞാന്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ എനിക്കു ലഭിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു.
13: ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്താന്‍പോലും തുനിയാതെ, മാറത്തടിച്ചുകൊണ്ടു പറഞ്ഞു: ദൈവമേ, പാപിയായ എന്നില്‍ക്കനിയണമേ.
14: ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതിമത്കരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

ശിശുക്കളെ ആശീര്‍വ്വദിക്കുന്നു
15: അവന്‍ കൈവച്ചനുഗ്രഹിക്കേണ്ടതിന്, ശിശുക്കളെ അവന്റെയടുത്ത് അവര്‍ കൊണ്ടുവന്നു. 
ഇതുകണ്ടപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.
16: എന്നാല്‍, യേശു അവരെ തന്റെയടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെയടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാകുന്നു.
17: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യംസ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.

ധനികനായ അധികാരി 
18: ഒരധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവനവകാശമാക്കാന്‍ ഞാനെന്തുചെയ്യണം?
19: യേശു പറഞ്ഞു: എന്തുകൊണ്ടാണു നീയെന്നെ നല്ലവനെന്നു വിളിക്കുന്നത്? ദൈവമൊരുവനല്ലാതെ നല്ലവനായി മറ്റാരുമില്ല.
20: പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: വ്യഭിചാരംചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യംനല്കരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
21: അവന്‍ പറഞ്ഞു: ചെറുപ്പംമുതലേ ഇവയെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്.
22: അതുകേട്ട്, യേശു അവനോടു പറഞ്ഞു: ഇനിയും നിനക്കൊരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. അനന്തരംവന്ന്, എന്നെയനുഗമിക്കുക.
23: ഇതുകേട്ടപ്പോള്‍ അവന്‍ അതീവം ദുഖിതനായിത്തത്തീർന്നു. കാരണം, അവന്‍ ഏറെ ധനികനായിരുന്നു.
24: യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌കരം!
25: ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാളെളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്.
26: ഇതുകേട്ടവര്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപ്പെടാൻ ആര്‍ക്കു സാധിക്കും?
27: അവന്‍ പറഞ്ഞു: മനുഷ്യര്‍ക്കസാദ്ധ്യമായതു ദൈവത്തിനു സാദ്ധ്യമാണ്.
28: പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാമുപേക്ഷിച്ചു നിന്നെയനുഗമിച്ചിരിക്കുന്നു.
29: യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും,
30: ഇക്കാലത്തുതന്നെ അവ അനേകമടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്നകാലത്തു നിത്യജീവനും.

പീഡാനുഭവപ്രവചനം
31: അവന്‍ പന്ത്രണ്ടുപേരെയും അടുത്തുവിളിച്ചുകൊണ്ടു പറഞ്ഞു: ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രനെപ്പറ്റി പ്രവാചകന്മാര്‍വഴി എഴുതപ്പെട്ടതെല്ലാം പൂര്‍ത്തിയാകും. അവന്‍ വിജാതീയര്‍ക്ക് ഏല്പിക്കപ്പെടും.
32: അവരവനെ പരിഹസിക്കുകയും അപമാനിക്കുകയും അവന്റെമേല്‍ തുപ്പുകയുംചെയ്യും.
33: അവരവനെ പ്രഹരിക്കുകയും വധിക്കുകയുംചെയ്യും. എന്നാല്‍, മൂന്നാംദിവസം അവനുയിര്‍ത്തെഴുന്നേല്‍ക്കും.
34: ഇവയൊന്നും അവര്‍ ഗ്രഹിച്ചില്ല. ഇക്കാര്യം അവരില്‍നിന്നു മറയ്ക്കപ്പെട്ടിരുന്നു; അവന്‍ പറഞ്ഞവ അവര്‍ മനസ്സിലാക്കിയതുമില്ല.

അന്ധനു കാഴ്ചനല്കുന്നു
35: അവന്‍ ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകിലിരുന്ന് ഭിക്ഷയാചിക്കുന്നുണ്ടായിരുന്നു.
36: ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദംകേട്ട്, അതെന്താണെന്ന് അവനന്വേഷിച്ചു.
37: നസറായനായ യേശു കടന്നുപോകുന്നെന്ന് അവര്‍ പറഞ്ഞു.
38: അപ്പോള്‍ അവന്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ക്കനിയണമേ!
39: മുമ്പേപൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ ശാസിച്ചു. അവനാകട്ടെ, കൂടുതലുച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ക്കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു.
40: യേശു അവിടെ നിന്നു; അവനെ തന്റെയടുത്തേക്കു കൊണ്ടുവരാന്‍ കല്പിച്ചു.
41: അവനടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീയാഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.
42: യേശു അവനോടു പറഞ്ഞു: നിനക്കു കാഴ്ച വീണ്ടുകി
ട്ടട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
43: തത്ക്ഷണം അവനു കാഴ്ച വീണ്ടുകിട്ടി. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിനെയനുഗമിച്ചു. ഇതുകണ്ട്, ജനംമുഴുവൻ ദൈവത്തെ സ്തുതിച്ചു.

ഇരുന്നൂറ്റിത്തൊണ്ണൂറ്റിയെട്ടാം ദിവസം: ലൂക്കാ 14 - 16


അദ്ധ്യായം 14

മഹോദരരോഗിയെ സുഖപ്പെടുത്തുന്നു
1: ഒരു സാബത്തില്‍, അവന്‍ ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍, ഭക്ഷണംകഴിക്കാൻപോയി. അവര്‍, അവനെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
2: അവിടെ, അവന്റെമുമ്പിൽ ഒരു മഹോദരരോഗിയുണ്ടായിരുന്നു.
3: യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തിനല്കുന്നത് അനുവദനീയമോ അല്ലയോ?
4: അവര്‍ നിശ്ശബ്ദരായിരുന്നു. യേശു അവനെ തൊട്ടുസുഖപ്പെടുത്തി അയച്ചു.
5: അനന്തരം അവനവരോടു ചോദിച്ചു: സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണറ്റില്‍വീണാല്‍ ഉടന്‍ പിടിച്ചുകയറ്റാത്തവനായി നിങ്ങളിലാരുണ്ട്?
6: ഇവയോടൊന്നും മറുത്തുപറയാന്‍ അവര്‍ക്കുകഴിഞ്ഞില്ല.

അതിഥിക്കും ആതിഥേയനും ഉപദേശം
7: ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നതുകണ്ടപ്പോള്‍ അവനവരോട് ഒരുപമ പറഞ്ഞു:
8: ആരെങ്കിലും നിന്നെ കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരുവനെ അയാൾ ക്ഷണിച്ചിട്ടുണ്ടായിരിക്കും.
9: നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചയാൾവന്ന്, ഇവനു സ്ഥലംകൊടുക്കുകയെന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജയോടെ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കേണ്ടിവരും.
10: എന്നാൽ, നിന്നെ വിരുന്നിനു ക്ഷണിച്ചാൽ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കുക. ക്ഷണിച്ചയാൾവന്നു നിന്നോട്, സ്നേഹിതാ, മുന്നിലേക്കു കയറിയിരിക്കുകയെന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയുംമുമ്പാകെ നിനക്കു മഹത്വമുണ്ടാകും.
11: എന്തെന്നാൽ, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
12: തന്നെ ക്ഷണിച്ചവനോടും അവന്‍ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍, നിന്റെ സ്‌നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരുപക്ഷേ, അവര്‍ നിന്നെ പകരംക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാകുകയുംചെയ്യും.
13: എന്നാല്‍, നീ സദ്യനടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക.
14: അപ്പോള്‍ നീ അനുഗൃഹീതനായിരിക്കും; കാരണം, നിനക്കു തിരിച്ചുനല്കാന്‍ അവർക്കൊന്നുമില്ല. നീതിമാന്മാരുടെ ഉത്ഥാനത്തില്‍ നിനക്കു പ്രതിഫലമുണ്ടാകും.

വിരുന്നിന്റെ ഉപമ
15: അവനോടുകൂടെ ഭക്ഷിച്ചുകൊണ്ടിരുന്നവരിൽ ഒരുവനിതു കേട്ടിട്ട് അവനോടു പറഞ്ഞു: ദൈവരാജ്യത്തില്‍ അപ്പംഭക്ഷിക്കുന്നവന്‍ 
അനുഗൃഹീതന്‍.
16: അപ്പോള്‍ യേശു അവനോടു പറഞ്ഞു: ഒരിക്കൽ,
ഒരുവനൊരു വലിയ സദ്യയൊരുക്കി; വളരെപ്പേരെ ക്ഷണിക്കുകയുംചെയ്തു.
17: സദ്യയ്ക്കു നേരമായപ്പോള്‍ അവന്‍ ദാസനെ
യച്ച്, ക്ഷണിക്കപ്പെട്ടവരെയറിയിച്ചു: വരുവിന്‍, എല്ലാം തയ്യാറായിരിക്കുന്നു.
18: എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍തുടങ്ങി, ഒന്നാമന്‍ പറഞ്ഞു: ഞാനൊരു വയല്‍ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എനിക്കൊഴിവുതരണം എന്നു ഞാനപേക്ഷിക്കുന്നു.
19: മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ച് ഏർ കാളകളെ വാങ്ങി; അവയെ പരീക്ഷിച്ചുനോക്കാന്‍ പോകുന്നു; എനിക്ക് ഒഴിവുതരണമെന്ന് അപേക്ഷിക്കുന്നു.
20: മൂന്നാമതൊരുവന്‍ പറഞ്ഞു: ഞാൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചിരിക്കുന്നു. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല.
21: ആ ദാസന്‍ തിരിച്ചുവന്നു യജമാനനെ വിവരമെല്ലാമറിയിച്ചു. അപ്പോൾ ഗൃഹനാഥന്‍ ക്രുദ്ധനായി ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും പോകുക. ദരിദ്രരെയും വികലാംഗരെയും കുരുടരെയും മുടന്തരെയും ഇവിടേക്കാനയിക്കുക 
22: അനന്തരം ആ ദാസന്‍ പറഞ്ഞു: യജമാനനേ, നീ കല്പിച്ചപോലെ ഞാന്‍ ചെയ്തു. ഇനിയും സ്ഥലമുണ്ട്.
23: യജമാനന്‍ ദാസനോടു പറഞ്ഞു: നീ വഴികളിലേക്കും ഇടവഴി
കളിലേക്കും പോകുക. എന്റെ വീടു നിറയേണ്ടതിന്, അകത്തേയ്ക്കുവരാന്‍ അവരെ നിര്‍ബന്ധിക്കുക.
24: എന്തെന്നാല്‍, ക്ഷണിക്കപ്പെട്ടവരാരും എന്റെസദ്യ ആസ്വദിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

ശിഷ്യത്വത്തിന്റെ വില
25: വലിയ ജനക്കൂട്ടം അവനോടുകൂടെ പോകുകയായിരുന്നു. അവന്‍ തിരിഞ്ഞ് അവരോടു പറഞ്ഞു:
26: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെയടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യരായിരിക്കാന്‍ സാധിക്കുകയില്ല.
27: സ്വന്തം കുരിശുവഹിക്കാതെ എന്റെ പിന്നാലെവരുന്നവന് എന്റെ ശിഷ്യനായിരി
ക്കാന്‍ കഴിയുകയില്ല.
28: ഗോപുരംപണിയാനാഗ്രഹിക്കുമ്പോള്‍, അതിന്റെ പൂർത്തീകരണത്തിനുവേണ്ട വക തനിക്കുണ്ടോയെന്ന്, ഇരുന്ന്, അതിന്റെ ചെലവ് ആദ്യമേ കണക്കുകൂട്ടിനോക്കാത്തവന്‍ നിങ്ങളിലാരുണ്ട്?
29: അല്ലെങ്കില്‍ അടിത്തറയിട്ടുക്കഴിഞ്ഞ് പണിമുഴുവനാക്കാന്‍ കഴിയാതെവരുമ്പോള്‍, കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കാൻ തുടങ്ങും.
30: അവര്‍ പറയും: ഈ മനുഷ്യന്‍ പണി തുടങ്ങി; പക്ഷേ, മുഴുവനാക്കാന്‍കഴിഞ്ഞില്ല.
31: അല്ലെങ്കില്‍, 
രാജാവിനോടു യുദ്ധംചെയ്യാൻപോകുമ്പോൾ, ഇരുപതിനായിരവുമായി വരുന്നവനെ പതിനായിരത്തേക്കൊണ്ടു നേരിടാനാകുമോയെന്ന് ആദ്യമേയിരുന്ന്, ആലോചിക്കാത്തത്, ഏതുരാജാവാണ്?
32: അതു സാദ്ധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ത്തന്നെ ദൂതന്മാരെയയച്ച്, സമാധാനത്തിനപേക്ഷിക്കും.
33: ഇതുപോലെ, സ്വന്തമായതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാകുക സാദ്ധ്യമല്ല.
34: ഉപ്പു നല്ലതുതന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ എങ്ങനെ ഉറകൂട്ടും?
35: നിലത്തിനോ വളത്തിനോ ഉപകരിക്കുകയില്ല. മനുഷ്യൻ അതു പുറത്തെറിഞ്ഞുകളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അദ്ധ്യായം 15 

കാണാതായ ആടിന്റെ ഉപമ
1: ചുങ്കക്കാരും പാപികളുമെല്ലാം അവനെക്കേള്‍ക്കാന്‍ അടുത്തുവന്നുകൊണ്ടിരുന്നു.
2: ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷിക്കുകയും ചെയ്യുന്നു.
3: അവനവരോട് ഈ ഉപമ പറഞ്ഞു:
4: തനിക്കു നൂറാടുകളുണ്ടായിരിക്കേ, അവയിലൊന്നു നഷ്ടപ്പെട്ടാല്‍, നിങ്ങളിലാരാണ്, തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്?
5: കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച്, അതിനെ തോളിലേറ്റുന്നു.
6: വീട്ടിലെത്തുമ്പോള്‍ അവന്‍ തന്റെ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. നഷ്ടപ്പെട്ട 
എന്റെ ആടിനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
7: അതുപോലെതന്നെ, മാനസാന്തരമാവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ മാനസാന്തരപ്പെടുന്നൊരു പാപിയെക്കുറിച്ച്, സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

കാണാതായ നാണയത്തിന്റെ ഉപമ

8: ഏതു സ്ത്രീയാണ്, പത്തു നാണയമുണ്ടായിരിക്കേ, അതിലൊന്നു നഷ്ടപ്പെട്ടാല്‍ വിളക്കുകൊളുത്തി, വീട് അടിച്ചുവാരി, അതു കണ്ടുകിട്ടുവോളം അവധാനപൂര്‍വ്വം അന്വേഷിക്കാത്തത്?
9: കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. 
നഷ്ടപ്പെട്ട എന്റെ നാണയം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. 
10: അതുപോലെതന്നെ, അനുതപിക്കുന്നൊരു പാപിയെക്കുറിച്ച്, ദൈവദൂതന്മാരുടെമുമ്പില്‍ സന്തോഷമുണ്ടാകുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.

ധൂര്‍ത്തപുത്രന്റെ ഉപമ
11: അവന്‍ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു.
12: ഇളയവന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു.
13: ഏറെത്താമസിയാതെ, ഇളയമകന്‍ എല്ലാംശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, തനിക്കുള്ളത് ദുർവ്യയംചെയ്തു.
14: അവന്‍ എല്ലാം ചെലവഴിച്ചുകഴിഞ്ഞപ്പോള്‍ ആ ദേശമാകെ ഒരു കഠിനക്ഷാമമുണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്തു.
15: അവന്‍, ആ ദേശത്തെ ഒരു പൗരന്റെയടുത്ത് ആശ്രയംതേടി. അയാളവനെ പന്നികളെത്തീറ്റാൻ വയലിലേക്കയച്ചു.
16: പന്നി തിന്നിരുന്ന, തവിടുകൊണ്ടു വിശപ്പുമാറ്റാൻ അവനാശിച്ചു. പക്ഷേ, ആരുമവനു കൊടുത്തില്ല.
17: അപ്പോള്‍, തന്നിലേക്കുതിരിഞ്ഞ്‌, അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ കൂലിക്കാർക്ക് സുഭിക്ഷമായി ഭക്ഷണമുണ്ട്. ഞാനോ ഇവിടെ വിശപ്പുകൊണ്ടു നശിക്കുന്നു.
18: ഞാനെഴുന്നേറ്റ്, എന്റെ പിതാവിന്റെയടുത്തേക്കു പോകും. ഞാനവനോടു പറയും: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപംചെയ്തു.
19: നിന്റെ പുത്രനെന്നു വിളിക്കപ്പെടാന്‍ ഞാനിനി യോഗ്യനല്ല. എന്നെ നിന്റെ കൂലിക്കാരിലൊരുവനാക്കണമേ!
20: അവനെഴുന്നേറ്റ്, പിതാവിന്റെയടുത്തേക്കു ചെന്നു. ദൂരെവച്ചുതന്നെ പിതാവവനെ കണ്ടു. മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
21: മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രനെന്നു വിളിക്കപ്പെടാന്‍ ഞാനിനി യോഗ്യനല്ല.
22: പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം മേലങ്കികൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കൈയില്‍ മോതിരവും പാദങ്ങളിൽ ചെരിപ്പുമണിയിക്കുവിന്‍.
23: കൊഴുപ്പിച്ച കാളക്കുട്ടിയെക്കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച്, ആഹ്ലാദിക്കാം.
24: എന്തെന്നാൽ, എന്റെയീ മകന്‍ മൃതനായിരുന്നു; വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടവനായിരുന്നു; അവനെ കണ്ടുകിട്ടിയിരിക്കുന്നു. അവരാഹ്ലാദിക്കാന്‍തുടങ്ങി.
25: അവന്റെ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചുവരുമ്പോള്‍ വീടിനടുത്തുവച്ചു സംഗീതവും നൃത്തഘോഷവും കേട്ടു.
26: അവന്‍ ഒരു വേലക്കാരനെ വിളിച്ച്, എന്താണിതൊക്കെയെന്നു തിരക്കി.
27: 
അവന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ വന്നിട്ടുണ്ട്. അവനെ സുഖമായിത്തന്നെ തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ പിതാവ്, കൊഴുപ്പിച്ച കാളക്കുട്ടിയെ കൊന്നിരിക്കുന്നു.
28: അവന്‍ ക്രുദ്ധനായി, അകത്തുകയറാന്‍ വിസമ്മതിച്ചു. അപ്പോൾ, പിതാവു പുറത്തുവന്ന്, അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു.
29: എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്രവര്‍ഷമായി ഞാന്‍ നിനക്കു ദാസവേലചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്താഹ്ലാദിക്കാന്‍ ഒരാട്ടിന്‍കുട്ടിയെപ്പോലും നീയെനിക്കു തന്നിട്ടില്ല.
30: എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെയീ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുപ്പിച്ച കാളയെക്കൊന്നിരിക്കുന്നു.
31: അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീയെപ്പോഴും എന്നോടുകൂടെയുണ്ടല്ലോ. എ
ന്റേതെല്ലാം നിന്റേതാണ്.
32: ഇപ്പോള്‍ നമ്മള്‍, ആഹ്ലാദിക്കുകയും സന്തോഷിക്കുകയുംവേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവ
ന്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടവനായിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.

അദ്ധ്യായം 16  

നീതിരഹിതനായ കാര്യസ്ഥന്‍
1: യേശു ശിഷ്യന്മാരോടു പറഞ്ഞു: ഒരു മനുഷ്യന്, ഒരു കാര്യസ്ഥനുണ്ടായിരുന്നു. അവന്‍ സ്വത്തു ദുര്‍വ്യയംചെയ്യുന്നുവെന്നു പരാതിയുണ്ടായി.
2: അയാൾ അവനെ വിളിച്ചുചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നതെന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍, നീ കാര്യസ്ഥനായിരിക്കാന്‍ പാടില്ല.
3: ആ കാര്യസ്ഥന്‍ ആത്മഗതംചെയ്തു: യജമാനന്‍ കാര്യസ്ഥത എന്നില്‍നിന്ന് എടുത്തുകളയുന്നതിനാല്‍ ഞാനിനി എന്തുചെയ്യും? കിളയ്ക്കാന്‍ എനിക്കു ശക്തിയില്ല. ഭിക്ഷയാചിക്കാന്‍ ഞാൻ ലജ്ജിക്കുന്നു.
4: എന്നാല്‍, യജമാനൻ കാര്യസ്ഥത എന്നില്‍നിന്ന് എടുത്തുകളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന്, എന്തുചെയ്യണമെന്നെനിക്കറിയാം.
5: അവൻ, യജമാനന്റെ കടക്കാരിൽ, ഓരോരുത്തരെയായി അടുത്തുവിളിച്ചു. ഒന്നാമനോട് അവന്‍ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കടപെട്ടിരിക്കുന്നു?
6: അവന്‍ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവന്‍ പറഞ്ഞു: നിന്റെ പ്രമാണമെടുത്ത്, പെട്ടെന്നിരുന്ന്, അമ്പതു ബത്ത് എന്നെഴുതുക.
7: അനന്തരം അവന്‍ മറ്റൊരുവനോടു ചോദിച്ചു: നീയെന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: നൂറുകോര്‍ ഗോതമ്പ്. അവന്‍ പറഞ്ഞു: നിന്റെ പ്രമാണമെടുത്ത് എണ്‍പതുകോര്‍ 
എന്നെഴുതുക.
8: ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈയുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍, വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.
9: ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മ്മികമാമോനെക്കൊണ്ട്, നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതില്ലാതാകുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കേണ്ടതിനാണിത്.
10: ചെറിയകാര്യത്തില്‍ വിശ്വസ്തന്‍ വലിയകാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയകാര്യത്തില്‍ അവിശ്വസ്തന്‍ വലിയകാര്യത്തിലും അവിശ്വസ്തനായിരിക്കും.
11: അധാര്‍മ്മിക
മാമോന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥധനം ആരു നിങ്ങളെ വിശ്വസിച്ചേല്പിക്കും?
12: മറ്റൊരുവന്റെ കാര്യത്തില്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കുതരും?
13: ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. കാരണം, ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ചേർന്നുനില്ക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും 
മാമോനെയും ഒന്നിച്ചുസേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
14: പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പരിഹസിച്ചു.
15: അവനവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ന്യായീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളറിയുന്നു. മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായതു ദൈവദൃഷ്ടിയില്‍ നികൃഷ്ടമാണ്.
16: നിയമവും പ്രവാചകന്മാരും യോഹന്നാന്‍വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലംപ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു.
17: നിയമത്തിലെ ഒരു പുള്ളി ഇല്ലാതാകുന്നതിനേക്കാൾ, ആകാശവും ഭൂമിയും മാറിപ്പോകുന്നതാണെളുപ്പം.
18: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹംചെയ്യുന്നവന്‍ വ്യഭിചാരംചെയ്യുന്നു. ഭര്‍ത്താവുപേക്ഷിച്ചവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരംചെയ്യുന്നു.

ധനവാനും ലാസറും
19: ധനികനായൊരു മനുഷ്യനുണ്ടായിരുന്നു. അവന്‍ ചെമന്നപട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും ആർഭാടപൂർവ്വം ഭക്ഷിച്ചാഹ്ലാദിക്കുകയും ചെയ്തിരുന്നു.
20: അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ 
വ്രണബാധിതനായി കിടന്നിരുന്നു. 
21: ധനവാന്റെ മേശയില്‍നിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാന്‍ അവനാഗ്രഹിച്ചു. മാത്രമല്ലാ, നായ്ക്കള്‍വന്ന് അവന്റെ വ്രണങ്ങള്‍ നക്കിയിരുന്നു.
22: ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്മാര്‍ അവനെ അബ്രാഹമിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ചടക്കപ്പെട്ടു.
23: അവന്‍ നരകത്തില്‍ പീഡനങ്ങളിലായിരിക്കേ, കണ്ണുകളുയര്‍ത്തിനോക്കി; ദൂരെ അബ്രാഹമിനെയും മടിയില്‍ ലാസറിനെയും കണ്ടു.
24: അവന്‍ വിളിച്ചുപറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍മുക്കി, എന്റെ നാവുതണുപ്പിക്കാൻ ലാസറിനെ അയയ്ക്കണമേ! എന്തെന്നാൽ, ഞാനീ അഗ്നിജ്വാലയില്‍ക്കിടന്നു യാതനയനുഭവിക്കുന്നു.
25: അബ്രാഹം പറഞ്ഞു: മകനേ, നീയോര്‍മ്മിക്കുക: നിനക്കു ജീവിതകാലത്ത് നല്ലതൊക്കെയും ലഭിച്ചിരുന്നു; ലാസറിനോ ദോഷമായവയും. ഇപ്പോള്‍ അവനിവിടെ ആശ്വസിപ്പിക്കപ്പെടുകയും നീ യാതനയനുഭവിക്കുകയുംചെയ്യുന്നു.
26: ഇതിനുപുറമേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുംമദ്ധ്യേ വലിയൊ
രു ഗര്‍ത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, ഇവിടെനിന്നു നിങ്ങളുടെയടുത്തേക്കു വരാനാഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല.
27: അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, അവനെ എന്റെ പിതൃഭവനത്തിലേക്കയയ്ക്കണമേയെന്നു ഞാനപേക്ഷിക്കുന്നു.
28: എന്തെന്നാൽ, എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. അവരും പീഡനങ്ങളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവനവര്‍ക്കു സാക്ഷ്യം നല്കട്ടെ.
29: അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്മാരുമുണ്ടല്ലോ. അവരെ കേള്‍ക്കട്ടെ.
30: അയാൾ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ചെന്നുപറഞ്ഞാല്‍ അവർ മാനസാന്തരപ്പെടും.
31: അബ്രാഹം അവനോടു പറഞ്ഞു: മോശയേയും പ്രവാചകന്മാരേയും കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവനുയിര്‍ത്താലും അവര്‍ക്കു ബോദ്ധ്യപ്പെടുകയില്ല.

ഇരുന്നൂറ്റിത്തൊണ്ണൂറ്റിയേഴാം ദിവസം: ലൂക്കാ 12 - 13


അദ്ധ്യായം 12

ഭയംകൂടാതെ സാക്ഷ്യംനല്കുക
1: പരസ്പരം ചവിട്ടേല്ക്കുംവിധം ആയിരക്കണക്കിനാളുകൾ തിങ്ങിക്കൂടി. അപ്പോളവന്‍ ശിഷ്യരോടു പറയുവാന്‍തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍.
2: മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
3: അതുകൊണ്ട്, നിങ്ങളിരുട്ടത്തു സംസാരിച്ചതു വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍വച്ചു ചെവിയില്‍പ്പറഞ്ഞതു പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും.
4: എന്റെ സ്‌നേഹിതരായ നിങ്ങളോടു ഞാന്‍ പറയുന്നു, ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ് ഒന്നുംചെയ്യാന്‍കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ.
5: എന്നാല്‍, നിങ്ങളാരെ ഭയപ്പെടണമെന്നു ഞാന്‍ വ്യക്തമാക്കാം. കൊന്നശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍.
6: അഞ്ചുകുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്ക്കപ്പെടുന്നില്ലേ? എങ്കിലും അവയിലൊന്നുപോലും ദൈവസന്നിധിയില്‍ വിസ്മരിക്കപ്പെടുന്നില്ല.
7: നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്.
8: ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരുടെമുമ്പില്‍ എന്നെ ഏറ്റുപറയുന്ന ആരെയും ദൈവദൂതന്മാരുടെമുമ്പില്‍ മനുഷ്യപുത്രനുമേറ്റുപറയും.
9: മനുഷ്യരുടെമുമ്പില്‍ എന്നെ തള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്മാരുടെമുമ്പിലും തള്ളിപ്പറയപ്പെടും.
10: മനുഷ്യപുത്രനെതിരേ സംസാരിക്കുന്ന ആരോടും ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരേ ദൂഷണംപറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല.
11: സിനഗോഗുകളുടേയും അധികാരങ്ങളു
ടേയും ഭരണാധിപന്മാരുടേയുംമുമ്പിൽ അവര്‍ നിങ്ങളെ കൊണ്ടുപോകുമ്പോള്‍, എങ്ങനെ, എന്തുത്തരംകൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ.
12: എന്തെന്നാൽ, നിങ്ങൾ പറയേണ്ടത്, ആ മണിക്കൂറിൽ പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.

ഭോഷനായ ധനികന്‍
13: ജനക്കൂട്ടത്തില്‍നിന്ന് ഒരുവനവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത്, ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു പറയണമേ!
14: യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ ഭാഗംവയ്ക്കുന്നവനോ ആയി ആരു നിയമിച്ചു?
15: അനന്തരം അവനവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയുംചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്.
16: ഒരുപമയും അവനവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവുനല്കി.
17: അവനിങ്ങനെ ചിന്തിച്ചു: ഞാനെന്തുചെയ്യും? 
എന്റെ ധാന്യം സൂക്ഷിക്കാന്‍ എനിക്കിടമില്ലല്ലോ.
18: അവന്‍ പറഞ്ഞു: ഞാനിങ്ങനെ ചെയ്യും, എന്റെ അറപ്പുരകള്‍പൊളിച്ച്, കൂടുതല്‍ വലിയവ പണിയും; അവിടെ എന്റെ മുഴുവൻ ധാന്യവും വിഭവങ്ങളും ശേഖരിക്കും.
19: അനന്തരം ഞാനെന്റെ ആത്മാവിനോടു പറയും: ആത്മാവേ, അനേകവര്‍ഷങ്ങൾക്കുവേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നു
ക, കുടിക്കുക, ആഹ്ലാദിക്കുക.
20: എന്നാല്‍, ദൈവമവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെയാത്മാവിനെ നിന്നില്‍നിന്നാവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?
21: ഇതുപോലെയാണ്, ദൈവത്തിലേക്കു സമ്പന്നനാകാതെ തനിക്കുവേണ്ടി നിധി കൂട്ടിവയ്ക്കുന്നവനും.

ദൈവപരിപാലനത്തിലാശ്രയം
22: വീണ്ടുമവന്‍ ശിഷ്യരോടരുളിച്ചെയ്തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തുഭക്ഷിക്കുമെന്നു ജീവനെപ്പറ്റിയോ എന്തുധരിക്കുമെന്നു ശരീരത്തെപ്പറ്റിയോ ഉത്കണ്ഠാകുലരാകേണ്ടാ.
23: എന്തെന്നാല്‍, ജീവന്‍, ഭക്ഷണത്തിനും ശരീരം, വസ്ത്രത്തിനുമുപരിയാണ്.
24: കാക്കകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കലവറയോ കളപ്പുരയോ 
അവയ്ക്കില്ല. എങ്കിലും, ദൈവമവയെ പോറ്റുന്നു. പക്ഷികളെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
25: ഉത്കണ്ഠാകുലരാകുന്നതുകൊണ്ട് ആയുസ്സ്, ഒരു വിനാഴികകൂടെ നീട്ടാന്‍ നിങ്ങളിലാര്‍ക്കു സാധിക്കും?
26: നിസ്സാരമായ ഇതുപോലുംചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി 
ഉത്കണ്ഠാകുലരാകുന്നതെന്തിന്?
27: ലില്ലികളെ നോക്കുവിന്‍: എങ്ങനെ അവ വളരുന്നു? അവ, അദ്ധ്വാനിക്കുകയോ നൂല്ക്കുകയോ ചെയ്യുന്നില്ലല്ലോ. ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും അവന്റെ സര്‍വ്വമഹത്വത്തിലും അവയിലൊന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.
28: ഇന്നുള്ളതും നാളെ തീയിലെറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവമിങ്ങനെ അണിയിക്കുന്നെങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!
29: എന്തുതിന്നുമെന്നോ എന്തുകുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാകുകയും വേണ്ടാ.
30: ലോകത്തിന്റെ ജനതകളാണ് ഇവയെല്ലാമന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവ ആവശ്യമാണെന്നു നിങ്ങളുടെ പിതാവിനറിയാം.
31: നിങ്ങള്‍ അവിടുത്തെ രാജ്യമന്വേഷിക്കുവിന്‍. ഇവയെല്ലാം നിങ്ങളോടു ചേർക്കപ്പെടും.
32: ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യംനല്കാന്‍ നിങ്ങളുടെ പിതാവു പ്രസാദിച്ചിരിക്കുന്നു.
33: നിങ്ങൾക്കുള്ളതു വിറ്റു ധർമ്മംകൊടുക്കുവിൻ. കീറിപ്പോകാത്ത പണസഞ്ചികളുണ്ടാക്കുവിന്‍, 
സ്വര്‍ഗ്ഗത്തില്‍ ഒടുങ്ങാത്ത നിക്ഷേപവും! അവിടെ കള്ളനടുക്കുകയോ ചിതലെടുക്കുകയോ ഇല്ല.
34: കാരണം, നിങ്ങളുടെ നിക്ഷേപമെവിടെയാണോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.

സദാ ജാഗരൂകരായ ഭൃത്യന്മാര്‍
35: നിങ്ങള്‍ അരമുറുക്കിയും വിളക്കുകൊളുത്തിയുമിരിക്കുവിന്‍.
36: കല്യാണവിരുന്നിൽനിന്നു മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്നവരെപ്പോലെയായിരിക്കുവിന്‍.
37: യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായിക്കാണപ്പെടുന്ന ഭൃത്യര്‍ അനുഗൃഹീതർ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന്, അവരെ ശുശ്രൂഷിക്കുകയും ചെയ്യും.
38: അവന്‍ രാത്രിയുടെ രണ്ടാംയാമത്തിലോ മൂന്നാംയാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാല്‍ അവര്‍ 
അനുഗൃഹീതർ.
39: ഇതറിഞ്ഞുകൊള്ളുവിന്‍: കള്ളന്‍ ഏതു യാമത്തിൽവരുമെന്നു ഗൃഹനായകൻ മനസ്സിലാക്കിയിരുന്നെങ്കില്‍ തന്റെ വീടു കുത്തിത്തുറക്കാന്‍ അനുവദിക്കുകയില്ലായിരുന്നു.
40: നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, വിചാരിക്കാത്ത മണിക്കൂറിലാണു മനുഷ്യപുത്രന്‍ വരുന്നത്.
41: പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീ ഈ ഉപമ പറയുന്നതു ഞങ്ങള്‍ക്കുവേണ്ടിയോ എല്ലാവര്‍ക്കുംവേണ്ടിയോ?
42: അപ്പോള്‍ കര്‍ത്താവു പറഞ്ഞു: വീട്ടുജോലിക്കാര്‍ക്കു നിശ്ചിതസമയം ഭക്ഷണംകൊടുക്കേണ്ടതിന്, യജമാനന്‍ അവരുടെമേല്‍ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥനാരാണ്?
43: യജമാനന്‍ വരുമ്പോള്‍ അപ്രകാരം പ്രവർത്തിക്കുന്നവനായി അവൻ കാണുന്ന ഭൃത്യന്‍ 
അനുഗൃഹീതന്‍.
44: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ തന്റെ സകലസ്വത്തിന്റെയുംമേല്‍ അവനെ നിയമിക്കും,
45: എന്നാല്‍, ആ ഭൃത്യന്‍ തന്റെ യജമാനന്‍ വരാന്‍വൈകുന്നു എന്ന് ഉള്ളില്‍ക്കരുതി, യജമാനന്റെ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്മത്തനാകാനുംതുടങ്ങിയാല്‍,
46: നിനയ്ക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും ആ ദാസന്റെ യജമാനന്‍ വരുകയും അവനെ നിഷ്ഠൂരംശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വസ്‌തരോടുകൂടെയാക്കുകയും ചെയ്യും.
47: തന്റെ യജമാനന്റെ ഹിതമറിഞ്ഞിട്ടും, തയ്യാറെടുക്കുകയോ 
അവന്റെ ഹിതമനുസരിച്ചു പ്രവര്‍ത്തിക്കുകയോചെയ്യാത്ത ഭൃത്യന്‍ ഏറെ പ്രഹരിക്കപ്പെടും.
48: എന്നാല്‍, അറിയാതെയാണ് ഒരുവന്‍ പ്രഹരാര്‍ഹമായതുചെയ്തതെങ്കില്‍, അവന്‍കുറച്ചേ പ്രഹരിക്കപ്പെടുകയുള്ളൂ. ഏറെ നല്കപ്പെട്ട ഓരോരുത്തരിലുംനിന്ന് ഏറെ ആവശ്യപ്പെടും; ഏറെ ഏല്പിക്കപ്പെട്ടവനോട് വളരെയേറെ ചോദിക്കും.

യേശു ഭിന്നതയ്ക്കു കാരണം.
49: ഭൂമിയില്‍ തീയിടാനാണു ഞാന്‍ വന്നത്. അതിതിനകം കത്തിയെരിഞ്ഞെങ്കില്‍!
50: എനിക്കൊരു സ്നാനമേല്ക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാനെത്ര ഞെരുങ്ങുന്നു!
51: ഭൂമിയില്‍ സമാധാനംനല്കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നതയെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
52: എന്തെന്നാൽ ഭിന്നിച്ചിരിക്കുന്ന അഞ്ചുപേര്‍ ഇനിമേല്‍ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരായും രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരായും ഭിന്നിച്ചിരിക്കും.
53: പിതാവു പുത്രനും പുത്രന്‍ പിതാവിനുമെതിരായും അമ്മ മകള്‍ക്കും മകള്‍ അമ്മയ്ക്കുമെതിരായും അമ്മായിയമ്മ മരുമകള്‍ക്കും മരുമകള്‍ അമ്മായിയമ്മയ്ക്കുമെതിരായും ഭിന്നിക്കും.

കാലത്തിന്റെ അടയാളങ്ങള്‍
54: അവന്‍ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘമുയരുന്നതുകണ്ടാല്‍ മഴവരുന്നെന്നു ഉടനേ നിങ്ങള്‍ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു.
55: തെക്കന്‍കാറ്റടിക്കുമ്പോള്‍ അത്യുഷ്ണമായിരിക്കുമെന്നു നിങ്ങള്‍ പറയുന്നു; അതു സംഭവിക്കുന്നു.
56: കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാത്തതെങ്ങനെ?

എതിരാളിയുമായി ഒത്തുതീർപ്പ്.
57: എന്തുകൊണ്ടു നിങ്ങള്‍ നീതിപൂർവ്വം വിധിക്കുന്നില്ല?
58: നീ, നിന്റെ എതിരാളിയോടുകൂടെ അധികാരിയുടെയടുത്തേക്കു പോകുമ്പോള്‍, വഴിയില്‍വച്ചുതന്നെ അവയാളുമായി ഒത്തുതീർപ്പിലെത്താൻ ശ്രമംനടത്തുക. അല്ലെങ്കില്‍ അയാൾ നിന്നെ ന്യായാധിപന്റെയടുക്കലേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപന്‍ നിന്നെ പാറാവുകാരനെയേല്പിക്കുകയും പാറാവുകാരൻ, നിന്നെ തടവിലിടുകയുംചെയ്യും.
59: ഞാൻ നിന്നോടു പറയുന്നു, അവസാനത്തെ തുട്ടുവരെ കൊടുത്തുവീട്ടാതെ, നീ അവിടെനിന്നു പുറത്തുവരുകയില്ല.

അദ്ധ്യായം 13 

മാനസാന്തരപ്പെടുന്നില്ലെങ്കിൽ നാശം 
1: ഗലീലിയക്കാരുടെ ബലികളില്‍ അവരുടെ രക്തംകൂടെ പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ യേശുവിനെയറിയിച്ചു.
2: അവന്‍ ചോദിച്ചു: ഇവയെല്ലാം സഹിച്ചതുകൊണ്ട്, അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നെന്നു നിങ്ങള്‍ കരുതുന്നുവോ?
3: അല്ലാ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. മാനസാന്തരപ്പെടുന്നില്ലെങ്കില്‍, നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
4: അഥവാ, സിലോഹായിലെ ഗോപുരമിടിഞ്ഞുവീണുകൊല്ലപ്പെട്ട, ആ പതിനെട്ടുപേര്‍, എല്ലാ ജറുസലേംനിവാസികളേയുംകാള്‍ കുറ്റക്കാരായിരുന്നെന്നു നിങ്ങള്‍ കരുതുന്നുവോ?
5: അല്ല എന്നു ഞാന്‍ പറയുന്നു: മാനസാന്തരപ്പെടുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.

ഫലംതരാത്ത അത്തിവൃക്ഷം
6: അവന്‍ ഈ ഉപമ പറഞ്ഞു: 
മുന്തിരിത്തോട്ടത്തില്‍, ഒരുവന്‍ നട്ടുപിടിപ്പിച്ച ഒരത്തിവൃക്ഷമുണ്ടായിരുന്നു. അതില്‍ ഫലമുണ്ടോയെന്നുനോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല.
7: അപ്പോള്‍ അവന്‍ മുന്തിരിത്തോട്ടക്കാരനോടു പറഞ്ഞു: മൂന്നുവര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍നിന്നു ഫലമന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലംപാഴാക്കണം?
8: കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷംകൂടെ അതു നില്ക്കട്ടെ. ഞാനതിനുചുറ്റും കിളച്ചുവളമിടാം.
9: മേലില്‍ അതു ഫലംനല്കിയേക്കാം. ഇല്ലെങ്കില്‍ നീയതു വെട്ടിക്കളഞ്ഞുകൊള്ളുക.

കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു
10: ഒരു സാബത്തില്‍ അവനൊരു സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.
11: പതിനെട്ടുവര്‍ഷമായി രോഗത്തിന്റെ അരൂപിബാധിച്ച്, നിവര്‍ന്നുനില്ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു.
12: യേശു അവളെക്കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തില്‍നിന്നു നീ മുക്തയാക്കപ്പെട്ടിരിക്കുന്നു.
13: അവന്‍ അവളുടെമേല്‍ കൈകള്‍വച്ചു. തത്ക്ഷണം അവള്‍ നിവര്‍ന്നുനില്ക്കുകയും ദൈവത്തെ സ്തുതിക്കുകയുംചെയ്തു.
14: യേശു സാബത്തില്‍ സുഖപ്പെടുത്തിയതില്‍ അമർഷംപൂണ്ട്‌, സിനഗോഗധികാരി ജനക്കൂട്ടത്തോടു പറഞ്ഞു: ജോലിചെയ്യാവുന്ന ആറുദിവസങ്ങളുണ്ട്. ആ ദിവസങ്ങളില്‍ വന്ന് സുഖപ്പെട്ടുകൊള്ളുക; സാബത്തുദിവസം പാടില്ല.
15: അപ്പോള്‍ കര്‍ത്താവു മറുപടി പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങളോരോരുത്തരും സാബത്തില്‍ തങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തില്‍നിന്നഴിച്ച് വെള്ളംകുടിപ്പിക്കാന്‍ കൊണ്ടുപോകുന്നില്ലേ?
16: പതിനെട്ടുവര്‍ഷം സാത്താന്‍ ബന്ധിച്ചിട്ടിരുന്ന, അബ്രാഹമിന്റെ മകളെ സാബത്തുദിവസം ഈ ബന്ധനത്തിൽനിന്നു മോചിപ്പിക്കേണ്ടതില്ലെന്നോ?
17: ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാല്‍, ജനക്കൂട്ടംമുഴുവന്‍ അവന്‍വഴിയായി നടന്നിരുന്ന മഹനീയകൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.

കടുകുമണിയും പുളിമാവും
18: അവന്‍ പറഞ്ഞു: ദൈവരാജ്യം എന്തിനോടു സദൃശമാണ്? എന്തിനോടു ഞാനതിനെയുപമിക്കും?
19: അത്, ഒരു മനുഷ്യന്‍ തന്റെ തോട്ടത്തില്‍പ്പാകിയ കടുകുമണിക്കു സദൃശമാണ്. അതു വളര്‍ന്നു മരമായി. ആകാശപ്പറവകള്‍ അതിന്റെ ശാഖകളില്‍ കൂടുകെട്ടി.
20: അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു ഞാനുപമിക്കും?
21: ഒരു സ്ത്രീ മൂന്നളവു മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം എടുത്ത്, ഒളിപ്പിച്ചുവച്ച പുളിമാവുപോലെയാണത്.

ഇടുങ്ങിയ വാതില്‍
22: 
അവന്‍ ഓരോ പട്ടണത്തിലും ഗ്രാമത്തിലുംപോയി, പഠിപ്പിച്ചുകൊണ്ട്, ജറുസലെമിലേക്കു യാത്രചെയ്യുകയായിരുന്നു.
23: ഒരുവനവനോടുചോദിച്ചു: കര്‍ത്താവേ, രക്ഷപ്പെടുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോടു പറഞ്ഞു:
24: ഇടുങ്ങിയവാതിലിലൂടെ പ്രവേശിക്കുവാന്‍ കിണഞ്ഞുപരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകര്‍ പ്രവേശിക്കാന്‍ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല.
25: വീട്ടുടമസ്ഥനെഴുന്നേറ്റ്, വാതിലടച്ചുകഴിഞ്ഞാല്‍പ്പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേയെന്നു പറഞ്ഞു വാതില്‍ക്കല്‍ മുട്ടാന്‍തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങളെവിടെനിന്നാണെന്നു ഞാനറിയുന്നില്ല.
26: അപ്പോള്‍ നിങ്ങള്‍ പറയും: നിന്റെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
27: എന്നാല്‍ അവനവരോടു പറയും: നിങ്ങള്‍ എവിടെനിന്നാണെന്നു ഞാനറിയുന്നില്ല. അനീതിപ്രവര്‍ത്തിക്കുന്നവരേ, നിങ്ങളെല്ലാവരും എന്നില്‍നിന്നകന്നു പോകുവിന്‍.
28: അബ്രാഹമിനേയും ഇസഹാക്കിനേയും യാക്കോബിനേയും സകലപ്രവാചകന്മാരേയും ദൈവരാജ്യത്തിലും നിങ്ങളെ ബഹിഷ്കൃതരായി പുറത്തും കാണുമ്പോള്‍, അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും.
29: കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍വന്ന്, ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും.
30: ഇതാ, 
പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരുമാകും.

ജറുസലെമിനെക്കുറിച്ചുള്ള വിലാപം
31: അപ്പോള്‍തന്നെ ചില ഫരിസേയര്‍വന്ന് അവനോടു പറഞ്ഞു: ഇവിടംവിട്ടു പോകുക; ഹേറോദേസ് നിന്നെ കൊല്ലാനുദ്ദേശിക്കുന്നു.
32: അവനവരോടു പറഞ്ഞു: നിങ്ങള്‍പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തിനല്കുകയും മൂന്നാംദിവസം പൂര്‍ത്തിയാക്കുകയുംചെയ്യും. 
33: ഏതായാലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്രചെയ്യേണ്ടതാവശ്യമാണ്. കാരണം, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ വധിക്കപ്പെടുക സാദ്ധ്യമല്ല.
34: ജറുസലേം, ജറുസലേം, പ്രവാചകന്മാരെക്കൊല്ലുകയും നിന്റെയടുത്തേക്കയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയുംചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴിലെന്നപോലെ 
നിന്റെ സന്താനങ്ങളെ ചേര്‍ത്തുനിറുത്താൻ ഞാനെത്രയോപ്രാവശ്യമാഗ്രഹിച്ചു! എന്നാൽ നിനക്കോ മനസ്സുണ്ടായില്ലാ.
35: ഇതാ, നിങ്ങളുടെ ഭവനം നിങ്ങൾക്കുവിട്ടിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനെന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങളെന്നെക്കാണുകയേയില്ല.

ഇരുന്നൂറ്റിത്തൊണ്ണൂറ്റിയാറാം ദിവസം: ലൂക്കാ 10 - 11


അദ്ധ്യായം 10

എഴുപത്തിരണ്ടുപേരെ അയയ്ക്കുന്നു
1: അനന്തരം, കര്‍ത്താവു വേറെ എഴുപത്തിരണ്ടുപേരെ നിയമിച്ചു. താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും സ്ഥലത്തേക്കും രണ്ടുപേ
രെവീതം തനിക്കുമുമ്പേ അയച്ചു.
2: അവനവരോടു പറഞ്ഞു: വിളവധികം, വേലക്കാരോ ചുരുക്കം. അതിനാല്‍ വിളഭൂമിയിലേക്കു വേലക്കാരെ
യയ്ക്കാന്‍ വിളവിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍.
3: പോകുവിന്‍, ഇതാ, ചെന്നായ്ക്കളുടെയിടയിൽ കുഞ്ഞാടുകളെയെന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.
4: മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍വച്ച് ആരെയും അഭിവാദനംചെയ്യുകയുമരുത്.
5: നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിച്ചാലും, 
ആദ്യമേ ആശംസിക്കണം, ഈ വീടിനു സമാധാനം.
6: സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും.
7: അവർ തരുന്നതു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്തുകൊണ്ട് ആ വീട്ടില്‍ത്തന്നെ വസിക്കുവിന്‍. വേലക്കാരന്‍ കൂലിക്കര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോറും നടക്കരുത്.
8: ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയുംചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്ഷിക്കുവിന്‍.
9: അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയുംചെയ്യുവിന്‍.
10: ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ 
നിങ്ങള്‍, പുറത്ത്, തെരുവിലേക്കിറങ്ങിപ്പറയണം:
11: നിങ്ങളുടെ നഗരത്തില്‍നിന്ന് ഞങ്ങളുടെ കാലുകളില്‍പ്പറ്റിയിട്ടുള്ള പൊടിപോലും
 നിങ്ങള്‍ക്കെതിരേ 
ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നെന്ന്, നിങ്ങളറിഞ്ഞുകൊള്ളുവിന്‍.
12: ഞാന്‍ നിങ്ങളോടു പറയുന്നു, ആ ദിവസം സോദോമിന്റെ സ്ഥിതി ആ നഗരത്തിന്റേതിനെക്കാള്‍ സഹനീയമായിരിക്കും.

അനുതപിക്കാത്ത നഗരങ്ങള്‍
13: കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളില്‍നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലുംനടന്നിരുന്നുവെങ്കില്‍ അവർ ചാക്കിലും ചാരത്തിലുമിരുന്ന്, പണ്ടേ മാനസാന്തരപ്പെടുമായിരുന്നു.
14: എന്നാൽ, ന്യായവിധിയില്‍ ടയിറിന്റെയും സീദോന്റെയും സ്ഥിതി, നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും.
15: കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.
16: നിങ്ങളെക്കേള്‍ക്കുന്നവന്‍ എന്നെ
ക്കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.

എഴുപത്തിരണ്ടുപേര്‍ മടങ്ങിയെത്തുന്നു
17: എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു.
18: അവനവരോടു പറഞ്ഞു: സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു.
19: ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകലശക്തികളുടെയുംമേൽ നിങ്ങള്‍ക്കു ഞാൻ അധികാരംതന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കയില്ല.
20: എന്നാല്‍, അരൂപികൾ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തിലെഴുതപ്പെട്ടിരിക്കുന്നുവെന്നതില്‍ സന്തോഷിക്കുവിന്‍.

യേശു ആത്മാവിലാനന്ദിക്കുന്നു
21: ആ മണിക്കൂറിൽത്തന്നെ പരിശുദ്ധാത്മാവിലാനന്ദിച്ച്, അവന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങിവ 
ബുദ്ധിമതികളിലും വിവേകികളിലുംനിന്നു മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയുംചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ തിരുവുള്ളം.
22: സർവ്വവും പിതാവ്, എന്നെയേല്പിച്ചിരിക്കുന്നു. പുത്രനാരെന്നു പിതാവല്ലാതെ ആരുമറിയുന്നില്ല; പിതാവാരെന്നു പുത്രനും, പുത്രനാര്‍ക്കു വെളിപ്പെടുത്താനാഗ്രഹിക്കുന്നുവോ അവനുമല്ലാതെ മറ്റാരു
മറിയുന്നില്ല.
23: അവന്‍ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ്, അവരോടുമാത്രമായി പറഞ്ഞു: നിങ്ങള്‍കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ.
24: കാരണം, ഞാന്‍ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങള്‍ കാണുന്നവ കാണാനാഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാനാഗ്രഹിച്ചു; എങ്കിലും കേട്ടില്ല.

നല്ല സമരിയാക്കാരന്റെ ഉപമ
25: അപ്പോള്‍ ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കാന്‍ ചോദിച്ചു: ഗുരോ, നിത്യജീവനവകാശമാക്കാന്‍ ഞാനെന്തുചെയ്യണം?
26: അവന്‍ ചോദിച്ചു: നിയമത്തില്‍ എന്തെഴുതിയിരിക്കുന്നു? നീ എങ്ങനെ വായിക്കുന്നു?
27: അവന്‍ മറുപടി പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.
28: അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും.
29: എന്നാല്‍, അവന്‍ തന്നെത്തന്നെ സാധൂകരിക്കാനാഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണെന്റെ അയല്‍ക്കാരൻ?
30: യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്നു ജറീക്കോയിലേക്കു പോകുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ദ്ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു.
31: ഒരു പുരോഹിതന്‍ ആ വഴിയേ വരാനിടയായി. അവനെക്കണ്ടു മറുവശത്തുകൂടെ കടന്നുപോയി.
32: അതുപോലെ ഒരു ലേവായനും ആ സ്ഥലത്തുവന്നപ്പോള്‍, അവനെക്കണ്ടെങ്കിലും മറുവശത്തുകൂടെ കടന്നുപോയി.
33: എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമദ്ധ്യേ അവന്‍കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട്, അനുകമ്പതോന്നി,
34: അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചുകെട്ടി, തന്റെ മൃഗത്തിന്റെ പുറത്തുകയറ്റി, ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.
35: അടുത്തദിവസം അവന്‍ സത്രംസൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടുദനാറകൊടുത്തിട്ടു പറഞ്ഞു: ഇവനെ പരിചരിച്ചുകൊള്ളണം. കൂടുതൽ എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.
36: കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട അവന്, ഈ മൂവരിലാരാണ് അയല്‍ക്കാരനായിത്തീർന്നതെന്നാണു നീ വിചാരിക്കുന്നത്?
37: അവൻ പറഞ്ഞു: അവനോടു കരുണകാണിച്ചവൻ. യേശു അവനോടു പറഞ്ഞു: നീയുംപോയി അതുപോലെ ചെയ്യുക.

മര്‍ത്തായും മറിയവും
38: അവര്‍ പോകുന്നവഴി, അവനൊരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ അവനെ ഭവനത്തില്‍ സ്വീകരിച്ചു.
39: അവള്‍ക്കു മറിയം എന്നുപേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ 
പാദത്തിങ്കൽ വചനംകേട്ടുകൊണ്ടിരുന്നു.
40: മര്‍ത്തായാകട്ടെ ശുശ്രൂഷയില്‍ വളരെയേറെ വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെയടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ കാണുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക.
41: കര്‍ത്താവവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു.
42: എന്നാൽ ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍നിന്നെടുക്കപ്പെടുകയില്ല.

അദ്ധ്യായം 11 

യേശു പഠിപ്പിച്ച പ്രാര്‍ത്ഥന
1: അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകഴിഞ്ഞപ്പോള്‍, ശിഷ്യന്മാരിലൊരുവന്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക.
2: അവനരുൾചെയ്തു: നിങ്ങൾ പ്രാര്‍ത്ഥിക്കുമ്പോൾ ഇ
ങ്ങനെ പറയുവിന്‍. പിതാവേ, അങ്ങയുടെ നാമം പരിശുദ്ധമാക്കപ്പെടണമേ. അങ്ങയുടെ രാജ്യംവരണമേ;
3: അന്നന്നുവേണ്ട ആഹാരം അനുദിനം ഞങ്ങള്‍ക്കു നല്കണമേ.
4: ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. കാരണം, ഞങ്ങളുടെ എല്ലാ കടക്കാരോടും ഞങ്ങൾ ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിലുള്‍പ്പെടുത്തരുതേ.

പ്രാര്‍ത്ഥനയുടെ ശക്തി

5: അവനവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ദ്ധരാത്രി അവന്റെയടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്നപ്പം വായ്പതരുക.
6: എന്തെന്നാൽ, ഒരു സ്‌നേഹിതന്‍ യാത്രാമദ്ധ്യേ എന്റെയടുക്കല്‍ വന്നിരിക്കുന്നു. അവനു വിളമ്പാൻ എനിക്കൊന്നുമില്ല.
7: അപ്പോള്‍, അവന്‍ അകത്തുനിന്നു മറുപടിപറയുന്നു: എന്നെ ഉശല്യപ്പെടുത്തരുത്. കതകടച്ചുകഴിഞ്ഞു. എന്റെ കുട്ടികളും എന്റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ്, നിനക്ക് ഒന്നുംതരാന്‍ സാധിക്കുകയില്ല.
8: ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്നേഹിതനായിട്ടും എഴുന്നേറ്റ്, അവനു കൊടുക്കുകയില്ലെങ്കില്‍ത്തന്നെ, നിർലജ്ജമായ  നിര്‍ബ്ബന്ധത്താൽ, എഴുന്നേറ്റ് അവന്, ആവശ്യമുള്ളിടത്തോളം കൊടുക്കും.
9: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു നല്കപ്പെടും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറക്കപ്പെടും.
10: എന്തെന്നാല്‍ ചോദിക്കുന്ന ആർക്കും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറക്കപ്പെടുകയും ചെയ്യുന്നു.
11: നിങ്ങളില്‍ ഏതു പിതാവാണ്, മകന്‍ മീന്‍ചോദിച്ചാല്‍ പകരം പാമ്പിനെക്കൊടുക്കുന്നത്?
12: മുട്ട ചോദിച്ചാല്‍ പകരം തേളിനെ
ക്കൊടുക്കുന്നത്?
13: മക്കള്‍ക്കു നല്ലദാനങ്ങള്‍നല്കാന്‍ ദുഷ്ടരായ നിങ്ങള്‍ക്കറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!

യേശുവും ബേല്‍സെബൂലും
14: അവന്‍ ഊമയായ ഒരു പിശാചിനെ ബഹിഷ്കരിക്കുകയായിരുന്നു. പിശാചു പുറത്തുപോയപ്പോള്‍ ആ ഊമ സംസാരിച്ചു. ജനക്കൂട്ടം അദ്ഭുതപ്പെട്ടു.
15: അവരില്‍ച്ചിലര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണു പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.
16: വേറേചിലര്‍, അവനെപ്പരീക്ഷിക്കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരടയാളം അവനോടാവശ്യപ്പെട്ടു.
17: അവരുടെ വിചാരങ്ങളറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: 
അന്തഃഛിദ്രമുള്ള ഓരോരാജ്യവും വിജനമാക്കപ്പെടും. ഭവനം ഭാവനത്തിന്മേൽപ്പതിക്കും.
18: സാത്താന്‍ തനിക്കുതന്നെയെതിരായി ഭിന്നിച്ചാല്‍, അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നെന്നു നിങ്ങള്‍ പറയുന്നു.
19: ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍ നിങ്ങളുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണു ബഹിഷ്കരിക്കുന്നത? അതുകൊണ്ട്, അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും.
20: എന്നാൽ‍, ദൈവത്തിന്റെ വിരൽകൊണ്ടാണു ഞാന്‍ പിശാചുക്കളെ 
ബഹിഷ്കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളിൽ വന്നുകഴിഞ്ഞിരിക്കുന്നു.
21: ശക്തന്‍, ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍നില്ക്കുമ്പോള്‍, അവനുള്ളവയെല്ലാം സുരക്ഷിതമാണ്.
22: എന്നാല്‍, കൂടുതല്‍ ശക്തനായ ഒരുവന്‍, അവനെ ആക്രമിച്ചുകീഴ്‌പ്പെടുത്തിയാല്‍ അവനാശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റേയാൾ അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും.
23: എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.

അശുദ്ധാരൂപിയുടെ തിരിച്ചുവരവ്
24: അശുദ്ധാരൂപി ഒരു മനുഷ്യനെ വിട്ടുപോയാല്‍, വരണ്ടസ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെവരുമ്പോള്‍ അതു പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കുതന്നെ ഞാന്‍ തിരിച്ചുചെല്ലും.
25: തിരിച്ചുവരുമ്പോള്‍ ആ വീട്, അടിച്ചുവാരിയും സജ്ജീകരിക്കപ്പെട്ടും കാണുന്നു.
26: അപ്പോള്‍ അവന്‍പോയി, തന്നേക്കാള്‍ ദുഷ്ടരായ ഏഴശുദ്ധാ
രൂപികളെക്കൂടെ കൊണ്ടുവന്ന്, അവിടെ പ്രവേശിച്ച്, വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ അവസ്ഥ, ആദ്യത്തേതിനേക്കാള്‍ മോശമായിത്തീരുന്നു.

കൂടുതൽ അനുഗൃഹീതർ 
27: അവന്‍ ഇതരുൾചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ സ്വരമുയർത്തി അവനോടു പറഞ്ഞു: നിന്നെവഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും അനുഗൃഹീതം.
28: അവന്‍ പറഞ്ഞു: ദൈവവചനംകേട്ട്, അതു പാലിക്കുന്നവര്‍ കൂടുതല
നുഗൃഹീതര്‍.

യോനായുടെ അടയാളം
29: ജനക്കൂട്ടം വര്‍ദ്ധിച്ചുവന്നപ്പോള്‍ അവന്‍ പറയാൻതുടങ്ങി: ഈ തലമുറ ദുഷിച്ചതലമുറയാണ്. ഇത് അടയാളമന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്കപ്പെടുകയില്ല.
30: യോനാ, നിനെവേക്കാര്‍ക്ക് അടയാളമായിരുന്നപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും.
31: ദക്ഷിണദേശത്തെ രാജ്ഞി, ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും അവരെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ‍, സോളമന്റെ വിജ്ഞാനംശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍നിന്നു വന്നു. എന്നാലിതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍!
32: നിനെവേക്കാരായ ആളുകൾ 
ന്യായവിധിയില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ പ്രസംഗത്താൽ, അവര്‍ മാനസാന്തരപ്പെട്ടു. എന്നാലിതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!

കണ്ണു ശരീരത്തിന്റെ വിളക്ക്
33: വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തുപ്രവേശിക്കുന്നവര്‍ക്കു വെളിച്ചംകാണാന്‍, പീഠത്തിന്മേലാണു വയ്ക്കുന്നത്.
34: നിന്റെ കണ്ണാണു ശരീരത്തിന്റെ വിളക്ക്.
 നിന്റെ കണ്ണ്, അന്യൂനമെങ്കില്‍ ശരീരംമുഴുവന്‍ പ്രകാശിക്കും. ദുഷിച്ചതെങ്കിലോ നിന്റെ ശരീരം ഇരുണ്ടുപോകും.
35: അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
36: ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ, ശരീരംമുഴുവന്‍ പ്രകാശിതമാണെങ്കിൽ, വിളക്ക്, അതിന്റെ കിരണങ്ങള്‍കൊണ്ടു നിനക്കു വെളിച്ചം തരുന്നപോലെ, ശരീരംമുഴുവന്‍ പ്രകാശമാനമായിരിക്കും.

ഫരിസേയരുടെയും നിയമജ്ഞരുടെയും കപടനാട്യം
37: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഫരിസേയന്‍ തന്റെകൂടെ ഭക്ഷണംകഴിക്കാൻ അവനെ ക്ഷണിച്ചു. അവന്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു.
38: ഭക്ഷണത്തിനു മുമ്പ് ആദ്യം അവന്‍ ക്ഷാളനംചെയ്യാതിരുന്നതുകൊണ്ട്, ആ ഫരിസേയന്‍ ആശ്ചര്യപ്പെട്ടു.
39: അപ്പോള്‍ കര്‍ത്താവവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍, കോപ്പകളുടെയും പാത്രങ്ങളുടെയും പുറം ശുദ്ധമാക്കുന്നു. നിങ്ങളുടെ അകമോ ആർത്തിയും ദുഷ്ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
40: ഭോഷന്മാരേ, പുറം നിര്‍മ്മിച്ചവന്‍തന്നെയല്ലേ അകവും നിര്‍മ്മിച്ചത്?
41: ഉള്ളിലുള്ളവ ദാനംചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും.
42: ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ കർപ്പൂര
തുളസിയുടെയും അരൂതയുടെയും മറ്റെല്ലാച്ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാല്‍, ദൈവത്തിന്റെ നീതിയും സ്‌നേഹവും നിങ്ങളവഗണിച്ചുകളയുന്നു. ഇവയാണ്, മറ്റുള്ളവ അവഗണിക്കാതെതന്നെ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.
43: ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ സിനഗോഗുകളില്‍ ഉന്നതപീഠവും പൊതുസ്ഥലങ്ങളില്‍ അഭിവാദനവുമഭിലഷിക്കുന്നു.
44: നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, അടയാളപ്പെടുത്താത്ത കുഴിമാടങ്ങള്‍പോലെയാണു നിങ്ങള്‍. മീതേ നടക്കുന്നവർ അറിയുന്നില്ല.
45: നിയമജ്ഞരില്‍ ഒരുവൻ അവനോടു പറഞ്ഞു: ഗുരോ, നീ ഇതൊക്കെപ്പറയുമ്പോള്‍ ഞങ്ങളെയും അപമാനിക്കുകയാണ്. 
46: അവന്‍ പറഞ്ഞു: നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ നിങ്ങള്‍ കെട്ടിയേല്പിക്കുന്നു. നിങ്ങളോ ആ 
ചുമടുകള്‍ വിരല്‍കൊണ്ടു തൊടുന്നുപോലുമില്ല.
47: നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്മാര്‍ വധിച്ച പ്രവാചകന്മാര്‍ക്കു നിങ്ങള്‍ കല്ലറകള്‍പണിയുന്നു.
48: അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്ക്, നിങ്ങള്‍ സാക്ഷികളാകുകയും അവ അംഗീകരിക്കുകയുംചെയ്യുന്നു. അവര്‍ അവരെക്കൊന്നു; നിങ്ങളോ അവര്‍ക്കു കല്ലറകള്‍ പണിയുന്നു.
49: അതുകൊണ്ട്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ഞാന്‍ അവരുടെയടുത്തേക്കു പ്രവാചകന്മാരെയും അപ്പസ്‌തോലന്മാരെയുമയയ്ക്കും. അവരില്‍ച്ചിലരെ അവര്‍ 
കൊല്ലുകയും  ചിലരെ പീഡിപ്പിക്കുകയുംചെയ്യും.
50: ലോകത്തിന്റെ സംസ്ഥാപനംമുതല്‍ ചൊരിയപ്പെട്ടിട്ടുള്ള സകലപ്രവാചകന്മാരുടെയും രക്തത്തിന് 
ഈ തലമുറ ഉത്തരംപറയേണ്ടിവരും. 
51: 
ആബേലിന്റെ രക്തംമുതല്‍, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മദ്ധ്യേവച്ചു കൊല്ലപ്പെട്ട സഖറിയായുടെ രക്തംവരെ, അതേ, ഞാന്‍ പറയുന്നു, ഈ തലമുറ ഉത്തരംപറയേണ്ടിവരും. 
52: നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ അറിവിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തുപ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയുംചെയ്തു.
53: അവന്‍ അവിടെനിന്നുപോകവേ, നിയമജ്ഞരും ഫരിസേയരും പലകാര്യങ്ങളെയുംപ്പറ്റി സംസാരിക്കാന്‍ അതീവദുഷ്ടലാക്കോടെ അവനെ പ്രകോപിപ്പിക്കുകയും 
54: അവന്റെ വായിൽനിന്നു വല്ലതുംവീണുകിട്ടുമോയെന്നു തക്കംനോക്കുകയുംചെയ്തു.

ഇരുന്നൂറ്റിത്തൊണ്ണൂറ്റിയഞ്ചാം ദിവസം: ലൂക്കാ 8 - 9


അദ്ധ്യായം 8

യേശുവിനെനുഗമിച്ച സ്ത്രീകള്‍
1: അതിനുശേഷം അവൻ, പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സദ്‌വാർത്തയറിയിക്കുകയുംചെയ്തുകൊണ്ട്, പട്ടണങ്ങളും ഗ്രാമങ്ങളുംതോറും സഞ്ചരിക്കുകയായിരുന്നു. അവനോടുകൂടെ പന്ത്രണ്ടുപേരും 
2: ദുഷ്ടാത്മാക്കളില്‍നിന്നും വ്യാധികളില്‍നിന്നും സുഖമാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയ മഗ്ദലേന എന്നു വിളിക്കപ്പെടുന്ന മറിയവും 
3: ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും മറ്റുസ്ത്രീകളുമുണ്ടായിരുന്നു. അവർ തങ്ങളുടെ സ്വത്തുകൊണ്ട്, അവരെ ശുശ്രൂഷിച്ചിരുന്നു.

വിതക്കാരന്റെ ഉപമ
4: 
വലിയ ജനക്കൂട്ടവും ഓരോ പട്ടണത്തിൽനിന്നുള്ളവരും  തന്റെ അടുത്തുകൂടിയപ്പോൾ അവനവരോട്, ഉപമയിലൂടെ അരുൾചെയ്തു:
5: വിതക്കാരന്‍ തന്റെ വിത്തു വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. അതു ചവിട്ടപ്പെടുകയും ആകാശത്തിലെ പക്ഷികള്‍ തിന്നുകയുംചെയ്തു.
6: ചിലതു പാറമേല്‍ വീണു. അതു മുളച്ചുപൊങ്ങിയപ്പോൾ, നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി.
7: ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന്, അതിനെ ഞെരുക്കിക്കളഞ്ഞു.
8: ചിലതു നല്ലനിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലംപുറപ്പെടുവിച്ചു. ഇത് പറഞ്ഞുകൊണ്ട്, അവന്‍ സ്വരമുയര്‍ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമയുടെ വിശദീകരണം
9: ഈ ഉപമയുടെ അര്‍ത്ഥമെന്തെന്നു അവന്റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു.
10: അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ, അറിയാന്‍ നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു. മററുള്ളവര്‍ക്കാകട്ടെ, ഉപമകളിലൂടെയും. അവര്‍ കണ്ടിട്ടും കാണാതിരിക്കാനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനുംവേണ്ടിയാണത്.
11: ഉപമയിതാണ്: വിത്തു ദൈവത്തിന്റെ വചനമാണ്.
12: ചിലര്‍ വചനംശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോചെയ്യാതിരിക്കുവാന്‍വേണ്ടി പിശാചുവന്ന് അവരുടെ ഹൃദയങ്ങളില്‍നിന്ന്, ആ വചനമെടുത്തുകളയുന്നു. ഇവരാണു വഴിയരികില്‍വീണ വിത്ത്.
13: പാറയില്‍ വീണതാകട്ടെ, കേള്‍ക്കുമ്പോള്‍ ആ 
വചനം സന്തോഷത്തോടെ സ്വീകരിക്കുന്നവരാണ്. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറച്ചുസമയത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത്, അവര്‍ വീണുപോകുന്നു.
14: മുള്ളുകളുടെയിടയില്‍ വീണത്, കേട്ടിട്ടും, പോകുംവഴി, ഉൽക്കണ്ഠകൾ, സമ്പത്ത്, ജീവിതത്തിന്റെ സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട്, ഫലംപുറപ്പെടുവിക്കാത്തവരുമാണ്.
15: നല്ലനിലത്തു വീണതോ, ഉത്കൃഷ്ടവും നല്ലതുമായഹൃദയത്തില്‍ വചനംകേട്ട്, മുറുകെപ്പിടിക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാകുന്നു.

ദീപം മറച്ചുവയ്ക്കരുത്
16: ആരും വിളക്കുകൊളുത്തി, പാത്രംകൊണ്ടുമൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തുപ്രവേശിക്കുന്നവര്‍ വെളിച്ചംകാണാന്‍ അതു ദീപപീഠത്തിന്മേല്‍ വയ്ക്കുന്നു.
17: വെളിപ്പെടുത്തപ്പെടാതെ 
മറഞ്ഞിരിക്കുന്ന ഒന്നുമില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും മറഞ്ഞിരിക്കുന്നതും ഒന്നുമില്ല.
18: ആകയാല്‍, നിങ്ങളെപ്രകാരമാണു കേള്‍ക്കുന്നതെന്നു സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, ഉള്ളവനു നല്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉണ്ടെന്ന് അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.

യേശുവിന്റെ അമ്മയും സഹോദരരും
19: പിന്നീട്, അവന്റെ അമ്മയും സഹോദരരും അവന്റെയടുത്തു വന്നു. എന്നാല്‍, ജനക്കൂട്ടംനിമിത്തം അവനുമായി കണ്ടുമുട്ടാൻകഴിഞ്ഞില്ല.
20: നിന്റെ അമ്മയും 
നിന്റെ സഹോദരരും നിന്നെക്കാണാനാഗ്രഹിച്ചു പുറത്തു നില്‍ക്കുന്നുവെന്ന് അവരറിയിച്ചു.
21: അവനവരോടു മറുപടിപറഞ്ഞു: ദൈവത്തിന്റെ വചനം ശ്രവിക്കുകയും നിറവേറ്റുകയുംചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.

കൊടുങ്കാറ്റു ശാന്തമാക്കുന്നു
22: ഒരുദിവസം യേശുവും അവന്റെ ശിഷ്യന്മാരും വഞ്ചിയില്‍ക്കയറി. 
അവനവരോടു പറഞ്ഞു: നമുക്കു തടാകത്തിന്റെ മറുകരയ്ക്കു പോകാം. അവര്‍ പുറപ്പെട്ടു.
23: അവര്‍ തുഴഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവനുറങ്ങി. അപ്പോള്‍ തടാകത്തില്‍ കൊടുങ്കാറ്റുണ്ടായി. മുങ്ങിത്തുടങ്ങിയ അവര്‍ അപകടത്തിലായി.
24: അവരടുത്തുവന്ന്, ഗുരോ, ഗുരോ, ഞങ്ങള്‍ നശിക്കുന്നു എന്നുപറഞ്ഞ് അവനെയുണര്‍ത്തി. അവനെഴുന്നേറ്റു കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു, ശാന്തതയുണ്ടായി.
25: അവനവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസമെവിടെ? അവര്‍ ഭയന്ന്, അദ്ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇവനാരാണ്? കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ, അവനെ  അനുസരിക്കുകയുംചെയ്യുന്നല്ലോ.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
26: അതിനുശേഷം അവര്‍ വഞ്ചിയിൽ, ഗലീലിക്കെതിരേയുള്ള ഗരസേനരുടെ നാട്ടിലെത്തി.
27: അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍, 
ആ പട്ടണത്തില്‍നിന്ന്, പിശാചുബാധയുള്ള ഒരുവന്‍ അവനെ സമീപിച്ചു. വളരെക്കാലമായി അവന്‍ വസ്ത്രംധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, കല്ലറകളിലാണ് അവന്‍ വസിച്ചിരുന്നത്.
28: യേശുവിനെക്കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്റെ മുമ്പില്‍ വീഴുകയും വലിയസ്വരത്തിൽ പറയുകയുംചെയ്തു: യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കുമെന്ത്? ഞാന്‍ നിന്നോടപേക്ഷിക്കുന്നു: എന്നെ പീഡിപ്പിക്കരുത്.
29: കാരണം, ആ മനുഷ്യനില്‍നിന്നു പുറത്തുപോകാന്‍ അശുദ്ധാത്മാവിനോട് യേശു കല്പിച്ചിരുന്നു. പലപ്പോഴും അതവനെ പിടികൂടിയിരുന്നു. ചങ്ങലകളും കാല്‍വിലങ്ങുകളുംകൊണ്ടു ബന്ധിച്ചുസൂക്ഷിച്ചിരുന്നിട്ടും, അവനതെല്ലാം തകര്‍ക്കുകയും അശുദ്ധാത്മാവ് വിജനപ്രദേശങ്ങളിലേക്ക്, അവനെ കൊണ്ടുപോവുകയുംചെയ്യുമായിരുന്നു.
30: യേശു അവനോടു ചോദിച്ചു: നിന്റെ പേരെന്ത്? അവന്‍ പറഞ്ഞു: ലെഗിയോണ്‍. എന്തെന്നാല്‍, അനേകം പിശാചുക്കള്‍ അവനെ ആവേശിച്ചിരുന്നു.
31: പാതാളത്തിലേക്കുപോകാന്‍ തങ്ങളോടു കല്പിക്കരുതെന്ന്, അവ അവനോടു യാചിച്ചു.
32: വലിയൊരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു തീറ്റ തിന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാന്‍ തങ്ങളെയനുവദിക്കണമെന്നു പിശാചുക്കളപേക്ഷിച്ചു. അവനവയെ അനുവദിച്ചു.
33: അപ്പോളവ ആ മനുഷ്യനെവിട്ടു പന്നികളില്‍ പ്രവേശിച്ചു. പന്നിക്കൂട്ടം, കിഴുക്കാംതൂക്കായ ചരിവിലൂടെ തടാകത്തിലേക്കുപാഞ്ഞു മുങ്ങിച്ചത്തു.
34: പന്നികളെ തീറ്റുന്നവര്‍ സംഭവച്ചതുകണ്ട്, ഓടിച്ചെന്നു പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും വിവരമറിയിച്ചു.
35: സംഭവിച്ചതെന്തെന്നുകാണാന്‍ ആളുകൾപുറപ്പെട്ട്, യേശുവിന്റെ അടുത്തുവന്നു. പിശാചുബാധയില്‍നിന്നു വിമോചിതനായ ആ മനുഷ്യന്‍ വസ്ത്രംധരിച്ച്, സുബോധത്തോടെ യേശുവിന്റെ കാല്‍ക്കലിരിക്കുന്നതുകണ്ടു. അവര്‍ ഭയപ്പെട്ടു.
36: പിശാചുബാധിതന്‍ എങ്ങനെ സുഖപ്പെട്ടുവെന്ന്, കണ്ടവർ അവരെ അറിയിച്ചു.
37: തങ്ങളെ വിട്ടുപോകണമെന്നു ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാം അവനോടപേക്ഷിച്ചു. എന്തെന്നാൽ, വലിയഭയം അവരെ ഗ്രസിച്ചിരുന്നു. 
38: പിശാചുബാധയൊഴിഞ്ഞ ആ മനുഷ്യന്‍ അവന്റെകൂടെയായിരിക്കാന്‍ യാചിച്ചു. യേശുവാകട്ടെ, അവനെ പറഞ്ഞയച്ചുകൊണ്ട്, ആവശ്യപ്പെട്ടു:
39: നീ വീട്ടിലേക്കു തിരിച്ചുപോകുക. ദൈവം നിനക്കു ചെയ്തതതൊക്കെയും വിവരിക്കുക. യേശു തനിക്കുവേണ്ടി ചെയ്തവയെല്ലാം പട്ടണംമുഴുവന്‍ പ്രഘോഷിച്ച്, 
അവന്‍ പോയി .

ജായ്‌റോസിന്റെ മകൾ; രക്തസ്രാവക്കാരി
40: യേശു തിരിച്ചുവന്നപ്പോള്‍ ജനക്കൂട്ടം അവനെ വരവേറ്റു.
എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. 
41: അപ്പോള്‍, ജായ്റോസ് എന്നുപേരുള്ള ഒരുവൻ വന്നു. അയാൾ, സിനഗോഗിലെ അധികാരിയായിരുന്നു. അയാൾ, യേശുവിന്റെ കാല്‍ക്കല്‍വീണ്, തന്റെ വീട്ടിലേക്കു വരണമെന്നപേക്ഷിച്ചു.
42: കാരണം, പന്ത്രണ്ടുവയസ്സോളം പ്രായമുള്ള അവന്റെ ഏകപുത്രി ആസന്നമരണയായിരുന്നു. അവന്‍ പോകുമ്പോള്‍ ജനക്കൂട്ടം അവനെ തിക്കിക്കൊണ്ടിരുന്നു.
43:പന്ത്രണ്ടുവര്‍ഷമായി രക്തസ്രാവമുണ്ടായിരുന്നവളും സമ്പാദ്യംമുഴുവൻ വൈദ്യന്മാർക്കു കൊടുത്തിട്ടും ആര്‍ക്കും സുഖപ്പെടുത്താന്‍കഴിയാതിരുന്നവളുമായ ഒരു സ്ത്രീ
44: പിന്നിലൂടെ വന്ന്, അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു.
45: യേശു ചോദിച്ചു: ആരാണെന്നെ സ്പര്‍ശിച്ചത്? എല്ലാവരും നിഷേധിച്ചപ്പോള്‍, പത്രോസ് പറഞ്ഞു: ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി, നിന്നെ തിക്കുകയാണല്ലോ.
46: യേശു പറഞ്ഞു: ആരോ എന്നെ സ്പര്‍ശിച്ചു. എന്നില്‍നിന്നു ശക്തി പുറപ്പെട്ടിരിക്കുന്നെന്നു ഞാനറിയുന്നു.
47: മറഞ്ഞിരിക്കാന്‍ സാധിക്കില്ലെന്നുകണ്ടപ്പോള്‍ അവള്‍ വിറയലോടെവന്ന്, അവന്റെ കാല്‍ക്കല്‍വീണ്, താനവനെ എന്തിനു സ്പര്‍ശിച്ചെന്നും എങ്ങനെ തൽക്ഷണം സുഖമാക്കപ്പെട്ടെന്നും ജനംമുഴുവന്റെയുംമുമ്പാകെ അറിയിച്ചു.
48: അവനവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തിൽ പോകുക.
49: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന് ഒരാള്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടാ.
50: ഇതുകേട്ടു 
യേശു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക, അവള്‍ രക്ഷപ്പെടും.
51: അവന്‍ വീട്ടിലെത്തിയപ്പോള്‍ തന്നോടുകൂടെ അകത്തുപ്രവേശിക്കാന്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനെയുമല്ലാതെ മറ്റാരെയുമനുവദിച്ചില്ല.
52: എല്ലാവരും കരയുകയും അവളെക്കുറിച്ചു വിലപിക്കുകയുംചെയ്തുകൊണ്ടിരുന്നു. അവന്‍ പറഞ്ഞു: കരയേണ്ടാ, അവള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.
53: എന്നാല്‍, അവള്‍ മരിച്ചുകഴിഞ്ഞു എന്നറിഞ്ഞിരുന്നതുകൊണ്ട് അവരവനെ പരിഹസിച്ചു.
54: അവനവളുടെ കൈയ്ക്കുപിടിച്ച് അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക.
55: അപ്പോള്‍ അവളുടെ ആത്മാവ്, തിരിച്ചുവന്നു. ഉടനെ അവള്‍ എഴുന്നേറ്റിരുന്നു. അവള്‍ക്കു ഭക്ഷിക്കാൻ എന്തെങ്കിലും നല്കാൻ അവന്‍ നിര്‍ദ്ദേശിച്ചു.
56: അവളുടെ മാതാപിതാക്കന്മാർ അദ്‌ഭുതസ്തബ്ധരായി. സംഭവിച്ചതെന്തെന്ന്, ആരോടും പറയരുതെന്ന് അവൻ കല്പിച്ചു.

അദ്ധ്യായം 9 

അപ്പസ്‌തോലന്മാരെ അയയ്ക്കുന്നു
1: അവന്‍ പന്ത്രണ്ടുപേരെയും അടുക്കൽവിളിച്ച്, സകലപിശാചുക്കളുടെയുംമേല്‍ അവര്‍ക്കു ശക്തിയും 
ധികാരവുംകൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും.
2: ദൈവരാജ്യംപ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്താനും അവനവരെ അയച്ചു.
3: അവന്‍ പറഞ്ഞു: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നുമെടുക്കരുത്. രണ്ടുടുപ്പുമുണ്ടായിരിക്കരുത്.
4: നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയുംചെയ്യുക.
5: ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ, ആ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദത്തിലെ പൊടി, തട്ടിക്കളയുവിന്‍.
6: അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച്, എല്ലായിടത്തും സദ്‌വാർത്ത അറിയിക്കുകയും സുഖപ്പെടുത്തുകയുംചെയ്തു.

ഹേറോദേസിന്റെ ഉത്കണ്ഠ
7: സംഭവിച്ചതെല്ലാംകേട്ടു ഭരണാധികാരിയായ ഹേറോദേസ് ചിന്താക്കുഴപ്പത്തിലായി. എന്തെന്നാല്‍, യോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നെന്നു ചിലരും,
8: ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നെന്നു മറ്റുചിലരും പൂർവ്വപ്രവാചകന്മാരിലൊരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നെന്നു വേറെചിലരും പറഞ്ഞിരുന്നു.
9: ഹേറോദേസ് പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ആരെക്കുറിച്ചാണു ഞാനിക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അവനാരാണ്? അവനെക്കാണാന്‍ ഹേറോദേസ് അന്വേഷിച്ചുകൊണ്ടിരുന്നു.

അപ്പം വര്‍ദ്ധിപ്പിക്കുന്നു
10: അപ്പസ്‌തോലന്മാര്‍ മടങ്ങിവന്ന്, തങ്ങള്‍ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. അവന്‍ 
അവരെ കൂട്ടിക്കൊണ്ടു സ്വകാര്യമായി, ബേത്സയ്ദാ എന്ന പട്ടണത്തിലേക്കു പിൻവാങ്ങി. 
11: ഇതറിഞ്ഞ ജനക്കൂട്ടം അവനെയനുഗമിച്ചു. അവനവരെ സ്വീകരിച്ച് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും സൗഖ്യമാവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയുംചെയ്തുകൊണ്ടിരുന്നു.
12: പകല്‍ അസ്തമിച്ചുതുടങ്ങിയപ്പോള്‍ പന്ത്രണ്ടുപേരും അടുത്തുവന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതുകൊണ്ട്, ചുറ്റുമുള്ള ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലുംപോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ കണ്ടെത്തുന്നതിനും ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക.
13: അവനവരോടു പറഞ്ഞു: നിങ്ങളവര്‍ക്കു ഭക്ഷിക്കാൻ കൊടുക്കുവിന്‍. എന്നാൽ അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുംമാത്രമേയുള്ളു, ഈ ജനത്തിനുമുഴുവൻ ഭക്ഷണംനല്കണമെങ്കില്‍ ഞങ്ങള്‍പോയി വാങ്ങിക്കൊണ്ടുവരണം.
14: അവിടെ ഏകദേശം അയ്യായിരം പുരുഷന്മാരുണ്ടായിരുന്നു. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ജനത്തെ അമ്പതുവീതം പന്തികളായി ഇരുത്തുവിന്‍.
15: അവരങ്ങനെ ചെയ്തു; എല്ലാവരെയുമിരുത്തി.
16: അപ്പോള്‍ അവന്‍ ആ അഞ്ചപ്പവും രണ്ടുമീനുമെടുത്ത്, സ്വര്‍ഗ്ഗത്തിലേക്കു നോക്കി, ആശീര്‍വ്വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്മാരെയേല്പിച്ചു.
17: എല്ലാവരും ഭക്ഷിച്ചുതൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍, പന്ത്രണ്ടുകുട്ട അവര്‍ ശേഖരിച്ചു.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം
18: ഒരിക്കല്‍, അവന്‍ തനിയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ശിഷ്യന്മാരും അവന്റെകൂടെയുണ്ടായിരുന്നു. അപ്പോളവന്‍ ചോദിച്ചു: ഞാനാരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്കി.
19: ചിലര്‍ സ്നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയായെന്നും വേറെ ചിലര്‍ പൂര്‍വ്വപ്രവാചകന്മാരിലൊരാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നും പറയുന്നു.
20: അവനവരോടു പറഞ്ഞു: എന്നാൽ, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: ദൈവത്തിന്റെ ക്രിസ്തു.

പീഡാനുഭവത്തെക്കുറിച്ച്: ഒന്നാം പ്രവചനം
21: ഇക്കാര്യം ആരോടും പറയരുതെന്നു കല്പിച്ചശേഷം
22: അവനരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിതപ്രമുഖന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍പ്പിക്കപ്പെടുകയുംവേണം.
23: അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്റെ പിന്നാലേ വരാനാഗ്രഹിക്കുന്നെങ്കില്‍ അയാൾ സ്വയംപരിത്യജിച്ച്, അനുദിനം തന്റെ കുരിശെടുത്ത്, എന്നെയനുഗമിക്കട്ടെ.
24: സ്വന്തംജീവന്‍ രക്ഷിക്കാനാഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വ
ന്തംജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും.
25: ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും സ്വയംനഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോചെയ്താല്‍ അയാൾക്കെന്തു പ്രയോജനം?
26: ആരെങ്കിലും എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അയാളെക്കുറിച്ചു തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തില്‍വരുമ്പോള്‍ 
മനുഷ്യപുത്രനും ലജ്ജിക്കും
27: എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം കാണുന്നതിനുമുമ്പു മരണം രുചിക്കുകയില്ലാത്ത ചിലര്‍ ഈ നില്ക്കുന്നവരുടെ ഇടയിലുണ്ട്.

യേശു രൂപാന്തരപ്പെടുന്നു
28: ഈ വചനങ്ങൾക്കുശേഷം ഏകദേശം എട്ടുദിവസങ്ങള്‍കഴിഞ്ഞ്, അവൻ, പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ട്, പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കു കയറിപ്പോയി.
29: പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്റെ മുഖഭാവംമാറി; വസ്ത്രം തിളങ്ങുന്ന വെണ്മയാർന്നു.
30: അപ്പോള്‍ രണ്ടുപേര്‍ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു.
31: അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ പുറപ്പാടിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്.
32: 
പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. അവർ ഉണര്‍ന്നപ്പോൾ അവന്റെ മഹത്വം ദര്‍ശിച്ചു; അവനോടുകൂടെനില്ക്കുന്ന ഇരുവരെയും കണ്ടു.
33: അവരവനെ വിട്ടുപോകുമ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങളുണ്ടാക്കട്ടെ. ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. താനെന്താണു പറയുന്നതെന്ന് അവനുതന്നെ അറിയില്ലായിരുന്നു.
34: അവനിതു പറയുമ്പോള്‍ ഒരു മേഘംവന്ന്, അവരെ ആവരണം ചെയ്തു. അവര്‍ മേഘത്തിനുള്ളിൽ പ്രവേശിച്ചപ്പോള്‍ ശിഷ്യന്മാര്‍ ഭയപ്പെട്ടു.
35: അപ്പോള്‍ മേഘത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഇവനെന്റെ പുത്രന്‍, എന്റെ തിരഞ്ഞെടുക്കപ്പെട്ടവന്‍; ഇവനെ ശ്രവിക്കുവിന്‍.
36: സ്വരം നിലച്ചപ്പോള്‍ യേശുമാത്രം കാണപ്പെട്ടു. ശിഷ്യന്മാര്‍ മൗനമവലംബിച്ചു; തങ്ങള്‍ കണ്ടതൊന്നും ആ ദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല.

പിശാചുബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു
37: പിറ്റേദിവസം അവര്‍ മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയൊരു ജനക്കൂട്ടം അവനെ കണ്ടുമുട്ടി.
38: അപ്പോൾ, ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ വിളിച്ചുപറഞ്ഞു: ഗുരോ, എന്റെ മകനെ കടാക്ഷിക്കണമെന്നു നിന്നോടു ഞാനപേക്ഷിക്കുന്നു. അവന്‍ എന്റെ ഏകമകനാണ്.
39: അവനെ ഒരരൂപി പിടികൂടുന്നു. അപ്പോളവന്‍ പെട്ടെന്നു നിലവിളിക്കുന്നു. അതവനെ വായിൽ നുര പതയുംവിധം, കോച്ചിവലിക്കുകയും വിട്ടുമാറാതെ ഞെരുക്കുകയുംചെയ്യുന്നു.
40: അതിനെ പുറത്താക്കാന്‍ ഞാന്‍ നിന്റെ ശിഷ്യന്മാരോടപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല.
41: യേശു മറുപടി പറഞ്ഞു: വിശ്വാസമില്ലാത്ത, വഴിപിഴച്ചതലമുറയേ, ഞാനെത്രനാള്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെക്കൊണ്ടുവരുക.
42: യേശുവിന്റെ അടുത്തേക്കു വരുമ്പോള്‍ത്തന്നെ പിശാചവനെ തള്ളിയിട്ടു കോച്ചിവലിച്ചു. യേശു അശുദ്ധാരൂപിയെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി പിതാവിനെ ഏല്പിക്കുകയുംചെയ്തു.
43: ദൈവത്തിന്റെ മഹിമാതിരേകത്തിൽ എല്ലാവരുമദ്ഭുതപ്പെട്ടു.

പീഡാനുഭവത്തെക്കുറിച്ച്: രണ്ടാം പ്രവചനം
44: അവന്റെ പ്രവൃത്തികളെക്കുറിച്ച് എല്ലാവരും വിസ്മയിക്കവേ, അവന്‍ ശിഷ്യരോടു പറഞ്ഞു. ഈ വചനങ്ങള്‍ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ. മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളിലേല്പിക്കപ്പെടാന്‍പോകുന്നു.
45: ഇപ്പറഞ്ഞത് അവർക്കു മനസ്സിലായില്ലാ. അവര്‍ ഗ്രഹിക്കാതിരിക്കാൻതക്കവിധം അതവരിൽനിന്നു മറയ്ക്കപ്പെട്ടിരുന്നു.അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടി
രുന്നു.

ആരാണു വലിയവൻ‍?
46: തങ്ങളില്‍ ആരാണു വലിയവനെന്ന് അവരുടെയിടയിൽ തർക്കമുണ്ടായി.
47: 
യേശു, അവരുടെ ഹൃദയവിചാരമറിഞ്ഞ്, ഒരു ശിശുവിനെയെടുത്ത്, തന്റെയടുത്തു നിറുത്തി,
48: അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. എന്തെന്നാൽ, നിങ്ങളില്‍ ഏറ്റവും ചെറിയവനാരോ അവനാണു നിങ്ങളില്‍ ഏറ്റവും വലിയന്‍.

നിങ്ങള്‍ക്കെതിരല്ലാത്തയാൾ നിങ്ങളുടെ ഭാഗത്ത്.
49: യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരുവനെ ഞങ്ങള്‍ കണ്ടു. അയാൾ ഞങ്ങളോടൊപ്പം നിന്നെയനുഗമിക്കാത്തതുകൊണ്ട് ഞങ്ങളയാളെത്തടഞ്ഞു.
50: യേശു പറഞ്ഞു: അവനെത്തടയേണ്ടാ, എന്തെന്നാൽ‍, നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.

സമരിയാക്കാരുടെ തിരസ്‌കാരം
51: തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവന്‍ ജറുസലെമിലേക്കുപോകാൻ തീരുമാനിച്ചുറച്ചു.
52: അവന്‍ തനിക്കുമുമ്പേ ദൂതന്മാരെയയച്ചു. അവർപോയി, അവനുവേണ്ട ഒരുക്കങ്ങള്‍ചെയ്യാന്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു.
53: അവന്‍ ജറുസലെമിലേക്കു പോകുകയായിരുന്നതുകൊണ്ട് അവരവനെ സ്വീകരിച്ചില്ല.
54: ഇതുകണ്ടപ്പോള്‍ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ഇവരെ നശിപ്പിക്കട്ടെയെന്നു ഞങ്ങള്‍ പറയാൻ നീ മനസ്സാകുന്നുവോ?
55: അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു.
56: അനന്തരം, അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി.

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ
57: അവര്‍ വഴിയേ 
പോകുമ്പോൾ ഒരുവനവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെയനുഗമിക്കും.
58: യേശു അവനോടു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല.
59: അവന്‍ മറ്റൊരുവനോടു പറഞ്ഞു: എന്നെയനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ആദ്യംപോയി എന്റെ പിതാവിനെ സംസ്കരിക്കാന്‍ അനുവദിച്ചാലും.
60: 
യേശു പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യംപ്രസംഗിക്കുക.
61: വേറൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെയനുഗമിക്കാം; പക്ഷേ, ആദ്യംപോയി എന്റെ വീട്ടുകാരോടു യാത്രപറയാനനുവദിക്കണം.
62: യേശു അവനോടു പറഞ്ഞു: കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും ദൈവരാജ്യത്തിനു യോഗ്യനല്ല.

ഇരുന്നൂറ്റിത്തൊണ്ണൂറ്റിനാലാം ദിവസം: ലൂക്കാ 6 - 7


അദ്ധ്യായം 6

സാബത്തിനെപ്പറ്റി തര്‍ക്കം
1: ഒരു സാബത്തുദിവസം യേശു ധാന്യവയലിലൂടെ കടന്നുപോകുമ്പോള്‍, അവന്റെ ശിഷ്യന്മാര്‍ കതിരുകള്‍പറിച്ച്, കൈകൊണ്ടു തിരുമ്മിത്തിന്നുകൊണ്ടിരുന്നു.
2: ഫരിസേയരില്‍ച്ചിലര്‍ ചോദിച്ചു: എന്തുകൊണ്ടാണ്, സാബത്തില്‍ നിഷിദ്ധമായതു നിങ്ങള്‍ ചെയ്യുന്നത്?
3: യേശു മറുപടിപറഞ്ഞു: വിശന്നപ്പോള്‍ ദാവീദും കൂടെയുണ്ടായിരുന്നവരും എന്താണുചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
4: അവന്‍ ദൈവത്തിന്റെ ഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കുംഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പമെടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയുംചെയ്തതെങ്ങനെ?
5: അവനവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്റെ കര്‍ത്താവാകുന്നു.
6: മറ്റൊരു സാബത്തില്‍ അവൻ സിനഗോഗില്‍പ്രവേശിച്ച്, പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈശോഷിച്ച ഒരുവനുണ്ടായിരുന്നു.
7: നിയമജ്ഞരും ഫരിസേയരും അവനിൽ കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ സുഖപ്പെടുത്തുമോയെന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.
8: അവന്‍, അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റു നടുക്കു നില്ക്കുക. അവനെഴുന്നേറ്റുനിന്നു.
9: യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്മചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണനുവദനീയം?
10: അവന്‍ ചുറ്റുമുള്ളവരെയെല്ലാം നോക്കിക്കൊണ്ട്, അവനോടു പറഞ്ഞു: നിന്റെ കൈനീട്ടുക. അവന്‍ അങ്ങനെചെയ്തു. അവന്റെ കൈ സുഖപ്പെട്ടു.
11: അവര്‍ രോഷംപൂണ്ട്, യേശുവിനെ എന്താണുചെയ്യേണ്ടതെന്നു പരസ്പരമാലോചിച്ചു.

അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു
12: ആ ദിവസങ്ങളില്‍ അവന്‍ പ്രാര്‍ത്ഥിക്കാന്‍ ഒരു മലയിലേക്കു പോയി. അവിടെ, അവൻ ദൈവത്തോടുള്ള പ്രാര്‍ത്ഥനയിൽ  രാത്രിമുഴുവന്‍ ചെലവഴിച്ചു.
13: പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുത്തുവിളിച്ച്, അവരില്‍നിന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത്, അവര്‍ക്ക് അപ്പസ്‌തോലന്മാര്‍ എന്നു പേരുനല്കി.
14: അവര്‍, പത്രോസ് എന്ന് അവന്‍ പേരുനല്കിയ ശിമയോന്‍, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ,
15: മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയെന്നു വിളിക്കപ്പെട്ടിരുന്ന ശിമയോന്‍,
16: യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.

സമതലത്തിലെ ശുശ്രൂഷ 
17: അവന്‍ അവരോടുകൂടെയിറങ്ങി, സമതലത്തില്‍ നിന്നു. ശിഷ്യന്മാരുടെ ഒരു വലിയകൂട്ടവും, യൂദയാമുഴുവനിൽനിന്നും ജറുസലെമിൽനിന്നും ടയിര്‍, സീദോന്‍ എന്നീ തീരപ്രദേശങ്ങളില്‍നിന്നുമുള്ള ജനത്തിന്റെ വലിയൊരു സംഘവുമുണ്ടായിരുന്നു. 
18: അവർ അവനെ ശ്രവിക്കുന്നതിനും തങ്ങളുടെ രോഗങ്ങളിൽനിന്നു സുഖപ്പെടുന്നതിനും വന്നു. അശുദ്ധാത്മാക്കളാല്‍ പീഡിതരായവരും സുഖപ്പെട്ടു.
19: ജനക്കൂട്ടമെല്ലാം അവനെ ഒന്നുസ്പര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെടുകയും എല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തിരുന്നു.

സുവിശേഷഭാഗ്യങ്ങള്‍
20: അവന്‍ തന്റെ ശിഷ്യരുടെനേരേ കണ്ണുകളുയര്‍ത്തി അരുൾചെയ്തു: ദരിദ്രരേ, നിങ്ങളനുഗൃഹീതർ; എന്തെന്നാൽ ദൈവരാജ്യം നിങ്ങളുടേതാകുന്നു.
21: ഇപ്പോള്‍ വിശക്കുന്നവരേ, നിങ്ങളനുഗൃഹീതർ; എന്തെന്നാൽ നിങ്ങള്‍ തൃപ്തരാക്കപ്പെടും. ഇപ്പോള്‍ കരയുന്നവരേ, നിങ്ങളനുഗൃഹീതർ; എന്തെന്നാൽ നിങ്ങള്‍ ചിരിക്കും.
22: മനുഷ്യപുത്രന്‍നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും നിങ്ങളുടെ പേര്, ദുഷിച്ചതായിക്കരുതി, പുറന്തള്ളുകയുംചെയ്യുമ്പോള്‍ നിങ്ങളനുഗൃഹീതർ.
23: ആ ദിവസം നിങ്ങള്‍ സന്തോഷിക്കുകയും കുതിച്ചുചാടുകയുംചെയ്യുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുത്. അവരുടെ പിതാക്കന്മാര്‍ പ്രവാചകന്മാരോടും ഇപ്രകാരംതന്നെയാണു പ്രവര്‍ത്തിച്ചത്.

ദുരിതങ്ങൾ 
24: എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാൽ നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ സംതൃപ്തരായിക്കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാൽ നിങ്ങള്‍ക്കു വിശക്കും.
25: ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാൽ നിങ്ങള്‍ വിലപിക്കുകയും കരയുകയുംചെയ്യും.
26: മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചുപറയുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! എന്തെന്നാൽ അവരുടെ പിതാക്കന്മാര്‍ വ്യാജപ്രവാചകന്മാരോടും അങ്ങനെതന്നെ ചെയ്തു.

ശത്രുക്കളെ സ്നേഹിക്കുവിൻ 
27: ശ്രവിച്ചുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മചെയ്യുവിന്‍;
28: നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; നിങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
29: ഒരു ചെകിട്ടത്തടിക്കുന്നവനു മറ്റേ ചെകിടുകൂടെ കാണിച്ചുകൊടുക്കുക. നിന്റെ മേലങ്കിയെടുക്കുന്നവന്, കുപ്പായവും നിഷേധിക്കരുത്. 
30: നിന്നോടു ചോദിക്കുന്ന ആർക്കും കൊടുക്കുക. നിന്റെ വകകള്‍ എടുത്തുകൊണ്ടുപോകുന്നവനിൽനിന്ന്, തിരികെച്ചോദിക്കരുത്.
31: മറ്റുള്ളവര്‍ നിങ്ങളോടെങ്ങനെ പെരുമാറണമെന്നു നിങ്ങളാഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങളവരോടും പെരുമാറുവിന്‍.
32: നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിക്കുന്നതില്‍, എന്തുമേന്മയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.
33: നിങ്ങള്‍ക്കു നന്മചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്മചെയ്യുന്നതില്‍ എന്തു മേന്മയാണുള്ളത്? പാപികളും അതുതന്നെചെയ്യുന്നുണ്ടല്ലോ.
34: തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിച്ചു വായ്പകൊടുക്കുന്നതില്‍ എന്തുമേന്മയാണുളളത്? അത്രത്തോളം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പാപികളും പാപികള്‍ക്കു വായ്പകൊടുക്കുന്നില്ലേ?
35: എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കുവിന്‍. തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മചെയ്യുകയും വായ്പകൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രരായിരിക്കുകയുംചെയ്യും. എന്തെന്നാൽ അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണയുള്ളവനാണ്.
36: നിങ്ങളുടെ പിതാവ്, അനുകമ്പയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും അനുകമ്പയുള്ളവരായിരിക്കുവിന്‍.

അന്യരെ വിധിക്കരുത്
37: വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണംനടത്തരുത്; നിങ്ങളുടെമേലും കുറ്റമാരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും.
38: കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറഞ്ഞുകവിയുന്ന നല്ല അളവിൽ അവര്‍ നിങ്ങളുടെ മടിയിലിട്ടുതരും. കാരണം, നിങ്ങളളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും തിരിച്ചളന്നുകിട്ടും.
39: അവന്‍ ഒരുപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ നയിക്കാന്‍ സാധിക്കില്ലല്ലോ? ഇരുവരും കുഴിയില്‍വീഴുകയില്ലേ?
40: ശിഷ്യന്‍ ഗുരുവിനെക്കാള്‍മേലെയല്ലാ, എന്നാല്‍, അഭ്യസനം പൂർത്തിയാകുമ്പോള്‍ ഓരോരുത്തനും ഗുരുവിനെപ്പോലെയാകും.
41: നിന്റെ സഹോദരന്റെ കണ്ണിലെ കരടു നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണം ഗൗനിക്കാതിരിക്കുകയുംചെയ്യുന്നതെന്ത്?
42: സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരടു ഞാനെടുത്തുകളയട്ടെയെന്നു നിന്റെ സഹോദരനോടു പറയാന്‍ നിനക്കെങ്ങനെകഴിയും? കപടനാട്യക്കാരാ, ആദ്യം നിന്റെ കണ്ണിലെ തടിക്കഷണമെടുത്തു മാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിന്റെ കാഴ്ച തെളിയും.

ഫലത്തില്‍നിന്നു വൃക്ഷത്തെയറിയുക
43: നല്ല വൃക്ഷം ചീത്തഫലങ്ങള്‍ കായ്ക്കുന്നില്ല; നല്ല ഫലംകായ്ക്കുന്ന ചീത്തവൃക്ഷങ്ങളുമില്ലാ.
44: ഓരോ വൃക്ഷവും അതതിന്റെ ഫലംകൊണ്ടറിയുന്നു. മുള്‍ച്ചെടിയില്‍നിന്ന് അത്തിപ്പഴം ശേഖരിക്കുന്നില്ലാ. ഞെരിഞ്ഞിലില്‍നിന്നു മുന്തിരിക്കുല പറിക്കുന്നുമില്ലാ.
45: നല്ല മനുഷ്യന്‍, തന്റെ ഹൃദയത്തിലെ നല്ലശേഖരത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടേ, തിന്മയില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്.

ഉറച്ച അടിസ്ഥാനം
46: നിങ്ങളെന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും, ഞാന്‍പറയുന്നവ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
47: എന്റെയടുത്തുവരുകയും എന്റെ വചനങ്ങൾ കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്നു ഞാന്‍ നിങ്ങൾക്കു വ്യക്തമാക്കാം.
48: ആഴത്തില്‍ക്കുഴിച്ച്, പാറമേല്‍ അടിസ്ഥാനമിട്ടു ഭവനംപണിത മനുഷ്യനോടു സദൃശനാണവന്‍. വെള്ളപ്പൊക്കമുണ്ടാകുകയും ജലപ്രവാഹം, ആ ഭവനത്തിന്മേല്‍ ആഞ്ഞടിക്കുകയുംചെയ്തു. എന്നാല്‍ അതിളക്കാന്‍കഴിഞ്ഞില്ല; എന്തെന്നാല്‍, അതു നല്ലവണ്ണം പണിയപ്പെട്ടിരുന്നു.
49: എന്നാല്‍, കേട്ടിട്ടും അനുസരിക്കാത്ത മനുഷ്യന്‍, അടിസ്ഥാനമില്ലാത്ത മണ്ണിൽ, ഭവനംപണിതവനു തുല്യന്‍. ജലപ്രവാഹം അതിന്മേല്‍ ആഞ്ഞടിച്ചു; ഉടനേ അതു നിലംപൊത്തി. ആ ഭവനത്തിന്റെ തകര്‍ച്ച വലുതായിരുന്നു.

അദ്ധ്യായം 7 

ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു
1: യേശു ജനംകേൾക്കേയുള്ള തന്റെ വാക്കുകളെല്ലാം പൂർത്തിയാക്കിയപ്പോൾ, കഫര്‍ണാമിലേക്കു പ്രവേശിച്ചു. 
2: ഒരു ശതാധിപന്റെ ഭൃത്യന്‍ രോഗംബാധിച്ച് ആസന്നമരണനായി കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു.
3: ശതാധിപന്‍ യേശുവിനെപ്പറ്റിക്കേട്ട്, തന്റെ ഭൃത്യനെ, വന്നുസുഖപ്പെടുത്തണമെന്നപേക്ഷിക്കാന്‍ യഹൂദശ്രേഷ്ഠന്മാരെ അവന്റെയടുത്തേക്കയച്ചു.
4: അവര്‍ യേശുവിന്റെ അടുത്തുവന്നു താല്പര്യപൂർവ്വം യാചിച്ചു: നീ ഇതു ചെയ്തുകൊടുക്കാന്‍ അവനര്‍ഹനാണ്.
5: എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു. നമുക്ക് ഒരു സിനഗോഗു പണിയിച്ചുതരുകയുംചെയ്തിട്ടുണ്ട്.
6:
 യേശു അവരോടൊപ്പം പുറപ്പെട്ടു. ഭവനത്തിൽനിന്ന്, അവന്‍ അധികമകലെയല്ലാതിരുന്നപ്പോൾ ആ ശതാധിപന്‍ തന്റെ സ്‌നേഹിതരെ അയച്ച്, അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങു ബുദ്ധിമുട്ടേണ്ടാ. അങ്ങെന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല.
7: അതിനാൽ, അങ്ങയുടെയടുത്തു നേരിട്ടുവരാൻ എനിക്കു യോഗ്യതയില്ല എന്നു ഞാന്‍ വിചാരിച്ചു. അങ്ങൊരു വാക്കുച്ചരിക്കുക, എന്റെ ഭൃത്യന്‍ സുഖപ്പെടട്ടെ.
8: കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികളുണ്ട്. ഞാന്‍ ഒരുവനോടു 
പറയുന്നു, പോകുക; അവന്‍ പോകുന്നു. വേറൊരുവനോടു വരുക; അവന്‍ വരുന്നു. എന്റെ ദാസനോട്, ഇതു ചെയ്യുക; അവന്‍ ചെയ്യുന്നു.
9: യേശു ഇതുകേട്ട്, അവനെപ്പറ്റി വിസ്മയിച്ചു. തന്നെയനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേതിരിഞ്ഞ് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോടു പറയുന്നു, ഇസ്രായേലില്‍പോലും ഇത്രവലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല.
10: അയയ്ക്കപ്പെട്ടവര്‍ തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന്‍ ആരോഗ്യവാനായിരിക്കുന്നതുകണ്ടു.

വിധവയുടെ മകനെ പുനര്‍ജ്ജീവിപ്പിക്കുന്നു.
11: അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയൊരു ജനക്കൂട്ടവും അവനെ അനുയാത്രചെയ്തു.
12: അവന്‍ നഗരകവാടത്തിനടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. 
അവന്‍ അമ്മയുടെ ഏകപുത്രനായിരുന്നു. അവൾ വിധവയും. പട്ടണത്തില്‍നിന്ന് വലിയൊരു ജനക്കൂട്ടവും അവളോടൊപ്പമുണ്ടായിരുന്നു.
13: അവളെക്കണ്ട്, അനുകമ്പതോന്നി, കര്‍ത്താവവളോടു പറഞ്ഞു: കരയേണ്ടാ.
14: അവന്‍ മുന്നോട്ടുവന്നു ശവമഞ്ചത്തിന്മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്ക്കുക.
15: മരിച്ചവന്‍ ഉടനേ എഴുന്നേറ്റിരിക്കുകയും സംസാരിക്കാന്‍തുടങ്ങുകയുംചെയ്തു. യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു
16: ഭയം എല്ലാവരെയും ഗ്രസിച്ചു. അവര്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ഒരു വലിയപ്രവാചകന്‍ നമ്മുടെയിടയില്‍ ഉയർന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.
17: അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത, യൂദയാമുഴുവനിലും സമീപപ്രദേശങ്ങളിലും പരന്നു.

സ്നാപകന്റെശിഷ്യന്മാര്‍ യേശുവിനെ സമീപിക്കുന്നു.
18: ഇവയെപ്പറ്റിയെല്ലാം യോഹന്നാന്റെ ശിഷ്യന്മാര്‍ അവനെയറിയിച്ചു. യോഹന്നാന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച്,
19: ഇങ്ങനെ 
ചോദിക്കാന്‍ കർത്താവിന്റെയടുക്കൽ പറഞ്ഞയച്ചു. വരാനിരിക്കുന്നവന്‍ നീതന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? 
20: അവരവന്റെ അടുത്തുചെന്നു പറഞ്ഞു: വരാനിരിക്കുന്നവന്‍ നീതന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ എന്നു ചോദിക്കാന്‍ സ്നാപകയോഹന്നാന്‍ ഞങ്ങളെ നിന്റെയടുത്തേക്ക് അയച്ചിരിക്കുന്നു.
21: ആ സമയം, യേശു അനേകംപേരെ രോഗങ്ങളില്‍നിന്നും പീഡകളില്‍നിന്നും അശുദ്ധാത്മാക്കളില്‍നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്മാര്‍ക്കു കാഴ്ചകൊടുക്കുകയും ചെയ്തു.
22: അവനവരോടു മറുപടി പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയുംചെയ്തതെല്ലാം, ചെന്നു യോഹന്നാനെ അറിയിക്കുക. കുരുടന്മാര്‍ കാണുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സദ്‌വാർത്ത അറിയിക്കപ്പെടുന്നു.
23: എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ അനുഗൃഹീതൻ.

യോഹന്നാനെക്കുറിച്ചു യേശുവിന്റെ സാക്ഷ്യം
24: യോഹന്നാന്റെ ദൂതന്മാര്‍ പോയപ്പോള്‍ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോടു പറയാന്‍തുടങ്ങി. എന്തുകാണാനാണു 
നിങ്ങൾ മരുഭൂമിയിലേക്കു പോയത്? കാറ്റിലുലയുന്ന ഞാങ്ങണയോ?
25: അല്ലെങ്കില്‍ എന്തുകാണാനാണു നിങ്ങള്‍ പോയത്? മൃദുലവസ്ത്രങ്ങള്‍ധരിച്ച മനുഷ്യനേയോ? മോടിയായി വസ്ത്രംധരിച്ച്, ആഡംബരത്തില്‍ജീവിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണല്ലോ.
26: അല്ലെങ്കില്‍, എന്തുകാണാനാണു നിങ്ങള്‍ പോയത്? പ്രവാചകനെയോ? അതേ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെ.
27: ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇതാ, നിനക്കുമുമ്പേ, എന്റെ ദൂതനെ ഞാനയയ്ക്കുന്നു. അവന്‍ നിന്റെ മുമ്പിൽ, നിനക്കു വഴിയൊരുക്കും.
28: ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍നിന്നുജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവനാരുമില്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവുംചെറിയവന്‍ അവനേക്കാള്‍ വലിയവനാണ്.
29: ഇതു കേട്ട്, ജനംമുഴുവനും 
ചുങ്കക്കാരും യോഹന്നാന്റെ സ്നാനംസ്വീകരിച്ച്, ദൈവത്തിന്റെ നീതി അംഗീകരിച്ചു.
30: ഫരിസേയരും നിയമജ്ഞരുമാകട്ടെ, യോഹന്നാന്റെ സ്നാനംസ്വീകരിക്കാതെ, തങ്ങളെപ്പറ്റിയുള്ള ദൈവത്തിന്റെ പദ്ധതി നിരസിച്ചുകളഞ്ഞു.
31:
 ഈ തലമുറയുടെ മനുഷ്യരെ എന്തിനോടാണു ഞാനുപമിക്കേണ്ടത്? അവര്‍ എന്തിനോടു തുല്യരാണ്? 
അവര്‍ ചന്തസ്ഥലത്തിരുന്നു പരസ്പരം വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്.
32: ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി; എങ്കിലും നിങ്ങള്‍ നൃത്തംചെയ്തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വിലാപഗാനമാലപിച്ചു; എങ്കിലും നിങ്ങള്‍ കരഞ്ഞില്ല.
33: എന്തെന്നാല്‍, സ്നാപകയോഹന്നാന്‍ അപ്പംഭക്ഷിക്കാത്തവനും വീഞ്ഞുകുടിക്കാത്തവനുമായി വന്നു. അവൻ പിശാചുബാധിതനാണെന്നു നിങ്ങള്‍ പറയുന്നു.
34: മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍ എന്നു നിങ്ങള്‍ പറയുന്നു.
35: ജ്ഞാനം തന്റെ സകലസന്താനങ്ങളാലും നീതിമത്ക്കരിക്കപ്പെടുന്നു.

പാപിനിക്കു മോചനം
36: ഫരിസേയരിലൊരുവന്‍ തന്നോടൊത്തു ഭക്ഷണംകഴിക്കാന്‍ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടില്‍പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു.
37: അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ ഫരിസേയന്റെ വീട്ടില്‍, അവന്‍ ഭക്ഷണത്തിനിരിക്കുന്നുവെന്നറിഞ്ഞ്, ഒരു വെണ്‍കല്‍ഭരണിനിറയെ സുഗന്ധതൈലംകൊണ്ടുവന്ന്,
38: അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട്, അവളവന്റെ പാദങ്ങള്‍ നനയ്ക്കുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയുംചെയ്തുതുടങ്ങി.
39: 
ഇതുകണ്ട്, അവനെ ക്ഷണിച്ച ആ ഫരിസേയന്‍ ആത്മഗതംചെയ്തു: ഇവന്‍ പ്രവാചകനാണെങ്കില്‍, തന്നെ സ്പര്‍ശിക്കുന്ന സ്ത്രീയാരെന്നും ഏതുതരക്കാരിയെന്നും അറിയുമായിരുന്നു. എന്തെന്നാൽ, ഇവള്‍ ഒരു പാപിനിയാണല്ലോ.
40: യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോടൊരു കാര്യംപറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്നവന്‍ പറഞ്ഞു.
41: ഒരുത്തമര്‍ണ്ണന്, രണ്ടു കടക്കാരുണ്ടായിരുന്നു. ഒരുവന്‍ 
അഞ്ഞൂറു ദനാറ കടപ്പെട്ടിരുന്നു. മറ്റവന്‍ അമ്പതും. 
42: വീട്ടാന്‍ വകയില്ലാത്തതുകൊണ്ട്, ഇരുവര്‍ക്കും അവനിളച്ചുകൊടുത്തു. അങ്ങനെയെങ്കിൽ അവരില്‍ ആരവനെ കൂടുതല്‍ സ്നേഹിക്കും?
43: ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്കവന്‍ കൂടുതലിളവുചെയ്തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു.
44: അനന്തരം യേശു ആ സ്ത്രീയുടെനേരേതിരിഞ്ഞു ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലുകഴുകാന്‍ നീയെനിക്കു വെള്ളംതന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാൽ നനയ്ക്കുകയും തലമുടികൊണ്ടു തുടയ്ക്കുകയുംചെയ്തു.
45: നീയെനിക്കു ചുംബനംതന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍, എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല.
46: നീ എന്റെ തലയില്‍ തൈലംപൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലംപൂശിയിരിക്കുന്നു.
47: അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്നേഹിച്ചു. ആരോട് അല്പംക്ഷമിക്കപ്പെടുന്നുവോ അയാൾ അല്പം സ്‌നേഹിക്കുന്നു.
48: അവനവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
49: അവനോടുകൂടെ പന്തിയിലിരുന്നവര്‍ പരസ്പരം പറയാന്‍തുടങ്ങി: പാപങ്ങള്‍ ക്ഷമിക്കുകപോലുംചെയ്യുന്ന ഇവനാരാണ്?
50: അവനവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തിൽ പോകുക.