ഇരുന്നൂറ്റിയെൺപത്തൊമ്പതാം ദിവസം: മര്‍ക്കോസ് 13 - 14


അദ്ധ്യായം 13

ദേവാലയത്തിന്റെ നാശത്തെക്കുറിച്ച് 
1: യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്രവലിയ കല്ലുകള്‍! എത്രവലിയ സൗധങ്ങള്‍!
2: 
യേശു അവനോടു പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നീ കാണുന്നില്ലേ? എന്നാല്‍ ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.

വേദനകളുടെ ആരംഭം
3: അനന്തരം, അവന്‍ ഒലിവുമലയില്‍, ദേവാലയത്തിനഭിമുഖമായിരിക്കുമ്പോള്‍, പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും അവനോടു സ്വകാര്യമായി ചോദിച്ചു:
4: ഇതെന്നു സംഭവിക്കുമെന്നും ഇവയെല്ലാം പൂര്‍ത്തിയാകാന്‍തുടങ്ങുമ്പോള്‍ അടയാളമെന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക.
5: യേശു അവരോടു പറയാൻതുടങ്ങി: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
6: ഞാനാണെന്നു പറഞ്ഞു പലരും എന്റെ നാമത്തില്‍വരും. അവരനേകരെ വഴിതെറ്റിക്കും.
7: നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റിക്കേള്‍ക്കും. 
യുദ്ധവാർത്തകളും. അപ്പോള്‍ നിങ്ങളസ്വസ്ഥരാകരുത്. ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, അതവസാനമല്ല.
8: 
ജനത, ജനതയ്‌ക്കെതിരായും രാജ്യം, രാജ്യത്തിനെതിരായും അണിനിരക്കും. പലസ്ഥലങ്ങളില്‍ ഭൂകമ്പവും ക്ഷാമവുമുണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം.
9: നിങ്ങളാകട്ടെ, ജാഗരൂകരായിരിക്കുവിന്‍.
അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്കേല്പിച്ചുകൊടുക്കും; സിനഗോഗുകളില്‍വച്ചു നിങ്ങൾ പ്രഹരിക്കപ്പെടും. 
ദേശാധിപതികളുടെയും രാജാക്കന്മാരുടെയുംമുമ്പാകെ, എന്നെപ്രതി, അവർക്കു സാക്ഷ്യത്തിനായി, നിങ്ങള്‍ നില്‍ക്കും.
10: എന്നാല്‍, ആദ്യം എല്ലാജനതകളോടും സുവിശേഷംപ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു.
11: അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കാന്‍ കൊണ്ടുപോകുമ്പോള്‍, എന്തുപറയണമെന്നു വിചാരിച്ച്, ഉത്കണ്ഠാകുലരാകേണ്ടാ. ആ സമയത്ത്, നിങ്ങള്‍ക്കു നല്കപ്പെടുന്നതെന്തോ അതു സംസാരിക്കുവിന്‍. കാരണം, നിങ്ങളല്ല 
സംസാരിക്കുന്നത്, പരിശുദ്ധാത്മാവാണ്.
12: സഹോദരന്‍, സഹോദരനെ മരണത്തിനേല്പിച്ചുകൊടുക്കും. പിതാവു പുത്രനെയും. മക്കള്‍ മാതാപിതാക്കന്മാര്‍ക്കെതിരേ തിരിയുകയും അവരെ വധിക്കുകയും ചെയ്യും.
13: എന്റെ നാമത്തെപ്രതി നിങ്ങൾ എല്ലാവരാലും വെറുക്കപ്പെടും. അവസാനംവരെ സഹിച്ചുനില്ക്കുന്നവന്‍ രക്ഷിക്കപ്പെടും.

ഭീകരദുരിതങ്ങളുടെ കാലം

14: വിനാശത്തിന്റെ മ്ലേച്ഛത നില്ക്കരുതാത്തിടത്തു നില്ക്കുന്നതു നിങ്ങള്‍കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളട്ടെ - യൂദയായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനംചെയ്യുക.
15: പുരമുകളിലായിരിക്കുന്നവന്‍ താഴെയിറങ്ങുകയോ വീട്ടില്‍നിന്ന് എന്തെങ്കിലുമെടുക്കാന്‍ അകത്തുപ്രവേശിക്കുകയോ അരുത്.
16: വയലിലായിരിക്കുന്നവന്‍ തന്റെ മേലങ്കിയെടുക്കാന്‍ പിന്തിരിയരുത്.
17: ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം.
18: ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍.
19: ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ ആരംഭംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാനിടയില്ലാത്തതുമായ കഷ്ടതകള്‍ ആ ദിവസങ്ങളിലുണ്ടാകും.
20: കര്‍ത്താവ് ആ ദിവസങ്ങള്‍ ചുരുക്കിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്ഷിക്കപ്പെടുകയില്ലായിരുന്നു. എന്നാല്‍, ദൈവം നിർണ്ണയിച്ച തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അവിടുന്ന്, ആ ദിവസങ്ങള്‍ ചുരുക്കി.
21: ഇതാ, ക്രിസ്തു ഇവിടെ; അതാ, അവിടെയെന്ന് ആരെങ്കിലും അപ്പോൾപ്പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്.
22: കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും ഉയർന്നുവരും. സാദ്ധ്യമെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും.
23: എന്നാൽ, നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.

മനുഷ്യപുത്രന്റെ ആഗമനം
24: 
എന്നാൽ, ആ ക്ലേശങ്ങള്‍ക്കുശേഷമുള്ള ദിവസങ്ങളില്‍ സൂര്യനിരുണ്ടുപോകും. ചന്ദ്രനതിന്റെ പ്രകാശംതരുകയില്ല.
25: നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയുംചെയ്യും.
26: അപ്പോള്‍ മനുഷ്യപുത്രന്‍ വലിയശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍വരുന്നത് അവര്‍ കാണും.
27: അപ്പോള്‍, അവന്‍ ദൂതന്മാരെയയയ്ക്കും. അവ
ന്‍ ഭൂമിയുടെ അതിര്‍ത്തികള്‍മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍വരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
28: അത്തിമരത്തില്‍നിന്ന്, ഒരുപമ പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി, തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം.
29: അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതുകാണുമ്പോള്‍, അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നെന്നു ഗ്രഹിച്ചുകൊള്ളുക.
30: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
31: ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.

സദാ ജാഗരൂകരായിരിക്കുവിന്‍
32: എന്നാല്‍, ആ ദിവസത്തെയോ ആ മണിക്കൂറിനെയോകുറിച്ച്, പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
33: ശ്രദ്ധിക്കുവിൻ, ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ.
34: തന്റെ വീടുവിട്ടു യാത്രപോകുന്ന ഒരുവന്‍, സേവകര്‍ക്ക് അധികാരവും ഓരോ ആൾക്കും അവന്റെ ജോലിയും നല്കുന്നതും വാതിൽകാവല്‍ക്കാരനോട് ഉണര്‍ന്നിരിക്കാൻകല്പിക്കുന്നതുംപോലെയാണിത്. 
35: ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍വരുമെന്ന്, സന്ധ്യയ്ക്കോ, അര്‍ദ്ധരാത്രിക്കോ, കോഴികൂവുമ്പോഴോ, രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.
36: പെട്ടെന്നു കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായി അവൻ കാണാതിരിക്കട്ടെ.
37: ഞാന്‍ നിങ്ങളോടു പറയുന്നത്, എല്ലാവരോടുമായി പറയുന്നു. ജാഗരൂകരായിരിക്കുവിന്‍.

അദ്ധ്യായം 14 

യേശുവിനെ വധിക്കാനാലോചന
1: ര
ണ്ടു ദിവസങ്ങൾക്കുശേഷം, പെസഹായും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളുമായിരുന്നു. യേശുവിനെ ചതിവില്‍പ്പിടികൂടി വധിക്കേണ്ടതെങ്ങനെയെന്ന് പ്രധാനപുരോഹിതന്മാരും നിയമജ്ഞരും അന്വേഷിച്ചുകൊണ്ടിരുന്നു.
2: അവര്‍ പറഞ്ഞു: ജനങ്ങള്‍ ബഹളമുണ്ടാക്കാതിരിക്കാൻ, തിരുനാളില്‍വേണ്ട.

ബഥാനിയായിലെ തൈലാഭിഷേകം
3: അവന്‍ ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കവേ, ഒരു വെണ്‍കല്‍ഭരണിയിൽ, വിലയേറിയ ശുദ്ധനാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ഭരണിതുറന്ന്, അതവന്റെ ശിരസ്സിലൊഴിച്ചു.
4: അവിടെയുണ്ടായിരുന്ന ചിലര്‍, അമര്‍ഷത്തോടെ പരസ്പരം പറഞ്ഞു:
5: ഈ തൈലം പാഴാക്കിക്കളഞ്ഞതെന്തിന്? കാരണം, ഇതു മുന്നൂറിലധികം ദനാറയ്ക്കുവിറ്റു ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ. അവരവളെ കുറ്റപ്പെടുത്തി.
6: യേശു പറഞ്ഞു: ഇവളെ വിട്ടേക്കുക. എന്തിനിവളെ വിഷമിപ്പിക്കുന്നു? ഇവളെനിക്കുവേണ്ടി ഒരു നല്ലപ്രവൃത്തിചെയ്തിരിക്കുന്നു.
7: ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ആഗ്രഹിക്കുമ്പോഴൊക്കെ, അവര്‍ക്കു നന്മചെയ്യാന്‍ നിങ്ങൾക്കു സാധിക്കും. ഞാനാകട്ടെ, എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
8: ഇവള്‍ക്കു സാധിക്കുന്നത് ഇവള്‍ ചെയ്തു. എന്റെ സംസ്കാരത്തിനുവേണ്ടി ഇവള്‍ എന്റെ ശരീരം, മുന്‍കൂട്ടി തൈലംപൂശുകയാണുചെയ്തത്.
9: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്തതും, ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.

യൂദാസിന്റെ വഞ്ചന
10: പന്ത്രണ്ടുപേരിലൊരുവനായ യൂദാസ് സ്ക്കറിയോത്താ, അവനെ അവർക്ക്, ഒറ്റിക്കൊടുക്കാന്‍വേണ്ടി പ്രധാനപുരോഹിതന്മാരുടെ അടുത്തുചെന്നു.
11: അവര്‍ അതുകേട്ടു സന്തോഷിച്ച്, അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. അവനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്നുവിചാരിച്ച് അവൻ പറ്റിയ അവസരംപാര്‍ത്തിരുന്നു.

പെസഹാ ആചരിക്കുന്നു
12: പെസഹാബലിയര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, അവന്റെ ശിഷ്യന്മാര്‍ 
വനോടു ചോദിച്ചു: നിനക്കു പെസഹാഭക്ഷിക്കേണ്ടതിന്, എവിടെപ്പോയി ഞങ്ങള്‍ ഒരുക്കണമെന്നാണു നീയാഗ്രഹിക്കുന്നത്?
13: അവന്‍ തന്റെ രണ്ടുശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ടുവരുന്ന ഒരു മനുഷ്യന്‍ നിങ്ങളെക്കാണും. അവനെയനുഗമിക്കുക.
14: അവൻ എവിടെച്ചെന്നുകയറുന്നുവോ അവിടത്തെ ഗൃഹനാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്മാരുമൊത്തു പെസഹാഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാലയെവിടെയാണ്?
15: സജ്ജീകൃതമായ ഒരു വലിയമാളികമുറി അവൻ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടിയൊരുക്കുക.
16: ശിഷ്യന്മാര്‍ പുറപ്പെട്ടു നഗരത്തിലെത്തി, അവനവരോടു പറഞ്ഞിരുന്നതുപോലെ കണ്ടു.
17: അവര്‍ പെസഹായൊരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു.
18: അവര്‍ പന്തിയിൽ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു പറഞ്ഞു: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: എന്നോടൊപ്പം ഭക്ഷണംകഴിക്കുന്ന നിങ്ങളിലൊരുവന്‍, എന്നെ ഒറ്റിക്കൊടുക്കും. 
19: അവര്‍ ദുഃഖിതരാകാനും ഓരോരുത്തരും അവനോടു ചോദിക്കാനുംതുടങ്ങി: ഞാനല്ലല്ലോ..? 
20: അവനവരോടു പറഞ്ഞു: പന്ത്രണ്ടിലൊരുവൻ; എന്നോടൊപ്പം പാത്രത്തില്‍ കൈമുക്കുന്നവന്‍!
21: എന്തെന്നാൽ, മനുഷ്യപുത്രന്‍, തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നപോലെ കടന്നുപോകുന്നു. എന്നാല്‍, ആരാൽ മനുഷ്യപുത്രൻ ഒറ്റിക്കൊടുക്കപ്പെടുന്നുവോ, ആ മനുഷ്യനു ദുരിതം! 
ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കില്‍, അവനു നന്നായിരുന്നു.

പുതിയ ഉടമ്പടി
22: അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വ്വദിച്ച്, മുറിച്ച്, അവര്‍ക്കു നല്കിക്കൊണ്ട് അരുൾചെയ്തു: സ്വീകരിക്കുവിന്‍; ഇതെന്റെ ശരീരമാണ്.
23: അനന്തരം, പാനപാത്രമെടുത്ത്, കൃതജ്ഞതാസ്‌തോത്രംചെയ്ത്, അവര്‍ക്കു നല്കി. എല്ലാവരും അതില്‍നിന്നു പാനംചെയ്തു.
24: അവനവരോടരു
ൾചെയ്തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന, ഉടമ്പടിയുടെ എന്റെ രക്തമാണ്.
25: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഞാനിതു നവമായി പാനംചെയ്യുന്ന ആ ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല.
26: സ്‌തോത്രഗീതമാലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

പത്രോസ് ഗുരുവിനെ നിഷേധിക്കും
27: യേശു അവരോടു പറഞ്ഞു: നിങ്ങളെല്ലാവരും ഇടറിപ്പോകും. എന്തെന്നാൽ, ഇങ്ങനെ
 എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ ഇടയനെയടിക്കും; ആടുകള്‍ ചിതറിക്കപ്പെടും.
28: എന്നാൽ, ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കുപോകും.
29: അപ്പോൾ പത്രോസ് പറഞ്ഞു: എല്ലാവരുമിടറിയാലും ഞാനിടറുകയില്ല.
30: യേശു അവനോടു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്, ഈ രാത്രിയില്‍ത്തന്നെ, കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ്, മൂന്നുപ്രാവശ്യം 
നീയെന്നെ നിഷേധിച്ചുപറയും.
31: അവന്‍ ആവർത്തിച്ചുപറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല. അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.

ഗത്സെമനിയില്‍ പ്രാര്‍ത്ഥിക്കുന്നു
32: അവര്‍ ഗത്സെമനി എന്നുപേരുള്ള സ്ഥലത്തെത്തി. അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളിവിടെയിരിക്കുവിന്‍.
33: അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും തന്റെ കൂടെക്കൊണ്ടുപോയി, ആകുലനാകാനും അസ്വസ്ഥനാകാനുംതുടങ്ങി.
34: അവനവരോടു പറഞ്ഞു: എന്റെ ആത്മാവ്, മരണത്തോളം അതിദുഃഖിതമായിരിക്കുന്നു. നിങ്ങളിവിടെ ഉണര്‍ന്നിരിക്കുവിന്‍.
35: അവന്‍ അല്പദൂരം മുന്നോട്ടുചെന്ന്, നിലത്തുവീണ്, സാദ്ധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെക്കടന്നുപോകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.
36: അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേയ്ക്കു സാദ്ധ്യമാണ്. ഈ പാനപാത്രം എന്നില്‍നിന്നു മാറ്റിത്തരണമേ! എന്നാല്‍ ഞാനാഗ്രഹിക്കുന്നതല്ലാ, പ്രത്യുത, അങ്ങാഗ്രഹിക്കുന്നത്. 
37: അനന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നതുകണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീയുറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു ശക്തിയില്ലേ?
38: പ്രലോഭനത്തിലകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍. ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.
39: അവന്‍ വീണ്ടുംപോയി, അതേ വചനംപറഞ്ഞുപ്രാര്‍ത്ഥിച്ചു.
40: തിരിച്ചുവന്നപ്പോള്‍ അവരെ, ഉറങ്ങുന്നതായിക്കണ്ടു. എന്തെന്നാൽ, അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവനോടെന്തു മറുപടിപറയണമെന്ന് അവര്‍ക്കറിഞ്ഞുകൂടായിരുന്നു.
41: അവന്‍ മൂന്നാമതുംവന്ന്, അവരോടു പറഞ്ഞു: ഇനിയും നിങ്ങൾ, ഉറങ്ങിവിശ്രമിക്കുന്നുവോ? മതി. സമയമായിരിക്കുന്നു. ഇതാ, മനുഷ്യപുത്രന്‍ പാപികളുടെ കൈകളിലേല്പിക്കപ്പെടുന്നു.
42: എഴുന്നേല്ക്കുവിന്‍; നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.

യൂദാസ് ഒറ്റിക്കൊടുക്കുന്നു
43: ഉടനേ, അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, പന്ത്രണ്ടുപേരിലൊരുവനായ യൂദാസ്, പ്രധാനപുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ശ്രേഷ്ഠന്മാരുടെയുമടുത്തുനിന്നു വാളും വടിയുമായിവന്ന ഒരു ജനക്കൂട്ടത്തിന്റെകൂടെ 
അവിടെയെത്തി.
44: അവന്റെ ഒറ്റുകാരന്‍, അവര്‍ക്ക് ഒരടയാളം പറഞ്ഞുകൊടുത്തിരുന്നു; ഞാൻ ആരെ ചുംബിക്കുന്നുവോ അവന്‍തന്നെ. അവനെപ്പിടിച്ച്, കരുതലോടെ കൊണ്ടുപൊയ്‌ക്കൊള്ളുക.
45: അവനുടനേ, യേശുവിനെ സമീപിച്ച്, ഗുരോ! എന്നു വിളിച്ചുകൊണ്ട് അവനെ ചുംബിച്ചു.
46: അപ്പോള്‍ അവരവനെ പിടിച്ചുബന്ധിച്ചു.
47: സമീപത്തുനിന്നിരുന്ന ഒരുവന്‍ വാളൂരി, മഹാപുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചുകളഞ്ഞു.
48: യേശു അവരോടു ചോദിച്ചു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ, വാളും വടിയുമായി എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ വന്നിരിക്കുന്നുവോ?
49: ഞാന്‍ ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ട്, നിങ്ങളോടുകൂടെയുണ്ടായിരുന്നു; നിങ്ങളെന്നെ പിടിച്ചില്ല. എന്നാല്‍, ലിഖിതങ്ങള്‍ പൂര്‍ത്തിയാക്കപ്പെടട്ടെ.
50: അപ്പോള്‍, എല്ലാവരും അവനെവിട്ട് ഓടിപ്പോയി.
51: എന്നാല്‍, ഒരുയുവാവ് അവനെയനുഗമിച്ചു. അവന്‍ പുതപ്പുമാത്രമേ ശരീരത്തില്‍ ചുറ്റിയിരുന്നുള്ളൂ. അവരവനെപ്പിടിച്ചു.
52: അവന്‍ പുതപ്പുപേക്ഷിച്ച്, നഗ്നനായി ഓടിപ്പോയി.

ന്യായാധിപസംഘത്തിന്റെ മുമ്പില്‍
53: അവര്‍ യേശുവിനെ മഹാപുരോഹിതന്റെയടുത്തേക്കു കൊണ്ടുപോയി. എല്ലാ പ്രധാനപുരോഹിതന്മാരും ശ്രേഷ്ഠന്മാരും നിയമജ്ഞരും ഒരുമിച്ചുകൂടി.
54: പത്രോസ്, മഹാപുരോഹിതന്റെ മുറ്റംവരെ അവനെ അല്പമകലെയായി അനുഗമിച്ചു. പിന്നീട്, അവന്‍ പരിചാരകരോടൊപ്പം തീകാഞ്ഞുകൊണ്ടിരുന്നു.
55: പ്രധാനപുരോഹിതന്മാരും ന്യായാധിപസംഘംമുഴുവനും യേശുവിനെ വധിക്കുന്നതിന്, അവനെതിരേ സാക്ഷ്യമന്വേഷിച്ചു. പക്ഷേ, അവര്‍ കണ്ടെത്തിയില്ല.
56: പലരും അവനെതിരേ കള്ളസാക്ഷ്യംപറഞ്ഞെങ്കിലും 
സാക്ഷ്യങ്ങൾതമ്മില്‍ പൊരുത്തപ്പെട്ടില്ല.
57: ചിലരെഴുന്നേറ്റ് അവനെതിരേ കള്ളസാക്ഷ്യം പറഞ്ഞു:
58: കൈകൊണ്ടുപണിത ഈ ദേവാലയം ഞാന്‍ നശിപ്പിക്കുകയും കൈകൊണ്ടുപണിയാത്ത മറ്റൊന്ന്. മൂന്നു ദിവസംകൊണ്ടു നിര്‍മ്മിക്കുകയുംചെയ്യുമെന്ന് ഇവന്‍പറയുന്നതു ഞങ്ങള്‍ കേട്ടിട്ടുണ്ട്.
59: ഇങ്ങനേയും അവരുടെ സാ
ക്ഷ്യം പൊരുത്തപ്പെട്ടില്ല.
60: മഹാപുരോഹിതന്‍, മദ്ധ്യത്തിലെഴുന്നേറ്റുനിന്ന്, യേശുവിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതിനു നിനക്കു മറുപടിയൊന്നുംപറയാനില്ലേ?
61: അവന്‍ നിശ്ശബ്ദനായിരുന്നു. മറുപടിയൊന്നും പറഞ്ഞില്ല. മഹാപുരോഹിതന്‍ വീണ്ടുമവനോടു ചോദിച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു?
62: യേശു പറഞ്ഞു: ഞാനാകുന്നു. മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.
63: അപ്പോള്‍ മഹാപുരോഹിതന്‍ തന്റെ വസ്ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം?
64: ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ? നിങ്ങള്‍ക്കെന്തു തോന്നുന്നു? അവന്‍ മരണാര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു.
65: ചിലര്‍ അവനെ തുപ്പാനും അവന്റെ മുഖംമറച്ച്, മുഷ്ടികൊണ്ടിടിക്കാനും നീ പ്രവചിക്കുകയെന്ന് അവനോടു പറയാനുംതുടങ്ങി. ഭൃത്യന്മാര്‍ അവന്റെ ചെകിട്ടത്തടിച്ച്, ഏറ്റുവാങ്ങി.

പത്രോസ് തള്ളിപ്പറയുന്നു
66: പത്രോസ്, താഴെ മുറ്റത്തിരിക്കുമ്പോള്‍, മഹാപുരോഹിതന്റെ പരിചാരികമാരില്‍ ഒരുവള്‍ വന്ന്,
67: അവന്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നതുകണ്ട്, അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ യേശുവിന്റെകൂടെയായിരുന്നല്ലോ.
68: അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാനറിയുന്നില്ല; എനിക്കു മനസ്സിലാകുന്നുമില്ല എന്നു നിഷേധിച്ചുപറഞ്ഞു. പിന്നെ, അവന്‍ പുറത്തു പടിവാതില്‍ക്കലേക്കു പോയി. അപ്പോൾ കോഴികൂകി.
69: ആ പരിചാരിക അവനെക്കണ്ടപ്പോള്‍, അടുത്തുനിന്നവരോടു വീണ്ടും പറഞ്ഞു: ഇവന്‍ അവരിലൊരുവനാണ്.
70: അവന്‍ വീണ്ടും നിഷേധിച്ചു. അല്പം കഴിഞ്ഞപ്പോള്‍, അടുത്തു നിന്നവര്‍ 
വീണ്ടും പത്രോസിനോടു പറഞ്ഞു: സത്യമായും നീ അവരിലൊരുവനാണ്. കാരണം, നീയും ഗലീലിയക്കാരനാണല്ലോ.
71: നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാനറിയുന്നില്ലെന്നുപറഞ്ഞ് അവന്‍ ശപിക്കാനും ആണയിടാനുംതുടങ്ങി.
72: ഉടന്‍തന്നെ കോഴി രണ്ടാംപ്രാവശ്യം കൂവി. കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ്, മൂന്നുപ്രാവശ്യം 
നീയെന്നെ നിഷേധിക്കുമെന്ന് യേശു പറഞ്ഞവാക്ക് അപ്പോള്‍ പത്രോസ് ഓര്‍മ്മിച്ചു. അവന്‍ ഉള്ളുരുകിക്കരഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ