2 കോറിന്തോസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2 കോറിന്തോസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുന്നൂറ്റിമുപ്പത്തിയാറാം ദിവസം: 2 കൊറിന്തോസ് 10 - 13


അദ്ധ്യായം 10

    
പൗലോസിന്റെ ന്യായവാദം
1: അടുത്തായിരിക്കുമ്പോള്‍ വിനീതനും അകന്നിരിക്കുമ്പോള്‍ തന്റേടിയുമെന്നു നിങ്ങള്‍കരുതുന്ന പൗലോസായ ഞാന്‍, ക്രിസ്തുവിന്റെ സൗമ്യതയുടെയും ശാന്തതയുടെയുംപേരില്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു.
2: ഞങ്ങളെ ജഡികന്മാരായിക്കരുതുന്ന ചിലരുണ്ട്. അവരെ ധീരമായി നേരിടാമെന്ന ആത്മവിശ്വാസം, എനിക്കുണ്ട്. എന്നാല്‍, നിങ്ങളുടെയടുത്തുവരുമ്പോള്‍ എന്റെ ധൈര്യംപ്രകടിപ്പിക്കാന്‍ ഇടവരുത്തരുതേ
യെന്നഭ്യര്‍ത്ഥിക്കുന്നു.
3: ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.
4: എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗ്ഗമങ്ങളായ കോട്ടകള്‍തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്തങ്ങളാണ്.
5: ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്ധത്യപൂര്‍ണ്ണമായ എല്ലാപ്രതിബന്ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്തുവിനെ അനുകരിക്കേണ്ടതിന് എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയുംചെയ്യുന്നു.
6: നിങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവരായതിനുശേഷം അനുസരിക്കാത്തവരെ ശിക്ഷിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരിക്കുകയാണ്.
7: നിങ്ങള്‍ കണ്മുമ്പിലുള്ളതു കാണുക. ആരെങ്കിലും താന്‍ ക്രിസ്തുവിനുള്ളവനാണെന്നു ദൃഢമായി വിശ്വസിക്കുന്നെങ്കില്‍, ഞങ്ങളും അവനെപ്പോലെ ക്രിസ്തുവിനുള്ളവരാണെന്നു മനസ്സിലാക്കിക്കൊള്ളട്ടെ.
8: ഞങ്ങളുടെ അധികാരത്തെപ്പറ്റി ഞാന്‍ കുറച്ചധികം പ്രശംസിച്ചാലും അതിലെനിക്കു ലജ്ജിക്കാനില്ല. നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, കര്‍ത്താവു ഞങ്ങള്‍ക്കധികാരംനല്കിയിരിക്കുന്നത്.
9: ലേഖനത്തിലൂടെ നിങ്ങളെ ഭയപ്പെടുത്തുന്നവനായി എന്നെ നിങ്ങള്‍ കണക്കാക്കരുത്.
10: എന്തെന്നാല്‍, ചിലര്‍ പറയുന്നു: അവന്റെ ലേഖനങ്ങള്‍ ഈടുറ്റതും ശക്തവുമാണ്. എന്നാല്‍, അവന്റെ ശാരീരികസാന്നിദ്ധ്യം അശക്തവും ഭാഷണം മനസ്സിലേശാത്തതുമാണ്.
11: അകലെയായിരിക്കുമ്പോള്‍ ലേഖനത്തിലൂടെ പറയുന്നതുതന്നെയാണ്, അടുത്തായിരിക്കുമ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇക്കൂട്ടര്‍ ധരിക്കട്ടെ.
12: ആത്മപ്രശംസനടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോടു താരതമ്യംചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല. പരസ്പരമളക്കാനും തുലനംചെയ്യാനും സാഹസപ്പെടുന്ന വിഡ്ഢികളാണവര്‍.
13: ഞങ്ങള്‍ അതിരുകടന്ന് ആത്മപ്രശംസചെയ്യുകയില്ല. ദൈവം ഞങ്ങള്‍ക്കു നിശ്ചയിച്ചുതന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും. ആ പരിധിയില്‍ നിങ്ങളു
മുള്‍പ്പെടുന്നു.
14: നിങ്ങളുടെയടുത്ത് എത്തിയിട്ടില്ലാത്തവരെപ്പോലെ കൈയെത്തിച്ചുപിടിക്കാന്‍ ഉദ്യമിക്കുകയല്ല. ക്രിസ്തുവിന്റെ സുവിശേഷവുമായി നിങ്ങളുടെയടുത്തുവന്നതു ഞങ്ങളാണല്ലോ.
15: അന്യരുടെ പ്രയത്നങ്ങളുടെ ഫലം സ്വായത്തമാക്കി, അതിരുകവിഞ്ഞഹങ്കരിക്കുന്നവരല്ല ഞങ്ങള്‍. നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കുന്നതനുസരിച്ച്, നിങ്ങളുടെയിടയില്‍ ഞങ്ങളുടെ അധികാരമണ്ഡലം പൂര്‍വ്വോപരി വികസിക്കുമെന്നാണു ഞങ്ങളുടെ പ്രത്യാശ.
16: അപ്പോള്‍, അന്യന്റെ വയലില്‍ച്ചെയ്ത ജോലികളെപ്പറ്റി പ്രശംസിക്കാതെ, നിങ്ങള്‍ക്കപ്പുറമുള്ള സ്ഥലങ്ങളില്‍ സുവിശേഷംപ്രസംഗിക്കാന്‍ ഞങ്ങള്‍ക്കു കഴിയും.
17: അഭിമാനിക്കുന്നവന്‍ കര്‍ത്താവിലഭിമാനിക്കട്ടെ.
18: എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണു സ്വീകാര്യന്‍.

അദ്ധ്യായം 11


കപട അപ്പസ്‌തോലന്മാര്‍
1: അല്പം ഭോഷത്തം സംസാരിക്കുന്നത്, നിങ്ങള്‍ സഹിക്കുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ എന്നോടു സഹിഷ്ണുത കാണിക്കുന്നുണ്ടല്ലോ.
2: എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മ്മലയായ വധുവിനെ അവളുടെ ഭര്‍ത്താവിനെന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന്, ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി.
3: എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വ്വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലുംനിന്നു വ്യതിചലിപ്പിക്കപ്പെടുമോയെന്നു ഞാന്‍ ഭയപ്പെടുന്നു.
4: എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലുംവന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരാത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.
5: ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടുംകുറഞ്ഞവനല്ല ഞാനെന്നാണ് എന്റെ വിശ്വാസം.
6: എനിക്കു പ്രസംഗചാതുര്യം കുറവായിരിക്കാം. എങ്കിലും അറിവില്‍ ഞാന്‍ പിന്നോക്കമല്ല. എല്ലാക്കാര്യങ്ങളിലും എല്ലാവിധത്തിലും ഇതു ഞങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.
7: ദൈവത്തിന്റെ സുവിശേഷം പ്രതിഫലംകൂടാതെ പ്രസംഗിച്ചുകൊണ്ടു നിങ്ങളുടെ ഉത്കര്‍ഷത്തിനുവേണ്ടി ഞാന്‍ എന്നെത്തന്നെ താഴ്ത്തിയതു തെറ്റാണോ?
8: നിങ്ങളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി മറ്റുസഭകളില്‍നിന്നു സഹായം സ്വീകരിച്ചുകൊണ്ട്, ഞാനവരെ കവര്‍ച്ചചെയ്യുകയായിരുന്നു.
9: ഞാന്‍ നിങ്ങളുടെകൂടെയായിരിക്കുമ്പോള്‍ എനിക്കു ഞെരുക്കമുണ്ടായെങ്കിലും ആരെയും ഞാന്‍ ബുദ്ധിമുട്ടിച്ചില്ല. മക്കെദോനിയായില്‍നിന്നു വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തന്നത്. അതിനാല്‍ നിങ്ങളെ ഒരുപ്രകാരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു; മേലിലും ശ്രദ്ധിക്കും.
10: ക്രിസ്തുവിന്റെ സത്യം എന്നിലുള്ളതുകൊണ്ട് എന്റെ ഈ പ്രശംസ അക്കായിയാപ്രദേശങ്ങളില്‍ കേള്‍ക്കപ്പെടാതിരിക്കുകയില്ല.
11: എന്തുകൊണ്ട്? ഞാന്‍ നിങ്ങളെ സ്‌നേഹിക്കാത്തതുകൊണ്ടോ? അങ്ങനെയല്ലെന്നു ദൈവത്തിനറിയാം.
12: ഞാന്‍ ഇപ്പോള്‍ച്ചെയ്യുന്നത്, തുടര്‍ന്നും ചെയ്യും. അങ്ങനെ തങ്ങളുടെ പ്രേഷിതവേല ഞങ്ങളുടേതുപോലെതന്നെയാണെന്നു വമ്പുപറയുന്നവരുടെ അവകാശവാദം ഞങ്ങള്‍ ഖണ്ഡിക്കുകയുംചെയ്യും.
13: അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്‌തോലന്മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരായി വ്യാജവേഷംധരിച്ചവരുമാണ്.
14: അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
15: അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും. 

അപ്പസ്‌തോലന്റെ സഹനം
16: എന്നെ ഭോഷനായി ആരും കരുതരുതെന്ന്, ഞാനാവര്‍ത്തിച്ചുപറയുന്നു. അഥവാ, നിങ്ങള്‍ കരുതുകയാണെങ്കില്‍ എനിക്കും അല്പം ആത്മപ്രശംസചെയ്യേണ്ടതിന് എന്നെ ഭോഷനായിത്തന്നെ സ്വീകരിക്കുവിന്‍.
17: കര്‍ത്താവിന്റെ അധികാരത്തോടെയല്ല, പ്രത്യുത ആത്മപ്രശംസയിലുള്ള ഈ ദൃഢവിശ്വാസത്തോടെ, ഒരു ഭോഷനെപ്പോലെയാണു ഞാന്‍ സംസാരിക്കുന്നത്.
18: പലരും ലൗകികകാര്യങ്ങളെപ്പറ്റി പ്രശംസിക്കാറുള്ളതുപോലെ ഞാനും പ്രശംസിക്കും.
19: ബുദ്ധിമാന്മാരായ നിങ്ങള്‍ വിഡ്ഢികളോടു സന്തോഷപൂര്‍വ്വം സഹിഷ്ണുത കാണിക്കാറുണ്ടല്ലോ!
20: എന്തെന്നാല്‍, നിങ്ങളെ അടിമകളാക്കുകയും കൊള്ളയടിക്കുകയും ചൂഷണംചെയ്യുകയും അഹങ്കരിക്കുകയും നിങ്ങളുടെ മുഖത്തടിക്കുകയുംചെയ്യുന്നവരോടു നിങ്ങള്‍ സഹിഷ്ണുതപുലര്‍ത്തുന്നുണ്ടല്ലോ.
21: അതിനൊന്നും ഞങ്ങള്‍ക്കു ശക്തിയില്ലായിരുന്നെന്നു ലജ്ജയോടെ പറഞ്ഞുകൊള്ളട്ടെ. ആരെങ്കിലും പ്രശംസിക്കാന്‍ ധൈര്യപ്പെടുന്ന എന്തിനെക്കുറിച്ചും പ്രശംസിക്കാന്‍ ഞാനും ധൈര്യപ്പെടുമെന്ന് ഒരുഭോഷനെപ്പോലെ ഞാന്‍ പറയുന്നു.
22: അവര്‍ ഹെബ്രായരാണോ? ഞാനുമതേ. അവര്‍ ഇസ്രായേല്‍ക്കാരാണോ? ഞാനുമതേ. അവര്‍ അബ്രാഹമിന്റെ സന്തതികളാണോ? ഞാനുമതേ.
23: അവര്‍ ക്രിസ്തുവിന്റെ ദാസന്മാരാണോ? ഉന്മത്തനെപ്പോലെ ഞാനും പറയുന്നു, ഞാന്‍ കുറെക്കൂടെ മെച്ചപ്പെട്ട ദാസനാണ്. അവരെക്കാള്‍ വളരെയേറെ ഞാനദ്ധ്വാനിച്ചു; വളരെക്കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു; എണ്ണമറ്റവിധം പ്രഹരമേറ്റു; പലതവണ മരണവക്ത്രത്തിലകപ്പെട്ടു.
24: അഞ്ചുപ്രാവശ്യം യഹൂദരുടെ കൈകളില്‍നിന്ന്, ഒന്നുകുറയെ നാല്പതടിവീതം ഞാന്‍ കൊണ്ടു.
25: മൂന്നുപ്രാവശ്യം വടികൊണ്ടടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലെറിയപ്പെട്ടു. മൂന്നുപ്രാവശ്യം കപ്പലപകടത്തില്‍
പ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിലൊഴുകിനടന്നു.
26: തുടരെത്തുടരെയുള്ള യാത്രകള്‍ക്കിടയില്‍, നദികളില്‍വച്ചും കൊള്ളക്കാരില്‍നിന്നും സ്വന്തക്കാരില്‍നിന്നും വിജാതീയരില്‍നിന്നും എനിക്കപകടങ്ങളുണ്ടായി. നഗരത്തില്‍വച്ചും വിജനപ്രദേശത്തുവച്ചും കടലില്‍വച്ചും അപകടങ്ങളിലകപ്പെട്ടു. വ്യാജസഹോദരരില്‍നിന്നുള്ള അപകടങ്ങള്‍ക്കും ഞാനധീനനായി.
27: കഠിനാദ്ധ്വാനത്തിലും വിഷമസന്ധികളിലും നിരവധിരാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്നതയിലും ഞാന്‍ ജീവിച്ചു.
28: ഇവയ്‌ക്കെല്ലാംപുറമേ, സകലസഭകളെയുംകുറിച്ചുള്ള എന്റെ ഉത്കണ്ഠ, അനുദിനം എന്നെയലട്ടിക്കൊണ്ടുമിരിക്കുന്നു.
29: ആരു ബലഹീനനാകുമ്പോളാണ് ഞാന്‍ ബലഹീനനാകാതിരിക്കുന്നത്? ആരു തെറ്റുചെയ്യുമ്പോ
ളാണ് എന്റെ ഹൃദയം കത്തിയെരിയാത്തത്?
30: എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ എന്റെ ബലഹീനതകളെക്കുറിച്ചായിരിക്കും ഞാന്‍ പ്രശംസിക്കുക.
31: ഞാന്‍ വ്യാജംപറയുകയല്ലെന്നു കര്‍ത്താവായ യേശുവിന്റെ ദൈവവും പിതാവും എന്നേയ്ക്കും വാഴ്ത്തപ്പെട്ടവനുമായ ദൈവ
റിയുന്നു.
32: ദമാസ്‌ക്കസില്‍വച്ച്, എന്നെപ്പിടികൂടുന്നതിനുവേണ്ടി, അരേത്താസ് രാജാവിന്റെ ദേശാധിപതി, ദമാസ്‌ക്കസ് നഗരത്തിനു കാവലേര്‍പ്പെടുത്തി.
33: എന്നാല്‍, മതിലിലുള്ള ഒരു കിളിവാതിലിലൂടെ കുട്ടയില്‍ ഞാന്‍ താഴേയ്ക്കിറക്കപ്പെട്ടു. അങ്ങനെ അവന്റെ കൈകളില്‍നിന്നു ഞാന്‍ രക്ഷപ്പെട്ടു.

അദ്ധ്യായം 12


ദര്‍ശനങ്ങളും വെളിപാടുകളും
1: എനിക്ക് ആത്മപ്രശംസചെയ്യാന്‍ പലതുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്നെനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ.
2: പതിന്നാലു വര്‍ഷംമുമ്പു മൂന്നാംസ്വര്‍ഗ്ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടുകൂടെയോ ശരീരംകൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
3: ഈ മനുഷ്യന്‍ പറുദീസായിലേക്കുയര്‍ത്തപ്പെട്ടു എന്നെനിക്കറിയാം - ശരീരത്തോടുകൂടെയോ ശരീരംകൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
4: അവാച്യവും മനുഷ്യനു വിവരിച്ചുകൂടാത്തതുമായ കാര്യങ്ങള്‍ അവന്‍ കേട്ടു.
5: ഈ മനുഷ്യനെക്കുറിച്ചു ഞാനഭിമാനംകൊള്ളും. എന്നെക്കുറിച്ചു സ്വന്തം ബലഹീനതകളിലല്ലാതെ ഞാന്‍ അഭിമാനംകൊള്ളുകയില്ല.
6: ആത്മപ്രശംസയ്ക്കിച്ഛിക്കുന്നെങ്കില്‍ത്തന്നെ, ഞാനൊരു ഭോഷനാവുകയില്ല. എന്തെന്നാല്‍, സത്യമായിരിയ്ക്കും ഞാന്‍ സംസാരിക്കുക. എന്നില്‍ക്കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയുംചെയ്യുന്നതിലധികമായി ആരും എന്നെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന്, ഞാന്‍ ആത്മപ്രശംസ ഒഴിവാക്കുന്നു.
7: വെളിപാടുകളുടെ ആധിക്യത്താല്‍ ഞാനധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന്, ശരീരത്തില്‍ ഒരു മുള്ള്, എനിക്കു നല്കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്നാഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനുംവേണ്ടിയുള്ള പിശാചിന്റെ ദൂതന്‍.
8: അതെന്നെ വിട്ടകലാന്‍വേണ്ടി, മൂന്നുപ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു.
9: എന്നാല്‍, അവിടുന്നെന്നോടരുളിച്ചെയ്തു: നിനക്ക് എന്റെ കൃപമതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെമേലാവസിക്കേണ്ടതിന്, ഞാന്‍ പൂര്‍വ്വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.
10: അതുകൊണ്ട്, ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോളാണു ഞാന്‍ ശക്തനായിരിക്കുന്നത്. 

പൗലോസിന്റെ വ്യഗ്രത
11: ഞാനൊരു ഭോഷനായിപ്പോയല്ലോ! നിങ്ങളാണതിനു കാരണക്കാര്‍; എന്തെന്നാല്‍, നിങ്ങള്‍ എന്നെ പ്രശംസിക്കേണ്ടവരായിരുന്നു. ഞാന്‍ നിസ്സാരനാണെന്നിരിക്കിലും ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടുംകുറഞ്ഞവനല്ല.
12: തെളിവുകളോടും അദ്ഭുതങ്ങളോടും ശക്തികളോടുംകൂടെ എല്ലാത്തരത്തിലുമുള്ള സഹനങ്ങളിലും ഒരപ്പസ്‌തോലനുചേര്‍ന്ന അടയാളങ്ങള്‍ നിങ്ങള്‍ക്കു നല്കപ്പെട്ടു.
13: ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമായിത്തീര്‍ന്നിട്ടില്ലായെന്നതിലൊഴികേ, മറ്റെന്തിലാണു നിങ്ങള്‍ക്കു മറ്റുസഭകളെക്കാള്‍ കുറവുവന്നിട്ടുള്ളത്? ആ അപരാധം എന്നോടു ക്ഷമിക്കുവിന്‍!
14: ഇതാ, ഞാന്‍ മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറായിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമായിരിക്കുകയില്ലാ. എന്തെന്നാല്‍, ഞാന്‍ കാംക്ഷിക്കുന്നത് നിങ്ങളെയാണ്, നിങ്ങള്‍ക്കുള്ളതല്ല. മക്കള്‍ മാതാപിതാക്കന്മാര്‍ക്കുവേണ്ടിയല്ല സമ്പാദിക്കേണ്ടത്; മറിച്ച്, മാതാപിതാക്കന്മാര്‍ മക്കള്‍ക്കുവേണ്ടിയാണ്.
15: ഞാന്‍ അതീവസന്തോഷത്തോടെ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി എനിക്കുള്ളതെല്ലാം ചെലവഴിക്കുകയും എന്നെത്തന്നെ സമര്‍പ്പിക്കുകയുംചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുംതോറും നിങ്ങളെന്നെ കുറച്ചുമാത്രമാണോ സ്‌നേഹിക്കേണ്ടത്?
16: ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നു നിങ്ങള്‍ സമ്മതിക്കുമെങ്കിലും, നിങ്ങളെ കബളിപ്പിച്ച് സൂത്രത്തില്‍ വശപ്പെടുത്തുകയായിരുന്നുവെന്നു നിങ്ങള്‍ പറയുന്നു.
17: ഞാന്‍ നിങ്ങളുടെയടുത്തേക്കയച്ച ആരെങ്കിലുംവഴി, ഞാന്‍ നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടോ?
18: തീത്തോസ് പോകണമെന്നു ഞാന്‍ നിര്‍ബന്ധിച്ചു. അവന്റെകൂടെ ആ സഹോദരനെയുമയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചില്ലല്ലോ. ഒരേ ആത്മാവിലല്ലേ ഞങ്ങള്‍ പ്രവര്‍ത്തിച്ചത്? ഒരേ പാതയിലല്ലേ ഞങ്ങള്‍ നടന്നത്.
19: ഞങ്ങള്‍ നിങ്ങളുടെമുമ്പില്‍ ഞങ്ങളെത്തന്നെ ന്യായീകരിക്കുകയായിരുന്നുവെന്നാണോ ഇത്രയുംകാലം നിങ്ങള്‍ വിചാരിച്ചിരുന്നത്? പ്രിയപ്പെട്ടവരേ, ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ അഭ്യുന്നതിക്കുവേണ്ടി ദൈവസമക്ഷം സമസ്തവും ക്രിസ്തുവിലാണു പ്രസംഗിച്ചിരുന്നത്.
20: ഒരുപക്ഷേ, ഞാന്‍ വരുമ്പോള്‍ ഞാനാഗ്രഹിക്കുന്നനിലയില്‍ നിങ്ങളെയും നിങ്ങളാഗ്രഹിക്കുന്നനിലയില്‍ എന്നെയും കാണാതിരിക്കുമോയെന്നു ഞാന്‍ ഭയപ്പെടുന്നു. കലഹവും അസൂയയും കോപവും മാത്സര്യവും അപവാദവും പരദൂഷണവും അഹന്തയും അസ്വസ്ഥതയുമായിരിക്കുമോ കണ്ടെത്തുന്നത്?
21: ഞാന്‍ വീണ്ടും നിങ്ങളുടെ
ടുക്കല്‍വരുമ്പോള്‍ എന്റെ ദൈവം, എന്നെ നിങ്ങളുടെമുമ്പില്‍ എളിമപ്പെടുത്തുമോയെന്ന് എനിക്കു ഭയമുണ്ട്. നേരത്തേ പാപംചെയ്തവരും, എന്നാല്‍ തങ്ങളുടെ അശുദ്ധിയെക്കുറിച്ചും വ്യഭിചാരത്തെക്കുറിച്ചും വിഷയാസക്തിയെക്കുറിച്ചും പശ്ചാത്തപിക്കാത്തവരുമായ അനേകരെയോര്‍ത്തു വിലപിക്കേണ്ടിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.

അദ്ധ്യായം 13


മുന്നറിയിപ്പുകള്‍
1: മൂന്നാംപ്രാവശ്യമാണു ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കാന്‍പോകുന്നത്. രണ്ടോമൂന്നോ സാക്ഷികളുടെ മൊഴിയിന്മേല്‍ ഏതുകാര്യവും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.
2: നേരത്തേ പാപംചെയ്തവര്‍ക്കും മറ്റെല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പുനല്കിയിട്ടുണ്ട്. എന്റെ രണ്ടാംസന്ദര്‍ശനവേളയില്‍ ഞാന്‍ചെയ്തതുപോലെ, ഇപ്പോള്‍ എന്റെ അസാന്നിദ്ധ്യത്തിലും അവര്‍ക്കു ഞാന്‍ താക്കീതുനല്കുന്നു. ഞാന്‍ വീണ്ടുംവന്നാല്‍ അവരെ വെറുതെവിടുകയില്ല.
3: ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നുവെന്നതിനു തെളിവാണല്ലോ നിങ്ങളാഗ്രഹിക്കുന്നത്. നിങ്ങളോടിടപെടുന്നതില്‍ അവന്‍ ദുര്‍ബ്ബലനല്ല, ശക്തനാണ്.
4: അവന്‍ ബലഹീനതയില്‍ ക്രൂശിക്കപ്പെട്ടു. എന്നാല്‍, ദൈവത്തിന്റെ ശക്തിയാല്‍ ജീവിക്കുന്നു. ക്രിസ്തുവില്‍ ഞങ്ങളും ബലഹീനരാണ്. എന്നാല്‍, നിങ്ങളോടു പെരുമാറുമ്പോളാകട്ടെ, ഞങ്ങള്‍ അവനോടുകൂടെ ദൈവത്തിന്റെ ശക്തികൊണ്ടു ജീവിക്കും.
5: നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്ക്കുന്നുണ്ടോയെന്നു പരിശോധിക്കുവിന്‍; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. യേശുക്രിസ്തു നിങ്ങളിലുണ്ടെന്നു നിങ്ങള്‍ക്കു ബോദ്ധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു.
6: ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്നു നിങ്ങള്‍ ഗ്രഹിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
7: എന്നാല്‍, നിങ്ങള്‍ തിന്മപ്രവര്‍ത്തിക്കരുതേയെന്നാണു ദൈവത്തോടുള്ള ഞങ്ങളുടെ പ്രാര്‍ത്ഥന. ഞങ്ങള്‍ പരീക്ഷയില്‍ വിജയിച്ചവരായി കാണപ്പെടണമെന്നില്ല; ഞങ്ങള്‍ പരാജിതരായിക്കാണപ്പെട്ടാലും നിങ്ങള്‍ നന്മപ്രവര്‍ത്തിക്കണം.
8: സത്യത്തിനുവേണ്ടിയല്ലാതെ സത്യത്തിനെതിരായി ഒന്നുംചെയ്യുക ഞങ്ങള്‍ക്കു സാദ്ധ്യമല്ല.
9: ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ബലവാന്മാരുമായിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. നിങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടിയാണു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.
10: ഞാന്‍ വരുമ്പോള്‍ കാര്‍ക്കശ്യത്തോടെ അധികാരം പ്രയോഗിക്കാതിരിക്കേണ്ടതിന്, നിങ്ങളില്‍നിന്ന് അകലെയായിരിക്കുമ്പോള്‍ ഇതെഴുതുന്നു. കര്‍ത്താവ്, എന്നെ അധികാരപ്പെടുത്തിയിരിക്കുന്നതു നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്; നശിപ്പിക്കാനല്ല. 

അഭിവാദനങ്ങള്‍
11: അവസാനമായി, സഹോദരരേ, സന്തോഷിക്കുവിന്‍. നിങ്ങളെത്തന്നെ നവീകരിക്കുവിന്‍. എന്റെ ആഹ്വാനം സ്വീകരിക്കുവിന്‍. ഏകമനസ്കരായിരിക്കുവിന്‍. സമാധാനത്തില്‍ ജീവിക്കുവിന്‍. സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കും.
12: വിശുദ്ധചുംബനംകൊണ്ട് അന്യോന്യമഭിവാദനംചെയ്യുവിന്‍.
13: വിശുദ്ധരെല്ലാവരും നിങ്ങളെ അഭിവാദനംചെയ്യുന്നു.
14: കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!


മുന്നൂറ്റിമുപ്പത്തിയഞ്ചാം ദിവസം: 2 കൊറിന്തോസ് 5 - 9


അദ്ധ്യായം 5

    
    1: ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മ്മിതമല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗ്ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങളറിയുന്നു.
    2: വാസ്തവത്തില്‍ ഞങ്ങളിവിടെ നെടുവീര്‍പ്പിടുകയും സ്വര്‍ഗ്ഗീയവസതി ധരിക്കുവാന്‍ വെമ്പല്‍ക്കൊള്ളുകയുമാണ്.
    3: അതു ധരിക്കുമ്പോള്‍ ഞങ്ങള്‍ നഗ്നരായി കാണപ്പെടുകയില്ല.
    4: ഈ കൂടാരത്തിലായിരിക്കുമ്പോള്‍ത്തന്നെയും ഞങ്ങള്‍ ഉത്കണ്ഠാകുലരായി നെടുവീര്‍പ്പിടുന്നു; മൃത്യുവശഗമായതു ജീവനാല്‍ ഗ്രസിക്കപ്പെടേണ്ടതിന്, പഴയതു മാറ്റിക്കളയാനല്ല, പുതിയതു ധരിക്കാനാണു ഞങ്ങളാഗ്രഹിക്കുന്നത്.
    5: ഈ ലക്ഷ്യത്തിനായി ഞങ്ങളെയൊരുക്കിയത്, ആത്മാവിനെ അച്ചാരമായി ഞങ്ങള്‍ക്കു നല്കിയ ദൈവമാണ്.
    6: ഞങ്ങള്‍ക്ക്, എല്ലായ്‌പോഴും നല്ല ധൈര്യമുണ്ട്. ഞങ്ങള്‍ ശരീരത്തില്‍ വസിക്കുന്നിടത്തോളം കാലം കര്‍ത്താവില്‍നിന്നകലെയാണെന്നു ഞങ്ങളറിയുന്നു.
    7: എന്തെന്നാല്‍, ഞങ്ങള്‍ നയിക്കപ്പെടുന്നതു വിശ്വാസത്താലാണ്, കാഴ്ചയാലല്ല. ഞങ്ങള്‍ക്കു നല്ല ധൈര്യമുണ്ട്.
    8: ശരീരത്തില്‍നിന്നകന്നിരിക്കാനും കര്‍ത്താവിനോടടുത്തിരിക്കാനും ഞങ്ങളാഗ്രഹിക്കുന്നു.
    9: അടുത്തായാലുമകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുകയെന്നതാണു ഞങ്ങളുടെ ലക്ഷ്യം.
    10: എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പില്‍ വരണം. 

    അനുരഞ്ജനത്തിന്റെ ശുശ്രൂഷ
    11: കര്‍ത്താവിനെ ഭയമുള്ളതുകൊണ്ടുതന്നെയാണു ഞങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഞങ്ങള്‍ എന്താണെന്നു ദൈവത്തിനറിയാം. അതു നിങ്ങള്‍ക്കും നന്നായറിയാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
    12: ഞങ്ങള്‍ വീണ്ടും ഞങ്ങളെത്തന്നെ നിങ്ങളുടെ മുമ്പാകെ പുകഴ്ത്തുകയല്ല; പ്രത്യുത, ഹൃദയംനോക്കാതെ, മുഖംനോക്കി പ്രശംസിക്കുന്നവര്‍ക്ക് ഉത്തരംനല്കാന്‍ നിങ്ങള്‍ക്കു കഴിയേണ്ടതിന്, ഞങ്ങളെപ്പറ്റിയഭിമാനിക്കാന്‍ ഒരവസരംനല്കുകയാണ്.
    13: ഞങ്ങള്‍ ഉന്മത്തരാണെങ്കില്‍ അതു ദൈവത്തിനുവേണ്ടിയാണ്. ഞങ്ങള്‍ സമചിത്തരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയാണ്.
    14: ഒരുവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോദ്ധ്യമുള്ളതിനാല്‍, ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്കുത്തേജനം നല്കുന്നു.
    15: ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയുംചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്.
    16: അതിനാല്‍, ഇപ്പോള്‍മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല.
    17: ക്രിസ്തുവിലായിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
    18: ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്കുകയുംചെയ്ത ദൈവത്തില്‍നിന്നാണ് ഇവയെല്ലാം.
    19: അതായത്, ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്പിച്ചുകൊണ്ട്, ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.
    20: ഞങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ്, ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നത്.
    21: എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപമറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.

അദ്ധ്യായം 6

    
സമ്പൂര്‍ണ്ണമായ ശുശ്രൂഷ
1: നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യർത്ഥമാക്കരുതെന്ന്, അവിടുത്തെ സഹപ്രവര്‍ത്തകരെന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു.
2: അവിടുന്നരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത്, ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയുംചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം. 
3: ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റംകാണാതിരിക്കേണ്ടതിന് ഞങ്ങള്‍, ആര്‍ക്കും ഒന്നിനും പ്രതിബന്ധമുണ്ടാക്കുന്നില്ല.
4: മറിച്ച്, എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്മാരാണെന്ന് ഞങ്ങളഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍, 
5: മര്‍ദ്ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അദ്ധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍, 
6: ശുദ്ധതയില്‍, ജ്ഞാനത്തില്‍, ക്ഷമയില്‍, ദയയില്‍, പരിശുദ്ധാത്മാവില്‍, നിഷ്‌കളങ്കസ്‌നേഹത്തില്‍;
7: സത്യസന്ധമായ വാക്കില്‍, ദൈവത്തിന്റെ ശക്തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;
8: ബഹുമാനത്തിലും അവമാനത്തിലും, സത്കീര്‍ത്തിയിലും ദുഷ്‌കീര്‍ത്തിയിലും ഞങ്ങളഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്ധരാണ്.
9: ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല.
10: ഞങ്ങള്‍ ദുഃഖിതരെപ്പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്തവരെപ്പോലെയാണെങ്കിലും എല്ലാമാര്‍ജ്ജിച്ചിരിക്കുന്നു.
11: കോറിന്തോസുകാരേ, ഞങ്ങള്‍ നിങ്ങളോടു വളരെ തുറന്നുസംസാരിക്കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുന്നു.
12: ഞങ്ങള്‍ മുഖാന്തരമല്ല നിങ്ങള്‍ ഞെരുങ്ങുന്നത്; നിങ്ങള്‍ നിങ്ങളില്‍ത്തന്നെയാണു ഞെരുങ്ങുന്നത്.
13: മക്കളോടെന്നതുപോലെ ഞാന്‍ പറയുന്നു, നിങ്ങളും ഞങ്ങളോടു ഹൃദയംതുറന്നു പെരുമാറുവിന്‍.

      ദൈവത്തിന്റെ ആലയം
    14: നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയുമനീതിയുംതമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന്, അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?
    15: ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?
    16: ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവമരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെയിടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാനവരുടെ ദൈവമായിരിക്കും; അവരെന്റെ ജനവുമായിരിക്കും.
    17: ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിനെന്ന് കര്‍ത്താവരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;
    18: ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങളെനിക്കു പുത്രന്മാരും പുത്രികളുമായിരിക്കുമെന്നു സര്‍വ്വശക്തനായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 7

    
1: പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങള്‍ നമുക്കുള്ളതിനാല്‍ ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കുകയും ദൈവഭയത്തില്‍ വിശുദ്ധി പരിപൂര്‍ണ്ണമാക്കുകയും ചെയ്യാം.

പശ്ചാത്താപത്തിൽ സന്തോഷം
2: നിങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്കിടമുണ്ടായിരിക്കട്ടെ. ഞങ്ങളാരെയും ദ്രോഹിച്ചിട്ടില്ല; ആരെയും മുറിപ്പെടുത്തിയിട്ടില്ല; ആരെയും വഞ്ചിച്ചിട്ടില്ല.
3: നിങ്ങ
ളെ കുറ്റപ്പെടുത്താനല്ല ഞാനിതു പറയുന്നത്. ഒന്നിച്ചുമരിക്കാനും ജീവിക്കാനുംവേണ്ടി നിങ്ങളെ ഞങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നു ഞാന്‍ നേരത്തേ പറഞ്ഞല്ലോ.
4: എനിക്കു നിങ്ങളില്‍ ഉത്തമവിശ്വാസമുണ്ട്. നിങ്ങളെക്കുറിച്ചു വലിയ അഭിമാനവുമുണ്ട്. ഞാന്‍ ആശ്വാസഭരിതനായിരിക്കുന്നു. ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ ആനന്ദപൂരിതനുമാണ്.
5: ഞങ്ങള്‍ മക്കെദോനിയായില്‍ ചെന്നപ്പോള്‍പ്പോലും ഞങ്ങള്‍ക്കൊരു വിശ്രമവുമില്ലായിരുന്നു. എന്നുമാത്രമല്ല, ക്ലേശങ്ങള്‍ സദാ ഞങ്ങളെ അലട്ടിക്കൊണ്ടുമിരുന്നു. പുറമേ മത്സരം, അകമേ ഭയം.
6: എന്നാല്‍, ആശയറ്റവരെ സമാശ്വസിപ്പിക്കുന്ന ദൈവം തീത്തോസിന്റെ സാന്നിദ്ധ്യംവഴി ഞങ്ങള്‍ക്കാശ്വാസം നല്കി;
7: സാന്നിദ്ധ്യത്താല്‍മാത്രമല്ല, നിങ്ങളെപ്രതി അവനുണ്ടായിരുന്ന സംതൃപ്തിമൂലവും. നിങ്ങള്‍ക്ക് എന്നോടുള്ള താത്പര്യത്തെയും സഹതാപത്തെയും തീക്ഷ്ണതയെയുംകുറിച്ച് അവന്‍ പറഞ്ഞപ്പോള്‍, ഞാനത്യധികം സന്തോഷിച്ചു.
8: എന്റെയെഴുത്തു നിങ്ങളെ ദുഃഖിപ്പിച്ചുവെങ്കിലും എനിക്കതില്‍ സങ്കടമില്ല. വാസ്തവത്തില്‍ നേരത്തേ എനിക്കു സങ്കടമുണ്ടായിരുന്നു. എന്തെന്നാല്‍, ആ എഴുത്ത്, നിങ്ങളെ കുറച്ചുകാലത്തേക്കുമാത്രമാണെങ്കിലും ദുഃഖിപ്പിക്കുകയുണ്ടായല്ലോ.
9: ഇപ്പോഴാകട്ടെ, ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ ദുഃഖിപ്പിച്ചതുകൊണ്ടല്ല, മറിച്ച്, നിങ്ങളുടെ ദുഃഖം പശ്ചാത്താപത്തിലേക്കു നയിച്ചതുകൊണ്ട്. നിങ്ങളുടെ ദുഃഖം ദൈവഹിതപ്രകാരമായിരുന്നതുകൊണ്ട്, ഞങ്ങള്‍വഴി നിങ്ങള്‍ക്കൊരു നഷ്ടവുമുണ്ടായിട്ടില്ല.
10: ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.
11: ദൈവികമായ ഈ ദുഃഖം എത്രയധികം ഉത്സാഹവും നിഷ്‌കളങ്കത തെളിയിക്കാനുള്ള താത്പര്യവും ധാര്‍മ്മികരോഷവും ഭയവും ആകാംക്ഷയും തീക്ഷ്ണതയും നീതിവാഞ്ഛയുമാണു നിങ്ങളിലെല്ലാമുളവാക്കിയിരിക്കുന്നതെന്നു മനസ്സിലാക്കുവിന്‍. നിങ്ങള്‍ നിര്‍ദ്ദോഷരാണെന്ന്, എല്ലാപ്രകാരത്തിലും തെളിയിച്ചിരിക്കുന്നു.
12: അപരാധംചെയ്തവനെപ്രതിയോ, അപരാധത്തിനിരയായവനെപ്രതിയോ അല്ല ഞാന്‍ നിങ്ങള്‍ക്കെഴുതിയത്; പ്രത്യുത, ഞങ്ങളോടു നിങ്ങള്‍ക്കുള്ള താത്പര്യം ദൈവസന്നിധിയില്‍ വെളിപ്പെടേണ്ടതിനാണ്.
13: തന്മൂലം, ഞങ്ങള്‍ക്കാശ്വാസമായി. അതിനുംപുറമേ, തീത്തോസിന്റെ മനസ്സിന്, നിങ്ങളെല്ലാവരും ആശ്വാസമേകിയതില്‍ അവനുണ്ടായ സന്തോഷത്തെയോര്‍ത്തും ഞങ്ങളത്യധികം സന്തോഷിച്ചു.
14: നിങ്ങളെ പ്രശംസിച്ച്, ഞാന്‍ അവനോടു ചിലതു സംസാരിച്ചുവെന്നതില്‍ എനിക്കു ലജ്ജിക്കേണ്ടിവന്നില്ല. ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതെല്ലാം സത്യമായിരിക്കുന്നതുപോലെ, തീത്തോസിനോടു ഞങ്ങള്‍ മേനിപറഞ്ഞതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
15: നിങ്ങളെല്ലാവരുടെയും അനുസരണത്തെക്കുറിച്ചും ഭയത്തോടും വിറയലോടുംകൂടെ നിങ്ങളവനെ സ്വീകരിച്ചതിനെക്കുറിച്ചുമോര്‍ക്കുമ്പോള്‍, അവന്‍ വികാരതരളിതനാകുന്നു.
16: എനിക്കു നിങ്ങളില്‍ പരിപൂര്‍ണ്ണ വിശ്വാസമുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.

അദ്ധ്യായം 8


ഉദാരമായ ദാനം
1: സഹോദരരേ, മക്കെദോനിയായിലെ സഭകളില്‍ വര്‍ഷിക്കപ്പെട്ട ദൈവകൃപയെക്കുറിച്ചു നിങ്ങളറിയണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.
2: എന്തെന്നാല്‍, ക്ലേശങ്ങളുടെ തീവ്രമായ പരീക്ഷയില്‍ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകി.
3: അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും തുറന്നമനസ്സോടെ ദാനംചെയ്‌തെന്നു സാക്ഷ്യപ്പെടുത്താന്‍ എനിക്കു സാധിക്കും.
4: വിശുദ്ധരെ ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യത്തില്‍ തങ്ങളെക്കൂടെ ഭാഗഭാക്കുകളാക്കണമെന്ന് അവര്‍ ഞങ്ങളോടു തീവ്രമായപേക്ഷിച്ചു.
5: ഇതു ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല; പ്രത്യുത, ആദ്യമേതന്നെ അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനും ദൈവഹിതമനുസരിച്ചു ഞങ്ങള്‍ക്കും സമര്‍പ്പിച്ചു.
6: അതനുസരിച്ച് തീത്തോസ് നിങ്ങളുടെയിടയില്‍ ആരംഭിച്ചിട്ടുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങളവനോടഭ്യര്‍ത്ഥിച്ചു.
7: നിങ്ങള്‍ എല്ലാകാര്യങ്ങളിലും വിശ്വാസത്തിലും പ്രഭാഷണത്തിലും വിജ്ഞാനത്തിലും സമ്പൂര്‍ണ്ണമായ ഉത്സാഹത്തിലും ഞങ്ങളോടുള്ള സ്‌നേഹത്തിലും മികച്ചുനില്‍ക്കുന്നതുപോലെ ഈ കാരുണ്യപ്രവര്‍ത്തനങ്ങളിലും മികച്ചുനില്ക്കുവിന്‍.
8: ഞാന്‍ നിങ്ങളോടു കല്പിക്കുകയല്ല, നിങ്ങളുടെ സ്‌നേഹം യഥാര്‍ത്ഥമാണെന്നു മറ്റുള്ളവരുടെ ഉത്സാഹത്തിലൂടെ തെളിയിക്കുകയാണ്.
9: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ.
10: ഒരുവര്‍ഷംമുമ്പേ നിങ്ങള്‍ അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ ഈ കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നു ഞാനുപദേശിക്കുന്നു.
11: നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവനുസരിച്ചു പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍.
12: താത്പര്യത്തോടെയാണു നല്കുന്നതെങ്കില്‍ ഒരുവന്റെ കഴിവനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. കഴിവില്ലായ്മ കണക്കാക്കേണ്ടതില്ല.
13: മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും നിങ്ങള്‍ കഷ്ടപ്പെടണമെന്നുമല്ല ഞാനര്‍ത്ഥമാക്കുന്നത്;
14: അവരുടെ സമൃദ്ധിയില്‍നിന്ന് നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍നിന്ന് അവരുടെ കുറവു നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ്.
15: എഴുതപ്പെട്ടിരിക്കുന്നതുപോലെ, അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല.

തീത്തോസും സഹകാരികളും
16: നിങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള ആത്മാര്‍ത്ഥമായ താത്പര്യം തീത്തോസിന്റെ ഹൃദയത്തില്‍ ഉദിപ്പിച്ച ദൈവത്തിനു ഞാന്‍ നന്ദിപറയുന്നു.
17: അവന്‍ ഞങ്ങളുടെ അഭ്യര്‍ഥന കൈക്കൊള്ളുകമാത്രമല്ല, വളരെ ഉത്സാഹത്തോടെ സ്വമനസ്സാലെ നിങ്ങളുടെയടുത്തേക്കു വരുകയുംചെയ്തു.
18: സുവിശേഷപ്രഘോഷണത്തിന് എല്ലാ സഭകളിലും പ്രസിദ്ധിനേടിയ ഒരു സഹോദരനെയും അവനോടുകൂടെ ഞങ്ങളയച്ചിട്ടുണ്ട്.
19: മാത്രമല്ല, കര്‍ത്താവിന്റെ മഹത്വവും ഞങ്ങളുടെ സന്മനസ്സും വെളിപ്പെടേണ്ടതിന്, ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ സഹകാരിയായി സഭകളാല്‍ നിയോഗിക്കപ്പെട്ടവനാണ് ഈ സഹോദരന്‍.
20: ഉദാരമായ ഈ ദാനം കൈകാര്യംചെയ്യുന്നതില്‍ ആരും ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.
21: കര്‍ത്താവിന്റെമുമ്പാകെമാത്രമല്ല, മനുഷ്യരുടെമുമ്പാകെയും ആദരണീയമായതേ ഞങ്ങള്‍ ലക്ഷ്യമാക്കുന്നുള്ളൂ.
22: പല കാര്യങ്ങളിലും ഉത്സാഹിയാണെന്നു ഞങ്ങള്‍ പലതവണ പരീക്ഷിച്ചറിഞ്ഞ ഞങ്ങളുടെ ഒരു സഹോദരനെക്കൂടെ അവരോടൊത്തു ഞങ്ങളയച്ചിട്ടുണ്ട്. നിങ്ങളിലുള്ള ഉത്തമവിശ്വാസംനിമിത്തം ഇപ്പോള്‍ അവന്‍ പൂര്‍വ്വോപരി ഉത്സാഹിയാണ്.
23: തീത്തോസിനെപ്പറ്റി പറഞ്ഞാല്‍, നിങ്ങളുടെയിടയിലെ ശുശ്രൂഷയില്‍ എന്റെ പങ്കുകാരനും സഹപ്രവര്‍ത്തകനുമാണവന്‍ . ഞങ്ങളുടെ സഹോദരന്മാരാകട്ടെ, സഭകളുടെ അപ്പസ്‌തോലന്മാരും ക്രിസ്തുവിന്റെ മഹത്വവുമാണ്.
24: ആകയാല്‍, നിങ്ങളുടെ സ്‌നേഹത്തിന്റെയും നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസയുടെയും തെളിവ്, സഭകളുടെ മുമ്പാകെ ഇവര്‍ക്കു നല്കുവിന്‍.

അദ്ധ്യായം 9

    
വിശുദ്ധര്‍ക്കുള്ള ധനശേഖരണം
1: വിശുദ്ധര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കെഴുതേണ്ടതില്ല.
2: നിങ്ങളുടെ സന്നദ്ധത എനിക്കു ബോദ്ധ്യമുള്ളതാണ്. കഴിഞ്ഞവര്‍ഷംമുതല്‍ അക്കായിയായിലുള്ളവര്‍ തയ്യാറായിരിക്കുകയാണെന്ന് മക്കെദോനിയാക്കാരോടു ഞാന്‍ പ്രശംസിച്ചുപറയുകയുണ്ടായി. നിങ്ങളുടെ തീക്ഷ്ണത നിരവധിയാളുകള്‍ക്ക് ഉത്തേജനം നല്കിയിട്ടുണ്ട്.
3: ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ നിരര്‍ത്ഥകമാകാതിരിക്കാനാണ് സഹോദരന്മാരെ ഞാനയച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞിരുന്നതുപോലെ നിങ്ങള്‍ തയ്യാറായിരിക്കണം.
4: അല്ലെങ്കില്‍ മക്കെദോനിയാക്കാര്‍ ആരെങ്കിലും എന്റെകൂടെ വരുകയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയുംചെയ്താല്‍, നിങ്ങളുടെ കാര്യംപോകട്ടെ, ഇത്രമാത്രം വിശ്വാസം നിങ്ങളിലര്‍പ്പിച്ചതിനു ഞങ്ങള്‍ അവമാനിതരാകും.
5: അതിനാല്‍, എനിക്കുമുമ്പേ നിങ്ങളുടെ അടുത്തുവന്ന് നിങ്ങള്‍ വാഗ്ദാനംചെയ്ത ഉദാരമായ സംഭാവന മുന്‍കൂട്ടി സജ്ജമാക്കാന്‍ സഹോദരന്മാരെ പ്രേരിപ്പിക്കുക ആവശ്യമാണെന്നു ഞാന്‍ കരുതി. അങ്ങനെ ആ സംഭാവന, ഞങ്ങളുടെ നിര്‍ബ്ബന്ധംമൂലമല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടാണു ശേഖരിച്ചതെന്നു വ്യക്തമാകട്ടെ.
6: സത്യമിതാണ്: അല്പം വിതയ്ക്കുന്നവന്‍ അല്പംമാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവന്‍ ധാരാളംകൊയ്യും.
7: ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചുവേണം പ്രവര്‍ത്തിക്കാന്‍. വൈമനസ്യത്തോടെയോ നിര്‍ബന്ധത്തിനു കീഴ്‌വഴങ്ങിയോ ആകരുത്. സന്തോഷപൂര്‍വം നല്കുന്നവനെയാണു ദൈവം സ്‌നേഹിക്കുന്നത്.
8: നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായുണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായിചെയ്യാനുംവേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന്‍ കഴിവുറ്റവനാണു ദൈവം.
9: എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവന്‍ വാരിവിതറി. അവന്‍ ദരിദ്രര്‍ക്കു ദാനംചെയ്തു. അവന്റെ നീതി എന്നേയ്ക്കും നിലനില്ക്കുന്നു.
10: വിതക്കാരനു വിത്തും ഭക്ഷിക്കാന്‍ അപ്പവുംകൊടുക്കുന്നവന്‍ നിങ്ങള്‍ക്കു വിതയ്ക്കാനുള്ള വിത്തുതരുകയും അതിനെ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും.
11: നിങ്ങള്‍ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും.
12: എന്തെന്നാല്‍, സേവനത്തിന്റെ ഈ ശുശ്രൂഷ, വിശുദ്ധരുടെ ആവശ്യങ്ങള്‍ നിറവേറ്റുകമാത്രമല്ല, ദൈവത്തിനര്‍പ്പിക്കുന്ന നിരവധി കൃതജ്ഞഞതാസ്‌തോത്രങ്ങളിലൂടെ കരകവിഞ്ഞൊഴുകുകകൂടെ ചെയ്യുന്നു.
13: ക്രിസ്തുവിന്റെ സുവിശേഷം ശിരസ്സാവഹിക്കുന്നതിനുള്ള നിങ്ങളുടെ വിധേയത്വംവഴിയും, അവരോടും മറ്റെല്ലാവരോടും നിങ്ങള്‍ക്കുള്ള കൂട്ടായ്മയുടെ ഔദാര്യംവഴിയും നിങ്ങളുടെ ശുശ്രൂഷയെപ്പറ്റി ബോദ്ധ്യപ്പെട്ട് അവര്‍ ദൈവത്തെ സ്തുതിക്കും.
14: മാത്രമല്ല, നിങ്ങളില്‍ മികച്ചുനില്ക്കുന്നദൈവകൃപനിമിത്തം അവര്‍ നിങ്ങളെ കാണാനാഗ്രഹിക്കുകയും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും.
15: അവര്‍ണ്ണനീയമായ ദാനത്തിനു ദൈവത്തിനു സ്തുതി!

മുന്നൂറ്റിമുപ്പത്തിനാലാം ദിവസം: 2 കൊറിന്തോസ് 1 - 4


അദ്ധ്യായം 1


അഭിവാദനം
1: ദൈവതിരുമനസ്സാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസും സഹോദരന്‍ തിമോത്തേയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായിലെങ്ങുമുള്ള വിശുദ്ധർക്കുമെഴുതുന്നത്.
2: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

സഹനത്തിലൂടെ സമാശ്വാസം
3: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകലസമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ!
4: ദൈവം ഞങ്ങള്‍ക്കുനല്കുന്ന സാന്ത്വനത്താല്‍, ഓരോതരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ, എല്ലാക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു.
5: ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു.
6: ഞങ്ങള്‍ ക്ലേശങ്ങളനുഭവിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കുംവേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസംലഭിക്കുന്നെങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്, ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന്, നിങ്ങള്‍ക്കു ശക്തിലഭിക്കുന്നതിനുവേണ്ടിയാണ്.
7: ഞങ്ങള്‍ക്കു നിങ്ങളില്‍ ഉറച്ചപ്രത്യാശയുണ്ട്. ഞങ്ങളുടെ ക്ലേശങ്ങളില്‍ നിങ്ങള്‍ പങ്കുചേരുന്നതുപോലെ ഞങ്ങളുടെ സമാശ്വാസത്തിലും നിങ്ങള്‍ പങ്കുചേരുമെന്നു ഞങ്ങള്‍ക്കറിയാം.
8: സഹോദരരേ, ഏഷ്യയില്‍ ഞങ്ങളനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങളറിഞ്ഞിരിക്കണമെന്നു ഞങ്ങളാഗ്രഹിക്കുന്നു. മരണഭയമുണ്ടാകത്തക്കവിധം അത്രമാത്രംകഠിനമായും ദുസ്സഹമായും ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു.
9: മാത്രമല്ല, ഞങ്ങള്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നെന്നു ഞങ്ങള്‍ക്കു തോന്നി. എന്നാലിത്, ഞങ്ങള്‍ ഞങ്ങളില്‍ത്തന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ ആശ്രയിക്കുന്നതിനുവേണ്ടിയായിരുന്നു.
10: അത്രഗൗരവമേറിയ ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ രക്ഷിച്ചു; തുടര്‍ന്നും രക്ഷിക്കും; രക്ഷിക്കുമെന്ന് ഞങ്ങളവനില്‍ പ്രത്യാശിക്കുകയുംചെയ്യുന്നു.
11: ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍വഴി, നിങ്ങള്‍ ഞങ്ങളെ സഹായിക്കണം. അങ്ങനെ, അനേകരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഞങ്ങള്‍ക്കുലഭിച്ച അനുഗ്രഹത്തിന്, അനേകമാളുകള്‍ ഞങ്ങളെപ്രതി സ്‌തോത്രമര്‍പ്പിക്കാന്‍ ഇടയാകട്ടെ. 

സന്ദര്‍ശനം മാറ്റിവയ്ക്കുന്നു
12 : ഞങ്ങള്‍ ലോകത്തില്‍, പ്രത്യേകിച്ചു നിങ്ങളുടെയിടയില്‍, വിശുദ്ധിയോടും പരമാര്‍ത്ഥതയോടുംകൂടെ വ്യാപരിച്ചു എന്ന മനസ്സാക്ഷിയാണ്, ഞങ്ങളുടെ അഭിമാനം. അതു ഭൗതികജ്ഞാനത്താലല്ല, ദൈവകൃപയാലാണു സാധിച്ചത്.
13: നിങ്ങള്‍ക്കു വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതൊഴിച്ചു മറ്റൊന്നും ഞങ്ങളെഴുതുന്നില്ല.
14: ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കുന്നതുപോലെ, നമ്മുടെ കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ നിങ്ങള്‍ ഞങ്ങളുടെ അഭിമാനവും ഞങ്ങള്‍ നിങ്ങളുടെ അഭിമാനവുമാണെന്നു നിങ്ങള്‍ സമ്പൂര്‍ണ്ണമായും ഗ്രഹിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
15: ഈ വിശ്വാസത്തോടെയാണ്, നിങ്ങള്‍ക്കു വീണ്ടും കൃപലഭിക്കേണ്ടതിന്, നിങ്ങളുടെ അടുത്തുവരാമെന്നു ഞാന്‍ നേരത്തെ നിശ്ചയിച്ചത്.
16  മക്കെദോനിയായ്ക്കു പോകുന്നവഴി, നിങ്ങളെ സന്ദര്‍ശിക്കണമെന്നും, അവിടെനിന്നു നിങ്ങളുടെയടുത്തു തിരിച്ചെത്തണമെന്നും അവിടെനിന്ന് നിങ്ങളെന്നെ യൂദയായിലേക്കു യാത്രയയയ്ക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹം.
17: എന്റെ ഈ തീരുമാനത്തില്‍ ഞാന്‍ ഉറപ്പില്ലാത്തവനായിരുന്നുവോ? ഒരേസമയം അതേയെന്നും അല്ലയെന്നും പറയാന്‍മുതിരുന്ന ലൗകികമനുഷ്യനെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്?
18: നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകള്‍ ഒരേസമയം അതേയെന്നും അല്ലയെന്നുമായിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവംസാക്ഷിയാണ്.
19: എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ ഞങ്ങള്‍, ഞാനും സില്‍വാനോസും തിമോത്തേയോസും, പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു അതേയും അല്ലയും ആയിരുന്നില്ല. എല്ലായ്‌പോഴും അതേതന്നെയായിരുന്നു.
20: ദൈവത്തിന്റെ സകലവാഗ്ദാനങ്ങളും ക്രിസ്തുവില്‍ അതേയെന്നുതന്നെ. അതുകൊണ്ടുതന്നെയാണു ദൈവമഹത്വത്തിന് അവന്‍വഴി ഞങ്ങള്‍ ആമേന്‍ പറയുന്നത്.
21: ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകംചെയ്തിരിക്കുന്നതും ദൈവമാണ്.
22: അവിടുന്നു നമ്മില്‍, തന്റെ മുദ്രപതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു.
23: നിങ്ങളുടെ ഗുണത്തിനുവേണ്ടിയാണ് ഞാന്‍ കോറിന്തോസിലേക്കു വരാതിരുന്നത്. ഇതിന് എന്റെ ജീവനെച്ചൊല്ലി ദൈവത്തെ ഞാന്‍ സാക്ഷിയാക്കുന്നു.
24: നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ ആധിപത്യംപുലര്‍ത്തുന്നില്ല. നിങ്ങള്‍ വിശ്വാസസ്ഥിരതയുള്ളവരായതുകൊണ്ടു നിങ്ങളുടെ സന്തോഷത്തിനുവേണ്ടി ഞങ്ങള്‍ നിങ്ങളോടൊത്തു ജോലിചെയ്യുന്നു.

അദ്ധ്യായം 2

    
    1: ദുഃഖമുളവാക്കുന്ന മറ്റൊരുസന്ദര്‍ശനം വേണ്ടായെന്നു ഞാന്‍ തീര്‍ച്ചയാക്കി.
    2: ഞാന്‍ നിങ്ങളെ ദുഃഖിപ്പിക്കുന്നെങ്കില്‍, ഞാന്‍ ദുഃഖിപ്പിച്ചവരല്ലാതെ മറ്റാരാണ് എന്നെ സന്തോഷിപ്പിക്കുവാനുള്ളത്?
    3: ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷംനല്കേണ്ടവര്‍ എന്നെ ദുഃഖിപ്പിക്കാതിരിക്കാന്‍വേണ്ടിമാത്രമാണ് ഞാനെഴുതിയത്. എന്റെ സന്തോഷം നിങ്ങളോരോരുത്തരുടെയും സന്തോഷമായിരിക്കുമെന്ന്, നിങ്ങളെപ്പറ്റി എനിക്കുറപ്പുണ്ടായിരുന്നു.
    4: വലിയദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണുനീരോടുംകൂടെ ഞാന്‍ നിങ്ങള്‍ക്കെഴുതിയതു നിങ്ങളെ ദുഃഖിപ്പിക്കുവാന്‍വേണ്ടിയല്ല; മറിച്ച്, നിങ്ങളോടുള്ള എന്റെ സമൃദ്ധമായ സ്‌നേഹമറിയിക്കാന്‍വേണ്ടിയാണ്. 

    അപരാധിക്കു മാപ്പ്
    5: ദുഃഖമുളവാക്കിയവന്‍ എന്നെയല്ല ദുഃഖിപ്പിച്ചത്; ഒരു പരിധിവരെ - ഞാന്‍ മയപ്പെടുത്തിപ്പറയുകയാണ് - നിങ്ങളെല്ലാവരെയുമാണ്.
    6: അങ്ങനെയുള്ളവന്, ഭൂരിപക്ഷംപേര്‍നല്കുന്ന ഈ ശിക്ഷ ധാരാളംമതി.
    7: അതുകൊണ്ട്, അവന്‍ അഗാധദുഃഖത്തില്‍ നിപതിക്കാതിരിക്കുന്നതിന്, നിങ്ങളവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയുംചെയ്യണം.
    8: നിങ്ങള്‍ക്കവനോടുള്ള സ്‌നേഹത്തെക്കുറിച്ച്, അവനുറപ്പുവരുത്തണമെന്നു ഞാനഭ്യര്‍ത്ഥിക്കുന്നു.
    9: എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ അനുസരണയുള്ളവരാണോ എന്നു പരീക്ഷിച്ചറിയുന്നതിനുവേണ്ടിയാണ് ഞാനെഴുതിയത്.
    10: നിങ്ങള്‍ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു. ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കില്‍, അതു ക്രിസ്തുവിന്റെ നാമത്തില്‍ നിങ്ങള്‍ക്കുവേണ്ടിയാണ്.
    11: ഇതു സാത്താന്‍ നമ്മെ കബളിപ്പിക്കാതിരിക്കേണ്ടതിനാണ്. അവന്റെ തന്ത്രങ്ങളെപ്പറ്റി നമ്മള്‍ അജ്ഞരല്ലല്ലോ. 

    ആകുലതയും ആശ്വാസവും
    12: ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ ത്രോവാസില്‍ച്ചെന്നപ്പോള്‍, കര്‍ത്താവില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു.
    13: എന്നാല്‍, എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണായ്കയാല്‍ എന്റെ മനസ്സിന് ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. അതിനാല്‍, ഞാന്‍ അവിടെയുള്ളവരോടു യാത്രപറഞ്ഞിട്ട്, മക്കെദോനിയായിലേക്കു പോയി.
    14: ക്രിസ്തുവില്‍ ഞങ്ങളെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ സൗരഭ്യം ഞങ്ങള്‍വഴി എല്ലായിടത്തും പരത്തുകയുംചെയ്യുന്ന ദൈവത്തിനു സ്തുതി
    15: എന്തുകൊണ്ടെന്നാല്‍, രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്.
    16: ഒരുവനു മരണത്തില്‍നിന്നു മരണത്തിലേക്കുള്ള സൗരഭ്യവും അപരനു ജീവനില്‍നിന്നു ജീവനിലേക്കുള്ള സൗരഭ്യവും. ഇവയ്‌ക്കെല്ലാം കെല്പുള്ളവനാരാണ്?
    17: ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടംചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്, ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്നനിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു.

അദ്ധ്യായം 3


ഉടമ്പടിയുടെ ശുശ്രൂഷകര്‍
1: ഞങ്ങള്‍ വീണ്ടും ആത്മപ്രശംസചെയ്യുകയാണോ? മറ്റുചിലര്‍ക്കെന്നതുപോലെ ഞങ്ങള്‍ക്കു നിങ്ങളുടെപേര്‍ക്കോ നിങ്ങളില്‍നിന്നോ ശിപാര്‍ശക്കത്തുകളാവശ്യമുണ്ടോ?
2: ഞങ്ങളുടെ ഹൃദയങ്ങളിലെഴുതപ്പെട്ടതും സകലമനുഷ്യരും അറിയുകയും വായിക്കുകയുംചെയ്യുന്നതുമായ ഞങ്ങളുടെ ശിപാര്‍ശക്കത്ത് നിങ്ങള്‍തന്നെയാണ്.
3: മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവുകൊണ്ട്, കല്പലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിന്റെ ലിഖിതമാണു നിങ്ങള്‍ എന്നു വ്യക്തമാണ്.
4: ഇതാണു ക്രിസ്തുവഴി ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം.
5: സ്വന്തമായി എന്തെങ്കിലും മേന്മയവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല. ഞങ്ങളുടെ യോഗ്യത ദൈവത്തില്‍നിന്നാണ്.
6: അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്മാവു ജീവിപ്പിക്കുന്നു.
7: കല്പലകയിലെഴുതപ്പെട്ട മരണത്തിന്റെ നിയമം തേജസ്സിലാണു നല്കപ്പെട്ടത്. ആ തേജസ്സു മങ്ങിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഇസ്രായേല്‍ജനത്തിനു നോക്കാനാവാത്തവിധം മോശയുടെ മുഖത്തെ ജ്വലിപ്പിച്ചു.
8: അങ്ങനെയെങ്കില്‍ ആത്മാവിന്റെ ശുശ്രൂഷ എത്രയേറെ തേജസ്സുറ്റതായിരിക്കും!
9: എന്തുകൊണ്ടെന്നാല്‍, ശിക്ഷാവിധിയുടെ ശുശ്രൂഷ തേജോമയമായിരുന്നെങ്കില്‍ നീതിയുടെ ശുശ്രൂഷ അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം.
10: ഒരിക്കല്‍ പ്രശോഭിച്ചിരുന്നത്, അതിനെ അതിശയിക്കുന്ന മറ്റൊരു ശോഭമൂലം നിഷ്പ്രഭമായിത്തീര്‍ന്നു.
11: മങ്ങിമറഞ്ഞുപോയതു തേജസ്സുള്ളതായിരുന്നെങ്കില്‍ നിലനില്ക്കുന്നതു തീര്‍ച്ചയായും അതിനെക്കാള്‍ തേജസ്സുള്ളതായിരിക്കണം.
12: ഈദൃശമായ പ്രത്യാശ ഞങ്ങള്‍ക്കുള്ളതുകൊണ്ട്, ഞങ്ങള്‍ ധൈര്യമുള്ളവരാണ്.
13: മങ്ങിക്കൊണ്ടിരുന്ന തേജസ്സിന്റെ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍വേണ്ടി, മുഖത്തു മൂടുപടംധരിച്ച മോശയെപ്പോലെയല്ല ഞങ്ങള്‍.
14: അവരുടെ മനസ്സ് കടുപ്പമേറിയതായിരുന്നു. അവര്‍ പഴയ പ്രമാണം വായിക്കുമ്പോള്‍ അതേ മൂടുപടം ഇന്നുമവശേഷിക്കുന്നു. എന്തെന്നാല്‍, ക്രിസ്തുവിലൂടെമാത്രമാണ് അതു നീക്കപ്പെടുന്നത്.
15: അതേ, ഇന്നും മോശയുടെ ഗ്രന്ഥം വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സില്‍ ഒരു മൂടുപടം കിടക്കുന്നുണ്ട്.
16: എന്നാല്‍, ആരെങ്കിലും കര്‍ത്താവിലേക്കു തിരിയുമ്പോള്‍ ആ മൂടുപടം നീക്കപ്പെടുന്നു.
17: കര്‍ത്താവ് ആത്മാവാണ്; കര്‍ത്താവിന്റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്.
18: കര്‍ത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍നിന്നു മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്റെ ദാനമാണ്.

അദ്ധ്യായം 4

    
മണ്‍പാത്രത്തിലെ നിധി
1: ദൈവകൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷയില്‍ ഞങ്ങള്‍ ഭഗ്നാശരല്ല.
2: ലജ്ജാകരങ്ങളായ രഹസ്യനടപടികള്‍ ഞങ്ങള്‍ വര്‍ജ്ജിച്ചിരിക്കുന്നു. ഞങ്ങള്‍ ആരെയും വഞ്ചിക്കുകയോ ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല; പ്രത്യുത, സത്യം വെളിവായി പ്രഖ്യാപിച്ചുകൊണ്ട് ഓരോരുത്തരുടെയും മനസ്സാക്ഷിക്കു ഞങ്ങളെ ദൈവസമക്ഷം സമര്‍പ്പിക്കുന്നു.
3: ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കുമാത്രമാണ്.
4: ഈ ലോകത്തിന്റെ ദേവന്‍, അവിശ്വാസികളായ അവരുടെ മനസ്സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.
5: ഞങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, യേശുക്രിസ്തുവിനെ കര്‍ത്താവായും യേശുവിനുവേണ്ടി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായുമാണ്.
6: അന്ധകാരത്തില്‍നിന്നു പ്രകാശമുദിക്കട്ടെയെന്ന് അരുളിച്ചെയ്ത ദൈവംതന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജസ്സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്‍ക്കു തരേണ്ടതിന്, ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്.
7: എന്നാല്‍, പരമമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ലാ. എന്നു വെളിപ്പെടുത്തുന്നതിന്, ഈ നിധി, മണ്‍പാത്രങ്ങളിലാണു ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്.
8: ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല.
9: പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല.
10: യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന്, അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പോഴും ശരീരത്തില്‍ സംവഹിക്കുന്നു.
11: ഞങ്ങളുടെ മര്‍ത്ത്യശരീരത്തില്‍ യേശുവിന്റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന്, ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ യേശുവിനെപ്രതി സദാ മരണത്തിനേല്പിക്കപ്പെടുന്നു.
12: തന്നിമിത്തം, ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു.
13: ഞാന്‍ വിശ്വസിച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന് എഴുതിയവന്റെ വിശ്വാസചൈതന്യംതന്നെ ഞങ്ങള്‍ക്കുള്ളതുകൊണ്ട്, ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
14: കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങളറിയുന്നു. ഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണ്.
15: അങ്ങനെ, കൂടുതല്‍കൂടുതല്‍ ആളുകളില്‍ കൃപ സമൃദ്ധമാകുന്നതുവഴി ദൈവമഹത്വത്തിനു കൂടുതല്‍ കൃതജ്ഞതയര്‍പ്പിക്കപ്പെടുന്നു. 

അനശ്വരതയിലുള്ള പ്രത്യാശ
16: ഞങ്ങള്‍ ഭഗ്നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു.
17: ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്സാരവും ക്ഷണികവുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും.
18: ദൃശ്യമായവയല്ല, അദൃശ്യമായവയാണു ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള്‍ അനശ്വരങ്ങളും.

<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-0210851136797907"
     crossorigin="anonymous"></script>