അദ്ധ്യായം 120
വഞ്ചകരില്‍നിന്നു രക്ഷിക്കണമേ
ആരോഹണഗീതം
1: എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്നെനിക്കുത്തരമരുളും.
2: കര്‍ത്താവേ, വ്യാജംപറയുന്ന അധരങ്ങളില്‍നിന്നും വഞ്ചനനിറഞ്ഞ നാവില്‍നിന്നും എന്നെ രക്ഷിക്കണമേ!
3: വഞ്ചനനിറഞ്ഞ നാവേ, നിനക്കെന്തു ലഭിക്കും? ഇനിയും എന്തുശിക്ഷയാണു നിനക്കുനല്കുക?
4: ധീരയോദ്ധാവിന്റെ മൂര്‍ച്ചയുള്ള അസ്ത്രവും ചുട്ടുപഴുത്ത കനലുംതന്നെ.
5: മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു ദുരിതം!
6: സമാധാനദ്വേഷികളോടുകൂടെയുള്ള വാസം എനിക്കു മടുത്തു.
7: ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാലവര്‍ യുദ്ധത്തിനൊരുങ്ങുന്നു.
അദ്ധ്യായം 121
കര്‍ത്താവെന്റെ കാവല്‍ക്കാരന്‍
ആരോഹണഗീതം
1: പര്‍വ്വതങ്ങളിലേക്കു ഞാന്‍ കണ്ണുകളുയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
2: എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയുംസൃഷ്ടിച്ച കര്‍ത്താവില്‍നിന്ന്.
3: നിന്റെ കാല്‍വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കംതൂങ്ങുകയില്ല.
4: ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
5: കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്റെ വലതുഭാഗത്തുണ്ട്.
6: പകല്‍ സൂര്യനോ, രാത്രി ചന്ദ്രനോ നിന്നെയുപദ്രവിക്കുകയില്ല.
7: സകലതിന്മകളിലുംനിന്നു കര്‍ത്താവു നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്റെ ജീവന്‍ സംരക്ഷിക്കും.
8: കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേയ്ക്കും കാത്തുകൊള്ളും.
അദ്ധ്യായം 122
ജറുസലേമിനു നന്മവരട്ടെ
ആരോഹണഗീതം ദാവീദ് രചിച്ചത്
1: കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്നു് അവര്‍പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
2: ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളിലെത്തിയിരിക്കുന്നു.
3: നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം.
4: അതിലേക്കു ഗോത്രങ്ങള്‍ വരുന്നു, കര്‍ത്താവിന്റെ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്പിച്ചതുപോലെ, കര്‍ത്താവിന്റെ നാമത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.
5: അവിടെ ന്യായാസനങ്ങളൊരുക്കിയിരുന്നു; ദാവീദുഭവനത്തിന്റെ ന്യായാസനങ്ങള്‍.
6: ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍; നിന്നെ സ്നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ!
7: നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍ സുരക്ഷിതത്വവുമുണ്ടാകട്ടെ!
8: എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയുംപേരില്‍ ഞാനാശംസിക്കുന്നു: നിനക്കു സമാധാനം.
9: ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെപ്രതി ഞാന്‍ നിന്റെ നന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കും.
അദ്ധ്യായം 123
കരുണയ്ക്കുവേണ്ടിക്കാത്തിരിക്കുന്നു.
ആരോഹണഗീതം
1: സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകളുയര്‍ത്തുന്നു.
2: ദാസന്മാരുടെ കണ്ണുകള്‍ യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണതോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു. 3: ഞങ്ങളോടു കരുണതോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണതോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു മടുത്തു.
4: സുഖാലസരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദനവും സഹിച്ചു, ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു.
അദ്ധ്യായം 124
കര്‍ത്താവിന്റെ നാമം നമ്മുടെ രക്ഷ
ആരോഹണഗീതം ദാവീദ് രചിച്ചത്
1: ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവു നമ്മുടെപക്ഷത്തില്ലായിരുന്നെങ്കില്‍,
2: ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെയില്ലായിരുന്നെങ്കില്‍,
3: അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു..
4: ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു..
5: ആര്‍ത്തിരമ്പുന്ന പ്രവാഹം, നമ്മുടെമേല്‍ കവിഞ്ഞൊഴുകുമായിരുന്നു.
6: നമ്മെ അവരുടെ പല്ലിന് ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
7: വേടന്റെ കെണിയില്‍നിന്നു പക്ഷിയെന്നപോലെ നമ്മള്‍ രക്ഷപെട്ടു; കെണി തകര്‍ന്നു നാം രക്ഷപെട്ടു.
8: ആകാശവും ഭൂമിയുംസൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.
അദ്ധ്യായം 125
കര്‍ത്താവ്, ജനത്തിന്റെ കോട്ട
ആരോഹണഗീതം
1: കര്‍ത്താവിലാശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേയ്ക്കും നിലകൊള്ളുന്ന സീയോന്‍പര്‍വ്വതംപോലെയാണ്.
2: പര്‍വ്വതങ്ങള്‍ ജറുസലെമിനെ ചൂഴ്ന്നുനില്‍ക്കുന്നതുപോലെ, കര്‍ത്താവ് ഇന്നുമെന്നേയ്ക്കും തന്റെ ജനത്തെ വലയംചെയ്യുന്നു.
3: നീതിമാന്മാര്‍ക്കു നിശ്ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്ടരുടെ ചെങ്കോലുയരുകയില്ല; നീതിമാന്മാര് തിന്മചെയ്യാന്‍ ഉദ്യമിക്കാതിരിക്കേണ്ടതിനുതന്നെ.
4: കര്‍ത്താവേ, നല്ലവര്‍ക്കും ഹൃദയപരമാര്‍ത്ഥതയുള്ളവര്‍ക്കും നന്മചെയ്യണമേ!
5: എന്നാല്‍, വക്രതയുടെ മാര്ഗ്ഗത്തിലേക്കുതിരിയുന്നവരെ, കര്‍ത്താവു ദുഷ്‌കര്‍മ്മികളോടുകൂടെ പുറന്തള്ളും. ഇസ്രായേലില്‍ സമാധാനം നിലനില്ക്കട്ടെ!
അദ്ധ്യായം 126
തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതം
ആരോഹണഗീതം
1: കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അതൊരു സ്വപ്നമായിത്തോന്നി.
2: അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ്, ആനന്ദാരവം മുഴക്കി; കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നുവെന്നു ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
3: കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.
4: നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ!
5: കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷത്തോടെ കൊയ്യട്ടെ!
6: വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലേക്കു മടങ്ങും.
അദ്ധ്യായം 127
എല്ലാം ദൈവത്തിന്റെ ദാനം
ആരോഹണഗീതം സോളമന്‍ രചിച്ചത്
1: കര്‍ത്താവു വീടുപണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അദ്ധ്വാനം വ്യര്‍ത്ഥമാണ്. കര്‍ത്താവു നഗരംകാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ത്ഥം.
2: അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെവൈകി കിടക്കാന്‍പോകുന്നതും കഠിനപ്രയത്നംചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ത്ഥമാണ്. തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍, കര്‍ത്താവവര്‍ക്കു വേണ്ടതുനല്കുന്നു.
3: കര്‍ത്താവിന്റെ ദാനമാണു മക്കള്‍, ഉദരഫലം ഒരു സമ്മാനവും.
4: യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങള്‍പോലെയാണ്.
5: അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ചു ശത്രുക്കളെനേരിടുമ്പോള്‍ അവനു ലജ്ജിക്കേണ്ടിവരുകയില്ല.
അദ്ധ്യായം 128
ദൈവഭക്തന് അനുഗ്രഹം
ആരോഹണഗീതം
1: കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയുംചെയ്യുന്നവന്‍ ഭാഗ്യവാന്‍.
2: നിന്റെ അദ്ധ്വാനഫലം നീയനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മവരും.
3: നിന്റെ ഭാര്യ, ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍പോലെയും.
4: കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.
5: കര്‍ത്താവു സീയോനില്‍നിന്നു നിന്നെയനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്റെ ഐശ്വര്യംകാണും.
6: മക്കളുടെ മക്കളെക്കാണാന്‍ നിനക്കിടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ!
അദ്ധ്യായം 129
സീയോന്റെ ശത്രുക്കള്‍ക്കെതിരേ
ആരോഹണഗീതം
1: ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പംമുതല്‍ എന്നെയവര്‍ എത്രയധികമായി പീഡിപ്പിച്ചു!
2: ചെറുപ്പംമുതല്‍ എന്നെയവര്‍ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും, അവര്‍ എന്റെമേല്‍ വിജയംനേടിയില്ല.
3: ഉഴവുകാര്‍ എന്റെ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി.
4: കര്‍ത്താവു നീതിമാനാണ്; ദുഷ്ടരുടെ ബന്ധനങ്ങളില്‍നിന്ന്, അവിടുന്നെന്നെ മോചിപ്പിച്ചു.
5: സീയോനെ വെറുക്കുന്നവര്‍ ലജ്ജിച്ചു പിന്തിരിയട്ടെ!
6: അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അതു വളരുന്നതിനുമുമ്പുണങ്ങിപ്പോകുന്നു.
7: അതു കൊയ്യുന്നവന്റെ കൈ നിറയുന്നില്ല; കറ്റകെട്ടുന്നവന്റെ മടിയും നിറയുന്നില്ല.
8: കര്‍ത്താവിന്റെയനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ! കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നുവെന്നു വഴിപോക്കര്‍ അവരെനോക്കി പറയുന്നില്ല.
അദ്ധ്യായം 130
അഗാധത്തില്‍നിന്ന്
ആരോഹണഗീതം
1: കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
2: കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! ചെവിചായിച്ച്, എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!
3: കര്‍ത്താവേ, അങ്ങു പാപങ്ങളുടെകണക്കുവച്ചാല്‍ ആര്‍ക്കുനിലനില്ക്കാനാകും?
4: എന്നാല്‍, അങ്ങു പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെമുമ്പില്‍ ഭയഭക്തികളോടെ നില്ക്കുന്നു.
5: ഞാന്‍ കാത്തിരിക്കുന്നു, എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
6: പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു.
7: പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ, ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷനല്കുന്നു.
8: ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍നിന്ന്, അവിടുന്നു മോചിപ്പിക്കുന്നു.
അദ്ധ്യായം 131
ശിശുസഹജമായ പ്രത്യാശ
ആരോഹണഗീതം
1: കര്‍ത്താവേ, എന്റെ ഹൃദയമഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞ വന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല.
2: മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായുറങ്ങുന്ന ശിശുവിനെപ്പോലെയാണെന്റെ ആത്മാവ്.
3: ഇസ്രായേലേ, ഇന്നുമെന്നേയ്ക്കും കര്‍ത്താവില്‍ പ്രത്യാശവയ്ക്കുക.
അദ്ധ്യായം 132
ദാവീദിനു നല്കിയ വാഗ്ദാനം
ആരോഹണഗീതം
1: കര്‍ത്താവേ, ദാവീദിനെയും അവന്‍ സഹിച്ച കഷ്ടതകളെയുമോര്‍ക്കണമേ.
2: അവന്‍ കര്‍ത്താവിനോടു ശപഥംചെയ്തു, യാക്കോബിന്റെ ശക്തനായവനോടു സത്യംചെയ്തു:
3: കര്‍ത്താവിനൊരു സ്ഥലം,
4: യാക്കോബിന്റെ ശക്തനായവന് ഒരു വാസസ്ഥലംകണ്ടെത്തുന്നതുവരെ ഞാന്‍ വീട്ടില്‍പ്രവേശിക്കുകയോ കിടക്കയില്‍ ശയിക്കുകയോ ഇല്ല;
5: ഞാന്‍ എന്റെ കണ്ണുകള്‍ക്കുറക്കമോ കണ്‍പോളകള്‍ക്കു മയക്കമോ കൊടുക്കുകയില്ല.
6: എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടു; യാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെത്തി.
7: നമുക്ക്, അവിടുത്തെ വാസസ്ഥലത്തേക്കു പോകാം; അവിടുത്തെ പാദപീഠത്തിങ്കല്‍ ആരാധിക്കാം.
8: കര്‍ത്താവേ, എഴുന്നേറ്റ്, അവിടുത്തെ ശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരണമേ!
9: അങ്ങയുടെ പുരോഹിതന്മാര്‍ നീതിധരിക്കുകയും അങ്ങയുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കുകയുംചെയ്യട്ടെ!
10: അങ്ങയുടെ ദാസനായ ദാവീദിനെപ്രതി അങ്ങയുടെ അഭിഷിക്തനെ തിരസ്‌കരിക്കരുതേ!
11: ദാവീദിനോടു കര്‍ത്താവൊരു ശപഥംചെയ്തു, അവിടുന്നു പിന്മാറുകയില്ല; നിന്റെ മക്കളിലൊരുവനെ നിന്റെ സിംഹാസനത്തില്‍ ഞാനുപവിഷ്ടനാക്കും.
12: എന്റെ ഉടമ്പടിയും ഞാന്‍ നല്കുന്ന കല്പനകളും നിന്റെ മക്കളനുസരിച്ചാല്‍, അവരുടെ മക്കള്‍ എന്നേയ്ക്കും നിന്റെ സിംഹാസനത്തില്‍ വാഴും;
13: എന്തെന്നാല്‍, കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്നാഗ്രഹിച്ചു:
14: ഇതാണ്, എന്നേയ്ക്കുമെന്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാനതാഗ്രഹിച്ചു.
15: അവള്‍ക്കുവേണ്ടതെല്ലാം ഞാന്‍ സമൃദ്ധമായി നല്‍കും; ഞാനവളുടെ ദരിദ്രരെ ആഹാരംനല്കി സംതൃപ്തരാക്കും.
16: അവളുടെ പുരോഹിതന്മാരെ ഞാന്‍ രക്ഷയണിയിക്കും; അവളുടെ വിശുദ്ധര്‍ ആനന്ദിച്ചാര്‍പ്പുവിളിക്കും.
17: അവിടെ ഞാന്‍ ദാവീദിനായി ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തനുവേണ്ടി ഞാനൊരു ദീപമൊരുക്കിയിട്ടുണ്ട്.
18: അവന്റെ ശത്രുക്കളെ ഞാന്‍ ലജ്ജയുടുപ്പിക്കും; എന്നാല്‍, അവന്റെ കിരീടം, അവന്റെമേല്‍ ദീപ്തിചൊരിയും.
അദ്ധ്യായം 133
സഹോദരരുടെ ഐക്യം
ആരോഹണഗീതം
1: സഹോദരര്‍ ഏകമനസ്സായി ഒരുമിച്ചുവസിക്കുന്നത് എത്രവിശിഷ്ടവും സന്തോഷപ്രദവുമാണ്!
2: അഹറോന്റെ തലയില്‍നിന്നു താടിയിലേക്കിറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെയൊഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണത്.
3: സീയോന്‍പര്‍വ്വതങ്ങളില്‍ പൊഴിയുന്ന ഹെര്മോന്തുഷാരംപോലെയാണത്; അവിടെയാണു കര്‍ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനംചെയ്യുന്നത്.
അദ്ധ്യായം 134
നിശാഗീതം
ആരോഹണഗീതം
1: കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍; രാത്രിയില്‍, കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍.
2: ശ്രീകോവിലിലേക്കു കൈകള്‍നീട്ടി, കര്‍ത്താവിനെ വാഴ്ത്തുവിന്‍.
3: ആകാശവും ഭൂമിയുംസൃഷ്ടിച്ച കര്‍ത്താവു സീയോനില്‍നിന്നും നിന്നെയനുഗ്രഹിക്കട്ടെ.
അദ്ധ്യായം 135
കര്‍ത്താവിനെ സ്തുതിക്കുവിന്‍
1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍.
2: കര്‍ത്താവിന്റെയാലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്റെ ഭവനാങ്കണത്തില്‍ നില്ക്കുന്നവരേ, അവിടുത്തെ സ്തുതിക്കുവിന്‍,
3: കര്‍ത്താവിനെ സ്തുതിക്കുവിന്‍, അവിടുന്നു നല്ലവനാണ്; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്.
4: കര്‍ത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്റെ അവകാശമായി, തിരഞ്ഞെടുത്തു.
5: കര്‍ത്താവു വലിയവനാണെന്നും സകലദേവന്മാരെയുംകാള്‍ ഉന്നതനാണെന്നും ഞാനറിയുന്നു.
6: ആകാശത്തിലും ഭൂമിയിലും ആഴിയിലുമഗാധങ്ങളിലും കര്‍ത്താവു തനിക്കിഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു.
7: ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു മേഘങ്ങളെ ഉയര്‍ത്തുന്നത് അവിടുന്നാണ്; മഴയ്ക്കായി ഇടിമിന്നലുകളെ അയയ്ക്കുന്നതും കലവറതുറന്നു കാറ്റിനെ പുറത്തുവിടുന്നതും അവിടുന്നാണ്.
8: അവിടുന്നാണ് ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിച്ചത്.
9: അവിടുന്ന് ഈജിപ്തിന്റെ മദ്ധ്യത്തില്‍, ഫറവോയ്ക്കും അവന്റെ ഭൃത്യര്‍ക്കുമെതിരായി അടയാളങ്ങളും അദ്ഭുതങ്ങളുമയച്ചു.
10: അവിടുന്ന് അനേകം ജനതകളെ തകര്‍ക്കുകയും ശക്തരായ രാജാക്കന്മാരെ വധിക്കുകയുംചെയ്തു.
11: അമോര്യരാജാവായ സീഹോനെയും ബാഷാന്‍രാജാവായ ഓഗിനെയും കാനാനിലെ സകലരാജ്യങ്ങളെയും സംഹരിച്ചു.
12: അവരുടെ ദേശങ്ങള്‍ തന്റെ ഇസ്രായേല്‍ജനത്തിന് അവകാശമായി അവിടുന്നു നല്കി.
13: കര്‍ത്താവേ, അങ്ങയുടെ നാമം ശാശ്വതമാണ്; കര്‍ത്താവേ, അങ്ങയുടെ കീര്‍ത്തി, തലമുറകളോളം നിലനില്ക്കുന്നു.
14: കര്‍ത്താവു തന്റെ ജനത്തിനു നീതിനടത്തിക്കൊടുക്കും; തന്റെ ദാസരോടു കാരുണ്യംകാണിക്കും.
15: ജനതകളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം.
16: അവയ്ക്കു വായുണ്ട്; എന്നാല്‍ സംസാരിക്കുന്നില്ല. അവയ്ക്കു കണ്ണുണ്ട്; എന്നാല്‍, കാണുന്നില്ല.
17: അവയ്ക്കു കാതുണ്ട്; എന്നാല്‍, കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസമില്ല.
18: അവയെ നിര്‍മ്മിക്കുന്നവര്‍ അവയെപ്പോലെയാകട്ടെ! അവയെ ആശ്രയിക്കുന്നവരും അതുപോലെതന്നെ.
19: ഇസ്രായേല്‍ഭവനമേ, കര്‍ത്താവിനെ വാഴ്ത്തുക; അഹറോന്റെ ഭവനമേ, കര്‍ത്താവിനെ വാഴ്ത്തുക.
20: ലേവിയുടെ ഭവനമേ, കര്‍ത്താവിനെ വാഴ്ത്തുക; കര്‍ത്താവിന്റെ ഭക്തരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍.
21: ജറുസലെമില്‍വസിക്കുന്ന കര്‍ത്താവു സീയോനില്‍ വാഴ്ത്തപ്പെടട്ടെ!
അദ്ധ്യായം 136
കര്‍ത്താവിന്റെ കാരുണ്യമനന്തമാണ്
1: കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യമനന്തമാണ്.
2: ദേവന്മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യമനന്തമാണ്.
3: നാഥന്മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യമനന്തമാണ്.
4: അവിടുന്നുമാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ കാരുണ്യമനന്തമാണ്.
5: ജ്ഞാനംകൊണ്ട്, അവിടുന്നാകാശത്തെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
6: അവിടുന്നു സമുദ്രത്തിനുമേല്‍ ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
7: അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
8: പകലിനെ ഭരിക്കാന്‍ അവിടുന്നു സൂര്യനെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
9: രാത്രിയെ ഭരിക്കാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
10: ഈജിപ്തിലെ ആദ്യജാതരെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
11: അവിടുന്ന് അവരുടെയിടയില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
12: കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്നവരെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
13: അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
14: അതിന്റെ നടുവിലൂടെ അവിടുന്നിസ്രായേലിനെ നടത്തി; അവിടുത്തെ കാരുണ്യമനന്തമാണ്.
15: ഫറവോയെയും അവന്റെ സൈന്യത്തെയും അവിടുന്നു ചെങ്കടലിലാഴ്ത്തി; അവിടുത്തെ കാരുണ്യമനന്തമാണ്.
16: തന്റെ ജനത്തെ അവിടുന്നു മരുഭൂമിയിലൂടെ നയിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
17: മഹാരാജാക്കന്മാരെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
18: കീര്‍ത്തിയുറ്റ രാജാക്കന്മാരെ അവിടുന്നു നിഗ്രഹിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
19: അമോര്യരാജാവായ സീഹോനെ അവിടുന്നു വധിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
20: ബാഷാന്‍രാജാവായ ഓഗിനെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
21: അവിടുന്ന്, അവരുടെ നാട് അവകാശമായി നല്കി; അവിടുത്തെ കാരുണ്യമനന്തമാണ്.
22: അവിടുന്നു തന്റെ ദാസനായ ഇസ്രായേലിന്, അതവകാശമായി നല്കി; അവിടുത്തെ കാരുണ്യമനന്തമാണ്.
23: നമ്മുടെ ദുഃസ്ഥിതിയില്‍ അവിടുന്നു നമ്മെയോര്‍ത്തു; അവിടുത്തെ കാരുണ്യമനന്തമാണ്.
24: അവിടുന്നു നമ്മെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു; അവിടുത്തെ കാരുണ്യമനന്തമാണ്.
25: അവിടുന്ന് എല്ലാ ജീവികള്ക്കുമാഹാരംകൊടുക്കുന്നു; അവിടുത്തെ കാരുണ്യമനന്തമാണ്.
26: സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യമനന്തമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ