ഇരുന്നൂറ്റിയെഴുപത്തിയേഴാം ദിവസം: മത്തായി 17 - 19


അദ്ധ്യായം 17

യേശു രൂപാന്തരപ്പെടുന്നു
1: യേശു, ആറുദിവസംകഴിഞ്ഞ്, പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെമാത്രം കൂട്ടിക്കൊണ്ട്, ഒരുയര്‍ന്ന മലയിലേക്കുപോയി.
2: അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രങ്ങൾ പ്രകാശംപോലെ ധവളമായി.
3: മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ക്കു കാണപ്പെട്ടു.
4: പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞാനിവിടെ മൂന്നുകൂടാരങ്ങളുണ്ടാക്കാം - ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്.
5: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തിളക്കമേറിയ ഒരുമേഘംവന്ന്, അവരെയാവരണംചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവനെന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവനെ ശ്രവിക്കുവിന്‍.
6: ഇതുകേട്ടപ്പോൾ, ശിഷ്യന്മാര്‍ കമിഴ്ന്നുവീണു; അവര്‍ അത്യധികം ഭയപ്പെട്ടിരുന്നു.
7: യേശു അവരെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്ക്കുവിന്‍, ഭയപ്പെടേണ്ടാ.
8: അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.

ഏലിയായുടെ ആഗമനം
9: മലയില്‍നിന്നിറങ്ങുമ്പോള്‍ യേശു അവരോടാജ്ഞാപിച്ചു: മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്.
10: ശിഷ്യന്മാര്‍ അവനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്നു നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ട്?
11: അവന്‍ പറഞ്ഞു: ഏലിയാ വന്ന്, എല്ലാം പുനഃസ്ഥാപിക്കുകതന്നെചെയ്യും.
12: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഏലിയാ വന്നുകഴിഞ്ഞു. എങ്കിലും അവരവനെ തിരിച്ചറിഞ്ഞില്ലാ. മാത്രമല്ലാ, തോന്നിയതെല്ലാം അവരവനോടുചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍നിന്നു പീഡകളേല്‍ക്കാന്‍പോകുന്നു.
13: സ്നാപകയോഹന്നാനെപ്പറ്റിയാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി.

അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു
14: അവര്‍ ജനക്കൂട്ടത്തിന്റെയടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്റെ സന്നിധിയില്‍ മുട്ടുകുത്തിക്കൊണ്ടു പറഞ്ഞു:
15: കര്‍ത്താവേ, എന്റെ പുത്രനില്‍ക്കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ടു വല്ലാതെ കഷ്ടപ്പെടുന്നു. കാരണം, പലപ്പോഴുമവന്‍ തീയിലും വെള്ളത്തിലുംവീഴുന്നു.
16: ഞാനവനെ നിന്റെ ശിഷ്യന്മാരുടെയടുത്തുകൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കുകഴിഞ്ഞില്ല.
17: യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെകൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളെ സഹിക്കണം! അവനെ ഇവിടെ എന്റെയടുത്തു കൊണ്ടുവരിക.
18: യേശു അതിനെ ശാസിച്ചു. പിശാചവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖംപ്രാപിച്ചു.
19: അനന്തരം ശിഷ്യന്മാര്‍മാത്രമായി, യേശുവിനെ സമീപിച്ചുചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്?
20: യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസംകൊണ്ടുതന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെനിന്നുമാറി, മറ്റൊരു സ്ഥലത്തേക്കു നീങ്ങുക എന്നുപറഞ്ഞാല്‍ അതു നീങ്ങിപ്പോകും.
21: നിങ്ങള്‍ക്ക്‌ ഒന്നുംതന്നെ അസാദ്ധ്യമായിരിക്കുകയില്ല.

പീഡാനുഭവവും ഉത്ഥാനവും - രണ്ടാംപ്രവചനം
22: അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്പിക്കപ്പെടാന്‍പോകുന്നു.
23: അവരവനെ വധിക്കും; എന്നാല്‍ മൂന്നാംദിവസം അവനുയിര്‍പ്പിക്കപ്പെടും. അപ്പോൾ, അവര്‍ അതീവദുഃഖിതരായിത്തീര്‍ന്നു.

നികുതിയെക്കുറിച്ച്
24: അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതിപിരിക്കുന്നവര്‍ പത്രോസിന്റെയടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതികൊടുക്കുന്നില്ലേ?
25: അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തുതോന്നുന്നു, ഭൂമിയിലെ രാജാക്കന്മാര്‍ ആരില്‍നിന്നാണു നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരില്‍നിന്നോ, അന്യരില്‍നിന്നോ?
26: പത്രോസ് മറുപടി പറഞ്ഞു. 'അന്യരില്‍ നിന്ന്.' യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്മാര്‍ ഒഴിവുലഭിച്ചവരാണല്ലോ;
27: എങ്കിലും അവര്‍ക്ക് ഇടര്‍ച്ചനല്കാതിരിക്കാന്‍ നീ കടലില്‍പ്പോയി ചൂണ്ടയിടുക; ആദ്യംലഭിക്കുന്ന മത്സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയംകണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കുംവേണ്ടി അവര്‍ക്കു കൊടുക്കുക.

അദ്ധ്യായം 18

സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവന്‍
1: ആ സമയത്ത്, ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചുചോദിച്ചു: സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനാരാണ്?
2: യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെമദ്ധ്യേ നിറുത്തിക്കൊണ്ട് അരുൾചെയ്തു:
3: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനസ്സുതിരിഞ്ഞ്, ശിശുക്കളെപ്പോലെയാകുന്നില്ലെങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
4: ഈ ശിശുവിനെപ്പോലെ സ്വയംചെറുതാകുന്നവനാണു സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍.
5: ഇതുപോലുള്ളൊരു ശിശുവിനെ എന്റെനാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.

ഇടർച്ചകള്‍
6: എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരിലൊരുവനു ദുഷ്‌പ്രേരണ നല്കുന്നവനാരായാലും അവനു കൂടുതല്‍ നല്ലത്, കഴുത്തിലൊരു വലിയ തിരികല്ലുകെട്ടി കടലിന്റെയാഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും.
7: ഇടർച്ചകൾനിമിത്തം ലോകത്തിനു ദുരിതം! നിശ്ചയമായും 
ഇടർച്ചകൾ വരേണ്ടതാണ്. എന്നാല്‍, ആരുമൂലം ഇടർച്ചകൾവരുന്നുവോ, അവനു ദുരിതം!
8: നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ചയ്ക്കു കാരണമാകുന്നെങ്കില്‍ അതുമുറിച്ച്, നിന്നിൽനിന്ന് എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളുമുള്ളവനായി നിത്യാഗ്നിയിലെറിയപ്പെടുന്നതിനെക്കാള്‍ നിനക്കു നല്ലത്, അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.
9: നിന്റെ കണ്ണു നിനക്ക് ഇടർച്ചയ്ക്കു കാരണമാകുന്നെങ്കില്‍, അതു ചൂഴ്‌ന്നെടുത്ത്, നിന്നിൽനിന്ന് എറിഞ്ഞുകളയുക. ഇരുകണ്ണുകളോടുംകൂടെ നരകാഗ്നിയിലെറിയപ്പെടുന്നതിനെക്കാള്‍ നിനക്കു നല്ലത്, ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.

വഴിതെറ്റിയ ആടിന്റെ ഉപമ
10: ഈ ചെറിയവരിൽ ഒരുവനെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
11: കാരണം, സ്വര്‍ഗ്ഗത്തില്‍, അവരുടെ മാലാഖാമാര്‍, സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
12: നിങ്ങള്‍ക്കെന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകളുണ്ടായിരിക്കെ, അതിലൊന്നു വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, വഴിതെറ്റിയതിനെ അവന്‍ അന്വേഷിച്ചുപോകയില്ലേ?
13: അതിനെക്കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
14: ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകുക എന്നത്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ ഹിതമല്ലാ.

പരസ്പരം തിരുത്തുക
15: നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനുംമാത്രമായിരിക്കുമ്പോള്‍, ചെന്ന് ആ തെറ്റ് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക.
16: അവന്‍ നിന്റെ വാക്കുകേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടിക്കഴിഞ്ഞു. അവന്‍ കേള്‍ക്കുന്നില്ലെങ്കില്‍, ഓരോ വാക്കും 
രണ്ടോ മൂന്നോ സാക്ഷികളാൽ സ്ഥിരീകരിക്കുന്നതിനുവേണ്ടി, നിന്നോടൊപ്പം, ഒന്നോ രണ്ടോപേരെക്കൂടെ കൊണ്ടുപോവുക.
17: അവന്‍, അവരെയുംകേൾക്കാൻ വിസമ്മതിക്കുന്നെങ്കിൽ, സഭയോടു പറയുക; സഭയേയുംകേൾക്കാൻ വിസമ്മതിക്കുന്നെങ്കിൽ, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയുമായിരിക്കട്ടെ.
18: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയിലഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
19: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതുകാര്യത്തിലും ഏകമനസ്കരാണെങ്കിൽ സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവ് നിറവേറ്റിത്തരും.
20: എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെമദ്ധ്യേ ഞാനുണ്ടായിരിക്കും.

നിര്‍ദ്ദയനായഭൃത്യന്റെ ഉപമ
21: അപ്പോള്‍ പത്രോസ് അടുത്തുവന്ന്, അവനോടു ചോദിച്ചു: കര്‍ത്താവേ, 
ന്റെ സഹോദരൻ എന്നോടു തെറ്റുചെയ്താൽ, എത്രപ്രാവശ്യം ഞാനവനോടു ക്ഷമിക്കണം? ഏഴുപ്രാവശ്യമോ?
22: യേശു അരുൾചെയ്തു: ഏഴല്ല, ഏഴെഴുപതുപ്രാവശ്യമെന്നു ഞാന്‍ നിന്നോടു പറയുന്നു.
23: സ്വര്‍ഗ്ഗരാജ്യം, തന്റെ സേവകന്മാരുടെ കണക്കുതീര്‍ക്കാനാഗ്രഹിച്ച ഒരു രാജാവിനു സദൃശം.
24: കണക്കുതീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെമുമ്പില്‍ക്കൊണ്ടുവന്നു.
25: അവനതുവീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്തവുംവിറ്റു കടംവീട്ടാന്‍ യജമാനന്‍ കല്പിച്ചു.
26: അതിനാൽ സേവകന്‍ വീണുപ്രണമിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എനിക്കു സാവകാശംതരണമേ! ഞാന്‍ നിനക്ക്, എല്ലാം തന്നുവീട്ടിക്കൊള്ളാം.
27: ആ സേവകന്റെ യജമാനന്‍ കരുണതോന്നി, അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
28: അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറകടപ്പെട്ടിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തുപിടിച്ചു ഞെക്കിക്കൊണ്ട് അവന്‍ പറഞ്ഞു: നീ കടപ്പെട്ടതു തന്നുതീര്‍ക്കുക.
29: അപ്പോള്‍ ആ സഹസേവകന്‍ അവനോടു കേണപേക്ഷിച്ചു: എനിക്കു സാവകാശംതരണമേ! നിനക്കു തന്നുതീർത്തുകൊള്ളാം.
30: എന്നാല്‍, അവന്‍ സമ്മതിച്ചില്ല. മറിച്ച്, അവൻപോയി, കടംവീട്ടുന്നതുവരെ അവനെ കാരാഗൃഹത്തിലേക്കു തള്ളി.
31: അതിനാൽ അവന്റെ സഹസേവകര്‍, സംഭവിച്ചതുകണ്ട്‌ ഏറെസങ്കടപ്പെട്ട്, യജമാനന്റെയടുക്കൽപ്പോയി, നടന്നതെല്ലാം വിവരിച്ചു.
32: യജമാനന്‍ അവനെ വിളിച്ചുപറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട്, ആ കടമെല്ലാം നിനക്കു ഞാന്‍ ഇളച്ചുതന്നു.
33: ഞാന്‍ നിന്നോടു കരുണകാണിച്ചപോലെ നീയും നിന്റെ സഹസേവകനോടു കരുണകാണിക്കേണ്ടതായിരുന്നില്ലേ?
34: അവന്റെ യജമാനന്‍ കോപിച്ച്, കടംമുഴുവന്‍ വീട്ടുന്നതുവരെ അവനെ ദണ്ഡകര്‍ക്ക് ഏല്പിച്ചുകൊടുത്തു.
35: ആകയാൽ, നിങ്ങളോരോരുത്തരും സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവും നിങ്ങളോട് ഇതുപോലെതന്നെചെയ്യും.

അദ്ധ്യായം 19

വിവാഹമോചനംസംബന്ധിച്ച്
1: അങ്ങനെ യേശു ഈ വാക്കുകളവസാനിപ്പിച്ചപ്പോൾ, ഗലീലിവിട്ട്, ജോര്‍ദ്ദാനക്കരെ യൂദയാപ്രദേശങ്ങളിലെത്തി.
2: വലിയജനക്കൂട്ടം അവനെയനുഗമിക്കുകയും അവിടെവച്ച്, അ
വനവരെ സുഖപ്പെടുത്തുകയുംചെയ്തു.
3: ഫരിസേയര്‍ അടുത്തുചെന്ന്, അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ?
4: അവന്‍ മറുപടി പറഞ്ഞു: 
നിങ്ങള്‍ വായിച്ചിട്ടില്ലേ, സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.
5: അവൻ തുടർന്നു: ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയുംവിട്ടു ഭാര്യയോടു ചേര്‍ന്നിരിക്കും; അവരിരുവരും ഏകശരീരമായിത്തീരും. 
6: തന്മൂലം, മേലിൽ അവര്‍ രണ്ടല്ല, ഒരുശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
7: അവരവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്ഷാപത്രംനല്കി, ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്?
8: അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യംനിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതിനല്കിയത്. പക്ഷേ, ആദിമുതൽതന്നെ അങ്ങനെയായിരുന്നില്ല.
9: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലമല്ലാതെ മറ്റേതെങ്കിലുംകാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹംചെയ്യുന്നവന്‍ വ്യഭിചാരംചെയ്യുന്നു.
10: ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍ത്തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹംചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.
11: അവനവരോടു പറഞ്ഞു: ആർക്കുനല്കപ്പെട്ടുവോ അവരല്ലാതെ മറ്റാരും ഈ വചനം ഗ്രഹിക്കുന്നില്ല.
12: എന്തെന്നാല്‍, മാതാവിന്റെ ഉദരത്തിൽനിന്നുതന്നെ ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.

ശിശുക്കളെ അനുഗ്രഹിക്കുന്നു
13: അപ്പോൾ, അവരുടെമേൽ കൈകള്‍വച്ചു പ്രാര്‍ത്ഥിക്കുന്നതിനായി, ചിലര്‍ ശിശുക്കളെ അവന്റെയടുത്തുകൊണ്ടുവന്നു. ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.
14: എന്നാല്‍, യേശു പറഞ്ഞു: ശിശുക്കളെ എന്റെയടുക്കൽവരാന്‍ അനുവദിക്കുവിന്‍; അവരെത്തടയേണ്ടാ. എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
15: അവന്‍ അവരുടെമേല്‍ കൈകള്‍വച്ചശേഷം അവിടെനിന്നു പോയി.

ധനികനായ യുവാവ്
16: അപ്പോൾ ഒരുവൻ അവനെ സമീപിച്ചുചോദിച്ചു: ഗുരോ, നിത്യജീവന്‍പ്രാപിക്കാന്‍ ഞാനെന്തു നന്മചെയ്യണം?
17: അവന്‍ പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍മാത്രം. ജീവനില്‍പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങൾ പാലിക്കുക.
18: അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരംചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യംനല്കരുത്.
19: പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.
20: ആ യുവാവ് അവനോടു പറഞ്ഞു: ഇവയെല്ലാം ഞാൻ പാലിച്ചിട്ടുണ്ട്; ഇനിയുമെന്താണ് എനിക്കു കുറവ്?
21: യേശു പറഞ്ഞു: നീ പൂര്‍ണ്ണനാകാനാഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റുദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെയനുഗമിക്കുക.
22: എന്നാൽ ഈ വചനംകേട്ട് ആ യുവാവു ദുഃഖിതനായി, തിരിച്ചുപോയി; എന്തെന്നാൽ, അവനു വളരെയേറെ സമ്പത്തുണ്ടായിരുന്നു.
23: യേശു ശിഷ്യന്മാരോടരുൾചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാൻ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്, ദുഷ്കരമാണ്.
24: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാളെളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.
25: ശിഷ്യന്മാര്‍ ഇതുകേട്ടു വിസ്മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കുസാധിക്കും?
26: യേശു അവരെനോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇതസാദ്ധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.
27: അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാമുപേക്ഷിച്ചു നിന്നെയനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?
28: യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുതിയ ജീവിതത്തില്‍, മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ലുപവിഷ്ടനാകുമ്പോള്‍, എന്നെയനുഗമിച്ച നിങ്ങള്‍, ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട്, പന്ത്രണ്ടുസിംഹാസനങ്ങളിലിരിക്കും.
29: എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ആർക്കും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയുംചെയ്യും.
30: എന്നാല്‍, മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ