അദ്ധ്യായം 10
സാവൂളിൻ്റെ മരണം
1: ഫിലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധംചെയ്തു. പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ ഗില്‍ബോവാ മലയില്‍വച്ചു വധിക്കപ്പെട്ടു.
2: ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്മാരെയും പിന്തുടര്ന്നു ജോനാഥാന്, അബിനാദാബ്, മെല്ക്കിഷുവാ എന്നിവരെ വധിച്ചു.
3: സാവൂളിനുചുറ്റും യുദ്ധം രൂക്ഷമായി. വില്ലാളികള്‍ അവനെ അമ്പെയ്തു മുറിപ്പെടുത്തി.
4: സാവൂള്‍, തൻ്റെ ആയുധവാഹകനോട്, ഈ അപരിച്ഛേദിതര്‍ എന്നെ അപമാനിക്കാതിരിക്കാന്‍ വാളൂരി എന്നെക്കൊല്ലുക എന്നു പറഞ്ഞു. ചകിതനായ ആയുധവാഹകന്‍ അതു ചെയ്തില്ല. സാവൂള്‍ തൻ്റെ വാളെടുത്ത് അതിന്മേല് വീണു.
5: സാവൂള്‍ മരിച്ചെന്നുകണ്ട്, ആയുധവാഹകനും വാളിന്മേല്വീണു മരിച്ചു.
6: അങ്ങനെ സാവൂളും മൂന്നു മക്കളും കുടുംബംമുഴുവനും ഒരുമിച്ചു മരിച്ചു.
7: സൈന്യം പലായനംചെയ്തെന്നും സാവൂളും പുത്രന്മാരും മരിച്ചെന്നുംകേട്ടപ്പോള്‍, താഴ്വരയില് വസിച്ചിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ നഗരങ്ങളുപേക്ഷിച്ച്, ഓടിപ്പോയി; ഫിലിസ്ത്യര്‍ അവിടെ വാസമുറപ്പിച്ചു.
8: അടുത്തദിവസം കൊല്ലപ്പെട്ടവരെക്കൊള്ളയടിക്കാന് ഫിലിസ്ത്യര്വന്നപ്പോള് സാവൂളും പുത്രന്മാരും ഗില്‍ബോവാ മലയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.
9: അവര്‍, അവൻ്റെ വസ്ത്രമുരിഞ്ഞു, തലവെട്ടിയെടുത്തു; ആയുധങ്ങളും കരസ്ഥമാക്കി. തങ്ങളുടെ വിഗ്രഹങ്ങളെയും ജനത്തെയും ഈ സദ്വാര്ത്ത അറിയിക്കാന്‍ ദൂതന്മാരെയയച്ചു.
10: അവൻ്റെ ആയുധങ്ങള്‍ അവര്‍ തങ്ങളുടെ ദേവൻ്റെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു; ശിരസ്സ്, ദാഗോൻ്റെ ക്ഷേത്രത്തില്‍ തൂക്കിയിട്ടു.
11: ഫിലിസ്ത്യര്‍ സാവൂളിനോടു പ്രവര്‍ത്തിച്ചത് യാബെഷ്ഗിലയാദിലുണ്ടായിരുന്നവര് കേട്ടു.
12: അവരില്‍ ധീരന്മാരായവര്ചെന്നു സാവൂളിൻ്റെയും മക്കളുടെയും മൃതദേഹങ്ങള്‍ യാബെഷിലേക്കു കൊണ്ടുവന്നു. അസ്ഥികള്‍ യാബെഷിലെ ഓക്കുമരത്തിൻ്റെ ചുവട്ടില്‍ സംസ്കരിച്ചു. അവര്‍ ഏഴുദിവസം ഉപവസിച്ചു.
13: അവിശ്വസ്തതയാണ് സാവൂളിൻ്റെ മരണത്തിനു കാരണം. അവന് കര്‍ത്താവിൻ്റെ കല്പന ലംഘിക്കുകയും ആഭിചാരകന്മാരുടെ ഉപദേശംതേടുകയുംചെയ്തു.
14: സാവൂള്‍ കര്‍ത്താവിൻ്റെ ഹിതമന്വേഷിച്ചില്ല. അവിടുന്ന്, അവനെ വധിച്ചു; രാജ്യം ജസ്സെയുടെ മകന് ദാവീദിനെയേല്പിച്ചു.
അദ്ധ്യായം 11
ദാവീദ് ഇസ്രായേല്‍രാജാവ്
1: ഇസ്രായേല്യര്‍ ഹെബ്രോണില്‍ ദാവീദിൻ്റെയടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞു: ഞങ്ങള്‍ നിൻ്റെ അസ്ഥിയും മാംസവുമാണ്..
2: മുമ്പു സാവൂള്‍ രാജാവായിരുന്നകാലത്തും നീയാണ് ഇസ്രായേലിനെ നയിച്ചത്. നീ എൻ്റെ ജനമായ ഇസ്രായേലിന് ഇടയനും രാജാവുമായിരിക്കുമെന്നു കര്‍ത്താവു നിന്നോടരുളിച്ചെയ്തിട്ടുണ്ട്.
3: ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ ഹെബ്രോണില്‍ രാജാവിൻ്റെയടുക്കല്വന്നു. കര്‍ത്തൃസന്നിധിയില്‍ ദാവീദ് അവരോട് ഉടമ്പടിചെയ്തു. സാമുവലിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച് അവന് ദാവീദിനെ ഇസ്രായേല്‍രാജാവായി അഭിഷേകംചെയ്തു.
4: അനന്തരം, ദാവീദും ഇസ്രായേല്യരും ജറുസലെമിലേക്കുപോയി. ജബൂസ് എന്നാണ് ജറുസലെം അറിയപ്പെട്ടിരുന്നത്; അവിടത്തെ നിവാസികള്‍ ജബൂസ്യരെന്നും.
5: നീ ഇവിടെ കടക്കുകയില്ലെന്നു ജബൂസ്യര്‍ ദാവീദിനോടു പറഞ്ഞെങ്കിലും ദാവീദ് സീയോന്‍കോട്ട പിടിച്ചെടുത്തു. അതാണു ദാവീദിൻ്റെ നഗരം.
6: ദാവീദു പറഞ്ഞു: ജബൂസ്യരെ ആദ്യം നിഹനിക്കുന്നവന്‍ മുഖ്യസേനാനായകനായിരിക്കും. സെരൂയായുടെ മകന് യോവാബ് ആദ്യം കയറിച്ചെന്നു. അവനെ സേനാനായകനാക്കുകയുംചെയ്തു.
7: സീയോന്കോട്ടയില് ദാവീദു താമസിച്ചതിനാല്‍ അതിനു ദാവീദിൻ്റെ നഗരമെന്നു പേരുവന്നു.
8: പിന്നെ അവന് നഗരത്തെ മില്ലോമുതല്‍ ചുറ്റും പണിതുറപ്പിച്ചു. നഗരത്തിൻ്റെ ബാക്കിഭാഗങ്ങള്‍ യോവാബ് പുനരുദ്ധരിച്ചു.
9: സൈന്യങ്ങളുടെ കര്‍ത്താവു കൂടെയുണ്ടായിരുന്നതിനാല്‍ ദാവീദ് മേല്ക്കുമേല് പ്രാബല്യംനേടി.
ദാവീദിൻ്റെ പ്രസിദ്ധയോദ്ധാക്കള്
10: കര്ത്താവരുളിച്ചെയ്തതനുസരിച്ചു ദാവീദിനെ ഇസ്രായേലില്‍ രാജാവാകാന്‍ ജനത്തോടൊപ്പം സഹായിച്ച യോദ്ധാക്കളില്‍ പ്രമുഖര്‍:
11: മൂവരില്‍ പ്രമുഖനും ഹക്മോന്യനുമായ യഷോബയാം. അവന് മുന്നൂറുപേരെ ഒന്നിച്ചു കുന്തംകൊണ്ടു കൊന്നു.
12: മൂവരില്‍ രണ്ടാമന് അഹോഹ്യനായ ദോദോയുടെ പുത്രന് എലെയാസര്‍.
13: ഫിലിസ്ത്യര്‍ പസ്ദമ്മീമില്‍ അണിനിരന്നപ്പോള്‍ അവന് ദാവീദിനോടുകൂടെ ഒരു ബാര്ലിവയലിലായിരുന്നു. ജനം ഫിലിസ്ത്യരുടെ മുമ്പില്‍നിന്ന് ഓടിക്കളഞ്ഞു.
14: എന്നാല്‍ അവന് വയലിൻ്റെ മദ്ധ്യത്തില്‍നിന്ന്, അതു കാക്കുകയും ഫിലിസ്ത്യരെ വെട്ടിവീഴ്ത്തുകയുംചെയ്തു. കര്‍ത്താവ് ഒരു വന്വിജയംനല്കി അവരെ രക്ഷിച്ചു.
15: ഫിലിസ്ത്യര്‍ റഫായിം താഴ്വരയില് കൂടാരമടിച്ചപ്പോള്‍, മുപ്പതു തലവന്മാരില് മൂന്നുപേര്‍ അദുല്ലാം ശിലാഗുഹയില്‍ ദാവീദിൻ്റെയടുത്തേക്കു ചെന്നു.
16: ദാവീദു സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫിലിസ്ത്യരുടെ പട്ടാളം ബേത്ലെഹെമില്‍ പാളയമടിച്ചിരുന്നു.
17: ദാവീദ് ആര്‍ത്തിയോടെ ചോദിച്ചു: ബേത്ലെഹെം പട്ടണവാതില്ക്കലെ കിണറ്റില്‍നിന്ന് ആരെനിക്കു വെള്ളം കുടിക്കാന്‍ കൊണ്ടുവരും?
18: ആ മൂന്നുപേര്‍ ഉടനെ ഫിലിസ്ത്യരുടെ പാളയത്തിലൂടെ കടന്ന്, ബേത്ലെഹെം പട്ടണവാതില്ക്കലെ കിണറ്റില്‍നിന്നു വെള്ളംകോരി, ദാവീദിനു കുടിക്കാന്‍ കൊണ്ടുവന്നു. ദാവീദ് അതുകുടിക്കാതെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടു പറഞ്ഞു:
19: എൻ്റെ ദൈവത്തിൻ്റെ സന്നിധിയില്‍ ഞാന്‍ ഇതു ചെയ്യാനിടയാകാതിരിക്കട്ടെ! ഞാന്‍ ഇവരുടെ ജീവരക്തം കുടിക്കുകയോ? പ്രാണന് പണയംവച്ചാണല്ലോ അവര്‍ ഇതു കൊണ്ടുവന്നത്. അതു കുടിക്കാന്‍ അവനു മനസ്സുവന്നില്ല. മൂന്നു യോദ്ധാക്കള്ചെയ്ത കാര്യമാണിത്.
20: യോവാബിൻ്റെ സഹോദരന് അബിഷായി ആയിരുന്നു മുപ്പതുപേരില്‍ പ്രമുഖന്. അവന് മുന്നൂറുപേരെ ഒന്നിച്ചു കുന്തംകൊണ്ടു വധിച്ചു. ഇവനും മൂവര്‍ക്കുംപുറമേ കീര്‍ത്തിമാനായി.
21: അവന് മുപ്പതുപേരില്‍ ഏറ്റവും പ്രശസ്തനും അവരുടെ അധിപനുമായിരുന്നു. എന്നാല്‍, അവന് മൂവരോടൊപ്പം എത്തിയില്ല.
22: കബ്സേല്‍ക്കാരനും പരാക്രമശാലിയും യഹോയാദായുടെ പുത്രനുമായ ബനായാ വീരകൃത്യങ്ങള്ചെയ്തവനാണ്. ഇവന് മൊവാബിലെ രണ്ടു ധീരന്മാരെ വധിച്ചതിനുപുറമേ മഞ്ഞുകാലത്ത്, ഒരു ഗുഹയില്‍ക്കടന്ന് ഒരു സിംഹത്തെയും കൊന്നു.
23: അഞ്ചുമുഴം ഉയരമുള്ള ദീര്‍ഘകായനായ ഒരു ഈജിപ്തുകാരനെയും അവന് സംഹരിച്ചു. ഈജിപ്തുകാരൻ്റെ കൈയില്‍ നെയ്ത്തുകാരൻ്റെ ഓടംപോലുള്ള ഒരു കുന്തമുണ്ടായിരുന്നു. ബനായാ ഒരു വടിയുമായി അവനെ സമീപിച്ച്, കുന്തം പിടിച്ചുപറിച്ച്, അതുകൊണ്ടുതന്നെ അവനെ സംഹരിച്ചു.
24: ഇവയെല്ലാം യഹോയാദായുടെ മകന് ബനായാ ചെയ്തതാണ്. അങ്ങനെ, പരാക്രമശാലികളായ മൂവര്ക്കുപുറമേ അവനും പ്രശസ്തനായി.
25: അവന് മുപ്പതുപേര്‍ക്കിടയില്‍ കീര്ത്തിമാനായിരുന്നെങ്കിലും മൂവരോടൊപ്പം എത്തിയില്ല. ദാവീദ് അവനെ അംഗരക്ഷകരില്‍ ഒരാളായി നിയമിച്ചു.
26: സൈന്യത്തിലെ രണശൂരന്മാര്: യോവാബിൻ്റെ സഹോദരന് അസഹേല്‍, ബേത്ലെഹെംകാരന്‍ ദോദോയുടെ പുത്രന് എല്‍ഹനാന്‍,
27 - 30: ഹരോദിലെ ഷമ്മോത്ത്, പെലോന്യനായ ഹേലെസ്, തെക്കോവായിലെ ഇക്കെഷിന്റെ മകന് ഈരാ, അനാത്തോത്തിലെ അബിയേസര്‍, ഹുഷാത്യന്‍ സിബെക്കായി, അഹോഹ്യന്‍ ഈലായി, നെത്തോഫായിലെ മഹറായി, നെത്തോഫായിലെ ബാനായുടെ മകന് ഹെലെദ്,
31 - 34: ബഞ്ചമിൻ്റെ ഗിബയായിലെ റിബായിയുടെ മകന് ഇത്തായി, പിറാത്തോനിലെ ബനായാ, ഗാഷ് അരുവിക്കരയിലെ ഹുറായി, അര്‍ബാത്യനായ അബിയേല്‍, ബഹറൂമിലെ അസ്മാവെത്, ഷാല്‍ബോനിലെ എലിയാബാ, ഗിസോന്യനായ ഹാഷെം, ഹരാറിലെ ഷാഗിയുടെ മകന് ജോനാഥാന്,
35 - 39: ഹരാറിലെ സഖാറിൻ്റെ മകന് അഹിയാം, ഊറിന്റെ മകന് എലിഫാല്‍, മെക്കെറാത്യനായ ഫേഫെര്‍, പെലോന്യനായ അഹിയാ, കാര്‍മ്മലിലെ ഹെസ്റോ, എസ്ബായിയുടെ മകന് നാരായ്, നാഥാൻ്റെ സഹോദരന് ജോയേല്‍, ഹഗ്റിയുടെ മകന് മിബ്ഹാര്‍, അമ്മോന്യനായ സേലക്, സെരൂയായുടെ മകനായ യോവാബിൻ്റെ ആയുധവാഹകനും ബേറോത്തുകാരനുമായ നഹറായ്,
40 44 : ഇത്ര്യരായ ഈരായും ഗാരെബും, ഹിത്യനായ ഊറിയാ, അഹ്ലായുടെ മകന് സാബാഗ്, റൂബന്‍ഗോത്രജനായ ഷിസയുടെ മകനും റൂബന്‍ഗോത്രത്തിലെ ഒരു നേതാവുമായ അദീനായും കൂടെമുപ്പതുപേരും, മാഖായുടെ പുത്രന് ഹാനാന്, മിത്കാരനായ യോഷാഫാത്, അഷ്തേറാത്തുകാരന്‍ ഉസിയ. അരോവറില്‍നിന്നുള്ള ഹോത്താമിൻ്റെ പുത്രന്മാര്: ഷാമാ, ജയിയേല്‍,
45 - 47: ഷിമ്രിയുടെ മകന് യദിയായേല്‍, അവൻ്റെ സഹോദരന് തിസ്യനായ യോഹാ, മഹാവ്യനായ എലിയേല്‍, എല്നാമിൻ്റെ പുത്രന്മാരായ യറിബായ്, യോഷാവിയാ, മൊവാബ്യനായ ഇത്മാ, എലിയേല്‍, ഓബദ്, മെസോബ്യനായ യസിയേല്‍.
അദ്ധ്യായം 12
1: കിഷിൻ്റെ മകന് സാവൂള്നിമിത്തം സിക്ലാഗില്‍ ഒളിച്ചുപാര്‍ക്കുമ്പോള്‍ ദാവീദിൻ്റെ പക്ഷംചേര്‍ന്ന്, യുദ്ധത്തില്‍ അവനെ സഹായിച്ച യോദ്ധാക്കളാണ് താഴെപ്പറയുന്നവര്‍.
2: ഇരുകൈകൊണ്ടും കല്ലെറിയാനും അമ്പെയ്യാനും സമര്‍ത്ഥരായ ഈ വില്ലാളികള്‍ ബഞ്ചമിന്‍ഗോത്രജരും സാവൂളിൻ്റെ ചാര്‍ച്ചക്കാരുമായിരുന്നു.
3: അഹിയേസര്‍ ആയിരുന്നു നേതാവ്; രണ്ടാമന് യോവാഷ്. ഇവര്‍ ഗിബയക്കാരനായ ഷേമായുടെ പുത്രന്മാരാണ്. അവരുടെകൂടെ അസ്മാവെത്തിൻ്റെ പുത്രന്മാരായ യസിയേലും, പേലെത്തും, ബറാഖ, അനാത്തോത്തിലെ യേഹു.
4 - 7: മുപ്പതുപേരില്‍ ധീരനും അവരുടെ നായകനുമായ ഗിബയോന്‍കാരന്‍ ഇഷ്മായാ, ജറെമിയാ, യഹസിയേല്‍, യോഹനാന്, ഗദറാക്കാരന്‍ യോസാബാദ്, എലുസായി, യറിമോത്, ബയാലിയാ, ഷെമാറിയ, ഹരൂഫ്യനായ ഷെഫാത്തിയ, കൊറാഹ്യരായ യെല്‍ക്കാനാ, ഇഷിയാ, അസരേല്‍, യൊവേസര്‍, യഷോബെയാം, ഗദോറിലെ ജറോഹാമിൻ്റെ പുത്രന്മാരായ യോവേലാ, സെബാദിയാ.
8: ദാവീദ്, മരുഭൂമിയിലെ കോട്ടയില്‍ ഒളിച്ചുതാമസിക്കുമ്പോള്‍ ഗാദ്വംശജരും ശക്തരും പരിചയസമ്പന്നരും പരിചയും കുന്തവുമുപയോഗിച്ചു യുദ്ധംചെയ്യുന്നതില് സമര്‍ത്ഥരുമായ യോദ്ധാക്കള്‍ അവൻ്റെ പക്ഷംചേര്‍ന്നു. സിംഹത്തെപ്പോലെ ഉഗ്രദൃഷ്ടിയുള്ള അവര്‍ മലയിലെ മാൻപേടയെപ്പോലെ വേഗമുള്ളവരായിരുന്നു.
9 - 13: അവര്‍ സ്ഥാനക്രമത്തില്‍: ഏസര്‍, ഒബാദിയാ, എലിയാബ്, മിഷ്മാന, ജറെമിയാ,അത്തായ്, എലിയേല്‍, യോഹനാന്, എല്‍സബാദ്, ജറെമിയാ, മക്ബന്നായ്.
14: ഗാദ്ഗോത്രജരായ ഇവര്‍ സേനാനായകന്മാരായിരുന്നു. ഇവര്‍ സ്ഥാനമനുസരിച്ചു ശതാധിപന്മാരും സഹസ്രാധിപന്മാരുമായിരുന്നു.
15: ജോര്‍ദ്ദാന്‍ നദി കരകവിഞ്ഞൊഴുകുന്ന ആദ്യമാസത്തില്‍ മറുകരെക്കടന്നു താഴ്വരയിലുള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയവര്‍ ഇവരാണ്.
16: ബഞ്ചമിന് - യൂദാ ഗോത്രങ്ങളിലെ ചിലര്‍ ദാവീദു വസിച്ചിരുന്ന ദുര്ഗ്ഗത്തിലേക്കു ചെന്നു.
17: അവന് അവരെ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ എന്നെ സഹായിക്കാന്‍ സ്നേഹപൂര്‍വം വന്നതാണെങ്കില്‍ എൻ്റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും. ഞാന്‍ നിര്ദ്ദോഷനായിരിക്കെ നിങ്ങള്‍ ശത്രുപക്ഷംചേര്‍ന്ന്, എനിക്കു കെണിവച്ചാല്‍ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കും.
18: അപ്പോള്‍ മുപ്പതുപേരുടെ തലവനായ അമസായി ആത്മാവിനാല്‍ പ്രേരിതനായി പറഞ്ഞു: ദാവീദേ, ഞങ്ങള്‍ നിന്റേതാണ്. ജസ്സെയുടെ പുത്രാ, ഞങ്ങള്‍ നിന്നോടുകൂടെയാണ്. സമാധാനം! നിനക്കു സമാധാനം! നിൻ്റെ സഹായകര്‍ക്കും സമാധാനം. നിൻ്റെ ദൈവം നിന്നെ സഹായിക്കുന്നു. ദാവീദ് അവരെ സ്വീകരിച്ച്, സേനാധിപതികളാക്കി.
19: ദാവീദു ഫിലിസ്ത്യരോടുചേര്‍ന്നു സാവൂളിനെതിരേ യുദ്ധത്തിനുപോയപ്പോള്‍, മനാസ്സെ ഗോത്രജരായ ചിലര്‍ ദാവീദിൻ്റെ പക്ഷംചേര്‍ന്നു. എന്നാല്‍ ദാവീദ് ഫിലിസ്ത്യരെ സഹായിച്ചില്ല. കാരണം, ഫിലിസ്ത്യപ്രമാണികള്‍ തമ്മില്‍ ആലോചിച്ചതിനുശേഷം അവന് നമ്മുടെ ജീവന് അപകടത്തിലാക്കിക്കൊണ്ടു തൻ്റെ യജമാനനായ സാവൂളിൻ്റെ പക്ഷംചേര്ന്നേക്കും എന്നുപറഞ്ഞ് അവനെ മടക്കിയയച്ചു.
20: ദാവീദ് സിക്ലാഗിലെത്തിയപ്പോള് മനാസ്സെ ഗോത്രജരായ അദ്നാ, യോസബാദ്, യദിയേല്‍, മിഖായേല്‍, യൊസാബാദ്, എലിഹൂ, സില്ലേഥായ് എന്നീ സഹസ്രാധിപന്മാര് അവനോടുചേര്‍ന്നു.
21: വീരപരാക്രമികളും സേനാനായകന്മാരുമായ അവര്‍ കവര്‍ച്ചക്കാര്‍ക്കെതിരേ ദാവീദിനെ സഹായിച്ചു.
22: ദാവീദിനെ സഹായിക്കാന്‍ ദിനംപ്രതി ആളുകള്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അവൻ്റെ സൈന്യം ദൈവത്തിന്റെ സൈന്യംപോലെ, വലുതായിത്തീര്‍ന്നു.
23: ദാവീദു ഹെബ്രോണിലായിരുന്നപ്പോള്‍ കര്‍ത്താവിൻ്റെ കല്പനപ്രകാരം സാവൂളിൻ്റെ രാജ്യം ദാവീദിനു നല്കാന്വന്ന സേനാവിഭാഗങ്ങളുടെ കണക്ക്:
24 - 27: യൂദാഗോത്രത്തില്‍നിന്നു പരിചയും കുന്തവുംകൊണ്ടു യുദ്ധംചെയ്യാന്‍ കഴിവുള്ളവര്‍ ആറായിരത്തിയെണ്ണൂറ്, ശിമയോന്‍ഗോത്രത്തില്‍നിന്ന് യുദ്ധവീരന്മാര് ഏഴായിരത്തിയൊരുനൂറ്, ലേവ്യരില്‍നിന്നു നാലായിരത്തിയറുനൂറ്, അഹറോൻ്റെ വംശജരില്‍ പ്രമുഖനായ യഹോയാദായുടെകൂടെ മൂവായിരത്തിയെഴുനൂറ്.
28: പരാക്രമശാലിയും യുവാവുമായ സാദോക്കും, അവൻ്റെ കുലത്തില്‍നിന്ന് ഇരുപത്തിരണ്ടു നായകന്മാരും.
29: സാവൂളിൻ്റെ ചാര്‍ച്ചക്കാരും ബഞ്ചമിന്‍ഗോത്രജരുമായി മൂവായിരം. അവരില്‍ ഭൂരിഭാഗവും ഇതുവരെ സാവൂള്‍ കുടുംബത്തോടുകൂടെയായിരുന്നു.
30: എഫ്രായിംഗോത്രജരില്‍നിന്നു പരാക്രമികളും തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രഖ്യാതരുമായ ഇരുപതിനായിരത്തിയെണ്ണൂറ്.
31: മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നു ദാവീദിനെ രാജാവായി വാഴിക്കാന്‍ നിയുക്തരായവര്‍ പതിനെണ്ണായിരം.
32: ഇസാക്കര്‍ഗോത്രത്തില്‍നിന്നു ജ്ഞാനികളും കാലാനുസൃതമായി ഇസ്രായേല്‍ എന്തുചെയ്യണമെന്ന് അറിയുന്നവരുമായ ഇരുനൂറു നായകന്മാരും അവരുടെ കീഴിലുള്ള ചാര്‍ച്ചക്കാരും.
33: സെബുലൂണ്ഗോത്രത്തില്നിന്ന് ആയുധധാരികളും ഏകാഗ്രതയോടെ ദാവീദിനെ സഹായിക്കാന്‍ സന്നദ്ധരും യുദ്ധപരിചയമുള്ളവരുമായി അമ്പതിനായിരം.
34: നഫ്താലിഗോത്രത്തില്‍നിന്ന് ആയിരം നേതാക്കന്മാരും അവരോടുകൂടെ കുന്തവും പരിചയുംധരിച്ച മുപ്പത്തിയേഴായിരംപേരും.
35: ദാന്‍ഗോത്രത്തില്‍നിന്നു യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തിയറുനൂറുപേര്‍.
36: ആഷേര്‍ഗോത്രത്തില്‍നിന്നു പരിചയസമ്പന്നരും യുദ്ധസന്നദ്ധരുമായി നാല്പതിനായിരം.
37: ജോര്‍ദ്ദാൻ്റെ മറുകരെനിന്ന് റൂബന്‍, ഗാദ്ഗോത്രജരും മനാസ്സെയുടെ അര്ദ്ധഗോത്രത്തില്നിന്നുള്ളവരുമായി ആയുധധാരികളായി ഒരു ലക്ഷത്തിയിരുപതിനായിരം.
38: യുദ്ധസന്നദ്ധരായ ഈ യോദ്ധാക്കള്‍ ദാവീദിനെ ഇസ്രായേല്‍മുഴുവന്റെയും രാജാവാക്കണമെന്ന ദൃഢനിശ്ചയത്തോടെ ഹെബ്രോണിലേക്കു വന്നു. ഇസ്രായേലില്‍ അവശേഷിച്ചിരുന്നവരും ദാവീദിനെ രാജാവാക്കുന്നതില്‍ ഏകാഭിപ്രായക്കാരായിരുന്നു.
39: തങ്ങളുടെ സഹോദരന്മാര് ഒരുക്കിയ വിഭവങ്ങള്‍ ഭക്ഷിച്ചും പാനംചെയ്തും അവര്‍ മൂന്നുദിവസം ദാവീദിനോടുകൂടെ താമസിച്ചു.
40: സമീപസ്ഥരും ഇസാക്കര്‍, സെബുലൂണ്‍, നഫ്ത്താലി എന്നീ ദൂരദേശത്തു വസിക്കുന്നവരും കഴുത, ഒട്ടകം, കോവര്‍കഴുത, കാള ഇവയുടെപുറത്തു ധാരാളം ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്നു. അവര്‍ അത്തിപ്പഴം, ഉണക്കമുന്തിരി, വീഞ്ഞ്, എണ്ണ, കാള, ആട് എന്നിവ കൊണ്ടുവന്നു. ഇസ്രായേലിലെങ്ങും ആഹ്ലാദമലതല്ലി.
അദ്ധ്യായം 13
1: ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചനനടത്തി.
2: അതിനുശേഷം അവന് ഇസ്രായേല്‍സമൂഹത്തോടു പറഞ്ഞു: നിങ്ങള്‍ക്കു സമ്മതമെങ്കില്‍, ഞാന്‍ പറയുന്നതു നമ്മുടെ ദൈവമായ കര്‍ത്താവിനു ഹിതകരമെങ്കില്‍, ഇസ്രായേല്‍ വംശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്മാരെയും, മേച്ചില്പ്പുറങ്ങളോടുകൂടിയ നഗരങ്ങളില്പാര്ക്കുന്ന പുരോഹിതന്മാരേയും ആളയച്ചു വരുത്താം.
3: നമ്മുടെ ദൈവത്തിൻ്റെ പേടകം, വീണ്ടും നമുക്കു നമ്മുടെയടുക്കല്‍ കൊണ്ടുവരാം. സാവൂളിൻ്റെകാലത്തു നാം അതിനെ അവഗണിച്ചുകളഞ്ഞു.
4: ഇത് എല്ലാവര്‍ക്കുമിഷ്ടപ്പെടുകയും അങ്ങനെ ചെയ്യാമെന്ന് അവര്‍ സമ്മതിക്കുകയുംചെയ്തു.
5: ദൈവത്തിൻ്റെ പേടകം കിരിയാത്ത്യെയാറിമില്‍നിന്നു കൊണ്ടുവരുന്നതിന്, ഈജിപ്തിലെ ഷീഹോര്മുതല് ഹമാത്തിലേക്കുള്ള വഴിവരെയുള്ള ഇസ്രായേല്യരെ ദാവീദു വിളിച്ചുകൂട്ടി.
6: കെരൂബുകളുടെ മദ്ധ്യേവസിക്കുന്ന കര്‍ത്താവിൻ്റെ നാമംധരിക്കുന്ന പേടകം കൊണ്ടുവരുന്നതിനു ദാവീദും ഇസ്രായേല്യരും യൂദായിലെ കിരിയാത്ത്യയാറിമില്‍ - ബാലായില്‍ - ചെന്നു.
7: അവര്‍ ദൈവത്തിൻ്റെ പേടകം അബിനാദാബിൻ്റെ വീട്ടില്‍നിന്നെടുത്ത്, ഒരു പുതിയ വണ്ടിയില്‍ക്കയറ്റി; ഉസായും അഹിയോവും വണ്ടിതെളിച്ചു.
8: ദാവീദും എല്ലാ ഇസ്രായേല്യരും, കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നിവയുപയോഗിച്ചു സര്‍വ്വശക്തിയോടുംകൂടെ ദൈവസന്നിധിയില്‍ ആര്‍ത്തുപാടി.
9: അവര്‍ കീദോണ്‍ കളത്തിലെത്തിയപ്പോള്‍ കാളയുടെ കാലിടറി. പേടകം താങ്ങാന്‍ ഉസാ കൈനീട്ടി.
10: കര്‍ത്താവിൻ്റെ കോപം അവനെതിരേ ജ്വലിച്ചു. പേടകത്തെ സ്പര്‍ശിച്ചതിനാല്‍ അവിടുന്നവനെ വധിച്ചു.
11: അവിടെ, ദൈവത്തിൻ്റെ മുമ്പില്‍ അവന് മരിച്ചുവീണു. ഉസായെ കര്‍ത്താവു ശിക്ഷിച്ചതിനാല്‍ ദാവീദ് കുപിതനായി. ആ സ്ഥലം പേരെസ് ഉസാ എന്നറിയപ്പെടുന്നു.
12: അന്നു ദാവീദിനു ദൈവത്തോടു ഭയംതോന്നി. അവന് പറഞ്ഞു: ദൈവത്തിൻ്റെ പേടകം എൻ്റെയടുക്കല്ക്കൊണ്ടുവരാന് എനിക്കെങ്ങനെ കഴിയും?
13: അതുകൊണ്ട്, പേടകം ദാവീദിൻ്റെ നഗരത്തിലേക്കു കൊണ്ടുവന്നില്ല. അതു ഹിത്യനായ ഓബദ്ഏദോമിൻ്റെ ഭവനത്തിലേക്കു കൊണ്ടുപോയി.
14: ദൈവത്തിൻ്റെ പേടകം മൂന്നുമാസം അവിടെയായിരുന്നു. കര്‍ത്താവ് ഓബദ് ഏദോമിൻ്റെ കുടുംബത്തെയും അവനുണ്ടായിരുന്ന സകലതിനെയും അനുഗ്രഹിച്ചു.
അദ്ധ്യായം 14
1: ടയിറിലെ രാജാവായ ഹീരാം ദാവീദിൻ്റെയടുത്തേക്കു ദൂതന്മാരെയയച്ചു. കൊട്ടാരം പണിയാന്‍വേണ്ട ദേവദാരുവും അവന് കൊടുത്തു; കൂടെ കല്പണിക്കാരെയും മരപ്പണിക്കാരെയുമയച്ചു.
2: കര്‍ത്താവ് ഇസ്രായേലിൻ്റെ രാജത്വം സുസ്ഥിരമായി തനിക്കുനല്കിയെന്നും ഇസ്രായേലിനുവേണ്ടി രാജ്യം ഐശ്വര്യപൂര്ണ്ണമാക്കിയെന്നും ദാവീദു മനസ്സിലാക്കി.
3 - 7: ജറുസലെമില്‍വച്ചു ദാവീദ് വീണ്ടും ഭാര്യമാരെ സ്വീകരിച്ചു. അവനു പിന്നെയും പുത്രീപുത്രന്മാരുണ്ടായി. ജറുസലെമില്‍വച്ചു ദാവീദിനു ജനിച്ചവര്‍: ഷമ്മുവാ, ഷോബാബ്, നാഥാന്, സോളമന്, ഇബ്ഹാര്‍, എലിഷുവാ, എല്‍പെലെത്, നോഗാ, നേഫെഗ്, യാഹിയാ, ഏലീഷാമ, ബേലിയാദാ, എലിഫെലത്.
8: ദാവീദിനെ ഇസ്രായേലില്‍ രാജാവായി അഭിഷേകംചെയ്തതറിഞ്ഞു ഫിലിസ്ത്യര്‍ അവനെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഇതുകേട്ടു ദാവീദും യുദ്ധത്തിനിറങ്ങി.
9: ഫിലിസ്ത്യര്‍ റഫായിം താഴ്വരയാക്രമിച്ചു.
10: ദാവീദ് ദൈവത്തോടാരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പോകണമോ? അവരെ എൻ്റെ കൈയിലേല്പിച്ചുതരുമോ? കര്‍ത്താവരുളിച്ചെയ്തു: പോവുക, ഞാന്‍ അവരെ നിൻ്റെ കൈയിലേല്പിക്കും.
11: ബാക്പെരാസിമില്‍വച്ചു ദാവീദ് അവരെ തോല്പിച്ചു. അവന് പറഞ്ഞു: വെള്ളപ്പാച്ചിലില്‍ ചിറയെന്നപോലെ ശത്രുനിരയെ ഭേദിക്കാന്‍ ദൈവം എനിക്കിടയാക്കി. അതിനാല്‍, ആ സ്ഥലത്തിനു ബാല്‍പെരാസിം എന്നു പേരുണ്ടായി.
12: അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെയുപേക്ഷിച്ചുപോയി. ദാവീദിൻ്റെ കല്പനയനുസരിച്ച് അവയെ ചുട്ടുകളഞ്ഞു.
13: ഫിലിസ്ത്യര്‍ വീണ്ടും താഴ്വരയാക്രമിച്ചു.
14: ദാവീദു വീണ്ടും ദൈവത്തോടാരാഞ്ഞു. ദൈവം അരുളിച്ചെയ്തു: പിന്തുടരാതെ അവരെ വളഞ്ഞു ബാള്‍സാമരങ്ങളുടെ സമീപത്തുവച്ച് ആക്രമിക്കുക.
15: ബാള്‍സാ മരങ്ങളുടെ മുകളിലൂടെ പടനീക്കത്തിൻ്റെ ശബ്ദംകേള്‍ക്കുമ്പോള്‍ യുദ്ധമാരംഭിക്കുക. ഫിലിസ്ത്യസൈന്യത്തെ നശിപ്പിക്കാന്‍ ദൈവം നിനക്കുമുമ്പേ പോയിരിക്കുന്നു.
16: ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു. ഗിബയോന്മുതല് ഗേസര്‍വരെ ഫിലിസ്ത്യരെ അവന് വധിച്ചു.
17: ദാവീദിൻ്റെ കീര്‍ത്തി എല്ലാ ദേശങ്ങളിലും പരന്നു; എല്ലാ ജനതകളും അവനെ ഭയപ്പെടുന്നതിനു കര്‍ത്താവിടയാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ