ഇരുനൂറ്റിയിരുപതാം ദിവസം: ജറമിയ 7 - 9


അദ്ധ്യായം 7

ദേവാലയത്തിലെ പ്രസംഗം 

1: കര്‍ത്താവു ജറെമിയായോടരുളിച്ചെയ്തു: നീ കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍നിന്നുകൊണ്ട്, ഇങ്ങനെ വിളംബരംചെയ്യുക: 
2: കര്‍ത്താവിനെ ആരാധിക്കാന്‍ ഈ വാതിലുകളിലൂടെ പ്രവേശിക്കുന്ന യൂദാനിവാസികളേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍. 
3: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിന്‍. എങ്കില്‍ ഈ സ്ഥലത്തു വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം. 
4: കര്‍ത്താവിന്റെയാലയം, കര്‍ത്താവിന്റെയാലയം, കര്‍ത്താവിന്റെയാലയം എന്ന പൊള്ളവാക്കുകളിലാശ്രയിക്കരുത്. 
5: നിങ്ങളുടെ മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടു യഥാര്‍ത്ഥമായ നീതിപുലര്‍ത്തിയാല്‍, 
6: പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണംചെയ്യാതെയും ഇവിടെ നിഷ്കളങ്കരക്തം ചിന്താതെയുമിരുന്നാല്‍, നിങ്ങളുടെതന്നെ നാശത്തിന് അന്യദേവന്മാരുടെ പിറകേ പോകാതിരുന്നാല്‍, 
7: ഇവിടെ, നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ നല്കിയ ഈ ദേശത്ത്, എന്നേയ്ക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെയനുവദിക്കും. 
8: ഇതാ, പൊള്ളവാക്കുകളിലാണു നിങ്ങളാശ്രയിക്കുന്നത്, അതു വ്യര്‍ത്ഥമാണ്. 
9: നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങളറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു. 
10: എന്നിട്ട്, എന്റെ നാമത്തിലുള്ള ഈയാലയത്തില്‍ എന്റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ? 
11: എന്റെ നാമംവഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍തന്നെ ഇതു കാണുന്നുണ്ട്- കര്‍ത്താവരുളിച്ചെയ്യുന്നു. 
12: എന്റെ നാമം ഞാനാദ്യം പ്രതിഷ്ഠിച്ച ഷീലോയില്‍ ചെന്നുനോക്കുവിന്‍. എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടതമൂലം ഞാനവിടെ എന്താണു ചെയ്തതെന്നു കാണുവിന്‍. 
13: കര്‍ത്താവരുളിച്ചെയ്യുന്നു: ഈ പ്രവൃത്തികളെല്ലാം നിങ്ങള്‍ ചെയ്തു. ഞാന്‍ വീണ്ടുംവീണ്ടും സംസാരിച്ചിട്ടും നിങ്ങള്‍ ചെവിക്കൊണ്ടില്ല. ഞാന്‍ വിളിച്ചു; നിങ്ങള്‍ വിളികേട്ടില്ല. 
14: അതുകൊണ്ടു ഷീലോയോടുചെയ്തതുതന്നെ എന്റെ നാമത്തിലുള്ള, നിങ്ങളാശ്രയിക്കുന്ന ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാര്‍ക്കും നിങ്ങള്‍ക്കുമായി നല്കിയ ഈ സ്ഥലത്തോടും ഞാന്‍ പ്രവര്‍ത്തിക്കും. 
15: നിങ്ങളുടെ സഹോദരങ്ങളായ എഫ്രായിംസന്തതികളെ പുറന്ത ള്ളിയതുപോലെ നിങ്ങളെയും എന്റെ സന്നിധിയില്‍നിന്നു ഞാന്‍ പുറന്തള്ളും. 


ആരാധനയിലെ അനാചാരങ്ങള്‍ 

16: ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കരുത്; അവര്‍ക്കുവേണ്ടി നിലവിളിക്കുകയോ യാചിക്കുകയോവേണ്ടാ. അവര്‍ക്കുവേണ്ടി എന്റെ മുമ്പില്‍ നീ മാദ്ധ്യസ്ഥം പറയരുത്; ഞാന്‍ നിന്റെ അപേക്ഷ കേള്‍ക്കുകയില്ല. 
17: യൂദായിലെ നഗരങ്ങളിലും ജറുസലെമിലെ തെരുവീഥികളിലും അവര്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നില്ലേ? 
18: ആകാശരാജ്ഞിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി അപ്പംചുടാന്‍ കുഞ്ഞുങ്ങള്‍ വിറകുപെറുക്കുന്നു; പിതാക്കന്മാര്‍ തീയൂതുന്നു; സ്ത്രീകള്‍ മാവു കുഴയ്ക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍വേണ്ടി, അവര്‍ അന്യദേവന്മാര്‍ക്കു പാനീയനൈവേദ്യം ഒഴുക്കുന്നു. 
19: എന്നെയാണോ അവര്‍ പ്രകോപിപ്പിക്കുന്നത് - കര്‍ത്താവു ചോദിക്കുന്നു. അല്ല, തങ്ങളെത്തന്നെയാണു പ്രകോപിപ്പിച്ചു പരിഭ്രാന്തിയിലാഴ്ത്തുന്നത്. 
20: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈ ദേശത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും ഭൂമിയിലെ ഫലങ്ങളുടെയുംമേല്‍ എന്റെ കോപവും ക്രോധവും ഞാന്‍ ചൊരിയും; അതു ശമിക്കാതെ കത്തിയെരിയും. 
21: ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ബലികളും അവയ്ക്കുമേല്‍ ദഹനബലികളുമര്‍പ്പിക്കുവിന്‍. അവയുടെ മാംസംമുഴുവന്‍ നിങ്ങള്‍തന്നെ തിന്നുവിന്‍. 
22: ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്നപ്പോള്‍ ബലികളെപ്പറ്റിയോ ദഹനബലികളെപ്പറ്റിയോ ഞാനവരോടു സംസാരിക്കുകയോ കല്പിക്കുകയോ ചെയ്തിരുന്നില്ല. 
23: എന്നാല്‍ ഒരു കാര്യം ഞാനവരോടു കല്പിച്ചിരുന്നു: എന്റെ വാക്കനുസരിക്കുവിന്‍; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങളെന്റെ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന മാര്‍ഗ്ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും. 
24: അവരാകട്ടെ, അനുസരിക്കുകയോ കേള്‍ക്കുകപോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ അവര്‍ നടന്നു; അവരുടെ നടപ്പു മുന്നോട്ടല്ല, പിന്നോട്ടായിരുന്നു. 
25: നിങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടനാള്‍മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി എന്റെ ദാസന്മാരായ പ്രവാചകന്മാരെ അവരുടെ അടുക്കലേക്കു ഞാന്‍ അയച്ചു. 
26: എന്നാല്‍ അവരെന്നെ അനുസരിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. പ്രത്യുത മര്‍ക്കടമുഷ്ടിയോടെ അവര്‍ തങ്ങളുടെ പൂര്‍വികന്മാരെക്കാളധികം തിന്മചെയ്തു. 
27: ആകയാല്‍ നീ ഇക്കാര്യങ്ങളെല്ലാം അവരോടു പറയണം; എന്നാല്‍, അവര്‍ കേള്‍ക്കുകയില്ല. നീയവരെ വിളിക്കണം; അവര്‍ വിളികേള്‍ക്കുകയില്ല. 
28: നീയവരോടു പറയണം: തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണംസ്വീകരിക്കാത്ത, ഒരു ജനമാണിത്. സത്യം അസ്തമിച്ചിരിക്കുന്നു; അവരുടെ നാവില്‍നിന്ന് അതു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. 
29: നീ മുടി അറുത്തെറിയുക; മലമുകളില്‍ക്കയറി വിലാപഗാനമാലപിക്കുക. താന്‍വെറുക്കുന്ന സന്തതിയെ കര്‍ത്താവ് ഉപേക്ഷിച്ചു പുറന്തള്ളിയിരിക്കുന്നു. 
30: കര്‍ത്താവരുളിച്ചെയ്യുന്നു: യൂദായുടെ സന്തതി എന്റെ മുമ്പില്‍ തിന്മ ചെയ്തു. എന്റെ നാമംവഹിക്കുന്ന ആലയമശുദ്ധമാക്കാന്‍ അവരവിടെ തങ്ങളുടെ മ്ലേച്ഛതകള്‍ സ്ഥാപിച്ചു. 
31: തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ഹോമിക്കാന്‍ ബന്‍ഹിന്നോംതാഴ്‌വരയില്‍ അവര്‍ തോഫെത്തിനു യാഗപീഠം നിര്‍മ്മിച്ചു. അതു ഞാന്‍ കല്പിച്ചതല്ല; ചിന്തിച്ചതുപോലുമല്ല. 
32: ആകയാല്‍ കര്‍ത്താവരുളിച്ചെയ്യുന്നു: തോഫെത് എന്നോ ബന്‍ഹിന്നോംതാഴ്‌വര എന്നോ അല്ല, കൊലയുടെ താഴ്വരയെന്ന്, അതു വിളിക്കപ്പെടുന്ന കാലംവരുന്നു. വേറെ സ്ഥലമില്ലാത്തതിനാല്‍ തോഫെത് ശ്മശാനമായി മാറും. 
33: ഈ ജനത്തിന്റെ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഭക്ഷണമായിത്തീരും; അവയെ ഓടിച്ചുകളയാന്‍ ആരുമുണ്ടായിരിക്കുകയില്ല. 
34: യൂദായിലെ നഗരങ്ങളില്‍നിന്നും ജറുസലെമിലെ തെരുവീഥികളില്‍നിന്നും ആഹ്ലാദത്തിമിര്‍പ്പും ആനന്ദാരവവും മണവാളന്റെയും മണ വാട്ടിയുടെയും മധുരസ്വരവും ഞാന്‍ ഇല്ലാതാക്കും; ദേശം വിജനമായിത്തീരും.


അദ്ധ്യായം 8

1: കര്‍ത്താവരുളിച്ചെയ്യുന്നു: അക്കാലത്തു യൂദാരാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും ജറുസലെം നിവാസികളുടെയും അസ്ഥികള്‍ കല്ലറയില്‍നിന്നു പുറത്തെടുക്കപ്പെടും. 
2: അവര്‍ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും അന്വേഷിക്കുകയും അനുഗമിക്കുകയും ആരാധിക്കുകയുംചെയ്ത സൂര്യചന്ദ്രന്മാരുടെയും ആകാശശക്തികളുടെയുംമുമ്പില്‍ അവ നിരത്തിവയ്ക്കപ്പെടും. ആരും അവ ശേഖരിച്ചു സംസ്കരിക്കുകയില്ല. ചാണകംപോലെ അവ ഭൂമുഖത്തു ചിതറിക്കിടക്കും. 
3: ദുഷിച്ച ഈ തലമുറയില്‍ അവശേഷിക്കുന്നവര്‍ക്ക്, ഞാനവരെ ചിതറിച്ച അടിമത്തത്തിന്റെ നാടുകളില്‍ ജീവനെക്കാള്‍ മരണം അഭികാമ്യമായി അനുഭവപ്പെടും- സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു. 

പാപവും ശിക്ഷയും 
4: നീയവരോടു പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു: വീണവന്‍ എഴുന്നേല്ക്കുകയില്ലേ? വഴിതെറ്റിയവന്‍ മടങ്ങിവരാതിരിക്കുമോ? 
5: എന്തുകൊണ്ടാണീജനം ഒടുങ്ങാത്ത മാത്സര്യത്തോടെ മറുതലിക്കുന്നത്? വഞ്ചനയിലാണ് അവര്‍ക്കാസക്തി; തിരിച്ചുവരാന്‍ അവര്‍ക്കു മനസ്സില്ല. 
6: അവര്‍ പറയുന്നതു ഞാന്‍ ശ്രദ്ധിച്ചു കേട്ടു. അവര്‍ സത്യമല്ല പറഞ്ഞത്. എന്താണു ഞാനീ ചെയ്തതെന്നു പറഞ്ഞ്, ഒരുവനും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുന്നില്ല. പടക്കളത്തിലേക്കുപായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്റെ വഴിക്കുപോകുന്നു.
7: ആകാശത്തില്‍പ്പറക്കുന്ന ഞാറപ്പക്ഷിക്കുപോലും അതിന്റെ കാലമറിയാം; മാടപ്രാവും മീവല്‍പ്പക്ഷിയും കൊക്കും തിരിച്ചുവരാനുള്ള സമയംപാലിക്കുന്നു; എന്റെ ജനത്തിനാകട്ടെ കര്‍ത്താവിന്റെ കല്പനയറിഞ്ഞുകൂടാ. 
8: ഞങ്ങള്‍ ജ്ഞാനികളാണ്; കര്‍ത്താവിന്റെ നിയമം ഞങ്ങളനുസരിക്കുന്നുവെന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍കഴിയും? നിയമജ്ഞന്മാരുടെ വ്യാജമായ തൂലിക, നിയമത്തെ വ്യാജമാക്കിയിരിക്കുന്നു. 
9: ജ്ഞാനികള്‍ ലജ്ജിതരാകും. അവര്‍ സംഭ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യും. കര്‍ത്താവിന്റെ വാക്കുകളെ അവര്‍ നിരസിച്ചു. അവരുടെ ജ്ഞാനംകൊണ്ട് എന്തുഫലം? 
10: അവരുടെ ഭാര്യമാരെ ഞാനന്യര്‍ക്കു കൊടുക്കും. അവരുടെ നിലങ്ങള്‍ കവര്‍ച്ചക്കാരെയേല്‍പ്പിക്കും. എന്തെന്നാല്‍ വലിയവനും ചെറിയവനും ഒന്നുപോലെ അന്യായലാഭത്തില്‍ ആര്‍ത്തിപൂണ്ടിരിക്കുന്നു; പ്രവാചകനും പുരോഹിതനും കപടമായി പെരുമാറുന്നു. 
11: അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ അവര്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കേ, ‘സമാധാനം, സമാധാനം’ എന്നവര്‍ പറയുന്നു. 
12: മ്ലേച്ഛത പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല; ഒട്ടുമില്ല. ലജ്ജയെന്തെന്ന് അവര്‍ മറന്നുപോയി. അതുകൊണ്ടു മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാന്‍ വിധിക്കാന്‍ വരുന്നദിവസം അവര്‍ നാശമടയും - കര്‍ത്താവരുളിച്ചെയ്യുന്നു. 
13: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ വിളവെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴമില്ല, അത്തിവൃക്ഷത്തില്‍ കായ്കളുമില്ല, ഇലപോലും വാടിക്കൊഴിഞ്ഞു. അതിനാല്‍, അവരുടെനേരേ ഞാന്‍ വിനാശകനെയയയ്ക്കും. 
14: നാം എന്തിനിങ്ങനെയിരിക്കുന്നു? നമുക്കൊരുമിച്ച് ഉറപ്പുള്ള നഗരങ്ങളിലേക്കുപോകാം; അവിടെവച്ചു നാം നശിച്ചുകൊള്ളട്ടെ. നമ്മുടെ ദൈവമായ കര്‍ത്താവിനെതിരേ പാപംചെയ്തതുകൊണ്ട് അവിടുന്നു വിഷംതന്നു നമ്മെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ്. 
15: നമ്മള്‍ സമാധാനമന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തിയാഗ്രഹിച്ചു; ലഭിച്ചതോ ഭീതി. 
16: ദാനില്‍, അവരുടെ കുതിരകളുടെ ഫൂല്‍ക്കാരം കേള്‍ക്കുന്നു. അവരുടെ പടക്കുതിരകളുടെ ഹേഷാരവം ദേശത്തെ കിടിലംകൊള്ളിക്കുന്നു. അവര്‍ ദേശത്തെയും ദേശത്തുള്ള സകലതിനെയും നഗരത്തെയും നഗരവാസികളെയും സംഹരിക്കുന്നു. 
17: ഇതാ, നിങ്ങളുടെയിടയിലേക്കു ഞാന്‍ സര്‍പ്പങ്ങളെയും അണലികളെയും വിടുന്നു. അവയെ മയക്കാന്‍ നിങ്ങളെക്കൊണ്ടാവില്ല. അവ നിങ്ങളെ ദംശിക്കും. കര്‍ത്താവാണ് ഇതുപറയുന്നത്. 

ജറെമിയായുടെ ദുഃഖം 
18: ശമനമില്ലാത്ത ദുഃഖത്തിലാണു ഞാന്‍; കദനഭാരം ഹൃദയത്തെ മഥിക്കുന്നു. 
19: എന്റെ ജനത്തിന്റെ വിലാപം ദേശത്തെങ്ങും മാറ്റൊലിക്കൊള്ളുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? കര്‍ത്താവു സീയോനിലില്ലേ? അവളുടെ രാജാവ്, അവളുടെ മദ്ധ്യേയില്ലേ? അവര്‍ തങ്ങളുടെ കൊത്തുരൂപങ്ങള്‍കൊണ്ടും അന്യദേവന്മാരെക്കൊണ്ടും എന്തിനാണെന്നെ കുപിതനാക്കിയത്? 
20: വിളവെടുപ്പു തീര്‍ന്നു, വേനല്‍ക്കാലവുമവസാനിച്ചു. എന്നിട്ടും നാം രക്ഷപെട്ടില്ല. 
21: എന്റെ ജനത്തിന്റെ മുറിവ്, എന്റെ ഹൃദയത്തെയും വ്രണിതമാക്കുന്നു. ഞാന്‍ ദുഃഖിതനാണ്; ഭീതിയെന്നെ ഗ്രസിച്ചിരിക്കുന്നു. 
22: ഗിലയാദില്‍ ഔഷധമില്ലേ? രോഗശാന്തിനല്‍കാന്‍ അവിടെ ഭിഷഗ്വരനില്ലേ? പിന്നെയെന്തുകൊണ്ടാണ് എന്റെ ജനത്തിനു രോഗശാന്തിയുണ്ടാകാത്തത്?

അദ്ധ്യായം 9

യൂദായുടെ അകൃത്യങ്ങള്‍ 

1: എന്റെ ശിരസ്സ്, ഒരു കണ്ണീര്‍ത്തടാകവും എന്റെ കണ്ണുകള്‍ അശ്രുധാരയുമായിരുന്നെങ്കില്‍, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാരെയോര്‍ത്തു ഞാന്‍ രാപകല്‍ കരയുമായിരുന്നു. 
2: മരുഭൂമിയില്‍ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കില്‍, ഞാന്‍ എന്റെ ജനത്തെ വിട്ടകന്നുപോകുമായിരുന്നു. വഞ്ചകരായ ഒരുകൂട്ടം വ്യഭിചാരികളാണവര്‍. 
3: വില്ലുപോലെയാണ് അവരുടെ നാവു വളയുന്നത്. സത്യമല്ലാ, കാപട്യമാണു ദേശത്തു ശക്തിപ്പെടുന്നത്. തിന്മയില്‍നിന്നു തിന്മയിലേക്ക് അവര്‍ നീങ്ങുന്നു. അവര്‍ എന്നെയറിയുന്നില്ല - കര്‍ത്താവരുളിച്ചെയ്യുന്നു. 
4: ഓരോരുത്തനും അയല്‍ക്കാരനെതിരേ കരുതലോടെയിരിക്കട്ടെ. ഒരു സഹോദരനിലും വിശ്വാസമര്‍പ്പിക്കുകയുംവേണ്ടാ; സഹോദരന്മാരൊക്കെ ചതിയന്മാരാണ്. 
5: അയല്‍ക്കാരെല്ലാവരും ഏഷണിക്കാരും. അവര്‍ അയല്‍ക്കാരനെ വഞ്ചിക്കുന്നു. ഒരുവനും സത്യംപറയുന്നില്ല. കള്ളംപറയാനാണ് അവരുടെ നാവിനു ശീലം. അതിക്രമത്തില്‍ മുഴുകിയ അവര്‍ അനുതപിക്കുന്നുമില്ല. 
6: മര്‍ദ്ദനത്തിനുമേല്‍ മര്‍ദ്ദനവും വഞ്ചനയ്ക്കുമേല്‍ വഞ്ചനയും കുന്നുകൂടുന്നു; അവര്‍ എന്നെയറിയാന്‍ വിസമ്മതിക്കുന്നു- കര്‍ത്താവാണിതു പറയുന്നത്. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: 
7: ഞാനവരെ ചൂളയിലുരുക്കി ശുദ്ധീകരിക്കും; എന്റെ ജനത്തോടു ഞാന്‍ മറ്റെന്താണു ചെയ്യുക? 
8: അവരുടെ നാവു മാരകമായ അസ്ത്രമാണ്; അതു വഞ്ചന പൊഴിക്കുന്നു. അയല്‍ക്കാരനോടു സൗഹാര്‍ദ്ദമായി സംസാരിക്കുമ്പോഴും അവര്‍ തങ്ങളുടെ ഹൃദയത്തില്‍ കെണിയൊരുക്കുകയാണ്. 
9: കര്‍ത്താവു ചോദിക്കുന്നു: ഈ കൃത്യങ്ങള്‍ക്കു ഞാനവരെ ശിക്ഷിക്കേണ്ടതല്ലേ? ഇത്തരമൊരു ജനതയോടു ഞാന്‍ പ്രതികാരംചെയ്യരുതെന്നോ? കുന്നുകളെക്കുറിച്ചു വിലപിക്കുവിന്‍. 
10: മരുഭൂമിയിലെ മേച്ചില്‍പുറങ്ങളെക്കുറിച്ചു വിലാപഗാനമാലപിക്കുവിന്‍. അവ ശൂന്യമായിരിക്കുന്നു. ആരുമതിലെ കടന്നുപോകുന്നില്ല. കന്നുകാലികളുടെ കരച്ചില്‍ കേള്‍ക്കാനില്ല; പക്ഷികളും മൃഗങ്ങളും അവിടംവിട്ടുപോയിരിക്കുന്നു. 
11: ഞാന്‍ ജറുസലെമിനെ ഒരു നാശക്കൂമ്പാരവും കുറുക്കന്റെ സങ്കേതവുമാക്കും; യൂദായിലെ നഗരങ്ങളെ വിജനഭൂമിയാക്കും. 
12: ഇതു ഗ്രഹിക്കാന്‍ ആര്‍ക്കു ജ്ഞാനമുണ്ട്? ഇതു വിളംബരംചെയ്യാന്‍ ആരോടാണു കര്‍ത്താവു കല്പിച്ചത്? ആരും വഴിനടക്കാത്തവിധം ദേശത്തെ നശിപ്പിച്ചു മരുഭൂമിപോലെ പാഴാക്കിയതെന്തിനാണ്? 
13: കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ നിയമം, അവരവഗണിച്ചു; എന്റെ വാക്ക്, അവര്‍ കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. 
14: തങ്ങളുടെ പിതാക്കന്മാരെപ്പോലെ, അവരും തന്നിഷ്ടത്തില്‍ മുറുകെപ്പിടിച്ച് ബാല്‍ദേവന്റെ പിറകേ നടന്നു. 
15: ആകയാല്‍ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഈ ജനത്തെ ഞാന്‍ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും. 
16: അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജന തകളുടെ ഇടയിലേക്കു ഞാനവരെ ചിതറിക്കും. അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ വാളവരെ പിന്തുടരും. 
17: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വിലാപക്കാരികളെ വരുത്തുവിന്‍; അതില്‍ സമര്‍ത്ഥരായ സ്ത്രീകളെ ആളയച്ചു വരുത്തുവിന്‍. 
18: അവര്‍ തിടുക്കത്തിലെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ. അങ്ങനെ നമ്മുടെ കണ്ണുകള്‍ നിറയട്ടെ, കണ്‍പോളകള്‍ കവിഞ്ഞൊഴുകട്ടെ. 
19: ഇതാ സീയോനില്‍നിന്ന് ഒരു വിലാപസ്വരം! നാം നശിച്ചു; നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. അവര്‍ നമ്മുടെ വീടുകള്‍ നശിപ്പിച്ചു; നാടു നമ്മളുപേക്ഷിച്ചു. 
20: സ്ത്രീകളേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍; അവിടുന്നു പറയുന്നതു ശ്രദ്ധിക്കുവിന്‍. നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിന്‍. ഓരോരുത്തരും അയല്‍ക്കാരിയെ ചരമഗീതമഭ്യസിപ്പിക്കട്ടെ. 
21: മരണം നമ്മുടെ കിളിവാതിലിലൂടെ കയറിവരുന്നു. നമ്മുടെ കൊട്ടാരങ്ങളില്‍ അതു പ്രവേശിച്ചു കഴിഞ്ഞു. തെരുവുകളില്‍ കുട്ടികളും പൊതുസ്ഥലങ്ങളില്‍ യുവാക്കളും മരിച്ചുവീഴുന്നു. 
22: പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു; മനുഷ്യരുടെ മൃതദേഹങ്ങള്‍ മൈതാനത്തില്‍വീഴുന്ന ചാണകംപോലെയും കൊയ്ത്തുകാരന്റെ കൈയില്‍നിന്നു പൊഴിയുന്ന കതിര്‍മണിപോലെയും നിപതിക്കും. ആരുമവ ശേഖരിക്കുകയില്ല. 
23: കര്‍ത്താവരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തില്‍ അഹങ്കരിക്കാതിരിക്കട്ടെ. ബലവാന്‍ തന്റെ ബലത്തില്‍ പ്രശംസിക്കാതിരിക്കട്ടെ. സമ്പന്നന്‍ തന്റെ സമ്പത്തില്‍ വലിപ്പംഭാവിക്കാതിരിക്കട്ടെ. 
24: പ്രശംസിക്കുന്നവന്‍, ഞാന്‍ ഭൂമിയില്‍ കരുണയും ന്യായവും നീതിയുംപുലര്‍ത്തുന്ന കര്‍ത്താവാണെന്ന അറിവില്‍ പ്രശംസിക്കട്ടെ. ഇതിലാണ് ഞാന്‍ ആനന്ദിക്കുന്നതെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. 
25: പരിച്ഛേദിതരെങ്കിലും അപരിച്ഛേദിതരായ എല്ലാവരെയും ഞാൻ‍ ശിക്ഷിക്കുന്ന ദിവസം ഇതാ വരുന്നു- കര്‍ത്താവരുളിച്ചെയ്യുന്നു. 
26: ഈജിപ്ത്, യൂദാ, ഏദോം, അമ്മോന്യര്‍, മൊവാബ്യര്‍, ചെന്നി വടിച്ച മരുഭൂവാസികള്‍ ഇവരെല്ലാം അപരിച്ഛേദിതരാണ്. ഇസ്രായേല്‍ഭവനം മുഴുവന്‍ ഹൃദയത്തില്‍ അപരിച്ഛേദിതരാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ