നൂറ്റിയമ്പത്തിയൊമ്പതാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 1 - 9


അദ്ധ്യായം 1

രണ്ടു മാര്‍ഗ്ഗങ്ങള്‍
1: ദുഷ്ടരുടെയുപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോചെയ്യാത്തവന്‍ ഭാഗ്യവാന്‍.
2: അവന്റെയാനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
3: നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലംതരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.
4: ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റുപറത്തുന്ന പതിരുപോലെയാണവര്‍.
5: ദുഷ്ടര്‍ക്കു ന്യായവിധിയെ നേരിടാന്‍കഴിയുകയില്ല; പാപികള്‍ക്കു നീതിമാന്മാരുടെയിടയില്‍ ഉറച്ചുനില്‍ക്കാനും കഴിയുകയില്ല.
6: കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗ്ഗമറിയുന്നു; ദുഷ്ടരുടെ മാര്‍ഗ്ഗം നാശത്തിലവസാനിക്കും

അദ്ധ്യായം 2

കര്‍ത്താവിന്റെ അഭിഷിക്തന്‍

1: ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിനു വ്യര്‍ത്ഥമായി ഗൂഢാലോചനനടത്തുന്നു?
2: കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരേ ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുന്നു; ഭരണാധിപന്മാര്‍ കൂടിയാലോചിക്കുന്നു.
3: അവര്‍ വച്ച വിലങ്ങുകള്‍ തകര്‍ക്കാം; അവരുടെ ചങ്ങലപൊട്ടിച്ചു മോചനംനേടാം.
4: സ്വര്‍ഗ്ഗത്തിലിരിക്കുന്നവന്‍ അതുകേട്ടു ചിരിക്കുന്നു; കര്‍ത്താവവരെ പരിഹസിക്കുന്നു.
5: അവിടുന്നവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും.
6: എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ ഞാനാണെന്റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്നരുളിച്ചെയ്യും.
7: കര്‍ത്താവിന്റെ കല്പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോടരുളിച്ചെയ്തു: നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്മംനല്കി.
8: എന്നോടു ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്കധീനമാകും.
9: ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും, മണ്‍പാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും.
10: രാജാക്കന്മാരേ, വിവേകമുള്ളവരായിരിക്കുവിന്‍, ഭൂമിയുടെ അധിപന്മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍.
11: ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;
12: വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍; അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും. അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു. കര്‍ത്താവില്‍ ശരണംവയ്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍ 

അദ്ധ്യായം 3

അപകടത്തിലാശ്രയം

ദാവീദ് തൻ്റെ പുത്രനായ അബ്സലോമിൽനിന്നു പലായനംചെയ്തപ്പോൾ പാടിയ സങ്കീർത്തനം 

1: കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെയെതിര്‍ക്കുന്നു.
2: ദൈവമവനെ സഹായിക്കുകയില്ലെന്ന്, പലരുമെന്നെക്കുറിച്ചു പറയുന്നു.
3: കര്‍ത്താവേ, അങ്ങാണെന്റെ രക്ഷാകവചവും എന്റെ മഹത്വവും; എന്നെ ശിരസ്സുയര്‍ത്തിനിറുത്തുന്നതും അവിടുന്നുതന്നെ.
4: ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്ന് അവിടുന്നെനിക്ക് ഉത്തരമരുളുന്നു.
5: ഞാന്‍ ശാന്തമായിക്കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.
6: എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
7: കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! അങ്ങ് എന്റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു; ദുഷ്ടരുടെ പല്ലുകളെ അങ്ങു തകര്‍ത്തു.
8: വിമോചനം കര്‍ത്താവില്‍നിന്നാണ്; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേല്‍ ഉണ്ടാകുമാറാകട്ടെ!

അദ്ധ്യായം 4

ദൈവത്തില്‍ ആനന്ദവും സുരക്ഷിതത്വവും

ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ ദാവീദിന്റെ സങ്കീർത്തനം.

1: എനിക്കു നീതിനടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്കുത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്കങ്ങ് അഭയമരുളി, കാരുണ്യപൂര്‍വ്വം എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ!
2: മാനവരേ, എത്രനാള്‍ നിങ്ങളെന്റെ അഭിമാനത്തിനു ക്ഷതമേല്പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍രസിച്ചു വ്യാജമന്വേഷിക്കും?
3: കര്‍ത്താവു നീതിമാന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.
4: കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍വച്ചു ധ്യാനിച്ചു മൗനമായിരിക്കുക.
5: ഉചിതമായ ബലികളര്‍പ്പിക്കുകയും കര്‍ത്താവിലാശ്രയിക്കുകയുംചെയ്യുവിന്‍.
6: ആരു നമുക്കു നന്മചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേയെന്നു പലരും പറയാറുണ്ട്.
7: ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെയാനന്ദം എന്റെ ഹൃദയത്തില്‍ അങ്ങു നിക്ഷേപിച്ചിരിക്കുന്നു.
8: ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കു സുരക്ഷിതത്വംനല്കുന്നത്.

അദ്ധ്യായം 5

പ്രഭാത പ്രാര്‍ത്ഥന
ഗായകസംഘനേതാവിന്, വേണൂനാദത്തോടെ ദാവീദിന്റെ സങ്കീർത്തനം.
1: കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!
2: എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.
3: കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങെന്റെ പ്രാര്‍ത്ഥനകേള്‍ക്കുന്നു; പ്രഭാതബലിയൊരുക്കി, ഞാനങ്ങേയ്ക്കായി കാത്തിരിക്കുന്നു.
4: അങ്ങു ദുഷ്ടതയില്‍പ്രസാദിക്കുന്ന ദൈവമല്ല; തിന്മ, അങ്ങയോടൊത്തു വസിക്കുകയില്ല.
5: അഹങ്കാരികള്‍ അങ്ങയുടെ കണ്മുമ്പില്‍ നില്ക്കുകയില്ല; അധര്‍മ്മികളെ അങ്ങു വെറുക്കുന്നു.
6: വ്യാജംപറയുന്നവരെ അങ്ങു നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു.
7: എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍, ഞാനങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്തിപൂര്‍വ്വം ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ പ്രണമിക്കും;
8: കര്‍ത്താവേ, എന്റെ ശത്രുക്കള്‍നിമിത്തം, എന്നെ അങ്ങയുടെ നീതിമാര്‍ഗ്ഗത്തിലൂടെ നയിക്കണമേ! എന്റെമുമ്പില്‍ അങ്ങയുടെ പാത സുഗമമാക്കണമേ!
9: അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട, തുറന്നശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്ക്കുന്നു.
10: ദൈവമേ, അവര്‍ക്കു കുറ്റത്തിനൊത്ത ശിക്ഷനല്കണമേ! തങ്ങളുടെ കൗശലങ്ങളില്‍ത്തന്നെ അവര്‍ പതിക്കട്ടെ! അവരുടെ അതിക്രമങ്ങളുടെ ആധിക്യത്താല്‍ അവരെ തള്ളിക്കളയണമേ! അവര്‍ അങ്ങയെ ധിക്കരിച്ചിരിക്കുന്നു.
11: അങ്ങയില്‍ ശരണംപ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവരെന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവര്‍ അങ്ങയിലാനന്ദിക്കട്ടെ!
12: കര്‍ത്താവേ, നീതിമാന്മാരെ അവിടുന്നനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ, കാരുണ്യംകൊണ്ട് അവിടുന്നവരെ മറയ്ക്കുന്നു.

അദ്ധ്യായം 6

ദുഃഖിതന്റെ വിലാപം
ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ  - അഷ്ടമിരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം.
1: കര്‍ത്താവേ, കോപത്തോടെ എന്നെ ശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!
2: കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു, എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, എന്റെ അസ്ഥികളിളകിയിരിക്കുന്നു, എന്നെ സുഖപ്പെടുത്തണമേ!
3: എന്റെയാത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു; കര്‍ത്താവേ, ഇനിയുമെത്രനാള്‍!
4: കര്‍ത്താവേ, എന്റെ ജീവന്‍രക്ഷിക്കാന്‍ വരണമേ! അങ്ങയുടെ കാരുണ്യത്താല്‍, എന്നെ മോചിപ്പിക്കണമേ!
5: മൃതരുടെ ലോകത്ത് ആരുമങ്ങയെ അനുസ്മരിക്കുന്നില്ല; പാതാളത്തില്‍ ആരങ്ങയെ സ്തുതിക്കും?
6: കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, രാത്രിതോറും ഞാന്‍ കണ്ണീരൊഴുക്കി, എന്റെ തലയിണ കുതിര്‍ന്നു, കണ്ണീരുകൊണ്ട്, എന്റെ കിടക്ക നനഞ്ഞു.
7: ദുഃഖംകൊണ്ട്, എന്റെ കണ്ണുമങ്ങുന്നു; ശത്രുക്കള്‍നിമിത്തം അതു ക്ഷയിക്കുന്നു.
8: അധര്‍മ്മികളേ, എന്നില്‍നിന്ന് അകന്നുപോകുവിന്‍ ; കര്‍ത്താവ്, എന്റെ വിലാപംകേട്ടിരിക്കുന്നു.
9: കര്‍ത്താവ്, എന്റെ യാചന ശ്രവിക്കുന്നു; അവിടുന്നെന്റെ പ്രാര്‍ത്ഥന കൈക്കൊള്ളുന്നു.
10: എന്റെ സകലശത്രുക്കളും ലജ്ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും. 

അദ്ധ്യായം 7

നീതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
ബഞ്ചമിൻഗോത്രജനായ കുഷ്‌നിമിത്തം, ദാവീദ് കർത്താവിനെ വിളിച്ചുപാടിയ വിലാപഗീതം. 
1: എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാനഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന് എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!
2: അല്ലെങ്കില്‍, സിംഹത്തെപ്പോലെ അവരെന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.
3: എന്റെ ദൈവമായ കര്‍ത്താവേ, ഞാനതു ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ തിന്മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍,
4: ഞാന്‍ എന്റെ സുഹൃത്തിനു തിന്മ പ്രതിഫലംകൊടുത്തിട്ടുണ്ടെങ്കില്‍, അകാരണമായി ശത്രുവിനെ കൊള്ളയടിച്ചിട്ടുണ്ടെങ്കില്‍,
5: ശത്രു എന്നെ പിന്തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയിലാഴ്ത്തിക്കൊള്ളട്ടെ.
6: കര്‍ത്താവേ, കോപത്തോടെയെഴുന്നേല്ക്കണമേ! എന്റെ ശത്രുക്കളുടെ ക്രോധത്തെ നേരിടാന്‍ എഴുന്നേല്ക്കണമേ! ദൈവമേ, ഉണരണമേ! അവിടുന്ന് ഒരു ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.
7: ജനതകള്‍ അങ്ങയുടെചുറ്റും സമ്മേളിക്കട്ടെ! അവര്‍ക്കുമുകളില്‍ ഉയര്‍ന്ന സിംഹാസനത്തില്‍ അവിടുന്നുപവിഷ്ടനാകണമേ!
8: കര്‍ത്താവു ജനതകളെ വിധിക്കുന്നു; കര്‍ത്താവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കുമൊത്തവിധം എന്നെ വിധിക്കണമേ!
9: നീതിമാനായ ദൈവമേ, മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ, ദുഷ്ടരുടെ തിന്മയ്ക്ക് അറുതിവരുത്തുകയും നീതിമാന്മാര്‍ക്കു പ്രതിഷ്ഠനല്കുകയുംചെയ്യണമേ!
10: ഹൃദയനിഷ്‌കളങ്കതയുള്ളവരെ രക്ഷിക്കുന്ന ദൈവമാണ്, എന്റെ പരിച.
11: ദൈവം നീതിമാനായ ന്യായാധിപനാണ്; അവിടുന്നു ദിനംപ്രതി രോഷംകൊള്ളുന്ന ദൈവമാണ്.
12: മനുഷ്യന്‍, മനസ്സുതിരിയുന്നില്ലെങ്കില്‍ അവിടുന്നു വാളിനു മൂര്‍ച്ചകൂട്ടും; അവിടുന്നു വില്ലുകുലച്ച്, ഒരുങ്ങിയിരിക്കുന്നു.
13: അവിടുന്നു തന്റെ ശരങ്ങളെ തീയമ്പുകളാക്കി, മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.
14: ഇതാ, ദുഷ്ടന്‍ തിന്മയെ ഗര്‍ഭംധരിക്കുന്നു; അധര്‍മ്മത്തെ ഉദരത്തില്‍ വഹിക്കുന്നു; വഞ്ചനയെ പ്രസവിക്കുന്നു.
15: അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുന്നു.
16: അവന്റെ ദുഷ്ടത, അവന്റെ തലയില്‍ത്തന്നെ പതിക്കുന്നു; അവന്റെയക്രമം അവന്റെ നെറുകയില്‍ത്തന്നെ തറയുന്നു.
17: കര്‍ത്താവിന്റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്ദിപറയും; അത്യുന്നതനായ കര്‍ത്താവിന്റെ നാമത്തിനു ഞാന്‍ സ്തോത്രമാലപിക്കും

അദ്ധ്യായം 8

മനുഷ്യന്‍ സൃഷ്ടിയുടെ മകുടം
ഗായകസംഘനേതാവിന്, ഗിത്യരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം.
1: കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്രമഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കുമീതേ പ്രകീര്‍ത്തിക്കപ്പെടുന്നു.
2: ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി.
3: അങ്ങയുടെ വിരലുകള്‍വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു.
4: അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്ത്യനെന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണനലഭിക്കാന്‍ മനുഷ്യപുത്രന് എന്തര്‍ഹതയാണുള്ളത്?
5: എന്നിട്ടും അവിടുന്നവനെ ദൈവദൂതന്മാരെക്കാള്‍ അല്പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവുംകൊണ്ട്, അവനെ മകുടമണിയിച്ചു.
6: അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവനാധിപത്യം നല്കി; എല്ലാറ്റിനെയും അവന്റെ പാദത്തിന്‍കീഴിലാക്കി.
7: ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും
8: ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും കടലില്‍ സഞ്ചരിക്കുന്ന സകലതിനെയുംതന്നെ.
9: കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അങ്ങയുടെ നാമം എത്രമഹനീയം!

അദ്ധ്യായം 9

മര്‍ദ്ദിതന്റെ പ്രത്യാശ
ഗായകസംഘനേതാവിന്, മുത്ത്‌ലാബാൻരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം.
1: പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.
2: ഞാനങ്ങയില്‍ ആഹ്ലാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാന്‍ സ്തോത്രമാലപിക്കും.
3: എന്തെന്നാല്‍, എന്റെ എതിരാളികള്‍ പിന്തിരിഞ്ഞോടിയപ്പോള്‍ കാലിടറിവീഴുകയും അങ്ങയുടെമുമ്പില്‍ നാശമടയുകയുംചെയ്തു.
4: അങ്ങെനിക്കു നീതിനടത്തിത്തന്നിരിക്കുന്നു; അങ്ങു ന്യായാസനത്തിലിരുന്നു നീതിപൂര്‍വ്വകമായ വിധിപ്രസ്താവിച്ചു.
5: അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു; അവരുടെ നാമം എന്നേയ്ക്കുമായി മായിച്ചുകളഞ്ഞു.
6: ശത്രു, നാശക്കൂമ്പാരത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു; അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തു; അവരുടെ സ്മരണപോലും മാഞ്ഞുപോയിരിക്കുന്നു.
7: എന്നാല്‍, കര്‍ത്താവ് എന്നേയ്ക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു; ന്യായവിധിയ്ക്കാണ്, അവിടുന്നു സിംഹാസനം സ്ഥാപിച്ചിരിക്കുന്നത്.
8: അവിടുന്നു ലോകത്തെ നീതിയോടെ വിധിക്കുന്നു; അവിടുന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
9: കര്‍ത്താവു മര്‍ദ്ദിതരുടെ ശക്തിദുര്‍ഗ്ഗമാണ്; കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനവും.
10: അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു; കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങുപേക്ഷിച്ചിട്ടില്ല.
11: സീയോനില്‍ വസിക്കുന്ന കര്‍ത്താവിനു സ്‌തോത്രമാലപിക്കുവിന്‍; അവിടുത്തെ പ്രവൃത്തികളെ ജനതകളുടെയിടയില്‍ പ്രഘോഷിക്കുവിന്‍;
12: എന്തെന്നാല്‍, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടുന്ന് അവരെയോര്‍മ്മിക്കും. പീഡിതരുടെ നിലവിളി അവിടുന്നു മറക്കുന്നില്ല.
13: കര്‍ത്താവേ! എന്നോടു കരുണകാണിക്കണമേ! മരണകവാടത്തില്‍നിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, വൈരികള്‍മൂലം ഞാന്‍ സഹിക്കുന്ന പീഡകള്‍ കാണണമേ!
14: അങ്ങനെ ഞാനവിടുത്തെ സ്തുതികളാലപിക്കട്ടെ! അങ്ങു നല്കിയ വിമോചനമോര്‍ത്തു സീയോൻപുത്രിയുടെ കവാടങ്ങളില്‍ ഞാന്‍ സന്തോഷിക്കട്ടെ!.
15: തങ്ങള്‍ കുഴിച്ച കുഴിയില്‍ത്തന്നെ ജനതകള്‍ വീണടിഞ്ഞു; തങ്ങളൊരുക്കിയ കെണിയില്‍ അവരുടെതന്നെ പാദങ്ങള്‍ കുരുങ്ങി.
16: കര്‍ത്താവു തന്നെത്തന്നെ വെളിപ്പെടുത്തി, അവിടുന്നു ന്യായവിധിനടത്തി, ദുഷ്ടര്‍ സ്വന്തം കരവേലകളില്‍ക്കുടുങ്ങി.
17: ദുഷ്ടര്‍ പാതാളത്തില്‍പ്പതിക്കട്ടെ! ദൈവത്തെ മറക്കുന്ന സകലജനതകളുംതന്നെ.
18: ദരിദ്രർ, എന്നേയ്ക്കും വിസ്മരിക്കപ്പെടുകയില്ല; പാവങ്ങളുടെ പ്രത്യാശ എന്നേയ്ക്കുമായി അസ്തമിക്കുകയില്ല.
19: കര്‍ത്താവേ, എഴുന്നേല്ക്കണമേ! മനുഷ്യന്‍ അഹങ്കരിക്കാതിരിക്കട്ടെ! ജനതകള്‍ അങ്ങയുടെ സന്നിധിയില്‍ വിധിക്കപ്പെടട്ടെ!
20: കര്‍ത്താവേ, അവരെ ഭയാധീനരാക്കണമേ! തങ്ങള്‍ വെറും മര്‍ത്ത്യരാണെന്നു ജനതകള്‍ മനസ്സിലാക്കട്ടെ!

നൂറ്റിയമ്പത്തിയെട്ടാം ദിവസം: ജോബ്‌ 39 - 42


അദ്ധ്യായം 39

1: കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവു നീ കണ്ടിട്ടുണ്ടോ?
2: അവയുടെ ഗര്‍ഭകാലം നിനക്കു കണക്കുകൂട്ടാമോ? അവ പ്രസവിക്കുന്ന സമയം നിനക്കറിയാമോ?
3: എപ്പോള്‍ അവ കുനിഞ്ഞു കുഞ്ഞുങ്ങളെ പ്രസവിക്കുകയും അവയുടെ നോവു നിലയ്ക്കുകയുംചെയ്യുന്നു?
4: അവയുടെ കുഞ്ഞുങ്ങള്‍ ബലപ്പെട്ടു വിജനസ്ഥലത്തു വളരുന്നു. അവ പിരിഞ്ഞുപോകുന്നു; മടങ്ങിവരുന്നില്ല.
5: കാട്ടുകഴുതയെ അഴിച്ചുവിട്ടതാര്? അതിനു സ്വാതന്ത്ര്യം നല്കിയതാര്?
6: ഞാനതിനു പുല്പുറങ്ങള്‍ പാര്‍പ്പിടവും, ഉപ്പുഭൂമി വീടുമായി നല്കി.
7: അതു പട്ടണത്തിലെ ആരവത്തെ നിന്ദിക്കുന്നു; മേയിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നില്ല.
8: മലനിരകളെ അതു മേച്ചില്പുറമാക്കുന്നു; പച്ചയായതേതും അതു തേടുന്നു.
9: കാട്ടുപോത്തു നിന്നെ സേവിക്കുമോ? നിന്റെ തൊഴുത്തില്‍ അതു രാത്രികഴിച്ചുകൂട്ടുമോ?
10: നിന്റെ ഉഴവുചാലിലേയ്ക്ക് അതിനെ കയറിട്ടുകൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ കട്ടനിരത്തുമോ?
11: അതു കരുത്തുള്ളതാകയാല്‍ നീയതിനെയാശ്രയിക്കുമോ? നിന്റെ ജോലി അതിനെയേല്പിക്കുമോ?
12: അതു നിന്റെ ധാന്യം, മെതിക്കളത്തിലേക്കു കൊണ്ടുവരുമെന്നു നീ വിശ്വസിക്കുമോ?
13: ഒട്ടകപ്പക്ഷി അഭിമാനത്തോടെ ചിറകുവീശുന്നു. എന്നാല്‍, അതിനു കൊക്കിനെയോ കഴുകനെയോപോലെ പറക്കാന്‍ കഴിയുമോ?
14: അവ മുട്ട മണ്ണിലുപേക്ഷിച്ചുപോകുന്നു; മണ്ണ് അതിനെ ചൂടുനല്കി വിരിയിക്കുന്നു.
15: ചവിട്ടുകൊണ്ട് അതുടഞ്ഞുപോയേക്കുമെന്നോ, വന്യമൃഗം അവയെ ചവിട്ടിത്തേയ്ക്കുമെന്നോ അതോര്‍ക്കുന്നില്ല.
16: അതു കുഞ്ഞുങ്ങളോടു ക്രൂരമായിപ്പെരുമാറുന്നു. അതുകണ്ടാല്‍ അവ അതിന്റേതല്ലെന്നു തോന്നും. ഈറ്റുനോവു പാഴായിപ്പോയാലും അതിനൊന്നുമില്ല.
17: എന്തെന്നാല്‍, ദൈവമതിനു ജ്ഞാനം നല്കിയില്ല. വിവേകത്തില്‍ പങ്കുംകൊടുത്തില്ല.
18: ഉണര്‍വ്വോടെ പായുമ്പോള്‍ അതു കുതിരയെയും കുതിരക്കാരനെയും പിന്തള്ളുന്നു.
19: കുതിരയ്ക്കു കരുത്തുകൊടുക്കുന്നതു നീയാണോ? അതിന്റെ കഴുത്തില്‍ ശക്തി ധരിപ്പിച്ചതു നീയോ?
20: അതിനെ വെട്ടുകിളിയെപ്പോലെ ചാടിക്കുന്നതു നീയോ? അതിന്റെ ശക്തിയേറിയ ചീറ്റല്‍ ഭയജനകമാണ്.
21: അവന്‍ സമതലത്തില്‍ മാന്തി, ഊറ്റംകാണിച്ച്, ഉല്ലസിക്കുന്നു. ആയുധങ്ങള്‍ക്കെതിരേ പാഞ്ഞുചെല്ലുന്നു.
22: അവന്‍ ഭയത്തെ പുച്ഛിക്കുന്നു; സംഭീതനാകുന്നില്ല. അവന്‍ വാളില്‍നിന്നു പിന്തിരിഞ്ഞോടുന്നില്ല.
23: അവന്റെമേല്‍ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുങ്ങുന്നു.
24: അവന്‍ ഉഗ്രതയും കോപവുംപൂണ്ടു ദൂരം പിന്നിടുന്നു. കാഹളനാദംകേട്ടാല്‍ നിശ്ചലനായി നില്ക്കാന്‍ അവനു കഴിയുകയില്ല.
25: കാഹളംകേള്‍ക്കുമ്പോള്‍ അവന്‍ ഹേഷാരവം മുഴക്കുന്നു. അവന്‍ അകലെനിന്നുതന്നെ യുദ്ധം മണത്തറിയുന്നു. സൈന്യാധിപന്മാരുടെ അട്ടഹാസവും ആജ്ഞാസ്വരവും തിരിച്ചറിയുന്നു.
26: നിന്റെ ജ്ഞാനംകൊണ്ടാണോ പരുന്തുയരുകയും ചിറകുകള്‍ തെക്കോട്ടു വിടര്‍ത്തുകയുംചെയ്യുന്നത്?
27: നിന്റെ കല്പനയാലാണോ കഴുകന്‍ പറന്നുയരുകയും ഉയരത്തില്‍ കൂടുകൂട്ടുകയുംചെയ്യുന്നത്?
28: അതു പാറപ്പുറത്ത്, ആര്‍ക്കും കയറാൻപറ്റാത്ത പാറക്കൂട്ടങ്ങളുടെ തുഞ്ചത്തു പാര്‍ക്കുന്നു.
29: അവിടെനിന്ന് അത്, ഇര തിരയുന്നു. അതിന്റെ കണ്ണു ദൂരെനിന്ന് ഇരയെക്കാണുന്നു.
30: അതിന്റെ കുഞ്ഞുങ്ങള്‍ രക്തം വലിച്ചുകുടിക്കുന്നു; ശവമുള്ളിടത്ത് അവനുമുണ്ട്.

അദ്ധ്യായം 40

1: കര്‍ത്താവു തുടര്‍ന്നു:
2: ആക്ഷേപം പറയുന്നവന്‍ സര്‍വ്വശക്തനോട് ഇനിയും വാദത്തിനുമുതിരുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ.

ജോബ് നിശബ്ദനാകുന്നു
3: ജോബ് കര്‍ത്താവിനോടു പറഞ്ഞു: 
4: ഞാന്‍ നിസ്സാരനാണ്; ഞാന്‍ എന്തുത്തരംപറയാനാണ്! ഞാന്‍ വായ് പൊത്തുന്നു. 
5: ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാനുത്തരംപറയുകയില്ല. രണ്ടുതവണ ഞാന്‍ മറുപടിപറഞ്ഞു; ഇനി ഞാന്‍ മിണ്ടുകയില്ല. 

ദൈവം തുടരുന്നു
6: അപ്പോള്‍ ചുഴലിക്കാറ്റില്‍നിന്നു കര്‍ത്താവ് ജോബിനോടരുളിച്ചെയ്തു:
7: പുരുഷനെപ്പോലെ നീ അരമുറുക്കുക, ഞാന്‍ ചോദിക്കാം, ഉത്തരംപറയുക.
8: നീ എന്റെ വിധി അനീതിപരമെന്നു പറയുമോ? നിന്നെത്തന്നെ നീതീകരിക്കാന്‍ നീയെന്നെ കുറ്റക്കാരനാക്കുമോ?
9: നീ ദൈവത്തെപ്പോലെ ശക്തനാണോ? അവിടുത്തെപ്പോലെ ഗര്‍ജ്ജനംമുഴക്കാന്‍ നിനക്കാകുമോ?
10: മഹിമയും പ്രതാപവുംകൊണ്ടു നിന്നെത്തന്നെ അലങ്കരിക്കുക; മഹത്വവും പ്രാഭവവും ധരിച്ചുകൊള്ളുക.
11: നിന്റെ കോപം കവിഞ്ഞൊഴുകട്ടെ. ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ എളിമപ്പെടുത്തുക.
12: ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ താഴെയിറക്കുക. ദുഷ്ടനെ നില്‍ക്കുന്നിടത്തുനിന്നു വലിച്ചിടുക.
13: അവരെ പൊടികൊണ്ടു മൂടുക; അവരെ അധോലോകത്തില്‍ ബന്ധിക്കുക.
14: നിന്റെ വലത്തുകരംതന്നെ നിനക്കു വിജയംനല്കുന്നുവെന്ന് അപ്പോള്‍ ഞാനംഗീകരിക്കാം.
15: നീര്‍ക്കുതിരയെ നോക്കുക. നിന്നെ സൃഷ്ടിച്ചതുപോലെ അവനെയും ഞാന്‍ സൃഷ്ടിച്ചു; കാളയെപ്പോലെ അവന്‍ പുല്ലുതിന്നുന്നു.
16: അവന്റെ ശക്തി അരയിലും ബലം ഉദരപേശികളിലുമാണ്.
17: അവന്റെ വാല് ദേവദാരുപോലെ ദൃഢവും അവന്റെ കാലുകളിലെ സ്‌നായുക്കള്‍ പിണഞ്ഞുചേര്‍ന്നതുമാണ്.
18: അവന്റെ അസ്ഥികള്‍ ഓട്ടുകുഴല്‍പോലെയും അവയവങ്ങള്‍ ഇരുമ്പഴികള്‍പോലെയുമാണ്.
19: അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്പിക്കാന്‍ കഴിയൂ.
20: വന്യമൃഗങ്ങള്‍ വിഹരിക്കുന്ന മലകള്‍ അവനു ഭക്ഷണംനല്കും.
21: താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു.
22: താമര അവനു തണല്‍നല്കുന്നു. അരുവിയിലെ അരളികള്‍ അവനെ ചുറ്റിനില്ക്കുന്നു.
23: നദി കലങ്ങിമറിഞ്ഞാലും അവന്‍ ഭയപ്പെടുകയില്ല. ജോര്‍ദ്ദാന്‍ വായിലേക്കു കുത്തിയൊഴുകിയാലും അവനു കൂസലില്ല.
24: ആര്‍ക്കെങ്കിലും അവനെ കൊളുത്തില്‍കുരുക്കാമോ? അവനു മൂക്കുകയറിടാമോ?

അദ്ധ്യായം 41

1: നിനക്കു മുതലയെ ചൂണ്ടയിട്ടുപിടിക്കാമോ? അവന്റെ നാക്കു ചരടുകൊണ്ടു ബന്ധിക്കാമോ?
2: അവന്റെ മൂക്കില്‍ കയറിടാമോ? അവന്റെ താടിയില്‍ ചൂണ്ട കോര്‍ക്കാന്‍പറ്റുമോ?
3: അവന്‍ നിന്നോട് ഏറെ യാചിക്കുമോ? അവന്‍ നിന്നോടു മൃദുലമായി സംസാരിക്കുമോ?
4: എന്നും നിനക്കു ദാസനായിരുന്നുകൊള്ളാമെന്ന് അവന്‍ നിന്നോടുടമ്പടിചെയ്യുമോ?
5: ഒരു പക്ഷിയോടെന്നപോലെ നീ അവനോടു കളിക്കുമോ? നിന്റെ ബാലികമാര്‍ക്കുവേണ്ടി അവനു തോല്‍വാറിടുമോ?
6: വ്യാപാരികള്‍ അവനുവേണ്ടി വിലപേശുമോ? അവരവനെ കച്ചവടക്കാര്‍ക്കു പകുത്തു വില്ക്കുമോ?
7: നിനക്ക് അവന്റെ തൊലി ചാട്ടുളികൊണ്ടും അവന്റെ തല മുപ്പല്ലികൊണ്ടും നിറയ്ക്കാമോ?
8: അവനെ ഒരിക്കല്‍ത്തൊട്ടാല്‍ വീണ്ടും തൊടണമെന്നു നീയാഗ്രഹിക്കുകയില്ല. ആ യുദ്ധം നിനക്കു മറക്കാനാവില്ല.
9: അവനെക്കാണുന്നവന്റെ ധൈര്യമറ്റുപോകുന്നു; കാണുന്നമാത്രയില്‍ അവന്‍ നിലംപതിക്കുന്നു.
10: അവനെയുണര്‍ത്താന്‍തക്ക ശൂരനില്ല. പിന്നെ എന്നോടെതിര്‍ത്തുനില്ക്കാന്‍ ആരുണ്ടാകും!
11: ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന് ആരെങ്കിലുമെനിക്കു മുന്‍കൂട്ടി തന്നിട്ടുണ്ടോ? ആകാശത്തിന്‍കീഴുള്ളതൊക്കെയും എന്റേതാണ്.
12: അവന്റെ അവയവങ്ങളെയും അവന്റെ മഹാശക്തിയെയും ഭംഗിയുള്ള രൂപത്തെയുംസംബന്ധിച്ചു ഞാന്‍ മൗനമവലംബിക്കുകയില്ല.
13: അവന്റെ പുറംചട്ടയുരിയാന്‍ ആര്‍ക്കു സാധിക്കും? അവന്റെ ഇരട്ടക്കവചം തുളയ്ക്കാന്‍ ആര്‍ക്കുകഴിയും? 
14: അവന്റെ മുഖകവാടം ആരു തുറക്കും? അവന്റെ പല്ലിനുചുറ്റും ഭീകരതയാണ്.
15: അവന്റെ പുറം, പരിചനിരകൊണ്ടു പൊതിഞ്ഞിരിക്കുന്നു. അതു മുറുക്കിയടച്ചു മുദ്രവച്ചിരിക്കുന്നു.
16: വായു കടക്കാത്തവിധം, അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു.
17: വേര്‍പെടുത്താന്‍ പാടില്ലാത്തവിധം അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; അവ യോജിച്ചിരിക്കുന്നു.
18: അവന്‍ തുമ്മുമ്പോള്‍ പ്രകാശം ചിതറുന്നു; അവന്റെ കണ്ണുകള്‍ പ്രഭാതത്തിന്റെ കണ്‍പോളകള്‍പോലെയാണ്.
19: അവന്റെ വായില്‍നിന്ന്, ജ്വലിക്കുന്ന തീപ്പന്തങ്ങള്‍പുറപ്പെടുകയും തീപ്പൊരി ചിതറുകയുംചെയ്യുന്നു.
20: തിളയ്ക്കുന്ന വെള്ളത്തില്‍നിന്നും കത്തുന്ന രാമച്ചത്തില്‍നിന്നുമെന്നപോലെ അവന്റെ മൂക്കില്‍നിന്നു പുകയുയരുന്നു.
21: അവന്റെ ശ്വാസം കരിക്കു തീ കൊളുത്തുന്നു; അവന്റെ വായില്‍നിന്നു തീജ്വാല പുറപ്പെടുന്നു.
22: അവന്റെ കഴുത്തില്‍ ബലം കുടികൊള്ളുന്നു. ഭീകരത അവന്റെമുമ്പില്‍ നൃത്തംചെയ്യുന്നു.
23: അവന്റെ മാംസപാളികള്‍തമ്മില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു; ഇളകിപ്പോകാത്തവിധം അതവന്റെമേല്‍ ഉറച്ചിരിക്കുന്നു.
24: അവന്റെ ഹൃദയം കല്ലുപോലെ കടുപ്പമേറിയതാണ്. തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതാണ്.
25: അവന്‍ പൊങ്ങുമ്പോള്‍ ശക്തന്മാര്‍ പേടിക്കുന്നു; അവന്‍ സ്വരം പുറപ്പെടുവിക്കുമ്പോള്‍ അവര്‍ ഭയപരവശരാകുന്നു.
26: വാള്‍, കുന്തം, ചാട്ടുളി, വേല്‍ എന്നിവകൊണ്ട് അവനെയെതിര്‍ക്കുക സാദ്ധ്യമല്ല.
27: ഇരുമ്പിനെ വൈക്കോല്‍പോലെയും പിച്ചളയെ ചെതുക്കിച്ച തടിപോലെയും അവന്‍ കണക്കാക്കുന്നു.
28: അസ്ത്രംകണ്ട് അവനോടുകയില്ല. കവിണക്കല്ല് അവനു വൈക്കോല്‍പോലെയാണ്.
29: ഗദയും അവനു വൈക്കോല്‍പോലെതന്നെ; വേലിന്റെ കിലുക്കത്തെ അവന്‍ പരിഹസിക്കുന്നു.
30: അവന്റെ അധോഭാഗം മൂര്‍ച്ചയുള്ള ഓട്ടുകഷണംപോലെയാണ്. അവന്‍ ചെളിയില്‍ മെതിത്തടിപോലെ കിടക്കുന്നു.
31: അവന്‍ സമുദ്രത്തെ ഒരു കലത്തിലെന്നപോലെ തിളപ്പിക്കുന്നു. കടലിനെ ഒരു കുടം തൈലംപോലെയാക്കിത്തീര്‍ക്കുന്നു.
32: അവന്‍, പിന്നില്‍ തിളങ്ങുന്നൊരു ചാലവശേഷിപ്പിക്കുന്നു; ആഴിക്കു നരബാധിച്ചതുപോലെ ഒരുവനു തോന്നും.
33: ഭൂമുഖത്തെങ്ങും അവനെപ്പോലെ നിര്‍ഭയനായ ജീവിയില്ല.
34: ഉന്നതമായവയെല്ലാം അവന്‍ ദര്‍ശിക്കുന്നു; ഉദ്ധതജന്തുക്കള്‍ക്ക് അവന്‍ രാജാവായിരിക്കുന്നു.

അദ്ധ്യായം 42

ജോബിന്റെ നീതീകരണം
1: ജോബ് കര്‍ത്താവിനോടു പറഞ്ഞു:
2: അങ്ങേയ്ക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരുദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു.
3: അറിവില്ലാതെ ഉപദേശത്തെ മറച്ചുവയ്ക്കുന്നവനാരാണ് എന്നങ്ങു ചോദിച്ചു. എനിക്കു മനസ്സിലാകാത്ത അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞുപോയി.
4: കേള്‍ക്കുക, ഞാന്‍ സംസാരിക്കുന്നു. ഞാന്‍ ചോദിക്കും, നീ ഉത്തരം പറയണമെന്ന് അങ്ങുപറഞ്ഞു.
5: അങ്ങയെക്കുറിച്ചു ഞാന്‍ കേട്ടിട്ടേയുണ്ടായിരുന്നുള്ളു. എന്നാല്‍, ഇപ്പോളെന്റെ കണ്ണുകള്‍ അങ്ങയെക്കാണുന്നു.
6: അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലുംകിടന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നു.
7: കര്‍ത്താവു ജോബിനോട് ഇങ്ങനെ സംസാരിച്ചതിനുശേഷം തേമാന്യനായ എലിഫാസിനോടരുളിച്ചെയ്തു: എന്റെ ക്രോധം നിനക്കും നിന്റെ രണ്ടു സ്നേഹിതന്മാര്‍ക്കുമെതിരെ ജ്വലിക്കുന്നു. എന്തെന്നാല്‍ നിങ്ങളെന്നെപ്പറ്റി, എന്റെ ദാസനായ ജോബിനെപ്പോലെ ശരിയായിട്ടല്ല സംസാരിച്ചത്.
8: അതിനാല്‍ ഇപ്പോള്‍ത്തെന്നെ ജോബിന്റെയടുക്കല്‍ച്ചെന്ന്‍, നിങ്ങള്‍ക്കുവേണ്ടി ദഹനബലിയര്‍പ്പിക്കുവിന്‍. എന്റെ ദാസനായ ജോബ്‌, നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഞാന്‍ അവന്റെ പ്രാര്‍ത്ഥന സ്വീകരിച്ച്, നിങ്ങളുടെ ഭോഷത്തത്തിനു നിങ്ങളെ ശിക്ഷിക്കുകയില്ല. നിങ്ങള്‍ എന്റെ ദാസനായ ജോബിനെപ്പോലെ എന്നെപ്പറ്റി ശരിയായതു സംസാരിച്ചില്ല.
9: തേമാന്യനായ എലിഫാസും ഷൂഹ്യനായ ബില്‍ദാദും, നാമാത്യനായ സോഫാറും കര്‍ത്താവു പറഞ്ഞപ്രകാരം ചെയ്തു. കര്‍ത്താവു ജോബിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു.
10: ജോബ് തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവു തിരിയെക്കൊടുത്തു. അവിടുന്നത് ഇരട്ടിയായിക്കൊടുത്തു.
11: അവന്റെ സഹോദരന്മാരും സഹോദരിമാരും മുന്‍ പരിചയക്കാരും അവന്റെ വീട്ടില്‍വന്ന് അവനോടൊത്തു ഭക്ഷണംകഴിച്ചു. കര്‍ത്താവ് അവന്റെമേല്‍വരുത്തിയ എല്ലാ അനര്‍ത്ഥങ്ങളെയുംകുറിച്ച് അവര്‍ സഹതപിക്കുകയും അവനെയാശ്വസിപ്പിക്കുകയും ചെയ്തു. അവരോരോരുത്തരും പണവും ഓരോ സ്വര്‍ണ്ണമോതിരവും അവനു സമ്മാനിച്ചു.
12: കര്‍ത്താവവന്റെ ശേഷിച്ചജീവിതം മുമ്പിലത്തേതിനെക്കാള്‍ ധന്യമാക്കി, അവനു പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും, ആയിരം ഏര്‍ കാളകളും, ആയിരം പെണ്‍കഴുതകളുമുണ്ടായി.
13: അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരുമുണ്ടായി.
14: മൂത്തവള്‍ ജമിമാ, രണ്ടാമത്തവള്‍ കെസിയാ, മൂന്നാമത്തവള്‍ കേരന്‍ഹാപ്പുക്.
15: ജോബിന്റെ പുത്രിമാരെപ്പോലെ സുന്ദരിമാരായ സ്ത്രീകള്‍ ആ ദേശത്തെങ്ങുമുണ്ടായിരുന്നില്ല. പിതാവ് അവര്‍ക്കും സഹോദരന്മാര്‍ക്കൊപ്പം അവകാശം കൊടുത്തു.
16: അതിനുശേഷം ജോബ് നൂറ്റിനാല്പതുവര്‍ഷം ജീവിക്കുകയും മക്കളും മക്കളുടെ മക്കളുമായി നാലുതലമുറവരെ കാണുകയും ചെയ്തു.
17: അങ്ങനെ ജോബ് പൂര്‍ണായുസ്സു പ്രാപിച്ച് വൃദ്ധനായി മരിച്ചു.

നൂറ്റിയമ്പത്തിയേഴാം ദിവസം: ജോബ്‌ 35 - 38


അദ്ധ്യായം 35

ദൈവത്തിന്റെ ക്ഷമ

1: എലീഹു പറഞ്ഞു: ഇതു നീതിയാണെന്നു നിനക്കു തോന്നുന്നുവോ? 
2: ദൈവത്തിന്റെമുമ്പാകെ നിഷ്കളങ്കനാണെന്നു നിനക്കു പറയാന്‍കഴിയുമോ?
3: എനിക്കെന്തു ഗുണം, പാപിയാകാതിരുന്നാല്‍ എന്തുമെച്ചം എന്നു നീ ചോദിക്കുന്നു.
4: ഞാന്‍ നിനക്കും നിന്നോടുകൂടെയുള്ള സ്നേഹിതന്മാര്‍ക്കും മറുപടിനല്കാം:
5: ആകാശത്തിലേക്കു നോക്കിക്കാണുക; ഇതാ, നിന്നെക്കാള്‍ ഉയര്‍ന്ന മേഘങ്ങള്‍.
6: നീ പാപം ചെയ്തുവെങ്കില്‍ അവിടുത്തേക്കെതിരായി നീയെന്തു നേടി? നിന്റെ അകൃത്യങ്ങള്‍ പെരുകിയാല്‍ അതവിടുത്തെ ബാധിക്കുമോ?
7: നീ നീതിമാനാണെങ്കില്‍ അവിടുത്തേക്ക് എന്തുകൊടുക്കുന്നു? അല്ലെങ്കില്‍, നിന്നില്‍നിന്ന് അവിടുന്നെന്തു സ്വീകരിക്കുന്നു?
8: നിന്റെ ദുഷ്ടത നിന്നെപ്പോലെ ഒരുവനെ സ്പര്‍ശിക്കുന്നു; നിന്റെ നീതിയും അങ്ങനെതന്നെ.
9: മര്‍ദ്ദനങ്ങളുടെ ആധിക്യംനിമിത്തം മനുഷ്യര്‍ നിലവിളിക്കുന്നു;
10: ശക്തരുടെ കരംനിമിത്തം അവര്‍ സഹായത്തിനുവേണ്ടി മുറവിളികൂട്ടുന്നു.
11: എന്നാല്‍, രാത്രിയില്‍ ആനന്ദഗീതങ്ങള്‍ പകരുന്നവനും മൃഗങ്ങളെക്കാള്‍ ബുദ്ധിയും ആകാശപ്പറവകളെക്കാള്‍ അറിവും നല്കുന്നവനുമായ എന്റെ സ്രഷ്ടാവായ ദൈവം എവിടെയെന്ന് ആരും ചോദിക്കുന്നില്ല.
12: അവിടെയവര്‍ നിലവിളിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ അഹങ്കാരംനിമിത്തം അവിടുന്ന് ഉത്തരംനല്കുന്നില്ല.
13: തീര്‍ച്ചയായും പൊള്ളയായ നിലവിളി ദൈവം ശ്രവിക്കുകയില്ല; സര്‍വ്വശക്തന്‍ അതു പരിഗണിക്കുകയുമില്ല.
14: നീ അവിടുത്തെ കാണുന്നില്ലെന്നും നിന്റെ പരാതികള്‍ അവിടുത്തെമുമ്പിലാണെന്നും നീ അവിടുത്തെ കാത്തിരിക്കുകയാണെന്നും പറയുമ്പോള്‍, ആ പരിഗണന കുറവായിരിക്കും.
15: ഇപ്പോള്‍ അവിടുത്തെ കോപം, ശിക്ഷ നല്കാത്തതുകൊണ്ടും അവിടുന്നു പാപങ്ങളധികം ശ്രദ്ധിക്കാത്തതുകൊണ്ടും,
16: ജോബ് പൊള്ളവാക്കുകളുതിര്‍ക്കുന്നു; അര്‍ത്ഥമില്ലാത്ത വാക്കുകള്‍ചൊരിയുന്നു.



അദ്ധ്യായം 36

സ്രഷ്ടാവിന്റെ നീതി
1: എലീഹു തുടര്‍ന്നു: എന്നോടല്പം ക്ഷമിക്കുക. ഞാന്‍ വ്യക്തമാക്കാം;  
2: ദൈവത്തിനുവേണ്ടി എനിക്കിനിയും പറയാനുണ്ട്.
3: എന്റെ വാദത്തിനു വിശാലമായ അടിസ്ഥാനമുണ്ട്; എന്റെ സ്രഷ്ടാവിന്റെ നീതി ഞാന്‍ സമര്‍ത്ഥിക്കും.
4: എന്റെ വാക്കു വ്യാജമല്ല; ജ്ഞാനത്തില്‍ തികഞ്ഞവന്‍ നിന്റെ മുമ്പില്‍ നില്ക്കുന്നു.
5: ദൈവം ശക്തനാണ്; അവിടുന്നാരെയും വെറുക്കുന്നില്ല; ശക്തിയിലും ജ്ഞാനത്തിലും അവിടുന്നു പ്രഗദ്ഭന്‍തന്നെ.
6: ദുഷ്ടനെ അവിടുന്നു വകവരുത്തുന്നു; ദുഃഖിതരുടെ അവകാശം സംരക്ഷിക്കുകയുംചെയ്യുന്നു.
7: അവിടുന്നു നീതിമാന്മാരില്‍നിന്നു തന്റെ കടാക്ഷം പിന്‍വലിക്കുന്നില്ല; അവരെ രാജാക്കന്മാരോടുകൂടെ എന്നേയ്ക്കും സിംഹാസനത്തിലിരുത്തുന്നു. അവര്‍ക്കു മഹത്വം നല്കുന്നു.
8: അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെടുകയും പീഡാപാശങ്ങളില്‍ കുടുങ്ങുകയുംചെയ്യുമ്പോള്‍,
9: അവിടുന്ന്, അവരുടെ പ്രവൃത്തികളും അഹങ്കാരംനിമിത്തമുണ്ടായ പാപങ്ങളും അവര്‍ക്കു വെളിപ്പെടുത്തുന്നു.
10: അവിടുന്നു പ്രബോധനത്തിന് അവരുടെ ചെവിതുറക്കുകയും അകൃത്യങ്ങളില്‍നിന്നു പിന്തിരിയാന്‍ അവരോടു കല്പിക്കുകയുംചെയ്യുന്നു.
11: അവരതു ശ്രവിക്കുകയും അവിടുത്തെ ശുശ്രൂഷിക്കുകയുംചെയ്താല്‍, അവരുടെ ദിനങ്ങള്‍ ഐശ്വര്യത്തിലും വത്സരങ്ങള്‍ ആനന്ദത്തിലും പൂര്‍ത്തിയാകും.
12: എന്നാല്‍, ശ്രവിക്കുന്നില്ലെങ്കില്‍ അവര്‍ വാളാല്‍ നശിക്കുകയും ഓര്‍ക്കാപ്പുറത്തു മരിക്കുകയുംചെയ്യും.
13: അധര്‍മ്മികളില്‍നിന്നു കോപമൊഴിയുന്നില്ല. അവിടുന്നു ബന്ധിക്കുമ്പോള്‍ അവര്‍ സഹായത്തിനുവേണ്ടി നിലവിളിക്കുന്നില്ല.
14: അവര്‍ യൗവനത്തില്‍ത്തന്നെ മരിക്കുകയും അവരുടെ ജീവിതം അപമാനത്തില്‍ കലാശിക്കുകയും ചെയ്യുന്നു.
15: പീഡിതരെ അവരുടെ പീഡകള്‍കൊണ്ടുതന്നെ അവിടുന്നു രക്ഷിക്കുകയും ദുരിതംകൊണ്ട് അവരുടെ ചെവിതുറക്കുകയുംചെയ്യുന്നു.
16: നിന്നെയും അവിടുന്നു കഷ്ടതകളിലൂടെ ഞെരുക്കമില്ലാത്ത വിശാലസ്ഥലത്തേക്ക് ആകര്‍ഷിച്ചു. നിന്റെ മേശമേല്‍ ഒരുക്കിയിരുന്നതു കൊഴുപ്പുള്ള പദാര്‍ത്ഥങ്ങളാണ്.
17: എന്നാല്‍, നിന്നില്‍ ദുഷ്ടരുടെ ന്യായവിധി നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടികൂടും.
18: കോപം നിന്നെ പരിഹാസത്തിലേക്കു തിരിക്കാതിരിക്കാന്‍ നീ സൂക്ഷിച്ചുകൊള്ളുക. മോചനദ്രവ്യത്തിന്റെ വലുപ്പവും നിന്നെ വ്യതിചലിപ്പിക്കാതിരിക്കട്ടെ.
19: കഷ്ടതയില്‍ അകപ്പെടാതിരിക്കാന്‍ നിന്റെ നിലവിളിയോ നിന്റെ കരുത്തോ ഉതകുമോ?
20: ജനതകള്‍ തങ്ങളുടെ സ്ഥാനങ്ങളില്‍നിന്ന് വിച്ഛേദിക്കപ്പെടുന്ന രാത്രികള്‍വരാന്‍ നീ കാംക്ഷിക്കരുത്.
21: അകൃത്യങ്ങളിലേക്കു തിരിയാതിരിക്കാന്‍ നീ സൂക്ഷിച്ചുകൊള്ളുക. കാരണം, പീഡനങ്ങളെക്കാള്‍ ഇതാണല്ലോ നീ തിരഞ്ഞെടുത്തിരിക്കുന്നത്.
22: ദൈവത്തിന്റെ ശക്തി, എത്ര മഹത്താണ്! അവിടുത്തേക്കു തുല്യനായ ഗുരു ആരുണ്ട്?
23: അവിടുത്തേക്കു മാര്‍ഗ്ഗനിര്‍ദേശം നല്കിയവനാരുണ്ട്? അല്ലെങ്കില്‍, നീ ചെയ്തതു തെറ്റാണെന്ന് അവിടുത്തോടു പറയാന്‍ ആര്‍ക്കുകഴിയും?
24: മനുഷ്യര്‍ പാടിപ്രകീര്‍ത്തിച്ചിട്ടുള്ള അവിടുത്തെ പ്രവൃത്തികളെ സ്തുതിക്കാന്‍ മറക്കരുത്.
25: എല്ലാവരും അതു നോക്കിനിന്നിട്ടുണ്ട്; ദൂരെനിന്നു കാണാനേ മനുഷ്യനുകഴിയൂ.
26: നമുക്കു ഗ്രഹിക്കാനാവാത്തവിധം ദൈവം മഹോന്നതനാണ്. അവിടുത്തെ വത്സരങ്ങള്‍ തിട്ടപ്പെടുത്താനാവില്ല.
27: അവിടുന്നു നീര്‍ത്തുള്ളി വലിച്ചെടുക്കുന്നു. അവിടുന്നു മൂടല്‍മഞ്ഞില്‍നിന്നു മഴ പൊഴിക്കുന്നു.
28: ആകാശമതു വര്‍ഷിക്കുകയും മനുഷ്യന്റെമേല്‍ സമൃദ്ധമായി ചൊരിയുകയുംചെയ്യുന്നു.
29: മേഘങ്ങള്‍ പരക്കുന്നതും അവിടുത്തെ വിതാനത്തില്‍നിന്ന് ഇടിമുഴങ്ങുന്നതും എങ്ങനെയെന്ന് ആര്‍ക്കു ഗ്രഹിക്കാനാവും?
30: അവിടുന്ന്, ചുറ്റും മിന്നലുകളെ ചിതറിച്ച്, സമുദ്രമൂലങ്ങളെ മറയ്ക്കുന്നു.
31: ഇവവഴി, അവിടുന്നു ജനതകളെ വിധിക്കുകയും സമൃദ്ധമായി ആഹാരം നല്കുകയും ചെയ്യുന്നു.
32: അവിടുന്നു മിന്നലുകള്‍കൊണ്ട് തന്റെ കൈകള്‍ മറയ്ക്കുന്നു. ലക്ഷ്യത്തില്‍ തറയ്ക്കാന്‍ അതിനെ നിയോഗിക്കുകയും ചെയ്യുന്നു.
33: അകൃത്യങ്ങള്‍ക്കെതിരേ രോഷംപൂണ്ട്, അസഹിഷ്ണുവായവനെക്കുറിച്ച് ഇടിനാദം വിളംബരംചെയ്യുന്നു.

അദ്ധ്യായം 37

പ്രപഞ്ചം ദൈവശക്തിയെ പ്രഘോഷിക്കുന്നു

1: ഇതെന്റെ ഹൃദയത്തെ വിറകൊള്ളിക്കുന്നു; സ്വസ്ഥാനത്തുനിന്ന് അതിളകിപ്പോകുന്നു.
2: അവിടുത്തെ ശബ്ദത്തിന്റെ മുഴക്കവും അവിടുത്തെ വായില്‍നിന്നു പുറപ്പെടുന്ന ഗര്‍ജ്ജനവും ശ്രദ്ധിച്ചുകേള്‍ക്കുവിന്‍.
3: അവിടുന്നത് ആകാശംമുഴുവന്‍ വ്യാപിക്കാനിടയാക്കുന്നു. മിന്നലിനെ, ഭൂമിയുടെ അതിര്‍ത്തികള്‍വരെ അയയ്ക്കുന്നു.
4: പിന്നെയും അവിടുത്തെ ശബ്ദം മുഴങ്ങുന്നു; അവിടുത്തെ മഹിമയേറിയ നാദംകൊണ്ട് ഇടിമുഴക്കുന്നു. തന്റെ നാദം മുഴങ്ങുമ്പോള്‍ അവിടുന്നു മിന്നലുകളെ തടയുന്നുമില്ല.
5: അവിടുത്തെ നാദംകൊണ്ട് അവിടുന്ന് അദ്ഭുതകരമായി ഇടിമുഴക്കുന്നു. നമുക്ക് അഗ്രാഹ്യമായ വന്‍കാര്യങ്ങള്‍ അവിടുന്നു പ്രവര്‍ത്തിക്കുന്നു.
6: ഹിമത്തോടു ഭൂമിയില്‍ പതിക്കുകയെന്നും മഴയോടും പെരുമഴയോടും ശക്തമായി വര്‍ഷിക്കുകയെന്നും അവിടുന്നു പറയുന്നു.
7: തന്റെ കരത്തിന്റെ പ്രവൃത്തി എല്ലാവരും ഗ്രഹിക്കേണ്ടതിന്, അവിടുന്നു മനുഷ്യപ്രയത്നത്തിനു മുദ്രവയ്ക്കുന്നു.
8: വന്യമൃഗങ്ങള്‍ തങ്ങളുടെ സങ്കേതങ്ങളില്‍ പ്രവേശിക്കുന്നു; അവിടെത്തന്നെ വസിക്കുകയും ചെയ്യുന്നു.
9: ചുഴലിക്കാറ്റ്, തന്റെ അറയില്‍നിന്നു വരുന്നു; ചിതറിക്കുന്ന കാറ്റില്‍നിന്നു തണുപ്പും.
10: ദൈവത്തിന്റെ നിശ്വാസത്താല്‍ മഞ്ഞുകട്ടയുണ്ടാകുന്നു; സമുദ്രം ഉറഞ്ഞു കട്ടയാകുന്നു.
11: അവിടുന്ന്, നീരാവികൊണ്ടു നിറച്ച്‌, മേഘങ്ങളെ സാന്ദ്രമാക്കുന്നു. മേഘങ്ങള്‍ അവിടുത്തെ മിന്നലുകളെ ചിതറിക്കുന്നു.
12: അവിടുത്തെ കല്പനനടത്താന്‍ വാസയോഗ്യമായ ഭൂമുഖത്ത്, അവ അവിടുത്തെ നിയന്ത്രണത്തില്‍ ചുറ്റിനടക്കുന്നു.
13: മനുഷ്യന്റെ ശിക്ഷണത്തിനുവേണ്ടിയോ അവനോടു പ്രീതികാണിക്കാനോ മണ്ണിനെ നനയ്ക്കാനോ അതു സംഭവിക്കാന്‍ അവിടുന്നിടയാക്കുന്നു.
14: ജോബേ, നീ കേള്‍ക്കുക; ദൈവത്തിന്റെ അദ്ഭുതങ്ങളെക്കുറിച്ച് അല്പനേരം ചിന്തിക്കുക.
15: ദൈവം തന്റെ കല്പനകളെ മേഘങ്ങളുടെമേല്‍വച്ച്, അതിന്റെ മിന്നലുകളെ പ്രകാശിപ്പിക്കുന്നുവെന്നു നിനക്കറിയാമോ?
16: ജ്ഞാനസമ്പൂര്‍ണ്ണനായ ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍മൂലം മേഘങ്ങള്‍ എങ്ങനെ മുകളില്‍ തങ്ങിനില്‍ക്കുന്നുവെന്നു നിനക്കറിയാമോ?
17: തെക്കന്‍കാറ്റുകൊണ്ടു ഭൂമി മരവിച്ചിരിക്കുമ്പോള്‍ നിന്റെ വസ്ത്രങ്ങള്‍ ചൂടുപിടിക്കുന്നതെങ്ങനെ?
18: ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ, വിരിച്ചുനിറുത്താന്‍ അവിടുത്തെപ്പോലെ നിനക്കു സാധിക്കുമോ?
19: അവിടുത്തോട് എന്തുപറയണമെന്ന് ഞങ്ങള്‍ക്കുപദേശിച്ചുതരുക. അന്ധകാരംനിമിത്തം എങ്ങനെ ഞങ്ങളുടെ ആവലാതി ബോധിപ്പിക്കണമെന്നു ഞങ്ങളറിയുന്നില്ല.
20: എനിക്കു സംസാരിക്കണമെന്ന് അവിടുത്തോടു പറയണമോ? നാശത്തിനിരയായിത്തീരണമെന്ന് ആരെങ്കിലുമിച്ഛിക്കുമോ?
21: കാറ്റടിച്ചു മേഘങ്ങള്‍നീങ്ങുമ്പോള്‍ ആകാശത്തു മിന്നിപ്രകാശിക്കുന്ന വെളിച്ചത്തെനോക്കാന്‍ മനുഷ്യനു സാധിക്കുകയില്ല.
22: ഉത്തരദിക്കില്‍നിന്നു സുവര്‍ണ്ണശോഭ വരുന്നു. ദൈവം ഭീതികരമായ മഹിമധരിച്ചിരിക്കുന്നു.
23: സര്‍വ്വശക്തന്‍ നമുക്കദ്യശ്യനാണ്. ശക്തിയിലും നീതിയിലും അവിടുന്നുന്നതനാണ്; അവിടുന്ന്, ഉദാരമായ നീതിനിര്‍വ്വഹണത്തിനു ഭംഗംവരുത്തുന്നില്ല.
24: ആകയാല്‍, മനുഷ്യന്‍ അവിടുത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടുന്നു ഗണിക്കുന്നില്ല.

അദ്ധ്യായം 38

ദൈവം സംസാരിക്കുന്നു
1: അപ്പോള്‍ കര്‍ത്താവ് ചുഴലിക്കാറ്റില്‍നിന്ന്, ജോബിനുത്തരം നല്കി.
2: അറിവില്ലാത്ത വാക്കുകളാല്‍ ഉപദേശത്തെ ഇരുളാക്കുന്ന ഇവനാരാണ്?
3: പൗരുഷത്തോടെ നീ അരമുറുക്കുക; ഞാന്‍ നിന്നെ ചോദ്യംചെയ്യും; നീ ഉത്തരംപറയുക.
4: ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീയെവിടെയായിരുന്നു? നിനക്കറിയാമെങ്കില്‍പ്പറയുക.
5: അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്? നിശ്ചയമായും അതു നിനക്കറിയാം! അല്ലെങ്കില്‍ അതിന് അളവുനൂല്‍പിടിച്ചതാര്?
6: പ്രഭാതനക്ഷത്രങ്ങള്‍ ഗീതങ്ങളാലപിക്കുകയും
7: ദൈവപുത്രന്മാര്‍ സന്തോഷിച്ചാര്‍ക്കുകയുംചെയ്തപ്പോള്‍ അതിന്റെ അടിസ്ഥാനങ്ങള്‍ ഏതിന്മേല്‍ ഉറപ്പിക്കപ്പെട്ടു? അതിനു മൂലക്കല്ലിട്ടതാര്?
8: ഗര്‍ഭത്തില്‍നിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകടച്ചു തടഞ്ഞവനാര്?
9: അന്നു ഞാന്‍ മേഘങ്ങളെ അതിനുടുപ്പും കൂരിരുട്ടിനെ അതിനുടയാടയുമാക്കി.
10: ഞാന്‍, അതിന് അതിര്‍ത്തികള്‍ നിശ്ചയിച്ച്, കതകുകളും ഓടാമ്പലുകളുമുണ്ടാക്കി.
11: ഞാന്‍ പറഞ്ഞു: ഇവിടംവരെ നിനക്കുവരാം. അതിനപ്പുറമരുത്. ഇവിടെ നിന്റെ ഉദ്ധതമായ തിരമാലകള്‍ നില്ക്കണം.
12: ജീവിതം തുടങ്ങിയതിനുശേഷം എന്നെങ്കിലും നീ പ്രഭാതത്തിനു കല്പനകൊടുക്കുകയും സൂര്യോദയത്തിനു സ്ഥാനംനിര്‍ണ്ണയിക്കുകയുംചെയ്തിട്ടുണ്ടോ?
13: അങ്ങനെ, ഭൂമിയുടെ അതിര്‍ത്തികള്‍ പിടിച്ചടക്കാന്‍ നീ പ്രഭാതത്തോടു കല്പിക്കുകയും ദുഷ്ടരെ അവരുടെ ഒളിസങ്കേതങ്ങളില്‍നിന്നു കുടഞ്ഞുകളയുകയുംചെയ്തിട്ടുണ്ടോ?
14: മുദ്രകൊണ്ടു കളിമണ്ണെന്നപോലെ, അതിനു രൂപംതെളിയുകയും വര്‍ണ്ണശബളമായ വസ്ത്രംപോലെ അതു കാണപ്പെടുകയുംചെയ്യുന്നു.
15: ദുഷ്ടര്‍ക്കു പ്രകാശം തടയപ്പെട്ടിരിക്കുന്നു; അവരുടെ ഉയര്‍ത്തിയ കരം ഒടിക്കപ്പട്ടിരിക്കുന്നു.
16: സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ?
17: മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകള്‍ നീ കണ്ടിട്ടുണ്ടോ?
18: ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കില്‍ പറയുക.
19: പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴിയേത്? അന്ധകാരത്തിന്റെ പാര്‍പ്പിടമെവിടെ?
20: അങ്ങനെ അതിനെ അതിന്റെ അതിര്‍ത്തിയോളം നയിക്കാനോ പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ അതിനെയനുഗമിക്കാനോ നിനക്കു കഴിയുമോ?
21: നിനക്കറിയാമല്ലോ, നീ അന്നേ ജനിച്ചതല്ലേ? നിന്റെ ആയുസ്സ്, അത്രയ്ക്കു ദീര്‍ഘമാണല്ലോ!
22: പീഡനത്തിന്റെയും യുദ്ധത്തിന്റെയും നാളുകളിലേക്കുവേണ്ടി
23: ഞാന്‍ കരുതിവച്ചിരിക്കുന്ന ഹിമത്തിന്റെ ഭണ്ഡാരത്തിലേക്കു നീ ചെന്നിട്ടുണ്ടോ? കന്മഴയുടെ കലവറ നീ കണ്ടിട്ടുണ്ടോ?
24: ഭൂമിയില്‍ പ്രസരിക്കുന്ന പ്രകാശത്തിന്റെ ഉറവിടത്തിലേക്കും ഭൂമിയില്‍ വ്യാപിക്കുന്ന കിഴക്കന്‍കാറ്റിന്റെ പ്രഭവകേന്ദ്രത്തിലേക്കുമുള്ള വഴിയേത്?
25: വിജനമായ മരുഭൂമിയില്‍ മഴപെയ്യിച്ച്,
26: ഉണങ്ങിവരണ്ട ഭൂമിയുടെ ദാഹം ശമിപ്പിച്ച്,
27: അവിടെ പുല്ലു മുളപ്പിക്കുന്നതിനു മഴയുടെ ചാലുകള്‍ കീറിയതും ഇടിമിന്നലിന്റെ പാതയൊരുക്കിയതുമാര്?
28: മഴയ്ക്കൊരു ജനയിതാവുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
29: ആരുടെ ഉദരത്തില്‍നിന്നു മഞ്ഞുകട്ട പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആരു പ്രസവിക്കുന്നു?
30: ജലം, പാറപോലെയുറച്ചുപോകുന്നു; ആഴിയുടെ മുഖം കട്ടിയാകുന്നു.
31: കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങള്‍ നിനക്കഴിക്കാമോ?
32: നിനക്കു രാശിചക്രത്തെ യഥാകാലം നയിക്കാമോ? സപ്തര്‍ഷിരാശിയെയും മക്കളെയും നിനക്കു നയിക്കാമോ?
33: ആകാശത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ നിനക്കറിയാമോ? നിനക്കതു ഭൂമിയില്‍ പ്രയോഗിക്കാമോ?
34: നീ വെള്ളത്തില്‍ കുതിരുന്നതുവരെ മഴപെയ്യാന്‍ നിനക്കു മേഘങ്ങളോടാജ്ഞാപിക്കാമോ?
35: ഇതാ, ഞങ്ങള്‍ എന്നുപറഞ്ഞു പുറപ്പെടാന്‍തക്കവണ്ണം മിന്നലുകളോടു നിനക്കു കല്പിക്കാമോ?
36: ഈബീസിനു ജ്ഞാനവും, പൂവന്‍കോഴിക്കു മുന്‍കൂട്ടിക്കാണാന്‍ കഴിവും കൊടുത്തതാരാണ്?
37: പൊടി കട്ടപിടിക്കാനും കട്ട ഒന്നോടൊന്നു
38: പറ്റിച്ചേരാനുമിടയാകുമാറ്, ആകാശത്തിലെ ജലസംഭരണികളെ ചരിയ്ക്കാന്‍ ആര്‍ക്കുകഴിയും? ജ്ഞാനത്താല്‍ മേഘങ്ങളെയെണ്ണാന്‍ ആര്‍ക്കുകഴിയും?
39: സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും,
40: ഗഹ്വരങ്ങളില്‍ പതിയിരിക്കുമ്പോഴും നീയതിന്, ഇരയെ വേട്ടയാടികൊടുക്കുമോ? സിംഹക്കുട്ടികളുടെ വിശപ്പടക്കുമോ?
41: കുഞ്ഞുങ്ങള്‍ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിക്കുമ്പോള്‍ തീറ്റയ്ക്കുവേണ്ടി പറന്നലയുന്ന കാക്കയ്ക്ക്, തീറ്റിയെത്തിച്ചുകൊടുക്കുന്നതാര്?

നൂറ്റിയമ്പത്തിയാറാം ദിവസം: ജോബ്‌ 31 - 34


അദ്ധ്യായം 31

1: ഞാന്‍, എൻ്റെ കണ്ണുകളുമായി ഒരുടമ്പടി ചെയ്തിട്ടുണ്ട്; അപ്പോള്‍ ഞാനെങ്ങനെയൊരു കന്യകയെ നോക്കും?
2: ഉന്നതനായ ദൈവത്തില്‍നിന്നുള്ള എൻ്റെ ഓഹരിയും സര്‍വ്വശക്തനില്‍നിന്നുള്ള എൻ്റെയവകാശവുമെന്തായിരിക്കും?
3: നീതികെട്ടവനപകടവും, അക്രമം പ്രവര്‍ത്തിക്കുന്നവനു വിനാശവുംസംഭവിക്കുകയില്ലേ?
4: അവിടുന്നെൻ്റെ മാര്‍ഗ്ഗങ്ങള്‍ നിരീക്ഷിക്കുകയും എൻ്റെ കാലടികളെണ്ണുകയുംചെയ്യുന്നില്ലേ?
5: ഞാന്‍ കപടതയോടുകൂടെ സഞ്ചരിക്കുകയും എൻ്റെ പാദങ്ങള്‍ വഞ്ചന പ്രവര്‍ത്തിക്കാന്‍ വെമ്പല്‍കൊള്ളുകയുംചെയ്തിട്ടുണ്ടെങ്കില്‍,
6: ദൈവം, എൻ്റെ നിഷ്‌കളങ്കതയറിയേണ്ടതിന്, എന്നെ കപടമില്ലാത്ത ത്രാസില്‍ തൂക്കിനോക്കട്ടെ!
7: ഞാന്‍ വഴിതെറ്റിപ്പോയിട്ടുണ്ടെങ്കില്‍, കാണുന്നതിലെല്ലാം ഞാന്‍ അഭിലാഷംപൂണ്ടിട്ടുണ്ടെങ്കില്‍, എൻ്റെ കരങ്ങള്‍ കളങ്കിതമാണെങ്കില്‍,
8: ഞാന്‍ വിതച്ചത് അന്യനനുഭവിക്കട്ടെ; എൻ്റെ വിള, വേരോടെ നശിക്കട്ടെ!
9: എൻ്റെ ഹൃദയം സ്ത്രീയാല്‍ വശീകൃതമായിട്ടുണ്ടെങ്കില്‍, ഞാന്‍ കൂട്ടുകാരൻ്റെ വാതില്‍ക്കല്‍ പതിയിരുന്നിട്ടുണ്ടെങ്കില്‍,
10: എൻ്റെ ഭാര്യ അന്യനുവേണ്ടി ധാന്യം പൊടിക്കട്ടെ! അന്യര്‍ അവളുമായി ശയിക്കട്ടെ.
11: എന്തെന്നാല്‍, അതു ഹീനമായ കുറ്റമായിരിക്കും; ന്യായാധിപന്മാര്‍ ശിക്ഷവിധിക്കേണ്ട അകൃത്യം.
12: നരകത്തിലേതുപോലെ ദഹിപ്പിക്കുന്ന അഗ്നിയായിരിക്കും അത്. എൻ്റെ സമ്പത്ത് അതു നിര്‍മ്മൂലമാക്കും.
13: പരാതിയുമായി എന്നെസമീപിച്ച ദാസൻ്റെയോ ദാസിയുടെയോ അഭ്യര്‍ത്ഥന ഞാന്‍ നിരാകരിച്ചിട്ടുണ്ടെങ്കില്‍,
14: ദൈവമെഴുന്നേല്‍ക്കുമ്പോള്‍ ഞാനെന്തു ചെയ്യും? അവിടുന്ന് അന്വേഷണംനടത്തുമ്പോള്‍ ഞാനെന്തു മറുപടിപറയും?
15: അമ്മയുടെ ഉദരത്തില്‍ എന്നെ ഉരുവാക്കിയവന്‍തന്നെയല്ലേ അവനെയും സൃഷ്ടിച്ചത്? അമ്മയുടെ ഉദരത്തില്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും രൂപംനല്കിയത് ഒരുവന്‍തന്നെയല്ലേ?
16: പാവങ്ങള്‍ ആഗ്രഹിച്ചതെന്തെങ്കിലും ഞാന്‍ മുടക്കിയിട്ടുണ്ടെങ്കില്‍, വിധവയുടെ കണ്ണുകള്‍ അന്ധമാക്കിയിട്ടുണ്ടെങ്കില്‍,
17: എൻ്റെ ആഹാരം ഞാന്‍ തനിയെ ഭക്ഷിക്കുകയും അനാഥര്‍ക്ക് അതിൻ്റെ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍,
18: യൗവനംമുതല്‍ അവനെ ഞാന്‍ പിതാവിനെപ്പോലെ പോറ്റുകയും ജനിച്ചപ്പോള്‍മുതല്‍ നയിക്കുകയും ചെയ്തു.
19: വസ്ത്രമില്ലാതെയോ പുതപ്പില്ലാതെയോ ആരെങ്കിലും നശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍,
20: അവൻ്റെയനുഗ്രഹം എനിക്കു ലഭിച്ചില്ലെങ്കില്‍, എൻ്റെ ആടുകളുടെ രോമം അവനു ചൂടുപകര്‍ന്നില്ലെങ്കില്‍,
21: വാതില്‍ക്കല്‍ സഹായിക്കാന്‍ ആളുണ്ടെന്നു കണ്ടിട്ട് അനാഥര്‍ക്കെതിരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍,
22: എൻ്റെ തോളില്‍നിന്ന് തോള്‍പ്പലക വിട്ടുപോകട്ടെ! എൻ്റെ കരം അതിൻ്റെ കുഴിയില്‍നിന്നു വേര്‍പെട്ടുപോകട്ടെ!
23: ദൈവത്തില്‍നിന്നുള്ള വിനാശത്തെക്കുറിച്ച്, ഞാന്‍ ഭീതിയില്‍ മുഴുകിയിരുന്നു. അവിടുത്തെ പ്രഭാവത്തിന് അഭിമുഖീഭവിക്കാന്‍ എനിക്കു കഴിഞ്ഞില്ല.
24: സ്വര്‍ണ്ണമായിരുന്നു എന്റെ ആശ്രയമെങ്കില്‍, തങ്കത്തില്‍ എൻ്റെ പ്രത്യാശയര്‍പ്പിച്ചിരുന്നെങ്കില്‍,
25: എൻ്റെ സമ്പത്തു വലുതായിരുന്നതുകൊണ്ടോ എൻ്റെ കൈകളില്‍ ഏറെ ധനം വന്നുചേര്‍ന്നതുകൊണ്ടോ ഞാന്‍ ആനന്ദിച്ചിരുന്നെങ്കില്‍,
26: സൂര്യന്‍ പ്രകാശിക്കുന്നതോ ചന്ദ്രന്‍ ശോഭിക്കുന്നതോ നോക്കിയിട്ട്,
27: എൻ്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും ഞാന്‍ എൻ്റെ കരം ചുംബിക്കുകയും ചെയ്തിരുന്നെങ്കില്‍,
28: അതും ന്യായാധിപന്മാര്‍ ശിക്ഷ വിധിക്കേണ്ട ഒരു കുറ്റമാകുമായിരുന്നു. എന്തെന്നാല്‍, അത് ഉന്നതനായ ദൈവത്തെ തിരസ്കരിക്കലാകുമായിരുന്നു.
29: എന്നെ വെറുക്കുന്നവൻ്റെ നാശത്തില്‍ ഞാന്‍ സന്തോഷിച്ചെങ്കില്‍, അവൻ്റെ അനര്‍ത്ഥത്തില്‍ ഞാന്‍ ആഹ്ലാദിച്ചെങ്കില്‍,
30: അവനു പ്രാണഹാനിവരാന്‍വേണ്ടി അവനെ ശപിച്ച്, പാപംചെയ്യാന്‍ ഞാനെൻ്റെ നാവിനെ ഒരിക്കലുമനുവദിച്ചിട്ടില്ല.
31: അവന്‍നല്കിയ മാംസം മതിയാവോളംകഴിക്കാത്ത ആരുണ്ടെന്ന് എൻ്റെ കൂടാരത്തിലെ ആളുകള്‍ ചോദിച്ചില്ലെങ്കില്‍,
32: പരദേശി തെരുവില്‍പ്പാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കനു ഞാനെൻ്റെ വാതില്‍ തുറന്നുകൊടുത്തിട്ടുണ്ട്.
33: എൻ്റെ അകൃത്യങ്ങളെ ഹൃദയത്തിലൊളിച്ച്, എൻ്റെ അതിക്രമങ്ങളെ മനുഷ്യരുടെ മുമ്പില്‍നിന്ന് ഞാന്‍ മറച്ചുവച്ചെങ്കില്‍,
34: ആള്‍ക്കൂട്ടത്തെ ഭയപ്പെടുകയും മറ്റു കുടുംബങ്ങളുടെ ദ്വേഷത്തില്‍ ഭീതിതോന്നുകയുംചെയ്ത് ഞാന്‍ മൗനമവലംബിക്കുകയും വാതിലിനു വെളിയിലിറങ്ങാതിരിക്കുകയുംചെയ്‌തെങ്കില്‍,
35: എന്നെ ശ്രവിക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍! ഇതാ എൻ്റെ കൈയൊപ്പ്! സര്‍വ്വശക്തന്‍ എനിക്കുത്തരം നല്കട്ടെ! എൻ്റെ ശത്രു എനിക്കെതിരേ എഴുതിയ കുറ്റാരോപണം കിട്ടിയിരുന്നെങ്കില്‍,
36: ഞാന്‍ അതെൻ്റെ തോളില്‍ വഹിക്കുമായിരുന്നു; കിരീടംപോലെ ഞാനതിനെ എന്നോടു ചേര്‍ക്കുമായിരുന്നു.
37: എൻ്റെ പ്രവൃത്തികളുടെ കണക്ക്, ഞാന്‍ അവിടുത്തെ ബോധിപ്പിക്കുമായിരുന്നു. രാജകുമാരനെപ്പോലെ ഞാന്‍ അവിടുത്തെ സമീപിക്കുമായിരുന്നു.
38: എൻ്റെ വയലുകള്‍ എനിക്കെതിരായി നിലവിളിച്ചിട്ടുണ്ടെങ്കില്‍, അതിലെ ഉഴവു ചാലുകള്‍ ഒന്നായി കരഞ്ഞിട്ടുണ്ടെങ്കില്‍,
39: അതിലെ ഉത്പന്നങ്ങള്‍ വിലകൊടുക്കാതെ ഞാന്‍ വാങ്ങി ഭക്ഷിച്ചിട്ടുണ്ടെങ്കില്‍, അതിൻ്റെ ഉടമസ്ഥന്മാരുടെ മരണത്തിനു ഞാന്‍ കാരണമായിട്ടുണ്ടെങ്കില്‍,
40: ഗോതമ്പിനു പകരം മുള്ളുകളും ബാര്‍ലിക്കു പകരം കളകളും വളരട്ടെ!
ജോബിൻ്റെ വാക്കുകളുടെ സമാപ്തി.

അദ്ധ്യായം 32

എലീഹുവിൻ്റെ പ്രഭാഷണം
1: ജോബിനു താന്‍ നീതിമാനാണെന്നു തോന്നിയതുകൊണ്ട്, ഈ മൂന്നുപേരും തങ്ങളുടെ വാദം മതിയാക്കി.
2: റാം കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറാഖേലിൻ്റെ പുത്രന്‍ എലീഹു കോപിഷ്ഠനായി. ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതികരിച്ചതുകൊണ്ട്, ജോബിന്റെനേരേ അവൻ്റെ കോപം വര്‍ദ്ധിച്ചു;
3: ജോബ് തെറ്റുചെയ്‌തെന്ന് അവൻ്റെ മൂന്നു സ്നേഹിതന്മാരും പ്രഖ്യാപിച്ചെങ്കിലും, തക്ക മറുപടിനല്കാന്‍ അവര്‍ക്കു കഴിയാഞ്ഞതുകൊണ്ട്, അവരോടും അവന്‍ കോപിച്ചു.
4: അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായതുകൊണ്ട് എലീഹു മറുപടിപറയാതെ കാത്തിരുന്നു.
5: എന്നാല്‍, അവര്‍ മൂന്നുപേരും മറുപടിപറയുന്നില്ലെന്നുകണ്ടപ്പോള്‍ അവന്‍ കുപിതനായി.
6: ബൂസ്യനായ ബറാഖേലിൻ്റെ പുത്രന്‍ എലീഹു മറുപടിപറഞ്ഞു:
7: ഞാന്‍ പ്രായത്തില്‍ ചെറുപ്പമാണ്, നിങ്ങള്‍ പ്രായംകൂടിയവരും. അതിനാല്‍ എൻ്റെ അഭിപ്രായംപ്രകടിപ്പിക്കാന്‍ എനിക്കു ഭയമായിരുന്നു. ഞാന്‍ ചിന്തിച്ചു, പ്രായം സംസാരിക്കുകയും പ്രായാധിക്യം ജ്ഞാനംപകരുകയുംചെയ്യട്ടെ.
8: എന്നാല്‍, മനുഷ്യനിലെ ചൈതന്യം, സര്‍വ്വശക്തൻ്റെ ശ്വാസം, ആണ് അവനു ജ്ഞാനംനല്കുന്നത്.
9: പ്രായാധിക്യം ജ്ഞാനം പ്രദാനംചെയ്യുന്നില്ല, ദീര്‍ഘായുസ്സ്, വിവേകവും.
10: അതിനാല്‍, ഞാന്‍ പറയുന്നു, എൻ്റെ വാക്കു കേള്‍ക്കുക. ഞാനും എൻ്റെ അഭിപ്രായം പ്രകടിപ്പിക്കട്ടെ.
11: എന്തു പറയണമെന്നു നിങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങളുടെ വാക്കു കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു. നിങ്ങളുടെ ജ്ഞാനവചസ്സുകള്‍ക്കുവേണ്ടി ശ്രദ്ധിച്ചിരുന്നു.
12: ഞാന്‍ നിങ്ങളെ ശ്രദ്ധിച്ചു, ജോബിനെ ഖണ്ഡിക്കാന്‍ ആരുമുണ്ടായില്ല. നിങ്ങളിലാരും അവൻ്റെ വാക്കുകള്‍ക്കു മറുപടികൊടുത്തുമില്ല.
13: ഞങ്ങള്‍ക്കു ജ്ഞാനം ലഭിച്ചിരിക്കുന്നു; ദൈവമാണ്, മനുഷ്യനല്ല അവനെ ഖണ്ഡിക്കുക എന്നുപറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
14: അവന്‍ തൻ്റെ വാക്കുകള്‍ എനിക്കെതിരേ പ്രയോഗിച്ചില്ല, നിങ്ങളുടെ വചനങ്ങള്‍കൊണ്ട് ഞാനവനു മറുപടികൊടുക്കുകയില്ല.
15: അവര്‍ പതറിപ്പോയി, അവര്‍ ഇനി ഉത്തരം പറയുകയില്ല. അവര്‍ക്കൊരു വാക്കുപോലും സംസാരിക്കാനില്ല.
16: അവര്‍ അവിടെ വെറുതെ നില്‍ക്കുകയും മറുപടിപറയാതിരിക്കുകയുംചെയ്യുന്നു; അവര്‍ സംസാരിക്കാത്തതിനാല്‍ ഞാന്‍ കാത്തിരിക്കണമോ?
17: ഞാനും എനിക്കു നല്കാനുള്ള മറുപടിപറയും; ഞാനും എൻ്റെ അഭിപ്രായം തുറന്നുപറയും.
18: എന്തെന്നാല്‍, ഞാന്‍ വാക്കുകള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നിലെ ചൈതന്യം എന്നെ നിര്‍ബ്ബന്ധിക്കുന്നു.
19: എൻ്റെ ഹൃദയം ബഹിര്‍ഗ്ഗമനമാര്‍ഗ്ഗമില്ലാത്ത വീഞ്ഞുപോലെയാണ്; പൊട്ടാറായിരിക്കുന്ന പുതിയ തോല്‍ക്കുടംപോലെയാണ്.
20: എനിക്കു സംസാരിക്കണം, എന്നാലേ എനിക്കാശ്വാസം ലഭിക്കൂ. അധരംതുറന്ന്, എനിക്കു മറുപടിപറയണം.
21: ഞാനാരോടും പക്ഷപാതംകാണിക്കുകയില്ല. ഒരു മനുഷ്യനോടും മുഖസ്തുതിപറയുകയുമില്ല.
22: മുഖസ്തുതിപറയാന്‍ എനിക്കറിഞ്ഞുകൂടാ, പറഞ്ഞാല്‍, എൻ്റെ സ്രഷ്ടാവ് എന്നെ വേഗം നശിപ്പിക്കും.


അദ്ധ്യായം 33

എലീഹു ജോബിനെ കുറ്റപ്പെടുത്തുന്നു
1: ജോബ് എൻ്റെ സംസാരം ശ്രവിക്കട്ടെ, എൻ്റെ വാക്കു ശ്രദ്ധിക്കുക.
2: ഇതാ ഞാന്‍ വായ് തുറക്കുകയും എൻ്റെ നാവു സംസാരിക്കുകയുംചെയ്യുന്നു.
3: എൻ്റെ ഹൃദയത്തിൻ്റെ നിഷ്‌കളങ്കതയെ എൻ്റെ വാക്കു പ്രഖ്യാപിക്കുന്നു. എൻ്റെ അധരം സത്യസന്ധമായി സംസാരിക്കുന്നു.
4: ദൈവചൈതന്യം എന്നെ സൃഷ്ടിച്ചു; സര്‍വ്വശക്തൻ്റെ ശ്വാസം എനിക്കു ജീവന്‍തന്നു.
5: കഴിയുമെങ്കില്‍ എനിക്കു മറുപടി നല്കുക; നിൻ്റെ വാദമൊരുക്കിവയ്ക്കുക, തയ്യാറാവുക.
6: നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവനാണ്; ഞാനും ഒരു കളിമണ്‍കട്ടകൊണ്ടു നിര്‍മ്മിക്കപ്പെട്ടവനാണ്.
7: എന്നെ നീ ഭയപ്പെടേണ്ടതില്ല, ഞാന്‍ നിൻ്റെമേല്‍ ദുസ്സഹമായ സമ്മര്‍ദം ചെലുത്തുകയില്ല.
8: ഞാന്‍ കേള്‍ക്കെ നീ സംസാരിക്കുകയും നിൻ്റെ വാക്കുകളുടെ സ്വരം ഞാന്‍ ശ്രവിക്കുകയും ചെയ്തു.
9: നീ പറയുന്നു: ഞാന്‍ പാപമില്ലാത്ത നിര്‍മ്മലനാണ്; ഞാന്‍ കുറ്റമറ്റവനാണ്; എന്നില്‍ അനീതിയില്ല.
10: ഇതാ, അവിടുന്നെന്നെ തൻ്റെ ശത്രുവായി പരിഗണിക്കുകയും എനിക്കെതിരേ കാരണം കണ്ടുപിടിക്കുകയുംചെയ്യുന്നു;
11: അവിടുന്നെൻ്റെ മാര്‍ഗ്ഗങ്ങളെ നിരീക്ഷിക്കുകയും എൻ്റെ കാലുകള്‍ ആമത്തിലിടുകയും ചെയ്യുന്നു.
12: നീ പറഞ്ഞതു ശരിയല്ല. ഞാന്‍ മറുപടി പറയാം: ദൈവം മനുഷ്യനെക്കാള്‍ ഉന്നതനാണ്.
13: അവിടുന്ന് എൻ്റെ വാക്കുകള്‍ക്കൊന്നും മറുപടിപറയുകയില്ലെന്നുപറഞ്ഞ്, നീ അവിടുത്തേയ്ക്കെതിരേ സംസാരിക്കുന്നതെന്ത്?
14: ദൈവമൊരിക്കല്‍ ഒരു രീതിയില്‍ പറയുന്നു; പിന്നെ വേറൊരു രീതിയില്‍; എന്നാല്‍, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല.
15: മനുഷ്യന്‍ കിടക്കയില്‍ മയങ്ങുമ്പോള്‍, ഗാഢനിദ്രയിലമരുമ്പോള്‍, ഒരു സ്വപ്നത്തില്‍, ഒരു നിശാദര്‍ശനത്തില്‍,
16: അവിടുന്നവൻ്റെ ചെവികള്‍തുറന്നു മുന്നറിയിപ്പുകള്‍കൊണ്ട് അവനെ ഭയപ്പെടുത്തുന്നു.
17: മനുഷ്യൻ്റെ അഹങ്കാരമവസാനിപ്പിക്കാനും ദുഷ്പ്രവൃത്തികളില്‍നിന്ന് അവനെ പിന്തിരിപ്പിക്കാനുമാണിത്.
18: അവിടുന്നവൻ്റെ ആത്മാവിനെ പാതാളത്തില്‍നിന്നും, അവൻ്റെ ജീവനെ വാളില്‍നിന്നും രക്ഷിക്കുന്നു.
19: മനുഷ്യനു കിടക്കയില്‍ വേദനകൊണ്ട്, അസ്ഥിയുടെ തുടര്‍ച്ചയായ കഴപ്പുകൊണ്ട്, ശിക്ഷണം ലഭിക്കുന്നു.
20: അവൻ്റെ ജീവന്‍ അപ്പവും, വിശപ്പു സ്വാദുള്ള ഭക്ഷണവും വെറുക്കുന്നു.
21: അവൻ്റെ മാംസം ക്ഷയിച്ചില്ലാതായിരിക്കുന്നു; മറഞ്ഞിരുന്ന അസ്ഥികള്‍ എഴുന്നുനില്‍ക്കുന്നു.
22: അവൻ്റെയാത്മാവ് പാതാളത്തെയും ജീവന്‍ മൃത്യുവിൻ്റെ ദൂതന്മാരെയും സമീപിച്ചിരിക്കുന്നു.
23: മനുഷ്യനു ധര്‍മ്മമുപദേശിക്കാന്‍ ഒരു ദൈവദൂതന്‍, ആയിരങ്ങളിലൊരുവനായ മദ്ധ്യസ്ഥന്‍, ഉണ്ടായിരുന്നെങ്കില്‍;
24: ദൂതന്‍ അവനോടു കരുണതോന്നിപ്പറയുന്നു: ഞാനൊരു മോചനദ്രവ്യം കണ്ടെത്തിയിരിക്കുന്നു. പാതാളത്തില്‍പ്പതിക്കുന്നതില്‍നിന്ന് അവനെ രക്ഷിക്കുക.
25: അവന്‍ മാംസംവച്ചു യുവത്വം വീണ്ടെടുക്കട്ടെ. യൗവനോന്മേഷത്തിൻ്റെ നാളുകളിലേക്ക് അവന്‍ മടങ്ങിവരട്ടെ.
26: അപ്പോള്‍ മനുഷ്യന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും അവിടുന്നവനെ സ്വീകരിക്കുകയുംചെയ്യും, അവിടുത്തെ സന്നിധിയില്‍ അവന്‍ സന്തോഷത്തോടെ പ്രവേശിക്കും. അവന്‍ തൻ്റെ രക്ഷയെക്കുറിച്ചു മനുഷ്യരോടാവര്‍ത്തിച്ചു പറയും.
27: അവന്‍ മനുഷ്യരുടെമുമ്പില്‍ പാടിപ്രഘോഷിക്കും: ഞാന്‍ പാപംചെയ്തു; നീതി വിട്ടകന്നു; എങ്കിലും, എനിക്കതിനു ശിക്ഷ ലഭിച്ചില്ല.
28: പാതാളത്തില്‍പ്പതിക്കാതെ അവിടുന്നെന്നെ രക്ഷിച്ചു. എൻ്റെ ജീവന്‍, പ്രകാശംകാണും.
29: ദൈവം മനുഷ്യനോട്, ഇപ്രകാരം രണ്ടോ മൂന്നോതവണ പ്രവര്‍ത്തിക്കുന്നു.
30: അവൻ്റെയാത്മാവിനെ പാതാളത്തില്‍നിന്നു തിരിച്ചെടുക്കുകയും അവന്‍ ജീവൻ്റെ പ്രകാശം കാണുകയുംചെയ്യേണ്ടതിനുതന്നെ.
31: ജോബേ, ശ്രദ്ധിക്കുക, നിശ്ശബ്ദനായിരുന്നു കേള്‍ക്കുക, ഞാന്‍ പറയാം;
32: നിനക്കു പറയാനുണ്ടെങ്കില്‍ എന്നോടു മറുപടി പറയുക; സംസാരിക്കുക, ശരിയാണെങ്കില്‍, സമ്മതിക്കാന്‍ എനിക്കു സന്തോഷമേയുള്ളു.
33: ഇല്ലെങ്കില്‍, നിശ്ശബ്ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്ഞാനം പകര്‍ന്നുതരാം.

അദ്ധ്യായം 34

ദൈവം തിന്മ പ്രവര്‍ത്തിക്കുകയില്ല

1: എലീഹു തുടര്‍ന്നു:
2: ബുദ്ധിമാന്മാരേ, എൻ്റെ വാക്കു ശ്രവിക്കുവിന്‍, വിജ്ഞാനികളേ, എനിക്കു ചെവിതരുവിന്‍.
3: നാവു ഭക്ഷണം രുചിക്കുന്നതുപോലെ ചെവി വാക്കുകളെ വിവേചിക്കുന്നു.
4: നമുക്കു ശരിയേതെന്നു പരിശോധിക്കാം; യഥാര്‍ത്ഥ നന്മ വിവേചിച്ചറിയാം.
5: ജോബ് പറയുന്നു: ഞാന്‍ നിഷ്‌കളങ്കനാണ്, ദൈവം എൻ്റെയവകാശം നിഷേധിച്ചിരിക്കുന്നു.
6: ഞാന്‍ നീതിമാനായിരുന്നിട്ടും നുണയനായി എണ്ണപ്പെടുന്നു; ഞാന്‍ പാപരഹിതനായിരുന്നിട്ടും പൊറുക്കാത്ത മുറിവുകളാണ് എന്റേത്.
7: ജോബിനെപ്പോലെ ആരുണ്ട്? അവന്‍ വെള്ളംകുടിക്കുന്നതുപോലെ ദൈവദൂഷണംനടത്തുന്നു.
8: അവന്‍ തിന്മ പ്രവര്‍ത്തിക്കുന്നവരോടു പങ്കുചേരുകയും ദുഷ്ടരുടെകൂടെ നടക്കുകയും ചെയ്യുന്നു.
9: അവന്‍ പറഞ്ഞു: ദൈവപ്രീതി നേടുന്നതുകൊണ്ടു മനുഷ്യനു ഗുണമൊന്നുമില്ല.
10: അതിനാല്‍, വിജ്ഞാനികളേ, കേള്‍ക്കുവിന്‍: ദൈവമൊരിക്കലും ദുഷ്ടത പ്രവര്‍ത്തിക്കുന്നില്ല. സര്‍വ്വശക്തന്‍ വഞ്ചനകാണിക്കുന്നില്ല.
11: പ്രവൃത്തിക്കൊത്ത് അവിടുന്നു മനുഷ്യനു പ്രതിഫലംനല്കുന്നു. അര്‍ഹതയ്ക്കൊത്ത് അവനു ലഭിക്കുന്നു. 
12: ദൈവം ദുഷ്ടതപ്രവര്‍ത്തിക്കുകയില്ല, സത്യം. സര്‍വ്വശക്തന്‍ നീതി നിഷേധിക്കുകയില്ല. 
13: ഭൂമിയുടെ ചുമതല അവിടുത്തെയേല്പിച്ചതാരാണ്? ലോകംമുഴുവന്‍ അവിടുത്തെ ചുമലില്‍വച്ചുകൊടുത്തതാരാണ്? 
14: അവിടുന്നു തൻ്റെ ചൈതന്യം തന്നിലേക്കു പിന്‍വലിച്ചാല്‍, തൻ്റെ ശ്വാസം തന്നിലേക്കു തിരിച്ചെടുത്താല്‍,
15: എല്ലാ ശരീരവും ഒന്നോടെ നശിക്കും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങും.
16: വിവേകമുണ്ടെങ്കില്‍, നീയിതു കേള്‍ക്കുക; ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക.
17: നീതിയെ വെറുക്കുന്നവനു ഭരിക്കാനാകുമോ? ശക്തനും നീതിമാനുമായവനെ നീ കുറ്റംവിധിക്കുമോ?
18: അവിടുന്ന്, രാജാവിനെ വിലകെട്ടവനെന്നും പ്രഭുക്കന്മാരെ ദുഷ്ടന്മാരെന്നും വിളിക്കുന്നു.
19: അവിടുന്നു രാജാക്കന്മാരോടു പക്ഷപാതംകാണിക്കുന്നില്ല; ധനവാന്മാരെ ദരിദ്രന്മാരെക്കാള്‍ പരിഗണിക്കുന്നുമില്ല. അവരെല്ലാവരും അവിടുത്തെ സൃഷ്ടികളല്ലേ?
20: ഒരു നിമിഷംകൊണ്ട് അവര്‍ മരിക്കുന്നു; പാതിരാത്രിയില്‍, അവര്‍ ഒറ്റനടുക്കത്തില്‍ ഇല്ലാതാകുന്നു. ആരും കൈയനക്കാതെതന്നെ ശക്തന്മാര്‍ നീങ്ങിപ്പോകുന്നു.
21: എന്തെന്നാല്‍, അവിടുത്തെക്കണ്ണുകള്‍ മനുഷ്യൻ്റെ വഴികളില്‍പ്പതിയുന്നു. അവന്‍ ഓരോ അടിവയ്ക്കുന്നതും അവിടുന്നു കാണുന്നു.
22: തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കു മറഞ്ഞിരിക്കാന്‍ നിഴലോ അന്ധകാരമോ ഉണ്ടാവില്ല.
23: ദൈവസന്നിധിയില്‍ ന്യായവിധിക്കുപോകാന്‍ ആര്‍ക്കും അവിടുന്നു സമയം നിശ്ചയിച്ചിട്ടില്ല.
24: അവിടുന്നു ശക്തന്മാരെ വിചാരണകൂടാതെ തകര്‍ത്തുകളയുന്നു; മറ്റുള്ളവരെ തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു.
25: അവരുടെ പ്രവൃത്തികളറിയുന്ന അവിടുന്ന്, രാത്രിയിലവരെ തകിടംമറിക്കുകയും അവര്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
26: അവരുടെ ദുഷ്ടതനിമിത്തം മനുഷ്യരുടെമുമ്പാകെ അവരെ അവിടുന്നു ശിക്ഷിക്കുന്നു.
27: അവിടുത്തെ അനുഗമിക്കുന്നതില്‍നിന്ന് അവര്‍ വ്യതിചലിച്ചു, അവിടുത്തെ മാര്‍ഗ്ഗങ്ങളെ അവരവഗണിച്ചു.
28: ദരിദ്രരുടെ നിലവിളി അവിടുത്തെ സന്നിധിയിലെത്തുന്നതിന് അവരിടയാക്കി. പീഡിതരുടെ കരച്ചില്‍ അവിടുന്നു ശ്രവിക്കുകയുംചെയ്തു.
29: ദുഷ്ടന്‍ ഭരിക്കുകയും ജനങ്ങളെ കെണിയില്‍പ്പെടുത്തുകയുംചെയ്യുന്നതുതടയാതെ അവിടുന്നു നിശ്ശബ്ദനായിരുന്നാല്‍ ആര്‍ക്കവിടുത്തെ കുററംവിധിക്കാന്‍ കഴിയും? 
30: അവിടുന്നു മുഖംമറച്ചാല്‍ ജനതയ്ക്കോ വ്യക്തിക്കോ അവിടുത്തെ കാണാന്‍കഴിയുമോ?
31: ഞാന്‍ ശിക്ഷയനുഭവിച്ചു; ഇനി ഞാന്‍ കുററംചെയ്യുകയില്ല. എനിക്കജ്ഞാതമായ തെറ്റുണ്ടെങ്കില്‍ കാണിച്ചുതരണമേ!
32: ഞാന്‍ അനീതി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇനിയതാവര്‍ത്തിക്കുകയില്ലെന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
33: നീ തിരസ്‌കരിക്കുന്നതുകൊണ്ട്, അവിടുന്നു നിൻ്റെ ഇഷ്ടമനുസരിച്ചു ശിക്ഷ നല്കണമോ? നീയാണ്, ഞാനല്ല തീരുമാനിക്കേണ്ടത്. അതിനാല്‍, നിനക്കറിയാവുന്നതു പ്രസ്താവിച്ചുകൊള്ളുക.
34: എൻ്റെ വാക്കുകേള്‍ക്കുന്ന വിവേകികളും ജ്ഞാനികളും പറയും:
35: ജോബ് അറിവില്ലാതെ സംസാരിക്കുന്നു. കാര്യമറിയാതെയാണ് അവന്‍ പറയുന്നത്.
36: ദുഷ്ടനെപ്പോലെ മറുപടിപറയുന്നതുകൊണ്ട് ജോബിനെ അവസാനംവരെ പരീക്ഷിച്ചിരുന്നെങ്കില്‍!
37: അവന്‍ പാപംചെയ്തു; ഇപ്പോള്‍ ധിക്കാരവും കാണിക്കുന്നു. അവന്‍ നമ്മുടെ മദ്ധ്യത്തില്‍ പരിഹസിച്ചു കൈകൊട്ടുകയും നിര്‍ത്താതെ ദൈവദൂഷണംപറയുകയുംചെയ്യുന്നു.

നൂറ്റിയമ്പത്തിയഞ്ചാം ദിവസം: ജോബ്‌ 26 - 30


അദ്ധ്യായം 26

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: ശക്തിയറ്റവനെ നീയെത്രമാത്രം സഹായിച്ചു!
2: ബലഹീനമായ കരങ്ങളെ നീയെപ്രകാരം രക്ഷിച്ചു!
3: ബുദ്ധിഹീനനെ നീയെപ്രകാരം ഉപദേശിക്കുകയും എത്രയുദാരമായി യഥാര്‍ത്ഥ വിജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്തു!
4: ആരുടെ സഹായത്തോടെയാണു നീ വാക്കുകളുച്ചരിച്ചത്? ആരുടെ ചൈതന്യമാണു നിന്നില്‍നിന്നു പുറപ്പെട്ടത്?
5: അധോലോകത്തിലെ നിഴലുകള്‍ വിറകൊള്ളുന്നു. ജലവും അതിലെ ജീവികളും പ്രകമ്പനംകൊള്ളുന്നു.
6: പാതാളം ദൈവത്തിന്റെമുമ്പില്‍ അനാവൃതമായിരിക്കുന്നു. നരകത്തെ ഒന്നും മറച്ചിട്ടില്ല.
7: ശൂന്യതയുടെമേല്‍ അവിടുന്ന് ഉത്തരദിക്കിനെ വിരിക്കുന്നു. ഭൂമിയെ ശൂന്യതയുടെമേല്‍ തൂക്കിയിട്ടിരിക്കുന്നു.
8: ജലത്തെ അവിടുന്നു തന്റെ കനത്തമേഘങ്ങളില്‍ ബന്ധിച്ചിരിക്കുന്നു. അതിന്റെ ഭാരത്താല്‍ മേഘം കീറിപ്പോകുന്നില്ല;
9: ചന്ദ്രന്റെ മുഖം അവിടുന്നു മറയ്ക്കുന്നു; തന്റെ മേഘത്തെ അതില്‍ വിരിച്ചിടുന്നു.
10: പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും അതിര്‍ത്തിയില്‍ ജലോപരിതലത്തില്‍ അവിടുന്നൊരു വൃത്തംവരച്ചിരിക്കുന്നു.
11: ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു. അവിടുത്തെ ശാസനയാല്‍ അവ ഭ്രമിച്ചുപോകുന്നു.
12: അവിടുന്നു തന്റെ ശക്തിയാല്‍ സമുദ്രത്തെ നിശ്ചലമാക്കി; തന്റെ ജ്ഞാനത്താല്‍ റാഹാബിനെ തകര്‍ത്തുകളഞ്ഞു.
13: അവിടുന്നു തന്റെ ശ്വാസത്താല്‍ ആകാശത്തെ പ്രശോഭിപ്പിച്ചു; പായുന്ന സര്‍പ്പത്തെ അവിടുത്തെ കരം പിളര്‍ന്നു.
14: ഇതെല്ലാം അവിടുത്തെ നിസ്സാര പ്രവര്‍ത്തനങ്ങളാണ്. അവിടുത്തെപ്പറ്റി എത്ര നേരിയൊരു സ്വരംമാത്രമാണു നാം കേട്ടിട്ടുള്ളത്! അവിടുത്തെ ശക്തിയുടെ ഇടിമുഴക്കം ആര്‍ക്കു ഗ്രഹിക്കാന്‍കഴിയും? 

അദ്ധ്യായം 27

1: ജോബ് തുടര്‍ന്നു:
2: എന്റെയവകാശമെടുത്തുകളഞ്ഞ ദൈവമാണേ, എനിക്കു മനോവ്യസനംവരുത്തിയ സര്‍വ്വശക്തനാണേ,
3: എന്നില്‍ ശ്വാസമുള്ളിടത്തോളംകാലം, ദൈവത്തിന്റെ ചൈതന്യം, എന്റെ നാസികയിലുള്ളിടത്തോളംകാലം,
4: എന്റെയധരം വ്യാജംപറയുകയില്ല; എന്റെ നാവു വഞ്ചനയുച്ചരിക്കുകയില്ല.
5: നിങ്ങള്‍ പറയുന്നതു ശരിയാണെന്നു ഞാനൊരിക്കലും പറയുകയില്ല. മരിക്കുവോളം ഞാന്‍ നിഷ്‌കളങ്കത കൈവെടിയുകയില്ല.
6: നീതിനിഷ്ഠയെ ഞാന്‍ മുറുകെപ്പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല.
7: എന്റെ ശത്രു ദുഷ്ടനെപ്പോലെയും എതിരാളി അധര്‍മ്മിയെപ്പോലെയുമായിരിക്കട്ടെ.
8: ദൈവം അധര്‍മ്മിയെ വെട്ടിനീക്കുമ്പോള്‍, അവന്റെ ജീവനെടുത്തുകളയുമ്പോള്‍, അവന്റെ പ്രത്യാശയെന്തായിരിക്കും?
9: കഷ്ടത അവന്റെമേല്‍ വന്നുകൂടുമ്പോള്‍ ദൈവമവന്റെ നിലവിളി ശ്രവിക്കുമോ?
10: അവന്‍ സര്‍വ്വശക്തനില്‍ ആനന്ദംകണ്ടെത്തുമോ? അവനെല്ലായ്‌പ്പോഴും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11: ദൈവത്തിന്റെ കരത്തെക്കുറിച്ചു ഞാന്‍ നിന്നെ പഠിപ്പിക്കും. സര്‍വ്വശക്തന്റെ ഉദ്ദേശ്യം ഞാന്‍ മറച്ചുവയ്ക്കുകയില്ല.
12: നിങ്ങളെല്ലാവരും അതു കണ്ടിട്ടുള്ളതാണല്ലോ. എന്നിട്ടും, നിങ്ങള്‍ വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടുന്നതെന്തുകൊണ്ട്?
13: ദുഷ്ടനു ദൈവത്തില്‍നിന്നു ലഭിക്കുന്ന ഓഹരിയും മര്‍ദ്ദകര്‍ക്കു സര്‍വ്വശക്തനില്‍നിന്നു ലഭിക്കുന്ന അവകാശവുമിതത്രേ.
14: അവന്റെ സന്താനങ്ങള്‍ പെരുകുന്നെങ്കില്‍, അവര്‍ വാളിനിരയാകാന്‍വേണ്ടിയാണ്. അവന്റെ സന്തതികള്‍ക്കു വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല.
15: അവനെ അതിജീവിക്കുന്നവരെ മഹാമാരി പിടികൂടും. അവരുടെ വിധവകള്‍ വിലപിക്കുകയുമില്ല.
16: അവന്‍ പൊടിപോലെ വെള്ളി കുന്നുകൂട്ടിയാലും കളിമണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17: അവനു കുന്നുകൂട്ടാമെന്നേയുള്ളു. നീതിമാന്മാര്‍ അതു ധരിക്കും; നിഷ്‌കളങ്കര്‍ വെള്ളി പങ്കിടും.
18: അവന്റെ ഭവനം ചിലന്തിവലപോലെയും കാവല്‍ക്കാരന്റെ മാടംപോലെയുമാണ്.
19: ഇപ്പോള്‍ അവന്‍ സമ്പന്നനായി ഉറങ്ങാന്‍പോകുന്നു; എന്നാല്‍ ഇനിയൊരിക്കലും അവനങ്ങനെ കഴിയുകയില്ല. ഉണരുമ്പോഴേക്കും അവന്റെ ധനം നഷ്ടപ്പെട്ടിരിക്കും.
20: വെള്ളപ്പൊക്കംപോലെ ഭീതിയവനെ കീഴ്‌പ്പെടുത്തും. രാത്രിയില്‍ ചുഴലിക്കാറ്റ്, അവനെ വഹിച്ചുകൊണ്ടുപോകുന്നു.
21: കിഴക്കന്‍കാറ്റ് അവനെ പൊക്കിയെടുത്തു; അവന്‍ പൊയ്‌പ്പോയി. സ്വസ്ഥാനത്തുനിന്ന് അവനെയതു നീക്കിക്കളയുന്നു.
22: അതു നിര്‍ദ്ദയം അവന്റെമേല്‍ ചുഴറ്റിയടിക്കുന്നു; അതിന്റെ ശക്തിയില്‍നിന്ന് അവന്‍ പ്രാണഭയത്തോടെയോടുന്നു.
23: അത്, അവന്റെനേരേ കൈകൊട്ടുകയും അവന്റെനേരേ സീല്‍ക്കാരം പുറപ്പെടുവിക്കുകയുംചെയ്യുന്നു.

അദ്ധ്യായം 28

ജ്ഞാനത്തിന്റെ നിഗൂഢത
1: വെള്ളി കുഴിച്ചെടുക്കുന്ന ഖനികളും സ്വര്‍ണ്ണംശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്.
2: ഇരുമ്പു ഭൂമിയില്‍നിന്നെടുക്കുന്നു, ചെമ്പ് അതിന്റെ അയിരില്‍നിന്ന് ഉരുക്കിയെടുക്കുന്നു.
3: മനുഷ്യന്‍ അന്ധകാരത്തെ വകവയ്ക്കാതെ കൊടുംതമസ്സിന്റെ അങ്ങേയതിര്‍ത്തിയില്‍ അയിരിനുവേണ്ടി തിരയുന്നു.
4: മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍നിന്നകലെ, താഴ്‌വരയില്‍, അവര്‍ ഖനികള്‍ കുഴിക്കുന്നു; അവരെ യാത്രക്കാര്‍ വിസ്മരിച്ചുപോയി. അവര്‍ മനുഷ്യരില്‍നിന്നകലെ ഖനികളില്‍ കയറില്‍ത്തൂങ്ങിക്കിടന്നു പണിയെടുക്കുന്നു.
5: ഭൂമിയില്‍നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍, അതിന്റെ അധോഭാഗം അഗ്നിയാലെന്നപോലെ തിളച്ചുമറിയുന്നു.
6: അതിന്റെ കല്ലുകള്‍ക്കിടയില്‍ ഇന്ദ്രനീലവും സ്വര്‍ണ്ണത്തരികളുമുണ്ട്.
7: കഴുകന്‍ ആ വഴിയറിയുന്നില്ല; പ്രാപ്പിടിയന്‍ അതു കണ്ടിട്ടില്ല.
8: ഘോരമൃഗങ്ങള്‍ ആ വഴി നടന്നിട്ടില്ല. സിംഹവും അതിലേ പോയിട്ടില്ല.
9: മനുഷ്യന്‍ തീപ്പാറയില്‍ കൈവയ്ക്കുന്നു. അവന്‍ പര്‍വ്വതങ്ങളെ വേരൊടെ മുറിച്ചുകളയുന്നു.
10: പാറയില്‍ അവന്‍ ചാലുകള്‍ കീറുന്നു. വിലപിടിച്ച ഓരോ പദാര്‍ത്ഥവും അവന്റെ കണ്ണില്‍പ്പെടുന്നു.
11: വെള്ളം ഒലിച്ചിറങ്ങാത്തവിധം അവന്‍ അരുവികള്‍ക്ക്, അണകെട്ടുന്നു. മറഞ്ഞിരുന്നവ അവന്‍ പുറത്തെടുക്കുന്നു.
12: എന്നാല്‍, ജ്ഞാനം എവിടെക്കണ്ടെത്തും? അറിവിന്റെ സ്ഥാനമെവിടെ?
13: അങ്ങോട്ടുള്ള വഴി മനുഷ്യനറിയുന്നില്ല. ജീവിക്കുന്നവരുടെ നാട്ടില്‍ അതു കണ്ടുകിട്ടുകയുമില്ല.
14: അഗാധത പറയുന്നു: അത് എന്നിലില്ല. സമുദ്രം പറയുന്നു: അതിവിടെയില്ല.
15: സ്വര്‍ണ്ണംകൊടുത്താല്‍ അതു കിട്ടുകയില്ല. വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല.
16: ഓഫീര്‍പ്പൊന്നും ഇന്ദ്രനീലവും ഗോമേദകവും അതിന്റെ വിലയ്ക്കു തുല്യമല്ല.
17: സ്വര്‍ണ്ണത്തിനും സ്ഫടികത്തിനും അതിനോടു സമാനതയില്ല. തങ്കംകൊണ്ടുള്ള ആഭരണങ്ങള്‍ക്കുവേണ്ടിയും അതു കൈമാറാന്‍ പറ്റുകയില്ല.
18: പവിഴത്തിന്റെയോ പളുങ്കിന്റെയോ പേരു പറയുകപോലും വേണ്ടാ; ജ്ഞാനം മുത്തിനെക്കാള്‍ അമൂല്യമാണ്.
19: എത്യോപ്യായിലെ പുഷ്യരാഗത്തെയും ഇതിനോടു താരതമ്യപ്പെടുത്തുക സാദ്ധ്യമല്ല. തങ്കംകൊണ്ടും അതിന്റെ വിലനിശ്ചയിക്കാന്‍ കഴിയുകയില്ല.
20: അപ്പോള്‍, ജ്ഞാനം എവിടെനിന്നു വരുന്നു? അറിവെവിടെ സ്ഥിതിചെയ്യുന്നു?
21: ജീവിക്കുന്നവരുടെ കണ്ണില്‍നിന്ന് അതു മറയ്ക്കപ്പെട്ടിരിക്കുന്നു; ആകാശപ്പറവകള്‍ക്കും അത് അഗോചരമാണ്.
22: നരകവും മരണവും പറയുന്നു: ഞങ്ങള്‍ അതെപ്പറ്റി കേട്ടിട്ടേയുള്ളു.
23: അതിലേക്കുള്ള വഴിയും അതിന്റെ ആസ്ഥാനവും ദൈവം അറിയുന്നു.
24: എന്തെന്നാല്‍, അവിടുന്നു ഭൂമിയുടെ അതിര്‍ത്തിവരെ കാണുന്നു. ആകാശത്തിന്‍കീഴുള്ളതെല്ലാം അവിടുന്നു ദര്‍ശിക്കുന്നു.
25: അവിടുന്നു കാറ്റിനു ശക്തികൊടുക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കുകയുംചെയ്തപ്പോള്‍
26: മഴയ്‌ക്കൊരു നിയമവും ഇടിമിന്നലിനൊരു മാര്‍ഗ്ഗവും നിര്‍ണ്ണയിച്ചപ്പോള്‍
27: അവിടുന്ന് ജ്ഞാനത്തെ ദര്‍ശിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് അതിന്റെ ആഴമളക്കുകയും മൂല്യംനിര്‍ണ്ണയിക്കുകയും ചെയ്തു.
28: അവിടുന്നു മനുഷ്യനോടു പറഞ്ഞു: ജ്ഞാനം കര്‍ത്താവിനോടുള്ള ഭക്തിയാണ്. തിന്മയില്‍നിന്ന് അകലുന്നതാണു വിവേകം.

അദ്ധ്യായം 29

ജോബ് ഉപസംഹരിക്കുന്നു
1: ജോബ് തുടര്‍ന്നു:
2: ദൈവം എന്നെ പരിപാലിച്ചിരുന്ന പഴയകാലങ്ങളിലെപ്പോലെ ഞാനായിരുന്നെങ്കില്‍!
3: അക്കാലത്ത്, അവിടുന്നു തന്റെ ദീപം എന്റെ ശിരസ്സിനുമുകളില്‍ തെളിക്കുകയും ഞാന്‍ അവിടുത്തെ പ്രകാശത്താല്‍ അന്ധകാരത്തിലൂടെ നടക്കുകയും ചെയ്തു.
4: ഞാന്‍ എന്റെ ശരത്കാലദിനങ്ങളിലെപ്പോലെയായിരുന്നെങ്കില്‍! അന്നു ദൈവത്തിന്റെ സൗഹൃദം എന്റെ കൂടാരത്തിന്മേലുണ്ടായിരുന്നു.
5: സര്‍വ്വശക്തന്‍ എന്നോടൂകൂടെയുണ്ടായിരുന്നു. എന്റെ സന്താനങ്ങള്‍ എനിക്കു ചുറ്റുമുണ്ടായിരുന്നു.
6: എന്റെ പാദങ്ങള്‍ പാലുകൊണ്ടു കഴുകി. പാറ എനിക്കുവേണ്ടി എണ്ണ പകര്‍ന്നുതന്നു.
7: ഞാന്‍ നഗരകവാടത്തിനു പുറത്തുവന്നു. പൊതുസ്ഥലത്തു ഞാന്‍ എന്റെ ഇരിപ്പിടമൊരുക്കി.
8: യുവാക്കള്‍ എന്നെക്കണ്ടു പിന്‍വാങ്ങി, വൃദ്ധര്‍ എഴുന്നേറ്റുനിന്നു.
9: പ്രഭുക്കള്‍ വാപൊത്തി മൗനംഭജിച്ചു.
10: ശ്രേഷ്ഠര്‍ ശബ്ദമടക്കുകയും അവരുടെ നാവ്, അണ്ണാക്കിനോട് ഒട്ടിച്ചേരുകയുംചെയ്തു.
11: എന്നെക്കുറിച്ചു കേട്ടവര്‍ എന്നെപ്പുകഴ്ത്തി, എന്നെക്കണ്ടവര്‍ അതു സ്ഥിരീകരിച്ചു.
12: എന്തെന്നാല്‍, നിലവിളിക്കുന്ന ദരിദ്രനെയും നിരാശ്രയനായ അനാഥനെയും ഞാന്‍ രക്ഷിച്ചു.
13: നശിക്കാറായിരുന്നവര്‍ എന്നെയനുഗ്രഹിച്ചു. വിധവയുടെ ഹൃദയം ആനന്ദഗീതമാലപിക്കാന്‍ ഞാനിടയാക്കി.
14: ഞാന്‍ നീതിയണിഞ്ഞു. അതെന്നെയാവരണംചെയ്തു. നീതിയെനിക്ക്, അങ്കിയും തലപ്പാവുമായിരുന്നു.
15: ഞാന്‍ കുരുടനു കണ്ണുകളും മുടന്തനു കാലുകളുമായിരുന്നു.
16: ദരിദ്രര്‍ക്കു ഞാന്‍ പിതാവായിരുന്നു; എനിക്ക് അപരിചിതനായവന്റെ വ്യവഹാരം ഞാന്‍നടത്തി.
17: ഞാന്‍ ദുഷ്ടന്റെ ദംഷ്ട്രങ്ങള്‍ തകര്‍ക്കുകയും അവന്റെ പല്ലിനിടയില്‍നിന്ന് ഇരയെ മോചിപ്പിക്കുകയുംചെയ്തു.
18: അപ്പോള്‍ ഞാന്‍ വിചാരിച്ചു: ഞാന്‍ എന്റെ വസതിയില്‍വച്ചു മരിക്കുകയും മണല്‍ത്തരിപോലെ എന്റെ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
19: എന്റെ വേരുകള്‍ നീരുറവകളിലെത്തിയിരിക്കുന്നു. രാത്രിമുഴുവന്‍ എന്റെ ശാഖകളില്‍ മഞ്ഞുതുള്ളികള്‍ പൊഴിയുന്നു.
20: എന്റെ മഹത്ത്വം എന്നും പുതുമ നശിക്കാത്തതും എന്റെ വില്ല്, എന്റെ കൈയില്‍ എന്നും പുതിയതുമാണ്.
21: എന്റെ വാക്കുകേള്‍ക്കാന്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തിരുന്നു; എന്റെ ഉപദേശത്തിനുവേണ്ടി നിശ്ശബ്ദരായി നിന്നു.
22: ഞാന്‍ സംസാരിച്ചുകഴിഞ്ഞാല്‍ അവര്‍ക്കു കൂടുതലൊന്നും പറയാനുണ്ടാവുകയില്ല. എന്റെ മൊഴികള്‍ അവരുടെമേല്‍ ഇറ്റിറ്റു വീണു.
23: മഴയ്‌ക്കെന്നപോലെ അവര്‍ എനിക്കുവേണ്ടി കാത്തിരുന്നു. വസന്തവൃഷ്ടിക്കുവേണ്ടിയെന്നപോലെ അവര്‍ വായ് തുറന്നിരുന്നു.
24: ധൈര്യമറ്റ അവരെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. എന്റെ മുഖപ്രസാദം അവരവഗണിച്ചില്ല.
25: ഞാനവര്‍ക്കു വഴികാട്ടിയും നേതാവുമായി. സൈന്യമദ്ധ്യത്തില്‍ രാജാവിനെപ്പോലെയും, വിലപിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ അവരുടെയിടയില്‍ വസിച്ചു.

അദ്ധ്യായം 30

1: ഇപ്പോഴാകട്ടെ, എന്നെക്കാള്‍ പ്രായംകുറഞ്ഞവര്‍ എന്നെപ്പരിഹസിക്കുന്നു. അവരുടെ പിതാക്കന്മാരെ എന്റെ ആട്ടിന്‍കൂട്ടത്തിന്റെ നായ്ക്കളോടുകൂടെപ്പോലും എണ്ണാന്‍ ഞാന്‍ കൂട്ടാക്കുമായിരുന്നില്ല.
2: യുവത്വംക്ഷയിച്ച അവരുടെ കരബലത്തില്‍നിന്ന് എനിക്കെന്തു നേട്ടമാണുള്ളത്?
3: ദാരിദ്ര്യവും കഠിനമായ വിശപ്പുംനിമിത്തം അവര്‍, വരണ്ടുശൂന്യമായ ഭൂമി കാര്‍ന്നു തിന്നുന്നു.
4: വിശപ്പടക്കാന്‍വേണ്ടി അവര്‍ കാട്ടുചെടികളും പച്ചിലകളും കാട്ടുകിഴങ്ങുകളും പറിച്ചെടുക്കുന്നു.
5: ജനമദ്ധ്യത്തില്‍നിന്ന് അവര്‍ തുരത്തപ്പെടുന്നു; കള്ളനെയെന്നപോലെ അവരെ ആട്ടിപ്പായിക്കുന്നു.
6: മലയിടുക്കുകളില്‍ കുഴികളിലും ഗുഹകളിലും അവര്‍ക്കു പാര്‍ക്കേണ്ടിവരുന്നു.
7: കുറ്റിച്ചെടികള്‍ക്കിടയില്‍ അവര്‍ ഓരിയിടുന്നു. കൊടിത്തൂവയുടെകീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.
8: ഭോഷരും നീചരുമായ ആ വര്‍ഗ്ഗം നാട്ടില്‍നിന്നടിച്ചോടിക്കപ്പെടുന്നു.
9: ഇപ്പോള്‍ ഞാനവര്‍ക്കു പാട്ടും പഴമൊഴിയുമായിത്തീര്‍ന്നിരിക്കുന്നു.
10: അവര്‍ എന്നെ വെറുക്കുകയും എന്നില്‍നിന്ന് അകന്നുപോവുകയും ചെയ്യുന്നു; എന്നെക്കാണുമ്പോള്‍ തുപ്പാനും അവര്‍ മടിക്കുന്നില്ല.
11: ദൈവം എന്റെ വില്ലിന്റെ ഞാണയച്ച്,, എന്നെ എളിമപ്പെടുത്തിയതിനാല്‍ അവര്‍ക്കു കടിഞ്ഞാണില്ലാതായിരിക്കുന്നു.
12: എന്റെ വലത്തുവശത്തു നീചര്‍ ഉയരുന്നു. അവരെന്നെ ഓടിക്കുന്നു. അവരുടെ വിനാശകരമായ മാര്‍ഗ്ഗങ്ങള്‍ എന്റെമേല്‍ പ്രയോഗിക്കുന്നു.
13: അവര്‍ എന്റെ പാത തകര്‍ക്കുകയും എനിക്കു വിപത്തുവരുത്തുകയും ചെയ്യുന്നു; ആരുമവരെ തടയുന്നില്ല.
14: വലിയ വിടവിലൂടെയെന്നപോലെ അവര്‍ വരുന്നു. കോട്ടയിടിയുമ്പോള്‍ അവര്‍ എന്റെമേല്‍ ഉരുണ്ടുകയറുന്നു.
15: ഭീകരതകള്‍ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു. കാറ്റുകൊണ്ടെന്നപോലെ എന്റെ മഹത്വത്തെ പറത്തിക്കളയുന്നു; എന്റെ ഐശ്വര്യം മേഘമെന്നപോലെ കടന്നുപോകുന്നു.
16: ഇപ്പോള്‍ എന്റെ ജീവന്‍ ഉള്ളില്‍ തൂകിപ്പോയിരിക്കുന്നു; കഷ്ടതയുടെ ദിനങ്ങള്‍ എന്നെ പിടികൂടിയിരിക്കുന്നു.
17: എന്റെ അസ്ഥികളെ രാത്രി തകര്‍ക്കുന്നു, എന്നെ കരളുന്ന വേദനയ്ക്കു വിശ്രമമില്ല.
18: ക്രൂരമായി, അതെന്റെ വസ്ത്രത്തില്‍ പിടികൂടിയിരിക്കുന്നു. എന്റെ അങ്കിയുടെ കഴുത്തുപോലെ അതെന്നെ ബന്ധിച്ചിരിക്കുന്നു.
19: ദൈവമെന്നെ ചെളിക്കുണ്ടില്‍ തള്ളിയിട്ടിരിക്കുന്നു, ഞാന്‍ പൊടിയും ചാരവുംപോലെയായിത്തീര്‍ന്നു.
20: ഞാനങ്ങയോടു നിലവിളിക്കുന്നു, അങ്ങെനിക്ക്, ഉത്തരം നല്‍കുന്നില്ല; ഞാനെഴുന്നേറ്റു നില്‍ക്കുന്നു, അങ്ങെന്നെ ശ്രദ്ധിക്കുന്നില്ല.
21: അങ്ങെന്നോടു ക്രൂരമായി വര്‍ത്തിക്കുന്നു; കരബലംകൊണ്ട് എന്നെ പീഡിപ്പിക്കുന്നു;
22: അങ്ങെന്നെ കാറ്റിലുയര്‍ത്തി, അതിന്മേല്‍ സവാരിചെയ്യിക്കുന്നു; കൊടുങ്കാറ്റിന്റെ ഇരമ്പലില്‍ ഞാന്‍ ആടിയുലയാനിടയാക്കുന്നു.
23: അങ്ങെന്നെ മരണത്തിലേക്കും എല്ലാ ജീവികള്‍ക്കും വിധിച്ചിരിക്കുന്ന ഭവനത്തിലേക്കും കൊണ്ടുപോകുമെന്ന് എനിക്കറിയാം.
24: എന്നിട്ടും ഒരുവന്‍ നാശകൂമ്പാരത്തില്‍നിന്നു കൈനീട്ടി സഹായത്തിനുവേണ്ടി നിലവിളിക്കുന്നില്ലേ?
25: ക്ലേശകരമായ ദിനങ്ങള്‍ കഴിച്ചവര്‍ക്കുവേണ്ടി ഞാന്‍ നിലവിളിച്ചിട്ടില്ലയോ? ദരിദ്രര്‍ക്കുവേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
26: എന്നാല്‍, ഞാന്‍ നന്മയന്വേഷിച്ചപ്പോള്‍ തിന്മ കൈവന്നു; ഞാന്‍ പ്രകാശം കാത്തിരുന്നപ്പോള്‍ അന്ധകാരം വന്നു.
27: എന്റെ ഹൃദയം പ്രക്ഷുബ്ദ്ധമായിരിക്കുന്നു; അതൊരിക്കലും പ്രശാന്തമല്ല. പീഡയുടെ ദിനങ്ങള്‍ എന്നെ പിടികൂടിയിരിക്കുന്നു.
28: എന്റെ ശരീരം ഇരുണ്ടുപോയി; എന്നാല്‍, വെയിലേറ്റിട്ടില്ല; ഞാന്‍ സഭയില്‍ എഴുന്നേറ്റുനിന്ന്‌ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.
29: ഞാന്‍ കുറുക്കന്മാരുടെ സഹോദരനും, ഒട്ടകപ്പക്ഷിയുടെ സ്‌നേഹിതനുമായിരിക്കുന്നു.
30: എന്റെ ചര്‍മ്മം കറുക്കുകയും പൊളിഞ്ഞുപോവുകയും ചെയ്യുന്നു; എന്റെ അസ്ഥികള്‍ ചൂടുകൊണ്ടു ദഹിക്കുന്നു.
31: എന്റെ വീണാനാദം വിലാപമായും എന്റെ കുഴല്‍നാദം കരച്ചിലായും മാറിയിരിക്കുന്നു.

നൂറ്റിയമ്പത്തിനാലാം ദിവസം: ജോബ്‌ 21 - 25


അദ്ധ്യായം 21

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: എന്റെ വാക്കു ശ്രദ്ധിച്ചുകേള്‍ക്കുവിന്‍.
2: നിങ്ങളെനിക്കുതരുന്ന ഏറ്റവുംവലിയ സമാശ്വാസം അതായിരിക്കട്ടെ.
3: അല്പം സംസാരിക്കാന്‍ എന്നെയനുവദിക്കൂ; ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ടു നിങ്ങള്‍ക്കു പരിഹാസം തുടരാം.
4: എന്റെ ആവലാതി മനുഷ്യനെതിരായിട്ടാണോ? എങ്ങനെ ഞാന്‍ അക്ഷമനാകാതിരിക്കും?
5: എന്നെനോക്കി, നിങ്ങള്‍ സംഭീതരാകുവിന്‍; കൈകൊണ്ടു വായ്‌പൊത്തുവിന്‍.
6: അതെപ്പറ്റിച്ചിന്തിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്റെ ശരീരം വിറകൊള്ളുന്നു.
7: ദുഷ്ടന്മാര്‍ ജീവിച്ചിരിക്കുന്നതെന്തുകൊണ്ട്? അവര്‍ വാര്‍ദ്ധക്യംപ്രാപിക്കുകയും, ശക്തരാവുകയും ചെയ്യുന്നതെന്തുകൊണ്ട്?
8: സന്തതിപരമ്പരകള്‍ അഭിവൃദ്ധിപ്പെടുന്നതുകാണാന്‍ അവര്‍ ജീവിച്ചിരിക്കുന്നു.
9: അവരുടെ ഭവനങ്ങള്‍ ഭയമറിയാതെ സുരക്ഷിതമായിരിക്കുന്നു. ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേല്‍ പതിച്ചിട്ടില്ല.
10: അവരുടെ കാളകള്‍ പാഴാകാതെ ഇണചേരുകയും അവരുടെ പശുക്കള്‍ അലസിപ്പോകാതെ പ്രസവിക്കുകയുംചെയ്യുന്നു.
11: അവര്‍ തങ്ങളുടെ മക്കളെ ആട്ടിന്‍പറ്റത്തെയെന്നപോലെ പുറത്തേക്കയയ്ക്കുന്നു. അവര്‍ സോല്ലാസം നൃത്തംചെയ്യുന്നു.
12: അവര്‍ വീണയും തംബുരുവും മീട്ടിപ്പാടുകയും കുഴല്‍നാദത്തില്‍ ആഹ്ലാദിക്കുകയുംചെയ്യുന്നു.
13: അവര്‍ ഐശ്വര്യത്തോടെ ദിനങ്ങള്‍ കഴിക്കുന്നു. സമാധാനത്തോടെ അവര്‍ പാതാളത്തിലേക്കിറങ്ങുന്നു.
14: അവര്‍ ദൈവത്തോടു പറയുന്നു: ഞങ്ങളെവിട്ടു പോവുക; അങ്ങയുടെ മാര്‍ഗ്ഗങ്ങളറിയാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല.
15: ഞങ്ങള്‍ സര്‍വ്വശക്തനെ സേവിക്കാന്‍ അവനാരാണ്? അവനോടു പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് എന്തുപ്രയോജനം?
16: അവരുടെ ഐശ്വര്യം അവര്‍ക്കധീനമല്ലേ? ദുഷ്ടന്റെ ആലോചന എനിക്കു സ്വീകാര്യമല്ല.
17: ദുഷ്ടരുടെ ദീപങ്ങള്‍ അണച്ചുകളയുന്നത് എത്ര സാധാരണം! അവര്‍ക്കു വിനാശംവരുന്നതും ദൈവം തന്റെ കോപത്തില്‍ അവരുടെമേല്‍ വേദനകളയയ്ക്കുന്നതും
18: അവരെ കാറ്റില്‍ വൈക്കോല്‍പോലെയും കൊടുങ്കാറ്റില്‍ പതിരുപോലെയുംപറത്തുന്നതും എത്ര സാധാരണം!
19: ദൈവം അവരുടെ അകൃത്യങ്ങള്‍ അവരുടെ സന്താനങ്ങള്‍ക്കുവേണ്ടി കരുതിവയ്ക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. അവരറിയുന്നതിന്, അവിടുന്ന് അവര്‍ക്കുതന്നെ പ്രതിഫലം നല്കിയിരുന്നെങ്കില്‍!
20: അവരുടെ നാശം, അവരുടെ കണ്ണുകള്‍തന്നെ ദര്‍ശിക്കട്ടെ, സര്‍വ്വശക്തന്റെ ക്രോധത്തില്‍നിന്ന് അവര്‍ പാനംചെയ്യട്ടെ.
21: ആയുസ്സൊടുങ്ങിക്കഴിഞ്ഞിട്ട്, തങ്ങള്‍ക്കുശേഷം ഭവനത്തിനെന്തു സംഭവിക്കുമെന്ന് അവരാകുലരാകുമോ?
22: ഉന്നതത്തിലുള്ളവരെപ്പോലും വിധിക്കുന്ന ദൈവത്തിനു ബുദ്ധിയുപദേശിക്കാന്‍ ആര്‍ക്കുകഴിയും?
23: ഐശ്വര്യപൂര്‍ണ്ണനായ, ക്ലേശരഹിതനായ, സുരക്ഷിതനായ ഒരുവന്‍ മരിക്കുന്നു.
24: അവന്റെ ശരീരം മേദസ്സുറ്റതും മജ്ജ അയവുള്ളതുമാണ്.
25: ഒരിക്കലും സുഖമാസ്വദിക്കാതെ, മറ്റൊരുവന്‍ അസ്വസ്ഥനായി മരിക്കുന്നു.
26: ഇരുവരും ഒന്നുപോലെ പൊടിയില്‍ക്കിടക്കുന്നു; പുഴു അവരെപ്പൊതിയുന്നു.
27: നിങ്ങളുടെ ആലോചനകളും എന്നെ ദ്രോഹിക്കാനുള്ള പദ്ധതികളും ഞാനറിയുന്നു.
28: നിങ്ങള്‍ പറയുന്നു, പ്രഭുവിന്റെ കൊട്ടാരമെവിടെ? ദുഷ്ടന്‍ അധിവസിച്ചിരുന്ന കൂടാരമെവിടെ?
29: നിങ്ങള്‍ വഴിപോക്കനോടു ചോദിച്ചറിഞ്ഞിട്ടില്ലേ?
30: ദുഷ്ടന്‍ വിനാശത്തിന്റെ ദിനങ്ങളില്‍ അതില്‍നിന്ന് ഒഴിവാക്കപ്പെടുന്നു, ക്രോധത്തിന്റെ നാളുകളില്‍ അവന്‍ രക്ഷിക്കപ്പെടുന്നു എന്ന അവരുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിച്ചിട്ടില്ലേ?
31: അവന്റെ മാര്‍ഗ്ഗങ്ങളെ ആരു കുറ്റപ്പെടുത്തും? അവന്റെ മുഖത്തുനോക്കി അവന്റെ പ്രവൃത്തികള്‍ക്ക് ആരവനോടു പകരംചോദിക്കും?
32: അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുമ്പോള്‍ അവന്റെ ശവകുടീരത്തിനു മുകളില്‍ കാവലേര്‍പ്പെടുത്തുന്നു.
33: താഴ്‌വരയിലെ മണ്‍കട്ട അവനു പ്രിയങ്കരമായിരിക്കും. എല്ലാവരും അവനെ അനുയാത്ര ചെയ്യുന്നു. അവന്റെ മുമ്പേ പോയവരും അസംഖ്യമാണ്.
34: അര്‍ത്ഥശൂന്യമായ വാക്കുകൊണ്ട് നിങ്ങളെന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ മറുപടി കപടമാണ്.

അദ്ധ്യായം 22

എലിഫാസ് മൂന്നാമതും സംസാരിക്കുന്നു
1: തേമാന്യനായ എലിഫാസ് പറഞ്ഞു: ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്തുപകാരം?
2: ഒരുവന്‍ ജ്ഞാനിയായതുകൊണ്ട്, പ്രയോജനം അവനുതന്നെ.
3: നീ നീതിമാനായിരിക്കുന്നതുകൊണ്ടു സര്‍വ്വശക്തനു നേട്ടമുണ്ടോ? നിന്റെ മാര്‍ഗ്ഗം കുറ്റമറ്റതെങ്കില്‍ അവിടുത്തേക്ക് എന്തെങ്കിലും ലാഭമുണ്ടോ?
4: നിന്റെ ഭക്തിനിമിത്തമാണോ അവിടുന്നു നിന്നെ ശാസിക്കുകയും നിന്റെമേല്‍ ന്യായവിധിനടത്തുകയും ചെയ്യുന്നത്?
5: നിന്റെ ദുഷ്ടത വലുതല്ലേ? നിന്റെ അകൃത്യങ്ങള്‍ക്കതിരില്ല.
6: നീ സഹോദരരില്‍നിന്ന് അകാരണമായി പണമീടാക്കി. വസ്ത്രമൂരിയെടുത്ത്, നീയവരെ നഗ്നരാക്കി.
7: ക്ഷീണിച്ചവനു നീ ദാഹജലം നല്കിയില്ല; വിശക്കുന്നവന്റെ അപ്പം പിടിച്ചുവയ്ക്കുകയുംചെയ്തു.
8: ബലവാന്‍ ഭൂമി കൈവശപ്പെടുത്തുകയും സമ്പന്നന്‍ അവിടെ പാര്‍ക്കുകയും ചെയ്തു.
9: വിധവകളെ നീ വെറുംകൈയോടെ പറഞ്ഞയച്ചു. അനാഥരുടെ ഭുജങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
10: അതുകൊണ്ട്, നിന്നെ കെണികള്‍ വലയംചെയ്തിരിക്കുന്നു. ക്ഷിപ്രഭീതി നിന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു.
11: നിനക്കു കാണാന്‍കഴിയാത്തവിധം നിന്റെ പ്രകാശം അന്ധകാരമായിരിക്കുന്നു; പെരുവെള്ളം നിന്നെ മൂടിയിരിക്കുന്നു.
12: ദൈവം ആകാശങ്ങളില്‍ ഉന്നതനല്ലേ? ഏറ്റവുമുയരത്തിലെ നക്ഷത്രങ്ങളെ നോക്കുക, അവ എത്ര ഉയരത്തിലാണ്!
13: അതിനാല്‍ നീ പറയുന്നു: ദൈവമെന്തറിയുന്നു? കൂരിരുട്ടില്‍ അവിടുത്തേക്കു വിധിക്കാന്‍ കഴിയുമോ?
14: കാണാന്‍ സാധിക്കാത്തവിധം കനത്തമേഘങ്ങള്‍ അവിടുത്തെ വലയം ചെയ്തിരിക്കുന്നു. ആകാശവിതാനത്തില്‍ അവിടുന്നു സഞ്ചരിക്കുകയും ചെയ്യുന്നു.
15: ദുഷ്ടന്മാര്‍ സഞ്ചരിച്ച പഴയമാര്‍ഗ്ഗങ്ങളില്‍ നീയുറച്ചുനില്ക്കുമോ?
16: കാലം തികയുന്നതിനുമുമ്പേ അവര്‍ അപഹരിക്കപ്പെട്ടു. അവരുടെ അടിസ്ഥാനമൊഴുകിപ്പോയി.
17: അവര്‍ ദൈവത്തോടു പറഞ്ഞു: ഞങ്ങളെ വിട്ടകന്നുപോവുക. സര്‍വ്വശക്തനു ഞങ്ങളോടെന്തുചെയ്യാന്‍കഴിയും?
18: എന്നിട്ടും അവിടുന്നവരുടെ ഭവനങ്ങളെ നന്മകള്‍കൊണ്ടു നിറച്ചു. എന്നാല്‍, ദുഷ്ടന്റെ ആലോചന എന്നില്‍നിന്നകലെയാണ്.
19: നീതിമാന്മാര്‍ അവരുടെ അവസാനംകണ്ടു സന്തോഷിക്കുന്നു. നിഷ്‌കളങ്കര്‍ അവരെ നോക്കി പരിഹസിച്ചു പറയുന്നു:
20: തീര്‍ച്ചയായും ഞങ്ങളുടെ ശത്രുക്കള്‍ പിഴുതെറിയപ്പെട്ടിരിക്കുന്നു. അവര്‍ അവശേഷിപ്പിച്ചത് അഗ്നിക്കിരയാവുകയും ചെയ്തു.
21: ദൈവവുമായി രമ്യതയിലായി, സമാധാനത്തില്‍ക്കഴിയുക. അപ്പോള്‍ നിനക്കു നന്മ വരും.
22: അവിടുത്തെ അധരങ്ങളില്‍നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകള്‍ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക.
23: സര്‍വ്വശക്തന്റെ സന്നിധിയിലേക്കു തിരിച്ചുവരുകയും നിന്നെത്തന്നെ എളിമപ്പെടുത്തുകയുംചെയ്യുമെങ്കില്‍, നിന്റെ കൂടാരത്തില്‍നിന്ന് അനീതിയെ നീ അകറ്റിക്കളയുമെങ്കില്‍,
24: സ്വര്‍ണ്ണത്തെ പൊടിയിലും ഓഫീര്‍പ്പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലുമെറിയുമെങ്കില്‍,
25: സര്‍വ്വശക്തന്‍ നിനക്കു സ്വര്‍ണ്ണവും, വിലപിടിച്ച വെള്ളിയുമാകുമെങ്കില്‍,
26: നീ സര്‍വ്വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെനേരേ മുഖമുയര്‍ത്തുകയും ചെയ്യും.
27: നീ അവിടുത്തോടു പ്രാര്‍ത്ഥിക്കുകയും അവിടുന്നു ശ്രവിക്കുകയും ചെയ്യും; നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.
28: നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്റെ പാതകള്‍ പ്രകാശിതമാകും.
29: എന്തെന്നാല്‍, ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും.
30: നിരപരാധനെ അവിടുന്നു രക്ഷിക്കുന്നു; നിന്റെ കരങ്ങളുടെ നൈര്‍മ്മല്യംമൂലം നീ രക്ഷിക്കപ്പെടും.

അദ്ധ്യായം 23

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: ഇന്നുമെന്റെ ആവലാതി തിക്തമാണ്.
2: ഞാനെത്ര വിലപിച്ചിട്ടും എന്റെമേലുള്ള അവിടുത്തെ കരം ഭാരമേറിയതാണ്.
3: എവിടെ ഞാന്‍ അവിടുത്തെ കണ്ടെത്തുമെന്നറിഞ്ഞിരുന്നെങ്കില്‍! അവിടുത്തെ സിംഹാസനത്തെ സമീപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
4: എന്റെ പരാതി അവിടുത്തെമുമ്പില്‍ ബോധിപ്പിക്കുകയും ഞാന്‍ ന്യായവാദംനടത്തുകയുംചെയ്യുമായിരുന്നു.
5: അവിടുന്നെനിക്ക് എന്തു പ്രത്യുത്തരംനല്കുമെന്നും എന്നോടെന്തു സംസാരിക്കുമെന്നും ഞാനറിയുമായിരുന്നു.
6: അവിടുന്നു തന്റെ ശക്തിയുടെ മഹത്ത്വത്തില്‍ എന്നോടു ന്യായവാദം നടത്തുമോ? ഇല്ല, അവിടുന്നു ഞാന്‍ പറയുന്നതു ശ്രദ്ധിക്കും.
7: നീതിമാന് അവിടുത്തോടു വാദിക്കാന്‍ കഴിയും; എന്റെ വിധിയാളന്‍ എന്നെ എന്നേയ്ക്കുമായി മോചിപ്പിക്കും.
8: ഇതാ, ഞാന്‍ മുമ്പോട്ടുപോയാല്‍ അവിടുന്നവിടെയില്ല; പുറകോട്ടുപോയാലും അവിടുത്തെക്കാണാന്‍ സാധിക്കുകയില്ല.
9: ഇടത്തുവശത്തു ഞാന്‍ അവിടുത്തെയന്വേഷിക്കുന്നു; എന്നാല്‍, എനിക്കവിടുത്തെ കാണാന്‍ സാധിക്കുന്നില്ല, വലത്തുവശത്തേക്കു തിരിഞ്ഞാലും ഞാനവിടുത്തെ കാണുന്നില്ല.
10: എന്നാല്‍, എന്റെ വഴി അവിടുന്നറിയുന്നു. അവിടുന്നെന്നെ പരീക്ഷിച്ചുകഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണ്ണംപോലെ പ്രകാശിക്കും.
11: എന്റെ പാദങ്ങള്‍ അവിടുത്തെ കാല്പാടുകളില്‍ ഞാനുറപ്പിച്ചു; ഞാന്‍ അവിടുത്തെ പാത പിന്തുടര്‍ന്നു; ഒരിക്കലും വ്യതിചലിച്ചില്ല.
12: അവിടുത്തെ കല്പനകളില്‍നിന്നു ഞാന്‍ വ്യതിചലിച്ചില്ല. അവിടുത്തെ മൊഴികള്‍ എന്റെ ഹൃദയത്തില്‍ ഞാന്‍ നിധിപോലെ സൂക്ഷിച്ചു.
13: അവിടുന്നു മാറ്റമില്ലാത്തവനാണ്. അവിടുത്തെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കുകഴിയും? താന്‍ ആഗ്രഹിക്കുന്നത് അവിടുന്നു ചെയ്യുന്നു.
14: എനിക്കായി നിശ്ചയിച്ചിട്ടുള്ളത് അവിടുന്നു നിറവേറ്റും. അങ്ങനെയുള്ള പലതും അവിടുത്തെ മനസ്സിലുണ്ട്.
15: അതിനാല്‍, അവിടുത്തെ സാന്നിദ്ധ്യത്തില്‍ ഞാന്‍ വിറകൊള്ളുന്നു; അവിടുത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു.
16: ദൈവം എന്റെ ഹൃദയത്തെ ദുര്‍ബ്ബലമാക്കി. സര്‍വ്വശക്തനെന്നെ പരിഭ്രാന്തനാക്കി.
17: ഞാന്‍ അന്ധകാരത്തിലാമഗ്നനായി; അന്ധതമസ്സ്, എന്റെ മുഖത്തെ ആവരണംചെയ്യുന്നു. 

അദ്ധ്യായം 24

1: സര്‍വ്വശക്തന്‍ വിധിനടത്താന്‍ സമയം നിശ്ചയിക്കാത്തതെന്തുകൊണ്ട്? അവിടുന്നു നിശ്ചയിച്ച ദിനങ്ങള്‍ അവിടുത്തെ ഭക്തന്മാര്‍ കാണാതിരിക്കുന്നതുമെന്തുകൊണ്ട്?
2: മനുഷ്യന്‍ അതിര്‍ത്തിക്കല്ലുകള്‍ നീക്കിക്കളയുന്നു. അവര്‍ ആട്ടിന്‍പറ്റങ്ങളെ കവര്‍ന്നെടുക്കുകയും മേയിക്കുകയുംചെയ്യുന്നു.
3: അവര്‍ അനാഥരുടെ കഴുതയെ തട്ടിക്കൊണ്ടു പോകുന്നു. അവര്‍ വിധവയുടെ കാളയെ പണയംവാങ്ങുന്നു.
4: അവര്‍ ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു; പാവങ്ങള്‍ ഒളിച്ചുകഴിയുന്നു.
5: മക്കള്‍ക്കുവേണ്ടി മരുഭൂമിയില്‍ ഇരതേടുന്ന കാട്ടുകഴുതകളെപ്പോലെ അവരദ്ധ്വാനിക്കുന്നു.
6: അവര്‍ വയലില്‍നിന്നു ഭക്ഷണം ശേഖരിക്കുന്നു. ദുഷ്ടരുടെ മുന്തിരിത്തോട്ടത്തില്‍ അവര്‍ കാലാപെറുക്കുന്നു.
7: അവര്‍ രാത്രിമുഴുവന്‍ നഗ്നരായി ശയിക്കുന്നു. തണുപ്പില്‍ പുതയ്ക്കാന്‍ അവര്‍ക്കൊന്നുമില്ല.
8: മലയില്‍പ്പെയ്യുന്ന മഴ, അവര്‍ നനയുന്നു. പാര്‍പ്പിടമില്ലാതെ അവര്‍ പാറക്കെട്ടുകളിലഭയംതേടുന്നു.
9: മുലകുടിക്കുന്ന അനാഥശിശുക്കളെ പറിച്ചെടുക്കുകയും ദരിദ്രരുടെ കുഞ്ഞുങ്ങളെ പണയംവാങ്ങുകയുംചെയ്യുന്നവരുണ്ട്.
10: ദരിദ്രര്‍ നഗ്നരായലയുന്നു; അവര്‍ വിശന്നുകൊണ്ടു കറ്റചുമക്കുന്നു.
11: അവര്‍ ദുഷ്ടന്മാരുടെ ചക്കില്‍ ഒലിവെണ്ണയും വീഞ്ഞും ആട്ടിയെടുക്കുന്നു. എന്നാല്‍, അവര്‍ ദാഹാര്‍ത്തരാണ്.
12: നഗരത്തില്‍ മരിക്കുന്നവരുടെ ഞരക്കം കേള്‍ക്കുന്നു. മുറിവേറ്റവരുടെ പ്രാണന്‍ സഹായത്തിനുവേണ്ടിക്കേഴുന്നു. എന്നിട്ടും ദൈവമവരുടെ പ്രാര്‍ത്ഥന ശ്രവിക്കുന്നില്ല.
13: പ്രകാശത്തിന്റെ വഴി പരിചയിക്കുകയോ അതില്‍ സഞ്ചരിക്കുകയോചെയ്യാതെ, അതിനെയെതിര്‍ക്കുന്നവരുണ്ട്.
14: ദരിദ്രരെയും നിരാലംബരെയും കൊല്ലുന്നതിന്, കൊലപാതകി നേരംവെളുക്കുംമുമ്പുണരുന്നു; രാത്രിയില്‍ അവന്‍ മോഷണംനടത്തുന്നു.
15: ആരുമെന്നെ കാണുകയില്ല എന്നുപറഞ്ഞ്, വ്യഭിചാരി ഇരുട്ടാകാന്‍ കാത്തിരിക്കുന്നു; അവന്‍ മുഖംമൂടിയണിയുന്നു.
16: രാത്രിയില്‍ അവര്‍ വീടുകള്‍ തുരക്കുന്നു; പകല്‍സമയം കതകടച്ച് മുറികളില്‍ക്കഴിയുന്നു; അവര്‍ പ്രകാശം കാണുന്നില്ല.
17: കടുത്ത അന്ധകാരമാണവരുടെ പ്രഭാതം. അന്ധകാരത്തിന്റെ ക്രൂരതകളുമായിട്ടാണ് അവരുടെ കൂട്ടുകെട്ട്.
18: നിങ്ങള്‍ പറയുന്നു, വെള്ളം അവരെ അതിവേഗം ഒഴുക്കിക്കളയുന്നു, ഭൂമിയില്‍ അവരുടെ അവകാശം ശപിക്കപ്പെട്ടിരിക്കുന്നു. കച്ചവടക്കാര്‍ അവരുടെ മുന്തിരിത്തോട്ടങ്ങളെ സമീപിക്കുന്നില്ല.
19: വരള്‍ച്ചയും ചൂടും ഹിമജലത്തെയെന്നപോലെ, പാപിയെ പാതാളം തട്ടിക്കൊണ്ടു പോകുന്നു.
20: മാതൃഗര്‍ഭംപോലും അവരെ വിസ്മരിക്കുന്നു; അവരുടെ നാമം ഒരിക്കലും ഓര്‍മ്മിക്കപ്പെടുന്നില്ല; അങ്ങനെ ദുഷ്ടതയെ വൃക്ഷമെന്നപോലെ വെട്ടിനശിപ്പിക്കും.
21: മക്കളില്ലാത്ത വന്ധ്യകളെ അവരിരയാക്കുന്നു. വിധവയ്ക്ക് അവര്‍ ഒരു നന്മയും ചെയ്യുന്നില്ല.
22: ദൈവം തന്റെ ശക്തിയാല്‍ ബലവാന്മാരുടെ ആയുസ്സു വര്‍ദ്ധിപ്പിക്കുന്നു; ജീവിതത്തെപ്പറ്റി നിരാശരാകുമ്പോള്‍ അവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു.
23: ദൈവമവര്‍ക്കു സുരക്ഷിതത്വംനല്കി സഹായിക്കുന്നു; അവരുടെ വഴികളില്‍ അവിടുത്തെ ദൃഷ്ടികള്‍ പതിഞ്ഞിരിക്കുന്നു.
24: അല്പകാലത്തേക്ക് അവര്‍ ഉയര്‍ത്തപ്പെടുന്നു. പിന്നീടവരില്ലാതാകുന്നു. കളപോലെ അവര്‍ വാടി നശിക്കുന്നു. കതിര്‍ക്കുലപോലെ അവരെ കൊയ്‌തെടുക്കുന്നു.
25: ഇതു ശരിയല്ലെങ്കില്‍ ഞാന്‍ നുണയനാണെന്നും ഞാന്‍ പറയുന്നത് അര്‍ത്ഥശൂന്യമാണെന്നും ആരുതെളിയിക്കും?

അദ്ധ്യായം 25

ബില്‍ദാദ് മൂന്നാമതും സംസാരിക്കുന്നു
1: ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു: 
 ആധിപത്യം ദൈവത്തോടുകൂടെയാണ്. 
2:എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗ്ഗത്തില്‍ സമാധാനം സ്ഥാപിക്കും.
3: അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാതിരിക്കുക?
4: അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുമ്പില്‍ നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍നിന്നു ജനിച്ചവന്‍ എങ്ങനെ നിര്‍മ്മലനാകും?
5: ഇതാ അവിടുത്തെ ദൃഷ്ടിയില്‍ ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മ്മലമല്ല.
6: അപ്പോള്‍ കൃമിയായ മനുഷ്യന്റെ , പുഴുവായ മനുഷ്യപുത്രന്റെ , സ്ഥിതിയെന്ത്?