ഇരുന്നൂറ്റിയെണ്‍പത്തിരണ്ടാം ദിവസം: മത്തായി 27 - 28


അദ്ധ്യായം 27

യേശു പീലാത്തോസിന്റെ മുമ്പില്‍
1: പ്രഭാതമായപ്പോള്‍ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന്, അവനെതിരേ കൂടിയാലോചന നടത്തി.
2: അവരവനെ ബന്ധിച്ചുകൊണ്ടുപോയി ദേശാധികാരിയായ പീലാത്തോസിനെയേല്പിച്ചു.

യൂദാസിന്റെ അന്ത്യം
3: അപ്പോൾ, അവനെയൊറ്റിക്കൊടുത്ത യൂദാസ്, അവന്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ മനസ്സുമാറ്റി, ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്മാരെയും പ്രമാണിമാരെയും തിരിച്ചേല്പിച്ചുകൊണ്ടു പറഞ്ഞു:
4: നിഷ്കളങ്കരക്തം ഒറ്റിക്കൊടുത്ത്, ഞാന്‍ പാപംചെയ്തിരിക്കുന്നു. അവരവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്.
5: വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട്, അവന്‍ തിരിച്ചുപോയി തൂങ്ങിമരിച്ചു.
6: പ്രധാനപുരോഹിതന്മാര്‍ ആ വെള്ളിനാണയങ്ങളെടുത്തുകൊണ്ടു പറഞ്ഞു: ഇതു രക്തത്തിന്റെ വിലയാകയാല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നത് അനുവദനീയമല്ല.
7: അതുകൊണ്ട്, അവര്‍ കൂടിയാലോചിച്ച്, ആ പണംകൊടുത്ത്, പരദേശികളെ സംസ്കരിക്കാന്‍ കുശവന്റെ നിലം വാങ്ങി.
8: അതിന്നും രക്തനിലം എന്നറിയപ്പെടുന്നു.
9: പ്രവാചകനായ ജറെമിയാവഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂര്‍ത്തിയായി: അവന്റെ വിലയായി ഇസ്രായേല്‍മക്കള്‍ നിശ്ചയിച്ച മുപ്പതു വെള്ളിനാണയങ്ങളെടുത്ത്,
10: കര്‍ത്താവെന്നോടു കല്പിച്ചതുപോലെ അവര്‍ കുശവന്റെ നിലത്തിനായിക്കൊടുത്തു.

വിചാരണയും വിധിയും
11: 
അപ്പോൾ, യേശു ദേശാധികാരിയുടെ മുമ്പില്‍നിന്നു. ദേശാധികാരി ചോദിച്ചു: നീ യഹൂദന്മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീതന്നെ പറയുന്നുവല്ലോ.
12: പ്രധാനപുരോഹിതന്മാരും പ്രമാണികളും അവന്റെമേല്‍ കുറ്റമാരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല.
13: 
അപ്പോൾ, പീലാത്തോസ് വീണ്ടും ചോദിച്ചു: അവരെന്തെല്ലാംകാര്യങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നെന്നു നീ കേള്‍ക്കുന്നില്ലേ?
14: എന്നാല്‍, അവന്‍ ഒരാരോപണത്തിനും മറുപടിപറഞ്ഞില്ല. തത്ഫലമായി, ദേശാധികാരി അത്യധികമാശ്ചര്യപ്പെട്ടു.
15: ജനക്കൂട്ടമാഗ്രഹിക്കുന്ന ഒരു തടവുകാരനെ, ദേശാധികാരി 
അവര്‍ക്കു തിരുനാളില്‍ വിട്ടുകൊടുക്കുക പതിവായിരുന്നു.
16: അന്നവര്‍ക്ക്, ബറാബ്ബാസ് എന്നുപേരുള്ള ഒരു കുപ്രസിദ്ധ തടവുപുള്ളിയുണ്ടായിരുന്നു.
17: അതുകൊണ്ട്, അവരൊരുമിച്ചുകൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങളാഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?
18: എന്തെന്നാൽ, അസൂയനിമിത്തമാണ് അവരവനെ ഏല്പിച്ചുകൊടുത്തതെന്ന് അവനറിഞ്ഞിരുന്നു.
19: മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനായിരിക്കുമ്പോള്‍, അവന്റെ ഭാര്യ, അവന്റെയടുത്തേക്ക് ആളയച്ചറിയിച്ചു: ആ നീതിമാന്റെ കാര്യത്തിലിടപെടരുത്. 
എന്തെന്നാൽ, അവന്‍മൂലം സ്വപ്നത്തില്‍ ഞാനിന്നു വളരെയേറെ ക്ലേശിച്ചു.
20: പ്രധാനപുരോഹിതന്മാരും പ്രമാണികളും, ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ ഇല്ലാതാക്കാനുമാവശ്യപ്പെടാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.
21: ദേശാധികാരി വീണ്ടുമവരോടു ചോദിച്ചു: ഇവർ രണ്ടുപേരിലാരെ വിട്ടുതരണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. 
22: പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവൻ ക്രൂശിക്കപ്പെടട്ടെ.
23: അവനവരോടു ചോദിച്ചു: അവനെന്തു തിന്മയാണുചെയ്തത്?അപ്പോളവര്‍ കൂടുതലുച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവൻ ക്രൂശിക്കപ്പെടട്ടെ.
24: ബഹളം വര്‍ദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നുമുണ്ടാവുന്നില്ലെന്നു മനസ്സിലാക്കിയ പീലാത്തോസ്, വെള്ളമെടുത്ത്, ജനക്കൂട്ടത്തിന്റെ മുമ്പില്‍വച്ചു കൈകഴുകിക്കൊണ്ടു പറഞ്ഞു: ഈ മനുഷ്യന്റെ രക്തത്തില്‍ ഞാൻ നിർദ്ദോഷിയാണ്. ബാക്കി നിങ്ങളുടെ കാര്യം.
25: അപ്പോള്‍ ജനംമുഴുവന്‍ മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലുമായിക്കൊള്ളട്ടെ!
26: അപ്പോളവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.

യേശുവിനെ പരിഹസിക്കുന്നു
27: അനന്തരം, ദേശാധികാരിയുടെ പടയാളികള്‍, 
പ്രത്തോറിയത്തിലേക്ക് യേശുവിനെക്കൊണ്ടുപോയി. സൈന്യവിഭാഗംമുഴുവന്‍ അവനുചുറ്റും ഒരുമിച്ചുകൂടി.
28: അവര്‍, അവന്റെ വസ്ത്രമുരിഞ്ഞുമാറ്റി, ഒരു ചെമന്നമേലങ്കി പുതപ്പിച്ചു.
29: ഒരു മുള്‍ക്കിരീടംമെടഞ്ഞ്, അവന്റെ ശിരസ്സില്‍വച്ചു. വലത്തുകൈയില്‍ ഒരു ഞാങ്ങണയുംകൊടുത്തു. അവന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് അവരവനെ പരിഹസിച്ചു.
30: അവര്‍, അവന്റെമേല്‍ തുപ്പുകയും ഞാങ്ങണയെടുത്ത് അവന്റെ ശിരസ്സിലടിക്കുകയും ചെയ്തു.
31: അവനെ പരിഹസിച്ചതിനുശേഷം മേലങ്കിയെടുത്തുമാറ്റി, അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച്, കുരിശില്‍ത്തറയ്ക്കാന്‍ കൊണ്ടുപോയി.

യേശുവിനെ കുരിശില്‍ത്തറയ്ക്കുന്നു
32: അവര്‍ പോകുന്നവഴി ശിമയോനെന്ന ഒരു സൈറീൻകാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശുചുമക്കാന്‍ അവരിവനെ നിര്‍ബന്ധിച്ചു.
33: തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗോഥായിലെത്തിയപ്പോള്‍
34: അവരവനു കയ്പുകലര്‍ത്തിയ വീഞ്ഞു കുടിക്കാന്‍കൊടുത്തു. അവനതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാനിഷ്ടപ്പെട്ടില്ല.
35: അവനെ കുരിശില്‍ത്തറച്ചതിനുശേഷം, അവരവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു.
36: അനന്തരം, അവരവിടെ അവനു കാവലിരുന്നു.
37: ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ് എന്ന അവന്റെ കുറ്റപത്രം, അവരവന്റെ ശിരസ്സിനുമുകളില്‍ എഴുതിവച്ചു.
38: അവനോടുകൂടെ രണ്ടു കള്ളന്മാരെയും അവര്‍ കുരിശില്‍ത്തറച്ചു - ഒരുവനെ വലത്തും അപരനെ ഇടത്തും.
39: അതിലെ കടന്നുപോയവര്‍ തലകുലുക്കിക്കൊണ്ട്, അവനെ ദുഷിച്ചുപറഞ്ഞു:
40: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ട്, അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങിവരുക.
41: അപ്രകാരംതന്നെ പ്രധാനപുരോഹിതന്മാര്‍ നിയമജ്ഞരോടും ശ്രേഷ്ഠരോടുമൊത്ത് അവനെ പരിഹസിച്ചുകൊണ്ടു പറഞ്ഞു:
42: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, ഇപ്പോൾ കുരിശില്‍നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍, ഇവനില്‍ വിശ്വസിക്കാം.
43: ഇവന്‍ ദൈവത്തിലാശ്രയിച്ചു. ദൈവത്തിനുവേണമെങ്കില്‍ ഇപ്പോളിവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണെന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്.
44: അവനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരും ഇപ്രകാരംതന്നെ അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
45: ആറാംമണിക്കൂര്‍മുതല്‍ ഒമ്പതാംമണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരംവ്യാപിച്ചു.
46: ഏകദേശം ഒമ്പതാംമണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീയെന്നെയുപേക്ഷിച്ചു?
47: അടുത്തു നിന്നിരുന്നവരില്‍ച്ചിലർ, ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.
48: ഉടനെ അവരിലൊരാള്‍ ഓടിച്ചെന്ന്, നീര്‍പ്പഞ്ഞിയെടുത്തു ചവർപ്പുള്ളവീഞ്ഞിൽമുക്കി, ഒരു ഞാങ്ങണമേല്‍ച്ചുറ്റി, അവനു കുടിക്കാന്‍കൊടുത്തു.
49: അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്ക്കൂ, ഏലിയാവന്ന് അവനെ രക്ഷിക്കുമോയെന്നു നമുക്കു കാണാം.
50: യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പ്രാണൻവെടിഞ്ഞു.
51: അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല, മുകള്‍മുതല്‍ അടിവരെ രണ്ടായിക്കീറി; ഭൂമികുലുങ്ങി; പാറകള്‍ പിളര്‍ന്നു; 
52:
 ശവകുടീരങ്ങള്‍ തുറക്കപ്പെടുകയും നിദ്രപ്രാപിച്ച, അനേകം വിശുദ്ധരുടെ ശരീരങ്ങളുയിര്‍പ്പിക്കപ്പെടുകയുംചെയ്തു.
53: അവന്റെ ഉത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന്, വിശുദ്ധനഗരത്തില്‍ പ്രവേശിച്ച്, പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.
54: യേശുവിനു കാവല്‍നിന്നിരുന്ന ശതാധിപനും അവന്റെകൂടെയുണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളുംകണ്ട്, അത്യധികം ഭയപ്പെട്ടു
പറഞ്ഞു: സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു.
55: ഗലീലിയില്‍നിന്ന് യേശുവിനെയനുഗമിച്ചവരും അവനു ശുശ്രൂഷചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടുനിന്നിരുന്നു.
56: അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്മാരുടെ അമ്മയുമുണ്ടായിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
57: വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ ജോസഫ് എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു.
58: അവന്‍ പീലാത്തോസിന്റെയടുത്തുചെന്ന്, യേശുവിന്റെ ശരീരമാവശ്യപ്പെട്ടു. അതവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ് കല്പിച്ചു.
59: ജോസഫ് ശരീരമെടുത്തു വൃത്തിയുള്ളൊരു തുണിയില്‍പ്പൊതിഞ്ഞ്,
60: പാറയില്‍വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ സംസ്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന്‍ പോയി.
61: മഗ്ദലേനമറിയവും മറ്റേമറിയവും ശവകുടീരത്തിനഭിമുഖമായി അവിടെയിരിക്കുന്നുണ്ടായിരുന്നു.

കല്ലറയ്ക്കു കാവല്‍
62: പിറ്റേദിവസം, അതായത്, ഒരുക്കദിനത്തിനുശേഷം, പ്രധാനപുരോഹിതന്മാരും ഫരിസേയരും പീലാത്തോസിന്റെയടുക്കല്‍ ഒരുമിച്ചുകൂടി.
63: അവര്‍ പറഞ്ഞു: യജമാനനേ, മൂന്നു ദിവസംകഴിഞ്ഞു ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്, ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞതു ഞങ്ങളിപ്പോളോര്‍മ്മിക്കുന്നു.
64: അതിനാല്‍, മൂന്നാംദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താനാജ്ഞാപിക്കുക. അല്ലെങ്കില്‍ അവന്റെ ശിഷ്യന്മാര്‍വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്തെന്നു ജനങ്ങളോടു പറയുകയുംചെയ്‌തെന്നുവരും. അങ്ങനെ അവസാനത്തെച്ചതി, ആദ്യത്തേതിനെക്കാള്‍ ദോഷകരമായിത്തീരുകയും ചെയ്യും.
65: പീലാത്തോസ് അവരോടു പറഞ്ഞു: നിങ്ങള്‍ക്കൊരു കാവല്‍സേനയുണ്ടല്ലോ, നിങ്ങൾപോയി ആവുംവിധം ഭദ്രമാക്കുവിൻ.
66: അവര്‍പോയി കല്ലിനുമുദ്രവച്ച്, കാവല്‍ക്കാരിലൂടെ കല്ലറ ഭദ്രമാക്കി.

അദ്ധ്യായം 28

പുനരുത്ഥാനം
1: സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാംദിവസംപുലരുമ്പോൾ, മഗ്ദലേനമറിയവും മറ്റേമറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു.
2: അപ്പോള്‍ വലിയൊരു ഭൂകമ്പമുണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേലിരുന്നു.
3: അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെയായിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും.
4: അവനെക്കുറിച്ചുള്ള ഭയംനിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ടു മരിച്ചവരെപ്പോലെയായി.
5: ദൂതന്‍ സ്ത്രീകളോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങളന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
6: അവനിവിടെയില്ല; താനരുൾചെയ്തപേലെ അവനുയിര്‍പ്പിക്കപ്പെട്ടു.
7: അവന്‍കിടന്ന സ്ഥലം വന്നുകാണുവിന്‍. വേഗംപോയി അവന്റെ ശിഷ്യന്മാരോട്, അവന്‍ മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ചു നിങ്ങളവനെ കാണുമെന്നും പറയുവിന്‍. ഇതാ, ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
8: അവര്‍ വേഗം കല്ലറവിട്ട്, ഭയത്തോടും വലിയസന്തോഷത്തോടുംകൂടെ അവന്റെ ശിഷ്യന്മാരെ വിവരമറിയിക്കാനോടി.
9: അപ്പോള്‍ യേശു, അവർക്കെതിരേ വന്ന്, നിങ്ങൾക്കഭിവാദനങ്ങൾ എന്നു പറഞ്ഞു. അവരവനെ സമീപിച്ച്, പാദങ്ങളില്‍ കെട്ടിപ്പിടിച്ചാരാധിച്ചു.
10: അപ്പോൾ, യേശു അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ചെന്ന് എന്റെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെയവര്‍ എന്നെക്കാണുമെന്നും പറയുക.

കാവല്‍ക്കാരുടെ വ്യാജപ്രസ്താവന
11: അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ച്ചിലര്‍ പട്ടണത്തില്‍ച്ചെന്നു സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്മാരെയറിയിച്ചു.
12: അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കു വേണ്ടത്രപണംകൊടുത്തിട്ടു പറഞ്ഞു:
13: ഞങ്ങളുറങ്ങിയപ്പോള്‍, രാത്രി അവന്റെ ശിഷ്യന്മാര്‍വന്ന്, അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍.
14: ദേശാധികാരിയുടെ ചെവിയിലെത്തിയാൽ, ഞങ്ങളവനെ സ്വാധീനിച്ച് നിങ്ങള്‍ക്കുപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം.
15: അവര്‍ പണംവാങ്ങി, നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഈ കഥ, ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.

പ്രേഷിതദൗത്യം
16: അനന്തരം, യേശു നിര്‍ദ്ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി.
17: അവനെക്കണ്ടപ്പോള്‍ അവരവനെയാരാധിച്ചു. ചിലരാകട്ടെ, സംശയിച്ചു.
18: യേശു അവരെ സമീപിച്ച്, അരുൾചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
19: ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
20: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കാൻ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എല്ലായ്‌പ്പോഴും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ