സക്കറിയ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സക്കറിയ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുന്നൂറ്റിയെണ്‍പത്തിമൂന്നാം ദിവസം: മര്‍ക്കോസ് 1 - 2


അദ്ധ്യായം 1

സ്നാപകന്റെ പ്രഭാഷണം
1: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.
2: 
ഏശയ്യാപ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നപോലെ, ഇതാ, നിനക്കുമുമ്പേ, ഞാനെന്റെ ദൂതനെയയയ്ക്കുന്നു. അവന്‍ നിന്റെ വഴിയൊരുക്കും.
3: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍. അവന്റെ പാതകൾ നേരെയാക്കുവിന്‍. 
4: പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ സ്നാനംപ്രഘോഷിച്ചുകൊണ്ട്, സ്നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷനായി.
5: യൂദയാപ്രദേശംമുഴുവനും ജറുസലേംനിവാസികളെല്ലാവരും അവന്റെയടുത്തേക്കുപോയി. അവര്‍ പാപങ്ങളേറ്റുപറഞ്ഞ്, ജോര്‍ദ്ദാന്‍ നദിയില്‍വച്ച്, അവനിൽനിന്നു സ്നാനംസ്വീകരിച്ചു.
6: ഒട്ടകരോമംകൊണ്ടുള്ള വസ്ത്രമാണ്, 
യോഹന്നാന്‍ ധരിച്ചിരുന്നത്. അവന്റെ അരയില്‍ തോല്‍പ്പട്ടയും. വെട്ടുക്കിളിയും കാട്ടുതേനുമാണ്, അവൻ ഭക്ഷിച്ചിരുന്നത്.
7: അവന്‍ ഇപ്രകാരം പ്രഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെവരുന്നു. കുനിഞ്ഞ്, അവന്റെ ചെരിപ്പിന്റെ വള്ളിയഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.
8: ഞാന്‍ നിങ്ങളെ ജലംകൊണ്ടു സ്നാനപ്പെടുത്തി. അവനോ പരിശുദ്ധാത്മാവാല്‍ നിങ്ങളെ സ്നാനപ്പെടുത്തും.

യേശുവിന്റെ ജ്ഞാനസ്നാനം
9: അനാളുകളിൽ, യേശു ഗലീലിയിലെ നസറത്തില്‍നിന്നു വന്ന്, ജോര്‍ദ്ദാനില്‍വച്ച് യോഹന്നാനില്‍നിന്നു സ്നാനംസ്വീകരിച്ചു.
10: വെള്ളത്തില്‍നിന്നു കയറിയ ഉടനേ, ആകാശംപിളരുന്നതും ആത്മാവു പ്രാവിന്റെരൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു.
11: സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

മരുഭൂമിയിലെ പ്രലോഭനം 
12: ഉടനെ ആത്മാവവനെ മരുഭൂമിയിലേക്കു കൊണ്ടുപോയി.
13: സാത്താനാല്‍ പരീക്ഷിക്കപ്പെട്ട്, നാല്പതുദിവസം അവന്‍ മരുഭൂമിയിലായിരുന്നു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.

ദൗത്യമാരംഭിക്കുന്നു
14: യോഹന്നാന്‍ ബന്ധനസ്ഥനായശേഷം, യേശു ദൈവത്തിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടു ഗലീലിയിലേക്കു വന്നു.
15: അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. മാനസാന്തരപ്പെടുവിൻ. സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.

ആദ്യശിഷ്യന്മാര്‍
16: അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍,
 കടലില്‍ വലയെറിഞ്ഞുകൊണ്ടിരുന്ന ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. എന്തെന്നാൽ  അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
17: യേശു അവരോടു പറഞ്ഞു: എന്റെ പിന്നാലെ വരുക. ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.
18: ഉടനെ വലയുപേക്ഷിച്ച്, അവരവനെ അനുഗമിച്ചു.
19: കുറച്ചുകൂടെ മുന്നോട്ടുപോയപ്പോള്‍, സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു.
20: ഉടനെ അവനവരെയും വിളിച്ചു. തങ്ങളുടെ പിതാവായ സെബദിയെ സേവകരോടൊപ്പം വഞ്ചിയിൽവിട്ടിട്ട്, അവരവനെയനുഗമിച്ചു.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
21: അവര്‍ കഫര്‍ണാമിലെത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചുപഠിപ്പിച്ചു.
22: അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.
23: അശുദ്ധാത്മാവുബാധിച്ച ഒരു മനുഷ്യന്‍ അവരുടെ സിനഗോഗിലുണ്ടായിരുന്നു.
24: അവനലറി: നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കുമെന്ത്? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീയാരാണെന്നെനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍.
25: യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെവിട്ട്, നീ പുറത്തുവരുക.
26: അശുദ്ധാത്മാവ് അവനെ കോച്ചിവലിച്ച്, ഉച്ചത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു.
27: എല്ലാവരും അദ്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയപ്രബോധനം! അശുദ്ധാത്മാക്കളോടുപോലും അവനാജ്ഞാപിക്കുന്നു; അവ, അവനെയനുസരിക്കുകയുംചെയ്യുന്നു.
28: അവന്റെ പ്രശസ്തി, ഉടനേ ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം വ്യാപിച്ചു.

ശിമയോന്റെ അമ്മായിയമ്മയെ
 സുഖപ്പെടുത്തുന്നു 
29: യേശു സിനഗോഗില്‍നിന്നിറങ്ങി യാക്കോബിനോടും യോഹന്നാനോടുംകൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി.
30: ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചുകിടപ്പായിരുന്നു. അവളെക്കുറിച്ച്, ഉടനേ അവരവനോടു പറഞ്ഞു.
31: അവനടുത്തുചെന്ന്, അവളെ കൈയ്ക്കുപിടിച്ചെഴുന്നേല്പിച്ചു. പനി അവളെ വിട്ടുമാറി. അവളവരെ ശുശ്രൂഷിച്ചു.
32: വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെയടുത്തുകൊണ്ടുവന്നു.
33: നഗരംമുഴുവൻ വാതില്‍ക്കല്‍ ഒത്തുകൂടി.
34: വിവിധരോഗങ്ങള്‍ബാധിച്ചിരുന്ന ഏറേപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെപ്പുറത്താക്കി. പിശാചുക്കള്‍ തന്നെയറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെയവന്‍ അനുവദിച്ചില്ല.

സിനഗോഗുകളില്‍ പ്രസംഗിക്കുന്നു
35: അതിരാവിലേ, അവനെഴുന്നേറ്റുപുറത്തിറങ്ങി, ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെയവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
36: ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെത്തേടിച്ചെന്നു. 
37: അവനെക്കണ്ടെത്തിയപ്പോള്‍ അവരവനോടു പറഞ്ഞു: എല്ലാവരും നിന്നെയന്വേഷിക്കുന്നു.
38: അവനവരോടു പറഞ്ഞു: നമുക്ക് അടുത്തപട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രഘോഷിക്കാനുണ്ട്. ഇതിനാണു ഞാന്‍ വന്നത്.
39: അവരുടെ സിനഗോഗുകളില്‍ പ്രഘോഷിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിമുഴുവൻ സഞ്ചരിച്ചു.

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു.
40: ഒരു കുഷ്ഠരോഗി അവന്റെയടുത്തെത്തി മുട്ടുകുത്തിയപേക്ഷിച്ചു: അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍കഴിയും.
41: അവന്‍ മനസ്സലിഞ്ഞു കൈനീട്ടി, അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാക്കപ്പെടട്ടെ.
42: ഉടനേ അവനിൽനിന്നു കുഷ്ഠംമാറി, അവൻ ശുദ്ധനാക്കപ്പെട്ടു.
43: യേശു അവനെ താക്കീതുനല്കിപ്പറഞ്ഞയച്ചു:
44: നീ ഇതേപ്പറ്റി, ആരോടും ഒന്നുംസംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക.
 അവർക്കു സാക്ഷ്യത്തിനായി, മോശകല്പിച്ച കാഴ്ചകളര്‍പ്പിക്കുകയുംചെയ്യുക.
45: എന്നാല്‍, അവന്‍ പുറത്തുചെന്ന് എറെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പറഞ്ഞുപരത്താനുംതുടങ്ങി. തന്മൂലം, പിന്നീടു പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്തു വിജനപ്രദേശങ്ങളില്‍ത്തങ്ങി. ആളുകളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്റെയടുത്തു വന്നുകൊണ്ടിരുന്നു.

അദ്ധ്യായം 2

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു
1: കുറേദിവസങ്ങള്‍കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ വീണ്ടുമെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ടെന്ന ശ്രുതിപരന്നു.
2: വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലംതികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവനവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു.
3: അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്ത്, അവന്റെപക്കലേക്കു കൊണ്ടുവന്നു.
4: എന്നാൽ, ജനക്കൂട്ടംനിമിത്തം അവന്റെയടുത്തെത്താന്‍കഴിയാതെ, അവനിരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി.
5: അവരുടെ വിശ്വാസം കണ്ട്, യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
6: നിയമജ്ഞരില്‍ച്ചിലര്‍ അവിടെയിരിക്കുന്നുണ്ടായിരുന്നു. അവര്‍ തങ്ങളുടെ ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു:
7: എന്തുകൊണ്ടാണ് ഇവനിപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവമൊരുവനല്ലാതെ മറ്റാര്‍ക്കാണു പാപംമോചിക്കാന്‍സാധിക്കുക?
8: അവര്‍ ഇപ്രകാരം ചിന്തിക്കുന്നെന്നുമനസ്സിലാക്കി, പെട്ടെന്ന്, യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങളിക്കാര്യങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ചിന്തിക്കുന്നത്?
9: ഏതാണെളുപ്പം? തളര്‍വാതരോഗിയോടു നിന്റെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയെടുടുത്തു നടക്കുക എന്നു പറയുന്നതോ?
10: എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ മോചിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങളറിയേണ്ടതിന്, - അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു:
11: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്ക്കുക. നിന്റെ കിടക്കയെടുത്ത്, വീട്ടിലേക്കു പോവുക.
12: അവനെഴുന്നേറ്റ്, ഉടനേ കിടക്കയെടുത്ത്, എല്ലാവരുംകാണ്‍കേ, പുറത്തേക്കു പോയി. എല്ലാവരുമാശ്ചര്യപ്പെട്ടു. ഇതുപോലൊന്നു ഞങ്ങളൊരിക്കലുംകണ്ടിട്ടില്ലെന്നു പറഞ്ഞ്, അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തി.

ലേവിയെ വിളിക്കുന്നു
13: അവൻ വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടംമുഴുവൻ അവന്റെയടുത്തേക്കുവന്നു. അവനവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.
14: അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്തിരിക്കുന്നതുകണ്ട്, അവനോടു പറഞ്ഞു: എന്നെയനുഗമിക്കുക. അവനെഴുന്നേറ്റ്, യേശുവിനെയനുഗമിച്ചു.
15: അവന്‍ അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യന്മാരുടെയുംകൂടെയിരുന്നു. കാരണം, അവനെയനുഗമിച്ചവര്‍ നിരവധിയായിരുന്നു.
16: അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണംകഴിക്കുന്നതുകണ്ട്, ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ അവന്റെ ശിഷ്യന്മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയുംകൂടെ ഭക്ഷിക്കുന്നതെന്ത്?
17: ഇതുകേട്ട്, യേശു അവരോടു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കു 
വൈദ്യനെക്കൊണ്ടാവശ്യമില്ലാ. പ്രത്യുത, രോഗികള്‍ക്കാണ്. ഞാന്‍ വന്നത്, നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ്.

ഉപവാസം സംബന്ധിച്ചു തര്‍ക്കം
18: യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന്, യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?
19: യേശു അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ വിവാഹാതിഥികൾക്ക്, ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളംകാലം അവര്‍ക്കുപവസിക്കാനാവില്ല.
20: മണവാളന്‍ അവരില്‍നിന്നകറ്റപ്പെടുന്ന നാളുകൾ വരും; ആ നാളിൽ, അവരുപവസിക്കും.
21: ആരും പഴയവസ്ത്രത്തില്‍ പുതിയകഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെചെയ്താല്‍ തുന്നി
പ്പിടിപ്പിച്ചത്, പഴയതില്‍നിന്നു കീറിപ്പോരുകയും കീറല്‍, കൂടുതൽ വലുതാവുകയുംചെയ്യും.
22: ആരും പുതിയവീഞ്ഞു പഴയതോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെചെയ്താല്‍, വീഞ്ഞ്, തോല്‍ക്കുടങ്ങള്‍ പിളർക്കുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയുംചെയ്യും. പുതിയ വീഞ്ഞ്, പുതിയ തോല്‍ക്കുടങ്ങളിൽ!

സാബത്താചരണത്തെക്കുറിച്ചു വിവാദം
23: ഒരു സാബത്തിൽ, അവന്‍ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്മാര്‍ കതിരുകള്‍ പറിക്കാന്‍തുടങ്ങി.
24: ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നതെന്തുകൊണ്ട്?
25: അവന്‍ ചോദിച്ചു: ദാവീദുമനുചരന്മാരും ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങളൊരിക്കലും വായിച്ചിട്ടില്ലേ?
26: അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ, ദാവീദ് ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കുംഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയുംചെയ്തില്ലേ?
27: അവനവരോടു പറഞ്ഞു: സാബത്തു മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല.
28: അതിനാൽ, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

ഇരുന്നൂറ്റിയെണ്‍പത്തിരണ്ടാം ദിവസം: മത്തായി 27 - 28


അദ്ധ്യായം 27

യേശു പീലാത്തോസിന്റെ മുമ്പില്‍
1: പ്രഭാതമായപ്പോള്‍ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന്, അവനെതിരേ കൂടിയാലോചന നടത്തി.
2: അവരവനെ ബന്ധിച്ചുകൊണ്ടുപോയി ദേശാധികാരിയായ പീലാത്തോസിനെയേല്പിച്ചു.

യൂദാസിന്റെ അന്ത്യം
3: അപ്പോൾ, അവനെയൊറ്റിക്കൊടുത്ത യൂദാസ്, അവന്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ മനസ്സുമാറ്റി, ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്മാരെയും പ്രമാണിമാരെയും തിരിച്ചേല്പിച്ചുകൊണ്ടു പറഞ്ഞു:
4: നിഷ്കളങ്കരക്തം ഒറ്റിക്കൊടുത്ത്, ഞാന്‍ പാപംചെയ്തിരിക്കുന്നു. അവരവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്.
5: വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട്, അവന്‍ തിരിച്ചുപോയി തൂങ്ങിമരിച്ചു.
6: പ്രധാനപുരോഹിതന്മാര്‍ ആ വെള്ളിനാണയങ്ങളെടുത്തുകൊണ്ടു പറഞ്ഞു: ഇതു രക്തത്തിന്റെ വിലയാകയാല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നത് അനുവദനീയമല്ല.
7: അതുകൊണ്ട്, അവര്‍ കൂടിയാലോചിച്ച്, ആ പണംകൊടുത്ത്, പരദേശികളെ സംസ്കരിക്കാന്‍ കുശവന്റെ നിലം വാങ്ങി.
8: അതിന്നും രക്തനിലം എന്നറിയപ്പെടുന്നു.
9: പ്രവാചകനായ ജറെമിയാവഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂര്‍ത്തിയായി: അവന്റെ വിലയായി ഇസ്രായേല്‍മക്കള്‍ നിശ്ചയിച്ച മുപ്പതു വെള്ളിനാണയങ്ങളെടുത്ത്,
10: കര്‍ത്താവെന്നോടു കല്പിച്ചതുപോലെ അവര്‍ കുശവന്റെ നിലത്തിനായിക്കൊടുത്തു.

വിചാരണയും വിധിയും
11: 
അപ്പോൾ, യേശു ദേശാധികാരിയുടെ മുമ്പില്‍നിന്നു. ദേശാധികാരി ചോദിച്ചു: നീ യഹൂദന്മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീതന്നെ പറയുന്നുവല്ലോ.
12: പ്രധാനപുരോഹിതന്മാരും പ്രമാണികളും അവന്റെമേല്‍ കുറ്റമാരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല.
13: 
അപ്പോൾ, പീലാത്തോസ് വീണ്ടും ചോദിച്ചു: അവരെന്തെല്ലാംകാര്യങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നെന്നു നീ കേള്‍ക്കുന്നില്ലേ?
14: എന്നാല്‍, അവന്‍ ഒരാരോപണത്തിനും മറുപടിപറഞ്ഞില്ല. തത്ഫലമായി, ദേശാധികാരി അത്യധികമാശ്ചര്യപ്പെട്ടു.
15: ജനക്കൂട്ടമാഗ്രഹിക്കുന്ന ഒരു തടവുകാരനെ, ദേശാധികാരി 
അവര്‍ക്കു തിരുനാളില്‍ വിട്ടുകൊടുക്കുക പതിവായിരുന്നു.
16: അന്നവര്‍ക്ക്, ബറാബ്ബാസ് എന്നുപേരുള്ള ഒരു കുപ്രസിദ്ധ തടവുപുള്ളിയുണ്ടായിരുന്നു.
17: അതുകൊണ്ട്, അവരൊരുമിച്ചുകൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങളാഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?
18: എന്തെന്നാൽ, അസൂയനിമിത്തമാണ് അവരവനെ ഏല്പിച്ചുകൊടുത്തതെന്ന് അവനറിഞ്ഞിരുന്നു.
19: മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനായിരിക്കുമ്പോള്‍, അവന്റെ ഭാര്യ, അവന്റെയടുത്തേക്ക് ആളയച്ചറിയിച്ചു: ആ നീതിമാന്റെ കാര്യത്തിലിടപെടരുത്. 
എന്തെന്നാൽ, അവന്‍മൂലം സ്വപ്നത്തില്‍ ഞാനിന്നു വളരെയേറെ ക്ലേശിച്ചു.
20: പ്രധാനപുരോഹിതന്മാരും പ്രമാണികളും, ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ ഇല്ലാതാക്കാനുമാവശ്യപ്പെടാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.
21: ദേശാധികാരി വീണ്ടുമവരോടു ചോദിച്ചു: ഇവർ രണ്ടുപേരിലാരെ വിട്ടുതരണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. 
22: പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവൻ ക്രൂശിക്കപ്പെടട്ടെ.
23: അവനവരോടു ചോദിച്ചു: അവനെന്തു തിന്മയാണുചെയ്തത്?അപ്പോളവര്‍ കൂടുതലുച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവൻ ക്രൂശിക്കപ്പെടട്ടെ.
24: ബഹളം വര്‍ദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നുമുണ്ടാവുന്നില്ലെന്നു മനസ്സിലാക്കിയ പീലാത്തോസ്, വെള്ളമെടുത്ത്, ജനക്കൂട്ടത്തിന്റെ മുമ്പില്‍വച്ചു കൈകഴുകിക്കൊണ്ടു പറഞ്ഞു: ഈ മനുഷ്യന്റെ രക്തത്തില്‍ ഞാൻ നിർദ്ദോഷിയാണ്. ബാക്കി നിങ്ങളുടെ കാര്യം.
25: അപ്പോള്‍ ജനംമുഴുവന്‍ മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലുമായിക്കൊള്ളട്ടെ!
26: അപ്പോളവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.

യേശുവിനെ പരിഹസിക്കുന്നു
27: അനന്തരം, ദേശാധികാരിയുടെ പടയാളികള്‍, 
പ്രത്തോറിയത്തിലേക്ക് യേശുവിനെക്കൊണ്ടുപോയി. സൈന്യവിഭാഗംമുഴുവന്‍ അവനുചുറ്റും ഒരുമിച്ചുകൂടി.
28: അവര്‍, അവന്റെ വസ്ത്രമുരിഞ്ഞുമാറ്റി, ഒരു ചെമന്നമേലങ്കി പുതപ്പിച്ചു.
29: ഒരു മുള്‍ക്കിരീടംമെടഞ്ഞ്, അവന്റെ ശിരസ്സില്‍വച്ചു. വലത്തുകൈയില്‍ ഒരു ഞാങ്ങണയുംകൊടുത്തു. അവന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് അവരവനെ പരിഹസിച്ചു.
30: അവര്‍, അവന്റെമേല്‍ തുപ്പുകയും ഞാങ്ങണയെടുത്ത് അവന്റെ ശിരസ്സിലടിക്കുകയും ചെയ്തു.
31: അവനെ പരിഹസിച്ചതിനുശേഷം മേലങ്കിയെടുത്തുമാറ്റി, അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച്, കുരിശില്‍ത്തറയ്ക്കാന്‍ കൊണ്ടുപോയി.

യേശുവിനെ കുരിശില്‍ത്തറയ്ക്കുന്നു
32: അവര്‍ പോകുന്നവഴി ശിമയോനെന്ന ഒരു സൈറീൻകാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശുചുമക്കാന്‍ അവരിവനെ നിര്‍ബന്ധിച്ചു.
33: തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗോഥായിലെത്തിയപ്പോള്‍
34: അവരവനു കയ്പുകലര്‍ത്തിയ വീഞ്ഞു കുടിക്കാന്‍കൊടുത്തു. അവനതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാനിഷ്ടപ്പെട്ടില്ല.
35: അവനെ കുരിശില്‍ത്തറച്ചതിനുശേഷം, അവരവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു.
36: അനന്തരം, അവരവിടെ അവനു കാവലിരുന്നു.
37: ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ് എന്ന അവന്റെ കുറ്റപത്രം, അവരവന്റെ ശിരസ്സിനുമുകളില്‍ എഴുതിവച്ചു.
38: അവനോടുകൂടെ രണ്ടു കള്ളന്മാരെയും അവര്‍ കുരിശില്‍ത്തറച്ചു - ഒരുവനെ വലത്തും അപരനെ ഇടത്തും.
39: അതിലെ കടന്നുപോയവര്‍ തലകുലുക്കിക്കൊണ്ട്, അവനെ ദുഷിച്ചുപറഞ്ഞു:
40: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ട്, അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങിവരുക.
41: അപ്രകാരംതന്നെ പ്രധാനപുരോഹിതന്മാര്‍ നിയമജ്ഞരോടും ശ്രേഷ്ഠരോടുമൊത്ത് അവനെ പരിഹസിച്ചുകൊണ്ടു പറഞ്ഞു:
42: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, ഇപ്പോൾ കുരിശില്‍നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍, ഇവനില്‍ വിശ്വസിക്കാം.
43: ഇവന്‍ ദൈവത്തിലാശ്രയിച്ചു. ദൈവത്തിനുവേണമെങ്കില്‍ ഇപ്പോളിവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണെന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്.
44: അവനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരും ഇപ്രകാരംതന്നെ അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
45: ആറാംമണിക്കൂര്‍മുതല്‍ ഒമ്പതാംമണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരംവ്യാപിച്ചു.
46: ഏകദേശം ഒമ്പതാംമണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീയെന്നെയുപേക്ഷിച്ചു?
47: അടുത്തു നിന്നിരുന്നവരില്‍ച്ചിലർ, ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.
48: ഉടനെ അവരിലൊരാള്‍ ഓടിച്ചെന്ന്, നീര്‍പ്പഞ്ഞിയെടുത്തു ചവർപ്പുള്ളവീഞ്ഞിൽമുക്കി, ഒരു ഞാങ്ങണമേല്‍ച്ചുറ്റി, അവനു കുടിക്കാന്‍കൊടുത്തു.
49: അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്ക്കൂ, ഏലിയാവന്ന് അവനെ രക്ഷിക്കുമോയെന്നു നമുക്കു കാണാം.
50: യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പ്രാണൻവെടിഞ്ഞു.
51: അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല, മുകള്‍മുതല്‍ അടിവരെ രണ്ടായിക്കീറി; ഭൂമികുലുങ്ങി; പാറകള്‍ പിളര്‍ന്നു; 
52:
 ശവകുടീരങ്ങള്‍ തുറക്കപ്പെടുകയും നിദ്രപ്രാപിച്ച, അനേകം വിശുദ്ധരുടെ ശരീരങ്ങളുയിര്‍പ്പിക്കപ്പെടുകയുംചെയ്തു.
53: അവന്റെ ഉത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന്, വിശുദ്ധനഗരത്തില്‍ പ്രവേശിച്ച്, പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.
54: യേശുവിനു കാവല്‍നിന്നിരുന്ന ശതാധിപനും അവന്റെകൂടെയുണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളുംകണ്ട്, അത്യധികം ഭയപ്പെട്ടു
പറഞ്ഞു: സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു.
55: ഗലീലിയില്‍നിന്ന് യേശുവിനെയനുഗമിച്ചവരും അവനു ശുശ്രൂഷചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടുനിന്നിരുന്നു.
56: അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്മാരുടെ അമ്മയുമുണ്ടായിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
57: വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ ജോസഫ് എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു.
58: അവന്‍ പീലാത്തോസിന്റെയടുത്തുചെന്ന്, യേശുവിന്റെ ശരീരമാവശ്യപ്പെട്ടു. അതവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ് കല്പിച്ചു.
59: ജോസഫ് ശരീരമെടുത്തു വൃത്തിയുള്ളൊരു തുണിയില്‍പ്പൊതിഞ്ഞ്,
60: പാറയില്‍വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ സംസ്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന്‍ പോയി.
61: മഗ്ദലേനമറിയവും മറ്റേമറിയവും ശവകുടീരത്തിനഭിമുഖമായി അവിടെയിരിക്കുന്നുണ്ടായിരുന്നു.

കല്ലറയ്ക്കു കാവല്‍
62: പിറ്റേദിവസം, അതായത്, ഒരുക്കദിനത്തിനുശേഷം, പ്രധാനപുരോഹിതന്മാരും ഫരിസേയരും പീലാത്തോസിന്റെയടുക്കല്‍ ഒരുമിച്ചുകൂടി.
63: അവര്‍ പറഞ്ഞു: യജമാനനേ, മൂന്നു ദിവസംകഴിഞ്ഞു ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്, ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞതു ഞങ്ങളിപ്പോളോര്‍മ്മിക്കുന്നു.
64: അതിനാല്‍, മൂന്നാംദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താനാജ്ഞാപിക്കുക. അല്ലെങ്കില്‍ അവന്റെ ശിഷ്യന്മാര്‍വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്തെന്നു ജനങ്ങളോടു പറയുകയുംചെയ്‌തെന്നുവരും. അങ്ങനെ അവസാനത്തെച്ചതി, ആദ്യത്തേതിനെക്കാള്‍ ദോഷകരമായിത്തീരുകയും ചെയ്യും.
65: പീലാത്തോസ് അവരോടു പറഞ്ഞു: നിങ്ങള്‍ക്കൊരു കാവല്‍സേനയുണ്ടല്ലോ, നിങ്ങൾപോയി ആവുംവിധം ഭദ്രമാക്കുവിൻ.
66: അവര്‍പോയി കല്ലിനുമുദ്രവച്ച്, കാവല്‍ക്കാരിലൂടെ കല്ലറ ഭദ്രമാക്കി.

അദ്ധ്യായം 28

പുനരുത്ഥാനം
1: സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാംദിവസംപുലരുമ്പോൾ, മഗ്ദലേനമറിയവും മറ്റേമറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു.
2: അപ്പോള്‍ വലിയൊരു ഭൂകമ്പമുണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേലിരുന്നു.
3: അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെയായിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും.
4: അവനെക്കുറിച്ചുള്ള ഭയംനിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ടു മരിച്ചവരെപ്പോലെയായി.
5: ദൂതന്‍ സ്ത്രീകളോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങളന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
6: അവനിവിടെയില്ല; താനരുൾചെയ്തപേലെ അവനുയിര്‍പ്പിക്കപ്പെട്ടു.
7: അവന്‍കിടന്ന സ്ഥലം വന്നുകാണുവിന്‍. വേഗംപോയി അവന്റെ ശിഷ്യന്മാരോട്, അവന്‍ മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ചു നിങ്ങളവനെ കാണുമെന്നും പറയുവിന്‍. ഇതാ, ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
8: അവര്‍ വേഗം കല്ലറവിട്ട്, ഭയത്തോടും വലിയസന്തോഷത്തോടുംകൂടെ അവന്റെ ശിഷ്യന്മാരെ വിവരമറിയിക്കാനോടി.
9: അപ്പോള്‍ യേശു, അവർക്കെതിരേ വന്ന്, നിങ്ങൾക്കഭിവാദനങ്ങൾ എന്നു പറഞ്ഞു. അവരവനെ സമീപിച്ച്, പാദങ്ങളില്‍ കെട്ടിപ്പിടിച്ചാരാധിച്ചു.
10: അപ്പോൾ, യേശു അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ചെന്ന് എന്റെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെയവര്‍ എന്നെക്കാണുമെന്നും പറയുക.

കാവല്‍ക്കാരുടെ വ്യാജപ്രസ്താവന
11: അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ച്ചിലര്‍ പട്ടണത്തില്‍ച്ചെന്നു സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്മാരെയറിയിച്ചു.
12: അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കു വേണ്ടത്രപണംകൊടുത്തിട്ടു പറഞ്ഞു:
13: ഞങ്ങളുറങ്ങിയപ്പോള്‍, രാത്രി അവന്റെ ശിഷ്യന്മാര്‍വന്ന്, അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍.
14: ദേശാധികാരിയുടെ ചെവിയിലെത്തിയാൽ, ഞങ്ങളവനെ സ്വാധീനിച്ച് നിങ്ങള്‍ക്കുപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം.
15: അവര്‍ പണംവാങ്ങി, നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഈ കഥ, ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.

പ്രേഷിതദൗത്യം
16: അനന്തരം, യേശു നിര്‍ദ്ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി.
17: അവനെക്കണ്ടപ്പോള്‍ അവരവനെയാരാധിച്ചു. ചിലരാകട്ടെ, സംശയിച്ചു.
18: യേശു അവരെ സമീപിച്ച്, അരുൾചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
19: ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
20: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കാൻ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എല്ലായ്‌പ്പോഴും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും.